Sunday 9 October 2011

ഇന്നു സത്യം, നാളെ സ്വപ്നം, നാളെയുടെ നാളെ ശൂന്യം!!

നാളെയ്ക്ക് വേണ്ടി ജീവിക്കുക, നാളെയ്ക്ക് വേണ്ടി നമ്മുടെ പ്രവര്‍ത്തനങ്ങളെ ക്രോഡീകരിക്കുക എന്നതാണ് പരക്കെ കേള്‍ക്കുന്ന ശബ്ദം. എന്തായിരിക്കും നാളെയുടെ നാളെയുടെ അവസ്ഥ?? നാളെയെക്കണ്ട് ജീവിക്കുക എന്നത് പുരോഗമന സംസ്ക്കാരത്തിന്റെ മൂലമന്ത്രമായതിനാല്‍ ഇന്നത്തെ ദിവസത്തിന്റെയും, നാളെയുടെ നാളെയുടെയും പ്രാധാന്യം നശിച്ചു. ഇന്നത്തെ ദിവസം നാം ജീവിച്ചിരിക്കുന്നതിനാല്‍ ഈദിവസത്തെ കടന്നുപോകുവാന്‍ ശ്രമിക്കുക എന്നത് അതിജീവനത്തിന്റെ ആവശ്യഗതയും, നാളയെകണ്ടുപ്രവര്‍ത്തിക്കുക
എന്നത് ഇന്നത്തേത് പോലെ ഉണ്ടായേക്കാവുന്ന നാളെയുടെ ആവശ്യങ്ങളിലെക്കുള്ള കരുതല്‍ ശാസ്ത്രവുമാണ്. പക്ഷെ നാളെയുടെ നാളെക്ക് വേണ്ടിയുള്ള കരുതല്‍ ജലരേഖകള്‍ പോലെയാണ്. അതവിടെ ഉണ്ടാകണമെന്നില്ല. നാളെയുടെ ആവശ്യങ്ങള്‍ക്ക് വിഭിന്നമായിരിക്കാം നാളെയുടെ നാളെയുടെ ആവശ്യങ്ങള്‍. നാളേക്കുവേണ്ടി നിര്മിക്കപ്പെട്ടവയുടെ പൊളിച്ചെഴുത്തോ, പുനര്‍നിര്‍മ്മാണമോ ആയിരിക്കും നാളെയുടെ നാളെയുടെ ആവശ്യം. പുതിയ ചിന്തകള്‍, ശാസ്ത്രത്തിന്റെ വളര്‍ച്ച, ജനസന്ഖ്യാ വളര്‍ച്ച അല്ലെങ്കില്‍ കുറവ്, പുതിയ തലമുറയുടെ താല്പര്യങ്ങള്‍, സാംസ്കാരികമായ പരിവര്‍ത്തനം, എങ്ങനെ പലതരത്തിലെ സ്വാധീനഘടകങ്ങള്‍ നാളെയുടെ നാളെകളെ നിയന്ത്രിക്കുമ്പോള്‍ നാളെയുടെ നാളെകള്‍ക്കു വേണ്ടി ഇന്നു ചിന്തിച്ചതും, രൂപപ്പെടുത്തിയതും, നിര്‍മ്മിച്ചതും എല്ലാം പോളിചെഴുതെണ്ടി വരും. നാളെയുടെ നാളെയുടെ ആവശ്യത്തെ ഇന്നു തിരിച്ചറിയാന്‍ കഴിഞ്ഞാലും,  നാളെയുടെ നാളെ പോളിച്ചെഴുതുവാന്‍ വേണ്ടി നാളെയുടെ ആവശ്യത്തിനായി ഇന്നു പലതും നമുക്ക് നിര്മിക്കേണ്ടി വരുന്നു. നാളെയുടെ നാളെയിലേക്ക് ചിന്തയെ ദീര്ഘിപ്പിക്കാനുള്ള മനുഷ്യന്റെ പരിമിതിയാണ് ഇതെന്ന് വേണമെങ്കില്‍ വ്യാഖ്യാനിക്കാം. പക്ഷെ ആ പരിമിതിയെ അതിജീവിക്കാന്‍ കഴിഞ്ഞവര്‍ ഉണ്ടാവാന്‍ സാധ്യതയില്ല. 
വിഷയത്തിന്റെ പ്രാധാന്യവും വലിപ്പവും, ചിന്തയുടെ ആഴവും, കാലത്തിന്റെ ആവശ്യങ്ങളും, ജനതയുടെ പുരോഗതിയുമെല്ലാം ഇന്നിന്റെയും നാളെയുടെയും ദൈറിഘ്യത്തെ നിശ്ചയിക്കുന്നു എന്നു മാത്രം. 



[RajeshPuliyanethu,
 Advocate, Haripad]