Wednesday 29 February 2012

ആര് ആര്‍ക്ക് അപരന്‍??



       തെരഞ്ഞെടുപ്പു വേളയില്‍ നാം കേള്‍ക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന ഒന്നാണ് തെരഞ്ഞെടുപ്പിലെ അപരന്‍മാരുടെ സാനിധ്യം. അപരന്മാര്‍ ഇത്ര വോട്ടു നേടി, അപരന്റെ സാനിധ്യം തെരഞ്ഞെടുപ്പു വിധിയെ സ്വാധീനിച്ചു അങ്ങനെ പലതും. സത്യത്തില്‍ ആരാണ് ശരിക്കും അപരന്‍?? എന്തിന്റെ അടിസ്ഥാനത്തിലാണ് അപരനെ തീരുമാനിക്കുന്നത്?? ഇന്നആളാണ് യാതാര്തമായത് ഇന്ന ആളാണ്‌ അപരന്‍ എന്ന് തീരുമാനിക്കുന്നതിന്റെ മാനടന്ടങ്ങള്‍ എന്തൊക്കെയാണ്??

       ഇവിടെ അപരനെ തീരുമാനിക്കുന്നത് പ്രമുഖ രാശ്ര്ടീയ കക്ഷിയുടെ സ്ഥാനാര്‍ഥിയെ യഥാര്‍ഥ സ്ഥാനാര്‍ഥി എന്നും അതെ പേര് തന്നെ ഉള്ള മറ്റൊരു സ്ഥാനാര്‍ഥിയെ അപരന്‍ എന്നും വിളിക്കുന്നു. അല്ലെങ്കില്‍ വിജയ സാധ്യത ഉള്ളതെന്ന് തെരഞ്ഞെടുപ്പിന് മുന്‍പ് വിലയിരുത്താപ്പെടുന്ന സ്ഥാനാര്‍ഥിയെ യഥാര്‍ഥ സ്ഥാനാര്‍ഥി എന്നും അതെ പേര് തന്നെ ഉള്ള മറ്റൊരു സ്ഥാനാര്‍ഥിയെ അപരന്‍ എന്നും വിളിക്കുന്നു. ഇവിടെ അപരന്‍ എന്നാ സ്ഥാനം ആ  സ്ഥാനാര്‍ഥിക്ക് നേടിക്കൊടുക്കുന്നത് പേരിലെ സമാനത മാത്രമാണ്. അപ്രകാരം പേരില്‍ സമാനത ഉണ്ടാകുന്നത് കൊണ്ട് മാത്രം ഒരു സ്ഥാനാര്‍ഥി മറ്റൊരു സ്ഥാനാര്‍ഥിക്കോ, ഒരു വ്യക്തി മറ്റൊരു വ്യക്തിക്കോ അപരനാകുമോ??

       ഏതോരു പൌരനും തെരഞ്ഞെടുപ്പില്‍ മത്സ്സരിക്കുക എന്നത് അയാളുടെ അവകാശമാണ്. ഭരണഘടനയും അതിന്നുള്ള എല്ലാ സ്വാതന്ത്ര്യങ്ങളും അനുവദിച്ചു നല്‍കുന്നുണ്ട്. വോട്ടു ചെയ്യുന്നതിനുള്ള അവകാശം പോലെയാണ് തെരഞ്ഞെടുപ്പില്‍ മത്സ്സരിക്കുക എന്നതും. അവിടെ ആ സ്ഥാനാര്‍ഥി പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയുടെ വലിപ്പമോ വിജയസാധ്യതയോ ഒന്നും രണ്ടു സ്ഥാനാര്‍ഥികളെ തമ്മില്‍ വേര്‍തിരിച്ചു കാണുന്നതിനു കാരണമാകുന്നില്ല. വിജയിക്കുക എന്നാതാണ് മത്സ്സരിക്കുക എന്നാവിഷയത്തിലെ അന്തര്‍ലീനമായ വസ്തുത എന്നാണ് വെയ്പ്പ്.  മറ്റു എന്തൊക്കെ വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സ്സരിക്കുക എന്നതിന് പിറകില്‍ ഒരു സ്ഥാനാര്‍ഥിക്ക് ഉണ്ടെങ്കിലും അതൊന്നും പ്രസക്തമല്ല. എത്ര സ്ഥാനാര്‍ഥികള്‍ മത്സ്സരരംഗത്ത് ഉണ്ടെങ്കിലും അവരെ സമാനമായി കാണുകയും തെരഞ്ഞെടുപ്പില്‍ മല്സ്സരിക്കുന്നതിനു സമാനമായ അന്തരീക്ഷം സൃഷ്ടിക്കുകയും, മുന്‍വിധികളും തെരഞ്ഞെടുപ്പു പ്രചരണത്തിലെ നിയമം അനുശാസിക്കുന്ന മാര്‍ഗ്ഗങ്ങള്‍ക്ക് പുറത്തുള്ളവയും വോട്ടര്‍മാരെ സ്വാധീനിക്കാതെ നോക്കുക എന്നിവയെല്ലാം നിരീക്ഷിക്കുന്നതിനും, നിയന്ത്രിക്കുന്നതിനും തെരഞ്ഞെടുപ്പു കമെഷനെ അധികാരത്തോടെ ചുമതലപ്പെടുത്തിയിരിക്കുകയും ചെയ്തിരിക്കുന്ന നമ്മുടെ രാജ്യത്തെ നിയമ വ്യവസ്ഥിതിയില്‍, തുല്യതയോടെ കാണേണ്ട രണ്ടു സ്ഥാനാര്‍ഥി കളില്‍  ഒരുവനെ പേരിന്റെ സമാനതകളുടെ അടിസ്ഥാനത്തില്‍ അപരന്‍ എന്ന് വിളിച്ചു ആക്ഷേപിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്ന നമ്മുടെ മാധ്യമങ്ങള്‍ അത്തരം പ്രവര്‍ത്തികളില്‍ നിന്നും പിന്മാരേണ്ടത് തെരഞ്ഞെടുപ്പ് പ്രക്രീയകളോടും, പൌരന്റെ അവകാശങ്ങളോടും, ജനാധിപത്യത്തോടും ഉള്ള ആദരവ് പ്രകടിപ്പിക്കുന്നതിന് അത്യാവശ്യമാണ്.




[RajeshPuliyanethu,
Advocate, Haripad] 


Thursday 23 February 2012

വാര്‍ത്തയിലെ കല!!


       ഒരു ആശയത്തെ ഒരു മാധ്യമത്തില്‍ കൂടി ജനങ്ങളിലേക്ക് എത്തിക്കണമെങ്കില്‍ അതിന്റെ യഥാര്‍ത്ഥ മുഖത്തെ മിനുക്കി ഒരു അല്‍പ്പം അതിഭാവുകത്വം നല്‍കി അവതരിപ്പിക്കേണ്ടി വരും. നാടകങ്ങളിലെ അവതരണം ശരിക്കും "Dramatic" എന്ന് നമ്മള്‍ വിളിക്കുന്ന രീതിയിലേക്ക് എത്തിയത് ആ നാടകത്തിലെ ആശയപ്രകാശനം ആസ്വാദകരില്‍ ഏറ്റവും പുറകില്‍ നില്‍ക്കുന്നവനില്‍ വരെ എത്തി ചെരുന്നരീതിയില്‍ അവതരിപ്പിക്കെണ്ടുന്നതിനാലാണ്. അതുപോലെ തന്നെയാണ്  ഇന്ന് മിമിക്രി ആര്ടിസ്ടുകളും. അവര്‍ ഏതെങ്കിലും ഒരു വ്യക്ത്തിയെ അനുകരിച്ചു അവതരിപ്പിക്കുകയാണെങ്കില്‍ ആവ്യക്ത്തിയുടെ യഥാര്‍ദ്ധത്തിലെ ചേഷ്ടകളുടെ ഒരു മുപ്പതു ശതമാനം കൂടി കൂട്ടിയാണ് പ്രക്ഷകര്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്നത്‌.


       നാടകത്തിലും മിമിക്രിയിലും ഇതിനെ ഒരു അവതരണ തന്ത്രം എന്ന്‌ വിളിക്കാമെങ്കില്‍ ഇതേ അവതരണ തന്ത്രം ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് വാര്‍ത്താ മാധ്യമങ്ങളിലാണ്. ഒരു വാര്‍ത്തയെ ജനങ്ങളുടെ മനസ്സുകളിലേക്ക് കൊള്ളുന്ന രീതിയില്‍ അവതരിപ്പിക്കുനതിനായി നാടകക്കാരും, മിമിക്രിക്കാരും ചെയ്യുന്നതുപോലെ മാധ്യമ പ്രവര്‍ത്തകരും തങ്ങളുടെ കലാപരമായ ഭാവനയില്‍ നിന്നും ഒരു മുപ്പതുശതമാനമെങ്കിലും യഥാര്‍ദ്ധമായ വാര്‍ത്തയിലേക്ക് ചേര്‍ത്തു അവതരിപ്പിക്കുന്നുന്ടെന്നു വിശ്വസ്സിക്കേണ്ടി വരും.


[Rajesh Puliyanethu,
Advocate, Haripad]          

Tuesday 21 February 2012

തിരുകേശവും, മതവും, സമൂഹവും !!


       പ്രവാചകനായ മുഹമ്മദ്‌നബിയുടെ തിരുകേശത്തെക്കുറിച്ചും അതിന്റെ മഹത്വത്തെക്കുറിച്ചും, പല മുസ്ലിം ഗ്രന്ഥങ്ങളിലും പ്രതിബാധിച്ചിട്ടുള്ളതും, ലോകത്തിന്റെ ചില ഭാഗങ്ങളില്‍ വിശുദ്ധിയോടെ സൂക്ഷിക്കാ പ്പെട്ടിരിക്കുന്നതും നമുക്കറിയാം. തിരുകേശത്തിനെ വിശുദ്ധിയെ ചോദ്യം ചെയ്യുന്നതും, അതിന്റെ മഹത്വത്തെ ക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തുന്നതും മത വികാരത്തിന്റെ വൃണപ്പെടുത്തലും സാമൂഹിക ആരോഗ്യത്തിന് ആവശ്യമില്ലാത്തതുമാണ്. കാരണം അത് വിശ്വാസ്സത്തില്‍ അധിഷ്ടിതമാണ്. മതത്തില്‍ അധിഷ്ടിതമായ ഈശ്വര വിശ്വാസം എന്നത് അന്ധമായ വിശ്വാസ്സമാണ്. ഒന്ന് ഇപ്രകാരമായിരിക്കും എന്ന് തെളിവുകള്‍ക്കുപരിയായി  വിശ്വസ്സിക്കുകയാണ് ചെയ്യുന്നത്. അതിനു തെളിവുകള്‍ അന്യെഷിച്ചു ശാസ്ത്രവുമായും, പരീക്ഷണങ്ങളുമായും ഒക്കെ കൂട്ടി ചേര്‍ത്തു ചിന്തിക്കുക എന്നത് 'വിശ്വാസം' എന്നതില്‍ നിന്ന് വേറിട്ട്‌ നില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ്. അത് ഏത് മതത്തിന്റെ വിശ്വാസ്സത്തിന്റെ കാര്യത്തിലായാലും സമാനതകള്‍ ദ്രിശ്യമാകുന്നു. പക്ഷെ അത്തരം വിശ്വാസ്സങ്ങളുടെ നിലനില്‍പ്പ്‌ അനാദികാലത്തോളമെത്തുന്ന ആ വിശ്വാസത്തിന്റെ ദ്രിഡതയാണ്. 

       കാന്തപുരം അബുബക്കര്‍ മുസ്സലിയാര്‍ കൊണ്ടുവന്നു പള്ളിപണിതു സ്ഥാപിക്കാന്‍ ശ്രമിക്കുന്ന കേശത്തിനെ സംബന്ധിച്ച് വിമര്‍ശകര്‍ക്ക് പല വാദങ്ങളാനുള്ളത്. അതില്‍ പ്രധാനമായത് തിരുകേശമെന്നു പരീക്ഷണത്തില്‍ കൂടി തെളിയിക്കണമെന്നതാണ്. തിരുകെശത്തെ പരീക്ഷണങ്ങളില്‍ കൂടി തിരിച്ചറിയാന്‍ മുസ്ലിം മതത്തില്‍ തന്നെ നിര്‍ദ്ദേശിച്ചിരിക്കുന്ന മാര്‍ഗ്ഗങ്ങളെ അനുവര്‍ത്തിക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. അത് കത്തിച്ചാല്‍ കത്തുന്നതായിരിക്കില്ല, നിഴല്‍ ഉണ്ടാകുന്നതാവില്ല, ഈച്ച തോടുന്നതാവില്ല, എന്നീ പ്രത്യേകതകള്‍ ഉണ്ടാകുന്നവയായിരിക്കുമെന്നു അവര്‍ അവകാശപ്പെടുന്നു. ഇത്തരം പരീക്ഷണങ്ങളൊന്നും ആവശ്യമില്ലാത്തവയാണെന്നാണ് എന്റെ പക്ഷം. കാരണം ഈ പരീക്ഷണഫലങ്ങള്‍ ഇപ്രകാരമൊക്കെ ആയിരിക്കുമെന്നുള്ളതും വിശ്വാസ്സമാണ്. അത് ആ വിശ്വാസം വെച്ച് പുലര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിട്ടു കൊടുക്കുകയാണ് വേണ്ടത്. പകരം നിന്റെ വിശ്വാസം മുടി കത്തില്ല എന്നല്ലേ, ദാ കത്തിയത് കണ്ടോ?? നിന്റെ വിശ്വാസം എന്തായി?? എന്ന് ചോദിച്ചു പരിഹസിക്കുകയല്ല വേണ്ടത്. അതാണ്‌ യഥാര്‍ഥത്തില്‍ മത വിശ്വാസ്സത്തെ വൃണപ്പെടുത്തല്‍ എന്ന് പറയുന്നത്. സൌദി അറേബ്യയില്‍ പ്രവാചകന്റെത് എന്നാ വിശ്വാസ്സത്തില്‍ സൂക്ഷിച്ചിരിക്കുന്ന തിരുകേശത്തില്‍ നിന്നും തന്നെയാണ് ശ്രി കാന്തപുരം അബൂബക്കര്‍ മുസ്സലിയാര്‍ കേശഭാഗം കൊണ്ട് വന്നിരിക്കുന്നതെന്നു തെളിയിച്ചാല്‍ അത് പ്രവാചകന്റെ തിരുകേശമാണ് എന്ന് സമ്മതിച്ച് അതിനെ ആരാധിക്കാന്‍ സന്നധരായവര്‍ക്ക് അതിനുള്ള അവസ്സരം നല്‍കുകയാണ് വേണ്ടത്.  സൌദി അറേബ്യയില്‍ പ്രവാച്ചകന്റെത് എന്നാ വിശ്വാസ്സത്തില്‍ സൂക്ഷിച്ചിരിക്കുന്ന തിരുകേശത്തില്‍ നിന്നും ഒരു അംശം ഇവിടെ എത്തിക്കാന്‍ കഴിഞ്ഞതില്‍, അങ്ങനെ എങ്കില്‍ കാന്തപുരം അബൂബക്കര്‍ മുസ്സലിയാര്‍ അഭിനന്ദനവും അര്‍ഹിക്കുന്നു. 

       ഇവയെല്ലാം മതപരവും, വിശ്വാസ്സപരവുമായ കാര്യങ്ങള്‍. കാന്തപുരം അബൂബക്കര്‍ മുസ്സലിയാരും, അനുയായികളും, തിരുകെശത്തെ വിഷയമാക്കി ധന സംബാതനത്തിനു ശ്രമിക്കുന്നു, അതിനു വേണ്ടിയാണ് 40 കോടി രൂപ മുടക്കി പള്ളിയും, അതിനോട് ചേര്‍ന്ന് ടൌണ്‍ ഷിപ്പും പണിയാന്‍ പോകുന്നത് എന്നൊക്കെയുള്ള ആരോപണങ്ങള്‍ ആരോപണങ്ങളായിത്തന്നെ, എല്ലാ വിഷയങ്ങളോടും അനുബന്ധിച്ച് ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ പോലെ ഉയര്‍ന്ന് അവസാനിക്കും. എന്നാല്‍ ആ പ്രവര്‍ത്തനത്തിന് പിന്നില്‍ ഏതെങ്കിലും തര ത്തിലുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനമോ, രാജ്യതാല്പര്യത്തിനു വിരുദ്ധമായ പ്രവര്‍ത്തനമുണ്ടോ, സാമ്പത്തിക ക്രമക്കെടുണ്ടോ എന്നൊക്കെ അന്യെഷികേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. കേന്ദ്രമിലിട്ടറി ഇന്റലി ജന്‍സ്സിന്റെ നേതൃത്വത്തില്‍ തന്നെ അത് നടന്നു വരുന്നത് നല്ല കാര്യമാണ്. കാരണം അതില്‍ വിരുദ്ധമായി ഒന്ന്നും കണ്ടെത്തിയില്ല എങ്കില്‍ കാന്തപുരം അബൂബക്കര്‍ മുസ്സലിയാര്‍ക്ക് പള്ളി നിര്‍മ്മാണത്തിന് മറ്റു തടസ്സങ്ങള്‍ ഒന്ന്നും തന്നെ ഉണ്ടാകാന്‍ തരമില്ല, കാരണം പള്ളി പണിയുന്നതിനെതിരെ ഉയര്‍ന്ന് വരുന്ന മറ്റു ആക്ഷേപങ്ങളൊന്നും തന്നെ അതിനെ തടയത്തക്ക ശക്തിയുള്ളതല്ല എന്നത് തന്നെ. കേരളത്തില്‍ മുസ്ലിം പള്ളികള്‍ ഉള്ളത് പോരെ, ഈ പണം ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനു ഉപയോഗിച്ച് കൂടെ എന്നൊക്കെ ചോദിക്കുന്നവരോട്  മറ്റു മുന്‍കാല വിഷയങ്ങളില്‍ ഉയര്‍ന്ന ഇത്തരം ചോദ്യങ്ങള്‍ക്ക് എത്ര ഉയര്‍ച്ച ഉണ്ടായി എന്ന് പരിശോധിക്കുക എന്ന് മാത്രമേ പറയേണ്ടതുള്ളു. എന്നിട്ടും സംശയം തീരാത്തവര്‍ പള്ളിപണിയാനുള്ള ആവശ്യമെന്നും, എത്തിംഖാനയിലെ ആവശ്യമെന്നും പറഞ്ഞു രണ്ടു അവസ്സരത്തിലായി ഒരേ പത്തു വ്യക്ത്തികളെ സമീപിച്ചാല്‍ മതി. 

       തിരുകേശവുമായി ബന്ധപ്പെട്ടു ഉയര്‍ന്നുകേട്ട വിവാദങ്ങള്‍ കൊഴുത്തത്  പിണറായി വിജയന്‍ കേശത്തെ പരാമര്‍ശിച്ചു സംസ്സാരിച്ചപ്പോളാണ്. ഏതു കേശമായാലും കത്തും എന്ന പിണറായിയുടെ പരാമര്‍ശം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടു. അതിനെതിരെ കാന്തപുരം അബൂബക്കര്‍ മുസ്സലിയാര്‍ നടത്തിയ മറുപടിയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. മതകാര്യങ്ങളില്‍ പണ്ഡിതന്മാര്‍ മാത്രം അഭിപ്രായങ്ങള്‍ പറഞ്ഞാല്‍ മതി, രാഷ്ട്രീയക്കാര്‍ ഇട പെടണ്ടാ എന്നായിരുന്നു അത്.. ഏതു കേശമായാലും കത്തും എന്നല്ലാതെ അവിശ്വാസിയായ, അവിശ്വാസ്സി യാണെന്ന് പ്രഖ്യാപിച്ചു പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ത്താനത്തിലെ പ്രധാനിക്ക് പറയ്യാന്‍ കഴിയും?? ഒരു കമ്യുണിസ്റ്റ്; മതത്തിലോ, ദൈവത്തിലോ, അവതാരങ്ങളിലോ, ഒന്നും വിശ്വസ്സിക്കുന്നവനല്ല എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. പക്ഷെ 'മതം' ഇവിടെ നില നില്‍ക്കുന്നതിനാലാണ് ഒരു കമ്യുണിസ്റ്റ് മത വിശ്വാസ്സത്തിനു കുറെയൊക്കെ അനുസൃതമായി പ്രവര്‍ത്തനം നടത്തുന്നത്. പക്ഷെ ആത്യന്തികമായി ഒരു കമ്യുനിസ്ടി ന്‍റെ   ലക്‌ഷ്യം മതത്തിനും, ദൈവത്തിനും അതീതമായ മാനുഷികതയാണ്. ഒരു കേശത്തെ ആരാധന വസ്തുവായി   കാണ്ന്നതിനെയും, അതിനു  വേണ്ടി ചെലവാക്കാന്‍ ഉദ്ദേശിക്കുന്ന കൊടികളെക്കുറിച്ച് കേള്‍ക്കുകയും ചെയ്യുമ്പോള്‍ ഒരു കമ്യുനിസ്ടിനു ഇങ്ങനെ മാത്രമേ പ്രതികരിക്കാന്‍ കഴിയൂ, അല്ലെങ്കില്‍ അയാള്‍ കമ്യുണിസ്റ്റ് ചിന്താ ഗതികളില്‍ നിന്ന് മാറിയിരിക്കുന്നു എന്ന് മനസ്സിലാക്കേണ്ടി വരും. ന്യൂനപക്ഷങ്ങളിലെ ന്യൂന പക്ഷത്തിന്റെ, പ്രത്യേകിച്ച് ഏതെങ്കിലും മതവിശ്വാസ്സവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉരിയാടാവ്രതം ശീല മാക്കിയ നമ്മുടെ രാഷ്ട്രീയ നേതാക്കന്മാര്‍ക്കിടയില്‍ ഒരു അപവാദമായി ശ്രി പിണറായി വിജയന്‍. അദ്ദേഹം ശക്തനായ രാഷ്ട്രീയ പ്രവര്‍ത്തകന്‍ മാത്രമല്ല കരുത്തുറ്റ മനസ്സിനും ഉടമയാണെന്നു തെളിയിച്ചു.

       കാന്തപുരം അബൂബക്കര്‍ മുസ്സലിയാര്‍ നടത്തിയ മറുപടി പത്രസമ്മേളനത്തിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട ഭാഗം 'രാഷ്ട്രീയക്കാര്‍ മതകാര്യങ്ങളില്‍ ഇടപെടണ്ടാ. അത് മതപണ്ഡിതന്മാര്‍ തീരുമാനിച്ചുകൊള്ളും' എന്നതായിരുന്നു. അതിനെ ഒരു മറുപടി എന്ന് അന്ഗീകരിക്കാം എങ്കിലും അതിന്റെ രണ്ടാം ഭാഗമായി പറഞ്ഞ    "പിണറായിയുടെ പ്രസ്താവന വര്‍ഗീയതക്കും കലാപങ്ങള്‍ക്കും കാരണമാകുമെന്നത്' ആപല്‍ക്കരവും, ഭയാനകവുമായിരുന്നു. തങ്ങളുടെ താല്‍പ്പര്യത്തിനെതിരെ എന്തെങ്കിലും പറഞ്ഞാല്‍ അത് പൊതു സമൂഹത്തിലെ ആരോഗ്യകരമായ ചര്‍ച്ചകള്‍ക്കപ്പുറം അക്രമത്തിനു കാരണമാകുമെന്നുള്ള പ്രസ്താവന   കാന്തപുരം അബൂബക്കര്‍ മുസ്സളിയാരെപ്പോലെ പണ്ഡിതനായ ഒരു വ്യക്ത്തിയില്‍ നിന്നും പൊതു സമൂഹം പ്രതീക്ഷിക്കുന്നില്ല. അദ്ദേഹത്തിനെപ്പോലെ ഉള്ളവരുടെ വാക്കുകളെ മുതലെടുത്ത്‌, അക്രമങ്ങള്‍ക്കുള്ള പ്രചോദനമായി വ്യാഖ്യാനിച്ച് അക്രമങ്ങള്‍ അഴിച്ചു വിടാന്‍ തയ്യാറെടുത്തു നില്‍ക്കുന്നവര്‍ രാജ്യത്തിന്‌ അകത്തും പുറത്തും ഉണ്ടാകാം. 

       മതകാര്യങ്ങള്‍ പണ്ഡിതന്‍മാര്‍ തീരുമാനിച്ചു കൊള്ളും, അതിനെക്കുറിച്ച് പാണ്ടിത്യമില്ലാത്തവര്‍ സംസ്സാരിക്കെണ്ടാതില്ല എന്ന പ്രസ്താവനയെ ഭാഗീകമായി അങ്ഗീകരിക്കാം.  ഒരു ക്ഷേത്രത്തിലെയോ,   പള്ളിയിലെയോ ആരാധനാക്രമത്തെക്കുറിച്ച്, ആരാധന നടത്തേണ്ട രീതിയെ ക്കുറിച്ച്, സമയത്തെക്കുറിച്ച് ഒക്കെ ഒരു രാഷ്ട്രീയ നേതാവ് അഭിപ്രായം പറഞ്ഞാല്‍ ശ്രീ കാന്തപുരത്തിന്റെ പ്രസ്താവന പൂര്‍ണമായും അന്ഗീകരിക്കാം. എന്നാല്‍ തിരുകേശവുമായി ബന്ധപ്പെട്ട വിഷയം എന്ന് പറയുന്നത് മതത്തില്‍ ഉന്നിയ സാമൂഹിക പ്രശ്നമാണ്. അതില്‍ മതത്തിന് പുറത്തുള്ള സ്വതന്ത്ര വ്യക്ത്തികള്‍ക്കും അഭിപ്രായം പറയാം. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന് പറയുന്നത് മതപണ്ഡിതന്‍ അല്ലന്നേ ഉള്ളു, മറിച്ച് സാമൂഹിക വിഷയങ്ങളിലെ പണ്ഡിതനാണ്, ആ പാണ്ടിത്യം ഉപയോഗിച്ചാണ് പൊതു പ്രവര്‍ത്തകര്‍ ഇത്തരം വിഷയങ്ങളില്‍ ഇടപെട്ടു സംസാരിക്കുന്നത്. ഇവിടെ പില്‍ക്കാലത്ത് ഘോഷിക്കപ്പെട്ട പരിവര്‍ത്തനങ്ങള്‍, അത് ഏത് മതവുമായി ബന്ധപ്പെട്ടതായാലും ശരി; അവയൊന്നും മത മേലധ്യക്ഷന്മാര്‍ മുന്‍കൈ എടുത്തു നടപ്പിലാക്കിയവയല്ല. അവയെല്ലാം സ്വതന്ത്രമായ മാനുഷിക ചിന്തയുള്ള സാമൂഹിക പരിഷ് കര്‍ത്താക്കളും, പൊതു പ്രവര്‍ത്തകരും മുന്‍പോട്ടു വെച്ച ആശയങ്ങളെ പൊതു സമൂഹം മനസ്സിലായി അന്ഗീകരിച്ചതില്‍ നിന്നും ഉണ്ടായ പരിവര്ത്തനങ്ങലാണ്. അങ്ങനെ പൊതു സമൂഹത്തിന്റെ അംഗീകാരം ലഭിക്കുന്നവയ്ക്ക് മാത്രമേ നിലനിപ്പും ലഭിക്കുകയുള്ളൂ, പ്രത്യേകിച്ച് ഭാരതം എന്നാ ഈ ജനാധിപത്യ രാജ്യത്തില്‍!! 


       സ്വതന്ത്രമായ ചര്‍ച്ചകളും അഭിപ്രായ പ്രകടനങ്ങളും, ഏതോരു മതത്തിനെയും, പ്രസ്ഥാനത്തിനെയും വളര്‍ത്തുകയെ ചെയ്യു. മത പണ്ഡിതന്‍മാരുടെ മാത്രം ചിന്തക്കും, താല്പ്പര്യത്തിനും ഉള്ളില്‍ നിന്ന് ആവോളം വെളിച്ചത്തെ ആര്‍ജ്ജിക്കാന്‍ കഴിയും എന്ന് തോന്നുന്നില്ല. മുസ്ലിം മതത്തിനെ തീവ്രവാദ വല്ക്കരിക്കാന്‍ ശ്രമിക്കുന്നു, അവര്‍ സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്നു, തുടങ്ങിയ ആരോപണങ്ങള്‍ മുസ്ലിം ജനതയില്‍ നിന്നുതന്നെ ഉയര്‍ന്നു കേള്‍ക്കുന്നതാണ്. സ്വതന്ത്രമായ മനസ്സോടെയും, ചിന്തയോടെയും, അഭിപ്രായങ്ങളെയും ചര്‍ച്ചകളേയും സ്വാഗതം ചെയ്തു തങ്ങളുടെ സമീപനങ്ങളെയും, താല്പര്യങ്ങളെയും, ചിന്താഗതികളെയും, പൊതു സമൂഹത്തിലേക്കു തുറന്നിടുകയാണ് ഇന്ന് മുസ്ലിം സമൂഹം ചെയ്യേണ്ടത്.

       ഒരു മതത്തിനെപ്പറ്റി മറ്റൊരു മതസ്ഥര്‍ വിമര്‍ശനാത്മകമായ അഭിപ്രായം പറയുന്നതിലും യാതൊരു തെറ്റും കണ്ടെത്താന്‍ സാധിക്കില്ല എങ്കിലും അത്തരം അഭിപ്രായങ്ങളെ ആരോഗ്യകരമായരീതിയില്‍ സമീപിക്കുന്ന മനോഹരമായ അന്തരീക്ഷം ഇവിടെയില്ല എന്നാ സത്യം നാം വേദനയോടെ അന്ഗീകരിക്കണം. അത്തരത്തില്‍ ഇതര മതസ്ഥര്‍ പറയുന്ന അഭിപ്രായത്തെ ദുര്‍വ്യാഖ്യാനിച്ചു ഭിന്നിപ്പുകള്‍ സൃഷ്ട്ടിച്ചു നേട്ടങ്ങള്‍ കൊയ്യാന്‍ ശ്രമിക്കുന്നവരുണ്ട്. അവരെ പരാജയപ്പെടുത്താന്‍ വേണ്ടി മാത്രം ഇതര മതങ്ങളെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടികളോ സംഘടനകളോ തിരുകേശ വിഷയത്തില്‍ അഭിപ്രായങ്ങള്‍ പറയരുത്. അതുപോലെ തന്നെ മറിച്ചും. സ്വതന്ത്രമായ ചര്‍ച്ചകള്‍, വികസ്സനവും, പ്രകാശവും കൊണ്ടുവരുമെന്ന് എല്ലാവരും ചിന്തിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. 


[RajeshPuliyanethu,
Advocate, Haripad]

Sunday 12 February 2012

ചില പ്രണയ സല്ലാപങ്ങള്‍.... [പ്രണയത്തെ ആദരിക്കുന്നവര്‍ക്കായി!!] Happy Valentines Day...


       ഏതൊരു ജീവിക്കും, ഏതൊരു ജീവിയോടോ, വസ്തുവിനോടോ, വസ്തുതയോടോ തോന്നുന്ന, തോന്നേണ്ടുന്ന മഹത്തരവും ഗംഭീരവുമായ വികാരം "സ്നേഹം". ആ ഒരു ചെറിയ വാക്കില്‍ ഒതുങ്ങി യിരിക്കുന്ന പല തലങ്ങലുള്ള വലിയ വികാരത്തെക്കുറിച്ചും, അതിന്റെ അഭാവത്തിലെ ഭീകരതെയെക്കുറിച്ചും എന്നും മനുഷ്യ സമൂഹങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. അതിനെ ഉള്‍ക്കൊണ്ടു അനുവര്‍ത്തിക്കാന്‍ പരിപൂര്‍ണ്ണ മായും തയ്യാറാകുന്നില്ല എങ്കിലും!! ഇവിടെ സ്നേഹം സ്വന്തം മനസ്സിനുള്ളിലെ താല്‍പ്പര്യങ്ങള്‍ക്കും, വ്യക്ത്തികള്‍ക്കും ചുറ്റും മാത്രമാകുമ്പോള്‍ സ്നേഹം വിഷമയമായ സ്വാര്‍ത്ഥത എന്നാ പരിവേഷം നേടുന്നു. സ്നേഹം തന്റെ മനസ്സിനുള്ളില്‍ മാത്രമുള്ള വ്യക്തികളില്‍ നിന്നും താല്‍പര്യങ്ങളില്‍ നിന്നും പുറത്തേക്ക് വ്യാപിപ്പിക്കാന്‍ സ്വന്തം പ്രവര്‍ത്തികൊണ്ടു ലോകത്തെ ഉപദേശിക്കുകയും, പഠിപ്പിക്കുകയും ചെയ്തവരെയാണ്  ലോകം സ്നേഹപൂര്‍വ്വം മഹത് വ്യക്ത്തികള്‍ എന്ന് വിളിച്ചു ആദരിക്കുന്നതും; ആ സ്നേഹത്തെയാണ്‌ ക്രിസ്തു സമാനമായ സ്നേഹം എന്ന് ദസ്തയവിസ്ക്കി വിളിച്ചതും, മഹാത്മാഗാന്ധി ഈ യുഗത്തില്‍ കാട്ടിത്തന്നതും. സ്നേഹത്തെക്കുറിച്ച് സംസാരിക്കാതെപോയ അധികമാരും കാലത്തെ അതിജീവിച്ചു  മനുഷ്യമനസ്സുകളില്‍ ആയുസ്സോടെ ഉണ്ടാകുമെന്ന് തോന്നുന്നില്ല.

       സ്വന്തം മനസ്സിനുള്ളിലെ പ്രിയപ്പെട്ടവയുടെതെന്ന ശീര്‍ഷകത്തിന്‍ കീഴില്‍ മാത്രം ഒതുങ്ങുന്ന സ്നേഹം പലപ്പോഴും തന്നിലും ആ ശീര്‍ഷകത്തിന്‍ കീഴിലെ വസ്തുതകളിലും മാത്രം ഒതുങ്ങിപ്പോകുന്നു. അതിനു പുറത്തേക്ക് മഹത്വ വല്‍ക്കരിക്കപ്പെടാവുന്ന തോന്നും അവിടെ കണ്ടെത്താന്‍ കഴിഞ്ഞു എന്നും വരുന്നില്ല. അതിനു പുറത്തേക്ക് വ്യാപിപ്പിക്കാന്‍ കഴിയുന്ന സമസ്തമായതും, വിശാലമായതുമായ സ്നേഹം എന്നാ വികാരം മഹത്തരമെന്നു വിശേഷിപ്പിക്കാമെങ്കിലും അതില്‍ അന്തര്‍ലീനമായ 'എല്ലാത്തിനോടുമുള്ളത്‌' എന്നത് ചെറിയ തോതിലെങ്കിലും ഇകഴ്ത്തല്ലിനു കാരണമാകുന്നു. ഒരു സ്വര്‍ണ്ണതളികയില്‍ അല്പം മഷി പുരണ്ടിരിക്കുന്നതിനെ ആ തളികയുടെ മൂല്യത്തിന്റെ കുറവായി പറയുന്നത് പോലെ എങ്കിലും!! പക്ഷെ ചിലതില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നു എന്നത് സ്വാര്‍ഥതയുടെ നിറം ചാര്‍ത്തപ്പെടാത്തതും സമസ്ത പ്രകൃതിയിലേക്കും പകരാന്‍ കഴിയാത്തത് ഒരു കുറവായി കാണാന്‍ കഴിയാത്തതുമായ സ്നേഹത്തിന്റെ ഏറ്റവും ഉദാത്തമായ അവസ്ഥയാണ് "പ്രണയം" !! കാരണം പ്രണയത്തിന്റെ മഹനീയതകളെ  വര്‍ണ്ണിക്കുമ്പോള്‍ പ്രധാനമായതോന്നാണ്, അത് എല്ലാത്തിനോടും സാധ്യമാകുന്നില്ല എന്നത്. ആ പരിമിതികളും പ്രണയത്തിന്‌ അലങ്കാരങ്ങളാകുന്നത്തെ ഉള്ളു!! 

       എല്ലാ ജന്മങ്ങളും മനസ്സിന്റെ വസന്തകാലത്തില്‍, മനസ്സിലെ വര്‍ണ്ണങ്ങള്‍ തിരിച്ചറിയുന്ന കാലം മുതല്‍  ഒരു പനിനീര്‍ ചെടി നട്ടു വളര്‍ത്തുന്നുണ്ട്. തന്റെ മനസ്സിലെ സ്നേഹത്തിന്റെയും, മമതയുടെയും, പ്രതീക്ഷയുടെയും, സങ്കല്പ്പങ്ങളുടെയും, സ്വപ്നങ്ങളുടെയും ഒക്കെ പരിപാലനത്തില്‍; ഒരില വാടുന്നത് വേദനയോടെയും, ഒരില കൊഴിയുന്നത് നിരാശയോടെയും കണ്ടു പരിപാലിക്കുന്ന ആ പനിനീര്‍ ചെടിയില്‍ വിരിയുന്ന ഒറ്റ പുഷ്പമാണ്‌ 'പ്രണയം'. മനസ്സിന്റെ ഏറ്റവും വലിയ സന്തോഷവും, ആവേശവും, താല്‍പര്യവും, ഇഷ്ടവുമായി അതാര്‍ക്കു അടര്‍ത്തി നല്‍കുന്നതിനാണ് നീ ഇഷ്ട്ടപ്പെടുന്നത്, അതാണ്‌ നിന്റെ പ്രണയിനി. 

       പ്രണയം ഒരിക്കല്‍ മാത്രം മനസ്സില്‍ വിടരുന്ന പുഷ്പമാണ്, അതടര്‍ത്തി ഒരിക്കല്‍ ഒരുവന് നല്‍കിയാല്‍ അത് നുകര്‍ന്ന് ആസ്വദിക്കുന്നതിനുള്ള പരിപൂര്‍ണ്ണ സ്വാതന്ത്ര്യം അയാള്‍ക്കാണ്‌. പിന്നീട് മറ്റൊരാളിലേക്ക് അത് തിരികെ വാങ്ങി നല്‍കുന്നതിനു മാത്രമേ കഴിയുന്നുള്ളൂ, പക്ഷെ അപ്പോഴേക്കും ആ പുഷ്പ്പത്തിന്റെ ഏറ്റവും മനോഹരമായ സുഗന്ധം നഷ്ടപ്പെട്ടിരിക്കും. 'ഒരു മനസ്സിന് ഒരുവനെ മാത്രമേ പ്രണയിക്കാന്‍ സാധിക്കുന്നുള്ളൂ, പിന്നീടുള്ളവരിലെല്ലാം തിരയുന്നത് അവനെത്തന്നെ ആയിരിക്കും' എന്ന് വായിച്ചത് എവിടെയെന്നു മറന്നെങ്കിലും വരികളിലെ സത്യം മനസ്സില്‍ത്തന്നെ നിലനില്‍ക്കുന്നു.

       ഒരിക്കലും മനസ്സില്‍ ഒരാളോട് തോന്നുന്ന പ്രണയത്തെ ഒരു തിരശീലകൊണ്ട് മറച്ചുവെച്ച്‌ ആര്‍ക്കും ആ നേര്‍ത്ത മറക്കുള്ളില്‍ ഒളിച്ചിരിക്കാനാവില്ല! മുഖത്തിനു മേല്‍ നിങ്ങളെ സ്വയം മറക്കാന്‍ ധരിക്കുന്ന ആ നേര്‍ത്ത മറ നിങ്ങളുടെ കണ്ണ് നീരാല്‍ നനയപ്പെട്ടിരിക്കുന്നത് നിങ്ങളുടെ മനസ്സിനെ തിരിച്ചറിയുന്നവന്‍ കാണുന്നുണ്ടായിരിക്കും. നീ ഒരു തോണിയില്‍ പുഴയുടെ മധ്യത്തില്‍ നില്‍ക്കുന്നു എന്ന് കരുതുക. നിന്റെ തോണിയില്‍ നിന്നും നീട്ടി കെട്ടിയ കയര്‍ കയ്യിലേന്തി കരയില്‍ നില്‍ക്കുന്നവനാണ് നിന്റെ പ്രണയിതാവ്. അവന്‍  കയറില്‍ പിടിച്ചു വലിച്ചാലും നീ കയറില്‍ പിടിച്ചു എതിര്‍ ദിശയിലേക്കു വലിച്ചാലും നീ അവനിലേക്ക്‌ തന്നെയേ അടുക്കു. മനസ്സുകളെ പ്രണയത്തോളം ആകര്‍ഷിച്ചു അടുപ്പിക്കുന്ന മറ്റൊന്നും ഈ ലോകത്തില്ല!!

       പ്രണയം മനസ്സുകളുടെ ലഹരിയും, വിനോദവും ആയതിനാലാകാം പ്രണയത്തെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ പോലും മധുര വികാരങ്ങളെ ഉയര്‍ത്തുന്നത്. പ്രപഞ്ചത്തിലെ ഏതോരു മനോഹര വസ്തുവും പ്രണയിക്കുന്നു എന്നസങ്കല്‍പ്പം തന്നെ ആനന്ദദായകമാണ്. അതിനുവേണ്ടി ഈ പ്രപഞ്ചം മുഴുവന്‍ പരസ്പ്പരം പ്രണയിക്കുന്നു എന്ന് സങ്കല്‍പ്പിക്കുക. ഈ ഭൂമിയും വാനവും പരസ്പ്പരം പ്രണയിക്കുന്നു. ഒരിക്കലും പരസ്പ്പരം ഒന്ന് ആലിംഗനം ചെയ്യാന്‍ പോലും കഴിയാത്തതില്‍ ഉള്ള വാനത്തിന്റെ ദുഖമായിരിക്കാം കണ്ണുനീരായി, മഴയായി ഭൂമിയിലേക്ക്‌ പൊഴിക്കുന്നത്.

       പ്രണയം തീര്‍ക്കുന്നത് ഒരു ലോകമാണ്. ആ ലോകത്തില്‍ പ്രണയിതാക്കള്‍ മാത്രമേ ഉള്ളു. അവിടെ അവര്‍ക്ക് എന്തുമാകാം. ആ ലോകത്തിന്റെ വിസ്തൃതി പ്രണയിതാക്കളുടെ മനസ്സുകളുടെ സീമയോളമാണ്. മനസ്സിലും ശരീരത്തിലും പ്രണയം മാത്രം. ആ പ്രണയത്തെ ദൈവവും കണ്ടു ആസ്വദിക്കുന്നു. ദൈവവും ആ പ്രണയത്തെ കണ്ടു ഉന്മാദാവസ്ഥയില്‍ എത്തുന്നു. ആ ലോകത്തേക്ക് ബാഹ്യമായ ചിന്തകളോ, സ്വാധീനങ്ങലോ  ഉണ്ടാകുമ്പോള്‍ പ്രണയം നിന്യവും മലിനവുമാകുന്നു. അങ്ങനെ വിശുദ്ധമായ പ്രണയത്തിലേക്ക് കറ പുരളുമ്പോള്‍ ഇച്ചാഭംഗത്തോടെ ദൈവം ഇണകള്‍ക്കുമേല്‍ ശാപം വിതറുന്നു.

       പ്രണയത്തിന്റെ ഉന്മാദാവസ്ഥ മനസ്സിന്റെ ശക്ത്തിയും, വിശ്വാസവും ആയി മാറുമ്പോള്‍ ഏതോരു  പ്രണയിതാവിനും തന്റെ ഇണയോട് ഉച്ചത്തില്‍ വിളിച്ചു പറയാന്‍ സാധിക്കും; "നീ നിന്റെ ജീവനെക്കാളേറെ എന്നെ സ്നേഹിക്കുക, നിന്നോടുള്ള സ്നേഹം കൊണ്ടും, വിശ്വാസം കൊണ്ടും, പരിഗണന കൊണ്ടും നിന്റെ ജീവനെ ഞാന്‍ സംരക്ഷിച്ചു കൊള്ളാം" എന്ന്!!

       പ്രണയത്തിന്റെ ഉന്മാദഅവസ്ഥയുടെ ഉത്തുംഗമാണ് പ്രണയം ഉള്‍ക്കൊള്ളുന്ന മനസ്സുകളെ വഹിക്കുന്ന  ശരീരങ്ങളുടെ സംഗമം. പ്രണയം ഉള്‍ക്കൊള്ളുന്ന ശരീരങ്ങളുടെ സ്വകാര്യതകളില്‍ ഇണയുടെ സമ്മതത്തോടും, പരസ്പര ആനന്ദത്തോടും, താല്പര്യത്തോടും, സ്നേഹത്തോടും, സംതൃപ്തിയോടും, ആവേശത്തോടും, പരസ്പര ഭാവനകള്‍ക്കനുസ്സരിച്ചു ചെലവഴിക്കുന്നതുപോലെ പരസ്പരം മനസ്സുകളുടെ സ്വോകാര്യതകളിലും ചെലവഴിക്കാന്‍ കഴിയുമ്പോള്‍ പ്രണയം അതിന്റെ പൂര്‍ണ്ണതയില്‍ എത്തുന്നു. വീണ്ടും ഒടുങ്ങാത്ത അഗ്നിയായും, മനസ്സിലെ പൂരങ്ങളുടെ പൂരമായും, മഞ്ഞുതുള്ളിയിലെ കുളിര്‍മയായും, കാറ്റിന്റെ തലോടലായും, നിലാവിന്റെ വെന്മയായും ഒക്കെ അതങ്ങനെ തുടരും!!

       ഒരിക്കലെങ്കിലും പ്രണയിച്ചിട്ടില്ലാത്തവര്‍ ഉണ്ടാകുമെന്ന് കരുതാമെങ്കിലും, ഒരിക്കലെങ്കിലും പ്രണയത്തെ ആഗ്രഹിച്ചിട്ടില്ലaത്തവര്‍ ഉണ്ടാകുമെന്ന് കരുതാന്‍ വയ്യ.  പ്രണയിച്ചിട്ടുള്ളവര്‍ക്കും, പ്രണയം മനസ്സില്‍ സൂക്ഷിക്കുന്നവ്ര്‍ക്കും, പ്രണയം ആഗ്രഹിക്കുന്നവര്‍ക്കും, പ്രണയത്തെ ആദരിക്കുന്നവര്‍ക്കും, പ്രണയം കണ്ണുനീരിന്റെ രുചിയുള്ള ഓര്‍മ്മയായി സൂക്ഷിക്കുവര്‍ക്കും, എല്ലാ ഭാവുകങ്ങളും ആശംസ്സിച്ചുകൊണ്ട് പ്രണയത്തിനു വേണ്ടി ത്യാഗത്തിലൂടെ ഓര്‍മ്മപ്പെടുത്തലിന്റെ ഒരു ദിവസം സമ്മാനിച്ച മഹാനെ ആദരവോടെ ഓര്‍ത്തുകൊണ്ട്‌..............

Happy Valentines Day................. 


[RajeshPuliyanethu,
Advocate, Haripad]