Wednesday 5 December 2018

"മതിലുകൾ" മനുഷ്യ നിർമ്മിതികൾ...!!!

'മതിലുകൾ' എന്ന വാക്ക് ആർദ്രതയോടെ മലയാളി മനസ്സിൽ വരച്ചിട്ടത് ശ്രീ വൈക്കം മുഹമ്മദ് ബഷീർ ഒരിക്കൽ പോലും തമ്മിൽ കണ്ടിട്ടില്ലാത്ത നാരായണിയെ തീവ്രമായി പ്രണയിക്കുന്നതു കണ്ടിട്ടായിരുന്നു... 

'മതിലുകൾ' മനസ്സുകൾ കൊണ്ട് തീർത്ത് ഒറ്റക്കെട്ടായി നിന്നു പൊരുതി വിദേശ ആധിപത്യത്തിന്റെ ചെങ്കോലും, കിരീടവും കടലാഴങ്ങളിലേക്ക് ചവിട്ടി താഴ്ത്തിയ കഥ ആത്മാഭിമാനത്തിന്റെ ചൂടൻ പാരമ്പര്യമായി ഓരോ വ്യക്തിയുടേയും മനസ്സിലുമുണ്ട്....

'മതിലുകൾ' എന്ന വാക്ക് ചരിത്രത്തിൽ നിന്നും വിസ്മയത്തോടെ നമ്മൾ നോക്കിക്കണ്ടത് ചൈനാ വന്മതിലിനെയായിരുന്നു... സ്വന്തം സാമ്രാജ്യത്തെ പല വിധ ശത്രുക്കളിൽ നിന്നും നുഴഞ്ഞുകയറ്റക്കാരിൽ നിന്നും സംരക്ഷിച്ചു നിർത്താൻ പല കാലഘട്ടത്തിലെ ഭരണാധികാരികൾ നിർമ്മിച്ച ആറായിരത്തിൽപ്പരം കിലോമീറ്ററുകളുടെ ദൈർഘ്യമുള്ള വിസ്മയം....

'മതിലുകൾ' പിന്നീട് സാമൂഹീക ജീവിതത്തിലെ ഇടുങ്ങിയ ചിന്താഗതികളുടെ പ്രതിഫലനമായി വീടുകൾക്കു ചുറ്റും നമ്മൾ തീർത്തു വെച്ചു... ആ മതിലുകൾക്കുള്ളിൽ നാം സുരക്ഷിതരാണെന്ന് ഊറ്റം കൊണ്ടു.... പ്രളയജലം ദന്ത ഗോപുരങ്ങളുടെ മിനാരങ്ങളെ വരെ വിഴുങ്ങിയപ്പോൾ അതിനുള്ളിൽ ജീവനുകൾക്കായി കേണവരെ രക്ഷിക്കാൻ ''മതിലുകൾക്ക് പുറത്തു നിർത്തിയിരുന്നവർക്ക്'' ഉണ്ടായിരുന്ന പ്രധാന തടസ്സവും ഇതേ മതിലുകൾത്തന്നെയായിരുന്നു....

'മതിലുകൾ' നമ്മുടെ സാമൂഹിക ജീവിതത്തെ കൂടുതൽ ഇടുക്കുകയും,, പരസ്പരം വളരെ അധികം അകറ്റുകയും ചെയ്യുന്ന സ്ഥിതിവിശേഷം ഇന്ന് സംജാതമായിരിക്കുന്നു... 'വനിതാ മതിൽ' എന്ന ചിന്ത തന്നെ അതാണ് വിളിച്ചു പറയുന്നത്.... 'നവോഥാനം' എന്ന ചായം പുരട്ടിയാൽ ഈ മതിലിലെ വിള്ളലുകൾ മറയ്ക്കാൻ കഴിയില്ല... പുരുഷന്മാരെ മാറ്റിനിർത്തിയാൽ നവോഥാനം സാധ്യമാണെന്നത് ആരുടെ വികല ചിന്തയിൽ ഉദിച്ചതാണ്!?? ഹിന്ദു സാമുദായിക സംഘടനകളിലെ സ്ത്രീകളെ അണി നിരത്തി മാത്രം എന്തുതരം നവോഥാനമാണ് സാധ്യമാകുന്നത്... 

'മതിലുകൾ' ക്ഷേത്രങ്ങളുടെയും പള്ളികളുടെയും അതിർത്തികളിൽ ഉയർന്നത് ആ മതിൽക്കെട്ടിനുള്ളിൽ പാലിക്കേണ്ട ആചാരങ്ങളെയും, നിയമങ്ങളെയും ഓർമ്മപ്പെടുത്താനാണ്... പൊതു സമൂഹത്തിന് ആപത്കരമായ എന്തെങ്കിലും ആ മതിൽക്കെട്ടിനുള്ളിൽ ഉണ്ടെങ്കിൽ വാതിലുകൾ തള്ളിത്തുറന്നു ചെന്ന് വിശ്വാസികളുടെ ചിന്തയെ സ്വാധീനിച്ചു കൊണ്ട് തിരുത്തണം... മറിച്ചു് ആരാധനാലയങ്ങളുടെ മതിലുകൾ ഇടിച്ചു നിർത്തിക്കൊണ്ടാകരുത്... അത് ഒരിക്കലും നവോഥാനമല്ല... അതിനു ശ്രമിക്കുന്നവർ നവോഥാന നായകരുമല്ല....

'മതിലുകൾ' വനിതകൾക്കു വേണ്ടിയും,, ജാതി സംഘടനകൾക്ക് വേണ്ടിയും മാത്രം പരിമിതപ്പെടുത്തി നിർമ്മിക്കുമ്പോൾ അത് ഒരു പരാജത്തെ മറച്ചു വെയ്ക്കാൻ നിർമ്മിക്കുന്ന കേവലം ഒരു 'മറ' മാത്രമേ ആകുന്നുള്ളൂ... ഇന്നത്തെക്കാലം ആവശ്യപ്പെടുന്നത് ഇടുങ്ങിയ ചിന്താഗതികൾ തീർത്ത മതിലുകൾ പൊളിച്ചെറിയാനാണ്.... കൂടുതൽ മതിലുകൾ നിർമ്മിച്ച് കെട്ടുകളിലേക്ക് ചുരുങ്ങാനല്ല....

[Rajesh Puliyanethu
 Advocate, Haripad] 

Friday 16 November 2018

യുവതികൾക്ക് മാത്രം സുരക്ഷ നൽകുന്ന ശബരിമല തീർഥാടനം....!!!

     കാലമോ,ഭക്ത സമൂഹമോ മാപ്പുതരാത്ത തെറ്റാണ് ശ്രീ വിജയൻറെ പോലീസ് ശശികല ടീച്ചറോട് ചെയ്തിരിക്കുന്നത്... വൃശ്ചികം ഒന്നാം തീയതി രാവിലെ അയ്യപ്പനെ കണ്ടു നെയ്യഭിഷേകം ചെയ്തു മടങ്ങാൻ വന്ന അമ്പതു വയസ്സ് കഴിഞ്ഞ ഒരു സ്ത്രീയാണ് ടീച്ചർ... അയ്യപ്പനെ കാണാൻ വരുന്നവരെ പോലീസ് സ്റ്റേഷനിൽ കൊണ്ടിരുത്തുന്ന ശ്രീ വിജയൻ വീണ്ടും പറയുന്നു ഞങ്ങൾ വിശ്വാസ്സികൾക്കൊപ്പമെന്ന്...!!?? ശബരിമലയിൽ ആചാരം പാലിച്ചു എത്തിയ സ്ത്രീ എന്ന കുറവാണ് ടീച്ചറിൽ പിണറായി കണ്ടത്...  ആചാര വിരുദ്ധമായി എത്തിയ യുവതി ആയിരുന്നെങ്കിൽ തോളിൽ എടുത്താണെങ്കിലും സന്നിധാനത്തെത്തിക്കാനുള്ള സംവിധാനം  ചെയ്യുമായിരുന്നു... കാരണം മുഖ്യന് ഒരൊറ്റ ലക്ഷ്യമേ ഉള്ളൂ... ""ശബരിമലആചാരങ്ങളെയും, അതുവഴി ശബരിമലയെയും തകർക്കുക""...... 

     ടീച്ചർ മലചവിട്ടിയ അവസ്സരത്തിൽ എന്ത് ക്രമസമാധാന പ്രശ്നമായിരുന്നു ശബരിമലയിൽ ഉണ്ടായിരുന്നത്?? ഒരു യുവതി പോലും മലകയറാൻ തയ്യാറായി നിൽക്കുന്നുണ്ടായിരുന്നില്ല.... യുവതികൾ മലകയറുന്ന അവസ്സരത്തിൽ മാത്രമാണ് ശബരിമലയിൽ പ്രതിഷേധം ഉയരുന്നത്... മറിച്ചുള്ള അവസ്സരങ്ങളിൽ ശബരിമല മുൻകാലങ്ങളിലെപ്പോലെതന്നെ ശാന്തമാണ്... ശ്രീ വിജയൻ അടിച്ചേൽപ്പിക്കുന്ന കരിനിയമങ്ങൾ മാത്രമാണ് ശബരിമലയിൽ നിലനിൽക്കുന്ന പ്രശ്നം.... മറ്റൊന്നുമില്ല... നെയ് അഭിഷേകം നടത്തുന്നതിന് നട അടക്കുന്ന നിമിഷം മുതൽ സന്നിധാനത്ത് 'Q' നിൽക്കുന്ന അനുഭവം ശബരിമലയിൽ പോയിട്ടുള്ള എല്ലാവര്ക്കും ഉണ്ടാകും... മുറികൾ വാടകയ്ക്ക് നൽകാതെയും,, കടകളും ,,, അന്നദാന കൗണ്ടറുകളും ബലമായി അടപ്പിച്ചും,, ശുചി മുറികളും, കുടിവെള്ള ടാപ്പുകളും അടച്ചിട്ടും ആരെയാണ് ഈ സർക്കാർ ബുദ്ധിമുട്ടിക്കാൻ ശ്രമിക്കുന്നത്?? ഇവിടുത്തെ വിശ്വാസ്സികളെയല്ലേ!!??.... എങ്കിലും മുഖ്യൻ വിളിച്ചു പറയുന്നു സർക്കാർ വിശ്വാസികൾക്കൊപ്പം എന്ന്..!!! [[[ശബരിമലയിലെ യുവതീ പ്രവേശനം... വിധിയിലേക്കെത്തിച്ച രാഷ്ട്രീയം...!??]]]

     ശബരിമലയിൽ എത്തുന്ന തീർഥാടകരെ കിലോമീറ്ററുകൾക്ക് മുൻപേ തടയുകയും,, വാഹനങ്ങൾക്ക് പാസ്സ് ഏർപ്പെടുത്തുകയും യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിക്കുകയും തുടങ്ങിയ എല്ലാ ബുദ്ധിമുട്ടുകളും ഉണ്ടാക്കുക വഴി ശബരിമലയിലേക്കുള്ള തീർഥാടകരുടെ വരവ് കുറക്കുകയും അതുവഴി ശബരിമലയുടെ പ്രാധാന്യവും, ഹിന്ദുവിന്റെ ""അയ്യപ്പൻ"" എന്ന ചിന്തയിലെ ഒന്നായവികാരത്തെയും ഐക്യത്തെയും തകർക്കുകയുമാണ് ശ്രീ വിജയൻ ഉദ്ദേശിക്കുന്നത്.... ശബരിമലയിൽ ഒരു തീവ്രവാദി ആക്രമണത്തിന് സാധ്യത ഉണ്ടെന്നുള്ള മുന്നറിയിപ്പായിരുന്നെങ്കിൽ സുരക്ഷക്കായി ഇന്നു വിന്യസിച്ചിരിക്കുന്നതിന്റെ പത്തിലൊന്നു പോലീസിനെപ്പോലും വിജയൻ ഒരുക്കി നിർത്തില്ലായിരുന്നു... തീർച്ച.... 

     ശബരിമലയിൽ നിന്നും സംഘർഷം ഒഴിവാക്കാൻ അനുവദിക്കുന്ന പ്രശ്നമില്ല എന്ന രീതിയിലാണ് പിണറായി പ്രവർത്തിക്കുന്നത്... കോടതിവിധി ചർച്ചകളും, സമവായവും, സാവകാശവും കൂടാതെ നടപ്പിലാക്കാൻ ശ്രമിച്ചാൽ ഇവിടെ വലിയ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്ന് മുഖ്യന് തിരിച്ചറിവില്ലാതിരുന്നതല്ല... അദ്ദേഹം അത് ആഗ്രഹിക്കുന്നു എന്ന് വേണം മനസ്സിലാക്കാൻ... ഭീതിപൂർവ്വം നമ്മൾ തിരിച്ചറിയേണ്ട ഒന്നുണ്ട്... ശബരിമല കലാപഭൂമി ആയാൽ മാത്രം പോരാ;; തർക്ക ഭൂമി കൂടി ആകണം എന്നദ്ദേഹം ശഠിക്കുന്നു എന്നതാണ്... അതിനാലാണ് ഇന്നുവരെ ശബരി മല വിഷയത്തിൽ സംഘർഷത്തിന് വഴിവെയ്ക്കുന്ന യാതൊരു പ്രത്യക്ഷ നിലപാടും സ്വീകരിച്ചിട്ടില്ലാത്ത മുസ്‌ലിം- ക്രിസ്ത്യൻ സമൂഹങ്ങളെക്കൂടി കലാപത്തിലേക്ക് ക്ഷണിക്കുക എന്ന ഉദ്ദേശത്തിൽ ഹൈകോടതിയിൽ സത്യവാങ്‌ന്മൂലം നൽകിയത്.. [[ശബരിമല സംഘർഷം;; ഒരു ഭരണാധികാരിയുടെ നിർമ്മിതി...!!??]]

     ഇന്നത്തെ പരിതസ്ഥിതിയിൽ രഹസ്യവും എന്നാൽ വ്യക്തവും ആയ അജണ്ടയാണ് പിണറായി ഇവിടെ നടപ്പിലാക്കുന്നത് എന്ന് വേണം മനസ്സിലാക്കാൻ... മറ്റു മന്ത്രിമാർ പോലും ഒരുപക്ഷെ കഥ അറിയാതെ ആട്ടം കാണുകയാകാം... പിണറായിയുടെ  അജ്ഞാനുവർത്തികൾ മാത്രമായ അവരൊക്കെ എന്തു ചെയ്യാൻ!!?? 

     ഒരിക്കലും സംശുദ്ധമായ രാഷ്ട്രീയ ജീവിതത്തിന്റെ ഉടമയല്ല നമ്മുടെ മുഖ്യൻ... അദ്ദേഹത്തിൻറെ പ്രവർത്തികൾ സൂക്ഷ്മമായി വിലയിരുത്തുന്നത് നമ്മുടെ സംസ്ഥാനത്തിന്റെ നിലനിൽപ്പിനു നല്ലതായിരിക്കും എന്ന് കാണണം... ശബരിമല സംഘർഷത്തിന് മുൻപും പിൻപും ഇടയിലും അദ്ദേഹം നടത്തിയ വിദേശ യാത്രകൾ പോലും ഈ അവസ്സരത്തിൽ സംശയിക്കപ്പെടേണ്ടതാണ്... 

     പ്രളയം പ്രത്യക്ഷമായോ പരോക്ഷമായോ ബാധിക്കാത്ത ആരും കേരളത്തിലില്ല എന്നതുപോലെ സമാധാനത്തിനു വിഘാതം സംഭവിക്കുന്ന എന്ത് ഇവിടെ ഉണ്ടായാലും അതിന്റെ ദോഷഫലം ഓരൊമനുഷ്യരെയും ബാധിക്കും... ആ വിചാരം ഇവിടുത്തെ ഭരണാധികാരിക്കില്ല... നമ്മൾ ജനങ്ങൾക്കെങ്കിലും ഉണ്ടാകണം.... 

[Rajesh Puliyanethu
 Advocate, Haripad]

Sunday 4 November 2018

ശബരിമല സംഘർഷം;; ഒരു ഭരണാധികാരിയുടെ നിർമ്മിതി...!!??

     
     ശബരിമലയിലെ യുവതീ പ്രവേശനമാണ് ഇന്ന് കേരളം ഭീതിയോടെ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്... ഒരു സംഘർഷത്തിന്റെ മുനമ്പിലാണോ  നിൽക്കുന്നത് എന്ന് ഏവരും ഭയപ്പെടുന്നു... ഈ ഭയപ്പാടിന്റെ അവസ്ഥയും ഭീതിയും എങ്ങനെ ഉണ്ടായി ?? ഒരു വിധത്തിലും  ഒഴിവാക്കാൻ കഴിയുമായിരുന്ന ഒരു അവസ്ഥയായിരുന്നില്ലേ ഇത്?? ഈ കലാപത്തിന്റെ അന്തരീക്ഷം ഒഴിവാക്കാൻ കഴിയുന്നതായിരുന്നു എന്നു മാത്രമല്ല നമ്മൾ മനസ്സിലാക്കേണ്ടത് മറിച്ചു് വിവേകശൂന്യനും,, പിടിവാശിക്കാരനുമായ ഒരു ഭരണാധികാരി നിർമ്മിച്ച അരക്ഷിതാവസ്ഥയാണ് ഇന്ന് കേരളത്തിലുള്ളത് എന്നാണ്.... 

     കേരളം ഒരു പ്രളയത്തിൽ നിന്നും കരകയറിയതു പോലും ഉണ്ടായിരുന്നില്ല... മലയാളിക്കുണ്ടായ പ്രളയ കാഠിന്യം കണക്കാക്കിപ്പറഞ്ഞാൽ മൂക്കറ്റം വെള്ളം ഇറങ്ങി കഴുത്തറ്റത്തിൽ എത്തിയ ആശ്വാസം വരെയേ ആയിരുന്നുള്ളൂ... അങ്ങനെയുള്ള ഒരു ജനതയ്ക്ക് മേലാണ് ശ്രീ പിണറായി വിജയൻ ശബരിമല പോലെയൊരു സംഘർഷ വിഷയം അടിച്ചേൽപ്പിച്ചത്...  

     ശബരിമല വിഷയം എങ്ങനെയാണ് ഒരു ഭരണാധികാരിയുടെ പരിപൂർണ്ണമായ പരാജയം വരച്ചു കാട്ടുന്ന ഒന്നായി മാറിയത്?? എങ്ങനെയാണ് രാഷ്ട്രീയമായും,, ഭരണപരമായും ശ്രീ പിണറായി വിജയൻ തനിക്ക്  ചേരാത്ത ഒരു വേഷമാണ് മുഖ്യമന്ത്രിയുടേത് എന്ന് തെളിയിക്കുന്നത്.... 

     ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകൾക്ക് കയറാം എന്ന വിധി സുപ്രീം കോടതിയിൽ നിന്നും വരുന്നു... കേരളാ ഗവൺമെന്റിന് അത് നടപ്പിലാക്കാനുള്ള നിയമപരമായ ബാധ്യത ഉണ്ടെന്ന വാദം പരിപൂർണ്ണമായും അംഗീകരിക്കുന്നു... പക്ഷെ ആ വിധിയിലേക്ക് എത്തിയ സാഹചര്യങ്ങൾ എങ്ങനെയായാണ് മായ്ച്ചു കളയാൻ കഴിയുക?? 

     യു ഡി എഫ് കേരളം ഭരിക്കുന്ന അവസ്സരത്തിൽ ശബരിമല വിഷയത്തോട് അനുബന്ധിച്ചു ഒരു സത്യവാങ്മൂലം കോടതിയിൽ കൊടുത്തിരുന്നു.. അതിൽ വ്യക്തമാക്കിയിരുന്നത് ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതിന് സർക്കാർ അനുകൂലിക്കുന്നില്ല എന്നായിരുന്നു... ആ സത്യവാങ്മൂലം എൽ ഡി എഫ് സർക്കാർ തിരുത്തി നൽകിയതാണ് ശബരിമല വിഷയത്തിൽ ശ്രീ പിണറായി വിജയൻ രാഷ്ട്രീയം കലർത്തുന്നു എന്ന് പറയാനുള്ള ആദ്യ കാരണം... രാഷ്ട്രീയ കക്ഷികൾ മാറിമാറി ഭരണത്തിൽ വരുന്നതിനു അനുസരിച്ചു കോടതിയിൽ നിലപാടുകൾ മാറ്റണമെന്നത് ഏതു പുസ്തകത്തിൽ നിന്നുമാണ് കേരള മുഖ്യമന്ത്രി പഠിച്ചത്?? അവിടെ സി പി എം ന്റെ രാഷ്ട്രീയ നിലപാടായിരുന്നു സർക്കാർ നിലപാടായി കോടതിയിൽ  സ്വീകരിച്ചതെന്ന് കാണണം.. യു ഡി എഫ് സർക്കാർ സ്വീകരിച്ച നിലപാടിനെതിരെ ശ്രദ്ധേയമായ യാതൊരു എതിർപ്പുകളും ഉയർന്നു വരാതിരുന്ന വേളയിൽപ്പോലും കോടതിയിൽ നിലപാട് മാറിയതിനെ എങ്ങനെ മനസ്സിലാക്കണം!!??? എൽ ഡി എഫ് രാഷ്ട്രീയം വിശ്വാസികൾക്കുമേൽ അടിച്ചേൽപ്പിക്കുകയായിരുന്നു എന്നതിനപ്പുറം!? 

      സി പി എം ന്റെ രാഷ്ട്രീയ നിലപാട് യുവതികളെ പ്രവേശിപ്പിക്കുന്നതിനെ അനുകൂലിക്കുന്നതായിരുന്നെങ്കിൽ അത് പോലും നയപരമായി നടപ്പാക്കിയെടുക്കാൻ കഴിവില്ലാത്ത രാഷ്ട്രീയക്കാരനും, ഭരണാധികാരിയുമാണ് ശ്രീ പിണറായി വിജയൻ... അങ്ങനെ പറയാനും കാരണങ്ങൾ അധികമാണ്... കോടതി വിധി പുറത്തു വന്ന ദിവസ്സങ്ങളിൽ ബി ജെ പി യും, സംഘ പരിവാറും,, കോൺഗ്രസ്സും എടുത്ത നിലപാടുകൾ വിധിക്കും അതുപോലെ തന്നെ  സി പി എം ന്റെ രാഷ്ട്രീയ നിലപാടിനും അനുകൂലമായിരുന്നു... ആ രാഷ്ട്രീയ നിലപാട് എതിർ ശബ്ദങ്ങൾ രൂപം കൊണ്ടു വരാതെ തന്നെ നടപ്പിലാക്കി എടുക്കാനുള്ള നയപരമായ ബുദ്ധി എന്തുകൊണ്ട് ശ്രീ പിണറായിക്ക് ഇല്ലാതെ പോയി...?? തനിക്ക് അനുകൂലമായി നിന്ന എതിർ രാഷ്ട്രീയ കക്ഷികളുടെ നിലപാടുകളെപ്പോലും തങ്ങൾക്കെതിരായ പൊതുജന പ്രക്ഷോഭമാക്കി മാറ്റിയ ശ്രീ പിണറായി വിജയന്റെ രാഷ്ട്രീയ അപാരതയ്ക്കു പകരം വെയ്ക്കാൻ ഒന്നുമില്ലന്നെ പറയാനുള്ളൂ... അതും ശ്രീ വിജയൻറെ കഴിവായി പുകഴ്ത്തുന്നവരോട് ഒന്നേ ചോദിക്കാനുള്ളൂ... ചോര വീഴ്ത്തി കാര്യം നേടുന്നതിലേ അദ്ദേഹത്തിനു ത്രിൽ ഉള്ളോ;; എന്ന്... 

     ബി ജെ പി യും, സംഘ പരിവാറും,, കോൺഗ്രസ്സും എടുത്ത നിലപാടുകളെ കുറ്റപ്പെടുത്താൻ ആകില്ല... ഹിന്ദു വികാരങ്ങൾക്കൊപ്പം തങ്ങളുണ്ട് എന്ന് പ്രഖ്യാപിത നയം സ്വീകരിച്ചിട്ടുള്ള ബി ജെ പി ക്കും,, സംഘ പരിവാറിനും ഒരിക്കലും ഒരു സംഘടനാ നേതൃത്വത്തിൻ കീഴിൽ അല്ലാതെ പോലും ഉയർന്നു വരുന്ന ഹിന്ദു വിലാപ ശബ്ദത്തെ കേട്ടില്ലെന്നു നടിക്കാൻ കഴിയുമായിരുന്നില്ല... മുൻപെടുത്ത വിശാല കാഴ്ചപ്പാടുകളുടെ മാറാപ്പു പേറുകയായിരുന്നില്ല അവർക്കുചിതമായത്;; മറിച്ചു് വിശ്വാസ്സികൾക്കൊപ്പം ചേരുക തന്നെയായിരുന്നു... സ്വയം അപമാനഭാരത്തോടെ വിലപിക്കുന്ന ഹിന്ദു ശബ്ദങ്ങൾ ആയിരുന്നു തെരുവുകളിൽ നാമജപ ശബ്ദങ്ങളായി ഉയർന്നത്.. കോൺഗ്രസ്സിനും മറിച്ചൊരു നിലപാട് സാധ്യമല്ലാത്ത അവസ്ഥ സംജാതമായി... അപമാനഭാരത്തോടെ വിലപിക്കുന്ന ഹിന്ദുവിനെ സൃഷ്ടിച്ചതും, അവർക്കു പിന്തുണയായി മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ അണി  നിരത്തിയതിനുള്ള പങ്കും ശ്രീ പിണറായി വിജയനല്ലാതെ മറ്റാർക്കും അവകാശപ്പെടാൻ കഴിയില്ല... 

     ഒരു ജനാധിപത്യ രാജ്യത്തെ ഭരണാധികാരി ജനങ്ങളെ വില വെയ്ക്കണം എന്ന ഒരു സാമാന്യ മര്യാദ പോലും ശ്രീ പിണറായി വിജയൻ കാട്ടിയില്ല... പാർട്ടിയുടെ സംഘടനാ ശക്തിയും,, അധികാരവും ഉണ്ടെങ്കിൽ ആരോടും സൗമ്യനാകേണ്ട ആവശ്യമില്ല എന്ന നിലപാടുകാരനാണ് അദ്ദേഹം.. അതിൻ്റെ ഉദാഹരണങ്ങൾ ശബരിമല വിഷയത്തിൽത്തന്നെ പലതാണ്... വൈകാരികമായ ഒരു വിഷയത്തെ അദ്ദേഹം സമീപിച്ച രീതിതന്നെ ഒന്നു വിശകലനം ചെയ്തു നോക്കൂ... കോടതി വിധി വന്ന മാത്രയിൽത്തന്നെ "വിധി കർശനമായി നടപ്പിലാക്കും,, യാതൊരു സാവകാശവും നൽകില്ല" എന്ന പ്രസ്ഥാവന മുതൽ പിന്നിങ്ങോട്ട് ധാർഷ്ട്യം ഓരോ വാക്കിലും ശരീര ഭാഷയിലും നിഴലിച്ചു നിന്നിരുന്നു... കോടതി വിധി പ്രഖ്യാപിച്ചു ന്യായാധിപൻ അതിൽ ഒപ്പു വെച്ച് മഷി ഉണങ്ങിയ സമയമെടുത്തിരുന്നില്ല മുഖ്യന്റെ പ്രസ്ഥാവന വരുന്നതിന് എന്നതാണ് ശ്രദ്ധേയമായ കാര്യം...  വിധിയിൽ വിഷമമുള്ള ഒരു വിഭാഗം ഉണ്ടാകുമെന്ന് സ്വോഭാവികമായും അദ്ദേഹം മനസ്സിലാക്കേണ്ടത് ആണല്ലോ!? അവർക്ക് എന്തെങ്കിലും പരിഗണന ശ്രീ പിണറായി വിജയൻ കാട്ടിയിരുന്നെങ്കിൽ "വിധി പഠിക്കട്ടെ,, അതിനു ശേഷം തീരുമാനിക്കാം" എന്ന പതിവ് പല്ലവി എങ്കിലും പറയുമായിരുന്നില്ലേ!?? 

     സ്വതന്ത്ര ഭരണ ചുമതല ഉള്ള ദേവസ്വം ബോർഡിന്റെ ഭരണകാര്യങ്ങളിൽ കൈകടത്തിയും ശ്രീ പിണറായി വിജയൻ വിശ്വാസികളെ വെല്ലുവിളിക്കുന്നതിനല്ലേ ശ്രമിച്ചത്?? റിവ്യൂ പെറ്റിഷൻ കോടതിയിൽ സമർപ്പിക്കും എന്ന പദ്മകുമാറിന്റെ പ്രസ്താവന ശകാര രൂപത്തിൽ തിരുത്തേണ്ട കാര്യം എന്തായിരുന്നു അദ്ദേഹത്തിന്...?? ഉത്തരം ഒന്നേ ഉള്ളൂ,, വിശ്വാസികൾ എന്ന വിഭാഗത്തെ പരമ പുശ്ചത്തോടെ മാത്രമാണ് അദ്ദേഹം സമീപിച്ചിരുന്നത്... ആ പുശ്ചത്തിന്റെ പരിണിത ഫലമാണ് വിധിയുടെ തൊട്ടടുത്ത ദിവസ്സം ശിവസ്സേന പ്രഖ്യാപിച്ച ഹർത്താലിന് ഹിന്ദു സംഘടനകളുടെ പോലും പിന്തുണയില്ലാതെ പിൻവലിച്ചിടത്തുനിന്ന് സമസ്ത ഹിന്ദു സംഘടനകളുടെയും, കൊണ്ഗ്രെസ്സ് ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികളുയെയും പിന്തുണയോടെ കേരളം കണ്ട ഏറ്റവും വലിയ വിശ്വാസ്സി പ്രക്ഷോഭമായി മാറിയത്.... 

     കേരള സർക്കാർ കൊടുത്ത സത്യവാങ്മൂലത്തിന് അനുകൂലമായി ലഭിച്ച വിധിക്ക് എതിരെ തിരുത്തൽ ഹർജി നിലനിൽക്കുകയില്ലന്ന  സാങ്കേതികത്വം മുഖ്യൻ നിരത്തുന്നതിനെ നമുക്ക് അംഗീകരിക്കാം... എന്നാൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരരീതി മണ്ഡലകാലത്തിനു തൊട്ടു മുൻപ് നടപ്പിലാക്കുന്നതിലെ ബുദ്ധിമുട്ടു വിവരിച്ചു കൂടുതൽ സമയം ആവശ്യപ്പെട്ടുകൊണ്ട് ഒരു ഹർജി കോടതിയിൽ സമർപ്പിച്ചിരുന്നെങ്കിൽ തീർച്ചയായും അനുവദിക്കപ്പെടുമായിരുന്നു... വിധിയുടെ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് സമൂഹത്തിൽ വിശദമായി ചർച്ച ചെയ്യുന്നതിനുള്ള ഒരു വലിയ അവസ്സരമായിരുന്നില്ലേ അതുവഴി ലഭിക്കുമായിരുന്നത്?? ആ ചർച്ചകളുടെ സമയം ഒരിക്കലും പ്രക്ഷോഭങ്ങൾ ഉയരുമായിരുന്നില്ല... സമൂഹം കലുഷിതമാകുമായിരുന്നില്ല... അവിടെ സമൂഹത്തിന് ഒന്നും നഷ്ടമാകുമായിരുന്നില്ല;; എന്നാൽ സി പി എം നു ജനങ്ങളെ ജാതി പറഞ്ഞു വിഘടിപ്പിക്കുന്നതിനുള്ള അവസ്സരം മാത്രം ഇല്ലാതാകുമായിരുന്നു...

     നവകേരളം നിർമ്മിക്കാൻ കൈയ്യിൽ കരണ്ടിയുമായി നിൽക്കുന്ന ഒരു മുഖ്യൻ കേരളത്തിനില്ല... അദ്ദേഹം രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കുന്ന തെരക്കിലാണ്‌... ശബരിമല വിഷയത്തിൽ രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കുന്നതുവഴി സി പി എം ഒരു കാര്യം സമ്മതിക്കുന്നു... ""ശബരിമലയിൽ അവരുടെ വിഷയം രാഷ്ട്രീയമാണ്"" വിശ്വാസ്സികളെ സംരക്ഷിക്കുമെന്നത് വെറും പോയ് വാക്കു മാത്രം... 

     സി പി എം സംഘടിപ്പിക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗങ്ങളിൽ സൈദ്ധാന്തികമായും,, പ്രത്യയ ശാസ്ത്രപരമായും നിലനിൽക്കുന്ന തമാശകൾ അനവധിയാണ്... ഒരു ഉദാഹരണം പറയാം... അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യമാണ് പലയിടത്തെയും ചർച്ചാ വിഷയം... ശബരി  മലയിലെ മൂല ശാസ്താ വിഗ്രഹത്തിൽ വിലയം പ്രാപിക്കുകയായിരുന്നു അയ്യപ്പനെന്നും അതിനാൽ പത്നീ സമേതനായ ശാസ്താവാണ് അടിസ്ഥാനം എന്നവർ ആധികാരികമായി പറഞ്ഞു വെയ്ക്കുന്നു... സന്തോഷം തന്നെ... ശാസ്‌താവിലും, അയ്യപ്പനിലും ഉള്ള സംശയങ്ങൾ അവർക്കു മാറിയല്ലോ.. ഇനി അവശേഷിക്കുന്ന സംശയം അയ്യപ്പൻറെ ബ്രഹ്മചര്യത്തെപ്പറ്റി മാത്രമല്ലേ ഉള്ളൂ..!?? കാലം അതും മാറ്റിത്തരും എന്ന് പ്രതീക്ഷിക്കാം... ഈ പാർട്ടിയും വളരുന്നുണ്ട്....

     രാഷ്ട്രീയ വിശദീകരണ യോഗങ്ങളിൽ മുഖ്യ മന്ത്രി നേരിട്ട് നടത്തുന്ന ചില വിശദീകരണങ്ങൾ അദ്ദേഹത്തെ സ്വയം അപഹാസ്യനാക്കുന്നു എന്ന് പോലും തോന്നിപ്പോകുന്നു... കേരള ഹൈകോടതിയിൽ നിന്നും 1991 ൽ വന്ന വിധിക്കു മുൻപ് യുവതീ പ്രവേശനം സുഗമമായി നടന്നിരുന്ന രീതിയിലാണ് അദ്ദേഹം സംസാരിക്കുന്നത്... അതിന് തന്ത്രികുടുംബത്തിലെ ഏതോ സ്ത്രീ കയറിയ കഥയും ഉദാഹരിച്ചു കേട്ടു... തന്ത്രിയുടെയോ,, കൊട്ടാരത്തിന്റെയോ ആരുടേയും സ്വന്തക്കാരും, ബന്ധുക്കളുമാകട്ടെ;; ഏതൊരു യുവതിയുടെ പ്രവേശനത്തെയും ഇവിടുത്തെ വിശ്വാസി സമൂഹം അംഗീകരിക്കുന്നില്ല എന്ന് അദ്ദേഹം മനസ്സിലാക്കണം.. തെറ്റ് ഏതു കാലത്ത് ആരു ചെയ്താലും അത് തിരുത്തപ്പെടുകയാണ് വേണ്ടത്... സംഭവിച്ച തെറ്റ് ശരിയെന്ന പോലെ അനുവർത്തിക്കുകയല്ല ഉചിതം....

     വിധി നടപ്പിലാക്കുന്നതിന് സമയം എങ്കിലും ആവശ്യപ്പെട്ട് കേരളത്തെ സംഘർഷ ഭൂമിയാക്കി മാറ്റുന്നതിനെ ഒഴിവാക്കുന്നതിനുള്ള ഒരു ശ്രമവും കേരള മുഖ്യൻ ചെയ്തില്ല എന്ന് നമ്മൾ ദുഃഖത്തോടെ തന്നെ മനസ്സിലാക്കണം.. മാത്രമല്ല അദ്ദേഹത്തിനെക്കൊണ്ട് കഴിയുന്ന രീതിയിൽ അഗ്നിയിൽ എണ്ണ ഒഴിക്കുകയും ചെയ്തു... പ്രളയത്തിനു ശേഷമുള്ള പുനർ നിർമ്മാണമാണ് ഇപ്പോൾ ആവശ്യം എന്ന് അദ്ദേഹം ഓർത്തില്ല...!!! ഇപ്പോഴും ക്യാമ്പുകളിൽ കഴിയുന്നവരെക്കുറിച്ചു അദ്ദേഹം ഓർത്തില്ല...!!! പോലീസ് നടപടികൾക്കാവശ്യമായി വരുന്ന ഭീമമായ ചെലവുകളെക്കുറിച്ചു അദ്ദേഹം ഓർത്തില്ല...!!! ഒരു സംഘർഷം ഉണ്ടായാൽ അതിൽ നിന്നും മുതലെടുക്കാൻ വിധ്വംസ്സക ശക്തികൾ ഉണ്ടാകുമെന്ന് അദ്ദേഹം ഓർത്തില്ല...!!! അങ്ങനെ ജനതയെക്കുറിച്ചു ഒരുപാട് കരുതലുകൾ ആവശ്യമുള്ളവനാണ് ഒരു ഭരണാധികാരി... എന്നാൽ മനസ്സിൽ സംഘർഷത്തിന്റെ സുഖം മാത്രം പ്രതീക്ഷിച്ചു ഭരിക്കുന്ന ഒരു ഭരണാധികാരിയാണ് ഇന്ന് കേരളത്തിനുള്ളത്... 

     ന്യൂനപക്ഷ പ്രീണനം ഇഷ്ട്ട വിഷയമായ ശ്രീ പിണറായി വിജയന് ശബരിമല വിഷയത്തിൽ എടുത്തത തീരുമാനങ്ങളിൽ അപ്രകാരം ഒരു നേട്ടവും ഉണ്ടാക്കാൻ കഴിഞ്ഞില്ല.... എന്നാൽ ന്യൂന പക്ഷങ്ങൾ ചെറിയ നേട്ടം ഉണ്ടാക്കി എന്ന് മനസ്സിലാക്കാം... വിശ്വാസ്സത്തിന്റെ പേരിൽ സ്ഥിരം സംഘടനങ്ങളിൽ ഏർപ്പെടുന്ന ഇക്കൂട്ടർ ശബരിമല വിഷയത്തിൽ വിശ്വാസ്സികൾക്കൊപ്പം നിന്നുകൊണ്ട് വരും കാലങ്ങളിൽ തങ്ങൾക്കുള്ള ഹിന്ദു വിശ്വാസ്സികളുടെ പിന്തുണ ഉറപ്പിച്ചു... എന്തായാലും ഹിന്ദു വിശ്വാസ്സികൾക്കൊപ്പം മറ്റു മതസ്ഥരും ഒത്തുചേർന്നതോടെ മതങ്ങൾക്കിടയിൽ വിടവ് സൃഷ്ട്ടിക്കാൻ സി പി എം നു കഴിയാതെ പോയി... അതിനാൽ അവർ അത് ജാതികൾക്കിടയിലേക്ക് തൽക്കാലം ഒതുക്കി നിർത്തി... 

     ഒരു ഭരണാധികാരിയായി ശ്രീ പിണറായി വിജയൻ നിൽക്കുന്നിടത്തോളം കാലം അദ്ദേഹം ജനങ്ങളുടെ വികാരങ്ങളെ ഉൾക്കൊള്ളുന്ന നയവും ഹൃദയ വിശാലതയും കാട്ടണം.... ജനങ്ങളുടെ വികാരങ്ങൾക്കൊപ്പം വഴക്കമുള്ള സ്വഭാവം പ്രകടിപ്പിച്ചാൽ തന്റെ ചങ്കുറപ്പിന് എന്തെങ്കിലും കുറവു പറ്റിയെന്ന് അണികൾ കരുതുമെന്നാണ് അദ്ദേഹത്തിൻറെ ഭയം... സ്വയം പ്രതിബിംബത്തിൽ കിങ് ജോംഗ് ഉൻ നെ കാണുന്ന പ്രകൃതം കൂടിയായപ്പോൾ കേരള ജനതയ്ക്ക് ലോട്ടറിയടിച്ചു... ഈ സമീപനം തുടർന്നാൽ ഇന്ന് സ്തുതി പാടുന്ന അണികൾ സഹിതം ""കേരളത്തിന് കൊള്ളിവെച്ച നേതാവ്"" എന്ന് അദ്ദേഹത്തെ കൂവി വിളിക്കുന്നത് കാണാം.. അങ്ങനെ ഉണ്ടാകാതിരിക്കട്ടെ....

[Rajesh Puliyanethu
 Advocate, Haripad]

Wednesday 10 October 2018

ശബരിമലയിലെ യുവതീ പ്രവേശനം... വിധിയിലേക്കെത്തിച്ച രാഷ്ട്രീയം...!??


     ഇന്ന് കേരളമൊട്ടാകെ ഏറ്റവും കൂടുതൽ ഉയർന്നു കേൾക്കുന്ന ശബ്ദം അയ്യപ്പ ശരണ മന്ത്രങ്ങളുടേതാണ്... ഇക്കഴിഞ്ഞ കാലങ്ങളിലൊന്നും ഇത്രയധികം ശരണ മന്ത്രങ്ങൾ മലയാള നാടിന്റെ അന്തരീക്ഷത്തെ മുഖരിതമാക്കിയിട്ടില്ല... കാരണം ഇത്രയധികം സ്ത്രീകൾക്കൂടി ശരണം വിളിച്ചു തെരുവിലിറങ്ങിയ കാലം ഇതിനു മുൻപ് ഉണ്ടായിട്ടില്ല... ഒരു മണ്ഡല കാലം അല്ലാതിരുന്നിട്ടുകൂടി എന്താണ് ഇങ്ങനെ ഒരു കൂട്ട ശരണം വിളിക്കു കാരണം!!??  എന്താണ് ഈ ശരണം വിളികളുടെ പ്രത്യേകത!??

     ഈ ശരണം വിളികളുടെ പ്രത്യേകതയാണ് നമ്മൾ ആദ്യം കാണേണ്ടത്... ഈ ശരണം വിളി സാധാരണ മാലയിട്ട് വൃതം അനുഷ്ഠിച്ചു മലചവിട്ടാൻ പോകുന്ന അയ്യപ്പന്മാരുടെ ഭക്തി മാത്രം നിറഞ്ഞ ശരണം വിളിയല്ല... ഈ ശരണം വിളികളിൽ തങ്ങളുടെ വിശ്വാസ്സങ്ങളെയും, അനുഷ്ഠാനങ്ങളേയും ചവിട്ടി അരക്കുന്നതിലുള്ള അമർഷമുണ്ട്... അതിനു കാരണക്കാരായവരോടുള്ള വിരോധവും, പകയുമുണ്ട്... അത് ഞങ്ങൾ അനുവദിച്ചു തരില്ല എന്ന നിശ്ചയദാർഢ്യമുണ്ട്... രാഷ്ട്രീയ കോമരങ്ങളുടെ ദുഷ്ടലാക്കിനു തങ്ങളുടെ ആരാധനാ മൂർത്തികളെ വിട്ടുതരില്ല എന്ന മുന്നറിയിപ്പുണ്ട്... സഹനത്തിന് തങ്ങളും പരിധി നിർണ്ണയിച്ചിട്ടുണ്ട് എന്ന പ്രഖ്യാപനമുണ്ട്... അങ്ങനെ പലവിധമായ സന്ദേശങ്ങൾ ബഹിർഗമിക്കുന്ന ശരണം വിളികളാണ് നാം കേൾക്കുന്നത്...

     സുപ്രീം കോടതി ശബരിമലയിൽ സ്ത്രീ പ്രവേശനത്തിനുള്ള വിലക്ക് എടുത്തു കളഞ്ഞിരിക്കുന്നു എന്നതാണ് പ്രതിഷേധം ഇരമ്പി ഉയരുന്നതിനുള്ള കാരണം... കോടതികളിൽ വർഷങ്ങളായി നിലനിൽക്കുന്ന നിയമ തർക്കങ്ങളുടെ അവസ്സാനമാണ് എങ്ങനെ ഒരു വിധി ഉണ്ടായിരിക്കുന്നത്... അവിടെ വിശ്വാസ്സ സമൂഹത്തിന് എതിരെ സംസ്ഥാന സർക്കാർ എടുത്ത നിലപാടാണ് ഈ വിധിക്കെതിരെയുള്ള വികാരം സർക്കാരിനെതിരെ തിരിയാൻ കാരണം... സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കണം എന്ന് എൽ ഡി എഫ് സർക്കാർ എടുത്ത നിലപാട് കേരളം മുൻപ് എടുത്തിരുന്ന നിലപാടിന് വിരുദ്ധമാണ്... ഒരു സംസ്ഥാനത്ത് നിലനിൽക്കുന്ന സാഹചര്യത്തിന്റെ യഥാർഥ മുഖം പ്രസ്തുത വിഷയത്തിൽ സുപ്രീം കോടതി മുൻപാകെ അവതരിപ്പിക്കാനുള്ള ബാദ്ധ്യത സംസ്ഥാന സർക്കാരുകൾക്കുണ്ട്... എന്തിനും ഏതിനും 'കേരളത്തിലെ പ്രത്യേക സാഹചര്യം' എന്ന് പുലമ്പുന്ന ഇവർ എന്തേ വിശ്വാസ്സ സമൂഹത്തിന്റെ മനസ്സും വികാരവും കാണാതെ പോയി??  കാരണം സുവ്യക്തമാണ്.. ! കമ്യുണിസ്റ്റ് ആശയങ്ങൾ വിശ്വാസ്സ സമൂഹത്തിനു മേൽ അടിച്ചേൽപ്പിച്ചു ഹിന്ദുക്കളെ വിരുദ്ധ ചേരികളിൽ അണിനിരത്തുക... അതിനൊപ്പം തങ്ങൾ നവോഥാന നായകർ എന്ന് സ്വയം മേനി പറയുക... ഒരു കാര്യം ഉറപ്പിച്ചു പറയാം.. ഉമ്മൻ‌ചാണ്ടി സർക്കാർ സുപ്രീം കോടതിയിൽ കൊടുത്ത സത്യവാങ് മൂലത്തെ പിണറായി സർക്കാരും പിന്തുടർന്നിരുന്നെങ്കിൽ കേരളത്തിലെ അമ്മമാർക്ക് സഹിതം തെരുവിലിറങ്ങി പ്രതിഷേധ ശരണം വിളിക്കേണ്ടി വരുമായിരുന്നില്ല.... 

     എന്താണ് ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിൽ വിലക്ക് കല്പിക്കുന്നതിന് കാരണം?? അത് മനസ്സിലാക്കുന്നതിനു മുൻപ് ക്ഷേത്രവും, വിശ്വാസ്സവും എന്താണെന്ന് മനസ്സിലാക്കണം... ഒരു ശ്രീകോവിലിനുള്ളിലെ മൂർത്തിയും ആ ശ്രീകോവിൽ ഉൾക്കൊള്ളുന്ന മതിൽക്കെട്ടും ആ മതിൽക്കെട്ടിനുള്ളിൽ മൂർത്തിക്കുവേണ്ടി എന്ന വിശ്വാസ്സത്തിൽ വിശ്വാസ്സികൾ നടത്തുന്ന ആരാധനാക്രമങ്ങളും, നിയമങ്ങളും ഉൾക്കൊള്ളുന്നതാണ് ക്ഷേത്രം.. ക്ഷേത്രത്തിനുള്ളിലെ മൂർത്തിയെ ആരാധിക്കാനും വിശ്വസിക്കാനുമുള്ള സ്വാതന്ത്ര്യം വിശ്വാസിക്കുണ്ട്.... ആ വിശ്വാസ്സങ്ങളെ വെച്ച് പുലർത്താനുള്ള സ്വാതന്ത്ര്യം വിശ്വാസിക്ക് ഭാരതത്തിന്റെ ഭരണഘടന അനുവദിച്ചു നൽകുന്നുമുണ്ട്‌... വിശ്വസിച്ചേ മതിയാകൂ എന്ന നിബന്ധന ഒരു ക്ഷേത്രവും മുന്നോട്ടു വെയ്ക്കുന്നില്ല... അവിശ്വാസ്സികൾ അകലം പാലിക്കണം.. അതാണ് മാന്യത.. ഒരിക്കലും അവിശ്വാസിക്ക് വിശ്വാസിയുടെ മനസ്സും വികാരവും തിരിച്ചറിയാൻ കഴിയില്ല... മാത്രമല്ല, ഈശ്വര വിശ്വാസ്സങ്ങൾ എപ്പോളും അന്ധമായതാണ്... കാരണം ആരും നേരിട്ട് ദൈവത്തെ കണ്ടു ബോധ്യപ്പെട്ടു വിശ്വസ്സിക്കുന്നില്ല... ആ വിശ്വാസ്സം വിശ്വാസ്സിയുടെ അനുഭവവും സംതൃപ്തിയുമാണ്... ഈ സത്യം തിരിച്ചറിഞ്ഞു തന്നെയാണ് ഭാരതത്തിന്റെ ഭരണഘടന ആരാധനയ്ക്കുള്ള സ്വാതന്ത്ര്യം അനുവദിച്ചു തന്നിരിക്കുന്നത്... 


      നിയമവിരുദ്ധ പ്രവർത്തനം ഒരു ആരാധനാലയത്തിനുള്ളിൽ നടക്കാത്തിടത്തോളം കാലം ആരാധനയും, വിശ്വാസ്സവും, അനുഷ്ഠാനവും  വിശ്വാസ്സിയുടെ മാത്രം തിരഞ്ഞെടുപ്പാണ്.. അവിടെ, അധികാരത്തിന്റെ വാളുമായി കടന്നു ചെല്ലുന്നതാണ് തെറ്റ്... ഒരു നിയമ ലംഘനം കണ്ടെത്തുന്നതിനായി നിലവിലെ നിർദോഷമായ ക്രമങ്ങളെ നിയമ വിരുദ്ധമായി പ്രഖ്യാപിക്കുന്നത് അതിലേറെ തെറ്റ്... ശബരിമലയിൽ അതാണ് സംഭവിച്ചിരിക്കുന്നത്... നിലവിൽ തുടർന്ന് വരുന്ന സമസ്ത വിശ്വാസ്സ സമൂഹത്തിനും സ്വീകാര്യമായ,, സാമൂഹ്യ നീതിയെ ഒരു തരത്തിലും ചോദ്യം ചെയ്യാത്ത ഒരു ക്ഷേത്രനിയമത്തിലേക്ക് കേരള സർക്കാരിന്റെ കള്ളച്ചുവട്‌ വിശ്വസ്സിച്ചു സുപ്രീം കോടതി കടന്നു കയറിയിരിക്കുകയാണ് ചെയ്തിരിക്കുന്നത്... വിശ്വാസ്സ സമൂഹത്തിന് നേരേയുള്ള കേരള സർക്കാരിന്റെ വെല്ലുവിളിയായിരുന്നു സുപ്രീം കോടതിയിൽ നൽകിയ സത്യവാങ് മൂലം എന്ന് ആവർത്തിച്ചു പറയേണ്ടി വരുന്നു...


     എന്ത് കാരണത്താലായിരുന്നു ശബരിമലയിൽ മാത്രം യുവതികളായ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിൽ നിന്നും വിലക്കിയിരുന്നത്?? അതിനുത്തരം ശബരിമലയിലെ മൂർത്തിയുമായി ബന്ധപ്പെട്ടതാണ്... അയ്യപ്പനാണ് ശബരിമലയിലെ ആരാധനാ മൂർത്തി... അവിടെ അയ്യപ്പനെ എപ്രകാരം വിവരിക്കപ്പെട്ടിരിക്കുന്നോ അപ്രകാരമാണ് വിശ്വാസ്സികൾ വിശ്വസിക്കുന്നത്... അത് വിശ്വാസ്സിയിൽ മാത്രം നിക്ഷിപ്തമായ സ്വാതന്ത്ര്യമാണ്... അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണ്.. അതാണ് സങ്കല്പം.. അയ്യപ്പനെ വേൾക്കാൻ ആഗ്രഹിച്ച ദേവിയുടെ ഇൻഗിതത്തെ അവഗണിച്ചു മാളികപ്പുറത്തമ്മയായി തൻ്റെ ക്ഷേത്രത്തിനു പുറത്തിരുത്തി എന്നാണ് ഐതീഹ്യം.. അങ്ങനെ നൈഷ്ഠിക ബ്രഹ്മചാരിയായി  നിലനിൽക്കാൻ ഇച്ഛിക്കുന്ന ദേവൻ യുവതികളായ സ്ത്രീകളുടെ സാനിദ്ധ്യം ഇഷ്ട്ടപ്പെടുന്നില്ല എന്നും ഭക്തർ വിശ്വസ്സിക്കുന്നു... അത് ഭക്തന്റെ വിശ്വാസ്സമാണ്‌.... ആ വിശ്വാസ്സത്തെ പരിപാലിക്കാനുള്ള സ്വാതന്ത്ര്യം വിശ്വാസ്സിക്കുണ്ട്... അയ്യപ്പൻ ഹരിഹര പുത്രനാണെന്നും, പന്തള രാജകുമാരനാണെന്നും, മഹിഷീ മർദ്ദനനാണെന്നും,,  നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും എല്ലാം വിശ്വാസ്സമാണ്‌... ഈ വിശ്വാസ്സങ്ങളെ മാറ്റി നിർത്തിയാൽ പിന്നെ അയ്യപ്പനില്ല.. അയ്യപ്പനെന്ന മൂർത്തിയുടെതന്നെ അസ്തിത്വം നഷ്ടപ്പെടും... അങ്ങനെ അയ്യപ്പൻ ഇല്ലാതാകുന്നത് ഇവിടുത്തെ വിശ്വാസ്സി സമൂഹം ഇഷ്ടപ്പെടുന്നില്ല... അതുകൊണ്ടാണ് അവർ തെരു വീഥികളെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് തങ്ങൾക്കു കഴിയുന്നത്ര ഉച്ചത്തിൽ ശരണം വിളിക്കുന്നത്... അപ്രകാരം തങ്ങളുടെ വിശ്വാസ്സ പ്രമാണങ്ങളിലെ അയ്യപ്പനെ സംരക്ഷിക്കാനാണ് പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നത്... 


     പുരോഗമന ചിന്തയുടെ സാങ്കൽപ്പിക കിരീടമണിഞ്ഞു നടക്കുന്ന ചില കരി ദീപങ്ങൾ ചോദിക്കുന്ന ചോദ്യമുണ്ട്... "ദൈവത്തെ രക്ഷിക്കാനാണോ ആൾക്കാർ തെരുവിലിറങ്ങുന്നത്?? സ്വയം രക്ഷിക്കാൻ കഴിവില്ലാത്തവനാണോ ദൈവം?? അവർക്കുള്ള ഉത്തരം ഒരു പ്രാവശ്യം പറഞ്ഞു കൊടുക്കണം... ഒന്നുകൂടി ആവർത്തിക്കാൻ നിൽക്കരുത്... കാരണം ചോദ്യം ഉയർത്തിതന്നെ തന്റെ ഉള്ളിലെ ശൂന്യത വെളിവാക്കിയവരാണവർ... അവരുടെ ഓട്ടച്ചാക്കിലേക്ക് അരി നിറച്ചു നമ്മുടെ വിലപ്പെട്ട സമയം പാഴാക്കരുത്...


     ആർത്തവകാലമാണ് ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതിന് വിലക്കായി നിൽക്കുന്നത് എന്ന വാദഗതിയോട് യോജിക്കാൻ കഴിയുന്നില്ല... ആ കാരണം മന:പ്പൂർവ്വം വിധിയെ അനുകൂലിക്കുന്ന വിഭാഗം  ഉയർത്തിയതാകാനാണ് സാദ്ധ്യത... കാരണം വിശ്വാസ്സികളും, ശബരിമലയിൽ യുവതീ പ്രവേശനത്തെ എതിർക്കുന്നവരുമായ സ്ത്രീകളെ സമര മുഖത്തുനിന്നും അകറ്റി നിർത്തുന്നതിന് ആ കാരണം ഉയർത്തുന്നത് വഴി വെച്ചേക്കാം എന്നവർ കണക്കു കൂട്ടുന്നു... ശ്രീ പിണറായി വിജയന്റെ സേവകൻ മാത്രമായ പദ്മകുമാർ നിയന്ത്രിക്കുന്ന ദേവസ്വം ബോർഡ് ആർത്തവകാലം യുവതീ പ്രവേശനത്തെ എതിർക്കുന്നത്തിനുള്ള കാരണമായി സുപ്രീം കോടതിയിൽ ഉയർത്തിയതിലും ദുരൂഹത കാണാം..  ആർത്തവകാലം കാരണം നാൽപ്പത്തി ഒന്ന് ദിവസ്സം വൃതം എടുക്കാൻ കഴിയില്ല എന്നും അതിനാൽ യുവതീ പ്രവേശനത്തെ അനുകൂലിക്കാൻ കഴിയില്ല എന്ന നിലപാട് കോടതിയിൽ നിൽക്കില്ല എന്നത് ആ കാരണം ഉയർത്തി കേസ്സുനടത്തിയവർക്ക് തീർച്ചയായും ബോദ്ധ്യമുണ്ടായിരുന്നതാകണം.. ദേവസ്വം ബോർഡിന്റെ സുപ്രീം കോടതിയിലെ പ്രധാന വാദഗതി ഇതായിരുന്നിരിക്കെ നാസ്ഥിക സർക്കാരുമായി ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ ഒത്തുകളിക്കുകയായിരുന്നോ എന്ന് നമ്മൾ സംശയിക്കണം....


     ഒരിക്കലും സ്ത്രീകൾക്ക് ആർത്തവകാലം ഉള്ളതല്ല യുവതികളെ പ്രവേശിപ്പിക്കുന്നതിൽ നിന്നും വിലക്കാൻ കാരണം... നൈഷ്ഠിക ബ്രഹ്മചാരിയായി നിലനിൽക്കാൻ ഇച്ഛിക്കുന്ന ദേവൻ യുവതികളായ സ്ത്രീകളുടെ സാനിദ്ധ്യം ഇഷ്ട്ടപ്പെടുന്നില്ല എന്ന് ഭക്തർ അതിപുരാതന കാലം മുതൽ വിശ്വസ്സിച്ചു വന്നിരുന്നതാണ് കാരണം... നാൽപ്പത്തി ഒന്ന് ദിവസ്സം വൃതം എടുക്കുന്നത് കാരണമായി പറഞ്ഞാൽ പുരുഷന്മാർ പോലും മുഖാമുഖം നോക്കും.. കാരണം ഇന്ന് ശബരിമല ദർശനം നടത്തുന്നതിൽ പകുതിയിൽ അധികം ആൾക്കാരും നാൽപ്പത്തി ഒന്ന് ദിവസ്സം വൃതം എടുക്കുന്നില്ല എന്നതാണ് സത്യം... പുരാതന കാലത്തും എത്ര സ്വാമിമാർ നാൽപ്പത്തി ഒന്ന് ദിവസ്സം വൃതം എടുത്തിരുന്നു എന്നും വ്യക്തമായ കണക്കുകളില്ല... ഇന്ന് ദർശനം നടത്തുന്നതിൽ എത്ര സ്വാമിമാർ നാൽപ്പത്തി ഒന്ന് ദിവസ്സം വൃതം എടുത്തു ദർശനം നടത്തുന്നു എന്ന് നിരീക്ഷിക്കാൻ മാർഗ്ഗങ്ങളുമില്ല.. അങ്ങനെ വ്യക്തത ഇല്ലാത്ത കാരണം എങ്ങനെയാണ് കോടതിയിൽ നിലനിൽക്കുക?? അങ്ങനെ ഒരു കാരണത്താൽ ഏതു കോടതിയായാണ് സ്ത്രീകളെ വിലക്കി നിർത്തുക!??  "നാൽപ്പത്തി ഒന്ന് ദിവസ്സം വൃതം എടുക്കുക" എന്നത് യുവതീ പ്രവേശനത്തിനെ എതിർക്കുന്ന കാരണമായി ഉയർത്തിയാൽ അതെത്ര ദുർബലമായിരിക്കും എന്ന് നോക്കൂ...!! പക്ഷെ ഇതായിരുന്നു കോടതിയിൽ ദേവസ്വം ബോർഡ് ഉയർത്തിയ പ്രധാന വാദം... അവിടെയാണ് സുന്ദരമായ മുഖത്തോടെ ദേവസ്വം ബോർഡ് സർക്കാരുമായി ചേർന്ന് വിശ്വാസ്സികളെ വഞ്ചിച്ചു എന്ന് നമ്മൾ മനസ്സിലാക്കേണ്ടത്...


     സ്ത്രീ സ്വാതന്ത്ര്യം,, സ്ത്രീ സമത്വം തുടങ്ങിയ വിഷയങ്ങൾ ശബരിമലയോട് ചേർത്തുവെച്ചു പറയുന്നവരുണ്ട്... ശബരിമലയിൽ പ്രവേശിക്കുന്നതോടെയാണോ സ്ത്രീയുടെ  സമത്വ ഭാവനകൾ പൂർണ്ണമാകുന്നത്?? ശബരിമലയിൽ സ്ത്രീ പ്രവേശനം നിഷേധിച്ചിരിക്കുന്നു എന്ന പ്രയോഗം തന്നെ തെറ്റാണ്... പുരുഷ മേധാവിത്വമാണ് ശബരിമലയിൽ സ്ത്രീ പ്രവേശനം നിഷേധിക്കുന്നതിന്

കാരണം എന്നും പറഞ്ഞു കേൾക്കുന്നു...  ശബരി മലയിൽ ഒറ്റയ്ക്ക് പോകുന്ന പുരുഷൻ മറ്റു ക്ഷേത്രങ്ങളിൽ തന്റെ അമ്മയും, സഹോദരിയും, ഭാര്യയും കൂട്ടിത്തന്നെയല്ലേ ദർശനത്തിന് പോകാറ്... അതിൽ സമത്വം ബോധിക്കാത്തവർക്ക് ശബരിമലയിൽ പോയാലും സമത്വം തോന്നാനുള്ള സാദ്ധ്യത കുറവാണ്... ഒരു കാര്യം ഉറപ്പിച്ചു പറയാം.. ശബരിമലയിൽ ദർശനം നടത്തണമെന്ന് വാശി പിടിക്കുന്ന യുവതികൾ ഏതുരീതിയിൽ ചിന്തിച്ചാലും വിശ്വാസികളല്ല... വിശ്വാസികൾ ആയിരുന്നെങ്കിൽ അവർ അയ്യപ്പനെക്കുറിച്ചുള്ള ആകമാനമായ വിശ്വാസ്സങ്ങളെയും മാനിക്കുന്ന നിലപാട് സ്വീകരിക്കുമായിരുന്നു... അങ്ങനെ ഉള്ളവർ യുവതീ പ്രവേശനത്തെ എതിർക്കുന്നവരും ആയിരിക്കും... ഇന്ന് ശബരിമലയിൽ ദർശനം നടത്തണമെന്ന് വാശി പിടിക്കുന്ന യുവതികൾ ക്ഷേത്ര വിശ്വാസ്സങ്ങളെ വെല്ലുവിളിച്ചു ജയിക്കുക എന്ന ഉദ്ദേശം മാത്രം സൂക്ഷിക്കുന്നവരാണ്... ഒരു കാര്യം സംശയലേശമെന്യേ പറയാം... ""ക്ഷേത്രം വിശ്വാസ്സിയുടെ വെളിച്ചവും,, അഭയ കേന്ദ്രവുമാണ്... അവിശ്വാസ്സിയുടെ വിനോദ കേന്ദ്രങ്ങളല്ല""....

     ശബരിമലയിലെ സ്ത്രീ പ്രവേശനം വിശ്വാസ്സികളായ സ്ത്രീകൾ ഒന്നാകെ ആവശ്യപ്പെട്ടതിൽ നിന്നുണ്ടായ ഒരു തീരുമാനമായിരുന്നെങ്കിൽ ആ തീരുമാനം ആഘോഷിക്കുകയും കേരള ചരിത്രത്തിന്റെ തങ്കലിപികളിൽ ആലേഖനം ചെയ്യപ്പെടുന്നതും ആകുമായിരുന്നു... പക്ഷെ അയ്യപ്പനെ ദൈവമായി ആരാധിക്കുന്ന സ്ത്രീ സമൂഹം അയ്യപ്പനുമായി ചേർന്ന് നിലനിൽക്കുന്ന വിശ്വാസ്സങ്ങളെയും ആരാധിക്കാനാണ് ഇഷ്ടപ്പെടുന്നത്... അതിനാലാണ് കേരളത്തിലെ സകല തെരുവുകളിലും അണിനിരക്കുന്ന പതിനായിരങ്ങൾ ഉയർത്തുന്ന ശരണ മന്ത്രങ്ങളിൽ ഭൂരിപക്ഷവും സ്ത്രീ സ്വരത്തിൽ ആയത്...  വിശ്വാസ്സികളായ സ്ത്രീകൾക്ക് എന്തോ വലിയ കാര്യം നേടിത്തന്നു എന്ന ധാരണ ജനിപ്പിച്ചു "വിപ്ലവം അയ്യപ്പന്റെ നെഞ്ചത്തുതന്നെ" എന്ന് കരുതുന്ന തൃപ്തി ദേശായിയെപ്പോലെയുള്ളവർക്ക്‌ ഒപ്പീസ്സ് പാടാൻ പോയ പിണറായി സർക്കാർ വിശ്വാസ്സികളായ സ്ത്രീകളുടെ രോഷത്തിന്റെ ചൂടറിഞ്ഞുകൊണ്ടിരിക്കുകയാണ്.... 


     പുരോഗമന ചിന്തകർ എന്ന് തലയിലെഴുതിക്കെട്ടി നടക്കുന്ന ചിലരുണ്ട്... അവർ ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ സതിയോടാണ് ഉപമിക്കുന്നത്... അവർ ഒരിക്കലും മറുപടി  അർഹിക്കുന്ന വിഭാഗമേ അല്ല... ക്രിയാത്‌മകമായ ഒരു ചർച്ചക്ക് വിളിച്ചിരുത്താൻ പോലും കൊള്ളരുതാത്ത സാമൂഹിക ഉച്ഛിഷ്ടങ്ങളാണവർ... അതുപോലെ തന്നെയാണ് ഹിന്ദു വിശ്വാസ്സ സമൂഹം ഒന്നായി നിൽക്കുന്നതു കണ്ട് അതിൽ വിള്ളലുണ്ടാകുന്നതിനായി ജാതീയമായ വേർതിരിവിന്റെ മുൻകാല കഥകൾ നിരത്തുന്നവരും.... അവർ തങ്ങളുടെ മുതലെടുപ്പുകൾക്കായി ജാതി വ്യവസ്ഥ എന്നും സമൂഹത്തിൽ ജ്വലിച്ചു തന്നെ നിൽക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്... ജാതി ചിന്തകൾക്ക് അതീതമായ ഏതൊരു ഒത്തുചേരലിനെയും ഭയക്കുന്ന ഈ വിഭാഗം സമത്വ ചിന്തകൾക്ക് തുരങ്കം വെയ്ക്കുന്നതെന്തെന്ന് നിസ്സാരമായി ചിന്തിച്ചാൽ നമുക്കു മനസ്സിലാകും...


     ശബരിമലയിൽ യുവതീ പ്രവേശനത്തിന്റെ വിലക്കുകൾ നീങ്ങിയ സാഹചര്യത്തെ വിശദീകരിക്കുന്ന ഒരു വാർത്താ സമ്മേളനം കഴിഞ്ഞ ദിവസ്സം മുഖ്യമന്ത്രി നടത്തിയിരുന്നു... അദ്ദേഹം  'യുവതീ പ്രവേശനത്തെ സർക്കാർ പിന്തുണക്കുകയോ എതിർക്കുകയോ ചെയ്യുന്നില്ല.. കോടതി ഉത്തരവിനെ നടപ്പിലാക്കുക മാത്രമാണ് ചെയ്യാൻ ശ്രമിക്കുന്നത്' എന്ന ധ്വനി ഉയർത്തും വിധമാണ് സംസാരിച്ചത്... പ്രായഭേദ്യമെന്യേ സ്ത്രീകൾ ഉൾപ്പടെ നടത്തുന്ന ജനകീയ പ്രതിഷേധത്തെ അദ്ദേഹം ഭയന്നു തുടങ്ങിയോ എന്ന് സംശയിക്കേണ്ടി വരുന്നു... കാരണം വിധിയുടെ ആദ്യ ദിനങ്ങളിൽ ഇടതു സർക്കാരിന്റെ വിപ്ലവ വിജയമായി അവതരിപ്പിക്കാനാണ് അദ്ദേഹത്തിൻറെ പാർട്ടി ശ്രമിച്ചിരുന്നത്... ഇന്നതിൽ നിന്നും അവർ പിറകോട്ടു പോയിരിക്കുന്നു..  നല്ലതുതന്നെ, എന്നാൽ ചില ചോദ്യങ്ങൾ  അവശേഷിക്കുന്നു... വിധിയുടെ വിശദാ൦ശങ്ങൾ മനസ്സിലാക്കുന്നതിനുള്ള സാവകാശം ലഭിക്കുന്നതിന് മുൻപ് തന്നെ അത് നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കാനുള്ള തിടുക്കം എന്തിനാണ് അദ്ദേഹം പ്രകടിപ്പിച്ചത്?? റിവ്യൂ ഹർജി നൽകുമെന്ന് പറഞ്ഞ പദ്മകുമാറിനെ എന്തിനാണദ്ദേഹം തിരുത്തിപ്പറഞ്ഞത്?? സ്വയം ഭരണ സ്ഥാപനമായ ദേവസ്വം ബോർഡിന്റെ പുനഃപരിശോധനാ ഹർജി കൊടുക്കാനുള്ള സ്വാതന്ത്ര്യത്തിലേക്ക് കടന്നു കയറിയതെന്തിനാണ്?? വേരിൽ നിന്നും മണ്ണൊലിച്ചു പോകുന്നതിന്റെ തിരിച്ചറിവായി മാത്രമേ വൈകിവന്ന സൗമ്യതയെ നോക്കിക്കാണാൻ കഴിയൂ.... 

     സർക്കാർ കോടതിയിൽ സ്വീകരിച്ച നിലപാടിന് അനുകൂലമായ വിധി നേടിയിട്ട് അതിനെതിരെ പുനഃപരിശോധനാ ഹർജി സാദ്ധ്യമല്ല എന്ന് അദ്ദേഹം പ്രസ്താവിച്ചത് ശരിതന്നെ.. പക്ഷെ സ്ത്രീ പ്രവേശനത്തെ ന്യായീകരിക്കാനായി അദ്ദേഹം ഉയർത്തിയ ന്യായവാദങ്ങൾ ഒരിക്കലും അംഗീകരിക്കാവുന്നതല്ല... മുൻപ് ''രാജകുടുംബത്തിലെ സ്ത്രീകൾ ശബരി മലയിൽ ദർശനം നടത്തിയിട്ടുണ്ട്,, അതിനാൽ യുവതീ പ്രവേശനം തെറ്റല്ല"" എന്ന രീതിയിലാണ് അദ്ദേഹം സംസാരിച്ചത്... എന്നാൽ അദ്ദേഹം ഒരുകാര്യം മനസ്സിലാക്കിയില്ല;; രാജകുടുംബം ചെയ്യുന്നതല്ല വിശ്വാസ്സ സമൂഹത്തിന്റെ പ്രമാണവിധി... അദ്ദേഹം ഒരു പക്ഷെ രാജകുടുംബം ചെയ്യുന്നതിനെ മാമൂലായി സ്വീകരിക്കുന്ന ആളാകാം... 

     ശനീശ്വര ക്ഷേത്രത്തിൽ സ്ത്രീ പ്രവേശനത്തെ അനുവദിച്ചുകൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയെയും,, അത് നടപ്പിലാക്കിയ ബിജെപി സർക്കാരിനെയും അദ്ദേഹം ഉദ്ധരിച്ചു കണ്ടു... മഹാരാഷ്ട്രയിലെ ശനീശ്വര ക്ഷേത്രത്തിൽ എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും മുൻപ് പ്രവേശനത്തിൽ നിന്നും വിലക്കിയിരുന്നു... അതുമാത്രമല്ല അവിടെ ക്ഷേത്ര മൂർത്തിയുടെ സങ്കല്പവുമായി സ്ത്രീകളെ പ്രവേശിക്കുന്നതോ, വിലക്കുന്നതോ യാതൊരു ബന്ധവുമില്ലാത്ത കാര്യമാണ്... ശബരി മലയുടെ ആചാര അനുഷ്ഠാനങ്ങളുമായി ഒരു പാട് വേറിട്ട് നിൽക്കുന്നതാണ് അവിടുത്തെ സ്ഥിതി... 

     ഹിന്ദു വിശ്വാസ്സ പ്രമാണങ്ങൾക്കുനേരെ തുടർച്ചയായി പ്രാദേശികമായും അല്ലാതെയും സി പി എം നടത്തി വന്നിരുന്ന അക്രമങ്ങൾക്കും,, അവഹേളനങ്ങൾക്കും എതിരെ സമാജത്തിൽ ആകമാനമായി നിലനിന്നിരുന്ന അമർഷം സ്ഫോടനാത്മകമായി പുറത്തുവന്നത് കൂടിയാണ് ശബരിമല വിഷയത്തിൽ കേരളം കാണുന്നത്... രണ്ടു ദിവസ്സം കൊണ്ട് കെട്ടടങ്ങുന്ന ഒന്നല്ല ഇതെന്ന് ബഹുമാനപ്പെട്ട ദേവസ്വം മന്ത്രിക്ക് ഇപ്പോൾ ബോധ്യപ്പെട്ടിരിക്കും എന്ന് നമുക്ക് വിശ്വസിക്കാം... പ്രതിഷേധത്തിന് നേരെ അടിച്ചമർത്തലെന്ന അവസ്സാന ആയുധവും സർക്കാർ അങ്ങിങ്ങായി പ്രയോഗിച്ചു തുടങ്ങിയതായി മനസ്സിലാക്കാൻ കഴിയുന്നു.. എരിതീയിലേക്ക് വെടിമരുന്നു വാരിയെറിയുന്ന മൗഢ്യതയായിരിക്കും അതെന്ന് തിരിച്ചറിഞ്ഞാൽ നന്ന്...

     വിധി പ്രസ്താവിച്ചത് സുപ്രീം കോടതി ആണെങ്കിലും കേരള രാഷ്ട്രീയ- സാമൂഹിക രംഗങ്ങളിലെ തലവര മാറ്റിക്കുറിക്കാൻ ആ വിധി കാരണമാകും... ഹിന്ദു സമൂഹം ജാതി- രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി ഒരു പൊതു വിഷയത്തിന്റെ പേരിൽ ഒന്നിച്ചാൽ ഇവിടെ ഒന്നും സംഭവിക്കില്ല എന്ന് വരുത്തിത്തീർക്കേണ്ട പെടാപ്പാടാണ് കേരളം ഭരിക്കുന്ന ഇടതു സർക്കാരിനുള്ളത്... ഭരണഘടന അനുവദിച്ചു തരുന്ന ആരാധനാ- വിശ്വാസ്സ സ്വാതന്ത്ര്യത്തിനുമേൽ കടന്നുകയറാൻ ആരേയും അനുവദിക്കില്ല എന്ന് തെളിയിക്കേണ്ട ബാദ്ധ്യത വിശ്വാസ്സ സമൂഹത്തിനുമുണ്ട്... ആ കരുത്ത് തെളിയിക്കുന്നതിലാണ് വിശ്വാസ്സ സമൂഹത്തിന്റെ ഭാവി നിലനിൽക്കുന്നതും...

സ്വാമിയേ ശരണമയ്യപ്പാ....

[Rajesh Puliyanethu
 Advocate, Haripad]

Tuesday 31 July 2018

''മീശ'' വിഴുങ്ങിയതെന്ത്...!!???


      ''മീശ'' എന്ന നോവൽ ആയിരുന്നു കഴിഞ്ഞ ആഴ്ചയിൽ കേരളം ചർച്ച ചെയ്തത്.. മേശയിലെ വിശേഷങ്ങളുടെ ചര്ച്ചക്കും, വിശകലനങ്ങൾക്കും, പ്രതിഷേധങ്ങൾക്കും ഒടുവിൽ മീശ വിഴുങ്ങി കഥാകൃത്ത് കളം വിടുന്നതാണ് കണ്ടത്.... യഥാർഥത്തിൽ അവിടം മുതലാണ് സാംസ്കാരിക കേരളം മീശ തടവിക്കൊണ്ട് ചർച്ചകൾ ആരംഭിക്കുന്നത്...  നോവൽ പിൻവലിച്ചുകൊണ്ടു ഒരു കഥാകൃത്തിന് രക്ഷപ്പെടേണ്ട അവസ്ഥ എന്തുകൊണ്ടുണ്ടായി എന്ന് ഇവിടെ മീശയും, മുടിയും വളർത്തിയ സാംസ്‌കാരിക നായകർ ചർച്ച ചെയ്തു... താടി വെച്ചവർ വട്ടമേശ ചർച്ചകൾക്ക് ചായയും കടിയും വിളമ്പി... മാധ്യമങ്ങൾ ശബ്ദവും, വെളിച്ചവും നൽകി...

     'മീശ' എന്ന നോവലിലെ എണ്ണിയെടുത്താൽ ആറുവരിയോളം വരുന്ന ഭാഗമാണ് ഈ കോലാഹലങ്ങൾക്കെല്ലാം കാരണം...

      """പെണ്കുട്ടികൾ എന്തിനാണിങ്ങനെ കുളിച്ചു സുന്ദരികളായി അമ്പലത്തിൽ പോകുന്നത്?? പ്രാർഥിക്കാൻ.. ഞാൻ പറഞ്ഞു.. നീ ഒന്നു കൂടി സൂക്ഷിച്ചു നോക്ക്... ഏറ്റവും നല്ല വസ്ത്രങ്ങൾ ഏറ്റവും ഭംഗിയായണിഞ്ഞു ഏറ്റവും ഒരുങ്ങി എന്തിനാണ് പ്രാർത്ഥിക്കുന്നത്?? തങ്ങൾ ലൈംഗീക ബന്ധത്തിൽ ഏർപ്പെടാൻ തയ്യാറാണെന്ന് ബോധപൂർവ്വമായി പ്രഖ്യാപിക്കുകയാണവർ... ഞാൻ ചിരിച്ചു..

     അല്ലെങ്കിൽ അവരെന്താണ് മാസത്തിൽ നാലോ അഞ്ചോ ദിവസ്സം അമ്പലത്തിൽ വരാത്തത്?? അവർ അതിന് തയ്യാറല്ലെന്ന്..........""

     ഈ വരികളിൽ തുടങ്ങിയാണ് മേശയിലെ രോമങ്ങൾ കോഴിയാൻ തുടങ്ങുന്നത്... ഹിന്ദു സ്ത്രീകൾ എല്ലാം ക്ഷേത്രത്തിൽ പോകുന്നത് ലൈംഗീക ബന്ധത്തിൽ ഏർപ്പെടാൻ വേണ്ടിയാണെന്ന് ധ്വനിക്കും വിധമാണ് ഈ വരികൾ എന്ന് ഈ നോവലിന്റെ വിമർശകർ പറയുന്നു...  ഈവരികൾ ക്ഷേത്രത്തിൽ പോകുന്ന സ്ത്രീകളെയും ഒപ്പം സ്ത്രീത്വത്തെ ആകമാനവും അപമാനിക്കുന്നതായി അവർ ആരോപിക്കുന്നു....

     ഹിന്ദു സ്ത്രീകളെ അപമാനിച്ചു എന്ന ആരോപണമാണ് ഉയർന്നു വന്നിരിക്കുന്നത്.. അതിനാൽ ഉയരുന്ന ശബ്ദങ്ങളെല്ലാം സംഘപരിവാർ ഫ്സ്സിസ്സം എന്ന് അച്ചുനിരത്തിപ്പറയാതെ മാധ്യമ ധർമ്മം പൂർത്തിയാകില്ല എന്ന് കരുതുന്ന മാധ്യമ പ്രവർത്തകരും, ഉറക്കത്തിൽ മുഖത്ത് അല്പം വെള്ളം കുടഞ്ഞാൽപ്പോലും ഹിന്ദു ഫാസ്സിസ്സം എന്ന് മാത്രം ഉറക്കെ വിളിച്ചുകൊണ്ട് ഞെട്ടി ഉണരുന്ന സാംസ്ക്കാരിക നായകരും ചേർന്നപ്പോൾ രംഗം സജീവമായി...  മീശയിലെ പ്രകോപനപരമായ വരികൾ മാത്രം തിരഞ്ഞെടുത്ത് നവ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്ക് വ്യക്തമായ രാഷ്ട്രീയം ഉണ്ടായിരുന്നു എന്നും ഇവർ അർത്ഥശങ്കയില്ലാതെ പറഞ്ഞു വെച്ചു...  പ്രചരിപ്പിച്ചതിലെ തെറ്റാണ് ഇവർ ചർച്ച ചെയ്തത്...  അത് വായിച്ച ബഹുഭൂരിപക്ഷം ഹിന്ദു അമ്മമാരിലും, സഹോരദിമാരിലും ആ വരികൾ അമർഷം ഉണ്ടാക്കിയതെന്ത് എന്ന് മാത്രം  ചർച്ച ചെയ്യാൻ ഈ സമൂഹം മടികാട്ടി നിന്നു...

     മീശയിലെ കഥാപാത്രങ്ങളുടെ സംസാരമായിക്കണ്ടു സമാധാനപ്പെടാൻ പലർക്കും കഴിഞ്ഞില്ല എന്നതാണ് സത്യം... കാരണം ആ കഥയിലെ കഥാപാത്രമായ ഏതെങ്കിലും ഒരു സ്ത്രീ ലൈംഗീക വേഴ്ചയിൽ ഏർപ്പെടാൻ അമ്പലത്തിൽ പോകുന്നു എന്നല്ല പറയുന്നത്...  എന്തിനാണ് ഈ പെൺകുട്ടികൾ നല്ല വസ്ത്രങ്ങൾ ധരിച്ചു സുന്ദരികളായി പോകുന്നത്... അത് ലൈംഗീക വേഴ്ചക്ക് തയ്യാറാണെന്ന് പ്രഖ്യാപിക്കാനാണെന്നാണ് പറയുന്നത്... അവിടെ അമ്പലത്തിൽ പോകുന്ന എല്ലാ പെൺകുട്ടികളുടെയും ഉദ്ദേശം ഈ വിധമാണെന്നു സമർഥിക്കുന്നു എന്നും അത് തങ്ങൾക്ക് അപമാനകരമാണെന്നും ക്ഷേത്രത്തിൽ പോകുന്ന ഒരു സ്ത്രീ പറയുന്നതിൽ എന്താണ് തെറ്റ്?? അത് സ്ത്രീത്വത്തിനെതിരെയുള്ള ഒരു ആവിഷ്ക്കാരമായി കാണുന്നവരെ എങ്ങനെ കുറ്റപ്പെടുത്താൻ കഴിയും??

     കഥാപാത്രം പറയുന്നത് കഥാപാത്രമായും,, പൊതുവായി സമൂഹത്തിനെ അഡ്രസ് ചെയ്തു പറയുന്നത് അങ്ങനെയും,, എന്റേതെന്നും നിന്റേതെന്നും പറയുന്നത് എങ്ങനെയെന്നും വ്യക്തമാക്കാനുള്ള ബാധ്യത കഥാകൃത്തിനുണ്ട്... കഥാപാത്രം സംസാരിച്ചാലും അത് സമൂഹത്തിനെയോ ഒരു വിഭാഗത്തിനെയോ ഒന്നാകെ അപകീർത്തിപ്പെടുത്തുന്നതാകരുത്... തന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യം സൃഷ്ട്ടികൾക്കിടയിൽ മാത്രമേ അനിയന്ത്രിതമായി വിനിയോഗിക്കാൻ കഥാകൃത്തിനു സ്വാതന്ത്ര്യമുള്ളു... മറിച്ചു സമൂഹത്തിനു നേരെ ആ സ്വാതന്ത്ര്യം വിനിയോഗിക്കുമ്പോൾ അത് ചെന്ന് തറക്കാൻ സാദ്ധ്യതയുള്ള ഇടങ്ങളുടെയെല്ലാം സ്പന്ദനം തിരിച്ചറിയാൻ കഴിയുന്നതാണ് കഥാകൃത്തിന്റെ മേന്മ...  ഒരു നിസ്സാര ഉദാഹരണം പറയാം... അടുത്ത കാലത്ത് വളരെ ഹിറ്റായ ഒരു പാട്ടാണല്ലോ

      ''എന്റമ്മേടെ ജിമിക്കിക്കമ്മൽ, എന്റപ്പൻ കട്ടോണ്ടു പോയി,, എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി എന്റമ്മ കുടിച്ചു തീർത്തേ""

     ഈ പാട്ടിന്റെ ഗുണദോഷങ്ങളല്ല ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നത്... ഈ വരികൾ  ""എന്റമ്മേടെ ജിമിക്കിക്കമ്മൽ എന്റപ്പൻ കട്ടോണ്ടു പോയി എന്ന് പാടിയതുകൊണ്ടാണ് ഈ പാട്ട് പരുക്കുകളില്ലാതെ രക്ഷപ്പെട്ടത്... അതിനു പകരം "" നിന്റമ്മേടെ  ജിമിക്കിക്കമ്മൽ നിന്റപ്പൻ കട്ടോണ്ടു പോയി"" എന്ന് പാടിയിരുന്നെങ്കിൽ പാട്ടു കേൾക്കുന്നവൻ ഒക്കെ പാടുന്നവനെ തല്ലിയേനേം...

     സമൂഹത്തിലാകമാനമായോ, ഏതെങ്കിലും ഒരു വിഭാഗത്തിലോ നിലനിൽക്കുന്ന അനീതിക്കോ, അനാചാരത്തിനോ എതിരെയുള്ള പ്രതിഷേധമോ ഉത്ബോധനമോ ആയിരുന്നു ഈ സൃഷ്ടി എങ്കിൽ കഥാകാരൻ അതിരു വിടുന്നതിനെ ന്യായീകരിക്കാമായിരുന്നു... ചില അവസ്സരങ്ങളിൽ പ്രസ്തുത വിഷയത്തിനെതിരെയുള്ള ആക്രമണമായി അത്തരം സൃഷ്ടികളും ആവശ്യമായി വന്നേക്കാം... എന്നാൽ മീശയിൽ എന്ത്?? ഒരു വിഭാഗത്തിൽപ്പെട്ടവരും; ഇത് ഒരു അനാചാരത്തിനെതിരെയുള്ള ശബ്ദമല്ലേ??, അനാവശ്യ പ്രതിഷേധങ്ങൾ ഉയർത്തി അതിന്റെ മൂർച്ച കെടുത്തേണ്ടതില്ലല്ലോ എന്ന് കരുതേണ്ട ആവശ്യമില്ല...

     മീശയിലെ ഹിന്ദു സ്ത്രീകളുടെയും, സമൂഹത്തിന്റെയും പ്രതിഷേധം മതവികാരം വൃണപ്പെട്ടു എന്ന ആവലാതി പറഞ്ഞു കൊണ്ടാണെന്ന് കരുതുക വയ്യ... അമ്പലത്തിൽ ഉടുത്തൊരുങ്ങി ലൈംഗീക വേഴ്ചക്കു പോകുന്നു എന്ന ചിന്ത മതവികാരത്തെയല്ല മറിച്ചു് സ്വന്തം അഭിമാനത്തെയാണ് മുറിപ്പെടുത്തുന്നത്... മതവികാരത്തെ വൃണപ്പെടുത്തുന്നു എന്നരീതിയിലാണ് ഇവിടെ പ്രതിഷേധം ഉയർന്നുവന്നത് എന്ന പ്രചാരണം തെറ്റാണ്... പ്രതിഷേധിക്കുന്നവരെ ഒരു പ്രത്യേക വിഭാഗമാക്കി മാറ്റിനിർത്താനുള്ള ആസൂത്രിതമായ നീക്കമായിരുന്നു ഈ പ്രതിഷേധത്തിന് മതത്തിന്റെ നിറം ചാർത്തി നൽകിയത്...

     മീശയിലെ വരികളിൽ അൽപ്പം മാറ്റം വരുത്തി ചിന്തിച്ചു നോക്കൂ...
പെണ്കുട്ടികൾ എന്തിനാണിങ്ങനെ കുളിച്ചു സുന്ദരികളായി കോളേജിൽ പോകുന്നത്??പഠിക്കാൻ.. ഞാൻ പറഞ്ഞു.. നീ ഒന്നു കൂടി സൂക്ഷിച്ചു നോക്ക്... ഏറ്റവും നല്ല വസ്ത്രങ്ങൾ ഏറ്റവും ഭംഗിയായണിഞ്ഞു ഏറ്റവും ഒരുങ്ങി എന്തിനാണ് പോകുന്നത്?? തങ്ങൾ ലൈംഗീക ബന്ധത്തിൽ ഏർപ്പെടാൻ തയ്യാറാണെന്ന് ബോധപൂർവ്വമായി പ്രഖ്യാപിക്കുകയാണവർ...

     അമ്പലം എന്നതിനെ ഒഴിവാക്കി ആലോചിക്കൂ... അമ്പലം എന്ന വാക്കിനു പകരം കോളേജ് എന്നായിരുന്നെങ്കിൽ ഇവിടുത്തെ സകല രാഷ്ട്രീയക്കാരും, സ്ത്രീപക്ഷക്കാരും മീശയുടെ സൃഷ്ട്ടാവിനെതിരെ വാളെടുക്കുമായിരുന്നില്ലേ... അവിടെ ഉയരുന്ന പ്രതിഷേധ സമരങ്ങളെ ഇവർ സംഘപരിവാർ ഫസ്സിസ്സം എന്ന് വിളിക്കുമായിരുന്നോ?? ഇല്ലേ ഇല്ല... അപ്പോൾ അമ്പലം എന്ന പ്രയോഗമാണ് മീശയെ അനുകൂലിക്കാൻ ഒരു വിഭാഗത്തിന് പ്രേരണ ആയതും മീശക്കെതിരെയുള്ള പ്രതിഷേധം ഉയർത്തുന്നവർ ഫസിസ്റ്റുകൾ ആയതിനും കാരണം... മാധ്യമങ്ങൾ,, രാഷ്ട്രീയക്കാർ,, സാംസ്ക്കാരിക നായകർ തുടങ്ങിയവർ ഒരേ അടിസ്ഥാന വിഷയങ്ങളിൽ കാട്ടുന്ന ഇത്തരം ഇരട്ടത്താപ്പുകളാണ്  അവഗണിക്കുന്നവരെ  ഒന്നിപ്പിക്കുന്ന പ്രേരക ശക്തിയാകുന്നത്.....

     ലോകത്താകമാനം സൃഷ്ട്ടികൾ കാരണം വികാരം വൃണപ്പെടുന്നു എന്ന ചിന്തയും പ്രതിഷേധവും തുടങ്ങി വെച്ചത് ഇസ്ളാം വിഭാഗമാണ്.... ഈ തലമുറ ഓർത്തുവെയ്ക്കുന്ന അതിൽ പ്രധാനപ്പെട്ടത് തസ്ലിമ നസ്സിന്റെ ലജ്ജക്കെതിരെയും,, സൽമാർ റുഷ്ദിയുടെ ദി സാത്താനിക് വേർസ്ഡ് ന് എതിരെയും ഉയർന്ന കൊലവിളികളാണ്... ഫ്രാൻസിലെ ചാർളി എൽദോം മിൽ പ്രവാചകന്റെ കാർട്ടൂൺ വരച്ചു എന്നു പറഞ്ഞു പന്ത്രണ്ടുപേർ തോക്കിനിരയായപ്പോൾ അവയെയെല്ലാം ആഗോള വിഷയങ്ങളായിക്കണ്ട് നമ്മൾ ചിരിച്ചു തള്ളി...  മീശയുടെ പ്രസാധകരായ മാതൃഭൂമി പോലും ഇസ്ളാം നിന്ദ നടത്തി എന്ന ആരോപണത്തിന്റെ പഴികേട്ടപ്പോൾ മതവികാരം വൃണപ്പെടുന്നു എന്ന ചിന്തയുടെ ചൂടുകാറ്റ് നമ്മളും അറിഞ്ഞു... കേരളത്തിൽ ഈ വിധമായ ആക്രമണങ്ങൾ അന്യവും, വിരളവും ആയിരുന്നു...ആകെ പറയാനുണ്ടായിരുന്നത്  പി എം ആൻറണി യുടെ ക്രിസ്തുവിന്റെ ആറാം തിരുമുറുവിനെതിരെ നടന്ന ക്രിസ്തീയ പ്രതിഷേധം ആയിരുന്നു... അത് ശ്രീ കെ കരുണാകരനുമായി നടത്തിയ വിലപേശൽ തന്ത്രമായിരുന്നു എന്നത് അരമന രഹസ്യം... 

     തങ്ങളുടെ മതത്തിലേക്ക് ഒരിക്കലും വിമർശം കടന്നു വരരുത് എന്നും സ്വതന്ത്രമായ ചിന്താഗതി ഉണ്ടാകാൻ പാടില്ല എന്നും ഉള്ള ഉറച്ച ആലോചനയിൽ രൂപപ്പെടുത്തിയ മൂടുപടമാണ് ഇക്കൂട്ടർ ഉയർത്തുന്ന മതവികാര ചിന്ത...  
ചില സംഭവങ്ങളെ ചേർത്തുവെച്ചു മതവികാരം വൃണപ്പെട്ടു എന്ന് അവർ  പ്രഖ്യാപിച്ചുകൊണ്ട് അക്രമങ്ങൾ 
അഴിച്ചു വിടും.          കൂടുതൽ ആളുകളെ വിമർശനങ്ങൾക്ക് മുതിരാതെ  ഭയപ്പെടുത്തുക എന്നതാണ് അതിനു പിന്നിലെ തന്ത്രം... കൂടാതെ ഭരണ കൂടത്തെ ഭീഷണിപ്പെടുത്തുകയും, വിലപേശുകയുമാകാം...  ഇത്രനാളും അവർ അതിൽ വിജയിച്ചു തന്നെ നിന്നു... അതേ സമയങ്ങളിൽ   ടി ജെ ആൻറണി ദേവീ വിഗ്രഹത്തിൽ കാർക്കിച്ചു തുപ്പിയും,, ബഷീർ ഭഗവതിഗീതയും കുറെ മുലകളും എഴുതിയും അര്മാദിച്ചു നടക്കുകയായിരുന്നു... കാരണം ഹിന്ദുവിന്റെ സഹിഷ്ണതയും, വിശാല ചിന്തയും അനുകരണീയമാം വിധം നിലനിന്നിരുന്നു... മീശ വിഷയത്തിൽ ഹിന്ദുവിന് ആ സഹിഷ്ണതയല്ല നഷ്ടപ്പെട്ടത്... മറിച്ചു ക്ഷേത്രത്തിൽ പൊകുന്ന ഓരോ സ്ത്രീക്കും സ്വയവും,, തന്റെ വീട്ടിൽ നിന്നും ക്ഷേത്രത്തിൽ പോകുന്ന സ്ത്രീയെക്കുറിച്ചു പുരുഷനും ഉയർന്ന സാഭിമാനത്തിന്റെ വിഷയമായിരുന്നു..... 

     മതവികാരം വൃണപ്പെട്ടു എന്ന കാരണത്തിൽ കൃതികൾ പിൻവലിക്കേണ്ടി വരുകയോ,, നിരോധിക്കുകയോ ചെയ്തപോലെ സന്മാർഗ്ഗത്തിനെതിരെ സഞ്ചരിക്കുന്നു എന്നപേരിലും കൃതികൾ  നിരോധിക്കപ്പെട്ട സംഭവങ്ങൾ ലോകചരിത്രത്തിൽ വിരളമല്ല... ഹിന്ദു വിഭാഗം നാടിനു അപമാനമാകും വിധം പുതിയതായി അവതരിപ്പിച്ച പ്രക്ഷോഭമല്ലിത് എന്ന് പറയാൻ വേണ്ടിയാണിത് പറയുന്നത്... ബ്രിട്ടീഷ് എഴുത്തുകാരനായിരുന്ന ഡി എച് ലോറൻസിന്റെ "" ലേഡി കാതറീന്റെ ലവർ"" എന്ന പുസ്തകത്തിനു ഭ്രഷ്ട്ട് കൽപ്പിക്കാൻ കാരണം "അരക്കെട്ടിനു താഴെയുള്ള ഭാഗമാകെ തളർന്നു പോയ ഒരുവന്റെ ഭാര്യക്ക് ശാരീരികാവശ്യത്തിന്റെ പേരിൽ പരിചാരകനുമായി ലൈംഗീക വേഴ്ചയിൽ ഏർപ്പെടാൻ അധികാരമുണ്ട്"" എന്ന പരാമർശമാണ്.... സമാനമായതോ അതിനപ്പുറമോ പരാമർശങ്ങൾ നടത്തിയ എത്രയോ കൃതികൾ ലോകസാഹിത്യത്തിൽ മുൻകാലങ്ങളിലും,, വർത്തമാനകാലത്തും ഉണ്ടാകും??? ഭാവിയിലും ഉണ്ടാകും... അവയിൽ ചിലതൊക്കെ പ്രക്ഷോഭങ്ങളെ നേരിടേണ്ടിയും വരും... 

     മീശക്കെതിരെ പ്രക്ഷോഭം നടത്തിയവരെ പരിഹസിക്കുന്നവർ ആശ്രയിക്കുന്നത് കുമാരസംഭവത്തിൽ കാളിദാസൻ ദേവിയുടെ ശരീര വർണ്ണന നടത്തുന്നതും,, ലളിത സഹസ്രനാമത്തിലും,, ഭഗവത് ഗീതയിലും,, ശ്യാമളാ ദണ്ഡകത്തിലും,, സൗന്ദര്യ ലഹരിയിലും പരന്നുകിടക്കുന്ന കാമ- ശൃംഗാര ഭാവങ്ങളുടെ സാനിദ്ധ്യവുമാണ്.... പുരാതന ഹിന്ദു ക്ഷേത്രങ്ങളിലെ ശില്പങ്ങളും അവയിൽ പ്രകടമായ കാമകലയുടെ ഉദാത്ത ഭാവങ്ങളെയും ഇവർ കൂട്ടുപിടിക്കുന്നു.... ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാത്തിലും ഈ വിധമായി ലൈംഗീകത പ്രകടമാകുമ്പോൾ 'മീശ' യിലെ പരാമർശത്തിന് മാത്രം എന്താണ് തെറ്റ് എന്നാണ് ഇവർ ചോദിക്കുന്നത്... വലിയ കറുത്തിരുണ്ട ശരീരവും, കപ്പടാമീശയും, ക്രൂര മുഖഭാവവുമുള്ള ഒരു പോലീസ് ഓഫീസർ വലിയ ഗൗരവത്തിൽ വന്നു സ്ത്രീ ശബ്ദത്തിൽ സംസ്സാരിക്കുന്നതു പോലെ യാണ് ഈ ചോദ്യം കേൾക്കുമ്പോൾ തോന്നുന്നത്.. വലിയ സാംസ്ക്കാരിക നായകരെന്നും,, മാധ്യമ മഹാരാധങ്ങളെന്നും സ്വയം വിശേഷിപ്പിക്കുന്നവർ വലിയ ഗൗരവത്തിൽ മുന്നോട്ടു വന്നു ചോദിക്കുന്ന ചോദ്യമാണിത്... മീശയിലെ ഒരു നാലാംകിട വാചകത്തോട് ഉപമിക്കുന്നത് കാളിദാസ കൃതികളും,, ലളിത സഹസ്രനാമവും,, ഭഗവത് ഗീതയും,, ശ്യാമളാ ദണ്ഡകവും,, സൗന്ദര്യ ലഹരിയും... ഇവർ ക്ഷേത്ര ശില്പങ്ങളിൽ നോക്കി നിന്നത് ശില്പ കല ആസ്വദിക്കാനായിരിക്കില്ല.. ശില്പ്പ കലയിലെ ലൈംഗീക ആവിഷ്ക്കാരം കണ്ട് സ്വയം ഉദ്ധരിക്കപ്പെടാനായിരുന്നിരിക്കണം... 

     "മുത്തണിസ്ഥനയുഗം പതിഞ്ഞതായി മെത്തമേലേരിയ പാടുകാൺപു ഞാൻ 
ചിത്തമോഹിനീ മലർന്നതിൽക്കിടന്നത്തൽ പൊക്കിയതിനുണ്ടു ലക്ഷണം""

എന്ന വരിയിലെ മനോഹാരിത 

""വരത്തന്റോപ്പം ഒളിച്ചു ചാടിയ തങ്കമ്മേ,, നിന്റെ പരക്കം പാച്ചലിനൊടുക്കം കിട്ടിയോടീ തങ്കമ്മേ"" 

എന്ന വരികൾക്കില്ല എന്ന്  മനസ്സിലാക്കാൻ കഴിവില്ലാത്തവരാണോ ഇവിടുത്തെ സ്വയം പ്രഖ്യാപിത സാംസ്ക്കാരിക നായകരും,, മാധ്യമ സിംഹങ്ങളും?? 

     ഹിന്ദു മതവും,, ആചാരവും ഒരു സംസ്ക്കാരമാണെന്ന് പറയുന്നത് എന്തുകൊണ്ടെന്നു തിരിച്ചറിയാത്ത ശുംഭന്മാരാണ്  ഇത്തരം ചോദ്യങ്ങൾ ഉയർത്തുന്നത്... കേവലം ദൈവീക ആരാധന മാത്രമായിരുന്നു ഹിന്ദു മതമെങ്കിൽ അത് മറ്റു മതങ്ങളെപ്പോലെ കേവലം ഒരു മതം മാത്രമാകുമായിരുന്നു.... ഒരു സംസ്‌കാരത്തിന്റെയും,, സമൂഹത്തിന്റെയും സമസ്ത മേഘലയും ഹിന്ദു മതത്തിൽ പ്രതിഫലിച്ചിരുന്നു... അതിൽ ദൈവീകമായ ആചാരങ്ങളും,, കലയും,, സാഹിത്യവും,, നൃത്തവും,, സംഗീതവും,, രതിയും,, ശൃംഗാരവും,, സംഘർഷവും,, വൈദ്യവും,, യോഗയും എന്നു തുടങ്ങി മാനവ രാശിയുടെ സമസ്ത മേഖലകളും ഉൾക്കൊണ്ടിരിക്കും.... ഹിന്ദു മതത്തിന്റെ കേന്ദ്രബിന്ദുവായി വർത്തിച്ചിരുന്നത് ക്ഷേത്രങ്ങൾ ആയിരുന്നതിനാൽ ഇതിന്റെയെല്ലാം പ്രതിഫലനവും, വിവരണവും ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണുവാൻ കഴിയും... ക്ഷേത്രങ്ങളുടെ ആധാരമായ ഗ്രന്ഥങ്ങളിലും മറ്റും ഇതേ വിവരങ്ങൾ ഉണ്ടാവുക സ്വോഭാവികം മാത്രം... എന്ന് കരുതി ബുദ്ധിജീവികൾ കരുതുന്നതുപോലെ ഇവയൊന്നും ആരും ലൈംഗീക ഉത്തേജനത്തിന് കണ്ടിരുന്ന മാർഗ്ഗങ്ങളല്ല... ഇവിടുത്തെ യഥാർഥ ഹിന്ദു സമൂഹത്തോട് ചേർത്തു നോക്കുമ്പോൾ ആധുനിക ബുദ്ധി ജീവികൾക്ക് ഇല്ലാതെ പോകുന്നത് ഈ തിരിച്ചറിവാണ്.... 

     കാമത്തെയും, ലൈംഗീകതയേയും ഒരിക്കലും സമൂഹം മോശമായി കണ്ടിട്ടില്ല.. അതിന്റെ വർണ്ണനകളും,, വിവരണങ്ങളും,, വെളിവാക്കലുകളും പ്രസ്ഥുത കൃതിയുടെ കലാപരമായ സമീപനത്തെക്കൂടി ചേർത്തുവെച്ചാണ് സമൂഹം വിലയിരുത്തുന്നത്... തോമസ്സിന്റെ സുവിശേഷത്തിൽ ക്രിസ്തു പറയുന്നുണ്ട് "" ലജ്ജ കൂടാതെ നിങ്ങൾ ശരീരം അനാവരണം ചെയ്യുമ്പോൾ നിങ്ങൾ വസ്ത്രങ്ങൾ ഊരി കാല്ക്കലെറിഞ്ഞു കുഞ്ഞുങ്ങളെപ്പോലെ അവയെ ചവിട്ടി തേയ്ക്കുമ്പോൾ ഞാൻ നിങ്ങളുടെ അരികിൽ വീണ്ടുമെത്തും"".... തോമസ്സിന്റെ സുവിശേഷത്തിലോ,, അജന്താ ശില്പങ്ങളിലോ,, കാളിദാസന്റെ ദേവീ വർണ്ണനയിലോ ആരും അസഭ്യത കണ്ടിരുന്നില്ല... മറ്റാരെയെങ്കിലും അപകീർത്തിപ്പെടുത്തുന്നതായോ,, ലജ്ജിപ്പിക്കുന്നതായോ അതിലൊന്നുമില്ല.... എന്നാൽ മീശയെ പിന്തുണക്കുന്നവർ ഒന്നു മനസ്സിലാക്കണം;; യാതൊരു സാഹിത്യഭംഗിയുമില്ലാത്ത വരികളിൽക്കൂടി സ്പഷ്ടമായി കഥാകൃത്ത് ക്ഷേത്രത്തിൽ പോകുന്ന സ്ത്രീകളെ ആകമാനം അസഭ്യം പറഞ്ഞിരിക്കുകയാണ്... ക്ഷേത്ര വാതിൽക്കൽ നിന്നുകൊണ്ട് ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന സ്ത്രീകളെ ഉച്ചത്തിൽ അസഭ്യം പറയുന്ന ഒരു ആഭാസ്സനപ്പുറം നിലവാരം മീശയുടെ സൃഷ്ട്ടാവിനില്ലെന്ന് നിസ്സംശയം പറയാം....

     മീശക്കെതിരെ ഉയർന്നു വന്ന പ്രതിഷേധം മത വികാരം വൃണപ്പെടുത്തി എന്ന് പറഞ്ഞുകൊണ്ടുള്ള വിലകുറഞ്ഞ സമരമായിരുന്നില്ല... ക്ഷേത്രത്തിൽ പോകുന്ന സ്ത്രീകളുടെ ആകമായ അഭിമാനത്തിനേറ്റ ക്ഷതത്തിൽ നിന്നും ഉയർന്ന വികാരമായിരുന്നു അത്... എന്നാൽ മീശക്കെതിരെ ഉയർന്ന ശബ്ദം രാഷ്ട്രീയാധിഷ്ഠിതമാണെന്നു പ്രചരിപ്പിക്കുന്നവരുണ്ട്... അത്തരം പ്രചാരണങ്ങൾക്ക് രാഷ്ട്രീയമുണ്ട്...  സംഘപരിവാർ നടത്തുന്ന മത ധ്രുവീകരണത്തിനുള്ള മാർഗ്ഗമായാണ് മീശയെ ഉപയോഗിക്കുന്നത് എന്ന് ഇടതുപക്ഷ ചിന്തകർ പ്രചരിപ്പിച്ചു... ആ പ്രചാരണത്തിൽ നിന്നാണ് "മീശ" യുടെ രാഷ്ട്രീയ രോമങ്ങൾ കിളിർക്കുന്നത്... 

     സംഘപരിവാർ മീശക്കെതിരെ നിലപാടെടുത്തപ്പോൾ സംഘപരിവാർ രാഷ്ട്രീയമാണെന്ന് പ്രചരിപ്പിച്ചവർക്ക് രാഷ്ട്രീയമായി നേട്ടമുണ്ടാക്കാൻ കഴിഞ്ഞു എന്നു വേണം കരുതാൻ... മറ്റു രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്ന ഹിന്ദുക്കളായ ആൾക്കാരുടെ ആകമാനമായ എതിർപ്പിനെ ഒഴിവാക്കി സംഘപരിവാറിനെ പിന്തുണക്കുന്നവരുടെയും സ്വാഭിമാനികളായ ഒരുകൂട്ടം ഹിന്ദുക്കളുടേയും മാത്രം പ്രക്ഷോഭമായി മീശക്കെതിരെയുള്ള സമരത്തെ ചുരുക്കിനിർത്താൻ അവർക്കു കഴിഞ്ഞു... ഇടതു പക്ഷത്തുള്ള ഹിന്ദു സഖാക്കളെപ്പോലും അമർഷത്തിലാക്കിയ പരാമർശമായിരുന്നു മീശയിൽ ഉണ്ടായിരുന്നതെങ്കിലും നേതൃത്വത്തിന്റെ നിലപാടിനനുസ്സരിച്ചു അവർ പ്രചാരവേലകൾ നടത്തി... പതിവുപോലെ ഇതിൽ നിന്നും എന്തെങ്കിലും ന്യൂനപക്ഷ പ്രീണനത്തിനായി ലഭിക്കുമോ എന്ന് തിരഞ്ഞു ഇടതു വലതന്മാർ പ്രസ്ഥാവനകൾ ഇറക്കി... എന്നാൽ ഇതുപോലെ ഒരു പരാമർശം തങ്ങളുടെ പള്ളികളിൽ വരുന്നവരെക്കുറിച്ചായിരുന്നെങ്കിൽ എന്ന് സ്വയം ചിന്തിച്ച ഇസ്‌ലാമിക- ക്രിസ്ത്യൻ സഹോദരങ്ങൾക്ക് ഹിന്ദുക്കളോട് സഹതാപമായിരിക്കും തോന്നിയിട്ടുണ്ടാവുക... എന്തായാലും അവർ മാതൃകാപരമായ മൗനം പാലിച്ചു രാഷ്ട്രീയ കക്ഷികളുടെ വിളവെടുപ്പിനുള്ള അവസ്സരം നഷ്ടപ്പെടുത്തിക്കളഞ്ഞു..... 

     രചനകൊണ്ടോ,, പ്രഭാഷണംകൊണ്ടോ,, അംഗവിക്ഷേപംകൊണ്ടോ മറ്റൊരുവന്റെ വികാരങ്ങൾക്ക് മുറിവേൽപ്പിക്കാൻ ആർക്കും അധികാരമില്ല എന്നതാണ് പൊതു നിയമം.. മീശയിലെ പ്രയോഗങ്ങൾക്ക് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ യാതൊരു ആനുകൂല്യവും അർഹിക്കുന്നില്ല... കവലയിൽ ജനമദ്ധ്യത്തു നിന്ന് ഉച്ചത്തിൽ അസഭ്യം വിളിച്ചു പറയുന്ന ഒരു സാമൂഹ്യദ്രോഹി മാത്രമാണ് ഇവിടെ കഥാകൃത്ത്... കാര്യങ്ങൾ വളരെ നിസ്സാരമാണ്.. കവലയിലെ അസഭ്യവർഷം അധികമായാൽ ജനം ഇടപെടും... ഇവിടെയും ജനം ഇടപെട്ടു... മീശ വിഴുങ്ങേണ്ടിയും വന്നു.....

[Rajesh Puliyanethu
 Advocate, Haripad]

Sunday 8 July 2018

ഗ്ലാസ്സിലെ നുരയും, പ്ലേറ്റിലെ കറിയും... GNPC..

ഗ്ലാസ്സിലെ നുരയും,, പ്ലേറ്റിലെ കറിയും GNPC എന്ന പേരിലെ FB ഗ്രൂപ്പിനെതിരെ എക്സൈസ് ഡിപ്പാർട്ടുമെന്റ് നടപടിക്ക് ഒരുങ്ങുന്നു എന്ന വാർത്ത കേൾക്കുന്നു... തികച്ചും അനാവശ്യമായ ഒരു ഇടപെടൽ എന്ന് ആദ്യം തന്നെ പറയട്ടെ... അങ്ങനെ പറയാൻ കാരണങ്ങൾ പലതാണ്... ഒന്നാമത് ഇതൊരു സീക്രട്ട് ഗ്രൂപ്പാണ്.... അതിൽ അംഗങ്ങൾ ആയവർ മാത്രമാണ് ഈ പോസ്റ്റുകൾ കാണുന്നത്... അംഗങ്ങൾ സ്വമനസ്സാലെ അംഗങ്ങൾ ആയതാണോ എന്ന ചോദ്യവും പ്രസക്തമല്ല... കാരണം ആരെങ്കിലും അനുവാദം കൂടാതെ Add ചെയ്തതാണെങ്കിൽ അവർക്ക് Exit ചെയ്യാനുള്ള സ്വാതന്ത്രമുണ്ട്... ഇങ്ങനെയൊക്കെ വരുമ്പോൾ ഈ ഗ്രൂപ്പ് മദ്യപാനത്തെ പൊതു ജനമധ്യത്തിൽ പ്രോത്സാഹിപ്പിക്കുന്നു എന്ന് പറയാൻ കഴിയില്ല...

മറ്റൊരു കാര്യം ഈ ഗ്രൂപ്പിൽ ആരും തന്നെ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നതാണ്... ഇവിടെ ഒരു സീക്രട്ട് സുഹൃത്ത് വലയത്തിനുള്ളിൽ തങ്ങളുടെ മദ്യപാന അനുഭവങ്ങൾ പങ്കുവെയ്ക്കുക മാത്രമാണ് ചെയ്യുന്നത്.. അതെങ്ങനെ പ്രോത്സാഹനമാകും?? സിനിമയിൽ മദ്യപാന സീനുകൾ ചിത്രീകരിക്കുന്നതിന് തടസ്സമില്ല... പക്ഷെ അത് മദ്യപാനത്തിന്റെ പ്രോത്സാഹനമല്ലെന്നു കാണിക്കാനാണ് ''മദ്യപാനം ആരോഗ്യത്തിന് ഹാനികരം'' എന്ന് എഴുതിക്കാണിക്കണം എന്ന നിബന്ധ ഉള്ളത്.. അവിടേയും മദ്യപാനം ചിത്രീകരിക്കുന്നതോ,, മദ്യപാന അനുഭവങ്ങൾ പങ്കുവെക്കുന്നതോ നിയമവിരുദ്ധമല്ല എന്ന് കാണാം... അഥവാ ആരെങ്കിലും മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്താൽ അയാൾ ആണ് ഉത്തരവാദി.. അഡ്മിന് അഡ്മിൻ എന്ന ഉത്തരവാദിത്വം മാത്രം.... അതും ഗ്രൂപ്പ് നിർത്തലാക്കാനുള്ള കാരണമല്ല എന്ന് സാരം.. സ്വന്തം സുഹൃത്ത് വലയത്തിനുള്ളിൽ മദ്യപാന അനുഭവങ്ങൾ പങ്കുവെയ്ക്കുന്നത് എങ്ങനെയാണ് നിയമവിരുദ്ധമാകുന്നത്??? തന്റെ സുഹൃത്ത് വലയം നിശ്ചിത സംഖ്യക്കുള്ളിൽ ഉള്ള ഒന്നാ കണമെന്ന് ഏതു നിയമമാണ് പറയുന്നത്??

ഈ ഗ്രൂപ്പിൽ മദ്യപാനം മാത്രമല്ല വിഷയം... പ്ലേറ്റിലെ നല്ല കറികൾ കൂടിയാണ്.... അതിൽ നിന്നു തന്നെ ഇത് മദ്യപാനത്തെ പോത്സാഹിപ്പിക്കാനുള്ള ഒന്നല്ല എന്ന് വ്യക്തമാകുന്നു... മദ്യക്കുപ്പികളുടെ ചിത്രങ്ങൾ Personal timeline ൽ പോസ്റ്റു ചെയ്യുന്ന എത്രയോ ആൾക്കാരുണ്ട്... അവർക്കെതിരെ ഒന്നും ഇല്ലാത്ത നടപടി ഈ ഗ്രൂപ്പിനെതിരെ മാത്രം കാണുമ്പോൾ അതിൽ ചില ദുരൂഹതകൾ കണ്ടാൽ തെറ്റുപറയാൻ കഴിയില്ല...

മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് Prime offence ആയി കാണുന്നതെങ്കിലും സൈബർ കുറ്റകൃത്യത്തിൻ എക്സൈസീന്റ ഇടപെടൽ എത്രത്തോളം നിലനിൽക്കുമെന്നത് ഭാവിയിലെ ഒരു നിയമ ചോദ്യമായും ഉയർന്നു വരും... അത് GNPC ക്ക് അനുകൂലവുമായിരിക്കും എന്നാണ് എന്റെ നിഗമനം..

ഈ GNPC  എന്ന ഗ്രൂപ്പിന്റെ സ്വാധീനത്തിൽ ആരും മദ്യപിച്ചതായി ഞാൻ കരുതുന്നില്ല... അതിനാൽത്തന്നെ ഈ ഗ്രൂപ്പ് നിയമവിരുദ്ധമാണെന്നും ഞാൻ കരുതുന്നില്ല..

[Rajesh Puliyanethu
 Advocate,  Haripad ]

Wednesday 4 July 2018

'കുമ്പസ്സാരം' രഹസ്യമോ, പരസ്യമോ!??


''ചെയ്ത തെറ്റുകൾ പശ്ചാത്തപിച്ച് ഏറ്റുപറഞ്ഞ് നീ പാപമോചിതനാവുക'' എന്ന ബൈബിൾ ആശയം മാത്രമാണ് കുമ്പസ്സാരത്തിനു പിന്നിൽ ഉള്ളത്.... തെറ്റുകൾ ഏറ്റു പറയേണ്ടത് ആരോടാണെന്ന് പറഞ്ഞില്ല.. മഹത്വപരമായി തന്റെ തെറ്റിന്റെ ദോഷം അനുഭവിക്കേണ്ടി വന്നവനോടാണ് ഏറ്റു പറയേണ്ടത്... മറ്റാരോടുമല്ല...! അവൻ ക്ഷമിക്കുമ്പോളാണ് പാപിക്ക് പാപമോചനം ഉണ്ടാകുന്നത്... പിന്നീട് തെറ്റുകൾ ഏറ്റു പറയേണ്ടത് ദൈവത്തോടാണ്... അവിടേയും തന്റെ പാപത്തിന്റെ ദോഷം അനുഭവിക്കേണ്ടി വന്നവൻ ക്ഷമിക്കാതെ ദൈവം മാത്രം ക്ഷമിച്ചിട്ട് എന്തു കാര്യം..?? പാപത്തിന്റെ ദോഷം അനുഭവിക്കപ്പെട്ടവൻ ക്ഷമിക്കാതെ ഏറ്റുപറച്ചിലിൽ മനമലിഞ്ഞ് പാപിയെ പാപമുക്തനാക്കാൻ ദൈവത്തിനും അവകാശമില്ല എന്നതാണ് എന്റെ പക്ഷം....

'നിന്റെ പാപങ്ങൾ ദൈവത്തോട് ഏറ്റു പറഞ്ഞ് പശ്ചാത്തപിച്ച് പാപമുക്തനാവുക' എന്ന ആശയത്തിൽ വിശ്വാസിക്കും, ദൈവത്തിനും ഇടയിൽ ബോധപൂർവ്വം കടന്നു കൂടിയ വിഭാഗമാണ് പുരോഹിതർ... അവർ സ്വയം ദൈവത്തിന്റെ പ്രതിപുരുഷൻമാരും, ദൈവത്തിനും വിശ്വാസിക്കും ഇടയിൽ വർത്തിക്കുന്നവരുമായി... എല്ലാ മതവിഭാഗങ്ങളിലേയും പുരോഹിത വിഭാഗത്തിന്റെ വ്യാഖ്യാനം ഇപ്രകാരം തന്നെ... കുമ്പസ്സാരം വിഷയമാകുമ്പോൾ പാപിക്കും ദൈവത്തിനും ഇടയിലുള്ളവൻ എന്ന് വായിക്കേണ്ടി വരുമെന്നു മാത്രം...

പുരോഹിത വിഭാഗം എന്നും ദൈവത്തിന്റെ പ്രതിപുരുഷൻ എന്ന നിലയിൽ വളരെ അധികം നേട്ടങ്ങൾ അനുഭവിച്ചവരാണ്... ചരിത്രത്തിൽ പുരോഹിത വിഭാഗം രാജാക്കന്മാരെപ്പോലും ചൊൽപ്പടിയിൽ നിർത്തിയിരുന്നതായി കാണാം... അവിടെയാണ് പുരാതന കാലം മുതൽ കുമ്പസ്സാരത്തിൽ നിലനിന്നിരുന്ന രാഷ്ട്രീയം നമ്മൾ കാണേണ്ടത്... അവിടെയെല്ലാം രാജാവും,, രാജാവുമായി ബന്ധപ്പെട്ടു നിൽക്കുന്ന എല്ലാവരും വിശ്വാസ്സികൾ ആയിരിക്കും... അതിനാൽത്തന്നെ ദൈവത്തിന്റെ പ്രതിപുരുഷന്മാർക്കൂ മുൻപിൽ അവർ കുമ്പസ്സരിക്കും... രാജാവിന്റെ പാപങ്ങളുടെ ഭാണ്ഡം ചുമക്കുന്ന വൈദികന് രാജാവിനു മേലുണ്ടാകുന്ന സ്വാധീനം എത്ര വലുതായിരിക്കുമെന്ന് ഒന്നാലോചിച്ചു നോക്കൂ... അങ്ങനെ രാജാവിനു മേൽപ്പോലും മാനസ്സികമായ മേൽക്കോയ്മയും,, ആജ്ഞാശക്തിയും നേടാൻ കുമ്പസ്സാരം എന്ന കർമ്മം കൊണ്ട് പുരോഹിത വൃന്ദത്തിനു കഴിഞ്ഞിട്ടുണ്ട്...

കുമ്പസ്സാര രഹസ്യം പുറത്തു പറയാൻ പാടില്ല എന്നത് സഭാ നിയമം മാത്രമാണ്...!? വൈദികനോട് കുമ്പസ്സരിക്കണം എന്ന് ബൈബിളിൽ നിഷ്കർഷിക്കാത്ത അവസ്ഥയിൽ അതിന്റെ രഹസ്യം കാക്കുന്ന രീതിയും ബൈബിളിൽ വിശദീകരിക്കാനുള്ള സാദ്ധ്യത കുറവാണ്... എന്തായാലും ഇന്ത്യൻ നിയമം കുമ്പസ്സാര രഹസ്യം എന്ന സങ്കല്പത്തിന് യാതൊരു പരിരക്ഷയും നൽകുന്നില്ല... കുറ്റകരമായ ഒന്ന് വൈദികൻ കുമ്പസ്സാര കർമ്മത്തിൽക്കൂടി അറിഞ്ഞാൽ അദ്ദേഹം അത് പോലീസ്സിൽ അറിയിക്കാൻ ബാദ്ധ്യസ്ഥനാണ്... ഒരുവൻ സ്കൂൾ ബസ്സിൽ ബോംബു വെച്ചിട്ട് വന്ന് കുമ്പസ്സരിച്ചാൽ കമ്പസ്സാര രഹസ്യമെന്നു പറഞ്ഞ് വൈദികൻ നിശബ്ദനാവുകയല്ല, മറിച്ച് പോലീസ്സിൽ അറിയിച്ച് ബോംബു പൊട്ടുന്നത് തടയുകയാണ് വേണ്ടതെന്ന് സാരം...

കുമ്പസ്സാര രഹസ്യത്തെ ബ്ലാക്ക് മെയിലിംഗ് ഉപാധിയാക്കി ചൂഷണം ചെയ്ത കഥ പുറത്തു വന്നതാണ് 'കുമ്പസ്സാരം' കേരള സമൂഹത്തിൽ ചർച്ചക്ക് കാരണമായത്... അത് ലൈംഗീക ചൂഷണമായതിനാലാണ് ചർച്ചകൾക്ക് ചൂടേറിയും... മറ്റെന്തെല്ലാം ചൂഷണങ്ങൾ വൈദികർ കഴിഞ്ഞ കാലങ്ങളിൽ കുമ്പസ്സാര രഹസ്യത്തെ ഉപയോഗിച്ച് നടത്തിയിട്ടുണ്ടാകാം എന്ന് പറയാൻ കർത്താവു പോലും അശക്തനായിരിക്കും..

ഒരുവന്റെ മനസ്സിലെ സംഘർഷങ്ങളെ കുറക്കാൻ ഏറ്റു പറച്ചിലുകൾക്ക് കഴിയും.. അപ്രകാരം സൈക്കോളജിക്കലായ ഒരു മേന്മ കുമ്പസ്സാരത്തിനുണ്ട്... പക്ഷെ വൈദികനു മേൽ വിശ്വാസ്സിയുടെ സംശയത്തിന്റെ നിഴൽ വീണ സ്ഥിതിക്ക് അപ്രകാരം ഒരു മേന്മയും മേലിൽ കുമ്പസ്സാരത്തിനു കല്പിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല...

വിശ്വാസ്സം എന്ന തടാകത്തിന്റെ നടുവിൽ നിന്നുകൊണ്ട് ചിന്തിക്കേണ്ട വിഷയമായതിനാൽ 'കുമ്പസാരം' പടിയടച്ചു പുറത്താക്കാൻ കഴിയുന്ന ഒന്നാണെന്ന് കരുതുക വയ്യ... പക്ഷെ കുമ്പസ്സാരത്തിലെ പഴുതുകൾ തുടർന്നും വൈദീകർ ഉപയോഗിക്കാൻ സാദ്ധ്യത ഉള്ളതിനാൽ ആ പഴുതുകൾ ഇല്ലാതാക്കാനുള്ള ബാധ്യതയും സഭകൾക്കുണ്ട്... കാരണം തുടർച്ചയായ കുമ്പസ്സാര ദുരുപയോഗ കഥകൾ സഭകൾക്കും അപമാനമാണ്....

ദുരുപയോഗം ചെയ്യാൻ കഴിയാത്ത രീതിയിൽ എങ്ങനെ കുമ്പസ്സാരം നടത്താം എന്നതാണ് ഇപ്പോഴത്തെ ചർച്ചകൾ.... 'ദുരുപയോഗം ചെയ്യാൻ മടിയില്ലാത്തവൻ' എന്ന് സംശയമുള്ളവന് മുൻപിൽ എന്തിനു കുമ്പസ്സരിക്കാൻ നിൽക്കണം എന്നത് മറ്റൊരു ചോദ്യം..! എന്നാലും പലവിധമായ അഭിപ്രായങ്ങൾ പറഞ്ഞു കേൾക്കുന്നുണ്ട്.... അഭിപ്രായങ്ങൾ പറയുന്നതാണ് ഏറ്റവും വലിയ വിനോദം എന്നു കാണുന്ന സമൂഹത്തിലെ ഒരുവൻ എന്ന നിലയിൽ ഞാനും ഒരു അഭിപ്രായം പറയാം.... "" കുമ്പസ്സരിക്കുന്നവന്റെ ഐഡന്റിറ്റി വെളിപ്പെടുത്താതെയുള്ള കുമ്പസ്സാര രീതി കൊണ്ടുവരിക""..... അത് എത്രത്തോളം പ്രയോഗികമാണെന്ന് കുമ്പസാരിച്ചിട്ടില്ലാത്ത എനിക്കറിയില്ല.... എന്നാലും ഒരഭിപ്രായം എന്റെ വകയും ആകട്ടെ എന്ന് കരുതി....

വിശ്വാസ്സങ്ങളും ആചാരങ്ങളും വിശ്വാസ്സിയെത്തന്നെ ഇല്ലാതാക്കുന്ന പല അനുഭവങ്ങൾ നമ്മൾ കാണുന്നു... ഒരു വിശ്വസ്സിക്കുപോലും ദുരനുഭവം ഉണ്ടാകാത്ത മതം എന്ന് മേനി പറയാൻ ഒരു മതത്തിനും ആകില്ല... ""അവനവനെ അവനവൻ തന്നെ കാക്കുകയും കരുതുകയും ചെയ്യുക"" എന്നതാണ് ഏറ്റവും നല്ല മുദ്രാവാക്യം.... എപ്പോഴും സ്തുതിയായിരിക്കട്ടെ......   

[Rajesh Puliyanethu
Advocate, Haripad]

Monday 18 June 2018

ജാതിക്കോളം....!!????


     സ്വന്തം കുലം,, മതം,, സമുദായം,, കുടുംബം,, മാതൃ- പിതൃ മഹത്വം,, രാജ്യം ഇങ്ങനെയുള്ള പലതും സ്വന്തം സ്വാധീനത്തിന് അപ്പുറമായി ലഭിച്ചതാണ്... അതിനാൽത്തന്നെ ഇപ്പറഞ്ഞതൊക്കെ ഈശ്വരീയം എന്ന നിലയിൽ സ്വീകരിക്കപ്പെടുന്നു... ബഹുമാനിക്കുന്നു... മറ്റേതൊരു സഹജീവിക്കും ഇതൊക്കെ ലഭിച്ചതിനേയും ഈശ്വരീയമായിത്തന്നെ ഞാൻ കാണുന്നു.. അഭിനവ പുരോഗമന സിംഹങ്ങൾ ചൊടിക്കേണ്ടതില്ല.. സ്വയം നിയന്ത്രണത്തിൽ സംഭവിക്കാതിരുന്നതിനെ ഈശ്വരീയം എന്ന് സംബോധന ചെയ്തു എന്നു മാത്രം കണ്ടാൽ മതി..  അതിനാൽ എന്റെ കൂടെപ്പിറന്ന എല്ലാ ലോക ജീവികളുടേയും ഈ വിധ കല്പനകളെ ഞാൻ ബഹുമാനപൂർവ്വം തന്നെ കാണുന്നു... ഒരുവനും മറ്റൊരുവനെക്കാൾ ഉന്നതനോ മ്ലേച്ചനോ അല്ല... ജന്മകാരണങ്ങൾ കൊണ്ട്..!! മറിച്ച് മ്ലേച്ഛനാകുന്നുവെങ്കിൽ സ്വന്തം ചിന്തകളിലേയും,, അഭിപ്രായങ്ങളിലേയും,, നിലപാടുകളിലേയും അപാകതകൾ കൊണ്ട് മാത്രം...

     ആമുഖമായി ഇത്രയും പറയുവാൻ കാരണം അടുത്ത കാലത്ത് സമൂഹത്തിൽ നടക്കുന്ന ജാതിക്കോള ചർച്ചകളെ കണ്ടു കൊണ്ടാണ്.. സ്വന്തം ജാതി രേഖപ്പെടുത്തേണ്ട കോളം പൂരിപ്പിക്കാതെ വിട്ടാൽ താൻ ഏതോ വലിയ വിപ്ലവത്തിന്റെ ഭാഗപാക്കായി എന്നാണ് ഒരു കൂട്ടരുടെ ചിന്ത... ഒന്നു നിസ്സംശയം പറയാം... ഇക്കൂട്ടർ ആ കോളത്തിനു നൽകുന്ന പ്രാധാന്യം ഏറെയാണെന്ന്.... ജീവിച്ചിരിക്കെ ഒരു ശരീരാവയവം ദാനം ചെയ്ത പ്രാധാന്യത്തിലാണ് ജാതിക്കോളം പൂരിപ്പിക്കാതെ വിട്ടു എന്നു പറയുന്നത്.... പലപ്പോഴും സ്വന്തമല്ല,, സന്തതികളുടെ ജാതിക്കോളത്തെ പൂരിപ്പിക്കാതെ വിട്ടാണ് ഇവർ വിപ്ലവ ജീവികളാകുന്നത്...

     മതേതരത്വത്തെ പ്രാവർത്തികമാക്കുന്നത് മതത്തെ ഉപേക്ഷിച്ചു കൊണ്ടല്ല... അത് പ്രായോഗീകവുമല്ല... മറിച്ച് പരസ്പരം മതങ്ങൾ തമ്മിൽ ബഹുമാനിച്ചുകൊണ്ടാണ്... മറ്റൊരുവന്റെ മതത്തിലേക്ക് കുറ്റകരമായ കടന്നുകയറ്റങ്ങൾ ചെയ്യാതിരിക്കുക... തന്റെ വിശ്വാസങ്ങളും, രീതികളും മറ്റു മതസ്ഥനും അനുഷ്ഠിക്കണം എന്ന പിടിവാശി കാണിക്കാതിരിക്കുക... മറ്റുള്ളവരെല്ലാം തെറ്റെന്നും ഞാൻ മാത്രമാണ് അല്ലെങ്കിൽ എന്റെ മതം മാത്രമാണ് ശരി എന്ന നിലപാട് സ്വീകരിക്കാതെയുള്ള ജീവിതചര്യ ശീലിക്കുക.. ഇത്രയുമൊക്കെ മാത്രം ചെയ്യാനുള്ള മനോനില സമൂഹത്തിൽ വളർത്തിയെടുക്കാൻ സാധിച്ചാൽ മതം ഉയർത്തുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായി എന്നാണ് എന്റെ പക്ഷം... അതിനു പകരം മതത്തെ എന്തോ മോശമായ ഒന്നായി ചിത്രീകരിക്കുകയും എന്നാൽ എന്തും മതത്തിന്റെ കണ്ണടയിൽക്കൂടി മാത്രം നോക്കി മനസ്സിലാക്കുകയും ചെയ്യുന്ന നിലവിലെ വഞ്ചന നിറഞ്ഞ സമീപനം ഉപേക്ഷിക്കുകയുമാണ് വേണ്ടത്..

     അച്ഛനേയും, അമ്മയേയും അറിഞ്ഞു ജനിക്കുന്ന എല്ലാ പൈതങ്ങൾക്കും മതവും, ജാതിയുമുണ്ട്... എങ്കിൽ അത് അന്തസ്സോടെ പറയുന്നതിന് എന്തിനാണ് മടി കാട്ടുന്നത്... പിതാവ് തൊഴിൽ കൊണ്ട് തെങ്ങു കയറ്റക്കാരനാണ് എന്ന് പറയുന്നതിന് വിമുഖക കാട്ടുന്ന മകനോട് എനിക്ക് യാതൊരു ബഹുമാനവും തോന്നുന്നില്ല.. എങ്കിൽപ്പിന്നെ കുലം പറയുന്നതിനു വിമുഖത കാട്ടുന്നതെന്തിന്!??

     മത- ജാതീയ വ്യവസ്ഥിതിയിലെ അന്തരം ഒഴിവാക്കുകയാണ് പ്രായോഗീകമായ കാര്യം.. മറിച്ച് ജാതിയേയും, മതത്തിനേയും അവഗണിക്കുന്ന ഒന്നും നിലനിൽക്കില്ല.. കാരണം ജാതിക്കും, മതത്തിനും അത്രമേൽ സ്വാധീനം സമൂഹമധ്യത്തിലുണ്ട്... പക്ഷെ സ്വന്തം കുലത്തെക്കുറിച്ച് മനസ്സിൽ നിലനിൽക്കുന്ന അവമതിപ്പിനെ ഒഴിവാക്കണമെന്നു മാത്രം.. അങ്ങനെ വന്നാൽ ഉന്നത കുലജാതർ എന്ന് ധരിക്കുന്ന വിഭാഗം ഇല്ലാതാകും... കാരണം ഉന്നത കുലജാതി എന്നു പറയുന്നത് സ്വന്തം സങ്കൽപ്പം മാത്രമാകും.. എല്ലാ വിഭാഗവും തന്റെ കുലം ശ്രേഷ്ഠമെന്നു കരുതിയാൽ ആര് ആരെയാണ് ഉന്നതൻ എന്ന് അംഗീകരിക്കേണ്ടത്??

    ജാതിക്കോളം പൂരിപ്പിക്കാൻ വിമുഖത കാട്ടുന്നവർ സന്തതിയോട് അവകാശലംഘനം കാട്ടുന്നു എന്നും പറയേണ്ടി വരും.. കാരണം, ഒരു കുട്ടി ജനിക്കുന്നതിനൊപ്പം അവനവകാശപ്പെട്ട എല്ലാത്തിനുമൊപ്പമാണ് അവന്റെ ജാതിയും മതവും.. ഇതു രണ്ടും അവന്റെ മാതാപിതാക്കൾ സമ്പാതിച്ച് അവന് നൽകിയതല്ല... മാതാപിതാക്കൾക്കു പോലും അവരുടെ ഇംഗിതത്തിനന്നുസ്സരിച്ച് ലഭിച്ചതല്ല.. അങ്ങനെയിരിക്കെ തിരിച്ചറിവില്ലാത്ത കുഞ്ഞിന് ഇതൊക്കെ നിരസ്സിക്കുന്നതിന് എന്തവകാശമാണ് മാതാപിതാക്കൾക്കുള്ളത്.. അവൻ വളർന്ന് വലുതായി സ്വയം ചിന്ത ഉറക്കുന്ന അവസ്സരത്തിൽ സ്വീകരിക്കുന്നതും, ഉപേക്ഷിക്കുന്നതുമാണ് ന്യായം....

     ജാതിക്കോളം പൂരിപ്പിക്കാതെ വിടുന്നതിന് എന്തോ വലിയ പ്രാധാന്യം കാട്ടുന്നത് മിശ്രവിവാഹിതരാണെന്ന് തോന്നുന്നു... അത് ന്യായവുമാണ്.. കാരണം തങ്ങളുടെ കുട്ടിക്ക് നിശ്ചിതമായ ഒന്ന് എഴുതുക ഇക്കൂട്ടരെ സംബദ്ധിച്ചടത്തോളം അസംഭവ്യമാണ്... അതിനാൽത്തന്നെ ജാതിക്കോളകത്തെ നികത്താതെ ആ കോളത്തിനെത്തന്നെ പഴിക്കുകയാണ് അക്കൂട്ടർക്ക് അഭിഗാമ്യം... അവർ തങ്ങൾ നടത്തിയ മിശ്രവിവാഹത്തിന്റെ സാമൂഹിക മേന്മയെക്കുറിച്ചും ഒപ്പം വാചാലരാകും.. ഇതിനെല്ലാം ഒടുക്കം നമുക്കു തോന്നിപ്പോകും ഇവർ വിവാഹം കഴിച്ചതു തന്നെ മിശ്രവിവാഹത്തിന്റെ ബ്രാന്റമ്പാസ്സിഡർമാരായി സമൂഹത്തിൽ പുതു സന്ദേശം നൽകാനായിരുന്നു എന്ന്.. പക്ഷെ നമ്മളെല്ലാവരും ആ വിവാഹത്തെ പിൻതുണച്ചത് അവരുടെ പ്രണയത്തെ മാത്രം വിലകൽപ്പിച്ചും.... അവിടേയും ആരാണ് സുതാര്യ ചിന്തക്ക് ഉടമസ്ഥർ എന്ന ചോദ്യം അവശേഷിക്കുന്നു...

      സമൂഹത്തിൽ നിന്നും ഒരു ചിന്ത ഒഴിവാക്കപ്പെടണമെങ്കിൽ ആ ചിന്തയെക്കുറിച്ചുള്ള നിരന്തര സംവാദം ഒഴിവാക്കുകയാണ് ആദ്യം വേണ്ടത്... അങ്ങനെയെങ്കിലും ജാതിക്കോളം പൂരിപ്പിക്കാതെ വിപ്ലവം കൊണ്ടുവരാൻ ശ്രമിക്കുന്നവർ പ്രസ്തുത വിഷയത്തെ ചർച്ചകളിൽക്കൂടി സമൂഹത്തിൽ സജീവമായി നിർത്തി ജാതിയെ ഒരു വലിയ സംഭവമാക്കാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്... ഒപ്പം സ്വയം വിപ്ലവകാരിയാകാൻ ചെലവു കുറഞ്ഞ ഒരു പ്രയത്നവും...

     ജാതിയും മതവും അവഗണിക്കപ്പെടുന്നവയായാൽ മാത്രമേ അത് ചിന്തയിലെ വിഷയങ്ങൾ ആകാതിരിക്കുകയുള്ളു... മന:പൂർവ്മായ അവഗണനയല്ല,, മറിച്ച് സ്വോഭാവികമായ ഒഴിവാക്കലാണ് സമൂഹത്തിൽ ജാതി ചിന്തകൾ ഒഴിവാക്കാൻ നല്ലത്... 'രോഗത്തെ ഇല്ലാതാക്കാൻ മരുന്ന് നല്കാൻ വന്നവൻ വിഷം വിതരണം ചെയ്തു പോയി' എന്നു പറയുന്നതു പോലെയാണ് ചില പുരോഗമന പ്രവർത്തകർ... 

     സർവ്വജാതി മനുഷ്യരും ഉയർന്ന ജീവിത നിലവാരം പുലർത്തിയാൽ അവിടെ തീരുന്നതേ ഉള്ളൂ ജാതീയ ചിന്ത... അതിനാൽത്തന്നെ നമ്മൾ ജാതിക്കും മതത്തിനും അതീതമായി ചിന്തിക്കൂകയും പ്രവർത്തിക്കുകയും ചെയ്ത് ഒന്നായ സമൂഹത്തിനെ നിർമ്മിക്കാൻ ശ്രമിക്കുക... ജീവിത നിലവാരം സമസ്ഥ ജനതക്കും ഉന്നതമാവുക എന്നതാണ് പ്രധാനം

[Rajesh Puliyanethu 
Advocate, Haripad]

Thursday 17 May 2018

ക്ഷേത്രദർശനത്തിന് മേൽവസ്ത്രം വേണ്ടയോ?? കാരണമെന്ത് !?????


     ക്ഷേത്ര ദർശനത്തിനു പുരുഷന്മാർ മേൽവസ്ത്രം ഉപേക്ഷിക്കണം എന്നതാണ് കേരളത്തിലെ പല ക്ഷേത്രങ്ങളിലെയും നിയമം... കേരളത്തിലേതെന്ന് വ്യക്തമാക്കിത്തന്നെ പറയണം... കാരണം കേരളത്തിനു പുറത്ത് പല മഹാക്ഷേത്രങ്ങളിലും ഈ നിഷ്കർഷ കണ്ടിട്ടില്ല!!?... കേരളത്തിലെതന്നെ പല ക്ഷേത്രങ്ങളിലും ഇങ്ങനെ ഒരു നിയമം നില നിൽക്കുന്നില്ല എന്നിരിക്കെ എന്തിനാണ് കേരളത്തിലെ ചില ക്ഷേത്രങ്ങളിൽ മാത്രം ഇങ്ങനെ ഒരു നിയമം നിലനിൽക്കുന്നു??

     ഭാരതത്തിൽ ആകമാനം ക്ഷേത്രങ്ങളെ കണക്കാക്കിയാൽ ഇരുപതു ശതമാനത്തിൽ താഴെ മാത്രം ക്ഷേത്രങ്ങളിൽ നിലനിൽക്കുന്ന ഒരു നിയമമാണിത്... അതിന്റെ കാരണം വിശ്വാസ്സപ്രമാണങ്ങളെ അടിസ്ഥാനമാക്കിപ്പോലും ന്യായീകരിക്കാൻ ഈ നിയമത്തെ പിന്തുണക്കുന്നവർക്ക് കഴിയുന്നില്ല എന്നതാണ് സത്യം...!! അതിനെക്കുറിച്ചു എനിക്ക് മനസ്സിലാക്കാൻ സാധിച്ച ചില വിശദീകരണങ്ങളിൽ ഊന്നിയാണ് ഈ എഴുത്ത്... വിമർശനാസ്പദമായിത്തന്നെ....

     ക്ഷേത്രത്തിൽ മേൽവസ്ത്രം അഴിക്കണം എന്നുപറയുന്നതിലെ അൽപ്പമെങ്കിലും ലോജിക്കലായിട്ടും, അംഗീകരിക്കാൻ തോന്നിയതുമായ വിശദീകരണം ഇതൊന്ന് മാത്രമാണ്... പണ്ടുകാലത്ത് മേൽവസ്ത്രമായി പുരുഷന്മാർ ധരിച്ചിരുന്നത് കൂട്ടി തൈച്ചിട്ടില്ലാത്ത തരം വസ്ത്രങ്ങൾ ആയിരുന്നു... അതായത് മേൽമുണ്ട്,, ഷാൾ ഇനത്തിൽപ്പെടുന്ന വസ്ത്രങ്ങൾ.. നമ്മൾ ഏതൊരു ബഹുമാന്യ ദേഹത്തെ കാണുമ്പോളും ഈ മേൽവസ്ത്രം അഴിച്ചു അരയിൽ കെട്ടുന്ന ഒരു പരമ്പരാഗത രീതി ഉണ്ടായിരുന്നു... അത് ബഹുമാനത്തിന്റെ ഒരു പ്രകടനം ആയിരുന്നു... എപ്പോഴും ബഹുമാനത്തെയും, സ്നേഹത്തെയും പ്രകടിപ്പിച്ചു മനസ്സിലാക്കിക്കണമെന്നാണല്ലോ!!!? കാരണം പ്രകടിപ്പിക്കാതെ ഈ വികാരങ്ങൾ ആർക്കും മനസ്സിലാക്കാൻ കഴിയില്ല എന്നതു കൊണ്ടാകാം... ഇന്ന് പിതാവിനെയോ, ഗുരുക്കൻമാരേയോ കാണുമ്പോൾ മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ചിട്ടു നിൽക്കുന്നതുപോലെ തന്നെ.. അതൊരു പരമ്പരാഗതമായ ബഹുമാന പ്രദർശനം ആയതിനാലാണ് ആ പ്രവർത്തിയിൽ ആത്മസംപൃപ്തി മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ചിട്ടു നിൽക്കുന്ന ശിഷ്യനും, അതുകാണുന്ന ഗുരുവിനും ഒരുപോലെ ഉണ്ടായത്.... അപ്രകാരം ഉന്നത ബഹുമാനം അർഹിക്കുന്ന ക്ഷേത്ര വിഗ്രഹത്തിനു മുൻപിലും നമ്മൾ മേൽവസ്ത്രം അഴിച്ചും,, മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ചിട്ടും ബഹുമാനം പ്രദർശിപ്പിക്കുന്നു.... കാര്യങ്ങൾ ഇതുവരെ യുക്തി ഭദ്രമാണ്...

     പക്ഷെ മേൽമുണ്ട് ധരിച്ചു വരുന്ന ഒരാൾ മേൽമുണ്ട് അഴിച്ചു അരയിൽ ക്കെട്ടി ബഹുമാനം പ്രകരിപ്പിക്കുന്ന അവസ്ഥ ഷർട്ടുകൾ ധരിക്കുന്നവന്റെ മുൻപിൽ പ്രായോഗികമല്ല... അതാണ് "കൂട്ടി തൈച്ചിട്ടില്ലാത്ത വസ്ത്രങ്ങൾ ധരിച്ചിരുന്ന കാലത്തെ ആചാരം" എന്ന് ആദ്യമേ പറഞ്ഞത്... മുണ്ടിന്റെ മടക്ക് അഴിച്ചിട്ടു ബഹുമാനം പ്രകടിപ്പിക്കുന്ന സമ്പ്രദായത്തിനു മുൻപിൽ പാന്റിട്ടു നിൽക്കുന്നവന് അത് പ്രായോഗികമല്ല... അതിനാൽ പാൻറ് ധരിക്കുന്നവനും, ഉടുപ്പു ധരിക്കുന്നവനും ക്ഷേത്രത്തിൽ പ്രവേശിക്കാൻ യോഗ്യനല്ല എന്ന് പറയുന്ന ന്യായ വാദത്തിനോടും,, മുൻപ് കൂട്ടി തൈച്ചിട്ടില്ലാത്ത വസ്ത്രങ്ങൾ ധരിച്ചിരുന്നവൻ അനുവർത്തിച്ചു വന്നിരുന്ന അതേ രീതികൾ ആധുനീക വസ്ത്രങ്ങൾ ധരിക്കുന്നവർ അനുവർത്തിക്കണം എന്നതിലെ സാങ്കേതികത്വവും ഉൾക്കൊള്ളാൻ കഴിയുന്നില്ല... എന്നാൽ ബഹുമാന പ്രകടനങ്ങൾ ദൈവത്തിന്റെ മുൻപിൽ എന്തിന് എന്ന വാദത്തെയും അംഗീകരിക്കാൻ കഴിയില്ല;; കാരണം സ്വന്തം അധ്യാപകന്റെ മുൻപിൽ മുണ്ടു മടക്കിക്കുത്തി നിന്നു സംസാരിക്കുന്ന ശിഷ്യന്റെ മനോനിലയിലെ പ്രകടമാകാതെ നിലനിൽക്കുന്ന കുറ്റ ചിന്ത ഇവിടെയും ബാധകമാണ്... അപ്രകാരം ഉള്ളിൽ സൂക്ഷിക്കുന്ന, മനസാക്ഷി അംഗീകരിക്കാത്ത ഒരു പ്രവർത്തി താൻ ബഹുമാനിക്കുന്ന ഒരു വിഗ്രഹത്തിനു മുൻപിലും ബാധകമാണ്... വിശ്വാസത്തിൽ അധിഷ്ഠിതമായ ഈശ്വരചിന്തയിൽ അതിനു പ്രാധാന്യം കൂടുതലുമാണ്...

     എന്നാൽ മേൽവസ്ത്രം അഴിച്ചു അരയിൽക്കെട്ടിയും,, മുണ്ടിന്റെ മടക്കഴിച്ചിട്ടു ബഹുമാന പ്രദർശനം ചെയ്യുന്ന പരമ്പരാഗത ആശയത്തിലേക്ക്  ആധുനിക വസ്ത്രങ്ങളായ ഷർട്ടോ, പാന്റോ ധരിക്കുന്നവരെ ഉൾക്കൊള്ളിക്കരുതെന്നു  മാത്രമാണ് അപേക്ഷ..കാരണം അത് പ്രായോഗികമല്ല ... അതിൽ വലിയ ഒരു തമാശയും അടങ്ങിയിരിക്കുന്നു... മുൻകാല അടിസ്ഥാന പ്രമാണത്തിലെ മേൽമുണ്ട് ധരിച്ചുവരുന്ന ഇക്കാലത്തെ അഭിനവ പ്രമാണിമാർ മേൽ നേരിയത് അഴിച്ചു അരയിൽക്കെട്ടുന്നത് കാണാനേയില്ല.... അവർ ""ഭഗവാനെ അങ്ങയെക്കാണാൻ ഞാൻ എന്ന വലിയ ഒരു പുള്ളി വന്നിരിക്കുന്നു"" എന്നനിലയിലാണ് തിരുനടയിൽ പെരുമാറിക്കാണുന്നത്.... അടിസ്ഥാന സങ്കൽപ്പത്തെ അഭിനവ യാഥാർഥ്യം കളിയാക്കി ചിരിക്കുന്ന അവസ്ഥ....!!?

     മേൽവസ്ത്രം അഴിച്ചു മാത്രമേ ക്ഷേത്രത്തിൽ പ്രവേശിക്കാവൂ എന്ന് പറയുന്നതിന് കാരണഭൂതമായി മറ്റൊരു കാരണവും കേട്ടിട്ടുണ്ട്.... അതായത് ക്ഷേത്രത്തിൽ പ്രവേശിക്കുന്നവന് പൂണൂൽ ഉണ്ടോ എന്ന് തിരിച്ചറിയാനാണ് എങ്ങനെ ഒരു രീതി അവലംബിച്ചത് എന്ന്!?....  അങ്ങനെ ഒരു കാരണത്തിലാണ് ഈ നിയമം വന്നതെങ്കിൽ അതിന് ഈ കാലത്ത് നിലനില്പില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? പക്ഷെ അന്വേഷിച്ചിറങ്ങിയാൽ ഇപ്പറയുന്ന അടിസ്ഥാന കാരണം പോലും നിലനില്പില്ലാത്തതാണെന്ന് പറയേണ്ടിവരും... കാരണം അബ്രാഹ്മണർക്കു ക്ഷേത്ര പ്രവേശനം പണ്ടുകാലത്ത് ഉണ്ടായിരുന്നില്ല... പ്രക്ഷോഭങ്ങൾക്കൊടുവിൽ അബ്രാഹ്മണ പ്രവേശനം സാദ്ധ്യമായപ്പോൾ പിന്നെയെന്താണ് പൂണൂൽ പരിശോധനക്ക് പ്രാധാന്യം നൽകുന്നത്??

     ഷർട്ട് അഴിച്ചു മാറ്റി ക്ഷേത്ര പ്രവേശനം നടത്തണം എന്ന് നിഷ്കർഷിക്കുന്നവരിൽ ഒരു വിഭാഗം മുൻപോട്ടു വെയ്ക്കുന്ന കാരണം കുറച്ചു ദൈവീകമാണ്... അതായത് ക്ഷേത്ര അകത്തളങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ദൈവീക ചൈതന്യത്തെ ശരീരവുമായി നേരിട്ടു ബന്ധിപ്പിക്കുന്നതിന് മേൽവസ്ത്രം തടസ്സമാണെന്നാണ് വാദം...! ഈ വാദഗതിയിലെ സാങ്കേതികത്വം പരിശോധിക്കാതെ തന്നെ ഈ വാദത്തെ തള്ളിക്കളയാവുന്നതാണ്... കാരണം ദൈവീക ചൈതന്യത്തെ ഒരു വസ്ത്രത്തിന്റെ ഇഴകൾ തടുത്തുനിർത്തുന്നു എന്ന് പറയുന്നതുതന്നെ അബദ്ധജടിലമാണ്... 

     കാര്യകാരണങ്ങൾ ദൈവീക- ക്ഷേത്ര ചിന്തകളെ അടിസ്ഥാനമാക്കി വിവരിക്കാൻ പോലും കഴിയാത്ത ഒരു ആചാരം നിലനിർത്തുന്നതിന് എന്തിനു ശഠിക്കണം എന്നതാണ് ചോദ്യം...  കാരണം ഈ ഒരു ആചാരം അനുഷ്ഠിക്കണം എന്ന വാശി ഒരുപാട് ആൾക്കാരെ ക്ഷേത്ര അകത്തളങ്ങളിൽ നിന്നും അകറ്റി നിർത്തുന്നതിന് കാരണമാകുന്നുണ്ട്... ഒരു ഷർട്ട് അഴിക്കാൻ മടിയുള്ളവൻ അകന്നു പോകട്ടെ എന്ന് ചിന്തിക്കുന്നതും ശരിയല്ല... കാരണം ഈ സമാജത്തിൽ പരമാവധി ആൾക്കാരെ ചേർത്തു നിർത്തേണ്ടത് കാലത്തിന്റെ ആവശ്യമാണ്... അടിസ്ഥാന രഹിതമായ ഒരു ആചാരം പലരെയും ക്ഷേത്ര മതിൽക്കെട്ടിനു പുറത്തു നിർത്തുന്നതിനു കാരണമാകുന്നെങ്കിൽ അത് ഒഴിവാക്കേണ്ടതു തന്നെയാണ്....

     ക്ഷേത്രം എന്നത് ഒരു കൂട്ടം ആചാരങ്ങളുടെയും, നിയമങ്ങളുടെയും, വിശ്വാസങ്ങളുടെയും ആകെത്തുകയാണെന്നും ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ പ്രവേശിക്കാൻ തയ്യാറാകുന്നവൻ അവയെല്ലാം പാലിക്കാൻ ബാധ്യസ്ഥരാണെന്നും ഉള്ള വാദഗതിയെ നൂറുശതമാനം അംഗീകരിക്കണം... അതിനാൽത്തന്നെ ക്ഷേത്രത്തിൽ ഷർട്ടു ധരിച്ചു കയറുക എന്ന മാറ്റം കൊണ്ടുവരേണ്ടത് ഒരു മുഷ്ക്കു പ്രകടനത്തിൽക്കൂടി ആകാൻ പാടില്ല... മറിച്ചു് ഒരു സ്വാതന്ത്രത്തിന്റെ അനുവാദനത്തിൽക്കൂടി ആയിരിക്കണം... ഷർട്ടു ധരിച്ചു പ്രവേശിക്കാൻ താല്പര്യപ്പെടുന്നവനെ അപ്രകാരവും, മറിച്ചു താല്പര്യപ്പെടുന്നവനെ അങ്ങനെയും അനുവദിക്കണം... മുൻപോട്ട് ഒരു ദീർഘകാലം 'ഷർട്ട് അഴിച്ചു മാത്രം ക്ഷേത്ര പ്രവേശനം' എന്ന ആചാരം നിലനിൽക്കില്ല എന്നും നമ്മൾ മനസ്സിലാക്കണം...

     നവീന ചിന്താ രീതികൾ ആചാരങ്ങളിലേക്കു കൊണ്ടുവരുന്നതിനെയും, നടപ്പിലാക്കുന്നതിനെയും പിന്തിരിഞ്ഞു നിന്നു നേരിടുകയോ. സ്വീകരിക്കുകയോ ചെയ്യുന്ന സ്വഭാവം ഹിന്ദുവിനില്ല... ഹിന്ദു മതത്തിലേക്ക്  നവീന ആശയങ്ങളെ കൊണ്ടുവരുമ്പോൾ അത് നടപ്പിലാക്കുന്നതിന് ഒരു കൂട്ടരെ പിന്തിരിപ്പിക്കുന്നത്;; 'മറ്റു മതങ്ങളിൽ ഒന്നും തന്നെ ഇപ്രകാരമുള്ള ചിന്തകൾ നടപ്പിലാക്കാൻ ആരും ശ്രമിക്കുന്നില്ലല്ലോ, പിന്നെ നമ്മൾ മാത്രം എന്തിന്!?' എന്ന ചോദ്യമാണ്... അതിനുത്തരം അതാണ് ഹിന്ദു മതം എന്ന് മാത്രമാണ്... ഈ മതത്തിൽ ഇത്രയധികം വെളിച്ചം കടന്നു കൂടിയത് ഈ തുറന്ന ചിന്താഗതിയാണെന്നും പറയേണ്ടിവരും...

     തുറന്ന മനസ്സോടെ വിഷയങ്ങളെ സമീപിക്കുകയും നടപ്പിലാക്കുകയും ചെയ്യുക.. സനാതനഃ ധർമ്മത്തെ സംരക്ഷിക്കുകയും വിപുലീകരിക്കുകയും ചെയ്യുക 

[Rajesh Puliyanethu
 Advocate, Haripad]


Friday 16 March 2018

'ത്രിപുര' തെരഞ്ഞെടുപ്പ് ഫലം,, മോഡി വിരുദ്ധ ക്യാമ്പിന്റെ കൈയ്യിൽ തീപ്പന്തം....!!??


     ത്രിപുരയിലും ബി ജെ പി വിജയക്കോടി പാറിച്ചിരിക്കുന്നു.... 'കമ്യുണിസ്റ്റ് കോട്ട' എന്ന് കമ്യുണിസ്റ്റുകൾ തന്നെ വീമ്പിളക്കിയിരുന്ന ഭാരതത്തിലെ രണ്ടാമത്തെ സംസ്ഥാനവും അവർക്കു കൈവിട്ടു പോയിരിക്കുന്നു... ഇനിയുമുള്ളത് കേരളം മാത്രം... ഇത്രയും യാഥാർത്യമാണ്... നഷ്ടപ്പെട്ടത് അക്കമിട്ടു പറയുന്നതും നഷ്ടപ്പെടാൻ സാദ്ധ്യത ഉണ്ടെന്നു പറയുന്നതും യാഥാർഥ്യമാണ്... കാരണം അവിടുത്തെ സാദ്ധ്യതയും യാഥാർഥ്യമാണ് .. കേരളത്തിലെ ചെറു ഘടകങ്ങളിൽ അധികാരം നിലനിർത്താൻ സിപിഎം നു കഴിയുന്നത്  സംസ്ഥാന ഭരണത്തിലെ നിർണ്ണായക കക്ഷിയായി നിൽക്കുന്നതുകൊണ്ടാണ്... ഭരണ രംഗത്തുനിന്നും പുറത്തു പോവുകയും അവിടേക്ക് ബിജെപി എത്തുകയും ചെയ്താൽ താഴെക്കിടയിലുള്ള പ്രവർത്തകരിൽ പോലും ചോർച്ച ഉണ്ടാകുമെന്ന് സിപിഎം തിരിച്ചറിയുന്നുണ്ടാകും.. അധികാരത്തിൽ ഇരിക്കുന്ന പാർട്ടിയുടെ ഭാഗമായിരിക്കുന്നതിനാലും,, സംഘടനാ പരമായ ചട്ടക്കൂട്ടിന്റെ ഉള്ളിൽ നിൽക്കുന്നതിനാലുമാണ് കേരളത്തിൽ അണികളിൽ നിന്നും വലിയ ഒരു ചോർച്ച പാർട്ടിക്ക് ഇപ്പോഴും ഉണ്ടാകാത്തത്... പാർട്ടിയുടെ അക്രമ രാഷ്ട്രീയത്തിലും,, മത പ്രീണന നയങ്ങളിലും,, ഹിന്ദു വിരുദ്ധ തത്വങ്ങളിലും, ഇസ്ലാമിക തീവ്രവാദികളോടുള്ള മൃദു സമീപനത്തിലും, ചൈനയും, പാകിസ്ഥാനും പോലെയുള്ള വിദേശരാജ്യങ്ങളോടുള്ള വിധേയത്വത്തിന്റെ പേരിലും പാർട്ടിയെ അനുകൂലിച്ചു പരസ്യമായി നിൽക്കുന്ന വലിയ വിഭാഗത്തിന് അമർഷം  ഉണ്ടെന്ന കാര്യത്തിൽ സംശയം വേണ്ട... പക്ഷെ മുൻപ് പറഞ്ഞ ആനുകൂല്യങ്ങളുടെയും സംരക്ഷണത്തിന്റെയും ഒപ്പം ഭയത്തിന്റെയും പേരിൽ പരസ്യപ്രതികരണത്തിന് അണികളിൽ പലരും  തയ്യാറാകുന്നില്ല എന്നുവേണം കാണാൻ....

     ഒരു കാലത്ത് ഭാരതത്തിലെ ഏറ്റവും വലിയ കക്ഷിയായിരുന്ന കോൺഗ്രസ്സിന്റെയും രാഷ്ട്രീയസ്ഥിതി വളരെ ദയനീയമാണ്... അമിതമായ മത പ്രീണന നയങ്ങളും,, അഴിമതിയുമാണ് കോൺഗ്രസ്സിനെ തളർത്തിയത്.. ഒപ്പം ഒരു നേതാവായി കഴമ്പുള്ള ആരേയും ഉയർത്തിക്കാട്ടാനില്ലാത്ത ദൈന്യതയും... നെഹ്‌റു കുടുംബത്തിന്റെ അപ്രമാദിത്യത്തിൽ നിന്നും പാർട്ടി പുറത്തു വന്നാൽ ശിഥിലമായിപ്പോകുമെന്ന ഭയം....! മറുവശത്ത് രാഹുൽ ഗാന്ധിയെ അംഗീകരിച്ചു നിന്നാൽ ഉമിത്തീയിൽ ദഹിക്കുന്നതുപോലെ നീറി ഇല്ലാതാകുന്ന അവസ്ഥ... നരേന്ദ്ര മോദിയും, അമിത്ഷായും അഴിച്ചു വിട്ട യാഗാശ്വത്തെ പിടിച്ചു കെട്ടാൻ ഈ രണ്ടു കൂട്ടരും അശക്തമാണെന്ന് സമ്മതിച്ചേ പറ്റൂ.. ഒപ്പം ഒരു ഭരണകാലം അവസ്സാനിപ്പിച്ചു ജനഹിതം തിരയാൻ സമയമെത്തുമ്പോൾ പോലും ബിജെപി എതിർകോട്ടകൾ കീഴടക്കുന്ന കാഴ്ച...  രാഷ്ട്രീയ ആക്രമണങ്ങൾക്കോ;; എന്തിന് പ്രതിരോധത്തിനോ പോലും ശക്തിയില്ലാത്ത പ്രതിപക്ഷം... മുൻ യുപിഎ സർക്കാരിലെ ധനമന്ത്രിയുടെ മകൻതന്നെ ജയിലിൽ... മുന്നിൽ നിന്നു നയിക്കേണ്ട രാഹുൽ ഒളിവിൽ.... പൊതു ജനത്തിനു മുൻപിൽ ഇന്നൊരു നേതാവേ ഉള്ളൂ... അതാണ് നരേന്ദ്രമോദി... നരേന്ദ്രമോദി അധികാരത്തിൽ എത്തിയതിനു ശേഷം ഇവിടെ രണ്ടുതരം രാഷ്ട്രീയം രൂപം കൊണ്ടിരുന്നു.. അത് 'മോഡി അനുകൂല രാഷ്ട്രീയം,, മോഡി വിരുദ്ധ രാഷ്ട്രീയം' എന്നിങ്ങനെ ആയിരുന്നുവെങ്കിൽ, മോഡി വിരുദ്ധ രാഷ്ട്രീയ ക്യാമ്പ് ഇന്ന് ഏറെക്കുറെ ശൂന്യമാണ്... ഉള്ളവർ തളർവാദരോഗം പിടിപെട്ട് കിടപ്പിലാണ്.. മോഡി വിരുദ്ധ രാഷ്ട്രീയ ക്യാമ്പിൽ സജീവമാകാൻ കച്ചമുറുക്കി അവാർഡുകൾ തിരിച്ചു നൽകിയ സാംസ്ക്കാരിക നായകർ (നക്കികൾ) നഷ്ടത്തിലാണ്... അവർക്കുള്ള ആശ്വാസ്സം അവാർഡു പണം കീശയിൽ വെച്ച് ഫലകം കൊടുത്തതാണ്... അവർക്ക് ഫലകമേ നഷ്ടമായുള്ളൂ... പണം കീശ യിൽത്തന്നെയുണ്ട്.....

     ഭരണം എനിക്കും, നിനക്കും അല്ലെങ്കിൽ നമ്മുടെ കുറുമുന്നണികൾക്ക് എന്ന് കരുതി ജീവിച്ച  ഇടതു- വലതന്മാർ  ഭരണ പ്രതിപക്ഷമെന്ന വ്യത്യാസ്സം കൂടാതെ ഒന്നിക്കാൻ ശ്രമിക്കുന്ന ഏറ്റവും തമാശ നിറഞ്ഞ രാഷ്ട്രീയത്തിനും നമ്മൾ ജനങ്ങൾ സാക്ഷികളായി.... സ്വാതന്ത്യ്രത്തിനു ശേഷമിത്രനാളും ഞങ്ങൾ പറഞ്ഞ രാഷ്ട്രീയവും, പ്രചരിപ്പിച്ച ചിന്തകളിലും ഒരു കഴമ്പുമില്ലായിരുന്നു എന്നും ഇന്ന് ലഭിക്കുന്ന അധികാരത്തിനു വേണ്ടി മാറ്റിവെയ്ക്കാനും, പൊളിച്ചു കളയാനും മാത്രം ദൃഢതയുള്ള ചില ആശയങ്ങളും, പ്രത്യയ ശാസ്ത്രങ്ങളും മാത്രമായിരുന്നു തങ്ങളുടെ  പക്കലുണ്ടായിരുന്നതെന്നും ഇക്കൂട്ടർ തുറന്നു സമ്മതിക്കുന്നു... ഇടതു വലതന്മാർ അന്യോന്യം ഊന്നുവടികളാകാൻ ക്ഷണിക്കുന്നു... അപ്പുറക്കാഴ്ചയിൽ സ്വയം നിൽക്കാൻ കഴിവില്ല എന്ന തിരിച്ചറിവിൽ അവർതന്നെ അപ്രകാരമുള്ള ബാന്ധവ ആലോചനകൾ ഉപേക്ഷിക്കുന്നു.... ഭാരതം ഏറ്റവും കരുത്തുറ്റ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും, അതിനൊപ്പം ഏറ്റവും കരുത്തനായ ഭരണാധികാരിയുടെയും കരങ്ങളിലാണ്...

     തെരഞ്ഞെടുപ്പു പരാജയങ്ങൾ ഇടതു വലതന്മാരെ അസ്വസ്ഥമാക്കുന്നത് സ്വാഭാവികം മാത്രം.. പക്ഷെ അതിനെ അതിജീവിക്കാൻ ഇക്കൂട്ടർക്ക് ചെയ്യുവാൻ കഴിയുന്നത് രാജ്യത്തിന് വിപത്തായി ഭവിക്കുന്നവയായിരിക്കും എന്നതാണ് ആശങ്കക്ക് കാരണം... രണ്ടായിരത്തി പത്തൊൻപതിൽ   നടക്കാനിരിക്കുന്ന ലോക്‌സഭാ ഇലക്ഷനിൽ ശ്രീ നരേന്ദ്രമോദിയെയും, ബിജെപി യേയും മോശമായി ചിത്രീകരിക്കാൻ അവർ പുറത്തെടുക്കുക കലാപത്തിന്റെയും, സംഘര്ഷത്തിന്റെയും ഒപ്പം വിദേശ വിധ്വംസക ശക്തികളുടെ പിന്തുണയുടെയും വഴികളായിരിക്കും....  പാക്കിസ്ഥാനിൽ പോയി നിന്നു കൊണ്ട് ഇന്ത്യൻ പ്രധാന മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട നേതാക്കന്മാരുള്ള പാർട്ടിയാണ് കൊണ്ഗ്രെസ്സ്... ജന്മം കൊണ്ടുതന്നെ വിദേശീയവും,, ഇപ്പോഴും ചൈനാ സൂക്തങ്ങൾ പാടി അഭിമാനം കൊണ്ട് നടക്കുകയും, ചൈനയിൽ അഭിമാനിക്കുകയും ചെയ്യുന്ന ഇടതു പക്ഷം മറ്റൊരു വശത്ത്...!! ഇക്കൂട്ടരൊക്കെ സ്വന്തം നേട്ടത്തിനു വേണ്ടി ഏതു നെറികേടും കാട്ടാൻ മടിക്കില്ല എന്ന് നമ്മൾ മനസ്സിലാക്കി കരുതിയിരിക്കണം.... പാർലമെന്റ് ആക്രമിച്ചവനേയും,, മഹാനഗരത്തിൽ ബോംബുകൾ പൊട്ടിച്ചവനേയും നാലുവോട്ടിനായി ആരാധിക്കുന്ന ഇക്കൂട്ടർക്ക് ഹിന്ദുവും, മുസ്ലീമും മറ്റെല്ലാ വിഭാഗവും വോട്ടിനുള്ള യന്ത്രങ്ങൾ മാത്രം... അവരെ കലാപങ്ങളിലേക്ക് നയിക്കുന്നതിൽ മടിയോ, ഹൃദയ വേദനയോ ഇവർക്കാർക്കും ഉണ്ടാകുമെന്ന് കരുതുക വയ്യ....

     ത്രിപുരയിലെ പരാജയത്തോറ്റു കൂടി ഇടതു- വലതന്മാർ രാഷ്ട്രീയമായി പൂർണ്ണമായും തളർന്നു... ബിജെപി അധികാരത്തിൽ വന്നിത്ര നാളും അവർ പറഞ്ഞു പ്രചരിപ്പിച്ച മോഡി വിരുദ്ധ രാഷ്ട്രീയം ഇവിടെ വിലപ്പോകുന്നതേ ഇല്ല.... മോദിയുടെ കോട്ടും, കൂണും, യാത്രയും, ഭാര്യയും തുടങ്ങി ഇക്കൂട്ടർ ഉയർത്തിയ ആരോപണങ്ങളിൽ പൊതു ജനങ്ങളുടെ പരിഹാസം ആവോളം കേട്ടു... നോട്ടു നിരോധനവും, ബാങ്കും തുടങ്ങിയ വിഷയങ്ങളും ജനങ്ങളിൽ വിരോധം സൃഷ്ട്ടിക്കാൻ കാരണമാകുന്നില്ല... അവസ്സാനം വന്ന GST തങ്ങളെ തുണക്കു മെന്നും അതിന്റെ തിരിച്ചടി മോദിക്ക് ഗുജറാത്തിൽ നിന്നു തന്നെ ലഭിക്കുമെന്നു പറഞ്ഞു ഉണ്ണാ വൃതമിരുന്നവർക്ക് നാരങ്ങാ നീരു കുടിക്കേണ്ടി വന്നു.. സ്വന്തം തട്ടകത്തിലെ എഴുത്തുകാരെയും, പത്രക്കാരെയും ഉപയോഗിച്ചു നടത്തിയ 'ഫാസിസ്റ്' പ്രചാരണ തന്ത്രം പൂർണ്ണമായും വടികുത്തിപ്പിരിഞ്ഞു...  സ്വന്തം രാഷ്ട്രീയവും, ആദർശങ്ങളും, പ്രത്യയ ശാസ്ത്രവും എടുത്തു വിളമ്പിയാൽ ജനം അടുത്ത ഇലക്ഷൻ കഴിഞ്ഞാലും ചിരി നിർത്തില്ല എന്ന അവസ്ഥ.... ഇത്രയും രാഷ്ട്രീയമായ അവസ്ഥയിൽ ദൈന്യത അനുഭവിക്കുമ്പോൾ ഒരു കൈത്താങ്ങാകാൻ ഇക്കൂട്ടർക്ക് പഴയ തൊഴന്മാരായ ഇസ്‌ലാമിക തീവ്രവാദികളും, മാവോയിസ്റ്റുകളും, ചൈനയും, പാകിസ്ഥാനും ഒക്കെയേ ഉള്ളൂ... പരാജയത്തിന്റെ തീച്ചൂളയിൽ നിൽക്കുന്ന ഇടതു- വലതന്മാരും, അനുചരന്മാരും ഇല്ലം ചുട്ടാലും വേണ്ടില്ല,, എലിയെ കൊന്നാൽ മതി എന്ന നിലയിലേക്ക് എത്തുമ്പോൾ ഭാരതം എന്ന മാഹാരാജ്യമാകുന്ന കൂരക്കുള്ളിൽ കഴിയുന്ന സാധാരണ പൗരന്മാരായ നമ്മളെപ്പോലെയുള്ളവർ അതിന്റെ ചൂടേൽക്കേണ്ടി വരും.....

     രാജ്യത്തു പശു രാഷ്ട്രീയം ഇളക്കിവിട്ട് സമൂഹത്തിൽ രണ്ടു ചേരി സൃഷ്ട്ടിച്ചു സംഘർഷങ്ങൾ സൃഷ്ട്ടിക്കാൻ ശ്രമിച്ചവരാണ് മോഡി വിരുദ്ധ രാഷ്ട്രീയ വിഭാഗം... അത് ഏറെക്കുറെ പരാജയപ്പെട്ടുവെങ്കിലും ചിലയിടങ്ങളിൽ ചെറിയ ചില മുറിവുകൾ സൃഷ്ട്ടിക്കുന്നതിൽ ഇക്കൂട്ടർ വിജയിച്ചിട്ടുണ്ട്.... അതെന്തൊക്കെയായാലും ശ്രീ നരേന്ദ്ര മോഡിയെ പരാജയപ്പെടുത്താൻ ഇക്കൂട്ടർ കണ്ടെത്തിയിരിക്കുന്ന വഴി വിഘടനത്തിന്റേതാണെന്നു നമ്മൾ മനസ്സിലാക്കണം... രാജ്യത്ത് പരമാവധി വിദ്വെഷവും അതുവഴി സംഘർഷവും നിറച്ചു അതിന്റെ ഉത്തരവാദിത്വം ശ്രീ മോദിയുടെ മേൽ കെട്ടിവെച്ചു്  അദ്ദേഹത്തെ പരാജയപ്പെടുത്താനാകും എന്നാണിവർ തുടക്കം മുതൽ കണക്കു കൂട്ടിയിരുന്നത്...

     ലോങ്ങ് മാർച്ചു് എന്ന പേരിൽ പാവപ്പെട്ട കർഷക തൊഴിലാളികളെ പൊരിവെയിലത്ത് കിലോമീറ്ററുകൾ നടത്തിച്ചതാണ് അതിലെ അവസ്സാനത്തോടെ ശ്രമം... ഒരു സംഘർഷത്തെ സ്വപ്നം കണ്ടു കഴിഞ്ഞിരുന്ന മോഡി വിരുദ്ധ ചേരി അവിടെ പരാജയപ്പെട്ടെങ്കിലും സംഘർഷം ഉറപ്പു വരുത്തുന്ന രീതിയിൽ കരുക്കൾ നീക്കാൻ അവർ സമീപ ഭാവിയിൽത്തന്നെശ്രമിക്കും... ചന്ദ്ര ബാബു നായിഡു വിന്റെ ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത ആവശ്യവുമായുള്ള മുന്നണി ബഹിഷ്‌കരണം ഇതോക്കെയായി ചേർത്തു വായിക്കണം... രാജ്യത്തു മറ്റൊരു കലാപം ഉയർത്തി വിടുന്നതിനുള്ള ബോധപൂർവ്വമായ ശ്രമമായി ഇതിനെയും കാണണം... വളരെ അടുത്ത കാലത്തു തന്നെ വിഭജനത്തിന്റെ പേരിൽ സംഘർഷം നടന്ന ഒരു ഭൂമിയിൽ വീണ്ടും കലാപം ഉയർത്തി വിടാൻ എളുപ്പമാണ് എന്നവർ കണക്കു കൂട്ടുന്നു... വാജ്‌പേയ് സർക്കാരിൽ നിന്നും അവസ്സാനകാലം ഇറങ്ങി ഓടിയ ചന്ദ്ര ബാബു മുന്നണിയേക്കാൻ സ്വന്തം നിലനിലനിൽപ്പിനെ പോറ്റുന്നവനാണ് എന്ന് തെളിയിച്ചതാണ്... എന്ത് വാഗ്ദാനങ്ങളിലാണ് ചന്ദ്രബാബു കാൽ വഴുതി വീണതെന്ന് ഭാവികാല രാഷ്ട്രീയം നമുക്കു പറഞ്ഞു തരും....

     പരാജയം ഉറപ്പു വരുമ്പോൾ സ്വയം പൊട്ടിച്ചിതറിയാലും മറ്റുള്ളവർക്ക് പരമാവധി നാശനഷ്ടം ഉണ്ടാക്കണമെന്നു കരുതുന്ന ചാവേറുകളുടെ മനസ്സാണ് ഇന്ന് മോഡി വിരുദ്ധ ക്യാമ്പിനുള്ളത്... ആ മനോഭാവത്തോടെ കഴിയുന്ന കൂട്ടരെ നാം ശ്രദ്ധിച്ചു കൊണ്ടേയിരിക്കണം... അവരുടെ വാക്കിലും പ്രവർത്തിയിലും ഒളിഞ്ഞിരിക്കുന്ന വിദ്വെഷം പകർത്തുന്ന അണുക്കളെ നാം തിരിച്ചറിയണം... അവർ കത്തിച്ചു പിടിച്ച തീപ്പന്തങ്ങൾ സ്വന്തബന്ധങ്ങൾ പോലും നോക്കാതെ സമൂഹത്തിലേക്ക്  വലിച്ചെറിയാൻ സാദ്ധ്യതയുണ്ട്.....!!

[Rajesh Puliyanethu
 Advocate, Haripad]