Tuesday 25 October 2016

രാഷ്ട്രീയ ബോധം,, ഒരു പരമ്പരാഗത വിശ്വാസ്സം.........!!

     നമ്മുടെ ഇടയിൽ ഓരോരുത്തരും വിവിധങ്ങളായ രാഷ്ട്രീയ പാർട്ടികളോടും,, അതിന്റെ വീക്ഷണങ്ങളോടും ആകൃഷ്ടരായിട്ടുള്ളവരാണ്... ഈ രാഷ്ട്രീയ വീക്ഷണങ്ങളിലേക്ക് ആളുകൾ എത്തിച്ചേരുന്ന കാരണങ്ങളിൽ ഒന്നിനെക്കുറിച്ചു എനിക്കുണ്ടായ അനുഭവം വിവരിക്കാനാണ് ഈ എഴുത്ത്.... 

     എന്റെ സ്കൂൾകാല സുഹൃത്തായിരുന്ന ഷംസീർ കുറച്ചു ദിവസങ്ങൾക്കു മുൻപ് എന്നെ കാണാൻ വന്നു... സ്കൂൾ തലത്തിനു ശേഷം നിരന്തര ബന്ധം അയാളുമായി ഉണ്ടായിരുന്നില്ല.. വല്ലപ്പോഴും കാണും,, എന്തെങ്കിലും കുശലാന്വേഷണം നടത്തും,, പിരിയും,, അത്രമാത്രം... 

     ഷംസീർ എന്നെ കാണാൻ വന്നപ്പോൾ കൂടെ ഒരാൾ ഉണ്ടായിരുന്നു... ഷംസീർ അയാളെ പരിചയപ്പെടുത്തി.. എന്റെ മകളുടെ ഭർത്താവാണ്.. ഷാനവാസ്... ഷാനവാസ് എനിക്ക് പുതിയ മുഖമല്ല.. ഒരു ഖാദർ ധാരിയായാണ് ഞാൻ കണ്ടിട്ടുള്ളത്...  ഷംസീറുമായുള്ള ബന്ധം അറിയില്ലായിരുന്നു എന്ന് മാത്രം... ചില ഡോക്യൂമെന്റസ് നോക്കികൊടുക്കണം,, ചില എഗ്രിമെന്റുകൾ തയ്യാർ ചെയ്യണം അതു മാത്രമായിരുന്നു അവരുടെ ആവശ്യം... സംസാരങ്ങൾക്കു ശേഷം ഞങ്ങൾ പിരിഞ്ഞു... 

     വീണ്ടും കേസ്സുകാര്യങ്ങളുടെ ആവശ്യത്തിന് ഷാനവാസ്സ്‍ എന്നെ കാണാൻ വന്നു... പഴയ ഖദർ ധാരിയിൽ നിന്നും ജീൻസ്സിലേക്കുള്ള മാറ്റത്തെപ്പറ്റി ഞാൻ ചോദിച്ചു.. അയാൾ പറഞ്ഞു.... """ഷബാനെ കെട്ടിയതിൽ പിന്നാ... രാജേഷ് ചേട്ടന് അറിയാമെല്ലോ,, അവളുടെ അത്ത വലിയ സഖാവാ.... ബ്രാഞ്ചിന്റെ ചുമതലയുമുണ്ട്... അപ്പോപ്പിന്നെ അവരുടെകൂടെ നിൽക്കുവാ ഗുണം... അവടത്താ പറഞ്ഞിട്ടാ,, കൊറച്ചു നാള് ഒന്നും ഇല്ലാതെ നിൽക്കാൻ""".....!!!!

      യൂത്ത് കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്ന ഒരുവന്റെ രാഷ്ട്രീയ നിലപാടുകൾക്കുണ്ടായ മാറ്റത്തിന്റെ അടിസ്ഥാനം അയാളുടെ ഭാര്യയുടെ പിതാവ് ഇടതുപക്ഷത്ത് സ്വാധീനമുള്ള ഒരാളാണ് എന്നതാണ്... എത്ര വികലമായ രാഷ്ട്രീയ വീക്ഷണമാണ് ഇതെന്നു കാണൂ... അച്ഛൻ ഇടതുപക്ഷ നേതാവെങ്കിൽ മകനും ഇടതൻ.... അമ്മായി അപ്പൻ വലതനെങ്കിൽ മരുമകൻ വലതൻ... 

     ഇതാണ് അങ്ങ് ഡൽഹിയിൽ മുതൽ കാണുന്ന രാഷ്ട്രീയ വീക്ഷണം... രാജീവ് ഗാന്ധി കൊണ്ഗ്രെസ്സ്കാരനായതിനാൽ രാഹുൽ കൊണ്ഗ്രെസ്സ്കാരൻ... രാഹുലിന് സ്വതന്ത്ര്യ രാഷ്ട്രീയ വീക്ഷണമില്ല.... താഴേക്കിടയിലെ ഷാനവാസിനും സ്വതന്ത്ര്യ രാഷ്ട്രീയ വീക്ഷണമില്ല.... പരമ്പരാഗതമായി ഒരു സ്വത്തു കൈമാറ്റം പോലെ രാഷ്ട്രീയ വീക്ഷണവും കൈമാറുന്നു... ജനാധിപത്യത്തിന്റെ സ്വാതന്ത്ര്യങ്ങളെ എത്രത്തോളം മൂടിവെയ്ക്കുന്നു ഇക്കൂട്ടർ... അവരെല്ലാം തന്നെ തന്റെ അപ്പോൾ നിൽക്കുന്ന പാർട്ടിയുടെ പ്രത്യയശാസ്ത്ര മൂല്യങ്ങൾക്കായി തർക്കങ്ങളിൽ ഏർപ്പെടുന്നു... പരസ്പ്പരം തല്ലുന്നു.. കൊല്ലാനും മരിക്കാനും തയ്‌യാറാകുന്നു...  

     മാറിനിന്നു നോക്കിയാൽ വലിയ താമാശ ആയിരിക്കുന്നു രാഷ്ട്രീയം... തനിക്കെന്തു ലാഭം എന്നു നോക്കി രാഷ്ട്രീയ പാർട്ടികളെ തെരഞ്ഞെടുക്കുന്നു... തന്റെ ചിന്തയിലെ ത്രിപ്ത്തിയോ,, ന്യായമോ ഒന്നും ആലോചിക്കാതെ പിന്താങ്ങുന്നു.. ജയ് വിളിക്കുന്നു.... പോരടിക്കുന്നു... രാഷ്ട്രമോ, രാഷ്ട്രീയമൊ തിരിച്ചറിയാത്ത കുറെ കോലാഹലസൃഷ്ട്ടാക്കൾ മാത്രമാകുന്നു ഇന്നത്തെ ഭൂരിപക്ഷം രാഷ്ട്രീയ പ്രവർത്തകരും, അനുഭാവികളും....! 

     രാജ്യത്തിന്റെ നിലനിൽപ്പ് ജനതയുടെ ജനാധിപത്യ വിശ്വാസ്സങ്ങളിലും, മൂല്യബോധത്തിലുമാണുള്ളത്... അത് വിജയിക്കണമെങ്കിൽ സ്വതന്ത്രമായ ചിന്തയും, വിശ്വാസ്സവും രൂപം കൊള്ളണം...അപഗ്രഥിച്ചു മനസ്സിലാക്കി പ്രവർത്തിക്കാൻ കഴിവുള്ള പൊതുസമൂഹത്തെ സ്വാധീനിച്ചു പരാജയപ്പെടുത്താൻ ആർക്കും കഴിയില്ല... സ്വതന്ത്രമായ സ്വന്തം ചിന്തകൾ വ്യക്ത്തിക്കൊപ്പം രാജ്യത്തെയും വളർത്തും.....

[Rajesh Puliyanethu
 Advocate, Haripad]  

Wednesday 19 October 2016

അഭിഭാഷകരിൽ പത്രക്കാരും,, പത്രക്കാരിൽ അഭിഭാഷകരില്ല...!!

     അഭിഭാഷകരും, പത്രക്കാരും സമൂഹനടത്തിപ്പിന്റെ നിർണ്ണായക ഘടകങ്ങളാണെന്ന് പറഞ്ഞു കേൾക്കുന്നു.... ലെജിസ്ലേറ്റീവ്,, ബ്യൂറോക്രസി,, ജുഡീഷ്യറി എന്നിങ്ങനെ ജനാധിപത്യത്തെ നിലനിർത്തുന്ന തൂണുകളിൽ നാലാമതായി ഉള്ളതാണത്രേ മീഡിയ.. മുൻപറഞ്ഞ മൂന്നും ജനാധിപത്യ വ്യവസ്ഥയുടെ പൊതുമേഘലാ സ്ഥാപനങ്ങളാകുമ്പോൾ സ്വയം ജനാധിപത്യത്തിന്റെ നാലാം തൂണായി അവരോധിച്ച സ്വകാര്യ സ്ഥാപനങ്ങളാണ് മാധ്യമ സ്ഥാപനങ്ങൾ...!! അവർക്ക് ജനാധിപത്യത്തിൽ യാതൊരു പങ്കുമില്ലേ എന്ന് മറുചോദ്യം ഉയർത്തിയാൽ തീർച്ചയായും പറയാം,, ജനാധിപത്യത്തിൽ സ്ഥാനം മാധ്യമ സ്ഥാപനങ്ങൾക്കല്ല,,  മറിച്ചു് ഭരണഘടന വിഭാവനം ചെയ്യുന്ന പൊരുൾനിറഞ്ഞ ആശയമായ ''അഭിപ്രായ സ്വാതന്ത്ര്യത്തിനാണ്''.....അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ തണലാണ് മാധ്യമ സ്വാതന്ത്ര്യത്തിനുള്ളത്... മാധ്യമങ്ങൾ ആവശ്യപ്പെടുന്ന സ്വാതന്ത്ര്യങ്ങളുടെയും, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും സീമകൾ ഒന്നാണെന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങൾ  നടക്കുന്നു എന്ന് മാത്രം... കച്ചവടത്തിന്റെയും,, രാഷ്ട്രീയത്തിന്റെയും,, മതത്തിന്റെയും,, പ്രചരണ- കുപ്രചരണ ദൗത്യം മാധ്യമരംഗം ഏറ്റെടുത്തപ്പോൾ മാധ്യമപ്രവർത്തകർ തങ്ങളുടെ ശിരസ്സിൽ കിളിർക്കുന്ന കൊമ്പിന്റെ സൗന്ദര്യം ആസ്വദിക്കുകയായിരുന്നു... അവിടെ അഭിപ്രായ സ്വാതന്ത്ര്യം എന്നത് "പത്രക്കാർക്ക് മാത്രം പറയാനുള്ള സ്വാതന്ത്ര്യം" എന്ന് ചുരുക്കിപ്പറയാൻ ബോധപൂർവ്വമായ ശ്രമവും ഉണ്ടായി... പക്ഷെ അതിനെതിരെ ശബ്ദിക്കാൻ സാമൂഹിക, രാഷ്ട്രീയ, കലാ രംഗത്തെ അധികമാരും മുൻപോട്ടു വന്നില്ല എന്നതാണ് ഈ രംഗത്തെ അപചയത്തിന്റെ കാരണവും!!

     വളരെ ലളിതമായ മാനുഷിക വികാരങ്ങളാണ് മനുഷ്യനെ പത്രക്കാർക്കെതിരെ പ്രതികരിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത്... അതിൽ പ്രധാനം എല്ലാവരും പ്രശസ്തി ഇഷ്ട്ടപ്പെടുന്നു എന്നതാണ്... ആൾക്കൂട്ടത്തിൽ നിൽക്കുന്ന തന്റെ ഒരു പടം പത്രത്തിൽ കണ്ടാൽ ആ പത്രത്താളുമെടുത്ത് നാട്ടുകാരെ കാണിക്കാനിറങ്ങുന്നവരാണ് നമ്മളിൽ പലരും.. അതിന്റെ മറുവശം തന്നെയാണ് രണ്ടാമത്തെ കാരണം... മനുഷ്യൻ കുപ്രചരണങ്ങളെ ഭയക്കുന്നു... ഇതുരണ്ടും നൽകാനുള്ള പത്രക്കാരന്റെ കഴിവാണ് അവന്റെ ശക്ത്തി.. അങ്ങനെ പത്രക്കാരനെ പ്രീതിപ്പെടുത്തി നിർത്തിയാൽ അവരുടെ പിന്തുണയും അതുവഴി സമൂഹത്തിൽ അംഗീകാരവും ലഭിക്കുമെന്നിരിക്കെ എന്തിനവരെ പിണക്കണം എന്നതായി പൊതുധാരണ...!! സമൂഹശ്രദ്ധയിലേക്ക് വരുന്നവരും,, മുഖ്യധാരയിൽ നിൽക്കുന്നവർക്കും ഒരുപോലെ പത്ര പ്രവർത്തകരെ ആവശ്യമായി വന്നതോടെ ഏതൊരു അധികാരസ്ഥാപനത്തിന് നേരെയും ധാർഷ്ട്യം പുലർത്താനുള്ള ക്ഷമത ഉള്ളവരായി പത്രക്കാർ മാറി... ചെറിയ ഗ്രാമങ്ങളിൽ പോലും ആരും ഭയക്കുന്ന,, പ്രത്യേകിച്ച് മാന്യമായി ജീവിക്കുന്നവർ ഭയക്കുന്ന ഒരു പരദൂഷണ കഥാപാത്രം ഉണ്ടാകും... അവരെ എല്ലാവരും ഭയക്കുന്നു... ആ കഥാപാത്രത്ത്തിന്റെ ഒരു ഗ്ലോറിഫൈഡ് രൂപമാണ് ഇന്നത്തെ പത്രപ്രവർത്തനവും,, അതിനോട് മനുഷ്യൻ കാട്ടുന്ന ഭയവും...!!  ആരെങ്കിലും പത്രക്കാരനോട് ഒന്നെതിർത്തു നോക്കൂ... അടുത്ത നിമിഷം അവൻ പ്രതികരിച്ചിരിക്കും... "" എഴുതി നാറ്റിച്ചുകളയും ഞാൻ"' എന്ന്!!

     സ്വാതന്ത്ര്യ സമരകാലത്തും, പിന്നിടിങ്ങോട്ടും പത്ര മാധ്യമങ്ങൾ അഭിപ്രായ സ്വാതന്ത്ര്യം എന്നതിനെ എത്ര മഹനീയമായി ഉപയോഗിച്ചു എന്നതിന് പലവിധമായ തെളിവുകൾ ഉണ്ട്... അതിലെല്ലാം സത്യത്തെ പുറത്തുകൊണ്ടുവരുക എന്ന ലക്ഷ്യവും,, ദേശീയതയെ അരക്കിട്ടുറപ്പിക്കുക എന്ന ലാഭവും മാത്രമേ അക്കാല പത്രപ്രവർത്തകർ കണ്ടിരുന്നുള്ളൂ... പൂർവ്വകാല പത്രപ്രവർത്തകരിൽ കണ്ടിരുന്ന സവിശേഷത എന്നത് അവരാരും കേവലം പത്രപ്രവർത്തകർ മാത്രമായിരുന്നില്ല ... മറിച്ചു് സാമൂഹിക പരിഷ്ക്കർത്താക്കളും, ദേശീയ വാദികളും ആയിരുന്നു എന്നതാണ്... തങ്ങളുടെ പുരോഗമന ആശയങ്ങളെ പൊതുസമൂഹ സമക്ഷം അവതരിപ്പിക്കുന്നതിനുള്ള മാർഗ്ഗമായാണ് അവർ പത്ര പ്രവർത്തനത്തെ കണ്ടിരുന്നത്... തങ്ങളുടെ പത്രകോപ്പികൾ വിറ്റഴിക്കുന്നതിനെക്കുറിച്ചോ,, തങ്ങളുടെ പ്രദർശന പാടവത്തിന്റെ റേറ്റിങ്ങോ അവർക്ക് വിഷയമായിരുന്നില്ല... അവരാരും ആരുടെയും ഉറക്കറയിൽ ക്യാമറയുമായി ചെന്നുവെന്നോ, ഒരു സ്ത്രീയുടെയും രതി ഗാംഭീര്യം എഴുതി കേമന്മാരായതായോ നാം കേട്ടിട്ടില്ല..  ദൗർഭാഗ്യമെന്നു പറയട്ടെ അത്തരം മുൻകാല പത്രപ്രവർത്തകരുടെ പിന്മുറക്കാരെന്ന വീരവാദം മാത്രമെ ഇന്നത്തെ മാധ്യമ പ്രവർത്തകർക്ക് ആവശ്യമുള്ളൂ.... മറിച്ചു് ധാർമികത ആവശ്യമില്ല... പണം വളരെയേറെ ചെലവഴിച്ചു നടത്തുന്ന മാധ്യമ വ്യവസായത്തിൽ മൽസ്സരവും, പണാധിപത്യവും ഒഴിവാക്കുവാൻ കഴിയില്ലല്ലോ??

     രാഷ്ട്രീയ- സാമൂഹിക- കലാ- ഉദ്യോഗസ്ഥ രംഗങ്ങളിലെ നിർണ്ണയശക്ത്തിയായി മാധ്യമ രംഗം മാറിയതിന് മറ്റൊരു പ്രധാന കാരണം ഭരണരംഗത്തെ അഴിമതിയും കെടുകാര്യസ്ഥതയും ആണ്... തങ്ങളുടെ പ്രവർത്തിദോഷങ്ങളെ ഏതെങ്കിലും പത്രക്കാരൻ പുറത്തുകൊണ്ടുവരുമോയെന്ന് പല മേലാളന്മാരും ഭയന്നു... അത്തരക്കാരുടെ തെറ്റുനിറഞ്ഞ പ്രവർത്തനങ്ങളുടെ വാർത്തകളെ റേറ്റിങ് ഉയർത്തുക,, ബാർഗെയിനിങ് ഉപാധിയാക്കുക,, തന്റെ രാഷ്ട്രീയ- കച്ചവട താൽപ്പര്യങ്ങൾക്ക് അനുസൃതമായി വിനിയോഗിക്കുക തുടങ്ങിയ ആവശ്യങ്ങളിലേക്ക് മാത്രം പത്രപ്രവർത്തകൻ ഉപയോഗിച്ചു തുടങ്ങി... ന്യായയാധിപന്മാരുടെ തീരുമാനങ്ങൾപ്പോലും പത്ര റിപ്പോർട്ടുകളാൽ സ്വാധീനിക്കപ്പെടുവാൻ തുടങ്ങി...  വിവാദങ്ങൾ ഉണ്ടാകുന്ന വിഷയങ്ങളിൽ ഭരണവർഗ്ഗവും, ജുഡീഷ്യറിയും എടുക്കുന്ന നിലപാടുകളും ഇതരവിഷയങ്ങളിലെ നിലപാടുകളും വ്യത്യസ്ഥമാണ്... പത്രക്കാരെ സംതൃപ്തിപ്പെടുത്തുന്ന രീതിയിൽ പ്രവർത്തിക്കുന്ന അധികാരസ്ഥാനങ്ങൾ സ്വതന്ത്ര ഭരണസ്ഥാപനങ്ങളായി കാണുവാൻ കഴിയില്ല... അവർ വിവാദങ്ങളുടെ മൊത്തവ്യാപാരികളായ പത്രക്കാരുടെ അടിമകളാണെന്നേ കാണുവാൻ കഴിയൂ...

     ലോകത്താകമാനം പത്രപ്രവർത്തനം 'പാപ്പരാസി' പത്രപ്രവർത്തന രംഗത്തിലേക്ക് അധഃപതിച്ചപ്പോൾ ഭാരതത്തിൽ ന്യായാധിപ മാധ്യമ സംസ്ക്കാരം തളിർത്തു...  ചർച്ചകളിൽ എല്ലാവിധ ശരികളുടെയും മൂർത്തീഭാവങ്ങളായി വാർത്താ അവതാരകർ വിരാജിക്കുമ്പോൾ പൗഡറുമിട്ട് അന്തിചർച്ചക്ക് തയാറെടുക്കുന്ന വിശകലന വിദക്തർ ആരും തന്നെ ''''ഞാൻ എന്റെ അഭിപ്രായം പറയുന്നതിനാണ് ഇവിടെ വന്നത് മറിച്ചു് നിങ്ങളുടെ വിചാരണയെ നേരിടാനാനല്ല"" എന്ന് അവതാരക ന്യായാധിപനോട്  തുറന്നടിക്കാനുള്ള ആർജ്ജവം കാണിക്കാറില്ല ... ഏതൊരു വ്യക്തിത്വത്തെയും ഇന്റർവ്യു ചെയ്യുന്നത് ചോദ്യം ചെയ്യലായി തെറ്റിദ്ധരിച്ചു പ്രവർത്തിക്കുന്ന പുതു മാധ്യമ പ്രവർത്തകർക്ക് തങ്ങൾക്കെതിരെ ഉണ്ടാകുന്ന ശബ്ദം അലോസരമായി തോന്നുന്നത് സ്വാഭാവികം മാത്രം...   

     വർത്തമാനകാല മാധ്യമ കെടുതികളെക്കുറിച്ഛ് ഇത്രയെങ്കിലും ആമുഖമായി പറഞ്ഞതിന് കാരണമുണ്ട്... മാലിന്യകൂമ്പാരത്തിൽ വിരാജിക്കുന്ന എലികളെപ്പോലെ എന്തും കരണ്ടു നശിപ്പിക്കാനുള്ള സ്വയാർജ്ജിത അവകാശവുമായി ഇതേ മാധ്യമപ്രവർത്തകർ എത്തിച്ചേർന്നത് അഭിഭാഷകർക്ക് മുന്നിലേക്കാണ്... തേറ്റപ്പല്ല് രാകുകയുമാകാം,, കുറച്ചു കരളുകയുമാകാം എന്ന് അവർ കരുതി... അവിടെ "എഴുതി നാറ്റിക്കും" എന്ന ഭയപ്പെടുത്തൽ ചെലവാക്കാതെ പോയി... ""ഏതൊരു രാഷ്ട്രീയ പ്രമുഖനെയും, ഉദ്യോഗസ്ഥ വിശിഷ്ട്ടനെയും പേരെടുത്തു വിളിച്ചു സംസ്സാരിക്കാനുള്ള അവകാശം പത്ര പ്രവർത്തനം തനിക്കുതന്നു""  എന്ന് അഹങ്കാരത്തോടെ പറയുന്ന പത്രപ്രവർത്തകരെ ഞാൻ കണ്ടിട്ടുണ്ട്... പക്ഷെ പരമോന്നത നീതിപീഠത്തിനു മുൻപിൽ വരെ നിന്ന് നീതിക്കായി തർക്കമുയർത്താൻ ക്ഷമതയുള്ള അഭിഭാഷകനു മുൻപിൽ അഹങ്കാരത്തിന്റെ തേറ്റപ്പല്ലുകൾ ഒടിഞ്ഞുപോവുകയേ ഉള്ളൂ എന്ന് മനസ്സിലാക്കാൻ, പാവം മാധ്യമ സുഹൃത്തുക്കൾ; അല്പം വൈകി... നിയമത്തിന്റെ യാതൊരു പരിരക്ഷയുമില്ലാതെ പ്രയോഗികതയുടെയും,, നിയമത്തിന്റെയും,, സാങ്കേതികതയുടെയും ന്യായം പറഞ്ഞു സമൂഹത്തിന്റെ സമസ്ത മേഖലകളിലും ഇടപെട്ട് പോരടിച്ചു തന്നെ ജീവിതം നയിക്കുന്നവരാണ് അഭിഭാഷകർ... പറഞ്ഞു നാറ്റിക്കാനുള്ള കഴിവുവെച്ചു വിരട്ടി നിർത്തിയിരുന്ന രാഷ്ട്രീയക്കാരോടും,, ഉദ്യോഗസ്ഥരോടും,, പോലീസ്സുകാരോടും ഒക്കെ തുലനം ചെയ്തു അഭിഭാഷകരോട് പോരു കുറിച്ചാണ് മാധ്യമ പ്രവർത്തകർക്ക് സംഭവിച്ച പിഴവ്......

     തന്റെ പത്രത്തിന് പരസ്യവും, പണവും നൽകുന്ന ഒരു സ്ഥാപനത്തിന്റെ ഏതു കൊള്ളരുതാഴികക്കു നേരെയും ലെൻസുകൾ മറച്ചുവെച്ചു ചിത്രങ്ങളെടുക്കാൻ മടിയില്ലാത്തവർ,, രാഷ്ട്രീയ വേശ്യയുടെ നീലച്ചിത്രങ്ങൾക്കായി വാലിൽ തീകൊളുത്ത് ഓടിയവർ,, കാണേണ്ടത് കാണാതെയും, കണ്ടത് കണ്ടെന്നു നടിക്കാതെയും, കാണാത്തതിനെ കണ്ടതായി പറഞ്ഞും, സ്വന്തം താൽപ്പര്യത്തിന് അനുസൃതമായി ഉളുപ്പില്ലാതെ എന്തും പടച്ചുവിടാൻ തയ്യാറായ കൂലിക്കാരായി പത്രക്കാരെ പൊതു സമൂഹം കണ്ടതു കൊണ്ടാകാം;; തങ്ങളുടെ ഭാഗം വിളിച്ചുപറയാൻ മാധ്യമ വഴികളില്ലാത്തവരായിട്ടുകൂടി അഭിഭാഷകരുടെ നിലപാടുകൾക്ക് പൊതുസമൂഹം അംഗീകാരം നൽകിയത്.. അഭിഭാഷകരെ നോക്കി അഭിഭാഷക ഗുണ്ടകൾ എന്ന് വിളിച്ചതിനെ പൊതുസമൂഹം പുച്ഛിച്ചത്...

     മാധ്യമ സ്വാതന്ത്ര്യത്തെ അഭിഭാഷകർ വിലക്കി എന്നതാണ് പ്രചരണം...എന്തായിരുന്നു ഹൈ കോടതിയിൽ ഉണ്ടായിരുന്ന മാധ്യമ സ്വാതന്ത്ര്യം?? ഒരു കേസ്സിൽ കോടതി വാദം കേട്ടപാടെ തന്നെ, വിധിപ്പകർപ്പ് ഔദ്യോഗികമായി കോടതി പുറപ്പെടുവിക്കുന്നതിനു മുൻപുതന്നെ, ജഡ്ജിയുടെ ചേമ്പറിലോ, സ്റ്റെനോയുടെ പക്കൽ നിന്നുമോ അത് നേടിയെടുക്കാനുള്ള സ്വാതന്ത്ര്യം... ഇത് എന്തുതരം സ്വാതന്ത്ര്യമാണ്?? ഒരു കേസ്സിനെക്കുറിച്ചുള്ള കോടതിയുടെ തീരുമാനം അറിയാനുള്ള ആദ്യ അവകാശം ആ കേസ്സിലെ കക്ഷികൾക്കാണ്... രണ്ടാമതായി കേസ്സുനടത്തിയ അഭിഭാഷകനാണ്... അതിനു മുൻപ് ആ വിധി അറിയാനുള്ള അവകാശം പത്രപ്രവർത്തകർക്കോ, സമൂഹത്തിനോ ഇല്ല... ഒരു വിധിയുടെ പകർപ്പ് കോടതിയിൽ നിന്ന് ലഭിക്കുന്നതിന് നിയമം അനുശാസിക്കുന്ന മാർഗ്ഗങ്ങൾ ഉണ്ട്... അതുപ്രകാരം ഞങ്ങൾക്ക് ലഭിച്ചാൽ പോരാ, ജഡ്ജിയുടെ ചേമ്പറിൽ നിന്നുതന്നെ വേണം എന്ന് ശഠിക്കുന്നതല്ലേ അഹങ്കാരം?? നിയമത്തിന്റെ വഴികൾ തങ്ങൾക്കുമുന്പിൽ മാറിനിൽക്കണം എന്ന ധാർഷ്ട്യം എന്ന് മാത്രമേ അതിനെ കാണാൻ കഴിയൂ... ആദ്യമായി ചേമ്പറിൽ നിന്നും വിധിയുടെ സാരാംശം പത്രക്കാരെ അറിയിക്കാൻ തയ്യാറായ ജഡ്ജിയും,, അന്ന് അതിനെ എതിർക്കാതിരുന്ന അഭിഭാഷകരും ഇത്തരം മോശമായ കീഴ്വഴക്കങ്ങൾ സൃഷ്ട്ടിച്ചതിന് ഉത്തരവാദികളാണ്... തിരുത്തലുകൾക്ക് അഭിവാദ്യങ്ങൾ....

     രണ്ടാമതായുള്ള പ്രധാന മാധ്യമ സ്വാതന്ത്ര്യം;; കോടതിയിൽ കേസ്സിന്റെ പരിഗണനാ വേളയിൽ കോടതിയും അഭിഭാഷകരും തമ്മിലുണ്ടാകുന്ന ആശയവിമിയത്തെയും,, ക്ലാരിഫിക്കേഷനുകളെയും മറ്റും വളച്ചൊടിച്ചു തങ്ങൾക്ക് നേട്ടങ്ങൾക്ക് അനുസൃതമായും,, റേറ്റിങ്ങിന് വേണ്ടിയും,, വിവാദപരമായും അവതരിപ്പിക്കുക എന്നതാണ്... ജുഡീഷ്യൽ നടപടികൾക്കു മേലുള്ള ശുദ്ധമായ കടന്നു കയറ്റമായിരുന്നു അത്.. കോടതി വാദമധ്യേ നടത്തുന്ന പരാമർശങ്ങളെ അടർത്തി ഒടിച്ചു പൊതുജന സമക്ഷം അവതരിപ്പിക്കുമ്പോൾ ജനങ്ങളിൽ അവ്യക്തതയാണ് അത് സൃഷ്ടിക്കുന്നത്... ഒരു പരാമർശവും വിധിയും തമ്മിലുള്ള അന്തരം ന്യായാധിപന്റെ സത്യസന്ധതയെപ്പോലും സംശയത്തിന്റെ നിഴലിൽ നിർത്തും!!  അനവസരത്തിലുണ്ടാകുന്ന മാധ്യമ പരാമർശങ്ങളും,, വിവാദങ്ങളും ആ കേസ്സിന്റെ ന്യായയുക്തമായ തീരുമാനങ്ങളെ ബാധിക്കും എന്നതിൽ സംശയമില്ല... കോടതി പരാമർശങ്ങൾ എന്നരീതിയിൽ പ്രസിദ്ധീകരിക്കുന്നതിൽ നിന്നും മാധ്യമങ്ങൾ പിന്തിരിയണം എന്ന് പലപ്രാവശ്യം ഹൈകോടതിപോലും ആവശ്യപ്പെട്ടിട്ടും മാധ്യമ പ്രവർത്തകൻ അത് ചെവിക്കൊള്ളാൻ തയ്യാറായിരുന്നില്ല!! പത്രങ്ങൾ വിധികൾ പ്രസിദ്ധീകരിക്കൂ... പകരം കോടതിയുടെയും അഭിഭാഷകരുടെയും തൊഴിലിൽ ഇടപെടണ്ടതില്ല.. അതുതന്നെയാണ് അഭിഭാഷകസമൂഹത്തിന്റെ ശക്തമായ തീരുമാനം... 

     മാധ്യമങ്ങളുടെ അഴിഞ്ഞാലാട്ടത്തിന് ഹൈകോടതിയിൽ അറുതി വന്നതിനെക്കുറിച്ചു "കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വസ്ഥതയുണ്ടായിരുന്നു" എന്ന് ശ്രീ കെ. ടി ശങ്കരനെപ്പോലെ മുതിർന്ന ഒരു ഹൈ കോടതി ജഡ്ജി പരാമർശിക്കണമെങ്കിൽ, ജുഡീഷ്യൽ നടപടികളിൽ എത്രയധികം ശല്യമായിരുന്നു അവരെന്ന് കാണണം... മാധ്യമങ്ങൾക്ക് അനുകൂലമായി വാളെടുത്തു വരുന്ന അഭിഭാഷക വേഷധാരികളുടെ നിലപാടിനെ ഇതിനപ്പുറമായി കാണേണ്ടകാര്യമില്ല... കാരണം മാധ്യമങ്ങൾ നൽകിയ പ്രശസ്തിയിൽ ജീവിക്കുന്നവരാണ് അവർ... അവർക്ക് അത് തുടർന്നും ആവശ്യമാണ്... ഒരു ആഴ്ചക്കപ്പുറം ഇക്കൂട്ടരെ അന്തിചർച്ചക്ക്  ചാനലുകൾ വിളിച്ചില്ലെങ്കിൽ പിന്നെ അവരുടെ പ്രസക്തി വട്ടപൂജ്യമാണ്...  അതുകൊണ്ടുതന്നെ അവരെ പഴിക്കേണ്ടതുമില്ല.. പക്ഷെ മറന്നു പോകരുതാത്ത ഒന്നുണ്ട്... അഭിഭാഷകരെ കൂട്ടത്തിൽ നിന്നു കുത്താൻ ചില അഭിഭാഷകരുണ്ട്... പത്രക്കാരെ വിമർശിക്കാൻ പരസ്പ്പരം പോരടിക്കുന്ന പത്രക്കാരിൽപോലും ആരുമില്ല!!

     വാർത്തകൾ നിലയ്ക്കുന്നില്ല എന്നാണല്ലോ... പത്രക്കാർക്ക് എല്ലാം വാർത്തകളാണ്.. കൊലപാതകവും, കൊള്ളയും, ബലാത്സംഗവും, സരിതയും, സൗമ്യയും, ഗോവിന്ദച്ചാമിയും, ഭീകരരും, സ്ഫോടനവും, അതിർത്തിയും, പട്ടാളക്കാരും, തീവ്രവാദവും എല്ലാം... "അഭിഭാഷകരുടെ തല്ലുകൊണ്ടാൽ പത്രക്കാരന് അതും ഒരു വാർത്ത"".... തൊഴിലിന്റെ ഭാഗമെന്ന് ന്യായവും പറയാം.... പക്ഷെ അഭിഭാഷകർക്ക് അങ്ങനെയല്ല... പത്രക്കാരുമായുള്ള തർക്കങ്ങൾ അവർക്ക് തങ്ങളുടെ ഉർജ്ജത്തെയും, സമയത്തെയും പാഴാക്കലാണ്... അതുകൊണ്ട് ഈ തർക്കങ്ങൾക്ക് പരിഹാരം കാണാൻ കോടതിയും സർക്കാരും മുൻകൈ എടുക്കണം... തെറ്റായി വ്യാഖ്യാനിക്കപ്പെട്ട സ്വാതന്ത്ര്യങ്ങൾ ഇല്ലാതാകുകയും വേണം....

[Rajesh Puliyanethu
 Advocate, Haripad] 


Saturday 15 October 2016

ഒരുതുള്ളി ഓർമ്മ....!!

ഒരു തുള്ളി ഓർമ്മയിൽ ഒളിച്ചിക്കുന്നതെത്ര തന്മാത്ര തൻ സുഗന്ധം
ജീവനെ ജീവനായ് ഉണർത്തിനിറുത്തിയ ജന്മത്തിൻ ആകെ സുഗന്ധം...
നിന്റെ ഓർമ്മകൾക്കെത്ര സുഗന്ധം....

പോക്കുവെയിൽ ദൂരെ അകലെ മറയുമ്പോൾ,,
ഓർമ്മകൾ നിഴലായ് അരികെ നിൽപ്പൂ...
നിൻ ഓർമ്മകൾ നിഴലായ് അരികിൽ നിൽപ്പൂ...

നീ ഒരുവേള മറഞ്ഞു തെളിഞ്ഞു വരുവോളം കൂരിരുട്ടെന്നെ പുണരും,,
ഞാനീ ഏകാന്തതീരത്തു നിൽക്കും,, നിശയുടെ മടിയിൽ മയങ്ങും..
വീണ്ടും മിഴികളെ തഴുകി ഉണർത്തുന്ന പൊൻകിരണങ്ങളായ് നീവരുവോളം..

കഴിയില്ല നിന്നുടെ ഓർമ്മകൾ പേറിയ തനുവിനെ മയക്കിക്കിടത്താൻ....
വിരഹമായ മാറിയ ഓർമ്മതൻ തന്തുക്കൾ ജീവനെ ഉണർത്തി നിറുത്തും...
ഞാനൊരു നിശാഗന്ധിയായ് മിഴികൾ തുറന്നു വെയ്ക്കും....

കാത്തിരിക്കുന്നൊരു നാളുകൾക്കപ്പുറം കാത്തിരിപ്പിനുണ്ടൊരു സുഗന്ധം...
ആത്മാവ് കാണുന്ന ചക്രവാളത്തിങ്കൽ നിൻനിഴൽ പതിയെ പതിയുവോളം..

ഒരു തുള്ളി ഓർമ്മയിൽ ഒളിച്ചു വെച്ചു ഞാനീ ഓർമ്മതൻ പെട്ടകം ഒളിച്ചുവെയ്ക്കാം...
ഈ ഓർമ്മതൻ പേടകം ഒളിച്ചുവെയ്ക്കാം.......

[Rajesh Puliyanethu
 Advocate, Haripad]