Friday 24 January 2014

രാഹുകാലം കഴിയുമ്പോൾ രാജ്യം ആർക്കൊപ്പം?? യുവരാജന്റെ നമ്പരുകൾ നാട്ടിൽ ചിരിക്കാലം!!


       മമ്മീ, മമ്മീ .....

       എന്താ മോനേ ??

       മമ്മീ; ഞാൻ ഇന്ന് അങ്കിളമ്മാരടെ ദർബാരിനു പോവാതെ കൂട്ടുകാരടെകൂടെ കറങ്ങാൻ പൊക്കോട്ടെ....

       വേണ്ട മോനേ, നീ ദർബാരിനു പോയാമതി...

       മമ്മീ; അങ്കിളമ്മാരു പറയുന്നതൊക്കെ എനിച്ചു ഭയങ്കര ബോറാ... ഞാൻ കൂട്ടുകാരുടെ കൂടെ കളിച്ചാൻ പോവ്വാ...

       എന്താ മോനേ നീ ഇങ്ങനെ!!?? നെനക്ക് അച്ഛനെപ്പോലേം, അമ്മൂമ്മേപ്പോലേം, വല്യപ്പൂപ്പനെപ്പോലേം ഒക്കെ വലിയ രാജാവാകണ്ടേ...

       എനിച്ച് രാജാവാകുന്നതൊക്കെ ഇഷ്ട്ടമാ....

       എന്നാപ്പിന്നെ മോൻ ഫ്രിഡ്ജിന്ന് ഒരു ഐസ് ക്രീം എടുത്തു കഴിച്ചിട്ട് ദർബാരിനു പോ...

       എന്നാ ശരി മാമ്മീ...

       പിന്നെ മോനേ, നീ ഐസ് ക്രീം മുഴുവൻ കഴിച്ചു വാകഴുകി തോടച്ചിട്ടെ ദർബ്ബാരിനു പോകാവൂ.. അല്ലെങ്കിൽ അങ്ങേ ദര്ബ്ബാറിലെ മാമന്മാര് പറേം; എന്റെ മോൻ കൊച്ചു കുഞ്ഞാ, മോനെക്കൊണ്ടു രാജാവാകാൻ കൊള്ളത്തില്ലെന്ന്...

       അതൊക്കെ അത്രേ ഒള്ളമ്മേ....

       പിന്നെ മോനേ നീ ദർബ്ബാരിൽ ചെന്ന് വലിയ ഗൌരവക്കാരനായി ഇരിക്കണം, കേട്ടോ.... പിന്നെ പണ്ഡിറ്റ്‌ അങ്കിള് ഇന്നലെ പറഞ്ഞു തന്നതല്ലാതെ വേറൊന്നും എന്റെമൊൻ പറയരുത് കേട്ടോ; മമ്മീടെ പൊന്നല്ലെ!! പിന്നെ പണ്ഡിറ്റ് അങ്കിൾ പറഞ്ഞു തന്നതെല്ലാം മോന്റെ സ്വന്തമായിട്ടെ പറയാവൂ...

       അതൊക്കെ ഞാൻ ഏറ്റു മമ്മീ.. പിന്നൊരു കാര്യം

       എന്താ മോനേ??

       അത്, അത്...

       എന്തായാലും പറഞ്ഞോ യുവ രാജാ..

       അത് ഞാൻ ഫ്രിഡ്ജിന്ന് ഒന്നല്ല; രണ്ട് ഐസ്ക്രീം എടുക്കും..

       ഓ! ശരി ശരി യുവരാജാ; നിന്നെക്കൊണ്ട് ഞാൻ തോറ്റു....

       മമ്മി എന്താ എന്നെ യുവരാജാന്ന് വിളിക്കുന്നത്‌??

       അത് മോനെ; നെനക്ക് രാജാവാകാനോള്ളതാണെന്നുള്ള തോന്നല് വളരാനാ.. പണ്ഡിറ്റ്‌ അങ്കിൾ പറഞ്ഞുതന്ന ഐഡിയയാ....

       ക്ഹ; ആവിളി എനിച്ചിഷ്ട്ട്ടപ്പെട്ടു മമ്മി.... ഞാൻ ഇനി മമ്മിയെ മമ്മി റാണിന്നെ വിളിക്കൂ.....

       ഒന്നു പോടാ; നിൻറെ ഒരു കാര്യം...

       കുറച്ചു സമയത്തിനകം ദർബാർ ആരംഭിച്ചു... മഹാരാജാവ് എന്തെങ്കിലും പറയും എന്ന് എല്ലാവരും കരുതി... പക്ഷെ അദ്ദേഹം ഒന്നും മിണ്ടിയില്ല.. എന്തെങ്കിലും ഒന്നു മിണ്ടിയിരുന്നെങ്കിലെന്ന് പലരും ആശിച്ചു..  അദ്ദേഹം പറയുന്നതെന്താണെന്ന് കേട്ട് നാട്ടിൽ പാട്ടാക്കാൻ നിന്ന പാണന്മാരും നിരാശരായി... ഗതികെട്ട് സൈന്യാധിപൻ മഹാരാജാവിന്റെ അടുത്തുചെന്നു പറഞ്ഞു.... അവിടുന്നെന്തെങ്കിലും പറഞ്ഞിരുന്നെങ്കിൽ??

       മഹാരാജാവ് കൈചൂണ്ടി അകലേക്ക്‌ കാട്ടി മൌനം തുടർന്നു... എല്ലാവർക്കും കാര്യം മനസ്സിലായത്‌ പോലെ; ആരും അദ്ദേഹത്തെ പിന്നീട് നിർബന്ധിച്ചില്ല...

       പലരും പലതും പറഞ്ഞു.. യുവരാജാവ് അതൊന്നും ശ്രദ്ദിക്കുന്നില്ല... തനിക്ക് പറയാനുള്ളത് പണ്ഡിറ്റ്‌ അങ്കിൾ എഴുതിത്തന്നിട്ടുണ്ട്... എന്തായാലും അത് പറയാനുള്ള സമയമായില്ലാ....

     അപ്പോഴാണ് കിണർ കുഴിച്ച് വെള്ളവും ചെളിയുമേടുക്കുന്നവകുപ്പിലെ മന്ത്രിക്കെതിരെ അഴിമതി ആരോപണമുണ്ടായത്...

      അതിന് എന്നെമാത്രം പറയണ്ടാ... മഹാരാജാവിനും അതിൽ പങ്കോണ്ടെന്നു മുണ്ട് ആരോപണം... ചെളി വകുപ്പ് മന്ത്രി തിരിച്ചടിച്ചു... അതോടെ ആ ആരോപണം അവസ്സാനിച്ചു...

       പിന്നീട് ഉയർന്നുവന്ന ആരോപണം അടുപ്പിലെരിക്കാനുള്ള വിറകിന്റെ വില വർധനവായിരുന്നു.. വിറകിന്റെ വിലനിർണ്ണയിക്കാനുള്ള അവകാശം വിറകുവെട്ടുകാർക്കുതന്നെ നൽകികൊണ്ടുള്ള ദർബാർ തീരുമാനത്തെ പലരും വിമർശിച്ചു... വിറകിന്റെ വിലനിർണ്ണയിക്കാനുള്ള അധികാരം മഹാരാജാവിന്റെ ദർബാർ തന്നെ ഏറ്റെടുക്കണമെന്ന് അഭിപ്രായം ഉയർന്നുവന്നു...

       വിറകിന്റെ വിലയെക്കുറിച്ചുള്ള ചർച്ചകൾകേട്ട് സഹികെട്ട മഹാരാജാവ് വാതുറന്നു; അദ്ദേഹം ഗർജ്ജിച്ചു...  വെറകിന്റെ വെല എനിയും കൂട്ടും... പണം കായ്ക്കുന്ന മരമൊന്നും വെട്ടിയല്ലല്ലൊ തീയെരിക്കുന്നത്!! പിന്നെന്താ?? എൻറെ അത്രയും കണക്ക് പഠിച്ചവരോന്നും ഇവിടില്ല; കേട്ടല്ലോ!! പിന്നെ ഇവിടുത്തെ കാര്യങ്ങളെല്ലാം ഞാൻ വെളുത്തരാജ്യത്തെ കറുത്ത രാജാവിനോട് കൂടി ആലോചിച്ചാ ചെയ്യുന്നേ... വലിയറാണിക്കും അതുതന്നാ താൽപ്പര്യം!!

       കാര്യങ്ങൾ ഇത്രയുമായപ്പോൾ പണ്ഡിറ്റ്‌ജി യുവരാജാവിനെ നോക്കി; അവസ്സരമായി എന്ന് മുന്നറിയിപ്പ് നൽകുന്നവിധം കണ്ണിറുക്കി..

       മനസ്സിലായി എന്ന ഭാവത്തിൽ യുവരാജാവ് എഴുനേറ്റു... ദർബാർ നിശബ്ദമായി..... അദ്ദേഹം തുടങ്ങി!! അഴിമതി ഞാൻ വെച്ചുപൊറുപ്പിക്കില്ല... ഈ ദർബ്ബാറിൽ അഴിമതിക്കാർക്ക് സ്ഥാനമില്ല.... പിന്നെ വെറകിന്റെ കാര്യം;; വെറകിന്റെ വില കൊറക്കണം!! അല്ലെങ്കിൽ ഞാൻ നേരിട്ടിറങ്ങി മരംവെട്ടിക്കീറി വെറകാക്കി ഈ രാജ്യത്തെ എല്ലാ പാവപ്പെട്ടവരുടെയും വീട്ടിൽ കൊണ്ടുചെന്നുകൊടുക്കും....

       ഗംഭീരമായി എന്ന നിലയിൽ പണ്ഡിറ്റ്‌ജി കണ്ണിറുക്കി... കൂടുതൽ പറഞ്ഞ് കൊളമാക്കണ്ട എന്ന അടയാളം കൂടിയാണിതെന്നു മനസ്സിലാക്കിയ യുവരാജാ തന്റെ ഇരിപ്പിടത്തിലേക്ക് ഒരോറ്റയിരുപ്പ് വെച്ചുകൊടുത്തു... ഈ ബോറ് പരിപാടികൾ ഇപ്പോഴെങ്ങും അവസ്സാനിക്കില്ലെ!? എന്ന മട്ടിൽ അദ്ദേഹം ഇരിപ്പിടത്തിൽ ഞെളിപിരി കൊണ്ടു...

       ദർബ്ബാരു കഴിഞ്ഞു... പാണന്മാർ ആവേശത്തോടെ പറഞ്ഞു നടന്നു... യുവരാജാവ് അഴിമതിക്കെതിരെ ശക്തമായ നിലപാടെടുത്തു... അഴിമതിയിൽ മനം മടുത്ത അദ്ദേഹം ഇരിപ്പിടത്തിൽപ്പോലും അസ്വസ്ഥനായിരുന്നു!! വിറകിന്റെ വിലവർധനവിലെ എതിർപ്പും അദ്ദേഹം പ്രകടമാക്കി!!
     
        യുവരാജാവിന്റെ കീഴിലെ യുവജനസമിതി നാട്ടിൽ ഉൽസ്സവമാക്കി; ഇതാണ് അടുത്ത മഹാരാജാ!! ജനങ്ങൾക്ക്‌ വേണ്ടി മഹാരാജാവിനെപ്പോലും എതിർത്തുനിന്ന വീരയോദ്ധാവ്... യുവരാജാ മഹാരാജാവാകുന്നതിലെ തങ്ങളുടെ പുളകം അവർ നാട്ടിലും വിതറി....

       മമ്മീ, മമ്മിറാണീ.....

       എന്താ യുവരാജ് ??

       എനിക്കീപ്പണി വയ്യ; എന്തൊരു ബോറാ... പണ്ഡിറ്റ് അങ്കിള് പറഞ്ഞു തന്നില്ലാരുന്നെങ്കിൽ; ഞാനാകെ ചമ്മിപ്പോയേനേം... മമ്മി ഒടപ്പെറന്നോളെ പ്പിടിച്ച് രാജ്ഞിയാക്ക്; അല്ലെ അളിയനോട് പറ...

       അതൊന്നും വേണ്ടാ,, എന്റെ മോൻതന്നെ രാജാവായാൽ മതി.. അളിയനായാൽ ശരിയാവത്തില്ല... അവന് ആക്രാന്തം കൂടുതലാ.. ഒറ്റയടിക്ക് നാടു മുഴുവനും അങ്ങ് വിഴുങ്ങണം...  പൊന്മുട്ടയിടുന്ന താറാവിനെ റോസ്റ്റ് ചെയ്തടിക്കാനാ അവനു താൽപ്പര്യം... പിന്നെ മൊറ അനുസ്സരിച്ച് ഇതെന്റെ പൊന്നുമോന്റെ രാജ്യമല്ലേ??

       മമ്മിയെന്താ രാജ്ഞി ആകാതെ നമ്മടെ കണക്കപ്പിള്ളയങ്കിളിനെ രാജാവാക്കിയെ??

       ഓ! മമ്മയെ അച്ഛൻ അങ്ങേരാജ്യത്തൂന്ന് കെട്ടിക്കൊണ്ടു വന്നതാണെന്ന് പറഞ്ഞ് പലർക്കും മുറുമുറുപ്പ്... എന്റെ മോനെ നാളെ രാജാവാക്കാൻ വേണ്ടിയാ മമ്മി മാറിനിന്ന് കണക്കപ്പിള്ളയെ രാജാവാക്കിയത്...

       എനിച്ചും രാജാവാകുന്നതൊക്കെ ഇഷ്ട്ടമാ മമ്മി; പക്ഷേ എനിച്ചതിനോള്ള ബുദ്ധി ഒന്നുമില്ലെന്നാ എല്ലാവരും പറയുന്നത്... ആൾക്കാരൊക്കെ എന്നെ കാണുമ്പോൾ മാറിനിന്നു ചിരിക്കുവാ.... ഒരു ദിവസ്സം ഞാൻ കുളത്തിന്റെ കരയിൽ നിന്നപ്പോൾ കൊറേ ആള്ക്കാര് കൊളത്തീന്നു താമരയും പറിച്ചോണ്ട് കേറിപോകുന്നത്‌ കണ്ടു... അവരെന്നെ നോക്കി കൊറേ കളിയാക്കി... ഞാൻ രാജാവാകാൻ ഉടുപ്പും തൈച്ചിരിക്കുവാന്ന് അതിലോരുത്തൻ പറഞ്ഞു... അവരുടെ ദാദ ഒരു താടിക്കാരൻ എന്നെ ഗോദായിൽ മലർത്തിയടിച്ച് അടുത്ത രാജാവാകുമെന്നും പറഞ്ഞു.. ഈനാടെന്താടാ നിന്റെ അച്ഛന്റെ വകയാണോന്നും ഒരാള് ചോദിച്ചു... ഈ രാജ്യം ശരിക്കും എൻറെ അച്ഛന്റെ അല്ലേ മമ്മാ??

       പിന്നല്ലാതെ.... ഇതു നിന്റെ വല്യപ്പൂപ്പന്റെ രാജ്യമായിരുന്നു,, പിന്നെ നിന്റെ അമ്മൂമ്മേടെയായി,, പിന്നെ നിന്റെ അച്ഛന്റെയായി,, പിന്നെ നിന്റെ അമ്മേടെയായി, അമ്മ കണക്കപ്പിള്ള അങ്കിളിനെ രാജാവാക്കി,, അടുത്തതെന്റെ മോനാ രാജാവാകണ്ടത്...

       അമ്മ പറഞ്ഞതാ ശരി; ആ താമരക്കച്ചവടക്കാർക്ക് ഒന്നുമറിയില്ല... ഞാൻ രാജാവാകട്ടെ; അവരെയെല്ലാം ചൂലിനടിക്കും...

       ഡാ,, നീ മേലാൽ ചൂലെന്ന വാക്കുപോലും പറഞ്ഞു പോയേക്കരുത്‌... ഇവിടെ നാട്ടുകാര് ചൂലെടുക്കുന്നത് നമുക്കുവേണ്ടിയാണെന്നാ പല പാണന്മാരും പറയുന്നത്...

       മമ്മീ എന്നെ മിടുക്കനാണെന്ന് പറേപ്പിക്കാനെന്താ ഒരു വഴി?? നമ്മുടെ പണ്ഡിറ്റ്‌ അങ്കിൾ പറഞ്ഞുതരുന്ന ഐഡിയ ഒന്നും ഏശുന്നില്ല... മമ്മി എനിക്ക് ഐഡിയ പറഞ്ഞു തരാൻ വേറെ ബുദ്ധിഉള്ള ആരേലും കൂടി വെച്ചുതരണം...

      ശരിമോനെ... പക്ഷെ പണ്ഡിറ്റ്‌ അങ്കിൾ പറഞ്ഞുതന്നതെന്താ പാളിപ്പോയത്??

       ഒന്നും പറയണ്ടാ മമ്മീ; പണ്ഡിറ്റ്‌ അങ്കിള് പറഞ്ഞു ഞാൻ ജനകീയനാകണമെന്ന്... ഞാൻ അതിനെന്തെല്ലാം ചെയ്തു!! രഥത്തിൽ പോയപ്പോൾ കണ്ട ചായക്കടയിൽ ചാടിക്കയറി... കെട്ടിടം പണി നടക്കുന്നവരുടെ കൂടെ കല്ലു ചുമക്കാൻ പോയി... പപ്പടം ചുട്ടു വെച്ചിരിക്കുന്നത് കണ്ടപ്പം അവിടെച്ചാടിക്കേരി നാലെണ്ണം തിന്നു... പാടത്ത് പണിക്കുവരുന്ന ചിരുതേടെ വീട്ടിപ്പോയി പഴങ്കഞ്ഞി കുടിച്ചു;; അത് ചിരുതക്ക് പാടത്തുനിന്നു വന്നിട്ട് കഴിക്കാൻ വെച്ചിരുന്ന കഞ്ഞിയാരുന്നു; അത് ഞാനെടുത്തു കുടിച്ചു ചിരുത പട്ടിണിയായിപ്പോയി എന്ന് പലരും പറഞ്ഞു കളിയാക്കി... ഞാൻ കാണിച്ചുകൂട്ടിയതെല്ലാം പൊളിഞ്ഞു... മണ്ടനാണെന്നുള്ള പേരും കിട്ടി..  അതാ മമ്മിയോടു പറഞ്ഞത് ബുദ്ധിയുള്ള ഒരാളെ ഐഡിയ പറഞ്ഞുതരാൻ നിയമിക്കാൻ..

       യുവരാജ്.. പണ്ഡിറ്റ്‌ അങ്കിൾ നീ ജനകീയനാകണമെന്നല്ലേ പറഞ്ഞുള്ളൂ... അതിനൊള്ള വഴികൾ നീയല്ലേ കണ്ടു പിടിച്ചത്... നിനക്ക് തീറ്റിയുമായി ബന്ധപ്പെട്ട് ജനകീയനാകാനേ അറിയത്തോള്ളോ??

       എന്റെ സമയദൊഷമാ മമ്മേ... അല്ലേപ്പിന്നെ ഞാൻ നമ്മുടെ നാട്ടുരാജ്യത്ത് പോയപ്പോൾ അവിടുത്തെ ഭടന്മാരുടെ രഥത്തിന്റെ മുകളിൽകയറി എന്നും പറഞ്ഞ് എന്തൊരു പുകിലാരുന്നു...  ഞാൻ യുവജനസമിതിയുടെ ആവേശമാണെന്ന് കാണിക്കാൻ ചെയ്തതാ.. അതും ചീറ്റിപ്പോയി.. അതാ പറഞ്ഞേ എനിക്ക് സമയദോഷമാണെന്ന്...

       സത്യമാ,, എന്റെമോന് സമയദോഷവുമുണ്ട്..നിന്റെ പേരിട്ടു നൂലുകെട്ടിയപ്പോൾ മുതൽ ഒരു 'രാഹു' നിന്റെ ഒപ്പമുണ്ട്..

       പിന്നെ വേറൊരു കാര്യം മമ്മക്കു പറയാനുള്ളത്;; കുറച്ചുകൂടി അന്തസ്സുള്ള നമ്പരുകൾ എന്റെ മോൻതന്നെ കണ്ടു പിടിക്കണം...

       മമ്മ കണ്ടോ,, ഞാൻ കലക്കും... എന്റെ അടുത്ത നമ്പരിൽ നാട്ടുകാരെല്ലാം വീഴും... ഞാൻ തന്നെ രാജാവായാൽ മതിയെന്ന് അവരൊന്നിച്ചു പറയും...

       എന്റെമോൻ മിടുക്കനല്ലേ; മമ്മിക്കറിയാം മോൻ എല്ലാരേം വീഴ്ത്തുമെന്ന്... മോൻ മമ്മയോട് പറ;; എന്ത് നമ്പരാ മോൻ അടുത്തതായി എറക്കാൻ പോകുന്നേ??

       അതെനിച്ചും അറിയത്തില്ല മമ്മി... മമ്മി എനിച്ച്‌ രണ്ട് ഐസ് ക്രീം താ... ഞാൻ കഴിച്ചിട്ട് കേടന്നോറങ്ങിട്ട് നാളെ പുതിയ ഐഡിയ കണ്ടു പിടിക്കാം..

       ശരി മോനെ; മോൻ പോയിക്കിടന്നുറങ്ങിക്കൊ... നാളെ പറയണേ മോനെ..

       ഓക്കേ മമ്മി...............




{യുവരാജാവിന്റെ നമ്പരുകൾ അവസ്സാനിക്കുന്നതേ ഇല്ല... പുതിയ പുതിയ നമ്പരുകളുമായി അദ്ദേഹം നമ്മെ എന്നും ചിരിപ്പിച്ചു കൊണ്ടു തന്നെയിരിക്കും.
അടുത്ത നമ്പരിനായി നമുക്ക് കാത്തിരിക്കാം}


[[ ഈ വരികൾക്കിടയിൽ ജീവിച്ചിരിക്കുന്നതോ, മരിച്ചു പോയതോ, തലയിലുള്ളതോ, വാലിലുള്ളതോ, ഒളിഞ്ഞു നിൽക്കുന്നതോ, തെളിഞ്ഞു നിൽക്കുന്നതോ സ്വോദേശിയോ, വിദേശിയോ, രാജാവോ, പ്രജയൊ ആയ ആരൊടെങ്കിലും സാദ്രിശ്യമോ, സമാനതയോ തോന്നുന്നുവെങ്കിൽ അത് യാദ്രിശ്ചികം എന്ന് ഞാൻ പറയുന്നില്ല... നിങ്ങൾക്ക്ഉണ്ടാകുന്ന 'സമാനത' യുടെ തോന്നൽ എന്റെ ലക്ഷ്യമാണ് ]]


[Rajesh Puliyanethu
 Advocate, Haripad]

     

     

Tuesday 14 January 2014

" ആം ആദ്മി പാർട്ടി" ഭാരത രാഷ്ട്രീയ അരാജകത്വത്തിന്റെ സന്തതി!! കാലത്തിന്റെ മറുപടി; ഒരു വീക്ഷണം....


       ഏതൊരു രാഷ്ട്രത്തിലും ഭരണത്തിൽ ജനങ്ങൾക്ക്‌ അതിയായ മടുപ്പ് ഉണ്ടാകുമ്പോൾ ജനങ്ങൾ ഭരണ മാറ്റത്തിന് ആഗ്രഹിക്കും.. ഒരു ജനാധിപത്യ  രാജ്യത്ത് ആ ഭരണമാറ്റം ജനങ്ങളെക്കൊണ്ട് വളരെ എളുപ്പത്തിൽ സാദ്ധ്യമാകുന്നു.. തങ്ങൾക്ക് അനഭിമതരായ നേതാക്കളെയും രാഷ്ട്രീയ പാര്ട്ടികളെയും ഭരണത്തിൽ നിന്നും അകറ്റി നിരത്തുന്നതിന് അവരുടെ കൈയ്യിൽ വോട്ട് എന്ന പ്രഹരശേഷിയുള്ള ആയുധം അഞ്ചു വർഷത്തിൽ ഒരിക്കലെങ്കിലും എത്തിച്ചേരും.. എന്നാൽ സ്വേശ്ചാതിപതികൾ ഭരിക്കുന്ന രാഷ്ട്രങ്ങളിൽ ജനങ്ങൾക്ക് അവർ ആഗ്രഹിക്കുന്ന ഭരണ മാറ്റം അത്ര അനയാസ്സമായി സാദ്ധ്യമാകുന്നില്ല.. അവിടെ ജനങ്ങളുടെ ഭരണകൂടത്തൊടുള്ള  ചെറിയ അപ്രീയങ്ങളിൽ ഒരു ഭരണമാറ്റം സാദ്ധ്യമാകുന്നില്ല.. ജനങ്ങളുടെ ചെറിയ അപ്രീയങ്ങൾ പരാതികളായും, ആ പരാതികൾ ഭരണ വർഗ്ഗത്തോടുള്ള വെറുപ്പായും ആവെറുപ്പ് സംഘടിത ശക്ത്തിക്ക്‌ വഴിവെയ്ക്കുകയും ആ സംഘടിത ശക്തി കലാപങ്ങൾക്ക് കാരണമാവുകയും ചെയ്തതിനെല്ലാം ശേഷം; ആ സംഘതിത ശക്തിക്ക് ഒരു വിജയം ലഭിച്ചാൽ മാത്രമാണ് അവിടെ ഒരു ഭരണ മാറ്റം സാധ്യമാകുന്നത്...

       ഭാരതത്തിലെ സ്ഥിതിവിശേഷം മറ്റൊന്നായിരുന്നു.. ഇവിടുത്തെ ജനത തങ്ങളുടെ വോട്ടവകാശത്തെ വിനിയോഗിച്ച് ദു:ർഭരണത്തെ പുറത്താക്കാൻ സന്നദ്ധരായിരുന്നു.. പക്ഷെ ഇവിടെ അവർക്ക് തെരഞ്ഞെടുപ്പുകൾക്കുള്ള അവസ്സരം ഇല്ലായിരുന്നു എന്നുതന്നെ പറയാം.. അഴിമതിയിൽ നിന്നും സ്വജന പക്ഷപാതത്തിൽ നിന്നും വിഭിന്നമായ ഒരു പാർട്ടിയെ സമീപഭൂതകാലത്തിൽ കാണുവാനേ സാധ്യമല്ലായിരുന്നു.. അതുപോലെ തന്നെ വിരളമായിരുന്നു അഴിമതി മുക്തരായ രാഷ്ട്രീയ നേതാക്കളും.. BJP യുടെ ഭൂതകാലഭരണത്തിലും അഴിമതിയുടെയും ചേരിപ്പൊരുകളുടെയും വർത്തമാനങ്ങൾ വിരളമല്ല.. കർണ്ണാടകയിലും മറ്റും അവർ നടത്തിയ അഴിമതിയും രാഷ്ട്രീയ വിലപേശലുകളും ആരിലും വെറുപ്പുളവാക്കുന്നതായിരുന്നു..  പക്ഷെ ആം ആദ്മി പാര്ട്ടിയുടെ ജനനത്തിന് വഴിവെച്ചത് ജനങ്ങളെ ത്രിണവത്ക്കരിച്ചു കൊണ്ട് UPA സര്ക്കാര് നടത്തിയ പ്രവർത്തനങ്ങളാണ്... അത് പലകൊടികളുടെ അഴിമതിയിൽ തുടങ്ങി ജനദ്രോഹപ്രവർത്തനങ്ങളിൽക്കൂടി മുന്നേറി കുടുംബവാഴ്ചയിൽ അസ്വസ്ഥമായി കേടുകാര്യസ്ഥതയിൽ മുങ്ങി;; ഇതിന്റെ യെല്ലാം വിപത്ത് ഓരോ പൌരനിലേക്കും വിതരണം ചെയ്യാൻ തുടങ്ങിയതിന്റെ പൊതുജന പ്രതികരണമായിരുന്നു..

       UPA സർക്കാർ സാധാരണക്കാരനെ വെറുപ്പിച്ച ഭരണരീതികളിലേക്കും, നയങ്ങളിലേക്കും, പ്രവർത്തനങ്ങളിലേക്കും ഒന്ന് കണ്ണോടിക്കേണ്ടതുണ്ട്.. UPA യുടെ ഹൈലൈറ്റ് ആയി പറയാനുള്ളത് അവർ നടത്തിയ പലകൊടികളുടെ അഴിമതിയാണ്.. ഒരു പൊതുസാമൂഹിക സംസ്സാര പ്രകാരം നമ്മുടെ ജനത കോണ്ഗ്രെസ്സ്കാർക്ക് അല്പ്പം അഴിമതി നടത്താനുള്ള സ്വാതന്ത്ര്യം ഒക്കെ കല്പ്പിച്ചു നൽകിയിട്ടുണ്ട്.. അതവരെക്കൊണ്ട് ഒഴിവാക്കാൻ കഴിയില്ല എന്ന തിരിച്ചറിവ് ഉള്ളതുകൊണ്ട് ആയിരിക്കാം!! എന്നാൽ രണ്ടാം UPA സര്ക്കാരിന്റെ അഴിമതി കഥകൾ ഏതൊരു പൌരനേയും അക്ഷരാർഥത്തിൽ ഞെട്ടിക്കുക തന്നെ ചെയ്തു.. ലക്ഷം കോടികളുടെ അഴിമതിക്കഥകൾ മാത്രം പിന്നീട് ജനങ്ങള് ശ്രദ്ധിക്കുവാൻ തുടങ്ങി..അപ്പോഴും ജനങ്ങളുടെ മുന്നിൽ അഴിമതി കഥകൾ മാത്രം നിരന്നു...

       രാജ്യത്തെ ജനങ്ങൾ അഴിമതികൾ കണ്ടില്ലെന്നും അത് രാഷ്ട്രീയത്തിന്റെ ഭാഗമായും അനുവദിച്ചു കൊടുത്ത് പ്രതികരണശേഷി നഷ്ട്ടപ്പെട്ടവരായി ജീവിച്ചു വരവേയാണ് രണ്ടു ലക്ഷത്തോളം കോടി രൂപയുടെ അഴിമതിയുമായി 2 G സ്പെക്ട്രം അഴിമതി രംഗത്ത് വരുന്നത്.. അതിന് മുൻപിലും പിന്നിലുമായി ലക്ഷം കോടികളുടെ കല്ക്കരി അഴിമതി, കോമണ്‍ വെൽത്ത് അഴിമതി, ഹെലികൊപ്റ്റെർ അഴിമതി, മുംബയിലെ ആദർശ് ഫ്ലാറ്റ് അഴിമതി, റോക്കറ്റ് അഴിമതി, ലക്ഷം കോടികൾ വരുന്ന രാഷ്ട്രീയ പ്രവര്ത്തകരുടെ വിദേശ കള്ളപ്പണനിക്ഷേപങ്ങൾ, കൊർപ്പറേറ്റ്കൾക്ക് വിടുവേല ചെയ്യുന്ന സമീപനങ്ങൾ, ലക്ഷം കോടികളുടെ ബാങ്ക് വായ്പ്പ കൊർപ്പറേറ്റുകൾക്ക് മാത്രം എഴുതിത്തള്ളിയത്, റിലയൻസ് പോലെയുള്ള കുത്തകൾക്ക് രാജ്യത്തിന്റെ പൊതു സ്വത്തുക്കളായ ധാതുക്കളുടെ നിക്ഷേപം തീറെഴുതി നൽകിയതിന്, പെട്രോളിയം ഉൽപ്പെന്നങ്ങളുടെ വില നിശ്ചയാവകാശങ്ങൾ എണ്ണ കമ്പിനികൾക്ക് നൽകി മാറിനിന്നത്, പലകൊടികൾ വരുന്ന ആയുധ കുംഭകോണങ്ങൾ, നിത്യോപയോഗ സാധനങ്ങൾ വിലവർധനവുകൊണ്ട് സാധാരണക്കാരന് അപ്രാപ്യമാക്കിയത്;; അങ്ങനെ നീളുന്നു UPA ഗവണ്‍മെന്റ് ജനമനസ്സുകളിലെ കരിഞ്ഞകഞ്ഞി യായതിനു പിന്നിലെ കാരണങ്ങൾ.. അഴിമതിയിലൂടെയും, കെടുകാര്യസ്ഥതയിലൂടെയും, സ്വജനപക്ഷപാതത്തിലൂടെയും, ധൂർത്തിലൂടെയും തങ്ങളുടെ രാജ്യത്തിന്റെ പൊതു സ്വത്ത് ചില പോക്കറ്റുകളിൽ മാത്രം ഒതുങ്ങിയതിനെ ജനങ്ങൾ തികഞ്ഞ അമർത്തോടെ  തന്നെ കണ്ടു.. ഈ പണം രാജ്യത്ത് ആകമാനം പൊതു ഖജനാവിന്റെ ഭാഗമായി വിതരണം ചെയ്തിരുന്നെങ്കിൽ ഇവിടെ ഉണ്ടാകുമായിരുന്ന ജനജീവിതത്തിലെ ഉയർച്ച നിരാശയോടെ ഒരു ജനത നോക്കിക്കണ്ടു..

       കോണ്‍ഗ്രസ്‌ രാഷ്ട്രീയ നേതാക്കന്മാരും ജനങ്ങളുടെ അവമതിപ്പ്‌ നേടിയെടുക്കുന്നതിൽ വിജയിച്ചു.. അതിൽ ഒന്നാമൻ നമ്മുടെ പ്രധാന മന്ത്രി തന്നെ ആയിരുന്നു.. കഴിവുകെട്ട പ്രധാനമന്ത്രിയാണ് നമുക്കുള്ളതെന്ന് അടക്കം പറച്ചിലുകളിൽ നിന്ന് കവലപ്രസ്സങ്ങങ്ങൾ ആയിമാറി.. പ്രധാനമന്ത്രി വായ തുറക്കുന്നത് രാജ്യത്ത് ആകമാനം അവധിനൽകി ആഘോഷിക്കേണ്ട സന്ദർഭമായി ജനം കാണാൻ തുടങ്ങി.. AK ആന്റണിയെപ്പോലെ ആദർശധീരനെന്ന ഇമേജുള്ളവരെ മുൻനിർത്തി നടത്തിയ ഭരണത്തിലെ പൊള്ളത്തരങ്ങൾ പൊതുജനം തിരിച്ചറിഞ്ഞു.. ഹെലികൊപ്റ്റെർ, ആയുധ ഇടപാടുകളിൽ അഴിമതി നേരിട്ട് നടത്തിയില്ലെങ്കിലും, അവ തടയാൻ കഴിയാഞ്ഞ പ്രതിരോധ വകുപ്പ് മന്ത്രി അഴിമതിയിൽ നേരിട്ട് പങ്കെടുത്തവർക്ക് തുല്യം തന്നെയെന്ന് പൊതുജനം നിരീക്ഷിച്ചു.. കപിൽ സിബിലിനെപ്പോലെയുള്ള പുത്തെൻകൂറ്റ് രാഷ്ട്രീയക്കാർ ധിക്കാരപരമായാണ് പലപ്പോഴും പൊതുജനങ്ങളോട് സംസ്സാരിച്ചിരുന്നത്.. നിത്യ ജീവിതം പോള്ളുന്നതാക്കിയ ഭരണാധികാരികളുടെ ധിക്കാരം നാടിനു പൊറുക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു...

       കോണ്‍ഗ്രസ്‌ നേതാക്കളെക്കുറിച്ച് പറയുമ്പോൾ കൂട്ടത്തിൽ പറയാതെ പ്രത്യേക സ്ഥാനം നൽകിത്തന്നെ പരാമർശിക്കേണ്ട ഒരാളുണ്ട്.. പ്രത്യേകിച്ചു കോണ്‍ഗ്രസ്‌ ഭരണത്തിന്റെ ച്യുതികളെക്കുറിച്ച് സംസ്സരിക്കുമ്പൊൽ!! കോണ്‍ഗ്രസ്സ് ഉപാധ്യ്ക്ഷനായ ശ്രീ രാഹുൽ ഗാന്ധി!! രാഹുൽ ഗാന്ധിയുടെ സ്ഥാനവും, പ്രവർത്തനവും എല്ലാം തന്നെ പൊതുജന സ്വീകാര്യത നേടാൻ കഴിയാത്തവയായിരുന്നു എന്ന് വേണം മനസ്സിലാക്കാൻ.. അതിൽ ഒന്നാമത്തേത് രാഹുലിന്റെ സ്ഥാനമായിരുന്നു.. നെഹ്‌റു കുടുംബത്തിലെ അംഗം എന്ന നിലയിൽ, നിലവിലെ കോണ്‍ഗ്രസിലെ സർവ്വാധികാരിയായ സോണിയാഗാന്ധിയുടെ മകനെന്ന നിലയിൽ;; പിന്തുടർച്ചാ അവകാശമായി കിട്ടിയതല്ലേ രാഹുലിന് ഈ സ്ഥാനമാനങ്ങൾ.. ഭാരതത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്ട്ടിയുടെ നേതൃത്വത്തെ കുടുംബ പിന്തുടർച്ചാവകാശ പ്രകാരമാണ് നിശ്ചയികുന്നതെന്നത് കോണ്‍ഗ്രസ്സ് പാർട്ടിക്ക് ആകമാനം നാണക്കേടുണ്ടാക്കുന്നതായി... ആ അപമാനത്തെ മറന്ന് സോണിയയേയും, രാഹുലിനെയും പുകഴ്ത്താൻ മുതിർന്ന കൊണ്ഗ്രെസ്സ് നേതാക്കൾ പോലും മൽസ്സരികുന്നതു ജുപുംസ്സാവകമായ കാഴ്ച്ചയായി.. മുൻകാലങ്ങളിലും കൊണ്ഗ്രസ്സിൽ പിൻതുടർച്ചാവകാശമാണ് വെച്ച് പുലർത്തിയിരുന്നതെങ്കിലും പാർട്ടിയുടെയും, ഭരണത്തിന്റെയും അമരത്ത് പ്രഗൽഭമതികളായിരുന്നു എന്നതിനാൽ പിൻതുടർച്ചാക്രമത്തെ ആരും കാര്യമാക്കിയില്ല എന്നതാണ് സത്യം.. രാഹുലിൽ കാണുന്ന മഹത്വത്തെയം, ഭരണ നിപുണതയെയും, സാമൂഹിക ജ്ഞാനത്തെയും, പുരോഗമന ആശയങ്ങളെയും, മതേതര നിലപാടുകളെയും, എല്ലാം കൊണ്ഗ്രെസ്സ് നേതാക്കൾ വാഴ്ത്തി പ്പറയുന്നതിനപ്പുറം  ഭൂത ക്കണ്ണാടി വെച്ചു നോക്കിയിട്ടും ആർക്കും കണ്ടെത്താനും കഴിഞ്ഞില്ല..

       അങ്ങനെ അഴിമതി കണ്ടു തങ്ങൾക്ക് മറ്റൊരു രാഷ്ട്രീയ അഭയം ഇല്ലാതെ നിൽക്കുന്ന ഒരു ജനതയുടെ മുൻപിലെക്കാണ് അണ്ണാ ഹസ്സാരെ http://rajeshpuliyanethu.blogspot.com/2011/08/blog-post_27.html?spref=fb അഴിമതിക്കെതിരെ ഒരു നിയമ നിർമ്മാണം തന്നെ ആവശ്യപ്പെട്ടുകൊണ്ട് സമരത്തിന് മുതിർന്നത്.. ആ സമരത്തിന് ലഭിച്ച ജനപിന്തുണ AA P യുടെ രാഷ്ട്രീയപ്രവേശനത്തിന് കാതലായ സംഭാവനകൾ നൽകി.. കെജ്രിവാൾ എന്ന ജനങ്ങൾ വിശ്വസ്സിക്കുന്ന സംശുദ്ധമായ കൈകളുള്ള നേതാവിന് രാജ്യത്തെ ജനങ്ങളെ വിശ്വാസ്സത്തിലെടുക്കാൻ കഴിയുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.. അത് ഡൽഹിയിൽ നിന്ന് ആരംഭിക്കുന്നു എന്നും കരുതാം..

       രാഷ്ട്രീയ പ്രവർത്തകർ എന്നത് അല്ലെങ്കിൽ അടിയുറച്ച ഒരു പാർട്ടി പ്രവർത്തകൻ എന്നത് ഭാരത രാഷ്ട്രീയത്തിൽ അന്യമായ ഒന്നായി മാറികഴിഞ്ഞിരുന്നു.. കാലുമാറ്റ രാഷ്ട്രീയത്തെയല്ല ഞാൻ ഉദ്ദേശിക്കുന്നത്.. ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്നാൽ ഒരു പ്രത്യയ ശാസ്ത്രത്തിലോ, നിലപാടുകളിലോ ആകൃഷ്ടരായി ആപാർട്ടിയൊടോപ്പം പൊതു ജന മധ്യത്തിൽ പ്രവർത്തിക്കുക എന്നതാണ്.. എന്നാൽ ഏതു പാർട്ടിയോട് ചേർന്നാണ് തൻറെ ഉപജീവനമാർഗ്ഗം കണ്ടെത്താൻ കഴിയുന്നത്‌, ഏതു പാർട്ടിയോട് ചേർന്നാണ് തൻറെ നേട്ടങ്ങളും പുരോഗതിയും സാധ്യമാകുന്നത് അത് തന്റെ പാർട്ടിയായും വിശ്വാസ്സമായും കാണുന്ന അവസ്ഥയിലേക്ക് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അധ:പ്പതിച്ച കാഴ്ചയും നമ്മൾ കണ്ടു.. അഴിമതിയെയും സ്വനേട്ട രാഷ്ട്രീയ വാദത്തെയും ചൂലുകൊണ്ടടിച്ച് പുറത്താക്കാൻ തയ്യാറായ രാഷ്ട്രീയ പ്രസ്ഥാനത്തിന് ജനശ്രദ്ധആകർഷിക്കാൻ കഴിഞ്ഞതിൽ അതിശയം ലവലേശമില്ല..

       ആം ആദ്മി പാർട്ടി യെ അരാഷ്ട്രീയം എന്ന് പറഞ്ഞ് പിൻതള്ളാൻ ശ്രമിക്കുന്നവരുണ്ട്.. പക്ഷെ ആം ആദ്മി പാർട്ടി എങ്ങനെ അരാഷ്ട്രീയമാകുന്നു എന്ന് തൃപ്തികരമായ വിശദീകരണം തരാൻ ആര്ക്കും കഴിയുന്നില്ല... പരമ്പര്യമില്ലാത്ത രാഷ്ട്രീയ പ്രസ്ഥാനമായതിനാൽ കാര്യക്ഷമമായ ഭരണം നടത്താൻ അവർക്ക് കഴിയില്ല എന്ന് ഒരു വിഭാഗം പറയുന്നു... അത് ആം ആദ്മി പാർട്ടിയുടെ ഭരണം കണ്ട് കാലം പറയേണ്ടതാണ്.. സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം കൊടുത്ത കൊണ്ഗ്രസ്സിനാണ് ഇന്ത്യ ഭരിക്കാൻ സർവഥാ യോഗ്യത എന്ന് അവർ കവലകൾ തോറും പ്രസ്സംഗിക്കുന്നു !! സ്വാതന്ത്ര്യസമരകാലത്തെ കൊണ്ഗ്രസ്സിൽ നിന്നും 'നാമം' മാത്രമാണ് ഇന്നത്തെ കൊണ്ഗ്രെസ്സിൽ വ്യത്യാസ്സപ്പെടാതെ നിലനിൽക്കുന്നതെന്ന് പൊതു ജനത്തിന് ഒന്നാകെ തിരിച്ചറിയാം... കോണ്‍ഗ്രസ്‌കാർ മാത്രം അത് തിരിച്ചറിയുന്നില്ല എന്ന് തോന്നുന്നു.. അല്ലെങ്കിൽ ജനം അത് തിരിച്ചറിയുന്നത്‌ അറിയുന്നില്ലെന്ന് തോന്നുന്നു.. അല്ലെങ്കിൽ അങ്ങനെ നടിക്കുന്നു..

       ഭരണകൂടത്തിലും, രാഷ്ട്രീയ പാർട്ടികളിലും ഉണ്ടായ ജനതയുടെ അമർഷമാണ്‌ ആം ആദ്മി പാർട്ടിയോട് അവരെ അടുപ്പിച്ചത്.. നിലവിലുള്ള ജീർണ്ണാവസ്ഥയിൽ നിന്നും പുതിയതോന്നിന്റെ നിർമ്മാണമല്ലേ അഭികാമ്യമായത്?? മറിച്ച് സ്വയം ജീർണിച്ച്‌ നാടിനെ ആകമാനം ജീർണ്ണിപ്പിക്കുന്നതിനെ പിന്നെയും ചുമലിലേറ്റി നടക്കുന്നതാണോ?? അതല്ലേ അരാഷ്ട്രീയ വാദം?? അങ്ങനെ നടക്കുന്ന ജനതയല്ലേ കഴിവുകെട്ട ജനത?? തങ്ങളുടെ കൈവശമുള്ള വിലപിടിച്ച ആയുധമായ 'വോട്ട്' ബുദ്ധിപൂർവ്വം വിനിയോഗിക്കാത്ത ജനതയായി നമ്മൾ മാറാൻ പാടില്ല..http://rajeshpuliyanethu.blogspot.com/2011/04/blog-post_12.html?spref=fb

       മുൻപ് പറഞ്ഞത് പോലെ ഒരു സംശുദ്ധമായ, ജനങ്ങൾ ആകമാനം ആഗ്രഹിക്കുന്ന വിധത്തിലുള്ള ഒരു ഭരണ മാറ്റത്തിലെക്കുള്ള സാദ്ധ്യത മങ്ങിയവരായിരുന്നു നമ്മൾ.. നിലനിന്നിരുന്ന ഏതു രാഷ്ട്രീയ പ്രസ്ഥാനമാണെങ്കിലും അഴിമതിയിലും മുൻപ് വിവരിച്ച ആരാജകത്വങ്ങളുടെയും മോത്തക്കച്ചവടക്കാരായിരുന്നു... ജീവിത ബുദ്ധിമുട്ടുകളും ഭരണ കൂടത്തോടുള്ള  തികഞ്ഞ അമർഷവും പൊതുവായി ജനങ്ങളെ കലാപത്തിനു പ്രേരിപ്പിക്കുന്നതാണ് ചരിത്രത്തിൽ നാം കണ്ടിട്ടുള്ലാത്.. ജനങ്ങളുടെ അമർഷത്തെ ഒരു ചെറിയ വിധമെങ്കിലും ലഘൂകരിക്കാൻ കഴിയുന്ന ഒരു രാഷ്ട്രീയ പാര്ട്ടിയുടെ ഉദയം രാജ്യത്തിനാകമാനം ശുഭദായകമാണെന്നെ കാണാൻ കഴിയൂ... 

       ഇവിടെ ജനങ്ങൾക്ക് ആകമാനം സന്തുഷ്ട്ടമായ ഒരു ഭരണം നിലനിന്നിരുന്നെങ്കിൽ ആം ആദ്മി പാർട്ടി മുന്നോട്ടു വെച്ച ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു പാര്ട്ടി രൂപം കൊള്ളുകയോ വളര്ച്ച നേടുകയോ ചെയ്യുമായിരുന്നില്ല!! അതാണ്‌  'ആം ആദ്മി പാർട്ടി ഭാരത രാഷ്ട്രീയ അരാജകത്വത്തിന്റെ സന്തതി' എന്ന് മുൻപേ ഞാൻ പറയാൻ കാരണം.. ഇങ്ങനെ ഒരു പാര്ട്ടിയുടെ ജനനം മറ്റു രാഷ്ട്രീയ പാര്ട്ടികളെ ഇരുത്തി ചിന്തിപ്പിക്കാനെങ്കിലും പ്രേരിപ്പിക്കും.. മറുവശമായി ആം ആദ്മി പാർട്ടിക്ക് ജനങ്ങളുടെ പ്രതീക്ഷക്ക് ഒത്ത് ഉയരാൻ കഴിയാതെ വന്നാൽ അഴിമതിപ്പാർട്ടികൾക്ക് അതൊരു ശുഭ വാർത്തയുമാകും..

       രാഷ്ട്രീയ സമവാക്യങ്ങൾ ചേർത്തു വെയ്ക്കാനുള്ള ശ്രമത്തിനിടെ ആം ആദ്മി പാർട്ടിയുടെ ആദർശങ്ങളും നിലപാടുകളും ചോര്ന്നു പോകില്ല എന്ന്‌ പ്രതീക്ഷിക്കാം.. ജനക്ഷേമത്തിനു വിരുദ്ധമായോ, ജനങ്ങളെ വിലകൽപ്പിക്കാതെയൊ നടത്തുന്ന ഏതൊരു ഭരണവും ശുഷ്ക്കമാവുകയും ജനപിന്തുണയോടെ മറ്റൊരു പ്രസ്ഥാനം ഉയർന്നു വരികയും ചെയ്യും... അത് ജനാധിപത്യത്തിന്റെ മഹത്വവും അനന്തസാധ്യതയുമാണ്‌.. അത് മറക്കാതെ പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങൾ  നിലനിൽക്കും..


[Rajesh Puliyanethu
 Advocate, Haripad]

Monday 13 January 2014

ബഹുമാന്യനായ കേരള ആഭ്യന്തരവകുപ്പു മന്ത്രി; പ്രിയപ്പെട്ട ഹരിപ്പാട്ട് MLA; ഹരിപ്പാട്ട് അങ്ങ് ആരെയാണ് ഭയക്കുന്നത്??


       ഹരിപ്പാടിന്റെ പൊന്നോമന പുത്രനും, ഹരിപ്പാടിന്റെ ജനനായകനും, ഹരിപ്പാടിന്റെ വികസ്സന സാരഥിയും, ഹരിപ്പാട്ടുകാരിൽ ഒരുവനായി ജീവിക്കുന്ന നേതാവും ആയാണ് ശ്രീ രമേശ്‌ ചെന്നിത്തല അവരോധിതനായിരിക്കുന്നത്.. ഹരിപ്പാടും ഇവിടുത്തെ മനുഷ്യരും അദ്ദേഹത്തിന് അന്യരോ പുതുമുഖങ്ങളോ അല്ല എന്നാണ് ഹരിപ്പാട് നടക്കുന്ന പല പരിപാടികളിലും അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്.. ഹരിപ്പാടിന് ഒരു നേതാവിനൊടെന്നതിന് അപ്പുറമുള്ള വാത്സല്യവും സ്നേഹവുമാണ് തന്നോടെന്നു തിരിച്ചറിഞ്ഞ പോലെ അദ്ദേഹം പല വേദികളിലും പറഞ്ഞിട്ടുണ്ട്.. ഇരുപത്തിഅഞ്ചു വർഷങ്ങൾക്ക് മുൻപ് ഇവിടെനിന്നും ജയിച്ചു കയറി പോയതിനു ശേഷം നടത്തിയ തിരിച്ചുവരവിലും മുൻപത്തെ അതേ വാത്സല്യം ഇവിടുത്തെ ജനം അദ്ദേഹത്തോട് കാണിക്കുന്നതായും, തനിക്ക് ഇവിടുത്തെ മനുഷ്യരോട് അവർ തനിക്കു തന്ന സ്നേഹ- വാൽസല്യങ്ങക്ക് തുല്യമായി ഒന്നും തിരിച്ചു നൽകാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത് ഒരു വേള വിതുമ്പി പോവുകയും ചെയ്തിട്ടുണ്ട്..

       ഹരിപ്പാടിന്റെ വികസ്സനത്തിന് മുഖ്യ കാർമികത്വം വഹിക്കുകയും, ഹരിപ്പാട്ടുകാരുടെ ആവശ്യങ്ങൾക്ക് ഒരു അത്താണിയായും പ്രവർത്തനം നടത്തിവരവേ ഹരിപ്പാടിന് അഭിമാനമെന്നവണ്ണം അദ്ദേഹം കേരളത്തിന്റെ ആഭ്യന്തര വകുപ്പ് മന്ത്രി ആയിരിക്കുകയാണ്.. ഹരിപ്പാടിന്റെ പ്രതിനിധിയെ മുഖ്യമന്ത്രി കസ്സേരയിൽ പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശ ഒട്ടും പ്രകടമാക്കാതെ ഹരിപ്പാട്ടുകാർ ആഹ്ലാദം പങ്കുവെച്ചു.. ഹരിപ്പാടിന്റെ ജനനായകനെയാണ് അവർ മന്ത്രിക്കസ്സേരയിലും പ്രതീക്ഷിക്കുന്നത്...

      കേരളത്തിന്റെ പോലീസ് മന്ത്രി ആയതിൽപിന്നെ അദ്ദേഹത്തിന് ജനനായകൻ എന്ന ഭാവത്തിൽ നിന്നും ഒരു പോലീസ് മേധാവിയുടെ ഭാവപകർച്ച ഉണ്ടായോ എന്നൊരു സംശയം!! ഹരിപ്പാട്ട് ശ്രീ രമേശ്‌ ചെന്നിത്തല ഉള്ള ദിവസ്സങ്ങളെല്ലാംതന്നെ പോലീസ് സാഗരമാണ്... മുൻപിലും പിന്നിലുമായി ഏറ്റവും കുറഞ്ഞത്‌ നാലുവീതം പോലീസ് ജീപ്പുകൾ അദ്ദേഹത്തിന്റെ വാഹനത്തെ അനുഗമിക്കുന്നു.. മറ്റു വാഹനങ്ങൾ വേറെ.. പൈലറ്റ് ജീപ്പ് ലൈറ്റുകൾ പ്രകാശിപ്പിച്ച്‌ ഹോണുകൾ മുഴക്കി സ്ഥലം MLA യ്ക്ക് സുഗമ വീഥി ഒരുക്കുമ്പോൾ അത് കാഴ്ചക്കാരനിൽ അലൊസ്സരത സൃഷ്ടിക്കുന്നു.. "ഇന്നലെവരെ കണ്ടയാളുതന്നെ അല്ലേ ഇത്", "മന്ത്രി ആയേന്റെ പത്രാസ്സു കാണിക്കുവാ", "ഇങ്ങേരിതാരെ പെടിച്ചോടുവാ" തുടങ്ങിവിധ അടക്കം പറച്ചിലുകൾക്കും കാരണമാകുന്നു..

       ഇത്തരം അടക്കം പറച്ചിലുകളിൽ കഴമ്പൊടെ ആര്ക്കും തോന്നുന്ന ഒന്നുണ്ട്.. ആരെ ഭയക്കുന്നതിനാലാണ് എത്രയും പോലീസ് സന്നാഹങ്ങൾ എന്നത്!! സ്വന്തം മണ്ഡലത്തിൽ തന്നെ ആക്രമിക്കത്തക്ക വിധത്തിൽ ശത്രുക്കൾ ഉണ്ടെന്ന പ്രതീതി സൃഷ്ടിക്കുന്നത് തന്നെ അദ്ദേഹത്തിന് ഉചിതമാകില്ല.. പിന്നെയൊരു ചോദ്യമുള്ളത്; സോളാർ സമരത്തിന്റെ ഭാഗമായി പൊതുജന മധ്യത്തിൽ കുറ്റാരോപിതനായി പൊതുവഴിയിൽ ആക്രമിക്കപ്പെട്ട കേരളമുഖ്യന്റെ സ്ഥിതി തനിക്കുമുണ്ടാകുമോയെന്ന് ശ്രീ രമേശ്‌ ചെന്നിത്തല ഭയക്കുന്നുണ്ടോ എന്നതാണ്?? ഏതായാലും ഹരിപ്പാട് മണ്ഡലത്തിലെ പ്രതിനിധി തന്റെ മണ്ഡലവാസികളെ അക്രമികളെപ്പോലെ നോക്കികണ്ട് പോലീസ് സുരക്ഷയിൽ ഓടി രക്ഷപെടുന്ന കാഴ്ച ഒരു ഹരിപ്പാട് നിവാസ്സിക്ക് നയനസുഖം നൽകുന്ന ഒന്നാകാൻ തരമില്ല...

       ജനപ്രതിനിധികൾ ജനങ്ങളിൽ നിന്നും അകന്നു പൊയ്ക്കൊണ്ടിരിക്കുന്ന കാലമാണിത്.. ജനങ്ങളുടെ ഇടയിൽ നിന്നും ജനങ്ങളുടെ താൽപര്യത്തിൽ വിജയിക്കുന്നവൻ ദന്ദഗോപുരങ്ങളിലാണ് പിന്നീട് വസ്സിക്കുന്നതെന്നധാരണ ജനങ്ങളിലും, തങ്ങൾ അപ്രകാരം വസ്സിക്കേണ്ടവരാണെന്ന ധാരണ ജന പ്രതിനിധികളും വെച്ച് പുലർത്തുന്നു.. അധികാരവും പദവിയും ലാളിത്യത്തിന് വിലങ്ങുതടിയാണെന്ന് വിശ്വസ്സിക്കുന്ന പൊതു പ്രവർത്തകർ പിന്നീട് ജനമനസ്സുകളിലെ നിറം മങ്ങിയ ചിത്രങ്ങൾ മാത്രമാകുന്നു... 

     

[Rajesh Puliyanethu
 Advocate, Haripad]

Friday 10 January 2014

സരിതേ നീ പാപിയാണ്; നീ സാരി ഉടുക്കരുത്, പൂചൂടരുത്, മുഖം മിനുക്കരുത്: ഹൈക്കോടതി!!



       സരിതയെക്കുറിച്ച് ആര് എന്ത് ശബ്ദിച്ചാലും കേരളത്തിൽ അത് വലിയ വാർത്തയാണ്.. രാഷ്ര്ടീയ പാർട്ടികൾക്കും പ്രവർത്തകർക്കും പങ്കുള്ള ഒരു തട്ടിപ്പുകേസ്സ്പ്രതി എന്നതിൽ ഉപരി എന്താണ് സരിതക്ക് പ്രാധാന്യവും, പ്രശസ്തിയും നേടിക്കൊടുത്തത്?? നിസ്സംശയം പറയാം സരിതയുമായി ചേർന്ന് ഉയർന്നുവന്ന കാമ കഥകളാണ് അതിനു കാരണം.. ഇക്കിളിപ്പെടുത്തുന്ന വാർത്തകൾക്ക് പുറകെ മലയാളിയുടെ പാച്ചിൽ തുടങ്ങിയിട്ട് കാലമധികമായിരിക്കുന്നു!! ഏതൊന്നിനും വാർത്താപ്രാധാന്യം ലഭിക്കണമെങ്കിൽ അവിടെ ഒരു പെണ്ണിന്റെ സാനിദ്ധ്യം അനിവാര്യമായിത്തീർന്നിരിക്കുകയാണ്.. മ്ലേശ്ചമായ സാമൂഹിക നിലവാരമെന്ന്തന്നെ അതിനെ വിശേഷിപ്പിക്കപ്പെടെണ്ടതുമുണ്ട്..  http://rajeshpuliyanethu.blogspot.in/2013/07/blog-post_8.html

       സരിതയുടെ ആര്ഭാട ജീവിതത്തെക്കുറിച്ചും മാധ്യമങ്ങൾ കൊണ്ടാടി.. ലക്ഷങ്ങൾ ചെലവഴിച്ചു അവർ നടത്തിയ ആഡംഭരപ്രവർത്തനങ്ങൾ തുടർക്കഥ എന്നവണ്ണം അവർ പ്രസിദ്ധീകരിച്ചു.. അഴിമതിയും, അതിലെ രാഷ്ട്രീയ പങ്കാളിത്തവും എല്ലാം മറന്ന് കേരള ജനത സരിതയുടെ സാരിയുടെയും, ചുണ്ടിലെ ലിപ്സ്റ്റിക്കിനും പുറകെ പാഞ്ഞു..

       സരിതയെ കോടതികളിൽ കൊണ്ട് വരുന്ന അവസ്സരങ്ങളിൽ അവർ ധരിച്ചിരുന്ന സാരിയും മേക്- അപ്പ്‌ കളുമായി രാഷ്ട്രീയ- സാംസ്ക്കാരിക- സാമൂഹിക കേരളത്തിൻറെ ചർച്ചാവിഷയം.. രാഷ്ട്രീയ നേതൃത്വങ്ങൾ സരിതയ്ക്ക് അമിത സൌകര്യങ്ങൾ ജയിലിൽ നൽകുന്നു എന്നും അതുവഴി രാഷ്ട്രീയ നേതൃത്വങ്ങൾക്ക്‌ സരിതയോടുള്ള ബന്ധവുമാണ് ചൂണ്ടിക്കാണിക്കാൻ ചിലർ ശ്രമിച്ചത്‌.. അപ്രകാരമുള്ള ഒരു രാഷ്ട്രീയ ആരോപണം നടത്തുന്നതിന് രാഷ്ട്രീയ പാർട്ടികൾക്ക് പ്രത്യേകിച്ച് തെളിവുകളുടെ ആവശ്യമില്ല.. സരിത ഒരുദിവസ്സം ഉടുത്തൊരുങ്ങി കോടതിയിൽ വന്നാൽ അത്രമാത്രം ധാരാളം.. പോതുജനത്തിനിടയിൽ സരിതയും രാഷ്ട്രീയനേതൃത്വവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒരു സംശയം സൃഷ്ടിക്കാൻ..

       സരിതക്കെന്താ ജയിലിൽ ബ്യൂട്ടിഷൻ ഉണ്ടോ? ഈ ചോദ്യം ആദ്യമായി ഉയർത്തിയത്‌ PC ജോർജജു് ആയിരുന്നു.. ഒരു ജോർജ്ജു ചോദ്യമായിരുന്നപ്പോൾ ആ ചോദ്യത്തിന് കേൾക്കാൻ ഒരു രസ്സമുണ്ടായിരുന്നു.. ഒരു രാഷ്ട്രീയ എതിരാളിയുടെ ചൂടൻ ചോദ്യം.. ഭരണപക്ഷത്തുതന്നെയുള്ള പ്രതിയോഗികളെ പ്രതിക്കൂട്ടിലാക്കാൻ ഉതകുന്ന ഒന്ന്; അത്രമാത്രം.. സരിത മുഖത്ത് പൌഡറിടുന്നതോ, സാരി ഉടുക്കുന്നതോ ഒക്കെയാണോ സോളാർ കേസ്സിലെ കാതലായ കാര്യങ്ങൾ??

       ഒരു ജോർജജുചോദ്യം കേരളഹൈക്കോടതി ആവർത്തിച്ചു ചോദിച്ചിരിക്കുകയാണ്.. സരിതയുടെ സാരിയിൽ ഹൈക്കോടതിക്ക് ആശങ്കപ്പെടാനെന്താണ് ഇത്രയുമുള്ളതെന്ന് മനസ്സിലാകുന്നതെ ഇല്ല.. ഒരു സെലിബ്രിറ്റി കുറ്റവാളി അല്ലായിരുന്നെങ്കിൽ; എത്ര സ്ത്രീ കുറ്റവാളികളുടെ സാരിയുടെ ഫാഷനും, വിലയും, പകിട്ടും മുഖത്തിട്ട പൗഡറിന്റെ ഘനവും കോടതികൾ വിലയിരുത്താൻ ശ്രമിച്ചിട്ടുണ്ട്??

       ഒരു രാഷ്ട്രീയ ആരോപണത്തിന്റെ ലാഘവത്തോടെ കോടതികൾ ആരോപണങ്ങൾ ഉന്നയിക്കാൻ മുതിരരുത്.. കോടതികൾ അഭിപ്രായങ്ങൾ പറയുമ്പോൾ അവയ്ക്ക് തീർച്ചയായും നിയമത്തിന്റെയും, തെളിവുകളുടെയും പിന്തുണയുള്ള ആധികാരികത ആവശ്യമുണ്ട്.. അപ്രകാരമുള്ള ആധികാരികത കോടതികളുടെ അഭിപ്രായങ്ങൾക്കുണ്ട് എന്നാ പൊതുജനത്തിന്റെ ധാരണയാണ് കോടതികൾ നടത്തുന്ന ചെറിയ പരാമർശങ്ങൾക്ക് പോലും വലിയ പൊതുജന ശ്രദ്ധ ലഭിക്കുന്നതിന് കാരണമാകുന്നത്... കോടതികളുടെ ആശങ്ക സാരിയിലും, പാവാടയിലും ഒക്കെ ആണെന്ന് വന്നാൽ രാഷ്ട്രീയക്കാർ നൽകുന്ന വാഗ്ദാനങ്ങളെക്കാൾ വിലകുറച്ചേ കോടതി പരാമർശങ്ങളെ പൊതുജനം കാണൂ!!

       സരിതയുടെ സാരി തന്നെ വിഷയമായി എടുക്കാം.. സരിതക്കുപുതിയ സാരികൾ ലഭിക്കുന്നു എന്ന് ഹൈക്കൊടതിക്ക് എങ്ങനെ മനസ്സിലായി?? ഏതെങ്കിലും അന്യേഷണ ഉദ്യോഗസ്ഥൻ സരിതയ്ക്ക് പുതിയ സാരികൾ ജയിലിൽ കിട്ടുന്നു എന്ന് റിപ്പോർട്ട്‌ ഹൈക്കൊടതിക്കുനല്കിയിട്ടുണ്ടോ??  സരിതയെ ഹാജരാക്കിയ കോടതികളിലെ ഓഫീസർമാർ ആരെങ്കിലും സരിത പലവിധസാരികൾ ഉടുത്താണ് കോടതിയിൽ എത്തുന്നതെന്ന് ഹൈക്കൊടതിക്ക് റിപ്പോർട്ട്‌ നൽകിയിട്ടുണ്ടോ?? പിന്നെ സരിത പലവിധ സാരികളാണ് ജയിലിലും, കോടതികളിൽ ഹാജരാക്കുന്ന വേളയിലും ധരിക്കുന്നത് എന്ന്  ഹൈക്കോടതി പറഞ്ഞതിന്റെ മാനദണ്ഡം എന്താണ്?? അതോ ജയിലിലെയും കോടതികളിൽ ഹാജരാക്കുന്ന അവസ്സരങ്ങളിലെയും സരിതയുടെ സാരികൾ ഹൈക്കോടതി നേരിട്ട് നിരീക്ഷിക്കുന്നുണ്ടായിരുന്നോ?? സരിത ജയിലിൽ മേക്- അപ്പ്‌ നടത്തുന്നു എന്നു തന്നെ ഹൈക്കോടതി എങ്ങനെ മനസ്സിലാക്കി?? ഏതെങ്കിലും വിധത്തിലുള്ള പരിശോധനകൾ സരിതയുടെ മുഖത്ത് കോടതി നടത്തിയിട്ടുണ്ടോ?? എന്തിന്; പത്രവാർത്തകൾക്കും, രാഷ്ട്രീയ ആരോപണങ്ങൾക്കും അപ്പുറം സരിതയ്ക്ക് ജയിലിൽ പ്രത്യേക സൌകര്യം ലഭിക്കുന്നു എന്നതിനു തന്നെ എന്ത് ആധികാരിക തെളിവാണ് ഹൈക്കൊടതിയുടെ മുന്നിലുള്ളത്??

       തീവ്രവാദികൾക്കു വരെ മനുഷ്യാവകാശവും സംരക്ഷണവും വാരിവിതരാൻ തയ്യാറുള്ള രാജ്യമാണ് നമ്മുടേത്‌.. സരിത എന്നത് ഒരു വാർത്താപ്രാധാന്യവുമില്ലാത്ത സാധാരണ ഒരു വിചാരണ തടവുകാരിയാണെന്ന് കരുതുക.. ആരാണ് സരിതയുടെ സാരിയെക്കുറിച്ച് ചിന്തിക്കുകതന്നെ ചെയ്യുന്നത്?? വിചാരണ തടവുകാരെ കുറ്റവാളികളായല്ല; കുറ്റം തെളിയിക്കുന്നതുവരെ ഏതൊരുവനെയും നിരപരാധിയായി മാത്രമേ കാണാൻ കഴിയൂ എന്നാണ് നമ്മുടെ നിയമം പറയുന്നത്.. വിചാരണതടവുകാർക്ക് പ്രത്യേക വേഷം നിയമം നിഷ്കർഷിക്കുന്നില്ല!! സ്വന്തം വേഷം ധരിക്കാം.. അങ്ങനെ എങ്കിൽ സരിത എന്ത് വേഷം ധരിക്കണമെന്നത് സരിതയുടെ സ്വാതന്ത്ര്യമാണ്!! അതിൽ കൊടതിക്കെന്തുകാര്യം?? വിചാരണതടവുകാരിയായി പോവുകയാണെല്ലോ, കുറച്ചു ലളിതമായ വസ്ത്രങ്ങൾ വാങ്ങിക്കൊണ്ട് പോയേക്കാം, എന്ന് ഏതെങ്കിലും വ്യക്തി ജയിലിലേക്ക് പോകുമ്പോൾ ചിന്തിക്കുമോ?? വിചാരണതടവുകാർക്ക് അവരെ സന്ദർശിക്കാൻ ജയിലിൽ വരുന്നവർ വസ്ത്രങ്ങൾ കൊണ്ടുവന്നു നൽകുന്നത് സർവസാർവര്ത്രികമാണ്.. ജയിലിൽ പ്രത്യേക വേഷനിയമങ്ങൾ നിലനിൽക്കാത്തടത്തോളം അതിനെ എങ്ങനെ തടയാൻ കഴിയും?? അറസ്റ്റ്‌ ചെയ്യുന്ന അവസ്സരത്തിലെ വേഷം മാത്രമേ ജയിലിൽ കൊണ്ടു വരാൻ പാടുള്ളൂ എന്നും പറയാൻ കഴിയില്ല.. ശരീരശുദ്ധി വരുത്തി വസ്ത്രം മാറുക ഏതു കൊലപുള്ളിയുടെയും അവകാശമാണ്..

      സരിത വിചാരണതടവുകാരിയാണ്.. അവരുടെമേൽ പത്രക്കാർരും,രാഷ്ട്രീയ പ്രവർത്തകർക്കും ഉപരി നിയമപരമായി കുറ്റം തെളിയിക്കപ്പെട്ടിട്ടില്ല.. അനധികൃതമായും കുറ്റകരമായും അവർ നേടിയതെല്ലാം കണ്ടുകെട്ടെണ്ടതുതന്നെയാണ്.. പക്ഷെ ഇന്നു കോടതി ചോദിച്ചത്; എന്തുകൊണ്ട് സരിതയുടെ സാരികൾ കണ്ടുകെട്ടുന്നില്ല?? എന്നാണ്.. സരിത കുറ്റകരമായി നേടിയപണം കൊണ്ടാണ് സാരിവാങ്ങിയത് എന്ന് ആദ്യം തെളിയിക്കണം എന്നത് അവിടെ നിൽക്കട്ടെ.. ഒരു സ്ത്രീയുടെ കെട്ടുതാലി, ഒരു വ്യക്തിയുടെ പെൻഷൻ ഇവയൊക്കെ കണ്ടുകെട്ടുന്നതിൽ നിന്നുള്ള നിയമപരമായ പരിരക്ഷനിലനിൽക്കുന്നത് പോലെ പരിരക്ഷ ആവശ്യമുള്ള ഒന്നല്ലേ; ഒരു സ്ത്രീയുടെ ഉടുതുണി കണ്ടുകെട്ടുന്നതിൽ നിന്നുള്ള പരിരക്ഷ?? അവർ എത്ര വലിയ കുറ്റവാളിയായാലും അതൊരു സ്ത്രീയോടുകാണിക്കേണ്ട മാന്യതയുടെ ഭാഗമല്ലേ?? ഒരു ചെറിയ സംശയവും എനിക്കുണ്ട്.. സരിത വാങ്ങിയ് സാരികളെല്ലാം കുറ്റകരമായ പണം കൊണ്ടാണെന്ന് കരുതുക.. സാരികൾ കണ്ടുകെട്ടാൻ കോടതി നിയോഗിച്ച  ഉദ്യോഗസ്ഥൻ ചെല്ലുന്നു.. സരിത തദ് അവസ്സരത്തിൽ ധരിച്ചിരിക്കുന്ന സാരിയും കണ്ടുകെട്ടുന്ന മുതലിൽ ഉൾപ്പെടുത്തുമോ??

       പത്രവാർത്തകളിൽ നിന്നും, രാഷ്ട്രീയക്കാരുടെ പ്രസ്ഥാവനകളിൽ നിന്നും ആവേശം ഉൾക്കൊണ്ടു നിയമപരമായി നിലനിൽക്കാത്ത ഒരു ചെറിയ വിഭാഗത്തിന്റെ മാത്രം കൈയ്യടി ലഭിക്കുവാൻ കാരണമാകുന്ന ഇത്തരം പരാമർശങ്ങൾ കോടതികൾ ഒഴിവാക്കേണ്ടത് തന്നെയാണ്.. പ്രത്യേകിച്ച് ഉന്നതമായ കോടതികൾ... കാരണം കീഴ്കോടതികളിൽ നിന്ന് ഇത്തരം അനാവശ്യമായ പരാമർശങ്ങൾ ഉണ്ടായാൽ മേൽക്കൊടതികൾ അതിനെ തിരുത്തുമെന്ന് കരുതാം..

       കോടതികൾ അമിതവികാരപ്രകടനം നടത്തുന്ന പ്രവണത തന്നെ ആശാസ്യമല്ല.. രാഷ്ര്ടീയ ആയുധങ്ങൾ ആകാനും മുതലെടുപ്പുകൾക്ക് കാരണമാകാനും തങ്ങളുടെ പരാമർശങ്ങൾ കാരണമാകാനിടയുണ്ടെന്ന ബോധം കോടതികൾ വെച്ച് പുലർത്തണം.. പത്രവാർത്തകൾക്കും, പോതുപ്രതികരണങ്ങൾക്കും അപ്പുറമായി നിയമപരമായും വസ്തുതാപരമായും നിലനിൽക്കുന്ന പരാമർശങ്ങൾ മാത്രമേ കോടതികൾ നടത്താവൂ..

        ഒരു കേസ്സ് പരിഗണിക്കുന്ന വേളയിൽ കെസ്സിനാസ്പദമായ ചില ചോദ്യങ്ങൾ കോടതികൾക്ക് ചോദിക്കേണ്ടി വരും.. അത് പലപ്പോഴും വസ്തുതകളെ വ്യക്തമായി നിർവചിക്കാൻ സഹായമാകാൻ വേണ്ടിയാണ്.. അത്തരം ചില ചോദ്യങ്ങൾ സമൂഹത്തിൽ ശ്രദ്ധിക്കപ്പെടാൻ സാദ്ധ്യത ഉണ്ടെന്നു കരുതി അമിത പ്രാധാന്യത്തോടെ കോടതി പരാമർശമെന്നനിലയിൽ പ്രസിദ്ധീകരിക്കുന്ന പ്രവണത വാർത്താമാധ്യമങ്ങൾക്കുണ്ട്‌.. മാധ്യമ യുദ്ധങ്ങളുടെ ഈകാലത്ത് അത് മാധ്യമങ്ങൾ സ്വയം ഒഴിവാക്കും എന്ന് കരുതുക വയ്യ.. ജഡീഷ്യറിക്ക് പൊതുജനമധ്യത്തിൽ അവമതിപ്പുണ്ടാകുന്ന രീതിയിൽ തെറ്റിധാരണാ പരമായരീതിയിൽ റിപ്പോർട്ട്‌ ചെയ്യുന്നതിനെ ചില ചട്ടങ്ങൾ നിർമിച്ച് നിയന്ത്രിക്കുന്നതും പരിഗണിക്കാവുന്നതാണ്..
http://rajeshpuliyanethu.blogspot.in/2013/07/blog-post_8.html

[Rajesh Puliyanethu
 Advocate, Haripad]  




Saturday 4 January 2014

ൠഷി-- രാജ് --സിങ്ങ് MEGA STAR OF THE SEASON !!



       ഒരിക്കൽ കാലൻ തമ്പി അളിയന്റെ മുൻപിൽ പ്രത്യക്ഷപ്പെട്ടു, എന്നിട്ട് പറഞ്ഞു; തമ്പി, നിന്റെ കാലം അവസ്സാനിച്ചിരിക്കുന്നു.. തമ്പി കാലന്റെ കാൽക്കൽ വീണു കരഞ്ഞു.. കാലാ എന്നെ കൊണ്ട് പോകരുത്.. എനിക്ക് ഭാര്യയും കുഞ്ഞു പിള്ളാരുമേ ഉള്ളു... അവര്ക്ക് ജീവിക്കാൻ യാതൊരു ചുറ്റുപാടുമില്ലാ... എത്ര കരഞ്ഞു പറഞ്ഞിട്ടും കാലൻ തമ്പിയുടെ പ്രാരഥന കേട്ടില്ല.. പകരം  ഒരിളവ്‌ നൽകാമെന്ന് പറഞ്ഞു... 'ഏതു വിധത്തിൽ മരിക്കണമെന്ന് നിനക്ക് തെരഞ്ഞെടുക്കാം'... അതായിരുന്നു കാലന്റെ വക ഇളവ്‌.. തമ്പി ഇപ്രകാരം പറഞ്ഞു.. പ്രിയപ്പെട്ട കാലാ; എന്നെ ഏതുവിധത്തിലും അങ്ങ് കൊന്നേ തീരു എന്നുണ്ടെങ്കിൽ KSRTC ബസ്സ്‌ ഒഴികെയുള്ള മറ്റേതെങ്കിലും ഒരു വണ്ടിയിടിച്ചു ഞാൻ മരിച്ചോട്ടെ!!

       കാലൻ അത്ഭുതത്തോടെ ചോദിച്ചു; അതെന്താ തമ്പി നീ ഒരു വാഹന അപകട മരണം തെരഞ്ഞെടുക്കാൻ കാരണം?? അതിൽനിന്ന് KSRTC യെ ഒഴിവാക്കാനും??

       തമ്പി മറുപടി പറഞ്ഞു; കാലാ, എന്റെ കുടുംബത്തിന് ഞാൻ മരിച്ചു കഴിഞ്ഞാൽ പിന്നെ ജീവിക്കാൻ യാതൊരു മാര്ഗ്ഗങ്ങളുമില്ല.. വാഹനമിടിച്ച് ഞാൻ മരിച്ചാൽ അവർക്ക് ഇൻഷുറൻസ് തുകയെങ്കിലും കിട്ടും.. പിന്നെ ഞാൻ വാഹനമെന്നു പറയുകയും ചെയ്തു അങ്ങ് KSRTC ബസ്സിന്റെ രൂപത്തിൽ വരികയും ചെയ്‌താൽ എന്റെ കുടുംബം കേസ്സ് പറഞ്ഞു ഉള്ളതിലും ദാരിദ്ര്യത്തിൽ എത്തിപ്പെടുകയെ ഉള്ളു!! അവര്ക്ക് നയാപൈസ്സ കിട്ടാനും പോകുന്നില്ല.. കാരണം റോഡിലോടുന്ന KSRTC ബസ്സുകൾക്കൊന്നും ഇൻഷുറൻസ് ഇല്ല........

       റോഡിൽ ഓടുന്ന  KSRTC ബസ്സുകളുടെ ഈ സ്ഥിതി അറിയുന്നവനാണ് ഇപ്പോഴത്തെ ട്രാൻസ്പോർട്ട് കമ്മീഷണർ ഹൃഷിരാജ് സിങ്ങ് എന്ന് തോന്നുന്നു.. കേരളത്തിൽ ഓടുന്ന 3000 ൽ പരം ബസ്സുകൾക്ക് ഇൻഷുറൻസ് ഇല്ലാ എന്ന  ഞെട്ടിക്കുന്ന വിവരമാണ് നാം മനസ്സിലാക്കുന്നത്.. ലോ ഫ്ലോർ ബസ്സുകൾക്ക് മാത്രമാണത്രേ  KSRTC ഇൻഷുറൻസ് എടുക്കാറുള്ളത്.. ഇൻഷുറൻസ് ഇല്ലാത്ത  KSRTC ബസ്സുകൾ നിരത്തിലിറക്കാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനം  ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയിരിക്കുന്നു.. അതിന്റെ പ്രായോഗികത എത്രത്തോളമുണ്ടെന്നുള്ളത് കണ്ടു തന്നെ അറിയണം... കാരണം കടത്തിന്റെ വീലുകളിൽ ഓടുന്ന KSRTC യുടെ മേൽ ഒരു നിശ്ചിത ദിവസ്സത്തിനകം കോടികളുടെ ഇൻഷുറൻസ് തീർക്കാനുള്ള ബാധ്യത കെട്ടിവെച്ചാൽ KSRTC പൂർണ്ണമായും കട്ടപ്പുറത്താകും.. സർക്കാർ തന്നെ ഇടപെട്ട് ട്രാൻസ്പോർട്ട് കമ്മീഷണറുടെ തീരുമാനം മരവിപ്പിക്കാനാണ് സാദ്ധ്യത..

       റോഡ്‌ നിയമങ്ങളിൽ നിന്നും യാതൊരു പ്രത്യേക സംരക്ഷണവും ഇല്ലാത്ത KSRTC എന്ത് പരിരക്ഷയുടെ പേരിലാണ് ഇൻഷുറൻസ് ഇല്ലാതെ ബസ്സ്‌ നിരത്തിലിറക്കുന്നതെന്ന് എന്ന് മനസ്സിലാകുന്നില്ല.. സര്ക്കാര് ഗുണ്ടായിസ്സത്തിനെ ഭാഗം എന്ന് മാത്രമേ അതിനെ കാണാൻ കഴിയൂ.. ഫലമോ KSRTC ബസ്സ്‌ ഉള്പ്പെട്ട അപകടങ്ങളിൽപ്പെടുന്നവർക്ക് യാതൊരു വിധ നഷ്ടപരിഹാരവും ലഭിക്കാതെ വരുന്നു.. നഷ്ടപരിഹാരമായി അനുവദിക്കപ്പെടുന്ന തുക KSRTC സ്വന്തം ഫണ്ടിൽ നിന്നും നല്കേണ്ടി വരുന്നു.. നിത്യ ചെലവിനു കൈനീട്ടി നടക്കുന്ന നമ്മുടെ ട്രാൻസ്പോർട്ട് കോർപറേഷൻ എത്രത്തോളം നഷ്ട പരിഹാരം നൽകാനാണെന്ന് വിശദീകരിക്കേണ്ട ആവശ്യമില്ലല്ലോ!!

       അങ്ങനെ സര്ക്കാരിനെ വരെ വെട്ടിലാക്കുന്ന തീരുമാനങ്ങൾ സ്വന്തം അധികാരം ഉപയോഗിച്ച് നടപ്പിലാക്കാൻ തയ്യാറുള്ള ഒരു ഓഫീസർ ആയാണ്   ൠഷി-- രാജ് --സിങ്ങി നെ പൊതുജനം കാണുന്നത്.. ട്രാൻസ്പോർട്ട് നിയമങ്ങൾ മുഖം നോക്കാതെ നടപ്പിലാക്കാൻ കഴിയുന്ന ഉദ്യോഗസ്ഥനായും, പകർപ്പവകാശ നിയമത്തെ പ്രയോഗിച്ച് വീഡിയോ കാസ്സെറ്റ്‌ കടകളിൽ അധികാരത്തിന്റെ ഉഗ്രഭാവം കാണിച്ചും, മൂന്നാറിലെ ഇടിച്ചു നിരത്തലുകളിൽ എലിയെ കൊല്ലുന്ന പൂച്ചയായും; അങ്ങനെ കേരളത്തിലെ ജനങ്ങളുടെ ചർച്ചകളിൽ അദ്ദേഹം കടന്നുകൂടിയിട്ട് കുറച്ചധികം കാലമായിരിക്കുന്നു... അഴിമതിയിൽ നിന്നും കേടുകാര്യസ്തതയിൽ നിന്നും അൽപമെങ്കിലും വേറിട്ട്‌ നിൽക്കുന്നവരെ വംശനാശം സംഭവിക്കുന്ന അപൂര്വ്വ ജീവിയായി അത്ഭുതത്തോടെ കാണുന്ന പൊതുജനത്തിന് അവരോടു ആരാധനും ജനിക്കുന്നത് സ്വോഭാവികം.. ആ ആരാധന ഫാൻ അസ്സോസ്സിയെഷനുകളായും, സ്ലെക്സ് ബോർഡു കളായും ഉയർന്നതിൽ തെല്ലും അസ്വോഭാഗികതയില്ല!!

       വിമർശനങ്ങളെ മുഖം നോക്കാതെ നേരിടാനും, സ്വന്തം അധികാരം വിനിയോഗിക്കാനും കഴിവുള്ള ഉദ്യോഗസ്ഥനാണ് അദ്ദേഹം എന്ന് നമുക്ക് കാണാൻ കഴിയുന്നു.. അതുവഴി അദ്ദേഹത്തിൻറെ പേരിലെ 'രാജ്' അദ്ദേഹം അന്വര്ഥമാക്കുന്നു...

       രാജസ്ഥാനിലെ ലളിതമായ സാഹചര്യങ്ങൾ ഉള്ള കുടുംബത്തിൽ നിന്നും എത്തി കഠിനാദ്വാന൦ കൊണ്ട് ഉന്നതങ്ങളിൽ എത്തിയ വ്യക്തിയായാണ് അദ്ദേഹത്തെ മനസ്സിലാകുന്നത്‌.. ഇന്നും ചിട്ടയായ ജീവിതവും ലളിതമായ ശൈലിയും പിന്തുടരുന്ന; ലക്ഷ്യ ബോധവും, ചുമതലാ ബോധവുമുള്ള; സ്വാധീനങ്ങളിൽ വഴങ്ങാത്ത, അഴിമതി ലവലേശമില്ലാത്ത ഉദ്യോഗസ്ഥനായും അദ്ദേഹം ജനമനസ്സുകളിൽ അംഗീകാരം നേടുന്നു.. മറിച്ചൊരു മുഖം പൊതുജനത്തിന് ദൃശ്യമാകാത്തടത്തോളം കാലം അദ്ദേഹ൦ ആ സ്വോഭാവ മഹിമകളുടെ ബഹുമാനം അർഹിക്കുന്നു.. തന്റെ പേരിലെ 'ൠഷി' അർഥപൂർണ്ണം തന്നെ എന്ന് അദ്ദേഹം അടിവരയിടുന്നു...

       അധികാരവിനിയോഗം കയ്യടി വാങ്ങിത്തുടങ്ങിയാൽ ഭരണാധികാരികളും, ഉദ്യോഗസ്ഥരും, ന്യായാധിപരും എല്ലാം അതിനൊപ്പം തന്നെ വിമർശനങ്ങൾക്കും പാത്രീഭൂതരാകുന്ന കാഴ്ചകൾ നമ്മൾ പല അവസ്സരങ്ങളിൽ കണ്ടിട്ടുണ്ട്.. അത് പല രീതികളിലാണ് സംഭവിക്കുന്നത്‌.. അതിലൊന്ന്; ജനങ്ങൾക്ക്‌ നല്കിയ പ്രതീക്ഷയോളം പ്രസ്തുത വ്യക്തിയുടെ പ്രവർത്തനം പിൽക്കാലങ്ങളിൽ ഉണ്ടാകാതിരിക്കുക, കൈക്കൂലിക്കും സ്വാധീനങ്ങൾക്കും വശംവദനാകുക തുടങ്ങിയവയാണ്.. അത്പോലെ തന്നെ ജനങ്ങളിൽ നിരാശസൃഷ്ട്ടിക്കുന്നതും തികഞ്ഞ പോരായ്മയുമാണ് ഒരു അധികാരി തന്റെ അധികാരങ്ങളെ അമിതമായി വിനിയോഗിക്കുക എന്നത്.. തന്റെ നിലപാടുകൾ പ്രകീർത്തിക്കപ്പെടുന്നു എന്ന് തോന്നിത്തുടങ്ങിയാൽപ്പിന്നെ താൻ ചെയ്യുന്നതെല്ലാം ശരി ആയിരിക്കുമെന്നും, തന്റെ പ്രവർത്തനങ്ങൾ എല്ലാം അന്ഗീകരിക്കപ്പെടുമെന്നുമുള്ള അമിത വിശ്വാസ്സവും അതിനു പുറകിലുണ്ട്.. ഒരിക്കൽ ശ്രദ്ധിക്കപ്പെട്ട അധികാരി തനിക്കുമേലുണ്ടായ ആ ജനശ്രദ്ധ നിലനിൽക്കുവാൻ ചെയ്തുകൂട്ടുന്ന പ്രവർത്തികളാണ് അധികാരത്തിന്റെ അമിതവിനിയൊഗമായി നമ്മൾ ശ്രദ്ധിക്കുന്നത് എന്നും പറയപ്പെടുന്നു.. തന്റെ പ്രവർത്തികൾ അംഗീകാരം നേടുമ്പോൾ മറ്റ് ഭരണ മെഘലകളോടും അധികാരികളോടും തോന്നുന്ന പുശ്ചവും ഇത്തരം പ്രവർത്തികളിൽ നിന്നും വായിച്ചെടുക്കുന്നവരുണ്ട്.. ഏതു വിധേനയായാലും അധികാരത്തിന്റെ അമിത പ്രയോഗം അധികാരദുർവിനിയോഗത്തിന് സമമാണ്.. ഇത്തരം വിമർശനങ്ങൾക്ക് എന്നും പാത്രമായ ഉദ്യോഗസ്ഥനാണ്    ൠഷി-- രാജ് --സിങ്ങ്!!

       വളരെ അടുത്തായി അദ്ദേഹം നടത്തിയ ഒരു പ്രഖ്യാപനം നോക്കൂ.. സിനിമയിൽ ഹെൽമെറ്റ്‌ വെയ്ക്കാതെ ഇരുചക്രവാഹനം ഓടിക്കുന്നതായി ചിത്രീകരിച്ചാൽ നടപടി ഉണ്ടാകുമെന്നായിരുന്നു അത്!! അതിന് അദ്ദേഹം പറയുന്ന കാരണം ഹെല്മെറ്റില്ലാതെ യാത്ര ചെയ്യുന്നതായി സിനിമയിൽ കണ്ടാൽ പൊതുജനത്തിന് അത് തെറ്റായ സന്ദെശമാകുമെന്നാണ്.. അമേരിക്കയിലും യുറോപ്യൻ രാജ്യങ്ങളിലും അപ്രകാരം വിലക്കുകൾ നിലനിൽക്കുന്നതായും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.. സായിപ്പിന്റെ വിലക്കുകൾ ഇവിടെ പകർത്തി നടപ്പിലാക്കിക്കൊള്ളണമെന്നില്ലല്ലോ?? അതുകൊണ്ട് ആ ന്യായം അവിടെ നിൽക്കട്ടെ.. മദ്യപാനവും, പുകവലിയും സിനിമയിൽ നിബന്ധനകളോടെ പ്രദർശിപ്പിക്കാൻ പാടുള്ളൂ എന്ന ന്യായം മനസ്സിലാക്കാം.. കാരണം അത് ആസക്തികൾ സൃഷ്ടിക്കുന്ന പ്രവർത്തികളാണ്.. ആസക്തി ജനിപ്പിക്കുന്ന ഒന്നിനെ സമൂഹദ്രിഷ്ടിയിൽനിന്നും കഴിയുന്നത്ര ഒഴിവാക്കി നിര്ത്തുക എന്നതാണ് അതിന്റെ പിന്നിൽ.. മദ്യത്തിന്റെയും, സിഗർട്ടുകളുടെയും പരസ്യങ്ങളും നിരോധിക്കാനുള്ള കാരണവും അതാണ്‌.. ഒരു മദ്യാസക്തിയുള്ള വ്യക്തിക്ക് മദ്യക്കുപ്പിപോലും കാണുന്നത് അവനിൽ ആസക്തി ഉണര്ത്തുമെന്നത്‌ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.. അതുപോലെ ഒരു അവസ്ഥ ഹെൽമെറ്റ്‌ ധരിക്കാതെ ഒരു നടനെ സ്‌ക്രീനിൽ കണ്ടാൽ ഉണ്ടാകുമെന്ന് ചിന്തിക്കാൻ കഴിയുമോ?? ഹെൽമെറ്റുധരിക്കാതെ ഇരുചക്രവാഹനം ഓടിക്കുക എന്നത് നിയമം അനുവദിക്കാത്തതിനാൽ മാത്രം അത് കുറ്റകരമായ ഒരു പ്രവർത്തിയാണ്.. അത്രമാത്രം.. ആസക്തി ജനകമായി അതിൽ എന്താണുള്ളത്?? 

       ഒരു സിനിമ എന്നത് ഒരു ആവിഷ്ക്കാരമാണ്.. അതിനെ ഒരു സുവിശേഷവേദിയായി പുന: സംഘടിപ്പിക്കണം എന്ന് പറയുന്നത് പോലെയായി    ൠഷി-- രാജ് --സിങ്ങിന്റെ നടപടി.. സിനിമയിൽ സഹൂഹത്തിലെ തെറ്റായതോന്നും ചിത്രീകരിക്കാൻ കഴിയില്ല എന്ന് പറയുന്നതിലെ വിഡ്ഢിത്തം ഒന്ന് ചിന്തിച്ചു നോക്കൂ.. അങ്ങനെയെങ്കിൽ സിനിമയിൽ നിന്നും അധോലോകനായകന്മാർ അപ്രത്യക്ഷമാകണം!! അഴിമതിക്കാർ അപ്രത്യക്ഷമാകണം!! പിമ്പുകൾ അപ്രത്യക്ഷമാകണം!! എതിരാളിയെ അടിച്ചു വീഴ്ത്തുന്ന നായകൻ  അപ്രത്യക്ഷമാകണം!! മദ്യപിച്ചു നടക്കുകയും, വാഹനമോടിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങൾ അപ്രത്യക്ഷമാകണം!! അങ്ങനെ സിനിമയിൽ നിന്നും ക്രിമിനൽ സ്വഭാവമുള്ള എല്ലാവരും അപ്രത്യക്ഷമാകണം!! കാരണം ഹെൽമെറ്റ്‌ ഇല്ലാതെ ഇരുചക്ര വാഹനമോടിക്കുക എന്ന നിയമം അനുവദിക്കാത്ത ഒന്ന് സിനിമയിൽ കാണുന്നത് അനുകരണീയമായി പൊതുജനം കണ്ടാൽ നിയമമനുവദിക്കാത്ത എല്ലാ കാര്യങ്ങളും സിനിമയിൽനിന്നും ഒഴിവാക്കണം.. അങ്ങനെയെങ്കിൽ ബൈബിൾ പോലും സിനിമയാക്കാൻ കഴിയില്ല.. യൂദാസിന്റെ ചതി പൊതുജനം അനുകരണീയമായി കണ്ടാലോ!!!???

       സിനിമാപോലെയുള്ള മാദ്ധ്യമങ്ങൾ ഒരുസന്ദെശത്തെ നൽകിയാൽ നന്ന്.. അത്രമാത്രം.. സമൂഹത്തിൽ വെള്ളരിപ്രാവിനെ പറപ്പിക്കാനുള്ള വിക്ഷേപണത്തറകളായി കലാരൂപങ്ങളെല്ലാം മാറണം എന്ന ശാഠയം അനാവശ്യമാണ്..

       ഹെൽമെറ്റ്‌ ഇല്ലാതെ യാത്ര ചെയ്ത്  അത് ഒരു അപകടത്തിൽ ചെന്ന് കലാശിക്കുന്നതായും, ഹെൽമെറ്റ്‌ ഇല്ലാത്തതിനാൽ ദുരന്ത വ്യാപ്തി കൂട്ടുന്നതായുമുള്ള  ഒരു സദ്‌- സന്ദേശം സിനിമയിൽ കൂടി നല്കണമെന്ന് കരുതുക.. ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവനുസ്സരിച്ച് ഹെൽമെറ്റ്‌ ഇല്ലാത്ത യാത്ര തന്നെ ചിത്രീകരികുന്നത് തന്നെ കുറ്റകരമാവുകയാണ്.. പിന്നെ എങ്ങനെയാണ് അതിനുശേഷമുള്ള അപകടത്തിന്റെ ഭീകരതയും ഹെൽമെറ്റിൻറെ പ്രാധാന്യവും വെളിവാക്കുന്ന ഒരു സന്ദേശം സമൂഹത്തിനു നല്കുന്നത്?? ഇത്തരം പ്രായോഗികബുദ്ധി പ്രയോഗിക്കാത്ത ഉത്തരവുകൾ പുറപ്പെടുവിക്കുന്നത്  ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഇമേജിന് കൊട്ടമേ ഉണ്ടാക്കൂ.. അദ്ദേഹത്തിൻറെ പേരിലെ 'സിങ്ങ്' സർദാർ സിങ്ങ് ആണെന്ന് തെറ്റി ധരിക്കാനും ഇടവരുത്തും..

       അധികാരം ജനോപകാരപ്രദമായും കർശനമായും നടപ്പിലാക്കുന്ന ഭരണാധികാരികൾ എന്നും ജനങ്ങൾക്ക്‌ പ്രിയപ്പെട്ടവരും, ആരാധനാപാത്രങ്ങളുമാണ്.. തന്റെ അധികാരത്തെ ബുദ്ധിപൂർവ്വം വിനിയോഗിക്കാതെ അമിതപ്രയോഗങ്ങൾക്ക് മുതിർന്നാൽ അവരുടെ നല്ല പ്രവർതതനങ്ങൾ മറന്ന് പില്ക്കാലത്തെ പ്രധാനപരിഹാസ്സ കഥാപാത്രങ്ങളും അവർത്തന്നെ ആയിത്തീരും...


[Rajesh Puliyanethu
 Advocate, Haripad]