Sunday 3 July 2011

ശ്രീ പദ്മനാഭസ്വാമിയുടെ സ്വത്ത്

ശ്രീ പദ്മനാഭക്ഷേത്ത്രത്തില്‍ നിന്നും അളവറ്റ ധനശേഖരം കണ്ടെത്തിയിരിക്കുന്ന്നു. ശ്രീ പദ്മനാഭന്‍ മഹാ മഹാ പ്രഭു തന്നെ. അതിവിപ്ലവകാരികളെന്നു സ്വയം കരുതുന്നവരും, ചില സംഭവങ്ങള്‍ മുന്നിലെത്തുമ്പോള്‍  ഇപ്രകാരമൊക്കെ അതിനെക്കുറിച്ച് സംസാരിച്ചാലേ തനിക്കു പൊതു സമൂഹത്തിന്റെ അംഗീകാരം ലഭിക്കു എന്ന്  വിവക്ഷിക്കുന്നവരും, പുരോഗമന വാദികളെന്നു  നടിക്കുന്നവരും ഒക്കെ ശ്രീപദ്മനാഭന്റെ സ്വത്ത് എണ്ണി തിട്ടപ്പെടുത്തി തീരുന്നതിനു മുന്‍പുതന്നെ അതെന്തു ചെയ്യണമെന്നുള്ള ചര്‍ച്ച ആരംഭിച്ചു കഴിഞ്ഞു. പക്ഷെ ഈ പണം ഒന്നും ചെയ്യാന്‍ കഴിയില്ല എന്നതാണ് സത്യം.  കാരണം നമ്മുടെ രാജ്യത്ത് ആരാധനാലയങ്ങള്‍ക്കു സ്വത്ത്‌ ആര്ജിക്കാനും, അത് കൈകാര്യം ചെയ്യുന്നതിനും നിയമപരവും ഭരണഘടനാ പരവുമായ അധികാര അവകാശങ്ങളുണ്ട്. ശ്രീ പദ്മനാഭ ക്ഷേത്രത്തിലെ സ്വത്തില്‍ ചില പ്രത്യേകതകള്‍ ഉണ്ട് എന്നതാന്നു സത്യം. ഈ സ്വത്തിന്റെ പ്രത്യേകത എന്ത് എന്നത് മനസ്സിലാക്കണമെങ്കില്‍ ഈ സ്വത്തിനെ ഉറവിടങ്ങളെക്കുറിച്ചും ചിന്തിക്കേണ്ടി വരും. ശ്രീ പദ്മനാഭ ക്ഷേത്ത്രത്തിലെ ഭണ്ടാരവഴികള്‍ പലതായിരുന്നു. അതില്‍ പ്രധാനപ്പെട്ടവ, എല്ലാ ക്ഷേത്രത്തിലെയും പോലെ  ക്ഷേത്ത്രത്തിലെത്തുന്ന ഭക്ത്തര്‍ നല്‍കുന്ന വഴിപാടുകള്‍, ഭണ്ടാര   സമര്‍പ്പണങ്ങള്‍, എന്നിവയും  തിരുവിതാംകൂര്‍ രാജകൊട്ടാരത്തില്‍ നിന്നും ലഭിച്ചുവന്ന സമര്‍പ്പണങ്ങളും,നാട്ടു പ്രമാണിമാരും, പ്രഭുക്കളും, നല്‍കിവന്നിരുന്ന സമര്‍പ്പണങ്ങളും ആയിരുന്നു. മാര്‍ത്താണ്ടവര്‍മ മഹാരാജാവ് പദ്മനാഭ ദാസനായി ഭരണം നടത്തി വന്ന്നിരുന്നതിനാലും, രാജകുടുംബത്തിന്റെവക ക്ഷേത്ത്രവും, പിന്നെ പുരാണപരമായും അതിപ്രാധാന്യം പദ്മനാഭ സ്വാമി ക്ഷേത്ത്രത്തിനു ഉണ്ടായിരുന്നതിനാലും ആയിരുന്നു ഭാന്റാര സമര്‍പ്പണങ്ങള്‍ പൊന്‍പണങ്ങളായും, പൊന്‍ കിരീടങ്ങലായും, സ്വര്‍ണവിഗ്രഹങ്ങളായും, അങ്ങനെ ഉയര്‍ന്ന മൂല്യത്തിലുള്ളവയായിവരുവാന്‍ കാര്യം. പദ്മനാഭ സ്വാമി ക്ഷേത്ത്രത്തിന്റെ കേള്‍വി വിദൂരതയിലും എത്തിയിരുന്നതിനാല്‍ മറുദേശക്കാരായ പ്രഭുക്കന്മാര്‍, നാട്ടുരാജാക്കാന്‍മാര്‍ എന്നിവര്‍ തല്‍സ്ഥിതിക്കൊത്ത  സമര്‍പ്പണങ്ങള്‍ നടത്തിയതിനാല്‍ ക്ഷേത്രഭണ്ടാരം സമ്പന്നമായി. അനന്തര അവകാശികളില്ലാതെ വന്ന പ്രഭു കുടുംബംഗളിലെ സ്വത്തിന്‍റെ അനന്തര അവകാശിയായി ശ്രീ പദ്മനാഭനെ നിശ്ചയിച്ചവരുമുണ്ട്. സ്വന്തം രാജ്യം ശത്രു കീഴടക്കാന്‍ പോകുന്നു എന്ന് തോന്നലുണ്ടാകുമ്പോള്‍, വിലപിടിച്ചതെല്ലാം ശ്രീ പദ്മനാഭാനില്‍ സമര്‍പ്പിച്ചവരുണ്ട്. ടിപ്പു വിന്റെത് പോലെയുള്ള പടയോട്ടങ്ങള്‍ ഉണ്ടാകാന്‍ പോകുന്നു എന്നാ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ തങ്ങളുടെ സ്വത്തുക്കള്‍ സുരക്ഷിതമായ ഇടത്തില്‍ എത്തിച്ചു സൂക്ഷിച്ചതും ശ്രീ പദ്മനാഭ ക്ഷേത്രത്തിലായിരുന്നു. രാജവിന്റെ അധീനതയിലുള്ളത് എന്നത് കൊണ്ടും, രാജ്യത്തിന്റെ തെക്കേ അറ്റത്തുള്ളത് എന്നതും സുരക്ഷാചിന്തയില്‍ പദ്മനാഭസ്വാമി ക്ഷേത്ത്രത്തിനു വിശ്വാസ്യത നേടിക്കൊടുത്തു. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ രത്നങ്ങള്‍ എത്തി ചേര്‍ന്നതിനു പുറകിലും ചരിത്രയാഥാര്ത്യങ്ങളുണ്ട്. മുന്‍പ് നാട് വാണിരുന്ന രാജാക്കന്മാരില്‍ ഒട്ടുമിക്കവരും ജ്യോതിഷത്തിലും മറ്റും അതീവ വിശ്വാസികളായിരുന്നു. തങ്ങളുടെ ദശാ കാലങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ക്കനുസൃതമായി തങ്ങള്‍ക്കു ഉന്നതി വരുന്നതിനാവശ്യമായ രത്നങ്ങള്‍ തേടി കണ്ടെത്തുന്നതില്‍ അവര്‍ ഉല്‍സുകര്‍ ആയിരുന്നു. തങ്ങളുടെ ദശാ കാലത്തിനു ഗുണം ചെയ്യുന്ന രത്നത്തിന്റെ ഗണത്തില്‍പ്പെടുന്ന ഏറ്റവും മാറ്റ് കൂടിയ രത്നമായിരുന്നു അവര്‍ കണ്ടെത്താന്‍ ശ്രമിക്കുക. അത് ലഭിക്കുന്നതിനു വേണ്ടി രാജ്യങ്ങള്‍ ആക്രമിച്ചു കീഴ്പ്പെടുത്തുന്നതിന് പോലും അവര്‍ മടിച്ചിരുന്നില്ല. അപ്രകാരം താന്‍ ആഗ്രഹിച്ച രത്നങ്ങള്‍ നേടാന്‍ സാധിച്ചതിനു പകരം ശ്രീ പദ്മനാഭന് വഴിപാടായി രത്നങ്ങള്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു. രാജാവ് തന്റെ ദശാകാലത്തിനു ശേഷം താന്‍ നേടിയ രത്നം മാറിവരുന്ന ദശാ കാലത്തിനു അനുയോജ്യമല്ല എന്നാണ് ജ്യതിഷ പ്രവചന മുന്ടാകുന്നതെന്ന് കണ്ടാല്‍ മേല്‍ പറഞ്ഞ രത്നം പിന്നീട് കയ്യില്‍ സൂക്ഷിക്കുന്നത് ഉചിതമാവില്ല എന്ന് കാണുന്നു. പുതിയ ദശാ കാലത്തില്‍ അത് ദോഷം ആണെന്ന് വ്യാഖ്യാനിക്കപ്പെടുന്നു. അങ്ങനെ എങ്കില്‍ ആരത്നം രാജാവിന് ആ രാജ്യത്തിന്‌ ഉള്ളില്‍ ആര്‍ക്കും നല്‍കാന്‍ കഴിയില്ല. എന്തെന്നാല്‍ എല്ലാവരും രാജാവിലും താഴ്ന്നവരാന്. രാജ്യത്തെ എല്ലാവരുടെയും സ്വത്തിന്‍റെ അവകാശി രാജാവാണ്‌. അങ്ങനെ തന്നെക്കാള്‍ താഴ്ന്ന ആര്‍ക്കു രത്നം നല്‍കിയാലും അത് തന്റെ കൈവശമിരിക്കുന്നതിനു തുല്യമാവുകയും, രത്നത്തിന്റെ ദോഷം തനിക്കുതന്നെ വരും എന്നും കണ്ടു തന്നെക്കാള്‍ ഉയര്ന്നവനായ ശ്രീ പദ്മനാഭന് രത്നം സമര്‍പ്പിക്കുകയും ചെയ്യുന്നു. പൊതുവേ എല്ലാ ക്ഷേത്രങ്ങളിലും അമൂല്യ രത്നങ്ങള്‍ വന്നെത്തിയിട്ടുള്ള ഒരു വഴിയാണിത്. തിരുവിതാം കൂര്‍ രാജാകാന്‍മാരെ കാണാന്‍ എത്തുന്നവര്‍ രാജപ്രീതികൂടി ലാക്കാക്കി ശ്രീ പദ്മനാഭന് ഉയര്‍ന്ന മൂല്യമുള്ള സമര്‍പ്പണങ്ങള്‍ നല്‍കി. തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ആഘോഷങ്ങള്‍, കിരീടധാരണം പോലെയുള്ള പ്രധാന പരിപാടികള്‍, ഓണം, വിഷു തുടങ്ങിയ പൊതു ഉത്സവങ്ങള്‍ എന്നിവയില്‍ കൊട്ടാരത്തില്‍ നിന്നും അളവറ്റ ദ്രവ്യങ്ങള്‍ ക്ഷേത്ര ഭാണ്ടാരത്തില്‍ എത്തി. ക്ഷേത്രത്തിന്റെ നടത്തിപ്പിനും നിത്യ ചിലവിനുമുള്ള വകകള്‍ കൊട്ടാരത്തില്‍ നിന്നും നേരിട്ട് എത്തിച്ചിരുന്നതിനാല്‍ ക്ഷേത്രത്തിലെ ഭണ്ടാരം ചെലവിനായി തുറക്കപ്പെട്ടിട്ടില്ല. രാജാവിന്റെ സ്വന്തമായതിനാല്‍ കൊള്ളയടിക്കപ്പെടുന്നതിണോ, ചൂഷണത്തിനോ ക്ഷേത്രം പാത്രമായിട്ടില്ല എന്നുവേണം കരുതാന്‍.   
അപ്രകാരം ഏതു മാര്‍ഗ്ഗത്തില്‍ എത്തിച്ചേര്‍ന്ന സമ്പത്തായാലും അത് ക്ഷേത്രം വക സമ്പത്താണ്‌. വി. ആര്‍ കൃഷ്ണ ഇഎയരെപ്പോലെ ഉള്ളവര്‍പ്പറയുന്നത്‌ ടി സ്വത്ത് ഇവിടുത്തെ ദാരിദ്ര്യ നിര്മാര്‍ജ്ജനത്തിനു ഉപയോഗിക്കണമെന്നാണ്. BJP പറയുന്നത് രാജകുടുംബത്തിനു യാതൊരു അവകാശവുമില്ല എന്നാണ്. രാജകുടുംബത്തിനു അവകാശം ഒന്നുംതന്നെ അവര്‍ ആവശ്യപ്പെടാത്ത സ്ഥിതിക്ക് ആ ചോദ്യത്തിന് പ്രസക്ത്തി ഇല്ല. എങ്കിലും ഇത്രയും നാള്‍ സ്വന്തം ഭരണത്തിന്‍ കീഴില്‍ ഇരുന്ന ക്ഷേത്ത്രത്തിലെ നിലവറകള്‍ ഉള്ളത് കിട്ടട്ടെ എന്ന് കരുതി കുത്തി തുറന്ന് അപഹരണം നടത്താതിരുന്നതിനു രാജകുടുംബം പ്രശംസ അര്‍ഹിക്കുന്നു. നിലവറയില്‍ ഇത്രയും പണം അവര്‍ പ്രതീക്ഷിച്ചിരുന്നിരുന്നില്ല എന്ന് മറുവാദം പറഞ്ഞാലും, അറയില്‍ പണം തന്നെ ആയിരുന്നു എന്ന് അറിയാമായിരുന്നു എന്ന വസ്തുത തമസ്ക്കരിക്കരുത്. V R Krishnayer പറയുന്നത് പോലെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനു ടി പണം എങ്ങനെയാണ് ചെലവഴിക്കാന്‍ കഴിയുക. നിലവറകളില്‍ പണം നോട്ടുകളായി അടുക്കിവെച്ചിരിക്കുകയായിരുന്നില്ല. സ്വര്‍ണങ്ങളും, രത്നങ്ങളും ആണവ. അവ എപ്രകാരം പണമാക്കി മാറ്റും?? ഒന്നുകില്‍ വില്‍ക്കണം, അല്ലെങ്കില്‍ ഏതെങ്കിലും ഒരുതരത്തില്‍ പണയപ്പെടുത്തണം. ഏറ്റവും കുറഞ്ഞത്‌ 200 വര്‍ഷങ്ങളുടെതെങ്കിലും പഴക്കം കണക്കാക്കപ്പെടുന്ന വസ്തുവകകള്‍ വിറ്റു തുലച്ച് ചെലവു നടത്തുന്നതിനെ പിന്തുണയ്ക്കുന്ന ഒരു ദരിദ്ര സര്‍ക്കാരാണോ ഇവിടം ഭരിക്കുനത്?? രാജ്യത്തിന്റെ പയിത്രുകമായും, ചരിത്രമായും, കാണേണ്ടുന്ന വസ്ത്തുവിനെ, സ്വകാര്യ സ്ഥാപനത്തിലോ, വിദേശത്തോ പണയപ്പണ്ടാമാക്കത്തക്ക  ഗതികേടിലാണോ ഈ രാജ്യം?? അതിനെ അനുകൂലിക്കത്തക്ക വിധത്തില്‍ ഈ ജനതയുടെ ആത്മാഭിമാനം തകര്‍ന്നോ??  
  കണ്ടെടുക്കപ്പെട്ട ധനത്തെ "നിധി ശേഖരം" എന്ന് വിളിക്കുന്നതില്‍ കൂടി ദുരൂഹത ഉള്ളതായി ചിന്തിക്കണം. എന്തെന്നാല്‍ രാജ്യത്തിന്റെ ഏതെങ്കിലും ഭാഗത്തുനിന്നും കണ്ടെത്തപ്പെടുന്ന "നിധി ശേഖരങ്ങള്‍" എല്ലാം തന്നെ സര്‍ക്കാരില്‍ നിക്ഷിപ്ത്തമാണ്. എന്നാല്‍ ശ്രീ പദ്മനാഭ ക്ഷേത്ത്രത്തില്‍ നിന്ന് ലഭിച്ചതിനെ ഉയര്‍ന്ന സമ്പത്ത് എന്ന അര്‍ഥത്തിലല്ലാതെ 'നിധി' എന്ന് പറയുന്നത് ശരിയല്ല. പുരാതന കാലം മുതല്‍ തന്നെ ക്ഷേത്രത്തിന്റെ ഭാഗമായ നിലവറയില്‍ സൂക്ഷിക്കപ്പെട്ട "സ്വത്ത്‌" ആണത്. തുറന്ന് പരിശോധിച്ച് മൂല്യം നിശ്ചയിക്കപ്പെടുന്നത് ഇപ്പോഴാണെന്നെ ഉള്ളു.  
  രാജ കുടുംബത്തിന്റെയും, ക്ഷേത്രത്തിന്റെയും സ്വത്ത് പൊതുജനങ്ങളില്‍ നിന്നും സമാഹരിക്കപ്പെട്ടതാണ്  ആയതിനാല്‍ പൊതു ഖജനാവില്‍ എത്തിചേരണമെന്നും പറയുന്നതില്‍ അര്‍ത്ഥമില്ല. ഇന്നത്തെ ക്ഷേത്ത്രങ്ങളുടെ സ്ഥിതി നോക്കു! പണം പൊതു ജനങ്ങളില്‍ നിന്നുതന്നെയല്ലേ എത്തി ചേരുന്നത്?? ആ പണം ക്ഷേത്രങ്ങളില്‍ സമാഹരിക്കപ്പെട്ടു പൊതുഖജനാവില്‍ എത്തുന്ന രീതിയാണോ നിലനില്‍ക്കുന്നത്?? മുന്‍കാലങ്ങളില്‍ രാജാവ് എല്ലാ മതസ്ഥരില്‍ നിന്നും ശേഖരിക്കപ്പെട്ട പണവും, ക്ഷേത്രങ്ങള്‍ക്കായി ധൂര്‍ത്തടചിരുന്നു, അതിനാല്‍ ഇന്ന് പൊതു ജനങ്ങള്‍ക്കായി വീതിക്കണമെന്നു പറയുന്നവരുണ്ട്. നൂറ്റാണ്ട്കള്‍ക്ക്മുന്‍പുള്ള ഭരണാധി കാരികളുടെ നയങ്ങളെ ഈ രീതിയില്‍ തിരുത്താനോ, പരിഹാരം കാണാനോ ശ്രമിക്കുന്നതിനെ തമാശായല്ലേ കാണാന്‍ കഴിയൂ?? ഇവിടെ ജനങ്ങളുടെ സ്വത്തു ഉപയോഗിച്ച് പള്ളിയും, സ്മാരകങ്ങളും, പണിഞ്ഞ സുല്‍ത്താന്‍മാരും, അമ്പലങ്ങളും, കൊട്ടാരങ്ങളും പണിഞ്ഞ രാജാക്കന്മാരും, ധൂര്‍ത്തടിച്ച ഭരണാധികാരികളും ഒക്കെ ഉണ്ടായിരുന്നു. അന്നത്തെ നഷ്ടങ്ങളെ ഇന്ന് പകരം നേടാനായി ശ്രമിക്കരുത്. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നും ലഭിച്ചത് സ്വര്‍ണവും രത്നവുമാനെന്നെ ഉള്ളു!! അത് ഏറെക്കുറെ ജനാധിപത്യ ഭരണക്രമം നിലവില്‍ വരുന്നതിനു മുന്‍പ് ശേഖരിക്കപ്പെട്ടതുമാണെന്ന് ഉറപ്പിക്കാം. ജനാധിപത്യ ഭരണക്രമം നിലവില്‍ വരുന്നതിനു മുന്‍പ് ആര്‍ജിക്കപ്പെട്ട സ്വത്ത് വകകളാണ് ഇന്ന് ഒട്ടുമിക്ക പള്ളികള്‍ക്കും, അമ്പലങ്ങള്‍ക്കും, നിലനില്‍ക്കുന്ന ആസ്ത്തി. അത് ഭൂമിയായോ, കേട്ടിടമായോ, എന്തുമാകട്ടെ................. അത് ഏതു വിറ്റാലും പണം ലഭിക്കും. അപ്രകാരം പണം സ്വരൂപിച്ചു ദാരിദ്ര്യ നിര്‍മാര്‍ജ്ജനം നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ?? ഉണ്ടെങ്കില്‍ മാത്രമേ VR Krishnayer പറഞ്ഞരീതിയില്‍ ശ്രീ പദ്മനാഭ സ്വാമി  ക്ഷേത്രത്തിലെ പണമുപയോഗിച്ച് ദാരിദ്ര്യ നിര്‍മാര്‍ജ്ജനം സാധ്യമാകു. ശബരിമല പോലെയുള്ള ക്ഷേത്രങ്ങളിലും , ഭീമാപ്പള്ളി, വെളാങ്കണ്ണി, തുടങ്ങിയ പള്ളികളിലും സര്‍വ മതസ്ത്തരുടെയും പണം എത്തുന്നുണ്ട്. അത് എത്തിച്ചേര്‍ന്ന സ്ഥലത്തിന്റെ സ്വത്തായാണ് കാണുന്നത്. മറിച്ച് പൊതു ഖജനാവില്‍ എത്തുകയല്ല. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പണവും, മതവുമായി കൂട്ടി കലര്‍ത്താന്‍ ശ്രമിക്കുന്നവര്‍ നീചരും അധമാതാല്പര്യമുള്ളവരുമാണ്. 
 പരമ്പരാഗതമായി കൈമാറിവന്നത്, ഇനി മാറ്റ് കുറയാതെ വരും തലമുറയ്ക്ക് കൈമാറി കൊടുക്കേണ്ട പൈതൃകസ്വത്ത്, ഇന്നത്തെ ആവശ്യത്തിനു വിറ്റോ പണയം വെച്ചോ തുലച്ച് പഴയ 'ഇല്ലത്തെ കാരണവരായി' നമ്മുടെ സര്‍ക്കാര്‍ മാറുകയില്ല എന്നുകരുതാം. വരുംതലമുറക്ക് പഠിക്കാനും, അറിയാനും ഉള്ളതരത്തില്‍ ക്ഷെത്ത്രപരിശുദ്ദി പാഴാക്കാതെ ഈ സ്വത്തെല്ലാം സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. പൊതു ജനത്തിനു കാണാന്‍ കഴിയുന്ന തരത്തില്‍ മയൂസിയം ഉണ്ടാക്കി സംരക്ഷിക്കണമെന്ന ആവശ്യം അധികാരികള്‍ അനുഭാവ പൂര്‍വ്വം പരിഗണിക്കും എന്നു നമുക്ക് കരുതാം. എന്നും പ്രദര്‍ശിപ്പിക്കപ്പെടുന്ന ഒരു വസ്ത്തു വാണെങ്കില്‍, ദേവസം കുറ്റകൃത്യങ്ങള്‍ കൂടുതല്‍ നടക്കുന്ന ഈ കാലത്ത് യഥാര്‍ഥ വസ്തു ഒരു 50 വര്‍ഷത്തിനു അപ്പുറവും കാണാന്‍ സാധ്യത കൂടും. ബുദ്ധിപരമായി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചാല്‍ സമ്പത്തിന്റെ സുരക്ഷാ ചെലവു പ്രദര്‍ശനത്തിലൂടെത്തനെയോ മറ്റോ സമാഹരിക്കാനും കഴിയും. ശ്രീ പദ്മനാഭന്റെ സ്വത്ത് ഒരിക്കലും സഷ്ടപ്പെടാതെ തന്നെ SREE PADMANAABHA DEVASAM രൂപീകരിച്ചു അതിന്റെ ഭാഗമാക്കിമാറ്റി  തുടര്‍ തര്‍ക്കങ്ങള്‍ക്ക് കാരണമാകാതെ, മാറ്റും, മൂല്യവും, ഒട്ടും കുറയാതെ എന്നും ഉണ്ടാകുമെന്ന് നമുക്കാശിക്കാം. 

[RajeshPuliyanethu,
 Advocate,Haripad]