Saturday 27 August 2011

അണ്ണാസമരവും, ഇന്ത്യന്‍ പരിതസ്ഥിതിയും .....

അഴിമതി എന്നത് സ്വാതന്ത്ര്യാനന്തര ഭാരതം അഭിമുഖീകരിക്കേണ്ടി വന്ന ഏറ്റവും വലിയ വിപത്തായിരുന്നു. സ്വാതന്ത്യ സമരം വിദേശ ശക്ത്തികള്‍ക്ക് എതിരായിരുന്നു എങ്കില്‍ അഴിമതിക്കെതിരെ ഭാരത ജനതയ്ക്ക് സമരം ചെയ്യണ്ടത്,  ഈ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുകയും, ഇവിടുത്തെ ജനതയുടെ അവകാശങ്ങളെ സംരക്ഷിച്ചു പിടിക്കുകയും ചെയ്യാന്‍ ചുമതലപ്പെട്ട ഭരണ വര്ഗ്ഗത്തിനെതിരെആണ്. അവര്‍ നമ്മെ ചൂഷണം ചെയ്യുന്നതിന് വിദേശ ശക്ത്തികളെ വരെ ആശ്രയിക്കുന്നു എന്നതാണ് ലജ്ജാകരമായ സത്യം!! ആരാണീ ഭരണവര്‍ഗ്ഗം?? ഇവിടുത്തെ ജനങ്ങള്‍ നമ്മെ സംരക്ഷിച്ചു ഭരിക്കാന്‍ നമുക്കിടയില്‍ നിന്ന് തന്നെ തെരഞ്ഞെടുത്തു വിടുന്ന കുറെ ആള്‍ക്കാര്‍. അതുപോലെ തന്നെ ഉദ്യോഗസ്ഥ വൃന്ദവും. ആഴിമതിക്കെതിരെ ഉണ്ടാകുന്ന ഏതൊരു സമരവും ദുര്‍ബലമായിപ്പോകുനതിന്റെ കാരണവും അതുതന്നെയാണ്. കാരണം ഒരു വ്യക്ത്തിക്ക് അഴിമതിക്കെതിരെ ഒരു സമരാഹ്വാനം നല്‍കുകയോ പ്രചാര വേല നടത്തുകയോ  ചെയ്യേണ്ടി വരുന്നത് പലപ്പോഴും താന്‍ തന്നെ പ്രതിനിധീകരിക്കുകയോ വിശ്വസിക്കുകയോ ചെയ്യുന്ന   ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് എതിരെ ആയിരിക്കുന്നതുകൊണ്ടാണ്. അവിടെ പ്രസ്തുത വിഷയത്തില്‍ നിന്ന് വ്യതിചലിച്ചു തന്റെ രാഷ്ട്രീയ വിശ്വാസത്തെ മുറുകെപ്പിടിക്കാന്‍ അവര്‍ തയ്യാറാകുന്നു. അതില്‍ ഉള്‍പ്പെട്ട ആള്‍ക്കാരെ സംരക്ഷിക്കേണ്ടി വരുന്ന നിലപാട് രാഷ്ട്രീയാ പാര്‍ട്ടികള്‍ക്ക് ഉണ്ടാകുമ്പോള്‍ അതിനെ പിന്തുനക്കേണ്ടി വരുന്നു.  പാര്‍ട്ടികളുടെ സ്വതന്ത്ര തീരുമാനങ്ങളെ  പിന്താങ്ങേണ്ടി വരുന്നു. വ്യക്ത്തികളിലും പ്രവര്‍ത്തകരിലും അഴിമതിക്കെതിരെ എന്നാ നിലപാട് മാഞ്ഞുപോയി തന്റെ പ്രസ്ഥാനത്തിനെതിരെയുള്ള സമരം എന്നനിലയിലുള്ള ആവേശം പകരം ജനിച്ചു മുന്‍പ് ഉണ്ടായിരുന്ന അഴുമതി വിരുദ്ധ സമരത്തിനെതിരെ തന്നെ സമരം ചെയ്യുന്ന നിലയിലേക്ക് എത്തപ്പെടുന്നു.  എവിടെ ഭരിക്കുന്നതോ ഭരിച്ചു കടന്നു പോയവര്‍ക്കോ പ്രത്യക്ഷമോ പരോക്ഷമോ ആയി എതിരായിരിക്കും അഴിമതി വിരുദ്ധ സമരം എന്നത് സ്പഷ്ടം. 
അത്തരത്തിലുള്ള ഒരു രാഷ്ട്രീയ പ്രതിസന്ധിയിലാണ് രാജ്യം ഭരിക്കുന്ന കൊണ്ഗ്രെസ്സ് പാര്‍ട്ടി. അണികള്‍ തങ്ങളുടെ രാഷ്ട്രീയ തീരുമാനത്തിന് വിധേയരായി അണ്ണാ ഹസാരെ എന്ന സമര നേതാവിന്റെ സമരത്തെ വൈരാഗ്യ ബുദ്ധിയോടെ കാണാന്‍ തുടങ്ങി. വ്യക്തിപരമായ അപമാനിക്കലിനു വിധേയമാക്കിയായാലും പരാജയപ്പെടുത്തണമെന്ന നിലയിലേക്ക് അധപ്പതിച്ചു.   
     'അഴിമതി' ഇവിടുത്തെ ജനങ്ങള്‍ " ഭരണപരമായ ഒരു അനിവാര്യത" എന്നനിലയില്‍ ഉള്‍ക്കൊണ്ടു ജീവിച്ചു വരികയായിരുന്നു. ഒരു ഡയബെട്ടിക് രോഗി തന്റെ ആഹാര രീതിയുമായി കാലക്രമത്തില്‍ പോരുത്തപ്പെടുന്നതുപോലെ!! അഴിമതിയെ മാത്രം ഉയര്‍ത്തിക്കാട്ടി ഒരു സമരം ഈ നാട്ടില്‍ വിരളമായിരുന്നു. കണ്ടു വന്നിരുന്നത്, ഏതെങ്കിലും ഒരു നേതാവിനെ തറപറ്റിക്കാനുള്ള ഒറ്റപ്പെട്ട അഴുമതി ആരോപിത സമരങ്ങളായിരുന്നു.  സമീപകാലത്ത് അഴുമതി ഒരു വലിയ വിഷയമായി ജനശ്രദ്ധ പിടിച്ചു പറ്റിയതിനു കാരണം, സ്പെക്ട്രം, കോമ്മെണ്‍വെല്‍ത്ത്, ഫ്ലാറ്റ്, റോക്കെറ്റ്, വിദേശ കള്ളപ്പണ നിക്ഷേപം, അതിനെ തുടര്‍ന്ന് വന്ന സുപ്രീം കോടതി പരാമര്‍ശം തുടങ്ങിയവ ആയിരുന്നു. അഴുമതിക്കെസുകളിലെ ആരോപിത തുകയുടെ എണ്ണിത്തിട്ടപ്പെടുത്തaന്‍ കഴിയാത്ത പൂജ്യങ്ങളുടെ എണ്ണം ഭാരത ജനതയെ ശരിക്കും അമ്പരപ്പിച്ചു. ഈ തുകകള്‍ തങ്ങള്‍ക്കു പ്രയോജനകരമായി വന്നിരുന്നെങ്കില്‍ എന്ന ചിന്ത അവരില്‍ നിരാശയുടെയും പ്രതിഷേധത്തിന്റെയും ജ്വാലകളെ ഉദ്ദീപിപ്പിച്ചു. 
     ഉത്തരവാദിത്വങ്ങളില്‍ പരസ്പ്പര ആശ്രിതത്വം ഭരണ പ്രതിപക്ഷങ്ങല്‍ക്കുണ്ട് എന്നതാണ് അണ്ണാസമരത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ബാധ്യത. ഒരു ക്രിയാത്മകമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കാന്‍ BJP ക്ക് കഴിയുന്നതെ ഇല്ല. സര്ക്കാരിനെതിരായി അണ്ണാ സമരത്തെ ഉപയോഗിക്കണമെന്നുണ്ട്.  പക്ഷെ അതെങ്ങനെ എന്നരൂപമില്ല. നാളെ തങ്ങള്‍ക്കെതിരെയും വീശാന്‍ കഴിയുന്ന വാളാകുമോ ലോക്പാല്‍ ബില്‍ എന്ന ഭയമാകാം,  അതല്ല അണ്ണാ മോഡല്‍ സമരങ്ങള്‍ക്ക് എന്തോ ജനാധിപത്യ വിരുധതയുണ്ട്, അതിനെ അനുകൂലിച്ചാല്‍ ജനാധിപത്യ വിരുദ്ധമായി പോകുമോ എന്നാ ഭയവുമാകാം. കോണ്‍ഗ്രസിലും ഇതുപോലെ ചില പ്രഹേളികകള്‍ നിലനില്‍ക്കുന്നു.  അണ്ണാ സമരം പോലെ ഒരു വ്യക്ത്തിയില്‍ അധിഷ്ടിതമായ സമരത്തിനു പരിപൂര്‍ണ്ണ അംഗീകാരം നല്‍കിയാല്‍ അത് സമാനമായ കീഴ്വഴക്കങ്ങള്‍ സൃഷ്ടിക്കുമോ, നാളെ ചരിത്രം നിലവിലുള്ള സര്‍ക്കാരിന്റെ പരാജയമായി അപ്രകാരമുള്ള ഒരു അന്ഗീകരിക്കലിനെ  കാണുമോ, അങ്ങനെ പലതും. കൂടാതെ ഭരണ കക്ഷിയുടെ അഭിമാന പ്രശ്നമായി അണ്ണാ സമരത്തെ കണ്ടതും, കബില്‍ സിബിലിനെ പ്പോലെയുള്ള പുത്തന്‍കൂറ്റ് രാഷ്ട്രീയക്കാര്‍ പ്രശ്നം ഏറ്റെടുത്തതും പ്രശ്നം സങ്കീര്‍ണമാക്കി. 
 ജനാധിപത്യ വ്യവസ്ത്തിതിയില്‍ അണ്ണാ മോഡല്‍ സമരങ്ങള്‍ക്ക് പരിമിധികള്‍ പലതാണ്. ഒന്ന് ആലോചിക്കൂ!! രാജീവ് ഗാന്ധിയുടെ കൊലപാതകികള്‍ക്ക്‌, പാര്ളമെന്റു ആക്രമണ പ്രതികള്‍ക്ക്, ബോംബെ ആക്രമണ പ്രതികള്‍ക്ക് അങ്ങനെ ഏതുദേശ വിരുദ്ധ പ്രവര്‍ത്തനത്തിനെയും പരസ്യമായി പിന്താങ്ങാനുള്ള സ്വാതന്ത്ര്യമുള്ള നാടാണിത്. സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗമെന്നു വിശേഷിപ്പിക്കാമെങ്കിലും ഇതെല്ലാം ഇവിടെ നടന്നു വരുന്നു എന്നത് മറക്കരുത്. അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്ന പരിഹാസ്യമായ അവസ്ഥ ഇവിടെ നിലനില്‍ക്കുന്നു. അങ്ങനെ ഉള്ള ഒരിടത്ത് അണ്ണാ സമരത്തിന്റെ വ്യാപ്ത്തിയും പരിമിതിയും, ഒരുപോലെ പ്രധാനമാണ്.
 'പലര്‍ക്കിടയില്‍ പമ്പ് ചാകില്ല' എന്ന അര്‍ഥ സമ്പുഷ്ടമായ ഒരു ചൊല്ല് മലയാളത്തിലുണ്ട്. ജനാധപത്യത്തിലെ 'ജനത' എന്ന പലര് ചേരുന്ന വ്യവസ്ഥയിലും  എന്തെങ്കിലും നടക്കാന്‍ ഒരുപാട് പ്രയാസമാണ്. അത് എത്ര നല്ല ഒരു ചിന്ത ആയിരുന്നാലും ശരി. പിന്നെ കാര്യങ്ങള്‍ നടക്കുന്നതെങ്ങനെയാണ്? ഒരു പാമ്പ് ആള്‍ക്കുട്ടത്തിനു മുന്‍പിലേക്ക് വരുന്നു. അഭിപ്രായങ്ങളിലെ വയിരുധ്യം കാരണം പാമ്പിനെ ഒന്നും ചെയ്യാന്‍ കഴിയുന്നില്ല.  ഒരുവേള പാമ്പ് ആള്‍ക്കാര്‍ക്ക് നേരെ ചീറി അടുക്കുന്നു. പരസ്പ്പരം  കുറ്റപ്പെടുത്തികൊണ്ട്‌ ആള്‍ക്കാര്‍ ചിതറി ഓടുന്നു. തിക്കിലും തിരക്കിലും പെട്ട് ആരെങ്കിലും മരിക്കുകയോ, ചാതഞ്ഞരയുകയോ ചെയ്യുന്നു. ഇതിനിടയില്‍ പാമ്പ് ആരുടെയെങ്കിലും ചവിട്ടു കൊണ്ട് ചാവാന്‍ ഇടവരുന്നു. അങ്ങനെ എങ്കില്‍ പാമ്പ് ചത്ത മഹാ സംഭവം ഉണ്ടായത് തങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തകന്റെ ചവിട്ടുകൊണ്ടാണ് എന്ന് ഊറ്റം കൊള്ളാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് ഉണ്ടാവും. തിക്കിലും തിരക്കിലും മരിച്ചവര്‍ തന്റെ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു എന്ന് സ്ഥാപിക്കാന്‍ പാര്‍ട്ടികള്‍ മത്സരിക്കുന്നു.  ഇതു ജനാധി പത്യത്തിലെ സ്വാതന്ത്ര്യത്തിനെ വ്യാപ്തി ആയി വ്യാഖ്യാനിക്കുന്നവര്‍ ഉണ്ടാകാം. അവസരങ്ങളും, ആവശ്യങ്ങളും സ്വന്തമായി ഉണ്ടാകുമ്പോള്‍ ഈ വ്യവസ്ഥിതിയുടെ സ്വാതന്ത്ര്യത്തിനെ പ്രകീര്‍ത്തിക്കുകയും ചെയ്തെന്നുവരാം.
   രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ലഭിക്കാത്ത ഒരു പരിഹാരത്തിനും, അവര്‍ക്കതിരെ തന്നെയും ഉള്ള സമരത്തിലാണ് അണ്ണാഹസാരെ എന്ന ഒരു മുന്‍ പട്ടാളക്കാരന്‍. രാഷ്ട്രീയ പാട്ടികളില്‍ നിന്നും അണ്ണാ ഉയര്‍ത്തുന്ന പ്രശ്നത്തിന് പരിഹാരം ലഭിക്കില്ല എന്നതിരിച്ചറിവാണ് ജന സഹസ്രങ്ങള്‍ അദ്ദേഹത്തെ അനുകൂലിക്കാന്‍ കാരണം.
  ജനാധിപത്യത്തില്‍ മുന്‍പ് പറഞ്ഞത് പോലെയുള്ള സ്വാതന്ര്ത്യത്തിനെ വിസ്തൃതമായ സീമയാണ് അന്നയുടെ സമരത്തിന്റെ പ്രതിബിന്ദു. അണ്ണാ ഉയര്‍ത്തുന സമരകാരണത്തിന്റെ പ്രാധാന്യമോ, പ്രായോഗികതയോ, ആവിശ്യഗതയോ ഒന്നുമല്ല, മറിച്ച് പാര്‍ലമെന്റിന്റെ അധികാരങ്ങള്‍, അണ്ണാ സമരത്തിന്റെ  വരുംകാല പ്രസക്ത്തി, ജനാധിപത്യത്തിന്റെ ശക്ത്തിയില്‍ ഉണ്ടായേക്കാവുന്ന വിള്ളല്‍ എന്നിവയില്‍ ഊന്നി സമരത്തെ ദുര്‍ബലമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.
      നിലവില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ വിശ്വസ്തര്‍ അണ്ണാ സമരത്തെ നേരിടാന്‍ മുന്നോട്ടുവെച്ച വാദം എന്നത്, അണ്ണാ സമരത്തിന്റെ മുന്നേറ്റവും ജനപിന്തുണയും രാഷ്ട്രീയ കക്ഷികളെ ദുര്‍ബലമാക്കുമെന്നും, അതുവഴി രാഷ്ട്രം ദുര്‍ബലമാകുമെന്നുമായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബദല്‍ ആയി വരുന്ന ഇത്തരം മുന്നേറ്റങ്ങളെ രാജ്യത്തിന്റെ താല്പര്യത്തെ മുന്‍നിര്‍ത്തി പരാജയപ്പെടുത്തണമെന്നും അവര്‍ ആഹ്വാനം ചെയ്തു. ഒന്നോര്‍ക്കണം, ജനപിന്തുണ ഒന്നായി ലഭിക്കുന്ന ആവശ്യമാണ്‌ രാജ്യതാല്പര്യം. ജനങ്ങളുടെ ഹിതത്തിനു അനുസൃതമായി രാഷ്ട്രീയ പാര്‍ട്ടികള്‍ നിലകൊള്ളുന്നില്ല എന്ന് കണ്ടാല്‍, അവര്‍ ഇവിടെ നിലനില്ക്കണമെന്ന് എന്തിനു ഇവിടുത്തെ ജനത ആഗ്രഹിക്കണം?? അണ്ണാ സമരത്തിനു സമാനമായ സമര മുന്നേറ്റങ്ങള്‍ ഇവിടെ ഉണ്ടായി അതില്‍ ജനങ്ങള്‍ക്ക്‌ വിശ്വാസം സിദ്ധിച്ചു ആ സമര മുന്നേറ്റ നേതൃത്വങ്ങള്‍ ഭരണ രംഗത്തേക്ക് കൂടി എത്തുവാനുള്ള അവസര മുണ്ടായാല്‍, അത് രാജ്യത്തെ തകര്‍ക്കുമെന്ന് എങ്ങനെ പറയാനാകും. ജീര്‍ണിച്ച വ്യവസ്ത്തിതിയില്‍ നിന്നും പുതിയതിലെക്കുള്ള കാല്‍വെപ്പ്‌ മാത്രമായി മാത്രമേ അതിനെ കാണാന്‍ കഴിയു. നിലവിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഉത്തരവാദിത്വം പുതിയതായി രൂപം കൊള്ളുന്ന പ്രസ്ഥാനങ്ങള്‍ പാലിക്കും. അവര്‍ക്ക് അതിനു കഴിയാതെ വരുമ്പോള്‍ അതിനു കഴിയുന്ന പുതിയ പ്രസ്ഥാനങ്ങള്‍ ജനപിന്തുണയോടെ ഉയര്‍ന്നു വരും. അത്തരം പ്രതിഭാസങ്ങള്‍ ജനാധിപത്യത്തിന്റെ ശക്ത്തിയാണ്, മറിച്ച്‌ ദൌര്‍ബല്യമല്ല. ജീര്‍ണിച്ച ഒന്നിനെ വിഫലമായി ചുമക്കേണ്ട ബാധ്യത ഒരു ജനാധിപത്യ രാഷ്ട്രത്തെ ജനതക്കില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യമാണ്‌, ഇവിടുത്തെ ജനങ്ങളില്‍ നിന്നും ആട്ടിപ്പായിക്കലിനു വിധേയരാകാതെ പിടിച്ചു നില്‍ക്കുക എന്നത്... നിങ്ങളെ ഭരിക്കാന്‍ സര്‍വതാ യോഗ്യരായവര്‍ തങ്ങളാണെന്നും, തങ്ങള്‍ ചെയ്യുന്നതും പറയുന്നതും എല്ലാം ശരിയാണെന്നും, മറിച്ച്‌ തോന്നുന്നു വെങ്കില്‍ അത് നിങ്ങളുടെ തെറ്റാണെന്നും ഉള്ള കാഴ്ചപ്പാട് രാജഭരണകാലത്തിന്റെ അവസാനത്തോടെ കഴിഞ്ഞുപോയി എന്നും രാഷ്ട്രീയ കക്ഷികള്‍ മനസ്സിലാക്കണം.  
  രാഷ്ട്രീയ പാര്‍ട്ടികള്‍ ജനഹിതം മനസ്സിലാക്കാതെ വന്ന അവസരത്തില്‍, അണ്ണാ ഏറ്റെടുത്തു വിജയത്തോളമടുപ്പിക്കുന്ന ഈ സമരത്തിനു ഇന്ത്യയുടെ രാശ്ര്ടീയത്തില്‍ പ്രാധാന്യ മേറെയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വന്തം താല്‍പ്പര്യത്തിന് വേണ്ടി അവഗണിക്കുന്ന ഒരു ജനഹിതം സ്വതന്ത്ര വ്യക്ത്തികള്‍ ഏറ്റെടുത്തു ജന പിന്തുണയോടെ നടത്തുമെന്ന പാഠം രാഷ്ട്രീയ പാര്‍ട്ടികള്‍ ,ഉള്‍ക്കൊണ്ടാല്‍ നല്ലത്. അണ്ണായെ പരാജയപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ലഭിച്ച ലളിതമായ തിരിച്ചാടികളാവില്ല വരുംകാല തലമുറ തരിക. അവര്‍ പ്രസക്തമായ വിഷയത്തെ മാത്രം ഉദ്ദേശിച്ചു പ്രതികരിക്കുന്നവര്‍ ആകും, മറിച്ച് പൈതൃകം, ഭരണഘടന, ജനാധിപത്യം, പാര്ളമെന്റ്, തുടങ്ങിയവയുടെ മഹത്വത്തില്‍ പ്രകീര്‍ത്തിച്ച്  വിഷയങ്ങളില്‍ നിന്ന് വഴി മാറ്റി ഇന്നത്തെ പ്പോലെ ഭിന്നിപിക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഇവിടെ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതെല്ലാം ജനങ്ങള്‍ക്കുവേണ്ടിയും, അവരുടെ ക്ഷേമത്തിന് വേണ്ടിയും ഉള്ളതാണ്. അതിനെതിരെ ഉണ്ടാകുന്നത് ഒരിക്കല്‍ ഏതു ശക്ത്തിയെ അവഗണിച്ചും പോളിച്ച്ചെഴുതപ്പെടും.

[RajeshPuliyanethu,
 Advocate, Haripad]