Sunday 22 January 2012

ബഹുമാനം തെണ്ടികള്‍.....

       

       പരസ്പരം ബഹുമാനിക്കുക, മറ്റുള്ളവരെ ബഹുമാനിക്കുക എന്നത് നമ്മള്‍ തിരിച്ചറിവുണ്ടായ കാലം മുതല്‍ കേള്‍ക്കുന്നതാണ്. മറ്റുള്ളവരെ ബഹുമാനിക്കുക എന്നത് എല്ലാവരും അനുസ്സരിച്ചാല്‍ അത് പരസ്പ്പരം ബഹുമാനിക്കുക എന്നത് തന്നെയാകുന്നു. പരസ്പരം ബഹുമാനത്തെ പങ്കുവെയ്ക്കുമ്പോള്‍ എത്രത്തോളം നല്‍കണം, എത്രത്തോളം നേടണം എന്നതിനെക്കുറിച്ച് ഒരു വ്യക്തത ഇല്ലാതെ പോകുന്നു. ചിലര്‍ പറയുന്നു നേടു  ന്നിടത്തോളം കൊടുക്കുക എന്ന്. കണക്കില്ലാതെ കൊടുത്തോളു, അതിലേറെ കിട്ടിക്കോളും എന്ന് മറ്റൊരു പക്ഷം. മറ്റുള്ളവര്‍ക്ക് അര്‍ഹമായത് കൊടുക്കുക എന്ന് മറ്റൊരു വാദം. അതില്‍ അര്‍ഹമായത് എങ്ങനെ നിശ്ചയിക്കും എന്നാ മറുചോദ്യത്തിന് മൌനം വേണ്ട, നമ്മുടെ മനസ്സില്‍ തോന്നുന്നത് മറ്റുള്ളവന്റെ അര്‍ഹത എന്നു വ്യാഖ്യാനിച്ചു തുടര്‍ തര്‍ക്കങ്ങളെ ഒഴിവാക്കാം!! തുടര്‍ തര്‍ക്കങ്ങളെ ഒഴിവാക്കാന്‍ വേണ്ടി മാത്രം. 


       പക്ഷെ നേടുമ്പോള്‍ മറ്റുള്ളവര്‍ക്ക് കിട്ടുന്നതിലും അല്പം കൂടുതല്‍, അതില്‍ 'അല്പം' എന്നത് എളിമയുടെ നേരം പോക്കാണ്.അത് എത്ര അധികമുണ്ടോ അത്രയും നല്ലത് എന്ന് കാണുന്ന സ്വര്‍ണം പോലെയാണ്പലര്‍ക്കും. അതിനായി തങ്ങളുടെ ജീവിതത്തിന്റെ സമസ്ത കാര്യങ്ങളെയും ഒരു പ്രത്യക താളത്തില്‍ രൂപീകരിച്ചു അനുവര്‍ത്തിച്ചു പോരുന്നവരാണ്‌ ആ വിഭാഗം. അതിനായി നിത്യജീവിതത്തിലെ പല സന്തോഷങ്ങളെയും വേണ്ടായെന്നു വെയ്ക്കുന്നതിനും അവര്‍ തയ്യാറാകുന്നു. ആ സന്തോഷങ്ങള്‍ എന്ന് അര്‍ഥമാക്കുന്നത് വലിയ നേട്ടങ്ങളില്‍ അധിഷ്ടിതമായിരിക്കണമെന്നില്ല, മറിച്ചു ദൈനംദിന പ്രവര്‍ത്തനത്തിലെ സ്വോഭാവികതകളുടെ നഷ്ടങ്ങളായിരിക്കും!! തീര്‍ച്ചയായും ആ നഷ്ടങ്ങളെ കണ്ടില്ലെന്നു വെയ്ക്കുന്നതോ, വേണ്ടായെന്ന്നു വെയ്ക്കുന്നതോ ആകാം അവര്‍ക്ക് കൂടുതല്‍ സംതൃപ്തി നല്‍കുന്നത്. പക്ഷെ മാറി നിന്ന് വീക്ഷിച്ചാല്‍ ആ നഷ്ടപ്പെടുന്നവയെ അവര്‍ ഇഷ്ടപ്പെടുകയും, തരം കിട്ടിയാല്‍ ആസ്വദിക്കാന്‍ തയ്യാറാകുകയും ചെയ്യുന്നു എന്ന് കാണാം. അതിനാലാണ് നഷ്ടങ്ങള്‍ എന്നാ വാക്കുകൊണ്ട് അതിനെ പ്രതിനിധീകരിക്കാന്‍ കഴിയുന്നതും.

       ഒരല്‍പം ബഹുമാനം തരൂ, എന്നെ ബഹുമാനിക്കൂ എന്ന് യാചിക്കുന്നതു പല വിധത്തിലാണ്; ചിലര്‍ താന്‍ കണ്ടു മുട്ടുകയും ഇടപെടുകയും ചെയ്യുന്ന ആള്‍ക്കാരോട് അമിത ബഹുമാന ചേഷ്ടകള്‍ പ്രകടിപ്പിക്കുകയും, വിനയം നിര്‍ലോഭം ഒഴുക്കി വിടുകയുമാണ് അതില്‍ ഒരു വഴി. ബഹുഭൂരിപക്ഷവും ഇതിനെ ഒരു പ്രകടനമാണെന്ന് തിരിച്ചറിഞ്ഞു കൊണ്ടുതന്നെ അന്ഗീകരിക്കുകയും അതെ ചേഷ്ടകള്‍ തിരിച്ചു പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഇരു കൂട്ടര്‍ക്കും സന്തോഷം, കാരണം മുടക്ക് മുതലോന്നുമില്ലാതെ ഇരുവര്‍ക്കും കിട്ടി ആവോളം ബഹുമാനം!!

       മറ്റൊരു വിഭാഗം തങ്ങളുടെ ഇടപെടലുകളേയും വര്‍ത്തമാനത്തെയും പരിമിതപ്പെടുത്തി പൊതുസമൂഹത്തില്‍ നിന്നും അല്പം മാറി നിന്ന് തങ്ങള്‍ ആഗ്രഹിക്കുന്ന ബഹുമാനത്തെ നേടി എടുക്കാന്‍ ശ്രമിക്കുന്നു. രണ്ടാമതായി ഉള്ള വ്യക്തിക്ക് യാതൊരു പ്രയോജനവുമില്ലാത്ത നിര്‍ഗുണ ജീവികളാണിവര്‍, എന്നാല്‍ അമിതമായി എല്ലാത്തിലും ഇടപെട്ടു താന്‍ ഇല്ലാതെ ഒന്നും നടക്കില്ല എന്ന നിലയില്‍ ബഹുമാനത്തെ സ്വയം ഉല്‍പ്പാദിപ്പിക്കുന്നവരുമുണ്ട്.

       കോപവും പരുക്കന്‍ സ്വഭാവവും പ്രകടിപിച്ചു തങ്ങളെക്കാല്‍ പ്രായം കൊണ്ടോ പദവി കൊണ്ടോ താഴെനില്‍ക്കുന്നവരില്‍ നിന്ന് ബഹുമാനം പിടിച്ചു വാങ്ങുന്നവരുണ്ട്. അത് തങ്ങളേക്കാള്‍ ഏതെങ്കിലും തരത്തില്‍ താഴെക്കിടയിലുള്ളവരോട് മാത്രമേ വിലപ്പോവുകയുള്ളൂ. അവിടെ അവര്‍ നേടുന്നത് ഭയത്തില്‍ അധിഷ്ടിതമായ വികാരമാണ്. അവരുടെ അഭാവത്തില്‍ പുശ്ചവും. താന്‍ നഗ്നനാണെന്നു തിരിച്ചറിയാതെ പോയ രാജാവിനെപ്പോലെ അവര്‍ മൂഡമായ ഒരു വിശ്വാസത്തില്‍ ജീവിച്ചു പോരുന്നു.

       ബഹുമാനത്തെ സ്വയം ഉല്‍പ്പാദിപ്പിക്കുന്നത് പലതരത്തിലാണ്. മറ്റുള്ളവരുടെ മുന്‍പില്‍ എത്തുമ്പോള്‍ ഒരാള്‍ ബഹുമാനപുരസ്സരം മറ്റൊരാളോട് ചെയ്യുന്ന കാര്യങ്ങളെല്ലാം സ്വയം ചെയ്തു അതില്‍ നിന്ന് മറ്റുള്ളവര്‍ തന്നെ ബഹുമാനിച്ചു എന്ന് വരുത്തി തീര്‍ക്കുകയും താന്‍ ബഹുമാനം അര്‍ഹിക്കുന്നവനാനെന്നു പ്രവര്‍ത്തിയില്‍ കൂടി പ്രസ്താവിക്കുകയുമാണ് ചിലര്‍ ചെയ്യുന്നത്. 'ഈഗോ' എന്ന് നമ്മള്‍ പേരിട്ടു വിളിക്കുന്ന വികാരം പ്രകടമായി ഇത്തരം ആള്‍ക്കാരില്‍ പ്രവര്‍ത്തിക്കുന്നത് കാണാം.

       ബഹുമാനത്തെക്കുറിച്ചുള്ള വികാരം പണം, പദവി, പ്രായം, ഉന്നത സ്വാധീനം എന്നിവയുമായി വളരെ  അടുത്തു നില്‍ക്കുന്നു. മേല്‍പ്പറഞ്ഞവയില്‍ ഏതിലെങ്കിലും ഉന്നതമായി നില്‍ക്കുന്നവര്‍ തങ്ങള്‍ ബഹുമാനിക്കാ പ്പെടണമെന്നു അമിതമായി ആഗ്രഹിക്കുന്നതായി കാണുന്നു. അത് മറ്റുള്ളവര്‍ നല്‍കുന്നതായി തോന്നാമെങ്കിലും കേവലം ബഹുമാന ചേഷ്ടകളുടെ പ്രകടിപ്പിക്കല്‍ മാത്രമാണെന്ന് കാണാം. ആതെല്ലായെപ്പോഴും അങ്ങനെ ആകണമെന്നല്ല, മറിച്ച് മേല്‍പ്പറഞ്ഞവയെ  മുന്‍നിര്‍ത്തി ബഹുമാനം യാചിക്കുന്നവര്‍ക്ക്!!

       മറ്റുളവര്‍ തങ്ങളെ ബഹുമാനിക്കണം എന്നാ മനുഷ്യസഹചമായ ആഗ്രഹത്തെ അന്ഗീകരിക്കാം, അത് നേടി എടുക്കുന്നതിനു വേണ്ടിയുള്ള പലതരം പ്രവര്‍ത്തികളെയും മനസ്സിലാക്കാം; എന്നാല്‍ തന്റെ പേരിന്റെ പോലും സാനിധ്യത്തില്‍ മറ്റുള്ളവര്‍ ബഹുമാനചേഷ്ടകള്‍ പ്രകടിപ്പിച്ചില്ല എങ്കില്‍ അത് രണ്ടാമനോടുള്ള കടുത്ത വിരോധത്തിനും, ശത്രുതക്കും കാരണമാകുന്നു എന്നത് സമൂഹത്തിനു പോലും അപകടകരമായ മാനസ്സികരോഗമാണ്. അത് വളര്‍ന്ന് അടുത്ത സുഹൃത്തുക്കള്‍, സഹപാഠികള്‍, അടുത്ത ബന്ധുക്കള്‍, തുടങ്ങി സഹോദരന്മാരും, മാതാ പിതാക്കളും വരെ തന്നോട് ബഹുമാന ചേഷ്ടകള്‍ പ്രകടിപ്പിക്കണമെന്ന് മാനസ്സികമായി ശഠിക്കുകയും മറിച്ചായാല്‍ ശത്രുത എന്നാ വികാരം ഉല്‍പ്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നവര്‍  നമ്മുടെ സമൂഹത്തില്‍ ധാരാളമുണ്ട്. 

       എന്താണ് ഒരാള്‍ക്ക്‌ നേടുവാനോ മറ്റൊരാള്‍ക്ക് നല്‍കുവാനോ കഴിയുന്ന ബഹുമാനം എന്ന സംഗതി?? പലര്‍ക്കും അത് ബാഹ്യമായി കാണിക്കുന്ന ചേഷ്ടകളും പ്രകടനങ്ങളുമാണ്. അത് ഏറ്റു വാങ്ങിക്കഴിഞ്ഞാല്‍ അവര്‍ സന്തോഷവാന്മാരാണ്. ഒരു വ്യക്ത്തിയെ കാണുമ്പോള്‍ മുണ്ട് അഴിചിടുന്നതും, എഴുനേറ്റു നില്‍ക്കുന്നതും, അയാളെ അല്‍പ്പം പുകഴ്ത്തി സംസാരിക്കുന്നതും, അയാള്‍ എന്ത് വിവര ദോഷം പറഞ്ഞാലും ഏറ്റു പറയുന്നതും, അയാള്‍ ഒരു തമാശയായി പറയുന്നതിനെ എത്ര ആസ്വാദന ശൂന്യമാണെങ്കിലും ചിരിച്ചു കാണിക്കുന്നതിലും, തങ്ങള്‍ പുകവലിക്കുന്നതോ, മദ്യപിക്കുന്നതോ അയാളുടെ സാനിധ്യത്തില്‍ സംസാരിക്കാത്തതോ, അയാളുടെ സാനിധ്യത്തില്‍ ഒരു തമാശ പറയാന്‍ തയ്യാറാകാത്തതോ, തന്റെ അഭിപ്രായമോ ആശയമോ അയാളുടെ സാനിധ്യത്തില്‍ പ്രകിടിപ്പിക്കാന്‍ മുതിരാത്തതോ; ഇത്തരമോ സമാനമായതോ ആയ ഒരു കൂട്ടം ചേഷ്ടകള്‍ മാത്രമാണ് ഇന്നു ബഹുമാനം എന്ന വാക്ക് അര്‍ഥമാക്കുന്നത്. മറിച്ച് ഒരു വ്യക്ത്തിയുടെ അറിവ്, വിദ്യാഭ്യാസ യോഗ്യത, ത്യാഗമനോഭാവം, പദവി, ഏതെങ്കിലും മേഘലയിലുള്ള കഴിവ്, പുരസ്ക്കാരങ്ങള്‍, അന്ഗീകാരങ്ങള്‍, ഇടപെടലുകളിലെ സുതാര്യത, മാന്യത, സത്യസന്തത ഇവയിലെതെങ്കിലുമോ, സമാനമായതോ ആയ സ്വോഭാവ സവിശേഷതയില്‍ സമ്മതി തോന്നി മറ്റൊരാളുടെ മനസ്സില്‍ സ്വോഭാവികമായി ഉയര്‍ന്നു പ്രവര്‍ത്തിയില്‍ പ്രതിഭാലിക്കുന്നതാകുന്നില്ല പലപ്പോഴും. അപ്രകാരം സ്വോഭാവികമായി മറ്റൊരുവന്റെ മനസ്സില്‍ ഉയര്‍ന്നു തനിക്കു ലഭിക്കേണ്ടതാണിതെന്നുള്ള തിരിച്ചറിവ് ബഹുമാനം തെണ്ടികള്‍ക്ക് ഉണ്ടാകുന്നുമില്ല. 

       നമുക്കുചുറ്റും, നമുക്കിടയിലും ഇത്തരം ബഹുമാനം യാചിച്ചു നേടുന്നവര്‍ വളരെ അധികമുണ്ട്. യാചകര്‍ക്ക് കൊടുക്കുന്ന നാണയത്തിന് അനുകമ്പയുടെ സ്പര്ശ്ശമുണ്ടായിരിക്കും. എന്നാല്‍ ബഹുമാനം ഇരന്നു വാങ്ങുന്നവരോട് അതിന്റെ നേരെ എതിര്‍ വികാരമായ പുശ്ചമായിരിക്കും നല്കുന്നവന്റെ മനസ്സില്‍ ഉയരുന്നത്. അത് നല്‍കേണ്ടി വരുന്നവന് തന്റെ നിലനില്പ്പിന്റെയോ, നേട്ടത്തിന്റെയോ, സാഹചര്യത്തിന്റെയോ ഒക്കെ കാരണങ്ങളിലായിരിക്കാം ആ ബഹുമാനചേഷ്ട പ്രകടിപ്പിക്കേണ്ടി വരുന്നത്. കവല ചട്ടബിയോടും ബഹുമാനം കാണിക്കേണ്ടി വരും, ചില അവസ്സരത്തില്‍!!!   അടിവരയിട്ടു മ്ലെശ്ചമെന്നു വിളിക്കാവുന്ന ആ ബഹുമാനം തെണ്ടല്‍ മാനസ്സിക രോഗത്തില്‍ നിന്ന് സ്വയം ചികിത്സ്സ അനിവാര്യം തന്നെയാണ്.



[RajeshPuliyanethu,
Advocate, Haripad]