Monday 22 July 2013

വിവാദം മമ്മൂട്ടിയുടെ കൂളിംഗ് ഗ്ലാസ്സിലും കാലിലെ ചെളിയിലും വരെ ............!!


       കേരളത്തിന്റെ മെഗാസ്റ്റാർ കർഷകന്റെ റോളിൽ എന്നാണ് കുറച്ചു ദിവസ്സം മുൻപ് നമ്മൾ കണ്ട വാർത്ത.. കാർഷിക വൃത്തിയോട് നടൻ കാണിക്കുന്ന താൽപ്പര്യത്തെയും, അതിന് തുനിഞ്ഞെറങ്ങാൻ കാട്ടിയ മനസ്സിനെയും മാധ്യമങ്ങൾ പുകഴ്ത്തുന്നതും നമ്മൾ കേട്ടു.. സോളാറിന് വേണ്ടി തങ്ങളുടെ മുഴുവൻ സമയവും ഡെഡിക്കേറ്റ് ചെയ്തിരുന്ന ദ്രിശ്യ മാധ്യമങ്ങൾ മമ്മൂട്ടിയുടെ കാർഷിക സംരംഭത്തിന് സമയം മാറ്റിവെയ്ക്കാനുള്ള മനസ്സും കാട്ടി.. ലാഭേച്ച കൂടാതെ താൻ ചെയ്യുന്ന കാർഷിക സംരംഭത്തെയും, തന്റെ കാർഷിക പാരമ്പര്യത്തെയുംകുറിച്ച് മാധ്യമ പ്രസ്സംഗം നടത്തി മെഗസ്റ്റാരും തത് അവസ്സരം പ്രയോജനപ്പെടുത്തി..

       നാട്ടിൽ അരങ്ങേറുന്ന പലവിധ നാടകങ്ങളിൽ ഒന്നായി ഇതിനെയും ജനങ്ങൾ കണ്ടു തള്ളി.. നാലു ഞാറു നട്ടു മടങ്ങി മെഗാസ്റ്റാർ.. ആ ഞാറിന്റെ വിത്തുവിതച്ചതും 'മെഗാ' അല്ല.. ഇനിയുള്ള ഞാറുകൾ നടുന്നതും 'മെഗാ' അല്ല.. കളപറിക്കുന്നതും, കീടത്തെ ആട്ടുന്നതും, കൊയ്യുന്നതും, തൂറ്റുന്നതും ഒന്നും 'മെഗാ' അല്ല.. തന്റെ കൃഷിയിൽ നിന്നുള്ള ലാഭത്തെക്കുറിച്ച് 'മെഗാ' ബോധാവാനുമല്ല.. അതിനാൽത്തന്നെ കൃഷിയിറക്കൽ മാമാങ്കത്തോടെ കൃഷിയിറക്കൽ നാടകവും കാർഷികഅവബോധനകോലാഹലങ്ങൾക്കും തിരശീല വീണു എന്ന് കരുതിയതാണ്..

       മിന്നലിനു ശേഷം വരുന്ന ഇടി പോലെ വിവാദങ്ങൾക്ക് ഒരു ദിവസ്സത്തെതാമസ്സമുണ്ടായി എന്ന് തോന്നുന്നു.. വിവാദ-വിപ്ലവ ഉൽസ്സുകികൾക്ക് രണ്ട് കാര്യങ്ങളിലാണ് അദ്ദേഹത്തോട് ആലോസരത തോന്നിയത്.. ഒന്ന് കൂളിംഗ് ഗ്ലാസ്‌ ധരിച്ച് കൃഷി ചെയ്യാനെത്തിയത്.. രണ്ടാമത്തത് അൽപ്പം കൂടി ഗൌരവമേറിയതായിരുന്നു.. ഒരു കർഷകനെക്കൊണ്ട് അദ്ദേഹം കാൽ കഴുകിച്ചു എന്നതായിരുന്നു അത് .. മാധ്യമങ്ങളും സോഷ്യൽ മീഡിയയും അതീവ പ്രാധാന്യത്തോടെയും, തീഷ്ണമായും, വികാരപരാമായും പ്രസ്തുത വിഷയത്തെ അവതരിപ്പിച്ചു..

      വികാരത്തിനും, തീഷ്ണതയ്ക്കും വശംവതരാകാതെ ഒരു വിഷയത്തെ സൂഷ്മമായി അപഗ്രഥിച്ചു മനസ്സിലാക്കി പ്രതികരിക്കാൻ പലരും ശ്രമിക്കുന്നില്ല അല്ലെങ്കിൽ അതിന് താൽപ്പര്യപ്പെടുന്നില്ല!! അതിനു ശ്രമിച്ചാൽ ഒരു വിവാദത്തിന്റെ ആസ്വാദ്യത തനിക്കു നഷ്ടപ്പെടുമോ എന്ന് അക്കൂട്ടർ ഭയക്കുന്നു എന്ന് തോന്നിപ്പോകും.. മമൂട്ടിയുമായി ബന്ധപ്പെട്ട വിവാദത്തെത്തന്നെ നോക്കൂ.. ഒരു വിവാദമാകത്തക്ക എന്ത് ഘടകമാണ് അതിലുള്ളത്??

       ഒരു മെഗാസ്റ്റാർ കൃഷിയിൽ താല്പ്പര്യം കാട്ടുന്നു എന്നതായിരുന്നു മമ്മൂട്ടി കൃഷിയിറക്കുന്നതിലെ വാർത്താ പ്രാധാന്യം.. അല്ലെങ്കിൽ ഒരു കാർഷിക രാജ്യമായ ഭാരതത്തിൽ ഒരുവൻ നാലു ഞാറു നടുന്നതിൽ എന്തു വാർത്തയാണുള്ളത്.. അപ്പോൾ മെഗാസ്റ്റാർ കൃഷിയിറക്കുന്നതായിത്തന്നെ നമ്മളും അതിനെക്കാണണം.. അദ്ദേഹം കൂളിംഗ് ഗ്ലാസ്‌ ഉപയോഗിച്ചു എന്നത് അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യം എന്നതിന് അപ്പുറം ചിന്തിച്ചാലും തെറ്റായി ഒന്നും കാണാൻ കഴിയില്ല.. പ്രത്യേകിച്ച് 'ജാഡ' അലങ്കാരമായും ആഭരണമായും കൊണ്ടു നടക്കുന്ന- അപ്രകാരം ജനങ്ങൾ മനസ്സിലാക്കുന്ന മമ്മൂട്ടി എന്ന നടൻ.. കർഷകന്റെ വേഷം കെട്ടിയാൽ അതുപോലെയാവണം എന്ന് ഒരു വിഭാഗം പറഞ്ഞു കണ്ടു.. ഒന്ന് ചിന്തിച്ചു നോക്കൂ... മമ്മൂട്ടി കൃഷി ചെയ്യാൻ പോകുന്നു എന്നതുകൊണ്ട്; തലയിൽ ഒരു ഓലത്തോപ്പിയും ചൂടി, ഒറ്റ തോർത്തും ഉടുത്ത് എത്തിയിരുന്നെങ്കിൽ!! ജനം ചുറ്റും കൂടിനിന്ന് കൂവി വെളുപ്പിച്ചുണ്ടായിരുന്നിരിക്കും!!

       കൂളിംഗ് ഗ്ലാസ് വിഷയം ഒരു തമാശ ആയിരുന്നെങ്കിൽ സാംസ്ക്കാരികമായും സാമൂഹികപരമായും വളരെ ഗൌരവമേറിയ വിഷയമായിരുന്നു രണ്ടാമത്തേത്.. തന്റെ കാലിലെ ചെളി മെഗാസ്റ്റാർ ഒരു കർഷകനെകൊണ്ട് കഴുകിച്ചു എന്നതായിരുന്നു അത്.. പക്ഷെ വികാര തീഷ്ണതയോടെ ആ വിഷയം ചർച്ചചെയ്തതിൽ എത്ര പേർ ആ സംഭവത്തിന്റെ വീഡിയോ കാണുന്നതിനുള്ള ക്ഷമ കാണിച്ചു എന്നതാണ് എന്റെ ചോദ്യം..? നടനെ പ്രതിസ്ഥാനത്ത്നിർത്തി വിവരിച്ച ദൃശ്യമാധ്യമങ്ങൾ പ്രസ്തുത വീഡിയോയും പ്രദർശിപ്പിക്കാൻ തയ്യാറായത് കൗതുക മുണർത്തുന്നതായി..

       നടൻ കാറിൽ വന്നിറങ്ങുന്നത് മുതൽ അദ്ദേഹത്തെ അനുഗമിക്കുന്നതായി നമുക്ക് കാണാൻ കഴിയുന്ന വ്യക്തിയാണ് ചടങ്ങിന്റെ പര്യവസ്സാനത്തിൽ കാൽ കഴുകുന്ന സ്റ്റാറിന്റെ കാലിൽ വെള്ളം ഒഴിച്ചു കൊടുക്കുന്നത്.. തുടക്കം മുതൽ ഒരു സേവകന്റെ ശരീരഭാഷ പ്രകടിപ്പിക്കുന്ന ടി യാൻ നടന്റെ ആശ്രിതനോ, ആരാധകനോ ആകാം.. ശ്രദ്ദേയമായ കാര്യം നടൻ കുളത്തിൽ ഇറങ്ങി കാൽ കഴുകുന്ന അവസ്സരത്തിൽ അദ്ദേഹം തന്റെ കാൽ കഴുകുന്നതിനോ, എന്തെങ്കിലും സഹായം ചെയ്യുന്നതിനോ ആഗ്യഭാഷയിൽ പോലും ആരോടും തന്നെ ആവശ്യപ്പെടുന്നില്ല എന്നതാണ്.. തന്റെ കാലിലേക്ക് മറ്റൊരുവൻ വെള്ളം ഒഴിക്കുന്നത് നടൻ ശ്രദ്ദിക്കുന്നതായിപ്പോലും കാണുന്നില്ല..

       കാര്യങ്ങൾ ഇത്രയും സുവ്യക്തമായിരിക്കെ എന്തിനാണ് ഒരു വിവാദം?? ഇവിടെ വിവാദങ്ങൾക്കെല്ലാം പിന്നിൽ താല്പര്യങ്ങൾ നിലനിൽക്കുന്നതായി കാണുന്നു.. മാധ്യമങ്ങൾക്ക്, വ്യക്തികൾക്ക്, പാർട്ടികൾക്ക്, ആരാധകർക്ക്, അങ്ങനെ ഓരോരുത്തരുടെയും വീക്ഷണകോണുകളിൽ നിന്ന് നോക്കുമ്പോൾ അവരവർക്ക് ലഭിക്കുന്ന ചെറുതോ വലുതോ ആയ നേട്ടങ്ങളാണ് എല്ലാത്തിനും അടിസ്ഥാനം.. അത് മറ്റുള്ളവർക്ക് ഉണ്ടാക്കുന്ന പരിക്കുകളെക്കുറിച്ച് ആരും ചിന്തിക്കുന്നതേ ഇല്ല..

       സഹൂഹികമായ മറ്റൊരു വിഷയം കൂടി പ്രസ്തുത വിഷയത്തിൽ കലർന്നിരികുന്നു.. സാമ്പത്തികമായും, സാമൂഹിക നിലയിലും ഒക്കെ ഉന്നതനിലയിൽ നില്ക്കുന്ന ഒരാളുടെ കാൽ കഴുകാൻ തയ്യാറായി നിൽക്കുന്ന ഒരു വിഭാഗം ഇവിടെയുണ്ട്.. ദാരിദ്രമോ, നിലനില്പ്പിന്റെ വ്യാകുലതയോ, അമിത ആരാധനയോ ഒക്കെ ആകാം അപ്രകാരമുള്ള ഒരു പ്രവർത്തിയിലേക്ക് ഒരുവനെ നയിക്കുന്നത്..  എന്തിന്റെ പേരിലായാലും അത്തരം വികാരങ്ങളിൽ നിന്നും സമൂഹം ഉയരേണ്ടതുണ്ട്.. അത്തരം അടിമത്വത്തിന്റെ സ്പർശമുള്ള പ്രവർത്തികളിൽ നിന്നും ഓരോരുത്തനും അകന്നു നിൽക്കണമെന്നും സ്വാഭിമാനത്തോടെ ജീവിക്കണമെന്നും നാം നമ്മുടെ സമൂഹത്തെയാണ് പഠിപ്പിക്കേണ്ടത്.. അതിനാവശ്യമായ ജീവിത ഘടകങ്ങൾ സർക്കാരുകൾ ഉറപ്പുവരുത്തുകയും വേണം..

       എന്തിനും ഏതിന്നും വിവാദം സൃഷ്ട്ടിക്കുന്നവർ നമ്മെ ഓരോരുത്തരെയും ഉപയോഗപ്പെടുത്തിയാണ് ലക്‌ഷ്യം നിറവേറ്റുന്നത്.. മറ്റുള്ളവർ പറയുന്നതിനെ അതുപോലെ ഉൾക്കൊള്ളാതെ സ്വതന്ത്രമായ ബുദ്ധിയോടെ വിഷയത്തെ അപഗ്രഥിച്ചു മനസ്സിലാക്കാൻ നാമോരുരുത്തരും ശ്രമിക്കുക എന്നത് ചൂഷണത്തിൽ നിന്ന് രക്ഷനേടുവാനുള്ള ഒരു മാർഗ്ഗം കൂടിയാണ്...


[Rajesh Puliyanethu
 Advocate, Haripad] 

Saturday 13 July 2013

ക്രിമിനൽ കേസ്സിൽ ശിക്ഷിക്കപ്പെട്ടാൽ ജനപ്രതിനധി വട്ടപ്പൂജ്യം?? വോട്ടു ചെയ്തവൻ ശശി@ കോടതിവിധി ജനാധിപത്യത്തിന്റെ കടക്കലെ കത്തി!?


       രാഷ്ട്രീയ പ്രവർത്തകരും, ജനപ്രതിനിധികളും ക്രിമിനൽ കേസ്സുകളിൽ പ്രതികളായതും, ക്രിമിനൽ കേസ്സിലെ പ്രതികൾ ജനപ്രതിനിധികളായതും ഒരു ജനത നിർവികാരതയോടെ കണ്ടുനിന്നു.. ജയിലിൽ കിടന്ന് തെരഞ്ഞെടുപ്പിനെ നേരിടുന്ന നേതാക്കന്മാർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സ്ഥിരം കാഴ്ചയായി.. ക്രിമിനൽ കേസ്സുകളിൽ പ്രതികളായും ജനപ്രതിനിധികളായും ഒരേസമയം വിലസ്സുന്നവർ പ്രബുദ്ധ കേരളത്തിന്റെയും കാഴ്ചയായി.. കൊടും കുറ്റവാളികളും, അഴിമതിക്കാരും ചേർന്ന് രാഷ്ട്രീയത്തിലെ ഭൂരിപക്ഷത്തെ നിയന്ത്രിച്ചപ്പോൾ അസ്വസ്ഥതയോടെ ആ വാർത്തകൾ കേട്ട് നാമെല്ലാം മൂക്കത്ത് വിരൽവെച്ചു!! ജയിലിൽ കിടന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടവരിൽ പലരും വിയജമാണ് നുണഞ്ഞതെന്നത് വിരോധാഭാസം എന്ന് മാത്രം പറഞ്ഞ് തള്ളിക്കളയാനും കഴിയില്ല..

       നിലവിലെ കണക്കുകൾ പ്രകാരം ഭാരതത്തിലാകമാനം 1460 ജനപ്രതിനിധികൾ ക്രിമിനൽ കേസ്സുകളിൽ പ്രതികളായി ഉണ്ട്.. പാർളമെൻറ് അംഗങ്ങളിൽ 162 പേരും ക്രിമിനൽ കേസ്സുകളിൽ പ്രതികളാണെന്നാണ് കണക്കുകൾ കാണിക്കുന്നത്..  ക്രിമിനൽ കേസ്സുകളിൽ പ്രതികളാകുക എന്നത് പൊതു പ്രവർത്തനത്തിന്റെയും രാഷ്ട്രീയ പ്രവർത്തനത്തിന്റെയും ഒഴിച്ചു കൂടാൻ കഴിയാത്ത ഒന്നായി ഭൂരിപക്ഷവും അംഗീകരിച്ചു കഴിഞ്ഞു എന്ന് വേണം കരുതാൻ!! അല്ലെങ്കിൽ എന്തുകൊണ്ട് കണ്ടതിനും, കേട്ടതിനും എല്ലാം സമരങ്ങളും പ്രക്ഷോഭങ്ങളും നടക്കുന്ന നമ്മുടെ നാട്ടിൽ ക്രിമിനൽ കേസ്സ് പ്രതികളായവരെ തെരഞ്ഞെടുപ്പിൽ മൽസ്സരിപ്പിക്കുന്നതു തടയണമെന്ന് ആവശ്യപ്പെടുന്ന അറിയപ്പെടുന്ന ജനകീയ പ്രക്ഷോഭങ്ങൾ ഒന്നും ഉണ്ടായില്ല??

       ജനപ്രതിനിധികൾ ക്രിമിനൽ കേസ്സുകളിൽ ഉൾപ്പെട്ടു എന്ന് കേൾക്കുമ്പോൾ ആശ്ചര്യപ്പെടുകയും തോട്ടടുത്ത നിമിഷം അത് മറക്കുകയുമാണ് നാം ചെയ്യുന്നത്.. കാരണം പൊതു പ്രവർത്തനത്തിന്റെ ഭാഗമായി അവർ ക്രിമിനൽ കേസ്സുകളിൽ ഉൾപ്പെടാനുള്ള സാധ്യതയെ നാം അംഗീകരിക്കുന്നു എന്നുള്ളത് കൊണ്ടാണത്.. രാഷ്ട്രീയ പ്രവർത്തകർക്ക് വ്യവസ്ഥിതികൾക്ക് എതിരെയും, ഭരണകൂടത്തിനെതിരെയും സമരങ്ങളിൽ ഏർപ്പെടെണ്ടതായി വരുന്നു.. അത്തരം സമരങ്ങളിൽ നിയമലംഘനങ്ങൾ സ്വോഭാവികമായും വന്നു ചേരും.. പിന്നീട് ആ സമരങ്ങളുടെ വിജയത്തിൽ ആ നിയമ ലംഘനങ്ങൾ വിസ്മരിക്കപ്പെടും.. സമരവിജയത്തെ പൊതുവായി അന്ഗീകരിക്കപ്പെടുമ്പോൾ സമരമാർഗ്ഗങ്ങൾ എല്ലാം തന്നെ പ്രകീർത്തിക്കപ്പെടും.. ലോകത്ത് ദുഷിച്ച വ്യവസ്ഥിതികളെ എവിടെയെല്ലാം തൂത്തെറിഞ്ഞിട്ടുണ്ടോ അവയെല്ലാം ജനകീയ-രാഷ്ട്രീയ സമരങ്ങളിൽ കൂടിയാണ് സാധ്യമായിരിക്കുന്നത്.. നമ്മുടെ ഭാരതത്തിലും അങ്ങനെതന്നെ.. സ്വാതന്ത്രസമര ചരിത്രവും, സാമൂഹിക പരിണാമചരിത്രവും എല്ലാം പരിശോധിക്കൂ.. അവയെല്ലാം സമരങ്ങളായിരുന്നു.. തത് കാലയളവുകളിൽ നിലനിന്നിരുന്ന വ്യവസ്ഥിതികൾക്കെതിരെ ആയിരുന്നു അവയെല്ലാം.. വ്യവസ്ഥിതി എന്നത് നിലനിൽക്കുന്ന നിയമം എന്നുകൂടി അർഥമാക്കണം.. നിലനിൽക്കുന്ന നിയമത്തിന്റെതന്നെ എതിരെ പ്രക്ഷോഭങ്ങൾ നടത്തുമ്പോൾ അവ കേസ്സുകളായി പ്രക്ഷോഭകാരിയുടെമേൽ പതിയുമെന്നതിന് സംശയം നിലനിൽക്കുമോ??

       നിലവിലുള്ള നിയമത്തിനെതിരെ സമരംചെയ്ത് മാറ്റം കൊണ്ടു വരിക എന്നത് ചിലപ്പോൾ സമൂഹത്തിന്റെ അനിവാര്യത ആയിരിക്കും.. ആ മാറ്റങ്ങൾ സമരങ്ങളിൽ കൂടി മാത്രമേ സാധ്യമായിട്ടുള്ളൂ!! മറിച്ച് കോടതി വിധികളിൽ കൂടിയല്ല.. നിലവിലെ നിയമത്തിന് അനുസൃതമായി വിധികൾ പുറപ്പെടുവിക്കാനെ കോടതികൾക്ക് കഴിയൂ.. ബ്രട്ടീഷുകാർ നമ്മെ ഭരിച്ചിരുന്ന അവസ്സരത്തിൽ ഇവിടെ സമരം ചെയ്ത ഭാരതീയർക്കെതിരെ അന്ന് നിലനിന്നിരുന്ന നിയമത്തിന്റെ അടിസ്ഥാനത്തിൽ കോടതികൾ കുറ്റം ചാർത്തി.. ഐതീഹാസ്സികമായ സമരത്തിന്‌ ശേഷം ഭാരതം സ്വാതന്ത്ര്യം നേടിയപ്പോൾ പിന്നീട് വന്ന നിയമത്തിനും, നയത്തിനും അനുസ്സരിച്ച് കോടതികൾ വിധികൾ പുറപ്പെടുവിക്കാൻ തുടങ്ങി.. കോടതികളുടെ ഭാഗം അത്രമാത്രമാണ്.. അല്ലെങ്കിൽ അത്രമാത്രമേ പാടുള്ളൂ.. നിലവിലുള്ള നിയമത്തിനെ നിർവചിക്കുന്നത് മാത്രമാണ് കൊടതികളുടെ ചുമതല.. മറിച്ച് നിയമ നിർമ്മാണമല്ല!! സാഹൂഹിക പരിഷ്കര്ത്താക്കളാകാൻ ജഡ്ജിമാർ ശ്രമിക്കുന്നത് രാജ്യത്തെ ആരാജകത്തത്തിലേക്ക് നയിക്കും!!

       ഭരണപരമായ ചുമതലകൾക്കൂടി തങ്ങൾ നിർവഹിച്ചുകൊള്ളാം, ഇവിടെ ജനങ്ങൾ വിശ്വസ്സിക്കുന്നത് തങ്ങളെ മാത്രമാണ് എന്ന് ധരിച്ച് പ്രവർത്തിക്കുന്ന ജഡ്ജിമാരാണ് ക്രിമിനൽ കേസ്സുകളിൽ ശിക്ഷിക്കപ്പെടുന്നവരോ, പോലീസ് കസ്റ്റഡിയിൽ കഴിയുന്നവർ പോലുമൊ തെരഞ്ഞെടുപ്പിൽ മൽസ്സരിക്കാൻ അയൊഗ്യരാണെന്നുളള തരത്തിലെ വികൃതമായ വിധികൾ പുറപ്പെടുവിക്കുന്നത്!! നാട്ടിൽ നിലനിൽക്കുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥയാണ് ഇത്തരം വിധികൾക്ക് പ്രേരകമാകുന്നതും!! ഒറ്റക്കു ഭൂരിപക്ഷമില്ലാത്ത സർക്കാരുകൾ ഇത്തരം ജനാധിപത്യ വിരുദ്ധമായ വിധികളെ പ്രതിരോധിക്കാനും ചോദ്യം ചെയ്യാനും അശക്തമാണ്.. രാഷ്ട്രീയ നേതാക്കൾ തന്നെ പലരും തങ്ങളുടെ അഴിമതി കേസ്സുകളിൽ കോടതികളുടെ തീരുമാനത്തിന് കാത്തുനിൽക്കേണ്ടി വരുന്നത് ജനാധിപത്യത്തെ വീണ്ടും അസ്ഥിരപ്പെടുത്തുന്നു..

       കൊടും കുറ്റവാളികളായവർ രാഷ്ട്രീയത്തിലില്ല എന്നോ അവർ രാജ്യം ഭരിച്ച് തിമിർക്കാൻ അനുവദിക്കണമെന്നൊ അല്ല എന്റെ പക്ഷം.. കോടതി നിലവിൽ പുറപ്പെടുവിച്ചിരിക്കുന്ന വിധി ക്രിമിനൽക്കെസ്സുകളിൽ പ്രതികളായവരെ ഭരണരംഗത്ത് നിന്ന് അകറ്റിനിർത്താൻ സഹായകമായിരിക്കാം.. അതിന്റെ പേരിൽ താൽക്കാലികമായി കൈയ്യടിയും നേടിയേക്കാം.. പക്ഷെ അത് ജനാധിപത്യ സംവിധാനത്തിൽ ഉണ്ടാക്കുന്ന വിള്ളൽ വളരെ വലുതാണ്‌...........`... ലെജിസ്ലേചർ, എക്സിക്കുട്ടിവ്, ജൂഡിഷ്യറി എന്ന രീതിയിൽ ഭരണഘടന നിശ്ചയിച്ചിരിക്കുന്ന മഹത്തരമായ അധികാരവികെന്ത്രീകരണം എന്നാ ആശയം തൂത്തെറിയപ്പെടുകയും ജുഡിഷ്യൽ അധികാരങ്ങൾ പരമോന്നതമായി അവരോധിക്കപ്പെടുകയും ചെയ്യും.. രാഷ്ട്രീയമായും, ജനാധിപത്യപരമായുമുള്ള സ്വാതന്ത്രങ്ങളെ അരിഞ്ഞു തള്ളുന്ന രീതിയിലുള്ള വിധിന്യായങ്ങളാണ് അടുത്തിടെ കോടതികളിൽ നിന്നും ഉണ്ടാകുന്നത്.. പൊതുസ്ഥലങ്ങളിലെ സമ്മേളനങ്ങൾ നിരോധിച്ചതും,  ഒൻപതാം അനിച്ചെതത്തിൽപ്പെടുത്തി പാസ്സാക്കുന്ന ഒരു നിയമം കോടതിയിൽ ചോദ്യം ചെയ്യാൻ കഴിയില്ല എന്ന നിയമനിർമ്മാണ സഭകൾക്ക് ഭരണഘടന അനുവദിച്ച് നൽകിയ വിശേഷാവകാശത്തിൽ പോലും കോടതികൾ കടന്നു കയറിയ കാഴ്ചയും സമീപകാലത്ത് നമ്മൾ കണ്ടു..

       കോടതികൾക്ക് അധികാരങ്ങൾ നൽകിയതും ഭരണഘടനതന്നെയാണ്.. മറ്റു ഭരണസംവിധാനങ്ങൾക്കും അധികാരം പ്രാപ്തമാകുന്നത് ഭരണഘടന അത് അനുവദിച്ചു നല്കുന്നതിനാലാണ്.. നിയമത്തെ വ്യാഖ്യാനിക്കാനും, യുക്തമെന്നു കണ്ടാൽ നിയമനിർമ്മാണസഭ പാസ്സാക്കിയ ഒരു നിയമത്തെ റദ്ദ് ചെയ്യുന്നതിനുള്ള വിശേഷധികാരത്തെയും മുൻനിർത്തിയാണ് കോടതികൾ കടന്നുകയറ്റങ്ങൾക്ക് മുതിരുന്നത്.. ദുർബലമായ സർക്കാരുകളും, മുതലെടുപ്പ് രാഷ്രീയങ്ങളും നിയമനിർമ്മാണ സഭകളുടെ അധികാരത്തെ ഉയർത്തിപ്പിടിക്കുന്നതിൽ വിഘാതമായി നിൽക്കുന്നു...

       പ്രസ്തുത വിധിയിൽക്കൂടി സുപ്രീം കോടതി അമിതാവേശം കാട്ടി എന്നും പറയേണ്ടി വരും... ക്രിമിനൽ കേസ്സുകളിൽ ശിക്ഷിക്കപ്പെടുന്ന ദിവസ്സം തന്നെ പാർലമെന്റ് നിയമസ്സഭാ അംഗത്വം നഷ്ടാപ്പെടും എന്നാണ് പരമോന്നത കോടതി വിധിച്ചു വെച്ചിരിക്കുന്നത്.. പോലീസ് കസ്റ്റഡിയിൽ ഉള്ള ആൾക്കാർക്കും തെരഞ്ഞെടുപ്പിൽ മൽസ്സരിക്കാൻ കഴിയില്ല എന്നാണ് വിധിയുടെ വിശദീകരണം.. പഞ്ചായത്ത് അംഗങ്ങൾക്കും വിധി ബാധകമാണോ എന്ന് പിന്നീടറിയാം..

       ഇത്തരം വിധികൾ പ്രസ്ഥാവിക്കുന്നവരുടെ മനോനില പരിശോധിക്കേണ്ടിവരും എന്ന് പറഞ്ഞാലും തെറ്റില്ല.. യാതൊരു വ്യക്തതയുമില്ലാത്ത, ഉത്തരവാദിത്വബോധമില്ലാത്ത, പ്രായോഗികയില്ലാത്ത ഒരു വിധിയാണ് ഇത്.. വോട്ടർ എന്ന നിർവചനതിൻ കീഴിൽ വരുന്ന ഒരാൾക്ക് മാത്രമേ തെരഞ്ഞെടുപ്പിൽ മത്സരിക്കാനും അവകാശമുള്ളൂ; പോലീസ് കസ്റ്റഡിയിൽ കഴിയുന്ന ഒരാൾക്ക്‌ വോട്ട് ചെയ്യാൻ കഴിയില്ല.. അങ്ങനെ വരുമ്പോൾ വോട്ടർ എന്ന സ്ഥാനം നഷ്ട്ടപ്പെടുമെന്നും അതിനാൽ തെരഞ്ഞെടുപ്പിൽ മൽസ്സരിക്കൻ കഴിയില്ല എന്നും വിധിയിൽ വിശദീകരിക്കുന്നു.. ഇവിടെ പോലീസ് കസ്റ്റഡി എന്നത് പോലീസ് നേരിട്ട് കസ്റ്റഡിയിൽ എടുക്കുന്നതാണോ അതല്ല കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു കൊടുക്കുന്ന പ്രതിയാണോ എന്ന് വ്യക്തമല്ല.. പോലീസ് നേരിട്ട് കസ്റ്റഡിയിൽ എടുക്കുന്നതും വിധിയിൽ ഉദ്ദേശിച്ചിരിക്കുന്നു എന്നേ കരുതാൻ കഴിയൂ..ചിന്തിക്കൂ.. ഒരു തെരഞ്ഞെടുപ്പ് വേളയിൽ തെരഞ്ഞെടുപ്പ് റാലിയിൽ എന്തെങ്കിലും അക്രമങ്ങളോ മറ്റോ ഉണ്ടാകുന്നു.. അത് തെരഞ്ഞെടുപ്പിന് തലേദിവസ്സം എന്നും കരുതുക!! സ്ഥാനാർഥിയെ ഉൾപ്പെടെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നു.. പിറ്റെദിവസ്സം നടക്കുന്ന തെരഞ്ഞെടുപ്പിൽ ആ സ്ഥാനാർഥി മൽസ്സരത്തിന് അയോഗ്യനാണോ?? ഒരു പക്ഷെ അവിടെ വിജയം സുനിശ്ചിതമായ ജനസമ്മതനായ സ്ഥാനാർഥി ആയിരിക്കും അത്.. ആ സ്ഥാനാർഥിക്ക് മൽസ്സരിക്കൻ കഴിയില്ല എന്ന് കരുതി തെരഞ്ഞെടുപ്പ് റദ്ദു ചെയ്യാനോ പുതിയ തെരഞ്ഞെടുപ്പ് നടത്താനോ കഴിയില്ല?? കാരണം നിയമപരമായ ആ സ്ഥാനാർഥിയുടെ കുറ്റം മൂലമാണ് അയാൾക്ക്‌ മൽസ്സരിക്കൻ കഴിയാതെ പോയത്.. അവിടെ പരാജയപ്പെടുന്നത് ജനാധിപത്യമാണ്.. ഒരു പക്ഷെ ആ സ്ഥാനാർഥിയുടെ വിജയം ജനങ്ങൾ കരുതി വെച്ചിരുന്ന ഒരു മറുപടി ആയിരുന്നിരിക്കാം... ഇവിടെ പോലീസ് കസ്റ്റഡിയിലേക്ക് സ്ഥാനാർഥി എത്തിച്ചേരുന്നതിനെ നിസ്സാരമായി പൊലീസ്സിന്റെ ഒത്താശയോടെ രൂപപ്പെടുത്താവുന്നതെ ഉള്ളു എന്ന് നിസ്സംശയം പറയാം.. സമാനമായ രീതിയിത്തന്നെ ചിന്തിക്കൂ.. ഒരു വ്യക്തിയുടെ സ്ഥാനാർത്തിത്വം മൽസ്സരരംഗത്തുള്ള മറ്റൊരു പ്രമുഖ നേതാവിന്റെ വിജയത്തിന് ഭീഷണി ആകുമെന്ന് കരുതുക.. പോലീസിനെ സ്വാധീനിച്ച് നിസ്സാരമായി ആ ഭീഷണിയെ മറികടക്കാൻ സ്വാധീനശക്തിയായി നിൽക്കുന്ന സ്ഥാനാർഥികഴിയും.. ഇവിടെ അഴിമതിക്ക് വശംവദരാകാത്ത, സ്വാധീനങ്ങൾക്ക് വഴിപ്പെടാത്ത കാക്കിയിട്ടദേവന്മാരാണ് പോലീസ്കാർ എന്നു കൂടി വിധിന്യായത്തിൽ എഴുതിപ്പിടിപ്പിക്കാഞ്ഞത് ആശ്വാസം നല്കുന്നു.. ജനപ്രതിനിധികൾക്ക്മേൽ പോലീസിന് പരോക്ഷമായി അധികാരം നൽകുന്നതാണ് ഈവിധി.. ജനങ്ങൾക്ക്‌ വേണ്ടി പോരാടാനുള്ള രാഷ്ട്രീയ പ്രവർത്തകരുടെ ശക്തിയെ നശിപ്പിക്കുന്നതാണ് ഈ വിധി.. ഇത് പോലീസ് രാജിലേക്കും പോലീസ് അഴിഞ്ഞാട്ടത്തിലേക്കും കൊണ്ടുചെന്നെത്തിക്കും എന്ന് ഭയക്കേണ്ടിയിരിക്കുന്നു..

       ഒരു ക്രിമിനൽ കേസ്സിൽ ശിക്ഷിക്കപ്പെടുന്ന പാർളമെൻറ്, നിയമസ്സഭാ പ്രതിനിധികൾ ശിക്ഷാ വിധി പുറത്തുവരുന്ന അതേ ദിവസ്സം തന്നെ അവരുടെ അംഗത്വം നഷ്ട്ടപ്പെടുമെന്നാണ് സുപ്രീം കോടതി പറയുന്നത്.. അപ്പീൽ കോടതി കുറ്റക്കാരനായി കാണുന്നതുവരെ തുടരാൻ അനുവാദം നൽകുന്ന ജനപ്രാതിനിധ്യ നിയമത്തിലെ 8 (4 ) വകുപ്പ് റദ്ദു ചെയ്തു കൊണ്ടാണ് കോടതി അപ്രകാരം പ്രസ്ഥാവിച്ചത്.. Moral Turpitude ന് വിഘാതമായ കുറ്റ കൃത്യങ്ങളിൽ മാത്രം വിലക്ക്ഉത്തരവ് ചുരുക്കിയിരുന്നെങ്കിൽ അൽപ്പമെങ്കിലും വിധി ന്യായീകരിക്കപ്പെട്ടെനേം.. കേവലം ഒരു മജിസ്ട്രേറ്റ് കോടതിയുടെ ശിക്ഷാ വിധിപോലും ഒരു പാർളമെൻറ്- നിയമസഭാ അങ്ങത്തെ അയോഗ്യമാക്കുന്ന നിലയിലായിരിക്കുന്നു കാര്യങ്ങൾ..  ഒരു കീഴ്കോടതിയുടെ തെറ്റായ ഉത്തരവ് ഒരു ജനപ്രതിനിധിയുടെ പാർളമെൻറ്- നിയമസഭാ അംഗത്വം നഷ്ട്ടപ്പെടുത്തുവാൻ ഇടവരുന്നു.. അതുവഴി ഭൂരിപക്ഷം നഷ്ട്ടപ്പെട്ട് ഒരു ഭരണം തന്നെ നിലം പോത്തിയെക്കാം.. മേൽക്കൊടതി പ്രസ്തുത അംഗം നിരപരാധിയെന്ന് കാണുന്നു.. അങ്ങനെയെങ്കിൽ നിലം പൊത്തിയ സർക്കാരിനെ പുന: സ്ഥാപിക്കാൻ കോടതിക്ക് കഴിയുമോ?? ഇത്രക്ക് വിലയെ ഇവിടെ വോട്ടു ചെയ്യുന്ന ജനത്തിനുള്ലോ?? ആയിരക്കണക്കിന് ജനങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിക്കുന്ന ഒരു പാർളമെൻറ്- നിയമസഭാ അംഗത്തിന്റെ നിലനിൽപ്പ്‌ ഒരു മജിസ്ട്രേറ്റിന്റെ തെറ്റായ തീരുമാനത്തോളമേ ഉള്ളോ?? ഒരു രാജ്യത്തിന്റെ സർക്കാരിനെ വരെ ഒരു മജിസ്ട്രേട്ടിനു മറിച്ചിടാൻ കഴിയുമെന്നൊ?? തെറ്റായ തീരുമാനങ്ങൾ കീഴ് കോടതികൾക്ക് ഉണ്ടാവില്ലെന്ന് കരുതാൻ കഴിയില്ലെല്ലോ!!?? അങ്ങനെ എങ്കിൽ അപ്പീൽ എന്ന അനുബന്ധം നിയമത്തിൽ ചേർക്കെണ്ടതില്ലായിരുന്നല്ലോ?? 

     പൊതുജനം അഴിമതികഥകൾ കൊണ്ട് പൊറുതിമുട്ടിയതിനാൽ സുപ്രീം കോടതിയുടെ വിധി കേള്ക്കുന്ന മാത്രയിൽതന്നെ കയ്യടി ലഭിക്കുന്നതായി.. അതിനാലാണെന്ന് തോന്നുന്നു CPM ഒഴികെയുള്ള മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ഒന്നുംതന്നെ വിധിയ്ക്കെതിരെ വിമർശനവുമായി രംഗത്തു വന്ന് കാണാഞ്ഞത്.. കേന്ദ്ര സർക്കാർ വിധിയ്ക്കെതിരെ പുന: പരിശോധനാ ഹർജി നൽകില്ല; പകരം വിധിയിൽ വ്യക്തത മാത്രം ആവശ്യപ്പെടുമെന്ന് പറയുന്നു.. 

       കോടതി വിധികളെയോ, കോടതി നടപടികളെയോ വിമർശിക്കാൻ പൊതുപ്രവർത്തകർക്ക് വിലക്ക് കല്പ്പിക്കുക കൂടിയാണ് പരോക്ഷമായി ഈ വിധി ചെയ്യുന്നത്.. അപ്പീൽ കോടതികൾ തീരുമാനിക്കുന്നതുവരെ പാർളമെൻറ്- നിയമസഭാ അംഗങ്ങൾക്ക് തൽസ്ഥാനത്ത് തുടരാൻ കഴിയുന്ന അവസ്ഥ പുന:സ്ഥാപിക്കുകയാണ് വേണ്ടത്..അത് മാത്രമല്ല എല്ലാ കുറ്റക്രിത്യത്തിലും ശിക്ഷിക്കപ്പെടുന്നവരെ ഒരേ നുകത്തിൽ കെട്ടി നാടുകടത്തുന്ന തരത്തിലെ വിധിയിലെ പ്രസ്ഥാവം മാറ്റെണ്ടതാണ്.. ശിക്ഷയേയും രാഷ്ട്രീയമായി നേരിടാൻ കഴിയും എന്ന് കോടതികൾ മനസ്സിലാക്കണം.. അതിനുള്ള ഉദാഹരണമാണ് ശ്രി E M S നമ്പൂതിരി പ്പാടിനെതിരെ ഉണ്ടായ കോടതി അലക്ഷ്യക്കുറ്റം.. കീഴ്ക്കോടതി ശിക്ഷയെ അദ്ദേഹം മേൽക്കോടതിയിൽ ചോദ്യം ചെയ്തു.. നിസ്സാരമായ പിഴ ഒടുക്കി കേസ് തീർക്കാൻ മേൽക്കൊടതി നൽകിയ അവസ്സരത്തെ നിഷേധിച്ച് അദ്ദേഹം  തന്റെ നിലപാടിൽ ഉറച്ചുനിന്നു പൊരുതി.. അത് ഒരു ശിക്ഷയെ രാഷ്ട്രീയമായി നേരിടുകയായിരുന്നു എന്ന് വേണം കാണാൻ.. സമാനമായ സംഭവങ്ങൾ ഗാന്ധിജിയുടെ രാഷ്ട്രീയ ജീവിതത്തിലും കാണാം..കീഴ്ക്കോടതി ശിക്ഷിച്ചപാടെതന്നെ  ശ്രി E M S നമ്പൂതിരിപ്പാടിന്റെ എല്ലാ പ്രതിനിധ്യങ്ങളും നഷ്ട്ടപ്പെട്ട് അദ്ദേഹം എല്ലാ തെരഞ്ഞെടുപ്പുകളിലും അയോഗ്യനായിരുന്നുവെങ്കിലെ പോരായ്മയെക്കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കൂ.. 

       കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷവും, അഴിമതി തുടങ്ങിയ കുറ്റകൃത്യങ്ങൾ രാഷ്ട്രീയ ഭരണ രംഗത്ത് വർദ്ധിക്കുന്നതും തടയേണ്ടത് തന്നെയാണ്.. മഹത്തായ ജനാധിപത്യ രാജ്യം എന്ന് അഭിമാനത്തോടെ പറയുന്ന ഓരോ ഭാരതീയനും ഇഷ്ട്ടപ്പെടുന്നത് തങ്ങളുടെ ജനപ്രതിനിധിയിലും, പാർലമെന്റിലും വിശ്വാസ്സവും ആശ്വാസ്സവും കണ്ടെത്തി മുന്നോട്ട് പോകുന്നതിനാണ്.. അതിന് കഴിയാതെ വരുന്നതിലെ നിരാശയാണ് അവർ കോടതികളിൽ ആശ്വാസം കണ്ടെത്താൻ കാരണമാകുന്നത്.. കൊടതികളാകട്ടെ തങ്ങളാണ് എല്ലാ ശരികളുടെയും വക്താക്കളെന്നനിലയിൽ അപ്രമാധിത്യം കൽപ്പിച്ച് കിട്ടാൻ വെമ്പൽ കൊള്ളുന്നു..  

       ഭരണസിരാകേന്ദ്രങ്ങളിൽ കൊടും കുറ്റവാളികൾ കടന്നു കൂടുന്നതിനെ തടയുക തന്നെ വേണം.. പക്ഷെ അതിനായുള്ള നടപടികൾ ജനാധിപത്യത്തിനെയും, ഭരണഘടനയും തകർക്കുന്നതാവരുത്......


[Rajesh Puliyanethu
 Advocate, Haripad]

     

Wednesday 10 July 2013

ഹർത്താൽ വിജയഗാഥകൾ അവസ്സാനിക്കുന്നതേ ഇല്ല......!!!


        എന്ത് സംഭവം നാട്ടിൽ അരങ്ങേറി എന്ന് കേട്ടാലും ഉടനെ ഒരു മലയാളിയുടെ നാവ് അറിയാതെ ചോദിച്ചു പോകും "നാളെ ഇനി ഹർത്താലോ മറ്റോ ആണോ"?? നമ്മുടെ നാട് ഹർത്താലുകളോട് അത്രയ്ക്ക് ബന്ധപ്പെട്ട് കിടക്കുന്നു.. പ്രാദേശികമായും, സംസ്ഥാനതലത്തിലും, ദേശീയമായും നമ്മൾ വളരെ അധികം ഹർത്താലുകൾ കാണുന്നു..

       മുൻപൊക്കെ നാട്ടിൽ ദു:ഖകരമായ ഒരു സംഭവത്തിനോട് അനുബന്ധിച്ചായിരുന്നു ഹർത്താലുകൾ എന്നായിരുന്നു പൊതുവേയുള്ള ഒരു ധാരണ.. നാട്ടിൽ ഒരു പ്രമുഖ വ്യക്തിയുടെ മരണമുണ്ടാകുക, ഒരു തീപിടുത്തമോ, നാശനഷ്ടമോ അങ്ങനെ ഉള്ള ദു:ഖകരമായ ഒന്നിന് കടകൾ ആടച്ചിട്ടും മറ്റു പ്രവർത്തനങ്ങളിൽ ഏർപ്പെടാതെയും ദു:ഖം ആചരിക്കുക എന്നതായിരുന്നു അതുകൊണ്ട് ഉദ്ദേശിച്ചിരുന്നത്.. അതിനാൽതന്നെ അക്രമം എന്നത് ഹർത്താലിന്റെ ഭാഗമായി വിരളമായിമാത്രം കണ്ടുവരുന്ന ഒന്നായിരുന്നു.. ഹർത്താലുകൾ പൊതുജനങ്ങളിൽ വെറുപ്പുളവാക്കുന്ന ഒന്നായിരുന്നില്ല എന്നും കാണാമായിരുന്നു..

       വാശിയും, ആവേശവും, പ്രതിഷേധവും, രോഷവും എല്ലാം ചേര്ന്ന കലാരൂപം 'ബന്ദ്' എന്നാ പേരിലായിരുന്നു അവതരിപ്പിക്കപ്പെട്ടിരുന്നത്.. ബന്ദിന് ആഹ്വാനം നൽകുന്നവരുടെ ശക്തി, സ്വാധീനം എന്നിവ ബന്ദിന്റെ  കാരണത്തേക്കാളേറെ അതിന്റെ വിജയത്തിൽ പ്രവർത്തിക്കുന്നതായി കാണാം.. ഹൈക്കോടതി ബന്ദ് നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചതിന് ശേഷം ബന്ദ്‌ ഹർത്താലിൽ ലയിച്ച് ഹർത്താൽ മാത്രമായി. ബന്ദിന്റെ എല്ലാ ചടുലതയും അൽപ്പം പോലും കുറയാതെ ഹർത്താലിലേക്ക് ആവാഹിക്കാൻ ബന്ദ് നാടത്തിപ്പുകാർ ആത്മാർഥമായി തന്നെ ശ്രമിച്ചു..

       ഹർത്താൽ ആഹ്വാനങ്ങൾ വളരെ അധികമായപ്പോൾ ഹർത്താലുകളുടെ ആവശ്യകതയെതന്നെ ജനങ്ങൾ ചോദ്യം ചെയ്തു തുടങ്ങി.. ഒരു ഹർത്താലിൽ ബുദ്ധിമുട്ട് അനുഭവിച്ച ഒരുവൻ ഹർത്താലിനെതിരെ ചിന്തിക്കുന്നത് സ്വോഭാവികം മാത്രം.. കോടതികൾ വരെ ഹർത്താലുകൾക്ക് എതിരെ അഭിപ്രായങ്ങൾ പറയുന്ന സ്ഥിതിവിശേഷം സംജാതമായി.. ഭാരതം പോലെ ഒരു ജനാധപത്യ രാജ്യത്ത് ഹർത്താലുകൾ നിരോധിക്കുന്നതിലെ പ്രായോഗികതയും, പ്രതിഷേധിക്കുന്നതിനുള്ള അവകാശത്തിന്റെ സീമകളും എല്ലാം ചർച്ച ചെയ്യപ്പെട്ടു..

       രാജ്യത്ത് ജനതയ്ക്ക് അപ്രീയമായത് ഒന്ന് തീരുമാനിക്കാപ്പെടുകയോ, നടപ്പാവുകയോ ചെയ്‌താൽ പ്രതിഷേധിക്കുക എന്നത് ജനതയുടെ സ്വാതന്ത്രമാണ്.. അത് ജനാധിപത്യത്തിന്റെ ശക്തിയാണ്.. ഒരു രാഷ്ട്രീയപാർട്ടി മാത്രമാണ് ആ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നതെങ്കിലും; അതിനെ ഒരു വിഭാഗം ജനതയുടെ എതിർപ്പായി കാണാം.. ഒരു പ്രതിഷേധപരിപാടിയുമായി മുന്നോട്ടുപോകുന്നതിന് ഭൂരിപക്ഷത്തിന്റെ പിന്തുണയോടയെ പാടുള്ളൂ എന്നും പറയാൻ കഴിയില്ലല്ലോ??

       പ്രതിഷേധം അവകാശമായി നിർവ്വചിക്കപ്പെട്ടിരിക്കുന്ന നമ്മുടെ രാജ്യത്ത് സാദ്ധ്യമായ പ്രതിഷേധമാർഗ്ഗങ്ങൾ ഏതൊക്കെ എന്നും നാം ചിന്തിക്കണം.. പ്രകടനവും, നിസ്സഹകരണവും, മുദ്രാവാക്യം വിളിയും, സത്യാഗ്രഹങ്ങളും, പ്രസ്ഥാവനായുദ്ധവും, പ്രചാരണവും ഒക്കെ സമാധാനപരമായ പ്രതിഷേധം എന്ന രീതിയിൽ പുകഴ്ത്തപ്പെടുന്നു.. പക്ഷെ അഴിമതി ഉൾപ്പടെ മനുഷ്യമനസ്സുകൾക്ക് അൽപ്പം പോലും അംഗീകരിക്കാൻ കഴിയാത്ത, പ്രസ്തുത വിഷയത്തെക്കുറിച്ച് കേൾക്കുന്നപാടെ തന്നെ രോഷം ഉയർത്തത്തക്ക ഒരു വിഷയത്തിന് നിയമ ലംഘനങ്ങൾ പോലെയുള്ള കടുത്ത സമരമാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടിവരും.. പ്രതിഷേധം രൂക്ഷമായ രീതിയിൽ അവതരിപ്പിക്കേണ്ടി വരുമ്പോൾ ഹർത്താലുകൾ പോലെയുള്ള സമരമാർഗ്ഗങ്ങളെ ഒഴിവാക്കാൻ കഴിയില്ല.. സത്യാഗ്രഹങ്ങളെക്കാൾ ഭരണകൂടങ്ങൾ അക്രമങ്ങളെ ഭയപ്പെടുന്നു എന്ന സത്യത്തെ അങ്ങീകരിക്കനം.. സത്ര്യാഗ്രഹം വിലപ്പോകണമെങ്കിൽ സത്യാഗ്രഹങ്ങളെ കടുത്ത പ്രതിഷേധമായി കണ്ട് അംഗീകരിക്കാൻ തയ്യാറുള്ള എതിർപക്ഷ മായിരിക്കണം.. അല്ലെങ്കിൽ സത്യാഗ്രഹങ്ങൾ പോലെയുള്ള സമരമാർഗ്ഗങ്ങൾക്ക് പ്രഹരശേഷി കുറയും..നിരാഹാര സത്യാഗ്രഹങ്ങൾ പോലും അവഗണിക്കപ്പെടും!! നിരാഹരവൃതം നയിക്കുന്ന വ്യക്തി മരണപ്പെടുമോ എന്ന ഭയം ഭരണകൂടത്തിനുണ്ടാകാം.. അങ്ങനെ മരണപ്പെട്ടാൽ ആ സമരം സമാധാന മാർഗ്ഗത്തിലുള്ളതായിരുന്നു എന്ന് പറയാൻ സാധിക്കുമോ?? ഭരണകൂടം അവിടെയും ഭയപ്പെടുന്നത് ആ മരണത്തിന് ശേഷം ഉയരാൻ സാധ്യതയുള്ള രക്തരൂക്ഷിത വിപ്ലവത്തെയാണ്.. ക്ലമന്റ് അറ്റ്ലിയുടെ സ്ഥാനത്ത് ചർച്ചിൽ ആയിരുന്നെങ്കിൽ ഗാന്ധിജിയുടെ സമാധാന സമരമാർഗ്ഗങ്ങൾ വിലപ്പോകുമായിരുന്നില്ല എന്ന് വിലയിരുത്തുന്ന ചരിത്രകാരന്മാരുമുണ്ട്.. മാത്രമല്ല സമാധാനമാർഗ്ഗങ്ങളിൽ കൂടിയുള്ള സമരത്തിന്റെ ശക്തിയെ കണ്ട് തിരിച്ചറിഞ്ഞ് തങ്ങളുടെ നിലപാടുകളെക്കുറിച്ച് പുനർ ചിന്തിക്കുന്ന ഭരണകൂടമോ എതിർചേരിയോ ഉണ്ടാകണമെങ്കിൽ സമരത്തിന് ആസ്പതമായ വിഷയം അന്തസ്സുള്ളതും, ആശയപരവും ആകണം.. സ്വാർഥലാക്കോടെ നടത്തുന്ന അഴിമതികൾക്കെതിരെ സമരം ചെയ്യുമ്പോൾ സമാധാനമാർഗ്ഗങ്ങൾ വിലപ്പോകാതെ വരും!! ഭരണകൂടങ്ങളെ ഭയപ്പെടുത്തുന്ന തീപന്തങ്ങൾക്ക് അങ്ങനെയാണ് പ്രാധാന്യം ലഭിക്കുന്നത്..

       ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കിയാൽ; പിന്നീട് മഹത്തരമെന്ന് വാഴ്ത്തപ്പെട്ട പല വിപ്ലവങ്ങളും രക്തരൂക്ഷിത വിപ്ലവങ്ങളായിരുന്നു എന്ന് കാണാം.. കലാപത്തിനും അക്രമത്തിനും സമരവഴിയിൽ വലിയ സ്ഥാനങ്ങൾ ഉണ്ട്.. പക്ഷെ അക്രമത്തെ ആർക്കും പ്രോത്സാഹിപ്പിക്കാൻ കഴിയില്ല.. സമരത്തിലെ അക്രമങ്ങൾ പ്രോത്സ്സാഹനങ്ങൾക്കോ, മുൻ പദ്ധതികൾക്ക് അനുസൃതമായോ ഉണ്ടാവരുത്.. സ്വോഭാവികമായി പ്രസ്തുത വിഷയത്തിന്റെ തീവ്രതയ്ക്ക് അനുസൃതമായി അത് സംഭവിക്കുകയാണെങ്കിൽ ആ അക്രമം ന്യായീകരിക്കപ്പെടും..

       വർത്തമാനകാലത്ത് ഹർത്താലുകൾ പോലെയുള്ള സമരമാർഗ്ഗങ്ങൾ കൂടുതലായി വിമർശിക്കപ്പെടുന്നത് അവയുടെ ബാഹുല്യം കൊണ്ടാണ്.. 'എന്തിനാണ് ഇന്ന് ഈ ഹർത്താൽ' എന്ന്‌ അതിശയവും, അമർഷവും കലർന്ന രീതിയിൽ ജനങ്ങൾക്ക്‌ ചോദിക്കേണ്ടിവരുന്നു.. കാരണം ഒരു വിഷയത്തിന്റെ തീവ്രതയോ, ആ വിഷയത്തിന് ജനങ്ങൾക്കിടയിലുള്ള സ്വാധീനമോ, അന്ഗീകാരമോ ഒന്നും മനസ്സിലാക്കാൻ ശ്രമിക്കാതെ ആദ്യമേ പ്രഖ്യാപിക്കുന്ന സമര മാർഗ്ഗമായി ഹർത്താൽ മാറി.. അതിന് കാരണം ഏറ്റവും എളുപ്പത്തിൽ വിജയിപ്പിക്കാവുന്ന സമരമാർഗ്ഗമായി ഹർത്താലിനെ രാഷ്ട്രീയ പാർട്ടികൾ കണ്ടതാണ്.. ഒരു മുദ്രാവാക്യം ഉയർത്തി സമരം ചെയ്യുകയും, അതിനോട് അനുബന്ധിച്ച് ഒരു ഹർത്താൽ പ്രഖ്യാപിക്കുകയും ചെയ്‌താൽ, സമരത്തിന് ആസ്പതമായ വിഷയത്തിൽ വിജയമുണ്ടായോ എന്നത് ഹർത്താൽ പ്രഖ്യാപിക്കുന്നവർക്ക് ഒരു വിഷയമേ അല്ല.. മറിച്ച് ഹർത്താൽ ദിനത്തിൽ കടകമ്പോളങ്ങൾ അടഞ്ഞു കിടന്നോ, വാഹനങ്ങൾ നിറത്തിലിരങ്ങിയില്ലേ!! തുടങ്ങിയ ചോദ്യങ്ങൾ മാത്രമാണ് ഹർത്താലിന്റെ വിജയത്തിനോടുചേർന്ന് ഉയർന്നു കേൾക്കുന്നത്..

       ഹർത്താൽ വളരെ എളുപ്പത്തിൽ വിജയിക്കാൻ കഴിയുന്നതിന് സാമൂഹികമായ കാരണങ്ങളുമുണ്ട്.. ഒരു ഹർത്താൽ ദിനത്തിൽ തന്റേതായ ഒരു കാര്യത്തിന് മുടക്കം നേരിടുന്ന ചിലരാണ് ഹർത്താലിന്റെ വിമർശകരാകുന്നത്.. അവരിൽ പലരും തന്നെ മറ്റൊരു ദിവസ്സത്തെ ഹർത്താലിനെ സ്വാഗതം ചെയ്തെന്നു വരാം.. കാരണം ഒരു ഹർത്താൽ ദിനം ഒരു വിശ്രമദിനമാണ് സമ്മാനിക്കുന്നത്.. കടകളിൽ, കമ്പനികളിൽ, ബാങ്കിൽ, സ്കൂളിൽ, വ്യവസ്സായ സ്ഥാപനങ്ങളിൽ അങ്ങനെ സമൂഹത്തിന്റെ പലമേഘലകളിൽ പ്രവര്ത്തിക്കുന്ന വളരെ വലിയ വിഭാഗം ഹർത്താലിനെ സ്വാഗതം ചെയ്യുന്നു.. ഈക്കൂട്ടർ പൊടുന്നനെ പ്രഖ്യാപിക്കുന്ന ഒരു ഹർത്താലിനെ മാത്രമേ വെറുക്കുന്നുള്ളൂ.. കാരണം ഒരു ഹർത്താൽ ആഘോഷത്തിനുള്ള തയ്യാറെടുപ്പ് അവർക്ക് ലഭിക്കാത്തതിലുള്ള പരിഭവമാണത്.. തൊഴിൽ മേഘലകളിലെ സമ്മർദ്ദത്തെ ഈ താല്പര്യത്തിനു പുറകിൽ ഒരു കാരണമായി കാണാവുന്നതാണ്.. പരിപൂർണ്ണ താൽപര്യത്തോടെ ആസ്വദിച്ച് പണി എടുക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നതും പിന്നാമ്പുറ ദൃശ്യം!! മാസത്തിൽ ഒരു ദിവസ്സം അവധി അനുവദിക്കപ്പെട്ടിട്ടുള്ള ഒരു തൊഴിലാളി ആ അവധി മാസ്സത്തിന്റെ ആദ്യം തന്നെ എടുക്കുന്ന പ്രവണതയാണ് അടുത്തിടെ വളർന്നു വരുന്നത്.. കാരണം ആ മാസ്സത്തിൽ വരാൻ സാധ്യതയുള്ള ഹർത്താൽ തൊഴിലുടമ അവധിയായി കണക്കാക്കുമെന്ന് ചിന്തിച്ചാണ് അപ്രകാരം ചെയ്യുന്നത്..!!

       ഹർത്താൽ ഉണ്ടാക്കുന്ന സാമ്പത്തിക നഷ്ട്ടത്തെയാണ് വിസ്തൃതമായ രീതിയിൽ വിശകലനം ചെയ്യപ്പെട്ടത്.. ഹർത്താൽ ദിനത്തിലെ അക്രമത്തിൽ നശിപ്പിക്കപ്പെട്ട പോതുമുതലിന്റെ കണക്കുകൾ പലരും നിരത്തി.. പൊതു ജനത്തിന്റെ പണമാണ് പൊതുമുതൽ, അത് നശിപ്പിക്കുന്നത് സ്വന്തം പണം നശിപ്പിക്കുന്നതിന് തുല്യമാണെന്ന് ഉപദേശിച്ച ഒരുവനോട്; 'പൊതുവായ ആവശ്യത്തിനാണ് അവനശിപ്പിച്ചതും, അപ്പോഴും പൊതുമുതലിന് ഉപയുക്തത തന്നെയാണ് ഉണ്ടായത്' എന്ന് മറുപടി പറഞ്ഞ പൊതുപ്രവർത്തകന്റെ വാക്കുകൾ ആലോസ്സരവും ഒപ്പം ഒന്ന് ചിന്തിക്കാനുള്ള വകയും നൽകിയെന്നെ പറയാൻ കഴിയൂ..

       സാമ്പത്തിക വൈയാകരണൻമാരുടെ കൂട്ടിക്കിഴിക്കലുകളിൽ രാജ്യത്തിന്റെ ആകെ ഉൽപ്പാതനത്തിന്റെയും, വിനിമയത്തിന്റെയും തോതിൽ ഒരു ഹർത്താൽ ഉണ്ടാക്കുന്ന നഷ്ടം വലുതാണ്‌......!!`..!! പക്ഷെ സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് അത് വലിയ പ്രത്യക്ഷ പ്രത്യാഘാതങ്ങൾ സൃഷ്ട്ടിക്കുന്നില്ല എന്ന് വേണം കരുതാൻ.. പലതരം വ്യവസായ കച്ചവട സ്ഥാപനങ്ങൾക്കും ഒരു ദിവസ്സം നടക്കാത്ത കച്ചവടം അടുത്ത ദിവസ്സം ലഭിക്കും.. അപ്രകാരം പരിഹരിക്കാത്തവയും ഉണ്ടെകിലും അവ ഇടപഴകി ഹർത്താലിനെതിരെ പ്രത്യക്ഷപ്രക്ഷോഭത്തിലേക്ക്‌ കാര്യങ്ങൾ എത്താതെ മുന്നോട്ടുപോകുന്നു..

       സമരമാർഗ്ഗങ്ങളിൽ ഹർത്താലുകൾ ഒഴിവാക്കപ്പെടാൻ കഴിയുമെന്ന് തോന്നുന്നില്ല!! വലിയ പ്രതിഷേധാത്മകമായ ഒരു വിഷയം അരങ്ങേരിയാൽ  'ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലേ' എന്ന് ഒരു സാധാരണക്കാരൻ ചോദിക്കുന്നത് അത് ഒരു ഹർത്താലിനുള്ള ആഹ്വാനമായി കണ്ടാൽ തെറ്റാവില്ല.. ഒരു ഹർത്താലിന് ആഹ്വാനം നടത്തുമ്പോൾ ആ ആഹ്വാനത്തെ ജനങ്ങൾ ന്യായയുക്തമെന്നു വിലയിരുത്തുമോ എന്ന് ചിന്തിക്കാനുള്ള വകതിരിവ് ആ ആഹ്വാനം നടത്തുന്നവർക്കുണ്ടായാൽ ഹർത്താൽ അംഗീകാരമുള്ള, പ്രഹര ശേഷിയുള്ള സമരമാർഗ്ഗമായി തുടരും...

   
[Rajesh Puliyanethu
 Advocate, Haripad]

Monday 8 July 2013

സോളാറിന്റെ നാൾവഴിയെ പൊള്ളുന്ന കേരള രാഷ്ട്രീയം!!


         ബിജു രാധാകൃഷ്ണൻ, സരിത നായർ, ഷാലു മേനോൻ, ജോപ്പാൻ, ജിക്കുമൊൻ.. അങ്ങനെ തുടരുന്നു കേരള ജനതയെ ആലോസരപ്പെടുത്തിക്കോ  ണ്ടിരിക്കുന്ന പേരുകൾ. . ഒപ്പം ഒരു മുഖ്യ ഭരണാധികാരിയും, ആഭ്യന്തര മന്ത്രിയും.. അവരുടെ അകത്തും പുറത്തുമായി നിലകൊള്ളുന്ന സേവകരും.. ഇവയെല്ലാം ആഘോഷമാക്കി തീർത്ത്; കിട്ടിയ എല്ലിൻ കഷ്ണം പരമാവധി നക്കി വെടിപ്പാക്കുന്ന പ്രതിപക്ഷവും, മൌനത്തോടെയും അൽപ്പസംസ്സാരത്തിലൂടെയും പ്രസ്തുത സമയത്തെ പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്ന മുന്നണി നേതാക്കളും, ഗ്രൂപ്പ് നേതാക്കളും.. അങ്ങനെ ഒരു രാഷ്ട്രീയ കാർണിവൽ സമയമാണ് കേരളത്തിന്.. ഇവിടെ കേരള ജനത ആലോസ്സരപ്പെടുന്നത് പ്രധാനമായും TV ഓണ്‍ ചെയ്യുമ്പോളാണ് എന്നതാണ് സത്യം.. ഹോ, 'ഈ TV ഓണ്‍ ചെയ്‌താൽ മുഴുവൻ ഇവളുമാരേം എഴുന്നള്ളിച്ചോണ്ട് ഓരോ അവന്മാര് പോയത് മാത്രമേ കാണാനോള്ളല്ലോ'  എന്ന് അരാഷ്ട്രീയ വാദികളായ വീട്ടമ്മമാർ പിറുപിറുക്കുന്നു..

       സരിതാനായരും, ബിജു രാധാകൃഷ്ണനും, ശാലുമേനോനും ഒക്കെ കൂടി എപ്രകാരമാണ് തട്ടിപ്പുകൾ നടത്തിയത്, അവർ ആരെയൊക്കെയാണ് തട്ടിപ്പിന്  ഇരയാക്കിയത്, അവർ ഏതു തരത്തിലുള്ള കുറ്റ കൃത്യമാണ് ചെയ്തത്, അതുവഴി ഖജനാവിന് ഏതെങ്കിലും തരത്തിലുള്ള നഷ്ടം സംഭവിച്ചിട്ടുണ്ടോ? ഇത്തരം ചോദ്യങ്ങളോടുള്ള ബഹുഭൂരിപക്ഷം മലയാളിയുടെയും മറുപടി അവ്യക്തമാണ്.. കാരണം യാഥാർഥ്യം എന്തെന്നോ, ഒരു വിഷയത്തെ അപഗ്രഥിച്ച് പഠിപ്പിക്കുന്നതിനോ ഇവിടെ രാഷ്രീയ പാർട്ടികളോ, സംഘടനകളോ, മാധ്യമങ്ങളോ ആരും തന്നെ ശ്രമിക്കുന്നില്ല.. അത് പ്രസ്തുത വിഷയത്തിലായാലും മറ്റേതൊരു വിഷയത്തിലായാലും സ്ഥിതി അങ്ങനെതന്നെ!! ഒരു വിവാദം സൃഷ്ടിച്ച് അതിൽനിന്നും തങ്ങൾക്കുള്ള നേട്ടത്തിൽ മാത്രമാണ് എല്ലാവരുടെയും കണ്ണ്.. അത് പ്രതിപക്ഷത്തിന് രാഷ്ട്രീയ ആയുധം, ഭരണപക്ഷത്തിന് ആരോപണവിധേയന് മേൽ ചെലുത്താൻ കഴിയുന്ന സമ്മർദ്ദ മാർഗ്ഗ്ഗം, ഘടക കക്ഷികൾക്ക് വിലപേശൽ മാർഗ്ഗം, മാധ്യമങ്ങൾക്ക് തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾക്കും, തങ്ങളുടെ ചായ്‌വ്കൾക്കും അനുകൂല നിലപാടെടുത്തു അതുവഴി തങ്ങളുടെ കൂറ് ഒന്നുകൂടി വ്യക്തമാക്കാനുള്ള അവസ്സരം, കൂടുതൽ ചടുലമായി അവതരിപ്പിച്ച് തങ്ങളുടെ റേറ്റിംങ്ങും അതുവഴി ബിസ്സിനസ്സും വർധിപ്പിക്കാനുള്ള അവസ്സരം; അങ്ങനെ പോകുന്നു വിവാദത്തിന്റെ വിളവെടുപ്പുകൾ!! ഏതു വഴിയിൽ മുതലെടുപ്പ് നടന്നാലും അത് സാധ്യമാകുന്നത് തങ്ങൾക്കു അനുകൂലമായ രീതിയിൽ ഇവിടുത്തെ ജനതയെ കൊണ്ട് ചിന്തിപ്പിച്ചും, സംസ്സാരിപ്പിച്ചും, പ്രവർത്തിപ്പിച്ചുമാണ്‌ എന്ന സത്യം മറന്നു പോകരുത്.. കേരളജനതയെക്കൊണ്ട് തങ്ങൾക്കു വേണ്ടരീതിയിൽ ചിന്തിക്കാനും, സംസ്സാരിപ്പിക്കാനും, പ്രവർത്തിപ്പിക്കാനും നിസ്സാരമായി പലർക്കും സാധ്യമാകുന്നു എന്നത് പ്രബുദ്ധരെന്നു സ്വയം പ്രശംസ്സ നടത്തി നാൾ കഴിക്കുന്ന മലയാളിക്ക് അപമാനമാണ്.. മലയാളിയുടെ ബുദ്ധി ആർക്കും കോയിൻ ഇട്ട് ഉപയോഗിക്കാൻ കഴിയുന്ന ടെലിഫോണ്‍ ബൂത്ത്‌ പോലെ ആയിരിക്കുന്നത് ചിന്താച്യുതിയാണ്!!

       ബിജു രാധാകൃഷ്ണനും സംഘവും ചെയ്ത കുറ്റകൃത്യവും, അതിന്റെ രാഷ്ട്രീയ മാനങ്ങളും, സാമൂഹിക പ്രസക്തിയും എല്ലാം ചർച്ചചെയ്യപ്പെടെണ്ടതുണ്ട്.. ബിജു രാധാകൃഷ്ണൻ ഒരു തട്ടിപ്പ് വഞ്ചനാ കേസ്സിലെ കുറ്റവാളിയാണ്.. ഭാര്യയെ കൊന്നകുറ്റം അവിടെ നിൽക്കട്ടെ; കാരണം ആ കൊലപാതകക്കുറ്റമല്ല ഇന്നത്തെ വിവാദങ്ങൾക്ക് അടിസ്ഥാനം.. കരളത്തിൽ വർഷങ്ങൾതോറും നടക്കുന്ന ആയിരത്തൊളമെത്തുന്ന കൊലപാതകങ്ങളിൽ ഒന്നത് എന്നുകരുതാം.. പോലീസ് കുറ്റം തെളിയിക്കട്ടെ, കോടതി ശിക്ഷിക്കട്ടെ! പക്ഷെ സോളാർ തട്ടിപ്പിൽ തട്ടിപ്പ് നടത്തിയ വഴിയും നേടിയ പണവും എല്ലാം അംഗീകരിച്ചാലും കുറ്റകൃത്യം ഇന്ത്യൻ ശിക്ഷാനിയമത്തിലെ 406, 420.. തുടങ്ങിയ ശ്രേണിയിലെ കുറ്റക്രിത്യങ്ങളാണവ.. ജാമ്യം ലഭിക്കാത്ത വകുപ്പുകൾ തന്നെയെങ്കിലും കോമ്പൌണ്ടബിൾ ഒഫെൻസ്സുകൾ ആണവ.. ഇത്രയും വമ്പന്മാർ ഉൾപ്പെട്ടകേസ്സെന്ന നിലക്ക് അവ പിന്നീട് ഒത്തുതീരാൻ സാദ്ധ്യത ഉണ്ടോ എന്ന്കൂടി ഒരു ചോദ്യത്തിന്റെ കാരണമില്ല.. അപ്പോൾ ഇവരാരും തന്നെ അന്തിമമായി ശിക്ഷിക്കപ്പെടില്ല എന്നത് ഏറെക്കുറെ ഉറപ്പിക്കാം.. വമ്പന്മാരുടെ സ്വാധീനം ഉപയോഗിച്ചില്ല എന്നുതന്നെ വെയ്ക്കുക.. എന്നാലും പരാതിക്കാരുടെ നഷ്ട്ടം പണം ആയതിനാലും, അത് പണം കൊണ്ടുതന്നെ വീട്ടാൻ കഴിയുമെന്നതിനാലും കോടതിക്ക് പുറത്തുപോലും ഈ കേസ്സുകൾ ഒത്തു തീരുമെന്ന് കരുതാം.. ഖജനാവിന് നഷ്ട്ടം വരുത്താത്ത ഒരുകെസ്സിൽ പ്രതികൾക്കെതിരെ നിലപാടെടുക്കേണ്ട ആവശ്യം കേസ്സ് വിചാരണക്ക് എത്തുന്ന കാലത്ത് ഇവിടെ അധികാരത്തിലിരിക്കുന്ന സർക്കാരിനും ഉണ്ടാകുന്നില്ല... മാത്രമല്ല പണം നല്കി വഞ്ചിതരായവരുടെ പിന്നാമ്പുറകഥകളും ആരും അറിയുന്നില്ല.. പുറത്തു വരുന്ന കഥകളിലെ തുകകൾ തന്നെയാണോ യാഥാർധ്യമെന്നു ആരുകണ്ടു?? അഥവാ അതിൽ കൂടുതലോ കുറവോ എന്നിരിക്കട്ടെ.. പോലീസിൽ ഇപ്പോൾ പറയുന്ന തുകക്ക് മാത്രമേ കോടതിയിൽ നിന്നും പരിഹാരം ലഭിക്കൂ.. മറച്ചുവച്ച മറ്റു കോടികൾ കേസ്സ് നടത്തിയാലും കിട്ടില്ല എന്ന് വ്യക്തം.. അപ്പോഴും പിന്നീട് കേസ്സ് ഒത്തുതീർന്നു പ്രതികൾ പുറത്തു വരാനുള്ള സാധ്യതകൾ ഏറുന്നു..

       കേരളത്തിലെ മജിസ്ട്രേട്ട് കോടതികളിൽ ഒരു വർഷം ഫയൽ ചെയ്യപ്പെടുന്ന 420, 406 IPC ശ്രേണിയിലെ കേസുകളുടെ എണ്ണമെടുത്താൽ അത് പലശതം വരും എന്ന് കാണാൻ സാധിക്കും.. അവയിലെല്ലാം ഏതെങ്കിലും വ്യക്തികളോ സ്ഥാപനങ്ങളോ വഞ്ചിതരാകുന്നു.. നഷ്ടം വഞ്ചിതരായവർക്ക് മാത്രം.. സമൂഹത്തിൽ നടക്കുന്ന ഏതൊരു ക്രിമിനൽ കുറ്റത്തോടും ഉള്ളതിനപ്പുറം ഒരു താൽപ്പര്യവും ആർക്കും അതിനോടോന്നുമില്ല.. സാങ്കേതികമായി സമാനതകൾ പുലർത്തുന്ന സോളാർ കേസ്സിനോടു മാത്രം എന്താണ് മാധ്യമങ്ങൾക്കും, പ്രതിപക്ഷത്തിനും, പൊതുജനത്തിനും ഇത്ര താൽപര്യം??

       കേരളത്തിന്റെ മുഖ്യമന്ത്രിക്കും, അഭ്യന്തരവകുപ്പു മന്ത്രിക്കും ഭരണപക്ഷത്തിനും പ്രസ്തുത തട്ടിപ്പിൽ ഉള്ള പങ്ക്.. അതായിരുന്നു രാഷ്ട്രീയമായി ഈ വിഷയത്തിന് ലഭിച്ച പ്രാധാന്യം.. അതിലുപരി പ്രസ്തുത വിഷയത്തെക്കുറിച്ച് ഉണ്ടായ ഉത്സുകത എന്നത് ഇതിൽ ഉണ്ടായ രണ്ടു സ്ത്രീകളുടെ സാനിദ്ധ്യമാണ്!! ബിജു രാധാകൃഷ്ണനും, ആരോപണവിധേയരായ രാഷ്ട്രീയ പ്രവർത്തകരും എല്ലാം സരിതയുമായും, ശാലു മേനോനോടും ഒത്ത്‌ കാമകേളികളിൽ മുഴുകുന്നത് മനോമണണ്ടലത്തിൽ കണ്ട മലയാളി ഇക്കിളിയോടെ സോളാർ വിഷയത്തെ ചിന്താമണ്ഡലത്തിൽ നിന്നും അടർത്തിമാറ്റാതെ നിലനിർത്തി.. നാടിന്റെ മനസ്സ് നല്ലതുപോലെ തിരിച്ചറിഞ്ഞ മാധ്യമങ്ങളും, രാഷ്ട്രീയ പാർട്ടികളും വിഷയം ചൂടും എരിവും ഒട്ടും ചോരാതെ വിളമ്പിക്കൊണ്ടേയിരുന്നു.. ഏതൊരുവിഷയത്തിന്റെയും ഉത്തേജന ഔഷധമായി സ്ത്രീയും ലൈഗീകതയും സമൂഹത്തിൽ നിലനിൽക്കുന്നതിന്റെ അവസ്സാനത്തെ ഉദാഹരണമായി സോളാർ വിഷയം..

       മുഖ്യ മന്ത്രിയുടെ സേവകരെ പ്രതികൾ നിരന്തരം ഫോണിൽ ബന്ധപ്പെടുന്നു.. വളരെ അധികം സമയം സംസ്സാരിക്കുന്നു.. മുഖ്യ പ്രതി മുഖ്യ മന്ത്രിയുമായി അടച്ചിട്ട മുറിയിൽ ഒരുമണിക്കൂർ സമയം സംസ്സാരിക്കുന്നു.. അഭ്യന്തരമന്ത്രി രണ്ടാം പ്രതിയും നടിയുമായവളുടെ വീട് പാല് കാച്ച് ചടങ്ങിൽ പങ്കെടുക്കുന്നു.. പ്രതികൾക്കൊപ്പം സമാന കുറ്റകൃത്യത്തിൽ മുഖ്യമന്ത്രിയെയും, ആഭ്യന്തര മന്ത്രിയെയും കൂട്ടി വായിക്കാൻ പ്രതിപക്ഷത്തിന് മറ്റെന്ത് തെളിവുവേണം??!

       മുഖ്യ മന്ത്രിയുടെ പേർസണൽ സ്റ്റാഫ്ഫിൽപ്പെട്ടവർ പ്രതികളുമായി ഫോണിൽ സംസ്സരിച്ചതോ, മുഖ്യമന്ത്രിയെ അവർ നേരിൽ കണ്ടതോ ഒന്നും മുഖ്യ മന്ത്രിയെ കുറ്റ കൃത്യത്തിന്റെ ഭാഗപാക്കാക്കാൻ പോരത്തക്ക തെളിവുകളല്ല.. ഒരു പൊതു പ്രവർത്തകനും സന്ദർശ്ശകരെ ഒഴിവാക്കൽ സാധ്യമല്ല.. സന്ദർശകന്റെ ഭൂതകാലം മുഴുവൻ പരിശോധിച്ച് സന്ദർശനം അനുവദിക്കാനും കഴിയില്ല.. അതുകൊണ്ട് തന്നെ അത്തരം ആരോപണങ്ങളെല്ലാം തന്നെ കഴമ്പില്ലാത്തവയെന്നു കാണണം.. ബിജു രാധാകൃഷ്ണൻ കുറച്ചു ദിവസ്സങ്ങൾക്ക് മുൻപ് വരെ പ്രസിദ്ധ ക്രിമിനൽ ആയിരുന്നില്ലല്ലോ? മുഖ്യ മന്ത്രിയെ സന്ദർശിച്ചത് ദാവൂദ് ഇബ്രഹിം ആയിരുന്നെങ്കിൽ ആ സന്ദർശനം മാത്രം തെറ്റായതോന്നാകുമായിരുന്നു..

       തിരുവഞ്ചൂർ രാധാകൃഷ്ണൻ ശാലു മേനോന്റെ വീട് പാല് കാച്ചൽ ചടങ്ങിനെക്കുറിച്ച് നല്കിയ ആദ്യവിശദീകരണം തന്നെ പാളി.. ബുദ്ധിപരമായ ഒരു കള്ളം പോലും അദ്ദേഹത്തിന് പറയാൻ കഴിഞ്ഞില്ല എന്നതാണ് കഷ്ട്ടം.. ഒരു പോക്കറ്റടിക്കാരൻ പിടിക്കപ്പെടുന്നപാടെ പറയുന്ന ചില കള്ളങ്ങളുടെ നിലവാരമേ അവയ്ക്കുണ്ടായിരുന്നുള്ളൂ.. പിന്നീട് ചെകിടത്തു വീഴുന്ന അടിക്ക് പിന്നാലെ വരുന്ന വെളിപ്പെടുത്തലുകൾ പോലെയായി ശാലുവുമായി ചേർന്ന ഫോട്ടോകൾ പുറത്ത് വന്നു കഴിഞ്ഞുണ്ടായ വിശദീകരണങ്ങൾ...

       ഇതെല്ലാം കൂട്ടിവായിച്ചപ്പോൾ സ്വോഭാവികമായും ഏതൊരുവനിലും ഉയരുന്ന സംശയത്തെ മുതലെടുത്ത്‌ പ്രതിപക്ഷം സഭാസ്തംപനവും, സാമൂഹിക സ്തംപനവും ആരഭിച്ചു.. പണം നഷ്ട്ടപ്പെട്ടവനോടുള്ള വേദനയോ, സഹതാപമോ, അവനു നീതി നേടിക്കൊടുക്കണമെന്ന ഉത്തരവാദിത്വബോധമോ ഒന്നുമല്ല പ്രതിപക്ഷത്തിന്റെ ലക്‌ഷ്യം എന്നതും വ്യക്തം.. മറിച്ച് രാഷ്ട്രീയ മുതലെടുപ്പ് എന്നത് മാത്രമാണെന്ന് കാണാം..

       പ്രതിപക്ഷം ജുഡീഷ്യൽ അന്യെഷണവും, മുഖ്യമന്ത്രിയുടെ രാജിയും മാത്രമാണ് പ്രശ്നപരിഹാരത്തിന് ആകെ മാർഗ്ഗം എന്നാ നിലയിലാണ്.. എന്തിനാണ് അവർ അങ്ങനെ ഒരു ആവശ്യത്തിൽ മുറുകെപ്പിടിച്ചു നിൽക്കാൻ കാരണം? എന്താണ് അതിന്റെ ആവശ്യകത?? ഇവയെല്ലാം പ്രസക്തമായ ചോദ്യങ്ങളാണ്..

       ജുഡീഷ്യൽ അന്വേഷണം വേണം എന്ന് ശഠിക്കുന്നത്; പ്രതിപക്ഷം ഇന്ത്യൻ ജുഡീഷ്യറിയിലുള്ള ജനങ്ങളുടെ വിശ്വാസ്യതയെ മുതലെടുക്കാൻ ശ്രമിക്കുന്നു എന്ന് മാത്രം കരുതിയാൽ മതി.. തങ്ങൾ സത്യം പുറത്തു വരാൻ ഏറ്റവും പ്രായോഗികമായ മാർഗ്ഗം നിർദ്ദേശിക്കുന്നു എന്നും അതിനായി പോരാടുന്നു എന്നും തോന്നൽ ജനിപ്പിക്കാൻ മാത്രം ഉള്ള ഒരു ശ്രമം.. അതിൽ ആത്മാര്‍ഥത തീരെ ഇല്ല എന്നുതന്നെ വേണം കരുതാൻ.. ഒരു ജുഡീഷ്യൽ കമ്മീഷന്റെ Terms of Reference നിർദ്ദേശിക്കുന്നത് സർക്കാരാണ്.. ജുഡീഷ്യൽ അന്യേഷണ കമ്മീഷന് കുറ്റക്കാരൻ എന്ന് കാണുന്നവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാനുള്ള അധികാരമില്ല.. എന്തിന്; സർക്കാരിന്റെ ലക്ഷങ്ങൾ മുടക്കി റിട്ടയർ ചെയ്ത ഒരു ജഡ്ജിക്ക് പണി ഉണ്ടാക്കുന്നതിന്റെ അവസ്സാനം ഉള്ള കണ്ടെത്തലുകളെയോ, നിർദ്ദേശങ്ങളെയോ അനഗീകരിക്കേണ്ട ബാധ്യത പോലും സർക്കാരിനില്ല!! പിന്നെ എന്തിന് വേണ്ടി ജുഡീഷ്യൽ അന്യേഷണം?? ഒന്നുങ്കിൽ പ്രതികളെ രക്ഷപ്പെടുത്താനുള്ള ബോധപൂർവ്വമുള്ള പ്രവർത്തനം!! അല്ലെങ്കിൽ ജുഡീഷ്യൽ അന്വേഷണം നേരിടുന്ന മന്ത്രിമാർ ഉൾപ്പെടുന്ന സർക്കാർ രാജിവെയ്ക്കണ മുറവിളി ഉയർത്തി വീണ്ടും തെരുവിലേക്കിറങ്ങാനുള്ള അവസ്സരം സൃഷ്ടിക്കുക..

       തെളിവുകൾ അവ്യക്തമായി മാത്രമാണ് ഉമ്മൻചാണ്ടിയെ കുറ്റക്കാരനായി ചിത്രീകരിക്കുന്നത്.. അങ്ങനെ ഉള്ള അവസ്സരത്തിൽ ഒരു മുഖ്യമന്ത്രി പ്രതിപക്ഷം ബഹളം ഉണ്ടാക്കുന്നു എന്നതിന്റെ മാത്രം അടിസ്ഥാനത്തിൽ രാജി വെയ്ക്കെണ്ടതുണ്ടോ?? നാളെ അദ്ദേഹം നിരപരാധി ആണെന്ന് കണ്ടാൽ പോയ സ്ഥാനം ആര് തിരികെ നല്കും?? അദ്ദേഹത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തിനേൽക്കുന്ന മങ്ങൽ ആര് നിവർത്തിച്ചു നല്കും?? ആ നഷ്ടത്തിന് ഇന്ന് കൂകി വിളിക്കുന്നവർക്ക് എന്ത് ചേതം?? അങ്ങനെ ചിന്തിച്ചാൽ നീതിയുടെ ഒരു ചോദ്യവും അവിടെ അവശേഷിക്കുന്നു!! 

       സോളാർ വിഷയത്തിൽ ഏറ്റവും ഉചിതമായത് CBI അന്വേഷണം തന്നെയാണ്.. സർക്കാർ അതിന് മുതിരുന്നത് പ്രശംസ്സ അർഹിക്കുന്നു.. സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന ഒരു കേസ്സിൽ സർക്കാരിന്റെ സ്വന്തം പോലീസ് അന്യെഷിക്കാതിരിക്കുക... CBI ക്ക് വിശ്വാസ്യത കുറവാണെങ്കിൽ ഇന്ന് ഇന്ത്യയിൽ ലഭ്യമായ ഏറ്റവും വിശ്വാസ്യത ഉള്ള അന്യേഷണ ഏജൻസി അതാണെന്ന് മനസ്സിലാക്കണം.. പുതിയ വിശ്വാസ്യത ഉള്ള ഏജൻസി രൂപീകരിച്ച് സോളാർ അന്വേഷണം സാധ്യമല്ലെല്ലൊ!! ഭാരതത്തിലെ ലക്ഷം കോടികളുടെ അഴുമതി കേസ്സുകളുടെ അന്യെഷണത്തിനും നാം വിശ്വാസ്സമർപ്പിച്ചിരിക്കുന്നത് ഇതേ CBI യെ തന്നെയാണ്..

       കുറ്റവാളികൾ ശിക്ഷിക്കപ്പെടണം എന്ന ഉത്തരവാദിത്വം നിറവേറ്റുക എന്നതിനപ്പുറം; കണ്ടുനിൽക്കുന്ന നിഷ്പക്ഷമതിയിൽ ആലോസ്സരങ്ങൾ ജനിപ്പിക്കുന്ന രാഷ്ട്രീയഅന്തരീക്ഷമാണ് കേരളത്തിൽ നിലനിൽക്കുന്നതെന്ന് നിസ്സംശയം പറയാം.. ജനങ്ങൾക്ക്‌ ഗുണമോ, അവരുടെ ക്ഷേമത്തിന് ഉതകുന്നതോ ഒന്നും സോളാറിന്റെ ഒരു പുറത്തും കാണുവാൻ കഴിയില്ല.. ഒരു വലിയ വിഭാഗം ജനതക്കും യാതൊരു താൽപര്യവുമില്ലാത്ത വിഷയം മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും അവർക്ക്മേൽ അടിച്ചേൽപ്പിക്കുകയാണെന്നും പറയേണ്ടിവരും.. രാഷ്ട്രീയ പാർട്ടികളും, മാധ്യമങ്ങളും അവരുടെ ഊർജ്ജം 'മുതലെടുപ്പുകൾ' എന്നതിന് ഉപരിയായി വിനിയോഗിക്കാനും ശ്രമിക്കണം.. അതിലുപരിയായി ഏതൊരു വിഷയത്തെയും അപഗ്രഥിച്ചു മനസ്സിലാക്കാനുള്ള കെൽപ്പ് ഓരോ വ്യക്തിക്കും ഉണ്ടാക്കുക എന്ന ഉത്തരവാദിത്വവും അവർ നിർവഹിക്കണം


[Rajesh Puliyanethu
 Advocate, Haripad]

       

Thursday 4 July 2013

കല്യാണദിനം


കല്യാണദിനം, ഇന്നു നിന്റെ കല്യാണദിനം

പെണ്ണേ, നിൻ ജീവിതം ചേർത്തു മുറുക്കുന്ന

നാട്ടുഭാഷയിലെ കെട്ടുദിനം...

         പടിയിറങ്ങുന്നു, നീനിന്റെ വീടിന്റെ പടിയിറങ്ങുന്നു
   
         പിന്നിൽ അടയുന്ന പടിപ്പുടവാതിലിൻ ദീനമാം രോദനം

         നിന്റെ കർണ്ണം മുറിക്കുമോ??

ബാല്യ കൗമാരംകാത്ത വീട്ടിലേക്കൊരു യാത്ര-

തറവാടിൻ ശാപമായ് മാറിടുന്നു

         നിന്റെ സന്ദർശനങ്ങൾ ഒരു കാകന്റെ ചുണ്ടിൽ
 
         പാട്ടുണര്ത്തുന്നു

ആടയാഭരണങ്ങൾ നിന്റ മേനി മുറുക്കുന്നു

കാർകൂന്തളത്തെ നീ പൂവാൽ മറയ്ക്കുന്നു

         ഗുരുഭൂത വൃന്ദങ്ങൾ വെറ്റില നാമ്പിനാൽ

         നെറുകയിൽ തോട്ടുനിൻ മംഗളം ചൊല്ലുന്നു

പടിയിറങ്ങുന്നു! നീ നിന്റെ ഒന്നാം ജന്മത്തിൻ പടിയിറങ്ങുന്നു

പടി കയറി നീ നിന്റെ ജീവിതം തിരയുന്നു

         അച്ഛന്റെ ശ്വാസവും അമ്മതൻ തേങ്ങലും

         ചേർന്നൊരു പന്തലിൽ കയറി നീ നിൽക്കുന്നു

അന്യനാം പുരുഷന്റെ കാൽ തൊട്ടു വന്ദിച്ചു

ജീവിതം യാചിച്ചു കൈ നീട്ടി നിൽക്കുന്നു

         അഗ്നിയും ദേവനും സാക്ഷിയായ് നിൽക്കുന്നു

         താലിക്കയർ നിന്റെ കണ്ഠം മുറുക്കുന്നു

തകിലിന്റെ താളത്തിൽ മാനം മറയ്ക്കുന്നു  നീ -

കാന്തന്റെ കൈകളിൽ മോതിരം ചാർത്തുന്നു

         അച്ഛൻ; കൈ പിടിച്ചേൽപ്പിച്ചു പിന്നിലേക്കിറങ്ങുന്നു

         മനുവിന്റെ വാക്കുകൾ സത്യമായ് മാറുന്നു

സദ്യവട്ടം നിന്റെ മുന്നിൽ നിരക്കുന്നു

ആദ്യമായ് അന്നത്തെ പങ്കുവെച്ചീടുന്നു

         സ്വപ്‌നങ്ങൾ തുഴയുന്നോരലങ്കാര നൌകയിൽ നീ-

         തോഴന്റെ വീട്ടിലേക്കാനയിച്ചീടുന്നു

പിന്നിൽ വിളിക്കുന്നതമ്മതൻ രോദനം, പടിയിറങ്ങുന്നോരോമനപുത്രിതൻ

വിരഹത്താലുയരുന്ന മൗനമാം രോദനം...

         വലതുകാൽ വെച്ചു നീ നാഥ ഗ്രിഹത്തിന്റെ

         പടിവാതിൽ ചവിട്ടി കടന്നിടുന്നു

പുതുതായി എത്തുന്ന ബന്ധു വൃന്ദങ്ങളിൽ

തങ്കത്തിൻ തൂക്കമളന്നിടുമ്പോൾ

         നിറമുള്ള ലോഹത്തെ ഒരുതട്ടിൽ വെച്ചുനീ

         മറുതട്ടിൽ ജീവിതം തൂക്കിടുന്നു

ചക്രവാളത്തിങ്കൽ സൂര്യൻ മറയുന്നു

മണിയറ വാതിൽ മലർക്കെ തുറക്കുന്നു

         പാദസ്വരങ്ങളെ കാതോർത്ത് നിൽക്കുന്ന

         കാന്തന്റെ മുന്നിൽ നീ നാണിച്ചു നിൽക്കുന്നു

പ്രേമത്തിൻ ശീതമാം ആദ്യാനുഭൂതിയിൽ

ഇണതന്റെ മാറിൽ അമർന്നിടുന്നു

         ഇത്ര നാളും കാത്ത കന്യകാ പാശത്തിൽ

         കാമത്തിൻ വിരലുകൾ കാർക്കിച്ചു തുപ്പുന്നു

ആർദ്രമാം രാത്രിതൻ അന്ത്യയാമങ്ങളിൽ

ജീവന്റെ ബീജം വിതച്ചിടുന്നു

         കീറിമുറിച്ചോരു നിമിഷത്തിൻ വേദന

         അറിയാതെ നീ തളർന്നുറങ്ങിടുന്നു

കല്യാണ രാത്രിതൻ പൂർണചന്ദ്രൻ

മേഘങ്ങൾക്കുള്ളിൽ മറഞ്ഞിടുന്നു...............



[Rajesh Puliyanethu
 Advocate, Haripad]