Monday 5 December 2011

മുല്ലപ്പെരിയാര്‍ = ഒടുങ്ങാത്ത ഭീതി!!

         മുല്ലപ്പെരിയാര്‍ -ഒരു ഒടുങ്ങാത്ത ഭീതിയായിത്തന്നെ തുടരുന്നു.1895 ല്‍ മേജര്‍ ജോണ്‍ പെന്നി cuick എന്നാ മഹാനായ മനുഷ്യ സ്നേഹി തമിഴ് നാട്ടിലെ ഊഷര ഭൂമികളെ കൃഷിയോഗ്യമാക്കുക, അതുവഴി അവിടുത്തുകാരുടെ പട്ടിണിയും കഷ്ടതകളും ഇല്ലാതാക്കുക എന്നാ സദ്‌ ഉദ്ദേശത്തോടുകൂടി നിര്‍മിച്ച ഒരു ഡാം ഇന്ന് ഒരു സംസ്ക്കാരത്തെയും, ജനതയെയും ഇല്ലാതാക്കത്തക്കരീതിയില്‍ ദുര്‍ബലമായി നില്‍ക്കുന്നു. നിര്‍മാണത്തിന്റെ കാലം തോട്ടിങ്ങോട്ടു തമിഴകത്തെയും, കേരളത്തിലെയും മക്കളെ ഒരുപോലെ സേവിക്കുക മാത്രം ചെയ്തുവന്ന ആ മഹാനിര്‍മാണം കാലത്തിനോടൊപ്പം സഞ്ചരിച്ചപ്പോള്‍ വാര്‍ധക്യം പിടിപെട്ടു. നാശമില്ലാത്തതായി ഒന്നുമില്ല എന്നാ സത്യം മാത്രമാണ് നിലവിലുള്ള ഡാമിന്റെ പുനര്‍ നിര്‍മാണത്തിന്റെ മുറവിളിക്ക് പിന്നിലുള്ളത്. ഒരിക്കലും തടയാന്‍ കഴിയാത്ത കാലത്തിന്റെ ആ സത്യം മുല്ലപ്പെരിയാരിനുമേല്‍ യാഥാര്‍ത്യമായിമാറിയാല്‍ 116 വര്‍ഷം ലക്ഷക്കണക്കിന്‌ ആളുകള്‍ക്ക്, അല്ലെങ്കില്‍ തലമുറകള്‍ക്ക് തന്നെ അന്നം നല്‍കാന്‍, നമ്മള്‍ നട്ടതിനെ എല്ലാം മുളപ്പിക്കാന്‍ മാത്രം നിലകൊണ്ട ആ വൃദ്ദന്റെ നാമം ലക്ഷക്കണക്കിന് ആളുകളുടെ കൊലയാളി എന്നാ നിലയില്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും. " ഒരു പ്രാവശ്യം മാത്രം ഈ ഭൂമിയില്‍ ജീവിക്കാന്‍ ഭാഗ്യം കിട്ടിയ നാം നമ്മുടെ സഹജീവികള്‍ക്കായി എന്തെങ്കിലും നല്ലത് ചെയ്യേണ്ട താണ് എന്നാ ഉദ്ദേശത്തോടു മാത്രമാണ് ഇത്രയും ത്യാഗം സഹിച്ചു ഞാന്‍ ഈ പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുന്നത്" എന്ന്‌ തന്റെ ഇംഗ്ളണ്ടിലുള്ള സ്വത്തുവകകള്‍ വിറ്റ് ഡാമിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയ ആ വലിയ വ്യക്ത്തിത്വം എഴുതിവെച്ചതിന്, വര്‍ഷങ്ങള്‍ക്കിപ്പുറം ഈ ആധുനികയുഗത്തില്‍ യാതൊരുവിലയു മില്ലാതായിപ്പോകും.

         50 വര്‍ഷം മാത്രം നിര്‍മാണ കാലത്ത് ആയുസ് നിശ്ചയിച്ചിരുന്ന ഒരു ഡാം 116 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. 66 അധിക വര്‍ഷങ്ങള്‍ എന്തിനു ഡാമിനെ നിലനില്‍ക്കാന്‍ അനുവദിച്ചു? എന്തുകൊണ്ട് ഈ വിഷയത്തിന്മേല്‍ സുരക്ഷിതമായ പരിഹാരത്തിന് വേണ്ടിയുള്ള ഒരു പുറപ്പാടിനെങ്കിലും ഇത്ര സമയം അധികരിച്ചു? ആത്തരം ചോദ്യങ്ങള്‍ക്കൊന്നും തന്നെ യാതൊരു പ്രസക്ത്തിയുമില്ല. സംഭവിച്ച നല്ലതെല്ലാം ഭാഗ്യത്തിന്റെ അക്കൗണ്ടിലും മോശമായതുണ്ടായാല്‍ വിധിയുടെ ചുമലിലും വെച്ച് ആശ്വസിക്കാന്‍ നമ്മള്‍ പഠിച്ചിട്ടുന്ടെല്ലോ!!

         ഒരു രാജ്യത്തിനുള്ളില്‍ തന്നെ സ്ഥിതിചെയ്യുന്ന, രണ്ടു സംസ്ഥാനങ്ങളുടെ മാത്രം ഇടയിലുള്ള ഒരു വിഷയം , ഇത്ര അധികം മനുഷ്യ ജീവനുകള്‍ക്ക് ഭയപ്പാടുള്ള ഒന്ന്, പരിഹരിക്കപ്പെടുന്നതിനു പ്രക്ഷോഭങ്ങളും, സത്യാഗ്രഹങ്ങളും ആവശ്യമായി വരുന്നു എന്നതുതന്നെ രാജ്യത്തിന്‌ അപമാനമാണ്. രാജ്യത്തിനെ അഖണ്ടതയെ പ്പറ്റിയും, നാനാത്വത്തില്‍ ഏകത്വത്തെപ്പറ്റിയും, വാതോരാതെ പ്രകീര്‍ത്തിക്കുന്നവര്‍ ഒരു നിമിഷം ഒന്ന് ചിന്തിക്കണം. ലക്ഷക്കണക്കിനു ആളുകള്‍ ഭീതിയോടെ ഉറക്കമില്ലാതെ നിമിഷങ്ങളെ തള്ളി വിടുമ്പോള്‍ ചര്‍ച്ചകളും, രാഷ്ട്രീയ സംവാദങ്ങളുമായി, മുട്ടുന്യായങ്ങള്‍  ഉയര്‍ത്തി തന്റെതല്ലാത്ത എല്ലാ ജീവനും ത്രിണ വിലകല്‍പ്പിച്ചു നടത്തുന്ന ഈ പ്രഹസനങ്ങള്‍ ആധുനിക യുഗത്തിനെന്നല്ല, മനുഷ്യന്‍ മറ്റൊരു മനുഷ്യനെ കണ്ടുമുട്ടുകയും അവനെ സ്നേഹിക്കാനും, അറിയാന്നും, സഹകരിക്കാനും, സഹായിക്കാനും ഒക്കെപ്പടിച്ചു തുടങ്ങിയ ആദിമ കാലത്തെ മനുഷ്യന് പോലും അപമാനകരമാണ്.

         എന്തുകൊണ്ടാണ് രാഷ്ട്രീയമായ ഒരു പരിഹാരം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വിദൂരതയില്‍ നില്‍ക്കുന്നത്?? ഒരു മലയാളിയുടെ വികാരത്തെ മാറ്റിനിര്‍ത്തി സ്വതന്ത്രമായി ചിന്തിച്ചാലും മനസ്സിലാകുന്നതാണ്  അതില്‍ നിറഞ്ഞു നില്‍ക്കുന്ന തമിഴ്നാടിന്റെ മനുഷ്യത്വരാഹിത്യവും, രാഷ്ട്രീയലാക്കും. മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ അതിന്റെ ആഘാതം താങ്ങാന്‍ ഇടുക്കിക്ക് ശക്ത്തിയുന്ടെന്നതാണ് തമിഴ്നാടിന്റെ പുതിയ വാദം. മുല്ലപ്പെരിയാറിനും ഇടുക്കിക്കും ഇടയില്‍ താമസിക്കുന്ന 50 ല്‍പ്പരം കുടുംബങ്ങളുടെ ജീവന് യാതൊരു വിലയുമില്ലേ. അല്ലെങ്കില്‍ത്തന്നെ ഒന്ന് തകര്‍ന്നതിന് ശേഷമുള്ള നിര്മാനമാണോ അഭികാമ്യം??

         തമിള്‍നാട്ടില്‍ മാറിമാറി വന്ന രാഷ്ട്രീയ ഭരണ നേതൃത്വങ്ങള്‍ മുല്ലപ്പെരിയാര്‍ വിഷയത്തെ ഒരു രാഷ്ട്രീയ വിഷയമായി ഉയര്‍ത്തിക്കാട്ടി അതില്‍ നിന്നും നേട്ടങ്ങള്‍ കൊയ്യാന്‍ ശ്രമിച്ചതാണ് മുല്ലപെരിയാര്‍ വിഷയത്തിന്റെ പരിഹാരം ലക്‌ഷ്യം കാണാത്തതിനു കാരണം. പുതിയ ഡാമിന്റെ നിര്‍മാണത്തെ തടയുക എന്നത് ഇപ്പോള്‍ തമിള്‍ നാട്ടിലെ രാഷ്ട്രീയ നേതൃത്വങ്ങളുടെ അഭിമാന പ്രശ്നവും, നിലനിപ്പിന്റെ പ്രശ്നവുമാണ്. പുതിയ ഡാം എന്ന ആശയം തമിള്‍ നാട്ടുകാരന് ജലം നല്കാതിരിക്കാനുള്ള കേരളത്തിന്റെ അടവായി അവിടുത്തെ രാഷ്ട്രീയ നേതൃത്വം തമിഴനെ പറഞ്ഞു വിശ്വസിപ്പിച്ചു. മനുഷ്വത്വത്തെ മനസ്സിലാകുന്ന ഏതെങ്കിലും ഒരു തമിള്‍വാസ്സി പുതിയ ഡാമിനെ അനുകൂലിച്ചു സംസാരിച്ചാല്‍ അയാള്‍ തമിള്‍ ലോകത്ത് ഒറ്റപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യും എന്നാ സ്ഥിതിവിശേഷം നിലവില്‍ വന്നു. രാഷ്ട്രീയ ലാക്കു മുന്‍ നിര്‍ത്തി മാത്രമാണ് തമിഴ്നാട്‌ ഡാം നിര്‍മാണത്തെ എതിര്‍ക്കുന്നത് എന്നാ വ്യക്ത്തമായ ബോധമുള്ള ദേശീയ പാര്‍ട്ടികളും, കേന്ദ്ര സര്‍ക്കാരും, അവരുടെ കസ്സെരകളുടെ അലങ്കാരങ്ങളായി മാത്രം പ്രതിഷ്ടിക്കപ്പെട്ട നട്ടെല്ലില്ലാത്ത, കേവലം സമസ്രിഷ്ടി സ്നേഹം പോലുമില്ലാത്ത രാഷ്ട്രീയ നപുംസകങ്ങളും  വിഷയത്തിന് പരിഹാരം കാണാന്‍ കഴിയാത്ത കേവലം രാഷ്ട്രീയ ഉച്ചിഷ്ടങ്ങളായി രാജ്യത്തിന്‌ ഭാരവും, അപമാനവുമായി അവശേഷിക്കുന്നു. മിതത്വത്തിന്റെയും, സംയമനത്തിന്റെയും, സംസ്ക്കാരത്തിന്റെയും, മര്യാദയുടെയും ഒക്കെ മറ പിടിച്ചു നിന്ന് അവര്‍ തങ്ങളുടെ രാഷ്ട്രീയ നിലനില്‍പ്പിനു കോട്ടം വരാത്ത രീതിയില്‍ എന്തൊക്കെയോ മാധ്യമങ്ങള്‍ക്ക് നേരെ തുപ്പി നാള്‍ കഴിച്ചു വരുന്നു.

         ഒരു വിഷയത്തില്‍ വ്യക്ത്തമായ നിലപാടും കാഴ്ചപ്പാടും ഉണ്ടാകാതിരിക്കുകയും, അഥവാ എന്തെങ്കിലും ബോധ്യമുള്ള ഒരു വസ്തുത രാഷ്ട്രീയ താല്പര്യത്തെ മുന്‍നിര്‍ത്താതെ വ്യക്ത്തമായി പറയാനും, നിലപാടെടുക്കുന്ന്നതിനും, ആര്‍ജ്ജവമോ, മനസ്സോ, അതിനുള്ള സാഹചര്യമോ ഇല്ലാത്തതും അഥവാ അപ്രകാരം നിലപaടെടുക്കുന്നവര്‍ക്ക് നിലനില്‍പ്പ് ഉണ്ടാകാതിരിക്കുകയും ചെയ്യുന്ന രാഷ്ട്രീയ അന്തരീക്ഷമാണ് ഈ രാജ്യത്തിന്റെ ശാപം.

         തമിള്‍ നാടിന്റെ ആവശ്യം വെള്ളമാണ്. കേരളത്തിന്റെതു കാലഹരണപ്പെട്ട ഒരു ഡാം തകര്‍ന്നാല്‍ ഉണ്ടായേക്കാവുന്ന അത്യാഹിതത്തെക്കുറിച്ചുള്ള ഭീതിയും. ഒരു പുതിയ ഡാം നിര്‍മിക്കുക എന്നത് കൊണ്ട് കേരളത്തിന്റെ പ്രശ്നം പരിഹരിക്കപ്പെടും. വിതച്ചു മുളപ്പിച്ചു കൊയ്ത് എടുക്കുന്നതിനു മലയാളിക്ക് അത്ര താല്‍പ്പര്യമില്ലാത്തതിനാല്‍ വെള്ളത്തിനു വേണ്ടി നമ്മള്‍ ആരോടും തര്‍ക്കിക്കാന്‍ സാധ്യത ഇല്ല. തമിഴ് നാടിനു ലഭിക്കുന്ന വെള്ളത്തില്‍ കുറവ് വരാതിരിക്കാനുള്ള എല്ലാ ഉറപ്പും രാഷ്ട്രീയ നേതൃത്വവും, കേന്ദ്ര സര്‍ക്കാരും നല്‍കുന്നുമുണ്ട്. അതിനു വേണ്ടുന്ന പണച്ചിലവ് തമിള്‍ നാടിനു ബാധ്യത ആവുന്നുമില്ല, അങ്ങനെ എങ്കില്‍ രാഷ്ട്രീയമായ നെട്ടമാല്ലാതെ മറ്റ് എന്താണ് തമിള്‍നാടിനു മുന്പിലുള്ളത്?? അത് തിരിച്ചറിഞ്ഞു എന്തുകൊണ്ട് കേന്ദ്ര സര്‍ക്കാരോ ദേശീയ പാര്‍ട്ടികളോ ശക്തമായ തീരുമാനങ്ങള്‍ എടുക്കുന്നില്ല? മുല്ലപ്പെരിയാര്‍ ഡാമിന് കാലങ്ങളെ അതിജീവിക്കാനുള്ള കരുത്തു ബാക്കിഉണ്ടെന്നു തന്നെ വിശ്വസിക്കുക!! ഡാമിന്റെ പുനര്‍നിര്‍മാണം വരെ, അല്ലെങ്കില്‍ തങ്ങളുടെ ജീവിത അവസാനം വരെ സമാധാനമായി ഒരു നിമിഷത്തെ അതിജീവിക്കാന്‍ മലയാളിക്ക് കഴിയുമോ??

        മലയാളിയുടെ ജീവന്, സ്വത്തിന്, സ്വപ്നങ്ങള്‍ക്ക്, തലമുറകളായി ഉണ്ടാക്കി എടുത്ത നേട്ടങ്ങള്‍ക്ക്‌, അവകാശങ്ങള്‍ക്ക്, മന:സമാധാനത്തിന്, സംസ്ക്കാരത്തിന്, അങ്ങനെ ഒരുപാട് വിലമതിക്കാനാവാത്ത പലതും  നാമാവശേഷമാകാന്‍ പോകുന്നു എന്ന ഭയത്തില്‍ ഒരു ജനത നെടുവീര്‍പ്പുകളോടെ ജീവിക്കുമ്പോള്‍, കേവലം ഒരു നിര്‍മ്മാണ പ്രവര്‍ത്തനത്തിനപ്പുറം എല്ലാറ്റിനും പരിഹാരം നിലകൊള്ളുമ്പോള്‍ അതിനെല്ലാമെതിരെ നിഷേധത്തോടെയും, അഹങ്കാരത്തോടെയും, തന്റെ രാജ്യത്തിന്റെ തന്നെ ഭാഗമായ ഒരു ഭൂപ്രദേശവും, ഭരണകൂടവും, നിലകൊള്ളുമ്പോള്‍ പ്രതിഷേധത്തിന്റെയും, ഭീതിയുടെയും, അവഗണനയില്‍ നിന്നുണ്ടായെക്കാവുന്ന നിരാശയില്‍ നിന്നും ഉയരുന്ന വികാരം നാളെ തമിഴന് നേരെ ഉള്ള ഒരു ശത്രുതാ വികാരമായി മാറിയാല്‍ അതിനെ നിയന്ത്രിക്കാന്‍ ഭരണ കൂടത്തിന്റെ തോക്കുകള്‍ക്ക് കഴിഞ്ഞെന്നു വരില്ല. നിലവിലെ സമരങ്ങള്‍ അക്രമങ്ങളിലേക്ക് തിരിയുന്നതിന്റെ സൂചനകള്‍ രാജ്യത്തിനു തന്നെ ആപത്താണ്. സംസ്ഥാനങ്ങള്‍ക്കിടയിലെ ശത്രുത മുതലെടുക്കാന്‍ വിദേശ ശക്ത്തികളും ശ്രമിച്ചെന്ന് വരാം!!  അതിനു പരിഹാരം ജീവന്‍ ചേര്‍ത്തു പിടിച്ചു സമരം ചെയ്യുന്നവനെ ലാത്തി കാട്ടി ഭയപ്പെടുത്തുന്നതല്ല, മറിച്ച് ഒരു പുതിയ ഡാം നിര്‍മിച്ചു പ്രശ്നത്തിന് പൂര്‍ണ വിരാമം ഇടുക എന്നതാണ്.

         മുല്ലപ്പെരിയാറിനെ സംബന്ധിച്ച് ഉയര്‍ന്നു വരുന്ന വിവാദങ്ങളെല്ലാം തന്നെ രാഷ്ട്രീയ സൃഷ്ടിയും, അനാവശ്യവുമാണെന്നും, ഡാമിന് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും മലയാളികളുടെ ഭാഗത്ത് നിന്നുതന്നെ ശബ്ദങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. തമിഴന് ഇല്ലാത്ത സ്വാതന്ത്ര്യമാണത് എന്ന് രഹസ്യമായി നമുക്ക് സന്തോഷിക്കാമെങ്കിലും, അത് നിലവിലെ ആവശ്യങ്ങളെയും, സമരത്തിന്റെ ശക്ത്തിയെയും ക്ഷയിപ്പിക്കുന്നതായിരിക്കും. ലളിതമായി ആലോചിച്ചു നോക്കു; ഡാം കാലഹരണപ്പെട്ടിരിക്കുന്നു!! പുനര്‍ നിര്‍മാണം എന്നത് അനിവാര്യമായത് തന്നെയാണ്. അത് ഇന്നോ 10 വര്‍ഷങ്ങള്‍ക്കു ശേഷമോ, കുറെ ഏറെ വര്‍ഷങ്ങള്‍ക്കു ശേഷമോ ആവശ്യമുള്ളത് എന്നതാണെല്ലോ ചോദ്യം. അപകടത്തിനു മുന്‍പ് പുതിയ ഡാം എന്നതാണ് നമ്മുടെ ലളിതമായ ആവശ്യം. മനസമാധാനം എന്നതിനെ മാറ്റിനിര്‍ത്തിയാല്‍......................
അതിനുള്ള ഒരുക്കങ്ങള്‍ക്ക് തടയിടുന്നതിന് തന്റെ ചിന്താസ്വാതന്ത്ര്യവും, അഭിപ്രായ സ്വാതന്ത്ര്യവും, കാരണ മാകാതിരിക്കാന്‍ ഓരോ മലയാളിയും ശ്രദ്ദിക്കണം. പുതിയ ഡാം നിര്‍മാണത്തെ തടയുക എന്നത് മാത്രമാണ് തമിള്‍നാടിന്റെ ആവശ്യം. നിലവിലെ ഡാം തകര്‍ന്നാല്‍ അത് തങ്ങളുടെ വലിയ ഭൂ പ്രദേശത്തെ മരുഭൂമി ആക്കിത്തീര്‍ക്കും, അടുത്ത ഒരു തലമുറ ജീവിച്ചു തീരുന്നിടത്തോളം കാലമെങ്കിലും തകര്‍ന്നിടത്തു പുതിയതൊന്നു കെട്ടി ജലം ലഭിക്കാനുള്ള സാധ്യതയും ഇല്ല എന്ന തിരിച്ചറിവ് ഉണ്ടായിട്ടും തമിള്‍നാടിന്റെ നിലപാട് അത്ഭുതം ഉളവാക്കുന്നു. അതോ ഏത് അത്യാഹിതം സംഭവിച്ചാലും അവശേഷിക്കുന്നതില്‍ നിന്നും കയ്യടി വാങ്ങാന്നുള്ള പ്രവര്‍ത്തിയുമായി മലയാളി മുന്നോട്ടു വരുമെന്നും അതുവഴി തങ്ങളുടെ അന്നത്തെ ആവശ്യം കാണാമെന്നുമുള്ള വിശ്വാസമോ??

         കേരളത്തിനു മാത്രം വിജയവും പരാജയവും ഉള്ള വിഷയമാണ് മുല്ലപ്പെരിയാര്‍. ഡാമിന്റെ നാശത്തിനു ശേഷം മാത്രമാണ് തമിള്‍ നാടിനെ വിഷയം ദോഷമായി ബാധിക്കുന്നത്. അത് വരെ പുതിയെ ഡാമിന്റെ നിര്‍മാണത്തെ തടയുക എന്ന കര്‍മം മാത്രമാണ് അവര്‍ക്കുള്ളത്. പുതിയ ഡാമിന്റെ നിര്‍മാണം വരെ കേരളം പരാജിതരുടെ പവലിയനിലാണ്. ഡാമിന്റെ നാശത്തോടെയോ; ഒരിക്കലും വിജയിക്കാന്‍ കഴിയാത്ത രീതിയില്‍ നാം പരാജയപ്പെട്ടു പോവുകയും ചെയ്യും.

         ഒരു നിമിഷം പോലും വിശ്രമമില്ലാത്ത,യാതൊരു അയവും വരുത്താത്ത സമര രീതിയും, സമരങ്ങല്‍ക്കിടയില്‍ രാഷ്ട്രീയ പാര്‍ട്ടികളോ, വ്യക്ത്തികളോ മുതലെടുപ്പിന്നു ശ്രമിക്കാതെയും പരസ്പ്പരം വിമര്‍ശനങ്ങള്‍ക്ക് മുതിരാതെയും ഒറ്റക്കെട്ടായി മുന്നോട്ടു പോയാല്‍ മാത്രമേ നമുക്ക് വിജയിക്കാന്‍ സാധിക്കൂ. ഇവിടെ വിജയം എന്നത് മുപ്പതു ലക്ഷത്തോളം വരുന്ന മനുഷ്യ ജീവന്റെ സംരക്ഷണവും, ഇക്കാലമത്രയും കൊണ്ട് നാം നേടിയതിന്റെ പരിപാലനവുമാണ്. ഒരൊറ്റ ശബ്ദത്തില്‍ മുന്നേറിയാല്‍ മാത്രം നമുക്ക് നേടാവുന്നതാണ് ആ ലക്‌ഷ്യം. ആപത്തിന് ശേഷമുള്ള വിമര്‍ശനങ്ങളും, ചെയ്യേണ്ടിയിരുന്ന കാര്യങ്ങളെ ക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലുമാകാതിരിക്കട്ടെ മുല്ലപ്പെരിയാര്‍ വിഷയത്തിന്റെ അവസാനം.


[RajeshPuliyanethu,
 Advocate, Haripad]