Monday 22 January 2024

രാജ്യം ചിരിക്കുമ്പോൾ കമ്മ്യൂണിസ്റ്റുകൾ കരയുന്നു!!!

     ഇന്ന് രാമ ജന്മഭൂമിയിൽ ശ്രീരാമചന്ദ്ര ഭഗവാൻറെ പ്രാണ പ്രതിഷ്ഠ നടക്കുമ്പോൾ രാജ്യം ഒന്നാകെ   ഉത്സവാഘോഷത്തിലാണ്... 

     വിഭിന്നങ്ങളായ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, കലാ, കായിക, ബിസിനസ് രംഗങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാവരുടെയും ഉള്ളിന്റെയുള്ളിൽ ഒരു രാമനുണ്ടായിരുന്നു എന്ന സത്യം പുറത്തുകൊണ്ടുവന്ന സംഭവമായിരുന്നു പ്രാണപ്രതിഷ്ഠ... കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യയിൽ ഏറ്റവും അധികം ഉച്ചരിക്കുന്ന നാമം രാമന്റെതാണ്... ചിലർ രാമൻ എന്ന ദൈവത്തെക്കുറിച്ച് സംസാരിക്കുന്നു... മറ്റു ചിലർ രാമന്റെ സ്വഭാവ സവിശേഷതകളെക്കുറിച്ച് സംസാരിക്കുന്നു... മറ്റു ചിലർ രാമൻറെ പോരായ്മകളെ കണ്ടെത്താൻ തലച്ചോറ് പഴുപ്പിക്കുന്നു... മറ്റു ചിലർ രാമൻറെ രാഷ്ട്രീയ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുന്നു... ഏതു സംസാരവും രാമനിൽ തുടങ്ങി രാമനിൽ അവസാനിക്കുന്നു... അതാണ് ഈ ദിവസങ്ങളിലെ ഭാരതം... 

     രാജ്യം ഒന്നാകെ ഉത്സവാഘോഷങ്ങളിൽ രമിക്കുമ്പോൾ ഇവിടെ കണ്ണീർ കുടിക്കുന്ന ഒരു വിഭാഗമുള്ളത് കമ്മ്യൂണിസ്റ്റുകൾ ആണ്... അവർ എന്നും അങ്ങനെയാണ്, ഒന്നുകിൽ അവർ രാജ്യം ചിരിക്കുമ്പോൾ മൂക്ക് മുറിച്ചും ശകുനപ്പിഴ കാട്ടും എന്ന പോലെ കരഞ്ഞു കാട്ടും.. അല്ലെങ്കിൽ അവർ ഏതു വിധേനയും രാജ്യം കരഞ്ഞു കാണാൻ വേണ്ട പ്രവർത്തികൾ ചെയ്യും...

     രാജ്യത്തിന് പുറത്ത് ഉള്ള ശത്രുക്കളെക്കാളും രാജ്യത്തിൻ്റെ ഉള്ളിൽ നിന്നു കൊണ്ടു തന്നെ ഭാരതത്തിൻറെ വിഘടനമാണ് തങ്ങളുടെ ലക്ഷ്യം എന്ന് പ്രഖ്യാപിത നയത്തോടെ പ്രവർത്തിക്കുന്ന സംഘടനകളെക്കാളും അപകടകാരികളാണ് രാജ്യത്തിനുള്ളിലെ കമ്മ്യൂണിസ്റ്റുകൾ... ഇന്ത്യ ചൈന യുദ്ധം ഉണ്ടായപ്പോൾ പരസ്യമായി ചൈനയെ അനുകൂലിച്ചവരാണ് ഈ കമ്മ്യൂണിസ്റ്റുകൾ എന്ന് നമ്മൾ മറക്കരുത്... പരിക്കേൽക്കുന്ന ഇന്ത്യൻ സൈനികർക്ക് രക്തം കൊടുക്കണമെന്ന് ആഹ്വാനം ചെയ്തതിന്റെ പേരിലാണ് ശ്രീ വി എസ് അച്യുതാനന്ദനെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടി നടപടി സ്വീകരിച്ചത് എന്നും നമ്മൾ മറക്കരുത്... ഭാരതം ഒരു ആണവശക്തിയായപ്പോൾ ആദ്യം വിമർശിച്ചത് കമ്മ്യൂണിസ്റ്റുകളാണ്... ഭാരതത്തിൻറെ പാർലമെൻറിൽ ആക്രമണം നടത്തിയ അഫ്സൽ ഗുരുവിന് വേണ്ടി ശബ്ദമുയർത്തിയത് കമ്മ്യൂണിസ്റ്റുകളാണ്... മുംബൈ ആക്രമണ കേസിലെ അജ്മൽ കസബ് ആയിരുന്നു കമ്മ്യൂണിസ്റ്റുകളുടെ പ്രിയപ്പെട്ടവൻ... കസബിന്റെ മനുഷ്യാവകാശങ്ങളും, കസബിനെ തൂക്കിക്കൊല്ലാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങളുമായിരുന്നു കമ്മ്യൂണിസ്റ്റുകളുടെ മുൻഗണന... ഈ വിധം പിന്തുണകൾ നൽകാൻ കമ്മ്യൂണിസ്റ്റുകളെ പ്രേരിപ്പിച്ചത് യാതൊരുവിധ മനുഷ്യാവകാശ ചിന്തകളുമായിരുന്നില്ല; മറിച്ച് ഇവരെല്ലാം ഭാരതത്തിനെതിരെ പോരാടിയവരായിരുന്നു എന്ന മെറിറ്റ് മാത്രമായിരുന്നു കാരണം... സമീപകാലത്ത് ചൈന ഇന്ത്യൻ അതിർത്തിയിൽ കടന്നുകയറ്റം നടത്തിയപ്പോൾ, ഇന്ത്യൻ സൈനികരുടെ മരണത്തിന് കാരണമായപ്പോൾ ഒരു പ്രസ്താവന കൊണ്ടു പോലും ചൈനയെ എതിർക്കാൻ തയ്യാറാകാത്തവരാണ് ഇവിടുത്തെ കമ്മ്യൂണിസ്റ്റുകൾ... ഇന്ത്യ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ തകർത്തുകൊണ്ട് സർജിക്കൽ സ്ട്രൈക്ക് നടത്തിയപ്പോൾ വിമർശനവുമായി രംഗത്തു വന്നവരാണ് കമ്മ്യൂണിസ്റ്റുകൾ... കാനഡയും ഇന്ത്യയുമായി നയതന്ത്ര ബന്ധങ്ങളിൽ ഉലച്ചിൽ സംഭവിച്ചപ്പോൾ കാനഡയുടെ പക്ഷം പിടിച്ച് പരോക്ഷമായി ഇന്ത്യയെ വിമർശിച്ചവരാണ് കമ്മ്യൂണിസ്റ്റുകൾ... മുൻപ് പറഞ്ഞതുപോലെ കമ്മ്യൂണിസ്റ്റുകൾക്ക് ഭാരതം സന്തോഷിക്കുന്നത് ഇഷ്ടമല്ലാത്തവരാണ്...  

     നമ്മളെല്ലാവരും ശ്രദ്ധിച്ചിട്ടുള്ള കാര്യമാണ്, ഏതൊരു വിദേശരാജ്യവും ഇന്ത്യയുടെ തകർച്ചയെക്കുറിച്ചൊ ഇന്ത്യ ഏതെങ്കിലും വിഷയത്തിൽ പിന്നോട്ട് നിൽക്കുന്നു എന്ന വിധമൊ സംസാരിക്കുകയോ, പ്രസ്താവനകൾ നടത്തുകയോ ചെയ്താൽ തീർച്ചയായും ഇവിടത്തെ കമ്മ്യൂണിസ്റ്റുകൾ പിന്തുണയ്ക്കുന്നതും ചർച്ചകൾ നയിക്കുന്നതും ആ വിദേശീയ രാജ്യത്തിനെയോ, ഏജൻസിയെയൊ മാധ്യമത്തിനെയോ പിന്തുണച്ചു കൊണ്ടായിരിക്കും... സോഷ്യൽ മീഡിയയിലെ ഇടതുപക്ഷ വെട്ടുകിളികൾ ഈ അവസരങ്ങൾ എല്ലാം എപ്രകാരം "ഭാരതത്തെ പരിഹസിക്കാം" എന്ന ചിന്തയോടെ ഉപയോഗപ്പെടുത്തുന്നത് കാണാം... ഭാരതത്തിൻറെ സമാധാന അന്തരീക്ഷം നിരന്തരം തകർത്തു കൊണ്ടിരിക്കാൻ വൈദേശികർ കടത്തിവിട്ട വിഷമാണ് കമ്മ്യൂണിസം... ഭാരതത്തിൻറെ സമാധാന അന്തരീക്ഷം തകർക്കുന്നതിന് വേണ്ടി കമ്മ്യൂണിസ്റ്റുകൾ ഏറ്റവും ഫലപ്രദം എന്ന് കണ്ട വഴി ഈ നാട്ടിലെ ഹിന്ദുക്കളെയും മുസ്ലീങ്ങളെയും രണ്ട് ചേരികളിൽ നിർത്തി തമ്മിലടിപ്പിക്കുക എന്നതാണ്... മതത്തിൻറെ പേരിൽ വെട്ടി മുറിക്കപ്പെട്ട ഒരു രാജ്യമാണ് നമ്മുടേത്... അതിനാൽ തന്നെ മത സംഘർഷങ്ങൾക്ക് ഈ മഹാരാജ്യത്ത് സാധ്യതകൾ ഏറെയാണ്... വിഭജനത്തിന്റെ മുറിവ് ഒരിക്കലും ഉണങ്ങാത്തതാണെന്ന തിരിച്ചറിവുള്ളവനാണ് കമ്മ്യൂണിസ്റ്റുകൾ.. അതുകൊണ്ടുതന്നെ അവർ ആ മുറിവിലേക്ക് നിരന്തരം ഉപ്പുവാരി പുരട്ടിക്കൊണ്ടിരിക്കും... ഭാരതത്തിൽ മുൻപ് സംഭവിച്ചിട്ടുള്ള മതപരമായ സംഘർഷങ്ങളെ എപ്പോഴും സമൂഹത്തിൽ ഓർമിപ്പിച്ചു നിർത്തി ആ മുറിവുകൾ ചോരയിറ്റ് വീഴുന്ന മുറിവുകളായി നിലനിർത്തുന്നത് കമ്മ്യൂണിസ്റ്റുകളാണ്... ബാബറി മസ്ജിദിന്റെ പതനവും തുടർന്ന് മുൻപോട്ട് സംഭവിച്ച കലഹങ്ങളും, സമാധാന ശ്രമങ്ങളും,  നിയമ പോരാട്ടങ്ങളും എല്ലാം കഴിഞ്ഞ് നിയമ പരിഹാരമായി തന്നെ ഉയർന്നുവന്ന രാമക്ഷേത്രവും പ്രാണ പ്രതിഷ്ഠയും; അങ്ങനെ എല്ലാ സംഭവങ്ങളോടും ഇവിടുത്തെ പൊതു സമൂഹവും മതവിഭാഗങ്ങളും സമരസപ്പെട്ട് സമാധാനപ്പെട്ടിരിക്കുന്നു... പക്ഷേ സസൂക്ഷ്മം നോക്കിയാൽ മനസ്സിലാകും ഭാരത രാജ്യത്തെ പൊതുസമൂഹവും മതവിഭാഗങ്ങളും സമരസപ്പെട്ട് സമാധാനത്തിൽ ആകാതിരിക്കാൻ ഇവിടെ ഏറ്റവും അധികം പ്രയത്നിക്കുന്നത് കമ്മ്യൂണിസ്റ്റുകളാണെന്ന സത്യം... ഈ സംഭവങ്ങൾക്കെല്ലാം സാക്ഷിയായ പഴയ തലമുറ വാർധക്യത്തിലെത്തപ്പെട്ടു പോവുകയോ കാലത്തിനു പിന്നിലേക്ക് മറഞ്ഞു പോവുകയോ ചെയ്തിട്ടുണ്ടെങ്കിൽ പോലും ഇവിടെ കമ്മ്യൂണിസ്റ്റുകൾ വൈരം പുതുതലമുറയിലേക്ക് പരമാവധി വളർത്താൻ ശ്രമിക്കുന്നു... ഇന്ത്യ മഹാരാജ്യത്തിൽ ഏറ്റവും അപകടകരമായ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത് കമ്മ്യൂണിസ്റ്റുകളാണ്... കമ്മ്യൂണിസ്റ്റുകളുടെ ഈ ഗൂഢ ലക്ഷ്യങ്ങളെ മനസ്സിലാക്കാതെ കേരളത്തിൽ മാത്രമെങ്കിലും അനേകം ആൾക്കാർ അവരെ പിന്തുണയ്ക്കുന്നു... മറ്റു ചില വിഭാഗം തങ്ങളുടെ കാര്യസാധ്യങ്ങൾ കേരളത്തിൽ പ്രബലമായ പാർട്ടിയെ പിന്തുണച്ചാൽ സാധിക്കും എന്ന ഉദ്ദേശത്തോടെ കമ്മ്യൂണിസ്റ്റുകളെ പിന്തുണയ്ക്കുന്നു... ഏതുവിധേനയുമുള്ള കമ്മ്യൂണിസ്റ്റ് പിന്തുണയും പ്രത്യക്ഷമായും പരോക്ഷമായും ഭാരതം എന്ന മഹാരാജ്യത്തിന് വിനയായിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല...

     അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ദിവസം ബാബറി മസ്ജിദിനെ കുറിച്ച് ഏറ്റവും അധികം സംസാരിച്ചുകൊണ്ടിരുന്നത് കമ്മ്യൂണിസ്റ്റ് നേതാക്കളാണ്... ബാബറി മസ്ജിദിന്റെ ചിത്രങ്ങൾ അടക്കം ഇസ്ലാം മത വിശ്വാസികളുടെ വിരോധവും, വൈരാഗ്യവും ഹിന്ദു സമൂഹത്തിനുമേൽ പടർന്നുകയറണം എന്ന ഉദ്ദേശത്തോടുകൂടി സോഷ്യൽ മീഡിയ ഹാൻ്റിലുകൾ കൈകാര്യം ചെയ്തത് കമ്മ്യൂണിസ്റ്റ് വെട്ടുകിളി കൂട്ടങ്ങളാണ്... പ്രാണ പ്രതിഷ്ഠാ സമയത്ത് രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും രാമമന്ത്രങ്ങളുമായി വണങ്ങി നിന്നപ്പോൾ "'പള്ളിപ്പറമ്പിലെ രാമനാണ് അയോധ്യയിലുള്ളത്"' അതാണ് രാമൻ്റെ മേൽവിലാസം എന്നു പറഞ്ഞു പരിഹസിച്ചത് കമ്മ്യൂണിസ്റ്റുകളാണ്... ഭാരത രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ഇസ്ലാമിക വിശ്വാസികളാരും തന്നെ കമ്മ്യൂണിസ്റ്റുകൾക്കൊപ്പം ചേർന്നു കൊണ്ട് രാമനെ പരിഹസിക്കുന്നതിനൊ, കമ്മ്യൂണിസ്റ്റുകൾ ആഗ്രഹിക്കുന്നതുപോലെ ഒരു മത ചേരിതിരിവിന് കല്ലുകൾ പാകുന്നതിന് തയ്യാറാകുന്നില്ല എന്നതാണ് നാടിൻറെ സമാധാനവും, കമ്മ്യൂണിസ്റ്റുകളുടെ ആശങ്കയും... ഭീഷണി ഉയർത്താൽ ശ്രമിക്കുന്നത് കമ്മ്യൂണിസ്റ്റുകൾക്കൊപ്പം പോന്ന ചില ഇസ്ലാമിക ഭീകര സംഘടനകൾ മാത്രമാണ്... അവരെ നേരിട്ട് പരാജയപ്പെടുത്തുക എന്നത് നാടിൻറെ ആവശ്യവുമാണ്...

     ഹിന്ദു മുസ്ലിം സംഘർഷങ്ങൾ എങ്ങനെയൊക്കെ സാധ്യമാക്കാം എന്ന നിദാന്ത പരിശ്രമത്തിനൊപ്പം തന്നെ ഹിന്ദുവിലെ പല ജാതീയ വിഭാഗങ്ങളെ തമ്മിലടിപ്പിച്ചു ഹിന്ദുവിന്റെ ഐക്യം ഒരിക്കലും സാധ്യമാകാതിരിക്കാൻ വേണ്ട പ്രവർത്തനങ്ങളും കമ്മ്യൂണിസ്റ്റുകൾ ചെയ്തുകൊണ്ടിരിക്കുന്നു... പല വിഭാഗങ്ങൾ തമ്മിൽ പലതരത്തിൽ നിൽക്കുന്ന സ്പർധയിൽ മാത്രമാണ് തങ്ങളുടെ രാഷ്ട്രീയ നിലനിൽപ്പ് എന്നു മാത്രം കരുതി പ്രവർത്തിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകൾ... ആശയ ശുദ്ധി കൊണ്ടോ പ്രവർത്തി ശുദ്ധി കൊണ്ടോ യാതൊരു നിലനിൽപ്പും ഇല്ലാത്ത വിഭാഗമാണ് തങ്ങൾ എന്ന സ്വയം തിരിച്ചറിവോടെ തന്നെയാണ് കമ്മ്യൂണിസ്റ്റുകൾ പ്രവർത്തിക്കുന്നത്... അതേ തിരിച്ചറിവോടെ തന്നെ പൊതു സമൂഹവും കമ്മ്യൂണിസ്റ്റുകളെ അകറ്റി നിർത്തേണ്ടതും അവരുടെ പ്രചാരവേലകളിൽ അകപ്പെട്ടു പോകാതിരിക്കേണ്ടതും ഈ രാജ്യത്തിൻറെ നിലനിൽപ്പിനും പരമാധികാരം കാത്തുസൂക്ഷിക്കുന്നതിനും ജനങ്ങളുടെ സൗഹാർദ്ദപരമായ ജീവിതത്തിനും ആവശ്യമാണ്...

     രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ കർമ്മങ്ങളോടനുബന്ധിച്ചുള്ള എല്ലാ കാര്യങ്ങളിലും മതസ്പർദ്ധ വളർത്തുന്നതിന് വിവിധങ്ങളായ രീതികളിൽ കമ്മ്യൂണിസ്റ്റുകൾ പരമാവധി പ്രയത്നിച്ചു... മുസ്ലിം സഹോദരങ്ങളുടെ കണ്ണീരാണ് തങ്ങളുടെ കണ്ണുകളിൽ കൂടി വരുന്നതെന്ന് തോന്നുവിതം അവർ കള്ളക്കണ്ണീർ പൊഴിച്ചു... അവർ ആക്രോശിച്ചു കാണിച്ചു... അവർ പലവിധമായ നാടകങ്ങൾ കളിച്ചു കാണിച്ചു... നമ്മൾ മനസ്സിലാക്കണം കമ്മ്യൂണിസ്റ്റുകൾ ലക്ഷ്യം ജനങ്ങൾക്കിടയിൽ സ്പർധ വളർത്തുകയും രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും അതിനിടയിൽ സ്വന്തം രാഷ്ട്രീയവും,, ലക്ഷ്യങ്ങളും നടപ്പിലാക്കുകയും മാത്രമാണെന്ന്... മുൻപ് വിവരിച്ചതുപോലെ രാജ്യത്തിൻറെ എല്ലാ നിർണായക ഘട്ടങ്ങളിലും രാജ്യത്തെ തള്ളിപ്പറയുകയും, രാജ്യത്തിനെതിരെ പ്രവർത്തിക്കുകയും, രാജ്യത്തിന് അനുകൂലമായി സംസാരിക്കേണ്ട അവസരങ്ങളിൽ അതൊന്നും ചെയ്യാതിരിക്കുകയും ചെയ്ത ഒരു പ്രസ്ഥാനമാണ് രാമ ജന്മഭൂമിയിലെ പ്രാണപ്രതിഷ്ഠയുമായി നിബന്ധിച്ചു മുതലക്കണ്ണീരും, നീതിബോധവുമായി വന്നിരിക്കുന്നത് എന്ന് നമ്മൾ മനസ്സിലാക്കണം...

     കമ്മ്യൂണിസ്റ്റുകൾ ഈ രാജ്യത്ത് നടത്തിയ സമരങ്ങൾക്ക് എല്ലാം എതിരെ നേടിയ നേട്ടങ്ങളാണ് ഈ രാജ്യത്തിൻറെ വികസനവും നമ്മൾ അനുഭവിക്കുന്ന സൗകര്യങ്ങളും എന്ന സത്യവും ലഘുവാ യെങ്കിലും നമ്മൾ മനസ്സിലാക്കിയാൽ കമ്യൂണിസ്റ്റ് ആഹ്വാനങ്ങളുടെയും പരിഹാസങ്ങളുടെയുംപൊള്ളത്തരവും വഞ്ചനയും നമുക്ക് മനസ്സിലാക്കാൻ സാധിക്കും...

     ഒരിക്കലും രാജ്യത്തിനൊപ്പം ചിരിക്കാനോ രാജ്യം സന്തോഷിക്കുന്നത് കണ്ടുനിൽക്കാനോ താല്പര്യം ഇല്ലാത്തവരാണ് കമ്മ്യൂണിസ്റ്റുകൾ

     ആ തിരിച്ചറിവ് നമുക്ക് ഉണ്ടായാൽ നമ്മുടെ രാജ്യം എന്നും തലയുയർത്തി പുഞ്ചിരി തൂകിനിൽക്കും

[Rajesh Puliyanethu

 Advocate, Haripad]

State Secratary, Nationalist Kerala Congress (NDA)


     

Tuesday 5 September 2023

സനാതന ധർമ്മ ഉന്മൂലനം,, തുടക്കം ചരിത്രാതീതം...

 ✍️ Adv Rajesh Puliyanethu...

ആദ്യമവർ ഋഷി വര്യന്മാരെ തള്ളിപ്പറഞ്ഞു... പിന്നീടവർ സ്മൃതികളെ വളച്ചൊടിച്ചു.... കൂടാതെ സമൃതികളെ കൂട്ടുപിടിച്ചു കൊണ്ട് ധർമ്മത്തെ വികലമാക്കി അവതരിപ്പിച്ചു... ശേഷം അവർ ഹിന്ദു മതത്തെ വിഘടിപ്പിച്ചു... കലഹിച്ച ഹിന്ദു വിഭാഗങ്ങളെ പ്രലോഭിപ്പിച്ച് അടർത്തിമാറ്റി തങ്ങളുടെ ചാവേറുകളാക്കി... അവർ ഭാരത സംസ്കാരത്തെ പുശ്ചിച്ചു തള്ളി... അവർ രാജ്യ സ്നേഹത്തെ പരിഹസ്സിച്ചു... അവർ ആചാരങ്ങളെ അപമാനിച്ചു... പുരാണങ്ങളേയും ഇതിഹാസങ്ങളേയും കെട്ടുകഥകൾ എന്ന് ചിത്രീകരിച്ച് അപ്രസക്തമാക്കാൻ ശ്രമിച്ചു... ആരാധനാ മൂർത്തികൾ മിത്തുകളാണെന്ന് വിളിച്ചു പറഞ്ഞു... ഇതിനെല്ലാമൊപ്പം കിട്ടിയ അവസരങ്ങളിലെല്ലാം അവർ ഹിന്ദു ധർമ്മം പേറുന്നവരെ വംശഹത്യ ചെയ്തുകൊണ്ടേയിരുന്നു... അവസാനം ഭാരതത്തിന്റെ ചൈതന്യമായ ""സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്നും"' അവർ പറഞ്ഞു...

മാനായും മാരീചനായും വന്നവൻ ഒറ്റക്കായിരുന്നില്ല... ശക്തരായ രാക്ഷസ്സ രാജാക്കന്മാരുടെ പിൻതുണയും, അഭിലാഷവും, ശക്തിയും ഒപ്പം മായാവിദ്യകളുടെ കരവടക്കവും അവർക്കുണ്ടായിരുന്നു...

വർത്തമാനകാല മാരിചന്മാർക്ക് ലക്ഷ്യം ഭാരതമാണ്... ഭാരതത്തെ തകർക്കാനും, സ്വന്തം  ഭരണക്രമത്തിനുള്ളിലാക്കാനും തടസ്സം ഭാരതത്തിന്റെ ആത്മാവും ചൈതന്യവുമായ "സനാതന ധർമ്മമാണ്" എന്ന തിരിച്ചറിവ് ഭാരത പുത്രന്മാരേക്കാളേറെ ഒറ്റുകാർക്കും വിഘടന വാദികൾക്കുമുണ്ട്...

അവർക്കൊപ്പം ഇന്നും ഹിന്ദു മതത്തിൽ നിന്നും അടർത്തിയെടുത്ത നാലാം കിട ചാവേറുകൾ അനേകമുണ്ട്...

ആ വിധം നമ്മൾ തിരിച്ചറിഞ്ഞ അവസാനത്തെ ചാവേറാണ് ഉദയനിധി സ്റ്റാലിൻ...

""സ്റ്റാലിന്റെ"" അനുചരന്മാർ ഒന്നു മനസ്സിലാക്കണം...

""വെളിച്ചമുള്ളടത്തോളം കാലം സനാതന ധർമ്മം നിലനിൽക്കും"...

Saturday 2 September 2023

ഭരണ പാർട്ടിയെ വിമർശിക്കാൻ...

 ✍️ Adv Rajesh Puliyanethu 

കേരള ഭരണത്തെയൊ ഭരണ പാർട്ടിയേയോ വിമർശിക്കണമെങ്കിൽ കുറഞ്ഞത് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം??

1) സ്വന്തം പേരിലൊ ഭാര്യ, മക്കൾ തുടങ്ങിയ അടുത്ത ബന്ധത്തിലുള്ളവരുടെ പേരിലൊ ഒരു തുണ്ട് ഭൂമി പോലും ഏറ്റവും കുറഞ്ഞത് കഴിഞ്ഞ ഇരുപത്തി അഞ്ചു വർഷത്തിനിടയിൽ ഉണ്ടാകാൻ പാടില്ല... ((നിങ്ങൾ ആ ഭൂമിയിൽ ഒരു തെങ്ങിൽ തൈ വെയ്ക്കാനെടുത്ത കുഴി വരെ നിങ്ങളെ കുറ്റക്കാരനാക്കാൻ സാദ്ധ്യതയുണ്ട്...))

2)) കഴിഞ്ഞ ഇരുപത്തി അഞ്ചു വർഷത്തിനിടയിൽ നിങ്ങൾ യാതൊരു കച്ചവട മൊ വ്യവസായമൊ ചെയ്തിരിക്കാൻ പാടില്ല... ((നിങ്ങൾ ആക്രി വിറ്റ വെള്ളക്കുപ്പികൾ വരെ കണക്കു ചോദിച്ചു കൊണ്ട് നിങ്ങളുടെ പിറകെ വരും))

3)) നിങ്ങൾ ജീവിത കാലത്ത് ഒരു സ്ത്രീയുമായും സംസാരിച്ചിരിക്കാനൊ ആശയവിനിമയം നടത്തിയിട്ടുണ്ടാകാനൊ, സമീപത്ത് പോയിട്ടുണ്ടാകാനോ പാടില്ല... ((നിങ്ങൾ നായകനായ പൈങ്കിളി കഥകൾ വെട്ടുകിളികൾ ആഘോഷിക്കുന്നത് കാണേണ്ടിവരും))

4)) നിങ്ങൾ നിലവിൽ ഒരു ഉദ്യോഗസ്ഥനോ, കച്ചവടക്കാരനൊ, കലാകാരനൊ ഒന്നുമാകാൻ പാടില്ല... ((അവയെല്ലാം വെച്ചു പൂട്ടി വീട്ടിലിരിക്കാൻ മാനസീകമായി തയ്യാറാണെങ്കിൽ കുഴപ്പമില്ല))

5)) നിങ്ങൾ ഒരിക്കലും നല്ല വസ്ത്രങ്ങൾ ധരിച്ചിട്ടുണ്ടാവുകയൊ, നല്ല ഭക്ഷണം കഴിച്ചിട്ടുണ്ടാവുകയൊ ചെയ്തിരിക്കാൻ പാടില്ല... ഉണ്ടെങ്കിൽ തന്നെ അതിന്റെ ഒരു ഫോട്ടോ പോലും ഉണ്ടാകാൻ പാടില്ല... ((ഉണ്ടെങ്കിൽ നിങ്ങൾ പാവപ്പെട്ടവന്റെ പാർട്ടിനെതിരെ സംസാരിക്കാൻ യോഗ്യനല്ലാതാകുന്ന ഒരു ആർഭാടക്കാരൻ ആകുന്നതാണ്))

6)) നിങ്ങൾ ഒരിക്കലും ഒരു ക്ഷേത്രനടയിൽ പോവുകയൊ, തൊഴുകയൊ, നമസ്കരിക്കുകയൊ, വഴിപാടുകൾ നടത്തുകയൊ ചെയ്തിട്ടുണ്ടാകാൻ പാടില്ല... ((നിങ്ങൾ അന്ധവിശ്വാസിയും, പുരോഗമന വിരുദ്ധനും, പ്രാകൃതനും, ശാസ്ത്ര വിരുദ്ധനുമായി ചിത്രീകരിക്കപ്പെടും))

7)) നിങ്ങൾ ഒരിക്കൽ പോലും ഗുരുക്കന്മാരേയൊ, ആചാര്യന്മാരേയോ വണങ്ങുകയാ, പാദം തൊട്ടു തൊഴുകയൊ ചെയ്തിരിക്കാൻ പാടില്ല... ((നിങ്ങൾ നട്ടെല്ലില്ലാത്തവനും നാറിയും പാദസേവകനുമായി മാറുന്നതായിരിക്കും))

8)) നിങ്ങൾ കേന്ദ്ര സർക്കാരിന്റെ മുൻ കാല തീരുമാനങ്ങളെ വിമർശിച്ചിട്ടുണ്ടാകണം... നിങ്ങൾക്ക് കേന്ദ്ര തീരുമാനങ്ങളോട് മതിപ്പായിരുന്നോ എന്ന നിങ്ങളുടെ സ്വതന്ത്ര നിലപാടുകൾക്ക് യാതൊരു പ്രാധാന്യവുമില്ല... ((അല്ലെങ്കിൽ നിങ്ങൾ ഫാസിസ്റ്റും വർഗ്ഗീയ വാദിയും ആയി മാറുന്നതാണ്...))

9)) നിങ്ങൾ യോഗി ആദിത്യനാഥിന്റെയും UP യിലെ സംഭവവികാസങ്ങളുടേയും നിരന്തര വിമർശകൻ ആയിരുന്നിരിക്കണം... ((അല്ലെങ്കിൽ നിങ്ങൾ ആർക്കെതിരെയും വിമർശനം ഉന്നയിക്കാൻ യോഗ്യനല്ലാതാകുന്നതാണ്))

10)) പ്രളയ കാലവും, കോവിഡ് കാലവും അതിജീവിച്ചത് പിണറായിയുടെ പ്രത്യേക വൈഭവവും ഏക്ഷനും കൊണ്ടാണെന്ന് നിങ്ങൾ സോഷ്യൽ മീഡിയയിൽ നിരന്തരം പോസ്റ്റിട്ടിട്ടുണ്ടാകണം... ((അല്ലെങ്കിൽ നിങ്ങൾ സംസ്ഥാന ദ്രേഹിയായി വാഴ്ത്തപ്പെടുന്നതാണ്))

നിങ്ങൾ ഇത്രയും ഇത്രത്തോളം വരുന്ന മറ്റു നൂറു നിബന്ധനകളും പൂർത്തീകരിച്ചിട്ടുള്ളവനും, അല്പം പോലും മരണഭയമില്ലാത്തവനും ആണെങ്കിൽ ""ധൈര്യപൂർവ്വം" കേരള സർക്കാരിന്റെ പോരായ്മകളെ വിമർശിച്ചു കൊള്ളുക...

Saturday 1 July 2023

ഏകീകൃത സിവിൽ നിയമങ്ങൾ [Uniform Civil Code] കാണാത്തതും കാണേണ്ടതും....

     ഭാരതം വലുതായി ചർച്ചചെയ്തു കൊണ്ടിരിക്കുന്ന ഒരു വിഷയമാണ് ഏകീകൃത സിവിൽ നിയമങ്ങൾ... സ്വാതന്ത്രാനന്തര ഭാരതം ആദ്യം ചർച്ച ചെയ്തു തുടങ്ങിയ വിഷയങ്ങളിൽ ഒന്ന് തന്നെയാണ് 'ഏകീകൃത സിവിൽ നിയമങ്ങൾ'... സ്വാതന്ത്ര്യാനന്തരം ഭരണഘടനയുടെ നിർമ്മാണ ഘട്ടം മുതൽ കഴിഞ്ഞ എഴുപത്തി അഞ്ചു വർഷങ്ങളിലും രാജ്യം ഏകീകൃത സിവിൽ നിയമങ്ങളെക്കുറിച്ചു സംസാരിച്ചിട്ടുണ്ട്... ആ  ചർച്ചകൾ നടന്നിരുന്നത് പലപ്പോഴും ഏകീകൃത സിവിൽ നിയമങ്ങളെ ക്കുറിച്ചു ചർച്ചകൾ നടത്തണം എന്ന മനഃപ്പൂർവ്വമായ  തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ ആയിരുന്നില്ല... മറിച്ചു കാലികമായ സംഭവങ്ങൾ ഏകീകൃത സിവിൽ നിയമങ്ങളെക്കുറിച്ചുള്ള ചർച്ചകൾ സമൂഹത്തിനോട് ആവശ്യപ്പെടുകയായിരുന്നു... മതപരമായും,, രാഷ്ട്രീയപരമായും,, സാമൂഹീകപരമായും,, നിയമപരമായും ചലനങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള ഒന്നു തന്നെയാണ് 'ഏകീകൃത സിവിൽ നിയമങ്ങൾ' എന്ന വിഷയം എന്നകാര്യത്തിൽ യാതൊരു സംശയവുമില്ല... 

     'ഏകീകൃത സിവിൽ നിയമങ്ങൾ' നടപ്പിലാകുന്നതിലൂടെ എന്താണ് വിഭാവനം ചെയ്യുന്നതെന്ന് നിയമത്തെ അനുകൂലിക്കുന്നവരും, എതിർക്കുന്നവരും ശരിയായി മനസ്സിലാക്കിയിട്ടില്ല എന്നാണ് പല കോണുകളിൽ നിന്നുമുള്ള പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്... ഏകീകൃത സിവിൽ നിയമങ്ങൾ എന്ന ചിന്ത തന്നെ സമൂഹത്തിനു മുൻപിലേക്ക് ആധികാരികമായി അവതരിപ്പിക്കുന്നത് നമ്മുടെ ഭരണഘടന തന്നെയാണ്...  രാജ്യത്തിന്റെ ശോഭനമായ ഭാവിയെ നോക്കിക്കണ്ടുകൊണ്ടും രാജ്യത്തിന്റെ സാമ്പത്തികം, സാമൂഹികം, രാഷ്ട്രീയം, ഭരണപരം, നീതി, നിയമം, സുരക്ഷിതത്വം, സമാധാനം എന്നിവയെ എല്ലാം മുൻനിർത്തിയും ഭരണഘടനാ ശില്പികൾ തന്നെയാണ് ഭരണഘടനയിൽ നിർദ്ദേശക തത്വങ്ങൾ [Directive Principles] ((ആർട്ടിക്കിൾ 36 മുതൽ 51 വരെ)) ഉൾക്കൊള്ളിച്ചിരിക്കുന്നതും നിർദ്ദേശക തത്വങ്ങളുടെ 44 ആം അനുഛേദത്തിൽ ഏകീകൃത സിവിൽ നിയമങ്ങൾ രാജ്യത്ത് നടപ്പിലാക്കേണ്ടവയാണ് എന്ന അർത്ഥത്തിൽ പ്രതിബാധിച്ചിരിക്കുന്നതും... ഇത്രയും സുവ്യക്തവും, കർക്കശവുമായി മതസ്വാതന്ത്ര്യവും, മൗലീക അവകാശങ്ങളും, വ്യക്തി സ്വാതന്ത്ര്യങ്ങളും, സമത്വവും, തുല്യതയും, ജനാധിപത്യവും, നീതിയും ഉറപ്പുവരുത്തുന്ന, ലോകത്തെതന്നെ മഹത്തരമായ ഭരണഘടനകളിൽ ഒന്ന് എന്ന് വിശേഷിപ്പിക്കുന്ന ഭാരതത്തിന്റെ ഭരണഘടനയിൽ, നിർദ്ദേശക തത്വങ്ങളിലെ ആർട്ടിക്കിൾ 44 മാത്രം പിഴവായിപ്പോയി എന്ന് കാണാനും കഴിയില്ലല്ലോ...!!?

     'ഏകീകൃത സിവിൽ നിയമങ്ങൾ' മതത്തിന്റെ അടിസ്ഥാനത്തിലാണ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് എങ്കിലും അതിനു രാഷ്ട്രീയമാനങ്ങളും ഏറെയാണ്... ഭാരതത്തിന്റെ ഭരണഘടന ഭാവിയിലേക്കുള്ള ചൂണ്ടു പലകയായി  ഉൾപ്പെടുത്തിയ പല നിർദ്ദേശക തത്വങ്ങളിൽ കേവലം ഒന്ന് മാത്രമല്ല ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തിൽ 'ഏകീകൃത സിവിൽ നിയമങ്ങൾ'... ഹിന്ദുത്വത്തെ മുൻനിർത്തി പ്രവർത്തനം നടത്തുന്ന ബി ജെ പി യെ നയിക്കുന്ന നരേന്ദ്ര മോഡി ഭരിക്കുന്ന കേന്ദ്ര സർക്കാർ, രാജ്യത്തെ ഇസ്‌ളാമിക ജനവിഭാഗത്തോട് നടത്തുന്ന വെല്ലുവിളിയായാണ് ബി ജെ പി യുടെ രാഷ്ട്രീയ എതിരാളികൾ 'ഏകീകൃത സിവിൽ നിയമങ്ങൾ' എന്ന ആശയത്തെ സമൂഹത്തിനു മുൻപിൽ അവതരിപ്പിക്കുന്നത്... "ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തിൽ" എന്ന് എടുത്തു പറയേണ്ട അവസ്ഥാവിശേഷം നില നിൽക്കുന്നു എന്നതാണ് സത്യം... കാരണം ഭാരതത്തിന്റെ സ്വാതന്ത്ര്യാനന്തര ചരിത്രത്തിൽ കൊണ്ഗ്രെസ്സ് ഏകീകൃത സിവിൽ നിയമങ്ങൾ രാജ്യത്ത് നടപ്പിലാക്കുന്നതിന് പ്രത്യക്ഷമായി എതിരല്ലായിരുന്നു എന്നും ഇടതു പക്ഷ പാർട്ടികൾ ശക്തമായി ഏകീകൃത സിവിൽ നിയമങ്ങൾ രാജ്യത്തു നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നവർ ആയിരുന്നു എന്നും കാണാം... ഇന്ന് പ്രതിപക്ഷ ചേരി ഒന്നടങ്കം ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാക്കുന്നതിനെ എതിർക്കുന്നുണ്ടെങ്കിൽ അതിനു കാരണം ബി ജെ പി സർക്കാരിനെതിരെ രാഷ്ട്രീയമായി ഉപയോഗിക്കാൻ കഴിയുന്ന ആയുധമാണ് 'ഏകീകൃത സിവിൽ നിയമങ്ങൾ' എന്ന തിരിച്ചറിവ് തന്നെയാണ്... പക്ഷെ ആപത്കരമായി അവസ്ഥ എന്നത്, പ്രതിപക്ഷ കക്ഷികൾ രാഷ്ട്രീയമായി മോഡി സർക്കാരിനെതിരെ ഏകീകൃത സിവിൽ നിയമങ്ങളെ ഉപയോഗിക്കുന്നത് രാജ്യത്ത് മതപരമായ ചേരിതിരിവും, വിദ്വെഷവും പരത്തിക്കൊണ്ടാണ് എന്നതാണ്... രാജ്യത്തെ പല ഇസ്ളാമിക സംഘടനകളും 'ഏകീകൃത സിവിൽ നിയമങ്ങൾ' എന്ന ആശയം ഉദിച്ചപ്പോൾത്തന്നെ അതിനെ എതിർക്കുന്നവരാണ്... ശരീയത്ത് നിയമങ്ങൾ മാത്രമാണ് ലോകത്തിനു അഭികാമ്യം എന്ന് വിശ്വസിക്കുന്ന ഒരു വിഭാഗമാണത്... എന്ത് തന്നെ ആയാലും അത് അവരുടെ നിലപാടാണ്... ആ നിലപാടുകൾ മാനിക്കപ്പെടേണ്ടതുണ്ടോ എന്നത് മറ്റൊരു ചോദ്യമായി പരിഗണിക്കപ്പെടാം... എന്നാൽ മുൻപ് ഏകീകൃത സിവിൽ നിയമങ്ങൾ രാജ്യത്ത് നടപ്പിലാക്കണം എന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്ന സി പി എം നെ പോലെയുള്ള കക്ഷികളുടെ രാഷ്ട്രീയ അസ്തിത്വമില്ലായ്മയാണ് ഈ വിഷയത്തിൽ ഏറെ പ്രകടമാകുന്നത്... നരേന്ദ്ര മോഡി നയിക്കുന്ന ബി ജെ പി യെ മുസ്ളീം വോട്ടുകൾ ഒന്നിപ്പിച്ചു നിർത്തിക്കൊണ്ട് നേരിടാൻ കഴിയുമോ എന്ന രാഷ്ട്രീയ പരീക്ഷണം മാത്രമാണ് പ്രതിപക്ഷനിര നടത്തുന്നത്... അതേ നാണയത്തിൻ്റെ മറുപുറമാണ് ഹിന്ദുത്വ അജണ്ടയെ മുറുകെപ്പിടിക്കുന്ന ബി ജെ പി നേട്ടമായി കാണുന്നത്... 'ഏകീകൃത സിവിൽ നിയമങ്ങൾ' അവതരിപ്പിക്കുക വഴി ഹിന്ദു സമൂഹത്തിന് നേട്ടം ഉണ്ടാക്കുന്ന ഒന്ന് അവതരിപ്പിക്കപ്പെടുന്നു എന്ന പ്രതീതി വളർത്തുകയും അതുവഴി ഹിന്ദു വോട്ടുകളുടെ ഏകീകരണം സാധ്യമാക്കുകയും ചെയ്യുക  എന്നതാണ് ബി ജെ പി യുടെയും രാഷ്ട്രീയ അജണ്ട...  രാഷ്ട്രീയമായി മതത്തെ ഉപയോഗിച്ചുകൊണ്ട് പരസ്പരം മുതലെടുക്കാനുള്ള ഭരണ പ്രതിപക്ഷങ്ങളുടെ ഒരു ഗോദാ തയ്യാറാക്കലാണ് ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാക്കാൻ മുതിരുന്നതിൽക്കൂടി സംജാതമാകുന്ന രാഷ്ട്രീയ അവസ്ഥ... വളരെ നിസ്സാരമായ ഒരു രാഷ്ട്രീയ സമസ്യയുടെ ഉത്തരം കണ്ടെത്തുന്ന വലിയ വിജയി ആരായിരിക്കുമെന്നത് മാത്രമാണ് രാഷ്ട്രീയപരമായി നോക്കിക്കാണാനുള്ളത്..

     സാമൂഹീകമായി ചിന്തിച്ചാൽ ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാക്കുന്നതിലെ പ്രധാന അപാകത എന്ന് പറയുന്നത്, പ്രസ്തുത നിയമത്തെ അനുകൂലിക്കുന്നവരും, എതിർക്കുന്നവരും ആയ വലിയ വിഭാഗം ഈ നിയമത്തെ ശരിയായി മനസ്സിലാക്കുന്നില്ല എന്നതാണ്... നിയമത്തെ ശരിയായി പഠിച്ചവർ തങ്ങളുടെ രാഷ്ട്രീയ- മത താല്പര്യങ്ങൾക്കനുസൃതമായി പരമാവധി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു നേട്ടം കൈപ്പറ്റാൻ ശ്രമിക്കുന്നുമുണ്ട്... സമീപകാലത്ത് പൗരത്വ നിയമത്തിൻ്റെ അവതരണ വേളയിലും നമ്മൾ ഇതേ അവസ്ഥ കണ്ടു... പൗരത്വ നിയമം അവതരിപ്പിക്കപ്പെടുന്നതോടെ മുസ്ളീം മത  വിഭാഗക്കാരെ മുഴുവൻ നാടുകടത്തും എന്ന് തെറ്റിദ്ധരിച്ചു നിയമത്തെ അനുകൂലിച്ചവരുമുണ്ട്,, തങ്ങൾ നാടുകടത്തപ്പെടുവാൻ പോവുകയാണെന്ന് തെറ്റിദ്ധരിച്ചു നിയമത്തെ എതിർത്തവരുമുണ്ട്... ഏകീകൃത സിവിൽ നിയമങ്ങൾ വിഷയത്തിലെന്നപോലെതന്നെ രാഷ്ട്രീയ കക്ഷികൾ തങ്ങളുടെ താല്പര്യങ്ങൾക്കും നേട്ടങ്ങൾക്കും ഉതകും വിധം പരമാവധി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിട്ടുമുണ്ട്... പ്രാഥമിക വിദ്യാഭ്യാസകാലഘട്ടത്തിൽ ഒരിക്കലും നിയമത്തെക്കുറിച്ചും, നിയമത്തിൻ്റെ കാഴ്ചപ്പാടുകളെക്കുറിച്ചും കാൽ അക്ഷരം പഠിപ്പിക്കില്ലെന്ന ഭരണ കർത്താക്കളുടെ പിടിവാശിയുടെ ദുർഫലമാണ് പൗരൻ നിയമങ്ങളെ ശരിയായി മനസ്സിലാക്കാൻ ക്ഷമത ഇല്ലാത്തവനാകുന്നതിനും നിസ്സാരമായി തെറ്റിദ്ധരിപ്പിക്കാൻ ഇര ആകുന്നതിനും കാരണം... രാഷ്ട്രീയ പ്രഭുക്കളുടെ വഴി വിശാലമാക്കാൻ പൗരന്റെ ഈവിധമായ നിയമ നിരക്ഷത അനിവാര്യമാണെന്നത്‌ തമസ്ക്കരിക്കുന്ന ഒരു സത്യമായി അവശേഷിക്കുകയും ചെയ്യുന്നു...

     ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാക്കുന്നത് ഏതൊക്കെ മേഘലയിൽ എന്ന് തിരിച്ചറിയുന്നത് പ്രസ്തുത നിയമത്തിൻ്റെ നിയമപരമായ ചോദ്യങ്ങളുടെ  ഉത്തരമാണ്... "വ്യക്തി നിയമങ്ങൾ" ഒഴികെ നിയമത്തിൻ്റെ മറ്റു സമസ്തമേഘലകളിലും ഏകീകൃത സ്വഭാവം നിലനിൽക്കുന്ന ഒരു രാജ്യമാണ് നമ്മുടേത്... 'വ്യക്തി നിയമങ്ങൾ' നില നിൽക്കുന്നത് മതത്തിന്റെ അടിസ്ഥാനത്തിലാണ്... വ്യക്തി നിയമങ്ങൾ പ്രവർത്തിക്കുന്നത്, വിവാഹം, വിവാഹ മോചനം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ, സ്വത്തവകാശം, കുട്ടികളുടെ കസ്റ്റഡി അവകാശം, മെയിന്റനൻസ് തുടങ്ങിയ മേഘലകളിലാണ്... ക്രിമിനൽ നിയമങ്ങളും മറ്റെല്ലാ നിയമങ്ങളും എല്ലാ പൗരന്മാർക്കിടയിലും ഏകീകൃത സ്വഭാവം പുലർത്തുമ്പോൾ എന്തുകൊണ്ട് വ്യക്തിനിയമങ്ങളും ഏകീകരിച്ചുകൊണ്ട് ഏകരാജ്യം ഏകനിയമം എന്ന തത്വം നടപ്പിലാക്കിക്കൂടാ എന്ന ന്യായമായ ചോദ്യമാണ് ഭരണഘടനാ ശില്പികൾ മുതൽ ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാക്കുന്നതിനെ ഇന്ന് പിന്തുണക്കുന്നവർ വരെ ചോദിക്കുന്നത്... ഭാരതം ഒരു മതേതര രാജ്യമാണെന്ന് പ്രീആമ്പിൾ മുതൽ ഉറപ്പിക്കുന്ന ഒരു ഭരണഘടനയാൽ നയിക്കപ്പെടുന്ന ഒരു രാജ്യത്ത് മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിവ് നിയമം തന്നെ സാധൂകരിച്ചു നൽകുന്നു എന്നത് ഭാരതത്തിൻ്റെ മതേതര മുഖത്തിന്റെ ശോഭകെടുത്തുന്നു എന്നതാണ് എൻ്റെ നിഗമനം... ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാക്കുമ്പോൾ അത് ഏതെങ്കിലും ഒരു പ്രത്യേക മത വിഭാഗങ്ങൾക്കെതിരെയുള്ള ഒരു നീക്കമായല്ല, മറിച്ച്‌ നിലവിൽ നിലനിൽക്കുന്ന എല്ലാ വ്യക്തിനിയമങ്ങളിലെയും പരാധീനതകൾ പരിഹരിച്ച്‌ കാലോചിതമായ പുരോഗമനങ്ങൾ കൊണ്ടുവന്ന് പരിഷ്‌കരിച്ച്‌, മത ചിന്തകൾക്കതീതമായി നിയമം മാത്രം ചർച്ചചെയ്യുന്ന ഏകീകൃത സ്വഭാവം ഉണ്ടാക്കണം... 

     കാലോചിതമായ പരിഷ്‌ക്കാരങ്ങൾ ആവശ്യമായി വരുമ്പോൾ ബഹു ഭാര്യാത്വം, സ്ത്രീകൾക്ക് സ്വത്തവകാശത്തിൽ വിവേചനം തുടങ്ങിയ പ്രാകൃത വ്യവസ്ഥകൾ ഒഴിവാക്കേണ്ടി വരും... അത് നിലവിലെ ഏത് വ്യക്തി നിയമങ്ങളിലാണോ നിലനിൽക്കുന്നത് അവിടെ നിന്നും ഒഴിവാക്കപ്പെടണം... നിലവിൽ ഈ വിധമായ; ആധുനിക സമൂഹത്തിന് ചേർന്നുപോകാത്ത ഇത്തരം രീതികൾ ഇസ്‌ലാം വ്യക്തി നിയമങ്ങളിലാണ് ഉൾക്കൊണ്ടിരിക്കുന്നത്... ആ വ്യവസ്ഥകൾ ഒഴിവാക്കപ്പെടുമ്പോൾ അത് പരിഷ്ക്കരണമായാണ് വായിക്കേണ്ടത്... ഒരിക്കലും കടന്നു കയറ്റമായല്ല... 

     ബഹു ഭാര്യാത്വവും, പിന്തുടർച്ചാ നിയമങ്ങളിൽ സ്ത്രീകളോടുള്ള അവഗണനയും ഹിന്ദു വ്യക്തി നിയമങ്ങളിലും നിലനിന്നിരുന്നു... പക്ഷെ 1955 ൽ നിലവിൽ വന്ന ഭേദഗതിയിലൂടെ കാലാനുസൃതമായ പരിഷ്കരണങ്ങൾ ഹിന്ദു വ്യക്തി നിയമങ്ങളിൽ കൊണ്ടുവരാൻ സാധിച്ചു... ഹിന്ദു വ്യക്തി നിയമങ്ങൾ തന്നെ ബാധകമായ ബുദ്ധാ, ജയിൻസ്, സിക്ക്സ് എന്നിവരുടെ വ്യക്തി നിയമങ്ങളും അതുവഴി കാലോചിതമായി പരിഷ്കരിക്കപ്പെട്ടു... അതിനും പുറമെ 2018 ൽ വീണ്ടും ഹിന്ദു വ്യക്തി നിയമങ്ങൾ പരിഷ്‌ക്കരിക്കപ്പെട്ടു... കുഷ്ഠം പോലെയുള്ള രോഗങ്ങൾ വിവാഹമോചനത്തിനുള്ള കാരണങ്ങളിൽ നിന്നും പുറം തള്ളപ്പെട്ടു... ഹിന്ദു ദത്തവകാശം, മെയ്ന്റനൻസ് നിയമങ്ങളും പരിഷ്‌ക്കരിക്കപ്പെട്ടു... ഒരിക്കലും മാറ്റപ്പെടാൻ കഴിയാത്ത ദൈവീകമായ നിയമങ്ങളാണ് തങ്ങളുടേതെന്ന് അവകാശപ്പെടുന്ന ഇസ്ളാം വിഭാഗത്തെപ്പോലെ തങ്ങളുടെ വ്യക്തി നിയമങ്ങൾ ഉപനിഷത്തുക്കളിൽ നിന്നും ഉൾക്കൊണ്ടാണ് അതിനാൽ ഭേദഗതി സാധ്യമല്ല എന്ന് കടും പിടുത്തം നടത്താതിരുന്നതാണ് ഹിന്ദുവിന്റെ മേന്മ എന്ന് കാണാം... ഏകീകൃത സിവിൽ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ ഗോവൻ സിവിൾ കോഡ് ഉം സ്വോഭാവീകമായും അസ്ഥിരപ്പെടും... ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാക്കുന്നത് തങ്ങൾക്കെതിരെയുള്ള കടന്നുകയറ്റമാണെന്നോ, തങ്ങളുടെ പോർട്ടുഗീസ് സ്മരണകളെ തകർക്കുന്നതാണെന്നോ ഗോവാക്കാർ വിമർശനം ഉന്നയിക്കാതിരുന്നത് അവരുടെ പുരോഗമന ചിന്താരീതിയായി വിലയിരുത്തപ്പെടും... 

     ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാക്കുന്നത് ആർട്ടിക്കിൾ 25 ന്റെ violation ആണെന്ന നിലയിൽ വാദിക്കുന്നവരെയും കണ്ടു... എന്താണ് ആർട്ടിക്കിൾ 25 പറയുന്നത്? മനഃസാക്ഷിക്കനുസ്സരിച്ചു തൻ്റെ മതത്തെ പ്രചരിപ്പിക്കുന്നതിനും, പ്രഖ്യാപിക്കുന്നതിനും, അനുവർത്തിക്കുന്നതിനും ഉള്ള സ്വാതന്ത്യ്രം ഉറപ്പുവരുത്തുന്നു... ഇത്രമാത്രമാണ് ആർട്ടിക്കിൾ 25 പറയുന്നതും ഉറപ്പുവരുത്തുന്നതും... ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാക്കുന്നത് വഴി ഭരണഘടന ആർട്ടിക്കിൾ 25 ൽക്കൂടി നൽകുന്ന ഏത് സ്വാതന്ത്ര്യമാണ് ഇല്ലാതാകുന്നത്!!??? മതപരമായ ഒരു ചടങ്ങിനെയും ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാകുന്നതുവഴി ഇല്ലാതാകുന്നില്ല എന്നതാണ് വാസ്തവം... ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാകുന്നതുവഴി, പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും അഭികാമ്യമല്ലാത്ത പ്രാക്ടീസുകൾ ഏതൊക്കെ വ്യക്തി നിയമങ്ങളിൽ നിൽക്കുന്നുണ്ടോ അവയെ കാലാനുസൃതവുമായി പുനഃ ക്രമീകരിക്കുക മാത്രമാണ് ചെയ്യുന്നത്... അവയ്ക്കൊന്നും തന്നെ മതപരമായ ആചാരങ്ങളുമായി [Religious Practices] യാതൊരു ബന്ധവുമില്ല എന്നതാണ് സത്യം...

     ഹിന്ദു  നിയമങ്ങളും, മുസ്ളീം, ക്രിസ്ത്യൻ, പാഴ്‌സി വ്യക്തിനിയമങ്ങളും കാലാനുസൃതമായി പരിഷ്‌ക്കരിച്ചു ഏകീകൃത സ്വഭാവത്തോടെ എല്ലാവര്ക്കും ബാധകമായ ഒരു സിവിൽ നിയമം കൊണ്ടുവരിക എന്നതാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്... അവിടെ മുസ്ലീമിന് മാത്രം എന്തുകൊണ്ടാണ് ഈ മാറ്റങ്ങളെല്ലാം തങ്ങൾക്കെതിരെയുള്ള ആക്രമണമായി തോന്നുന്നത്?? കോടതി നിർദ്ദേശങ്ങളിൽക്കൂടിയും ഇസ്ളാമിലെ പ്രാകൃത - സ്ത്രീവിരുദ്ധ രീതികൾക്ക് മുൻപും ചിലമാറ്റങ്ങൾ ഉണ്ടായിട്ടില്ലേ?? അതിൻ്റെ ഉദാഹരണമല്ലേ "മുത്താഹ്‌ മാര്യേജ്"?? "Marriage For Enjoyment" എന്നായിരുന്നു ആ വിവാഹത്തിന്റെ സങ്കല്പം തന്നെ.. പഴയ കാലങ്ങളിൽ മലബാറിൽ നടന്നിരുന്ന "അറബി കല്യാണങ്ങൾ " മുത്താഹ്‌ മാര്യേജ് ന്റെ വെളിച്ചത്തിൽ നടന്നിരുന്നവയാണ്...  മുത്താഹ്‌ മാര്യേജ് കാലയളവിൽ സ്ത്രീയെ ലൈംഗീകമായി ആസ്വദിച്ചശേഷം പുരുഷൻ ഉപേക്ഷിച്ചു പോകുന്നു... തുടർന്ന് ആ സ്ത്രീക്ക് ജീവനാംശം നൽകുന്നതിനോ, ആ ബന്ധത്തിൽ കുട്ടികൾ ഉണ്ടായാൽ സംരക്ഷിക്കുന്നതിനോ പുരുഷൻ ബാധ്യസ്ഥൻ ആയിരുന്നില്ല... ഇസ്‌ളാമിക വ്യക്തി നിയമം [സുന്നി] ഈ സമ്പ്രദായത്തിന് സാധുത നൽകിയിരുന്നു... ഈ സമ്പ്രദായം സ്ത്രീ വിരുദ്ധമല്ല എന്ന് തോന്നുന്നത് ആർക്കൊക്കെയാണ്?? ഈ സമ്പ്രദായത്തിന്റെ നിയമ സാധുത നഷ്ട്ടപ്പെട്ടതുകൊണ്ട് ഇസ്ളാമിന് എന്ത് നഷ്ട്ടമാണുണ്ടായത്?? മൂന്ന് വിവാഹം കഴിച്ചേ മതിയാകൂ എന്ന് ശഠിക്കുന്ന എത്ര ഇസ്‌ലാം മത വിശ്വാസ്സികൾ ഇന്നുണ്ട്?? തൻ്റെ ഭർത്താവ് മറ്റു രണ്ടുപേരുടെകൂടി ഭർത്താവായിരിക്കണം എന്ന് ആഗ്രഹിക്കുന്ന എത്ര സ്ത്രീകളുണ്ട്?? തന്റെ മകൾ ഒരുവന്റെ മൂന്നാമത്തെ ബീവിയായിരിക്കണം എന്ന് ആഗ്രഹിക്കുന്ന എത്ര വാപ്പമാരുണ്ട്? വിവാഹമോചനം അനിവാര്യമായി വന്നാൽ തൻ്റെ സംരക്ഷണം ബന്ധുക്കളുടെയും, വക്കഫ് ബോർഡിന്റെയും മാത്രം ഉത്തരവാദിത്വമായി ചുരുങ്ങണം എന്ന് ആഗ്രഹിക്കുന്ന എത്ര മുസ്‌ലിം സ്ത്രീകളുണ്ട്?? തൻ്റെ മകളുടെ സ്ഥിതി അപ്രകാരമായിരിക്കണം എന്ന് കരുതുന്ന എത്ര പിതാക്കന്മാരുണ്ട്?? തൻ്റെ മകളെ മൂന്നുതവണ വിളിച്ചുപറഞ്ഞു വിവാഹബന്ധത്തിൽ നിന്നും വിടുതൽ ചെയ്യിക്കുകയും തുടർന്ന് പുരുഷന് അവൾക്ക് ജീവനാംശം പോലും നല്കാൻ ബാദ്ധ്യസ്ഥനല്ലാതെ അവൾ നിസ്സഹായാവസ്ഥയിൽ എത്താൻ ഏതു പെൺകുട്ടിയോ അവളുടെ പിതാവോ പ്രിയപ്പെട്ടവരോ ആണ് ഇഷ്ടപ്പെടുന്നത്?? Illegitimate ആയി ജനിച്ചുപോയി എന്ന കാരണത്താൽ ഒരു കുട്ടി തൻ്റെ മുൻഗാമികളുടെ സ്വത്തിൽ യാതൊരു അവകാശവും ഇല്ലാതാകുന്നവനാകുന്നതിലെ നീതി എന്താണ്?? പിതാവിൻെറ സ്വത്തിൽ മകനുള്ളതിന്റെ പാതി അവകാശത്തിനു പോലും മകൾക്ക് അവകാശമില്ലാത്ത അവസ്ഥയെ എങ്ങനെ ന്യായീകരിക്കപ്പെടും?? തൻ്റെ സ്വത്തിൽ പിതാവിനോ, മാതാവിനോ, മകനോ, മക്കൾക്കോ അപ്പുറം ബന്ധു ജനങ്ങളുടെ നീണ്ട നിര അവകാശികളാകുന്നതിനെ എത്ര ഇസ്ളാം വിഭാഗക്കാർ ഇഷ്ട്ടപ്പെടുന്നുണ്ട്?? അനേകം ഇസ്‌ലാമിക ദമ്പതികൾ 'സ്പെഷ്യൽ മാര്യേജ് ആക്ട്' പ്രകാരം വീണ്ടും വിവാഹം നടത്തുന്ന നിരന്തരമായ കാഴ്ച മുസ്ളീം പിന്തുടർച്ചാനിയമങ്ങളിലെ സമുദായത്തിനുള്ളിൽ നിന്നുതന്നെയുള്ള അപ്രീയമാണ് വെളിവാക്കുന്നത്... സംഭവിക്കേണ്ടിയിരുന്നത് ഇസ്ളാം വിഭാഗത്തിൽ നിന്നുതന്നെ ആത്മാഭിമാനമുള്ള സ്ത്രീകളും, വ്യക്തിത്വങ്ങളും  മുന്നോട്ടുവന്ന് വ്യക്തി നിയമങ്ങൾ പരിഷ്‌ക്കരിക്കണമെന്നും, ഏകീകരിക്കപ്പെടണമെന്നും ആവശ്യപ്പെടുകയായിരുന്നു വേണ്ടിയിരുന്നത്... എന്നാൽ അതുണ്ടാകുന്നില്ല എന്ന് മാത്രമല്ല മതത്തിന്റെ പേരിൽ സർവാധീശത്വവും തങ്ങളിലായിരിക്കണം എന്ന് ആവശ്യപ്പെടുന്ന മത - രാഷ്ട്രീയ കൂട്ടുകെട്ടുകളുടെ പിടിയിലേക്ക് വീണ്ടും വീണ്ടും അവർ നിശബ്ദരായി ഒതുങ്ങി ഇരുന്നു കൊടുക്കുന്ന കാഴ്ച്ച അത്ഭുതം ഉളവാക്കുന്നു... ഇപ്രകാരമുള്ള ഒരുപാട് സ്വാഭാവീക നീതിയുടെ നഗ്നമായ ലംഘനങ്ങൾ വ്യക്തി നിയമങ്ങൾ എന്ന പേരിൽ വെച്ച് പുലർത്തുന്നു എങ്കിൽ അവയെല്ലാം തൂത്തറിയാൻ നമ്മൾ എഴുപത്തി അഞ്ചു വര്ഷം വൈകി എന്നാണ് കാണേണ്ടത്... വ്യക്തി നിയമങ്ങളുടെ അടിമച്ചങ്ങലയിൽ കോർത്തുവലിക്കാൻ വെമ്പിനിൽക്കുന്ന മത- രാഷ്ട്രീയ കൂട്ടുകെട്ടുകൾക്ക് ലക്‌ഷ്യം സ്വന്തം താല്പര്യങ്ങളുടെ സംരക്ഷണം മാത്രമാണ്... ഇക്കൂട്ടർക്ക് സമൂഹത്തിന്റെ ഉന്നമനമോ രാഷ്ട്രത്തിന്റെ പുരോഗതിയൊ ഒന്നും തന്നെ ഒരു വിഷയമേ അല്ല... 

     രാഷ്ട്രീയമായ നിലനിൽപ്പ് മാത്രമാണ് തങ്ങൾക്ക് പ്രധാനമെന്ന് കോൺഗ്രസ് ഒരിക്കൽ തെളിയിച്ചതാണ്... സെക്ഷൻ 125 CrPC എല്ലാവർക്കും ബാധകമാണെന്ന നിലയിൽ 1985 ൽ ഷാഹ് ബാനോ കേസ്സിൽ സുപ്രീം കോടതി മുസ്ളീം ഡിവോഴ്സ്ഡ് വനിതയായ  ഷാഹ് ബാനോവിന് ജീവനാംശം അനുവദിച്ചുകൊണ്ട് ഉത്തരവായതിനെ കൊണ്ഗ്രെസ്സ് നേരിട്ടത് എങ്ങനെയായിരുന്നു എന്ന് നമ്മൾ കണ്ടതാണ്... കോടതി വിധിയെ മറികടക്കാൻ വേണ്ടി നിയമനിർമ്മാണം തന്നെ നടത്തി,  മുസ്‌ലിം വനിത വിവാഹ മോചനത്തിന് ശേഷം ജീവനാംശത്തിന് അർഹതയില്ല എന്ന മത നിയമത്തെ കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചു കൊടുത്തു...  മുസ്‌ലിം വനിത വിവാഹ മോചനത്തിന് ശേഷം മൂന്നുമാസ്സം മാത്രം ഭർത്താവിൽ നിന്നും ജീവനാംശത്തിന് അർഹത ഉള്ളൂ എന്നും അതിനു ശേഷം ബന്ധുക്കളോ അതല്ല വക്കഫ് ബോർഡോ സംരക്ഷണം നൽകണം എന്നും നിയമത്തിൽ വിവക്ഷിച്ചു... അന്ന് മുസ്ളീം വോട്ടുബാങ്ക് മാത്രം മുൻനിർത്തി രാജീവ് ഗാന്ധി അങ്ങനെ ഒരു നിയമ നിർമ്മാണം നടത്തി കോടതി വിധിയെ അസ്ഥിരപ്പെടുത്തിയില്ലായിരുന്നു എങ്കിൽ മുസ്ളീം വനിതകളുടെ സംരക്ഷണത്തിലേക്ക് നടത്തുന്ന വലിയ ഒരു ചുവട് വെയ്പ്പ് ആകുമായിരുന്നു ആ വിധി... കോടതി വിധിയെ നിയമനിർമ്മാണം കൊണ്ട് മറികടന്നതുവഴി എന്ത് ഉന്നമനമാണ് മുസ്ളീം വനിതകൾക്ക് ഉണ്ടായത് എന്ന ചോദ്യത്തിന് കൊണ്ഗ്രെസ്സ് എന്ത് ഉത്തരം പറയും...?? തങ്ങൾക്ക് മുസ്ളീം മതപ്രഭുക്കന്മാരെ പ്രീണിപ്പിച്ചു വോട്ടുനേടി അധികാരം നിലനിർത്തണം എന്നതിനപ്പുറം കാതലായ ഒരു വിശദീകരണവും കോൺഗ്രസിന് തരാനുണ്ടാകില്ല എന്നതാണ് വസ്തുത... നീണ്ട മുപ്പത്തി അഞ്ചു വർഷങ്ങൾക്കിപ്പുറം ചില കോടതി വിധികളുടെ അടിസ്ഥാനത്തിൽ അല്പ്പം നിലാവെളിച്ചം കടന്നു കൂടിയതല്ലാതെ ജനപ്രതിനിധി സഭകൾ എന്ത് പുരോഗമനപരമായ നിയമനിർമ്മാണമാണ്‌ മുസ്‌ളീം വനിതകൾക്കായി നടത്തിയിട്ടുള്ളത്?? ഒരു സമൂഹത്തിലെ വനിതകളോട് ആകമായി ചെയ്ത ചതിക്ക് മാപ്പു പറയുന്നതിന് പകരം അതേ മതനിയമങ്ങൾക്കുള്ളിൽ ഒരു സമുദായത്തിലെ സ്ത്രീകളെ ആകമാനം തളച്ചിടാനാണ് കോൺഗ്രസ്സും പ്രതിപക്ഷപാർട്ടികളും ഇന്നും ശ്രമിക്കുന്നത്...

     ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാകുന്നതോടെ Marriage, Adoption, Succession എന്നതിനപ്പുറവും മറ്റു ചില കാര്യങ്ങളിൽക്കൂടി സമഗ്രമായ മാറ്റങ്ങൾ വന്നുചേരാൻ സാധ്യതയുണ്ട്... അതിൽ ഒരു ഉദാഹരണമാണ് PROHIBITED DEGREE OF RELATIONSHIP... [വിവാഹം കഴിക്കുന്നതിന് നിയമപരമായ വിലക്കുകളുള്ള ബന്ധങ്ങൾ] സഹോദരൻ സഹോദരിയെ, സഹോദരന്റെ മകളെ, ഗ്രാൻഡ് മകളെ, മാതാവിന്റെ സഹോദരങ്ങളുടെ മക്കളെ, പിതാവിന്റെ സഹോദരങ്ങളുടെ മക്കളെ, അനന്തരവളെ, അങ്ങനെ അടുത്ത രക്ത ബന്ധത്തിൽ ഉള്ള ആൾക്കാരുമായുള്ള വിവാഹം നിലവിലെ വ്യക്തി നിയമങ്ങൾ തന്നെ അനുവദിക്കുന്നില്ല... എന്നാൽ CUSTOM നിലനിൽക്കുന്നുണ്ടെങ്കിൽ സാധുത നല്കുന്നുമുണ്ട്... ഉദാഹരണമായി പറഞ്ഞാൽ  സഹോദരന്റെയും സഹോദരിയുടെയും മക്കൾ തമ്മിലുള്ള വിവാഹം  PROHIBITED DEGREE OF RELATIONSHIP പരിധിയിൽ വരുന്നതാണ്... എന്നാൽ കേരളത്തിൽ മുറപ്പെണ്ണ് സമ്പ്രദായം നിലനിക്കുന്നതിനാൽ നിയമപരമായി തെറ്റാകുന്നില്ല... അതുപോലെതന്നെ സഹോദരിയുടെ മകൾ  PROHIBITED DEGREE OF RELATIONSHIP പരിധിയിൽ വരുന്നതാണ്... പക്ഷെ തമിഴ് നാട്ടിലെ CUSTOM അനുസരിച്ചു 'മുറൈ മാമൻ' സമ്പ്രദായം നിലനിൽക്കുന്നതിനാൽ അവിടെ  PROHIBITED DEGREE OF RELATIONSHIP അടിസ്ഥാനത്തിൽ വിവാഹം തടയപ്പെടുന്നില്ല... ക്രിസ്ത്യൻ വ്യക്തി നിയമത്തിൽ PROHIBITED DEGREE OF RELATIONSHIP നുള്ളിൽ വരുന്ന യാതൊരു വിവാഹവും അനുവദിക്കുന്നില്ല...  ഇത്തരം കാര്യങ്ങളിൽ ഏകീകൃത സിവിൽ നിയമങ്ങൾ എപ്രകാരമാണ് ഏകീകൃത സ്വഭാവം കൊണ്ട് വരുന്നത് എന്നത് കാത്തിരുന്നു തന്നെ കാണേണ്ടതാണ്... ഏകീകൃതമായി PROHIBITED DEGREE OF RELATIONSHIP ന് നിയമനിർമ്മാണം നടത്തിയാൽ CUSTOM അനുവദിക്കാൻ കഴിയാതെ വരും... CUSTOM അനുസരിച്ചു ഇളവുകൾ അനുവദിച്ചാൽ നിയമത്തിന് ഏകീകൃത സ്വഭാവം ഇല്ലാതെവരും... PROHIBITED DEGREE OF RELATIONSHIP നുള്ളിൽ വരുന്ന വിവാഹങ്ങൾക്കെല്ലാം നിയമ പ്രാബല്യം ഇല്ല എന്ന് വന്നാൽ ആ ഒരു ഭാഗം നടപ്പിലാക്കുന്നതിന് കുറഞ്ഞത് പത്തുവർഷത്തെ കാലതാമസം എങ്കിലും അനുവദിക്കേണ്ടിവരും... വിവാഹം നിശ്ചയിച്ചവരും, പ്രണയബന്ധത്തിൽ തുടരുന്നവരും ഏകീകൃത സിവിൽ നിയമങ്ങൾ നിലവിൽ വന്നതിനാൽ പിന്മാറാൻ നിർദ്ദേശിക്കാൻ കഴിയില്ലല്ലോ? നിയമം  PROHIBITED DEGREE OF RELATIONSHIP ഉള്ളിൽ ഉള്ളവർ തമ്മിൽ വിവാഹം കഴിച്ചേതീരൂ എന്ന് നിർബന്ധിക്കാത്തിടത്തോളം കാലം ഈ വിലക്ക് കർശനമായി പാലിക്കുന്ന മതവിഭാഗങ്ങൾക്ക് അതൊരു വിഷയവും ആകുന്നില്ല...

     ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാകുന്നതോടെ മതപരമായ ആചാരങ്ങൾക്ക് യാതൊരു മാറ്റവും വരുന്നില്ല എന്ന് തീർച്ചയായും മനസ്സിലാക്കേണ്ടതുണ്ട്... ഉദാഹരണത്തിന് വിവാഹത്തിന്റെ നിയമപരമായ വശങ്ങളാണ് നിയമം സംസാരിക്കുന്നത്... മറിച്ചു വിവാഹത്തിന്റെ ആചാരങ്ങളെ അല്ല... ഉദാഹരണത്തിന് മുസ്ളീം വിവാഹത്തിൽ "മഹർ" നൽകുന്നതിനെ നിയമം എതിർക്കില്ല... താലികെട്ടിയോ, മിന്നു കെട്ടിയോ, മറ്റേതെങ്കിലും നിലനിൽക്കുന്ന CUSTOM മുഖേനയോ SOLAMNIZE ചെയ്യുന്ന മതാചാര വിവാഹങ്ങളിലേക്ക് ഏകീകൃത സിവിൽ നിയമങ്ങൾ കൈകടത്താനേ പോകുന്നില്ല... പക്ഷേ ഈ വിധമായ RELIGIOUS CUSTOM അനുവർത്തിക്കാത്ത വിവാഹങ്ങൾക്കും നിയമ പ്രാബല്യം ഉണ്ടായെന്നു വരാം... മഹർ നൽകിയുള്ള വിവാഹത്തെ ഏകീകൃത സിവിൽ നിയമങ്ങൾ എതിർക്കില്ല പക്ഷെ മഹർ നല്കാതെയുള്ള വിവാഹത്തിനും നിയമപ്രാബല്യം ഉണ്ടായെന്നു വരാം...  

     ഒരു രാജ്യം ഒരൊറ്റ നിയമം എന്നത് രാജ്യത്തിന്റെ ശോഭയെ വര്ധിപ്പിക്കുകയേ ഉള്ളൂ എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല... മതം വിശ്വാസ്സങ്ങൾക്കും, ആചാരങ്ങൾക്കും, അനുഷ്ഠാനങ്ങൾക്കും വേണ്ടിയുള്ളതാണ്... മതം ഒരിക്കലും നിയമത്തിലേക്കും ഭരണ നിർവഹണത്തിലേക്കും കടന്നുവരരുത്... മതം നിയമ പ്രാബല്യമുള്ള ഒന്നിന്റെയും സ്വാധീനശക്തി ആകാൻ പാടില്ല... ഭരണഘടനയുടെ നിർദ്ദേശക തത്വങ്ങളെ ബഹുമാനിച്ചുകൊണ്ട്ഏകീകൃത സിവിൽ നിയമങ്ങളെ സർവാത്മനാ നമുക്ക് സ്വാഗതം ചെയ്യാം...

[Rajesh Puliyanethu

 Advocate, Haripad]

Sunday 30 April 2023

അരിക്കൊമ്പൻ എന്ന വർത്തമാനകാല ഹിന്ദു...

     എത്ര കരുത്തനും അംഗബലവും ഉള്ളവനെങ്കിലും സ്വന്തമിടത്തു നിന്നും ബാഹ്യ ശക്തികളാൽ എങ്ങനെ പുറത്താക്കപ്പെടും എന്നതിന്റെ നേർചിത്രമാണ് "അരിക്കൊമ്പൻ" നൽകുന്നത്... 

     ഈ നാട്ടിലെ  "ഹിന്ദു സമൂഹം" അരിക്കൊമ്പന്റെ അനുഭവം കണ്ടു പഠിക്കുന്നത് നല്ലതാണ്...

     അതിന് അനിവാര്യം വേണ്ട ചില ചേരുവകൾക്കൂടിയുണ്ട്...

അവയിൽ

1)) നിരന്തരം കുറ്റാരോപിതനാക്കി നിലനിർത്തുക.... ((ഫാസിസം എന്ന പേര് നിരന്തരം ആവർത്തിച്ചു കൊണ്ടവർ അത് ചെയ്യുന്നു...))

2)) അധികാരത്തിന്റെ വാറോല... ((അരിക്കൊമ്പനെതിരെ കോടതി വിധിപോലെ രാഷ്ട്രീയ പ്രീണനത്തോടെ അവരത് നേടിക്കൊണ്ടിരിക്കുന്നു.))

3)) മയക്കു വെടി... ((കപടമായ "മതേതരത്വം" പുലമ്പിക്കൊണ്ട് രാഷ്ട്രീയ/ സാംസ്കാരിക നേതൃത്വങ്ങളുടെ സഹായത്തോടെ സമൂഹത്തെ ഒന്നടങ്കം അവർ മയക്കു വെടി വെച്ചു കൊണ്ടിരിക്കുന്നു))

4)) കുങ്കിയാനകൾ... ((സ്വന്തം സമൂഹത്തിൽ നിന്നും വർഗ്ഗത്തിൽ നിന്നും തന്നെ ബാഹ്യശക്തികൾ മെരുക്കി മയപ്പെടുത്തി ഉപയോഗിക്കുന്ന ഏറ്റവും അപകടകാരികളായ ശത്രുക്കൾ...

5)) സമ്പത്ത്... ((അനേക കാലത്തെ ഹവാല/ രാഷ്രീയ അഴിമതികളിൽക്കൂടി അവർ ആവശ്യത്തിലധികം നേടിക്കഴിഞ്ഞിരിക്കുന്നു...

6)) സംവിധാനങ്ങൾ... ((സമ്പത്തും അധികാരവും ഉണ്ടെങ്കിൽ പിന്നെ സംവിധാനങ്ങൾ താനേ വന്നുചേരും))

7)) നിന്റെ ദൈന്യതയെക്കുറിച്ച് കഥകളും, കവിതകളും ലേഖനങ്ങളും പുസ്തകങ്ങളും എഴുതാനും നിന്നെ കുറ്റപ്പെടുത്താനും, നീ ചാകേണ്ടവനാണെന്നു വരെ പറയാനും കാഴ്ചക്കാരുടെ നീണ്ട നിര തന്നെയുണ്ടാകും... ((മാധ്യമങ്ങളെപ്പോലെ))

സ്വന്തം ആവാസങ്ങളിൽ നിന്നും നിന്നെ പുറന്തള്ളുന്നവർക്ക് നീ ജീവിക്കുന്നോ മരിക്കുന്നോ എന്നത് വിഷയമല്ല... പക്ഷെ മരണം വരെ നീ അവർ ബാഹ്യശക്തികൾ ഘടിപ്പിച്ച റേഡിയോ കോളറിന്റെ നിരീക്ഷണത്തിലായിരിക്കും...

ഈ ആക്രമണങ്ങൾ നിനക്കെതിരെ തുടങ്ങി വെയ്ക്കാൻ നിന്റെ കൈയ്യിലെ ഒരു പിടി അരി തന്നെ ധാരാളം...

[Rajesh Puliyanethu

 Advocate, Haripad]

Saturday 25 March 2023

രാഹുൽ ജി യുടെ കുറ്റവും, ശിക്ഷയും, അയോഗ്യതയും...

      രാഹുൽ ഗാന്ധിയെ സൂററ്റ് കോടതി രണ്ടു വർഷം തടവിന് ശിക്ഷിക്കുകയും അതിനെ തുടർന്ന് രാഹുൽജിയുടെ പാർളമെൻറ് അംഗത്വം നഷ്ടമായതുമാണ് ഈ ദിവസ്സങ്ങളിയിലെ പ്രധാന ചർച്ചാവിഷയം... രാഷ്ട്രീയമായി വളരെ പ്രാധാന്യമുള്ള വിഷയമായതിനാൽ  മുതലെടുപ്പുകൾക്കും വളരെയധികം സാധ്യതയുണ്ട്... രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഈ വളം തങ്ങളുടെ വളർച്ചക്ക് എങ്ങനെ ഉപയോഗിക്കാം എന്ന് നല്ലതുപോലെ ആലോചിക്കുന്നുമുണ്ട്...  പ്രത്യേകിച്ച് മോഡി സർക്കാരിനെതിരെ എങ്ങനെ വിനിയോഗിക്കാം എന്നതാണ് പ്രതിപക്ഷ ചേരിയുടെ ചിന്ത... കഴിഞ്ഞ പത്തു വർഷങ്ങൾക്കിടയിൽ കാണാൻ കഴിയാതിരുന്ന പ്രതിപക്ഷ ഐക്യം രാഹുൽജി യുടെ അയോഗ്യതാ വിഷയത്തിൽ കാണാൻ കഴിഞ്ഞു എന്നതും എടുത്തു പറയേണ്ടതാണ്... 

     ബിജെപി യുടെ ഫാസിസ്റ്റ് ഭരണരീതികളുടെ പ്രതിഫലനമാണ് രാഹുൽ വിഷയത്തിൽ കാണാൻ കഴിയുന്നതെന്നും, രാഹുൽജി ഫാസിസ്‌റ്റ് ഭരണകൂടത്തിന്റെ ഇരയാണെന്നും പ്രതിപക്ഷ ചേരി പ്രചരിപ്പിക്കുന്നു... ആയതിനാൽ മതേതര ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാ കക്ഷികളും, രാഷ്ട്രീയ വിശ്വാസ്സങ്ങൾക്കതീതമായി ഫാസിസ്റ്റ് മോഡിക്കെതിരെ അണിനിരക്കണം എന്നതാണ് പ്രചാരണാഹ്വാനം...  വാദപ്രതിവാദങ്ങളും, ന്യായീകരണങ്ങളും കൊഴുക്കുമ്പോൾ രാഹുലിന്റെ കേസ്സിന്റെ ശരിയായ വശങ്ങളെ നമ്മൾ തീർച്ചയായും മനസ്സിലാക്കേണ്ടതാണ്...

     കഴിഞ്ഞ ലോക്‌സഭാ ഇലക്ഷനോട് അനുബന്ധിച്ചു 2019 ൽ രാഹുൽ ഗാന്ധി കർണാടകയിലെ കോളാർ എന്ന സ്ഥലത്തുവെച്ചു നടത്തിയ പ്രസംഗത്തിലെ പരാമർശമാണ് കേസിനാധാരം... എന്തായിരുന്നു ആ പരാമർശം?? 

     ""Nirav Modi, Lalit Modi, Narendra Modi... how come they all have "MODI" as common surname?? How come all the thieves have "MODI" as the common surname?? നരേന്ദ്ര മോഡി, ലളിത് മോഡി, നീരവ് മോഡി ഇവർക്കെല്ലാം പൊതുവായി എങ്ങനെയാണ് "മോഡി" എന്ന സർ നെയിം ഉണ്ടായത്?? എങ്ങനെയാണ് എല്ലാ കള്ളന്മാർക്കും "മോഡി" എന്ന പൊതുവായ സർ നെയിം ഉണ്ടായത്??  

     ഈ പരാമർശത്തിലെ ആദ്യവരികൾ അപകീർത്തികരമാകും എന്ന് തോന്നുന്നില്ല... ഒരു പ്രതിപക്ഷ നേതാവ് പൊതു പണം അപഹരിച്ചു കൊണ്ടു പോയ രണ്ടു വ്യക്തികളുടെ പേരുകൾ വിമർശനാത്മകമായി ഉന്നയിക്കുന്നു... ഒപ്പം ഭരണാധിപനായ നരേന്ദ്ര മോദിയും അഴിമതിക്കാരനാണെന്നു ആരോപിക്കുന്നു... ഒരു ഭരണാധികാരി അഴിമതിക്കാരനാണെന്ന് ആരോപണം ഉന്നയിക്കുന്നതിൽ തെറ്റൊന്നുമില്ല... ആ ഭരണാധികാരിക്കും ആ സമയത്തെ പ്രസക്തരായ രണ്ടു അഴിമതിക്കാർക്കും  "മോഡി" എന്ന സർ നെയിം തന്നെയാണ് എന്ന അർഥത്തിൽ സംസാരിക്കുന്നു... തികഞ്ഞ ഒരു രാഷ്ട്രീയ പ്രസംഗം എന്നതിനപ്പുറം ഒന്നും തന്നെ അതിലില്ല.. പക്ഷെ പ്രസംഗത്തിൽ അടുത്തതായി പറയുന്നത് 'അപകീർത്തിപരമായ' എന്ന ശീർഷകത്തിൽ പെടുത്താൻ കഴിയുന്നതാണ്... രണ്ടാം പാദം ഇപ്രകാരമാണ്...

     ""എങ്ങനെയാണ് എല്ലാ കള്ളന്മാർക്കും "മോഡി" എന്ന പൊതുവായ സർ നെയിം ഉണ്ടായത്??""

     ആ പ്രസ്താവനയാണ് "മോഡി" എന്ന വിഭാഗക്കാരെല്ലാം Aggrieved ആകുന്നത്... നരേന്ദ്ര മോഡി, ലളിത് മോഡി, നീരവ് മോഡി എന്നീ മോദിമാരെല്ലാം കള്ളന്മാരാണെന്നു പറഞ്ഞിരുന്നെങ്കിൽ മുഴുവൻ "മോഡി" വിഭാഗവും Aggrieved ആകുമായിരുന്നില്ല... അഥവാ അപകീർത്തിപരമായ എന്തെകിലും ആ പ്രസ്താവനയിൽ ഉണ്ടായിരുന്നെങ്കിൽ ഈ മൂന്നു മോഡിമാരിൽ ആർക്കെങ്കിലും മാത്രമേ കേസ്സു കൊടുക്കാൻ കഴിയുമായിരുന്നുള്ളൂ...  പക്ഷെ രാഹുൽ നടത്തിയ പ്രസ്താവന ""എങ്ങനെയാണ് എല്ലാ കള്ളന്മാർക്കും "മോഡി" എന്ന പൊതുവായ സർ നെയിം ഉണ്ടായത്??"" എന്നാണ് ... അവിടെ ധ്വനിക്കുന്നത് "മോഡി" വിഭാഗക്കാർ എല്ലാം കള്ളന്മാർ ആണെന്നും കള്ളന്മാർക്കെല്ലാമാണ്  "മോഡി"  എന്ന സർ നെയിം ഉള്ളത് എന്ന രീതിയിലുമാണ്... അതുകൊണ്ടാണ് "മോഡി" വിഭാഗക്കാരും മോഡി എന്ന സർ നെയിം ഉള്ളവരും Aggrieved ആകുന്നതും പൂർണേഷ് മോദിക്ക് Locus Standi (കേസ്സ് കൊടുക്കാനുള്ള അവകാശം) ഉണ്ടാകുന്നതും... 

     രാഷ്ട്രീയമായി പ്രാധാന്യമുള്ളപ്പോൾത്തന്നെ ഈ കേസ്സ് നിയമത്തിന്റെ മുൻപിൽ രണ്ടു വ്യക്തികൾ തമ്മിലുള്ള നിയമ പോരാട്ടമായിരുന്നു... ശ്രീ നരേന്ദ്രമോദിക്ക് ഈ കേസ്സുമായുള്ള ബന്ധം എന്താണെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല... നരേന്ദ്രമോദി പ്രധാനമന്ത്രി ആയതു കൊണ്ടും ബിജെപി യുടെ നേതാവായതു കൊണ്ടും മറ്റൊരാൾക്കു കേസ്സു കൊടുക്കാനുള്ള അവകാശത്തിലേക്ക് കടന്നു കയറാൻ കഴിയില്ല... ഇവിടെ ഒരു ബിജെപി MLA ആയ പൂർണേഷ് മോഡി കേസ്സു കൊടുത്തതിനാലാണല്ലോ നരേന്ദ്രമോദിയുമായി ഈ കേസിനെ ബന്ധപ്പെടുത്തുന്നത്... യാതൊരു രാഷ്ട്രീയ പശ്ചാത്തലവുമില്ലാത്ത, പേരിന്റെ അഗ്രത്ത് ഒരു "മോഡി" ഉള്ളവനും കേസ്സു കൊടുക്കാൻ കഴിയുമായിരുന്നില്ലേ?? ആ കേസിൽ ഇതേ വിധി ഉണ്ടായിരുന്നെങ്കിലും ബിജെപി യും നരേന്ദ്രമോദിയും ഉത്തരം പറയേണ്ടി വരുമായിരുന്നോ??  തന്റെ സമൂഹത്തിനു ആകമാനം രാഹുലിന്റെ പ്രസ്താവന അപമാനകാരമായി എന്ന് ആരോപിക്കുന്നതിനോടൊപ്പം തന്നെ പൂർണേഷ് മോഡി,,  "മോഡി" എന്ന വിഭാഗത്തിന്റെ ഭാഗമായ ഒരു  വ്യക്തി എന്ന നിലയിലാണ് കേസ്സു കൊടുത്തിരിക്കുന്നത്.. ആ കേസിൽ ഭരണകൂടത്തിന് യാതൊരു റോളും ഇല്ല എന്ന് മനസ്സിലാക്കാൻ ആഴത്തിലുള്ള നിയമ പരിജ്ഞാനം അവശ്യമുണ്ടെന്നു തോന്നുന്നില്ല... ശ്രദ്ധേയമായ കാര്യം "നരേന്ദ്ര മോഡി" എന്ന ഭരണകർത്താവിൻ്റെ പേര് ചേർത്ത് ""കള്ളന്മാർ"" എന്ന് പ്രയോഗിച്ചതിനല്ല കേസും, ശിക്ഷയും ഉണ്ടായിരിക്കുന്നത് എന്നതാണ്... ശിക്ഷ ഉണ്ടായിരിക്കുന്നത് ""മോഡി"" വിഭാഗത്തെ ആകമാനമായി അപമാനിക്കും വിധം ""കള്ളന്മാർ"" എന്ന് വിളിച്ചതിനാണ്...

     മറ്റെല്ലാം പരാജയപ്പെടുമ്പോൾ ആരോപിക്കാൻ കഴിയുന്നത്,, ബിജെപി യുടെയും , നരേന്ദ്രമോദിയുടെയും സ്വാധീനത്തിനു വഴങ്ങി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി രാഹുലിനെ ശിക്ഷിച്ചു എന്നതാണ്...  അവിടെയും ചില വിശദീകരണങ്ങൾ ആവശ്യമാണ്...  ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ടിനെതിരെ നിലവിൽ അഴിമതി ആരോപണങ്ങളോ, ബിജെപി ബന്ധങ്ങളോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല...  രാഹുൽ അപകീർത്തിപരമായി നടത്തി എന്ന് ആരോപിക്കുന്ന പ്രസ്താവന അപ്രകാരം നടത്തിയിട്ടില്ല എന്ന തർക്കവും കോൺഗ്രസ്സിനില്ല... ആ പ്രസ്താവന അപകീർത്തികരമാണോ എന്നത് മാത്രമാണ് ചോദ്യം... ആ ചോദ്യത്തിന് ഉത്തരം കോമ്പിറ്റെന്റ് ആയ കോടതി കണ്ടെത്തി... "ആ പ്രസ്താവന അപകീർത്തികരമാണെന്നും,, ശിക്ഷാർഹമാണെന്നും കണ്ടെത്തുകയും ശിക്ഷവിധിക്കുകയും ചെയ്തിരിക്കുന്നു... അവിടെ വിചാരണയും വിധിയും പൂർണ്ണമായിരിക്കുന്നു... ഇനിയും സാദ്ധ്യമായത് അപ്പീൽ മാത്രമാണ്...  രാഹുലിന് ശരിയായ രീതിയിൽ വിചാരണയെ നേരിടാൻ അവസ്സരം ലഭിച്ചില്ല എന്ന ആരോപണവും കോൺഗ്രസ്സിനോ കോൺഗ്രസിനൊപ്പം കൂവി വിളികൾ നടത്തുന്നവർക്കോ ഇല്ല ... അങ്ങനെയെങ്കിൽ രാഹുലിന് ഫെയർ ട്രയൽ ലഭിച്ചില്ല എന്നോ കോടതി പക്ഷപാതകരമായിരുന്നെന്നോ പറയുവാൻ കഴിയില്ല... മാത്രമല്ല രാഹുൽ വളരെയധികം ലാഘവ ബുദ്ധിയോടെയാണ് കേസ്സുകാര്യങ്ങളെ സാമീപിച്ചിരുന്നത് എന്ന് നിസ്സംശയം പറയുവാൻ കഴിയും... ഈ കേസ്സിന്റെ നിലനിൽപ്പ് ചോദ്യം ചെയ്‌തുകൊണ്ടോ, കേസ്സ് അസ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടോ എന്തുകൊണ്ട് രാഹുൽ ഹൈ കോടതിയെ സമീപിച്ചില്ല??  ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് പക്ഷപാതി ആണെന്ന് വിചാരണ വേളയിൽ തോന്നിയിരുന്നെങ്കിൽ എന്തുകൊണ്ട് ആ വിവരം മേൽ കോടതികളെ ധരിപ്പിച്ചുകൊണ്ട് മറ്റൊരു കോടതിയിൽ വിചാരണ നടത്തുന്നതിന് അപേക്ഷനൽകിയില്ല!?? ഇതൊന്നും ചെയ്യാതെ വിധി എതിരായപ്പോൾ അതെങ്ങനെ പരമാവധി രാഷ്ട്രീയമായി മുതലെടുക്കാം എന്ന് മാത്രമാണ് രാഹുലും, കോൺഗ്രസ്സും, പ്രതിപക്ഷ കക്ഷികളും ശ്രമിക്കുന്നതെന്ന് നിസ്സംശയം പറയുവാൻ കഴിയും....

     രാഹുൽ പക്ഷക്കാർ പറയുന്ന മറ്റൊരു ആരോപണം കർണ്ണാടകയിലെ കോളാർ എന്ന സ്ഥലത്തുവെച്ചു നടത്തിയ പ്രസ്താവനക്ക്‌ എതിരെ ഗുജറാത്തിലെ സൂറത്ത് കോടതി കേസ്സെടുക്കുന്നത് എങ്ങനെയാണ് എന്നതാണ്...  മനു ആഭിഷേക് സിംഗ്‌വി,, കപിൽ സിബിൽ തുടങ്ങിൽ നിയമ പണ്ഡിതർ അങ്ങനെ ഒരു ആരോപണം ഉന്നയിച്ചു കണ്ടില്ല.. പക്ഷെ ആ വിധം  ഒരു തർക്കവും കോൺഗ്രസ്സിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്...  മറ്റു ക്രിമിനൽ കുറ്റങ്ങളുടെ ജൂറിസ്ഡിക്ഷനിൽ [JURISDICTION] നിന്ന് വ്യത്യസ്തമായാണ് DEFAMATION കേസ്സുകളിൽ അത് പ്രവർത്തിക്കുന്നത്... പൊതുവെ ക്രിമിനൽ കുറ്റകൃത്യങ്ങളിൽ സംഭവം നടന്ന സ്ഥലം [PLACE OF OCCURRENCE] അടിസ്ഥാനമാക്കിയാണ് വിചാരണ കോടതിയുടെ അധികാര പരിധി  [JURISDICTION]  നിശ്ചയിക്കുന്നത്,, (മറ്റ് ചില മാനദണ്ഡങ്ങളും ഉണ്ടെങ്കിലും...) എന്നാൽ അപകീർത്തികരം [DEFAMATION] കേസുകളിൽ നടന്ന സ്ഥലം [PLACE OF OCCURRENCE] നു ഒപ്പം തന്നെ അപകീർത്തി സംഭവിക്കപ്പെട്ട സ്ഥലത്തെ കോടതിക്കും അധികാര പരിധി  [JURISDICTION] ഉണ്ടായിരിക്കുന്നതാണ്...  ഉദാഹരണത്തിന് 'A' എന്ന സമുദായം ആലപ്പുഴ മാത്രമാണ് ഉള്ളത്... ഒരു പ്രശസ്തനായ ഒരു വ്യക്തി 'X' മദ്രാസ്സിൽ നിന്നുകൊണ്ട് 'A' എന്ന സാമുദായിക വിഭാഗത്തെപ്പറ്റി അപകീർത്തിപരമായി പ്രസ്താവനകൾ നടത്തുന്നു... ആ പ്രസ്താവന രാജ്യത്തുള്ള എല്ലാ മാധ്യമങ്ങളും പ്രസിദ്ധീകരിക്കുന്നു... മദ്രാസ്സിൽ 'A' എന്ന സമുദായത്തിൽപ്പെട്ട ആരും തന്നെയില്ല... പക്ഷെ മാധ്യമങ്ങൾ 'X' ന്റെ പ്രസ്ഥാവന ആലപ്പുഴയിലും പ്രചരിപ്പിച്ചു... 'A' എന്ന വിഭാഗത്തിന് അപകീർത്തി സംഭവിച്ചത് ആലപ്പുഴയിലാണ്... അതിനാൽ 'A' വിഭാഗത്തിൽപ്പെട്ട ആർക്കും ആലപ്പുഴയിലെ COMPETENT കോടതിയിൽ കേസ്സു ഫയൽ ചെയ്യാവുന്നതാണ്... 'A' എന്ന വിഭാഗം പഞ്ചാബിലെ ഒരു പ്രത്യേക സ്ഥലത്ത് അധികമായി വസിക്കുന്നു എന്ന് കരുതുക... മാധ്യങ്ങൾ 'X' ന്റെ 'A' ക്ക് എതിരെയുള്ള അപകീർത്തികരമായ പ്രസ്ഥാവന അവിടെയും പ്രചരിപ്പിച്ചിട്ടുണ്ടെങ്കിൽ 'A' വിഭാഗത്തിന് പഞ്ചാബിൽ 'A' വിഭാഗം താമസിക്കുന്ന സ്ഥലത്തെ COMPETENT കോടതിയിൽ കേസ്സു കൊടുക്കാവുന്നതാണ്... ഏത് കോടതിയിൽ കേസ് ഫയൽ ചെയ്യണമെന്നത് പരാതിക്കാരന്റെ തെരഞ്ഞെടുക്കലാണ്... രാഹുൽ കേസുമായി ബന്ധപ്പെട്ട് കോടതിയുടെ അധികാരപരിധി ശരിയല്ലായിരുന്നെങ്കിൽ ആ ഒരു കാരണം മാത്രം ഉന്നയിച്ച് മേൽ കോടതിയെ സമീപിച്ചിരുന്നെങ്കിൽ ഈ കേസിന്റെ എല്ലാ നടപടി ക്രമങ്ങളും QUASH ചെയ്തു പോകുമായിരുന്നു... ഈ തർക്കവും ശിക്ഷ വിധിച്ചതിനു ശേഷം മാത്രം ഉയർത്തുന്നതാണെന്നു വ്യക്തമാണ്...

     ഈ കേസുമായി ബന്ധപ്പെട്ട് മനസ്സിലാക്കേണ്ടത്;; രാഹുൽ "മോഡി" എന്ന വിഭാഗത്തെക്കുറിച്ച് ഒരു പ്രസംഗത്തിനിടയിൽ ഒരു പരാമർശം നടത്തുന്നു... ആ പരാമർശം തങ്ങൾക്ക് അപകീർത്തികരമാണെന്ന് ആരോപിച്ചു കൊണ്ട് പൂർണ്ണേഷ് മോഡി എന്ന വ്യക്തി കോടതിയിൽ കേസ് ഫയൽ ചെയ്യുന്നു... കേസിൽ രാഹുലിന് ശരിയായ വിചാരണ ലഭിക്കുന്നു... വിചാരണയിൽ അപാകത കേസ് നടക്കുന്ന അവസ്സരത്തിൽ രാഹുൽ ഉന്നയിക്കുന്നതേയില്ല... വിചാരണാ വേളയിൽ ജുഡീഷ്യൽ ഓഫീസർക്കെതിരേയും രാഹുൽ യാതൊരു അപാകതയും ഉന്നയിക്കുന്നില്ല... വിചാരണക്കൊടുവിൽ കോടതി രാഹുൽ കുറ്റക്കാരനാണെന്ന് വിധിക്കുന്നു... ഇതു വരെ എന്താണ് തെറ്റായി ആരോപിക്കാനുള്ളത്?? വിധിയിൽ ആക്ഷേപമുണ്ടെങ്കിൽ ഉന്നത കോടതികളെ സമീപിക്കുക എന്ന നിയമപരമായ വഴികളല്ലേ രാഹുൽ സ്വീകരിക്കേണ്ടത്?? പകരം പ്രതിപക്ഷ കക്ഷികളെ കൂട്ടു പിടിച്ച് ഇന്നു നടത്തുന്ന പേക്കൂത്തുകൾ നിയമ വ്യവസ്ഥയോടും, നിയമ വാഴ്ചയോടുമുള്ള വെല്ലുവിളിയാണെന്ന് പറയാതിരിക്കാൻ തരമില്ല...

     വിചാരണാ കോടതി രണ്ടു വർഷം ശിക്ഷിച്ചതാണ് മറ്റൊരു പോരായ്മയായി പറയുന്നത്... IPC 499,, 500,, 504 വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യങ്ങൾക്കാണ് രാഹുലിനെ ശിക്ഷിച്ചിരിക്കുന്നത്... ഈ വകുപ്പുകൾ ഒരോന്നിനും പരമാവധി രണ്ടു വർഷം സാധാരണ തടവ് വിധിക്കാവുന്നതാണ്... കോടതി എല്ലാ വകുപ്പുകൾക്കും കൂടി ചേർത്ത് രണ്ടു വർഷം സാധാരണ തടവ് വിധിച്ചു... ഒരാൾ കുറ്റക്കാരനാണെന്നു കണ്ടെത്തിയാൽ ആ കുറ്റകൃത്യത്തിന് നിയമം അനുശ്ശാസ്സിക്കുന്ന ശിക്ഷ നൽകാൻ വിചാരണ കോടതിക്ക് അധികാരമുണ്ട്... ശിക്ഷയിൽ ഇളവ് ആവശ്യമുണ്ടെങ്കിൽ ആ ആവശ്യം മേൽ കോടതിയിൽ ഉന്നയിക്കുക എന്നതല്ലേ ഈ രാജ്യത്തെ ഏതൊരു പൗരനും സാദ്ധ്യമായത്?? ഈ വിഷയത്തിൽ രാഹുലിന് മാത്രമായി നിയമം എപ്രകാരം വളച്ചൊടിക്കണമെന്നാണ് പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം ആവശ്യപ്പെടുന്നത്??? രാഷ്ട്രീയമായി മോഡിയെ നേരിടാൻ കരുത്തില്ലാത്ത പ്രതിപക്ഷത്തെ മുള്ളു മുരിക്ക് മൂർഖൻ പാമ്പ് എല്ലാം ഒന്നിച്ചു നിന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നിയമ വ്യവസ്ഥയെപ്പോലും തകർത്തെറിഞ്ഞ് തങ്ങളുടെ അജണ്ടകൾ നടപ്പാക്കാൻ ശ്രമിക്കുന്നതാണ് കണ്ടുവരുന്നത്... 

     രാഹുൽജിയുടെ പാർളമെന്റ് അംഗത്വം റദ്ദാക്കിയ നടപടിയാണ് മറ്റൊരു വിമർശന വിഷയം... നടപടിയിലെ വേഗത തന്നെ ഞെട്ടിച്ചു എന്നായിരുന്നു ശ്രീ ശശി തരൂരിന്റെ പ്രസ്ഥാവന... ശശി തരൂരിനെപ്പോലെ ഒരു സ്കോളർ പോലും യാഥാർത്ഥ്യം തിരിച്ചറിയുന്നില്ല എന്ന നാട്യത്തോടെ പ്രസ്ഥാവനകൾ നടത്തുന്നത് പൊതുജനങ്ങളെയാണ് അക്ഷരാർഥത്തിൽ ഞെട്ടിക്കുന്നത്... ക്രിമിനൽക്കുറ്റത്തിന് രണ്ടു വർഷമൊ അതിൽ കൂടുതലോ ശിക്ഷിക്കപ്പെട്ടാൽ ഒരു പാർളമെന്റ് അംഗത്തിന് വിധി പ്രസ്ഥാവന സമയം മുതൽ അംഗത്വം നഷ്ടപ്പെടുമെന്നതാണ് ഈ മണ്ണിന്റെ നിയമം... എല്ലാ അംഗങ്ങൾക്കും ബാധകമായ നിയമത്തിൽ നിന്നും എന്ത് ഇളവാണ് രാഹുൽ ആവശ്യപ്പെടുന്നത്!!?? ഇപ്പോൾ പാർളമെന്റ് നടന്നു വരികയാണ്... വിധി പ്രസ്ഥാവന സമയം മുതൽ അംഗത്വം നഷ്ടപ്പെട്ട ഒരു വ്യക്തിയെ എങ്ങനെയാണ് പാർളമെന്റ് നടപടികളിൽ പങ്കെടുപ്പിക്കാൻ കഴിയുക!?? ഒരു മിനിട്ട് സമയം പാർളമെന്റ് നടപടികളിൽ രാഹുലിനെ പങ്കെടുപ്പിച്ചാൽ പോലും അതൊരു വലിയ നിയമ ലംഘനമാകുന്നതാണ്... ആയതിനാൽ ത്തന്നെ രാഹുലിനെ അയോഗ്യനാക്കി നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുക എന്നത് സ്പീക്കർ സ്വികരിക്കേണ്ട നിയമപരമായി അനിവാര്യമായ നടപടി ആയിരുന്നു... നിയമപരമായ എല്ലാ വ്യവസ്ഥിതികളിൽ നിന്നും രാഹുലിന് പരിരക്ഷ ആവശ്യപ്പെടുന്നവരോട് ഒന്നു പറയാം;; നിങ്ങളുടെ വാഴ്ത്തുപാട്ടുകളിൽ പോലും പറയുന്നത് രാഹുലിന്റെ മുത്തച്ഛൻ ശ്രീ മോത്തിലാൽ ഇന്ത്യാ രാജ്യം വിലക്ക് വാങ്ങാമെന്ന് ബ്രിട്ടീഷുകാരോട് പറഞ്ഞു എന്നേ ഉള്ളൂ;; വാങ്ങിയെന്നില്ലായിരുന്നു;;; എന്ന് മാത്രമാണ്...

     ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും, ഇവിടെ നിയമം എല്ലാവർക്കും ഒന്നു പോലെയാണ് എന്നും ഫാസിസം അനുവദിക്കില്ല എന്നും കൂവി വിളിച്ച് തെരുവിലിറങ്ങുന്നവരാണ് രാഹുലിന് നിയമം ബാധകമല്ല എന്ന് പരോഷമായി ആഹ്വാനം ചെയ്തു കൊണ്ട് പ്രത്യക്ഷ സമരത്തിനു മുതിരുന്നത്... വിഷയത്തെ ശരിയായ രീതിയിൽ അപഗ്രഥിച്ചു മനസ്സിലാക്കാൻ കഴിയുന്നതാണ് കഴിവുറ്റ ജനതയുടെ ലക്ഷണം.. രാഹുലിന് ശിക്ഷയും, വിധിയും മരവിപ്പിച്ചു കൊണ്ട് ഉത്തരവ് ലഭിക്കുമെന്നതും എം പി സ്ഥാനം തിരികെ ലഭിക്കുമെന്നതും എല്ലാവർക്കും ഉറപ്പാണ്... അങ്ങനെ തിരികെ വരുമ്പോൾ അന്നും ഫാസിസത്തിനെതിരെ വിജയിച്ചു വന്നവന്റെ ജയഭേരി മുഴുകാൻ കഴിയണം... അത്ര തന്നെ... നിയമ നടപടികളെ എങ്ങനെ പരിപൂർണ്ണമായും രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കാം എന്ന വരച്ചുകാട്ടലാണ് രാഹുലിന്റെ ശിക്ഷാ വിഷയത്തിൽ കണ്ടു കൊണ്ടിരിക്കുന്നത്...  പരാജയം ശിരസ്സാ വഹിച്ച ഒരു കൂട്ടത്തിന് വീണു കിട്ടിയ ഒരു തുടം പെട്രോളാണ് രാഹുൽ കേസ്... ആ പെട്രോളു പയോഗിച്ച് രാജ്യം കത്തിക്കാൻ അവർ ശ്രമിക്കുന്നു... അത്ര തന്നെ...


വാൽക്കഷ്ണം:: ഇത്രയധികം അഴിമതി ആരോപണങ്ങൾക്ക് വിധേയനായ രാഹുൽജി ഒരു അപകീർത്തി കേസ്സിൽ ജയിലിൽ പോകുന്നത് ഒരൽപം പോലും സന്തോഷം തരുന്ന ഒന്നല്ല... അദ്ദേഹം 'ഈ' കേസിൽ കുറ്റ വിമോചിതനാകണം എന്ന് ആഗ്രഹിക്കുന്നു... 


[Rajesh Puliyanethu

 Advocate, Haripad]

Friday 17 March 2023

ഉറക്ക ദിവസത്തിന്റെ അവകാശികൾ...!!?

 ഇന്ന് മാർച്ച് 17, ലോക ഉറക്ക ദിനം...

മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിന് ഉറക്കത്തിനുള്ള പ്രാധാന്യത്തെ ഓർമ്മപ്പെടുത്തുന്നതിനായി 2008 മുതലാണ് മാർച്ച് 17 ലോക ഉറക്ക ദിനമായി ആചരിക്കുവാൻ തുടങ്ങിയത്... ഉറക്കത്തിന്റെ പ്രാധാന്യം ഉറക്കളച്ചിരുന്ന് ഇന്റെർനെറ്റിൽ പരതി നമ്മൾ മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു... അത് തുടരട്ടെ...
പക്ഷെ ലോക ഉറക്ക ദിനത്തിന്റെ അർത്ഥവ്യാപ്തി മനസ്സിലാക്കി "ഉറങ്ങുന്ന" വർക്കായി ഞാൻ ഈ ദിനം സമർപ്പിക്കുന്നു...
ഭരണപരമായ ഉത്തരവാദിത്വങ്ങൾ മറന്നുറങ്ങുന്ന മുഖ്യമന്ത്രിക്കും, മന്ത്രിമാർക്കും,, പ്രതികരിക്കാനും, പ്രതിഷേധിക്കുവാനുമുള്ള ഉത്തരവാദിത്വം മറന്നുറങ്ങുന്ന പ്രതിപക്ഷത്തിനും,, നിയമ നിർവ്വഹണത്തിന്റെ ഉത്തരവാദിത്വം മറന്നുറങ്ങുന്ന പോലീസിനും,, ആരോഗ്യ പാലനത്തിന്റെ ഉത്തരവാദിത്വം മറന്നുറങ്ങുന്ന ഡോക്ടർമാർക്കും,, കിമ്പളം സ്വപ്നം കണ്ടുറങ്ങുന്ന ഉദ്യോഗസ്ഥ പ്രഭുക്കൾക്കും,, പുരസ്കാരങ്ങൾ പ്രതീക്ഷിച്ചുറങ്ങുന്ന സാംസ്കാരിക നായകർക്കും,, നീതിദേവതയുടെ വിളിച്ചുണർത്തലിനായി കൂർക്കം വലിച്ചുറങ്ങുന്ന കോടതികൾക്കും അങ്ങനെ "ഉറക്കം" യഥാർത്ഥ ഉത്തരവാദിത്വമായി കാണുന്ന എല്ലാ ഉറക്ക സ്നേഹി മഹത് വ്യക്തിത്വങ്ങൾക്കും ഈ ദിനം സമർപ്പിക്കുന്നു...
ഉണർന്നിരിക്കുന്നവർ ക്ഷമിക്കുക... ഒന്ന് ഓർക്കുകയും ചെയ്യുക... ""ഉറങ്ങുന്നവന്റെ ആയുസ്സും, ആരോഗ്യവും, സൗന്ദര്യവും വർദ്ധിക്കും,, ഉണർന്നിരിക്കുന്നവന്റെ നശിക്കും""
"""'നല്ല നാളെകൾ സ്വപ്നം കണ്ടുറങ്ങുന്നവർക്കും ഉറക്ക ദിന ആശംസകൾ"""

[Rajesh Puliyanethu
Advocate, Haripad]

Sunday 29 January 2023

ഗാന്ധി സമൃതിയിലെ മാറ്റം...

      ഗാന്ധിയുടെ സമാധി ദിനങ്ങൾ മുൻകാലങ്ങളിൽ ആചരിച്ചു വന്നിരുന്നത് ഓർക്കുന്നു... ഗാന്ധി ചിത്രത്തിൽ പുഷ്പങ്ങൾ കൊണ്ടലങ്കരിച്ച്,, പുഷ്പാർച്ചന നടത്തി;; കൂടുതലും ശുഭ്ര വസ്ത്രധാരികളായും,, ഗാന്ധിതൊപ്പിയുമണിഞ്ഞും ആൾക്കാർ  അച്ചടക്കത്തോടെ രഘുപതി രാഘവ രാജാറാം തുടങ്ങിയ പ്രാർത്ഥനാ ഗീതങ്ങളോടെ സമയം ചെലവഴിക്കുന്നു... ചിലർ ഗാന്ധിയുടെ ത്യാഗവും,, സഹനവും,, അഹിംസയും ഇടപഴകിയ ജീവിതത്തെക്കുറിച്ചും,, ഗാന്ധിസത്തിന് ലോകത്തുള്ള പ്രാധാന്യത്തെക്കുറിച്ചും സംസാരിക്കുന്നു... കൂടുതൽ ആൾക്കാരും ഉപവാസത്തിൽ ആയിരിക്കും... അഹിംസയുടെ പ്രചാരകനായിരുന്ന ഗാന്ധിയുടെ സമാധിദിനത്തിന് അനുയോജ്യമായ രീതിയിലായിരുന്നു എല്ലാം ചിട്ടപ്പെടുത്തിയിരുന്നത്...


     പക്ഷെ സമീപകാലങ്ങളിൽ കണ്ടുവരുന്ന ഗാന്ധി സമാധി ദിവസങ്ങളിൽ ചോരയിൽ കുതിർന്ന ഗാന്ധിക്കാണ് പ്രാധാന്യം നൽകുന്നത്... വടി പിടിച്ചു നടന്നു പോകുന്ന ഗാന്ധി ചിത്രത്തേക്കാൾ വില്പന മൂല്യം ചോര പുരണ്ട ഗാന്ധി ചിത്രത്തിനുണ്ടെന്ന ധാരണാ മാറ്റമാണ് ഒരു ഗാന്ധിയും, ചുറ്റിനും ഗോഡ്സേമാരും എന്ന എന്ന നിലയിൽ ഗാന്ധി സങ്കല്പങ്ങൾ വികലമായി പോകുന്നത്... വെടി വെച്ചിടുന്നവനും, ചോരക്കു വില പറയുന്നവനും തമ്മിൽ അന്തരം കാണാൻ കഴിയില്ലല്ലോ?? 


     ഗാന്ധി സമാധി ദിവസങ്ങളിൽ ഇന്ന് ഗാന്ധിക്ക് യാതൊരു പ്രധാന്യവും കൽപ്പിക്കപ്പെടുന്നില്ല... പ്രാധാനം കൽപിക്കപ്പെടുന്നത് ഗോഡ്സെയുടെ രാഷ്ട്രീയത്തിനു മാത്രമാണ്... ഗോഡ്സെയെ    "സ്വന്തം" രാഷ്ട്രീയത്തിന്റെ ഭാഗമാക്കാൻ ആരുമില്ല... എന്നാൽ ഗോഡ്സെ "നിന്റെ" രാഷ്ട്രീയത്തിന്റെ ഭാഗമാണ് എന്ന് സമർത്ഥിക്കാൻ മത്സരമാണ്... ഗോഡ്സെക്ക്  വിനിമയ മൂല്യം കൂട്ടുകയാണവർ ചെയ്യുന്നത്... അവിടെ ഗാന്ധിയുടെ രാഷ്ട്രീയം വിസ്മൃതിയിൽ പോവുകയും ഗോഡ്സെ ഭാരത രാഷ്ട്രിയ ഭൂമികയിൽ തെളിയുകയുമാണെന്ന് എന്തുകൊണ്ടൊ ചിലർ മറന്നു പോകുന്നു... ഗാന്ധിജിയുടെ ചോരക്കും ഗോഡ്സെയുടെ രാഷ്ട്രീയത്തിനും കൂടുതൽ ഉച്ചത്തിൽ വില വിളിച്ചു പറയാനുള്ള അവസ്സരങ്ങൾ മാത്രമായി ഗാന്ധി സമാധി ദിനങ്ങൾ വിനിയോഗിക്കപ്പെടുന്നതിലെ വേദന മാത്രം പങ്കുവെച്ചു കൊള്ളുന്നു...


     "ഗോസ്സെയാൽ കൊല്ലപ്പെട്ടവൻ" എന്ന പ്രാധാന്യമല്ല ഗാന്ധിക്കുള്ളതെന്നെങ്കിലും തിരിച്ചറിഞ്ഞാൽ നല്ലത്... ഹേ റാം മന്ത്രധ്വനികളോടെ ജീവൻ വെടിയുമ്പോൾ;; അദ്ദേഹം അവസാന നിമിഷം വരെ ഈ ലോകത്തിന് കാണിച്ചു കൊടുത്ത തത്വാധിഷ്ടിത ജീവിതവും,, ആശയങ്ങളുമുണ്ട്... അതാണ് സ്മരിക്കപ്പെടേണ്ടത്...


ഗാന്ധി സ്മൃതികൾക്കു മുൻപിൽ കൂപ്പ കൈ

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️

[Rajesh Puliyanethu

 Advocate, Haripad]

Wednesday 23 November 2022

'അന്ധ' വിശ്വാസ്സവും,, 'കണ്ട' വിശ്വാസ്സവും,, ഭാവനാ നിയമങ്ങളും ....!!??


       'അന്ധ' വിശ്വാസ്സങ്ങളും,, 'കണ്ട' വിശ്വാസ്സങ്ങളും നമ്മൾ വെച്ച് പുലർത്താറുണ്ട്... നേരിട്ട് കണ്ടതിനുശേഷമോ, അനുഭവേദ്യമായതിനു ശേഷം മാത്രമോ  വിശ്വസ്സിക്കുകയും, ആ വിശ്വാസത്തെ വെച്ച് പുലർത്തുകയും ആ വിശ്വാസത്തിനനുസ്സരിച്ചു ജീവിക്കുകയും പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നതാണ് 'കണ്ട' വിശ്വാസ്സം... മറിച്ചുള്ളതെല്ലാം 'അന്ധ' വിശ്വാസമാണ്... ഒരുവന് സ്വയം ബോധ്യമോന്നുമില്ലാതെതന്നെ മറ്റുള്ളവന്റെ ബോധ്യത്തെ വിശ്വസിച്ചോ, ആർക്കും ബോധ്യമില്ലാത്തതിനെ 'വിശ്വാസ്സം' എന്ന പേരിലോ 'പലരും വിശ്വസ്സിക്കുന്ന ഒന്ന്' എന്ന നിലയിലോ വിശ്വസ്സിക്കുന്നതും പിൻതുടരുന്നതും എല്ലാം 'അന്ധ' വിശ്വാസ്സങ്ങളുടെ ഗണത്തിൽപ്പെടുത്താൻ കഴിയും... നമ്മുടെ വിശ്വാസ്സങ്ങളിൽ ഭൂരിഭാഗവും 'അന്ധ' വിശ്വാസ്സങ്ങൾ ആണെന്ന് പറയേണ്ടി വരും... മറ്റൊരുവൻ പരീക്ഷണ നിരീക്ഷണങ്ങളിൽക്കൂടി തിരിച്ചറിഞ്ഞതാണെങ്കിലും നമ്മൾ സ്വയം ആ വിഷയത്തിൽ തിരിച്ചറിവില്ലാതിരിക്കുകയും, മറ്റൊരുവന്റെയോ ഒരു കൂട്ടത്തിന്റെയോ തിരിച്ചറിവുകളെ അവർ തിരിച്ചറിഞ്ഞത് എന്ന നിലയിൽ നമ്മോട് പറഞ്ഞു തരുന്നത് നമ്മൾ വിശ്വസ്സിക്കുന്നതും 'അന്ധ' വിശ്വാസ്സത്തിൻറെ ഗണത്തിൽപ്പെടുത്തണം എന്നാണ് എൻ്റെ പക്ഷം... കാരണം അവിടെ കണ്ടതും, അനുഭവേദ്യമായതും, ബോധ്യപ്പെട്ടതും നമുക്കല്ല... മറ്റൊർക്കോ ആണ്... അവിടെ നമ്മുടെ നില അന്ധന്റെതാണ്... ആധുനിക ശാസ്ത്ര വിഷയങ്ങളിൽ പലതിലും നമ്മൾ വിശ്വാസ്സം പുലർത്തുന്നുണ്ട്... ആ വിഷയങ്ങളെക്കുറിച്ചു് നേരിട്ട് അറിവോ ബോധ്യമോ ഇല്ലാത്ത ഒരുവൻ മറ്റൊരുവന്റെ കണ്ടെത്തലിനെ വിശ്വസിച്ചു മുൻപോട്ടു പോകുമ്പോൾ അതും ആ ഒരുവനെ സംബന്ധിച്ചിടത്തോളം അന്ധമായ വിശ്വാസ്സമാണ്‌... അത്തരം വിശ്വാസ്സ രീതികൾ തെറ്റാണെന്നു സമർഥിക്കാൻ യാതൊരു ശ്രമവും ഞാൻ നടത്തുന്നില്ല... അപ്രകാരമുള്ള വിശ്വാസ്സ ക്രമങ്ങളെ പിന്തുടരാതെ നമുക്ക് മുൻപോട്ടു പോകുവാൻ സാധ്യവുമല്ല... പക്ഷെ ഈ വിധത്തിലുള്ള ഭൂരിഭാഗം നമ്മുടെ വിശ്വാസ്സങ്ങളും "അന്ധ" മായ വിശ്വാസ്സങ്ങളാണെന്ന് സമ്മതിച്ചു  തന്നേ മതിയാകൂ എന്ന് മാത്രം... എല്ലാം സ്വയം കണ്ടു തിരിച്ചറിഞ്ഞു വിശ്വസ്സിക്കുന്നവനാണ് ആധുനിക- പുരോഗമന- വിദ്യാസമ്പന്നനായ- മനുഷ്യൻ എന്ന് ഊറ്റം കൊള്ളുകയുമരുത്... നമുക്ക് സ്വയം ബോധ്യമില്ലാത്ത പലതിനെയും സ്വയം പരീക്ഷിച്ചു ബോധ്യപ്പെട്ട് വിശ്വസ്സിക്കുന്നവനെന്ന് വിശ്വസ്സിക്കുന്ന അന്ധവിശ്വാസ്സിയാണ് ആധുനിക മനുഷ്യൻ... 

       വിശ്വാസ്സങ്ങൾ എന്ന് പറയുന്നത് ഒരുവന്റെ പരമസ്വാതന്ത്ര്യങ്ങളിൽപ്പെ ടുന്നതാണ്... അത് അന്ധമായി വിശ്വസ്സിക്കുന്നതായാലും മറിച്ചു് ആധുനിക ശാസ്ത്രവിശദീകരണങ്ങളുടെ അടിസ്ഥാനത്തിലുള്ളതായാലും;; വിശ്വസ്സിക്കുക എന്നത് ഒരുവന്റെ സ്വയം ചിന്തയുടെയും, യുക്തിയുടെയും സ്വാതന്ത്ര്യമാണ്... അതിലേക്ക് കടന്നു കയറാൻ മറ്റൊരുവനും യാതൊരു അധികാര അവകാശങ്ങളുമില്ല... ശാസ്ത്ര വിശദീകരണങ്ങളുടെ പിന്തുണയുണ്ടെങ്കിൽ പോലും വിശ്വസിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്... അതുപോലെ യാതൊരു നേരനുഭവത്തിന്റെ പിന്തുണയില്ലാത്തവയെ വിശ്വസ്സിക്കാനുള്ള സ്വാതന്ത്ര്യവും നമുക്കുണ്ട്... വിശ്വാസ്സം ചിന്തയുടെ ഉല്പന്നമാണ്... ഒരുവന്റെ ചിന്തയുടെ ഉൽപ്പന്നത്തെ മോശമെന്ന് മറ്റൊരുവൻ പറയുന്നത് അവൻ്റെ ചിന്തയുടെ ഉൽപ്പന്നത്തോട് താരതമ്യം ചെയ്തുകൊണ്ടാണ് എന്നതാണ് വസ്തുത... അവിടെ എൻ്റെ സന്താനം നല്ലതെന്നും നിന്റെ സന്താനം മോശം എന്നും പറയുന്നത് പോലെയുള്ള മ്ലേശ്ചതയുണ്ട്... ചിന്തയുടെ ഉല്പന്നത്തെ വിലക്കാൻ ആർക്കാണ് സാധിക്കുക!!? ഏറിയാൽ ബോധവൽക്കരണം എന്ന പേരിൽ ഒരുവന് തൻ്റെ ചിന്തയുടെ ഉൽപ്പന്നമാണ് ശരി എന്ന നിലയിൽ മറ്റൊരുവനോട് സംസ്സാരിക്കാം... അതും ശ്രോതാവ് അസ്വസ്ഥമായി  തുടങ്ങുന്ന നിമിഷം വരെ മാത്രം... തുടർന്നാൽ അതാണ് 'ന്യൂയിസൻസ്' എന്ന കുറ്റമാകുന്നത്... 

       വിശ്വാസ്സങ്ങളെ വിലക്കാൻ കഴിയില്ലെങ്കിലും വിശ്വാസ്സത്തിന്റെ അടിസ്ഥാനത്തിൽ ചെയ്യുന്ന പ്രവർത്തികളെ വിലക്കാൻ സാധിക്കും... പക്ഷെ അതിനും പരിമിതികളുണ്ട്... വിശ്വാസ്സത്തിന്റെ അടിസ്ഥാനത്തിൽ ഒരുവൻ ചെയ്യുന്ന പ്രവർത്തി രാജ്യത്തെ നിയമങ്ങൾക്കും, ഭരണഘടനക്കും എതിരും, മറ്റുള്ളവന്റെ സ്വൈര്യ ജീവിതത്തെ ബാധിയ്ക്കും വിധം ദോഷകരമാകുമ്പോഴും മാത്രമാണ് വിശ്വാസ്സത്തിന്റെ അടിസ്ഥാനത്തിൽ ചെയ്യുന്ന പ്രവർത്തികളെ വിലക്കാൻ സാധിക്കുന്നത്... അല്ലാത്തപക്ഷം വിശ്വാസ്സത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രവർത്തികൾ വ്യക്തി സ്വാതന്ത്ര്യത്തിന്റെ പരിരക്ഷക്കുള്ളിൽ നിലകൊള്ളുന്ന ഒന്നായിരിക്കും... 

       യുക്തിവാദികൾ എന്ന് സ്വയം വിശേഷിപ്പിച്ചു നടക്കുന്ന പല കുഞ്ഞിക്കൂനന്മാരും പലവിധത്തിലുള്ള അന്ധവിശ്വാസ്സങ്ങൾ വെച്ച് പുലർത്തുന്നതായികാണാം... കണ്ണുതുറന്നു പിടിച്ചു് സമൂഹത്തിലേക്ക് നോക്കിയാൽ നമുക്ക് വ്യക്തമായി അത് മനസ്സിലാക്കുന്നതിനും കഴിയും... മുൻപ് പറഞ്ഞ വിജ്ഞാനലോകത്തെ തിരിച്ചറിവുകൾ പലതും നമുക്ക് അന്ധമായ വിശ്വാസ്സമാണെന്നും അത്തരം വിശ്വാസ്സങ്ങൾ നിറഞ്ഞതാണ് ഈ സമൂഹം എന്നും പറഞ്ഞതുപോലെ "ഒരുവന്റെ ഭാഗ്യം" എന്ന രീതിയിൽ പല സംഗതികളെക്കുറിച്ചും വിശദീകരിക്കത്തക്ക അടിസ്ഥാനകാരണങ്ങളില്ലാതെ ചിന്തിക്കുന്ന അന്ധവിശ്വാസ്സികൾ നിറഞ്ഞതു കൂടിയാണ് ഈ സമൂഹം...  മുൻപ് പറഞ്ഞതുപോലെ വിശ്വാസ്സത്തിന്റെ അടിസ്ഥാനത്തിൽ ഒരുവൻ ചെയ്യുന്ന പ്രവർത്തി രാജ്യത്തെ നിയമങ്ങൾക്കും, ഭരണഘടനക്കും എതിരും, മറ്റുള്ളവന്റെ സ്വൈര്യ ജീവിതത്തെ ബാധിയ്ക്കും വിധം ദോഷകരമാകുമ്പോഴും മാത്രമാണ് ഈ വിധമായ ഭാഗ്യാന്വേഷികളുടെ അന്ധമായ വിശ്വാസ്സങ്ങളുടെ അടിസ്ഥാനത്തിൽ ചെയ്യുന്ന പ്രവർത്തികളെ മറ്റൊരുവന് ചോദ്യംചെയ്യാൻ പോലും സാധിക്കുന്നത്... 

       ലോകം കണ്ട ഏറ്റവും വലിയ ഫിലോസഫർമാരിൽ ഒരുവനും, ഭാരതത്തിന്റെ രാഷ്ട്രപതിയുമായിരുന്ന ഡോ. രാധാകൃഷ്ണൻ രാവിലെ പരുന്തിനെ കണ്ടതിനു ശേഷം മാത്രമേ ജലപാനം ചെയ്തു വന്നിരുന്നുള്ളു... പരുന്തിനെ കണ്ടതിനു ശേഷം മാത്രം ജലപാനം ചെയ്യുന്ന ശീലം തനിക്ക് നല്ലതു കൊണ്ടുവരും എന്ന അദ്ദേഹത്തിൻ്റെ ചിന്തയെ ചോദ്യം ചെയ്യാനോ വിലക്കാനോ ആർക്കും അധികാരമില്ല... സച്ചിൻ ടെണ്ടുൽക്കർ ആദ്യം ഇടതുകാലിൽ പാഡ് കെട്ടുന്ന ശീലക്കാരനായിരുന്നു... തൻ്റെ ഊഴം വരെ ഹെൽമെറ്റ് ധരിച്ചു് ഡ്രസ്സിങ് റൂമിൽ ഇരിക്കുന്ന പതിവുണ്ടായിരുന്ന ആളായിരുന്നു... ഈ ശീലങ്ങൾ കളിയിൽ തനിക്ക് നല്ല അനുഭവങ്ങൾ കൊണ്ടുവരും എന്ന് അദ്ദേഹം വിശ്വസ്സിച്ചിരുന്നു... ആ വിശ്വാസ്സങ്ങളെ തുറന്നു സമ്മതിക്കുന്നതിന് അദ്ദേഹം ഡോ. രാധാകൃഷ്ണനെപോലെതന്നെ വിമുഖത കാട്ടിയിരുന്നില്ല... 'വിശ്വാസ്സം' എന്നതിനപ്പുറം യാതൊരു വിശദീകരണങ്ങളും നല്കാനില്ലാത്ത ഈവിധ ശീലങ്ങളെ എതിർക്കാനോ, വിലക്കാനോ, ചോദ്യം ചെയ്യാനോ ആർക്കും സ്വാതന്ത്ര്യമില്ല എന്നതാണ് സത്യം... വിമർശിക്കുക എന്ന രണ്ടാമന്റെ സ്വാതന്ത്ര്യത്തിനപ്പുറം ഒന്നും തന്നെ പ്രവർത്തനയോഗ്യമല്ല... അതിനപ്പുറം പ്രവർത്തികൾക്ക് ആരെങ്കിലും ശ്രമിച്ചാൽ ഭരണഘടനയുടെ പരിരക്ഷ ഈ "അന്ധ" വിശ്വാസ്സികൾക്കായിരിക്കും ലഭിക്കുക... 

       അന്ധവിശ്വാസ്സങ്ങൾ എന്ന് ഉച്ചരിക്കുമ്പോൾത്തന്നെ പ്രാകൃതമായ എന്തോ ഒന്ന് എന്ന ചിന്തയാണ് ആദ്യം ഉണ്ടാകുന്നത്... അതിനാലാണ് ജീവിതത്തിലെ വിശ്വാസ്സങ്ങളിൽ ഭൂരിഭാഗവും അന്ധമായി മാത്രം വിശ്വസിക്കുന്ന നമ്മുടെ സമൂഹം "അന്ധവിശ്വാസ്സങ്ങൾ" എന്ന വാക്ക് കേൾക്കുമ്പോൾത്തന്നെ മ്ലേശ്ചമായ എന്തോ ഒന്നിന്റെ രുചി നുണയുന്നത്... അതിൽ പലതും ഭാഗ്യാന്വേഷികൾ തങ്ങളുടെ വിശ്വാസങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ കുറ്റകൃത്യങ്ങളുടെ ഭാഗമായി രൂപം കൊണ്ടതാകാനാണ് സാധ്യത... അന്ധവിശ്വാസ്സങ്ങൾ ഒരിക്കലും വികസ്വര രാജ്യങ്ങളുടെയോ, അവികസിത രാജ്യങ്ങളുടെയോ മാത്രം പ്രത്യേകതയല്ല... "SUPERSTITION" എന്ന സാമാന അർത്ഥമുള്ള ഒരു വാക്ക് ആംഗ്ലേയ ഭാഷയിൽ  കേൾക്കുമ്പോൾ "അന്ധവിശ്വാസ്സങ്ങൾ" എന്ന വാക്ക് കേൾക്കുമ്പോൾ ഉണ്ടാകുന്ന അതേ പ്രാകൃത ചിന്ത ഉണ്ടാക്കുന്നില്ല... "SUPERSTITION" എന്ന സമാന അർഥമുള്ള വാക്ക് കേൾക്കുമ്പോൾ ഒരു 'സ്വഭാവരീതി' എന്നതിനപ്പുറം തുടച്ചുമാറ്റപ്പെടേണ്ടത് എന്ന ചിന്ത ആരിലും ഉയരുന്നില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്... 

       "അന്ധവിശ്വാസ്സങ്ങൾ" എന്നതിന്റെ പേരിൽ മുൻകാലങ്ങളിൽ നടന്നിരുന്ന ചില ആചാരങ്ങൾ ഇന്നത്തെ സമൂഹത്തിന് അംഗീകരിക്കാൻ കഴിയാതെ വന്നതാണ് അന്ധവിശ്വാസ്സങ്ങളെ ആകമാനം പ്രതിക്കൂട്ടിൽ നിർത്താൻ  കാരണം... അതിൽ ഒരു ഉദാഹരണമാണ് "ബലി"...  മുൻകാല രാജാക്കന്മാർ യുദ്ധത്തിന് പോകുന്നതിനു മുൻപ് ബലി നടത്തിയുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്... തങ്ങളുടെ ദേവതക്ക് അർപ്പിക്കുന്ന രീതിയിലാണ് ബലികൾ ചിട്ടപ്പെടുത്തിയിരുന്നത്... ബലി മൃഗങ്ങളിൽ മനുഷ്യരും ഉൾപ്പെട്ടിരുന്നു എന്നത് സത്യവുമാണ്... അവിടെ ശരിയായി നടക്കു ന്നതെന്താണ്? യുദ്ധമുഖത്തേക്ക് പോകുന്ന ഓരോ യോദ്ധാവും തനിക്കു സ്വയം ആയിരങ്ങളെ കൊന്നുതള്ളാനുള്ള കഴിവും വീര്യവും ഉള്ളവനാകണമെന്ന മാനസ്സിക അവസ്ഥയിൽ നിൽക്കുന്ന സമയമാണ്... അവിടെ എത്രയുമധികം ഒഴുകുന്ന ശത്രുവിന്റെ ചോരമാത്രമാണ് ലക്‌ഷ്യം... സാധാരണമായ സാമൂഹീക ജീവിതവും, വ്യവസ്ഥയുമായി ഒരു തരത്തിലും താരതമ്യം ചെയ്യാൻ കഴിയാത്ത അവസ്ഥ... തൻ്റെ ദേവതക്ക് നൽകുന്നത് എന്ന പേരിൽ ഓരോ യോദ്ധാവിൻറെയും മനോവീര്യത്തെയും, കൊല്ലാനുള്ള ത്വരയെയും  ഉണർത്താനാണ് ബലീ നടത്തി വന്നത്... ആ അവസ്ഥയിൽ സൈനികർക്കുള്ള സൈക്കോളജിക്കൽ ട്രീറ്റ്‌മെന്റ് എന്നനിലനിൽ ആ പ്രവർത്തിക്കു ന്യായീകരണങ്ങളുണ്ട്... ഇന്നും പല രാജ്യങ്ങളുടെയും പട്ടാള റെജിമെന്റുകൾ യുദ്ധത്തിന് മുൻപ് സൈനികരുടെ 'കൊല്ലാനുള്ള മടി' ഒഴിവാക്കാനുള്ള സൈക്കോളജിക്കൽ ട്രീറ്റ്‌മെന്റ് എന്ന നിലയിൽ ബലികൾ നടത്തുന്നു എന്നാണറിവ്... 

       ഇതേ രാജാവ് ബലി നൽകിയതിന് ശേഷം നടത്തിയ പോരാട്ടവിജയം ബലീ നല്കിയതിലുള്ള തൻ്റെ ദേവതയുടെ പ്രസാദമായി ചിന്തിച്ചു തുടങ്ങുമ്പോൾ ആ ചിന്ത സമൂഹത്തിനു ദ്രോഹമായി മാറുന്നു... കാരണം രാജാവ് പരമാധികാരിയാണ്... പോരാട്ടവിജയം ബലീ നല്കിയതിലുള്ള തൻ്റെ ദേവതയുടെ പ്രസാദമായി കരുതുന്ന രാജാവ് തൻ്റെ ഏതൊരു ആഗ്രഹത്തെയും സഫലമാക്കുന്നതിനുള്ള പ്രവർത്തികൾ ബലിയോടെ ആരംഭിക്കാൻ തുടങ്ങി... സമാനമായ ഒരുപാട് പ്രവർത്തികൾ സമൂഹത്തിന് ദുഃഖവും, ദുരിതവും വിതച്ചപ്പോൾ രാജാവിന്റെ അല്ലെങ്കിൽ പ്രമാണിയുടെ ഈവിധമായ പ്രവർത്തനങ്ങളെ പൊതുസമൂഹം "അന്ധവിശ്വാസ്സങ്ങൾ" എന്ന ശീർഷ കത്തിന് കീഴിലാക്കുകയും ഭയക്കാനും, വെറുക്കാനും കാരണമാവുകയും ചെയ്തു... ഭാഗ്യാന്വേഷികളുടെ കുറ്റകരവും, സാമൂഹിക ദ്രോഹപരമായ പ്രവർത്തികളെ  "അന്ധവിശ്വാസ്സങ്ങൾ" എന്ന വാക്കിനോടു തന്നെ ചേർത്തുവെച്ചു് സമൂഹം വെറുക്കാൻ തുടങ്ങി... വെറുപ്പിന് കരണമാകേണ്ടത് വിശ്വാസ്സങ്ങളിലെ 'അന്ധത' യാണോ അതല്ല വിശ്വാസ്സത്തോട് ചേർത്തുചെയ്യുന്ന കുറ്റ- ദ്രോഹ പ്രവർത്തനങ്ങളാണോ എന്ന് ഇഴകീറി പരിശോധിക്കപ്പെട്ടില്ല എന്ന പോരായ്മയുമുണ്ട്...!

       കേരളത്തിലെ ചില അനിഷ്ട സംഭവ വികാസങ്ങളുടെ അടിസ്ഥാനത്തിൽ അന്ധവിശ്വാസ്സങ്ങളെ  ഉന്മൂലനം ചെയ്യാൻ നിയമനിർമ്മാണം നടത്താൻ സർക്കാർ തീരുമാനിക്കുന്നു എന്ന വാർത്തകൾ വരുന്നു... സമൂഹത്തിൽ നടക്കുന്ന ചില ക്രൂരകൃത്യങ്ങളോടുള്ള അമർഷം എന്ന നിലയിലാകാം പലരും പറഞ്ഞു തീരുന്നതിനു മുൻപുതന്നെ പ്രസ്തുത നിയമത്തിന് പിന്തുണ അറിയിക്കുന്നതും കണ്ടു...!! പക്ഷെ പ്രായോഗീക തലത്തിൽ അതെത്രത്തോളം സകാരാത്മകമായി പ്രവർത്തിക്കും എന്നതിൽ പൊതുസമൂഹം സംശയവും ഉയർത്തുന്നുണ്ട്‌... ആദ്യപാദ വരികളിൽ ഉയർത്തിയ സംശയം ഞാൻ ആവർത്തിക്കുകയാണ്... ഒരു വിശ്വാസ്സത്തെ എങ്ങനെ നിയമം മൂലം വിലക്കാനോ, നിയന്ത്രിക്കാനോ കഴിയും!?? ക്രൂരവും, നിന്ദ്യവുമായ ഒരു വിശ്വാസ്സമാണ് ഒരാൾ വെച്ച് പുലർത്തുന്നത് എന്ന് സമ്മതിച്ചാൽത്തന്നെ;; അതേ ക്രൂരവും, നിന്ദ്യവുമായ വിശ്വാസ്സത്തിൻറെ അടിസ്ഥാനത്തിൽ നിയമ വിരുദ്ധമായ ഒരു പ്രവർത്തിയിലേക്ക് അയാൾ കടക്കുന്നതുവരെ അയാളെ എങ്ങനെ നിയമത്തിൻ്റെ ശക്തികരങ്ങൾക്കുള്ളിലാക്കും എന്നതാണ് എൻ്റെ സംശയം? ഒരുവൻ ശക്തമായും, ദൃഢമായും വിശ്വസ്സിക്കുകയാണ് ഒരു നരബലി നടത്തിയാൽ തനിക്ക് സ്വർഗ്ഗരാജ്യം ലഭിക്കും... മറ്റൊരുവൻ വിശ്വസ്സിക്കുന്നു; തൻ്റെ മതത്തിൽ വിശ്വസിക്കാത്ത ഒരുവനെയോ, തൻ്റെ ദൈവത്തെ ബഹുമാനിക്കാത്തവനെയോ കൊന്നാൽ സ്വർഗ്ഗം ലഭിക്കും... ഇത്തരം മ്ലേശ്ചമായ വിശ്വാസ്സങ്ങൾ പോലും സ്വന്തം മനസ്സിലെ വിശ്വാസ്സങ്ങളായി മാത്രം സൂക്ഷിക്കുന്നവനെ എങ്ങനെ നിയമം കണ്ടെത്തും, കുറ്റം സ്ഥാപിക്കും, തെളിയിക്കും, ശിക്ഷനടപ്പിലാക്കും!!?? "അന്ധവിശ്വാസ്സങ്ങൾ" എന്നതിനെ പൊതുസമൂഹത്തിന്റെ ചിന്തയിൽ മതങ്ങളുമായും,, ഈശ്വര ചിന്തയുമായും,, ആചാരങ്ങളുമായും ചേർത്തുവച്ചു  മാത്രം ചിന്തിപ്പിക്കാൻ കാലങ്ങളായി ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു എന്ന് കാണണം... നിരീശ്വരവാദികളും, യുക്തിചിന്തകരും, സ്വയം പുരോഗമന പ്രസ്ഥാനങ്ങൾ എന്ന് മേനി പറഞ്ഞു നടക്കുന്നവരും ചേർന്ന് വിശ്വാസമാണോ  പ്രവർത്തിയാണോ കുറ്റകരമായത് എന്ന് അപഗ്രഥിക്കാതെയും, സമൂ ഹത്തിനെ അതിനനുവദിക്കാതെയും മതങ്ങളുമായും,, ഈശ്വര ചിന്തയുമായും,, ആചാരങ്ങളുമായും ചേർന്നതെല്ലാം അന്ധവിശ്വാസ്സങ്ങൾ ആണെന്ന രീതിയിൽ കേവല മനുഷ്യന്റെ ചിന്തയിൽ പ്രക്ഷാളനം നടത്തി അവയെ ഉന്മൂലനം ചെയ്യണമെന്നാണ് ആഹ്വാനം ചെയ്യുന്നത്... അത് കേവലം രാഷ്ട്രീയം മാത്രമാണ്... തങ്ങളുടെ പ്രത്യയശാസ്ത്രം സമൂഹത്തിലെ ചില തിക്താനുഭവങ്ങളെ മറയാക്കി നടപ്പിലാക്കുക എന്നതാണ് അവർ ലക്ഷ്യമായി കാണുന്നത്... മറിച്ചു് സമൂഹ നന്മയല്ല എന്നത് സ്പഷ്ടമാണ്... ചിന്തയെയും, ചിന്തയുടെ ഉല്പന്നമായ വിശ്വാസ്സത്തെയും നിയമം കൊണ്ട് വിലക്കുക എന്ന ആശയത്തെ ഭോഷ്ക്ക് എന്ന് വിളിക്കണോ തമാശ എന്ന് വിളിക്കണോ എന്ന ആശയക്കുഴപ്പമാണ് നിലനിൽക്കുന്നത്.. 

       "അന്ധവിശ്വാസ്സങ്ങൾ" നിലനിൽക്കുന്നത് കൊണ്ടാണ് അന്ധവിശ്വാസ്സങ്ങളിൽ നിന്നും കുറ്റകൃത്യങ്ങൾ ജനിക്കുന്നത് എന്ന വാദവും കേട്ടു... ആ വാദഗതിയെ അംഗീകരിച്ചാൽത്തന്നെ ചിന്തയെയും, വിശ്വാസ്സത്തെയും എങ്ങനെ നിയമം  മൂലം നിരോധിക്കും എന്ന സംശയം ഉത്തരം കിട്ടാതെ തന്നെ നിലനിൽക്കുന്നു... ഒരുവന് ഉത്തമ വിശ്വാസ്സമുണ്ട് ബാങ്ക് കവർച്ച ചെയ്താൽ തനിക്ക് ധാരാളം പണം ലഭിക്കും... അല്ലെങ്കിൽ സ്വർണ്ണകടത്തിൽ വാഹകൻ ആയാൽ ധാരാളം പണം ലഭിക്കും... അത് വിശ്വാസമാണ്... പണം ലഭിക്കുമെന്നത് ഉറപ്പാണ്... ഒരു നരബലി നടത്തിയാൽ ഭാഗ്യം സിദ്ധിക്കും എന്ന വിശ്വാസ്സത്തെക്കാൾ ദൃഢത ഈ വിശ്വാസ്സത്തിനുണ്ട്... പക്ഷെ ബാങ്ക് കവർച്ച ചെയ്‌താൽ പണം ലഭിക്കും എന്ന വിശ്വാസ്സം മാത്രം സൂക്ഷിച്ചു യാതൊരു ഒരുക്കങ്ങളും നടത്താതെ ജീവിക്കുന്നവൻ എങ്ങനെ കുറ്റക്കാരനാകും!? നരബലി നടത്തിയാൽ ഭാഗ്യം ലഭിക്കും എന്ന വിശ്വാസ്സം മനസ്സിൽ സൂക്ഷിച്ചു ഒരു മനുഷ്യനെയും നുള്ളി നോവിക്കുക പോലും ചെയ്യാതെ ജീവിക്കുന്ന ഒരുവനെ എങ്ങനെ നിയമം വഴി കുറ്റക്കാരനാക്കാൻ കഴിയും!? അതാണ് അന്ധവിശ്വാസം നിരോധിച്ചു കൊണ്ടുള്ള നിയമം പ്രായോഗികമെല്ലെന്ന് പറയാൻ കാരണം...

       ഒരു നിയമം പാസ്സാക്കുക എന്നത് മാത്രം പ്രായോഗീകമാകുന്നതും എന്നാൽ ഭരണഘടനമൂലം അപ്രായോഗീകവുമാകുന്ന ചിലത്‌ അന്ധവിശ്വാസ്സങ്ങൾ നിരോധിക്കുന്നതിന്റെ പേരിൽ ഒരു സർക്കാരിന് ചെയ്തു വെയ്ക്കാം... "അന്ധവിശ്വാസ്സങ്ങൾ" ളുടെ അടിസ്ഥാനത്തിലുള്ള എല്ലാ കുറ്റകരമായ പ്രവർത്തനങ്ങളും നിരോധിക്കാം... നിലവിലെ ഏതെങ്കിലും ഒരു നിയമം കുറ്റകരമാണെന്ന് പറയുന്ന ഒരു വിഷയത്തിനെതിരായി പ്രവർത്തിക്കുന്നതാണല്ലോ കുറ്റകരമായ പ്രവർത്തി അല്ലെങ്കിൽ "കുറ്റം" എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്... അങ്ങനെയെങ്കിൽ എന്തിനാണ് ഇനിയും പുതിയ ഒരു നിയമം കൊണ്ട് ആ പ്രവർത്തിയെ വീണ്ടും കുറ്റകരം എന്ന് പറയുന്നത്? ഉദാഹരണമായി പറഞ്ഞാൽ, കൊലപാതകം ഇന്ത്യൻ ശിക്ഷാനിയമ പ്രകാരം മരണശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്... ഒരു ഭാഗ്യാന്വേഷി തനിക്ക് സമ്പത്തു വന്നുചേരും എന്ന അന്ധമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ഒരു നരബലി നടത്തുന്നു... അവിടെയും മുൻപ് പറഞ്ഞ ഇന്ത്യൻ ശിക്ഷാനിയമ പ്രകാരമുള്ള 'മർഡർ' എന്ന കുറ്റകൃത്യം നിലനിക്കുമല്ലോ?? ആ കുറ്റകൃത്യത്തിന് മരണശിക്ഷ വരെ നല്കാനും കഴിയും... പുതിയ നിയമത്തിൽക്കൂടി അതിനപ്പുറം എന്ത് ശിക്ഷ നൽകാനാണ്?? വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ചെയ്യുന്ന കുറ്റ കൃത്യത്തിന് നരഹത്യയെ ഉദാഹരണമായി പറഞ്ഞു എന്നെ ഉള്ളൂ... വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ചെയ്യുന്ന നരഹത്യയുടെ അത്രയും ഗ്രാവിറ്റി ഇല്ലാത്ത കുറ്റകൃത്യങ്ങൾക്കും അതിനനുസരിച്ചുള്ള ശിക്ഷകൾ ഇന്ത്യൻ ശിക്ഷാനിയമം നിലവിൽത്തന്നെ ഉറപ്പുവരുത്തുന്നുണ്ട്... കുറ്റകരമായ പ്രവർത്തിക്കു ഇവിടെ നിലവിൽത്തന്നെ ശിക്ഷ ഉറപ്പു വരുത്തുന്ന നിയമങ്ങളുണ്ട്... കുറ്റകരമായ ഒരു പ്രവർത്തിയെക്കുറിച്ചുള്ള ചിന്ത കുറ്റകരവുമല്ല,, ശിക്ഷ സാധ്യവുമല്ല... 

       നിയമനിർമ്മാണം നടത്തുമ്പോൾ ഒഴിവാക്കാൻ കഴിയാത്ത മറ്റു ചിലകാര്യങ്ങളുണ്ട്... "അന്ധവിശ്വാസ്സങ്ങൾ" എന്നത് എന്താണെന്ന് ആദ്യം നിയമത്തിൽ നിർവചിക്കേണ്ടി വരും... അതിനു പ്രായോഗികമായി ബുദ്ധിമുട്ടുണ്ട്...  "അന്ധവിശ്വാസ്സങ്ങൾ" ഏതൊക്കെ രീതിയിൽ വിശദീകരിക്കപ്പെടാൻ സാധ്യത ഉണ്ടെന്നുള്ളതിന്റെ സൂചകമായാണ് ഈ എഴുത്തിന്റെ ആദ്യ വരികളിൽ അന്ധവിശ്വാസ്സങ്ങളെക്കുറിച്ചു ചിലതു പറഞ്ഞു പോയത്... പലതരത്തിലുള്ള അന്ധവിശ്വാസ്സങ്ങളുണ്ട്... കുറ്റകരമായ ഒരു പ്രവർത്തിയെക്കുറിച്ചുള്ള അന്ധമായചിന്ത കുറ്റകരവുമല്ല... കുറ്റകരമായ പ്രവർത്തി മാത്രമാണ് കുറ്റകരമാകുന്നത്... അങ്ങനെയെങ്കിൽ അന്ധമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ചെയ്യുന്ന കുറ്റകരമല്ലാത്ത നിർദോഷകരമായ ഒരു പ്രവർത്തി എങ്ങനെ കുറ്റകരമാകും!!?? നിയമ നിർമ്മാണത്തിന്  പിന്നീട് സാദ്ധ്യമായ ഒരു മാർഗ്ഗം മത- ദൈവീക- ആരാധനാ ക്രമങ്ങളുടെ അടിസ്ഥാനത്തിലുള്ള അന്ധമായ ചിന്തയുടെ പിന്തുടർച്ചയായി വരുന്ന പ്രവർത്തികൾ നിയമം മൂലം നിരോധിക്കുക എന്നതാണ്... പ്രസ്തുത രീതിയിൽ നിയമ നിർമ്മാണം നടത്തണമെങ്കിൽ ഭരണഘടന ഉറപ്പുതരുന്ന ഫണ്ടമെന്റൽ റൈറ്റ്സ് ആയ  Article 25 മുതൽ 28 വരെയുള്ള മത- ആരാധനാ- വിശ്വാസ്സ സ്വാതന്ത്ര്യങ്ങളെ പൊളിച്ചെഴുതേണ്ടി വരും... നിലവിൽ അന്ധവിശ്വാസ്സനിരോധന നിയമം പാസ്സാക്കാൻ കച്ചമുറുക്കി നിൽക്കുന്നവരുടെ പക്കൽ അതിനുതക്ക ശേഷിയുള്ള വാളും പരിചയും ഉണ്ടെന്നു തോന്നുന്നില്ല... മറ്റൊരു ചോദ്യം അന്ധവിശ്വാസ്സങ്ങളുടെ പേരിൽ മനുഷ്യർ ചെയ്യുന്ന നിർദോഷകരമായ പ്രവർത്തികളെ വിലക്കുന്നതെന്തിനാണ്? സച്ചിൻ ടെണ്ടുൽക്കർ ആദ്യം ഇടതു കാലിൽ പാഡ് കെട്ടിയാൽ ആർക്കാണ് ദോഷം???

       അന്ധവിശ്വാസ്സങ്ങൾ ഇല്ലാതാക്കാനെന്ന പേരിൽ രാഷ്ട്രീയ നുഴഞ്ഞു കയറ്റത്തിന് ശ്രമിക്കുന്നവർക്ക് അറ്റകൈ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്... ദൈവീക വിശ്വാസ്സ പ്രമാണങ്ങളെയും, ആരാധനാ ക്രമങ്ങളെയും "അന്ധവിശ്വാസ്സങ്ങൾ" എന്ന പരിവേഷം നൽകി വിലക്കുക... ദൈവീകമായ എല്ലാ ചിന്തയും അന്ധമായതാണ്... ദൈവം എന്ന ആരും കണ്ടിട്ടില്ലാത്ത ഒരു സങ്കൽപ്പത്തെ അന്ധമായി വിശ്വസിച്ചു ആരാധിക്കുകയാണല്ലോ ചെയ്യുന്നത്... അങ്ങനെ വന്നാൽ ക്ഷേത്രത്തിൽ പോയി തൊഴുന്നതിനോ, കുർബാന നടത്തുന്നതിനോ, നിസ്കരിക്കുന്നതിനോ കഴിയാതെവരും... ക്രിമിനൽ നിയമമായതിനാൽ ഏതെങ്കിലും മതസ്ഥരെ ഒഴിവാക്കി നിയമനിർമ്മാണം സാധ്യവുമല്ല... കുർബാനയും, നിസ്‌ക്കാരവും നിയമത്തിന്റെ പരിധിയിൽ കൊണ്ട് വരേണ്ടിവരും എന്നുള്ളതിനാൽ ഗണപതിഹോമവും, ഭഗവതി സേവയും രക്ഷപ്പെട്ടു എന്ന് കരുതാം... ഭരണഘടന ഇവിടെയെല്ലാം വിലങ്ങുതടിയായി നിൽക്കുകയും ചെയ്യും എന്നത് യാഥാർഥ്യം... പിന്നീട് ഒരു നിയമ സാധ്യത എന്നത് വിശ്വാസ്സങ്ങളുടെ അടിസ്ഥാനത്തിലെ ആരാധനാ ചര്യയെ അതിനായി നിർവചിച്ചിരിക്കുന്ന സ്ഥലങ്ങളിൽ മാത്രം നടത്താൻ അനുവദിച്ചുകൊണ്ട് നിയമം മൂലം ചുരുക്കുക... അപ്പോൾ വീടുകളിൽ വെച്ച് ഗണപതിഹോമം നടത്തുന്നത് തടയാം... മണിയടിക്കുന്ന ശബ്ദം മറ്റുള്ളവർക്ക് അരോചകമാണെന്ന് വ്യവസ്ഥ ചെയ്തു വിലക്കാം... അന്ധവിശ്വാസ്സങ്ങളും, ദോഷപ്രവർത്തികളും എല്ലാം ഹിന്ദു മതത്തിന്റെ കാടത്തരങ്ങളും, ഉല്പന്നങ്ങളും ആണെന്ന രീതിയിൽ ബോധപൂർവ്വമായ പ്രചാര വേല വർഷങ്ങളായി നടത്തിവരുന്നവർ സമൂഹത്തിൽ നടക്കുന്ന കുറ്റകൃത്യങ്ങളുടെ മറപിടിച്ചു് ആകമായ ദൈവീക- മത- ആരാധനാ രീതികളെ നിയമം മൂലം നിയന്ത്രിച്ചു തങ്ങളുടെ വരുതിയിൽ കൊണ്ടുവരാൻ വൃഥാ ശ്രമം നടത്തുന്നു എന്ന് ചുരുക്കിപ്പറയാം... മണിയടിശബ്ദമല്ല ആരാധന- വിശ്വാസ്സ പ്രവർത്തികളുടെ ഒരു പൂവിതൾ ഇറുക്കാൻ പോലും ഭരണഘടനയാൽ നയിക്കപ്പെടുന്ന ജനാധിപത്യ ഭാരതത്തിൽ കഴിയില്ല എന്ന് അവർ തിരിച്ചറിഞ്ഞാൽ നന്ന്... 

       എന്നാൽ നിയമം മൂലം നിയന്ത്രിക്കാൻ കഴിയുന്നതും നിയമത്തിന്റെ മുന്നിൽ നിലനിൽക്കാൻ സാധ്യത ഉള്ളതുമായ ചില ഹിന്ദു അനുഷ്ഠാനങ്ങളുണ്ട്... അവയിൽ ചിലതാണ് കുത്തിയോട്ടം, ഗരുഡൻ തൂക്കൽ തുടങ്ങിയവ... അവിടെ ഉയരുന്ന ചോദ്യങ്ങൾ ഈ അനുഷ്ഠാനങ്ങൾ സമൂഹത്തെ ഏതെങ്കിലും വിധത്തിലുള്ള വിഘാതത്തിലേക്കു നയിച്ചിട്ടുണ്ടോ എന്നതാണ്... ഈ അനുഷ്ഠാനങ്ങൾ നിരോധിക്കുക വഴിയുള്ള നേട്ടങ്ങളെക്കുറിച്ചും, ആവശ്യഗതയെക്കുറിച്ചുമാണ്... ആ നിരോധനങ്ങൾ ചർച്ചകൾക്ക് വിധേയമാക്കി തീരുമാനിക്കപ്പെടേണ്ടവയാണ്... ഹിന്ദു സമൂഹത്തെ വിശ്വാസ്സത്തിലെടുത്ത് ഉചിതമായ തീരുമാനങ്ങൾ കൈ ക്കൊള്ളേണ്ടതാണ്... അവിടെയും വിശ്വാസ്സമല്ല, വിശ്വാസ്സത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പ്രവർത്തിയാണ് നിരോധിക്കാൻ കഴിയുക...  

[Rajesh Puliyanethu

 Advocate, Haripad] 

Monday 16 May 2022

സമസ്തയുടെ നിലപാട്;; സമൂഹം എന്ത് തീരുമാനിച്ചു !??

     
     "സമസ്ത" എന്ന മുസ്ളീം സംഘടനയിലെ ഒരു പ്രമുഖ ഉസ്താദ് പഠനമികവിനുള്ള പുരസ്ക്കാരം വാങ്ങാൻ സ്റ്റേജിലേക്ക്  ഒരു കൊച്ചുകുട്ടി കയറിവന്നതിന് ശകാരിക്കുന്ന വീഡിയോ പുറത്തു വന്നതിനുശേഷം കേരള സമൂഹം ആ വിഷയം ചർച്ചചെയ്യുകയുണ്ടായി... ആ പെൺകുട്ടി സ്റ്റേജിലേക്ക് കയറി വന്നതായിരുന്നു ഉസ്താദിനെ ചൊടിപ്പിച്ചത്... പെൺകുട്ടികൾ പൊതുവേദിയിലേക്ക് കടന്നു വരിക എന്നതിനെ സങ്കല്പിക്കാൻ പോലും കഴിയാത്ത രീതിയിലാണ് അദ്ദേഹം പ്രതികരിച്ചത്... പെൺകുട്ടി നേടിയ പുരസ്ക്കാരം വാങ്ങാൻ പെൺകുട്ടിയുടെ രക്ഷിതാക്കളെ ക്ഷണിക്കാനാണ് അദ്ദേഹം ആവശ്യപ്പെടുന്നത്... അവിടെ "രക്ഷിതാവ്" എന്ന്  ഉദ്ദേശിക്കുന്നത് തീർച്ചയായും ആ കുട്ടിയുടെ മാതാവിനെ ഉദ്ദേശിച്ചാകില്ല എന്നതും സ്പഷ്ടമാണ്....

     സമസ്ത ഉസ്താദിന്റെ സ്ത്രീ വിരുദ്ധ നിലപാടിനെകുറിച്‌ച്‌  രാജ്യം പലവിധത്തിലാണ് സംസാരിച്ചത്... ഏതെങ്കിലും ഒരു വ്യക്തി ഒരു പെണ്കുട്ടിയോട് നടത്തിയ വെറുമൊരു പരാമർശമായി അതിനെക്കാണാൻ കഴിയുമായിരുന്നില്ല... കാരണങ്ങൾ പലതാണ്... ഒന്നാമതായി അദ്ദേഹം ഒരു പെൺകുട്ടി പൊതുവേദിയിലേക്ക്  വരുന്നസമ്പ്രദായത്തെ എതിർക്കുന്ന രീതിയാണ് പ്രതികരിച്ചത്... ഒരു സാധാരണ വ്യക്തി ഒരു പെൺകുട്ടിയെ പൊതു വേദിയിലേക്ക് ക്ഷണിക്കാൻ/ കയറിവരാൻ പാടില്ല എന്ന് പറഞ്ഞാൽ ആ പറയുന്നതിന് ആരും യാതൊരു പ്രാധാന്യവും നൽകില്ല... ഏതോ ഒരു സ്ത്രീവിരുദ്ധന്റെ ജല്പനമായി കണ്ടു അവഗണക്കും... പെൺകുട്ടികൾ വേദിയിൽ വന്നു നിൽക്കുകയും ചെയ്യും... ഇവിടെ സമസ്ത ഉസ്താദ് ഒരു മതത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ്.. ആ നിലപാട് ഇസ്ളാം മതത്തിൽപ്പെട്ടവർ പാലിച്ചേ മതിയാകൂ എന്ന് മതമേലധ്യക്ഷന്മാർ ശാഠ്യ൦ പിടിക്കുന്നു എന്നതിന്റെ തെളിവാണ് ആ കുട്ടിയെ വേദിയിലേക്ക് ക്ഷണിച്ച വ്യക്തിയോട് ഉസ്താദ് പ്രകടിപ്പിക്കുന്ന ഭീഷണിയുടെ സ്വരം... "ഇനി വിളിച്ചിട്ടുണ്ടെങ്കിൽ കാണിച്ചുതരാം"... അതിനെ ഭയത്തോടെ അനുസരിക്കാൻ തയ്യാറായി "എന്റെ കുട്ടിയോട് വരണ്ടാന്നു പറഞ്ഞു" എന്ന് മറ്റൊരു വ്യക്തി പറയുമ്പോൾ സമസ്ത ഉസ്താദിന്റെ ഭീഷണിയുടെ ആഘാതം എത്രത്തോളം വലുതാണെന്ന് അവർ മനസ്സിലാക്കുന്നു എന്നതും കാണാം... പിന്നീട് ഒരു കുട്ടിയും ആ വേദിയിൽ കടന്നു വന്നിട്ടില്ല എന്നത് പിന്നീടും ആ നിലപാടിൽ ഒരു തിരുത്തൽ ഉണ്ടായില്ല എന്നതിന്റെ സാക്ഷ്യമാണ്... 

     സമസ്ത മതപണ്ഡിതന്റെ ഈ നിലപാടിന് ഇസ്ളാമിക മതവിശ്വാസ്സികളുടെ മതിൽക്കെട്ടിനു പുറത്തേക്ക് വ്യാപ്തിയുള്ളതാണ് പൊതു സമൂഹത്തെ ആകമാനം അസ്വസ്ഥമാക്കുന്നത്... കാരണം സ്ത്രീകൾ പൊതു വേദിയിൽ വരാൻ പാടില്ല,, സംഗീതം പാടില്ല,, സ്ത്രീകൾ പുരുഷന്മാരെ കാണാൻ പാടില്ല,, സ്ത്രീയും പുരുഷനേയും ഒരു ക്‌ളാസ് റൂമിൽ ഒരുമിച്ചിരിക്കാൻ പാടില്ല, സ്ത്രീകൾ കായിക മൽസരങ്ങളിൽ ഏർപ്പെടാൻ പാടില്ല അങ്ങനെ തുടങ്ങുന്ന പല തീട്ടൂരങ്ങളും ഇസ്ളാമിക മതപണ്ഡിതന്മാർ എന്ന ലേബലിൽ പ്രസംഗിക്കുന്നവർ പുറപ്പെടുവിക്കുന്നത് നമ്മൾ കേട്ടിട്ടുണ്ട്... വളരെ ഭയാനകമായി താലിബാൻ തീവ്രവാദികൾ ഈ തീട്ടൂരങ്ങളെല്ലാം ഇതിലും കർക്കശമായി അഫ്‌ഗാനിസ്ഥാനിൽ നടപ്പിലാക്കുന്നതും നമ്മൾ കണ്ടിട്ടുണ്ട്... ഇസ്ളാമിക തീവ്രവാദികൾ വിഭാവനം ചെയ്യുന്ന മത രാജ്യത്തിന്റെ പ്രത്യേകതകളാണ് ഇവയെല്ലാം എന്ന് അഫ്ഗാൻ സംഭവങ്ങളിൽക്കൂടി നമ്മൾ തെളിഞ്ഞു കണ്ടു... അവിടെയൊന്നും ഇസ്ളാം മതവിശ്വാസ്സികൾ മാത്രം തങ്ങളുടെ നിയമങ്ങൾ പാലിച്ചാൽ മതി എന്ന് അവർ പറഞ്ഞില്ല... മതതീവ്രവാദികൾ പുറപ്പെടുവിക്കുന്ന മതനിയമങ്ങൾ എന്നപേരിലുള്ളതെല്ലാം സമസ്ത ജനങ്ങളും പാലിക്കാൻ നിർബന്ധിതരാണെന്ന് അവർ അർഥശങ്കക്കിടയില്ലാതെ പറയുന്നു... അതാണ് സമസ്ത മതപണ്ഡിതന്റെ നിലപാടിന് ഇസ്ളാമിക മതവിശ്വാസ്സികളുടെ മതിൽക്കെട്ടിനു പുറത്തേക്ക് വ്യാപ്തിയുള്ളതാണ് എന്ന് പറയുന്നതിന് കാരണം... ഇന്ന് ഇസ്ളാമിക മതവിഭാഗത്തിലെ ഒരു കുട്ടിയോട് പൊതുവേദിയിൽ വരുന്നതിനെ വിലക്കിക്കൊണ്ട് നടത്തിയ ഭീഷണി ഈ രാജ്യത്തെ എല്ലാ പെൺകുട്ടികളോടും സമീപഭാവിയിത്തന്നെ ഉണ്ടാകാൻ സാധ്യതയുള്ള ഒന്നായി പൊതു സമൂഹം നോക്കിക്കാണുകയും, ഭയക്കുകയും ചെയ്യുന്നു... 

     സാധാരണയായി ഇസ്ളാമിക മതപ്രഭാഷകർ നടത്തുന്ന സ്ത്രീ വിരുദ്ധ പ്രസ്താവനകളെയും,, ജനങ്ങൾക്ക് ഭരണഘടന നൽകുന്ന അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും ഹനിക്കും വിധമുള്ള പ്രഭാഷണങ്ങളെയും, സമൂഹത്തിലെ പല ഉത്തരവാദിത്വപ്പെട്ട വ്യക്തിത്വങ്ങളും അപലപിച്ചു കാണാറില്ല... ഒരുപക്ഷെ പ്രതികരിക്കത്തക്ക പ്രാധാന്യം ആ പ്രസംഗങ്ങൾക്ക് ഇല്ല എന്ന് കണ്ടു അവഗണിക്കുന്നതാകാം... ആ മൗനത്തിന് സമൂഹം നൽകേണ്ടി വരുന്ന വിലയെക്കുറിച്ചുള്ള അവരുടെ അക്ജഞതയും, അവഗണനയും പൊറുക്കത്തക്കതുമല്ല... എന്നിരുന്നാലും പ്രസ്തുത സംഭവത്തിൽ വനിതാ കമ്മീഷൻ ഉൾപ്പടെ ചില രാഷ്ട്രീയ- സാമൂഹിക വ്യക്തിത്വങ്ങളും  ഉസ്താദിനെ വിമർശിച്ചു കണ്ടു... വഴുക്കലിൽ വടികുത്തിയതുപോലെ ദുർബലമായ വിമർശനങ്ങൾ ആയിരുന്നെങ്കിൽപ്പോലും ചെറിയ രീതിയിലെങ്കിലുമുള്ള വിമർശനം ഉയർന്നു വന്നതിനെ ആശ്വാസ്സമായി കാണാം... ആ വിമർശനങ്ങൾ ഇന്നെവിടെ എത്തിനിൽക്കുന്നു എന്നതാണ് പ്രധാനമായ മറ്റൊരു ചോദ്യം!

     വീഡിയോ പ്രചരിച്ചതിന് തൊട്ടു പിന്നാലെതന്നെ ഇസ്ളാമിക വൽക്കരണത്തിനെതിരെ നിരന്തരം ശബ്ദം ഉയർത്തിക്കൊണ്ടിരിക്കുന്ന വിഭാഗങ്ങളും രാഷ്ട്രീയ കക്ഷികളും വിമർശനങ്ങളുമായി രംഗത്തുവന്നു... ഇസ്ലാമോഫോബിയ എന്ന പതിവ് പരിചയ്ക്കുള്ളിൽ മറഞ്ഞിരിക്കാൻ സമസ്തക്ക് സമയം കിട്ടുന്നതിന് മുൻപുതന്നെ സമൂഹത്തിലെ പല പതിവ് നിശബ്ദ കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്നു... വനിതാ കമ്മീഷനും ചില സാംസ്ക്കാരിക പ്രവർത്തകരും, മനോരമ ഏഷ്യാനെറ്റ് പോലെയുള്ള ചാനലുകൾ നടത്തിയ ചർച്ചകളും അതിനു ഉദാഹരണങ്ങളാണ്... മുസ്‌ലിം ലീഗിന്റെ യുവജന വിഭാഗം സമസ്തയുടെ നിലപാടിനെ അപ്പോഴും പരസ്യമായി പിന്തുണച്ചു എന്നതാണ് ശ്രദ്ധേയമായത്... കെ ടി ജലീലിനെപ്പോലെയുള്ള, മുൻ സിമി പ്രവർത്തകൻ എന്ന് പേരുദോഷമുള്ള ഒരു വ്യക്തി പോലും സമസ്താ ഉസ്താദിനെ പരോക്ഷമായി വിമർശിച്ചു... സ്ത്രീ വിദ്വേഷം കോൺഗ്രസ്സിന്റെ നയമല്ല എന്നമട്ടിൽ വി ഡി  സദീശന് ഹൃദയ വേദനയോടെയെങ്കിലും പറയേണ്ടി വന്നു... ഗോവിന്ദൻ മാസ്റ്ററെ പോലെയുള്ളവർ സമസ്തയെ പൊതിഞ്ഞു സംസാരിച്ചുകൊണ്ട് വിമർശനമാണ് തനിക്കും ഉന്നയിക്കാനുള്ളത് എന്ന മട്ടിൽ പ്രതികരിച്ചു... അങ്ങനെ പൊതുസമൂഹത്തിന്റെ ഒന്നായ വികാരം ഒരു പെൺകുട്ടിയെ അപമാനിച്ചതിന് എതിരാണ് എന്നതിനെ തൃപ്തിപ്പെടുത്തത്തക്ക വിധത്തിൽ പലരും പലതും പറഞ്ഞുവെച്ചു... 

     സത്യത്തിൽ ഒരു ചെറിയ പെൺകുട്ടിയെ അപമാനിച്ചു എന്ന രീതിയിൽ സംഭവം ലഘൂകരിക്കപ്പെടുകയാണ് ചെയ്യുന്നത്... ആ കുട്ടിയോട് ഉസ്താദ് നേരിട്ടൊന്നും പറയുന്നില്ല... അവളെ ശകാരിക്കുകയോ,, വേദിയിൽ നിന്നും ഇറക്കി വിടുകയോ ഒന്നും ചെയ്യുന്നില്ല... ഉസ്താദിൻ്റെ രോഷപ്രകടനം ഒരു പെൺകുട്ടി വേദിയിൽ കയറി വന്നു എന്ന സംഭവത്തോടും അതിനു കാരണമായവരോടുമാണ്... അത് സമസ്തപോലെ വലിയ ഒരു സംഘടനയുടെ പൊതു നിലപാടാണ് എന്ന് അദ്ദേഹം ഉച്ചത്തിൽത്തന്നെ പറയുന്നുമുണ്ട്... അത് സമസ്തയുടെ പൊതു നിലപാടായി തിരിച്ചറിവുള്ളതുകൊണ്ടും അതിനെ അംഗീകരിക്കുന്നു എന്നുള്ളതുകൊണ്ടുമായിരിക്കുമല്ലോ അവിടെ സംശയശബ്ദങ്ങൾ ഉണ്ടാകാതെ പോയത്! ആ നിലപാടാണ് പൊതു സമൂഹം ഗൗരവത്തോടെ കാണേണ്ടത്... കേവലം ഒരു പെൺകുട്ടിക്ക് മനോവിഷമത്തിനു കാരണമായ സംഭവം എന്നല്ല മറിച്ചു് രാജ്യത്തെ ലക്ഷക്കണക്കിന് പെൺകുട്ടികൾക്കും അതുവഴി സമൂഹത്തിനും നാളെ മനോവിഷമത്തിനും,, പാരതന്ത്ര്യത്തിനും,, അവകാശനിഷേധങ്ങൾക്കും കാരണമായി വളരാൻ സാധ്യതയുള്ള ഒരു നിലപാടായി കണ്ടാണ് പ്രതിഷേധിക്കേണ്ടത്... ഇത്തരം സങ്കുചിത സമീപനങ്ങൾക്ക് വലിയ പിന്തുണ ലഭിക്കുന്നതും ആശങ്ക വർധിപ്പിക്കുന്നത് തന്നെയാണ്...

     ഈ സംഭവങ്ങളോട് ചേർത്തു വെയ്ക്കുന്ന നിലപാടുകളും സമീപനങ്ങളും കുറച്ചു ദിവസ്സങ്ങൾക്കിപ്പുറം എവിടെ നിൽക്കുന്നു എന്നതും ഏറ്റവും പ്രാധാന്യം അർഹിക്കുന്നു... സമസ്തയുടെ മുതിർന്ന നേതാക്കൾത്തന്നെ പത്രസമ്മേളനം വിളിച്ചുകൊണ്ടു രംഗത്തു വരുന്നു... സ്ത്രീകളുടെ ഉന്നമനത്തിനായി നിലപാടുകൾ സ്വീകരിക്കുന്ന പ്രസ്ഥാനമാണ് സമസ്ത എന്നദ്ദേഹം പ്രസ്ഥാവിക്കുന്നു... ചെറിയ പെൺകുട്ടിക്കുണ്ടായ "ലജ്ജ" യെ ഒഴിവാക്കാനാണ് വേദിയിൽ പെൺകുട്ടികൾ കയറുന്നതിന് വിലക്കിയതെന്ന് ന്യായീകരിക്കുകയും ചെയ്തു... പക്ഷെ അതെ പത്രസമ്മേളനത്തിൽത്തന്നെ മറ്റൊരു നേതാവ് മുതിർന്ന സ്ത്രീകൾ വേദിയിൽ വരുന്നതിനെ എതിർക്കേണ്ടതുണ്ട് എന്ന രീതിയിൽത്തന്നെ പ്രതികരിച്ചുകൊണ്ട് "സമസ്തയുടെ യഥാർത്ഥ തീരുമാനത്തിൽ വെള്ളം ചേർക്കേണ്ടതില്ല" എന്ന നിലപാട് സ്വീകരിച്ചു... പെൺകുട്ടിയെ മാറ്റിനിർത്തി കാര്യം പറഞ്ഞു മനസ്സിലാക്കിയാൽ മതിയായിരുന്നു എന്ന് കെ ടി ജലീൽ അഭിപ്രായം മയപ്പെടുത്തി... ജലീലിന്റെ ആ പ്രസ്താവനയോടെ പെൺകുട്ടി തന്നെയായിരുന്നു തെറ്റുകാരി എന്ന നിലപാട് മറനീക്കി പുറത്തുവന്നു... ഒരു വടി കിട്ടിയാൽ തുടർച്ചയായി അടിക്കരുതെന്നു പറഞ്ഞു കുഞ്ഞാലിക്കുട്ടി സമസ്തക്ക് പരിപൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു... വിമർശിക്കത്തക്ക സംഘടനയല്ല സമസ്ത എന്ന് കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തും പറഞ്ഞു... വിമർശിക്കാനാണ് ഉദ്ദേശമെങ്കിൽ പ്രതിരോധിക്കാനും, സമസ്തയെ പിന്തുണക്കാനുമാണ് ഉദ്ദേശമെന്ന് യൂത്തു കൊണ്ഗ്രെസ്സ്, ഡി വൈ ഫ് ഐ, യൂത്ത്‌ ലീഗ് തുടങ്ങിയ സംഘടനകളിലെ സൈബർ പോരാളികളും നിലപാട് പ്രഖ്യാപിച്ചു... അറിയാതെയാണെങ്കിലും ഉസ്താദിന് പേരുദോഷം ഉണ്ടാക്കാൻ കാരണമായ പെൺകുട്ടിയെ ഊരുവിലക്കാതിരുന്നാൽ അത്രയും ഭാഗ്യം എന്ന് മാത്രം പറയാം... 

     ഇസ്‌ളാമിക പൊതു സമൂഹം ഇത്തരം നടപടികളോട് എന്തുകൊണ്ട് മൗനം പാലിക്കുന്നു എന്നത് അതിശയം ജനിപ്പിക്കുന്നു... സമസ്തയുടെ നിലപാടെന്ന് പ്രഖ്യാപിച്ച രീതിയിൽ ഇവിടെ കാര്യങ്ങൾ നടപ്പിലായാൽ അതിനൊപ്പം ജീവിക്കാൻ ഇവിടുത്തെ മുസ്‌ലിം സമൂഹം തയ്യാറെടുത്തു കഴിഞ്ഞോ  എന്നതാണ് ചോദ്യം? നിങ്ങൾക്ക്  നിങ്ങളുടെ പെണ്മക്കളെ സമൂഹത്തിന്റെ അകത്തളങ്ങളിൽ ജീവിച്ചു മരിക്കാൻ വിടാൻ കഴിയുമോ? ഈ രാജ്യം ഭരണഘടനകൊണ്ടുതന്നെ തരുന്ന സ്വാതന്ത്രങ്ങളോട് നിങ്ങൾക്കൊരാവേശവും തോന്നുന്നില്ലേ? ഈ രാജ്യം നിങ്ങൾക്ക് നല്കുന്ന പ്രത്യേക പരിഗണകൾ നിങ്ങളിലെ വെളിച്ചത്തെ പരിപോഷിപ്പിക്കാനല്ലേ?? മറിച്ചു ഇരുട്ടിൽ ജീവിച്ചു തീർക്കാനല്ലല്ലോ?? 

     മുസ്ളീം ലീഗ് തെരഞ്ഞെടുപ്പു മൽസര രംഗത്തുള്ള ഒരു സ്ത്രീയുടെ ചിത്രം പോലും പോസ്റ്ററിൽ അടിച്ചു നമ്മൾ കണ്ടിട്ടില്ല... പൊതുവേദിയിൽ പ്രസംഗിക്കാനെഴുനേറ്റ വനിതയെ വിലക്കുന്ന നേതാവിനെയും നമ്മൾ കണ്ടിട്ടുണ്ട്... സമസ്തയുടെ ഉസ്താദിന്റെ നടപടി ഒറ്റപ്പെട്ടതുമല്ല,, അദ്ദേഹത്തിന് അബദ്ധം സംഭവിച്ചതുമല്ല... അതൊരു സമൂഹം നടപ്പിലാക്കാൻ തീരുമാനിക്കപ്പെട്ട കാര്യങ്ങളാണ്... അത് ഇസ്ളാം മതം തന്നെ സംഘടിപ്പിച്ച പരിപാടി ആയിരുന്നതിനാൽ അത്രയും അധികാരത്തോടെ അദ്ദേഹം പെൺകുട്ടി വേദിയിൽ കയറി വന്നതിലെ വിരോധം പ്രകടിപ്പിച്ചു എന്ന് മാത്രം... 

     എന്തായാലും സമസ്ത മതപണ്ഡിതനായ ഉസ്താദിൽ നിന്നും ഉണ്ടായ ഈ നടപടി സമസ്തയുടെ തീരുമാനം തന്നെ എന്ന് അദ്ദേഹം വേദിയിൽ പറഞ്ഞു... ആ തീരുമാനം പൊതു സമൂഹത്തിൽ പ്രചരിപ്പിക്കാൻ ഈ സംഭവം കാരണമായി... നിലവിയിൽ ഇസ്ളാമിക വിഭാഗത്തിൽപ്പെട്ടവരും ഞങ്ങൾ അധികാര സ്ഥാനത്തു എത്തിച്ചേർന്നാൽ ഈ രാജ്യം മുഴുവനും അനുസരിക്കേണ്ട നിയമങ്ങൾ ഇതൊക്കെയാണെന്നും കാട്ടിക്കൊടുത്തു... അതിനുള്ള പിന്തുണയും, മുനയില്ലാത്ത വിമർശനങ്ങളും സമൂഹത്തിനു മുൻപിൽ നിരത്തിവെച്ചു... ഈ രാജ്യത്തിന് പിന്നിലേക്ക് നടക്കണോ മുന്നിലേക്ക് നടക്കണോ എന്നത് ഒരു പൊതു തെരഞ്ഞെടുക്കലായി അവശേഷിക്കുന്നു... 

[Rajesh Puliyanethu
 Advocate, Haripad]