Monday 27 February 2017

ആമിയിൽ കമൽ തേടുന്നതെന്ത്??

     കമാലുദ്ദീൻ എന്ന സിനിമ സംവിധായകൻ രാഷ്ട്രീയ- വർഗ്ഗീയ രംഗങ്ങളിൽ ഇത്രകണ്ട്  സജീവമായി ഇടപെടാൻ തുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല... നരേന്ദ്ര മോഡി അധികാരത്തിൽ വന്നതിനു ശേഷം രാജ്യത്ത് അസഹിഷ്ണത നിലനിൽക്കുന്നു എന്ന പ്രചാരണത്തിന് പങ്കാളിയായിക്കോണ്ടായിരുന്നു കമലിന്റെ രംഗപ്രവേശം... സി പി എം നെയും ഇസ്ളാമിക തീവ്രവാദികളെയും ഒരുപോലെ പ്രീതിപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്ഥാവനകളും, പ്രവർത്തികളുമായാണ് അദ്ദേഹം മുന്നോട്ടു പോകുന്നതെന്നത് ശ്രദ്ധേയമാണ്... സംഘ്പരിവാറിനെയും, ബിജെപി യെയും, നരേന്ദ്രമോദിയെയും ഒരുപോലെ ആക്രമിക്കുന്നതിൽ അദ്ദേഹം അതീവ ശ്രാദ്ധാലുവാണെന്നും കാണണം... ദേശീയതയിൽ ഊന്നിയ വിഷയങ്ങളിലും, ദേശീയഗാനാലാപന വിഷയങ്ങളിലും സുപ്രീം കോടതി ഉത്തരവിനെപ്പോലും വിമശിക്കുകയും, തള്ളിപ്പറയുകയും ചെയ്യുന്നതിലൂടെ തന്റെ അജണ്ട എന്താണെന്ന് വ്യക്തമാക്കിയ ആളാണ് അദ്ദേഹം ... നരേന്ദ്രമോദിയെ നരാധമാണെന്നു വിളിച്ചുകൊണ്ടും, എം ടി വാസുദേവൻ നായരുടെ വിമർശനസ്വാതന്ത്ര്യത്തെ വിമർശിക്കാൻ ബിജെപി ക്കോ സംഘപരിവാറിനോ അവകാശമില്ല എന്ന് പ്രഖ്യാപിക്കുന്നതിനായി സായാഹ്നധർണകൾ സംഘടിപ്പിക്കുകയും ചെയ്യുകവഴി താൻ ഒരു വിമർശകൻ മാത്രമല്ല ബിജെപി  സംഘപരിവാർ സംഘടനകളോടും പൊതുവായി ഹിന്ദു സമൂഹത്തോടും യുദ്ധപ്രഖ്യാപനത്തിലാണെന്നു കൂടി അദ്ദേഹം വെളിവാക്കി..

     ബിജെപി, സംഘപരിവാർ ഉൾപ്പെടുന്ന ഹിന്ദു സമൂഹത്തെ തള്ളിപ്പറയാത്ത പ്രസ്ഥാനങ്ങളെ ആക്രമിക്കുന്നതിൽ കമൽ കാട്ടുന്ന ജാഗ്രത സ്വോഭാവികമെന്ന് കരുതുക വയ്യ... നിരന്തരം ഈ വിഭാഗങ്ങളോട് സംഘർഷം നിലനിർത്താൻ അദ്ദേഹം കരുതിക്കൂട്ടിയുള്ള പ്രവർത്തനങ്ങൾതന്നെ നടത്തുന്നു എന്ന് കാണണം... അതുവഴി തീവ്രനിലപാടുകൾ സ്വീകരിക്കുന്ന മുസ്ളീം സംഘടനകളെയും, അവർക്ക് കുഴലൂത്തു നടത്തുന്ന സി പി എം നേയും ഒരുപോലെ തന്റെ വർഗ്ഗീയ അജണ്ടകൾക്ക് പിന്നിൽ അണിനിരത്താൻ സാധിക്കുമെന്ന് അദ്ദേഹം കരുതുന്നു...  ബോണസ്സായി സ്ഥാനമാനങ്ങൾ വന്നുചേരുകയും ചെയ്യും..

     ഹിന്ദു വിരുദ്ധൻ എന്ന മേലങ്കി സ്വയം എടുത്തണിഞ്ഞ ആളാണ് കമൽ... അദ്ദേഹം സ്വയം അപ്രകാരം അവരോധിതനാകുന്നതിനുമുൻപ് 'കമൽ' എന്ന പൊയ്‌നാമത്തിനപ്പുറം കമാലുദ്ദീൻ എന്ന യഥാർത്ഥനാമത്തെ തെരഞ്ഞു ആരും പോയിട്ടില്ല... കമലിന്റെ ജാതിയും മതവും തെരഞ്ഞു അദ്ദേഹത്തെ ആക്രമിക്കുക എന്നഅവസ്ഥ സംജാതമാകണമെന്ന് അദ്ദേഹംതന്നെ കണക്കുകൂട്ടിയിരുന്നു...  കമൽ പ്രത്യക്ഷമായും പരോക്ഷമായും നടത്തുന്ന ഹിന്ദുവിരുദ്ധ പ്രവർത്തനങ്ങളോടും പ്രസ്ഥാവനകളോടും ഉള്ള ഹിന്ദു അനുകൂല സംഘടനകളുടെ പ്രതികരണം മതപരമായി തനിക്കെതിരെയുള്ള ആക്രമണങ്ങളായി  വ്യാഖ്യാനിക്കാൻ കഴിയുമെന്ന കണക്കുകൂട്ടലിൽത്തന്നെയാണ് അദ്ദേഹം പ്രവർത്തിക്കുന്നത്... അതിനായി 'മതേതരവാദം' എന്ന പൊയ്മുഖം ധരിച്ച രാഷ്ട്രീയ കക്ഷികളുടെ പിന്തുണ ആർജ്ജിക്കുകയും ചെയ്തതോടെ കമൽ തന്റെ ഉദ്ദേശങ്ങൾ നടപ്പിലാക്കുന്നു എന്നു വേണം കാണാൻ.... ഹിന്ദുവിനെയും മുസ്ലീമിനെയും ഭിന്നിപ്പിച്ചു  സംഘർഷം നിലനിർത്തി മുതലെടുക്കുന്ന ഇപ്പോഴും വിനിമയ സാദ്ധ്യതയുള്ള പഴയ ബ്രട്ടീഷ് തന്ത്രം തന്നെയാണ് കമൽ പയറ്റിക്കൊണ്ടിരിക്കുന്നത്..... അതിനായി ഒന്നു കെട്ടടങ്ങുമ്പോളേക്കും ആളുന്ന മറ്റൊന്ന് നിർമ്മിക്കുന്നതിൽ അദ്ദേഹം സാദാ ജാഗരൂകനാണ്.....

     കമലിന്റെ ഇപ്രകാരമുള്ള സമീപനത്തിന്റെയും പ്രവർത്തനങ്ങളുടെയും തുടർച്ചയിൽ ഇപ്പോൾ എത്തിനിൽക്കുന്നത് മാധവിക്കുട്ടിയുടെ ജീവിതം സിനിമയാക്കുന്നതിലാണ്... ഇവിടെ ഹിന്ദു- മുസ്ളീം വിരുദ്ധചേരി സജീവമാക്കി നിർത്തുന്നതിൽ എത്രമാത്രം കുടില ബുദ്ധിയോടെയാണ് അദ്ദേഹം കരുക്കൾ നീക്കുന്നതെന്ന് നമ്മൾ ശ്രദ്ധിക്കണം.... മാധവിക്കുട്ടി എന്ന വ്യക്തിയെ ഊന്നി പാത്രസൃഷ്ടി നടത്തുന്നതിലൂടെ അദ്ദേഹത്തിൻറെ അജണ്ട നടപ്പിലാക്കുന്നതിന് വിശാലമായ ഒരു വേദി ലഭിക്കുകയാണ്... കമൽ ആഗ്രഹിക്കുന്ന രീതിയിൽ രണ്ടുവിരുദ്ധ ചേരിയിൽ ആൾക്കാരെ നിർത്തി പോരടിപ്പിക്കുന്നതിന് മാധവിക്കുട്ടിയുടെ ജീവിതകഥ തിരഞ്ഞെടുക്കുന്നിടത്തോളം അനുയോജ്യമായ മറ്റൊന്ന് ലഭിക്കാനില്ല... കാരണം പലതാണ്... മാധവിക്കുട്ടിയുടെ ജീവിതം കാണുകയും മനസ്സിലാക്കുകയും ചെയ്ത തലമുറ കാലഹരണപ്പെട്ടു പോകുന്നതിന് കാലമായിട്ടില്ല എന്നത് അതിൽ പ്രഥമമായത്.... അതിനാൽ കമലയെക്കുറിച്ചും, കമലാസുരയ്യയിലേക്ക് അവർ നടത്തിയ പരകായ പ്രവേശനവും ചർച്ചചെയ്തതിന്റെ ചൂടാറിയിട്ടില്ല...  മുസ്ളീം ലീഗിന്റെ നേതാവായ അബ്ദുൾ സമദ് സമദാനിയോട് അവർക്കുണ്ടായിരുന്നു എന്ന് പറയപ്പെടുന്ന ബന്ധം വീണ്ടും ചർച്ചയിലേക്ക് കൊണ്ടുവരുന്നതിന് ഒരു ചെറു തീപ്പൊരി മാത്രമേ ആവശ്യമുള്ളു... ലൈംഗീക വിഷയങ്ങൾ ഏറെ താൽപ്പര്യത്തോടെ സംസ്സാരിക്കുന്ന സമൂഹമാണ് നമ്മുടേത് എന്നതിനാൽ,, ലൈംഗീക തൃഷ്ണ കെടാതെ സൂക്ഷിച്ച എഴുത്തുകാരി എന്ന നിലയിൽ മാധവിക്കുട്ടി ശ്രദ്ധേയയാണ്... തന്റെ കൃഷ്ണനെത്തേടിയുള്ള അലച്ചിലിൽ അനുവാചക ഹൃദയങ്ങളിൽ കാമത്തിന്റെ ഒരു സ്പന്ദനം സൃഷ്ട്ടിക്കാൻ അവർക്കു കഴിഞ്ഞിട്ടുണ്ടെന്ന തോന്നൽ കമലയുടെ ഓർമ്മകളെ തിരികെക്കൊണ്ടുവരാൻ എളുപ്പമാക്കുന്ന ഘടകങ്ങളാണ്...

     മാധവിക്കുട്ടി എന്ന നമ്മൾ അറിയുന്ന എഴുത്തുകാരിയുടെ ജീവചരിത്രത്തിൽ കമൽ കാണുന്ന വിനിമയമൂല്യം അവർ കമലാ സുരയ്യയായി മതംമാറിയ സ്ത്രീയായിരുന്നു എന്നതാണ്... ഹിന്ദു മതത്തേക്കാൾ സുരക്ഷിതത്വം അവർ മുസ്ളീം മതത്തിൽ അനുഭവിക്കുന്നു എന്ന ഏറെ ചർച്ചചെയ്യപ്പെട്ട വാക്കുകളും കമലിന്റെ വഴിയിലെ മൃദു ദളങ്ങളാണ്... ഹിന്ദു നലപാടുകളിൽ ഊന്നി പ്രവർത്തിച്ചിരുന്ന സംഘടനകളെ വളരെ അധികം ചൊടിപ്പിച്ച ഈ വാചകം കമല തിരുത്തിയിരുന്നു എന്നും അവർ തിരികെ ഹിന്ദു മതത്തിലേക്ക് വന്നിരുന്നു എന്നും മറ്റുമുള്ള വാർത്തകളെ സ്ഥിതീകരിക്കാത്തിടത്തോളം  അത് ചർച്ചകൾക്കപ്പുറം കലഹത്തിന് മരുന്നു നിറച്ചവയാണ്.... കമലയുടെ ഭൗതിക ശരീരം ഹിന്ദു മതാചാര പ്രകാരം അടക്കം ചെയ്തിട്ടില്ലാത്തതിനാൽ മുസ്ളീം അനുകൂല വാദഗതികൾ നിലനിൽക്കും.... എന്നാൽ കമലയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന, അവർ ഹിന്ദുമതത്തിലേക്ക് തിരികെ വന്നിരുന്നു എന്ന സാക്ഷ്യപ്പെടുത്തലുകൾ ഹിന്ദു സംഘടനകളുടെ വാദഗതികൾക്കും ബലം നൽകും... അങ്ങനെ പലവിധമായ വഴികളിൽ മാധവിക്കുട്ടിയുടെ ശവക്കല്ലറ തുറക്കുന്നത് കമലിനെപ്പോലുള്ളവർക്ക് സംഘർഷത്തിന്റെ ആസ്വാദനം നൽകും..!!

     മാധവിക്കുട്ടിയുടെ ചരിത്രം ആമിയിൽക്കൂടി അവതരിപ്പിക്കുമ്പോൾ ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിന്റെ എല്ലാ പരിരക്ഷയും കമലിന് ലഭിക്കും... ആമിക്ക് ഹിന്ദു സംസ്ക്കാരത്തെ എത്രവേണമെങ്കിലും തള്ളിപ്പറയാം... മതം മാറ്റത്തിനു പ്രേരിപ്പിച്ച കാരണങ്ങൾ എത്ര അധികം ഹിന്ദു വിരുദ്ധമായും അവതരിപ്പിക്കാം.. ഇസ്‌ലാമിന്റെ മേന്മയെക്കുറിച്ചു എത്രവേണമെങ്കിലും പ്രകീര്ത്തിക്കാം... ഹിന്ദു സമൂഹത്തിൽ ലഭിക്കാതിരിക്കുകയും എന്നാൽ ഇസ്ളാമിൽ എത്തിച്ചേർന്നപ്പോൾ ലഭിക്കുകളും ചെയ്ത സ്വാതന്ത്രവും, സുരക്ഷിതത്വവും അക്കമിട്ടു നിരത്താം... സമദാനി എന്ന കഥാപാത്രത്തെ കമലിന്റെ താല്പര്യങ്ങൾക്കനുസ്സരിച്ചു വിവരിക്കാം.. ഹിന്ദു മതത്തിലേക്ക് കമല മടങ്ങിയിരുന്നു എന്നും അവർ മുസ്ളീം വേഷഭൂഷാതികളെ പാടെ ഉപേക്ഷിച്ചിരുന്നു എന്നുമുള്ള വാദഗതികളെ തള്ളിക്കളയാം;; ഇവയെല്ലാം കലാകാരന്റെയും, എഴുത്തുകാരന്റെയും സ്വാതന്ത്ര്യത്തിന്റെ സീമകൾക്കുള്ളിലായതിനാൽ കമൽ സുരക്ഷിതൻ  ആയിരിക്കും...

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്മാർ കമലിനുവേണ്ടി അണിനിരക്കും.. പൊതുസമൂഹത്തിനു മുൻപിൽ കമലിന്റെ സ്വാതന്ത്ര്യങ്ങൾ ന്യായീകരിക്കപ്പെടുകയും ചെയ്യും... ഹിന്ദു മതത്തെ ഇകഴ്ത്തിക്കാട്ടുന്നതിൽ രോഷാകുലരാകുന്ന ഹിന്ദു മത നേതാക്കളേയും സംഘടനകളെയും ഒറ്റപ്പെടുത്തുകയും സമൂഹമധ്യത്തിൽ അവരെ വിലകുറച്ചു കാണിക്കുകയും പരാജയപ്പെടുത്തുകയും ചെയ്യാം... അതെല്ലാം ആമിയുടെ താൻ പറഞ്ഞ സത്യ സന്ധമായ കഥയുടെ പ്രത്യധ്വനി മാത്രമാണെന്ന് കമലിനു അവകാശപ്പെടാം..! അതിനൊപ്പം ഇടതുപക്ഷത്തിന്റെയും ഇസ്‌ലാമിക സംഘടനകളുടെയും കൈയടിയും വാങ്ങാം...തദ്വാരാ കമലിന്റെ ആത്യന്തിക ലക്ഷ്യമായ ഹിന്ദു- മുസ്ളീം സംഘർഷം ഇവിടെ അയവില്ലാതെ നിലനിർത്തുകയും ചെയ്യാം...

     ഒരു കലാകാരന്റെ മനസ്സിൽ മാത്രമിരിക്കുന്ന ആവിഷ്ക്കാരത്തെക്കുറിച്ചു എന്തിനു പ്രവചനങ്ങൾക്കു മുതിരുന്നു എന്നാണ്  മാധവിക്കുട്ടിയുടെ ചരിത്രം കമൽ സിനിമ ആക്കാൻ പോകുന്നു എന്ന വാർത്തയോട് പ്രതികരിച്ച ഹിന്ദു സംഘടനാ നേതാക്കളോട് മാധ്യമങ്ങൾ ഉൾപ്പെടെ ചിലർ ചോദിച്ചത്... അതിന്റെ ഉത്തരം 'കമലാണ് ആ സിനിമയുടെ ശില്പി' എന്നതാണ്... മുൻപ് വിവരിച്ചതുപോലെയുള്ള ഇരുണ്ട നേട്ടങ്ങളെ കണ്ടുകൊണ്ടു മാത്രമേ കമൽ ഈ സംരംഭത്തിന് ഇറങ്ങിത്തിരിക്കൂ എന്ന് അവർക്ക് ഉറപ്പുണ്ട്... അതിന്റെ ആകുലതകളാണ് അവർ പങ്കുവെയ്ക്കുന്നത്.... അതിൽ എന്താണ് തെറ്റ്?? കമൽ ചിത്രീകരിക്കാൻ പോകുന്ന കമലയുടെ ജീവിതത്തിൽ ഹിന്ദുമതത്തെ  അവഹേളിക്കുന്നതൊന്നുമില്ലെങ്കിൽ ഈ ചർച്ചകൾക്ക് പ്രാധാന്യമില്ല... ഇന്നു നടത്തിയ ചർച്ചകളുടെ പ്രാധാന്യം അവിടെ അവസ്സാനിച്ചുകൊള്ളും... പക്ഷെ അത്ര നല്ല ഒരു പര്യവസ്സാനം കമലിൽ നിന്നും ആരും പ്രതീക്ഷിക്കുന്നില്ല എന്നതാണ് സത്യം...

     കമലിന്റെ ആമിക്കു ജീവൻ പകരാൻ ആദ്യം വിദ്യാബാലനും, പിന്നീട് മഞ്ജു വാരൃരും തെരഞ്ഞെടുക്കപ്പെട്ടു... ഇരുവരുടെയും ആഗമനവും, പിന്മാറ്റവും ചർച്ച ചെയ്യപ്പെട്ടു... വിദ്യാബാലൻ പിന്മാറിയത് 'തന്റെ പ്രധാനമന്ത്രിയെ അവഹേളിക്കുന്നയാളുടെ സിനിമ ചെയ്യുന്നതിന് താനില്ല' എന്ന മട്ടിൽ പ്രസ്ഥാവന നടത്തിക്കൊണ്ടാണ്... മഞ്ജു വാരൃർ അരങ്ങേറുന്ന വാർത്ത പുറത്തുവന്നപ്പോൾത്തന്നെ ചർച്ചകൾ രൂപംകൊണ്ടു... സംഘപരിവാർ സംഘടനകൾ ആവിഷ്ക്കാരസ്വാതന്ത്ര്യത്തിനും, കലാകാരന്മാരുടെ സ്വാതന്ത്യ്രത്തിനും എതിരായ ഫാസിസ്റ്റുകളാണെന്ന് വരുത്തിത്തീർക്കും വിധം വീണ്ടും ചർച്ചകൾക്ക് അവസ്സരം കമലിന് ലഭിച്ചു... മഞ്ജു വാരൃർ നിർദ്ദോഷമായി 'തന്നോട് പ്രത്യേകിച്ച് ആരും വിരോധിക്കേണ്ട, ഞാൻ ഒരു കലാകാരി മാത്രം' എന്ന് ധ്വാനിപ്പിക്കും വിധം സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചതു പോലും വിവാദമാക്കി.... 'എന്റെ രാജ്യമാണ് എന്റെ രാഷ്ട്രീയം' എന്നവർ പറഞ്ഞതിനെ അടർത്തി ഒടിച്ചു ചർച്ചചെയ്തു... ഒരുകാലാകാരിക്ക് തന്റെ സർഗ്ഗ വാസ്സനകളുടെ ഭാഗമായി പ്രവർത്തിക്കുന്നതിന് അപ്രകാരം സത്യപ്രസ്ഥാവന നടത്തേണ്ട ഗതികേടിൽ എത്തിച്ചത് സംഘ്പരിവാറാണെന്ന് പൊതുജനത്തെ ധരിപ്പിക്കാൻ മാധ്യമങ്ങൾ കിണഞ്ഞു പരിശ്രമിച്ചു... ഇവിടെയൊക്കെ ബി ജെ പി യെയും, ഹിന്ദു- സംഘപരിവാർ സംഘടനകളെയും പ്രതിക്കൂട്ടിൽ നിർത്തിചർച്ചചെയ്യാൻ കമലിന് മാധ്യമങ്ങളുടെയും, അവസ്സരവാദി സാസ്‌കാരിക പ്രവർത്തകരുടെയും പിന്തുണയോടെ കഴിയുന്നു എന്ന് നമ്മൾ മനസ്സിലാക്കണം... കമൽ ആഗ്രഹിക്കുന്നതും അതുതന്നെയാണ്... വരാൻ പോകുന്ന ഒരു സിനിമക്ക് ഹിന്ദു സംഘടനകളുടെ ചെലവിൽ പരമാവധി പരസ്യവും... നമ്മൾ ചർച്ചകളിൽ പങ്കെടുക്കുമ്പോളെല്ലാം കമൽ നേട്ടം കൊയ്യുകയാണ്..

നടികൾക്ക് യാതൊരു പഞ്ഞവുമില്ലാത്ത നമ്മുടെ രാജ്യത്ത് വിദ്യാബാലനും, മഞ്ജു വാരൃരും എന്നല്ല ആരു പിന്മാറിയാലും മറ്റു നൂറുപേർ വരും... കമലിന്റെ ഡയലോഗ് പറയുന്ന ആമി അഭ്രപാളികളിൽ വരുന്നത് അദ്ദേഹത്തിന് അധികം ആയാസ്സപ്പെട്ട കാര്യമല്ല... പക്ഷെ ഹിന്ദു സംഘടനകൾ ഈ വിഷയത്തിൽ ചർച്ചകളും പ്രതികരണങ്ങളും അവസാനിപ്പിക്കണമെന്നാണ് എന്റെ പക്ഷം... കാരണം ഹിന്ദു സംഘടനകളെ അവഹേളിക്കുന്ന ഒന്ന് അവരുടെ തന്നെ ചെലവിൽ വിജയിക്കാൻ അനുവദിക്കരുത്... ഒപ്പം ഹിന്ദു- മുസ്ളീം സംഘർഷം അയവില്ലാതെ നിലനിൽക്കണമെന്നാഗ്രഹിക്കുന്ന കമലിന് അതിനവസ്സരവും നൽകരുത്...  

[Rajesh Puliyanethu
 Advocate, Haripad]