Friday 23 December 2011

ഒരു ബസ്‌ യാത്രയും, ജീവനും, കണ്ണാടിയും!!

       തമ്പി അളിയന് കഴിഞ്ഞ ദിവസ്സം എറണാകുളം വരെ ഒന്ന് പോകേണ്ടി വന്നു. തിരിച്ചു തിരുവനന്തപുരത്തിന് പോകാന്‍ ബസ്‌ കിട്ടിയപ്പോഴേക്കും സമയം അല്‍പ്പം വൈകി. ഏകദേശം 9 മണിയോടുകൂടി വയറ്റിലയില്‍നിന്നും ബസ്സില്‍ കയറിയ തമ്പി അളിയന് ബസ്‌ അരൂര് എത്തിയപ്പോഴേക്കും ഫൂട്ട് ബോര്‍ഡ്‌ന്റെ തൊട്ടു പുറകിലായുള്ള സീറ്റ്‌ തരമായി.

        ബസ്സില്‍ മോശമില്ലാത്ത തെരക്കാണ്. സൂപ്പര്‍ ഫാസ്റ്റ് എന്നാ പേരുണ്ടെങ്കിലും അത്ര ഫാസ്റ്റ് ഒന്നുമല്ലാതെ ബസ്‌ നീങ്ങി ക്കൊണ്ടിരിക്കുന്ന്നു. വാതിലിനു നേരെ പുറകിലുള്ള  സീറ്റ്‌ ആയിരുന്നതിനാല്‍ തമ്പി അളിയന് കാര്യമായി ഒന്ന് ഉറങ്ങുന്നതിനും കഴിഞ്ഞില്ല. വല്ലാത്ത തണുത്ത കാറ്റും അടിക്കുന്നുണ്ട്. തിരുവനന്തപുരത്തു വണ്ടി എത്തുന്ന സമയവും അവിടെനിന്നും വീട്ടിലേക്കു പോകുന്നതും എല്ലാം  തമ്പി അളിയന്റെ ഉറക്കം കേടുത്തുന്നവയാണ്. അല്‍പ്പം മയങ്ങിയും, ഉണര്‍ന്നും തമ്പിയളിയന്‍ വണ്ടി ഏതാണ്ട് ആലപ്പുഴക്ക് അടുത്തുവരെ എത്തിച്ചു. ഒരു മഹാമനസ്ക്കന്റെ മുഖച്ഛായ ഉണ്ടായിരുന്ന കണ്ടെക്ടര്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്നിടത്തോക്കെ ബസ്‌ നിര്‍ത്തി നല്‍കുന്നുമുണ്ട്. അതില്‍ മുറുമുറുപ്പോടെ ഡ്രൈവറും ചില യാത്രക്കാരും.   

       സമാനമായ ആവശ്യവുമായി ബസ്സിന്റെ ഏതാണ്ട് മധ്യഭാഗത്തുനിന്നും ഒരു ശബ്ദം കേട്ടു.

 'ആളിറങ്ങണം'. 

അതിനിവിടേതാ സ്റ്റോപ്പ്‌?? ഒരു യാത്രക്കാരന്റെ പരിഭവം നിറഞ്ഞ ശബ്ദം!

ഓ, രാത്രി അല്ലിയോ?? കണ്ടെക്ടര്‍ വിശദീകരണം പറഞ്ഞതും ബെല്‍ അടിച്ചതും ഒരുമിച്ചു കഴിഞ്ഞു. 

ബസ്‌ നിര്‍ത്തി ഡ്രൈവര്‍ പുറകോട്ടു നോക്കിയിരുന്നു പിറുപിറുക്കാന്‍ തുടങ്ങി. ഒന്നിറങ്ങി വാടോ, മനുഷേന് ഒരറ്റം 
പറ്റാനുള്ളതാ....

ഒരു ബാഗും കയ്യില്‍ തൂക്കി സാവധാനം; തന്റെ യാത്ര ഇവിടെ വരെ അല്ലെ ഉള്ളു എന്നാ സമാധാനത്തില്‍ ഒരാള്‍ അടിവെച്ചു ഫുഡ്‌ ബോര്‍ഡ്‌ ഇറങ്ങി. 

'ഓരോരുത്തനോക്കെ വന്നോളും' എന്ന് ശപിച്ചുകൊണ്ട് ഫുഡ്‌ ബോര്‍ഡില്‍ നിന്നിരുന്ന ചങ്ങാതി ഡോര്‍ വലിച്ചടച്ചു.. 

ബസ്‌ മുന്നോട്ടു നീങ്ങി അല്‍പ്പം വേഗത എടുത്തു തുടങ്ങി........
 ഒരു ചെറുപ്പക്കാരന്‍ യാത്രക്കാരെ വകഞ്ഞു മാറ്റികൊണ്ട് മുന്‍പോട്ടു വന്നു. അടുത്തെവിടെയോ ഇറങ്ങാനുള്ള അടുത്ത കുരിശാണിതെന്നുള്ള ധാരണയില്‍ ആള്‍ക്കാര്‍ അയാളെ ശ്രദ്ദിച്ചു കൊണ്ടിരുന്നു. അയാള്‍ ഫൂട്ട് ബോര്‍ഡിലെക്കിറങ്ങി താന്‍ ചവച്ചുകൊണ്ടിരുന്ന ഖൈനി പുറത്തേക്ക് തുപ്പാന്‍ വന്നതാണ്. 

അടുത്ത നിമിഷമാണതു സംഭവിച്ചത്. 
ഡോറിലേക്ക് ശരീരമമര്‍ത്തി പുറത്തേക്ക് തുപ്പാന്‍ ശ്രമിക്കുകയും ഡോര്‍ തുറന്നു പോവുകയും ഒരുമിച്ചു കഴിഞ്ഞു. ഫൂട്ട് ബോര്‍ഡില്‍ നേരത്തെ നില ഉറപ്പിച്ചിരുന്നയാല്‍ ചെറുപ്പക്കാരനെ കടന്നു പിടിച്ചു. പിടിച്ചയാള്‍ സഹിതം പുറത്തേക്ക് മറിയാന്‍ പോകുന്നത് കണ്ടു ഫൂട്ട് ബോര്‍ഡ്‌ന്റെ തൊട്ടു പുറകിലായുള്ള സീറ്റില്‍ ഇരുന്ന തമ്പി അളിയന്‍ കിട്ടിയ ഏതൊക്കെയോ കയ്യിലൊക്കെ പിടിച്ചു വലിച്ചു ഇരുവരെയും ബസ്സിനുള്ളിലാക്കി. എല്ലാം രണ്ടോ മൂന്നോ സെക്കാണ്ടുകള്‍ക്കുള്ളില്‍ കഴിയുകയും ചെയ്തു.

മൂന്നു സെക്കാണ്ടുകളുടെ നിശബ്ദമായ ഇടവേളക്കു ശേഷം പുറകില്‍ നിന്നും ഒരു ശബ്ദം കേട്ടു!!

'രണ്ടിന്റെയും പണി ഇപ്പോള്‍ കഴിഞ്ഞെനേം'..

തമ്പി അളിയന്‍ അപ്പോളാണ് മനസ്സിലാക്കിയത്, രക്ഷിക്കാനുള്ള പ്രയത്നത്തില്‍ തന്റെ കണ്ണാടി ഒടിഞ്ഞിരിക്കുന്നു.  

തമ്പി അളിയന്‍ സമാധാനപൂര്‍വ്വം ഒടിഞ്ഞ കണ്ണാടി നീട്ടികൊണ്ട് ആ ചെറുപ്പക്കാരനോട് പറഞ്ഞു. സുഹൃത്തെ നിങ്ങള്‍ കാരണമാണ് എനിക്കീ നഷ്ടമുണ്ടായത്. നിങ്ങള്‍ ഇതിനു പരിഹാരമുണ്ടാക്കിത്തരണം. 

ഞാനോ? എന്തിനു? ആ ഡോര്‍ നേരെ ചൊവ്വേ അടക്കാഞ്ഞവനോട് ചോദിക്ക്....

ഡോറില്‍ നിന്നിരുന്നവന്‍ അതിനു മറുപടിപറഞ്ഞു. തന്നോടാരാ ഡോറെ വന്നു മറിയാന്‍ ആവശ്യപ്പെട്ടത്? എനിക്ക് ഇവിടെ ഡോര്‍ അടക്കലോന്നുമല്ല പണി. താന്‍ അയാള്‍ക്ക്‌ കണ്ണാടി മേടിച്ചു കൊടുക്കെടോ....

ബഹളം കേട്ട് ഡ്രൈവര്‍ വണ്ടി നിര്‍ത്തി പുറകോട്ടു തിരിഞ്ഞിരുന്നു, എന്നിട്ടെല്ലാ മറിഞ്ഞപോലെ പറഞ്ഞു. വണ്ടി പറപ്പിക്കാത്തതിനായിരുന്നല്ലോ എല്ലാര്‍ക്കും കൊഴപ്പം, ഞാന്‍ മര്യാദക്ക് ഓടിച്ചത് കൊണ്ട് എല്ലാം ചാവാതെ കെടക്കുന്നു. അല്ലെ പോയവനേം പിടിച്ചവനേം എല്ലാം കാണാമാരുന്നു. 

ഇതിനെല്ലാം ആ കണ്ടക്ടറെ പറഞ്ഞാ മതിയെല്ലോ, മുക്കിനു മുക്കിനു നിര്‍ത്താന്‍ പോയിട്ടല്ലിയോ ഇതെല്ലാ മുണ്ടായത്. ആള്‍ക്കൂട്ടത്തിലാരോ കണ്ടക്ടറോടുള്ള ദേഷ്യം തദ് അവസരത്തില്‍ തീര്‍ത്തു.

 നിങ്ങള്‍ വാതില്‍ അടക്കാഞ്ഞവരും, പുറത്തേക്ക് ചാടിയവരും തമ്മില്‍ തര്‍ക്കിച്ചിട്ടോന്നും കാര്യമില്ല, ഞാന്‍ നഷ്ടപ്പെടുന്നതെന്തിനാ, നിങ്ങളിലാരെങ്കിലും പരിഹാരമുണ്ടാക്കിത്തരണം, തമ്പി അളിയന്‍ ശക്തമായിത്തന്നെ  പറഞ്ഞു.


ഒരു കണ്ണാടിയല്ലേ, അതങ്ങുപോകട്ടെന്നെ, നഷ്ട്ടപ്പെടാത്തവന്റെ കമന്റ്‌ ബസ്സില്‍ നിന്നുമുയര്‍ന്നു....

ഞാന്‍ എന്തിനാണെന്നെ സഹിക്കുന്നത്, നിങ്ങള്‍ എന്തെങ്കിലും പറ, തമ്പി അളിയന്‍ പറയുന്നത് പോലും ശ്രദ്ദിക്കാതെ ആ ചെറുപ്പക്കാരന്‍ തന്റെ മൊബൈലില്‍ വന്ന കാള്‍ അറ്റന്‍ഡ് ചെയ്യുകയായിരുന്നു. തമ്പി അളിയന്റെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളെയും അവഗണിച്ചു അയാള്‍ മിനിട്ടുകള്‍ മൊബൈല്‍ സംഭാഷണം തുടര്‍ന്നു. ഫോണ്‍ കട്ട്‌ ചെയ്തു തമ്പി അളിയനോട് തിരിഞ്ഞു കൊണ്ട്....

താന്‍ മേടിചോണ്ടേ പോകത്തോള്ളോ??
 താന്‍ കാരണം കേവലം മിനിട്ടുകള്‍ക്ക് മുന്‍പ് ജീവന്‍ അപായത്തില്‍ നിന്ന്നു അല്ലെങ്കില്‍ മാരകമായ മുറിവുകളില്‍ നിന്ന് രക്ഷപ്പെട്ട ഒരുവനില്‍ നിന്ന്നുള്ള ആ ചോദ്യം തമ്പി അളിയനെ ശരിക്കും സ്ഥബ്ദനാക്കി.

ഒരുത്തന്‍ ചാവാന്‍ പോയപ്പം ഒന്ന് സഹായിച്ചതിനാ, കണ്ണാടി ഒണ്ടാക്കി കൊടുക്കണമെന്ന്, ആ ശബ്ദം മറ്റൊരു നഷ്ടപ്പെടാത്തവന്റെയാണ്.
തനിക്കു പരാതി വല്ലതു മുണ്ടെങ്കില്‍ വണ്ടി ഞാന്‍ പോലീസ് സ്റ്റേഷനിലേക്ക് വിടാം, ഇതിനകത്ത് തര്‍ക്കമൊന്നും പറ്റത്തില്ല, ഉത്തരവാദിത്ത ബോധം ഉയര്‍ന്ന കണ്ടെക്ടര്‍ ആയിരുന്നു അത്.

ദേ വണ്ടി ആലപ്പുഴ എത്താറായി, താന്‍ മേടിക്കാനുള്ളതെല്ലാം അതിനു മുന്‍പ് മേടിച്ചോണം; എനിക്കിവിടെ ഇറങ്ങണ്ട്താ. പരിഹാസ പൂര്‍വമായ ചെറുപ്പക്കാരന്റെ വര്‍ത്തമാനം കേട്ട് തമ്പി അളിയന്‍ ഒന്നും മിണ്ടാതെ തന്റെ സീറ്റില്‍ ഇരുന്നു.

തന്റെ സീറ്റില്‍ കൂടെ ഉണ്ടായിരുന്ന എല്ലാറ്റിനും സാക്ഷിയായ വൃദ്ധനായ മനുഷ്യന്‍ ആശ്വാസ രൂപേണ തമ്പി അളിയനോട് പറഞ്ഞു; മോനെ പോയത് പോയി പക്ഷെ നീകാരണം രണ്ടു ജീവന്‍ രക്ഷപ്പെട്ടു. നിന്റെ ചെറിയ ഒരു പ്രവര്‍ത്തിക്കും ഒരു കണ്ണാടിക്കും തുല്യമാണ് അവര്‍ രണ്ടു പേരുടെ ജീവന്‍. അതില്‍ നിന്റെ പ്രവര്‍ത്തിയുടെ വില തരാന്‍ അവര്‍ക്കൊരിക്കലും കഴിയില്ല, നീ ചോദിച്ച നിസ്സാരമായ ഒരു കണ്ണാടിയുടെ വില തരാന്‍ അവര്‍ തയ്യാറുമല്ല. അതിനര്‍ഥം അവര്‍ക്ക് സ്വന്തം ജീവന്റെ വിലപോലും അറിയാന്‍ വയ്യാത്തവരാണെന്നാണ്.

ഒരു വലിയ ആശ്വാസമായിരുന്നു ആ വാക്കുകള്‍ തമ്പിഅളിയന് നല്‍കിയത്. അപമാനത്തില്‍ നിന്നോ, പരാജയത്തില്‍ നിന്നോ ഒക്കെ ഉണ്ടായ ഒരു ആശ്വാസം പോലെ.

താന്‍ ചെയ്തത് ചെറിയ പ്രവര്‍ത്തി ആയിരുന്നു. രണ്ടു ജീവന്‍ എന്നാ വലിയ വില അതിനു ലഭിച്ചു എന്നു മാത്രം. ഒരു പരിചയവുമില്ലാത്ത ആ ചെറുപ്പക്കാരന് എന്നോട് കയര്‍ക്കാനും എന്നെ പരിഹസിക്കാനും ഉള്ള ശക്ത്തി ലഭിച്ചതിനു പിന്നില്‍ എന്റെ പ്രവര്‍ത്തി ഉണ്ട്. അതിനിടയില്‍പ്പെട്ട എന്റെ കണ്ണാടിയുടെ വില ഞാന്‍ ചോദിച്ചതുതന്നെ തെറ്റായിപ്പോയി. എനിക്കത് ചെയ്യാന്‍ കഴിയാതെ പോയിരുന്നെങ്കില്‍ വീണു കിടക്കുന്ന അവരെ നോക്കി ഞാന്‍ ദൈവത്തെ പഴിച്ചേനെ. ഒരു വലിയ പ്രവര്‍ത്തി ചെറിയ രൂപത്തില്‍ ചെയ്യാനും, അതിനു ഫലവും തന്ന ദൈവത്തോട് നന്ദി പറയുകയാണ്‌ വേണ്ടത്..
തന്റെ പ്രവര്‍ത്തിയുടെ മഹത്വം ഓര്‍ത്ത്‌ അതില്‍ ആത്മാഭിമാനത്തോടെ തമ്പി അളിയന്‍ ആ ചെറുപ്പക്കാരനെ നോക്കി. ബസ്‌ ആലപ്പുഴ സ്റ്റാന്‍ഡിലേക്ക് കയറാന്‍ തുടങ്ങുന്നു. ആ ചെറുപ്പക്കാരന്‍ ബസ്സിന്റെ ഫൂട്ട് ബോര്‍ഡി ലേക്ക് നടന്നിറങ്ങുന്നു. അയാളുടെ ജീവന്‍ വഴുതിപ്പോകാന്‍ തുടങ്ങിയ അതെ ഫൂട്ട് ബോര്‍ഡു.

അത്യാഹിതം സംഭവിച്ചു കഴിയുമ്പോള്‍ മാത്രം തീവ്രമായി കാണുകയും അതിനെ ഒഴിവാക്കാന്‍ സഹായിച്ചവരെ ത്രിണമായി കാണുകയും ചെയ്യുന്നവരെ ഓര്‍ത്ത്‌ തമ്പി അളിയന്‍ തന്റെ സീറ്റില്‍ ചാരി ഇരുന്ന്  മയങ്ങാന്‍ തുടങ്ങി.   



[RajeshPuliyanethu
 Advocate, Haripad]


Friday 16 December 2011

എന്തു കൊണ്ട് ക്വോട്ടേഷന്‍ ടീമുകള്‍??

        ക്വോട്ടേഷന്‍ ടീമുകള്‍ അരങ്ങു തകര്‍ക്കുന്ന ഒരു ലോകത്തിലാണ് നമ്മുടെ ജീവിതം. എന്ത് കൊണ്ട്  ക്വോട്ടേഷന്‍ ടീമുകള്‍ക്ക് വളരാന്‍ അനുയോജ്യമായ ഒരു വളക്കൂറു സംജാതമാകുന്നു എന്ന് ഏതൊരു സ്വോതന്ത്രനായ പൗരനും ചിന്തിക്കേണ്ടതാണ്. ഒരു വ്യക്ത്തിയോടും വ്യക്തിപരമായ വിരോധമില്ലാതെ, മറ്റാരെങ്കിലും നല്‍കുന്ന പണത്തിനു വേണ്ടി പല വിധത്തിലുള്ള ക്രൂരകൃത്യങ്ങള്‍ നടപ്പിലാക്കുക എന്നതാണ്  ക്വോട്ടേഷന്‍ ടീമുകളുടെ ജോലി. ഒരു വിരോധവുമില്ലാത്ത ഒരു വ്യക്ത്തിയോട് ക്രൂരമായ ഒരൂ പ്രവര്‍ത്തിചെയ്യുന്നതിന് പിന്നില്‍ ഏതെല്ലാം വിധത്തിലുള്ള വികാരങ്ങളായിരിക്കാം നിയന്ത്രിക്കപ്പെടുന്നത്?? കൂടുതല്‍ ആളുകള്‍ ഈ രംഗത്തേക്ക് കടന്നു വരുന്നതിനു പിന്നിലെ ആകര്‍ഷക ശക്ത്തികള്‍ എന്തെല്ലമായിരിക്കാം??

       വാടക ഗുണ്ടകള്‍, വാടക കൊലയാളികള്‍, അങ്ങനെ നാം പണ്ട് മുതലേ കേട്ടുപരിചിതമായ വാക്കുകളിലെ 'വാടക' എന്ന വാക്കിന്റെ പുതിയ പരിവേഷമാണ് 'ക്വോട്ടേഷന്‍'. അതിനൊപ്പം തന്നെ നാം കേട്ടിട്ടുണ്ട് വാടക ഗുണ്ടകളെ വളര്‍ത്തുന്നത് രാഷ്ട്രീയക്കാരും, മുതലാളിമാരും ചേര്‍ന്നാണെന്ന്. ആ സത്യങ്ങള്‍ ഇപ്പോളും നിലനില്‍ക്കുന്നു എങ്കിലും പ്രേരകങ്ങളായ മറ്റു ചില വസ്തുതകളും നിലനില്‍ക്കുന്നു. 

       തൊഴില്‍ രഹിതരായ ചില ആള്‍ക്കാര്‍ പണത്തിനായി കണ്ടെത്തിയ ഒരു മാര്‍ഗമായി ആയിരുന്നു 'ഗുണ്ട' വ്യവസായം ആരംഭിച്ചതും തളിര്‍ത്തതും. അതിനു മുതല്‍ മുടക്ക് തന്റേടവും, ശക്ത്തിയും, ബുദ്ധിയും എന്ന് വന്നത് ഈ തൊഴില്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് ഒരു വീരപരിവേഷം നല്‍കി. സിനിമകളിലും, കഥകളിലും, നിന്നും ലഭിച്ച അധോലോക നായകന്‍മാരുടെ ഉര്‍ജ്ജം ഒരു വലിയ വിഭാഗത്തെ ഈ മേഘലയിലേക്ക് ആകര്‍ഷിച്ചു. 

       പണത്തിന്റെ അതിവിപുലമായ ഒഴുക്കാണ് ക്വോട്ടേഷന്‍ സംഘങ്ങളുടെ ബലവും, ഈ മേഘലയിലേക്ക് ചെറുപ്പക്കാരെ ആകര്‍ഷിക്കുന്നതിനുള്ള പ്രധാനകാരണങ്ങളില്‍ ഒന്നും. അല്‍പ്പം ക്രിമിനല്‍ മനസ്സുള്ള ചെറുപ്പക്കാരനെ ക്വോട്ടേഷന്‍ സംഘങ്ങളിലേക്കു ആകര്‍ഷിക്കുന്നതിനും, പിടിച്ചു നിര്‍ത്തുന്നതിനും പണത്തിനു കഴിഞ്ഞു. ആധുനികമൊബൈല്‍ ഫോണ്‍, വാഹനം, ഉയര്‍ന്ന വിലയുള്ള വസ്ത്രങ്ങള്‍, വിലകൂടിയ ലഹരി, തന്റെ ഗേള്‍ ഫ്രാണ്ടുമായി ചിലവഴിക്കാന്‍ കഴിയുന്ന ഉയര്‍ന്ന സാഹചര്യങ്ങള്‍, അപ്രകാരം ഭൌതികമായ സുഖ സൌകര്യങ്ങളെല്ലാം തന്നെ നിസ്സാരമായി ഒരു  ക്വോട്ടേഷന്‍ സംഘാംഗത്തിന് നേടാന്‍ കഴിഞ്ഞു. ആ സുഖലോലുപതകള്‍ അവനെ അവിടെ പിടിച്ചു നിര്‍ത്തുന്നതിനും കാരണമാകുന്നു. 

         രാഷ്ട്രീയക്കാരുടെയും, മുതലാളിമാരുടെയും, മുതലെടുപ്പും- പിന്തുണയും ഇന്നും ഈ മേഘലയെ സംപുഷ്ട്ടമാക്കുന്നു. രാഷ്ട്രീയത്തില്‍ ഗ്രൂപ്പുകളും, കച്ചവടത്തില്‍ മല്‍സ്സരങ്ങളും, പൊതുവായി ശത്രുത എന്ന വികാരവും വളര്‍ന്നതോടെ ക്വോട്ടേഷന്‍ ടീമുകള്‍ അനിവാര്യതയായി. ഒരിക്കല്‍  ക്വോട്ടേഷന്‍ ടീമുകളെ ഉപയോഗപ്പെടുത്തിയ രാഷ്ട്രീയക്കാരും, മുതലാളിമാരും തുടര്‍ന്നും അവരുടെ സേവനം ലഭ്യമാകുന്നതിനും, മുന്‍പ് ഉപയോഗപ്പെടുത്തിയിരുന്നു എന്നതിലെ രഹസ്യംപാലിക്കുന്നതിനും  ക്വോട്ടേഷന്‍ ടീമുകളെ ഒരു ബാധ്യത എന്നതുപോലെ സംരക്ഷിച്ചു. അത്  ക്വോട്ടേഷന്‍ ടീമുകളെ ശക്ത്തമാക്കുകയും, കൂടുതല്‍ ആള്‍ക്കാരെ ആകര്‍ഷിക്കുന്നതിനു കാരണമാകുകയും ചെയ്തു. 

        ക്വോട്ടേഷന്‍ ടീമുകള്‍ എന്നത് ക്രിമിനല്‍ ഗ്രൂപ്പുകള്‍ തന്നെയാണെങ്കിലും,  മോഷണം, പിടിച്ചുപറി, തുടങ്ങിയ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവരെപ്പോലെ അവര്‍ സമൂഹത്തില്‍ ഒറ്റപ്പെടാത്തതും , അവക്ഞ്ഞ യോടെ പരിഗണിക്കപ്പെടാത്തതും ക്വോട്ടേഷന്‍ ടീമുകള്‍ക്ക് വളമായി. ഒരു  ക്വോട്ടേഷന്‍ തൊഴിലാളി ഒരു വിഷയത്തില്‍ തീരുമാനം പറയുന്നത് ഭയപ്പാടോടെ എങ്കിലും ഒരു കൂട്ടം ആള്‍ക്കാര്‍ക്കിടയില്‍ അന്ഗീകരിക്കപ്പെട്ടതും,  ക്വോട്ടേഷന്‍ ടീമുകളുമായി പരിചയമുള്ളവനെപ്പോലും ഭയ-ബഹുമാന ചേതനകളോടെ സുഹൃത്തുക്കള്‍ പോലും കണ്ടതും അവര്‍ക്ക് ഒരു മാനസ്സിക പ്രചോതനമായി മാറി. നാലോ അഞ്ചോ പേര്‍ അടങ്ങുന്ന ഒരു കുടുംബത്തിലെ ഒരാള്‍  ക്വോട്ടേഷന്‍ തൊഴിലാളി ആണെന്ന് വെയ്ക്കുക!! ആകുടുംബത്തിലെ മറ്റെല്ലാവരും അയാളുടെ പ്രവര്‍ത്തിയെ എതിര്‍ക്കുന്നവരും!  ക്വോട്ടേഷന്‍ തൊഴിലാളിയെ എതിര്‍ക്കുന്ന മറ്റു അംഗങ്ങളില്‍ ഒരാള്‍ക്ക്‌ പൊതു സമൂഹത്തിലെ ഏതെങ്കിലും ഒരു വ്യക്ത്തിയോട് ശണ്ട കൂടേണ്ടി വരുന്നു എന്നും വെയ്ക്കുക! അയാള്‍ തന്റെ വീട്ടില്‍ തന്നെ ഉള്ള  ക്വോട്ടേഷന്‍ തൊഴിലാളിയെപ്പറ്റി വീരതയോടെ പരാമര്‍ശിക്കുന്നത് കാണാം. ഇതിന്റെ ആവര്‍ത്തനം തന്നെ സുഹൃത്തുക്കളുമായി മേല്‍ വിഷയത്തെ ചേര്‍ത്തു വായിച്ചാലും കാണാം. 

       ഒരുവനുമേല്‍ ശാരീരികമായും, മാനസികമായും മേല്ക്കൊയിമ നേടുന്നതിനുള്ള എളുപ്പമാര്‍ഗ്ഗമായി മാറി  ക്വോട്ടേഷന്‍ മേഘല. തുടര്‍ച്ചയായ ഇത്തരം മേല്ക്കൊയിമാ സ്ഥാപനങ്ങള്‍ മാനസികമായ ഒരു ആകര്‍ഷണം ഈ മേഘലയിലേക്ക് ഉണ്ടാക്കി. പണത്തിനു പുറമേ ഉള്ള ഒരു വലിയ സ്വാധീനഘടകമായിരുന്നു അത്. വിദ്യാ സമ്പന്നരെപ്പോലും ഈ മേഘലയിലേക്ക് ആകര്‍ഷിക്കുന്നതിനു അത് കാരണമായി.

       ന്യായമായ ഒരു ആവശ്യത്തിന്റെ നടത്തിപ്പ് പോലും സാധ്യമല്ലാതിരിക്കുകയും, അഥവാ സാധ്യമായാല്‍ ത്തന്നെ അതിനു അനന്തമായ സമയദൈറിഖ്യം ആവശ്യമായി വരികയും ചെയ്യുന്ന ഒരു സ്ഥിതി വിശേഷം ഇവിടെ നിലനില്‍ക്കുന്നു. ഒരുവന് തന്റെ ന്യായത്തെയും, നീതിയെയും നിയമത്തിന്റെയോ സമൂഹത്തിന്റെയോ മുന്‍പില്‍ സ്ഥാപിക്കാന്‍ കഴിയാതെ വരുന്നതില്‍ നിന്നുണ്ടാകുന്ന അമര്‍ഷം,  അഥവാ തന്റെ ന്യായത്തിന്നു നേരെ മുഖം തിരിഞ്ഞു നില്‍ക്കുന്ന നിയമത്തിനോടോ, നിയമ സംവിധാനങ്ങളോടോ ഉണ്ടാകുന്ന അവിശ്വാസം ഇവയെല്ലാം ഒരു മനുഷ്യനെ ക്വോട്ടേഷന്‍ സംഘങ്ങളോട് അടുപ്പിക്കുന്നതിനു കാരണ മാകുന്നു. ചിലസ്ഥലങ്ങളില്‍ ചെറിയ സമൂഹങ്ങളെ സര്‍ക്കാര്‍- സര്‍ക്കാര്‍ ഇതര സംവിധാനങ്ങളില്‍ നിന്നുള്ള അതിക്രമങ്ങളില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്തുന്ന രക്ഷാ ശക്തികളായും ക്വോട്ടേഷന്‍ സംഘങ്ങള്‍ വര്‍ത്തിക്കുന്നു. ഇത്തരം ചില ഘടകങ്ങള്‍ ക്രിമിനല്‍ സ്വഭാവമില്ലാത്തവരും, ക്വോട്ടേഷന്‍ സംഘങ്ങളിലേക്കു ആകര്‍ഷിക്കുന്നതിനും, ആശ്രയിക്കുന്നതിനും കാരണമാകുന്നു. അത് ക്വോട്ടേഷന്‍ സംഘങ്ങള്‍ വളരുന്നതിനും അവരുടെ സ്വയം സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കു ഉപകരണങ്ങളാകുന്നതിനു കാരണമാകുകയും ചെയ്യുന്നു.

       സാമൂഹികമായ കാരണങ്ങള്‍ ക്വോട്ടേഷന്‍ സംഘങ്ങളെ വളരുവാന്‍ സഹായിക്കുന്നു എന്ന് കാണുമ്പോള്‍ തന്നെ, അത് സാമൂഹിക പരിതസ്ഥിതിയെ എത്രാത്തോളം ഭയാനകമാക്കുന്നു എന്നും നാം മനസ്സിലാക്കേണ്ടതുണ്ട്. രാഷ്ട്രീയ ഗുണ്ടകളുടെ വളര്‍ച്ചയേക്കാള്‍ ഭീകരമാണത്. രാഷ്ട്രീയ ഗുണ്ടകളെ നിയന്ത്രിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന് എപ്പോഴെങ്കിലും ജനങ്ങളുടെ മുന്‍പില്‍ വോട്ടു ചോദിച്ചു ചെല്ലേണ്ടി വരുമെന്നുള്ളതിനാല്‍ ജനങ്ങളുടെ മുന്നില്‍ ന്യായങ്ങള്‍ കണ്ടെത്താന്‍ അവര്‍ ഇടക്കെങ്കിലും ശ്രമിക്കും എന്ന് നമുക്ക് ആശ്വസിക്കാം. പക്ഷെ നിയമ സംവിധാനങ്ങളെ സ്വാധീനിച്ചും, ഭയപ്പെടുത്തിയും പ്രവര്‍ത്തിക്കുന്ന ക്വോട്ടേഷന്‍ സംഘങ്ങള്‍ സ്വൈരജീവിതവും, നിയമ വാഴ്ചയും ആഗ്രഹിക്കുന്നവര്‍ക്ക് ഉറക്കം കെടുത്തും. ഏതോ ഒരു ശത്രുവിന്റെ പോക്കറ്റിലെ പണമോ, ഏതോ ക്വോട്ടേഷന്‍ സംഘത്തിനു ഉണ്ടാകുന്ന ഒരു പിഴവോ ആണ് നമ്മുടെ ജീവനും, സ്വത്തും, അവയവങ്ങളുടെ ആയുസ്സും, സമാധാനവും ഒക്കെ തീരുമാനിക്കുന്നത് എന്നത്   അതിപ്രാകൃത കാലത്തെ കേട്ട് കേഴ്വിയില്‍ പോലും ഉള്ളതല്ല!! ഇതെല്ലാം ആധുനികതയുടെയും സമ്പന്നതയുടെയും ഒക്കെ ഉല്‍പ്പന്നങ്ങള്‍ ആണെന്ന്നുള്ളതാണ് ഖേദകരമായ അവസ്ഥ.

       പോലീസ്, മറ്റു നിയമപാലകര്‍, സമൂഹത്തിലെ ആരാധ്യ സ്ഥാനങ്ങള്‍ അലങ്കരിക്കുന്നവര്‍ തുടങ്ങിയവര്‍ മുന്‍കാല ഗുണ്ടാ ആക്രമണങ്ങളില്‍ നിന്നും അല്‍പ്പം രക്ഷപ്പെട്ടു നിന്നിരുന്നു. കൂടുതല്‍ ആള്‍ക്കാര്‍ അറിയാന്‍ ഇടയാവുന്നതും, അതുവഴി ഉണ്ടായേക്കാവുന്ന നിയമ നടപടികളില്‍ ഉള്ള ഭയവും ആയിരുന്നു അതിനുള്ള കാരണം. എന്നാല്‍ ക്വോട്ടേഷന്‍ സംഘങ്ങളുടെ എണ്ണത്തിലുള്ള വര്‍ധനവും, മത്സ്സരവും പോലീസിന് ഉള്‍പ്പെടെ ഭയപ്പാടോടെ ജീവിക്കേണ്ടി വരുന്ന പരിതസ്ഥിതി സംജാതമാക്കി. ഏതു പ്രവര്‍ത്തി ചെയ്താലാണ് കൂടുതല്‍ പ്രശസ്ത്തി നേടാന്‍ കഴിയുന്നത്‌ എന്ന് ചിന്തിച്ച ക്വോട്ടേഷന്‍ സംഘങ്ങള്‍ ഏതൊരു വ്യക്ത്തിക്കെതിരെയും വാളെടുക്കാനുള്ള ശക്തിയും, ഏതു നീച പ്രവര്‍ത്തി ചെയ്യുന്നതിനുള്ള ഉത്സാഹവും കാണിച്ചു. അക്രമ പ്രവര്‍ത്തനങ്ങളുടെ എണ്ണവും, വ്യാപ്ത്തിയും, ഭീകരതയും തങ്ങളുടെ മാര്‍ക്കറ്റ് വര്‍ധിപ്പിക്കുമെന്ന് അവര്‍ തിരിച്ചറിഞ്ഞു.

       ക്വോട്ടേഷന്‍ സംഘങ്ങളുടെ എണ്ണത്തിലുള്ള വര്‍ധനവും, മത്സ്സരവും രാജ്യസുരക്ഷയെത്തന്നെ ബാധിക്കുന്ന നിലയില്‍ എത്തിനില്‍ക്കുന്നു എന്നാ ഭയാനകനായ അവസ്ഥ നാം തിരിച്ചറിയണം. ക്വോട്ടേഷന്‍ സംഘങ്ങള്‍ തങ്ങളുടെ മേഘല വിപുലീകരിക്കാന്‍ ശ്രമിക്കുന്നത് എത്തി നില്‍ക്കുന്നത് തീവ്രവാദ ഗ്രൂപ്പുകള്മായുള്ള ചങ്ങാത്തതിലായിരിക്കും.  ക്വോട്ടേഷന്‍ സംഘാംഗങ്ങള്‍ ആരാധനെയോടെ ആയിരിക്കും അവരെ അനുസ്സരിക്കാന്‍ തുടങ്ങുക. രാജ്യത്തിന്റെ ഏതു കോണിലും ബന്ധം സ്ഥാപിക്കുന്നതിനും, പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും, നടപ്പിലാക്കുന്നതിനും ഉള്ള കുറുക്കു വഴിയായി ആയിരിക്കും ദേശ ദ്രോഹികള്‍ ക്വോട്ടേഷന്‍ സംഘങ്ങളെ പ്രയോജനപ്പെടുത്തുക.

       നമ്മുടെ രാജ്യത്തിന്റെ യുവത്വവും അവരുടെ ഉര്‍ജ്ജവും, ബുദ്ധിയും, ചിന്തയും, അധ്വാനവും,  ആരോഗ്യവും എല്ലാം കരിഞ്ചന്തയില്‍ വില്‍പ്പനക്ക് വെച്ചിരിക്കുന്ന സ്ഥിതി വിശേഷം നിലനില്‍ക്കുന്നു. നിയമത്തിന്റെ ഉരുക്ക് മുഷ്ടികള്‍ ഉപയോഗിച്ചുള്ള അടിച്ചമര്‍ത്തലുകള്‍ മാത്രമല്ല ഈ പ്രശ്നത്തിന് പരാഹാരം; മറിച്ച് ക്വോട്ടേഷന്‍ സംഘങ്ങള്‍ ജനിക്കുകയും ജീവിക്കുകയും ചെയ്യുന്നതിനു പിന്നിലെ രാഷ്ട്രീയപരമായതും, സാമൂഹികമായതും, തോഴില്‍പരമായതും, മതപരമായതും, വിദ്യാഭ്യാസ പരമായതും ആയ സമസ്ത മേഘലയെക്കുറിച്ചും സമഗ്രമായ പഠനം നടത്തി, നിയമം വേണ്ടവിധത്തില്‍ വേഗത്തില്‍ ആവശ്യക്കാരന് സഹായിയായി എത്തുന്നരീതിയില്‍ പ്രവര്‍ത്തിച്ച്‌ 'ക്വോട്ടേഷന്‍'  എന്നാ വിപത്തിന് ശാശ്വത പരിഹാരം കണ്ടെത്തിയേ തീരു. നമ്മുടെയും, വരും തലമുറയുടെയും, ആയുസ്സെത്താതെ മരിക്കേണ്ടി വരുന്ന ക്വോട്ടേഷന്‍ സഹോദരന്മാരുടെയും രക്ഷക്കായി.............



[RajeshPuliyanethu,
 Advocate, Haripad]


     

       

       

Monday 5 December 2011

മുല്ലപ്പെരിയാര്‍ = ഒടുങ്ങാത്ത ഭീതി!!

         മുല്ലപ്പെരിയാര്‍ -ഒരു ഒടുങ്ങാത്ത ഭീതിയായിത്തന്നെ തുടരുന്നു.1895 ല്‍ മേജര്‍ ജോണ്‍ പെന്നി cuick എന്നാ മഹാനായ മനുഷ്യ സ്നേഹി തമിഴ് നാട്ടിലെ ഊഷര ഭൂമികളെ കൃഷിയോഗ്യമാക്കുക, അതുവഴി അവിടുത്തുകാരുടെ പട്ടിണിയും കഷ്ടതകളും ഇല്ലാതാക്കുക എന്നാ സദ്‌ ഉദ്ദേശത്തോടുകൂടി നിര്‍മിച്ച ഒരു ഡാം ഇന്ന് ഒരു സംസ്ക്കാരത്തെയും, ജനതയെയും ഇല്ലാതാക്കത്തക്കരീതിയില്‍ ദുര്‍ബലമായി നില്‍ക്കുന്നു. നിര്‍മാണത്തിന്റെ കാലം തോട്ടിങ്ങോട്ടു തമിഴകത്തെയും, കേരളത്തിലെയും മക്കളെ ഒരുപോലെ സേവിക്കുക മാത്രം ചെയ്തുവന്ന ആ മഹാനിര്‍മാണം കാലത്തിനോടൊപ്പം സഞ്ചരിച്ചപ്പോള്‍ വാര്‍ധക്യം പിടിപെട്ടു. നാശമില്ലാത്തതായി ഒന്നുമില്ല എന്നാ സത്യം മാത്രമാണ് നിലവിലുള്ള ഡാമിന്റെ പുനര്‍ നിര്‍മാണത്തിന്റെ മുറവിളിക്ക് പിന്നിലുള്ളത്. ഒരിക്കലും തടയാന്‍ കഴിയാത്ത കാലത്തിന്റെ ആ സത്യം മുല്ലപ്പെരിയാരിനുമേല്‍ യാഥാര്‍ത്യമായിമാറിയാല്‍ 116 വര്‍ഷം ലക്ഷക്കണക്കിന്‌ ആളുകള്‍ക്ക്, അല്ലെങ്കില്‍ തലമുറകള്‍ക്ക് തന്നെ അന്നം നല്‍കാന്‍, നമ്മള്‍ നട്ടതിനെ എല്ലാം മുളപ്പിക്കാന്‍ മാത്രം നിലകൊണ്ട ആ വൃദ്ദന്റെ നാമം ലക്ഷക്കണക്കിന് ആളുകളുടെ കൊലയാളി എന്നാ നിലയില്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും. " ഒരു പ്രാവശ്യം മാത്രം ഈ ഭൂമിയില്‍ ജീവിക്കാന്‍ ഭാഗ്യം കിട്ടിയ നാം നമ്മുടെ സഹജീവികള്‍ക്കായി എന്തെങ്കിലും നല്ലത് ചെയ്യേണ്ട താണ് എന്നാ ഉദ്ദേശത്തോടു മാത്രമാണ് ഇത്രയും ത്യാഗം സഹിച്ചു ഞാന്‍ ഈ പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുന്നത്" എന്ന്‌ തന്റെ ഇംഗ്ളണ്ടിലുള്ള സ്വത്തുവകകള്‍ വിറ്റ് ഡാമിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയ ആ വലിയ വ്യക്ത്തിത്വം എഴുതിവെച്ചതിന്, വര്‍ഷങ്ങള്‍ക്കിപ്പുറം ഈ ആധുനികയുഗത്തില്‍ യാതൊരുവിലയു മില്ലാതായിപ്പോകും.

         50 വര്‍ഷം മാത്രം നിര്‍മാണ കാലത്ത് ആയുസ് നിശ്ചയിച്ചിരുന്ന ഒരു ഡാം 116 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. 66 അധിക വര്‍ഷങ്ങള്‍ എന്തിനു ഡാമിനെ നിലനില്‍ക്കാന്‍ അനുവദിച്ചു? എന്തുകൊണ്ട് ഈ വിഷയത്തിന്മേല്‍ സുരക്ഷിതമായ പരിഹാരത്തിന് വേണ്ടിയുള്ള ഒരു പുറപ്പാടിനെങ്കിലും ഇത്ര സമയം അധികരിച്ചു? ആത്തരം ചോദ്യങ്ങള്‍ക്കൊന്നും തന്നെ യാതൊരു പ്രസക്ത്തിയുമില്ല. സംഭവിച്ച നല്ലതെല്ലാം ഭാഗ്യത്തിന്റെ അക്കൗണ്ടിലും മോശമായതുണ്ടായാല്‍ വിധിയുടെ ചുമലിലും വെച്ച് ആശ്വസിക്കാന്‍ നമ്മള്‍ പഠിച്ചിട്ടുന്ടെല്ലോ!!

         ഒരു രാജ്യത്തിനുള്ളില്‍ തന്നെ സ്ഥിതിചെയ്യുന്ന, രണ്ടു സംസ്ഥാനങ്ങളുടെ മാത്രം ഇടയിലുള്ള ഒരു വിഷയം , ഇത്ര അധികം മനുഷ്യ ജീവനുകള്‍ക്ക് ഭയപ്പാടുള്ള ഒന്ന്, പരിഹരിക്കപ്പെടുന്നതിനു പ്രക്ഷോഭങ്ങളും, സത്യാഗ്രഹങ്ങളും ആവശ്യമായി വരുന്നു എന്നതുതന്നെ രാജ്യത്തിന്‌ അപമാനമാണ്. രാജ്യത്തിനെ അഖണ്ടതയെ പ്പറ്റിയും, നാനാത്വത്തില്‍ ഏകത്വത്തെപ്പറ്റിയും, വാതോരാതെ പ്രകീര്‍ത്തിക്കുന്നവര്‍ ഒരു നിമിഷം ഒന്ന് ചിന്തിക്കണം. ലക്ഷക്കണക്കിനു ആളുകള്‍ ഭീതിയോടെ ഉറക്കമില്ലാതെ നിമിഷങ്ങളെ തള്ളി വിടുമ്പോള്‍ ചര്‍ച്ചകളും, രാഷ്ട്രീയ സംവാദങ്ങളുമായി, മുട്ടുന്യായങ്ങള്‍  ഉയര്‍ത്തി തന്റെതല്ലാത്ത എല്ലാ ജീവനും ത്രിണ വിലകല്‍പ്പിച്ചു നടത്തുന്ന ഈ പ്രഹസനങ്ങള്‍ ആധുനിക യുഗത്തിനെന്നല്ല, മനുഷ്യന്‍ മറ്റൊരു മനുഷ്യനെ കണ്ടുമുട്ടുകയും അവനെ സ്നേഹിക്കാനും, അറിയാന്നും, സഹകരിക്കാനും, സഹായിക്കാനും ഒക്കെപ്പടിച്ചു തുടങ്ങിയ ആദിമ കാലത്തെ മനുഷ്യന് പോലും അപമാനകരമാണ്.

         എന്തുകൊണ്ടാണ് രാഷ്ട്രീയമായ ഒരു പരിഹാരം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വിദൂരതയില്‍ നില്‍ക്കുന്നത്?? ഒരു മലയാളിയുടെ വികാരത്തെ മാറ്റിനിര്‍ത്തി സ്വതന്ത്രമായി ചിന്തിച്ചാലും മനസ്സിലാകുന്നതാണ്  അതില്‍ നിറഞ്ഞു നില്‍ക്കുന്ന തമിഴ്നാടിന്റെ മനുഷ്യത്വരാഹിത്യവും, രാഷ്ട്രീയലാക്കും. മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ അതിന്റെ ആഘാതം താങ്ങാന്‍ ഇടുക്കിക്ക് ശക്ത്തിയുന്ടെന്നതാണ് തമിഴ്നാടിന്റെ പുതിയ വാദം. മുല്ലപ്പെരിയാറിനും ഇടുക്കിക്കും ഇടയില്‍ താമസിക്കുന്ന 50 ല്‍പ്പരം കുടുംബങ്ങളുടെ ജീവന് യാതൊരു വിലയുമില്ലേ. അല്ലെങ്കില്‍ത്തന്നെ ഒന്ന് തകര്‍ന്നതിന് ശേഷമുള്ള നിര്മാനമാണോ അഭികാമ്യം??

         തമിള്‍നാട്ടില്‍ മാറിമാറി വന്ന രാഷ്ട്രീയ ഭരണ നേതൃത്വങ്ങള്‍ മുല്ലപ്പെരിയാര്‍ വിഷയത്തെ ഒരു രാഷ്ട്രീയ വിഷയമായി ഉയര്‍ത്തിക്കാട്ടി അതില്‍ നിന്നും നേട്ടങ്ങള്‍ കൊയ്യാന്‍ ശ്രമിച്ചതാണ് മുല്ലപെരിയാര്‍ വിഷയത്തിന്റെ പരിഹാരം ലക്‌ഷ്യം കാണാത്തതിനു കാരണം. പുതിയ ഡാമിന്റെ നിര്‍മാണത്തെ തടയുക എന്നത് ഇപ്പോള്‍ തമിള്‍ നാട്ടിലെ രാഷ്ട്രീയ നേതൃത്വങ്ങളുടെ അഭിമാന പ്രശ്നവും, നിലനിപ്പിന്റെ പ്രശ്നവുമാണ്. പുതിയ ഡാം എന്ന ആശയം തമിള്‍ നാട്ടുകാരന് ജലം നല്കാതിരിക്കാനുള്ള കേരളത്തിന്റെ അടവായി അവിടുത്തെ രാഷ്ട്രീയ നേതൃത്വം തമിഴനെ പറഞ്ഞു വിശ്വസിപ്പിച്ചു. മനുഷ്വത്വത്തെ മനസ്സിലാകുന്ന ഏതെങ്കിലും ഒരു തമിള്‍വാസ്സി പുതിയ ഡാമിനെ അനുകൂലിച്ചു സംസാരിച്ചാല്‍ അയാള്‍ തമിള്‍ ലോകത്ത് ഒറ്റപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യും എന്നാ സ്ഥിതിവിശേഷം നിലവില്‍ വന്നു. രാഷ്ട്രീയ ലാക്കു മുന്‍ നിര്‍ത്തി മാത്രമാണ് തമിഴ്നാട്‌ ഡാം നിര്‍മാണത്തെ എതിര്‍ക്കുന്നത് എന്നാ വ്യക്ത്തമായ ബോധമുള്ള ദേശീയ പാര്‍ട്ടികളും, കേന്ദ്ര സര്‍ക്കാരും, അവരുടെ കസ്സെരകളുടെ അലങ്കാരങ്ങളായി മാത്രം പ്രതിഷ്ടിക്കപ്പെട്ട നട്ടെല്ലില്ലാത്ത, കേവലം സമസ്രിഷ്ടി സ്നേഹം പോലുമില്ലാത്ത രാഷ്ട്രീയ നപുംസകങ്ങളും  വിഷയത്തിന് പരിഹാരം കാണാന്‍ കഴിയാത്ത കേവലം രാഷ്ട്രീയ ഉച്ചിഷ്ടങ്ങളായി രാജ്യത്തിന്‌ ഭാരവും, അപമാനവുമായി അവശേഷിക്കുന്നു. മിതത്വത്തിന്റെയും, സംയമനത്തിന്റെയും, സംസ്ക്കാരത്തിന്റെയും, മര്യാദയുടെയും ഒക്കെ മറ പിടിച്ചു നിന്ന് അവര്‍ തങ്ങളുടെ രാഷ്ട്രീയ നിലനില്‍പ്പിനു കോട്ടം വരാത്ത രീതിയില്‍ എന്തൊക്കെയോ മാധ്യമങ്ങള്‍ക്ക് നേരെ തുപ്പി നാള്‍ കഴിച്ചു വരുന്നു.

         ഒരു വിഷയത്തില്‍ വ്യക്ത്തമായ നിലപാടും കാഴ്ചപ്പാടും ഉണ്ടാകാതിരിക്കുകയും, അഥവാ എന്തെങ്കിലും ബോധ്യമുള്ള ഒരു വസ്തുത രാഷ്ട്രീയ താല്പര്യത്തെ മുന്‍നിര്‍ത്താതെ വ്യക്ത്തമായി പറയാനും, നിലപാടെടുക്കുന്ന്നതിനും, ആര്‍ജ്ജവമോ, മനസ്സോ, അതിനുള്ള സാഹചര്യമോ ഇല്ലാത്തതും അഥവാ അപ്രകാരം നിലപaടെടുക്കുന്നവര്‍ക്ക് നിലനില്‍പ്പ് ഉണ്ടാകാതിരിക്കുകയും ചെയ്യുന്ന രാഷ്ട്രീയ അന്തരീക്ഷമാണ് ഈ രാജ്യത്തിന്റെ ശാപം.

         തമിള്‍ നാടിന്റെ ആവശ്യം വെള്ളമാണ്. കേരളത്തിന്റെതു കാലഹരണപ്പെട്ട ഒരു ഡാം തകര്‍ന്നാല്‍ ഉണ്ടായേക്കാവുന്ന അത്യാഹിതത്തെക്കുറിച്ചുള്ള ഭീതിയും. ഒരു പുതിയ ഡാം നിര്‍മിക്കുക എന്നത് കൊണ്ട് കേരളത്തിന്റെ പ്രശ്നം പരിഹരിക്കപ്പെടും. വിതച്ചു മുളപ്പിച്ചു കൊയ്ത് എടുക്കുന്നതിനു മലയാളിക്ക് അത്ര താല്‍പ്പര്യമില്ലാത്തതിനാല്‍ വെള്ളത്തിനു വേണ്ടി നമ്മള്‍ ആരോടും തര്‍ക്കിക്കാന്‍ സാധ്യത ഇല്ല. തമിഴ് നാടിനു ലഭിക്കുന്ന വെള്ളത്തില്‍ കുറവ് വരാതിരിക്കാനുള്ള എല്ലാ ഉറപ്പും രാഷ്ട്രീയ നേതൃത്വവും, കേന്ദ്ര സര്‍ക്കാരും നല്‍കുന്നുമുണ്ട്. അതിനു വേണ്ടുന്ന പണച്ചിലവ് തമിള്‍ നാടിനു ബാധ്യത ആവുന്നുമില്ല, അങ്ങനെ എങ്കില്‍ രാഷ്ട്രീയമായ നെട്ടമാല്ലാതെ മറ്റ് എന്താണ് തമിള്‍നാടിനു മുന്പിലുള്ളത്?? അത് തിരിച്ചറിഞ്ഞു എന്തുകൊണ്ട് കേന്ദ്ര സര്‍ക്കാരോ ദേശീയ പാര്‍ട്ടികളോ ശക്തമായ തീരുമാനങ്ങള്‍ എടുക്കുന്നില്ല? മുല്ലപ്പെരിയാര്‍ ഡാമിന് കാലങ്ങളെ അതിജീവിക്കാനുള്ള കരുത്തു ബാക്കിഉണ്ടെന്നു തന്നെ വിശ്വസിക്കുക!! ഡാമിന്റെ പുനര്‍നിര്‍മാണം വരെ, അല്ലെങ്കില്‍ തങ്ങളുടെ ജീവിത അവസാനം വരെ സമാധാനമായി ഒരു നിമിഷത്തെ അതിജീവിക്കാന്‍ മലയാളിക്ക് കഴിയുമോ??

        മലയാളിയുടെ ജീവന്, സ്വത്തിന്, സ്വപ്നങ്ങള്‍ക്ക്, തലമുറകളായി ഉണ്ടാക്കി എടുത്ത നേട്ടങ്ങള്‍ക്ക്‌, അവകാശങ്ങള്‍ക്ക്, മന:സമാധാനത്തിന്, സംസ്ക്കാരത്തിന്, അങ്ങനെ ഒരുപാട് വിലമതിക്കാനാവാത്ത പലതും  നാമാവശേഷമാകാന്‍ പോകുന്നു എന്ന ഭയത്തില്‍ ഒരു ജനത നെടുവീര്‍പ്പുകളോടെ ജീവിക്കുമ്പോള്‍, കേവലം ഒരു നിര്‍മ്മാണ പ്രവര്‍ത്തനത്തിനപ്പുറം എല്ലാറ്റിനും പരിഹാരം നിലകൊള്ളുമ്പോള്‍ അതിനെല്ലാമെതിരെ നിഷേധത്തോടെയും, അഹങ്കാരത്തോടെയും, തന്റെ രാജ്യത്തിന്റെ തന്നെ ഭാഗമായ ഒരു ഭൂപ്രദേശവും, ഭരണകൂടവും, നിലകൊള്ളുമ്പോള്‍ പ്രതിഷേധത്തിന്റെയും, ഭീതിയുടെയും, അവഗണനയില്‍ നിന്നുണ്ടായെക്കാവുന്ന നിരാശയില്‍ നിന്നും ഉയരുന്ന വികാരം നാളെ തമിഴന് നേരെ ഉള്ള ഒരു ശത്രുതാ വികാരമായി മാറിയാല്‍ അതിനെ നിയന്ത്രിക്കാന്‍ ഭരണ കൂടത്തിന്റെ തോക്കുകള്‍ക്ക് കഴിഞ്ഞെന്നു വരില്ല. നിലവിലെ സമരങ്ങള്‍ അക്രമങ്ങളിലേക്ക് തിരിയുന്നതിന്റെ സൂചനകള്‍ രാജ്യത്തിനു തന്നെ ആപത്താണ്. സംസ്ഥാനങ്ങള്‍ക്കിടയിലെ ശത്രുത മുതലെടുക്കാന്‍ വിദേശ ശക്ത്തികളും ശ്രമിച്ചെന്ന് വരാം!!  അതിനു പരിഹാരം ജീവന്‍ ചേര്‍ത്തു പിടിച്ചു സമരം ചെയ്യുന്നവനെ ലാത്തി കാട്ടി ഭയപ്പെടുത്തുന്നതല്ല, മറിച്ച് ഒരു പുതിയ ഡാം നിര്‍മിച്ചു പ്രശ്നത്തിന് പൂര്‍ണ വിരാമം ഇടുക എന്നതാണ്.

         മുല്ലപ്പെരിയാറിനെ സംബന്ധിച്ച് ഉയര്‍ന്നു വരുന്ന വിവാദങ്ങളെല്ലാം തന്നെ രാഷ്ട്രീയ സൃഷ്ടിയും, അനാവശ്യവുമാണെന്നും, ഡാമിന് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും മലയാളികളുടെ ഭാഗത്ത് നിന്നുതന്നെ ശബ്ദങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. തമിഴന് ഇല്ലാത്ത സ്വാതന്ത്ര്യമാണത് എന്ന് രഹസ്യമായി നമുക്ക് സന്തോഷിക്കാമെങ്കിലും, അത് നിലവിലെ ആവശ്യങ്ങളെയും, സമരത്തിന്റെ ശക്ത്തിയെയും ക്ഷയിപ്പിക്കുന്നതായിരിക്കും. ലളിതമായി ആലോചിച്ചു നോക്കു; ഡാം കാലഹരണപ്പെട്ടിരിക്കുന്നു!! പുനര്‍ നിര്‍മാണം എന്നത് അനിവാര്യമായത് തന്നെയാണ്. അത് ഇന്നോ 10 വര്‍ഷങ്ങള്‍ക്കു ശേഷമോ, കുറെ ഏറെ വര്‍ഷങ്ങള്‍ക്കു ശേഷമോ ആവശ്യമുള്ളത് എന്നതാണെല്ലോ ചോദ്യം. അപകടത്തിനു മുന്‍പ് പുതിയ ഡാം എന്നതാണ് നമ്മുടെ ലളിതമായ ആവശ്യം. മനസമാധാനം എന്നതിനെ മാറ്റിനിര്‍ത്തിയാല്‍......................
അതിനുള്ള ഒരുക്കങ്ങള്‍ക്ക് തടയിടുന്നതിന് തന്റെ ചിന്താസ്വാതന്ത്ര്യവും, അഭിപ്രായ സ്വാതന്ത്ര്യവും, കാരണ മാകാതിരിക്കാന്‍ ഓരോ മലയാളിയും ശ്രദ്ദിക്കണം. പുതിയ ഡാം നിര്‍മാണത്തെ തടയുക എന്നത് മാത്രമാണ് തമിള്‍നാടിന്റെ ആവശ്യം. നിലവിലെ ഡാം തകര്‍ന്നാല്‍ അത് തങ്ങളുടെ വലിയ ഭൂ പ്രദേശത്തെ മരുഭൂമി ആക്കിത്തീര്‍ക്കും, അടുത്ത ഒരു തലമുറ ജീവിച്ചു തീരുന്നിടത്തോളം കാലമെങ്കിലും തകര്‍ന്നിടത്തു പുതിയതൊന്നു കെട്ടി ജലം ലഭിക്കാനുള്ള സാധ്യതയും ഇല്ല എന്ന തിരിച്ചറിവ് ഉണ്ടായിട്ടും തമിള്‍നാടിന്റെ നിലപാട് അത്ഭുതം ഉളവാക്കുന്നു. അതോ ഏത് അത്യാഹിതം സംഭവിച്ചാലും അവശേഷിക്കുന്നതില്‍ നിന്നും കയ്യടി വാങ്ങാന്നുള്ള പ്രവര്‍ത്തിയുമായി മലയാളി മുന്നോട്ടു വരുമെന്നും അതുവഴി തങ്ങളുടെ അന്നത്തെ ആവശ്യം കാണാമെന്നുമുള്ള വിശ്വാസമോ??

         കേരളത്തിനു മാത്രം വിജയവും പരാജയവും ഉള്ള വിഷയമാണ് മുല്ലപ്പെരിയാര്‍. ഡാമിന്റെ നാശത്തിനു ശേഷം മാത്രമാണ് തമിള്‍ നാടിനെ വിഷയം ദോഷമായി ബാധിക്കുന്നത്. അത് വരെ പുതിയെ ഡാമിന്റെ നിര്‍മാണത്തെ തടയുക എന്ന കര്‍മം മാത്രമാണ് അവര്‍ക്കുള്ളത്. പുതിയ ഡാമിന്റെ നിര്‍മാണം വരെ കേരളം പരാജിതരുടെ പവലിയനിലാണ്. ഡാമിന്റെ നാശത്തോടെയോ; ഒരിക്കലും വിജയിക്കാന്‍ കഴിയാത്ത രീതിയില്‍ നാം പരാജയപ്പെട്ടു പോവുകയും ചെയ്യും.

         ഒരു നിമിഷം പോലും വിശ്രമമില്ലാത്ത,യാതൊരു അയവും വരുത്താത്ത സമര രീതിയും, സമരങ്ങല്‍ക്കിടയില്‍ രാഷ്ട്രീയ പാര്‍ട്ടികളോ, വ്യക്ത്തികളോ മുതലെടുപ്പിന്നു ശ്രമിക്കാതെയും പരസ്പ്പരം വിമര്‍ശനങ്ങള്‍ക്ക് മുതിരാതെയും ഒറ്റക്കെട്ടായി മുന്നോട്ടു പോയാല്‍ മാത്രമേ നമുക്ക് വിജയിക്കാന്‍ സാധിക്കൂ. ഇവിടെ വിജയം എന്നത് മുപ്പതു ലക്ഷത്തോളം വരുന്ന മനുഷ്യ ജീവന്റെ സംരക്ഷണവും, ഇക്കാലമത്രയും കൊണ്ട് നാം നേടിയതിന്റെ പരിപാലനവുമാണ്. ഒരൊറ്റ ശബ്ദത്തില്‍ മുന്നേറിയാല്‍ മാത്രം നമുക്ക് നേടാവുന്നതാണ് ആ ലക്‌ഷ്യം. ആപത്തിന് ശേഷമുള്ള വിമര്‍ശനങ്ങളും, ചെയ്യേണ്ടിയിരുന്ന കാര്യങ്ങളെ ക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലുമാകാതിരിക്കട്ടെ മുല്ലപ്പെരിയാര്‍ വിഷയത്തിന്റെ അവസാനം.


[RajeshPuliyanethu,
 Advocate, Haripad]

Tuesday 29 November 2011

മുല്ലപ്പെരിയാറിലെ മെല്ലപ്പോക്ക്!!

മുല്ലപ്പെരിയാര്‍ വിഷയത്തിന് ജീവന്‍ വെച്ചിരിക്കുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു ഭീതിയുടെ ചിന്ത ജനമനസ്സുകളില്‍ സജീവമായിരിക്കുന്നു. വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ സജീവ പരിഗണന അര്‍ഹിച്ചിരുന്ന ഈ വിഷയത്തില്‍ കേരളത്തെ വേണ്ട വിധത്തില്‍ പ്രതിനിധീകരിക്കാന്‍ പോലും ഒരു സമയത്ത് ഭരണ കൂടം താല്‍പ്പര്യം കാണിച്ചിരുന്നില്ല. അവിടെനിന്നും സ്ഥിതിഗതികള്‍ ഇത്രത്തോളമെങ്കിലും എത്തിയതില്‍ ആശ്വസിക്കാം. ഇന്ന് മാധ്യമങ്ങളും രാഷ്ട്രീയ, പ്രവര്‍ത്തകരും, വിവിധ മേഘലകളിലെ പ്രഗല്‍ഭരും വിഷയത്തെ ഏറ്റെടുത്ത് ജന മനസ്സുകളില്‍ സജീവമാക്കി നിര്‍ത്തുന്നു. എത്രനാളത്തേക്ക് എന്നു മാത്രം കണ്ടറിയാം. ഭൂകമ്പവും, തോരാത്ത മഴയുമാണ് എപ്പോള്‍ മുല്ലപ്പെരിയാറിനെ സജീവമാക്കിയത്. മഴയും തോര്‍ന്ന്, കുലുക്കത്തിന്റെ അനക്കവും തീര്‍ന്നു കഴിയുമ്പോള്‍ പത്രക്കാര്‍ക്ക് പുതിയ വിഷയം കിട്ടും. അവര്‍ അതിന്റെ പുറകെ പോകും. മുല്ലപ്പെരിയാര്‍ ഡാം സുര്‍ക്കിയില്‍ തീര്‍ത്ത അത്ഭുതമായി 1000 വര്‍ഷം നിലനില്‍ക്കുമെന്ന് തമിഴ്നാട്‌ പറഞ്ഞുകൊണ്ടിരിക്കും. ഏതു കേരളം?? ഏതു മുല്ലപ്പെരിയാര്‍?? എന്തോന്ന് മുപ്പതു ലക്ഷം ജീവന്‍?? എന്നാ മട്ടില്‍ മന്‍മോഹന്ജി തന്റെ സ്ഥിരം ശയിലിയായ ഉരിയാടാ വൃതം തുടരും. ഇപ്പോള്‍ തമിഴുനാടുമായി തെറ്റി വെറുതെ കസേരയുടെ ആപ്പ് എളക്കുന്നതില്‍ എത്രയോ ലളിതമാണ് മുപ്പതു ലക്ഷം പേര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നത്. അല്ലെങ്കില്‍ തന്നെ അങ്ങ് വടക്കേ അറ്റത്തുള്ളവര്‍ക്ക് മദ്രാസ്സ് വരയെ അത്ര അറിവുള്ളൂ. പിന്നിങ്ങോട്ട് കിടക്കുന്നതില്‍ ഒരു മുപ്പതു ലക്ഷം  പോകുന്നെ അങ്ങ് പോട്ടെ. അല്ലെങ്കില്‍ തന്നെ ഈ മുപ്പതു ലക്ഷം എന്നത് ഒരു ഊതി വീര്‍പ്പിച്ച കണക്കാണെന്ന മട്ടുകാരനാ സര്‍ദാര്‍ ജി. ഏറിയാല്‍ ഒരു ഇരുപതു ലക്ഷം! അത്രയുമേ ഉള്ളു. അല്ലെങ്കില്‍ തന്നെ സര്‍ദാര്‍ ജി യെ കുറ്റം പറയുന്നതെന്തിനാ. കേരളവും തമിഴ്‌നാടും തമ്മില്‍ ഏര്‍പ്പെട്ട കരാറിന്റെ പഴക്കം, കരാറെഴുതിയ  പേപ്പറിന്റെ കനം, മഷിയുടെ നിറം, ഇതെല്ലാം പ്രോസ്സിജര്‍ കോഡുമായി കൂട്ടി നോക്കി വിശദമായ വിധിയെഴുത്തിന് ഭാരതത്തിലെ പരമോന്നത നീതിപീഠം തയ്യാറെടുക്കുന്നുന്ടെല്ലോ!! അതിന്റെ ഇടയില്‍ കയറി എന്തെങ്കിലും ചെയ്തു തലൈവരുടെയും, തലൈവിയുടെയും പിണക്കം വാങ്ങാന്‍ മാഡത്തിനും അത്ര താല്പ്പര്യമുണ്ടാകാന്‍ വഴിയില്ല. കോടതിയുടെ പരിഗണനയിലെന്ന പേര് പറഞ്ഞു തല്‍ക്കാലം തടിതപ്പുകയു മാകാം. പൊട്ടിയ അണക്കെട്ടിന്റെ അവശിഷ്ടത്തിന്റെ അവകാശത്തര്‍ക്കത്തില്‍ വിധി പറയുകയാകും കൂടുതല്‍ എളുപ്പം. എത്ര താമസിച്ചു വിധി പറഞ്ഞാലും ശരി, മുല്ലപ്പെരിയാരല്ല എന്ത് കുന്തം പൊട്ടിയാലും ശരി, എത്ര ലക്ഷം ചത്താലും ശരി അവസാനം പറയുന്ന വിധി ജുഡീഷ്യറി അന്തസ്സിനേയും മഹത്വത്തിനെയും ഉയര്‍ത്തി പ്പിടിക്കുന്നതാകും. അതില്‍ മാത്രം ഒരു സംശയവും വേണ്ടാ. 
       
       തലയ്ക്കു മുകളില്‍ കാലനും പരിവാരങ്ങളും തമ്പടിച്ചിരിക്കുകയാണെങ്കിലും കൊള്ളാം, നാളെ കേരള സംസ്ഥാനം അറബിക്കടലിലേക്ക് ഒലിച്ചു പോയാലും കൊള്ളാം, മലയാളി പ്രതികരിക്കുകയോ, സമരം  ചെയ്യുകയോ ചെയ്യുമ്പോള്‍ ചിലമാനദാന്ടങ്ങള്‍ പാലിച്ചേമതിയാകൂ. പ്രതികരണം അതിര് വിടാന്‍ പാടില്ല, വൈകാരികമായി കാണാന്‍ പാടില്ല, പ്രകോപനപരമായി ഒന്നും പറയാന്‍ പാടില്ല അങ്ങനെ പലതും ഉണ്ട്. കാരണം നാളെ ഒരിക്കല്‍ കേരളം തന്നെ ഒലിച്ചു പോയാലും മറ്റുള്ളവര്‍ക്ക് അഭിമാനത്തോടെ പറയാന്‍ കഴിയണം,  സംയമനവും, സംസ്ക്കാരവും കണ്ടുപിടിച്ച ഒരു ജനതയായിരുന്നു ഇവിടെ ഉണ്ടായിരുന്നത്,  മൂക്കോളം മുങ്ങിയിട്ടും വെള്ളം കുടിക്കാന്‍ പോലും അവര്‍ വായ തുറന്നിട്ടില്ല, അതായിരുന്നു മലയാളി എന്നൊക്കെ.......... 

       'പലരുടെ ഇടയില്‍ പാമ്പ് ചാവത്തില്ല' എന്നാ രീതിയില്‍, എത്ര ലക്ഷം ചത്തൊടുങ്ങുന്ന വിഷയമായാലും ശരി അട്ട ഇഴഞ്ഞു അക്ഷരമാകുന്ന പോലെയേ ഇവിടെ എന്തും നടക്കുകയുള്ളു എന്നാ ശൈലിയെയാണോ ഈ വിശാലജനാധിപത്യം എന്നു പറയുന്നത്?? അതോ കുറെ ജനങ്ങളെ കുഴിച്ചുമൂടി ശവത്തിനു മുകളില്‍ മറ്റു കുറേപ്പേര്‍ ആധിപത്യം സ്ഥാപിക്കുന്നതിനെയാണോ ജനാധിപത്യം എന്നു പറയുന്നത്. 

       പക്ഷെ കേരള സര്‍ക്കാര്‍ ഉണര്‍ന്നു തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഡാം പൊട്ടി ഒരു അത്യാഹിതം ഉണ്ടായാല്‍    നേരിടാന്‍ ഒരു ദ്രുതകര്‍മ സേനക്ക് ഇവിടെ രൂപം കൊടുക്കാന്‍ പോകുന്നു. സേനയുടെ പ്രവര്‍ത്തനം ശവം മാന്തി എടുത്തു കുഴിച്ചിടാനെങ്കിലും ഉപകാരപ്പെടും എന്നു നമുക്ക് ആശ്വസിക്കാം. 


[Rajesh Puliyanethu
Advocate, Haripad]     

Tuesday 8 November 2011

ജയരാജന്‍ സഖാവിനെതിരെ കോടതിഅലകഷ്യത്തിന്റെ കൊടുവാള്‍!!

അധികാരത്തിന്റെ ഉത്തുംഗശ്രിംഗങ്ങളിലാനു തങ്ങളെന്ന് ഹൈകോടതി സ്ഥാപിച്ചിരിക്കുന്നു. ശുംഭന്‍ പ്രയോഗത്തിനു ജയരാജന്‍ സഖാവ് അഴികള്‍ക്കുള്ളിലായി. ഒരു ജഡ്ജ്ജി അധികാരത്തില്‍ അധിഷ്ടടിതമായ തന്റെ ഉത്തരവാദിത്വം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി ഒരു ഉത്തരവ് പുറപ്പെടുവിക്കേണ്ടി വരുമ്പോള്‍ ആ ഉത്തരവ് എത്രത്തോളം നിലനില്‍ക്കാത്തതായാല്ലും, അത് പുറപ്പെടുവിച്ച ജഡ്ജിയ ശുംഭന്‍ എന്ന് വിളിച്ചു ആക്ഷേപിക്കുന്നത് തികച്ചും മാപ്പര്‍ഹിക്കാത്തത് തന്നെയാണ്. നീതി നിര്‍വഹണ കോടതികളുടെ നിലനില്‍പ്പിനുതന്നെ അത്തരം പ്രവണതകള്‍ ആശാസ്യമല്ല. അതുപോലെതന്നെ നീതി നിര്‍വഹണ കോടതികളുടെ  നിലനില്‍പ്പിനും, സല്‍പ്പെരിനും കളങ്കമായെക്കാവുന്ന തീരുമാനമാണ് ഹൈകോടതി ജയരാജന്‍ സഖാവിന്റെകാര്യത്തില്‍ കൈക്കൊണ്ടത്. ഒരു കോടതിയില്‍ വിചാരണക്ക് ഒടുവില്‍ കാരാഗ്രഹം വിധിച്ചാല്‍ അതില്‍ അസ്വോഭാവികമായി ഒന്നുമില്ല. ജയരാജന്‍ സഖാവിനെതിരെ ഉള്ള  തീരുമാനത്തില്‍ ഒരൊറ്റ ക്കാര്യം മാത്രമാണ് പൊതുജനസമക്ഷം തിരസ്ക്കരിക്കപ്പെടുന്നത്! ഹൈകോടതി എന്തുകൊണ്ട് അപ്പീല്‍ കാലയളവിലേക്ക് ജയരാജന്‍ സഖാവിനു ജാമ്യം നല്‍കി സ്വതന്ത്രനാക്കിയില്ല?? എന്നതാണത്. തങ്ങളുടെ തീരുമാനം തികച്ചും ശരിയാണ്, അത് അനുഭവിച്ചെ പറ്റു എന്നോ, മേല്‍ക്കൊടതി തീരുമാനം എതിരായാലും തങ്ങളെ പറഞ്ഞതിന് അഴിക്കുള്ളിലിടാന്‍ കഴിയുന്നതാകട്ടെ എന്നാ ചിന്തയോ ഏതായിരിക്കും ഹൈ കോടതിയെ അത്തരം തീരുമാനത്തിലേക്ക് നയിച്ചത്?? അതോ മറ്റുള്ളവര്‍ക്കും തങ്ങളോടു മുട്ടിയാലുള്ളതിന്റെ ദോഷം മനസ്സിലാക്കിക്കാനുള്ള ചട്ടമ്പി സൈക്കൊളജിയുടെ ആവിഷ്ക്കാരമോ?? ഏതായാലും "പാപത്തെ വെറുക്കുക പാപിയെ അല്ല" എന്ന് പറഞ്ഞ 'കണ്ണിനു പകരം കണ്ണ്' എന്നാ വാദത്തെ ജീവിതം കൊണ്ടെതിര്‍ത്ത മഹാത്മാവിനെ പിതാവായിക്കാണുന്ന രാജ്യത്ത് ഈ തീരുമാനം  ഉചിതമായില്ല. ഇന്ത്യപോലെ ഒരു രാജ്യത്ത് പ്രതികരിക്കുക എന്നാ വിഷയത്തെ അടിസ്ഥാനമാക്കി ഉണ്ടാകുന്ന ഒരു കുറ്റകൃത്യത്തിനുപ്രതിക്ക് തന്റെ നിരപരാധിത്യം തെളിയിക്കുന്നതിനുള്ള പരമാവധി അവസ്സരം നല്‍കേണ്ടതാണ്. അല്ലെങ്കില്‍  അത് രാജ്യത്തിന്റെ വിശാല ജനാധിപത്യത്തിനു മേല്‍ ഒരു കളങ്കമായി അവശേഷിക്കും. ഭാരതം പോലെ ഒരു രാജ്യത്ത് ശക്ത്തമായ നിയമങ്ങല്‍ക്കൊപ്പം വിശാലമായ കാഴ്ചപ്പാടുകളും ഉണ്ടെന്നു ഹൈകോടതി മറന്നു പോയെന്നു തോന്നുന്നു. ജയരാജന്‍ കേസ്സില്‍ പ്രത്യേകതകള്‍ പലതാണ്. ജയരാജന്‍ സഖാവിന്റെ പരാമര്‍ശം ഉണ്ടായത് ഒരു പൊതുജന-രാഷ്ട്രീയ രംഗങ്ങളില്‍ പ്രത്യാഘാതങ്ങളുണ്ടാക്കിയെക്കാവുന്ന പാതയോരത്തെ യോഗങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഹൈകോടതി ഉത്തരവിനെതിരെയാണ്. ആ ഉത്തരവ് പൊതുജന മധ്യത്തില്‍ ഒരുപാട് ചര്‍ച്ച ചെയ്യപ്പെടുകയും, വലിയ ജനവിഭാഗത്തിന്റെ എതിര്‍പ്പിനു കാരണമാവുകയും ചെയ്തു. പൗരന്റെ  പ്രതിഷേധിക്കാനുള്ള അവകാശത്തെപ്പോലും ഹനിക്കുന്ന വിധി എന്ന ദുഷ്പ്പേര് വാങ്ങിയ ആ തീരുമാനം ഹൈകോടതി കൈക്കൊണ്ടാതിനെ തുടര്‍ന്ന് ഒരു ജന പ്രതിനിധി നടത്തിയ്ട അതിര് കടന്ന പ്രതിഷേധമായിരുന്ന്നു അത്.  ഒരു കുറ്റകരമായ പ്രാവര്‍ത്തിക്ക് ശിക്ഷ വിധിക്കുമ്പോള്‍ അത് ഉരുത്തിരിഞ്ഞു വന്ന കാരണം അന്യെഷിക്കേണ്ട ബാധ്യത കൊടതികള്‍ക്കില്ലായിരിക്കാം, എന്നാല്‍ സാമൂഹിക പ്രതിഭ്ധത തങ്ങള്‍ക്കാണെന്നു വിളിച്ചു പറഞ്ഞു നടക്കുന്ന ഇന്നത്തെ കോടതികള്‍ മേല്‍പ്പറഞ്ഞ വിഷയങ്ങളും പരിഗണി ക്കേണ്ടി വരും. ഒരു അഴിമതി -ക്രിമിനല്‍ കേസ്സില്‍ കോടതി എടുത്ത തീരുമാനത്തിന് എതിരെ ഒരു പരാമര്‍ശം  നടത്തി കോടതി അലകഷ്യ നടപടി സ്വീകരിക്കേണ്ടി വന്ന ഒരാള്‍ക്ക്‌ നല്‍കുന്ന സ്ഥാനമായിരിക്കുകയില്ല  ജയരാജന്‍ സഖാവിനു ജനമനസ്സുകളില്‍ ലഭിക്കുക. കോടതികള്‍ വിമര്‍ശങ്ങള്‍ക്ക് അതീതമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചാണ് പൊതുജനങ്ങളില്‍ നിന്ന് ആദരം വങ്ങേണ്ടത്. മറിച്ച് കോടതി അലക്ഷ്യം  എന്ന വാള് വീശി പേടിപ്പിച്ചല്ല. അധികാരത്തിന്റെ അമിതപ്രയോഗം ഒരിക്കലും അധികകാലം നിലനില്‍ക്കില്ല. കോടതികളോടുള്ള  ആദരവ് ജനമനസ്സുകളില്‍ നശിച്ചാല്‍, അത് നശിച്ചു എന്ന തോന്നല്‍ പൊതു സമൂഹത്തില്‍ ഉണ്ടായാല്‍ പിന്നീട് കോടതി സംവിധാനങ്ങള്‍ക്ക് യാതൊരു നിലനില്‍പ്പും ഉണ്ടാകില്ല. ജയരാജന്‍ സഖാവിനെതിരെ കൈക്കൊണ്ട നടപടിയില്‍ പ്രതിഷേധിച്ചു ഇവിടുത്തെ സഖാക്കാന്‍മാരെല്ലാം ഒന്നായി കോടതികളെ വിമര്‍ശിച്ചു ജയിലില്‍ പോവുക എന്നാ സമരപരിപാടി ആവിഷ്ക്കരിച്ചാല്‍ എത്ര സഖാക്കാന്‍ മാരെ കോടതി ശിക്ഷിച്ചു ജയിലിലടക്കും?? ദന്ദഗോപുരങ്ങളിലിരുന്നു വിധി പ്രസ്ഥാവിക്കുന്നവര്‍ ജനഹിതവും തിരിച്ചറിയാന്‍ ശ്രമിക്കണം. കാരണം എവിടെ അടിസ്ഥാന വിഷയം തന്നെ പൊതുജന അവകാശവുമായി ബന്ധപ്പെട്ടതാണ്. ടി വിഷയത്തില്‍ ഇവിടെ എഴുതി വെച്ച നിയമത്തിന്റെ നടത്തിപ്പല്ല കോടതി  ചെയ്തത്. മറിച്ച് നിയമനിര്‍മാണമാണ്, അതിനു നിയമത്തിന്റെ വ്യാഖ്യാനം എന്ന് പേര് നല്കിയെന്നെ ഉള്ളു. 
       ജയരാജന്‍ സഖാവിനെ ശിക്ഷിച്ചതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും അപ്പുറമുള്ള ആര്‍ക്കും അമര്‍ഷം ഉണ്ടാകുന്നുന്ടെന്ന്നു തോന്നുന്നില്ല. പക്ഷെ 3 വര്‍ഷത്തില്‍ കുടുതലല്ലാത്ത ശിക്ഷ ഏറ്റു വങ്ങേണ്ടി വരുന്ന ക്രിമിനല്‍ പ്രതികളെ പോലും വിധി പ്രസ്താവത്തിന് ശേഷം അപ്പീല്‍ കാലാവധിയിലേക്ക് ജാമ്യം നല്‍കി വിട്ടയക്കുന്ന കീഴ്വഴക്കമാണ് എവിടെ നിലനില്‍ക്കുന്നത്. അങ്ങനെ എങ്കില്‍ ശത്രുതാ മനോഭാവത്തോടെ എന്തിനു ജയരാജന്‍ സഖാവിനെ ജയിലിലേക്കയച്ചു എന്നതാണ് പൊതുജനമധ്യത്തില്‍ ഉയരുന്ന ചോദ്യം. ജാമ്യം നല്‍കാതെ ജയരാജനെ ജയിലിലടക്കാന്‍ കോടതി കാണിച്ച വ്യഗ്രത അദ്ദേഹത്തിനെതിരെ വിധി പ്രസ്ഥാവിച്ചതിലും ഉണ്ടാകുമോ എന്ന് ഒരു സ്വതന്ത്രനായ പൗരന്‍ ചിന്തിച്ചാല്‍ അതിനെ കുറ്റപ്പെടുത്താനാകില്ല............. 
       കോടതികളില്‍ ജനങ്ങള്‍ക്ക്‌ വിശ്വാസ്യത ഉണ്ടാകണമെങ്കില്‍ കോടതികള്‍ക്ക് സ്ഥാപിതതാല്‍പ്പര്യങ്ങള്‍ ഉള്ളതായി ജനങ്ങള്‍ക്ക്‌ തോന്നരുത്. പക്ഷെ ദൌര്‍ഭാഗ്യവശാല്‍ പല കോടതിനടപടികളും രാഷ്ട്രീയ തീരുമാനങ്ങള്‍ പോലെ രണ്ടു ചേരിയായി നിന്ന് ചര്‍ച്ച ചെയ്യപ്പെടെണ്ടി വരുന്നു. അത് ജനാധിപത്യ  സംവിധാനത്തിനും, നീതി നിര്‍വഹണത്തിനും ഒരു പോലെ ദോഷം ചെയ്യും.


[RajeshPuliyanethu,
 Advocate, Haripad]                  

Friday 4 November 2011

സന്തോഷ്‌ പണ്ഡിറ്റ്‌ ജിയുടെ ഭാവനാ ലോകം .............

ആധുനിക യുഗത്തിന്റെ കണ്ടെത്തലായ, മലയാള ദേശത്തിന്റെ അഭിമാനവും സ്വത്തുമായ, മലയാള സിനിമയുടെ ഭാവിയും, കോളേജു കുമാരിമാരുടെ സ്വപ്നകാമുകാനും, ബഹുമുഘ പ്രതിഭയും, ഗായകനും സര്‍വ്വോപരി ഒരു ഫിലോസ്സഫരും ആയ സന്തോഷ്‌ പണ്ടിട്റ്റ് ജി യുടെ അതീന്ദ്രിയമായ ഭാവനാവൈഭവത്തില്‍  ഉന്മത്തനായി അദ്ദേഹത്തിന്റെ ഭാവനാലോകത്തേക്ക് കയറിച്ചെന്ന് ഒരു നിമിഷം ചെലവഴിക്കാനുള്ള എന്റെ പ്രാര്‍ഥന കേട്ട ദൈവം എനിക്ക് അതിനൊരു അവസ്സരം നല്‍കി. ആ ലോകത്തേക്ക് കയറുന്നതിനു മുന്‍പ് എന്റെ സ്വന്തം തലച്ചോറിനെ ഒരു പ്ലാസ്റ്റിക് കവറിലാക്കി പുറത്തു സൂക്ഷിച്ചു കൊള്ളണമെന്ന് ദൈവം എനിക്ക് മുന്നറിയിപ്പും നല്‍കി. 108 ദിവസ്സത്തെ ഉപവാസം, 108 ദിവസ്സത്തെ ജപം 108 മലകള്‍ കയറ്റം, 108 ദിവസ്സം പൊരിവെയിലത്ത് നില്‍ക്കല്‍, കൃഷ്ണനും രാധയും എന്നാ മഹാകൃതിയുടെ സിനിമാ ആവിഷ്ക്കാരം മുഴുവനും ഒരു പ്രാവശ്യം കാണുക തുടങ്ങിയ സഹനത്തിന്റെ എല്ലാ പരീക്ഷണങ്ങളെയും ദൈവത്തിന്റെ നിര്‍ദ്ദേശ പ്രകാരം പൂര്‍ത്തീകരിച്ച് ഞാന്‍ ആ ഭാവനാ ലോകത്തേക്ക് കയറി. കലയുടെ കേദാരത്തിലേക്ക് കടന്ന ഞാന്‍ ഒരു ചിത്ത ഭ്രമത്തിന് തന്നെപത്രീഭൂതനായിപ്പോയി.  ആ ലോകത്ത് ഒരിക്കലും നിത്യനിതാന്ത ശൂന്യത അല്ല. പണ്ഡിറ്റ്‌ ജി യുടെ വിശ്വസ്ത്തരായ കലാഭൂതങ്ങള്‍ അവിടെ അവിശ്രമം പണി എടുത്തു കൊണ്ടിരിക്കുകയാണ്. പണ്ഡിറ്റ്‌ ജി യുടെ ഒരു സംഗീത ഭൂതത്തിന്റെ കൊട്ടaരത്തിലെക്കാണ് ഞാന്‍ ആദ്യം പോയത്. ഒരു ചിരട്ട എടുത്തു പാറപ്പുറത്തിട്ട് ഉരച്ച് സാധകം ചെയ്തു കൊണ്ടിരുന്ന ആ ഭൂതത്തെ ശല്യം ചെയ്യാതെ ഞാന്‍ അടുത്ത കൊട്ടാരത്തിലേക്ക് പോയി. അവിടെ കാട്ടാളനു   കാടനിലുണ്ടായതുപോലെ ഉള്ള സുന്ദരികളായ അപ്സരഭൂതങ്ങള്‍ ചുവടുകള്‍ വെയ്ക്കുന്നു. ഞോണ്ടും, പോയ്ക്കാലുകളും, അവരുടെ നൃത്തത്തെ ബാധിക്കുന്നത്തെ ഇല്ല. അടുത്തതായി കണ്ടത് നീര്‍ക്കോലി ഭൂതത്തിന്റെ കരാട്ടെ ക്ലാസ്സാണ്. ഒരു പെരുമ്പാമ്പിനെയും ഒരു സിംഹത്തെയും ചുരുട്ടി എറിയുന്ന ആ നീര്‍ക്കോലി ഭൂതത്തിനെ കണ്ടു ഭയന്ന് ഞാന്‍ അടുത്ത കൊട്ടാരത്തിലേക്ക് ഓടി. കൊട്ടാരകവാടം കടന്നു ചെന്ന   ഞാന്‍ കണ്ടത് അതിവിശ്ശാലമായ ഒരു ലോകമാണ്. അത് പണ്ഡിറ്റ്‌ ജി യുടെ സാഹിത്യലോകമാണ്.  ദൈവത്തിന്റെ പിന്തുണയോടെ ആ ലോകത്ത്  കടക്കാന്‍ കഴിഞ്ഞു എന്നുകരുതി അവിടെ ഒന്നും കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞില്ല.  ആ ഭാവനാലോകത്ത്  മുഴുവന്‍ കയറി മനസ്സിലാക്കാനുള്ള അനുവാദം എനിക്ക് നല്‍കിയ ദൈവത്തിന്റെ അടുത്തു ഈ സാഹിത്യലോകത്ത് ഒന്ന്നും കാണിച്ചു തരാത്തതില്‍ പരാതിയുമായി ഞാന്‍ പോയി. എന്നോട് ക്ഷമ ചോദിച്ച ദൈവം, അദ്ദേഹം 'ഈ സാഹിത്യലോകത്തെക്കുറിച്ച് മനസ്സിലാക്കന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്'  എന്നും എന്തെങ്കിലും മനസ്സിലായാല്‍ എന്നെ അറിയിക്കാമെന്നും പറഞ്ഞു തടിതപ്പി. തുടര്‍ന്ന് കോട്ടവാതിലുകള്‍ അടച്ചിട്ടിരുന്ന ഒരു കൊട്ടാരത്തിന്റെ അടുത്തേക്ക്‌ ഞാന്‍ പോയി. അത് നാട്യ- നടന ഭൂതത്തിന്റെ കൊട്ടാരമായിരുന്നു. തനിക്ക് നാട്യ- നടന മേഘലയില്‍ പുതിയതായി ഒന്നും സംഭാവന ചെയ്യാന്‍ ഒരു നാട്യഭൂതത്തിനും കഴിയില്ല എന്ന് കണ്ടെത്തിയ പണ്ഡിറ്റ്‌ ജി ആ ഭൂതത്തിനോട് വോളന്‍ടറി റിടയര്‍മെന്റ് എടുത്തു കൊള്ളാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണത്രെ. ചില പട്ടികളുടെ രോദനം കേട്ട് ഞാന്‍ മറ്റൊരു  കൊട്ടാരത്തിന്റെ അടുത്തക്കു ചെന്നു. മറ്റൊരു സംഗീതഭൂതത്തിന്റെ കൊട്ടരമെന്നു തെറ്റിധരിച്ച ഞാന്‍ പിന്നീടു മനസ്സിലാക്കി, അത് പണ്ഡിറ്റ്‌ ജി യുടെ ഫിലോസ്സഫി ഭൂതത്തിന്റെ ലോകമാണ് എന്ന്. ചില പട്ടികളെ കൊണ്ട് കെട്ടി അവയുടെ കഴിവുകളും, കഴിവുകേടുകളും, സാധിക്കലുകളും, ജീവിതവുമായി ചേര്‍ത്തു പഠിച്ച് പുതിയ സമസ്യകള്‍ തീര്‍ക്കുകയാണവിടെ! പട്ടികളുമായി ചേര്‍ന്നുള്ള ഈ വിക്രിയയില്‍ പരിഹാസം തോന്നിയ ഞാന്‍ അവിടെ നിന്ന്‌ കൊണ്ട് ഉച്ചത്തില്‍ ചിരിച്ചുകൊണ്ട് നടന്നു. രണ്ടാമത്തെ ചുവടില്‍ തന്നെ ഞാന്‍ എന്തിലോ തട്ടി  കടപുഴകി വീണു. ദൈവം ഉടന്‍തന്നെ പ്രത്യക്ഷപ്പെട്ട് എന്നെ ഉയര്‍ത്തി, എന്നിട്ട് പറഞ്ഞു നീ വീണത്‌ പണ്ഡിറ്റ്‌ ജി യുടെ തലേവരയില്‍ തട്ടിയാണ്. അതിനെ ഭേദിക്കാന്‍ എനിക്ക് പോലും ശക്ത്തിയില്ല, പണ്ഡിറ്റ്‌ ജി യെ പരിഹസിച്ച നിനക്ക് ഇനി ഇവിടെ തുടരാന്‍ സാധ്യമല്ല, എന്നോട് പുറത്തു പോകുവാന്‍ കല്‍പ്പിച്ചു. വീണു കിടന്നിരുന്ന ഞാന്‍ മറ്റൊരു കാഴ്ച കൂടി കണ്ടിരുന്നു. രണ്ടു കിളികള്‍ തല തല്ലി ചത്തു കിടക്കുന്നു. ഞാന്‍ പിന്നീട് ദൈവത്തോട് ചോദിച്ചു, എതായിരുന്ന്നു ആ കിളികള്‍!! ദൈവം മറുപടി പറഞ്ഞു, ആ കിളികളാണ് വിവരവും, ബോധവും. നാണം എന്നാ കിളി നാണം കാരണം പറന്നു പോയി പട്ടിണി കിടന്ന്നു ചത്തു.

പണ്ഡിറ്റ്‌ ജി യുടെ ഭാവനാ ലോകത്ത് നിന്നും പുറത്തു കടന്ന ഞാന്‍ ദൈവത്തോട് ചോദിച്ചു, ദൈവമേ ഇതിനു മുന്‍പ് ആരെയെങ്കിലും പണ്ഡിറ്റ്‌ ജി യുടെ ഭാവനാ ലോകം കാണാന്‍ അവിടുന്ന് അനുവദിച്ചിട്ടുണ്ടോ??

ദൈവം പറഞ്ഞു ' ഉണ്ട്, പക്ഷെ അതില്‍ ചിലര്‍ എന്റെ നിര്‍ദ്ദേശം പാലിക്കാത്തവരാണ്'. ഞാന്‍ ചോദിച്ചു, ഏതു നിര്‍ദ്ദേശം??
 പണ്ഡിറ്റ്‌ ജിയുടെ ഭാവനാ ലോകത്തേക്ക് കയറുന്നതിനു മുന്‍പ് സ്വന്തം തലച്ചോറിനെ ഒരു പ്ലാസ്റ്റിക് കവറിലാക്കി പുറത്തു സൂക്ഷിച്ചു കൊള്ളണമെന്ന് ഞാന്‍ നല്‍കിയ നിര്‍ദ്ദേശം!!!!!!!!!!!!
അത് പാലിക്കാത്തവരാണ് ഇന്ന് പണ്ഡിറ്റ്‌ ജി യുടെ FANS .......................

പണ്ഡിറ്റ്‌ ജി യുടെ തലേവരയില്‍ തട്ടി വീണ ഞാന്‍, ഫിലോസ്സഫി ഭൂതത്തിന്റെ പുസ്തകത്തില്‍ പണ്ഡിറ്റ്‌ ജി ക്കായി ഭാവിയിലേക്ക് കരുതിയിരുന്ന ചിലവ കാണുവാന്‍ കഴിഞ്ഞിരുന്നു. ഉല്സ്സുകമായ കാത്തിരിപ്പിലേക്ക് പ്രചോദനമാകാന്‍ ഞാന്‍ അവ ചുവടെ കുറിക്കുന്നു..................................


1) പ്രണയവും ദാമ്പത്യ ജീവിതവും 'പുക ചുറ്റിയ കഞ്ഞി പോലെയാണ്'. കയറിയ പുകയുടെ  അളവിനനുസ്സരിച്ചാണ് കുടിക്കണോ തുപ്പണോ എന്ന് തീരുമാനിക്കുന്നത്!! 

2) വേറെ കഞ്ഞി കിട്ടാനുള്ള ബുദ്ധിമുട്ട് കൊണ്ടാണ് പലരും 'പുക ചുറ്റിയ കഞ്ഞി കൊണ്ട് അഡ്ജസ്റ്റ് ചെയ്യുന്നത്!!

3) പട്ടികള്‍ ലയിന്‍ അടിക്കുമ്പോള്‍ കഴുത്തില്‍ ബെല്‍റ്റ്‌ ഉണ്ടോ എന്ന് നോക്കാറില്ല!!

4) ഒരു കുഞ്ഞു ജനിക്കുന്നത് ചെറിയവനായി ആയിരിക്കാം, എന്നാല്‍ അവനാണ് നാളത്തെ വലിയവന്‍!!

5) അനാഥന്‍ എന്നാല്‍  ആരുമില്ലാത്തവനാണ്, എന്നാല്‍ നാഥന്‍ എന്നത് എല്ലാവരു മുള്ളവനല്ല!!

ഇതൊന്നും ഒന്നുമില്ല, പണ്ഡിറ്റ്‌ ജി യുടെ വിശ്വസ്ത്തരായ കലാഭൂതങ്ങള്‍ ഭാവിലെക്കായി ഒരുപാട് കരുതിയിട്ടുണ്ട്. കാത്തിരുന്നു കാണാം......................


[RajeshPuliyanethu,
 Advocate,Haripad}

Sunday 30 October 2011

Ambulance "Omni"

നമുക്ക് വികാരപരമായ ഒരു സമീപനം ഉള്ള വാഹനമാണ് ആംബുലന്‍സ്. ഒരു അത്യാഹിതത്തില്‍ രക്ഷക്ക് എത്തുന്നത്, അല്ലെങ്കില്‍ ഒരു മൃതശരീരത്തെയും വഹിച്ചുകൊണ്ട്, ഏതു രീതിയിലാണെങ്കിലും ദുഖത്തിന്റെയും, ഭീതിയുടെയും വര്‍ണ്ണങ്ങള്‍ ആംബുലന്‍സ്സുമായി ചേര്‍ന്ന് നില്‍ക്കുന്നു. ഒരു  മൃതശരീരത്തെയും വഹിച്ചുകൊണ്ട് പോകുക എന്നതിനേക്കാള്‍ വലിയ ഉത്തരവാദിത്വം ആംബുലന്‍സ്സുകള്‍ നിറവേറ്റുന്നത് അപായ അവസ്ഥയില്‍പ്പെട്ട  ഒരാള്‍ക്ക്‌ ജീവന്‍ രക്ഷക്ക് ഉതകുന്ന തരത്തില്‍ പ്രവര്‍ത്തിക്കുമ്പോളാണ്. ആംബുലന്‍സ്സുകള്‍ക്ക് കാര്യക്ഷമമായ പ്രവര്‍ത്തനത്തിനുള്ള അവസ്സരം ഉണ്ടാക്കി കൊടുക്കുക  എന്നാബാധ്യത അധികാരികള്‍ക്കാണ്. ആംബുലന്‍സ്സുകള്‍ക്ക് പ്രത്യകപാത ഒരുക്കുക, റോഡുകള്‍ നവീകരിക്കുക എന്നീ കേരളജനതയുടെ നടക്കാത്ത സ്വപ്നങ്ങള്‍ക്ക് വേണ്ടി വാശി പിടിക്കാതെ,  ആംബുലന്‍സായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ നിലവാരങ്ങളില്‍ കര്‍ശന മാനദാന്ടങ്ങള്‍ പരിപാലിക്കപ്പെടുകയും അതുവഴി ആംബുലന്‍സ് സേവനം കാര്യക്ഷമമാക്കെണ്ടാതുമുണ്ട്. ഒരു സാധാരണ ക്കാരന്റെ യുക്ത്തിയെ ആശ്രയിച്ചു നോക്കിയാലും വ്യക്ത്തമാകുന്ന ഒരു വീഴ്ചയാണ് Omni വാനുകള്‍ ആംബുലന്‍സ് ആയി ഉപയോഗിക്കാന്‍ അനുവദിക്കുന്നത്. ഏതൊരു പൊതുജനസേവന സംവിധാനത്തെയും സൂഷ്മമായി പരിശോധിച്ച് പൊതുജന സുരക്ഷയെ മുന്‍നിര്‍ത്തി പോരായ്മയുള്ളതിനെ മാറ്റിനിര്‍ത്തുന്നതിനുള്ള അധികാരം സര്‍ക്കാരിനുണ്ട്. അങ്ങനെ എങ്കില്‍ എന്തുകൊണ്ട്  Maruthi Omni Van കള്‍ ആംബുലന്‍സ്സുകളായി പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് വിലക്കുന്നില്ല എന്ന് മനസ്സിലാകുന്നില്ല. ആസന്നനിലയിലുള്ള ഒരു മനുഷ്യനെയും വഹിച്ചുകൊണ്ട് എത്രയും വേഗത്തില്‍ ഒരു ആശുപത്രിയില്‍ എത്തിക്കുക എന്നാ വലിയകര്‍മ്മം എങ്ങനെയാണ് ഇത്രയും ചെറുതും, ഭാരക്കുറവുള്ളതും, റോഡ്‌ ഗ്രിപ്പ് കുറവുമുള്ള ഒരു വാഹനം നിറവേറ്റും?? അതിന്റെ ദൂഷ്യഫലം അനുഭവിക്കേണ്ടി വരുന്നത് ഒരു രോഗി ആയിരിക്കും. വാഹനത്തിന്റെ പോരായ്മയെ അവഗണിച്ചുള്ള ഒരു യാത്ര കൂടുതല്‍ ആള്‍ക്കാരെക്കൂടി അത്യാഹിതത്തിലേക്ക് വീഴ്ത്തുന്നതായിരിക്കും. കുറഞ്ഞ ചെലവില്‍ കൂടുതല്‍ ആംബുലന്‍സ്സുകള്‍ നിരത്തിലിറക്കാന്‍ കഴിയുന്നു എന്നാ സദ്‌ ചിന്ത Omni Ambulance കള്‍ക്ക് അനുമതി നല്‍കുന്നതിന്റെ പുറകില്‍ ഉണ്ടാകാമെങ്കിലും അത് ദോഷഫലം ഉണ്ടാക്കുന്ന ഒന്നാണത്. ഒരു ആംബുലന്‍സ്സിനെ ആശ്രയിക്കേണ്ടി വരുന്ന ഒരാള്‍ നിശബ്ദമായും എന്നാല്‍ ശക്തമായും ആവശ്യപ്പെടുന്നതും, സേവന ദാദാവ്‌ നല്‍കാന്‍ ബാധ്യത ഉള്ളതുമായ ചില കാര്യങ്ങളുണ്ട്. എത്രയും വേഗത്തില്‍ ഒരു വൈദ്യ സഹായം ലഭിക്കുക, കൂടുതല്‍ അപകടങ്ങളിലെക്കെത്താതെ, സങ്കീര്‍ണത ഏറ്റവും കുറഞ്ഞ രീതിയില്‍ ലക്ഷ്യസ്ഥാനത്ത് എത്തുക, രോഗിക്ക് കഴിയുന്നത്ര ആശ്വാസം ലഭിക്കുന്ന രീതിയില്‍ യാത്ര ചെയ്യുക, യാത്രയുടെ മധ്യത്തില്‍ ഉണ്ടാകാവുന്ന ഒരു അത്യാവശ്യഘട്ടത്തിലേക്ക്  പരമാവധി വൈദ്യസഹായ സംവിധാനങ്ങള്‍ സജീകരിക്കുക അതുവഴി രോഗിക്ക് സുരക്ഷയും, കൂടുതല്‍ ആത്മവിശ്വാസം നല്‍കുക, പരമാവധി ചാഞ്ചാട്ടങ്ങളും, കുലുക്കങ്ങളും കുറഞ്ഞരീതിയില്‍ യാത്രചെയ്യാന്‍ കഴിയുക എന്നിവയാണ്. ഇതില്‍ പല ആവശ്യങ്ങളെയും നിറവേറ്റുന്നതിനുള്ള സാഹചര്യം Omni Ambulance കള്‍ വഴി ഉണ്ടാകുന്നില്ല. ഒരു Omni Ambulance ല്‍ യാത്ര ചെയ്യേണ്ടി വരുന്ന ഒരു രോഗിയും, കൂടെ യാത്ര ചെയ്യേണ്ടി വരുന്നവരും  ഒരിക്കലും സമാധാനത്തോടെയും, ആത്മ വിശ്വാസത്തോടെയും വാഹനത്തിലിരുക്കുന്നു എന്ന് വിശ്വസിക്കുക വയ്യ.  വൈദ്യസഹായ സംവിധാനങ്ങള്‍ ആയ ഓക്സിജന്‍ സിലണ്ടെര്‍, വേന്റിലേറ്റര്‍, ഡ്രിപ്പ്സ്റ്റാന്റ് മുതലായ അവശ്യ സംവിധാനങ്ങള്‍ സജ്ജീകരിക്കുവാനുള്ള സംവിധാനം Maruthi Omni Ambulance കള്‍ക്ക് ഇല്ല. രോഗിയുടെ മനോബലം വര്‍ധിപ്പിക്കുന്നതിന് ചില അടുത്ത സുഹൃത്തുക്കളുടെയോ, ബന്ധുക്കളുടെയോ സാനിധ്യമാണ് ആവശ്യമെങ്കില്‍, ആംബുലന്‍സ് ഡോക്ടര്‍, നേഴ്സ് എന്നിവര്‍ക്ക് ശേഷം അവര്‍ക്ക് വാഹനത്തില്‍ ഇടം ലഭിക്കുന്നില്ല. അമിത വേഗതയില്‍ ഓടേണ്ടി വരുന്നതിനാല്‍, റോഡില്‍ നിന്ന് തെന്നി മാറുന്നതിനുള്ള സാധ്യത, ബ്രേക്ക് ഉപയോഗിക്കേണ്ടി വരുമ്പോളുള്ള അപകട സാധ്യത, ഒരു ചെറിയ ആഘാതം പോലും അതിജീവിക്കാന്‍ ഉള്ള കഴിവില്ലായ്മ എന്നിങ്ങനെ ആര്‍ക്കും വളരെ വേഗം നോക്കിക്കാണാന്‍ കഴിയുന്ന പോരായ്മകള്‍  Maruthi Omni Ambulance കള്‍ക്ക് ഉണ്ട്. സേവനങ്ങള്‍ക്കായി  Maruthi Omni Ambulance കള്‍ കൂടി ആയാലെന്താ? ആവശ്യത്തിനനുസരിച്ച് തെരഞ്ഞെടുത്തുപയോഗിച്ചാല്‍ പോരെ? എന്നാ മറുചോദ്യത്തിന് ആംബുലന്‍സ് സേവനരങ്ങത്ത് പ്രസക്ത്തി കുറവാണ്. കാരണം ഒരു  ആംബുലന്‍സ് ഉപയോഗിക്കേണ്ടി വരുമ്പോള്‍ തെരഞ്ഞെടുക്കുന്നതിനുള്ള അവസ്സരം മിക്കപ്പോഴും ഉണ്ടാകാറില്ല എന്നതാണ്. സുപ്പര്‍ സ്പെഷ്യാലിറ്റി സംവിധാനങ്ങള്‍ എല്ലാ ആംബുലന്‍സ്സുകളിലും ഒരുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ആംബുലന്‍സ്സായി തെരഞ്ഞെടുക്കുന്ന വാഹനങ്ങള്‍ മികച്ചതായാല്‍ തന്നെ ആംബുലന്‍സ് സര്‍വ്വിസ്സു കളുടെ ലക്‌ഷ്യം ഒരു പരിധിവരെ നിറവേറ്റാന്‍ സാധിക്കുന്നതാണ്.  ആംബുലന്‍സ്സുകളില്‍  ഒരുക്കേണ്ട അടിസ്ഥാന സൌകര്യങ്ങളെക്കുറിച്ച് ക്രിയാത്മകമായ പഠനങ്ങള്‍ നടത്തി അവശ്യം വേണ്ടവ കണ്ടെത്തി നടപ്പിലാക്കേണ്ടത് അത്യാഹിതങ്ങള്‍ ഏറി വരുന്ന ഇന്നത്തെ കാലത്ത് അതീവ പ്രാധാന്യമുള്ളതാണ്. 


[RajeshPuliyanethu,
 Advocate, Haripad]

Sunday 9 October 2011

ഇന്നു സത്യം, നാളെ സ്വപ്നം, നാളെയുടെ നാളെ ശൂന്യം!!

നാളെയ്ക്ക് വേണ്ടി ജീവിക്കുക, നാളെയ്ക്ക് വേണ്ടി നമ്മുടെ പ്രവര്‍ത്തനങ്ങളെ ക്രോഡീകരിക്കുക എന്നതാണ് പരക്കെ കേള്‍ക്കുന്ന ശബ്ദം. എന്തായിരിക്കും നാളെയുടെ നാളെയുടെ അവസ്ഥ?? നാളെയെക്കണ്ട് ജീവിക്കുക എന്നത് പുരോഗമന സംസ്ക്കാരത്തിന്റെ മൂലമന്ത്രമായതിനാല്‍ ഇന്നത്തെ ദിവസത്തിന്റെയും, നാളെയുടെ നാളെയുടെയും പ്രാധാന്യം നശിച്ചു. ഇന്നത്തെ ദിവസം നാം ജീവിച്ചിരിക്കുന്നതിനാല്‍ ഈദിവസത്തെ കടന്നുപോകുവാന്‍ ശ്രമിക്കുക എന്നത് അതിജീവനത്തിന്റെ ആവശ്യഗതയും, നാളയെകണ്ടുപ്രവര്‍ത്തിക്കുക
എന്നത് ഇന്നത്തേത് പോലെ ഉണ്ടായേക്കാവുന്ന നാളെയുടെ ആവശ്യങ്ങളിലെക്കുള്ള കരുതല്‍ ശാസ്ത്രവുമാണ്. പക്ഷെ നാളെയുടെ നാളെക്ക് വേണ്ടിയുള്ള കരുതല്‍ ജലരേഖകള്‍ പോലെയാണ്. അതവിടെ ഉണ്ടാകണമെന്നില്ല. നാളെയുടെ ആവശ്യങ്ങള്‍ക്ക് വിഭിന്നമായിരിക്കാം നാളെയുടെ നാളെയുടെ ആവശ്യങ്ങള്‍. നാളേക്കുവേണ്ടി നിര്മിക്കപ്പെട്ടവയുടെ പൊളിച്ചെഴുത്തോ, പുനര്‍നിര്‍മ്മാണമോ ആയിരിക്കും നാളെയുടെ നാളെയുടെ ആവശ്യം. പുതിയ ചിന്തകള്‍, ശാസ്ത്രത്തിന്റെ വളര്‍ച്ച, ജനസന്ഖ്യാ വളര്‍ച്ച അല്ലെങ്കില്‍ കുറവ്, പുതിയ തലമുറയുടെ താല്പര്യങ്ങള്‍, സാംസ്കാരികമായ പരിവര്‍ത്തനം, എങ്ങനെ പലതരത്തിലെ സ്വാധീനഘടകങ്ങള്‍ നാളെയുടെ നാളെകളെ നിയന്ത്രിക്കുമ്പോള്‍ നാളെയുടെ നാളെകള്‍ക്കു വേണ്ടി ഇന്നു ചിന്തിച്ചതും, രൂപപ്പെടുത്തിയതും, നിര്‍മ്മിച്ചതും എല്ലാം പോളിചെഴുതെണ്ടി വരും. നാളെയുടെ നാളെയുടെ ആവശ്യത്തെ ഇന്നു തിരിച്ചറിയാന്‍ കഴിഞ്ഞാലും,  നാളെയുടെ നാളെ പോളിച്ചെഴുതുവാന്‍ വേണ്ടി നാളെയുടെ ആവശ്യത്തിനായി ഇന്നു പലതും നമുക്ക് നിര്മിക്കേണ്ടി വരുന്നു. നാളെയുടെ നാളെയിലേക്ക് ചിന്തയെ ദീര്ഘിപ്പിക്കാനുള്ള മനുഷ്യന്റെ പരിമിതിയാണ് ഇതെന്ന് വേണമെങ്കില്‍ വ്യാഖ്യാനിക്കാം. പക്ഷെ ആ പരിമിതിയെ അതിജീവിക്കാന്‍ കഴിഞ്ഞവര്‍ ഉണ്ടാവാന്‍ സാധ്യതയില്ല. 
വിഷയത്തിന്റെ പ്രാധാന്യവും വലിപ്പവും, ചിന്തയുടെ ആഴവും, കാലത്തിന്റെ ആവശ്യങ്ങളും, ജനതയുടെ പുരോഗതിയുമെല്ലാം ഇന്നിന്റെയും നാളെയുടെയും ദൈറിഘ്യത്തെ നിശ്ചയിക്കുന്നു എന്നു മാത്രം. 



[RajeshPuliyanethu,
 Advocate, Haripad]


Monday 26 September 2011

A Judicial Review............

      നീതിന്യായ സംവിധാനത്തില്‍ പുഴുക്കുത്തലുകളെക്കുറിച്ച് ഇന്നുപരക്കെ ചര്‍ച്ച ചെയ്യപ്പെടുന്നു. കോടതികളുടെ ഉത്തരവുകളെക്കുറിച്ചോ തീരുമാനങ്ങളെക്കുറിച്ചോ, മുന്‍പില്ലാത്തതരത്തില്‍ ചര്‍ച്ചകള്ക്കാപ്പുറം തര്‍ക്കങ്ങള്‍ ഉയര്‍ന്നു വരുന്നു. കോടതികളില്‍ ദൈവത്തെക്കാളേറെ  വിശ്വസിച്ചിരുന്ന ഇവിടുത്തെ സമൂഹം ഏതു തെറ്റ് ഏതു ശരി എന്നു തിരിച്ചറിയാതെ, വിശ്വാസങ്ങളിലെ വിള്ളലില്‍ പകച്ചു നില്‍ക്കുന്നു. തങ്ങളുടെ അവസാനത്തെ അഭയ സ്ഥാനം എന്നു കണ്ടിരുന്നിടത്തു ഉണ്ടായ മൂല്യച്ചുതിയില്‍ നിരാശയോടെ നില്‍ക്കുന്ന്നു. ഇവിടെ പൊതു മധ്യത്തില്‍ നിയമവും കോടതിയും എല്ലാം വിചാരണ ചെയ്യപ്പെടുന്നു. ആ വിചാരണക്കൊടുവില്‍ വൈവിധ്യങ്ങളായ വിധി പ്രസ്താവനകള്‍ നടത്തി എല്ലാവരും പിരിഞ്ഞു പോകുന്നു. വ്യക്ത്തിയോ, സര്‍ക്കാരോ, കോടതിയോ, ഉത്തരവുകളോ അതല്ല വ്യവസ്ഥിതി തന്നെയോ വിചാരണ ചെയ്യപ്പെട്ടതെന്ന തിരിച്ചറിവ് പോലും ലഭിക്കaത്തവനായി സാധാരണ ജനം എന്ന ശ്രോതാവ് തലതാഴ്ത്തി രംഗം വിടുന്നു. മനുഷ്യ മനസ്സിനെ പഠിച്ചു പറഞ്ഞാല്‍ ഒരു കാര്യം ഉറപ്പാണ്‌. ഒരിക്കല്‍ നിഷേധിക്കപ്പെട്ട ആഹാരത്തില്‍ നിന്നും ഉണ്ടാകുന്ന വേദനയോ വിദ്വേഷമോ പിന്നീട് ലഭിക്കുന്ന സമൃദ്ധമായ ഭക്ഷണത്തിനു മാറ്റിയെടുക്കാന്‍ കഴിഞ്ഞെന്നു വരാം. എന്നാല്‍ ഒരിക്കല്‍ നിഷേധിക്കാപ്പെടുന്ന നീതിയില്‍ നിന്നുണ്ടാകുന്ന മുറിവ് പിന്നീട് മറ്റൊന്നിനാലും മായ്ക്കാന്‍ കഴിഞ്ഞെന്നു വരില്ല. നീതിന്യായ സംവിധാനത്തില്‍ ജീര്‍ണത ബാധിച്ചോ എന്ന ചോദ്യത്തിന് ഉത്തരം കാണുന്നതിനു  അപ്പുറം അങ്ങനെ ഒരു ചോദ്യം ഇവിടെ നിലനില്‍ക്കുന്നു എന്നതാണ് പ്രസക്തം. അങ്ങനെ വരുമ്പോള്‍ ജനങ്ങള്‍ക്ക്‌ വിശ്വാസയോഗ്യമായ രീതിയില്‍ പുതിയ സംവിധാനങ്ങള്‍ ചമച്ച് പ്രസ്തുത ചോദ്യം തന്നെ സമൂഹത്തില്‍ നിന്നും നീക്കി നീതിന്യായ സംവിധാനത്തിലെ വിശ്വാസ്യത അരക്കിട്ടുറപ്പിക്കുകയാണ് വേണ്ടത്.
     
        അധികാര വികെന്ത്രീകരണ സംവിധാനത്തില്‍ ജുഡിഷ്യറി എന്തുകൊണ്ട് ഒരു ചെറിയ മുന്‍‌തൂക്കം ആര്‍ജിച്ചിരിക്കുന്നു എന്ന് ചോദിച്ചാല്‍ അതിനു കാരണങ്ങള്‍ പലതാണ്. പ്രധാനമായത്, ഒരു നിയമം നിയമ നിര്‍മാണസഭ നിര്‍മിച്ചു പുറപ്പെടുവിക്കുമ്പോള്‍ അത് നിയമ വിധേയമോ, ഭരണഘടനാ അനുസൃതാമോ ആണോ എന്ന് പരിശോധികുന്നതിനും, മറിച്ചുകണ്ടാല്‍  റദ്ദു ചെയ്യുന്നതിനും ഉള്ള അധികാരം. നിയമ നിര്‍മ്മാണ സഭകള്‍ നിര്‍മിക്കുന്ന നിയമങ്ങള്‍ വ്യാഖ്യാനിക്കുന്നതിനുള്ള അധികാരം, സര്‍ക്കാരിന്റെയോ, ഇതര വകുപ്പുകളിലെയോ ഏതെങ്കിലും ഒരു പ്രവര്‍ത്തനം നിയമവിധേയമാണോ എന്ന് പരിശോധിക്കാനുള്ള അധികാരം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ പോലും കേസിലെ കക്ഷികളായി പരിഗണിച്ചു തീരുമാനങ്ങളെടുത്തു നിര്‍ദ്ദേശങ്ങള്‍ നല്‍കാനുള്ള അധികാരം, തങ്ങളുടെ ഉത്തരവുകള്‍ നടപ്പിലാക്കാതിരുന്നാല്‍ അതിനു പ്രത്യേക ശിക്ഷണ നടപടികള്‍ സ്വീകരിക്കാനുള്ള അധികാരം. ഇപ്രകാരമെല്ലാമുള്ള  നിയമം അനുശാസിക്കുന്ന അധികാരങ്ങള്‍ കൂടാതെ ജുഡിഷ്യറി ശക്തമായതിനുള്ള മറ്റൊരുകാരണം, ജനങ്ങള്‍ക്കിടയില്‍ ആര്‍ജിക്കാന്‍ കഴിഞ്ഞ വിശ്വാസ്യതയായിരുന്നു. ജുഡിഷ്യറി എടുക്കുന്ന തീരുമാനത്തിന് അപ്പുറമുള്ള നിലപ്പാടും, അഭിപ്രായവും ഏതു രാഷ്ട്രീയ വമ്പന്‍ എടുത്താലും അത് ജനമധ്യത്തില്‍ നിലനില്‍ക്കാതെ പോയതിനുള്ള കാരണമതായിരുന്നു. തുടര്‍ന്ന്  രാഷ്ട്രീയ നേതാക്കള്‍ ജുഡിഷ്യറിക്ക് എതിര് സംസാരിക്കാത്ത അവസ്ഥയിലേക്ക് എത്തി. കൂടാതെ രാഷ്ട്രീയമായി തീരുമാനമെടുക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു വിഷയം ജുഡിഷ്യറിയുടെ തീരുമാനത്തിന് വിട്ട് സ്വസ്ഥരാകാനും രാഷ്ട്രീയക്കാര്‍ മുതിര്‍ന്നു. ഏതൊരു പ്രബലവ്യക്ത്തിയെയും വിചാരണ ചെയ്യുന്നത് സാധ്യമാകുന്നത്   ജുഡിഷ്യറിയുടെ ഏതെങ്കിലും ഒരു സംവിധാനം ആയത് സാധാരണക്കാര്‍ക്കിടയില്‍ പരമോന്നത അധികാരമെന്നത് കോടതികള്‍ക്ക് ചാര്‍ത്തിക്കൊടുത്തു.  നാടക, സിനിമ മാധ്യമങ്ങള്‍ കോടതികള്‍ക്ക് തങ്ങളുടെ ആവിഷ്കാരങ്ങളില്‍ക്കൂടി അമിത ബഹുമാനം നല്കിയതും, പത്ര ദ്രിശ്യ മാധ്യമങ്ങള്‍ കോടതിയുടെ പരാമര്‍ശങ്ങള്‍ പോലും അമിത പ്രാധാന്യത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്തതും കോടതികള്‍ ജനമനസ്സുകളില്‍ ശക്തമാകുന്നതിനു കാരണമായി. അങ്ങനെ നിയമം കല്‍പ്പിച്ചു നല്‍കിയതിനും അപ്പുറത്തേക്ക് ആര്‍ജിത അധികാരങ്ങളോടെ ജുഡിഷ്യറി മുന്നേറി, കോടതിയുടെ ഒരു പരാമര്‍ശം പോലും ഉന്നതങ്ങളിലെ സ്ഥാന ചലനങ്ങള്‍ക്ക് വരെ കാരണമാകുന്നത് നാം കണ്ടു.
     
        നീതി  നടപ്പിലാക്കിയാല്‍ മാത്രം പോര, കണ്ടു നില്‍ക്കുന്നവര്‍ക്ക് നീതി നടപ്പിലായതായി തോന്നുക കൂടി വേണം എന്നതാണ് പ്രമാണം. അധികാരത്തിന്റെ ഉപയോഗത്തിനപ്പുറം വിശ്വാസ്യതയുടെ ബലം വളരെ അധികം ആവശ്യമുള്ള മേഘലയാണ്‌ ജുഡിഷ്യറി. വിശ്വാസ്യതയുടെ ആ വേരിലാണ് ഇന്നു ചീയല്‍ രോഗം പിടിപെട്ടിരിക്കുന്നത്. ഫലപ്രധമായ  രീതിയില്‍ പരിഹരിച്ചില്ലെങ്കില്‍ ഈ സംവിധാനത്തിന്റെ തന്നെയും, അതുവഴി പോതുസമൂഹത്തിന്റെയും കടപുഴകലിനു അത്കാരണമാകും. 
   
       നീതിന്യായ സംവിധാനത്തിലെ നവീകരണം നിയമ വിദ്യാഭ്യാസത്തില്‍ നിന്ന് തന്നെ ആരംഭിക്കേണ്ടതുണ്ട്.  പ്രാഥമിക വിദ്യാഭ്യാസം നല്‍കുക എന്ന ആവശ്യഗത പോലെ നിയമ വിദ്യാഭ്യാസം നല്‍കി എങ്ങനെയും കുറച്ചു അഭിഭാഷകരെ സൃഷ്ടിക്കുക എന്നതാണ് സര്‍ക്കാരുകളുടെയും, കോടതികളുടെയും ലക്‌ഷ്യം എന്നു തോന്നുന്നു. ഇവെനിംഗ് കോഴ്സുകളില്‍ കൂടി ബിരുദം നേടുന്നവരെ എന്‍ റോള്‍ ചെയ്യാന്‍ അനുവദിച്ചതും, രാജ്യത്ത് പലസ്ഥലങ്ങളിലും പ്രവര്‍ത്തിക്കുന്ന നിലവാരം കുറഞ്ഞ ലോ കോളേജുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനും, നിലവാരം മെച്ചപ്പെടുത്തുന്നതിനും, കാര്യക്ഷമമായതോന്നും ചെയ്യാത്തതും പ്രസ്തുത മേഘലയുടെ നിലവാരത്തെ തകര്‍ത്തു. നിയമരംഗത്ത് പ്രവര്‍ത്തിക്കുന്ന വലിയ വിഭാഗം നേരിടുന്ന സാമ്പത്തികമായ ബുദ്ധിമുട്ട് നോക്കിക്കാണാന്‍ ഇടവന്നത് പ്രധിഭയുള്ള ആള്‍ക്കാര്‍ ഇവിടെക്കെത്തുന്നതിനെ തടഞ്ഞു. മികച്ച അക്കാഡമിക്‌ റെക്കോര്‍ഡ്‌ ഉള്ളവര്‍ നിയമരംഗം അവരുടെ തൊഴില്‍ മേഘല ആക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യാത്ത അവസ്ഥയില്‍ എത്തി. എത്തിപ്പെട്ടവര്‍ ഈ മേഘല ഉപേക്ഷിച്ചു മറ്റു പ്രവര്‍ത്തന മേഘലകളില്‍ തങ്ങളുടെ ഭാവി കണ്ടു. ഈ രീതിയില്‍ നിയമരംഗത്ത് മൂല്യച്ചുതി സംഭവിക്കാതിരിക്കാന്‍ ചെറുവിരല്‍ പോലും ചലിപ്പിക്കാത്ത ഖേതകരമായ സ്ഥിതി സര്‍ക്കാരുകള്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നു.

        കോടതികളെ നീതി കണ്ടെത്തല്‍ സ്ഥാപനങ്ങളായി ആണ് പൊതു സമൂഹം കാണുന്നത്. അങ്ങനെ വരുമ്പോള്‍ എന്താണ് നീതി?? ഒരു വ്യക്ത്തിയെയോ സ്ഥാപനത്തിനെയോ എന്തിനെയും വിചാരണ ചെയ്യേണ്ടി വരുന്ന അവസരത്തില്‍ നിയമം അനുശാസിക്കുന്ന വഴിയില്‍ കൂടി മാത്രം സഞ്ചരിച്ചു ബാഹ്യപ്രേരണകളോന്നുമില്ലാതെ, വികാരങ്ങളുടെ സ്വാധീനമൊന്നുമില്ലാതെ ഒരു തീരുമാനത്തിലെത്താന്‍ കോടതികള്‍ക്ക് കഴിയുമ്പോള്‍ വിചാരണ ചെയ്യപ്പെടുന്ന കക്ഷിക്ക് ലഭിക്കുന്നതാണ് നീതി. അതിനപ്പുറം ഏതുതരത്തിലുള്ള ബാഹ്യപ്രേരണകള്‍ക്ക്  വശംവദരായി യാഥാര്‍ത്ഥ്യം ഇന്നതെന്ന മുന്‍വിധിയോടെ പ്രസ്തുത വിഷയത്തെ സമീപിക്കുമ്പോള്‍ നീതിനടത്തിപ്പ് പ്രക്രീയയുടെ അടിത്തറ ഇളകുന്നു. ഇവിടെ 'ബാഹ്യപ്രേരണ' എന്നതിന്റെ വിവിധ മുഖങ്ങള്‍ നീതി നടത്തിപ്പിലെ പോരായ്മകളുടെ അളവുകോലാകുന്നു. കോടതികള്‍ക്കുണ്ടാകുന്ന ബാഹ്യപ്രേരണകള്‍ എന്നത് പലരീതിയിലാണ്. അതില്‍ പ്രധാനമായത് നിയമം അനുശാസിക്കുന്ന രീതികളില്‍ നിന്ന് വ്യതിചലിച്ച് സത്യമായത്‌ കണ്ടെത്താനുള്ള കോടതികളുടെ പ്രവണതയാണ്. കേള്‍ക്കുമ്പോള്‍ അത് നല്ല ഒരു രീതിയും സാമൂഹിക പ്രതിബദ്ധാ പൂരിതവുമാണെന്നു തോന്നിയാലും അത് നീതി നിഷേധമാണ്. മറ്റൊന്ന്, ജനങ്ങള്‍ക്കുള്ള കോടതിയിലെ വിശ്വാസത്തില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് പൊതു ജനപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള വ്യഗ്രത പ്രകടിപ്പിക്കലാണ്. അത് പലപ്പോഴും കോടതികളുടെ അനാവശ്യ ഇടപെടല്‍ എന്ന ഖ്യാതിയില്‍ കൊണ്ട് ചെന്നെത്തിക്കുന്നു.  കോടതി മുഘാന്തരം പരിഹാരം കണ്ടെത്തേണ്ട ആവശ്യമില്ലാത്ത വിഷയങ്ങളിലും ഇടപെട്ട് അപ്രായോഗികമായ ഉത്തരവുകള്‍ പുറപ്പെടുവിച്ച് സ്വയം വിലയിടിയുന്ന അവസ്ഥയില്‍ ചില അവസരങ്ങളില്‍ കോടതികള്‍ എത്താറുണ്ട്. പ്രസ്തുത വിഷയത്തെ പ്രതിബാധിക്കുന്ന രസകരമായ ഒരു കഥയുണ്ട്. അച്യുതന്‍ ഒരു ചായക്കടക്കാരനാണ്. അച്ചുതന്റെ കടയിലെ ദോശയുടെ വലിപ്പം പോരെന്നും, ദോശയുടെ വലിപ്പത്തെക്കുറിച്ച് വ്യക്ത്തമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പരമു കോടതിയെ സമീപിക്കുന്നു. കസ് ഫയലില്‍ സ്വീകരിച്ച ജഡ്ജി ദോശക്കല്ല്, ചട്ടുകം, തവി തുടങ്ങിയ തെളിവുകളെല്ലാം വരുത്തി പരിശോധിച്ച് അവസാനം ഇരിക്കുന്നിടത്ത്‌ ഇരുന്നുകൊണ്ട് അന്തരീക്ഷത്തില്‍ ഒരു വൃത്തം വരച്ചു. ഇനിമുതല്‍ അച്യുതന്‍ ചുടെണ്ട ദോശയുടെ വലുപ്പം അതാണ്‌. കോടതി വിധിയെ മാനിക്കുന്നു എന്ന് അച്യുതന്‍ പ്രഖ്യാപിച്ചു. പക്ഷെ ആള്‍ കേരള ദോശ മേകേഴ്സ് അസോസിയേഷന്‍ വിധിയെ അപലപിക്കുകയും, വിധിയുടെ നടത്തിപ്പ് അപ്രായോഗികമാണെന്നും പത്രസമ്മേളനത്തില്‍ പറഞ്ഞു. വിധിയുടെ നടത്തിപ്പിന് വ്യക്ത്തത ഉണ്ടാക്കാന്‍ വേണ്ടി സമര്‍പ്പിക്കപ്പെട്ട റിവ്യൂ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. ഇതു കോടതികളുടെ അവ്യക്തവും, അപ്രായോഗികവുമായ വിധികളെക്കുറിച്ചും, ഇടപെടലുകളെക്കുറിച്ചുമുള്ള ഒരു പരിഹാസ കഥയാണ്‌. ബാഹ്യപ്രേരണ എന്നതിന് മറ്റൊരു പ്രധാന കാരണം മാധ്യമ വിചാരണകളും, പ്രസിദ്ധീ കരണങ്ങളുമാണ്‌. മാധ്യമങ്ങള്‍ കോടതി വിചാരണക്ക് മുന്‍പ് നടത്തുന്ന വിചാരണകളും, വിധിപ്രസ്ഥാപനങ്ങളും കോടതികളുടെ തീരുമാനങ്ങളെ ബാധിക്കുന്നതിന് കാരണമാകുന്നു. മാധ്യമങ്ങള്‍ തങ്ങളുടെ വിചാരണക്ക് ശേഷം ജനങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കുന്ന ആ വിധിപ്രസ്ഥാപനത്തിന്നു പൂര്‍ണമായും എതിരായ ഒന്നാണ് നീതി എങ്കില്‍ അത് കണ്ടെത്തി നടപ്പിലാക്കാന്‍ കോടതികള്‍ക്ക് കഴിയാതെ വരുന്നു. ബാഹ്യപ്രേരണക്ക് മറ്റൊരുകാരണം, സ്തുതി പാടകരില്‍ നിന്നുള്ള സമ്മര്‍ദ്ദവും, സ്വാധീനവുമാണ്. തൊഴില്‍ കല്‍പ്പിക്കുന്ന സവിശേഷ സാഹചര്യങ്ങള്‍ എല്ലാ തൊഴിലിനുമുണ്ട്. അത്തരത്തിലുള്ള ജുഡിഷ്യല്‍ ഓഫിസര്‍മാരുടെ സവിശേഷ സാഹചര്യമാണ് സമൂഹത്തിലെ ഇടപെഴലുകളില്‍ നിന്ന് അല്‍പ്പം മാറി നില്‍ക്കുക എന്നത്. അങ്ങനെ മാറി നിന്നില്ല എങ്കില്‍ നീതി നടപ്പിലായതായി കണ്ടു നില്‍ക്കുന്നവന് തോന്നിയില്ല എന്നു വരും. അങ്ങനെ മാറി നില്‍ക്കേണ്ടി വരുമ്പോള്‍ സമൂഹവുമായുള്ള അവരുടെ ബന്ധം ചില വ്യക്ത്തികളില്‍ കൂടി മാത്രമാകുന്നു. ആ വ്യക്ത്തികളില്‍മേല്‍ ഉണ്ടാകുന്ന ആശ്രയത്വം മറിച്ച് സ്വാധീനങ്ങലായും മാറപ്പെടുന്നു. ബാഹ്യപ്രേരണ അധികാരത്തെക്കുറിച്ചുള്ള അമിത ചിന്തയില്‍ നിന്നും ജനിക്കുന്നുണ്ട്. ഏതൊരു ഉന്നതനെയും വിചാരണ ചെയ്യപ്പെടുന്നത് കോടതികള്‍ വഴിയാണ്. എത്ര ഉയര്‍ന്ന പദവിയിലിരിക്കുന്ന ഒരാള്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കോടതികള്‍ക്ക് അധികാരമുണ്ട്‌. പക്ഷെ സമൂഹത്തിലെ മറ്റു മേഘലയില്‍ ഉള്ളവര്‍ക്ക് ലഭിക്കുന്ന പ്രശസ്തി ജുഡിഷ്യല്‍ ഓഫിസര്‍മാര്‍ക്ക് ലഭിക്കുന്നില്ല. തങ്ങളുടെ പദവിക്കനുസ്സരിച്ച പ്രശസ്ത്തി നേടിയടുക്കുന്നതിനു അവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കോടതികളുടെ വിലയിടിക്കുന്നതിനു കാരണമാകുന്നു. അത് പരിഹരിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗം വിധി പ്രസ്ഥാനത്തിന്റെ വാര്‍ത്ത  പ്രസിധീകരിക്കുന്നതിനൊപ്പം അത് പുറപ്പെടുവിച്ച ഓഫീസറുടെ പേര് പാടില്ല എന്നാ നിയമം കൊണ്ട് വരിക എന്നതാണ്. ഇതിന്റെയെല്ലാം ശേഷമാണ് പണത്തിന്റെ സ്വാധീനം. മേല്‍ പറഞ്ഞ ബാഹ്യപ്രേരണകളുടെ ആകെത്തുകയെ പൊതുജനം കൂട്ടി വായിക്കുമ്പോള്‍ അത് പണത്തിന്റെ സ്വാധീനം എന്നായിരിക്കും. അപ്രകാരം പൊതുജന മധ്യത്തില്‍ ഉയരുന്ന ഒരു ചിന്ത ജുഡിഷ്യറിയുടെ സകല അന്തസ്സിനേയും കെടുത്തുന്നതായിരിക്കും. കോടതികളിലെ എല്ലാ നടപടി ക്രമങ്ങളിലും ഏകീകൃത രീതികള്‍ അവലംബിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കോടതിനടപടികള്‍ തുടങ്ങുന്നതിനുള്ളതുപോലെ ഉച്ചഭക്ഷണത്തിനു പിരിയുന്നതിനും അങ്ങനെ എല്ലാത്തിനും ഏകീകൃത രീതികള്‍ വേണം. ഉച്ചക്ക് 3  മണിക്ക് ശേഷവും പിരിയാതെ തുടര്‍ന്ന കോടതിക്ക് പുറത്തു നിന്ന കേസ്സിലെ കക്ഷിയുടെ കൊച്ചു കുട്ടി തന്റെ അമ്മയോട് ചോദിച്ചത് പോലെ 'അമ്മെ ജഡ്ജി മാമന് വിശക്കുംപോഴേ നമ്മളെയും കഴിക്കാന്‍ വിടത്തുള്ളോ' എന്നാ പരിഹാസ്യമായ രീതികള്‍ മാറണം.

       ഒരു കോടതി എന്നാല്‍, കേസ്സുകളില്‍ തീരുമാനം കല്‍പ്പിക്കുന്ന ഒരു ഓഫിസ്സരും, കേസ്സിന്റെ നടത്തിപ്പിനെത്തുന്ന അഭ്ഭാഷകരും, അവരെസഹായിക്കാനെത്തുന്ന ഗുമസ്തന്‍മാരും, കോടതി ജീവനക്കാരും എല്ലാം കൂടിചേരുന്ന ഒരു സംവിധാനമാണ്.  ആ സംവിധാനത്തിന്റെ ഒത്തൊരുമയോടെ ഉള്ള പ്രവര്‍ത്തനമാണ് കോടതികളെ കാര്യക്ഷമാമാക്കുന്നത്. ഇതില്‍ ഏതു ഭാഗത്ത് നിന്ന്നുമുള്ള പോരായ്മയുള്ള പ്രവര്‍ത്തനവും കോടതികളെ ദുര്‍ബലമാക്കുന്നതാണ്. കോടതി സംവിധാനത്തിലെ പ്രധാനിയായ 'ജഡ്ജ്' ആയിരിക്കണം അപ്രകാരം കോടതികളിലെ കാര്യക്ഷമത നിലനിര്‍ത്തുന്ന തരത്തില്‍ പ്രവര്‍ത്തനങ്ങളെ ഏകൊപിപ്പിക്കേണ്ടത്. അത് മറ്റൊന്നുമല്ല കോടതി പ്രവര്‍ത്തനത്തിലെ താളം പരിപാലിക്കുക എന്നതാണ്. അത് മുന്‍പ് പറഞ്ഞ ബാഹ്യപ്രേരണക്ക് വിധേയനാകാതെ ഒരു ഓഫിസ്സര്‍ തന്റെ രീതികളെ രൂപപ്പെടുത്തുമ്പോള്‍ മാത്രം സാധ്യ മാകുന്നതാണ്. അപ്രകാരം ഉള്ള താളം പരിപാലിക്കുന്നതിനു ഓഫിസ്സര്‍ക്ക് കഴിയണമെങ്കില്‍, കോടതിയില്‍ ഉണ്ടാകേണ്ട, ഓരോ നിമിഷത്തിലും പാലിക്കപ്പെടേണ്ട ആ താളം എന്താണെന്ന് തിരിച്ചറിയാന്‍ കഴിയണമെങ്കില്‍   കോടതി പ്രവര്‍ത്തനത്തിന്റെ സമസ്ത്ത മേഘലകളിലും ഉള്ള തന്റെ നേരിട്ടുള്ള പ്രവര്‍ത്തി പരിചയത്തിലൂടെ സ്വായത്തമാകുന്ന അറിവില്‍കൂടി മാത്രമേ സാധ്യമാകു.. അവിടെയാണ് അഭിഭാഷകനായി പ്രവര്‍ത്തിപരിചയമില്ലാത്തവരെയും മജിസ്ട്രേട്ട് ആയി നിയമിക്കാമെന്നുള്ള സുപ്രീം കോടതിയുടെ തീരുമാനം പൊതുസമൂഹത്തില്‍ ദഹിക്കാതെ പോകുന്നത്.

       നിയമമേഘലയില്‍ നഷ്ടമാകുന്ന ബാര്‍- ബെഞ്ച്‌ ബന്ധമാണ് മൂല്യച്യുതിയുടെ മറ്റൊരു കാരണം. തങ്ങളും അടിസ്ഥാനപരമായി അഭിഭാഷകരാനെന്നും അതില്‍ നിന്നുള്ള വളര്‍ച്ചയാണ് ജുഡിഷ്യല്‍ ഓഫിസര്‍ എന്നതും പ്രസ്തുത സ്ഥാനത്തിരിക്കുന്ന പലരും മറന്നു പോകുന്നുണ്ടെന്ന് തോന്നുന്നു. കേസിലെ നടത്തിപ്പില്‍ ഭാഗപാക്കാകുക എന്നത് അഭിഭാഷകന്റെ തൊഴിലും, നിയമപരമായ അധികാര അവകാശവുമാണ്. അതിനെ ആ പ്രകാരം കാണാതെ കേസ്സില്‍ ഭാഗമാകുന്ന കക്ഷികളെക്കാള്‍ വലിയ ക്രിമിനല്‍സ് ആയി അഭിഭാഷകരെ നോക്കിക്കാണുന്ന കോടതികളു മുണ്ടെന്ന് ചില കോടതിപരാമര്‍ശങ്ങള്‍ തോന്നിപ്പിക്കുന്നു. ഹൈകോടതി ജഡ്ജി മാരും സമാരാധ്യസ്ഥാനങ്ങള്‍ വഹിക്കുന്ന പ്രമുഘരും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സെമിനാര്‍ പ്രഹസ്സന പരിപാടികളില്‍ മാത്രമാണ് കോടതികളുടെ നിലവാരത്തെ ഉയര്‍ത്തുന്നതിനെയും,  ബാര്‍- ബെഞ്ച്‌ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനെയും, അഭിഭാഷക വൃത്തിയുടെ മേന്മയെയും ഒക്കെ പ്രതിബാധിക്കുന്ന ചര്‍ച്ചകള്‍ കാണുന്നത്. പരിപാടിയുടെ തിരശീല വീഴുന്നതിനപ്പുറത്തേക്ക് ദൗര്‍ഭാഗ്യവശാല്‍ അവയ്ക്കൊന്നും ആയുസ്സ് കാണുന്നില്ല.
 
    ഒരു കോടതി നിയന്ത്രിക്കുന്നത്‌ ആ കോടതിയിലെ അധികാരി ആയ ഓഫീസര്‍ ആയിരിക്കും. ആയതിനാല്‍ത്തന്നെ
വ്യക്ത്തികള്‍ക്കനുസ്സരിച്ചു കോടതികളുടെ സമീപനത്തിലും, ചിന്തയിലും തീരുമാനങ്ങളിലും വ്യത്യാസ്സങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയുവാന്‍ കഴിയില്ല. പക്ഷെ ഓഫീസര്‍മാര്‍ക്ക് ഉണ്ടാകുന്ന സമീപനങ്ങളിലെ വ്യത്യാസങ്ങള്‍ കേസ്സില്‍ ഭാഗമാകുന്ന കക്ഷികള്‍ക്കോ, അഭിഭാഷകര്‍ക്കോ സാരമായി ബാധിക്കാതെ നോക്കാനുള്ള ചുമതല മേല്ക്കൊടതികല്‍ക്കുണ്ട്. സമാനങ്ങളായ രണ്ടു കൊടതികളില്‍നിന്നു സമാനവിഷയത്തിന് രണ്ടു തീരുമാനങ്ങള്‍ വരുന്നത് പോതുജനത്തിനിടയില്‍ അസ്വസ്ഥത ഉണ്ടാകുന്നതിനു കാരണമായേക്കാം.  ഏകീകൃത രീതികള്‍ അവലംബിച്ച് നടപ്പിലാക്കുകയും, അത് നടപ്പിലാക്കപ്പെടുന്നുണ്ടോ എന്ന് സൂഷ്മമായി മേല്ക്കൊടതികള്‍  നിരീക്ഷിക്കുകയും വേണം. അതിനൊപ്പം തന്നെ കോടതി നടപടികളില്‍ സുതാര്യത കൊണ്ട് വരികയും വേണം. 'തുറന്ന' കോടതി എന്ന സങ്കല്‍പ്പമാണെല്ലോ അനുവര്‍ത്തിച്ചു പോരുന്നത്. 'തുറന്നത്' എന്നതു എന്തിനു വേണ്ടിയാണ് തുറന്ന ഒരു മുറി എന്നതിലേക്ക് ചുരുക്കി നിര്‍ത്തുന്നത്?? കോടതിയിലെ എല്ലാ നടപടികളും പകര്‍ത്തി പ്രസിദ്ധീകരിക്കാനുള്ള സ്വാതന്ത്ര്യം മാധ്യമങ്ങള്‍ക്ക് നല്‍കണം. അതിനൊപ്പം തന്നെ കോടതി നടപടികള്‍ തുടര്‍ച്ചയായി പകര്‍ത്തുന്ന രീതിയില്‍ സ്ഥിരം ക്യാമറ സംവിധാനവും എല്ലാ കോടതികളിലും  വേണം. ഇത്തരം സംവിധാനങ്ങള്‍ നടപ്പിലാക്കിയാല്‍ ജുഡിഷ്യറിയുടെ സുതാര്യതയും നിലവാരവും വര്‍ധിക്കുന്നതിനു പലരീതിയില്‍ കാരണമാകുന്നു. അത് കോടതി നടപടികള്‍ പൊതുജനത്തിന് കാണാനും മനസ്സിലാക്കുന്നതിനും കാരണമാകുന്നു. നിയമ അവബോധം സൃഷ്ടിക്കുവാന്‍ നടത്തുന്ന സെമിനാര്‍ പരിപാടികളെക്കാള്‍ ഫലപ്രദമായിരിക്കും അത്. കൂടാതെ നിയമത്തിന്റെ പേരില്‍ ജനങ്ങള്‍ ഏതെങ്കിലും കോണില്‍ നിന്ന് ചൂഷണം ചെയ്യപ്പെടുന്നത് തടയുന്നതിന് അത് ഒരു പരിധിവരെ സഹായകമാകും. അഭിഭാഷകരുടെ കോടതിയിലെ പ്രവര്‍ത്തനം പൊതുജനം കാണാന്‍ ഇടവരുന്നു എന്നതിനാല്‍ തങ്ങളുടെ അറിവും നിലവാരവും വര്ധിപ്പിന്നുന്നതിനു അവര്‍ സ്വോഭാവികമായും ശ്രമിക്കുന്നു. കോടതികളുടെ നടപടിയിലും, ഓഫീസര്‍മാര്‍ നടത്തുന്ന ആവശ്യവും അനാവശ്യവുമായ പരാമര്‍ശങ്ങളെയും ഒക്കെക്കുറിച്ച് പിന്നീടു ആക്ഷേപങ്ങള്‍ ഉണ്ടായാല്‍ മേല്ക്കൊടതികള്‍ക്ക് അത് പരിശോധിക്കാനുള്ള അവസ്സരവും ടി ക്യാമറാ സംവിധാനങ്ങള്‍ വഴി ഉണ്ടാകുന്നു.
     
       ഹൈകോടതികളില്‍ നിന്നും പുറപ്പെടുവിക്കുന്ന വയിരുധ്യങ്ങള്‍ നിറഞ്ഞ തീരുമാനങ്ങള്‍ നിയമവേദിയുടെ നേര്‍ ചലനത്തെ ബാധിക്കുന്നുണ്ടെന്ന് തോന്നുന്നു. നിലനില്‍ക്കുന്നതും, പിന്തുടര്‍ന്ന് വരുന്നത്മായ ഒരു സുപ്രീംകോടതി ,   ഹൈകോടതി തീരുമാനത്തില്‍ നിന്നുമോ, നിയമ വ്യാഖ്യാനത്തില്‍ നിന്ന്നുമോ വ്യത്യസ്തമായ ഒന്ന്; ഏതെങ്കിലും ഒരു കേസ് പരിഗണിക്കപ്പെടുമ്പോള്‍ ഉയര്‍ന്നു വരുന്ന വാദമുഘങ്ങളിലോ നിയമ വ്യഖ്യാനത്തിലോ ഉന്നി നിന്നുകൊണ്ട് മാറ്റി വ്യാഖ്യാനിച്ച്, തുടര്‍ന്ന് പിന്തുടരേണ്ട നിയമ വ്യാഖ്യാനം ഇതാണ് എന്ന് കോടതികള്‍  പ്രഖ്യാപിച്ചു പരസ്യപ്പെടുത്തുന്നതിനാലാണത്. സുപ്രീംകോടതി, ഹൈകോടതികളിലെ ഒരു തീരുമാനം- പരിഗണനാവിഷയമായ ആ ഒരു കേസ്സിന് മാത്രം ബാധകമാക്കെണ്ടതും, പിന്തുടരേണ്ടതും എന്ന് രണ്ടു വിധത്തില്‍ തീരുമാനിക്കപ്പെടണം. അതില്‍ പിന്തുടരേണ്ട തീരുമാനം ഒരിക്കലും ഒരു പരിഗണനാ വിഷയത്തെ അടിസ്ഥാനപ്പെടുത്തി ഒരു സിംഗിള്‍ ജഡ്ജ് എടുക്കുന്നതാവരുത്. പിന്തുടരേണ്ട തീരുമാനം വ്യക്ത്തമായ മാനദന്ടങ്ങലോടെ ഒരു കൂട്ടം ജഡ്ജിമാര്‍ എടുക്കുന്നതാവണം. കീഴ് കോടതികള്‍, സര്‍ക്കാര്‍, ഇതര സ്ഥാപനങ്ങള്‍, പൊതുജനങ്ങള്‍, പോലീസ് അങ്ങനെ ഏതു വിഭാഗവും പിന്തുടരേണ്ടി വരുന്ന ആ തീരുമാനം ഒരു കൂട്ടം ജഡ്ജിമാര്‍ ഒന്നായിരുന്നു എടുക്കുമ്പോള്‍ ആതിനു നിലനില്‍പ്പ്‌, ശക്തി, വിശ്വാസ്യത, പൊതുജന അന്ഗീകാരം എന്നിവ  ഉള്ളതും, പോരായ്മകള്‍ക്ക് അതീതവും അതുവഴി വിമര്‍ശനങ്ങള്‍ക്ക് വഴി വെയ്ക്കാത്തതും ആകുന്നു.
         
       രാജ്യത്തിന്റെ പല കോണുകളില്‍ നിന്നും ജുഡിഷ്യറിയെ വിമര്‍ശന മനോഭാവത്തോടെ നോക്കിക്കാണാന്‍  തുടങ്ങിയത്  ഒരിക്കലും രാജ്യത്തെ നിയമ വാഴ്ചയ ശക്ത്തിപ്പെടുത്തുന്ന ഒന്നാവില്ല. വിമര്‍ശനം ഒരു സംവിധാനത്തിന്റെ കാര്യക്ഷമതയെ വര്‍ധിപ്പിക്കുമെന്ന് പറയാമെങ്കിലും, നിരന്തരമായി വിമര്‍ശനത്തിനു വിധേയമാകത്തക്ക  കാരണമുണ്ടാകുന്നു എന്നത് ജുഡിഷ്യറിയുടെ വിശ്വാസ്യതയെ നശിപ്പിക്കുന്നതാകും. വിമര്‍ശനത്തിനു കാരണമുണ്ടായെന്നു വരാം, പക്ഷെ വിമര്‍ശിച്ചു കൂടാ!! എന്നാ നിലപാടും വിശാലജനാധിപത്യം   അനുവര്‍ത്തിച്ചു വരുന്ന നമ്മുടെ രാജ്യത്ത് വിലപ്പോകില്ല.. വിമര്‍ശനത്തിനു വഴി വെയ്ക്കാത്ത തരത്തിലുള്ള നടപടി ക്രമങ്ങള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുകയാണ് പ്രായോഗികമായ മാര്‍ഗ്ഗം. ജുഡിഷ്യല്‍ ഓഫിസര്‍മാരെ നിയമിക്കുന്ന രീതിയിലും സുതാര്യസംവിധാനം വേണമെന്ന് ഇന്ന് പരക്കെ ഉയര്‍ന്നു വരുന്ന ഒരു ആവശ്യമാണ്‌. നിയമനവും, ഭരണവും, കാര്യക്രമീകരണങ്ങളും, ശിക്ഷാനടപടികളും എല്ലാം തന്നെ ഒരു സംവിധാനത്തിന്റെ ഉള്ളില്‍ പുറം വെളിച്ചം കടക്കാത്ത വിധത്തില്‍ നടത്തികൊണ്ട് പോകുന്നതില്‍ ദുരൂഹതക്ക് സാധ്യത കൂടുതലാണ് എന്ന്‌ മറ്റുള്ളവര്‍ ചൂണ്ടിക്കാട്ടിയാല്‍ അപ്രകാരം ദുരൂഹമായാണോ കാര്യങ്ങള്‍ നടക്കുന്നത് എന്ന്‌ പഠിക്കാതെ തന്നെ അപ്രകാരമാകാന്‍ സാധ്യത ഉണ്ട് എന്ന്‌ നിസംശയം പറയാം. അപ്രമാതിത്യം കല്പ്പിക്കപ്പെട്ടവരാണ് തങ്ങള്‍ എന്നാ സ്വയംഭാവനയുടെ സീമകള്‍ക്ക് പുറത്തേക്ക് വന്ന് വിശാലമായി വസ്തുതകളെ മനസ്സിലാക്കി കോടതികളുടെ അന്തസ്സ് പൊതുജന മധ്യത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള നടപടികളുമായി കോടതികള്‍ തന്നെ മുന്നോട്ടു വരണം. ബാഹ്യസമ്മര്‍ദ്ദങ്ങളാല്‍ പിന്നീട് നടപ്പിലാക്കേണ്ടി വരുന്നതിനേക്കാള്‍ ഉചിതം അതാണ്‌.
       
        കോടതികളുടെ വിധികളെ വിമര്‍ശിക്കുന്നതിനുള്ള സ്വാതന്ത്ര്യം എല്ലാവര്ക്കുമുണ്ട്. വിമര്‍ശിക്കുകയോ, അഭിനന്ദിക്കുകയോ, അതിനെതിരെ ഉള്ള തന്റെ കാഴ്ചപ്പാടുകളെ വിശദീകരിക്കുകയോ ചെയ്യുമ്പോള്‍ പൗരന്‍ മാര്‍ക്കും അവരുടെ ബാധ്യതകള്‍ നിറവേറ്റാനുണ്ട്. കോടതി തങ്ങളുടെ ഔദ്യോഗികമായ ഉത്തരവാദിത്വം നിറവേറ്റുമ്പോള്‍ അതില്‍ സ്വോഭാവികമായി ഉണ്ടായേക്കാവുന്ന വിമര്‍ശനാത്മകമായ ഒന്ന്, അത് പുറപ്പെടുവിച്ച   ജുഡിഷ്യല്‍ ഓഫിസറെ കേന്ത്രീകരിച്ചു നടത്തുവാന്‍ പാടില്ല. അത് തനിക്കു ശരി എന്ന്‌ തോന്നുന്നത് സ്വതന്ത്രമായും, ധൈര്യപൂര്‍വവും നടപ്പിലാക്കാനുള്ള ജുഡിഷ്യറിയുടെ ശക്തിയെ ബാധിക്കുന്നതിന് കാരണമാകുന്നു. എന്നാല്‍ മറിച്ച് ഒരു ജുഡിഷ്യല്‍ ഓഫിസര്‍ തന്റെ അധികാരത്തെ മനപൂര്‍വ്വം ദുരുപയോഗം ചെയ്യുകയോ, അഴിമതി പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ അവിടെ ഈ സമൂഹം വിമര്‍ശിക്കേണ്ടത്‌ അപ്രകാരം പ്രവര്‍ത്തിച്ച ജുഡിഷ്യല്‍ ഓഫിസര്‍ക്ക് എതിരായി, ആ ഓഫിസറെ മാത്രം ചൂണ്ടിക്കാട്ടി ആയിരിക്കണം. മറിച്ച് അത്തരം അവസ്സരങ്ങളില്‍ ജുഡിഷ്യല്‍ സംവിധാനങ്ങളെ ആകെ വിമര്‍ശിച്ചാല്‍ ആതിന്റെ ആഘാതം ഈ മുഴുവന്‍ സംവിധാനവും ഏറ്റു വാങ്ങേണ്ടിവരും. അതിനിടയില്‍ ഈ സംവിധാനത്തെ രക്ഷിച്ചു പിടിക്കുക എന്ന കര്‍ത്തവ്യം രാജ്യം ഏറ്റെടുത്തു നടത്തുമ്പോള്‍ ഉത്തരവാദികള്‍ രക്ഷപ്പെടുന്നതിനും കാരണമാകുന്നു.

     കാര്യക്ഷമമായ നീതിന്യായ  സംവിധാനമില്ലാത്ത ഒരു രാജ്യത്തെ പൗരന്‍ തികച്ചും ദുര്‍ബലന്‍ ആയിരിക്കും. തനിക്കു എതിരെ പണം കൊണ്ടോ ഭരണരംഗത്തെ സ്വാധീനം കൊണ്ടോ ഉന്നതമായി നില്‍ക്കുന്ന ഒരു ശക്തി  ക്കെതിരെ തനിക്ക് അര്‍ഹമായ നീതി നേടിയെടുക്കാം എന്നആത്മ വിശ്വാസം ഒരു പൗരന് നല്‍കുന്നത് സുശക്തമായ കോടതി സംവിധാനങ്ങളില്‍ കൂടിയാണ്. ഒരു മനുഷ്യന്റെ ആത്മാഭിമാനം, രാജ്യത്തിന്റെ സുസ്ഥിരത, ക്ഷേമം, സമാധാനം അന്നിങ്ങനെ ഉള്ളതിന്റെ എല്ലാം പരിപാലനം രാജ്യത്തെ നിയമസംവിധാനത്തിന്റെ കറയറ്റ പ്രവര്‍ത്തനത്തിലൂടെ മാത്രമേ സാധ്യമാകു. ജനങ്ങളിലേക്ക് ആ നീതിയുടെയും, ന്യായത്തിന്റെയും വിതരണം  ആത്യന്തികമായി കോടതികള്‍ വഴിയാണ് സാധ്യമാകുന്നതും. ഒരു ബാഹ്യപ്രേരണയും തീരുമാനങ്ങള്‍ എടുക്കുന്നതില്‍ കോടതികളെ ബാധിക്കുന്നില്ല എന്നും, നിയമം അനുശാസ്സിക്കുന്നത് നിയമത്തിന്റെ വഴിയില്‍ മാത്രമാണ് തങ്ങള്‍ ചെയ്യുന്നത് എന്നുമുള്ള വിശ്വാസമാണ് ജനങ്ങളില്‍ നിന്നും കോടതികള്‍ ആര്‍ജ്ജിക്കേണ്ടതും.



[RajeshPuliyanethu,
 Advocate, Haripad]

Saturday 27 August 2011

അണ്ണാസമരവും, ഇന്ത്യന്‍ പരിതസ്ഥിതിയും .....

അഴിമതി എന്നത് സ്വാതന്ത്ര്യാനന്തര ഭാരതം അഭിമുഖീകരിക്കേണ്ടി വന്ന ഏറ്റവും വലിയ വിപത്തായിരുന്നു. സ്വാതന്ത്യ സമരം വിദേശ ശക്ത്തികള്‍ക്ക് എതിരായിരുന്നു എങ്കില്‍ അഴിമതിക്കെതിരെ ഭാരത ജനതയ്ക്ക് സമരം ചെയ്യണ്ടത്,  ഈ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുകയും, ഇവിടുത്തെ ജനതയുടെ അവകാശങ്ങളെ സംരക്ഷിച്ചു പിടിക്കുകയും ചെയ്യാന്‍ ചുമതലപ്പെട്ട ഭരണ വര്ഗ്ഗത്തിനെതിരെആണ്. അവര്‍ നമ്മെ ചൂഷണം ചെയ്യുന്നതിന് വിദേശ ശക്ത്തികളെ വരെ ആശ്രയിക്കുന്നു എന്നതാണ് ലജ്ജാകരമായ സത്യം!! ആരാണീ ഭരണവര്‍ഗ്ഗം?? ഇവിടുത്തെ ജനങ്ങള്‍ നമ്മെ സംരക്ഷിച്ചു ഭരിക്കാന്‍ നമുക്കിടയില്‍ നിന്ന് തന്നെ തെരഞ്ഞെടുത്തു വിടുന്ന കുറെ ആള്‍ക്കാര്‍. അതുപോലെ തന്നെ ഉദ്യോഗസ്ഥ വൃന്ദവും. ആഴിമതിക്കെതിരെ ഉണ്ടാകുന്ന ഏതൊരു സമരവും ദുര്‍ബലമായിപ്പോകുനതിന്റെ കാരണവും അതുതന്നെയാണ്. കാരണം ഒരു വ്യക്ത്തിക്ക് അഴിമതിക്കെതിരെ ഒരു സമരാഹ്വാനം നല്‍കുകയോ പ്രചാര വേല നടത്തുകയോ  ചെയ്യേണ്ടി വരുന്നത് പലപ്പോഴും താന്‍ തന്നെ പ്രതിനിധീകരിക്കുകയോ വിശ്വസിക്കുകയോ ചെയ്യുന്ന   ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് എതിരെ ആയിരിക്കുന്നതുകൊണ്ടാണ്. അവിടെ പ്രസ്തുത വിഷയത്തില്‍ നിന്ന് വ്യതിചലിച്ചു തന്റെ രാഷ്ട്രീയ വിശ്വാസത്തെ മുറുകെപ്പിടിക്കാന്‍ അവര്‍ തയ്യാറാകുന്നു. അതില്‍ ഉള്‍പ്പെട്ട ആള്‍ക്കാരെ സംരക്ഷിക്കേണ്ടി വരുന്ന നിലപാട് രാഷ്ട്രീയാ പാര്‍ട്ടികള്‍ക്ക് ഉണ്ടാകുമ്പോള്‍ അതിനെ പിന്തുനക്കേണ്ടി വരുന്നു.  പാര്‍ട്ടികളുടെ സ്വതന്ത്ര തീരുമാനങ്ങളെ  പിന്താങ്ങേണ്ടി വരുന്നു. വ്യക്ത്തികളിലും പ്രവര്‍ത്തകരിലും അഴിമതിക്കെതിരെ എന്നാ നിലപാട് മാഞ്ഞുപോയി തന്റെ പ്രസ്ഥാനത്തിനെതിരെയുള്ള സമരം എന്നനിലയിലുള്ള ആവേശം പകരം ജനിച്ചു മുന്‍പ് ഉണ്ടായിരുന്ന അഴുമതി വിരുദ്ധ സമരത്തിനെതിരെ തന്നെ സമരം ചെയ്യുന്ന നിലയിലേക്ക് എത്തപ്പെടുന്നു.  എവിടെ ഭരിക്കുന്നതോ ഭരിച്ചു കടന്നു പോയവര്‍ക്കോ പ്രത്യക്ഷമോ പരോക്ഷമോ ആയി എതിരായിരിക്കും അഴിമതി വിരുദ്ധ സമരം എന്നത് സ്പഷ്ടം. 
അത്തരത്തിലുള്ള ഒരു രാഷ്ട്രീയ പ്രതിസന്ധിയിലാണ് രാജ്യം ഭരിക്കുന്ന കൊണ്ഗ്രെസ്സ് പാര്‍ട്ടി. അണികള്‍ തങ്ങളുടെ രാഷ്ട്രീയ തീരുമാനത്തിന് വിധേയരായി അണ്ണാ ഹസാരെ എന്ന സമര നേതാവിന്റെ സമരത്തെ വൈരാഗ്യ ബുദ്ധിയോടെ കാണാന്‍ തുടങ്ങി. വ്യക്തിപരമായ അപമാനിക്കലിനു വിധേയമാക്കിയായാലും പരാജയപ്പെടുത്തണമെന്ന നിലയിലേക്ക് അധപ്പതിച്ചു.   
     'അഴിമതി' ഇവിടുത്തെ ജനങ്ങള്‍ " ഭരണപരമായ ഒരു അനിവാര്യത" എന്നനിലയില്‍ ഉള്‍ക്കൊണ്ടു ജീവിച്ചു വരികയായിരുന്നു. ഒരു ഡയബെട്ടിക് രോഗി തന്റെ ആഹാര രീതിയുമായി കാലക്രമത്തില്‍ പോരുത്തപ്പെടുന്നതുപോലെ!! അഴിമതിയെ മാത്രം ഉയര്‍ത്തിക്കാട്ടി ഒരു സമരം ഈ നാട്ടില്‍ വിരളമായിരുന്നു. കണ്ടു വന്നിരുന്നത്, ഏതെങ്കിലും ഒരു നേതാവിനെ തറപറ്റിക്കാനുള്ള ഒറ്റപ്പെട്ട അഴുമതി ആരോപിത സമരങ്ങളായിരുന്നു.  സമീപകാലത്ത് അഴുമതി ഒരു വലിയ വിഷയമായി ജനശ്രദ്ധ പിടിച്ചു പറ്റിയതിനു കാരണം, സ്പെക്ട്രം, കോമ്മെണ്‍വെല്‍ത്ത്, ഫ്ലാറ്റ്, റോക്കെറ്റ്, വിദേശ കള്ളപ്പണ നിക്ഷേപം, അതിനെ തുടര്‍ന്ന് വന്ന സുപ്രീം കോടതി പരാമര്‍ശം തുടങ്ങിയവ ആയിരുന്നു. അഴുമതിക്കെസുകളിലെ ആരോപിത തുകയുടെ എണ്ണിത്തിട്ടപ്പെടുത്തaന്‍ കഴിയാത്ത പൂജ്യങ്ങളുടെ എണ്ണം ഭാരത ജനതയെ ശരിക്കും അമ്പരപ്പിച്ചു. ഈ തുകകള്‍ തങ്ങള്‍ക്കു പ്രയോജനകരമായി വന്നിരുന്നെങ്കില്‍ എന്ന ചിന്ത അവരില്‍ നിരാശയുടെയും പ്രതിഷേധത്തിന്റെയും ജ്വാലകളെ ഉദ്ദീപിപ്പിച്ചു. 
     ഉത്തരവാദിത്വങ്ങളില്‍ പരസ്പ്പര ആശ്രിതത്വം ഭരണ പ്രതിപക്ഷങ്ങല്‍ക്കുണ്ട് എന്നതാണ് അണ്ണാസമരത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ബാധ്യത. ഒരു ക്രിയാത്മകമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കാന്‍ BJP ക്ക് കഴിയുന്നതെ ഇല്ല. സര്ക്കാരിനെതിരായി അണ്ണാ സമരത്തെ ഉപയോഗിക്കണമെന്നുണ്ട്.  പക്ഷെ അതെങ്ങനെ എന്നരൂപമില്ല. നാളെ തങ്ങള്‍ക്കെതിരെയും വീശാന്‍ കഴിയുന്ന വാളാകുമോ ലോക്പാല്‍ ബില്‍ എന്ന ഭയമാകാം,  അതല്ല അണ്ണാ മോഡല്‍ സമരങ്ങള്‍ക്ക് എന്തോ ജനാധിപത്യ വിരുധതയുണ്ട്, അതിനെ അനുകൂലിച്ചാല്‍ ജനാധിപത്യ വിരുദ്ധമായി പോകുമോ എന്നാ ഭയവുമാകാം. കോണ്‍ഗ്രസിലും ഇതുപോലെ ചില പ്രഹേളികകള്‍ നിലനില്‍ക്കുന്നു.  അണ്ണാ സമരം പോലെ ഒരു വ്യക്ത്തിയില്‍ അധിഷ്ടിതമായ സമരത്തിനു പരിപൂര്‍ണ്ണ അംഗീകാരം നല്‍കിയാല്‍ അത് സമാനമായ കീഴ്വഴക്കങ്ങള്‍ സൃഷ്ടിക്കുമോ, നാളെ ചരിത്രം നിലവിലുള്ള സര്‍ക്കാരിന്റെ പരാജയമായി അപ്രകാരമുള്ള ഒരു അന്ഗീകരിക്കലിനെ  കാണുമോ, അങ്ങനെ പലതും. കൂടാതെ ഭരണ കക്ഷിയുടെ അഭിമാന പ്രശ്നമായി അണ്ണാ സമരത്തെ കണ്ടതും, കബില്‍ സിബിലിനെ പ്പോലെയുള്ള പുത്തന്‍കൂറ്റ് രാഷ്ട്രീയക്കാര്‍ പ്രശ്നം ഏറ്റെടുത്തതും പ്രശ്നം സങ്കീര്‍ണമാക്കി. 
 ജനാധിപത്യ വ്യവസ്ത്തിതിയില്‍ അണ്ണാ മോഡല്‍ സമരങ്ങള്‍ക്ക് പരിമിധികള്‍ പലതാണ്. ഒന്ന് ആലോചിക്കൂ!! രാജീവ് ഗാന്ധിയുടെ കൊലപാതകികള്‍ക്ക്‌, പാര്ളമെന്റു ആക്രമണ പ്രതികള്‍ക്ക്, ബോംബെ ആക്രമണ പ്രതികള്‍ക്ക് അങ്ങനെ ഏതുദേശ വിരുദ്ധ പ്രവര്‍ത്തനത്തിനെയും പരസ്യമായി പിന്താങ്ങാനുള്ള സ്വാതന്ത്ര്യമുള്ള നാടാണിത്. സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗമെന്നു വിശേഷിപ്പിക്കാമെങ്കിലും ഇതെല്ലാം ഇവിടെ നടന്നു വരുന്നു എന്നത് മറക്കരുത്. അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്ന പരിഹാസ്യമായ അവസ്ഥ ഇവിടെ നിലനില്‍ക്കുന്നു. അങ്ങനെ ഉള്ള ഒരിടത്ത് അണ്ണാ സമരത്തിന്റെ വ്യാപ്ത്തിയും പരിമിതിയും, ഒരുപോലെ പ്രധാനമാണ്.
 'പലര്‍ക്കിടയില്‍ പമ്പ് ചാകില്ല' എന്ന അര്‍ഥ സമ്പുഷ്ടമായ ഒരു ചൊല്ല് മലയാളത്തിലുണ്ട്. ജനാധപത്യത്തിലെ 'ജനത' എന്ന പലര് ചേരുന്ന വ്യവസ്ഥയിലും  എന്തെങ്കിലും നടക്കാന്‍ ഒരുപാട് പ്രയാസമാണ്. അത് എത്ര നല്ല ഒരു ചിന്ത ആയിരുന്നാലും ശരി. പിന്നെ കാര്യങ്ങള്‍ നടക്കുന്നതെങ്ങനെയാണ്? ഒരു പാമ്പ് ആള്‍ക്കുട്ടത്തിനു മുന്‍പിലേക്ക് വരുന്നു. അഭിപ്രായങ്ങളിലെ വയിരുധ്യം കാരണം പാമ്പിനെ ഒന്നും ചെയ്യാന്‍ കഴിയുന്നില്ല.  ഒരുവേള പാമ്പ് ആള്‍ക്കാര്‍ക്ക് നേരെ ചീറി അടുക്കുന്നു. പരസ്പ്പരം  കുറ്റപ്പെടുത്തികൊണ്ട്‌ ആള്‍ക്കാര്‍ ചിതറി ഓടുന്നു. തിക്കിലും തിരക്കിലും പെട്ട് ആരെങ്കിലും മരിക്കുകയോ, ചാതഞ്ഞരയുകയോ ചെയ്യുന്നു. ഇതിനിടയില്‍ പാമ്പ് ആരുടെയെങ്കിലും ചവിട്ടു കൊണ്ട് ചാവാന്‍ ഇടവരുന്നു. അങ്ങനെ എങ്കില്‍ പാമ്പ് ചത്ത മഹാ സംഭവം ഉണ്ടായത് തങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തകന്റെ ചവിട്ടുകൊണ്ടാണ് എന്ന് ഊറ്റം കൊള്ളാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് ഉണ്ടാവും. തിക്കിലും തിരക്കിലും മരിച്ചവര്‍ തന്റെ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു എന്ന് സ്ഥാപിക്കാന്‍ പാര്‍ട്ടികള്‍ മത്സരിക്കുന്നു.  ഇതു ജനാധി പത്യത്തിലെ സ്വാതന്ത്ര്യത്തിനെ വ്യാപ്തി ആയി വ്യാഖ്യാനിക്കുന്നവര്‍ ഉണ്ടാകാം. അവസരങ്ങളും, ആവശ്യങ്ങളും സ്വന്തമായി ഉണ്ടാകുമ്പോള്‍ ഈ വ്യവസ്ഥിതിയുടെ സ്വാതന്ത്ര്യത്തിനെ പ്രകീര്‍ത്തിക്കുകയും ചെയ്തെന്നുവരാം.
   രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ലഭിക്കാത്ത ഒരു പരിഹാരത്തിനും, അവര്‍ക്കതിരെ തന്നെയും ഉള്ള സമരത്തിലാണ് അണ്ണാഹസാരെ എന്ന ഒരു മുന്‍ പട്ടാളക്കാരന്‍. രാഷ്ട്രീയ പാട്ടികളില്‍ നിന്നും അണ്ണാ ഉയര്‍ത്തുന്ന പ്രശ്നത്തിന് പരിഹാരം ലഭിക്കില്ല എന്നതിരിച്ചറിവാണ് ജന സഹസ്രങ്ങള്‍ അദ്ദേഹത്തെ അനുകൂലിക്കാന്‍ കാരണം.
  ജനാധിപത്യത്തില്‍ മുന്‍പ് പറഞ്ഞത് പോലെയുള്ള സ്വാതന്ര്ത്യത്തിനെ വിസ്തൃതമായ സീമയാണ് അന്നയുടെ സമരത്തിന്റെ പ്രതിബിന്ദു. അണ്ണാ ഉയര്‍ത്തുന സമരകാരണത്തിന്റെ പ്രാധാന്യമോ, പ്രായോഗികതയോ, ആവിശ്യഗതയോ ഒന്നുമല്ല, മറിച്ച് പാര്‍ലമെന്റിന്റെ അധികാരങ്ങള്‍, അണ്ണാ സമരത്തിന്റെ  വരുംകാല പ്രസക്ത്തി, ജനാധിപത്യത്തിന്റെ ശക്ത്തിയില്‍ ഉണ്ടായേക്കാവുന്ന വിള്ളല്‍ എന്നിവയില്‍ ഊന്നി സമരത്തെ ദുര്‍ബലമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.
      നിലവില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ വിശ്വസ്തര്‍ അണ്ണാ സമരത്തെ നേരിടാന്‍ മുന്നോട്ടുവെച്ച വാദം എന്നത്, അണ്ണാ സമരത്തിന്റെ മുന്നേറ്റവും ജനപിന്തുണയും രാഷ്ട്രീയ കക്ഷികളെ ദുര്‍ബലമാക്കുമെന്നും, അതുവഴി രാഷ്ട്രം ദുര്‍ബലമാകുമെന്നുമായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബദല്‍ ആയി വരുന്ന ഇത്തരം മുന്നേറ്റങ്ങളെ രാജ്യത്തിന്റെ താല്പര്യത്തെ മുന്‍നിര്‍ത്തി പരാജയപ്പെടുത്തണമെന്നും അവര്‍ ആഹ്വാനം ചെയ്തു. ഒന്നോര്‍ക്കണം, ജനപിന്തുണ ഒന്നായി ലഭിക്കുന്ന ആവശ്യമാണ്‌ രാജ്യതാല്പര്യം. ജനങ്ങളുടെ ഹിതത്തിനു അനുസൃതമായി രാഷ്ട്രീയ പാര്‍ട്ടികള്‍ നിലകൊള്ളുന്നില്ല എന്ന് കണ്ടാല്‍, അവര്‍ ഇവിടെ നിലനില്ക്കണമെന്ന് എന്തിനു ഇവിടുത്തെ ജനത ആഗ്രഹിക്കണം?? അണ്ണാ സമരത്തിനു സമാനമായ സമര മുന്നേറ്റങ്ങള്‍ ഇവിടെ ഉണ്ടായി അതില്‍ ജനങ്ങള്‍ക്ക്‌ വിശ്വാസം സിദ്ധിച്ചു ആ സമര മുന്നേറ്റ നേതൃത്വങ്ങള്‍ ഭരണ രംഗത്തേക്ക് കൂടി എത്തുവാനുള്ള അവസര മുണ്ടായാല്‍, അത് രാജ്യത്തെ തകര്‍ക്കുമെന്ന് എങ്ങനെ പറയാനാകും. ജീര്‍ണിച്ച വ്യവസ്ത്തിതിയില്‍ നിന്നും പുതിയതിലെക്കുള്ള കാല്‍വെപ്പ്‌ മാത്രമായി മാത്രമേ അതിനെ കാണാന്‍ കഴിയു. നിലവിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഉത്തരവാദിത്വം പുതിയതായി രൂപം കൊള്ളുന്ന പ്രസ്ഥാനങ്ങള്‍ പാലിക്കും. അവര്‍ക്ക് അതിനു കഴിയാതെ വരുമ്പോള്‍ അതിനു കഴിയുന്ന പുതിയ പ്രസ്ഥാനങ്ങള്‍ ജനപിന്തുണയോടെ ഉയര്‍ന്നു വരും. അത്തരം പ്രതിഭാസങ്ങള്‍ ജനാധിപത്യത്തിന്റെ ശക്ത്തിയാണ്, മറിച്ച്‌ ദൌര്‍ബല്യമല്ല. ജീര്‍ണിച്ച ഒന്നിനെ വിഫലമായി ചുമക്കേണ്ട ബാധ്യത ഒരു ജനാധിപത്യ രാഷ്ട്രത്തെ ജനതക്കില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യമാണ്‌, ഇവിടുത്തെ ജനങ്ങളില്‍ നിന്നും ആട്ടിപ്പായിക്കലിനു വിധേയരാകാതെ പിടിച്ചു നില്‍ക്കുക എന്നത്... നിങ്ങളെ ഭരിക്കാന്‍ സര്‍വതാ യോഗ്യരായവര്‍ തങ്ങളാണെന്നും, തങ്ങള്‍ ചെയ്യുന്നതും പറയുന്നതും എല്ലാം ശരിയാണെന്നും, മറിച്ച്‌ തോന്നുന്നു വെങ്കില്‍ അത് നിങ്ങളുടെ തെറ്റാണെന്നും ഉള്ള കാഴ്ചപ്പാട് രാജഭരണകാലത്തിന്റെ അവസാനത്തോടെ കഴിഞ്ഞുപോയി എന്നും രാഷ്ട്രീയ കക്ഷികള്‍ മനസ്സിലാക്കണം.  
  രാഷ്ട്രീയ പാര്‍ട്ടികള്‍ ജനഹിതം മനസ്സിലാക്കാതെ വന്ന അവസരത്തില്‍, അണ്ണാ ഏറ്റെടുത്തു വിജയത്തോളമടുപ്പിക്കുന്ന ഈ സമരത്തിനു ഇന്ത്യയുടെ രാശ്ര്ടീയത്തില്‍ പ്രാധാന്യ മേറെയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വന്തം താല്‍പ്പര്യത്തിന് വേണ്ടി അവഗണിക്കുന്ന ഒരു ജനഹിതം സ്വതന്ത്ര വ്യക്ത്തികള്‍ ഏറ്റെടുത്തു ജന പിന്തുണയോടെ നടത്തുമെന്ന പാഠം രാഷ്ട്രീയ പാര്‍ട്ടികള്‍ ,ഉള്‍ക്കൊണ്ടാല്‍ നല്ലത്. അണ്ണായെ പരാജയപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ലഭിച്ച ലളിതമായ തിരിച്ചാടികളാവില്ല വരുംകാല തലമുറ തരിക. അവര്‍ പ്രസക്തമായ വിഷയത്തെ മാത്രം ഉദ്ദേശിച്ചു പ്രതികരിക്കുന്നവര്‍ ആകും, മറിച്ച് പൈതൃകം, ഭരണഘടന, ജനാധിപത്യം, പാര്ളമെന്റ്, തുടങ്ങിയവയുടെ മഹത്വത്തില്‍ പ്രകീര്‍ത്തിച്ച്  വിഷയങ്ങളില്‍ നിന്ന് വഴി മാറ്റി ഇന്നത്തെ പ്പോലെ ഭിന്നിപിക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഇവിടെ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതെല്ലാം ജനങ്ങള്‍ക്കുവേണ്ടിയും, അവരുടെ ക്ഷേമത്തിന് വേണ്ടിയും ഉള്ളതാണ്. അതിനെതിരെ ഉണ്ടാകുന്നത് ഒരിക്കല്‍ ഏതു ശക്ത്തിയെ അവഗണിച്ചും പോളിച്ച്ചെഴുതപ്പെടും.

[RajeshPuliyanethu,
 Advocate, Haripad] 

Thursday 25 August 2011

ആരാണീ രഞ്ജിനി ഹരിദാസ്??

രഞ്ജിനി ഹരിദാസ് എന്ന മലയാളം ടെലിവിഷന്‍ അവതാരിക കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി friendship network കളില്‍ നിറഞ്ഞു നിlക്കുന്നത് കാണുന്നു. ജഗതി ശ്രീകുമാര്‍ എന്ന മലയാള സിനിമയിലെ ഒരു ഉയര്‍ന്ന വ്യക്ത്തിത്വം രഞ്ജിനിയെ പരാമര്‍ശിച്ചു എന്തോ പറഞ്ഞു എന്നതായിരുന്നു അതിന്റെ അടിസ്ഥാനം. സത്യത്തില്‍ ആരാണീ രഞ്ജിനി?? ഒരു നടിയോ, എഴുത്തുകാരിയോ, സാമൂഹികപ്രവര്‍ത്തകയോ, കലാകാരിയോ, അങ്ങനെ ഏതെങ്കിലും സര്ഗ്ഗപരമോ, സേവനപരമോ, അധികാരപരമോ ആയ മനുഷ്യന്‍ ബഹുമാനിക്കുന്ന എന്തിനെയെങ്കിലും പ്രതിനിധീകരിക്കുന്ന ഒരു വ്യക്ത്തിത്വമാണോ?? പിന്നെ എന്താണ്?? ഒരു ടെലിവിഷന്‍ അവതാരിക!! ടെലിവിഷന്‍ അവതാരിക എന്നതിനെ ഞാന്‍ കുറച്ചു കാണുകയല്ല ചെയ്യുന്നത്. മറിച്ചു എന്തിന്റെ പേരിലാണ് രഞ്ജിനി അറിയപ്പെടുന്നത് എന്ന് ആലോചിച്ചു നോക്കു. ഇംഗ്ലീഷ് ഭാഷ ഏറ്റവും വൃത്തികെട്ട രീതിയില്‍ മലയാളവുമായി കൂട്ടി കുഴച്ചു പ്രേക്ഷകര്‍ക്കിടയിലേക്ക് തുപ്പുന്ന ഒരു ജീവി. അത് പലരും മാറി മാറി പരിഹസിക്കുന്നത് തിരിച്ചറിയാതെയോ, തിരിച്ചറിഞ്ഞതായി ഭാവിക്കതെയോ ഇതു തന്റെ മഹാ പ്രതിഭയാണ് എന്ന് ഉറ്റം കൊള്ളുന്ന യാതൊരു പ്രശംസയും അര്‍ഹിക്കാത്ത വ്യക്ത്തിത്വം. തന്റെ ശരീരത്തില്‍ നിന്ന് വമിക്കുന്ന ദുര്‍ഗന്ധമാണ് തന്നെ ആളുകള്‍ തിരിഞ്ഞു നോക്കുന്നതെന്ന് തിരിച്ചറിയാതെ, തന്നെ മറ്റുള്ളവര്‍ തിരിച്ചറിയുന്നതാണ് കേമത്വം എന്ന മട്ടില്‍ പെരുമാറുന്ന ഒരുവള്‍. Star Singer എന്ന റിയാലിറ്റി ഷോയുടെ വിജയം തന്റെ വിജയമാണെന്നും, തന്റെ പ്രകടനത്തിന്റെ അന്ഗീകാരമാണ് അതിന്റെ പ്രേക്ഷകരുടെ എണ്ണമെന്നും സ്വയം വ്യാഖ്യാനിക്കുന്നു. ജനങ്ങള്‍ ഒരു കുരങ്ങിന്റെ വിക്രിയകളെ നോക്കിക്കാണുന്ന കൌതുകത്തോടെയാണ് ടി പ്രകടനത്തെ നോക്കിക്കാണുന്നത്. കുരങ്ങിന്റെ വിക്രിയകളില്‍ കൌതുകം തോന്നി അതിനെ നോക്കിനില്‍ക്കുന്നവര്‍  അതിനെ ആരാധിക്കുന്നതെയില്ല. അതിനു നേരെ പഴങ്ങള്‍ എറിഞ്ഞു കൊടുക്കുന്നത് അതിനോടുള്ള സ്നേഹം കൊണ്ടുമല്ല, തന്റെ കൌതുകത്തിന്റെ സീമയുടെ അവസാനത്തില്‍, വിരസതയുടെ ആരംഭത്തില്‍ ആ കാഴ്ച ഉപേക്ഷിച്ചു ആ പ്രേക്ഷകന്‍ പോകും. ഒരു ചാനല്‍ പ്രക്ഷേപണത്തിന്റെ ആള്‍ക്കുട്ടം ചെറുതല്ലാത്തതിനാല്‍  നിലവിലെ പ്രേക്ഷകര്‍ പോകുന്നതും, പുതിയവര്‍ എത്തുന്നതും ആയ ആ തുടര്‍ പ്രവര്‍ത്തനം ചിലപ്പോള്‍ വലിയ കാലങ്ങള്‍ നിലനില്‍ക്കുന്നു. ഇത്തരം പ്രകടനങ്ങളിലൂടെ ജനങ്ങള്‍ ശ്രദ്ധിക്കുന്നതിനെ കച്ചവടലാക്കോടെ പ്രയോഗിക്കുന്ന ഒരു  ചാനല്‍. ഇത്രയുമായാല്‍ രഞ്ജിനി ഹരിദാസ് എന്ന ലോകമറിയുന്ന വ്യക്ത്തിത്വം പൂര്‍ണം. ഏഷ്യാനെറ്റിലെ star singer reality show കാണാത്ത ഒരാള്‍ക്ക്‌ രഞ്ജിനി ഹരിദാസ് ഏതോ ഒരുവള്‍. 
    ജഗതി ശ്രീകുമാര്‍ എന്ന വ്യക്ത്തി ക്ഷണിക്കപ്പെട്ട ഒരു വിശിഷ്ട അതിഥി യായാണ്‌ സ്റ്റാര്‍സിങ്ങര്‍ ജൂനിയര്‍ എന്ന പ്രോഗ്രാമില്‍ എത്തിയത്. അപ്പോള്‍ അവിടെ സംസാരിക്കാനുള്ള എല്ലാ സ്വാതന്ത്ര്യങ്ങളും അദ്ദേഹത്തിനുണ്ട്. അത് സാധാരണ സെലിബ്രിട്ടികള്‍ വന്ന് എല്ലാവരെയും ഒന്നല്‍പ്പം ഉയര്‍ത്തി, ചാനലിനെയും സ്പോന്സര്മാരെയും, പ്രോദ്യുസര്മാരെയും, സീനിയര്‍ താരങ്ങളെയും കിട്ടാവുന്ന സോപ്പിലെല്ലാം കുളിപ്പിച്ച്,   എന്നെ ഇനിയും വിളിക്കണേ, എന്നെക്കുറിച്ച് നിങ്ങള്‍ പറയുമ്പോഴും എങ്ങനെ ഒക്കെത്തന്നെ പറയണേ എന്ന് പരോക്ഷമായി അഭ്യര്‍ഥിച്ചു പോകുന്ന രീതിയില്‍ നിന്ന് വ്യത്യസ്തമായി തന്റെ അഭിപ്രായം തുറന്നു പറയാന്‍ ഉള്ള ആര്‍ജവം കാണിച്ചു എന്നതാണ് സത്യം. അത് ഇവിടുത്തെ ജനങ്ങളില്‍ പലരുടെയും മനസിനെ തുറന്നു പിടിച്ച നിമിഷങ്ങളായിരുന്നു. അതില്‍ എന്താണ് തെറ്റ്. അതിനുവേണ്ടി അദ്ദേഹം ആരെയും തേജോവധം ചെയ്യുന്നതിനോ, സഭ്യത കൈവിടുന്നതിണോ തുനിഞ്ഞില്ല. പക്ഷെ ഏഷ്യാനെറ്റ്‌ എന്നചാനാല്‍ ജഗതിയെ അപമാനിച്ചത് തൊട്ടടുത്ത ദിവസമായിരുന്നു. ടി പരിപാടിയുടെ പുന സംപ്രേഷണത്തില്‍ എന്തൊക്കെയോ അസഭ്യ പ്രഭാഷണം നടത്തിയവന്റെ പ്രസംഗം വെട്ടി ചുരുക്കുന്നത് പോലെ അദ്ദേഷത്തിന്റെ പ്രസംഗം വെട്ടി  ചുരുക്കി.. . അത് തീരച്ചയായും അദ്ദേഹത്തെ അപമാനിക്കുന്നതിനു തുല്യമായിരുന്നു. എന്തായാലും ജഗതിയുടെ സംസാരങ്ങളുടെ ഉത്തര വാദിത്വം എത്റെടുക്കണ്ടുന്ന ബാധ്യത ഏഷ്യാനെറ്റിന് ഉണ്ടാകുമെന്നു തോന്നുന്നില്ല. സ്വന്തം വാക്കുകളുടെ ആഘാതത്ത്റെ താങ്ങുന്നതിനുള്ള ശക്തി കഴിഞ്ഞ പതിറ്റാണ്ടുകളില്‍ നിന്ന് അദ്ദേഹം ആര്ജിചിട്ടുന്ടെന്നാണ് എന്റെ വിശ്വാസം. ലോകത്തുള്ള ഇംഗ്ലീഷ് അറിയുന്ന എല്ലാവരുടെയും, എല്ലാ അവതാരകരുടെയും പ്രതിനിധിയായി സ്വയം അവരോധിച്ചു പ്രതികരിക്കാന്‍ തുനിഞ്ഞിരങ്ങാതെ വളരെ സീനിയറും സര്‍വാരാധ്യനുമായ ജഗതിയുടെ വാക്കുകളെ ബഹുമാനത്തോടെ കണ്ടു പ്രതികരിക്കാനോ, പ്രതികരിക്കതിരിക്കണോ രഞ്ജിനി ശ്രമിച്ചിരുന്നെങ്കില്‍, ഗോഷ്ടികള്‍ കാട്ടുമ്പോള്‍ കിട്ടുന്ന കൈയ്യടിയില്‍ നിന്ന് വ്യത്യസ്തമായി  ഒരു ചെറിയ വിഭാഗത്തിന്റെയെങ്കിലും മതിപ്പോടെയുള്ള ഒരു മൂളലെങ്കിലും ലഭിച്ചേനെ.


[RajeshPuliyanethu, 
 Advocate, Haripad]

Tuesday 23 August 2011

ഒരു പേരിലെന്തിരിക്കുന്നു??

ഒരു പേരിലെന്തിരിക്കുന്നു?? പേരിനെ നിസ്സാരമായി കാണുന്നവര്‍ നമുക്കിടയില്‍ ധാരാളമുണ്ട്. ഒരു  പേര് എന്നത് ഒരു വ്യക്ത്തിയുടെ ഐഡന്റിറ്റിയുടെ കാതലാണ്. ഒരു പേരിടീല്‍ കര്‍മ്മത്തില്‍ കൂടിയാണ് ഒരു കുഞ്ഞിനു അവന്റെതായ ഒരു വ്യക്ത്തിത്വം ജനിക്കുന്നത്. മറ്റുള്ളവര്‍ ആ കുഞ്ഞിനെ തിരിച്ചറിയാന്‍ തുടങ്ങുന്നത് ആ നാമകരണത്തിന് ശേഷമാണ്. അതുവരെ ഇന്ന ആളുടെ മകന്‍ എന്നത് മാത്രമാണ് ആ കുഞ്ഞിന്റെ ഐഡന്റിറ്റി. ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് തോന്നുന്നവര്‍ക്ക് പരിഹാസകരമായതോ, നീചമായതോ, ആയ ഒരു നാമം മറ്റൊരാളെ വിളിക്കുമ്പോള്‍ തന്നില്തന്നെ ഉണ്ടാകുന്ന വികാരചലനത്തെ ഒന്നളന്നു നോക്കിയാല്‍ മതി. ഒരു പേരിന്റെ പരമപ്രധാനമായ കര്‍മം എന്നത് മറ്റുള്ളവര്‍ക്ക് വിളിക്കുക എന്നതാണ്. ആപേര് മറ്റുള്ളവര്‍ നമ്മെ ലക്ഷ്യമാക്കി ഉച്ചരിക്കുമ്പോള്‍ നമ്മിലും വിളിക്കുന്നവരിലും ഒരു വികാരത്തിന്റെ തരംഗം രൂപം കൊള്ളുനുണ്ട്. ഒരാള്‍ നമ്മെ എന്ത് വിളിച്ചാലും അത് ആപെരിന്റെ സ്ഥാനത്തേക്ക് താല്‍കാലികമായി അവരോധിക്കപ്പെടുകയാണ് ചെയ്യുന്നത്. അതാണ്‌ അസഭ്യകരമായ ഒരു വാക്ക് നമ്മെവിളിക്കുംപോള്‍ നമ്മില്‍ ഈര്‍ഷ്യ നിറഞ്ഞ ഒരു വികാരം ജനിക്കുന്നത്. സമാനമായത് വിളിക്കുന്നവരിലും ഉണ്ടാകുന്നു.  പേര് എന്നത് ഒരു ശരീരത്തിന്റെയും, സ്വഭാവത്തിന്റെയും അങ്ങനെ ആ വ്യക്ത്തിയില്‍  ഉള്പ്പെടുന്നെടുന്ന  എല്ലാ സവിശേഷതകളുടെയും കൂടിയുള്ള 'വിളി' ആണ്. അത് മരണത്തിനു ശേഷവും നിലനില്‍ക്കുന്നു. അതായത് ഒരു ശരീരത്തെ ഉദ്ദേശിച്ചു നടത്തുന്ന നാമകരണം ശരീരത്തിന്റെ നാശത്തിനു ശേഷവും നിലനില്‍ക്കുന്നു, അല്ലെങ്കില്‍ ശരീരത്തിന്റെ നാശത്തിനു ശേഷം നിലനിക്കുന്നത് പേര് മാത്രമാണ്. ജീവിച്ചിരുന്നപ്പോള്‍ ചെയ്ത നല്ലതോ ചീത്തയോ ആയ ഏതു പ്രവര്‍ത്തിയുടെയും നിലനില്‍പ്പ്‌ അവശേഷിക്കുന്ന ആ പേരില്‍ ഊന്നി ആയിരിക്കും. 
              ഒരു വ്യക്ത്തിയെ തിരിച്ചറിയിക്കുന്ന, വളരെ അധികം പ്രാധാന്യം അര്‍ഹിക്കുന്ന ആ 'പേര്' എന്ന ഉപകരണം ഒരു വ്യക്ത്തിക്ക് വളരെ അധികം ഉണ്ടാകുന്നതിലെ അനൗചിത്യം ഒന്ന് ചിന്തിച്ചു നോക്കു!! അത് എത്രഎണ്ണം  ഉണ്ടായാലും ഭലത്തില്‍ ഒന്നിന്റെത് മാത്രമേ ഉണ്ടാകുന്നുള്ളൂ എന്നുകാണാം. അത് അയാളെ ശരിയായി പ്രതിനിധീകരിക്കുന്ന നാമത്തിനെ ഊന്നി മാത്രം നിലകൊള്ളുന്നതായി കാണാം. ഭഗവാന്‍ ശ്രീകൃഷ്ണന് എത്ര മറ്റു നാമങ്ങളാല്‍ വിശേഷിപ്പിച്ചാലും എല്ലാം ശ്രീകൃഷ്ണന്റെ മറ്റു നാമങ്ങള്‍ എന്നല്ലേ പറയാന്‍ കഴിയു?? ഒരാള്‍ക്ക് ഒന്നിലധികം "നാമകരണം" നടത്തുനത് അനുചിതമായ ഒന്നാണ്. രണ്ടാമതായി ഒരു പേര് അയാള്‍ക്ക് ഉണ്ടാകുന്നുവെങ്കില്‍ അത് ഉരുത്തിരിഞ്ഞു വരികയാണ് വേണ്ടത്. അത് അയാളുടെ പ്രവര്‍ത്തിയെയോ , സ്വഭാവത്തെയോ, നേട്ടങ്ങളെയോ, അയാളോടുള്ള വാല്സല്യത്തെയോ  ഒക്കെ അടിസ്ഥാനമാക്കി ആകാം. കേശി എന്ന അസുരനെ വധിച്ചതിനാലാണ് ഭഗവാന്‍ ശ്രീകൃഷ്ണന് കേശവന്‍ എന്ന മറ്റൊരു പേര് ലഭിച്ചത്. അപ്രകാരം ചില അവസരങ്ങളില്‍ ചെല്ലപ്പേര് ലഭിക്കുന്നത് അങ്ങീകാരവും ആകാം!! 
   ഒരു കുഞ്ഞു ജനിക്കുമ്പോള്‍ വീട്ടില്‍ ഒരുപേര്, നാട്ടില്‍ ഒരുപേര്, സ്കൂളില്‍ ഒരുപേര്, പള്ളിയില്‍ മറ്റൊരുപേര്, എന്നരീതിയില്‍ പല 'നാമകരണങ്ങള്‍' നടത്തുന്നത് ഒഴിവാക്കേണ്ടത് തന്നെയാണ്. രണ്ടാമതായി ഒരു പേര് ഒരു കുഞ്ഞിനു വരുന്നുണ്ടെകില്‍ അത് ആ കുഞ്ഞിന്റെ പ്രിയപ്പെട്ടവര്‍ക്ക് അവനോടുള്ള വാത്സല്യത്തിന്റെ അടിസ്ഥാനത്തില്‍ വിളിച്ച് ഉരുത്തിരിഞ്ഞു വരേണ്ടതാണ്. മറിച്ച് പല നാമകരണകര്‍മങ്ങള്‍ ചിന്തിച്ചുറച്ചു ചെയ്യുന്നത് വിരോധാഭാസകരമാണ്. 


[RajeshPuliyanethu,  
 Advocate,Haripad] 

Thursday 4 August 2011

ചൂടാകരുത്!!

ചൂടാകരുതെ.... നമ്മള്‍ പരസ്പരം പറഞ്ഞും, മറ്റുള്ളവര്‍ പറയുന്നതുകേട്ടും, വളരെ തഴക്കം വന്ന ഒരു വാക്കാണിത്. കോപത്തിന്റെ ഈഭാവം വളരെ നിയന്ത്രിക്കപ്പെടെണ്ടാതാണ് എന്ന്പലകോണുകളില്‍ നിന്നും ഉപദേശ രൂപത്തില്‍ നമ്മള്‍ കേട്ടിട്ടുമുണ്ട്. എന്നാല്‍ തനിക്കു വേഗത്തില്‍ കോപം വരുമെന്നും താന്‍ ഒരു ദേഷ്യക്കാരനാണ് എന്നും സ്വയം ഊറ്റം കൊള്ളുന്ന മനുഷ്യരുമുണ്ടെന്നതാണ് വസ്തുത. തന്‍റെ പ്രിയപ്പെട്ട ഒരാളെയോ, തനിക്കു എന്തെങ്കിലും ഒരു കാര്യസാധ്യത്തിന്‌ ആവശ്യമുള്ള ഒരാളെയോ ' അയാള്‍ ഒരു ദേഷ്യക്കാരനാണ്' എന്ന് ഒരു പുകഴ്ത്തല്‍ സ്വരത്തില്‍ സംസാരിക്കുന്നവരുമുണ്ട് എന്നതാണ് വിരോധാഭാസം. അപ്രകാരം പറയുന്നത് വഴി പരാമര്‍ശിക്കപ്പെടുന്ന വ്യക്ത്തി അപമാനിക്കപ്പെടുകയല്ലേ ചെയ്യുന്നത്?? ഒരാളുടെ ദൗര്‍ബല്യത്തെ എടുത്തു പറഞ്ഞു പുകഴ്ത്താന്‍ കഴിയില്ലല്ലോ! എന്തെന്നാല്‍ കോപം എന്നത് ഒരു വ്യക്ത്തിയുടെ സംവേദന ശക്ത്തിയുടെ പരിമിതിയാണ്. കുറച്ചു കൂടി വ്യക്ത്തമാകിയാല്‍, ഒരു ചെമ്പു കമ്പിയില്‍ കൂടി വയ്യ്ദ്യുതി കടന്നു പോകുന്നു എന്ന് കരുതുക. ആചെമ്പു കമ്പിയുടെ സംവേദന ശക്ത്തിയുടെ പരിമിതി എന്നത് അത് ചൂടാകാന്‍ തുടങ്ങുന്നതിന്‍റെ ആരംഭമാണ്. ഉയര്‍ന്ന ശക്ത്തിയുള്ള വിഇദ്യുതി കടന്നു പോകുന്നതിനെ താങ്ങാനുള്ള ചെമ്പുകമ്പിയുടെ പരിമിതിയാണ് അതിന്‍റെ 'ചൂടാകല്‍'. ......... സമാനമായ പ്രക്രിയ തന്നെയാണ് മനുഷ്യരിലെ ചൂടാകലും. ഉയര്‍ന്ന ഉര്‍ജ്ജം ഉള്‍ക്കൊള്ളുന്ന വികാരം മനസ്സില്‍ കൂടി കടന്നു പോകുമ്പോള്‍ അതിനെ താങ്ങാന്‍ കഴിയാതെ വരുന്നതാണ് അയാളുടെ ചൂടാകലില്‍ കലാശിക്കുന്നത്.  നമ്മുടെ സംവേദന ശക്ത്തി എത്രത്തോളം കൂടുതലാണോ അത്രത്തോളം വികാരങ്ങളെ ഉള്‍ക്കൊണ്ടു സമചിത്തത പരിപാലിച്ചു നിര്‍ത്താന്‍ നമുക്ക് സാധിക്കും. 


[RajeshPuliyanethu,
 Advocate, Haripad]

Monday 25 July 2011

പൊതുവഴി രാഷ്ട്രീയം

പൊതു സ്ഥലങ്ങളില്‍ യോഗങ്ങളും, രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികളും നിരോധിച്ചുകൊണ്ട് ഹൈകോടതി ഉത്തരവായത് പൊതു സമൂഹം ഏറെ ചര്‍ച്ച ചെയ്തു. ജയരാജന്‍ സഖാവ് നടത്തിയ 'ശുംഭന്‍' പ്രയോഗവും  അതിനെ തുടര്‍ന്ന് ഉണ്ടായ കോടതി അലകഷ്യ നടപടികളും ചര്‍ച്ചകളുടെ ആക്കം കൂട്ടുകയും, പൊതുജന ശ്രദ്ദ വിഷയത്തിലേക്ക് കൂടുതല്‍ കേന്ത്രീകരിക്കുന്നതിന് കാരണമാവുകയും ചെയ്തു. പൊതു സ്ഥലങ്ങള്ളില്‍ യോഗം കൂടുന്നതും, പൊതു സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതും,  അതിനു അനുമതി നല്‍കുന്നതും, നിഷേധിക്കുന്നതും, എല്ലാം തന്നെ പല വിധത്തിലുള്ള അഭിപ്രായങ്ങള്‍ക്ക് വഴിവെച്ചു. ആ ചര്‍ച്ചകള്‍ മുന്നേറുന്ന അവസരത്തില്‍, പൊതു സ്ഥലങ്ങളില്‍ താല്‍ക്കാലികമായതോ, സ്ഥിരമായതോ ആയ പന്തലുകളോ, ചമയങ്ങളോ  പൊതു പരിപാടികള്‍ക്കായി നിര്‍മിക്കാന്‍ പാടില്ല എന്ന ഉത്തരവ് ഹൈകോടതി പുറപ്പെടുവിച്ചിരിക്കുന്നു. ഇവിടെ രണ്ടു വിഷയങ്ങളെ അടിസ്ഥാനമാകിയാണ് ചര്‍ച്ചകള്‍ മുന്നേറുന്നത്. അതില്‍ ഒന്ന് പ്രതികരിക്കാനുള്ള അവസരം ഹൈകോടതി തടഞ്ഞിരിക്കുന്നു എന്നാനിലയിലും മറ്റൊന്ന് പൊതു ജനത്തിന്റെ സഞ്ചാര- പ്രവര്‍ത്തി സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്ന സമ്മേളനങ്ങളും മറ്റും തടയേണ്ടതുണ്ട് എന്നത് അടിസ്ഥാനമാക്കിയുമാണ്. കോടതിയുടെ മുന്‍പില്‍  പൊതുസ്ഥലങ്ങളിലെ പൊതുയോഗങ്ങള്‍ തടയണമെന്നും അതുവഴി പൊതുജനത്തിന്റെ സ്വാതന്ത്ര്യങ്ങളെ ഹനിക്കുന്ന നടപടികളെ വിലക്കണമെന്നുമുള്ള ആവശ്യങ്ങളെ മുന്‍നിര്‍ത്തി ഒരു ഹറിജി വരുന്നു. ഒരു കോടതിക്ക് എങ്ങനെയാണ് പൊതുസ്ഥലങ്ങള്‍ കൈയ്യേരി പന്തലുകള്‍ കെട്ടുന്നതിനെ സാധൂകരിച്ചു കൊണ്ട് ഒരു വിധി പുറപ്പെടുവിക്കാന്‍ കഴിയുക? അങ്ങനെ എങ്കില്‍ അത് മുതലെടുത്ത്‌ പ്രവര്‍ത്തിക്കാനും ആവിധിയുടെ മുഷ്ക്കില്‍ പ്രവര്‍ത്തനം നടത്താനും പൊതുജനത്തിനെ വെല്ലുവിളിക്കാനും ഇവിടെ ആള്‍ക്കാര്‍ ഉണ്ടാകും എന്നത് നിഷേധിക്കാന്‍ കഴിയാത്ത വസ്തുതയാണ്. അതിന്റെ മറുവശമായ രീതിയില്‍ പോതുയോഗങ്ങളെ പൊതു സ്ഥലങ്ങളില്‍ നിരോധിച്ചുകൊണ്ട് കോടതി ഉത്തരവിട്ടു. എല്ലാ വിഭാഗത്തില്‍പ്പെട്ട ആവശ്യക്കaരെയും ഒരുപോലെ തൃപ്തി പ്പെടുത്തികൊണ്ട് ഒരു വിധി പുറപ്പെടുവിക്കുക എന്നത് പലപ്പോഴും അസാധ്യമായിരിക്കും, ഈ വിഷയത്തിലും അങ്ങനെ സംഭവിച്ചു, കോടതി ഉത്തരവിന്റെ പ്രത്യാഘാതത്തിനു അപ്പുറമുള്ള ഉത്തരവിനെക്കുറിച്ചുള്ള വിമര്‍ശനങ്ങളും  ചര്‍ച്ചകളും എവിടെ അവസാനിക്കേണ്ടതായിരുന്നു. പക്ഷെ ഹൈകോടതി ഈ ഉത്തരവിന്റെ നടത്തിപ്പ് കോടതിയുടെ ഏതോ അഭിമാന പ്രശ്നമായാണ് കാണുന്നത് എന്ന് പല പരാമര്‍ശങ്ങളില്‍ നിന്നും, നടപടികളില്‍ നിന്നും തോന്നിപ്പോകുന്നു. പൊതു സ്ഥലങ്ങളില്‍ നടത്തുന്ന പ്രസംഗങ്ങള്‍ അവിടെ മറ്റു ആവശ്യങ്ങള്‍ക്ക് എത്തുന്ന ജനങ്ങള്‍ നിര്‍ബന്ധമായും കേള്‍ക്കേണ്ടിവരുന്നു, എന്നാ ഹൈകോടതിയുടെ പരാമര്‍ശവും, സഖാവ് ജയരാജന്‍ കേസില്‍ കോടതികളെ വിമര്‍ശിക്കാന്‍ തയ്യാറുള്ളവര്‍ അനന്തര നടപടികളെ എന്തിനു ഭയക്കുന്നു എന്നാ സുപ്രീംകോടതിയുടെ ചോദ്യവുമൊക്കെ പൂര്‍ണമായും നിഷ്പക്ഷതയോടെ ഉള്ള നീതി കണ്ടെത്തല്‍ സ്ഥാപനങ്ങള്‍ആയ കോടതികള്‍ക്ക് ഭൂഷണമല്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നത് ജനങ്ങളുമായി അടുത്തു ഇടപഴകി നില്‍ക്കുന്നവയാണ്, അവര്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ സ്വീകരിക്കാനോ തള്ളിക്കളയാണോ ഉള്ള ചിന്താശേഷി ഇവിടുത്തെ ജനതക്കുണ്ട്. അവര്‍ പറയുന്നത് കേട്ടാല്‍ ഇവിടുത്തെ ജനങ്ങള്‍ വഴിപിഴച്ചു പോകുമെന്നോ, അതിനാല്‍ അത് കേള്‍ക്കുന്നതില്‍ നിന്ന് സാധ്യമായ രീതിയിലെല്ലാം തന്നെ ജനങ്ങളെ തടഞ്ഞേക്കാം എന്നാ ചിന്താ ഗതിയാണ് കോടതികള്‍ക്ക് എന്ന് തോന്നുന്നു. രാഷ്ട്രീയമായ പ്രത്യക്ഷ പ്രവര്‍ത്തനമില്ലാതെയിരിക്കുകയും, എന്നാല്‍ രാഷ്ട്രീയമായ ബോധം ഉള്ളവരുമാണ്‌ ഇവിടുത്തെ ജനതയില്‍ ഭൂരിഭാഗവും. അത്തരം ആള്‍ക്കാര്‍ അവരുടെ ബുദ്ധിയും, ചിന്തയും രാഷ്ട്രീയ സാമൂഹിക പ്രധിഭാസങ്ങളിലേക്ക് നിരന്തരമായി അര്‍പ്പിച്ചു എന്ന് വരില്ല. യാദ്രിചികമായി കേള്‍ക്കുന്ന ഒരു പ്രസംഗമോ, സമരാഹ്വാനമോ, ജാഥയോ ഒക്കെയാവും അവരുടെ ശ്രദ്ധ പ്രസ്തുത വിഷയത്തിലേക്ക്  ആകര്‍ഷിക്കുന്നത്. പൊതു സ്ഥലത്തില്‍ നിന്ന് കേള്‍ക്കുന്നതല്ലാതെ ഒരു ഓഡിറ്റൊരിയത്തില്‍  ചെന്നിരുന്നു ആരും ഈ വിഷയങ്ങള്‍ ശ്രദ്ധിച്ച് എന്നു വരില്ല. മറിച്ച് രാഷ്ട്രീയ   പ്രവര്‍ത്തകര്‍ക്ക് മാത്രമാണ് പൊതുവിഷയങ്ങളില്‍ ബാധ്യത എന്നാണോ കോടതിയുടെ കാഴ്ചപ്പാട്??  
ഇവിടെ ഒരു ജനവിഭാഗം കോടതിയുടെ ഉത്തരവിനെ അനുകൂലിക്കുന്നു എന്ന് നമുക്ക് കാണാം.  അത് ഇവിടുത്തെ രാഷ്ട്രീയക്കaരുടെ അഴുമതിയും മറ്റും കണ്ടു മടുത്ത ജനങ്ങള്‍, അവരുടെ പ്രവര്‍ത്തനത്തിന് എതിരെ വന്ന ഒരു ഉത്തരവിനെ അഭിനന്നിക്കുന്ന നയിമിഷികമായ ഒരു പ്രതികരണം മാത്രമാണ്. അവരോടും ഇവിടുത്തെ പൊതുജനം എപ്രകാരം ഒരു വിഷയത്തില്‍ തന്റെ പ്രതികരണം അറിയിക്കും എന്നാ ചോദ്ദ്യം ആധികാരികമായി ചോദിച്ചാല്‍ ആവിഷയത്തിനെതിരെ ശബ്ദമുയര്‍ത്തിക്കൊണ്ടു തെരുവുകളിലേക്ക്‌ ഇറങ്ങി മാത്രമേ സാധ്യമാകു എന്നെ പറയു. ശക്ത്തമായ സമരങ്ങളും, പ്രതിഷേതങ്ങളും എല്ലാം തന്നെ പോതുസ്തലങ്ങലിലാണ് അര്ങ്ങേരിയിട്ടുള്ളത്. അതിന്റെ കഥ ലോകമെന്പാടും ഏതാണ്ട് ഒന്നുതന്നെ ആണുതാനും. പ്രതിഷേതാത്മകമായ വിഷയത്തെ ക്കുറിച്ച് ജനങ്ങളെ ബോധാവല്‍ക്കരിക്കുന്നതിനും, പ്രതികരിക്കുന്നതിനും പോതുസ്തലമാല്ലാതെ അഭികാമ്യമായ മറ്റൊരിടമില്ല. ചാനല്‍ ചര്‍ച്ചകളോ, പത്രവാര്‍ത്തകളോ, ഒക്കെത്തന്നെ ബോധാവല്‍ക്കരനത്തിനു നിര്‍ണ്ണായക സ്വാധീനമാകും എന്ന് കരുതിയാലും, അതിന്റെ പ്രത്യക്ഷ പ്രതികരണ വേദി പൊതുസ്ഥലം തന്നെയാണ്.  
 ഭരണ പ്രതിപക്ഷങ്ങള്‍ തമ്മിലുള്ള സമതുലിതമായ പ്രവര്‍ത്തനങ്ങളാണ് ജനാധിപത്യത്തെ ക്രിയാത്മകമായി മുന്നോട്ടു കൊണ്ട് പോകുന്നത്. അത്, ഇതില്‍ ഏതെങ്കിലും ഒരു വിഭായം സ്വീകരിക്കുന്ന നിലപാടിനെതിരെ എതിര്‍പക്ഷം നടത്തുന്ന പ്രചാരവേലയില്‍ നിന്നും പൊതുസമൂഹത്തിന്റെ പിന്തുണ ലഭിക്കുന്നതിനെ ആശ്രയിച്ചാണ്‌. അതില്‍ ജങ്ങള്‍ക്ക് പൊതുവായി അങ്ങീകരിക്കാന്‍ കഴിയാതെ വരുന്ന നിലപാടുകള്‍ക്കെതിരെ ജനം ചില അവസരത്തില്‍ വോട്ടുകളായി തങ്ങളുടെ പ്രതിഷേതം അറിയിച്ചു എന്നുവരാം. അങ്ങനെ വരുമ്പോള്‍ രാഷ്ട്രീയ ഭരണ സംവിധാനങ്ങള്‍ക്ക് ജനഹിതത്തിനു അനുസൃതമായി പ്രവര്‍ത്തിക്കെണ്ടുന്ന ബാധ്യത ഉണ്ടാകുന്നു. ഇപ്രകാരം ജനാധിപത്യം ക്രിയാത്മകമായി മുന്നോട്ടു പോകുന്നതിനു പൊതുജന പങ്കാളിത്തത്തോടെയുള്ള ബോധവല്‍ക്കരണവും പ്രതിഷേധവും കൂടിയേ തീരു. അത് സാധ്യമാകണമെങ്കില്‍ പോതുജനങ്ങല്‍ക്കിടയിലേക്ക് പ്രതിഷേധത്തിന്റെ ശബ്ദം എത്തിച്ചു കൊടുക്കേണ്ടതായി വരുന്നു. അത് പൊതു സ്ഥലത്തെ മുതലാക്കികൊണ്ട് മാത്രമേ സാധ്യമാകുന്നുള്ളൂ.  ശരിയായ രീതിയില്‍ ആ പ്രതിഷേതത്തിന്റെ ശബ്ദം ജനങ്ങളിലേക്ക് എത്തിച്ചു കൊടുക്കുന്ന ജോലി അല്ലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കുള്ളത്?? അങ്ങനെ നോക്കിയാല്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് തങ്ങളുടെ ചുമതല നിര്‍വഹിക്കാന്‍ കഴിയാതെ കൂടി വരുന്നു, ടി കോടതി ഉത്തരവിന്റെ നടത്തിപ്പില്‍ കൂടി. വാഹനങ്ങളിലോ മറ്റോ യാത്രച്യ്തു വരുന്ന അവസരത്തില്‍  രാഷ്ട്രീയ പാര്‍ട്ടികളുടെ ഏതെങ്കിലും സമ്മേളനത്തിന്റെയോ മറ്റോ ഭാഗമായി കുറച്ചു സമയം വഴിയില്‍ ചെലവിടേണ്ടി വന്നിട്ടുള്ളവരാന് കോടതി ഉത്തരവിനെ അനുകൂലിക്കുന്നത്. ആ അനുകൂല പ്രസ്താവനകള്‍ക്ക്  അത്രകണ്ട് ബലമുണ്ടെന്നും തോന്നുന്നില്ല. പൊതുസ്ഥലങ്ങള്‍ ഉപയോഗിക്കുന്നതുവഴി മാര്ഗ്ഗതടസ്സമുണ്ടാകുന്നു അത് ഒഴിവാകണമെന്നു മാത്രമാണ് ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നത്. മറിച്ച് പൊതു സമ്മേളനങ്ങളെ ആഡിറ്റൊരിയങ്ങളിലെക്കും, അവിടെനിന്നും ചെറിയ മുറികളിലെക്കും, ചുരുക്കി ഇല്ലാതാക്കുവാന്‍ ആരും ആഗ്രഹിക്കുന്നില്ല. പൊതുവേ സ്വീകാര്യമല്ലാത്ത ഒരു രാഷ്ട്രീയ തീരുമാനമുണ്ടാകുമ്പോള്‍ അതിനെതിരെ പൊതു സമ്മേളനങ്ങലോ, ജാഥകളോ, മുദ്രാവാക്യം വിളികാലോ, കണ്ടില്ലെങ്കില്‍  ഒരു "പ്രതിഷേതവും കാണുന്നില്ലല്ലോ" എന്ന് വിലപിക്കുന്നവരാന് ഭൂരിഭാഗം ആള്‍ക്കാരും. ആവിഷയത്തില്‍ തന്റെകൂടി പ്രതിഷേതമായി ആണ് ഒരു പൊതു സംമെലനത്തെയും, ജാഥയെയും ഇവിടെ ഉള്ളവര്‍ കാണുന്നത്. 
 കോടതിവിധി സമ്മേളനങ്ങളെ മാത്രമേ ബാധിക്കാന്‍ സാധ്യത ഉള്ളു, സമരങ്ങളെ ബാധിക്കില്ല എന്ന് വേണമെങ്കില്‍ ചിന്തിക്കാം. കാരണം സമരങ്ങള്‍ പലപ്പോഴും നിയമത്തിനും, വ്യവസ്ത്തിതിക്കും എതിരായി ആയിരിക്കുമെല്ലോ ചെയ്യുന്നത്. സ്വാതന്ത്ര്യ സമരത്തിലുല്പ്പെടെ നിയമ നിഷേധ സമരങ്ങള്‍ കണ്ടിട്ടുണ്ട്. അങ്ങനെ എങ്കില്‍ ഒരു വിഷയത്തിനെതിരെ പൊതുവഴിയില്‍ ഇറങ്ങി സമരം ചെയ്യുമ്പോള്‍, പൊതുവഴി സമരത്തിനായി ഉപയിഗിക്കരുത് എന്നാ നിയമം ലങ്ഘിച്ചു കൂടി ആകുമ്പോള്‍ സമരം ഒരു പടി കൂടി ശക്തമാണെന്ന് വ്യാഖ്യാനിക്കാം. 
  പൊതുജനത്തിന് ബുദ്ധിമുട്ട് ഉണ്ടാകാതെ പൊതുസ്ഥലങ്ങള്‍ എപ്രകാരം രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാം എന്നതാണ് ഇന്നു നടന്നു വരുന്ന ചര്‍ച്ചകള്‍ക്ക് ആധാരം. രാഷ്ട്രീയ കക്ഷികള്‍ എല്ലാം തന്നെ അഭിപ്രായ സമന്യയത്തോടെ വിഷയത്തെ നോക്കി കാണുന്നതിനാല്‍ ഒരു നിയമ നിര്‍മ്മാണം പോലും ബുദ്ധിമുട്ടുള്ള ഒന്നാവില്ല. എന്നാല്‍ മുന്‍പ് പറഞ്ഞത് പോലെ പൊതുവഴി ഒരു നിയമം വഴി രാഷ്ട്രീയ പ്രവര്‍ത്തനത്തിന് അവകാശമായി തുറന്നു കൊടുക്കാനും കഴിയില്ല. രാഷ്ട്രീയ ജനാധിപത്യ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാകാത്ത രീതിയില്‍ ഒരു പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാം. 


[RajeshPuliyanethu,
 Advocate, Haripad] 

Friday 15 July 2011

തോറ്റതാര്?? ഇന്ദ്രനോ?? ശ്രി കൃഷ്ണനോ??

ശ്രി കൃഷ്ണ ഭഗവാന്‍റെ നിര്‍ദ്ദേശ പ്രകാരം ഗോവര്‍ധന പര്‍വതത്തെ പൂജിച്ചതില്‍ യാടവരോട് ഇന്ട്രനു ഉണ്ടായ ദേഷ്യത്തെ തുടര്‍ന്ന് കനത്ത പേമാരി ഉണ്ടാകുന്നു. പേമാരിയില്‍ യാദവകുലം നശിക്കുമെന്ന അവസ്ഥ ഉണ്ടായപ്പോള്‍ ഭഗവാന്‍ യാടവരെ എല്ലാം കൂട്ടി ഗോവധന പര്‍വതത്തില്‍ തന്നെ അഭയം തേടുന്നു. ഗോവര്‍ധന പര്‍വതത്തെ തന്‍റെ കൈകളാല്‍ ഉയര്‍ത്തി ചെറു വിരലിന്മേല്‍ ഒരു കുടപോലെ ഉയര്‍ത്തി നിര്‍ത്തി മഴയ തടുത്തു നിര്‍ത്തി.  ശക്തമായ പേമാരി ദിവസങ്ങളോളം തുടര്‍ന്ന ഇന്ദ്രന്‍ ഒടുവില്‍ പരാജയം സമ്മതിച്ചു. എന്‍റെ സംശയം എന്തെന്നാല്‍, ഗോവര്‍ധന പര്‍വതത്തെ ഒരു കുടപോലെ ഉയര്‍ത്തിപ്പിടിച്ചിരിക്കുകയാണ്.  അതിനു അടിയില്‍ യാദവര്‍ അഭയം പ്രാപിച്ചിരിക്കുന്നു. ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന മലയുടെ മുകളിലും, ചുറ്റും, പേമാരി തുടരുന്നു. ഭൂമി നിരപ്പില്‍ നിന്നും മലയെ ഉയര്‍ത്തി എടുത്തതാണ്. അങ്ങനെ എങ്കില്‍ മലയുടെ മുകളിലും, പുറത്തും, വീഴുന്ന വെള്ളം ഒഴുകി യാദവര്‍ നില്‍ക്കുന്നിടമായ മലയുടെ അടിയിലെത്തി അവിടെ വെള്ളപ്പൊക്ക മുണ്ടാകെണ്ടാതല്ലേ?? അങ്ങനെ എങ്കില്‍ ഇന്ദ്രന് പരാജയ മുണ്ടാകേണ്ട കാരണമുണ്ടോ?? ശരിക്കും അന്ന് ആരായിരിക്കും പരാജയപ്പെട്ടത്?? ഇന്ദ്രനോ?? ഭഗവാന്‍ ശ്രീ കൃഷ്ണനോ??  


[RajeshPuliyanethu,
 Advocate, Haripad]

Thursday 14 July 2011

നിര്‍വൃതി

തുഷാരം പെയ്തിറങ്ങി, ഇന്നെന്‍ നെറുകയില്‍,
പ്രണയതരളിതനായെന്‍ പ്രിയനെന്നെ പുണര്‍ന്നനേരം, 

ആ നിര്‍വൃതിയിലീ ഭൂമിയും വാനവും, 
ഒരു മാത്രയെങ്ങോ മറഞ്ഞു പോയി, 

പുലരാത്ത രാവിനെയാശിച്ചു പോയിഞാന്‍,
എന്‍റെ കിനാക്കളെ ഓമനിക്കാന്‍, 

പ്രിയന്റെ മാറിലമരുമീ ബന്ധനം 
എത്രനാലോര്‍മ്മയില്‍ കാത്തുവെച്ചു, 

ഈ രോമഹര്‍ഷമോടുങ്ങാതിരുന്നെങ്കില്‍,
ഈ മന്ദഹാസം നിലക്കാതിരുനെങ്കില്‍, 
മധുരാലസ്യമടങ്ങാതിരുന്നെങ്കില്‍,  
ഇനിയും തുഷാരം പെയ്ത്തിരങ്ങുവോളം.............................

[RajeshPuliyanethu,
Advocate, Haripad]