Saturday 27 April 2013

സ്ത്രീ പീഡനങ്ങളില്‍ പോപ്പിക്കുടയുടെ നിർണ്ണായക സ്വാധീനം !!



    തമ്പി അളിയന്‍ ആ ദിവസ്സം പതിവിലും അല്‍പ്പം നേരത്തെ ഒരുങ്ങി ഇറങ്ങി.. കോളേജിലേക്ക് പോകുന്നതിനു അത്രയും നേരത്തെ പോകേണ്ട ആവശ്യമില്ല. എങ്കിലും ഇന്ന് ചില തീരുമാനങ്ങളോടെയാണ് തമ്പി അളിയന്‍റെ പുറപ്പാട്!! തന്‍റെ പ്രണയിനിയോട് തന്‍റെ മനസ്സ് തുറന്ന് കാട്ടുവാനുള്ള തീരുമാനവുമായാണ് തമ്പി ഇറങ്ങിയിരിക്കുന്നത്. അത് കേവലം ഒരു ചടങ്ങ് മാത്രമാണെന്ന് തമ്പിക്ക് നന്നായി അറിയാം. കാരണം തന്‍റെ ഇഷ്ടം അവളും തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനനുസ്സരിച്ചു പ്രതികരിച്ചിട്ടുമുണ്ട്. എങ്കിലും കണ്ണുകളില്‍ നോക്കി അത് പറയുന്നതിന്‍റെയും, അവള്‍ അത് അങ്ങീകരിക്കുന്നതിന്റെയും ഒക്കെ ത്രില്ലില്‍ ആണ് തമ്പി.

   പതിവ് ബസ്സിന് പോകാതെ അല്‍പ്പം നേരത്തെ; അതായത് മിനി കോളേജില്‍ എത്തുന്നതിനും മുന്‍പേ അവിടെ എത്തുക എന്നതായിരുന്നു  തമ്പി അളിയന്‍റെ ലക്ഷ്യം.ധ്രിതിയില്‍ വീട്ടില്‍ നിന്നും ഇറങ്ങി ഗേറ്റ് കടക്കവേ പിന്നില്‍ നിന്നും ഒരു വിളി.

കൊളേജിലെക്കാണോ തമ്പി??

ക്ഹ, അതേ

വളരെ കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ കാണുന്നതും, തന്‍റെ വീടുമായി വളരെ അടുപ്പം സൂക്ഷിക്കുന്നതുമായ റപായി ചേട്ടനായിരുന്നു അത്.

തമ്പിക്കുഞ്ഞേ, നല്ല മഴയ്ക്ക് കോളുണ്ടല്ലോ, നടന്നാണോ പോകുന്നേ??

അതെ റപ്പായി ചേട്ടാ, ബൈക്ക് വര്‍ക്ക് ഷോപ്പിലാ, ....................  മഴ പെയ്യുമോ??

സംശയമെന്താ കുഞ്ഞേ, കുഞ്ഞ് ബസ്സ്‌ സ്റ്റാണ്ടില്‍ എത്തുന്നതിന് മുന്‍പ് പെയ്യും..

എന്നാ ഞാനൊരു കുട എടുത്തിട്ടു വരട്ടെ,

ശരി കുഞ്ഞേ അതാ നല്ലത്,

അത്രയും പറഞ്ഞ് തമ്പി തിരികെ വീട്ടിലേക്കും, റപ്പായി തന്‍റെ വഴിക്കും പിരിഞ്ഞു.

കുടയുമെടുത്ത് തമ്പി ധൃതിയില്‍ തമ്പി ബസ്സ്‌ സ്ടാണ്ടിലേക്ക് ഓടി .

   വിചാരിച്ചതിലും നേരത്തെ തമ്പി സ്ടാണ്ടില്‍ എത്തി. താന്‍ വിചാരിച്ച വണ്ടിയും പോയിട്ടില്ല. തമ്പി അല്‍പ്പം റിലാക്സ് ആയി ബസ്‌ സ്റ്റാന്റില്‍ നില്‍ക്കുകയാണ്. തിരക്കുകളില്‍ നിന്ന് ആശ്വാസമെത്തിയപ്പോള്‍ തമ്പിയുടെ മനസ്സില്‍ സ്വോഭാവികമായ ചില ആധികള്‍ ഉയര്‍ന്നു.

   ഒരു നല്ലകാര്യത്തിന് ഇറങ്ങിയപ്പോള്‍ പുറകില്‍ നിന്ന് വിളി കേട്ടു. നനഞ്ഞാലും വേണ്ടില്ലാരുന്നു, കുട എടുക്കാൻ തിരികെ കേറണ്ടാരുന്നു. മിനി തന്നെ ഇഷ്ടമല്ല എന്നോമറ്റോ പറയുമോ? അതിന്റെ ദു: സൂചനയാണോ ഇറങ്ങിയിട്ട് കയറേണ്ടി വന്നത്?? അതോ തന്നോടുള്ളത് സഹോദരനോടുള്ള സ്നേഹമാണെന്നോ മറ്റോ പറഞ്ഞു കളയുമോ?? മനസ്സിൽ പലവിധ വ്യാപാരങ്ങൾ നടക്കവേ ഒരു വിദ്യുത് തരംഗം പാദങ്ങളിൽ നിന്ന് തുടങ്ങി ശിരസ്സിൽ അവസാനിച്ചത് പോലെ അയാൾക്ക്‌ അനുഭവപ്പെട്ടു. താൻ കാത്തുനിന്നവൾ തന്റെ അരികിലേക്ക് നടന്നടുത്തു വരുന്ന കാഴ്ച അയാൾ ഇമ വെട്ടാതെ നോക്കിനിന്നു. അവൾക്കു മുൻപേ കോളേജിൽ എത്തണമെന്ന് കരുതിയതാണ്. ക്ഹ, ഇനി അവൾക്കൊപ്പം തന്നെയാകാം. ബസ്സ്‌ സ്റ്റൊപ്പിലെക്കെത്തി തമ്പിയുടെ മുഖത്തേക്ക് പ്രേമപൂർവ്വം ഒന്നു നോക്കി പുഞ്ചിരി തൂകി അവൾ ബസ്സ്‌ സ്റ്റൊപ്പിലെ ഷെഡി ലേക്ക് നീങ്ങി നിന്നു.

   തമ്പി മനസ്സിൽ ആശ്വാസം കണ്ടു. അവളുടെ പുഞ്ചിരി എന്തായാലും സഹോദരനോടുള്ളതല്ല.. തന്നെ ആവൾക്ക് ഇഷ്ട്ടം തന്നെയാണ്. പരസ്സ്പ്പരം ഏതാനും പ്രാവശ്യം കൂടി നോട്ടങ്ങളെ പായിച്ച് അവർ നിൽക്കവെ ആളുകൾ റോഡിലേക്ക് ഇറങ്ങിനിൽക്കുവാൻ തുടങ്ങി. കോളേജിലേക്ക് പോകുന്നതിനുള്ള കാളിന്ദി ബസ്സ് വരുന്നുണ്ട്. ബസ്സിൽ നല്ല തിരക്കാണ്.

   ബസ്സിൽ ആളുകൾ തിങ്ങി നിറഞ്ഞിരിക്കുന്നു. അതിനു പുറമെയാണ് തമ്പിയുടെ സ്റ്റോപ്പിൽ നിന്നും കയറാനുള്ള പത്തു പതിനഞ്ചു പേർ!! ആരും തന്നെ ആ ബസ്സിൽ കയറണ്ട, അടുത്തത് വരട്ടെ; എന്നു കരുതി മാറി നിൽക്കാൻ തയ്യാറല്ല.

   കൊറച്ചുപേര് മാറി നില്ല്, അടുത്ത വണ്ടിക്കു വാ..... ബസ്സിലെ കിളിയുടെ നിർദ്ദേശമായിരുന്നു അത്..

   അതെന്താ, ഈ സ്റ്റോപ്പിൽ വിദ്യാർഥികൾ കൂടുതലായതു കൊണ്ടാണോ? എല്ലാരേം കേറ്റിക്കൊണ്ട് പോയാമതി. . അല്ലാതെ ഈ ശകടം ഇവിടുന്നു പോകുന്നതൊന്നു കാണണം...

   ഒരു വിദ്യാര്ഥി നേതാവിന്റെ വകയായിരുന്നു കിളിക്കുള്ള മറുപടി..

   കിളിയെ നിശബ്ദനാക്കാൻ അത് ധാരാളമായിരുന്നു.. ബസ്സിന്റെ മുകളിൽ ആളെ കയറ്റിക്കൊണ്ട് പോകാനും കിളി റഡി!!

   മിനി ബസ്സിന്റെ മുൻ വാതിലിൽ കൂടി കയറി എന്ന് ഉറപ്പു വരുത്തി അവസാനആളായി തമ്പി പിറകു വാതിലിൽ കൂടി ബസ്സിലേക്ക് കയറി..

   ബസ്സ്‌ മുന്നോട്ട് നീങ്ങിത്തുടങ്ങി.. തമ്പി അളിയൻ വളരെ കഷ്ട്ടപ്പെട്ട് ബസ്സിന്റെ ഫുട്ട് ബോർഡിൽ നിന്നും മുകളിലേക്ക് കയറുകയാണ്.. പലരും അതിനിടയിൽ പുറുപുറുക്കുന്നത് തമ്പി അളിയൻ കേൾക്കുന്നുണ്ട്..

   എങ്ങോട്ടാടാ തെരക്കിന്റെ എടയിൽ തള്ളിക്കേറ്റിക്കൊണ്ടു പോകുന്നത്??

   ഒരു അമ്മാവൻ പിറു പിറുപ്പിനിടയിൽ വ്യക്തമായി തന്നെ ചോദിച്ചു...

   പക്ഷെ അതൊന്നും തമ്പി അളിയൻ ശ്രദ്ദിക്കുന്നതെ ഇല്ല....  എങ്ങനെയും മിനിയെ കാണത്തക്കവിധത്തിൽ ഒരിടം കിട്ടണം അത്രയുമേ അയാൾക്കുണ്ടായിരുന്നുള്ളൂ...

   ബസ്സിന്റെ പിൻ വാതിലിൽ നിന്നും അൽപ്പം മുന്നിലേക്ക് നീങ്ങി നിൽക്കാൻ തമ്പിക്ക് ഒരിടം തരമായി. അപ്പോഴേക്കും കണ്ടക്ട്ടർ ടിക്കറ്റുമായി തിരക്കിൽ നിന്നും അവതരിച്ചു..

   കൊറച്ച് മുന്നോട്ട് നീങ്ങി നില്ല്, സ്ഥലം കേടക്കുന്നത് കാണരുതോ?? തമ്പി ഉൾപ്പടെ ഉള്ളവരെ കുറേക്കൂടി മുൻപിലേക്ക് അയാൾ അടുപ്പിച്ച് നിർത്തി..

   തമ്പിയുടെ തൊട്ടു മുൻപിലായി തിരക്കിൽ ചേർന്ന് ഒരു മുപ്പതു വയസ്സിനു മുകളിൽ പ്രായം തോന്നുന്ന ഒരു സ്ത്രീ ആയിരുന്നു നിന്നിരുന്നത്.. തമ്പിയുടെ മുഖത്തിന്‌ തൊട്ടു താഴെ മാത്രമേ അവർക്ക് ഉയരം ഉണ്ടായിരുന്നുള്ളു എന്നതിനാൽ മിനിയുമായി കണ്ണുകൾ കൊണ്ട് കടാക്ഷങ്ങൾ കൈമാറുന്നതിന് അവർ ഒരു തടസ്സമേ ആയിരുന്നില്ല!!

   ചക്കരക്കവലയിൽ ബസ്സ്‌ നിർത്തിയെടുത്തപ്പോഴേക്കും ബസ്സിലെ യാത്രക്കാർക്ക് അക്ഷരാർഥത്തിൽ ശ്വാസം പോലും വിടാൻ കഴിയാത്തത്ര തെരക്കായി കഴിഞ്ഞിരുന്നു.. തെരക്കിനിടയിലും പരസ്പ്പരം നോട്ടങ്ങളിൽക്കൂടി ഉല്ലാസ്സം കണ്ടെത്തിക്കൊണ്ടിരുന്ന രണ്ട് മനസ്സുകൾ ആ ബസ്സിൽ ഉണ്ടായിരുന്നു..

   പെട്ടന്ന് ബസ്സ്‌ അൽപ്പം ശക്തിയായി ഒന്ന് ബ്രേക്ക്‌ ചെയ്തു. മിനിയെ ഇമ വെട്ടാതെ നോക്കി കൊണ്ടിരുന്ന തമ്പിയുടെ മുഖം മുന്നിൽ നിന്ന മുപ്പതു വയസ്സുകാരിയുടെ തോളിനു മുകളിൽ കൂടി അവരുടെ മുഖത്തിന്‌ സമാനമായി ഒരു നിമിഷം എത്തി..

   തമ്പി അളിയനെ തിരിഞ്ഞു ഒന്നു നോക്കിയ മുപ്പതു വയസ്സുകാരിയോട് ഒരു "ചെറിയ sorry" എന്നാ രീതിയിൽ തമ്പി ശരീര ഭാഷ്യം പ്രകടിപ്പിച്ചു..

   ബസ്സ്‌ വീണ്ടും യാത്ര തുടരുകയാണ്.. തമ്പി ചുറ്റു പാടുകളിൽ അത്രകണ്ട് ബോധവാനല്ല.. മിനിയോട്‌ പറയേണ്ട വാക്കുകളെക്കുറിച്ചും, അതിൽ ഉൾക്കൊള്ളേണ്ട സാഹിത്യത്തെക്കുറിച്ചുമൊക്കെയുള്ള വർക്ക് ഷോപ്പ് അയാളുടെ മനസ്സിൽ നടക്കുകയാണ്..  അതിനിടയിൽ തമ്പിയുടെ മുന്നിൽ നിന്ന മുപ്പതുകാരി തമ്പിയെ രൂക്ഷമായി ഒന്നു നോക്കി.. തമ്പി അത് കാര്യമാക്കാതെ അതേനിലയിൽത്തന്നെ നിന്നു..

   തിരക്കേറിയ കാളിന്ദി ബസ്സ്‌ റോഡിന്റെ താളങ്ങൾക്കും, ചെറു കുഴികൾക്കും അനുസ്സരിച്ച് ചാഞ്ചാടുംപോഴെല്ലാം മുപ്പതുകാരി തമ്പി അളിയനെ തിരിഞ്ഞു നോക്കി ദഹിപ്പിച്ചു കൊണ്ടിരുന്നു..  അവരുടെ നോട്ടം ആദ്യത്തേതിൽ നിന്ന് വ്യത്യസ്തമായി തമ്പി അളിയന്റെ മുഖത്തു നിന്ന് ആരംഭിച്ച് ഉടലിൽ താഴേക്കുസഞ്ചരിച്ചു കൊണ്ടിരുന്നു..

   തമ്പി അളിയൻ ഒന്നും മനസ്സിലാകാതെ നിൽക്കുകയാണ്.. ബസ്സിലെ തിരക്ക് കാരണം അവിടെനിന്നും മാറാനും തമ്പിക്ക് കഴിയുന്നില്ല. .  മുപ്പതുകാരിയുടെ ചേഷ്ട്ടകൾ തമ്പിയിലും അൽപ്പം ആശങ്കകൾ ജനിപ്പിക്കുകയും ചെയ്യുന്നു.. അനർഥമായതെന്തോ സംഭവിക്കുന്നതു പോലെ ഒന്ന് മനസ്സിൽ കടന്നു കൂടിയപ്പോഴേക്കും...... .... ????

   നീ എന്തവാടാ എന്നെക്കുറിച്ച് വിചാരിച്ചത്?? നിന്റെ വീട്ടിലുമില്ലെടാ അമ്മയും പെങ്ങളും ?? മുപ്പതുകാരി ആക്രോശിച്ചുകൊണ്ട് തമ്പിക്ക് നേരെ തിരിഞ്ഞു!!

   അതിന് ഞാൻ...... തമ്പി അളിയൻ ആകെ പരിഭ്രമത്തോടെ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു...

   ഞാൻ ഒന്നും ചെയ്തില്ലല്ലോ??

   ബസ്സിൽ ഇതിൽ കൂടുതൽ എന്തോ ചെയ്യാനാടാ?? തെള്ളിഅങ്ങു കേറ്റുവല്ലാ  രുന്നോ?? അലവലാതി.. മുപ്പതുകാരി കോപം കൊണ്ട് വിറക്കുകയായിരുന്നു..

   അവൻ തെരക്കിനെടെക്കൂടെ കഷ്ടപ്പെട്ടാ അങ്ങു വന്നെ, എന്നിട്ടാ പണി....

   ബസ്സിന്റെ പിന്നിൽ നിന്നും കമന്റുകൾ ഉയർന്നു വരാൻ തുടങ്ങിയിരുന്നു ..

   തമ്പി അതിനിടയിൽ പരിഭ്രമത്തോടെ മിനിയെ ഒന്ന് നോക്കി..

   എല്ലാം നോക്കികണ്ട അവളുടെ മുഖം കോപവും വെറുപ്പും കൊണ്ട് ചുവക്കുന്നത് അയാൾ മനസ്സിലാക്കി...

 അവനോടോന്നും പറയണ്ട ഭാഷ ഇതൊന്നുമല്ല.. സ്ത്രീ സുരക്ഷ സ്വയം ഏറ്റെടുത്ത സതാചാര പ്രവർത്തകന്റെ ശബ്ദമായിരുന്നു അത്..

 അയാള് അത് പറഞ്ഞു തീർന്നില്ല, അതിനു മുൻപേ.......  പ്ടെ...

   തമ്പിയുടെ മുഖത്ത് ആഞ്ഞൊരടി വീണിരുന്നു!!

   തുടർന്നുള്ള നിമിഷങ്ങൾ ദയനീയം എന്ന് മാത്രമേ പറയാൻ കഴിയുമായിരുന്നുള്ളു.. തമ്പിയുടെ ചുറ്റും കൂടി നിനനിരുന്നവരെല്ലാം തമ്പിയുടെ ശരീരത്തിന്റെ മാർദ്ദവം പരീക്ഷിച്ചറിഞ്ഞിരുന്നു ...

   വണ്ടി നിർത്തെടാ, ഇവനെ പോലീസ്സിൽ കൊടുക്കണം...

   തുടർന്നു പോലീസ്സിൽ തമ്പിയെ ഏൽപ്പിക്കുന്നതിനുള്ള ചർച്ചകളായിരുന്നു ബസ്സിലെ പുരുഷാരം നടത്തിയത്.. അതിന്റെ അന്തിമ തീരുമാനമെന്നവണ്ണം ഒരു സദാചാരപോലീസ് ഇൻസ്പെക്ടർ ആളുകൾക്കിടയിൽ നിന്നു പറഞ്ഞു...

   ഈ സ്ത്രീ പോലീസ് സ്റ്റേഷൻ കേറി നടക്കണ്ടാ എന്ന് മാത്രം കരുതി നിന്നെ പോലീസ്സിൽ കോടുക്കുന്നില്ല; തന്റെ ആവേശവും കർത്തവ്യവും ഒരിക്കൽക്കൂടി പ്രദർശിപ്പിച്ചുകൊണ്ട് ഡയലോഗിന്റെ അവസ്സാനം വീണു; തമ്പിയുടെ ചെകിട്ടത്തുതന്നെ ഒരടി... 

   അവനെ ചവിട്ടി പുറത്തേക്കിട്, ഈവണ്ടീൽ കൊണ്ടുപോകാൻ പറ്റത്തില്ല..

   ആളുകൾ നിർത്തിയ വണ്ടിയിൽനിന്ന് പുറത്തേക്കിറങ്ങി തമ്പിയെ കോളറിനു പിടിച്ച് പുറത്തേക്ക് തള്ളി...

   ഒരു ചെറുപ്പക്കാരനാ, അവന്റെ അഹങ്കാരം കണ്ടില്ലിയോ? ? ഒന്നിലും ഇടപെടാതെ നിൽക്കുന്ന മാന്യദേഹങ്ങൾ അങ്ങനെ അഭിപ്രായപ്പെടുന്നുമുണ്ടായിരുന്നു.. 

   ഏറിന്റെ ആഘാതത്തിൽ രണ്ടു പ്രാവശ്യം ഭൂമിയിൽ വീണുരുണ്ട തമ്പി അളിയൻ മെല്ലെ എഴുനേറ്റ് മണ്ണിൽത്തന്നെ തല കുമ്പിട്ടിരുന്നു.. അപ്പോഴേക്കും കാളിന്ദി അവിടുന്നും അകന്നിരുന്നു; യാത്രക്കാരുടെ ദൃഷ്ടി ഒഴികെ......

   തമ്പി കരഞ്ഞു കൊണ്ട് അങ്ങനെ തന്നെ ഇരുന്നു.. തന്റെ നാട്ടിൽ, വീട്ടിൽ, കോളേജിൽ ഒക്കെ ഇതറിയുമ്പോൾ?? മിനി തന്നെ എന്നെങ്കിലും വിശ്വസിക്കുമോ?? തന്നെ വിശ്വസിക്കുന്നവർ വിശ്വസ്സിക്കുമെന്നല്ലാതെ തന്റെ നിരപരാധിത്വം ഒരിക്കലും തെളിയിക്കാൻ കഴിയില്ലെന്ന് അയാൾക്ക് ബോദ്ധ്യമുണ്ടായിരുന്നു!! ആത്മഹത്യ എന്നതല്ലാതെ മറ്റൊന്നും അയാളുടെ ചിന്തയിലേക്ക് വന്നതേ ഇല്ല......

   തമ്പി അവിടെ നിന്നും മെല്ലെ എഴുനേറ്റു... തന്റെ ജീവിതം തകർത്ത വില്ലനെ ഇതിനിടയിൽ തമ്പി മനസ്സിലാക്കിയിരുന്നു.. രോഷത്തോടെയും സങ്കടത്തോടെയും അയാൾ തന്റെ ജീൻസ്സിന്റെ പോക്കറ്റിലേക്ക് കൈ കടത്തി; കിട്ടിയസാധനത്തെ ഒരു നിമിഷം നോക്കി നിലത്തെക്കെരിഞ്ഞു!!!!!

ലോകത്തിലെ ഏറ്റവും വലിയ ചെറിയ കുട "POPY"



[Rajesh Puliyanethu
 Advocate, Haripad]