Sunday 22 January 2012

ബഹുമാനം തെണ്ടികള്‍.....

       

       പരസ്പരം ബഹുമാനിക്കുക, മറ്റുള്ളവരെ ബഹുമാനിക്കുക എന്നത് നമ്മള്‍ തിരിച്ചറിവുണ്ടായ കാലം മുതല്‍ കേള്‍ക്കുന്നതാണ്. മറ്റുള്ളവരെ ബഹുമാനിക്കുക എന്നത് എല്ലാവരും അനുസ്സരിച്ചാല്‍ അത് പരസ്പ്പരം ബഹുമാനിക്കുക എന്നത് തന്നെയാകുന്നു. പരസ്പരം ബഹുമാനത്തെ പങ്കുവെയ്ക്കുമ്പോള്‍ എത്രത്തോളം നല്‍കണം, എത്രത്തോളം നേടണം എന്നതിനെക്കുറിച്ച് ഒരു വ്യക്തത ഇല്ലാതെ പോകുന്നു. ചിലര്‍ പറയുന്നു നേടു  ന്നിടത്തോളം കൊടുക്കുക എന്ന്. കണക്കില്ലാതെ കൊടുത്തോളു, അതിലേറെ കിട്ടിക്കോളും എന്ന് മറ്റൊരു പക്ഷം. മറ്റുള്ളവര്‍ക്ക് അര്‍ഹമായത് കൊടുക്കുക എന്ന് മറ്റൊരു വാദം. അതില്‍ അര്‍ഹമായത് എങ്ങനെ നിശ്ചയിക്കും എന്നാ മറുചോദ്യത്തിന് മൌനം വേണ്ട, നമ്മുടെ മനസ്സില്‍ തോന്നുന്നത് മറ്റുള്ളവന്റെ അര്‍ഹത എന്നു വ്യാഖ്യാനിച്ചു തുടര്‍ തര്‍ക്കങ്ങളെ ഒഴിവാക്കാം!! തുടര്‍ തര്‍ക്കങ്ങളെ ഒഴിവാക്കാന്‍ വേണ്ടി മാത്രം. 


       പക്ഷെ നേടുമ്പോള്‍ മറ്റുള്ളവര്‍ക്ക് കിട്ടുന്നതിലും അല്പം കൂടുതല്‍, അതില്‍ 'അല്പം' എന്നത് എളിമയുടെ നേരം പോക്കാണ്.അത് എത്ര അധികമുണ്ടോ അത്രയും നല്ലത് എന്ന് കാണുന്ന സ്വര്‍ണം പോലെയാണ്പലര്‍ക്കും. അതിനായി തങ്ങളുടെ ജീവിതത്തിന്റെ സമസ്ത കാര്യങ്ങളെയും ഒരു പ്രത്യക താളത്തില്‍ രൂപീകരിച്ചു അനുവര്‍ത്തിച്ചു പോരുന്നവരാണ്‌ ആ വിഭാഗം. അതിനായി നിത്യജീവിതത്തിലെ പല സന്തോഷങ്ങളെയും വേണ്ടായെന്നു വെയ്ക്കുന്നതിനും അവര്‍ തയ്യാറാകുന്നു. ആ സന്തോഷങ്ങള്‍ എന്ന് അര്‍ഥമാക്കുന്നത് വലിയ നേട്ടങ്ങളില്‍ അധിഷ്ടിതമായിരിക്കണമെന്നില്ല, മറിച്ചു ദൈനംദിന പ്രവര്‍ത്തനത്തിലെ സ്വോഭാവികതകളുടെ നഷ്ടങ്ങളായിരിക്കും!! തീര്‍ച്ചയായും ആ നഷ്ടങ്ങളെ കണ്ടില്ലെന്നു വെയ്ക്കുന്നതോ, വേണ്ടായെന്ന്നു വെയ്ക്കുന്നതോ ആകാം അവര്‍ക്ക് കൂടുതല്‍ സംതൃപ്തി നല്‍കുന്നത്. പക്ഷെ മാറി നിന്ന് വീക്ഷിച്ചാല്‍ ആ നഷ്ടപ്പെടുന്നവയെ അവര്‍ ഇഷ്ടപ്പെടുകയും, തരം കിട്ടിയാല്‍ ആസ്വദിക്കാന്‍ തയ്യാറാകുകയും ചെയ്യുന്നു എന്ന് കാണാം. അതിനാലാണ് നഷ്ടങ്ങള്‍ എന്നാ വാക്കുകൊണ്ട് അതിനെ പ്രതിനിധീകരിക്കാന്‍ കഴിയുന്നതും.

       ഒരല്‍പം ബഹുമാനം തരൂ, എന്നെ ബഹുമാനിക്കൂ എന്ന് യാചിക്കുന്നതു പല വിധത്തിലാണ്; ചിലര്‍ താന്‍ കണ്ടു മുട്ടുകയും ഇടപെടുകയും ചെയ്യുന്ന ആള്‍ക്കാരോട് അമിത ബഹുമാന ചേഷ്ടകള്‍ പ്രകടിപ്പിക്കുകയും, വിനയം നിര്‍ലോഭം ഒഴുക്കി വിടുകയുമാണ് അതില്‍ ഒരു വഴി. ബഹുഭൂരിപക്ഷവും ഇതിനെ ഒരു പ്രകടനമാണെന്ന് തിരിച്ചറിഞ്ഞു കൊണ്ടുതന്നെ അന്ഗീകരിക്കുകയും അതെ ചേഷ്ടകള്‍ തിരിച്ചു പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഇരു കൂട്ടര്‍ക്കും സന്തോഷം, കാരണം മുടക്ക് മുതലോന്നുമില്ലാതെ ഇരുവര്‍ക്കും കിട്ടി ആവോളം ബഹുമാനം!!

       മറ്റൊരു വിഭാഗം തങ്ങളുടെ ഇടപെടലുകളേയും വര്‍ത്തമാനത്തെയും പരിമിതപ്പെടുത്തി പൊതുസമൂഹത്തില്‍ നിന്നും അല്പം മാറി നിന്ന് തങ്ങള്‍ ആഗ്രഹിക്കുന്ന ബഹുമാനത്തെ നേടി എടുക്കാന്‍ ശ്രമിക്കുന്നു. രണ്ടാമതായി ഉള്ള വ്യക്തിക്ക് യാതൊരു പ്രയോജനവുമില്ലാത്ത നിര്‍ഗുണ ജീവികളാണിവര്‍, എന്നാല്‍ അമിതമായി എല്ലാത്തിലും ഇടപെട്ടു താന്‍ ഇല്ലാതെ ഒന്നും നടക്കില്ല എന്ന നിലയില്‍ ബഹുമാനത്തെ സ്വയം ഉല്‍പ്പാദിപ്പിക്കുന്നവരുമുണ്ട്.

       കോപവും പരുക്കന്‍ സ്വഭാവവും പ്രകടിപിച്ചു തങ്ങളെക്കാല്‍ പ്രായം കൊണ്ടോ പദവി കൊണ്ടോ താഴെനില്‍ക്കുന്നവരില്‍ നിന്ന് ബഹുമാനം പിടിച്ചു വാങ്ങുന്നവരുണ്ട്. അത് തങ്ങളേക്കാള്‍ ഏതെങ്കിലും തരത്തില്‍ താഴെക്കിടയിലുള്ളവരോട് മാത്രമേ വിലപ്പോവുകയുള്ളൂ. അവിടെ അവര്‍ നേടുന്നത് ഭയത്തില്‍ അധിഷ്ടിതമായ വികാരമാണ്. അവരുടെ അഭാവത്തില്‍ പുശ്ചവും. താന്‍ നഗ്നനാണെന്നു തിരിച്ചറിയാതെ പോയ രാജാവിനെപ്പോലെ അവര്‍ മൂഡമായ ഒരു വിശ്വാസത്തില്‍ ജീവിച്ചു പോരുന്നു.

       ബഹുമാനത്തെ സ്വയം ഉല്‍പ്പാദിപ്പിക്കുന്നത് പലതരത്തിലാണ്. മറ്റുള്ളവരുടെ മുന്‍പില്‍ എത്തുമ്പോള്‍ ഒരാള്‍ ബഹുമാനപുരസ്സരം മറ്റൊരാളോട് ചെയ്യുന്ന കാര്യങ്ങളെല്ലാം സ്വയം ചെയ്തു അതില്‍ നിന്ന് മറ്റുള്ളവര്‍ തന്നെ ബഹുമാനിച്ചു എന്ന് വരുത്തി തീര്‍ക്കുകയും താന്‍ ബഹുമാനം അര്‍ഹിക്കുന്നവനാനെന്നു പ്രവര്‍ത്തിയില്‍ കൂടി പ്രസ്താവിക്കുകയുമാണ് ചിലര്‍ ചെയ്യുന്നത്. 'ഈഗോ' എന്ന് നമ്മള്‍ പേരിട്ടു വിളിക്കുന്ന വികാരം പ്രകടമായി ഇത്തരം ആള്‍ക്കാരില്‍ പ്രവര്‍ത്തിക്കുന്നത് കാണാം.

       ബഹുമാനത്തെക്കുറിച്ചുള്ള വികാരം പണം, പദവി, പ്രായം, ഉന്നത സ്വാധീനം എന്നിവയുമായി വളരെ  അടുത്തു നില്‍ക്കുന്നു. മേല്‍പ്പറഞ്ഞവയില്‍ ഏതിലെങ്കിലും ഉന്നതമായി നില്‍ക്കുന്നവര്‍ തങ്ങള്‍ ബഹുമാനിക്കാ പ്പെടണമെന്നു അമിതമായി ആഗ്രഹിക്കുന്നതായി കാണുന്നു. അത് മറ്റുള്ളവര്‍ നല്‍കുന്നതായി തോന്നാമെങ്കിലും കേവലം ബഹുമാന ചേഷ്ടകളുടെ പ്രകടിപ്പിക്കല്‍ മാത്രമാണെന്ന് കാണാം. ആതെല്ലായെപ്പോഴും അങ്ങനെ ആകണമെന്നല്ല, മറിച്ച് മേല്‍പ്പറഞ്ഞവയെ  മുന്‍നിര്‍ത്തി ബഹുമാനം യാചിക്കുന്നവര്‍ക്ക്!!

       മറ്റുളവര്‍ തങ്ങളെ ബഹുമാനിക്കണം എന്നാ മനുഷ്യസഹചമായ ആഗ്രഹത്തെ അന്ഗീകരിക്കാം, അത് നേടി എടുക്കുന്നതിനു വേണ്ടിയുള്ള പലതരം പ്രവര്‍ത്തികളെയും മനസ്സിലാക്കാം; എന്നാല്‍ തന്റെ പേരിന്റെ പോലും സാനിധ്യത്തില്‍ മറ്റുള്ളവര്‍ ബഹുമാനചേഷ്ടകള്‍ പ്രകടിപ്പിച്ചില്ല എങ്കില്‍ അത് രണ്ടാമനോടുള്ള കടുത്ത വിരോധത്തിനും, ശത്രുതക്കും കാരണമാകുന്നു എന്നത് സമൂഹത്തിനു പോലും അപകടകരമായ മാനസ്സികരോഗമാണ്. അത് വളര്‍ന്ന് അടുത്ത സുഹൃത്തുക്കള്‍, സഹപാഠികള്‍, അടുത്ത ബന്ധുക്കള്‍, തുടങ്ങി സഹോദരന്മാരും, മാതാ പിതാക്കളും വരെ തന്നോട് ബഹുമാന ചേഷ്ടകള്‍ പ്രകടിപ്പിക്കണമെന്ന് മാനസ്സികമായി ശഠിക്കുകയും മറിച്ചായാല്‍ ശത്രുത എന്നാ വികാരം ഉല്‍പ്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നവര്‍  നമ്മുടെ സമൂഹത്തില്‍ ധാരാളമുണ്ട്. 

       എന്താണ് ഒരാള്‍ക്ക്‌ നേടുവാനോ മറ്റൊരാള്‍ക്ക് നല്‍കുവാനോ കഴിയുന്ന ബഹുമാനം എന്ന സംഗതി?? പലര്‍ക്കും അത് ബാഹ്യമായി കാണിക്കുന്ന ചേഷ്ടകളും പ്രകടനങ്ങളുമാണ്. അത് ഏറ്റു വാങ്ങിക്കഴിഞ്ഞാല്‍ അവര്‍ സന്തോഷവാന്മാരാണ്. ഒരു വ്യക്ത്തിയെ കാണുമ്പോള്‍ മുണ്ട് അഴിചിടുന്നതും, എഴുനേറ്റു നില്‍ക്കുന്നതും, അയാളെ അല്‍പ്പം പുകഴ്ത്തി സംസാരിക്കുന്നതും, അയാള്‍ എന്ത് വിവര ദോഷം പറഞ്ഞാലും ഏറ്റു പറയുന്നതും, അയാള്‍ ഒരു തമാശയായി പറയുന്നതിനെ എത്ര ആസ്വാദന ശൂന്യമാണെങ്കിലും ചിരിച്ചു കാണിക്കുന്നതിലും, തങ്ങള്‍ പുകവലിക്കുന്നതോ, മദ്യപിക്കുന്നതോ അയാളുടെ സാനിധ്യത്തില്‍ സംസാരിക്കാത്തതോ, അയാളുടെ സാനിധ്യത്തില്‍ ഒരു തമാശ പറയാന്‍ തയ്യാറാകാത്തതോ, തന്റെ അഭിപ്രായമോ ആശയമോ അയാളുടെ സാനിധ്യത്തില്‍ പ്രകിടിപ്പിക്കാന്‍ മുതിരാത്തതോ; ഇത്തരമോ സമാനമായതോ ആയ ഒരു കൂട്ടം ചേഷ്ടകള്‍ മാത്രമാണ് ഇന്നു ബഹുമാനം എന്ന വാക്ക് അര്‍ഥമാക്കുന്നത്. മറിച്ച് ഒരു വ്യക്ത്തിയുടെ അറിവ്, വിദ്യാഭ്യാസ യോഗ്യത, ത്യാഗമനോഭാവം, പദവി, ഏതെങ്കിലും മേഘലയിലുള്ള കഴിവ്, പുരസ്ക്കാരങ്ങള്‍, അന്ഗീകാരങ്ങള്‍, ഇടപെടലുകളിലെ സുതാര്യത, മാന്യത, സത്യസന്തത ഇവയിലെതെങ്കിലുമോ, സമാനമായതോ ആയ സ്വോഭാവ സവിശേഷതയില്‍ സമ്മതി തോന്നി മറ്റൊരാളുടെ മനസ്സില്‍ സ്വോഭാവികമായി ഉയര്‍ന്നു പ്രവര്‍ത്തിയില്‍ പ്രതിഭാലിക്കുന്നതാകുന്നില്ല പലപ്പോഴും. അപ്രകാരം സ്വോഭാവികമായി മറ്റൊരുവന്റെ മനസ്സില്‍ ഉയര്‍ന്നു തനിക്കു ലഭിക്കേണ്ടതാണിതെന്നുള്ള തിരിച്ചറിവ് ബഹുമാനം തെണ്ടികള്‍ക്ക് ഉണ്ടാകുന്നുമില്ല. 

       നമുക്കുചുറ്റും, നമുക്കിടയിലും ഇത്തരം ബഹുമാനം യാചിച്ചു നേടുന്നവര്‍ വളരെ അധികമുണ്ട്. യാചകര്‍ക്ക് കൊടുക്കുന്ന നാണയത്തിന് അനുകമ്പയുടെ സ്പര്ശ്ശമുണ്ടായിരിക്കും. എന്നാല്‍ ബഹുമാനം ഇരന്നു വാങ്ങുന്നവരോട് അതിന്റെ നേരെ എതിര്‍ വികാരമായ പുശ്ചമായിരിക്കും നല്കുന്നവന്റെ മനസ്സില്‍ ഉയരുന്നത്. അത് നല്‍കേണ്ടി വരുന്നവന് തന്റെ നിലനില്പ്പിന്റെയോ, നേട്ടത്തിന്റെയോ, സാഹചര്യത്തിന്റെയോ ഒക്കെ കാരണങ്ങളിലായിരിക്കാം ആ ബഹുമാനചേഷ്ട പ്രകടിപ്പിക്കേണ്ടി വരുന്നത്. കവല ചട്ടബിയോടും ബഹുമാനം കാണിക്കേണ്ടി വരും, ചില അവസ്സരത്തില്‍!!!   അടിവരയിട്ടു മ്ലെശ്ചമെന്നു വിളിക്കാവുന്ന ആ ബഹുമാനം തെണ്ടല്‍ മാനസ്സിക രോഗത്തില്‍ നിന്ന് സ്വയം ചികിത്സ്സ അനിവാര്യം തന്നെയാണ്.



[RajeshPuliyanethu,
Advocate, Haripad]

     
  
   

Sunday 15 January 2012

മകരവിളക്കും, ദേവസ്വം ബോര്‍ഡും!!

     
       അയ്യപ്പദര്‍ശനത്തിന്റെ പുണ്യം മുഴുവന്‍ മകരജ്യോതിയില്‍ ആവാഹിക്കപ്പെട്ടിരിക്കുന്നു എന്ന് വിശ്വസിക്കുന്ന ലക്ഷക്കണക്കിന്‌ ഭക്തരുണ്ട്. എന്താണ് മകര ജ്യോതിയും മകര വിളക്കും എന്ന് ഇന്ന് എല്ലാവര്ക്കും തിരിച്ചറിയാം. മകര സംക്രമ നാളില്‍ വാനില്‍ ഉദിച്ചു കാണുന്ന ഒരു ശ്രേഷ്ഠ നക്ഷത്രമാണ് മകരജ്യോതി. അതിന്റെ  വിശ്വാസപരമായ മഹത്വത്തെ മുന്‍നിര്‍ത്തി ഭക്തിയോടെ വണങ്ങുന്നു, മകര സംക്രമ നാളില്‍ പ്രത്യേകമായി പൊന്നമ്പലമേട്ടില്‍  നടത്തുന്ന ദീപം തെളിയിച്ചുള്ള ആരതി ഉഴിച്ചിലാണ് മകരവിളക്ക്. ചില പ്രത്യേക ദിവസങ്ങളില്‍ വിശേഷാല്‍ പൂജകള്‍, നാളുകള്‍ക്കു അനുസൃതമായി കര്‍മങ്ങള്‍, വഴിപാടുകള്‍ ഇവയെല്ലാം ഹിന്ദു മതത്തിന്റെ ആചാര ക്രമംങ്ങളുടെ ഭാഗമാണ്. അത്തരം ആചാരക്രമത്തിന്റെ ഭാഗമായുള്ള ഒരു ആരതി ഉഴിച്ചിലിനെ ഭക്ത്തിയോടെ വണങ്ങുന്നതില്‍ ഒരു ഭക്ത്തന്റെ കാഴ്ചപ്പാടില്‍ തെറ്റൊന്നുമില്ല. ഒരു ക്ഷേത്രത്തിലെ ദീപാരാധന തൊഴുന്ന പ്രാധാന്യമാണ് അതിനുള്ളത്. ശബരിമലയിലെ വിശ്വാസത്തിലധിഷ്ടിതമായ ഒരു ആചാരം എന്ന് മാത്രം അതിനെ കണ്ടാല്‍ മതി. അത് ഇന്നും തുടര്‍ന്ന് വരുന്നു. ക്ഷേത്രാചാരങ്ങള്‍ക്ക് മുടക്കം ഉണ്ടാകരുതെന്നാണെല്ലോ ഭക്ത്ത മനസ്സുകള്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് അവയെല്ലാം നടന്നു വരുന്ന രീതിയില്‍ തന്നെ തുടരുമെന്ന് നമുക്ക് വിശ്വസിക്കാം.

       ഒരു ക്ഷേത്രാചാരത്തിനുമപ്പുറം മകര വിളക്ക് ചര്‍ച്ചചെയ്യപ്പെടുന്നതിന്റെ കാരണമെന്താണ്. തനിക്കു അറിയാത്തതിനെ എല്ലാം ഇല്ല എന്ന് തന്നെത്തന്നെ പറഞ്ഞു പഠിപ്പിച് തങ്ങള്‍ ഇപ്പോഴേ ഇരുപത്തി അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചു തുടങ്ങിയിരിക്കുന്നു എന്ന് ഊറ്റം കൊണ്ട്, പഠിക്കാനും വിശ്വസിക്കാനും തയ്യാരുള്ളവനെ പുശ്ചത്തോടെ നോക്കികണ്ടു തങ്ങളുടെ ചിന്തകളെ 'യുക്ത്തിവാദ' മെന്നു സ്വയം പേരിട്ടു വിളിച്ച് നടക്കുന്ന സുന്ദര വിഡ്ഢികള്‍ക്ക് ചര്ച്ചചെയ്യനുള്ള അവസ്സരം മകരവിളക്ക് വിഷയത്തില്‍ ഉണ്ടാക്കിയതിനുള്ള കുറ്റകരമായ ഉത്തരവാദിത്വം ദേവസ്വം ബോര്‍ഡിനാണ്. മകരവിളക്കിനു ഒരു അത്ഭുത പരിവേഷം നല്‍കി കാത്തു സൂക്ഷിക്കുന്നതിന് ദേവസ്വം ബോര്‍ഡ് കാണിച്ച പരിശ്രമമാണ് അത്. ഒരു തരത്തില്‍ ശബരി മലയിലേക്കു ആളെക്കൂട്ടുന്നതിനു മകരവിളക്കിന്റെ അത്ഭുത പരിവേഷം സഹായകമായിട്ടുണ്ടായെക്കാം! പക്ഷെ ഇത്തരം പ്രത്യക്ഷ അത്ഭുതങ്ങള്‍ക്ക് അനുസൃതമല്ല ദൈവവിശ്വാസമെന്നും, ഇത്തരം ജിമ്മിക്കുകള്‍ നിലനില്‍പ്പിനു വേണ്ടി ആള്‍ദൈവങ്ങള്‍ക്ക് മാത്രം ആവശ്യമുള്ളതാണെന്നുമുള്ള സാമാന്യം തിരിച്ചറിവ് പോലും നാളിതുവരെ ദേവസ്വം അധികാരികള്‍ക്ക് ഉണ്ടായില്ലല്ലോ എന്നത് ആശ്ച്ചര്യകരം എന്നതിനപ്പുറം പരിഹാസ്യമാണ്. ഒരു അത്ഭുതത്തിന്റെ മറയില്‍ ഒളിച്ചു നിന്ന് മാത്രമേ ഹിന്ദുവിന് നിലനില്‍പ്പുള്ളു എന്നതരത്തില്‍ പരോക്ഷമായ ഒരു ആക്ഷേപവും അതിനുണ്ട്. മകര വിളക്കിന്റെ രഹസ്യം മറ നീക്കി പുറത്തു വന്നതോടെ ഇത്രനാളും ഇതില്‍ എന്ത് രഹസ്യമുണ്ടായിരുന്നു, അത്ഭുതമെന്നു ആര് പറഞ്ഞിരുന്നു എന്നരീതിയില്‍ പൊട്ടന്‍ കളിക്കുന്നതിനും ദേവസ്വം അധികാരികള്‍ക്ക് മടിയുണ്ടായില്ല എന്നതാണ് നീന്യമായ വസ്തുത. ഹിന്ദുവിന്റെ മറ്റു വിശ്വാസങ്ങള്‍ക്കും ഐതീഹ്യങ്ങള്‍ക്കും, എല്ലാം മകരവിളക്കിന്റെ പിന്നിലെ അല്ഭുതത്തോളമേ നിലനില്‍പ്പുള്ളൂ എന്ന് മറ്റു മതങ്ങളെ നിന്നിക്കുന്നതില്‍ താല്പര്യം കാണുന്ന ഇതര മതസ്ഥര്‍ പറഞ്ഞാല്‍ അതിന്റെ ഉത്തരവാദിത്വവും ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കേണ്ടി വരും.

       ശബരി മലയെ അറിയുന്ന സഹസ്രലക്ഷങ്ങളില്‍ പലരും മകര വിളക്ക് ഒരു അത്ഭുതമല്ല എന്നാ തിരിച്ചറിവോടെ തന്നെ ആയിരുന്നു അതിനെ വണങ്ങിയിരുന്നത്. പക്ഷെ ഭക്തിയും യുക്തിയും ചേര്‍ത്തു വായിക്കാന്‍ ആഗ്രഹിക്കാത്ത ഒരു വലിയ വിഭാഗം ആള്‍ക്കാര്‍ ഇവിടെയുണ്ട്. അവര്‍ക്ക് മകരവിളക്കിനു പിന്നിലെ കാപട്യത്തിന്റെ തിരിച്ചറിവ് ഒരു വേദനയാണ്. അത് അവരുടെ മുഴുവന്‍ ഭക്തിവിശ്വാസങ്ങളെയും  മാറ്റി മറിക്കും. അത് പുരോഗമന പരമെന്നു ചിലര്‍ വിവക്ഷിച്ച്ച്ചേക്കാം എങ്കിലും പരോക്ഷമായ ദോഷഫലങ്ങളുമുണ്ട്. നിസ്സാരമായി ആലോചിച്ചാല്‍ തന്നെ, തങ്ങള്‍ വഞ്ചിതരായി എന്നത് നല്ല വികാരത്തിനെ ഉയര്‍ത്തില്ലല്ലോ.

       ഹിന്ദുവിനെ നശിപ്പിക്കുക എന്നാ താല്‍പ്പര്യമുള്ളവര്‍ രാജ്യത്തിന്റെ അകത്തും പുറത്തും ഇല്ല എന്ന് വിശ്വസ്സിക്കത്തക്ക നിഷ്കളങ്ക വിഡ്ഢികളായി ആരും ഉണ്ടാകും എന്ന് തോന്നുന്നില്ല. രാജ്യത്തിന്‌ പുറത്തുനിന്നും പ്രത്യേകിച്ച് വരുമാനമൊന്നുമില്ലാത്ത; ഇവിടുത്തെ ചില പ്രമുഘാ ക്ഷേത്രങ്ങളിലെ വരുമാനം കൊണ്ട് വരുമാനം തീരെ ഇല്ലാത്തതും, എണ്ണത്തില്‍ അധിക മുള്ളതുമായ ഇതര ക്ഷേത്രങ്ങളുടെ കൂടി ചെലവു നിവര്‍ത്തിച്ചാണ് ദേവസ്വം ബോര്‍ഡും, ക്ഷേത്ര സംവിധാനങ്ങളും നിലനിന്ന് പോരുന്നത്. അതിലെ പ്രധാന വരുമാന സ്രോതസ്സ് എന്നത് ശബരിമല തന്നെയാണ്. ശബരി മലയുടെ വിശ്വാസങ്ങളില്‍ ഏല്‍ക്കുന്ന കളംഗം കേരളത്തിലെ മുഴുവന്‍ ക്ഷേത്രങ്ങളെയും ബാധിക്കും.കേരളത്തിലെ  ക്ഷേത്ര സംവിധാനങ്ങള്‍ക്ക് ക്ഷീണം ഉണ്ടാക്കണമെന്ന് താല്‍പ്പര്യപ്പെടുന്ന വിഭാഗത്തിനു മകര വിളക്കിന്റെ കപടത  ഉണ്ടാക്കിയ ആശയക്കുഴപ്പം മുതലെടുക്കാന്‍ സാധിക്കും. പൊന്നമ്പല മേട്ടില്‍ തെളിയുന്ന ദീപത്തിനു അത്ഭുത പരിവേഷമില്ലെന്നു കഴിഞ്ഞ അനേക വര്‍ഷങ്ങളില്‍ക്കൂടി സാവധാനമായ അവബോധം ഭക്തരിലേക്ക് എത്തിക്കുക എന്നാ ബുദ്ധിപൂര്‍വമായ   പ്രവര്‍ത്തി ദേവസ്വം ചെയ്യേണ്ടതായിരുന്നു. മറിച്ച്‌ ഇതിങ്ങനെ പോകുന്നിടത്തോളം അങ്ങ് പോകട്ടെ എന്നാ നിലനിക്കാത്ത ആശയമാണ് ദേവസ്വം അനുവര്‍ത്തിച്ചു വന്നത്.

       പല കാരണങ്ങള്‍ ക്കൊണ്ട് ശബരി മലയില്‍ ഭക്തജനത്തിരക്ക് കുറവുണ്ടായിരുന്ന ഒരു മണ്ഡലകാലമാണ് കടന്ന്നു പോയത്. അതിനു കഴിഞ്ഞ വര്‍ഷത്തെ പുല്ലുമെട് ദുരന്തവും, മുല്ലപ്പെരിയാര്‍ പ്രശ്നവും, മകരവിളക്കിന് പിന്നിലെ തര്‍ക്കങ്ങളും ഒക്കെ കാരണമായിട്ടുന്ടെന്നു നമുക്ക് തിരിച്ചറിയാം. ഒരു യഥാര്‍ഥ ഭക്തന് മുന്നില്‍ ഈവക വിഷയങ്ങളൊന്നും കാരണങ്ങളാകുമെന്നു തോന്നുന്നില്ല. "അടിമത്വം, വിധേയത്വം, ആരാധന, ക്ഷമ, വിശ്വാസം, എന്നീ വികാരങ്ങള്‍  "സ്നേഹം" എന്ന വികാരത്തില്‍ കൂടിക്കലര്‍ന്ന് "ഭക്തി" എന്ന വികാരം ഉണ്ടാകുന്നു. ഭക്തന്റെത് അന്ധമായ വിശ്വാസമാണ്. ഭക്തന് വേര്‍തിരിവുകളില്ല. ഈശ്വര വിശ്വാസം എന്നതില്‍ അന്ധമായ വിശ്വാസം മാത്രമേ സാധ്യമാകു എന്നതാണ് എന്റെ പക്ഷം, കാരണം ആര്‍ക്കും വ്യക്തമായി കണ്ടു തിരിച്ചറിഞ്ഞു അതിനു സാധിക്കുന്നില്ല എന്നത് തന്നെ.  പക്ഷെ എല്ലാ ബാഹ്യ സ്വാധീനങ്ങളും വ്യതിയാനങ്ങള്‍ സംഭാവിപ്പിക്കുന്നത് വിശ്വാസ്സിയിലാണ്. വിശ്വാസി തെരഞ്ഞെടുത്തു ബോധ്യപ്പെട്ടു വിശ്വസ്സിക്കുകയാണ് ചെയ്യുന്നത്. വിശ്വാസ്സിയില്‍ അല്പവിശ്വാസ്സി, ശുഷ്ക്ക വിശ്വാസി, കപട വിശ്വാസ്സി അങ്ങനെ പല തരമുണ്ട്. അയ്യപ്പന്‍റെ 'ഭക്തര്‍' അവശേഷിക്കും ദ്രിഡാമായിത്തന്നെ, അവര്‍ അമ്പലമേട്ടില്‍ തെളിഞ്ഞത് സേര്‍ച്ച്‌ ലൈറ്റ് ആണോ, മകര ജ്യോതി വാനിലുയരുന്നത് സൌരയൂഥത്തിലെ പ്രവര്‍ത്തനമാണോ അയ്യപ്പന്‍റെ ശക്തിയാണോ,, മകരവിളക്ക്‌ എണ്ണ ഒഴിച്ചാണോ കത്തിക്കുന്നത് അതോ ചൂട്ടു കറ്റയാണോ എന്നൊന്നും ശ്രദ്ധിക്കാറില്ല!! മറിച്ച് മനസ്സില്‍ അയ്യപ്പനെന്ന ശക്തിയോടുള്ള ഭക്തിയെ ഉണ്ടാകു. അത്  അചഞ്ഞചലവുമായിരിക്കും. അങ്ങനെ ഉള്ളവരാണ് അവശേഷിക്കെണ്ടതും. 


സ്വാമിയെ ശരണമയ്യപ്പാ......




[Rajesh Puliyanethu
 Advocate, Haripad]