Thursday 16 March 2017

വേഴാമ്പൽ കാണാത്ത മഴ...!!.


മീനമാസ്സച്ചൂടിതേറെ കനത്തുപോയ് തെളിനീരിതല്പം തരണെയഛ്ചാ...

ഒരു കുഞ്ഞു വേഴാമ്പൽ പടുദാഹ നോവിനാൽ തന്നഛ്ചനോടിങ്ങനെ കേണിടുന്നു...

മഴയെത്തും കാലമതെനിയു മകലെയാണെൻ കുഞ്ഞു ദാഹം സഹിച്ചിടേണം...

കാർമേഘം മൂടുമ്പോൾ,, മാനം കറക്കുമ്പോൾ നിന്നഛ്ചൻ കൂകി പറഞ്ഞു നൽകാം...

മഴ കാത്തുകഴിയുന്ന വേഴാമ്പൽ നാമല്ല,, 
അത് നീ കാണുമീ  ഭൂമിയല്ലൊ?

ഇത്രയും ചൊല്ലീട്ട് മിഴികൾക്കു പൂട്ടിട്ട് അഛ്ചൻ പുള്ളൊന്നമർന്നിരിക്കെ

നെറുകയിലൊരുതുള്ളി ജീവനായ് വീണത് മഴത്തുള്ളിയെന്നൊ നിനച്ചനേരം,,

ഒരു തുള്ളി പലതുള്ളി ചറപറാ തുള്ളികൾ,, ഒരു നൃത്തം വെച്ചിതാ കുഞ്ഞു പുള്ള്....

കാറില്ല, കോളില്ല, ഇടിയില്ല, പിണരില്ല
കാറ്റില്ല കാനന സീമയിലും....

അഛ്ചൻ പറഞ്ഞപോൽ കൂകിപ്പറഞ്ഞില്ല, മഴയെത്തും നേരമണഞ്ഞിതെന്ന്...

മഴകണ്ട കാലവും, മഴ കാത്തകാലവും
എത്രയുണ്ടീനെടു ജീവിതത്തിൽ...

മകനെ നനയല്ലെ, കുളിരല്ല ഈ മഴ
ഈ മഴ, മാനുഷ രാസമഴ....

ഈ മഴ നിൻ ദാഹമകറ്റിടില്ല,, ഈ മഴനിന്നെ കുളിർത്തിടില്ല...
ഈ മഴ കൊന്നിടും എന്നെയും നിന്നെയും, രാസപ്രവാഹ പ്രതിഫലനം...

മാമല കൊന്നവർ, കാനനം കൊന്നവർ, ജീവൻ തുടിക്കുമിടത്തിലെല്ലാ-
മെത്തി കൊല ചെയ്തു, തന്നെ കൊല ചെയ്തു തീരുമീ കൂട്ടം വിഷമഴയിൽ...

മകനേ വനം കൊന്ന, മലകൊന്ന കൂട്ടരീ,, മഴകൊല്ലും പുതിയ കൊല കുതന്ത്രം... 
മകനേ, കുളിക്കൊല്ല,, കുടിക്കൊല്ല നീയീ,, മഴകൊല്ലും പുതിയ കൊലകുതന്ത്രം... 


[Rajesh Puliyanethu
 Advocate, Haripad]