Friday 15 November 2013

ഹരിപ്പാട് കോടതി ഉത്ഘാടനം; ഒരു ജഡീഷ്യൽ സംഭാവവികാസ്സം മാത്രം.......!! ജനപ്രതിനിധികൾ പുറത്ത്.....!!!



       ഹരിപ്പാട് കോടതി സമുച്ചയത്തിന്റെ നിർമ്മാണം പൂർത്തിയായിരിക്കുന്നു.. നവംബർ 16 നു ഉത്ഘാടനവും നിശ്ചയിച്ചിരിക്കുന്നു.. ഹരിപ്പടിന്റെ വികസ്സനവഴിയിൽക്കൂടി നാം ഒരു ചുവടുകൂടി മുന്നോട്ട് പോയിരിക്കുന്നു എന്ന് സന്തോഷിക്കാം..  പുതിയ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലായി മുൻസ്സിഫ് കോടതിയും [മജിസ്റ്റ്രെട്ട് കോടതി 2 ] താഴത്തെ നിലയിലായി മജിസ്റ്റ്രെട്ട് കോടതി 1 ഉം പ്രവർത്തനം ആരംഭിക്കുന്നതാണ്.. കൂടാതെ മീഡിയേഷൻ സെന്റെർ, അഭിഭാഷകരുടെ അസ്സോസിയേഷൻ ഹാൾ എന്നിവയുടെ ഉൽഘാടനവും അനുബന്ധമായി നടക്കും.. MACT കോടതി, സബ് കോടതി എന്നിവയും കാലതാമസം കൂടാതെ ഹരിപ്പാട്ട്‌ പ്രവര്ത്തനം ആരംഭിക്കും എന്നും  കരുതാം..

       കേരള ഹൈക്കോടതി ചീഫ് ജുസ്റ്റിസ് ശ്രിമതി Dr. മഞ്ചുള ചെല്ലൂർ ആണ് കോടതി സമുശ്ചയത്തിന്റെ ഉൽഘാടക.. മറ്റു ഹൈക്കോടതി ജഡ്ജിമാരും, മന്ത്രിമാരും ജനപ്രതിനിധികളും ചേർന്ന് അനുബന്ധ സംവിധാനങ്ങളുടെ ഉത്ഘാടനങ്ങളും കാര്യപരിപാടികളിൽ പ്രാതിനിധ്യവും വഹിക്കുന്നു....

       ഇത്രയും വരെ എല്ലാവര്ക്കും സ്വീകാര്യമായ രീതിയിൽത്തന്നെ കാര്യങ്ങൾ മുന്നോട്ടു പോയി എന്ന്കരുതാം.. പക്ഷെ ഉത്ഘാടനപരിപാടിയുടെ ക്ഷണക്കത്ത് പുറത്തു വന്നതോട്കൂടി അസ്വാരസ്യങ്ങൾ മുളപൊട്ടാൻ തുടങ്ങി.. കേവലം അഭിഭാഷകർക്ക് ക്യാൻസർ രോഗം വന്നാൽ ചികിൽസ്സ നൽകുന്നതിന് RCC നടപ്പിലാക്കുന്ന ഇൻഷുറൻസ് പദ്ധതിയുടെ ഉത്ഘാടനത്തിലേക്ക് മാത്രമായി രമേശ്‌ ചെന്നിത്തലയുടെ സ്ഥാനം ചുരുക്കിയതായിരുന്നു അവയുടെ ആരംഭകാരണം.. തുടർന്നു ജനപ്രതിനിധികൾക്ക് അര്ഹമായ പ്രാധാന്യം ചടങ്ങിൽ ലഭിക്കാനിടയില്ല എന്നാ ആരോപണം ശക്തമാകുകയും ജനപ്രതിനിധികൾ ഒന്നടങ്കം ചടങ്ങിൽ നിന്ന് വിട്ടു നില്ക്കുന്ന തീരുമാനത്തിൽ വരെ കാര്യങ്ങൾ എത്തി നിൽക്കുകായും ചെയ്യുന്നു..

      ഹരിപ്പാടിന് പുതിയ കോടതി സമുച്ചയം അനുവദിച്ചതിൽ സ്ഥലം MLA കൂടിയായ രമേശ്‌ ചെന്നിത്തലയുടെ സംഭാവന എല്ലാവരും അന്ഗീകരിച്ചതുതന്നെയാണ്‌.. അപ്രകാരം അദ്ദേഹത്തിൻറെ ഭരണസമ്മർദ്ദവും കൂടി ഉപയോഗിച്ച് വളരെ വേഗത്തിൽ യാധാര്ധ്യമാക്കിയ ഹരിപ്പാട് കോടതി സമുശ്ചയത്തിന്റെ ഉൽഘാടന ചടങ്ങിൽ നിന്ന് അർഹമായ സ്ഥാനം നല്കാതെ MLA യെ അവഗണിച്ചത് ന്യായീകരണമില്ലാത്ത തെറ്റായിപ്പോയി എന്ന് തന്നെയാണ് എന്റെ പക്ഷം.. അത് വിമർശനാത്മകവും, പരസ്യമായിത്തന്നെ അതിലുള്ള പ്രതിഷേധം അറിയിക്കേണ്ടതുമാണ്.. അതിനു പാർട്ടിയുടെ നിലപാടുകളോ കോടിയുടെ നിറമോ ഒന്നും തന്നെ കാരണമാക്കുന്നതിനും പാടില്ല.. ഹരിപ്പാട് MLA യാണ് അവഗണിക്കപ്പെട്ടിരിക്കുന്നത്.. അത് ഹരിപ്പാട്ടെ ആകമാനം ജനങ്ങളെ ത്രിണവത്ക്കരിച്ചതിന് തുല്യമായിപ്പോയി..

       ഒരു കോടതി നടപടിയിൽ ജനപ്രതിനിധി ഇടപെടേണ്ട ആവശ്യമില്ല എന്ന് പറയുന്നത് പോലെയായിപ്പോയി ഹരിപ്പാട് കോടതി സമുച്ചയ ഉത്ഘാടന ചടങ്ങും എന്ന് തോന്നിപ്പോകും.. എല്ലാം ജഡീഷ്യൽമയം.. എന്തിനായിരുന്നു ഈ കോടതി ഉത്ഘാടനത്തിന് ഇത്ര അധികം ഹൈക്കോടതി ജഡ്ജിമാർ?? ജഡീഷ്യൽ ഓഫീസ്സർമാരെയും ജനപ്രതിനിധികളെയും തുല്യമായി പങ്കെടുപ്പിച്ചു കൊണ്ടുള്ള ആരോഗ്യകരമായ പരിപാടി ആയിരുന്നു സംഘടിപ്പിക്കേണ്ടത്‌.. ഉൽഘാടനചടങ്ങിന്റെ മുഴുവൻ സാരഥ്യം ഏറ്റെടുക്കുന്നതിന് ഇവിടുത്തെ ജഡീഷ്യൽ സംവിധാനം വല്ലാത്ത വ്യഗ്രത കാണിച്ചു എന്ന് വേണം കരുതാൻ.. എന്നാൽ ഉൽഘാടനചടങ്ങിലെ പ്രാതിനിധ്യങ്ങളിലെ ചർച്ചകളിൽ വ്യക്തമായി ഇടപെട്ട് ആക്ഷേപങ്ങൾക്ക് വഴി വെയ്ക്കാതെ കാര്യങ്ങൾ കൊണ്ട് ചെന്നെത്തിക്കുന്നതിൽ അഭിഭാഷക അസ്സോസ്സിയേഷനും പരാജയപ്പെട്ടുപോയി അല്ലെങ്കിൽ അതിനുള്ള ആർജ്ജവം കാട്ടിയില്ല എന്ന് സമ്മതിക്കേണ്ടി വരും.. ഹരിപ്പാട് ബാറിലെ ഒരംഗമെന്ന നിലയിൽ വിമർശനത്തോടെ പ്രസ്തുത വിഷയത്തെ കാണുന്നതിനാണ് ഞാൻ താല്പ്പര്യപ്പെടുന്നത്..

       കോടതി കെട്ടിടനിർമ്മാണത്തിന് സ്ഥലം കൈമാറുന്നത്, കെട്ടിടനിർമ്മാണത്തിന് ഭരണപരമായ അംഗീകാരം നൽകുന്നത്, അതിനുള്ള പണം അനുവദിക്കുന്നത്, ടി പണം കണ്ടെത്തുന്നത്, ടി നിർമ്മാണം സർക്കാർ സംവിധാനമായ PWD യെ ഏൽപ്പിക്കുന്നത്, തുടർന്നു ടെണ്ടർ- നിർമ്മാണ മേൽനോട്ട നടപടികളിൽ തുടർന്നു ഉൽഘാടനം ചെയ്തു പ്രവർത്തനസ്സജ്ജമാകുന്നതുവരെ; സർക്കാർ ഭരണസംവിധാനങ്ങളാണ് ഇവിടെ പ്രവർത്തിക്കുന്നത്.. ചില ടെക്നിക്കൽ നടപടികൾ പൂർത്തിയാക്കുക എന്നതിനപ്പുറം ജഡീഷ്യറിയല്ല.. ലജിസ്ലെടിവ് സംവിധാനങ്ങൾക്ക് മേലുള്ള ജഡീഷ്യൽ കടന്നു കയറ്റങ്ങളിൽ പലതും ഇതൊക്കെ വിസ്മരിച്ചാണെന്നു തോന്നും..

       സ്ഥാനം കിട്ടുകയാണോ വലുത്,, നാടിനു നല്ലത് വരുന്ന ഒരു ചടങ്ങിൽ ആലോസ്സരങ്ങൾ ഒന്നുമില്ലാതെ പങ്കെടുത്തു വിജയിപ്പിക്കുകയല്ലേ ഒരു ജനപ്രതിനിധിയുടെ കടമ?? എന്ന് അടക്കം ചോദിക്കുന്നവരുമുണ്ട.. ജനപ്രതിനിധികൾക്ക് അർഹമായ സ്ഥാനം നല്കാതെ എന്തിന് ഇപ്രകാരം ഒരു ചടങ്ങ് സംഘടിപ്പിക്കണം എന്ന മറുചോദ്യമല്ലേ ഉചിതം?? അർഹമായ സ്ഥാനമില്ലാതെ ഹരിപ്പാടിന്റെ MLA ശ്രി രമേശ്‌ ചെന്നിത്തല കോടതി ഉത്ഘാടന ചടങ്ങിൽ രണ്ടാം നിരയിൽ ഒരു മൂലക്ക് വന്നിരുന്നാൽ അത് സ്വയം അവഹേളിതനാകുന്നതിനോപ്പം ഹരിപ്പാട് ജനതയെ ഒന്നാകെ ലജ്ജിപ്പിക്കുന്നതുമാകും എന്നേ കാണാൻ കഴിയൂ.,..

       ഹരിപ്പാട് MLA യെ ഒതുക്കി മൂലയിലിരുത്താൻ ശ്രമിച്ചതിൽ രാഷ്ട്രീയനിറവുമുണ്ട് കാരണമായി എന്ന അനുപല്ലവിയുമുണ്ട്.. എന്നാൽ ജന പ്രതിനിധികളെ ആകമാനം തന്നെ വിലകുറച്ച് കാണുന്ന അത്തരം പ്രവർത്തനങ്ങൾക്ക്പൊതുജനമധ്യത്തിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയപാർട്ടികൾ മുതിരുമെന്ന് വിശ്വസ്സിക്കുക വയ്യ..

       അർഹമായ സ്ഥാനം ലഭിക്കാത്തതിനാലാണ് താൻ പരിപാടിയിൽ നിന്ന് വിട്ട് നിൽക്കുന്നതെന്ന് പരസ്യമായി MLA സമ്മതിക്കാൻ തരമില്ല.. ഹരിപ്പാടിന് അനുവദിച്ച സബ് കോടതിയുടെയും, MACT കോടതിയുടെയും, MLA ഫണ്ടിൽ നിന്ന് അനുവദിച്ച് നിർമ്മിക്കാം എന്ന് വാക്ദാനമുള്ള നിയമ ലൈബ്രറിയും യാഥാർത്യമാകുന്നതിന് ഉത്ഘാടന ചടങ്ങിലെ അവഗണനകൾ കാരണമായി എടുക്കത്തക്ക രാഷ്ട്രീയ ബാല്യം കടന്നു പോയ വ്യക്തിയാണ് അദ്ദേഹമെന്നതിനാൽ അത്രയും ആശ്വാസം..

[Rajesh Puliyanethu
 Advocate, Haripad]


Monday 11 November 2013

അനാഥരെന്നു വിളിച്ചു വിളിച്ചു നാം അനാഥത്വമെന്നമന്നമുരുട്ടി നൽകുന്നു!!


       കഴിഞ്ഞ ദിവസ്സം എറണാകുളം MG റോഡിൽക്കൂടി ബസ്സ്‌ഇറങ്ങി നടന്ന് അടുത്തൊരു സ്ഥലം വരെ പോകേണ്ട  ആവശ്യമുണ്ടായി.. ട്രാഫിക് ബ്ലോക്കിൽപ്പെട്ട് ഒരു വാൻ നിർത്തിയിട്ടിരിക്കുന്നത് എന്റെ ശ്രദ്ദയിൽപ്പെട്ടു.. ഒരു ടെമ്പോ ട്രാവലർ വാൻ.. അതിന്റെ ബോണറ്റ് ഉൾപ്പടെ; അതായത് നാല് വശങ്ങളിലും കുട്ടികളുടെ ചിത്രങ്ങൾ.. വാനിന്റെ പേര് എന്ന് തോന്നിക്കുന്ന വിധത്തിൽ 'സാന്ത്വനം' എന്ന് എഴുതിയിരിക്കുന്നു.. വനിനുള്ളിൽ ആറേഴു കുട്ടികളും.. അവരെന്തോക്കെയോ കളികളിലാണ്..  അവരിലാരുടെയും പ്രായം പതിനഞ്ചുകടക്കുന്നില്ല എന്നത് വ്യക്തം!! ട്രാഫിക്‌ ലൈറ്റ് അനുവാദം നല്കി, ആ വാഹനം പോയി....

       കാണുന്ന ഏതൊരുവനുംവ്യക്തമാണ്; അതൊരു അനാഥാലയത്തിന്റെ വാഹനമാണ്.. അനാഥബാല്യങ്ങളെ സൃഷ്ടിക്കുന്ന സാമൂഹിക കാരണങ്ങളെ തേടലുകൾ അവരുടെ പ്രശ്നങ്ങൾക്ക് പരിഹാര മാർഗ്ഗങ്ങളല്ല, മറിച്ച് അവർക്ക് വേണ്ടി എന്ത് തനിക്ക് ചെയ്യാൻ കഴിയും എന്ന് ചിന്തിക്കുകയാണ് വേണ്ടത്.. ഉത്തരം ശൂന്യതയുടെ സീമകൾക്ക് അപ്പുറമെവിടെയോ ഉണ്ട് എന്ന് മാത്രമാണെങ്കിൽ ഒന്ന് മാത്രമേ ചെയ്യാൻ കഴിയൂ!! അനാഥത്വത്തിന്റെ കാരണമന്യേഷിക്കാതെ അവരെ സംരക്ഷിക്കാനും മാർഗനിർദ്ദേശം നൽകാനും, പണവും അധ്വാനവും മുടക്കുവാനും സന്മനസ്സുകാണിക്കുന്നവരോട് കൂപ്പുകൈകളോടെ അപേക്ഷിക്കുക.. പൊതു സമൂഹത്തിലെ ഏതൊരുവനും അതേ കഴിയൂ ..

       നിങ്ങൾക്ക് സമൂഹത്തിനോടുള്ള പ്രതിഭധതയോ, സാമൂഹിക ബോധമോ, ദയയോ അങ്ങനെ എതെങ്കിലുമൊക്കെവിധത്തിലുള്ള നന്മയുടെ കണങ്ങളാണ് ഇത്തരം ബാല്യങ്ങളെ സംരക്ഷിക്കുക എന്നാ മഹത്തായ സംരംഭത്തിലേക്ക് നിങ്ങളെ നയിച്ചത്.. വിമർശകർ പറയുന്നത് പോലെ ടാക്സ്സിൽ നിന്ന് ഒഴിവാകുക എന്നൊക്കെയുള്ള കച്ചവടതാൽപ്പര്യത്തിന്റെ മറയാണ് ഇത്തരം ചാരിറ്റി പ്രവർത്തനങ്ങൾ എന്ന് പറയുന്നവരോടും ഞാൻ യോജിക്കുന്നില്ല.. കാരണം ടാക്സ്സിൽ നിന്ന് രക്ഷപ്പെടാൻ ഉദ്ദേശിക്കുന്ന കള്ളപ്പണക്കാർ ഒന്നാകെ 'ചാരിറ്റി' എന്നതിനെ അതിനെതിർ മാര്ഗ്ഗമായി കണ്ടിരുന്നെങ്കിൽ ഇവിടെ കഷ്ട്ടപ്പെടുന്നവന്റെ ജീവിതനിലവാരം എത്ര മെച്ചപ്പെട്ടെനേം!! കൈവശം വെയ്ക്കാൻ കഴിയാത്ത കള്ളപ്പണം കത്തിച്ചു കളയാൻ കാണിക്കുന്നതിലും നന്മയുണ്ട് ആപ്പണം അനാഥാലയത്തിന്റെ ഭണഡാരത്തിൽ ഉപേക്ഷിക്കുന്നവന്..

       നന്മയെ ഉദ്ദേശിച്ചു ചെയ്യുന്ന ഒരു പ്രവർത്തിക്ക് കൂടുതൽ തിളക്കമുണ്ടാക്കണമെന്ന അപേക്ഷയെ എനിക്കുള്ളൂ.. എന്തായാലും അനാഥത്വത്തിന്റെ കുപ്പായമണിഞ്ഞ്‌ സമൂഹത്തിന്റെ മുൻപിൽ നിൽക്കേണ്ടിവന്നത് അവരുടെ തെറ്റല്ല.. അവര്ക്ക് ഭക്ഷണവും, താമസ്സവും, വിദ്യാഭ്യാസ്സവും, മരുന്നും എല്ലാം നൽകാൻ തയ്യാറാകുന്നവർ അനാഥത്വം എന്നാലേബലിൽ നിന്നുകൂടി ഒരു മോചനം അവർക്ക് നൽകിക്കൂടെ?? എന്തിനാണ് ഒരു അനാഥസംരക്ഷണ കേന്ദ്രത്തിന് സാന്ത്വനം, കനിവ്, തണൽ, കാരുണ്യം തുടങ്ങിയ പേരുകൾ?? എന്തിനാണ് അവർക്ക് സഞ്ചരികാനുള്ള വാഹനത്തിൽ ഇത്രയും കുട്ടികളുടെ ചിത്രങ്ങൾ?? അങ്ങനെയെങ്കിൽ അവര്ക്ക് എന്ത് തണൽ നൽകിയാലും അനാഥത്വത്തിന്റെ തീഷ്ണമായ ചൂട് അവരെ പൊള്ളിച്ചു കൊണ്ടുതന്നെയിരിക്കും!!

       അനാഥബാല്യങ്ങൾ നാളത്തെ ഉത്തമ പൗരന്മാരായി വളര്ന്നു വരുകയാണ് സംരക്ഷകരുടെ ലക്ഷ്യമെങ്കിൽ അവരെ 'അനാഥർ' എന്ന ചിന്തയിൽ നിന്ന് പുറത്തു കൊണ്ട് വരികയാണ് ആദ്യം ചെയ്യേണ്ടത്.. അനാഥർ എന്ന അപകർഷതാബോധം എന്നും അവരിൽ എതിർവികാരമായി മാത്രം പ്രവർത്തിക്കാനെ തരമുള്ളൂ..

       ഒരു പുണ്യപ്രവര്ത്തിയുടെ പരിപൂർണ്ണ ഫലത്തിന് വിഘാതമാണ് ഇത്തരം സമീപനങ്ങൾ എന്നത് വ്യക്തം.. ഇവിടെ കാര്യങ്ങൾ നന്മയുടെ ഒരു വലിയ പങ്കിനെ ആഗീരണം ചെയ്യുന്നതായി കാണാം.. " എടാ അനാഥാ, നിനക്ക് എന്റെ കനിവിൽ ഭക്ഷണം കഴിക്കുകയും ജീവിക്കുകയുമാകാം.. നിനക്ക് എന്റെ കനിവിൽ വസ്ത്രവും വിദ്യാഭ്യാസ്സവും നൽകാം... പക്ഷെ നീ ഒന്നോർക്കണം; ഇതെല്ലാം എന്റെ വലിയ മനസ്സാണ്.. നീ അനാഥൻ തന്നെയാണ്" എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് അവനു നേരെ അന്നം നീട്ടുന്ന പ്രതീതി ഇവിടെ ജനിക്കുന്നു...

       എന്ത് ശകാരങ്ങൾ പൊഴിച്ച് കൊണ്ട് ഒരു അനാഥബാലകന് നേരെ ഒരുവൻ അന്നം നീട്ടിയാലും അതിനെതിരെ അഭിപ്രായം പറയാനുള്ള ധാർമികാമായ ശക്തി സമൂഹത്തിന് ഇല്ല എന്നുതന്നെ പറയാം.. കാരണം ആബാലകനെ ചൂഷണം ചെയ്യുക എന്നാ ഉദ്ദേശം അന്നദാദാവിന് ഇല്ലാത്തടത്തോളം കാലം അവിടെ വിശപ്പകറ്റുന്ന ഒരു പുണ്യം തന്നെയാണത്.. എന്നാൽ പൊതു സമൂഹമോ?? കണ്ണും കാതും മൂടി ഇടക്കിടക്ക് വിമർശനത്തിന്റെ വായ മാത്രം തുറക്കുന്ന വിചിത്ര ജീവിയും!!

       എന്നാൽ ഈ ഉത്തരവാദിത്വങ്ങൽ നിർവഹിക്കാൻ സർക്കാർ മുന്നോട് വരേണ്ടതും അവിടെ ഈ  അനാഥത്വങ്ങൾക്ക് ലഭിക്കുന്നത് ഔദാര്യം എന്ന സ്ഥാനത്ത് അവകാശം എന്ന് സ്ഥാപിക്കേണ്ടാതുമാണ്.. അങ്ങനെയെങ്കിൽ ഇപ്രകാരമൊക്കെമാത്രമേ ഇവരോട് പെരുമാറാൻ പാടുള്ളൂ എന്ന് ആവശ്യപ്പെടാനുള്ള അവകാശം പോതുജനതക്ക് കൈ വരുന്നതാണ്.. അതിനു സർക്കാരുകൾ മുന്നോട്ടു വരികതന്നെ വേണം.. കൂടാതെ സ്വന്തം ആവശ്യത്തിനപ്പുറം പണം തനിക്കുണ്ടെന്ന് കരുതുന്നവരെങ്കിലും ചാരിറ്റി തങ്ങളുടെ പ്രവർത്തി മണ്ഡലത്തിന്റെ ഒരു ഭാഗമാക്കാൻ ശ്രമിക്കണം.. അങ്ങനെ തുടങ്ങി എല്ലാ മനുഷ്യരിലേക്കും  വളരുന്ന ഒരു വികാരമായി അത് മാറുകയും വിളംബരം ചെയ്യാത്ത ചാരിറ്റി ഒരു ശീലമാകുകയും ചെയ്യും... അങ്ങനെ വരുമ്പോൾ ചുരുക്കം ചിലര് ചെയ്യുന്ന നന്മ എന്ന സ്ഥാനത്തു നിന്ന് മാറി അതൊരു പൊതു സമൂഹസ്വഭാവമായി മാറുകയും അതിന്റെ ഗുണഫലം ഏറ്റു വാങ്ങേണ്ടി വരുന്നവരോട് ഇപ്രകാരമോക്കെമാത്രമേ പെരുമാറാൻ പാടുള്ളൂ എന്ന് ശക്തമായി ആവശ്യപ്പെടാൻ ഏതൊരുവനും കഴിയുകയും ചാർത്തപ്പെട്ട് നൽകിയ അവരുടെ നെറ്റിയിലെ 'അനാഥർ'  എന്നാ ലേബൽ അഴിച്ചുമാറ്റുവാനും കഴിയും...


[Rajesh Puliyanethu
 Advocate, Haripad]

Thursday 7 November 2013

സച്ചിൻ ടെണ്ടുൽക്കർ എന്ന വിസ്മയ പ്രതിഭയുടെ വിടവാങ്ങൽ!!


       സച്ചിൻ ടെണ്ടുൽക്കർ എന്ന എല്ലാ ഭാരതീയനും അറിയുകയും ഇഷ്ട്ടപ്പെടുകയും, ആരാധിക്കുകയും ചെയ്യുന്ന മഹാനായ ക്രിക്കറ്റർ തന്റെ ഇരുപത്തിഅഞ്ചു വർഷത്തെ മഹത്തായതും കളങ്കരഹിതവുമായ കർത്തവ്യനിർവഹണത്തിന്റെ ക്രീസ് വിടുന്നു.. സച്ചിനെ അറിയുന്നവർ എല്ലാം തന്നെ അദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലുമൊക്കെ നല്ലത് പറയുന്നതിനായി  ആവേശം കാണിക്കുന്നതും നമ്മൾ കാണുന്നു.. ഏതു കോഹിനൂർ രത്നത്തിന്റെ മാറ്റിലും സംശയം പ്രകടിപ്പിക്കുന്നവർ ഉണ്ടെങ്കിലും ബഹുഭൂരിപക്ഷം അങ്ങനെ അല്ലെന്നത് ആശ്വാസം നൽകുന്നു.. നമുക്ക് അടുത്തറിയുന്ന, ഒരുപാടിഷ്ട്ടപ്പെടുന്ന ഒരുവനെക്കുറിച്ച് അറിയാവുന്ന ആരൊടെങ്കിലുമൊക്കെ പത്തു നല്ലവർത്തമാനം പറയുമ്പോൾ കിട്ടുന്ന മനുഷ്യസഹജമായ മനോസുഖമാണ് സച്ചിനെപ്പറ്റി സംസ്സാരിക്കുന്നവർക്കുണ്ടാകുന്നതെന്ന്പറയാം.. ഒരു മനുഷ്യൻ പ്രതിഭകൊണ്ടും, സ്വോഭാവഗുണം കൊണ്ടും നേടിയെടുത്ത ജനഹ്രിദയങ്ങളിലെ സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്.. ഈശ്വരദത്തമായ കഴിവുകളിൽ അഹങ്കരിച്ചു സ്വന്തം കുഴി തോണ്ടുന്നവർക്കും, തന്റെ അംഗീകാരം രാജ്യത്തിന്റെ അതിർവരമ്പുകളും ഭേദിച്ച് സഞ്ചരിക്കുമ്പോൾ ഒരുവൻ എങ്ങനെ വിനയാന്വിതനാകണം എന്നതിനുമോക്കെയുള്ള ഒരു പഠന പുസ്തകമായി സച്ചിന്റെ ക്രിക്കറ്റ് ജീവിതം..

       സച്ചിൻ നേടിയെടുത്തത് അദരവുകളും, അങ്ങീകാരങ്ങളും മാത്രമായിരുന്നില്ല; മറിച്ച് വിശ്വാസ്സം കൂടിയായിരുന്നു.. ആ വിശ്വാസ്സങ്ങൾ 'സച്ചിൻ ഇപ്രകാരം ആയിരിക്കും' എന്ന ഒരു ജനതയുടെ വിശ്വാസ്സമായിരുന്നു.. 'സച്ചിൻ ഇപ്രകാരം ആയിരിക്കും' എന്നാ വിശ്വാസ്സത്തിന്റെ ശീർഷകത്തിൽ ഒരുപാടു കാര്യങ്ങൾ ഉൾക്കൊണ്ടിരുന്നു.. അതിലൊന്ന് ഇന്ത്യൻ ക്രിക്കറ്റിനെ താങ്ങിനിര്ത്തുന്നതിനുള്ള കരുത്ത് സച്ചിന്റെ ചുമലുകൾക്ക് ഉണ്ടെന്നതായിരുന്നു.. കേവലം കുറച്ചു വർഷങ്ങൾക്ക് മുന്പുവരെ സച്ചിന്റെ വിക്കറ്റ് വീണാൽ ഉടനെ TV ഓഫ്‌ ചെയ്തു എഴുനേറ്റു പോകുന്ന ലക്ഷക്കണക്കിന്‌ ക്രിക്കറ്റ് പ്രേമികൾ അതിന്റെ ചെറിയ ഉദാഹരണം മാത്രം.. സച്ചിൻ ക്രിക്കറ്റിനെ ഒറ്റുകൊടുക്കില്ല എന്ന വിശ്വാസ്സം,  തങ്ങളുടെ ആരാധനാ പുരുഷൻ അഹങ്കാരത്താൽ വികൃതരൂപം പ്രാപിക്കില്ല എന്നാ വിശ്വാസ്സം... അങ്ങനെ നീളുന്നു അവ.. ആവിശ്വാസ്സങ്ങളെയെല്ലാം പൂർത്തീകരിച്ചുതന്നെയാണ് തന്റെ വിടവാങ്ങൽ മൽസ്സരത്തിനു പാടുകെട്ടുന്നതിന് അദ്ദേഹം തയ്യാറെടുക്കുന്നത്.. 

       റെക്കോർഡ്‌ കൾ കൊണ്ട് ഒരു പെരുമല സൃഷ്ടിച്ചാണ് സച്ചിൻ വിടവാങ്ങുന്നത്.. റെക്കോർഡ്കൾ ഭെദിക്കപ്പെടുവാനുള്ളയാണ് എന്നതിനാൽ അവയൊക്കെ തിരുത്തി എഴുതപ്പെടുമെന്നും കരുതാം.. അന്ന് ഈ റെക്കോർഡ്‌കൾ തിരുത്തിയെഴുതുന്ന പ്രതിഭയ്ക്ക് സച്ചിന്റെ റെക്കോർഡ്കൾ ആണ് താൻ തിരുത്തിയെഴുതിയതെന്നത് കൂടുതൽ അഭിമാനത്തിനും വഴി നൽകിയേക്കാം.. പക്ഷെ സച്ചിൻ ഒഴിച്ചിട്ടുപോകുന്ന സ്ഥാനം നികത്താൻ മറ്റൊരാൾക്ക് കഴിയും എന്നെനിക്ക് തോന്നുന്നില്ല... കാരണം കഴിഞ്ഞ ഇരുപത്തി അഞ്ചു വർഷക്കാലമായി ഓരോ ഭാരതീയന്റെയും മനസ്സിലാണ് ഈ ഇതിഹാസ്സം സ്ഥാനം പിടിച്ചാത്.. അവിടെ മറ്റൊരുവനെയും പകരം സ്ഥാപിക്കാൻ അവർ തയ്യാറല്ല എന്നതാണ് സത്യം...

       സച്ചിന്റെ കാലഘട്ടത്തിന് അപ്പുറമെന്നും ഇപ്പുറമെന്നും ഇനിയും ക്രിക്കറ്റിന്റെ ചരിത്രത്തെ വിശേഷിപ്പിച്ചു എന്ന് വരാം.. പക്ഷെ സച്ചിന്റെ കാലത്തിനെയാണ് ക്രിക്കറ്റിന്റെ ഒരു കാലഘട്ടം എന്ന് വിശേഷിപ്പിക്കപ്പെടെണ്ടത് എന്നാണ് എന്റെ പക്ഷം..

       സച്ചിന് ശേഷം ഇന്ത്യൻ ടീം ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ ഏതൊരു ക്രിക്കെറ്റ് പ്രേമിയുടെയും മനസ്സില് ഒരു ശൂന്യത അനുഭവിക്കുന്നുണ്ടാകും.. പലരും യാഥാർത്യത്തെ ഉൾക്കൊള്ളാതെ ഒരു നിമിഷം മൈതാനത്ത് തിരയുന്നുണ്ടാകും; തങ്ങളുടെ പ്രിയതാരത്തെ!! ക്രിക്കറ്റിന്റെ ഏതെങ്കിലും ഒരു സജീവ മേഘലയിൽ അദ്ദേഹം ഉണ്ടാകും തീർച്ച.. തന്റെ ക്രിക്കെറ്റ് ജീവിതത്തിന്റെ രണ്ടാം ഇന്നിങ്ങ്സ്സിൽ കൂടുതൽ ജ്വലിച്ചുതന്നെ..........

[Rajesh Puliyanethu
 Advocate, Haripad]

Monday 14 October 2013

ശൈശവ വിവാഹം തടയുന്നതിനുള്ള UN പ്രമേയം; ഭാരതത്തിന്‌ താൽപ്പര്യമില്ല !!



       ഭാരതം പിന്നോട്ട് നടക്കുകയാണെന്ന് തോന്നുന്നു.. പിന്നോട്ട് നടന്ന് ഭാരതത്തിന്റെ വിസ്തൃതമായ സംസ്കൃതിയിലേക്കും, മഹത്വത്തിലേക്കും എത്തി അവയെ പുനരുജ്ജീവിപ്പിക്കുകയല്ല ലക്‌ഷ്യം; മറിച്ച് പ്രാചീന ഭാരതത്തിന്റെ ദുഷിപ്പുകളെ കണ്ടെത്തി അവക്ക് 'മതപരം' എന്ന ലേബൽ നൽകി ആധുനിക സമൂഹത്തിൽ ലയിപ്പിക്കാനാണ് ഒരു വിഭാഗം ശ്രമിച്ചു വരുന്നത്.. അതിന് പൊതു സമൂഹത്തിന്റെ മുഴുവൻ പിന്തുണ ഉണ്ടാകുന്നു എന്ന് കരുതുക വയ്യ.. എന്നാൽ ഒരു വിഭാഗം ഒന്നിച്ചു നിന്ന് അപ്രകാരം ശ്രമിക്കുന്നതിനാലും, അവര്ക്ക് ഒറ്റക്കെട്ടായി നിന്ന് വോട്ട് ചെയ്യാനുള്ള ശക്തിയുണ്ടെന്നുള്ള തോന്നൽ ഉള്ളതിനാലും ഭാരത സർക്കാരിന്റെ പിന്തുണ അവർക്കുണ്ട് !! കോണ്ഗ്രസ് നേതൃത്വം നൽകുന്ന സര്ക്കാരിന്റെ മ്ലേശ്ചമായ വോട്ട് രാഷ്ട്രീയത്തെയും, പിടിപ്പുകേടിനെയും, മതപ്രീണനനയങ്ങളെയും ലോകത്തിന്റെ മുന്നിൽ യാതൊരു മടിയും കൂടാതെ പ്രദർശിപ്പിച്ച് നമ്മുടെ രാജ്യത്തെ ആകമാനം നാണം കെടുത്തുന്ന രീതിയിൽ വരെ കാര്യങ്ങൾ എത്തിനിൽക്കുന്നു...  

        വിവാഹ പ്രായം കുറയ്ക്കുക എന്നാ രാജ്യത്തിന്‌ യാതൊരു താൽപ്പര്യവും ഇല്ലാത്ത വിഷയത്തിനു വേണ്ടിയാണ് നമ്മുടെ രാജ്യത്തിന്റെ സമയവും, ഉർജ്ജവും കഴിഞ്ഞ കുറച്ചു നാളുകളായി നഷ്ട്ടപ്പെട്ടു കൊണ്ടിരിക്കുന്നത്.. മുസ്ലിം മതവിഭാഗത്തിലെതന്നെ ഒരു വിഭാഗത്തിൽ നിന്ന് മാത്രമാണ് അപ്രകാരമുള്ള ഒരു ആവശ്യം ഉയർന്നു വന്നിരിക്കുന്നത്.. പല മുസ്ലീം വിഭാഗങ്ങളും, പുരോഗമന പ്രസ്ഥാനങ്ങളും വിവാഹപ്രായം കുറയ്ക്കുക എന്ന ആശയത്തെ എതിർക്കുന്നു എന്നത് ആശാവഹമായ ലക്ഷണമാണ്. മുസ്ലിം വ്യക്തി നിയമങ്ങൾ വിവാഹപ്രായത്തിന് വ്യക്തമായ ഒരു പ്രായം നിശ്ചയിച്ചിരിക്കുന്നില്ല; അതിനാൽ ഏതു പ്രായത്തിലും വിവാഹമാകാം എന്നാണ് അവർ പറഞ്ഞു വെയ്ക്കുന്നത്.. വിവാഹപ്രായം '18' എന്ന് നിശ്ചയിച്ചിരിക്കുന്നത് ഏതു പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് എന്നും അവർ ചോദിക്കുന്നു.. 

       ശൈശവവിവാഹം, സതി എന്നിവ ഭാരതത്തിൽ നിന്നും പണ്ട് പുരാതനകാലത്തുതന്നെ ഇവിടുത്തെ മഹാരധന്മാരായ സാമൂഹിക പരിഷ്ക്കർത്താക്കളുടെ പുരോഗമനപരവും, ദീർഘവീക്ഷണപരവുമായ ചിന്തകളുടെയും, പ്രവർത്തനങ്ങളുടെയും അവയ്ക്ക് പൊതു സമൂഹത്തിൽ ഉണ്ടായ അന്ഗീകാരത്തിന്റെയും ഒക്കെ ഫലമായി തൂത്തെറിയപ്പെട്ടിട്ടുള്ളവയാണ്.. അവയിലോന്നിനെത്തന്നെ പൊടിതട്ടിയെടുത്ത് ഈ ആധുനിക സമൂഹത്തിൽ നടപ്പിലാക്കാൻ ഇറങ്ങിത്തിരിച്ചവരുടെ ബോധമണ്ഡലം എന്തുകൊണ്ട് നിര്മ്മിച്ചിരിക്കുന്നു എന്നാണ് മനസ്സിലാക്കാൻ കഴിയാത്തത്.. മതത്തിന്റെ പശ്ചാത്തലത്തിൽ ഉയരുന്ന കലുഷിതമായ ഒരു തർക്കം ഇവിടെനിന്നും ഒഴിഞ്ഞുപോകാൻ പാടില്ല എന്ന് അവർ ആഗ്രഹിക്കുന്നു എന്ന് തോന്നുന്നു!!

       ഒരു പെണ്‍കുട്ടിക്ക് കുടുംബ ജീവിതത്തിലേക്ക് കടക്കുന്നതിനു മുൻപ് ശാരീരികമായും, മാനസികമായും ഉള്ള വളര്ച്ചയും, പക്വതയും നേടണമെന്നും അവൾ സാമൂഹികപരമായും, രാഷ്ട്രീയപരമായും സ്വതന്ത്രമായ ചിന്തയും അവബോധവും ഉള്ളവളാകണമെന്നും കുടുംബജീവിതത്തെക്കുറിച്ച് സ്വന്തമായ കാഴ്ചപ്പാടുകൾ രൂപീക്രിതമായവൾ ആകണമെന്നും, അവൾ സാമാന്യമായെങ്കിലും വിദ്യാഭ്യാസം നേടിയിരിക്കണമെന്നും ഒക്കെയുള്ള പൊതു ചിന്താഗതികളിൽ നിന്നും രൂപം കൊണ്ടതാണ് ശൈശവ വിവാഹം  നിയന്ത്രിക്കുക എന്നാ ലോകവ്യാപകമായി അന്ഗീകരിക്കപ്പെട്ട ആശയം.. ഭാരതം ഇത്തരം പുരോഗമനപരമായ ആശയങ്ങൾക്ക് നേതൃത്വം കൊടുക്കണമെന്നാണ്  ഓരോ ഭാരതീയനും ആഗ്രഹിക്കുന്നത്..എന്നാൽ ഭാരതത്തെ നാണം കെടുത്തുന്ന രീതിയിലാണ് ശൈശവ വിവാഹം പുന:സ്ഥാപിക്കണം എന്ന രീതിയിൽ ഒരു വിഭാഗം മുറവിളി കൂട്ടുന്നത്‌........`..

       സ്ത്രീകളുടെ വിവാഹപ്രായം 18 ൽ നിന്നും കുറയ്ക്കുക എന്നതാണ് ആവശ്യം.. ശ്രദ്ദേയമായ വസ്തുത പ്രസ്തുത ആവശ്യവുമായി ഒരു സ്ത്രീപോലും രംഗത്ത് വന്നില്ല എന്നതാണ്.. അതിൽ നിന്നും മനസ്സിലാക്കേണ്ടത് സ്ത്രീക്ക് 18 വയസ്സിന് താഴെ വിവാഹിതയാകാൻ താൽപ്പര്യമില്ല, എന്നാൽ ഒരു കൂട്ടം പുരുഷന്മാര്ക്ക് 18 ൽ താഴെ പ്രായമുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കാൻ താല്പ്പര്യമുണ്ട് എന്നല്ലേ?? അതിനു തയ്യാറല്ലാത്ത പെണ്‍കുട്ടികളെ നിയമത്തിന്റെയും, മതത്തിന്റെയും പേര് പറഞ്ഞു വിവാഹത്തിൽ കൊണ്ടുചെന്നെത്തിക്കുക... അതുവഴി മുസ്ലിം മതത്തിലെ പെണ്‍കുട്ടികൾക്ക് ഭൂമിയും ആകാശവും സ്വതന്ത്രമായ ചിന്തയോടെ കാണുവാനുള്ള സ്വാതന്ത്ര്യത്തെ നിഷേധിക്കുകയും ആവർ എന്നും ഒരു വിഭാഗം മതമേലാളൻമാരുടെ ആഗ്രഹത്തിനപ്പുറം വളരാൻ ശേഷിയില്ലാത്തവരുമായി നിലനിർത്തുക എന്നതുമാണ്.. ഇത്തരം സഹൂഹത്തിൽ ഇരുൾ വീഴ്ത്തുന്ന ചിന്തകൾക്കെതിരെയുള്ള പോരാട്ടങ്ങൾക്കാണ്  ഭാരതം പോയകാലങ്ങളിൽ വേദിയായതും തെളിമയാർന്ന പുരോഗമന ചിന്തകൾ  വിജയം കൈവരിച്ചതും.. ഇവിടെ നടന്ന പഠനങ്ങൾ സമൂഹത്തിൽനിന്നുമാണ്, ജനമനസ്സുകളിൽ നിന്നുമാണ്.. ഒരു മനസ്സിൽ  നിന്നും മറ്റൊരു മനസ്സിലേക്ക് എത്തിയ നന്മയുള്ള  ഒരേ ആശയത്തിന്റെ കൂട്ടായ്മയാണ്.. അതുതന്നെയാണ് പില്ക്കാലത്ത് ഭാരതത്തിൽ ശൈശവ വിവാഹം നിയമം മൂലം തന്നെ നിരോധിക്കുന്ന നിലയിലേക്ക് എത്തിയതും.. ഭാരതത്തിലെ നിയമത്തിനു അതീതമായി വ്യക്തിനിയമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനങ്ങളും ഇല്ലാതെയാകണം.. ഏതു പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ശൈശവവിവാഹം നിർത്തലാക്കിയതെന്ന് ചോദിക്കുന്നവരോട് ഒരു മറുചോദ്യം ചോദിക്കട്ടെ.. ഏതു പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സതി നിർത്തലാക്കിയത്?? സതി നിർത്തലാക്കിയത്തിനു പിന്നിൽ പഠനങ്ങൾ ഒന്നും നടന്നിരുന്നില്ല എന്നും അതിനാൽ പഠനങ്ങൾക്ക് അടിസ്ഥാനമില്ലാതെ നിർത്തലാക്കിയ സതി പുന:സ്ഥാപിക്കേണ്ടതുമാണെന്ന് വാദിക്കത്തക്ക മൌഡ്യം ആർക്കെങ്കിലുമുണ്ടാകുമെന്നു കരുതാമോ?? 

       വിവാഹപ്രായം പെണ്ണിന് 18 ൽ നിന്നും താഴ്ത്തി ഒരു 2 ഓ 3 ഓ വയസ്സിനു ശേഷം എപ്പൊളുമാകാം എന്നനിലയിൽ വിധിക്ക ണമെന്നുമുള്ള നിലയിലാണ് ഒരു വിഭാഗം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.. അതിന് ശരിയത്ത് നിയമങ്ങളുടെ പിന്തുണയുണ്ട് എന്ന നിലയിലാണ് അവർ വാദിക്കുന്നത്... ടി ആവശ്യം നേടിയെടുത്തിയത്തിനു ശേഷം വേണം 18 നു താഴെ പ്രായത്തിൽത്തന്നെ പെണ്‍കുട്ടികളെ  വിവാഹം കഴിച്ചയച്ചേ  മതിയാകൂ എന്നാ ആവശ്യം ഉന്നയിക്കാൻ.. അപ്പോഴാണ്‌ അത് തികഞ്ഞ താലിബാൻ നിയമമാകുന്നത്..ഇപ്പോഴത്തെ നിലപാട് താലിബാനിസ്സത്തിലെക്കുള്ള യാത്രയും!!

       എല്ലാക്കാലത്തും സ്വന്തമായ നിലപാടുകളും താല്പ്പര്യങ്ങളും സമൂഹത്തിൽ അടിച്ചേൽപ്പിക്കാനും അതിൽ നിന്നും മുതലെടുക്കുവാനും ശ്രമിക്കുന്നവർ ഉണ്ടാകും., അതിനെ തിരിച്ചറിഞ്ഞു പരാജയപ്പെടുത്തുന്നതാണ് ശക്തമായ ഒരു സമൂഹത്തിന്റെ കർത്തവ്യവും.. പക്ഷെ സമൂഹം നടത്തുന്ന അത്തരം പ്രവർത്തനങ്ങൾക്ക്  ആഘാതമേൽപ്പിക്കുകയും നാടിനെ ആകമാനം നാണം കെടുത്തുന്നതുമായ നടപടിക്രമങ്ങളാണ് കേന്ദ്ര ഗവണ്മെൻറ്റ്‌ സ്വീകരിക്കുന്നത് എന്നത് നിരാശാജനകമാണ്.. ഇവിടെ ന്യൂനപക്ഷത്തിലെ ന്യൂനപക്ഷത്തിനെ പ്രീണിപ്പിക്കുക എന്ന ഉദ്ദേശത്തിലാണെന്നു തോന്നുന്നു UN പ്രമേയത്തെ അനുകൂലിച്ചു വോട്ടു ചെയ്യാൻ ഭാരതം മടിച്ചു നിന്നത്.. ശൈശവ വിവാഹം ഇല്ലാതാക്കുക, ബലപ്രയോഗത്തിലൂടെയുള്ള വിവാഹം തടയുക എന്നതായിരുന്നു പ്രമേയത്തിന്റെ ഉള്ളടക്കം.. എന്തുകൊണ്ടാണ് പുരോഗമനപരമായ ഈ ആശയത്തിന് നേരെ ഭാരതം മുഖം തിരിച്ചു  നിന്നത്?? 107 രാജ്യങ്ങൾ പിന്തുണച്ച ആ പ്രമെയത്തിൽ ഭാരതം കണ്ട പോരായ്മ എന്തായിരുന്നു?? ആരുടെ ക്ഷേമമാണ് അതുവഴി ഇവിടുത്തെ ഭരണാധികാരികൾ ലക്ഷ്യമാക്കുന്നത്?? ക്ഷേമത്തെ സംരക്ഷിക്കുന്നതിലുപരി താൽപ്പര്യം സംരക്ഷിക്കുന്ന ഒരു തീരുമാനമായിപ്പോയി അതെന്നു പറയേണ്ടി വരും.. അതുവഴി ലോകരാജ്യങ്ങളുടെ മുൻപിൽ ഭാരതത്തിന്റെ ചേതനക്ക് വിഘാതം സംഭവിച്ചു എന്നേ കാണുവാൻ കഴിയൂ..

       സാമൂഹികമായും, ആശയപരമായും, മതപരമായും എല്ലാം ഭാരതം ആര്ജ്ജിക്കാൻ ശ്രമിക്കുന്ന മുന്നെറ്റങ്ങൾക്ക്  തീര്ച്ചയായും വിഘാതമാണ് മതത്തിൽ അടിസ്ഥാനത്തിൽ ഒരു വിഭാഗം ആവശ്യപ്പെടുന്ന ശൈശവ വിവാഹം.. അത് സമൂഹത്തിൽ ചർച്ച പോലും ചെയ്യാതെ തള്ളിക്കളയണം.. ശൈശവ വിവാഹത്തെക്കുറിച്ച് പഠനം നടത്തിയ ഒരു മെഡിക്കൽ സംഘം ആയിരുന്നു കുറഞ്ഞ പ്രായമാണ് പെണ്കുട്ടികൾക്ക് വിവാഹത്തിനു അനുയോജ്യം എന്ന് നിർദ്ദേശിച്ചിരുന്നത് എങ്കിൽ ചർച്ചക്കെങ്കിലും വിധേയമാകത്തക്കപ്രാധാന്യം അതിനു നൽകാമായിരുന്നു.. സാമൂഹിക സ്ഥിതികളെ അട്ടിമറിക്കത്തക്ക നിർദ്ദേശങ്ങൾ മതത്തിന്റെ പിന്തുണയിൽ വന്നാൽ അവ ഒട്ടും തന്നെ സ്വീകരിക്കപ്പെടാൻ പാടില്ല എന്നതാന് എന്റെ പക്ഷം... പക്ഷെ ഖേദകരമായ വസ്തുത മത പ്രീണനത്തിനു വേണ്ടിയും, വല്ല വിധേനയും അടുത്ത തെരഞ്ഞെടുപ്പിനെ അതിജീവിക്കുക എന്ന ഉദ്ദേശത്തിലും കേന്ദ്ര സര്ക്കാർ തന്നെ പിന്തിരിപ്പൻ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നു എന്നതാണ്....


[Rajesh Puliyanethu
 Advocate, Haripad]

Wednesday 9 October 2013

ഹരിപ്പാട് ബോയ്സ് ഹൈസ്കൂൾ ഗ്രൌണ്ട് സംരക്ഷണം; ഒരു സാമൂഹിക ആവശ്യകത...!!!

       ഒരു പ്രദേശത്തെക്കുറിച്ച് ഓർമ്മപ്പെടുത്തുംപോൾത്തന്നെ ഒരുവന്റെ മനസ്സിലേക്ക് ആ പ്രദേശത്തിന്റെ തനതായ ചില പ്രത്യേകതകൾ കടന്നു വരും.. അത് ആ പ്രദേശത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തിൽ, ഒരു പ്രത്യേക സംഭവത്തിനു വേദിയായി എന്ന നിലയിൽ, ചില പ്രശസ്തമായതും പ്രാധാന്യമർഹിക്കുന്നതുമായ സ്മാരകങ്ങൾ, സ്ഥാപനങ്ങൾ എന്നിവ നിലനിൽക്കുനതിന്റെ പേരിൽ, ചില മഹത് വ്യക്തികൾക്ക് ജന്മം നൽകിയിടം എന്നാ പേരിൽ  അങ്ങനെ പലതിന്റെയും പേരിലാണ് ഒരു ദേശം മഹത്തരമാകുന്നതും, പ്രശസ്തമാകുന്നതും..ഒരു ദേശം ഉൾക്കൊള്ളുന്ന ഇത്തരം ചില പ്രാധാന്യങ്ങൾ ആ പ്രദേശത്തിന്റെ അസ്തിത്വവും, ആ നാട്ടുകാരുടെ അഭിമാനവുമാണ്.. സംഭവങ്ങളുടെയും, സ്ഥാപനങ്ങളുടെയും പ്രാധാന്യവും പ്രശസ്തിയും അതിലെ ഏറ്റക്കുറച്ചിലുകളും പലയിടങ്ങളിൽ പലതായിരിക്കുമെങ്കിലും തന്റെ ദേശത്തെ സ്നേഹിക്കുകയും, അതിന്റെ പ്രത്യേകതകളിൽ അഭിമാനിക്കുകയും ചെയ്യുന്നവർക്ക് വിലമതിക്കാൻ കഴിയാത്ത വൈകാരിക മുഖങ്ങളാണ് ഇത്തരം കാലത്തിന്റെ ശേഷിപ്പുകൾ..

       മയൂര സന്ദേശത്തിന്റെ നാടായ ഹരിപ്പാടിനും ഇവിടുത്തെ നാട്ടുകാർക്കും ഉണ്ട്; വൈകാരികമായ ചില ബന്ധങ്ങൾ!! സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ചരിത്രമുറങ്ങുന്ന കൊട്ടാരങ്ങൾ, പായിപ്പാട് വള്ളം കളി, ആരാധനാലയങ്ങൾ, ആചാരങ്ങൾ, ചടങ്ങുകൾ അങ്ങനെ നീളുന്നു അവ,, ഈ ശ്രേണിയിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ടു സ്ഥാപനങ്ങൾ ഉണ്ട്.. ഹരിപ്പടിന്റെ തലമുറകളെ അക്ഷരം പഠിപ്പിച്ച രണ്ടു സ്കൂളുകൾ.. ഹരിപ്പാട് ഗവ: ബോയ്സ് ഹൈസ്കൂൾ, ഹരിപ്പാട് ഗേൾസ്‌ ഹൈസ്കൂൾ എന്നിവ..അതിൽ ഹരിപ്പാടിന്റെ തലമുറകളെ കായികമായിക്കൂടി പ്രാപ്തരാക്കി എന്ന പ്രശംസ ഹരിപ്പാട് ഗവ: ബോയ്സ് ഹൈസ്കൂളിന് അർഹമായതാണ്.. അനവധി ഉന്നത വിജയങ്ങൾ കരസ്ഥമാക്കുകയും പല പ്രതിഭകളെയും രാജ്യത്തിന്‌ സംഭാവനചെയ്യുകയും ചെയ്ത ഈ സ്ഥാപനങ്ങൾ ഇന്ന് അതീവ ജീർണ്ണതയിലേക്കാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്.. അധികാരികളുടെ കേടുകാര്യസ്തതയിലും, അലംഭാവത്തിലും തുടങ്ങി വ്യക്തിതാല്പ്പര്യങ്ങളും, മുതലെടുപ്പുകളും, ലാഭേശ്ച്യയും എല്ലാം ഇത്തരം ജീർണ്ണതകൾക്ക് കാരണമായിട്ടുണ്ട്..

       അവഗണിച്ചു നശിപ്പിക്കുക എന്നതിൽ തുടങ്ങി തല്ലിത്തകർക്കുക എന്നതിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്‌ എന്ന് തോന്നുന്നു.. ടൌണ്‍ ഹാൾ - എഴിക്കകത്ത് ജങ്ങ്ഷൻ റോഡിനെ നാഷണൽ ഹൈവേയുമായി ബന്ധിപ്പിക്കുന്ന ഒരു റോഡ്‌ ഹരിപ്പാട് ഗവ: ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽക്കൂടി നിര്മ്മിക്കുക എന്താണ് ഹരിപ്പാടിന്റെ വികസ്സനത്തിനായി കണ്ടെത്തിയിരിക്കുന്ന പുതിയ മാർഗ്ഗം.. ഒരു സുരേഷ് ഗോപി ചിത്രത്തിലെ ഡയലൊഗ് കടമെടുത്തു പറഞ്ഞാൽ- വികസ്സനമെന്ന് പറയുന്നതാണെല്ലോ ജനങ്ങളുടെ കണ്ണിൽ പോടിയിടാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗ്ഗം!! ഹരിപ്പടിന്റെ ട്രാഫിക് ബ്ലോക്കിന് ശാശ്വത പരിഹാരം എന്നതാണ് പ്രഖ്യാപനം.. എന്നാൽ ചില വ്യക്തികളുടെ മാത്രം താല്പ്പര്യങ്ങളെയും, ചില വാക്ദാനങ്ങളുടെയും പൂർത്തീകരണത്തിനാണ് യാതൊരു മനസാക്ഷിക്കും നിരക്കാത്ത ഈ പ്രവർത്തനം എന്ന് സ്പഷ്ട്ടം..  

       നിലവിലെ ഹരിപ്പാട് ഗവ: ബോയ്സ് ഹൈസ്കൂൾ ഗ്രൌണ്ടിന്റെ കിഴക്കെ അതിരിൽക്കൂടിയായിരിക്കും പ്രസ്തുത റോഡ്‌ കടന്നു പോകുന്നതെന്നാണ് ടി തീരുമാനം കൈക്കൊണ്ട കാർത്തികപ്പള്ളി താലൂക്ക് വികസ്സനസമിതിയുടെ വിശദീകരണം.. എന്നാൽ അതുതന്നെ എതിർപ്പുകൾ കുറക്കാനുള്ള അടവായി മാത്രമേ കാണാൻ കഴിയൂ..   ടൌണ്‍ ഹാൾ - എഴിക്കകത്ത് ജങ്ങ്ഷൻ റോഡിൽ നിന്നും ആരംഭിച്ച്  ഗ്രൌണ്ടിന്റെ വടക്ക് വശം എത്തി നില്ക്കുന്ന റോഡ്‌  ഗ്രൌണ്ടിന്റെ കിഴക്കെ അതിരിൽ നിന്നും ഏകദേശം 10 മീറ്റർ പടിഞ്ഞാറോട്ട് മാറിയാണ് നിലകൊള്ളുന്നത്.. ആ റോഡ്‌ ഹൈവേയുമായി ബന്ധിപ്പിക്കുമ്പോൾ ടി റോഡിന്റെ തുടർച്ചയായി മാത്രമേ സാധ്യമാകുകയുള്ളു... അങ്ങനെ വന്നാൽ നിലവിലെ  ഗ്രൌണ്ട് കിഴക്കേഅതിർത്തിയിൽ നിന്നും പ്രസ്തുത റോഡിന്റെ വീതിസഹിതം 12  മീറ്റർ കുറവ് വരുന്നതാണ്.. നിലവിലെ  ഗ്രൌണ്ടിന് തന്നെ 70 മീറ്ററിൽ താഴെമാത്രമേ വീതിയുള്ളൂ.. ഒരു സ്റ്റാൻഡേർഡ് ഗ്രൌണ്ടിന്റെ വീതി 140 മീറ്റർ വേണമെന്നിരിക്കെ  ഗ്രൌണ്ട് നിലവിൽത്തന്നെ അനുഭവിക്കുന്ന സ്ഥലപരിമിതി വ്യക്തമാണ്..  ഗ്രൌണ്ടിന്റെ കിഴക്കേ അതിർത്തിയിൽക്കൂടി മാത്രമാണ് റോഡ്‌ കടന്നുപോകുന്നതെന്ന കാർത്തികപ്പള്ളി താലൂക്ക് വികസ്സനസമിതിയുടെ കണ്ണിൽ പൊടിയിടാനുള്ള വാദം അങ്ങീകരിച്ചാൽ; അതുതന്നെ  ഗ്രൌണ്ടിനെ നശിപ്പിക്കുന്നതാണ്.. 

       . ടൌണ്‍ ഹാൾ - എഴിക്കകത്ത് ജങ്ങ്ഷൻ റോഡിനെ നാഷണൽ ഹൈവേയുമായി ബന്ധിപ്പിക്കുന്ന ഒരു റോഡ്‌ ഹരിപ്പാട്ട് അനിവാര്യമാണ് എന്നുതന്നെ കരുതുക.. ഹരിപ്പാടിന്റെ ഒരു ഐഡെൻടിറ്റിയായ  ഗവ: ബോയ്സ് ഹൈസ്കൂൾ ഗ്രൌണ്ടിനെ നശിപ്പിച്ചുകൊണ്ട് തന്നെ അത് നടപ്പിലാക്കണമെന്ന് എന്താണ് നിര്ബന്ധം?? നിലവിൽത്തന്നെ ടൌണ്‍ ഹാൾ - എഴിക്കകത്ത് ജങ്ങ്ഷൻ റോഡിൽ നിന്നും ആരംഭിച്ച്  ഗ്രൌണ്ടിന്റെ വടക്ക് വശം എത്തി നില്ക്കുന്ന റോഡ്‌ കിഴക്കോട്ട്തിരിഞ്ഞ്  ഹൈവേയിലേക്ക് ബന്ധപ്പെടുന്നുണ്ട്.. ടി റോഡ്‌ വികസിപ്പിച്ച് ഗതാഗതത്തിന് ഉപയുക്തമാക്കിയാൽ താലൂക്ക് ആഫീസ്, പോലീസ് സ്റ്റേഷൻ തുടങ്ങിയിടങ്ങളിൽ എത്തുന്നവർക്കും വളരെ അധികം പ്രയോജനകരമായിരിക്കും.. അത് ഹരിപ്പാട്ട്‌ ഭാവിയിൽ വരാനിരിക്കുന്ന റെവന്യൂ ടവറിനും പ്രയോജനകരമാകുന്നതാണ്.. വസ്തുതകൾ ഇങ്ങനെയിരിക്കെ ഗ്രൌണ്ടിൽക്കൂടിയുള്ള റോഡ്‌ നിർമ്മാണപദ്ധതി ദുരൂഹവും സ്വാർഥതാല്പ്പര്യങ്ങളെമാത്രം മുൻനിർത്തിയുള്ളതാണെന്നും കാണാവുന്നതുമാണ്.. 

       ഹരിപ്പാട്‌ ബോയ്സ് ഹൈസ്കൂൾ ഗ്രൌണ്ടിന് പ്രത്യേകതകൾ പലതാണ്.. ഇത് സർക്കാർ ഉടമസ്ഥതയിലുള്ള സമീപപ്രദേശത്തിലെ ഏകഗ്രൗണ്ടാണ്.. മറ്റ് സർക്കാർ സ്കൂളുകളിലെ സഹിതം കായിക പരിപാടികൾ അരങ്ങേറുന്നത്  ഹരിപ്പാട്‌ ബോയ്സ് ഹൈസ്കൂൾ ഗ്രൌണ്ടിൽ വെച്ചാണ്.. പഞ്ചായത്ത്- ബ്ലോക്ക് തലങ്ങളിലെ കായിക മത്സ്സരങ്ങളും അരങ്ങേറുന്നതിനുള്ള ഏകവേദിയാണിത്.. ഇവിടെ വർഷങ്ങളായി നടന്നു വരുന്ന ക്രിക്കറ്റ് ടൂർണമെന്റുകൾ നാട്ടിലെ ആയിരക്കണക്കിന് കായികപ്രേമികളുടെ താല്പ്പര്യമാണ്.. ഒളിമ്പ്യൻ അനിലിനെപ്പോലെയുള്ള പ്രതിഭാശാലികളെ രാജ്യത്തിന്‌ ലഭിച്ചതിനുപിന്നിലും ഹരിപ്പാട്‌ ബോയ്സ് ഹൈസ്കൂൾ ഗ്രൌണ്ടിന് വ്യക്തമായ പങ്കുനിർവഹിക്കാൻ കഴിഞ്ഞിരുന്നു എന്നത് ഓരോ ഹരിപ്പാട്ടുകാരനിലും അഭിമാനത്തെ ഉണർത്തുന്നു.. ഹരിപ്പാട്ടുനിന്നോ വളരെ വിസ്തൃതമായ സമീപപ്രദെശത്തുനിന്നൊ കഴിഞ്ഞ അൻപത് വർഷത്തിനിടയിൽ ഒരു കായിക പ്രതിഭ ഉയർന്നു വന്നിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ  ഹരിപ്പാട്‌ ബോയ്സ് ഹൈസ്കൂൾ ഗ്രൌണ്ട് വ്യക്തമായ പങ്ക് വഹിച്ചിട്ടുണ്ടാകും; നിസ്സംശയം!

        ഹരിപ്പാട്‌ ബോയ്സ് ഹൈസ്കൂൾ ഗ്രൌണ്ട് നശിപ്പിച്ചുകൊണ്ട് ഒരു റോഡ്‌ വരുന്നു എന്ന് കേട്ടപ്പോൾത്തന്നെ വളരെ നിരാശാകരമായ ഒരു വികാരമാണ് ഉണർന്നത്..  ഹരിപ്പാട്‌ ബോയ്സ് ഹൈസ്കൂളിലെ ഒരു പൂർവ്വ വിദ്യാർഥി എന്ന നിലയിലും, ഹരിപ്പാട്‌ ബോയ്സ് ഹൈസ്കൂൾ ഗ്രൌണ്ടിൽ കളിച്ചുവളർന്ന ഒരുവനെന്ന നിലയിലുമാണ് എനിക്കപ്രകാരം അനുഭവപ്പെട്ടതെന്ന് തോന്നി.. പക്ഷെ ടി റോഡിന് എതിരെയുള്ള പ്രചാരവേലകളുമായി പല മുതിർന്ന വ്യക്തികളുമായി സംസ്സാരിക്കേണ്ടി വന്നപ്പോളാണ്; ഈ ഗ്രൌണ്ടുമായി നിലവിൽ യാതൊരുവിധത്തിലും ബന്ധപ്പെട്ടു നിൽക്കാത്ത അവർക്ക് പോലും വൈകാരികമായി അതിനോടുള്ള ബന്ധം മനസ്സിലാക്കാൻ കഴിഞ്ഞത്.. പത്തു പൈസ്സക്കും, ഇരുപത്തി അഞ്ചു പൈസക്കും വരെ കളം വെട്ടിയും, കാർഡു വിറ്റും പണം സമ്പാദിച്ച്  ഗ്രൌണ്ട് അവർ യാഥാർഥയമാക്കിയ കഥകൾ, അതിനൊപ്പം മണ്ണുചുമന്നും നിരത്തിയും തങ്ങളുടെ അധ്വാനവും സമർപ്പിചതിന്റെ ഓർമ്മകൾ; അവരൊക്കെ ശരിക്കും വാചാലരാകുന്നത് കാണാമായിരുന്നു..!! പോതുജനത്തിന്റെ വികാരത്തെയും, നാടിന്റെ താൽപ്പര്യത്തെയും, യുവജനതയുടെ ക്ഷേമത്തെയും ഒന്നും മനസ്സിലാക്കുകയോ തിരിച്ചറിയുവാൻ ശ്രമിക്കുകയോ ചെയ്യാതെ എന്തും നശിപ്പിച്ച് തന്റെ നേട്ടങ്ങൾക്ക്‌ വേണ്ടി മാത്രം പ്രവർത്തിക്കാൻ മടിയില്ലാത്ത രാഷ്ട്രീയ ഭരണ നേതൃത്വങ്ങളെ പഴിക്കുന്നവരും, ശപിക്കുന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു... 

       നമ്മുടെ നാട്ടിൽനിന്നും എന്തുകൊണ്ട് കായികപ്രതിഭകൾ ഉയർന്നു വരുന്നില്ല, എന്തുകൊണ്ട് ലോകത്തിൽ ഭാരതം ഒരു നിർണ്ണായക കായികശക്തി ആകുന്നില്ല എന്നൊക്കെ വിലപിക്കാൻ ഇവിടെ രാഷ്ട്രീയക്കാരുണ്ട്.. സ്വന്തം താൽപ്പര്യത്തിനുവേണ്ടിയും നേട്ടങ്ങൾക്ക്‌ വേണ്ടിയും ഇവിടുത്തെ കായികപ്രതിഭാകളുടെ സാദ്ധ്യതകളെ മുളയിലെനുള്ളുന്ന സ്വാർഥമതികൾ തന്നെയാണ് ഈ ദുരവസ്ഥക്ക് പിന്നിൽ.. 

         ഹരിപ്പാട്‌ ബോയ്സ് ഹൈസ്കൂൾ ഗ്രൌണ്ട് നശിപ്പിച്ചുകൊണ്ടുള്ള ഏതു പ്രവർത്തനത്തെയും പരാജയപ്പെടുത്തെണ്ടത് തന്നെയാണ്..    ഹരിപ്പാട്‌ ബോയ്സ് ഹൈസ്കൂൾ ഗ്രൌണ്ട് ഇല്ലാതാകുന്നത് നാടിന്റെ പൊതു നഷ്ടമാണ്.. അപ്രകാരം പ്രവർത്തിക്കുന്നതാരായാലും അവരെ നാടിന്റെ പൊതുശത്രു വായിക്കണ്ട് ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയും ചെയ്യേണ്ടതാണ്.. ഒരു മൈതാനം നിർമ്മിക്കുക എന്നത് നമ്മുടെ ഹരിപ്പാട്ട്‌ അസംഭവ്യമാണ്.. ഉള്ളത് നിലനിർത്തുകയാണ് അഭികാമ്യം.. ഹരിപ്പടിന്റെ സന്തതികളിൽ ഹരിപ്പാട്‌ ബോയ്സ് ഹൈസ്കൂൾ ഗ്രൌണടിൽ ഓടിക്കളിച്ചിട്ടില്ലാത്ത എത്രപേർ?? നമ്മുടെ വരും തലമുറക്കും പ്രയോജന മാകത്തക്ക വിധത്തിൽ അതിനെ നിലനിർത്തുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കർത്തവ്യമാണ്.. ഈ നാടിനെ സ്നേഹികുകയും ഈ നാടിന്റെ സ്വത്ത് സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവർ ഹരിപ്പാട്‌ ബോയ്സ് ഹൈസ്കൂൾ ഗ്രൌണ്ട് സംരക്ഷണസമിതിക്ക് എല്ലാ വിധപിന്തുണയും നൽകണമെന്നും, അതിനായുള്ള പരമാവധി പ്രചാരണങ്ങൾ നൽകണമെന്നും അഭ്യർഥിച്ചുകൊള്ളുന്നു....


[Rajesh Puliyanethu
 Advocate, Haripad]

        


Thursday 19 September 2013

ഓണാഘോഷം @ ഇരുപത്തി ഒന്നാം നൂറ്റാണ്ട്.....



       ഓണത്തിന്റെ തെരക്കുകളിൽ നിന്നും ആവേശങ്ങളിൽ നിന്നും മലയാളിക്ക് അൽപ്പം അയവ് വന്നിരിക്കുന്നു.. പൊതുവേയുള്ള ഓണാഘോഷതാല്പ്പര്യങ്ങളോട് എന്നല്ല ഉദ്ദേശിച്ചത്.. ഓണം കഴിഞ്ഞു ഉത്രട്ടാതിയോളം നാൾ എത്തിയിരിക്കുന്നു, പ്രവർത്തി ദിവസ്സങ്ങൾ ആരംഭിച്ചിരിക്കുന്നു, അതു കൊണ്ടൊക്കെ ഓണത്തിന്റെ ആഘോഷത്തിൽ നിന്നും ഓണാഘോഷത്തിൽ നിന്നുള്ള ആലസ്യത്തിൽ നമ്മൾ എത്തി നിൽക്കുന്നു .. 

       മലയാളിക്ക് സ്വന്തമായി ഒരു ആഘോഷം; അതാണല്ലോ ഓണം.. നന്മയുടെ ഓർമ്മപ്പെടുത്തലായി, സ്വച്ചസുന്ദരമായ ഒരു കാലത്തെ സ്വപ്നത്തിൽ ഓർക്കാനെങ്കിലും ഉള്ള അവസ്സരമായി ഒക്കെ ഓണത്തെകാണാം.. ഓണത്തിന് പല പ്രത്യേകതകളും ഉണ്ടെന്നുകാണണം.. സാധാരണആഘോഷങ്ങളെല്ലാം തന്നെ ഒരു അവതാരത്തിന്റെ ജനനം, അല്ലെങ്കിൽ ഒരു ദൈവസ്വോരൂപം തിന്മക്ക്‌ എതിരെ നേടിയ വിജയം അങ്ങനെ ഏതെങ്കിലും ഒക്കെ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തി ആഘോഷിക്കുന്നവയായിരിക്കും.. എന്നാൽ മഹാവിഷ്ണുവിന്റെ വാമന അവതാരത്തെക്കാൾ പ്രാധാന്യം ഓണത്തെ ക്കുറിച്ച് പറയുമ്പോൾ മഹാബലി ചക്രവര്ത്തിക്കുണ്ട്!! മറ്റ് ആഘോഷങ്ങളിൽ തിന്മയെ അമർച്ച ചെയ്തതിന്റെ വിജയാഘോഷങ്ങൾ ആണ് കാണുന്നതെങ്കിൽ ഇവിടെ ഭഗവത് അവതാരം നന്മയുടെ പ്രതീകത്തെ പാതാളത്തിലേക്ക്‌ ചവിട്ടിത്താഴ്ത്തുന്നതാണ് കാണുന്നത്.. ഓണത്തിന്റെ മാത്രം ഒരു പ്രത്യേകത ആണെന്ന് തോന്നുന്നു ഒരു അവതാരം നന്മയെ ചവിട്ടിത്താഴ്ത്തി തിന്മയെ വാഴിക്കുന്നതായും; ഒരു അസ്സുരനായിരുന്നിട്ടു കൂടി മാവേലിത്തമ്പുരാന്റെ പ്രവർത്തിഗുണങ്ങളെ ഓർത്ത്‌ മാലോകർ അദ്ദേഹത്തിൻറെ തിരിച്ചു വരവിനായി ആഘോഷപൂർവ്വം കാത്തിരിക്കുന്നതുമായ സങ്കൽപ്പങ്ങൾ നിലനിൽക്കുന്നത്.. ഓണം എന്നും മാവേലിയിലും വാമനനിലും ഒക്കെ ബന്ധപ്പെട്ടതുതന്നെ.. അതിനാൽ കാലത്തിന്റെ മാറ്റം ഓണത്തെ മാറ്റിയെന്ന് പറയാൻ കഴിയുന്നില്ല.. മറിച്ച് മാറ്റം ഓണം ആഘോഷിക്കുന്ന രീതികൾ മാത്രം..

       'കാണം വിറ്റും ഓണം ഉണ്ണണം' എന്നതാണെല്ലോ ചൊല്ല്.. ഓണം ആഘോഷിക്കുക തന്നെ വേണം അതിന് പ്രതിസന്ധികൾ പ്രശ്നമാക്കരുത് എന്നതാണ് ടി സന്ദേശം!! കാരണം പ്രതിസന്ധികൾ ഓണാഘോഷത്തിന് പ്രതിബന്ധമായി നിന്നാൽ; തിര ഒഴിഞ്ഞിട്ട് കപ്പലിറക്കാൻ കാത്തിരിക്കുന്നത് പോലെയാകും..

       ആഘോഷങ്ങളാൽ സമൃദ്ധമായ ആഘോഷമാണ് ഓണം.. ഓണത്തിന്റെതുമായി ചേർത്തു പറയുന്ന കളികൾ, വിനോദങ്ങൾ ഇവയെല്ലാം ശ്രദ്ധിക്കൂ.. ഏതൊരുവനും പങ്കുചേരാൻ കഴിയുന്നവയാണ് അവയെല്ലാം.. സങ്കീർണ്ണത അവയിൽ ഒട്ടും തന്നെ കാണുവാൻ കഴിയുന്നില്ല.. അവയെല്ലാം കേരളത്തിന്റെ തനതു കലകൾ ഉൾപ്പെടുത്തി ഉണ്ടായ ശീലമാണെന്നും പറയാൻ കഴിയില്ല.. സങ്കീർണ്ണമായ തനതു കലാരൂപങ്ങൾ ഒന്നും ഓണാഘോഷത്തിന്റെ ഭാഗമായി കാണുവാൻ കഴിയില്ല.. ഓണം ആഘോഷിക്കുന്നതിന്റെഭാഗമായി ആരെങ്കിലും കഥകളി നടത്തി എന്നല്ലല്ലോ; പുലികളിയും, തലപ്പന്ത് കളിയും, തുമ്പിതുള്ളലും, ഓണത്തല്ലും നടത്തിയെന്നല്ലേ കേൾക്കാറുള്ളത്.. ഒരുമയോടെ എല്ലാവരും പങ്കെടുത്തു ആഘോഷിച്ചുവന്ന ഒരു ഉൽസ്സവത്തിന്റെ ശീലമാണ് നാം ഓണത്തിൽ കാണുന്നത്.. ഓണാഘോഷങ്ങളിൽ പെർഫൊമറും പ്രേക്ഷകനും ഇല്ല.. മറിച്ച് എല്ലാവരും പങ്കാളികൾ മാത്രമാണ്! ഓണത്തിലെ പ്രധാനിയായ വിഭവസമൃധമായ ഓണസദ്യക്ക്‌ എളിമയുടെ ഒരു സ്പർശവുമുണ്ട്..

       ഓണാഘോഷങ്ങളിൽ വന്ന മാറ്റങ്ങളെ ഏറ്റവുമധികം വിമർശിക്കപ്പെടുന്നത് Ready Made ഓണത്തിലേക്ക് ഓണം മാറി, ഓണം മദ്യസേവക്കുള്ള കാലമായിമാറി, ഓണം ഉപഭോക്തചൂഷണ വേദിയായി എന്നൊക്കെയാണ്.. പക്ഷെ മാറ്റമില്ലാത്ത മാറ്റത്തിന്റെ സന്തതികളാണ് ഇവയൊക്കെ എന്ന് നമ്മൾ അന്ഗീകരിക്കണം.. മറിച്ച് ഓണം മാറിപ്പോയി എന്ന് വിലപിച്ചുകൊണ്ട് മാറിയ ഓണത്തിന് പുറകെപോയാൽ അസംതൃപ്തമായ ഒണാഘോഷത്തിനെ നമുക്ക് കഴിയൂ.. ഓണം ഇന്ന് വിശ്രമ അവസ്സരങ്ങൾ കൂടി ആയതിനാലാണ് ഓണത്തിന്റെ സമസ്ത Ready Made വിഭവങ്ങൾക്കും ഉപഭോക്താക്കളുണ്ടായത്.. വർധിച്ചുവരുന്ന കച്ചവട സംവിധാനങ്ങളും ഏതിനെയും കച്ചവട ബുദ്ധിയോടെ കാണുന്ന പുതു ചിന്തയും അവയ്ക്ക് വിതരണക്കാരെയും സൃഷ്ടിച്ചു.. ഇവയൊന്നും പൂർണ്ണമായും വിമർശിക്കപ്പെടെണ്ടവ അല്ലെന്നും കാണണം..

       ഓണത്തിന് വിറ്റഴിക്കുന്ന മദ്യത്തിൽ വ്യാകുലപ്പെടുന്നവർ ഒരുപാടാണ്‌.......`.. അതും ഏത് ആഘോഷത്തിന്റെയും ഭാഗമായി മലയാളി മദ്യത്തെ കണ്ടതിന്റെ കാരണമാണ്.. ചെറിയ ആഘോഷത്തിന് ഒഴിച്ചുകൂടാൻ കഴിയാത്തത് വലിയ ആഘോഷമായ ഓണത്തിന് ഒഴിവാക്കാൻ കഴിയുമോ??

       'മാവേലി ഏതോ വലിയ കച്ചവടക്കാരനായിരുന്നു എന്നും അദ്ദേഹത്തിന്റെ ഓർമ്മക്കായി ആണ് മലയാളി ഇത്രയും സാധനങ്ങൾ ഓണക്കാലത്ത് വാങ്ങിക്കൂട്ടുന്നത് എന്ന് തോന്നിപ്പോകും' എന്ന് പരിഹസിച്ച് പറയുന്നവരുണ്ട്..  ഒരു ഓണക്കാലത്തെ എങ്ങനെ മാർക്കറ്റു ചെയ്യാം എന്നത്  വിവിധ കമ്പിനികളുടെ മാസ്സങ്ങൾ നീളുന്ന തലപുകക്കലാണ്.. ഓണത്തിന്റെ ഭാഗമല്ല അതിൽ ഭൂരിഭാഗം പുതുകാല കച്ചവടങ്ങളും എന്ന് കാണണം.. പലവ്യഞ്ജനങ്ങളും തുണിയും എന്നും ഓണക്കാല കച്ചവട സാധനങ്ങളും ഓണത്തിന്റെ ഭാഗവുമാണ്.. ചർച്ച ചെയ്യപ്പെടുന്നത് ഗ്രിഹോപകരണങ്ങലുടെ കച്ചവടത്തെക്കുറിച്ചാണ്.. ഓണമായതിനാൽ ഒരു ഫ്രിഡ്ജോ, മിക്സ്സിയോ വാങ്ങിയേക്കാം എന്ന് കരുതുന്നവർ എത്രയുണ്ടെന്ന് അന്യേഷിച്ചുതന്നെ അറിയണം.. ഒരുവന്റെ വീട്ടിൽ ആവശ്യമായി വരുന്ന അത്തരം സാമിഗ്രികളുടെ വാങ്ങാനുള്ള സമയം; കൂടുതൽ തെരഞ്ഞെടുക്കലിനുള്ള അവസ്സരം, ആനുകൂല്യങ്ങൾ ഉണ്ടാകുന്ന അവസ്സരം എന്നൊക്കെ കണ്ട് ഓണസ്സമയത്തെക്ക് നിശ്ചയിക്കുന്നു എന്നതല്ലെ ശരി?? മറിച്ച് അത്തരം ഒരു സാമഗ്രി വാങ്ങാനുള്ള തീരുമാനത്തിന് പുറകിൽ ഓണത്തിന് സ്വാധീനമുണ്ടോ?? 

       താൽപ്പര്യങ്ങൾക്കും, ചിന്തകൾക്കും, സാഹചര്യങ്ങൾക്കും എന്നുവേണ്ട സമസ്ത മേഘലകളിലും സമഗ്രമായ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുമ്പോൾ ആഘോഷങ്ങൾക്കും ശീലങ്ങൾക്കും എല്ലാം തന്നെ ആ മാറ്റത്തിന്റെ പ്രതിഫലനം ഉണ്ടാകും.. സ്വന്തം താൽപ്പര്യത്തിനും, സൌകര്യത്തിനും വിരുദ്ധമായി ഒരു ആഘോഷം ആഘോഷിക്കുന്നതിലും അർഥമില്ലല്ലോ.. കാരണം ആഘോഷം എന്നാൽ പതിവ് ദിവസ്സങ്ങളിൽ നിന്ന് കൂടുതലായി ഉണ്ടാക്കുന്ന സന്തോഷവും ഉന്മാദവും ഒക്കെയല്ലേ!! വിമുഘതയോടെ തന്റെ പൂർവ്വികൻ ചെയ്തതിന്റെ ഒരു പകർപ്പിന് ശ്രമിച്ചാൽ എത്രനാൾ അത്തരം പ്രവർത്തികൾ നിലനിൽക്കും?? അവ എങ്ങനെ ഇന്നത്തെവന്റെ ഓണമാകും?? പ്രധാനമായത് ഓണം ആഘോഷിക്കാനുള്ള മനസ്സും താൽപ്പര്യവും നിലനിൽക്കുക എന്നതാണ്.. ഓണം നിലനില്ക്കുക എന്നതാണ്.. ആഘോഷരീതികളിലെ ചിലകൂട്ടി ചെർക്കലുകളൊ കാലം ആവശ്യപ്പെടുന്ന ചില സൌകര്യങ്ങളെ വിനിയോഗിക്കുന്നതോ അല്ല.. എന്നും പഴയകാലത്തെ ഓണത്തെമാത്രം പ്രകീർത്തിച്ച് സംസ്സാരിക്കുന്ന പ്രവണതയും ശരിയല്ല.. ഇത് ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഓണം.. ഇരുപത്തി രണ്ടാം നൂറ്റാണ്ടിലും ഓണം നിലനിന്നാൽ മതി; ഇരുപത്തിരണ്ടാം നൂറ്റാണ്ടിലെ ഓണമായി......!!!

     
[Rajesh Puliyanethu
 Advocate, Haripad]

Sunday 18 August 2013

ഒരു പാതിരി പ്രസംഗത്തിലെ ചിന്ത!!



       തമ്പി അളിയൻ ഒരു പാതിരിയുടെ പ്രസംഗം കേൾക്കാൻ ഇടവന്നു.. ദൈവത്തിന്റെ മഹത്വത്തെക്കുറിച്ച് പാതിരി വാചാലനായിരുന്നു.. വിശ്വാസിയുടെ രക്ഷക്കെത്തുന്ന അവന്റെ മഹത്വത്തെഅദ്ദേഹം പ്രകീർത്തിച്ചു കൊണ്ടിരുന്നു.. അതിന്റെ വിശ്വാസ്യതക്കായി അദ്ദേഹം ഒരു അനുഭവകഥയും പറഞ്ഞു..

       ഒരിക്കൽ ഞാൻ എന്റെ കാറിൽ വയനാട് ചുരം ഇറങ്ങി വരികയായിരുന്നു.. സമയം വല്ലാതെ ഇരുട്ടിയിരുന്നു.. ഒരൽപം പോലും നിലാവ് ഇല്ലാത്ത ഒരു രാത്രി.. യാത്ര തുടങ്ങിയപ്പോൾ തന്നെ എന്റെ സ്നേഹിതൻ എന്റെ യാത്ര തടഞ്ഞിരുന്നു.. വഴിയിൽ കണ്ടേക്കാവുന്ന വന്യജീവികളെക്കുറിച്ച് അവൻ എന്നെ ഓർമ്മപ്പെടുത്തിയിരുന്നു.. എങ്കിലും ദൈവത്തിൽ വിശ്വസിച്ച് ഞാൻ സധൈര്യം യാത്ര തുടങ്ങി.. സമയം രാത്രി രണ്ടു മണി കഴിഞ്ഞിരുന്നു.. എന്റെ വാഹനത്തിന്റെ ഹെഡ് ലൈറ്റുകൾ രണ്ടും പൊടുന്നനെ അണഞ്ഞു പോയി!! ഞാൻ എത്തി നിൽക്കുന്ന സ്ഥലമേതെന്ന് പോലും എനിക്ക് തരിച്ചറിവ് ഉണ്ടായിരുന്നില്ല.. എന്റെ മനസ്സിൽ എന്റെ സുഹൃത്ത്‌ ഓർമ്മപ്പെടുത്തിയ വന്യ ജീവികളുടെ ചിന്ത വന്നു നിറഞ്ഞിരുന്നു.. ഓരോ നിമിഷവും മരണത്തിലേക്ക് എന്നെ അടുപ്പിക്കുന്നതായി എനിക്ക് തോന്നി.. പക്ഷെ ആ ചിന്തകളൊന്നും എന്നെ ഭയപ്പെടുത്തിയില്ല!! കർത്താവിലുള്ള ചിന്ത, ദൈവത്തിലുള്ള വിശ്വാസം അതെന്നെ മുന്നോട്ടു നയിച്ചു.. എന്റെ കർത്താവ് എന്നെ കൈവിടില്ല എന്നാ വിശ്വാസം എന്നെ മുന്നോട്ടു നയിച്ചു.. ദൈവം എനിക്ക് ധൈര്യം പകർന്നു തന്നു.. ഞാൻ കർത്താവിനോട്‌ അപേക്ഷിച്ചു.. എനിക്ക് സുരക്ഷിതമായ വഴി ഒരുക്കണേ എന്ന് ഞാൻ പ്രാർഥിച്ചു.. വിശ്വാസികളെ അത്ഭുതമെന്നു പറയട്ടെ.. എന്റെ കാറിന്റെ ഡാഷ് ബോർഡിനുള്ളിൽ നിന്നും ഒരു വലിയ മെഴുകുതിരിയും ഒരു കണ്ണാടി വളയവും.. ഞാൻ കർത്താവിനോടു നന്ദി പറഞ്ഞു.. എന്റെ കണ്ണുകൾ നിറഞ്ഞു പോയി.. ആമെഴുകുതിരിയും കത്തിച്ചു പിടിച്ച് ഞാൻ നടന്നു.. ഒരു ചെറുകാറ്റു പോലും എന്റെ എൻറെ മെഴുകുതിരി കെടുത്തിയില്ല.. അതാണ്‌ ദൈവം.. കുറച്ചു ദൂരെയായി ഒരു ഭവനത്തിൽ അഭയം ലഭിക്കാനും ആ വെളിച്ചം എന്നെ സഹായിച്ചു.. വിശ്വാസികളെ ആ വെളിച്ചമാണ് ഈശ്വരൻ.. അതാണ്‌ ദൈവം.. എന്നെ എന്റെ കർത്താവ് കൈവിടില്ല എന്നാ വിശ്വാസം.. അതാണെന്നെ രക്ഷിച്ചത്‌.....`... വിശ്വസ്സിക്കൂ... നീ നിന്റെ ദൈവത്തിൽ വിശ്വസ്സിക്കൂ... കർത്താവിൽ വിശ്വസ്സിക്കൂ.. അവൻ നിനക്ക് ആശ്വാസ്സമേകും..
Prays the Lord ..... Prays the Lord ..... Prays the Lord .....

       പാതിരിയുടെ വിശ്വാസ്സ പ്രസംഗം ഉച്ചസ്ഥായിൽ എത്തി നിൽക്കവേ തമ്പി അളിയന്റെ സമീപത്തുനിന്നും ഒരുവൻ എഴുനേറ്റുനിന്ന് ചോദിച്ചു... അച്ചോ എനിക്കൊരു കാര്യം പറയാനുണ്ട്.. ഞാൻ ഒരു വിശ്വാസ്സി അല്ല.. ഞാനും വളരെ അടുത്തിടക്ക് അച്ചനീപ്പറയുന്ന വഴിയേ രാത്രീ ഒറ്റക്ക്‌ കാറോടിച്ചു വന്നു.. ഞാൻ യാത്ര തിരിച്ചപ്പോൾ മുതൽ എനിക്കൊരുപ്രശ്നങ്ങളും ഉണ്ടായില്ല.. എന്റെ കാറിന്റെ ഹെഡ് ലൈറ്റും പോയില്ല.. ഒന്നും പോയില്ല.. ഞാൻ സുഖമായി വീട്ടിലെത്തി....!!! ഞാനൊന്നു ചോദിച്ചോട്ടെ അച്ചോ... ദൈവം സഹായിച്ചത് വിശ്വാസ്സിയായ അച്ചനെയാണോ അവിശ്വാസ്സിയായ എന്നെയാണോ??

       പാതിരിയുടെ മറുപടിക്ക്ഒന്നും കാത്തുനിൽക്കാതെ തമ്പി അളിയൻ അവിടെ നിന്നും ഇറങ്ങി നടന്നു.. ഇതിൽ ഏതാണ് ഈശ്വരസഹായം?? ആപത്തുസംഭവിച്ചപ്പോൾ സഹായത്തിനെത്തിയതോ ഈശ്വരൻ?? അതോ ആപത്തിൽ ഒന്നും എത്തിക്കാതെ ആ അവിശ്വാസ്സിയെ നയിച്ചതോ ഈശ്വരൻ?? അങ്ങനെയെങ്കിൽ കഷ്ടപ്പാടുകളും ദു:ഖവും അനുഭവിക്കുന്നവനോപ്പമോ അതല്ല ഒരുവനെ കഷ്ട്ടപ്പാടിലെക്കും ദു:ഖത്തിലേക്കും ചെന്നെത്തിക്കാതെ നിലനിർത്തുന്നതൊ ഈശ്വരൻ?? ദുരിതത്തിൽ സഹായമാണോ ഈശ്വരൻ?? അതോ ദുരിതത്തിൽ സഹായമെന്ന പ്രതീക്ഷയാണോ ഈശ്വരൻ?? ഈശ്വരൻറെ ചിത്രം വരക്കുന്നതിന് കഷ്ട്ടപ്പാടിന്റെ ചുവര് കൂടിയേതീരൂ എന്നുണ്ടോ?? ദുരിതമനുഭാവിക്കുന്നവനു മാത്രമാണോ, സുഖം അനുഭവിക്കുന്നവന്റെ ജീവിതത്തിൽ ഈശ്വരന് സ്ഥാനമില്ലേ??

       പാതിരിയുടെ പ്രസംഗത്തെക്കുറിച്ചുള്ള ചിന്ത തമ്പി അളിയനിൽ കുറെയേറെ ചോദ്യങ്ങളെ എത്തിച്ചു... അവയെ എല്ലാം ഉപേക്ഷിച്ച് വിശ്വാസ്സിയോടു അവിശ്വാസ്സി ഉയർത്തിയ ചോദ്യസന്ദർഭത്തിലെ തമാശയെ ഓർത്തു പുഞ്ചിരിച്ച് തമ്പി അളിയൻ നടന്നകന്നു..

[Rajesh Puliyanethu
 Advocate, Haripad]



Monday 22 July 2013

വിവാദം മമ്മൂട്ടിയുടെ കൂളിംഗ് ഗ്ലാസ്സിലും കാലിലെ ചെളിയിലും വരെ ............!!


       കേരളത്തിന്റെ മെഗാസ്റ്റാർ കർഷകന്റെ റോളിൽ എന്നാണ് കുറച്ചു ദിവസ്സം മുൻപ് നമ്മൾ കണ്ട വാർത്ത.. കാർഷിക വൃത്തിയോട് നടൻ കാണിക്കുന്ന താൽപ്പര്യത്തെയും, അതിന് തുനിഞ്ഞെറങ്ങാൻ കാട്ടിയ മനസ്സിനെയും മാധ്യമങ്ങൾ പുകഴ്ത്തുന്നതും നമ്മൾ കേട്ടു.. സോളാറിന് വേണ്ടി തങ്ങളുടെ മുഴുവൻ സമയവും ഡെഡിക്കേറ്റ് ചെയ്തിരുന്ന ദ്രിശ്യ മാധ്യമങ്ങൾ മമ്മൂട്ടിയുടെ കാർഷിക സംരംഭത്തിന് സമയം മാറ്റിവെയ്ക്കാനുള്ള മനസ്സും കാട്ടി.. ലാഭേച്ച കൂടാതെ താൻ ചെയ്യുന്ന കാർഷിക സംരംഭത്തെയും, തന്റെ കാർഷിക പാരമ്പര്യത്തെയുംകുറിച്ച് മാധ്യമ പ്രസ്സംഗം നടത്തി മെഗസ്റ്റാരും തത് അവസ്സരം പ്രയോജനപ്പെടുത്തി..

       നാട്ടിൽ അരങ്ങേറുന്ന പലവിധ നാടകങ്ങളിൽ ഒന്നായി ഇതിനെയും ജനങ്ങൾ കണ്ടു തള്ളി.. നാലു ഞാറു നട്ടു മടങ്ങി മെഗാസ്റ്റാർ.. ആ ഞാറിന്റെ വിത്തുവിതച്ചതും 'മെഗാ' അല്ല.. ഇനിയുള്ള ഞാറുകൾ നടുന്നതും 'മെഗാ' അല്ല.. കളപറിക്കുന്നതും, കീടത്തെ ആട്ടുന്നതും, കൊയ്യുന്നതും, തൂറ്റുന്നതും ഒന്നും 'മെഗാ' അല്ല.. തന്റെ കൃഷിയിൽ നിന്നുള്ള ലാഭത്തെക്കുറിച്ച് 'മെഗാ' ബോധാവാനുമല്ല.. അതിനാൽത്തന്നെ കൃഷിയിറക്കൽ മാമാങ്കത്തോടെ കൃഷിയിറക്കൽ നാടകവും കാർഷികഅവബോധനകോലാഹലങ്ങൾക്കും തിരശീല വീണു എന്ന് കരുതിയതാണ്..

       മിന്നലിനു ശേഷം വരുന്ന ഇടി പോലെ വിവാദങ്ങൾക്ക് ഒരു ദിവസ്സത്തെതാമസ്സമുണ്ടായി എന്ന് തോന്നുന്നു.. വിവാദ-വിപ്ലവ ഉൽസ്സുകികൾക്ക് രണ്ട് കാര്യങ്ങളിലാണ് അദ്ദേഹത്തോട് ആലോസരത തോന്നിയത്.. ഒന്ന് കൂളിംഗ് ഗ്ലാസ്‌ ധരിച്ച് കൃഷി ചെയ്യാനെത്തിയത്.. രണ്ടാമത്തത് അൽപ്പം കൂടി ഗൌരവമേറിയതായിരുന്നു.. ഒരു കർഷകനെക്കൊണ്ട് അദ്ദേഹം കാൽ കഴുകിച്ചു എന്നതായിരുന്നു അത് .. മാധ്യമങ്ങളും സോഷ്യൽ മീഡിയയും അതീവ പ്രാധാന്യത്തോടെയും, തീഷ്ണമായും, വികാരപരാമായും പ്രസ്തുത വിഷയത്തെ അവതരിപ്പിച്ചു..

      വികാരത്തിനും, തീഷ്ണതയ്ക്കും വശംവതരാകാതെ ഒരു വിഷയത്തെ സൂഷ്മമായി അപഗ്രഥിച്ചു മനസ്സിലാക്കി പ്രതികരിക്കാൻ പലരും ശ്രമിക്കുന്നില്ല അല്ലെങ്കിൽ അതിന് താൽപ്പര്യപ്പെടുന്നില്ല!! അതിനു ശ്രമിച്ചാൽ ഒരു വിവാദത്തിന്റെ ആസ്വാദ്യത തനിക്കു നഷ്ടപ്പെടുമോ എന്ന് അക്കൂട്ടർ ഭയക്കുന്നു എന്ന് തോന്നിപ്പോകും.. മമൂട്ടിയുമായി ബന്ധപ്പെട്ട വിവാദത്തെത്തന്നെ നോക്കൂ.. ഒരു വിവാദമാകത്തക്ക എന്ത് ഘടകമാണ് അതിലുള്ളത്??

       ഒരു മെഗാസ്റ്റാർ കൃഷിയിൽ താല്പ്പര്യം കാട്ടുന്നു എന്നതായിരുന്നു മമ്മൂട്ടി കൃഷിയിറക്കുന്നതിലെ വാർത്താ പ്രാധാന്യം.. അല്ലെങ്കിൽ ഒരു കാർഷിക രാജ്യമായ ഭാരതത്തിൽ ഒരുവൻ നാലു ഞാറു നടുന്നതിൽ എന്തു വാർത്തയാണുള്ളത്.. അപ്പോൾ മെഗാസ്റ്റാർ കൃഷിയിറക്കുന്നതായിത്തന്നെ നമ്മളും അതിനെക്കാണണം.. അദ്ദേഹം കൂളിംഗ് ഗ്ലാസ്‌ ഉപയോഗിച്ചു എന്നത് അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യം എന്നതിന് അപ്പുറം ചിന്തിച്ചാലും തെറ്റായി ഒന്നും കാണാൻ കഴിയില്ല.. പ്രത്യേകിച്ച് 'ജാഡ' അലങ്കാരമായും ആഭരണമായും കൊണ്ടു നടക്കുന്ന- അപ്രകാരം ജനങ്ങൾ മനസ്സിലാക്കുന്ന മമ്മൂട്ടി എന്ന നടൻ.. കർഷകന്റെ വേഷം കെട്ടിയാൽ അതുപോലെയാവണം എന്ന് ഒരു വിഭാഗം പറഞ്ഞു കണ്ടു.. ഒന്ന് ചിന്തിച്ചു നോക്കൂ... മമ്മൂട്ടി കൃഷി ചെയ്യാൻ പോകുന്നു എന്നതുകൊണ്ട്; തലയിൽ ഒരു ഓലത്തോപ്പിയും ചൂടി, ഒറ്റ തോർത്തും ഉടുത്ത് എത്തിയിരുന്നെങ്കിൽ!! ജനം ചുറ്റും കൂടിനിന്ന് കൂവി വെളുപ്പിച്ചുണ്ടായിരുന്നിരിക്കും!!

       കൂളിംഗ് ഗ്ലാസ് വിഷയം ഒരു തമാശ ആയിരുന്നെങ്കിൽ സാംസ്ക്കാരികമായും സാമൂഹികപരമായും വളരെ ഗൌരവമേറിയ വിഷയമായിരുന്നു രണ്ടാമത്തേത്.. തന്റെ കാലിലെ ചെളി മെഗാസ്റ്റാർ ഒരു കർഷകനെകൊണ്ട് കഴുകിച്ചു എന്നതായിരുന്നു അത്.. പക്ഷെ വികാര തീഷ്ണതയോടെ ആ വിഷയം ചർച്ചചെയ്തതിൽ എത്ര പേർ ആ സംഭവത്തിന്റെ വീഡിയോ കാണുന്നതിനുള്ള ക്ഷമ കാണിച്ചു എന്നതാണ് എന്റെ ചോദ്യം..? നടനെ പ്രതിസ്ഥാനത്ത്നിർത്തി വിവരിച്ച ദൃശ്യമാധ്യമങ്ങൾ പ്രസ്തുത വീഡിയോയും പ്രദർശിപ്പിക്കാൻ തയ്യാറായത് കൗതുക മുണർത്തുന്നതായി..

       നടൻ കാറിൽ വന്നിറങ്ങുന്നത് മുതൽ അദ്ദേഹത്തെ അനുഗമിക്കുന്നതായി നമുക്ക് കാണാൻ കഴിയുന്ന വ്യക്തിയാണ് ചടങ്ങിന്റെ പര്യവസ്സാനത്തിൽ കാൽ കഴുകുന്ന സ്റ്റാറിന്റെ കാലിൽ വെള്ളം ഒഴിച്ചു കൊടുക്കുന്നത്.. തുടക്കം മുതൽ ഒരു സേവകന്റെ ശരീരഭാഷ പ്രകടിപ്പിക്കുന്ന ടി യാൻ നടന്റെ ആശ്രിതനോ, ആരാധകനോ ആകാം.. ശ്രദ്ദേയമായ കാര്യം നടൻ കുളത്തിൽ ഇറങ്ങി കാൽ കഴുകുന്ന അവസ്സരത്തിൽ അദ്ദേഹം തന്റെ കാൽ കഴുകുന്നതിനോ, എന്തെങ്കിലും സഹായം ചെയ്യുന്നതിനോ ആഗ്യഭാഷയിൽ പോലും ആരോടും തന്നെ ആവശ്യപ്പെടുന്നില്ല എന്നതാണ്.. തന്റെ കാലിലേക്ക് മറ്റൊരുവൻ വെള്ളം ഒഴിക്കുന്നത് നടൻ ശ്രദ്ദിക്കുന്നതായിപ്പോലും കാണുന്നില്ല..

       കാര്യങ്ങൾ ഇത്രയും സുവ്യക്തമായിരിക്കെ എന്തിനാണ് ഒരു വിവാദം?? ഇവിടെ വിവാദങ്ങൾക്കെല്ലാം പിന്നിൽ താല്പര്യങ്ങൾ നിലനിൽക്കുന്നതായി കാണുന്നു.. മാധ്യമങ്ങൾക്ക്, വ്യക്തികൾക്ക്, പാർട്ടികൾക്ക്, ആരാധകർക്ക്, അങ്ങനെ ഓരോരുത്തരുടെയും വീക്ഷണകോണുകളിൽ നിന്ന് നോക്കുമ്പോൾ അവരവർക്ക് ലഭിക്കുന്ന ചെറുതോ വലുതോ ആയ നേട്ടങ്ങളാണ് എല്ലാത്തിനും അടിസ്ഥാനം.. അത് മറ്റുള്ളവർക്ക് ഉണ്ടാക്കുന്ന പരിക്കുകളെക്കുറിച്ച് ആരും ചിന്തിക്കുന്നതേ ഇല്ല..

       സഹൂഹികമായ മറ്റൊരു വിഷയം കൂടി പ്രസ്തുത വിഷയത്തിൽ കലർന്നിരികുന്നു.. സാമ്പത്തികമായും, സാമൂഹിക നിലയിലും ഒക്കെ ഉന്നതനിലയിൽ നില്ക്കുന്ന ഒരാളുടെ കാൽ കഴുകാൻ തയ്യാറായി നിൽക്കുന്ന ഒരു വിഭാഗം ഇവിടെയുണ്ട്.. ദാരിദ്രമോ, നിലനില്പ്പിന്റെ വ്യാകുലതയോ, അമിത ആരാധനയോ ഒക്കെ ആകാം അപ്രകാരമുള്ള ഒരു പ്രവർത്തിയിലേക്ക് ഒരുവനെ നയിക്കുന്നത്..  എന്തിന്റെ പേരിലായാലും അത്തരം വികാരങ്ങളിൽ നിന്നും സമൂഹം ഉയരേണ്ടതുണ്ട്.. അത്തരം അടിമത്വത്തിന്റെ സ്പർശമുള്ള പ്രവർത്തികളിൽ നിന്നും ഓരോരുത്തനും അകന്നു നിൽക്കണമെന്നും സ്വാഭിമാനത്തോടെ ജീവിക്കണമെന്നും നാം നമ്മുടെ സമൂഹത്തെയാണ് പഠിപ്പിക്കേണ്ടത്.. അതിനാവശ്യമായ ജീവിത ഘടകങ്ങൾ സർക്കാരുകൾ ഉറപ്പുവരുത്തുകയും വേണം..

       എന്തിനും ഏതിന്നും വിവാദം സൃഷ്ട്ടിക്കുന്നവർ നമ്മെ ഓരോരുത്തരെയും ഉപയോഗപ്പെടുത്തിയാണ് ലക്‌ഷ്യം നിറവേറ്റുന്നത്.. മറ്റുള്ളവർ പറയുന്നതിനെ അതുപോലെ ഉൾക്കൊള്ളാതെ സ്വതന്ത്രമായ ബുദ്ധിയോടെ വിഷയത്തെ അപഗ്രഥിച്ചു മനസ്സിലാക്കാൻ നാമോരുരുത്തരും ശ്രമിക്കുക എന്നത് ചൂഷണത്തിൽ നിന്ന് രക്ഷനേടുവാനുള്ള ഒരു മാർഗ്ഗം കൂടിയാണ്...


[Rajesh Puliyanethu
 Advocate, Haripad] 

Saturday 13 July 2013

ക്രിമിനൽ കേസ്സിൽ ശിക്ഷിക്കപ്പെട്ടാൽ ജനപ്രതിനധി വട്ടപ്പൂജ്യം?? വോട്ടു ചെയ്തവൻ ശശി@ കോടതിവിധി ജനാധിപത്യത്തിന്റെ കടക്കലെ കത്തി!?


       രാഷ്ട്രീയ പ്രവർത്തകരും, ജനപ്രതിനിധികളും ക്രിമിനൽ കേസ്സുകളിൽ പ്രതികളായതും, ക്രിമിനൽ കേസ്സിലെ പ്രതികൾ ജനപ്രതിനിധികളായതും ഒരു ജനത നിർവികാരതയോടെ കണ്ടുനിന്നു.. ജയിലിൽ കിടന്ന് തെരഞ്ഞെടുപ്പിനെ നേരിടുന്ന നേതാക്കന്മാർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സ്ഥിരം കാഴ്ചയായി.. ക്രിമിനൽ കേസ്സുകളിൽ പ്രതികളായും ജനപ്രതിനിധികളായും ഒരേസമയം വിലസ്സുന്നവർ പ്രബുദ്ധ കേരളത്തിന്റെയും കാഴ്ചയായി.. കൊടും കുറ്റവാളികളും, അഴിമതിക്കാരും ചേർന്ന് രാഷ്ട്രീയത്തിലെ ഭൂരിപക്ഷത്തെ നിയന്ത്രിച്ചപ്പോൾ അസ്വസ്ഥതയോടെ ആ വാർത്തകൾ കേട്ട് നാമെല്ലാം മൂക്കത്ത് വിരൽവെച്ചു!! ജയിലിൽ കിടന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടവരിൽ പലരും വിയജമാണ് നുണഞ്ഞതെന്നത് വിരോധാഭാസം എന്ന് മാത്രം പറഞ്ഞ് തള്ളിക്കളയാനും കഴിയില്ല..

       നിലവിലെ കണക്കുകൾ പ്രകാരം ഭാരതത്തിലാകമാനം 1460 ജനപ്രതിനിധികൾ ക്രിമിനൽ കേസ്സുകളിൽ പ്രതികളായി ഉണ്ട്.. പാർളമെൻറ് അംഗങ്ങളിൽ 162 പേരും ക്രിമിനൽ കേസ്സുകളിൽ പ്രതികളാണെന്നാണ് കണക്കുകൾ കാണിക്കുന്നത്..  ക്രിമിനൽ കേസ്സുകളിൽ പ്രതികളാകുക എന്നത് പൊതു പ്രവർത്തനത്തിന്റെയും രാഷ്ട്രീയ പ്രവർത്തനത്തിന്റെയും ഒഴിച്ചു കൂടാൻ കഴിയാത്ത ഒന്നായി ഭൂരിപക്ഷവും അംഗീകരിച്ചു കഴിഞ്ഞു എന്ന് വേണം കരുതാൻ!! അല്ലെങ്കിൽ എന്തുകൊണ്ട് കണ്ടതിനും, കേട്ടതിനും എല്ലാം സമരങ്ങളും പ്രക്ഷോഭങ്ങളും നടക്കുന്ന നമ്മുടെ നാട്ടിൽ ക്രിമിനൽ കേസ്സ് പ്രതികളായവരെ തെരഞ്ഞെടുപ്പിൽ മൽസ്സരിപ്പിക്കുന്നതു തടയണമെന്ന് ആവശ്യപ്പെടുന്ന അറിയപ്പെടുന്ന ജനകീയ പ്രക്ഷോഭങ്ങൾ ഒന്നും ഉണ്ടായില്ല??

       ജനപ്രതിനിധികൾ ക്രിമിനൽ കേസ്സുകളിൽ ഉൾപ്പെട്ടു എന്ന് കേൾക്കുമ്പോൾ ആശ്ചര്യപ്പെടുകയും തോട്ടടുത്ത നിമിഷം അത് മറക്കുകയുമാണ് നാം ചെയ്യുന്നത്.. കാരണം പൊതു പ്രവർത്തനത്തിന്റെ ഭാഗമായി അവർ ക്രിമിനൽ കേസ്സുകളിൽ ഉൾപ്പെടാനുള്ള സാധ്യതയെ നാം അംഗീകരിക്കുന്നു എന്നുള്ളത് കൊണ്ടാണത്.. രാഷ്ട്രീയ പ്രവർത്തകർക്ക് വ്യവസ്ഥിതികൾക്ക് എതിരെയും, ഭരണകൂടത്തിനെതിരെയും സമരങ്ങളിൽ ഏർപ്പെടെണ്ടതായി വരുന്നു.. അത്തരം സമരങ്ങളിൽ നിയമലംഘനങ്ങൾ സ്വോഭാവികമായും വന്നു ചേരും.. പിന്നീട് ആ സമരങ്ങളുടെ വിജയത്തിൽ ആ നിയമ ലംഘനങ്ങൾ വിസ്മരിക്കപ്പെടും.. സമരവിജയത്തെ പൊതുവായി അന്ഗീകരിക്കപ്പെടുമ്പോൾ സമരമാർഗ്ഗങ്ങൾ എല്ലാം തന്നെ പ്രകീർത്തിക്കപ്പെടും.. ലോകത്ത് ദുഷിച്ച വ്യവസ്ഥിതികളെ എവിടെയെല്ലാം തൂത്തെറിഞ്ഞിട്ടുണ്ടോ അവയെല്ലാം ജനകീയ-രാഷ്ട്രീയ സമരങ്ങളിൽ കൂടിയാണ് സാധ്യമായിരിക്കുന്നത്.. നമ്മുടെ ഭാരതത്തിലും അങ്ങനെതന്നെ.. സ്വാതന്ത്രസമര ചരിത്രവും, സാമൂഹിക പരിണാമചരിത്രവും എല്ലാം പരിശോധിക്കൂ.. അവയെല്ലാം സമരങ്ങളായിരുന്നു.. തത് കാലയളവുകളിൽ നിലനിന്നിരുന്ന വ്യവസ്ഥിതികൾക്കെതിരെ ആയിരുന്നു അവയെല്ലാം.. വ്യവസ്ഥിതി എന്നത് നിലനിൽക്കുന്ന നിയമം എന്നുകൂടി അർഥമാക്കണം.. നിലനിൽക്കുന്ന നിയമത്തിന്റെതന്നെ എതിരെ പ്രക്ഷോഭങ്ങൾ നടത്തുമ്പോൾ അവ കേസ്സുകളായി പ്രക്ഷോഭകാരിയുടെമേൽ പതിയുമെന്നതിന് സംശയം നിലനിൽക്കുമോ??

       നിലവിലുള്ള നിയമത്തിനെതിരെ സമരംചെയ്ത് മാറ്റം കൊണ്ടു വരിക എന്നത് ചിലപ്പോൾ സമൂഹത്തിന്റെ അനിവാര്യത ആയിരിക്കും.. ആ മാറ്റങ്ങൾ സമരങ്ങളിൽ കൂടി മാത്രമേ സാധ്യമായിട്ടുള്ളൂ!! മറിച്ച് കോടതി വിധികളിൽ കൂടിയല്ല.. നിലവിലെ നിയമത്തിന് അനുസൃതമായി വിധികൾ പുറപ്പെടുവിക്കാനെ കോടതികൾക്ക് കഴിയൂ.. ബ്രട്ടീഷുകാർ നമ്മെ ഭരിച്ചിരുന്ന അവസ്സരത്തിൽ ഇവിടെ സമരം ചെയ്ത ഭാരതീയർക്കെതിരെ അന്ന് നിലനിന്നിരുന്ന നിയമത്തിന്റെ അടിസ്ഥാനത്തിൽ കോടതികൾ കുറ്റം ചാർത്തി.. ഐതീഹാസ്സികമായ സമരത്തിന്‌ ശേഷം ഭാരതം സ്വാതന്ത്ര്യം നേടിയപ്പോൾ പിന്നീട് വന്ന നിയമത്തിനും, നയത്തിനും അനുസ്സരിച്ച് കോടതികൾ വിധികൾ പുറപ്പെടുവിക്കാൻ തുടങ്ങി.. കോടതികളുടെ ഭാഗം അത്രമാത്രമാണ്.. അല്ലെങ്കിൽ അത്രമാത്രമേ പാടുള്ളൂ.. നിലവിലുള്ള നിയമത്തിനെ നിർവചിക്കുന്നത് മാത്രമാണ് കൊടതികളുടെ ചുമതല.. മറിച്ച് നിയമ നിർമ്മാണമല്ല!! സാഹൂഹിക പരിഷ്കര്ത്താക്കളാകാൻ ജഡ്ജിമാർ ശ്രമിക്കുന്നത് രാജ്യത്തെ ആരാജകത്തത്തിലേക്ക് നയിക്കും!!

       ഭരണപരമായ ചുമതലകൾക്കൂടി തങ്ങൾ നിർവഹിച്ചുകൊള്ളാം, ഇവിടെ ജനങ്ങൾ വിശ്വസ്സിക്കുന്നത് തങ്ങളെ മാത്രമാണ് എന്ന് ധരിച്ച് പ്രവർത്തിക്കുന്ന ജഡ്ജിമാരാണ് ക്രിമിനൽ കേസ്സുകളിൽ ശിക്ഷിക്കപ്പെടുന്നവരോ, പോലീസ് കസ്റ്റഡിയിൽ കഴിയുന്നവർ പോലുമൊ തെരഞ്ഞെടുപ്പിൽ മൽസ്സരിക്കാൻ അയൊഗ്യരാണെന്നുളള തരത്തിലെ വികൃതമായ വിധികൾ പുറപ്പെടുവിക്കുന്നത്!! നാട്ടിൽ നിലനിൽക്കുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥയാണ് ഇത്തരം വിധികൾക്ക് പ്രേരകമാകുന്നതും!! ഒറ്റക്കു ഭൂരിപക്ഷമില്ലാത്ത സർക്കാരുകൾ ഇത്തരം ജനാധിപത്യ വിരുദ്ധമായ വിധികളെ പ്രതിരോധിക്കാനും ചോദ്യം ചെയ്യാനും അശക്തമാണ്.. രാഷ്ട്രീയ നേതാക്കൾ തന്നെ പലരും തങ്ങളുടെ അഴിമതി കേസ്സുകളിൽ കോടതികളുടെ തീരുമാനത്തിന് കാത്തുനിൽക്കേണ്ടി വരുന്നത് ജനാധിപത്യത്തെ വീണ്ടും അസ്ഥിരപ്പെടുത്തുന്നു..

       കൊടും കുറ്റവാളികളായവർ രാഷ്ട്രീയത്തിലില്ല എന്നോ അവർ രാജ്യം ഭരിച്ച് തിമിർക്കാൻ അനുവദിക്കണമെന്നൊ അല്ല എന്റെ പക്ഷം.. കോടതി നിലവിൽ പുറപ്പെടുവിച്ചിരിക്കുന്ന വിധി ക്രിമിനൽക്കെസ്സുകളിൽ പ്രതികളായവരെ ഭരണരംഗത്ത് നിന്ന് അകറ്റിനിർത്താൻ സഹായകമായിരിക്കാം.. അതിന്റെ പേരിൽ താൽക്കാലികമായി കൈയ്യടിയും നേടിയേക്കാം.. പക്ഷെ അത് ജനാധിപത്യ സംവിധാനത്തിൽ ഉണ്ടാക്കുന്ന വിള്ളൽ വളരെ വലുതാണ്‌...........`... ലെജിസ്ലേചർ, എക്സിക്കുട്ടിവ്, ജൂഡിഷ്യറി എന്ന രീതിയിൽ ഭരണഘടന നിശ്ചയിച്ചിരിക്കുന്ന മഹത്തരമായ അധികാരവികെന്ത്രീകരണം എന്നാ ആശയം തൂത്തെറിയപ്പെടുകയും ജുഡിഷ്യൽ അധികാരങ്ങൾ പരമോന്നതമായി അവരോധിക്കപ്പെടുകയും ചെയ്യും.. രാഷ്ട്രീയമായും, ജനാധിപത്യപരമായുമുള്ള സ്വാതന്ത്രങ്ങളെ അരിഞ്ഞു തള്ളുന്ന രീതിയിലുള്ള വിധിന്യായങ്ങളാണ് അടുത്തിടെ കോടതികളിൽ നിന്നും ഉണ്ടാകുന്നത്.. പൊതുസ്ഥലങ്ങളിലെ സമ്മേളനങ്ങൾ നിരോധിച്ചതും,  ഒൻപതാം അനിച്ചെതത്തിൽപ്പെടുത്തി പാസ്സാക്കുന്ന ഒരു നിയമം കോടതിയിൽ ചോദ്യം ചെയ്യാൻ കഴിയില്ല എന്ന നിയമനിർമ്മാണ സഭകൾക്ക് ഭരണഘടന അനുവദിച്ച് നൽകിയ വിശേഷാവകാശത്തിൽ പോലും കോടതികൾ കടന്നു കയറിയ കാഴ്ചയും സമീപകാലത്ത് നമ്മൾ കണ്ടു..

       കോടതികൾക്ക് അധികാരങ്ങൾ നൽകിയതും ഭരണഘടനതന്നെയാണ്.. മറ്റു ഭരണസംവിധാനങ്ങൾക്കും അധികാരം പ്രാപ്തമാകുന്നത് ഭരണഘടന അത് അനുവദിച്ചു നല്കുന്നതിനാലാണ്.. നിയമത്തെ വ്യാഖ്യാനിക്കാനും, യുക്തമെന്നു കണ്ടാൽ നിയമനിർമ്മാണസഭ പാസ്സാക്കിയ ഒരു നിയമത്തെ റദ്ദ് ചെയ്യുന്നതിനുള്ള വിശേഷധികാരത്തെയും മുൻനിർത്തിയാണ് കോടതികൾ കടന്നുകയറ്റങ്ങൾക്ക് മുതിരുന്നത്.. ദുർബലമായ സർക്കാരുകളും, മുതലെടുപ്പ് രാഷ്രീയങ്ങളും നിയമനിർമ്മാണ സഭകളുടെ അധികാരത്തെ ഉയർത്തിപ്പിടിക്കുന്നതിൽ വിഘാതമായി നിൽക്കുന്നു...

       പ്രസ്തുത വിധിയിൽക്കൂടി സുപ്രീം കോടതി അമിതാവേശം കാട്ടി എന്നും പറയേണ്ടി വരും... ക്രിമിനൽ കേസ്സുകളിൽ ശിക്ഷിക്കപ്പെടുന്ന ദിവസ്സം തന്നെ പാർലമെന്റ് നിയമസ്സഭാ അംഗത്വം നഷ്ടാപ്പെടും എന്നാണ് പരമോന്നത കോടതി വിധിച്ചു വെച്ചിരിക്കുന്നത്.. പോലീസ് കസ്റ്റഡിയിൽ ഉള്ള ആൾക്കാർക്കും തെരഞ്ഞെടുപ്പിൽ മൽസ്സരിക്കാൻ കഴിയില്ല എന്നാണ് വിധിയുടെ വിശദീകരണം.. പഞ്ചായത്ത് അംഗങ്ങൾക്കും വിധി ബാധകമാണോ എന്ന് പിന്നീടറിയാം..

       ഇത്തരം വിധികൾ പ്രസ്ഥാവിക്കുന്നവരുടെ മനോനില പരിശോധിക്കേണ്ടിവരും എന്ന് പറഞ്ഞാലും തെറ്റില്ല.. യാതൊരു വ്യക്തതയുമില്ലാത്ത, ഉത്തരവാദിത്വബോധമില്ലാത്ത, പ്രായോഗികയില്ലാത്ത ഒരു വിധിയാണ് ഇത്.. വോട്ടർ എന്ന നിർവചനതിൻ കീഴിൽ വരുന്ന ഒരാൾക്ക് മാത്രമേ തെരഞ്ഞെടുപ്പിൽ മത്സരിക്കാനും അവകാശമുള്ളൂ; പോലീസ് കസ്റ്റഡിയിൽ കഴിയുന്ന ഒരാൾക്ക്‌ വോട്ട് ചെയ്യാൻ കഴിയില്ല.. അങ്ങനെ വരുമ്പോൾ വോട്ടർ എന്ന സ്ഥാനം നഷ്ട്ടപ്പെടുമെന്നും അതിനാൽ തെരഞ്ഞെടുപ്പിൽ മൽസ്സരിക്കൻ കഴിയില്ല എന്നും വിധിയിൽ വിശദീകരിക്കുന്നു.. ഇവിടെ പോലീസ് കസ്റ്റഡി എന്നത് പോലീസ് നേരിട്ട് കസ്റ്റഡിയിൽ എടുക്കുന്നതാണോ അതല്ല കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു കൊടുക്കുന്ന പ്രതിയാണോ എന്ന് വ്യക്തമല്ല.. പോലീസ് നേരിട്ട് കസ്റ്റഡിയിൽ എടുക്കുന്നതും വിധിയിൽ ഉദ്ദേശിച്ചിരിക്കുന്നു എന്നേ കരുതാൻ കഴിയൂ..ചിന്തിക്കൂ.. ഒരു തെരഞ്ഞെടുപ്പ് വേളയിൽ തെരഞ്ഞെടുപ്പ് റാലിയിൽ എന്തെങ്കിലും അക്രമങ്ങളോ മറ്റോ ഉണ്ടാകുന്നു.. അത് തെരഞ്ഞെടുപ്പിന് തലേദിവസ്സം എന്നും കരുതുക!! സ്ഥാനാർഥിയെ ഉൾപ്പെടെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നു.. പിറ്റെദിവസ്സം നടക്കുന്ന തെരഞ്ഞെടുപ്പിൽ ആ സ്ഥാനാർഥി മൽസ്സരത്തിന് അയോഗ്യനാണോ?? ഒരു പക്ഷെ അവിടെ വിജയം സുനിശ്ചിതമായ ജനസമ്മതനായ സ്ഥാനാർഥി ആയിരിക്കും അത്.. ആ സ്ഥാനാർഥിക്ക് മൽസ്സരിക്കൻ കഴിയില്ല എന്ന് കരുതി തെരഞ്ഞെടുപ്പ് റദ്ദു ചെയ്യാനോ പുതിയ തെരഞ്ഞെടുപ്പ് നടത്താനോ കഴിയില്ല?? കാരണം നിയമപരമായ ആ സ്ഥാനാർഥിയുടെ കുറ്റം മൂലമാണ് അയാൾക്ക്‌ മൽസ്സരിക്കൻ കഴിയാതെ പോയത്.. അവിടെ പരാജയപ്പെടുന്നത് ജനാധിപത്യമാണ്.. ഒരു പക്ഷെ ആ സ്ഥാനാർഥിയുടെ വിജയം ജനങ്ങൾ കരുതി വെച്ചിരുന്ന ഒരു മറുപടി ആയിരുന്നിരിക്കാം... ഇവിടെ പോലീസ് കസ്റ്റഡിയിലേക്ക് സ്ഥാനാർഥി എത്തിച്ചേരുന്നതിനെ നിസ്സാരമായി പൊലീസ്സിന്റെ ഒത്താശയോടെ രൂപപ്പെടുത്താവുന്നതെ ഉള്ളു എന്ന് നിസ്സംശയം പറയാം.. സമാനമായ രീതിയിത്തന്നെ ചിന്തിക്കൂ.. ഒരു വ്യക്തിയുടെ സ്ഥാനാർത്തിത്വം മൽസ്സരരംഗത്തുള്ള മറ്റൊരു പ്രമുഖ നേതാവിന്റെ വിജയത്തിന് ഭീഷണി ആകുമെന്ന് കരുതുക.. പോലീസിനെ സ്വാധീനിച്ച് നിസ്സാരമായി ആ ഭീഷണിയെ മറികടക്കാൻ സ്വാധീനശക്തിയായി നിൽക്കുന്ന സ്ഥാനാർഥികഴിയും.. ഇവിടെ അഴിമതിക്ക് വശംവദരാകാത്ത, സ്വാധീനങ്ങൾക്ക് വഴിപ്പെടാത്ത കാക്കിയിട്ടദേവന്മാരാണ് പോലീസ്കാർ എന്നു കൂടി വിധിന്യായത്തിൽ എഴുതിപ്പിടിപ്പിക്കാഞ്ഞത് ആശ്വാസം നല്കുന്നു.. ജനപ്രതിനിധികൾക്ക്മേൽ പോലീസിന് പരോക്ഷമായി അധികാരം നൽകുന്നതാണ് ഈവിധി.. ജനങ്ങൾക്ക്‌ വേണ്ടി പോരാടാനുള്ള രാഷ്ട്രീയ പ്രവർത്തകരുടെ ശക്തിയെ നശിപ്പിക്കുന്നതാണ് ഈ വിധി.. ഇത് പോലീസ് രാജിലേക്കും പോലീസ് അഴിഞ്ഞാട്ടത്തിലേക്കും കൊണ്ടുചെന്നെത്തിക്കും എന്ന് ഭയക്കേണ്ടിയിരിക്കുന്നു..

       ഒരു ക്രിമിനൽ കേസ്സിൽ ശിക്ഷിക്കപ്പെടുന്ന പാർളമെൻറ്, നിയമസ്സഭാ പ്രതിനിധികൾ ശിക്ഷാ വിധി പുറത്തുവരുന്ന അതേ ദിവസ്സം തന്നെ അവരുടെ അംഗത്വം നഷ്ട്ടപ്പെടുമെന്നാണ് സുപ്രീം കോടതി പറയുന്നത്.. അപ്പീൽ കോടതി കുറ്റക്കാരനായി കാണുന്നതുവരെ തുടരാൻ അനുവാദം നൽകുന്ന ജനപ്രാതിനിധ്യ നിയമത്തിലെ 8 (4 ) വകുപ്പ് റദ്ദു ചെയ്തു കൊണ്ടാണ് കോടതി അപ്രകാരം പ്രസ്ഥാവിച്ചത്.. Moral Turpitude ന് വിഘാതമായ കുറ്റ കൃത്യങ്ങളിൽ മാത്രം വിലക്ക്ഉത്തരവ് ചുരുക്കിയിരുന്നെങ്കിൽ അൽപ്പമെങ്കിലും വിധി ന്യായീകരിക്കപ്പെട്ടെനേം.. കേവലം ഒരു മജിസ്ട്രേറ്റ് കോടതിയുടെ ശിക്ഷാ വിധിപോലും ഒരു പാർളമെൻറ്- നിയമസഭാ അങ്ങത്തെ അയോഗ്യമാക്കുന്ന നിലയിലായിരിക്കുന്നു കാര്യങ്ങൾ..  ഒരു കീഴ്കോടതിയുടെ തെറ്റായ ഉത്തരവ് ഒരു ജനപ്രതിനിധിയുടെ പാർളമെൻറ്- നിയമസഭാ അംഗത്വം നഷ്ട്ടപ്പെടുത്തുവാൻ ഇടവരുന്നു.. അതുവഴി ഭൂരിപക്ഷം നഷ്ട്ടപ്പെട്ട് ഒരു ഭരണം തന്നെ നിലം പോത്തിയെക്കാം.. മേൽക്കൊടതി പ്രസ്തുത അംഗം നിരപരാധിയെന്ന് കാണുന്നു.. അങ്ങനെയെങ്കിൽ നിലം പൊത്തിയ സർക്കാരിനെ പുന: സ്ഥാപിക്കാൻ കോടതിക്ക് കഴിയുമോ?? ഇത്രക്ക് വിലയെ ഇവിടെ വോട്ടു ചെയ്യുന്ന ജനത്തിനുള്ലോ?? ആയിരക്കണക്കിന് ജനങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിക്കുന്ന ഒരു പാർളമെൻറ്- നിയമസഭാ അംഗത്തിന്റെ നിലനിൽപ്പ്‌ ഒരു മജിസ്ട്രേറ്റിന്റെ തെറ്റായ തീരുമാനത്തോളമേ ഉള്ളോ?? ഒരു രാജ്യത്തിന്റെ സർക്കാരിനെ വരെ ഒരു മജിസ്ട്രേട്ടിനു മറിച്ചിടാൻ കഴിയുമെന്നൊ?? തെറ്റായ തീരുമാനങ്ങൾ കീഴ് കോടതികൾക്ക് ഉണ്ടാവില്ലെന്ന് കരുതാൻ കഴിയില്ലെല്ലോ!!?? അങ്ങനെ എങ്കിൽ അപ്പീൽ എന്ന അനുബന്ധം നിയമത്തിൽ ചേർക്കെണ്ടതില്ലായിരുന്നല്ലോ?? 

     പൊതുജനം അഴിമതികഥകൾ കൊണ്ട് പൊറുതിമുട്ടിയതിനാൽ സുപ്രീം കോടതിയുടെ വിധി കേള്ക്കുന്ന മാത്രയിൽതന്നെ കയ്യടി ലഭിക്കുന്നതായി.. അതിനാലാണെന്ന് തോന്നുന്നു CPM ഒഴികെയുള്ള മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ഒന്നുംതന്നെ വിധിയ്ക്കെതിരെ വിമർശനവുമായി രംഗത്തു വന്ന് കാണാഞ്ഞത്.. കേന്ദ്ര സർക്കാർ വിധിയ്ക്കെതിരെ പുന: പരിശോധനാ ഹർജി നൽകില്ല; പകരം വിധിയിൽ വ്യക്തത മാത്രം ആവശ്യപ്പെടുമെന്ന് പറയുന്നു.. 

       കോടതി വിധികളെയോ, കോടതി നടപടികളെയോ വിമർശിക്കാൻ പൊതുപ്രവർത്തകർക്ക് വിലക്ക് കല്പ്പിക്കുക കൂടിയാണ് പരോക്ഷമായി ഈ വിധി ചെയ്യുന്നത്.. അപ്പീൽ കോടതികൾ തീരുമാനിക്കുന്നതുവരെ പാർളമെൻറ്- നിയമസഭാ അംഗങ്ങൾക്ക് തൽസ്ഥാനത്ത് തുടരാൻ കഴിയുന്ന അവസ്ഥ പുന:സ്ഥാപിക്കുകയാണ് വേണ്ടത്..അത് മാത്രമല്ല എല്ലാ കുറ്റക്രിത്യത്തിലും ശിക്ഷിക്കപ്പെടുന്നവരെ ഒരേ നുകത്തിൽ കെട്ടി നാടുകടത്തുന്ന തരത്തിലെ വിധിയിലെ പ്രസ്ഥാവം മാറ്റെണ്ടതാണ്.. ശിക്ഷയേയും രാഷ്ട്രീയമായി നേരിടാൻ കഴിയും എന്ന് കോടതികൾ മനസ്സിലാക്കണം.. അതിനുള്ള ഉദാഹരണമാണ് ശ്രി E M S നമ്പൂതിരി പ്പാടിനെതിരെ ഉണ്ടായ കോടതി അലക്ഷ്യക്കുറ്റം.. കീഴ്ക്കോടതി ശിക്ഷയെ അദ്ദേഹം മേൽക്കോടതിയിൽ ചോദ്യം ചെയ്തു.. നിസ്സാരമായ പിഴ ഒടുക്കി കേസ് തീർക്കാൻ മേൽക്കൊടതി നൽകിയ അവസ്സരത്തെ നിഷേധിച്ച് അദ്ദേഹം  തന്റെ നിലപാടിൽ ഉറച്ചുനിന്നു പൊരുതി.. അത് ഒരു ശിക്ഷയെ രാഷ്ട്രീയമായി നേരിടുകയായിരുന്നു എന്ന് വേണം കാണാൻ.. സമാനമായ സംഭവങ്ങൾ ഗാന്ധിജിയുടെ രാഷ്ട്രീയ ജീവിതത്തിലും കാണാം..കീഴ്ക്കോടതി ശിക്ഷിച്ചപാടെതന്നെ  ശ്രി E M S നമ്പൂതിരിപ്പാടിന്റെ എല്ലാ പ്രതിനിധ്യങ്ങളും നഷ്ട്ടപ്പെട്ട് അദ്ദേഹം എല്ലാ തെരഞ്ഞെടുപ്പുകളിലും അയോഗ്യനായിരുന്നുവെങ്കിലെ പോരായ്മയെക്കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കൂ.. 

       കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷവും, അഴിമതി തുടങ്ങിയ കുറ്റകൃത്യങ്ങൾ രാഷ്ട്രീയ ഭരണ രംഗത്ത് വർദ്ധിക്കുന്നതും തടയേണ്ടത് തന്നെയാണ്.. മഹത്തായ ജനാധിപത്യ രാജ്യം എന്ന് അഭിമാനത്തോടെ പറയുന്ന ഓരോ ഭാരതീയനും ഇഷ്ട്ടപ്പെടുന്നത് തങ്ങളുടെ ജനപ്രതിനിധിയിലും, പാർലമെന്റിലും വിശ്വാസ്സവും ആശ്വാസ്സവും കണ്ടെത്തി മുന്നോട്ട് പോകുന്നതിനാണ്.. അതിന് കഴിയാതെ വരുന്നതിലെ നിരാശയാണ് അവർ കോടതികളിൽ ആശ്വാസം കണ്ടെത്താൻ കാരണമാകുന്നത്.. കൊടതികളാകട്ടെ തങ്ങളാണ് എല്ലാ ശരികളുടെയും വക്താക്കളെന്നനിലയിൽ അപ്രമാധിത്യം കൽപ്പിച്ച് കിട്ടാൻ വെമ്പൽ കൊള്ളുന്നു..  

       ഭരണസിരാകേന്ദ്രങ്ങളിൽ കൊടും കുറ്റവാളികൾ കടന്നു കൂടുന്നതിനെ തടയുക തന്നെ വേണം.. പക്ഷെ അതിനായുള്ള നടപടികൾ ജനാധിപത്യത്തിനെയും, ഭരണഘടനയും തകർക്കുന്നതാവരുത്......


[Rajesh Puliyanethu
 Advocate, Haripad]

     

Wednesday 10 July 2013

ഹർത്താൽ വിജയഗാഥകൾ അവസ്സാനിക്കുന്നതേ ഇല്ല......!!!


        എന്ത് സംഭവം നാട്ടിൽ അരങ്ങേറി എന്ന് കേട്ടാലും ഉടനെ ഒരു മലയാളിയുടെ നാവ് അറിയാതെ ചോദിച്ചു പോകും "നാളെ ഇനി ഹർത്താലോ മറ്റോ ആണോ"?? നമ്മുടെ നാട് ഹർത്താലുകളോട് അത്രയ്ക്ക് ബന്ധപ്പെട്ട് കിടക്കുന്നു.. പ്രാദേശികമായും, സംസ്ഥാനതലത്തിലും, ദേശീയമായും നമ്മൾ വളരെ അധികം ഹർത്താലുകൾ കാണുന്നു..

       മുൻപൊക്കെ നാട്ടിൽ ദു:ഖകരമായ ഒരു സംഭവത്തിനോട് അനുബന്ധിച്ചായിരുന്നു ഹർത്താലുകൾ എന്നായിരുന്നു പൊതുവേയുള്ള ഒരു ധാരണ.. നാട്ടിൽ ഒരു പ്രമുഖ വ്യക്തിയുടെ മരണമുണ്ടാകുക, ഒരു തീപിടുത്തമോ, നാശനഷ്ടമോ അങ്ങനെ ഉള്ള ദു:ഖകരമായ ഒന്നിന് കടകൾ ആടച്ചിട്ടും മറ്റു പ്രവർത്തനങ്ങളിൽ ഏർപ്പെടാതെയും ദു:ഖം ആചരിക്കുക എന്നതായിരുന്നു അതുകൊണ്ട് ഉദ്ദേശിച്ചിരുന്നത്.. അതിനാൽതന്നെ അക്രമം എന്നത് ഹർത്താലിന്റെ ഭാഗമായി വിരളമായിമാത്രം കണ്ടുവരുന്ന ഒന്നായിരുന്നു.. ഹർത്താലുകൾ പൊതുജനങ്ങളിൽ വെറുപ്പുളവാക്കുന്ന ഒന്നായിരുന്നില്ല എന്നും കാണാമായിരുന്നു..

       വാശിയും, ആവേശവും, പ്രതിഷേധവും, രോഷവും എല്ലാം ചേര്ന്ന കലാരൂപം 'ബന്ദ്' എന്നാ പേരിലായിരുന്നു അവതരിപ്പിക്കപ്പെട്ടിരുന്നത്.. ബന്ദിന് ആഹ്വാനം നൽകുന്നവരുടെ ശക്തി, സ്വാധീനം എന്നിവ ബന്ദിന്റെ  കാരണത്തേക്കാളേറെ അതിന്റെ വിജയത്തിൽ പ്രവർത്തിക്കുന്നതായി കാണാം.. ഹൈക്കോടതി ബന്ദ് നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചതിന് ശേഷം ബന്ദ്‌ ഹർത്താലിൽ ലയിച്ച് ഹർത്താൽ മാത്രമായി. ബന്ദിന്റെ എല്ലാ ചടുലതയും അൽപ്പം പോലും കുറയാതെ ഹർത്താലിലേക്ക് ആവാഹിക്കാൻ ബന്ദ് നാടത്തിപ്പുകാർ ആത്മാർഥമായി തന്നെ ശ്രമിച്ചു..

       ഹർത്താൽ ആഹ്വാനങ്ങൾ വളരെ അധികമായപ്പോൾ ഹർത്താലുകളുടെ ആവശ്യകതയെതന്നെ ജനങ്ങൾ ചോദ്യം ചെയ്തു തുടങ്ങി.. ഒരു ഹർത്താലിൽ ബുദ്ധിമുട്ട് അനുഭവിച്ച ഒരുവൻ ഹർത്താലിനെതിരെ ചിന്തിക്കുന്നത് സ്വോഭാവികം മാത്രം.. കോടതികൾ വരെ ഹർത്താലുകൾക്ക് എതിരെ അഭിപ്രായങ്ങൾ പറയുന്ന സ്ഥിതിവിശേഷം സംജാതമായി.. ഭാരതം പോലെ ഒരു ജനാധപത്യ രാജ്യത്ത് ഹർത്താലുകൾ നിരോധിക്കുന്നതിലെ പ്രായോഗികതയും, പ്രതിഷേധിക്കുന്നതിനുള്ള അവകാശത്തിന്റെ സീമകളും എല്ലാം ചർച്ച ചെയ്യപ്പെട്ടു..

       രാജ്യത്ത് ജനതയ്ക്ക് അപ്രീയമായത് ഒന്ന് തീരുമാനിക്കാപ്പെടുകയോ, നടപ്പാവുകയോ ചെയ്‌താൽ പ്രതിഷേധിക്കുക എന്നത് ജനതയുടെ സ്വാതന്ത്രമാണ്.. അത് ജനാധിപത്യത്തിന്റെ ശക്തിയാണ്.. ഒരു രാഷ്ട്രീയപാർട്ടി മാത്രമാണ് ആ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നതെങ്കിലും; അതിനെ ഒരു വിഭാഗം ജനതയുടെ എതിർപ്പായി കാണാം.. ഒരു പ്രതിഷേധപരിപാടിയുമായി മുന്നോട്ടുപോകുന്നതിന് ഭൂരിപക്ഷത്തിന്റെ പിന്തുണയോടയെ പാടുള്ളൂ എന്നും പറയാൻ കഴിയില്ലല്ലോ??

       പ്രതിഷേധം അവകാശമായി നിർവ്വചിക്കപ്പെട്ടിരിക്കുന്ന നമ്മുടെ രാജ്യത്ത് സാദ്ധ്യമായ പ്രതിഷേധമാർഗ്ഗങ്ങൾ ഏതൊക്കെ എന്നും നാം ചിന്തിക്കണം.. പ്രകടനവും, നിസ്സഹകരണവും, മുദ്രാവാക്യം വിളിയും, സത്യാഗ്രഹങ്ങളും, പ്രസ്ഥാവനായുദ്ധവും, പ്രചാരണവും ഒക്കെ സമാധാനപരമായ പ്രതിഷേധം എന്ന രീതിയിൽ പുകഴ്ത്തപ്പെടുന്നു.. പക്ഷെ അഴിമതി ഉൾപ്പടെ മനുഷ്യമനസ്സുകൾക്ക് അൽപ്പം പോലും അംഗീകരിക്കാൻ കഴിയാത്ത, പ്രസ്തുത വിഷയത്തെക്കുറിച്ച് കേൾക്കുന്നപാടെ തന്നെ രോഷം ഉയർത്തത്തക്ക ഒരു വിഷയത്തിന് നിയമ ലംഘനങ്ങൾ പോലെയുള്ള കടുത്ത സമരമാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടിവരും.. പ്രതിഷേധം രൂക്ഷമായ രീതിയിൽ അവതരിപ്പിക്കേണ്ടി വരുമ്പോൾ ഹർത്താലുകൾ പോലെയുള്ള സമരമാർഗ്ഗങ്ങളെ ഒഴിവാക്കാൻ കഴിയില്ല.. സത്യാഗ്രഹങ്ങളെക്കാൾ ഭരണകൂടങ്ങൾ അക്രമങ്ങളെ ഭയപ്പെടുന്നു എന്ന സത്യത്തെ അങ്ങീകരിക്കനം.. സത്ര്യാഗ്രഹം വിലപ്പോകണമെങ്കിൽ സത്യാഗ്രഹങ്ങളെ കടുത്ത പ്രതിഷേധമായി കണ്ട് അംഗീകരിക്കാൻ തയ്യാറുള്ള എതിർപക്ഷ മായിരിക്കണം.. അല്ലെങ്കിൽ സത്യാഗ്രഹങ്ങൾ പോലെയുള്ള സമരമാർഗ്ഗങ്ങൾക്ക് പ്രഹരശേഷി കുറയും..നിരാഹാര സത്യാഗ്രഹങ്ങൾ പോലും അവഗണിക്കപ്പെടും!! നിരാഹരവൃതം നയിക്കുന്ന വ്യക്തി മരണപ്പെടുമോ എന്ന ഭയം ഭരണകൂടത്തിനുണ്ടാകാം.. അങ്ങനെ മരണപ്പെട്ടാൽ ആ സമരം സമാധാന മാർഗ്ഗത്തിലുള്ളതായിരുന്നു എന്ന് പറയാൻ സാധിക്കുമോ?? ഭരണകൂടം അവിടെയും ഭയപ്പെടുന്നത് ആ മരണത്തിന് ശേഷം ഉയരാൻ സാധ്യതയുള്ള രക്തരൂക്ഷിത വിപ്ലവത്തെയാണ്.. ക്ലമന്റ് അറ്റ്ലിയുടെ സ്ഥാനത്ത് ചർച്ചിൽ ആയിരുന്നെങ്കിൽ ഗാന്ധിജിയുടെ സമാധാന സമരമാർഗ്ഗങ്ങൾ വിലപ്പോകുമായിരുന്നില്ല എന്ന് വിലയിരുത്തുന്ന ചരിത്രകാരന്മാരുമുണ്ട്.. മാത്രമല്ല സമാധാനമാർഗ്ഗങ്ങളിൽ കൂടിയുള്ള സമരത്തിന്റെ ശക്തിയെ കണ്ട് തിരിച്ചറിഞ്ഞ് തങ്ങളുടെ നിലപാടുകളെക്കുറിച്ച് പുനർ ചിന്തിക്കുന്ന ഭരണകൂടമോ എതിർചേരിയോ ഉണ്ടാകണമെങ്കിൽ സമരത്തിന് ആസ്പതമായ വിഷയം അന്തസ്സുള്ളതും, ആശയപരവും ആകണം.. സ്വാർഥലാക്കോടെ നടത്തുന്ന അഴിമതികൾക്കെതിരെ സമരം ചെയ്യുമ്പോൾ സമാധാനമാർഗ്ഗങ്ങൾ വിലപ്പോകാതെ വരും!! ഭരണകൂടങ്ങളെ ഭയപ്പെടുത്തുന്ന തീപന്തങ്ങൾക്ക് അങ്ങനെയാണ് പ്രാധാന്യം ലഭിക്കുന്നത്..

       ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കിയാൽ; പിന്നീട് മഹത്തരമെന്ന് വാഴ്ത്തപ്പെട്ട പല വിപ്ലവങ്ങളും രക്തരൂക്ഷിത വിപ്ലവങ്ങളായിരുന്നു എന്ന് കാണാം.. കലാപത്തിനും അക്രമത്തിനും സമരവഴിയിൽ വലിയ സ്ഥാനങ്ങൾ ഉണ്ട്.. പക്ഷെ അക്രമത്തെ ആർക്കും പ്രോത്സാഹിപ്പിക്കാൻ കഴിയില്ല.. സമരത്തിലെ അക്രമങ്ങൾ പ്രോത്സ്സാഹനങ്ങൾക്കോ, മുൻ പദ്ധതികൾക്ക് അനുസൃതമായോ ഉണ്ടാവരുത്.. സ്വോഭാവികമായി പ്രസ്തുത വിഷയത്തിന്റെ തീവ്രതയ്ക്ക് അനുസൃതമായി അത് സംഭവിക്കുകയാണെങ്കിൽ ആ അക്രമം ന്യായീകരിക്കപ്പെടും..

       വർത്തമാനകാലത്ത് ഹർത്താലുകൾ പോലെയുള്ള സമരമാർഗ്ഗങ്ങൾ കൂടുതലായി വിമർശിക്കപ്പെടുന്നത് അവയുടെ ബാഹുല്യം കൊണ്ടാണ്.. 'എന്തിനാണ് ഇന്ന് ഈ ഹർത്താൽ' എന്ന്‌ അതിശയവും, അമർഷവും കലർന്ന രീതിയിൽ ജനങ്ങൾക്ക്‌ ചോദിക്കേണ്ടിവരുന്നു.. കാരണം ഒരു വിഷയത്തിന്റെ തീവ്രതയോ, ആ വിഷയത്തിന് ജനങ്ങൾക്കിടയിലുള്ള സ്വാധീനമോ, അന്ഗീകാരമോ ഒന്നും മനസ്സിലാക്കാൻ ശ്രമിക്കാതെ ആദ്യമേ പ്രഖ്യാപിക്കുന്ന സമര മാർഗ്ഗമായി ഹർത്താൽ മാറി.. അതിന് കാരണം ഏറ്റവും എളുപ്പത്തിൽ വിജയിപ്പിക്കാവുന്ന സമരമാർഗ്ഗമായി ഹർത്താലിനെ രാഷ്ട്രീയ പാർട്ടികൾ കണ്ടതാണ്.. ഒരു മുദ്രാവാക്യം ഉയർത്തി സമരം ചെയ്യുകയും, അതിനോട് അനുബന്ധിച്ച് ഒരു ഹർത്താൽ പ്രഖ്യാപിക്കുകയും ചെയ്‌താൽ, സമരത്തിന് ആസ്പതമായ വിഷയത്തിൽ വിജയമുണ്ടായോ എന്നത് ഹർത്താൽ പ്രഖ്യാപിക്കുന്നവർക്ക് ഒരു വിഷയമേ അല്ല.. മറിച്ച് ഹർത്താൽ ദിനത്തിൽ കടകമ്പോളങ്ങൾ അടഞ്ഞു കിടന്നോ, വാഹനങ്ങൾ നിറത്തിലിരങ്ങിയില്ലേ!! തുടങ്ങിയ ചോദ്യങ്ങൾ മാത്രമാണ് ഹർത്താലിന്റെ വിജയത്തിനോടുചേർന്ന് ഉയർന്നു കേൾക്കുന്നത്..

       ഹർത്താൽ വളരെ എളുപ്പത്തിൽ വിജയിക്കാൻ കഴിയുന്നതിന് സാമൂഹികമായ കാരണങ്ങളുമുണ്ട്.. ഒരു ഹർത്താൽ ദിനത്തിൽ തന്റേതായ ഒരു കാര്യത്തിന് മുടക്കം നേരിടുന്ന ചിലരാണ് ഹർത്താലിന്റെ വിമർശകരാകുന്നത്.. അവരിൽ പലരും തന്നെ മറ്റൊരു ദിവസ്സത്തെ ഹർത്താലിനെ സ്വാഗതം ചെയ്തെന്നു വരാം.. കാരണം ഒരു ഹർത്താൽ ദിനം ഒരു വിശ്രമദിനമാണ് സമ്മാനിക്കുന്നത്.. കടകളിൽ, കമ്പനികളിൽ, ബാങ്കിൽ, സ്കൂളിൽ, വ്യവസ്സായ സ്ഥാപനങ്ങളിൽ അങ്ങനെ സമൂഹത്തിന്റെ പലമേഘലകളിൽ പ്രവര്ത്തിക്കുന്ന വളരെ വലിയ വിഭാഗം ഹർത്താലിനെ സ്വാഗതം ചെയ്യുന്നു.. ഈക്കൂട്ടർ പൊടുന്നനെ പ്രഖ്യാപിക്കുന്ന ഒരു ഹർത്താലിനെ മാത്രമേ വെറുക്കുന്നുള്ളൂ.. കാരണം ഒരു ഹർത്താൽ ആഘോഷത്തിനുള്ള തയ്യാറെടുപ്പ് അവർക്ക് ലഭിക്കാത്തതിലുള്ള പരിഭവമാണത്.. തൊഴിൽ മേഘലകളിലെ സമ്മർദ്ദത്തെ ഈ താല്പര്യത്തിനു പുറകിൽ ഒരു കാരണമായി കാണാവുന്നതാണ്.. പരിപൂർണ്ണ താൽപര്യത്തോടെ ആസ്വദിച്ച് പണി എടുക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നതും പിന്നാമ്പുറ ദൃശ്യം!! മാസത്തിൽ ഒരു ദിവസ്സം അവധി അനുവദിക്കപ്പെട്ടിട്ടുള്ള ഒരു തൊഴിലാളി ആ അവധി മാസ്സത്തിന്റെ ആദ്യം തന്നെ എടുക്കുന്ന പ്രവണതയാണ് അടുത്തിടെ വളർന്നു വരുന്നത്.. കാരണം ആ മാസ്സത്തിൽ വരാൻ സാധ്യതയുള്ള ഹർത്താൽ തൊഴിലുടമ അവധിയായി കണക്കാക്കുമെന്ന് ചിന്തിച്ചാണ് അപ്രകാരം ചെയ്യുന്നത്..!!

       ഹർത്താൽ ഉണ്ടാക്കുന്ന സാമ്പത്തിക നഷ്ട്ടത്തെയാണ് വിസ്തൃതമായ രീതിയിൽ വിശകലനം ചെയ്യപ്പെട്ടത്.. ഹർത്താൽ ദിനത്തിലെ അക്രമത്തിൽ നശിപ്പിക്കപ്പെട്ട പോതുമുതലിന്റെ കണക്കുകൾ പലരും നിരത്തി.. പൊതു ജനത്തിന്റെ പണമാണ് പൊതുമുതൽ, അത് നശിപ്പിക്കുന്നത് സ്വന്തം പണം നശിപ്പിക്കുന്നതിന് തുല്യമാണെന്ന് ഉപദേശിച്ച ഒരുവനോട്; 'പൊതുവായ ആവശ്യത്തിനാണ് അവനശിപ്പിച്ചതും, അപ്പോഴും പൊതുമുതലിന് ഉപയുക്തത തന്നെയാണ് ഉണ്ടായത്' എന്ന് മറുപടി പറഞ്ഞ പൊതുപ്രവർത്തകന്റെ വാക്കുകൾ ആലോസ്സരവും ഒപ്പം ഒന്ന് ചിന്തിക്കാനുള്ള വകയും നൽകിയെന്നെ പറയാൻ കഴിയൂ..

       സാമ്പത്തിക വൈയാകരണൻമാരുടെ കൂട്ടിക്കിഴിക്കലുകളിൽ രാജ്യത്തിന്റെ ആകെ ഉൽപ്പാതനത്തിന്റെയും, വിനിമയത്തിന്റെയും തോതിൽ ഒരു ഹർത്താൽ ഉണ്ടാക്കുന്ന നഷ്ടം വലുതാണ്‌......!!`..!! പക്ഷെ സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് അത് വലിയ പ്രത്യക്ഷ പ്രത്യാഘാതങ്ങൾ സൃഷ്ട്ടിക്കുന്നില്ല എന്ന് വേണം കരുതാൻ.. പലതരം വ്യവസായ കച്ചവട സ്ഥാപനങ്ങൾക്കും ഒരു ദിവസ്സം നടക്കാത്ത കച്ചവടം അടുത്ത ദിവസ്സം ലഭിക്കും.. അപ്രകാരം പരിഹരിക്കാത്തവയും ഉണ്ടെകിലും അവ ഇടപഴകി ഹർത്താലിനെതിരെ പ്രത്യക്ഷപ്രക്ഷോഭത്തിലേക്ക്‌ കാര്യങ്ങൾ എത്താതെ മുന്നോട്ടുപോകുന്നു..

       സമരമാർഗ്ഗങ്ങളിൽ ഹർത്താലുകൾ ഒഴിവാക്കപ്പെടാൻ കഴിയുമെന്ന് തോന്നുന്നില്ല!! വലിയ പ്രതിഷേധാത്മകമായ ഒരു വിഷയം അരങ്ങേരിയാൽ  'ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലേ' എന്ന് ഒരു സാധാരണക്കാരൻ ചോദിക്കുന്നത് അത് ഒരു ഹർത്താലിനുള്ള ആഹ്വാനമായി കണ്ടാൽ തെറ്റാവില്ല.. ഒരു ഹർത്താലിന് ആഹ്വാനം നടത്തുമ്പോൾ ആ ആഹ്വാനത്തെ ജനങ്ങൾ ന്യായയുക്തമെന്നു വിലയിരുത്തുമോ എന്ന് ചിന്തിക്കാനുള്ള വകതിരിവ് ആ ആഹ്വാനം നടത്തുന്നവർക്കുണ്ടായാൽ ഹർത്താൽ അംഗീകാരമുള്ള, പ്രഹര ശേഷിയുള്ള സമരമാർഗ്ഗമായി തുടരും...

   
[Rajesh Puliyanethu
 Advocate, Haripad]

Monday 8 July 2013

സോളാറിന്റെ നാൾവഴിയെ പൊള്ളുന്ന കേരള രാഷ്ട്രീയം!!


         ബിജു രാധാകൃഷ്ണൻ, സരിത നായർ, ഷാലു മേനോൻ, ജോപ്പാൻ, ജിക്കുമൊൻ.. അങ്ങനെ തുടരുന്നു കേരള ജനതയെ ആലോസരപ്പെടുത്തിക്കോ  ണ്ടിരിക്കുന്ന പേരുകൾ. . ഒപ്പം ഒരു മുഖ്യ ഭരണാധികാരിയും, ആഭ്യന്തര മന്ത്രിയും.. അവരുടെ അകത്തും പുറത്തുമായി നിലകൊള്ളുന്ന സേവകരും.. ഇവയെല്ലാം ആഘോഷമാക്കി തീർത്ത്; കിട്ടിയ എല്ലിൻ കഷ്ണം പരമാവധി നക്കി വെടിപ്പാക്കുന്ന പ്രതിപക്ഷവും, മൌനത്തോടെയും അൽപ്പസംസ്സാരത്തിലൂടെയും പ്രസ്തുത സമയത്തെ പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്ന മുന്നണി നേതാക്കളും, ഗ്രൂപ്പ് നേതാക്കളും.. അങ്ങനെ ഒരു രാഷ്ട്രീയ കാർണിവൽ സമയമാണ് കേരളത്തിന്.. ഇവിടെ കേരള ജനത ആലോസ്സരപ്പെടുന്നത് പ്രധാനമായും TV ഓണ്‍ ചെയ്യുമ്പോളാണ് എന്നതാണ് സത്യം.. ഹോ, 'ഈ TV ഓണ്‍ ചെയ്‌താൽ മുഴുവൻ ഇവളുമാരേം എഴുന്നള്ളിച്ചോണ്ട് ഓരോ അവന്മാര് പോയത് മാത്രമേ കാണാനോള്ളല്ലോ'  എന്ന് അരാഷ്ട്രീയ വാദികളായ വീട്ടമ്മമാർ പിറുപിറുക്കുന്നു..

       സരിതാനായരും, ബിജു രാധാകൃഷ്ണനും, ശാലുമേനോനും ഒക്കെ കൂടി എപ്രകാരമാണ് തട്ടിപ്പുകൾ നടത്തിയത്, അവർ ആരെയൊക്കെയാണ് തട്ടിപ്പിന്  ഇരയാക്കിയത്, അവർ ഏതു തരത്തിലുള്ള കുറ്റ കൃത്യമാണ് ചെയ്തത്, അതുവഴി ഖജനാവിന് ഏതെങ്കിലും തരത്തിലുള്ള നഷ്ടം സംഭവിച്ചിട്ടുണ്ടോ? ഇത്തരം ചോദ്യങ്ങളോടുള്ള ബഹുഭൂരിപക്ഷം മലയാളിയുടെയും മറുപടി അവ്യക്തമാണ്.. കാരണം യാഥാർഥ്യം എന്തെന്നോ, ഒരു വിഷയത്തെ അപഗ്രഥിച്ച് പഠിപ്പിക്കുന്നതിനോ ഇവിടെ രാഷ്രീയ പാർട്ടികളോ, സംഘടനകളോ, മാധ്യമങ്ങളോ ആരും തന്നെ ശ്രമിക്കുന്നില്ല.. അത് പ്രസ്തുത വിഷയത്തിലായാലും മറ്റേതൊരു വിഷയത്തിലായാലും സ്ഥിതി അങ്ങനെതന്നെ!! ഒരു വിവാദം സൃഷ്ടിച്ച് അതിൽനിന്നും തങ്ങൾക്കുള്ള നേട്ടത്തിൽ മാത്രമാണ് എല്ലാവരുടെയും കണ്ണ്.. അത് പ്രതിപക്ഷത്തിന് രാഷ്ട്രീയ ആയുധം, ഭരണപക്ഷത്തിന് ആരോപണവിധേയന് മേൽ ചെലുത്താൻ കഴിയുന്ന സമ്മർദ്ദ മാർഗ്ഗ്ഗം, ഘടക കക്ഷികൾക്ക് വിലപേശൽ മാർഗ്ഗം, മാധ്യമങ്ങൾക്ക് തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾക്കും, തങ്ങളുടെ ചായ്‌വ്കൾക്കും അനുകൂല നിലപാടെടുത്തു അതുവഴി തങ്ങളുടെ കൂറ് ഒന്നുകൂടി വ്യക്തമാക്കാനുള്ള അവസ്സരം, കൂടുതൽ ചടുലമായി അവതരിപ്പിച്ച് തങ്ങളുടെ റേറ്റിംങ്ങും അതുവഴി ബിസ്സിനസ്സും വർധിപ്പിക്കാനുള്ള അവസ്സരം; അങ്ങനെ പോകുന്നു വിവാദത്തിന്റെ വിളവെടുപ്പുകൾ!! ഏതു വഴിയിൽ മുതലെടുപ്പ് നടന്നാലും അത് സാധ്യമാകുന്നത് തങ്ങൾക്കു അനുകൂലമായ രീതിയിൽ ഇവിടുത്തെ ജനതയെ കൊണ്ട് ചിന്തിപ്പിച്ചും, സംസ്സാരിപ്പിച്ചും, പ്രവർത്തിപ്പിച്ചുമാണ്‌ എന്ന സത്യം മറന്നു പോകരുത്.. കേരളജനതയെക്കൊണ്ട് തങ്ങൾക്കു വേണ്ടരീതിയിൽ ചിന്തിക്കാനും, സംസ്സാരിപ്പിക്കാനും, പ്രവർത്തിപ്പിക്കാനും നിസ്സാരമായി പലർക്കും സാധ്യമാകുന്നു എന്നത് പ്രബുദ്ധരെന്നു സ്വയം പ്രശംസ്സ നടത്തി നാൾ കഴിക്കുന്ന മലയാളിക്ക് അപമാനമാണ്.. മലയാളിയുടെ ബുദ്ധി ആർക്കും കോയിൻ ഇട്ട് ഉപയോഗിക്കാൻ കഴിയുന്ന ടെലിഫോണ്‍ ബൂത്ത്‌ പോലെ ആയിരിക്കുന്നത് ചിന്താച്യുതിയാണ്!!

       ബിജു രാധാകൃഷ്ണനും സംഘവും ചെയ്ത കുറ്റകൃത്യവും, അതിന്റെ രാഷ്ട്രീയ മാനങ്ങളും, സാമൂഹിക പ്രസക്തിയും എല്ലാം ചർച്ചചെയ്യപ്പെടെണ്ടതുണ്ട്.. ബിജു രാധാകൃഷ്ണൻ ഒരു തട്ടിപ്പ് വഞ്ചനാ കേസ്സിലെ കുറ്റവാളിയാണ്.. ഭാര്യയെ കൊന്നകുറ്റം അവിടെ നിൽക്കട്ടെ; കാരണം ആ കൊലപാതകക്കുറ്റമല്ല ഇന്നത്തെ വിവാദങ്ങൾക്ക് അടിസ്ഥാനം.. കരളത്തിൽ വർഷങ്ങൾതോറും നടക്കുന്ന ആയിരത്തൊളമെത്തുന്ന കൊലപാതകങ്ങളിൽ ഒന്നത് എന്നുകരുതാം.. പോലീസ് കുറ്റം തെളിയിക്കട്ടെ, കോടതി ശിക്ഷിക്കട്ടെ! പക്ഷെ സോളാർ തട്ടിപ്പിൽ തട്ടിപ്പ് നടത്തിയ വഴിയും നേടിയ പണവും എല്ലാം അംഗീകരിച്ചാലും കുറ്റകൃത്യം ഇന്ത്യൻ ശിക്ഷാനിയമത്തിലെ 406, 420.. തുടങ്ങിയ ശ്രേണിയിലെ കുറ്റക്രിത്യങ്ങളാണവ.. ജാമ്യം ലഭിക്കാത്ത വകുപ്പുകൾ തന്നെയെങ്കിലും കോമ്പൌണ്ടബിൾ ഒഫെൻസ്സുകൾ ആണവ.. ഇത്രയും വമ്പന്മാർ ഉൾപ്പെട്ടകേസ്സെന്ന നിലക്ക് അവ പിന്നീട് ഒത്തുതീരാൻ സാദ്ധ്യത ഉണ്ടോ എന്ന്കൂടി ഒരു ചോദ്യത്തിന്റെ കാരണമില്ല.. അപ്പോൾ ഇവരാരും തന്നെ അന്തിമമായി ശിക്ഷിക്കപ്പെടില്ല എന്നത് ഏറെക്കുറെ ഉറപ്പിക്കാം.. വമ്പന്മാരുടെ സ്വാധീനം ഉപയോഗിച്ചില്ല എന്നുതന്നെ വെയ്ക്കുക.. എന്നാലും പരാതിക്കാരുടെ നഷ്ട്ടം പണം ആയതിനാലും, അത് പണം കൊണ്ടുതന്നെ വീട്ടാൻ കഴിയുമെന്നതിനാലും കോടതിക്ക് പുറത്തുപോലും ഈ കേസ്സുകൾ ഒത്തു തീരുമെന്ന് കരുതാം.. ഖജനാവിന് നഷ്ട്ടം വരുത്താത്ത ഒരുകെസ്സിൽ പ്രതികൾക്കെതിരെ നിലപാടെടുക്കേണ്ട ആവശ്യം കേസ്സ് വിചാരണക്ക് എത്തുന്ന കാലത്ത് ഇവിടെ അധികാരത്തിലിരിക്കുന്ന സർക്കാരിനും ഉണ്ടാകുന്നില്ല... മാത്രമല്ല പണം നല്കി വഞ്ചിതരായവരുടെ പിന്നാമ്പുറകഥകളും ആരും അറിയുന്നില്ല.. പുറത്തു വരുന്ന കഥകളിലെ തുകകൾ തന്നെയാണോ യാഥാർധ്യമെന്നു ആരുകണ്ടു?? അഥവാ അതിൽ കൂടുതലോ കുറവോ എന്നിരിക്കട്ടെ.. പോലീസിൽ ഇപ്പോൾ പറയുന്ന തുകക്ക് മാത്രമേ കോടതിയിൽ നിന്നും പരിഹാരം ലഭിക്കൂ.. മറച്ചുവച്ച മറ്റു കോടികൾ കേസ്സ് നടത്തിയാലും കിട്ടില്ല എന്ന് വ്യക്തം.. അപ്പോഴും പിന്നീട് കേസ്സ് ഒത്തുതീർന്നു പ്രതികൾ പുറത്തു വരാനുള്ള സാധ്യതകൾ ഏറുന്നു..

       കേരളത്തിലെ മജിസ്ട്രേട്ട് കോടതികളിൽ ഒരു വർഷം ഫയൽ ചെയ്യപ്പെടുന്ന 420, 406 IPC ശ്രേണിയിലെ കേസുകളുടെ എണ്ണമെടുത്താൽ അത് പലശതം വരും എന്ന് കാണാൻ സാധിക്കും.. അവയിലെല്ലാം ഏതെങ്കിലും വ്യക്തികളോ സ്ഥാപനങ്ങളോ വഞ്ചിതരാകുന്നു.. നഷ്ടം വഞ്ചിതരായവർക്ക് മാത്രം.. സമൂഹത്തിൽ നടക്കുന്ന ഏതൊരു ക്രിമിനൽ കുറ്റത്തോടും ഉള്ളതിനപ്പുറം ഒരു താൽപ്പര്യവും ആർക്കും അതിനോടോന്നുമില്ല.. സാങ്കേതികമായി സമാനതകൾ പുലർത്തുന്ന സോളാർ കേസ്സിനോടു മാത്രം എന്താണ് മാധ്യമങ്ങൾക്കും, പ്രതിപക്ഷത്തിനും, പൊതുജനത്തിനും ഇത്ര താൽപര്യം??

       കേരളത്തിന്റെ മുഖ്യമന്ത്രിക്കും, അഭ്യന്തരവകുപ്പു മന്ത്രിക്കും ഭരണപക്ഷത്തിനും പ്രസ്തുത തട്ടിപ്പിൽ ഉള്ള പങ്ക്.. അതായിരുന്നു രാഷ്ട്രീയമായി ഈ വിഷയത്തിന് ലഭിച്ച പ്രാധാന്യം.. അതിലുപരി പ്രസ്തുത വിഷയത്തെക്കുറിച്ച് ഉണ്ടായ ഉത്സുകത എന്നത് ഇതിൽ ഉണ്ടായ രണ്ടു സ്ത്രീകളുടെ സാനിദ്ധ്യമാണ്!! ബിജു രാധാകൃഷ്ണനും, ആരോപണവിധേയരായ രാഷ്ട്രീയ പ്രവർത്തകരും എല്ലാം സരിതയുമായും, ശാലു മേനോനോടും ഒത്ത്‌ കാമകേളികളിൽ മുഴുകുന്നത് മനോമണണ്ടലത്തിൽ കണ്ട മലയാളി ഇക്കിളിയോടെ സോളാർ വിഷയത്തെ ചിന്താമണ്ഡലത്തിൽ നിന്നും അടർത്തിമാറ്റാതെ നിലനിർത്തി.. നാടിന്റെ മനസ്സ് നല്ലതുപോലെ തിരിച്ചറിഞ്ഞ മാധ്യമങ്ങളും, രാഷ്ട്രീയ പാർട്ടികളും വിഷയം ചൂടും എരിവും ഒട്ടും ചോരാതെ വിളമ്പിക്കൊണ്ടേയിരുന്നു.. ഏതൊരുവിഷയത്തിന്റെയും ഉത്തേജന ഔഷധമായി സ്ത്രീയും ലൈഗീകതയും സമൂഹത്തിൽ നിലനിൽക്കുന്നതിന്റെ അവസ്സാനത്തെ ഉദാഹരണമായി സോളാർ വിഷയം..

       മുഖ്യ മന്ത്രിയുടെ സേവകരെ പ്രതികൾ നിരന്തരം ഫോണിൽ ബന്ധപ്പെടുന്നു.. വളരെ അധികം സമയം സംസ്സാരിക്കുന്നു.. മുഖ്യ പ്രതി മുഖ്യ മന്ത്രിയുമായി അടച്ചിട്ട മുറിയിൽ ഒരുമണിക്കൂർ സമയം സംസ്സാരിക്കുന്നു.. അഭ്യന്തരമന്ത്രി രണ്ടാം പ്രതിയും നടിയുമായവളുടെ വീട് പാല് കാച്ച് ചടങ്ങിൽ പങ്കെടുക്കുന്നു.. പ്രതികൾക്കൊപ്പം സമാന കുറ്റകൃത്യത്തിൽ മുഖ്യമന്ത്രിയെയും, ആഭ്യന്തര മന്ത്രിയെയും കൂട്ടി വായിക്കാൻ പ്രതിപക്ഷത്തിന് മറ്റെന്ത് തെളിവുവേണം??!

       മുഖ്യ മന്ത്രിയുടെ പേർസണൽ സ്റ്റാഫ്ഫിൽപ്പെട്ടവർ പ്രതികളുമായി ഫോണിൽ സംസ്സരിച്ചതോ, മുഖ്യമന്ത്രിയെ അവർ നേരിൽ കണ്ടതോ ഒന്നും മുഖ്യ മന്ത്രിയെ കുറ്റ കൃത്യത്തിന്റെ ഭാഗപാക്കാക്കാൻ പോരത്തക്ക തെളിവുകളല്ല.. ഒരു പൊതു പ്രവർത്തകനും സന്ദർശ്ശകരെ ഒഴിവാക്കൽ സാധ്യമല്ല.. സന്ദർശകന്റെ ഭൂതകാലം മുഴുവൻ പരിശോധിച്ച് സന്ദർശനം അനുവദിക്കാനും കഴിയില്ല.. അതുകൊണ്ട് തന്നെ അത്തരം ആരോപണങ്ങളെല്ലാം തന്നെ കഴമ്പില്ലാത്തവയെന്നു കാണണം.. ബിജു രാധാകൃഷ്ണൻ കുറച്ചു ദിവസ്സങ്ങൾക്ക് മുൻപ് വരെ പ്രസിദ്ധ ക്രിമിനൽ ആയിരുന്നില്ലല്ലോ? മുഖ്യ മന്ത്രിയെ സന്ദർശിച്ചത് ദാവൂദ് ഇബ്രഹിം ആയിരുന്നെങ്കിൽ ആ സന്ദർശനം മാത്രം തെറ്റായതോന്നാകുമായിരുന്നു..

       തിരുവഞ്ചൂർ രാധാകൃഷ്ണൻ ശാലു മേനോന്റെ വീട് പാല് കാച്ചൽ ചടങ്ങിനെക്കുറിച്ച് നല്കിയ ആദ്യവിശദീകരണം തന്നെ പാളി.. ബുദ്ധിപരമായ ഒരു കള്ളം പോലും അദ്ദേഹത്തിന് പറയാൻ കഴിഞ്ഞില്ല എന്നതാണ് കഷ്ട്ടം.. ഒരു പോക്കറ്റടിക്കാരൻ പിടിക്കപ്പെടുന്നപാടെ പറയുന്ന ചില കള്ളങ്ങളുടെ നിലവാരമേ അവയ്ക്കുണ്ടായിരുന്നുള്ളൂ.. പിന്നീട് ചെകിടത്തു വീഴുന്ന അടിക്ക് പിന്നാലെ വരുന്ന വെളിപ്പെടുത്തലുകൾ പോലെയായി ശാലുവുമായി ചേർന്ന ഫോട്ടോകൾ പുറത്ത് വന്നു കഴിഞ്ഞുണ്ടായ വിശദീകരണങ്ങൾ...

       ഇതെല്ലാം കൂട്ടിവായിച്ചപ്പോൾ സ്വോഭാവികമായും ഏതൊരുവനിലും ഉയരുന്ന സംശയത്തെ മുതലെടുത്ത്‌ പ്രതിപക്ഷം സഭാസ്തംപനവും, സാമൂഹിക സ്തംപനവും ആരഭിച്ചു.. പണം നഷ്ട്ടപ്പെട്ടവനോടുള്ള വേദനയോ, സഹതാപമോ, അവനു നീതി നേടിക്കൊടുക്കണമെന്ന ഉത്തരവാദിത്വബോധമോ ഒന്നുമല്ല പ്രതിപക്ഷത്തിന്റെ ലക്‌ഷ്യം എന്നതും വ്യക്തം.. മറിച്ച് രാഷ്ട്രീയ മുതലെടുപ്പ് എന്നത് മാത്രമാണെന്ന് കാണാം..

       പ്രതിപക്ഷം ജുഡീഷ്യൽ അന്യെഷണവും, മുഖ്യമന്ത്രിയുടെ രാജിയും മാത്രമാണ് പ്രശ്നപരിഹാരത്തിന് ആകെ മാർഗ്ഗം എന്നാ നിലയിലാണ്.. എന്തിനാണ് അവർ അങ്ങനെ ഒരു ആവശ്യത്തിൽ മുറുകെപ്പിടിച്ചു നിൽക്കാൻ കാരണം? എന്താണ് അതിന്റെ ആവശ്യകത?? ഇവയെല്ലാം പ്രസക്തമായ ചോദ്യങ്ങളാണ്..

       ജുഡീഷ്യൽ അന്വേഷണം വേണം എന്ന് ശഠിക്കുന്നത്; പ്രതിപക്ഷം ഇന്ത്യൻ ജുഡീഷ്യറിയിലുള്ള ജനങ്ങളുടെ വിശ്വാസ്യതയെ മുതലെടുക്കാൻ ശ്രമിക്കുന്നു എന്ന് മാത്രം കരുതിയാൽ മതി.. തങ്ങൾ സത്യം പുറത്തു വരാൻ ഏറ്റവും പ്രായോഗികമായ മാർഗ്ഗം നിർദ്ദേശിക്കുന്നു എന്നും അതിനായി പോരാടുന്നു എന്നും തോന്നൽ ജനിപ്പിക്കാൻ മാത്രം ഉള്ള ഒരു ശ്രമം.. അതിൽ ആത്മാര്‍ഥത തീരെ ഇല്ല എന്നുതന്നെ വേണം കരുതാൻ.. ഒരു ജുഡീഷ്യൽ കമ്മീഷന്റെ Terms of Reference നിർദ്ദേശിക്കുന്നത് സർക്കാരാണ്.. ജുഡീഷ്യൽ അന്യേഷണ കമ്മീഷന് കുറ്റക്കാരൻ എന്ന് കാണുന്നവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാനുള്ള അധികാരമില്ല.. എന്തിന്; സർക്കാരിന്റെ ലക്ഷങ്ങൾ മുടക്കി റിട്ടയർ ചെയ്ത ഒരു ജഡ്ജിക്ക് പണി ഉണ്ടാക്കുന്നതിന്റെ അവസ്സാനം ഉള്ള കണ്ടെത്തലുകളെയോ, നിർദ്ദേശങ്ങളെയോ അനഗീകരിക്കേണ്ട ബാധ്യത പോലും സർക്കാരിനില്ല!! പിന്നെ എന്തിന് വേണ്ടി ജുഡീഷ്യൽ അന്യേഷണം?? ഒന്നുങ്കിൽ പ്രതികളെ രക്ഷപ്പെടുത്താനുള്ള ബോധപൂർവ്വമുള്ള പ്രവർത്തനം!! അല്ലെങ്കിൽ ജുഡീഷ്യൽ അന്വേഷണം നേരിടുന്ന മന്ത്രിമാർ ഉൾപ്പെടുന്ന സർക്കാർ രാജിവെയ്ക്കണ മുറവിളി ഉയർത്തി വീണ്ടും തെരുവിലേക്കിറങ്ങാനുള്ള അവസ്സരം സൃഷ്ടിക്കുക..

       തെളിവുകൾ അവ്യക്തമായി മാത്രമാണ് ഉമ്മൻചാണ്ടിയെ കുറ്റക്കാരനായി ചിത്രീകരിക്കുന്നത്.. അങ്ങനെ ഉള്ള അവസ്സരത്തിൽ ഒരു മുഖ്യമന്ത്രി പ്രതിപക്ഷം ബഹളം ഉണ്ടാക്കുന്നു എന്നതിന്റെ മാത്രം അടിസ്ഥാനത്തിൽ രാജി വെയ്ക്കെണ്ടതുണ്ടോ?? നാളെ അദ്ദേഹം നിരപരാധി ആണെന്ന് കണ്ടാൽ പോയ സ്ഥാനം ആര് തിരികെ നല്കും?? അദ്ദേഹത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തിനേൽക്കുന്ന മങ്ങൽ ആര് നിവർത്തിച്ചു നല്കും?? ആ നഷ്ടത്തിന് ഇന്ന് കൂകി വിളിക്കുന്നവർക്ക് എന്ത് ചേതം?? അങ്ങനെ ചിന്തിച്ചാൽ നീതിയുടെ ഒരു ചോദ്യവും അവിടെ അവശേഷിക്കുന്നു!! 

       സോളാർ വിഷയത്തിൽ ഏറ്റവും ഉചിതമായത് CBI അന്വേഷണം തന്നെയാണ്.. സർക്കാർ അതിന് മുതിരുന്നത് പ്രശംസ്സ അർഹിക്കുന്നു.. സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന ഒരു കേസ്സിൽ സർക്കാരിന്റെ സ്വന്തം പോലീസ് അന്യെഷിക്കാതിരിക്കുക... CBI ക്ക് വിശ്വാസ്യത കുറവാണെങ്കിൽ ഇന്ന് ഇന്ത്യയിൽ ലഭ്യമായ ഏറ്റവും വിശ്വാസ്യത ഉള്ള അന്യേഷണ ഏജൻസി അതാണെന്ന് മനസ്സിലാക്കണം.. പുതിയ വിശ്വാസ്യത ഉള്ള ഏജൻസി രൂപീകരിച്ച് സോളാർ അന്വേഷണം സാധ്യമല്ലെല്ലൊ!! ഭാരതത്തിലെ ലക്ഷം കോടികളുടെ അഴുമതി കേസ്സുകളുടെ അന്യെഷണത്തിനും നാം വിശ്വാസ്സമർപ്പിച്ചിരിക്കുന്നത് ഇതേ CBI യെ തന്നെയാണ്..

       കുറ്റവാളികൾ ശിക്ഷിക്കപ്പെടണം എന്ന ഉത്തരവാദിത്വം നിറവേറ്റുക എന്നതിനപ്പുറം; കണ്ടുനിൽക്കുന്ന നിഷ്പക്ഷമതിയിൽ ആലോസ്സരങ്ങൾ ജനിപ്പിക്കുന്ന രാഷ്ട്രീയഅന്തരീക്ഷമാണ് കേരളത്തിൽ നിലനിൽക്കുന്നതെന്ന് നിസ്സംശയം പറയാം.. ജനങ്ങൾക്ക്‌ ഗുണമോ, അവരുടെ ക്ഷേമത്തിന് ഉതകുന്നതോ ഒന്നും സോളാറിന്റെ ഒരു പുറത്തും കാണുവാൻ കഴിയില്ല.. ഒരു വലിയ വിഭാഗം ജനതക്കും യാതൊരു താൽപര്യവുമില്ലാത്ത വിഷയം മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും അവർക്ക്മേൽ അടിച്ചേൽപ്പിക്കുകയാണെന്നും പറയേണ്ടിവരും.. രാഷ്ട്രീയ പാർട്ടികളും, മാധ്യമങ്ങളും അവരുടെ ഊർജ്ജം 'മുതലെടുപ്പുകൾ' എന്നതിന് ഉപരിയായി വിനിയോഗിക്കാനും ശ്രമിക്കണം.. അതിലുപരിയായി ഏതൊരു വിഷയത്തെയും അപഗ്രഥിച്ചു മനസ്സിലാക്കാനുള്ള കെൽപ്പ് ഓരോ വ്യക്തിക്കും ഉണ്ടാക്കുക എന്ന ഉത്തരവാദിത്വവും അവർ നിർവഹിക്കണം


[Rajesh Puliyanethu
 Advocate, Haripad]

       

Thursday 4 July 2013

കല്യാണദിനം


കല്യാണദിനം, ഇന്നു നിന്റെ കല്യാണദിനം

പെണ്ണേ, നിൻ ജീവിതം ചേർത്തു മുറുക്കുന്ന

നാട്ടുഭാഷയിലെ കെട്ടുദിനം...

         പടിയിറങ്ങുന്നു, നീനിന്റെ വീടിന്റെ പടിയിറങ്ങുന്നു
   
         പിന്നിൽ അടയുന്ന പടിപ്പുടവാതിലിൻ ദീനമാം രോദനം

         നിന്റെ കർണ്ണം മുറിക്കുമോ??

ബാല്യ കൗമാരംകാത്ത വീട്ടിലേക്കൊരു യാത്ര-

തറവാടിൻ ശാപമായ് മാറിടുന്നു

         നിന്റെ സന്ദർശനങ്ങൾ ഒരു കാകന്റെ ചുണ്ടിൽ
 
         പാട്ടുണര്ത്തുന്നു

ആടയാഭരണങ്ങൾ നിന്റ മേനി മുറുക്കുന്നു

കാർകൂന്തളത്തെ നീ പൂവാൽ മറയ്ക്കുന്നു

         ഗുരുഭൂത വൃന്ദങ്ങൾ വെറ്റില നാമ്പിനാൽ

         നെറുകയിൽ തോട്ടുനിൻ മംഗളം ചൊല്ലുന്നു

പടിയിറങ്ങുന്നു! നീ നിന്റെ ഒന്നാം ജന്മത്തിൻ പടിയിറങ്ങുന്നു

പടി കയറി നീ നിന്റെ ജീവിതം തിരയുന്നു

         അച്ഛന്റെ ശ്വാസവും അമ്മതൻ തേങ്ങലും

         ചേർന്നൊരു പന്തലിൽ കയറി നീ നിൽക്കുന്നു

അന്യനാം പുരുഷന്റെ കാൽ തൊട്ടു വന്ദിച്ചു

ജീവിതം യാചിച്ചു കൈ നീട്ടി നിൽക്കുന്നു

         അഗ്നിയും ദേവനും സാക്ഷിയായ് നിൽക്കുന്നു

         താലിക്കയർ നിന്റെ കണ്ഠം മുറുക്കുന്നു

തകിലിന്റെ താളത്തിൽ മാനം മറയ്ക്കുന്നു  നീ -

കാന്തന്റെ കൈകളിൽ മോതിരം ചാർത്തുന്നു

         അച്ഛൻ; കൈ പിടിച്ചേൽപ്പിച്ചു പിന്നിലേക്കിറങ്ങുന്നു

         മനുവിന്റെ വാക്കുകൾ സത്യമായ് മാറുന്നു

സദ്യവട്ടം നിന്റെ മുന്നിൽ നിരക്കുന്നു

ആദ്യമായ് അന്നത്തെ പങ്കുവെച്ചീടുന്നു

         സ്വപ്‌നങ്ങൾ തുഴയുന്നോരലങ്കാര നൌകയിൽ നീ-

         തോഴന്റെ വീട്ടിലേക്കാനയിച്ചീടുന്നു

പിന്നിൽ വിളിക്കുന്നതമ്മതൻ രോദനം, പടിയിറങ്ങുന്നോരോമനപുത്രിതൻ

വിരഹത്താലുയരുന്ന മൗനമാം രോദനം...

         വലതുകാൽ വെച്ചു നീ നാഥ ഗ്രിഹത്തിന്റെ

         പടിവാതിൽ ചവിട്ടി കടന്നിടുന്നു

പുതുതായി എത്തുന്ന ബന്ധു വൃന്ദങ്ങളിൽ

തങ്കത്തിൻ തൂക്കമളന്നിടുമ്പോൾ

         നിറമുള്ള ലോഹത്തെ ഒരുതട്ടിൽ വെച്ചുനീ

         മറുതട്ടിൽ ജീവിതം തൂക്കിടുന്നു

ചക്രവാളത്തിങ്കൽ സൂര്യൻ മറയുന്നു

മണിയറ വാതിൽ മലർക്കെ തുറക്കുന്നു

         പാദസ്വരങ്ങളെ കാതോർത്ത് നിൽക്കുന്ന

         കാന്തന്റെ മുന്നിൽ നീ നാണിച്ചു നിൽക്കുന്നു

പ്രേമത്തിൻ ശീതമാം ആദ്യാനുഭൂതിയിൽ

ഇണതന്റെ മാറിൽ അമർന്നിടുന്നു

         ഇത്ര നാളും കാത്ത കന്യകാ പാശത്തിൽ

         കാമത്തിൻ വിരലുകൾ കാർക്കിച്ചു തുപ്പുന്നു

ആർദ്രമാം രാത്രിതൻ അന്ത്യയാമങ്ങളിൽ

ജീവന്റെ ബീജം വിതച്ചിടുന്നു

         കീറിമുറിച്ചോരു നിമിഷത്തിൻ വേദന

         അറിയാതെ നീ തളർന്നുറങ്ങിടുന്നു

കല്യാണ രാത്രിതൻ പൂർണചന്ദ്രൻ

മേഘങ്ങൾക്കുള്ളിൽ മറഞ്ഞിടുന്നു...............



[Rajesh Puliyanethu
 Advocate, Haripad]

       



Saturday 11 May 2013

'മാതൃ' ദിന ആശംസ്സകള്‍....................



       വളരെ ചെറിയ ഒരു കുഞ്ഞായി ഇരുന്നപ്പോള്‍ ഉള്ളതെങ്കിലും മനസ്സില്‍ മായാതെ കിടക്കുന്ന ഒരു ഓര്‍മ്മചിത്രമുണ്ട്. എന്‍റെ അമ്മ നിവര്‍ത്തിവെച്ച കാലുകളില്‍ എന്നെ കിടത്തിയിരുന്നത്. അന്ന് എന്‍റെ കാലുകള്‍ക്ക് അമ്മയുടെ പാദങ്ങളോളമേത്തത്തക്ക നീളമുണ്ടായിരുന്നില്ല. പിന്നീട് അമ്മയുടെ പാദങ്ങളുടെ അപ്പുറത്തെക്കുള്ള വളര്‍ച്ച മനസ്സിന് സംഘര്‍ഷവും, ചുവരുകള്‍ക്ക് ഭാരവുമാണ് എനിക്ക് സമ്മാനിച്ചത്‌!!!!!..

       എല്ലാ അമ്മമാര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ മാതൃദിന ആശംസ്സകള്‍....


[Rajesh Puliyanethu,
 Advocate, Haripad]


Sunday 28 April 2013

ഇന്ത്യൻ പൊളിറ്റിക്സ്സിലെ നരേന്ദ്രമോഡി ഇഫക്റ്റ്!!



   ഭാരതത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് ഏതു നേതാവിനെക്കുറിച്ചാണ് എന്ന് ചോദിച്ചാൽ നിസ്സംശയം പറയാം; നരേന്ദ്ര മോഡി എന്ന്!! ആദ്യ കാലങ്ങളിൽ ഗുജറാത്ത് കലാപവും അതിനോട് ചേർന്ന് നടന്ന മനുഷ്യക്കുരുതികളുമാണ് മോഡി എന്നാ പേരിനോട് ചേർന്ന് നിന്നിരുന്നതെങ്കിൽ ഇന്ന് 'മോഡി മോഡൽ' വികസ്സനം അല്ലെങ്കിൽ സമാന അർഥം സ്പുരിക്കുന്ന 'ഗുജറാത്ത് മോഡൽ' വികസ്സനം എന്നതാണ് നരേന്ദ്ര മോഡി എന്ന പേരിനൊപ്പം ചേർന്നിരിക്കുന്നത്.. അല്ലെങ്കിൽ അടുത്ത പർലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം റെഡ് ഫോർട്ടിൽ സ്വാതന്ത്ര്യ ദിനത്തിൽ ഭാരത പതാക ഉയർത്തുന്നകരങ്ങൾ അദ്ദേഹത്തിന്റേത് ആകുമോ എന്നാ ആകാംഷയും, പ്രതീക്ഷയും!! അങ്ങനെ വർഗ്ഗീയ കലാപങ്ങൾക്ക് ചുക്കാൻ പിടിച്ചവൻ എന്ന പേരുദോഷത്തിൽ നിന്നും മോഡി ഏറെക്കുറെ മോചിതനായിരിക്കുന്നു എന്നുതന്നെവേണം കരുതാൻ!! കുറെ പ്രതീക്ഷാ നിർഭരമായ ചിന്തകളുമായി ചേർന്നു നിന്നാണ് മോഡിയുടെ പേര് കേൾക്കുന്നത് എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നു..

   മോഡിയുടെ അത്തരത്തിലുള്ള ഒരു ഇമേജുമാറ്റമാണ് മറ്റുരാഷ്ട്രീയ പാർട്ടികളെയും നേതാക്കളെയും അസ്വസ്ഥരാക്കുന്നത്.. വർഗ്ഗീയവാദി എന്നാ  തടങ്കലിൽ മോഡിയെ ഇനി എത്രനാൾക്കൂടി പാർപ്പിക്കാൻ കഴിയും എന്നാ കാര്യത്തിൽ അവർ സംശയാലുക്കളാണ്.. മറ്റൊരു കാര്യമായ ആരോപണവും മോഡിക്കെതിരെ ഉയർത്തിക്കാട്ടുവാൻ അവർക്ക് ലഭിക്കുന്നുമില്ല.. അഴിമതി ആരോപണം ഉൾപ്പടെ ഒന്നും.. അതിനാൽ മോഡി എന്ന് കേൾക്കുമ്പോളൊക്കെ വർഗ്ഗീയ വാദി എന്നാ മൂർച്ചയറ്റ ആയുധം തന്നെ എടുത്തു വീശിക്കോണ്ടി രിക്കുകയാണ് കോണ്‍ഗ്രസ്സും, ഇടത്തു പക്ഷവും ഉൾപ്പെട്ട രാഷ്ര്ടീയ പാർട്ടികളെല്ലാം തന്നെ.. അതുതന്നെയാണ് മോഡി കേരളസന്ദർശനം നടത്തുന്നുവെന്ന് കേട്ടറിഞ്ഞപ്പോൾ തന്നെ ഇടതു- വലത് ഭേതമെന്യെ നയങ്കരണ പ്പൊടി ദേഹത്ത് വീണവന്റെ ചേഷ്ടകൾ പ്രകടിപ്പിച്ചുകൊണ്ടിരുന്നത്..

   മോഡിയുടെ വർഗ്ഗീയമുഖത്തെ അപഗ്രഥിച്ചു മനസ്സിലാക്കി; രാഷ്ട്രീയ പരമായി നേരിടുന്നതിൽ മറ്റു രാഷ്ട്രീയ പാർട്ടികൾ പരാജയമാണ്.. മോഡി വർഗ്ഗീയ വാദിയെങ്കിൽ അതിനെ രാഷ്രീയമായി നേരിടാനും, ഗുജറാത്ത് കലാപത്തിന്റെ സൂത്രധാരനെങ്കിൽ നിയമപരമായി നേരിടാനും അതുവഴി ശിക്ഷ വാങ്ങിക്കൊടുക്കാനും കഴിയണം.. പക്ഷെ ഇതിനു രണ്ടിനും കഴിയാതെ മോഡി വിരുദ്ധത കവല പ്രസംഗങ്ങളിൽ മാത്രം സാധ്യമായ ഒന്നായി മറ്റു രാഷ്ട്രീയ പാർട്ടികൾ മനസ്സിലാക്കിയിരിക്കുന്നു എന്ന് തോന്നുന്നു!!

   മോഡി ജനസ്രദ്ദആകർഷിച്ചത് വർഗ്ഗീയവാദി എന്നാ പ്രചാരണത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നുവെങ്കിലും; ജനപിന്തുണയും, ജനങ്ങളുടെ പ്രതീക്ഷയും ആർജ്ജിച്ചത് നാട്ടിൽ വികസ്സനം സാദ്ധ്യമാക്കാൻ പര്യാപ്തനായ നേതാവ് എന്നാ നിലയിലാണ്.. ആ നൈപുണ്യം തിരിച്ചറിഞ്ഞ് ഇടതു പക്ഷത്തുനിന്നും, വലതു പക്ഷത്തുനിന്നും പലനേതാക്കളും മോഡിയെ പല വേദികളിലും പ്രകീർത്തിക്കുന്ന കാഴ്ച്ചയും നമ്മൾ കണ്ടു.. ഉന്നത നേതൃത്വങ്ങളുടെ ഇടപെടലുകളെ തുടർന്നു തിരുത്തിയോ വളച്ചോടിച്ചോ പിന്നീടവർത്തന്നെ പറഞ്ഞിട്ടുണ്ടെങ്കിലും!! പക്ഷെ ലോകം മുഴുവൻ പ്രകീർത്തിക്കുന്ന ഗുജറാത്തിന്റെ വികസ്സനമാർഗ്ഗങ്ങളിൽ നിന്നും ഒന്നും പഠിക്കാൻ ഇല്ല എന്ന് കേരള മുഖ്യമന്ത്രി ശ്രീ ഉമ്മഞ്ചാണ്ടി അസ്സന്നിദ്ധമായി പ്രഖ്യാപിച്ച് കഴിഞ്ഞു.. തന്നെകൊണ്ട് നടക്കുന്നതെ പഠിക്കാനും പ്രാവർത്തികമാക്കാനും കഴിയൂ; എന്നെ നമ്മുടെ മുഖ്യൻ പറയൂ... പത്താം തരത്തിൽ തോറ്റവനോട് അയലത്തെക്കുട്ടി മെഡിസ്സിനു പോയി എന്ന് പറഞ്ഞ് ശകാരിച്ചിട്ട് കാര്യമുണ്ടോ??

   രാഷ്ട്രീയപരമായ സംസ്ക്കാരവും, ഭരണ ഘടനയുടെ മഹത്വവും എല്ലാം മറന്നാണ് മോഡി വിരോധം ഇവിടെ രാഷ്ട്രീയ പാർട്ടികൾ പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്.. മോഡിയോട് സംസ്സാരിച്ചതിന് ഒരു മന്ത്രിയോട് വിശദീകരണം തേടുന്ന പരിതാപകരമായ പ്രകടന രാഷ്ട്രീയത്തിലേക്ക് വരെ കാര്യങ്ങൾ വന്നെത്തി..  ഒരു കാര്യം ഉറപ്പാണ്; പാകിസ്ഥാനിൽ നിന്നുള്ള മന്ത്രിയായിരുന്നെങ്കിൽ പോലും മോഡിയോടുള്ള അത്രയും അയിത്തം ഇവിടുത്തെ കോണ്‍ഗ്രസ്‌----------------------~ കമ്യുണിസ്റ്റ് നേതാക്കൾക്ക് ഉണ്ടാകുമായിരുന്നില്ല.. മോഡി ഭാരതത്തിലെ ഒരു സംസ്ഥാനത്തെ മുഖ്യ മന്ത്രിയാണ്.. തികച്ചും ജനാധിപത്യ പ്രക്രിയയിൽ കൂടിയാണ് മോഡി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.. അങ്ങനെ വരുമ്പോൾ ഇവിടുത്തെ രാഷ്രീയ പ്രവർത്തകർ ഗുജറാത്തിലെ ജനതയെക്കൂടിയാണ് അപമാനിച്ചിരിക്കുന്നത്.. നാളെ ഒരു പക്ഷെ ഭാരതത്തിന്റെ പ്രധാനമന്ത്രി പദത്തിൽ മോഡി അവരോധിതനായാൽ കേരളത്തിലെ ഒരു മന്ത്രിയും അദ്ദേഹവുമായി കൂടികാഴ്ച നടത്തുകയോ ആശയവിനിമയം നടത്തുകയോ ചെയ്യില്ലേ..

   ന്യൂനപക്ഷ പ്രീണനം എന്ന വിലകുറഞ്ഞതും അപകടകരവുമായ ആയുധമാണ് ഇടത്- വലത്പാർട്ടികൾ മോഡി വിഷയത്തിൽ ഉപയോഗിച്ചത്.. മോഡിയെ വിമർശിച്ചു വോട്ടു ബാങ്കുകൾ ഉറപ്പിച്ചു നിർത്താൻ അവർ മൽസ്സരിക്കുന്നു.. ഇടത് പക്ഷം മോഡി ശിവഗിരിയിൽ എത്തുന്നതിനെ വിമർശിച്ചാണ് അങ്ങനെ ഒരു അവസ്സരത്തെ മുതലെടുത്തത്.. മതാതിഷ്ട്ടിത ആത്മീയത എന്നാ പുതിയ പ്രബന്ധവും പിണറായി വിജയൻ അവതരിപ്പിച്ചു കണ്ടു.. ഇതിൽ മതവുമായും ആത്മീയതയുമായും കമ്യുണിസ്റ്റ്കാരന്റെ പ്രത്യയശാസ്ത്രത്തിനുള്ള ബന്ധം മാത്രം വിശദീകരിച്ചു കണ്ടില്ല!!

   മറ്റേതൊരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ശിവഗിരി സന്ദർശിച്ചിരുന്നെങ്കിലും മോഡി എത്തിയ അത്രയും വാർത്താ പ്രാധാന്യം നേടുമായിരുന്നില്ല.. ശിവഗിരിയിലെ സന്യാസി സമൂഹത്തിന്റെ പരിപൂർണ്ണമായ സ്വാതന്ത്ര്യമായിരുന്നു അവിടുത്തെ കാര്യപരിപാടികളിൽ ആരെയൊക്കെ പങ്കെടുപ്പിക്കനമെന്നുള്ളത്.. താലിബാൻ നേതാവ് മുല്ല ഉമർ പങ്കെടുത്തതു പോലെയാണ് ഇവിടെ പലരും പ്രചരിപ്പിക്കാൻ നോക്കിയത്.. പക്ഷെ മോഡിയുടെ സന്ദർശനം മാർസിസ്റ്റ് പാർട്ടിയെ വേറിപിടിപ്പിച്ചതിൽ നിന്നുണ്ടായ ജൽപ്പനങ്ങൾ മാത്രമാണ് അവർ പ്രകടിപ്പിച്ചതെന്ന് കേരളീയസമൂഹം തിരിച്ചറിഞ്ഞു.. BJP എന്നാ രാഷ്ട്രീയ കക്ഷിക്ക് ലഭിക്കുന്നതിലും ഉയർന്ന സ്വീകാര്യതയാണ് മോഡി എന്ന വ്യക്തിത്വത്തിന് ലഭിച്ചത്... നാടിനുഗുണമുണ്ടാക്കുന്ന മോഡിയെയും, നാടു മുടിക്കുന്ന ഇവിടുത്തെ നേതാക്കളെയും തുലനം ചെയ്ത പൊതുജനം ആദരവോടെ മോഡിയെ കണ്ടപ്പോൾ സ്വോഭാവികമായും ഉയർന്ന ആസൂയ എന്നവികാരവും ഇവിടുത്തെ നേതാക്കളെ നിയന്ത്രിക്കുന്നുണ്ടെന്നുവേണം കരുതാൻ..

   അഴുക്കുകളെ കാലം കഴുകിവെളുപ്പിച്ച് ശുദ്ദനാക്കി പിന്നീട് പുണ്യാളന്റെ പരിവേഷവും നൽകി ജനമദ്ധ്യത്തിൽ നിർത്തി ആർപ്പുവിളികൾക്കു പാത്രീഭൂതരാക്കുന്നതാണ് നാം എല്ലാ കാലങ്ങളിലും കാണുന്നത്.. ചരിത്രത്തിൽ അത്തരം പ്രതിഭാസങ്ങൾ അനേകമുണ്ട്.. ഒരുവൻ തെറ്റുകാരനെങ്കിൽ അവനെ പിന്നീട് വെള്ളപൂശി സംരക്ഷിക്കണമെന്ന പക്ഷക്കാരനല്ല ഞാൻ.. നേരിടേണ്ടത്  രാഷ്ട്രീയവും, നിയമപരവുമായ പോരാട്ടങ്ങളിലൂടെ ആവണം.. മറിച്ച് അന്തസ്സുകെട്ട പെരുമാറ്റങ്ങളിലൂടെയല്ല ഒരു ആശയത്തെയോ, പ്രസ്ഥാനത്തെയോ നേരിടേണ്ടത്.. വിരുദ്ധ അഭിപ്രായങ്ങൾ, സമീപനങ്ങൾ എന്നിവ വിവിധങ്ങളായ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും, മുന്നണികൾക്കും രൂപം നൽകും.. രാഷ്ട്രീയ എതിരാളികളെ ആശയങ്ങൾ കൊണ്ട് മാന്യായി നേരിട്ടില്ല എങ്കിൽ അത് എതിരാളിയെ കൂടുതൽ ശക്തിപ്പെടുത്തുകയും ജനമനസ്സുകളിൽ ഒരു സ്ഥാനം നൽകാൻ കാരണമാവുകയും ചെയ്യും..


[Rajesh Puliyanethu
 Advocate, Haripad]

 


Saturday 27 April 2013

സ്ത്രീ പീഡനങ്ങളില്‍ പോപ്പിക്കുടയുടെ നിർണ്ണായക സ്വാധീനം !!



    തമ്പി അളിയന്‍ ആ ദിവസ്സം പതിവിലും അല്‍പ്പം നേരത്തെ ഒരുങ്ങി ഇറങ്ങി.. കോളേജിലേക്ക് പോകുന്നതിനു അത്രയും നേരത്തെ പോകേണ്ട ആവശ്യമില്ല. എങ്കിലും ഇന്ന് ചില തീരുമാനങ്ങളോടെയാണ് തമ്പി അളിയന്‍റെ പുറപ്പാട്!! തന്‍റെ പ്രണയിനിയോട് തന്‍റെ മനസ്സ് തുറന്ന് കാട്ടുവാനുള്ള തീരുമാനവുമായാണ് തമ്പി ഇറങ്ങിയിരിക്കുന്നത്. അത് കേവലം ഒരു ചടങ്ങ് മാത്രമാണെന്ന് തമ്പിക്ക് നന്നായി അറിയാം. കാരണം തന്‍റെ ഇഷ്ടം അവളും തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനനുസ്സരിച്ചു പ്രതികരിച്ചിട്ടുമുണ്ട്. എങ്കിലും കണ്ണുകളില്‍ നോക്കി അത് പറയുന്നതിന്‍റെയും, അവള്‍ അത് അങ്ങീകരിക്കുന്നതിന്റെയും ഒക്കെ ത്രില്ലില്‍ ആണ് തമ്പി.

   പതിവ് ബസ്സിന് പോകാതെ അല്‍പ്പം നേരത്തെ; അതായത് മിനി കോളേജില്‍ എത്തുന്നതിനും മുന്‍പേ അവിടെ എത്തുക എന്നതായിരുന്നു  തമ്പി അളിയന്‍റെ ലക്ഷ്യം.ധ്രിതിയില്‍ വീട്ടില്‍ നിന്നും ഇറങ്ങി ഗേറ്റ് കടക്കവേ പിന്നില്‍ നിന്നും ഒരു വിളി.

കൊളേജിലെക്കാണോ തമ്പി??

ക്ഹ, അതേ

വളരെ കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ കാണുന്നതും, തന്‍റെ വീടുമായി വളരെ അടുപ്പം സൂക്ഷിക്കുന്നതുമായ റപായി ചേട്ടനായിരുന്നു അത്.

തമ്പിക്കുഞ്ഞേ, നല്ല മഴയ്ക്ക് കോളുണ്ടല്ലോ, നടന്നാണോ പോകുന്നേ??

അതെ റപ്പായി ചേട്ടാ, ബൈക്ക് വര്‍ക്ക് ഷോപ്പിലാ, ....................  മഴ പെയ്യുമോ??

സംശയമെന്താ കുഞ്ഞേ, കുഞ്ഞ് ബസ്സ്‌ സ്റ്റാണ്ടില്‍ എത്തുന്നതിന് മുന്‍പ് പെയ്യും..

എന്നാ ഞാനൊരു കുട എടുത്തിട്ടു വരട്ടെ,

ശരി കുഞ്ഞേ അതാ നല്ലത്,

അത്രയും പറഞ്ഞ് തമ്പി തിരികെ വീട്ടിലേക്കും, റപ്പായി തന്‍റെ വഴിക്കും പിരിഞ്ഞു.

കുടയുമെടുത്ത് തമ്പി ധൃതിയില്‍ തമ്പി ബസ്സ്‌ സ്ടാണ്ടിലേക്ക് ഓടി .

   വിചാരിച്ചതിലും നേരത്തെ തമ്പി സ്ടാണ്ടില്‍ എത്തി. താന്‍ വിചാരിച്ച വണ്ടിയും പോയിട്ടില്ല. തമ്പി അല്‍പ്പം റിലാക്സ് ആയി ബസ്‌ സ്റ്റാന്റില്‍ നില്‍ക്കുകയാണ്. തിരക്കുകളില്‍ നിന്ന് ആശ്വാസമെത്തിയപ്പോള്‍ തമ്പിയുടെ മനസ്സില്‍ സ്വോഭാവികമായ ചില ആധികള്‍ ഉയര്‍ന്നു.

   ഒരു നല്ലകാര്യത്തിന് ഇറങ്ങിയപ്പോള്‍ പുറകില്‍ നിന്ന് വിളി കേട്ടു. നനഞ്ഞാലും വേണ്ടില്ലാരുന്നു, കുട എടുക്കാൻ തിരികെ കേറണ്ടാരുന്നു. മിനി തന്നെ ഇഷ്ടമല്ല എന്നോമറ്റോ പറയുമോ? അതിന്റെ ദു: സൂചനയാണോ ഇറങ്ങിയിട്ട് കയറേണ്ടി വന്നത്?? അതോ തന്നോടുള്ളത് സഹോദരനോടുള്ള സ്നേഹമാണെന്നോ മറ്റോ പറഞ്ഞു കളയുമോ?? മനസ്സിൽ പലവിധ വ്യാപാരങ്ങൾ നടക്കവേ ഒരു വിദ്യുത് തരംഗം പാദങ്ങളിൽ നിന്ന് തുടങ്ങി ശിരസ്സിൽ അവസാനിച്ചത് പോലെ അയാൾക്ക്‌ അനുഭവപ്പെട്ടു. താൻ കാത്തുനിന്നവൾ തന്റെ അരികിലേക്ക് നടന്നടുത്തു വരുന്ന കാഴ്ച അയാൾ ഇമ വെട്ടാതെ നോക്കിനിന്നു. അവൾക്കു മുൻപേ കോളേജിൽ എത്തണമെന്ന് കരുതിയതാണ്. ക്ഹ, ഇനി അവൾക്കൊപ്പം തന്നെയാകാം. ബസ്സ്‌ സ്റ്റൊപ്പിലെക്കെത്തി തമ്പിയുടെ മുഖത്തേക്ക് പ്രേമപൂർവ്വം ഒന്നു നോക്കി പുഞ്ചിരി തൂകി അവൾ ബസ്സ്‌ സ്റ്റൊപ്പിലെ ഷെഡി ലേക്ക് നീങ്ങി നിന്നു.

   തമ്പി മനസ്സിൽ ആശ്വാസം കണ്ടു. അവളുടെ പുഞ്ചിരി എന്തായാലും സഹോദരനോടുള്ളതല്ല.. തന്നെ ആവൾക്ക് ഇഷ്ട്ടം തന്നെയാണ്. പരസ്സ്പ്പരം ഏതാനും പ്രാവശ്യം കൂടി നോട്ടങ്ങളെ പായിച്ച് അവർ നിൽക്കവെ ആളുകൾ റോഡിലേക്ക് ഇറങ്ങിനിൽക്കുവാൻ തുടങ്ങി. കോളേജിലേക്ക് പോകുന്നതിനുള്ള കാളിന്ദി ബസ്സ് വരുന്നുണ്ട്. ബസ്സിൽ നല്ല തിരക്കാണ്.

   ബസ്സിൽ ആളുകൾ തിങ്ങി നിറഞ്ഞിരിക്കുന്നു. അതിനു പുറമെയാണ് തമ്പിയുടെ സ്റ്റോപ്പിൽ നിന്നും കയറാനുള്ള പത്തു പതിനഞ്ചു പേർ!! ആരും തന്നെ ആ ബസ്സിൽ കയറണ്ട, അടുത്തത് വരട്ടെ; എന്നു കരുതി മാറി നിൽക്കാൻ തയ്യാറല്ല.

   കൊറച്ചുപേര് മാറി നില്ല്, അടുത്ത വണ്ടിക്കു വാ..... ബസ്സിലെ കിളിയുടെ നിർദ്ദേശമായിരുന്നു അത്..

   അതെന്താ, ഈ സ്റ്റോപ്പിൽ വിദ്യാർഥികൾ കൂടുതലായതു കൊണ്ടാണോ? എല്ലാരേം കേറ്റിക്കൊണ്ട് പോയാമതി. . അല്ലാതെ ഈ ശകടം ഇവിടുന്നു പോകുന്നതൊന്നു കാണണം...

   ഒരു വിദ്യാര്ഥി നേതാവിന്റെ വകയായിരുന്നു കിളിക്കുള്ള മറുപടി..

   കിളിയെ നിശബ്ദനാക്കാൻ അത് ധാരാളമായിരുന്നു.. ബസ്സിന്റെ മുകളിൽ ആളെ കയറ്റിക്കൊണ്ട് പോകാനും കിളി റഡി!!

   മിനി ബസ്സിന്റെ മുൻ വാതിലിൽ കൂടി കയറി എന്ന് ഉറപ്പു വരുത്തി അവസാനആളായി തമ്പി പിറകു വാതിലിൽ കൂടി ബസ്സിലേക്ക് കയറി..

   ബസ്സ്‌ മുന്നോട്ട് നീങ്ങിത്തുടങ്ങി.. തമ്പി അളിയൻ വളരെ കഷ്ട്ടപ്പെട്ട് ബസ്സിന്റെ ഫുട്ട് ബോർഡിൽ നിന്നും മുകളിലേക്ക് കയറുകയാണ്.. പലരും അതിനിടയിൽ പുറുപുറുക്കുന്നത് തമ്പി അളിയൻ കേൾക്കുന്നുണ്ട്..

   എങ്ങോട്ടാടാ തെരക്കിന്റെ എടയിൽ തള്ളിക്കേറ്റിക്കൊണ്ടു പോകുന്നത്??

   ഒരു അമ്മാവൻ പിറു പിറുപ്പിനിടയിൽ വ്യക്തമായി തന്നെ ചോദിച്ചു...

   പക്ഷെ അതൊന്നും തമ്പി അളിയൻ ശ്രദ്ദിക്കുന്നതെ ഇല്ല....  എങ്ങനെയും മിനിയെ കാണത്തക്കവിധത്തിൽ ഒരിടം കിട്ടണം അത്രയുമേ അയാൾക്കുണ്ടായിരുന്നുള്ളൂ...

   ബസ്സിന്റെ പിൻ വാതിലിൽ നിന്നും അൽപ്പം മുന്നിലേക്ക് നീങ്ങി നിൽക്കാൻ തമ്പിക്ക് ഒരിടം തരമായി. അപ്പോഴേക്കും കണ്ടക്ട്ടർ ടിക്കറ്റുമായി തിരക്കിൽ നിന്നും അവതരിച്ചു..

   കൊറച്ച് മുന്നോട്ട് നീങ്ങി നില്ല്, സ്ഥലം കേടക്കുന്നത് കാണരുതോ?? തമ്പി ഉൾപ്പടെ ഉള്ളവരെ കുറേക്കൂടി മുൻപിലേക്ക് അയാൾ അടുപ്പിച്ച് നിർത്തി..

   തമ്പിയുടെ തൊട്ടു മുൻപിലായി തിരക്കിൽ ചേർന്ന് ഒരു മുപ്പതു വയസ്സിനു മുകളിൽ പ്രായം തോന്നുന്ന ഒരു സ്ത്രീ ആയിരുന്നു നിന്നിരുന്നത്.. തമ്പിയുടെ മുഖത്തിന്‌ തൊട്ടു താഴെ മാത്രമേ അവർക്ക് ഉയരം ഉണ്ടായിരുന്നുള്ളു എന്നതിനാൽ മിനിയുമായി കണ്ണുകൾ കൊണ്ട് കടാക്ഷങ്ങൾ കൈമാറുന്നതിന് അവർ ഒരു തടസ്സമേ ആയിരുന്നില്ല!!

   ചക്കരക്കവലയിൽ ബസ്സ്‌ നിർത്തിയെടുത്തപ്പോഴേക്കും ബസ്സിലെ യാത്രക്കാർക്ക് അക്ഷരാർഥത്തിൽ ശ്വാസം പോലും വിടാൻ കഴിയാത്തത്ര തെരക്കായി കഴിഞ്ഞിരുന്നു.. തെരക്കിനിടയിലും പരസ്പ്പരം നോട്ടങ്ങളിൽക്കൂടി ഉല്ലാസ്സം കണ്ടെത്തിക്കൊണ്ടിരുന്ന രണ്ട് മനസ്സുകൾ ആ ബസ്സിൽ ഉണ്ടായിരുന്നു..

   പെട്ടന്ന് ബസ്സ്‌ അൽപ്പം ശക്തിയായി ഒന്ന് ബ്രേക്ക്‌ ചെയ്തു. മിനിയെ ഇമ വെട്ടാതെ നോക്കി കൊണ്ടിരുന്ന തമ്പിയുടെ മുഖം മുന്നിൽ നിന്ന മുപ്പതു വയസ്സുകാരിയുടെ തോളിനു മുകളിൽ കൂടി അവരുടെ മുഖത്തിന്‌ സമാനമായി ഒരു നിമിഷം എത്തി..

   തമ്പി അളിയനെ തിരിഞ്ഞു ഒന്നു നോക്കിയ മുപ്പതു വയസ്സുകാരിയോട് ഒരു "ചെറിയ sorry" എന്നാ രീതിയിൽ തമ്പി ശരീര ഭാഷ്യം പ്രകടിപ്പിച്ചു..

   ബസ്സ്‌ വീണ്ടും യാത്ര തുടരുകയാണ്.. തമ്പി ചുറ്റു പാടുകളിൽ അത്രകണ്ട് ബോധവാനല്ല.. മിനിയോട്‌ പറയേണ്ട വാക്കുകളെക്കുറിച്ചും, അതിൽ ഉൾക്കൊള്ളേണ്ട സാഹിത്യത്തെക്കുറിച്ചുമൊക്കെയുള്ള വർക്ക് ഷോപ്പ് അയാളുടെ മനസ്സിൽ നടക്കുകയാണ്..  അതിനിടയിൽ തമ്പിയുടെ മുന്നിൽ നിന്ന മുപ്പതുകാരി തമ്പിയെ രൂക്ഷമായി ഒന്നു നോക്കി.. തമ്പി അത് കാര്യമാക്കാതെ അതേനിലയിൽത്തന്നെ നിന്നു..

   തിരക്കേറിയ കാളിന്ദി ബസ്സ്‌ റോഡിന്റെ താളങ്ങൾക്കും, ചെറു കുഴികൾക്കും അനുസ്സരിച്ച് ചാഞ്ചാടുംപോഴെല്ലാം മുപ്പതുകാരി തമ്പി അളിയനെ തിരിഞ്ഞു നോക്കി ദഹിപ്പിച്ചു കൊണ്ടിരുന്നു..  അവരുടെ നോട്ടം ആദ്യത്തേതിൽ നിന്ന് വ്യത്യസ്തമായി തമ്പി അളിയന്റെ മുഖത്തു നിന്ന് ആരംഭിച്ച് ഉടലിൽ താഴേക്കുസഞ്ചരിച്ചു കൊണ്ടിരുന്നു..

   തമ്പി അളിയൻ ഒന്നും മനസ്സിലാകാതെ നിൽക്കുകയാണ്.. ബസ്സിലെ തിരക്ക് കാരണം അവിടെനിന്നും മാറാനും തമ്പിക്ക് കഴിയുന്നില്ല. .  മുപ്പതുകാരിയുടെ ചേഷ്ട്ടകൾ തമ്പിയിലും അൽപ്പം ആശങ്കകൾ ജനിപ്പിക്കുകയും ചെയ്യുന്നു.. അനർഥമായതെന്തോ സംഭവിക്കുന്നതു പോലെ ഒന്ന് മനസ്സിൽ കടന്നു കൂടിയപ്പോഴേക്കും...... .... ????

   നീ എന്തവാടാ എന്നെക്കുറിച്ച് വിചാരിച്ചത്?? നിന്റെ വീട്ടിലുമില്ലെടാ അമ്മയും പെങ്ങളും ?? മുപ്പതുകാരി ആക്രോശിച്ചുകൊണ്ട് തമ്പിക്ക് നേരെ തിരിഞ്ഞു!!

   അതിന് ഞാൻ...... തമ്പി അളിയൻ ആകെ പരിഭ്രമത്തോടെ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു...

   ഞാൻ ഒന്നും ചെയ്തില്ലല്ലോ??

   ബസ്സിൽ ഇതിൽ കൂടുതൽ എന്തോ ചെയ്യാനാടാ?? തെള്ളിഅങ്ങു കേറ്റുവല്ലാ  രുന്നോ?? അലവലാതി.. മുപ്പതുകാരി കോപം കൊണ്ട് വിറക്കുകയായിരുന്നു..

   അവൻ തെരക്കിനെടെക്കൂടെ കഷ്ടപ്പെട്ടാ അങ്ങു വന്നെ, എന്നിട്ടാ പണി....

   ബസ്സിന്റെ പിന്നിൽ നിന്നും കമന്റുകൾ ഉയർന്നു വരാൻ തുടങ്ങിയിരുന്നു ..

   തമ്പി അതിനിടയിൽ പരിഭ്രമത്തോടെ മിനിയെ ഒന്ന് നോക്കി..

   എല്ലാം നോക്കികണ്ട അവളുടെ മുഖം കോപവും വെറുപ്പും കൊണ്ട് ചുവക്കുന്നത് അയാൾ മനസ്സിലാക്കി...

 അവനോടോന്നും പറയണ്ട ഭാഷ ഇതൊന്നുമല്ല.. സ്ത്രീ സുരക്ഷ സ്വയം ഏറ്റെടുത്ത സതാചാര പ്രവർത്തകന്റെ ശബ്ദമായിരുന്നു അത്..

 അയാള് അത് പറഞ്ഞു തീർന്നില്ല, അതിനു മുൻപേ.......  പ്ടെ...

   തമ്പിയുടെ മുഖത്ത് ആഞ്ഞൊരടി വീണിരുന്നു!!

   തുടർന്നുള്ള നിമിഷങ്ങൾ ദയനീയം എന്ന് മാത്രമേ പറയാൻ കഴിയുമായിരുന്നുള്ളു.. തമ്പിയുടെ ചുറ്റും കൂടി നിനനിരുന്നവരെല്ലാം തമ്പിയുടെ ശരീരത്തിന്റെ മാർദ്ദവം പരീക്ഷിച്ചറിഞ്ഞിരുന്നു ...

   വണ്ടി നിർത്തെടാ, ഇവനെ പോലീസ്സിൽ കൊടുക്കണം...

   തുടർന്നു പോലീസ്സിൽ തമ്പിയെ ഏൽപ്പിക്കുന്നതിനുള്ള ചർച്ചകളായിരുന്നു ബസ്സിലെ പുരുഷാരം നടത്തിയത്.. അതിന്റെ അന്തിമ തീരുമാനമെന്നവണ്ണം ഒരു സദാചാരപോലീസ് ഇൻസ്പെക്ടർ ആളുകൾക്കിടയിൽ നിന്നു പറഞ്ഞു...

   ഈ സ്ത്രീ പോലീസ് സ്റ്റേഷൻ കേറി നടക്കണ്ടാ എന്ന് മാത്രം കരുതി നിന്നെ പോലീസ്സിൽ കോടുക്കുന്നില്ല; തന്റെ ആവേശവും കർത്തവ്യവും ഒരിക്കൽക്കൂടി പ്രദർശിപ്പിച്ചുകൊണ്ട് ഡയലോഗിന്റെ അവസ്സാനം വീണു; തമ്പിയുടെ ചെകിട്ടത്തുതന്നെ ഒരടി... 

   അവനെ ചവിട്ടി പുറത്തേക്കിട്, ഈവണ്ടീൽ കൊണ്ടുപോകാൻ പറ്റത്തില്ല..

   ആളുകൾ നിർത്തിയ വണ്ടിയിൽനിന്ന് പുറത്തേക്കിറങ്ങി തമ്പിയെ കോളറിനു പിടിച്ച് പുറത്തേക്ക് തള്ളി...

   ഒരു ചെറുപ്പക്കാരനാ, അവന്റെ അഹങ്കാരം കണ്ടില്ലിയോ? ? ഒന്നിലും ഇടപെടാതെ നിൽക്കുന്ന മാന്യദേഹങ്ങൾ അങ്ങനെ അഭിപ്രായപ്പെടുന്നുമുണ്ടായിരുന്നു.. 

   ഏറിന്റെ ആഘാതത്തിൽ രണ്ടു പ്രാവശ്യം ഭൂമിയിൽ വീണുരുണ്ട തമ്പി അളിയൻ മെല്ലെ എഴുനേറ്റ് മണ്ണിൽത്തന്നെ തല കുമ്പിട്ടിരുന്നു.. അപ്പോഴേക്കും കാളിന്ദി അവിടുന്നും അകന്നിരുന്നു; യാത്രക്കാരുടെ ദൃഷ്ടി ഒഴികെ......

   തമ്പി കരഞ്ഞു കൊണ്ട് അങ്ങനെ തന്നെ ഇരുന്നു.. തന്റെ നാട്ടിൽ, വീട്ടിൽ, കോളേജിൽ ഒക്കെ ഇതറിയുമ്പോൾ?? മിനി തന്നെ എന്നെങ്കിലും വിശ്വസിക്കുമോ?? തന്നെ വിശ്വസിക്കുന്നവർ വിശ്വസ്സിക്കുമെന്നല്ലാതെ തന്റെ നിരപരാധിത്വം ഒരിക്കലും തെളിയിക്കാൻ കഴിയില്ലെന്ന് അയാൾക്ക് ബോദ്ധ്യമുണ്ടായിരുന്നു!! ആത്മഹത്യ എന്നതല്ലാതെ മറ്റൊന്നും അയാളുടെ ചിന്തയിലേക്ക് വന്നതേ ഇല്ല......

   തമ്പി അവിടെ നിന്നും മെല്ലെ എഴുനേറ്റു... തന്റെ ജീവിതം തകർത്ത വില്ലനെ ഇതിനിടയിൽ തമ്പി മനസ്സിലാക്കിയിരുന്നു.. രോഷത്തോടെയും സങ്കടത്തോടെയും അയാൾ തന്റെ ജീൻസ്സിന്റെ പോക്കറ്റിലേക്ക് കൈ കടത്തി; കിട്ടിയസാധനത്തെ ഒരു നിമിഷം നോക്കി നിലത്തെക്കെരിഞ്ഞു!!!!!

ലോകത്തിലെ ഏറ്റവും വലിയ ചെറിയ കുട "POPY"



[Rajesh Puliyanethu
 Advocate, Haripad]

 

   

Sunday 10 February 2013

ബസന്തിന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വഴി രാഷ്ട്രീയ വിനിമയ ഉപാധിയായി ജനമധ്യത്തില്‍!!!`!!



   ഏകദേശം ഒന്നര പതിറ്റാണ്ടിന് അപ്പുറം സൂര്യനെല്ലി പെണ്‍വാണിഭകേസ്സ് സജീവമായ കാലഘട്ടമാണിത്.. കഴിഞ്ഞ ഈ ഒന്നര പതിറ്റാണ്ടില്‍ കൂടുതല്‍ വരുന്ന കാലത്ത് ആ പെണ്‍കുട്ടിയെ ഓര്‍ക്കുകയോ, അവള്‍ക്കു വണ്ടി സംസാരിക്കുകയോ, സമൂഹത്തിന്‍റെ മുഖ്യധാരയില്‍ അവളെ കൊണ്ടുവന്നു നിര്‍ത്തി ജീവിക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്ത എത്ര രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കന്‍ന്മാരുമുണ്ട്? ഇന്ന്, ഈ മുറവിളികള്‍ ആ പെണ്‍കുട്ടിക്കുവേണ്ടി ഉയരുന്നതും ഈ കൂവി വിളിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളോ നേതാക്കന്‍മാരോ സ്വയം ആ പെണ്‍കുട്ടിയെ സഹായിക്കണം എന്നോ അവള്‍ക്ക് നീതി നേടി ക്കൊടുക്കണമെന്നോ ഉള്ള നിലപാടെടുത്തു മുന്‍പോട്ടു വന്നതാണോ?? ഒന്നുമല്ല! സൂര്യനെല്ലി പെണ്‍കുട്ടിയെ പീഡിപ്പിച്ചപ്രതികളെ വിട്ടയച്ചുകൊണ്ടുള്ള ഹൈകോടതി ഉത്തരവ് റദ്ദുചെയ്തുകൊണ്ട് സുപ്രീം കോടതി ഉത്തരവ് വന്നപശ്ചാത്തലത്തില്‍ സാധ്യതയുള്ള രാഷ്ട്രീയ മുതലെടുപ്പിന്റെ ആരായലുകാളാണ് ഈ കേള്‍ക്കുന്ന ശബ്ദകോലാഹലങ്ങളില്‍ അധികവും!! അങ്ങനെ ഒരു സുപ്രീം കോടതി നിലപാട് ഈ നൂറ്റാണ്ടില്‍ തന്നെ പുറത്തു വരുന്നതിന് ഡല്‍ഹിയില്‍ ഒരുപെണ്‍കുട്ടിയുടെ രക്ത്തം മാനത്തില്‍ കലര്‍ന്ന് തെരുവില്‍ ഒഴുകേണ്ടി വന്നു!! അതും ഇവിടെ കണ്ടില്ലെന്ന് നടിക്കപ്പെട്ടെനേം; പക്ഷെ രാഷ്ട്രീയ കുറുക്കന്‍മാരുടെ പിന്തുണ ഇല്ലാതെ സംഘടിച്ച ഒരുകൂട്ടം ജനങ്ങള്‍ ആ വികാരത്തിന്‍റെ തീഷ്ണത രാജ്യമാകെ പടര്‍ത്തുന്നതില്‍ വിജയിച്ചതിന്റെ പരിണിത ഫലം കൂടിയായി അത്..

   സൂര്യനെല്ലി കേസ്സില്‍ ഹൈകോടതി വിധി റദ്ദു ചെയ്തുള്ള സുപ്രീം കോടതി വിധിയും ഒരു ദിവസ്സത്തെ മാധ്യമ ചര്‍ച്ചക്ക് അപ്പുറം പ്രാധാന്യം നേടുമായിരുന്നു എന്നുതോന്നുന്നില്ല; പി. ജെ കുര്യന്‍ എന്നാ രാഷ്ട്രീയ വ്യക്തിത്വം അതില്‍ ഉള്‍പ്പെട്ടില്ലായിരുന്നെങ്കില്‍!!`!! പി. ജെ കുര്യനുമായി ചേര്‍ന്ന് വരുമ്പോള്‍ ലഭിക്കുന്ന പലവിധമായ രാഷ്ര്ടീയ മുതലെടുപ്പുകളും സമവായ രൂപീകരണങ്ങളുമാണ് ഇവിടെ പലരുടെയും ലക്ഷ്യം എന്ന് വ്യക്തം.. സ്വന്തം മകളുടെയോ, സഹോദരിയുടെയോ ഭാഗത്ത് നിര്‍ത്തി സൂര്യനെല്ലി പെണ്‍കുട്ടിയെക്കുറിച്ച് ചിന്തിക്കുന്ന ഒരു രാഷ്ട്രീയേതര സമൂഹം മാത്രമാണ് ആ പെണ്‍കുട്ടിക്കുണ്ടായ ദുരന്തജീവിതത്തെ ഓര്‍ത്ത്‌ ആത്മാര്‍ഥമായി വേദനിക്കുന്നത്.. മറിച്ച് ക്യാമറക്ക് മുന്‍പില്‍ തങ്ങളുടെ സ്വോഭാവിക അഭിനയപാടവം തെളിയിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രതിഭകള്‍ക്കല്ല..

   സൂര്യനെല്ലി സംഭവത്തിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍; ഏകദേശം പതിനെട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ മുപ്പത്തിഅഞ്ചോളം ആള്‍ക്കാര്‍ ചേര്‍ന്ന് ലൈഗീകമായി ചൂഷണം ചെയ്യുന്നു.. തന്നെ ലൈഗീകമായി ഉപയോഗിച്ച ഖദര്‍ ധാരിയായ വ്യക്തിയെ പിന്നീട് പത്രത്തില്‍ കണ്ടപെണ്‍കുട്ടി അത് പി. ജെ കുര്യന്‍ ആണെന്ന് തിരിച്ചറിഞ്ഞ് വെളിപ്പെടുത്തുന്നു.. സിബി മാത്യുസ്സിന്റെ നേതൃത്വത്തിലുള്ള അന്യേഷണസംഘം പി. ജെ കുര്യനെ കേസ്സില്‍ ഉള്‍പ്പെടുത്തുന്നതിനൊ, തിരിച്ചറിയല്‍ പരേടിന് വിധേയനാക്കുന്നതിനോ തയ്യാറായില്ല!! തുടര്‍ന്നു പെണ്‍കുട്ടി നല്‍കിയ സ്വകാര്യ ഹര്‍ജിയിലെ കുര്യനെതിരെയുള്ള തുടര്‍ നടപടികള്‍ മേല്‍ക്കൊടതികള്‍ തടഞ്ഞു.. ബാക്കി മുപ്പത്തി അഞ്ചോളം പ്രതികളെ വിചാരണ കോടതി ശിക്ഷിക്കുകയും അപ്പീലില്‍ ഹൈക്കോടതി അവരെ വെറുതെവിടുകയും ചെയ്തു.. ഹൈക്കോടതിയുടെ തീരുമാനത്തിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച സുപ്രീം കോടതി പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള തീരുമാനം റദ്ദാക്കുകയും, പ്രതികളോട് ജാമ്യത്തിനായി ഹൈക്കോടതിയെതന്നെ സമീപിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.. കേസ്സിലെ ഓരോ പ്രതികളുടെയും പങ്ക് പ്രത്യേകം പ്രത്യേകം പരിശോധിച്ച് തീരുമാനിക്കാന്‍ ഹൈക്കോടതിയെ ചുമതലപ്പെടുത്തുകയും ചെയ്തു..

   ഇന്നു വി. എസ്. അച്ചുതാനന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കുര്യന്‍റെ പങ്കിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുന്നു.. മഹിളാ സംഘടനകളും, യുവജന സംഘടനകളും രോഷത്താല്‍ പൊട്ടിത്തെറിക്കുന്നു.. ഇവര്‍ക്കൊക്കെ ഇപ്പോള്‍ ഈ രോഷം എവിടുന്നു ജനിച്ചു എന്നതാണ് ചോദ്യം??  കുര്യന് അനുകൂലമായും പ്രതികൂലമായും നിലകൊള്ളുന്ന തെളിവുകള്‍ പോലെതന്നെ ദുരൂഹമാണ് ഈ സംഘടനകളുടെയും നിലപാട്.. സുപ്രീം കോടതിയുടെ വിധിവരട്ടെ എന്നുകരുതി കഴിഞ്ഞ ഒന്നര ദശകം തങ്ങളുടെ വികാരത്തെ ഇവര്‍ അടക്കി നിര്‍ത്തിയിരിക്കുകയായിരുന്നോ?? ഇത്ര അധികം രോഷം പ്രകടിപ്പിക്കുന്ന ഇടതു പക്ഷത്തിന് തങ്ങള്‍ ഭരിച്ച അഞ്ചു വര്‍ഷക്കാലം കുര്യനെതിരെ തുടര്‍ അന്യെഷണത്തിനു എന്ത് തടസ്സമുണ്ടായിരുന്നതായാണ് ചൂണ്ടിക്കാട്ടാനുള്ളത്?? രാഷ്ട്രീയമായ മുതലെടുപ്പിന് പ്രസ്തുത വിഷയം ഉപയോഗിക്കത്തക്ക അനുകൂലമായ സാഹചര്യം ലഭിച്ചില്ല എന്നതല്ലേ ഒറ്റ വാക്കിലുള്ള വിശദീകരണം!!

   കുര്യന് എതിരെയുള്ള സ്വകാര്യ ഹര്ജ്ജിയിലെ നടപടികള്‍ ഒരു പ്രത്യേക കേസ്സായി പരിഗണിച്ചാണ് സുപ്രീം കോടതി അവസാനിപ്പിച്ചത്‌...`.. സൂര്യനെല്ലി കേസ്സിലെ മറ്റു പ്രതികളോടോപ്പം പരിഗണിക്കുക ആയിരുന്നില്ല എന്ന് സാരം.. ഇപ്പോള്‍ ഹൈക്കോടതി സൂര്യനെല്ലി പ്രതികളെ വെറുതെ വിട്ട തീരുമാനം റദ്ദാക്കിയ സുപ്രീം കോടതിവിധി അങ്ങീകരിക്കുന്നതുപോലെ തന്നെ കുര്യനെ കുറ്റ വിമുക്തനാക്കിയ നടപടിയും അങ്ങീകരിക്കുന്നതിനുള്ള നിയമപരമായ ബാദ്ധ്യത പൊതു സമൂഹത്തിനുണ്ട്..

   സൂര്യനെല്ലി സ്ത്രീ പീഡന കേസ്സില്‍ കുറ്റവാളിയായ ഒരാള്‍ പോലും രക്ഷപ്പെടരുതെന്നത് കേരളം ഒന്നാകെ ആവശ്യപ്പെടുന്ന ഒന്നാണ്.. അതോടൊപ്പം തന്നെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് നിരപരാധിയായവര്‍ ശിക്ഷിക്കപ്പെടരുതെന്നതും, ഇവിടുത്തെ സാമൂഹിക നിയമ വ്യവസ്ഥകള്‍ ദുര്‍ബലമാകരുത് എന്നതും.. നിരപരാധിയായ ഒരാള്‍ ക്രൂശിക്കപ്പെട്ടാല്‍ അത് സൂര്യനെല്ലി പെണ്‍കുട്ടിക്ക് ഏല്‍ക്കേണ്ടി വന്ന ക്രൂരതക്ക് തുല്യം തന്നെയാണ് എന്ന് വിസ്മരിക്കുന്നതും നന്നല്ല...

   ഒരു രാഷ്ട്രീയ നേതാവിന് എതിരെ ഉണ്ടാകുന്ന സാധ്യമായ മുതലെടുപ്പുകള്‍ എല്ലാം നടത്തുക എന്നതും, മുറവിളികളില്‍ക്കൂടി പുനരന്യേഷണമോ, തുടര്‍ അന്യെഷണമോ പുന: പരിശോധനായോ അങ്ങനെ ഏതു സര്‍ക്കാര്‍ തീരുമാനമോ നേടി എടുക്കുന്നതും ജനാധിപത്യ സംവിധാനത്തിലെ സ്വോഭാവികതകള്‍ എന്ന് കരുതി അവഗണിക്കാം.. പക്ഷെ കഴിഞ്ഞ ദിവസ്സം ജസ്റ്റിസ്‌ ബസന്ത് നടത്തിയതെന്നപേരില്‍ പുറത്തുവിട്ട സംഭാഷണ ശകലങ്ങളും, അതിനെ തുടര്‍ന്ന് കേരളത്തില്‍ അരങ്ങേറിയ കോലാഹലങ്ങളും പ്രബുദ്ധ കേരളത്തെ പിറകോട്ട് നയിച്ചു എന്ന് പറയേണ്ടി വരും..  ജസ്റ്റിസ്‌ ബസന്ത് ഈ കേസ്സില്‍ തന്‍റെ എന്ത് കര്‍ത്തവ്യമാണ് നിര്‍വഹിച്ചതെന്നും, അദ്ദേഹം എന്താണ് പിന്നീട് പറഞ്ഞതെന്നും, ആ വാക്കുകള്‍ എപ്രകാരം പുറത്തുവന്നു എന്നും, ആ വാക്കുകളുടെ പ്രാധാന്യമെന്തെന്നും, രാഷ്ട്രീയ- സാമൂഹിക കേരളം അതിനെ എങ്ങനെ വിക്രിതമാക്കിയെന്നും ചര്‍ച്ച ചെയ്യപ്പെടെണ്ടതുണ്ട്..

   സൂര്യനെല്ലി പെണ്‍കുട്ടിയെ പീഡനത്തിന് വിധേയമാക്കിയ പ്രതികളെല്ലാവരും കുറ്റക്കാരെന്ന് കണ്ടെത്തിയ കീഴ്ക്കോടതി വിധി ചോദ്യം ചെയ്തു കൊണ്ടുള്ള പ്രതികളുടെ അപ്പീല്‍ പരിഗണിക്കുന്ന ബെഞ്ചിലെ ഒരു ജഡ്ജി ആയിരുന്നു ജസ്റ്റിസ്‌ ബസന്ത്.. തികച്ചും സ്വതന്ത്രമായ മനസ്സോടെ വേണം ഒരു ന്യായാധിപന്‍ ഒരു കേസ്സിനെ സമീപിക്കുവാന്‍..`.. ഒരു സ്ത്രീ പീഡനക്കേസ്സില്‍ ഉള്‍പ്പെടുന്നവര്‍ എല്ലാം കുറ്റവാളികള്‍ തന്നെയാണ് എന്നാ സാമൂഹിക-രാഷ്ട്രീയ- മാധ്യമ നിലപാട് കോടതികള്‍ക്ക് ഉണ്ടാകാന്‍ പാടില്ല.. കോടതിയുടെ മുന്‍പില്‍ എത്തുന്ന തെളിവുകള്‍ പരിശോധിച്ച് പ്രസ്തുത വിഷയത്തില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന അലയോളികളില്‍ സ്വാധീനിക്കപ്പെടാതെ വിധി എഴുതുക എന്നതാണ് ഒരു ന്യായാധിപന്റെ കര്‍ത്തവ്യം.. അവിടെ തന്‍റെ കാഴ്ചപ്പാടുകള്‍ക്ക് അനുസൃതമായി ധീരമായ നിലപാടെടുക്കുന്നതിന് അദ്ദേഹത്തിന് കഴിഞ്ഞു എന്ന് വേണം വിലയിരുത്തേണ്ടത്.. കാരണം സാമൂഹത്തില്‍ വിവാദം നിലനില്‍ക്കുന്ന ഒരു കേസ്സില്‍ ശിക്ഷിക്കുകയാണെങ്കില്‍ മാത്രമേ ജഡ്ജി കൈയ്യടി വാങ്ങുകയുള്ളു.. പ്രതിയെ വെറുതെവിട്ടാല്‍ അതുണ്ടാകുന്നില്ല.. വെറുതെവിടുന്ന തീരുമാനം കേള്‍ക്കാന്‍ സമൂഹം ഇഷ്ട്ടപ്പെടുന്നില്ല.. കാരണം മാധ്യമ വിചാരണയില്‍ക്കൂടി പ്രസ്തുത പ്രതിയെ കുറ്റവാളിയായി പ്രഖ്യാപിച്ച് പലവിധ ശിക്ഷകളും വിധിച്ച് കഴിഞ്ഞതിന് ശേഷമാണ് കോടതി വിചാരണ എന്നതിനാലാണത്.. ഒരു ജഡ്ജി വിവാദപരമായ കേസ്സിലെയോ, പ്രമുഖര്‍ ഉള്‍പ്പെട്ട കേസ്സിലെയോ പ്രതിക്ക് അനുകൂലമായ തീരുമാനമെടുത്താല്‍ ഏതെങ്കിലും ഒരു കൊണി ല്‍നിന്നെങ്കിലും അഴുമതി ആരോപണവും ജഡ്ജിക്ക് എതിരെ ഉണ്ടാകും.. ഇത്തരം സാമൂഹിക അന്തരീക്ഷം ന്യായയുക്തമായ തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള കോടതികളുടെ ശക്തിയെ നശിപ്പിക്കും.. രാഷ്ട്രീയ പ്രവര്‍ത്തകരും മാധ്യമങ്ങളും വായില്‍ വരുന്നത് കോതക്ക് പാട്ട് എന്നാ നിലയില്‍ നടത്തുന്ന ചര്‍ച്ചകള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കേണ്ടി വരുന്ന വിലകുറഞ്ഞ സ്ഥാപനമായി കോടതികള്‍ അധപ്പതിക്കും!!

   സൂര്യനെല്ലി കേസ്സിലെ പെണ്‍കുട്ടി അനുമതി നല്‍കിയതിനാലാണ് പ്രതികള്‍ അവളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും അതിനാല്‍ ബലാല്‍സംഗം എന്ന പ്രോസിക്യുഷന്‍ ആരോപണം നിലനില്‍ക്കുകയില്ല എന്നതായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തല്‍..`.. ഒരു സ്ത്രീയുടെ സമ്മതത്തോടെ പുരുഷന്‍ ശാരീരിക ബന്ധം പുലര്‍ത്തിയാല്‍ അവിടെ ബലാല്‍സംഗം എന്നാ ആരോപണം നില്‍ക്കില്ല.. പക്ഷെ ആ പെണ്‍കുട്ടി പതിനാറ് വയസ്സില്‍ താഴെയാണെങ്കില്‍ അവളുടെ സമ്മതത്തോടെ ശാരീരിക ബന്ധം പുലര്‍ത്തിയാലും പുരുഷന്‍ റേപ് കേസ്സില്‍ ശിക്ഷിക്കപ്പെടും.. ഇവിടെ ഹൈക്കോടതി എടുത്ത തീരുമാനം തെറ്റാണെന്ന് തന്നെ കരുതുക.. പെണ്‍കുട്ടി ശാരീരിക ബന്ധത്തിന് 35 പേര്‍ക്ക് അനുമതി നല്‍കിയതായാണ് കാണുന്നതെന്ന് ഹൈക്കോടതിയുടെ വിധിന്യായത്തില്‍ വ്യക്തമാക്കിയിരുന്നതല്ലേ?? ഒരു പെണ്‍കുട്ടി 35 ആള്‍ക്കാര്‍ക്ക് തന്നോട് ശാരീരിക ബന്ധം പുലര്‍ത്താന്‍ അനുമതി നല്‍കിയെന്നകണ്ടെത്തല്‍ പെണ്‍കുട്ടി വേശ്യാവൃത്തി നടത്തി എന്ന് കണ്ടെത്തുന്നതിന് തുല്യമല്ലേ?? അങ്ങനെ എങ്കില്‍ എന്തുകൊണ്ട് ഇന്ന് കാണുച്ചു കൂട്ടുന്ന കോലാഹലങ്ങള്‍ ആ വിധി പുറത്തു വന്നപ്പോള്‍ ജഡ്ജിമാര്‍ക്കെതിരെ ഉണ്ടായില്ല??

   ജസ്റ്റിസ്‌ ബസന്ത് തന്‍റെ വിധിന്യായത്തില്‍ പ്രസ്താവിച്ച കാര്യങ്ങള്‍ ഒരു സ്വൊകാര്യ സംഭാഷണത്തില്‍ എടുത്തുപറഞ്ഞത്‌ ഒളിക്യാമറ വെച്ച് പകര്‍ത്തി ടെലിക്കാസ്റ്റ് ചെയ്യേണ്ടിവന്നോ പ്രബുദ്ധകേരളത്തിന് മുന്‍പ് ആ വിധിയില്‍ എന്തായിരുന്നു കണ്ടെത്തിയിരുന്നത് എന്ന് മനസ്സിലാക്കാന്‍?? അതൊന്നുമല്ല കാര്യം.. സ്ത്രീ പീഡന കഥകളുമായി ബന്ധപ്പെട്ട ഏതൊരു വിവാദവും സമൂഹത്തെ വല്ലാതെ ഇക്കിളിപ്പെടുത്തുന്നു.. ആ വികാരത്തെ രാഷ്ട്രീയ- സാംസ്ക്കാരിക നേതാക്കള്‍ മുതലെടുക്കുകയും ചെയ്യുന്നു.. അതാണിവിടെ കണ്ടു വരുന്നത്.. ഒരു സ്വൊകാര്യ സംഭാഷണം പോലും ഒളിക്യാമാരയില്‍ പകര്‍ത്തി ടെലിക്കാസ്റ്റ്ചെയ്ത് വിവാദം സൃഷ്ട്ടിച്ചു റേറ്റിംഗ് കൂട്ടാന്‍ ശ്രമിക്കുന്ന മാധ്യമ സംസ്ക്കാരം അവക്ജയോടെ തള്ളിക്കളയാന്‍ കെല്‍പ്പുള്ള ഒരു സാംസ്ക്കാരിക നായകന്‍ പോലുമില്ലാത്ത ശൂന്യതയും കേരളം കണ്ടു..

   വിവാദത്തിന്‍റെ തീഷ്ണത വര്‍ദ്ധിപ്പിക്കുന്നതിന് ജസ്റ്റിസ്‌ ബസന്തിന് എതിരെ അപകീര്‍ത്തിപ്പെടുത്തലിനു കേസ്സ് കൊടുക്കുമെന്നുവരെ ചില മഹിളാസംഘടനകള്‍ പറഞ്ഞുകേട്ടു.. ഒരു സ്വൊകാര്യ സംഭാഷണം എങ്ങനെ അപകീര്‍ത്തിപരമാകും?? ഒരു പരസ്യ പ്രസ്ഥാവനയോ, പബ്ലിക്കിന് നേരെ ഒരു വ്യക്തിയെപ്പറ്റി അപകീര്‍ത്തി പരമായി പറയുന്നതോ, പ്രവര്‍ത്തിക്കുന്നതോ  മാത്രമേ 'Defamation' എന്ന നിലയില്‍ പരിഗണിക്കപ്പെടുകയുള്ളു എന്ന സാമാന്യബോധം പോലും അവര്‍ക്കില്ലെ??

   പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ ഇവിടുത്തെ രാഷ്ട്രീയ പ്രവര്‍ത്തകരും മാധ്യമങ്ങളും എത്ര പ്രാവശ്യം ഈ സമൂഹ മധ്യത്തില്‍ അപമാനിച്ചു?? ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ അവളെ എത്ര മുതലെടുത്തു?? ഇവിടെ ആരും മുതലെടുപ്പിനപ്പുറമുള്ള ഒരു താല്‍പ്പര്യവും ആ പെണ്‍കുട്ടിയോട് കാട്ടുന്നില്ല എന്നതാണ് സത്യം!!

   സ്ത്രീ ഒരു ലൈഗീക ചൂഷക വസ്തുവാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നത് ഇവിടുത്തെ സമൂഹം തന്നെയാണ്.. സ്ത്രീയുടെ മാനം കാക്കാനെന്നപേരില്‍ അമിത പ്രാധാന്യത്തോടെ പീഡന വിഷയങ്ങള്‍ പരിഗണിക്കപ്പെടുന്നത് കൂടുതല്‍ സ്ത്രീകള്‍ അപമാനിതരാകാന്‍ കാരണമാവുകയെ ഉള്ളു.. സമൂഹത്തില്‍ ഒരുവനെ അപമാനിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം സ്ത്രീ പീഡനം ആരോപിക്കുകയാണെന്ന് വന്നിരിക്കുന്നു.. വീണുകിട്ടുന്ന എല്ലാ സ്ത്രീ വിഷയങ്ങളും പരമാവധി മുതലെടുപ്പിന് ഉപയോഗിക്കാതെ വസ്തുതകള്‍ വേര്‍തിരിച്ച് സമൂഹമധ്യത്തില്‍ വിവരിക്കാനുള്ള ഉത്തരവാദിത്വം രാഷ്ട്രീയ നേതാക്കള്‍ കാട്ടണം...

 

[Rajesh Puliyanethu
 Advocate, Haripad]