Showing posts with label AASHAMSAKAL. Show all posts
Showing posts with label AASHAMSAKAL. Show all posts

Tuesday, 4 August 2026

പ്രിയദർശിനി സൗജന്യ യാത്രയോട് പരിഹാസം!?

      യുഡിഎഫ് സർക്കാരിനെ അധികാരത്തിലേക്ക് എത്തിച്ച കാരണങ്ങളിൽ പ്രമുഖമായ ഒന്ന് 'ഇന്ദിരാ ഗ്യാരണ്ടി' എന്ന പേരിൽ അവർ നൽകിയ കെഎസ്ആർടിസി ബസ്സിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എന്ന വാഗ്ദാനമായിരുന്നു... സൗജന്യ യാത്ര ആഗ്രഹിച്ച സ്ത്രീകൾ യുഡിഎഫിന് വോട്ട് ചെയ്തിരുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല... എന്നാൽ വാഗ്ദാന പാലനത്തിൽ സൗജന്യ യാത്ര പ്രതീക്ഷിച്ച് വോട്ട് ചെയ്ത സ്ത്രീകൾ വഞ്ചിതരായി എന്നാണ് കാണുവാൻ കഴിഞ്ഞത്... കെഎസ്ആർടിസിയുടെ ഏത് ഗ്രേഡിലുള്ള ബസ്സിലും എത്ര ദൂരവും സൗജന്യ യാത്രയായിരിക്കും എന്നാണ് തെരഞ്ഞെടുപ്പിൽ മുൻപുള്ള വാഗ്ദാനത്തിൽ പറഞ്ഞിരുന്നത്... നടപ്പിലാക്കിയാൽ അപാകതകൾ മാത്രമുള്ള ഒരു പദ്ധതിയായിരിക്കും എന്ന തിരിച്ചറിവോടെ തന്നെയാണ് യുഡിഎഫ് ആ വാഗ്ദാനം നൽകിയത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്... 'തൽക്കാലം വാഗ്ദാനം നൽകി വോട്ട് വാങ്ങി ജയിക്കാം, പിന്നീട് ചതിച്ചാലും അഞ്ചുവർഷം ഭരണത്തിൽ തുടരാമല്ലോ' എന്നതായിരുന്നു ചിന്തയുടെ കാമ്പ് എന്ന് സാരം... 

     കേരളം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പോകുന്നതിന് കേവലം രണ്ടു വർഷങ്ങൾക്കു മുൻപ് മുതൽ മാത്രമാണ് കെഎസ്ആർടിസി ജീവനക്കാർ മുടങ്ങാതെ ശമ്പളവും പെൻഷനും വാങ്ങാൻ തുടങ്ങിയത് എന്ന് എല്ലാവർക്കും അറിയാം... ശ്രീ ഗണേഷ് കുമാറിൻ്റെ നടപടികൾ ആയിരുന്നു ആ വിജയത്തിന് പിന്നിൽ എന്ന സത്യവും ആരും നിരാകരിക്കാൻ ഇടയില്ല... ആ ക്രെഡിറ്റ് ഗണേഷിന് മാത്രം നൽകണമെന്ന പക്ഷക്കാരനാണ് ഞാൻ... ഗണേഷ് കൊണ്ടുവന്ന നടപടികൾക്കെതിരെ കൊടിപിടിച്ചില്ല എന്ന സഹായം മാത്രമാണ് ഇടതുപക്ഷ പാർട്ടികൾ ചെയ്തുകൊടുത്തത്... ഇടതുപക്ഷത്തിൻ്റെ ഭരണമികവു കൊണ്ടാണ് ശമ്പളം മുടങ്ങാതെ കൊടുത്തത് എന്ന് പറയാൻ കഴിയില്ല... ആൻറണി രാജുവിന്റെ കാലത്ത് ജീവനക്കാർ മുഴുപ്പട്ടിണിയിലായിരുന്നല്ലോ?😥

     നിയമസഭാ ഇലക്ഷനെ നേരിടുന്ന അവസരത്തിൽ ജീവനക്കാർ മുടങ്ങാതെ ശമ്പളം വാങ്ങി തുടങ്ങി എന്നല്ലാതെ കെഎസ്ആർടിസി നഷ്ടമില്ലാത്ത ഒരു കോർപ്പറേഷൻ ആയി മാറിയിരുന്നില്ല... സൗജന്യങ്ങൾ നൽകാതെ തന്നെ നഷ്ടമില്ലാതെ മുന്നോട്ടു പോകാൻ കഴിയില്ല എന്ന തിരിച്ചറിവോടെ തന്നെയാണ് യുഡിഎഫ് ഇപ്രകാരം ഒരു സൗജന്യ വാഗ്ദാനം നൽകാൻ മുതിർന്നത് എന്നതാണ് അവരുടെ രാഷ്ട്രീയ കാപട്യത്തെ വെളിവാക്കുന്നത്... ദിവസം മൂന്നര കോടിയുടെ അധിക ബാധ്യത കേരള ഖജനാവിന് ഉണ്ടാക്കി നൽകിയത് എന്തിനുവേണ്ടിയാണ്?? യു ഡി എഫ് സർക്കാരിനെ അധികാരത്തിൽ കൊണ്ടുവരുന്നതിന് കേരള ജനത എന്തിനാണ് മൂന്നര കോടി രൂപയുടെ അധിക ബാധ്യത വഹിക്കുന്നത്?? കേരള ജനത വോട്ട് കൊടുത്താണോ, പണം കൊടുത്താണോ യുഡിഎഫ് സർക്കാരിനെ അധികാരത്തിൽ കൊണ്ടുവന്നത്?? മാസാമാസം മൂന്നര കോടി രൂപ അധിക ബാധ്യത ഏറ്റെടുത്ത് യുഡിഎഫ് സർക്കാരിനെ അധികാരത്തിൽ കൊണ്ടുവന്നു നിലനിർത്തുന്നു എങ്കിൽ ഞാൻ പറയുന്നു 'കേരള ജനത മാസ വാടകയ്ക്ക് എടുത്ത സർക്കാർ ആണ് യുഡിഎഫ് സർക്കാർ' എന്ന്...

     സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച നടപടി അവശ്യമായ ഒരു ജനക്ഷേമ പദ്ധതിയായിരുന്നോ എന്നും,, അർഹരായവരാണോ ഉപഭോക്താക്കൾ എന്ന രണ്ട് ചോദ്യങ്ങൾക്കും,, ""അല്ല"" എന്ന ഒറ്റ മറുപടി മാത്രമേ നൽകാൻ കഴിയുകയുള്ളൂ... സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്ക്,, ഒരു നിശ്ചിത വരുമാനത്തിൽ താഴെയുള്ള സ്ത്രീകൾക്ക്,, സൗജന്യ യാത്ര ലഭിച്ചാൽ മാത്രമേ ഒരു ജോലി ചെയ്തു തുടർന്നു പോകാൻ കഴിയൂ എന്ന പരിതസ്ഥിതിയുള്ള സ്ത്രീകൾക്ക്,, അംഗപരിമിതർക്ക്,, വിധവകൾക്ക് അങ്ങനെ അർഹരായവരെ വിഭാഗീകരിച്ച് കണ്ടെത്തി ഈ പദ്ധതി നടപ്പിലാക്കിയിരുന്നുവെങ്കിൽ അതിനൊരു അർത്ഥം ഉണ്ടായിരുന്നു... ഒരു ലക്ഷത്തിൽ പരം മാസശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥകളും ഇന്ന് സൗജന്യ യാത്ര ആസ്വദിക്കുന്നു... ഇന്ത്യൻ പ്രസിഡൻറ് നടത്തുന്ന വിമാനയാത്രയുടെ ചെലവിന്റെ ഒരു പങ്കിൽ ചേരിയിൽ കിടന്നുറങ്ങുന്ന ഒരുവനിൽ നിന്നും ഈടാക്കുന്ന നികുതിയുടെ ഒരംശം അടങ്ങിയിരിക്കുന്നു എന്നു പറയുന്നതുപോലെ, ഒരു ലക്ഷത്തിൽ പരം രൂപ മാസശമ്പളം വാങ്ങുന്ന വനിത നടത്തുന്ന സൗജന്യ യാത്രയുടെ ഒരു പങ്കിൽ കടത്തിണ്ണയിൽ കിടന്നുറങ്ങുന്ന ഒരുവനിൽ നിന്നും പ്രത്യക്ഷമായോ പരോക്ഷമായോ ഈടാക്കുന്ന നികുതിയുടെ ഒരംശവും അടങ്ങിയിരിക്കുന്നു എന്ന് യുഡിഎഫ് മനസ്സിലാക്കണം... പൊതുജനങ്ങളുടെ പണത്തിൻറെ ശരിയായ വിനിയോഗം സർക്കാരിൻറെ വലിയ ഉത്തരവാദിത്തങ്ങളിൽ ഒന്നാണ്... നിങ്ങളെ അധികാരത്തിലെത്തിക്കുന്നതും നിലനിർത്തുന്നതും ജനങ്ങളുടെ ഉത്തരവാദിത്തമല്ല... മാസം ഏകദേശം 115 കോടി രൂപയോളം അധിക ബാധ്യത ഖജനാവിന് ഉണ്ടാക്കിയ ഒരു പദ്ധതിയിൽ, ആ തുകയുടെ പകുതിയിൽ താഴെ മാത്രം ഉപഭോക്താക്കളായ സ്ത്രീകളാണ് അർഹരായവർ എങ്കിൽ ആ പദ്ധതി എത്രയധികം നിരർത്ഥകമായിരുന്നു എന്ന് മനസ്സിലാക്കാൻ മറ്റു വിവരണങ്ങൾ ആവശ്യമില്ല...

     കേരളത്തിൽ ആയിരക്കണക്കിന് ആൾക്കാർ ഉപജീവനമാർഗമായി കാണുന്ന വലിയ വ്യവസായ മേഖലയാണ് 'പ്രൈവറ്റ് ബസ്സുകൾ'... ആ മേഖല വലിയ രീതിയിൽ തകർന്നുകൊണ്ടിരിക്കുകയാണ് എന്ന് യുഡിഎഫ് സർക്കാർ മനസ്സിലാകുന്നുണ്ടോ എന്നറിയില്ല... പ്രിയദർശിനി ബസുകളിൽ ഉൾക്കൊള്ളാൻ കഴിയാത്തത്ര സ്ത്രീ യാത്രക്കാർ വന്നുചേരുന്നുവെങ്കിൽ അതിൽ 90% വും പ്രൈവറ്റ് ബസ്സുകളെ ആശ്രയിച്ചവരാണ്... സൗജന്യ യാത്ര വരുന്നതിനു മുൻപുതന്നെ ഭീമമായ ലാഭത്തിൽ പ്രവർത്തിച്ചിരുന്ന ഒരു വ്യവസായ മേഖല ആയിരുന്നില്ല പ്രൈവറ്റ് ബസുകൾ... 'നഷ്ടത്തിലും ലാഭത്തിലും ഒക്കെയായി ബസ് മുതലാളിമാരും ഒപ്പം കുറെയധികം കുടുംബങ്ങൾക്ക് ജീവിതമാർഗ്ഗമായി തൊഴിലാളികളും' എന്ന സമവാക്യത്തിൽ മുന്നോട്ടുപോയിരുന്ന വലിയൊരു ജനവിഭാഗത്തിന്റെ ജീവിതത്തെ യുഡിഎഫ് എന്ന രാഷ്ട്രീയ കക്ഷിയുടെ സ്വാർത്ഥത ഇരുട്ടിലാക്കി എന്നു പറയാതിരിക്കാൻ കഴിയില്ല... പ്രൈവറ്റ് ബസ്സുകളെ ആശ്രയിച്ച് ജീവിച്ചു വന്ന ആയിരക്കണക്കിന് ആൾക്കാർ യുഡിഎഫിന്റെ അക്കൗണ്ടിലുള്ള ജനങ്ങളല്ലേ!!???

     സൗജന്യ ബസ് യാത്രയുടെ ഉപഭോക്താക്കളിൽ അനർഹരായവർ ഉണ്ടെന്ന ആക്ഷേപം ഉയർത്തുമ്പോൾ തന്നെ മറ്റൊരു കാര്യം അടിവരയിട്ട് പറയാൻ കഴിയും... സർക്കാർ പ്രഖ്യാപിച്ച പദ്ധതിയുടെ ഗുണഭോക്താക്കൾ ആരൊക്കെ തന്നെയാണെങ്കിലും അവരാരും തന്നെ ഒരു മുന്നണിയുടെയോ പാർട്ടിയുടെയോ സർക്കാരിന്റെയോ ഔദാര്യം കൈപ്പറ്റുന്നവർ അല്ല... അവർ പരിഹാസത്തിന് വിധേയരാകേണ്ട വരും അല്ല... സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകിയത് കൊണ്ട് അധിക ബാധ്യത ഏറ്റെടുക്കേണ്ടി വന്നത് കേരള ഖജനാവിനാണ്... കോൺഗ്രസിന്റെ അല്ല... സൗജന്യ യാത്ര ആസ്വദിക്കുന്നവരെ പരിഹസിക്കാൻ ശ്രീ ജോൺ ആരാണ്? നിങ്ങൾ നടപ്പിലാക്കിയ പദ്ധതി അനാവശ്യമായിരുന്നു എന്നും അത് അനർഹരും ആസ്വദിക്കാൻ വഴിവെക്കുന്നതായിക്കും എന്നുമാണ് വിമർശകർ ചൂണ്ടിക്കാട്ടിയത്... പഴി കേൾക്കാൻ അർഹരായവർ നിങ്ങൾ യുഡിഎഫുകാർ മാത്രമാണ്... സൗജന്യ യാത്രാ സൗകര്യം ഉപയോഗിക്കുന്ന വനിതകൾ ആരും തന്നെയല്ല എന്ന് നിങ്ങൾ മനസ്സിലാക്കണം... സൗജന്യ യാത്രാ സൗകര്യം ഉപയോഗിക്കുന്ന സ്ത്രീകളെ പരിഹസിക്കുന്നതിനൊപ്പം തന്നെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നവരെയും ബഹുമാനപ്പെട്ട മന്ത്രി പരിഹസിച്ചു... നാളെ നിങ്ങൾ റേഷൻ വാങ്ങുന്നവരെയും പരിഹസിക്കും... ദുരിതാശ്വാസ സഹായം വാങ്ങുന്നവരെയും പരിഹസിക്കും... കാരണം ബഹുമാനപ്പെട്ട മന്ത്രിക്ക് ജനാധിപത്യ മര്യാദകൾ അറിയില്ല എന്ന് സാരം... വോട്ടിന്റെ വിലയും അറിയില്ല എന്നർത്ഥം...

     ഇന്ദിരാ ബസ്സുകൾ യുഡിഎഫ് സർക്കാരിനെ വലിയ രീതിയിൽ പ്രതിസന്ധിയിലാക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട... മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്ന ഒരു പദ്ധതിയല്ല എന്ന് അവർക്ക് പണ്ടുമറിയാം, ഇപ്പോഴും അറിയാം... പദ്ധതി പിൻവലിച്ചാൽ സ്ത്രീകൾ എതിരാകും, വലിയ സമരങ്ങളെ നേരിടേണ്ടി വരും... പദ്ധതി തുടർന്നുകൊണ്ടുപോകണം എങ്കിൽ പണ്ട് തോമസ് ഐസക് പറഞ്ഞതുപോലെ റിസർവ് ബാങ്കിനോട് പറഞ്ഞ് കുറച്ചു കൂടുതൽ നോട്ടുകൾ കേരളത്തിനു വേണ്ടി പ്രത്യേകമായി അടിപ്പിക്കേണ്ടി വരും... പ്രിയദർശിനി ബസുകൾ ഭരണഘടനാ വിരുദ്ധമാണെന്നും അനുവദിക്കാൻ പാടില്ല എന്നും ആവശ്യപ്പെട്ടുകൊണ്ട് ചിലർ കോടതിയെ സമീപിച്ചിട്ടുണ്ട്... പ്രിയദർശിനി ബസുകൾ നിയമവിരുദ്ധമാണെന്ന് എങ്ങനെ കോടതിയെ കൊണ്ട് പറയിപ്പിക്കാം എന്ന് ആയിരിക്കും വി ഡി സതീശന്റെയും സംഘത്തിന്റെയും അടുത്ത ആലോചന... കാത്തിരുന്നു കാണാം...

✍️ [Rajesh Puliyanethu

       Advocate, Haripad]

Monday, 22 September 2025

Big Boss ൽ ഉയർന്ന സ്വവർഗ്ഗാനുരാഗ ന്യായവാദങ്ങൾ...

 ✍️Adv. Rajesh Puliyanethu

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബിഗ് ബോസ് എന്ന ടെലിവിഷൻ പ്രോഗ്രാമിലെ ഒരു സംഭവം വളരെയധികം ചർച്ചയായി കാണുന്നു... പ്രോഗ്രാമിലെ സംഭവ വികാസങ്ങൾ എന്താണെന്ന് വലിയ ധാരണയിലെങ്കിലും വിഷയം പൊതുരംഗത്തേക്ക് വികസിച്ചിരിക്കുന്നത് സ്വവർഗ്ഗാനുരാഗികളെ സമൂഹം ഏതുവിധത്തിൽ സ്വീകരിക്കുന്നു എന്നത് സംബന്ധിച്ചാണ് എന്ന് മനസ്സിലാക്കാൻ കഴിയുന്നു... ഒരു ടെലിവിഷൻ പ്രോഗ്രാമിന്റെ പ്രാധാന്യത്തിനപ്പുറം ഈ വിഷയം സമൂഹത്തിൽ പ്രസക്തമായതുകൊണ്ട് ആ വിഷയം മാത്രം പ്രോഗ്രാമിന് പുറത്തേക്ക് എടുത്ത് നമ്മൾ സംസാരിക്കേണ്ടതുണ്ട്...

     സ്വവർഗ അനുരാഗികൾക്കിടയിലെ ബന്ധം ചർച്ച ചെയ്യുമ്പോൾ ഒരിക്കലും Platonic Love ന് അവിടെ പ്രാധാന്യമില്ല... Romantic Love ന് മാത്രമാണ് അവിടെ പ്രസക്തമായി നിൽക്കാൻ കഴിയുന്നത്... അതുകൊണ്ടു തന്നെ ഈ വിഷയം തികച്ചും ലൈംഗികതയിൽ  അടിസ്ഥാനപ്പെടുത്തിയുള്ളതാണ്... അതുകൊണ്ടുതന്നെയാണ് സമൂഹം ഈ വിഷയത്തെ 'പ്രത്യേക' താല്പര്യത്തോടെ സമീപിക്കുന്നതിനും കാരണം... രാഷ്ട്രീയമൊ, സാമൂഹീകമൊ ആയ വിഷയങ്ങളിൽ 'ലൈംഗികത' കടന്നു കൂടുമ്പോൾ അത് എത്രത്തോളം വലിയ ഒരു ചർച്ചാവിഷയമായി മാറുന്നു എന്നത് കാലങ്ങളായി നമ്മൾ കണ്ടു വരുന്നതാണ്!?

     ഒരു വ്യക്തി ലൈംഗികമായി ആകർഷിക്കപ്പെടേണ്ടത് എതിർ ലിംഗത്തോട് മാത്രമാണെന്നതാണ് പ്രകൃതി നിയമം എന്നാണ് ചിലരുടെ ഭാഷ്യം... എതിൽ ലിംഗങ്ങൾക്കിടയിൽ ഉണ്ടാകുന്ന ലൈംഗികതയിൽ മാത്രമാണ് സന്താനോൽപാദനം സാധ്യമാകുന്നതെന്നും അതിനാൽ ഈ രീതി മാത്രമാണ് പ്രകൃതി കൽപ്പിച്ചു തരുന്നത് എന്നും സമർത്ഥിക്കപ്പെടുന്നു... ഈ വാദത്തിന്റെ അടിസ്ഥാനത്തിലാണ് സമാന ലിംഗങ്ങൾക്കിടയിലുള്ള ബന്ധത്തിന് 'പ്രകൃതിവിരുദ്ധ ബന്ധം' എന്ന ഒരു പേരു പോലും വീണു പോയത്... എന്നാൽ എതിർ ലിംഗങ്ങൾക്കിടയിൽ ഉണ്ടാകുന്ന ലൈംഗികത 'പ്രകൃതി നിയമം' എന്നതിലുപരി 'ഭൂരിപക്ഷ നിയമം' എന്ന പേരിട്ടു വിളിക്കണം എന്നാണ് എൻറെ പക്ഷം...

     ഈ സമൂഹത്തിലെ ഇന്നുവരെയുള്ള മനുഷ്യരിൽ 95% ആൾക്കാരും വിപരീത ലിംഗ അനുരാഗികളാണ്... (Hetero Sexual). ഈ ഭൂരിപക്ഷം വരുന്ന ആൾക്കാരുടെ കാലാകാലങ്ങളായ ലൈംഗിക തൃഷ്ണക്ക് വിപരീതമായി കണ്ട സ്വവർഗ അനുരാഗികളായ വളരെ വളരെ ചെറിയ സമൂഹത്തിൽപ്പെട്ട ആൾക്കാരെ മോശപ്പെട്ടവരും വെറുക്കപ്പെട്ടവരുമായി ഭൂരിപക്ഷ സമൂഹം ചിത്രീകരിച്ചു എന്നതാണ് വാസ്തവം... സ്വവർഗ്ഗാനുരാഗത്തെ വെറുക്കപ്പെടേണ്ടത് എന്നു പറയാൻ വിപരീത ലിംഗ അനുരാഗികൾക്ക് മറ്റെന്തു കാരണമാണുള്ളത്!!? "ഇത് തങ്ങളുടെ താല്പര്യ പ്രകാരമുള്ളതല്ല" എന്നതിനപ്പുറം!!?

     ലൈംഗികതയിൽ അടിസ്ഥാനപ്പെടുത്തിയുള്ള പ്രണയം (Romantic Love) എതിൽ ലിംഗത്തിനോട് മാത്രം തോന്നേണ്ടതാണ് എന്ന് പറയുന്നതിൽ ന്യായം മറ്റെന്താണുള്ളത്?? മതങ്ങൾ പറയുന്നു ന്യായങ്ങൾക്കപ്പുറം?? സ്വലിംഗത്തിൽപ്പെട്ട മറ്റൊരു വ്യക്തിയോട് റൊമാൻറിക് ലവ് തോന്നുകയും രണ്ടാമത്തെ വ്യക്തി അതിനെ അംഗീകരിക്കുകയും ആ രണ്ടു പേരും തങ്ങളുടെ താൽപര്യങ്ങൾക്ക് അനുസൃതമായ ഒരു ജീവിതം നയിക്കാൻ തയ്യാറെടുക്കുകയും ചെയ്യുമ്പോൾ അതിനെ സാമൂഹ്യ വിരുദ്ധമെന്നും, നിയമ വിരുദ്ധമെന്നും വ്യാഖ്യാനിക്കേണ്ട ആവശ്യകത എന്താണ്?? അത് രണ്ടു വ്യക്തികൾക്കിടയിലുള്ള സ്വകാര്യമായ താല്പര്യം മാത്രമായി കാണുകയല്ലേ വേണ്ടത്?? അതിനിടയിലേക്ക് വ്യക്തിക്കോ സമൂഹത്തിനോ മാത്രമല്ല, നിയമത്തിനു പോലും കടന്നു ചെല്ലാൻ അവകാശമില്ല എന്നാണ് കാണേണ്ടത്... സ്വലിംഗത്തിൽപ്പെട്ട അനുരാഗ ബദ്ധരായ രണ്ടു പേരോട് "നിങ്ങൾ എതിർലിംഗത്തിൽ പെട്ടവരോട് പോയി അനുരാഗ ബദ്ധരാകൂ,, അല്ലെങ്കിൽ നിങ്ങളുടെ അനുരാഗത്തെ ഉപേക്ഷിക്കുക" എന്ന് കൽപ്പിക്കാൻ നീതിബോധമുള്ള ഒരു സമൂഹത്തിന് എങ്ങനെയാണ് കഴിയുന്നത്!? 

     ഏകദേശം 14 വർഷങ്ങൾക്ക് മുൻപ് എൻറെ ഓഫീസിൽ രണ്ടു വനിതകളായ കക്ഷികൾ വരുമായിരുന്നു... അവർ സ്വവർഗ്ഗാനുരാഗികൾ ആണെന്നുള്ളത് അവർ തന്നെ സമ്മതിക്കുന്ന കാര്യമായിരുന്നു... സമൂഹത്തിനു മുൻപിലും അവർ അധികമൊന്നും മറച്ചുവെക്കാൻ ശ്രമിച്ചിരുന്നതായി തോന്നിയിട്ടില്ല... എൻറെ ഓഫീസിൽ വരുന്ന കാലത്ത് അവർക്ക് 25 വയസ്സിൽ താഴെയാണ് പ്രായം... ആ പ്രായത്തിനുള്ളിൽ തന്നെ അവർ ഇരുവരും വീട്ടുകാരുടെ സമ്മർദ്ദ പ്രകാരം വിവാഹിതരാവുകയും ആ വിവാഹ ബന്ധങ്ങൾ ഇരുവരും വേർപെടുത്തുകയും ചെയ്തിരുന്നു... കുടുംബ കോടതിയിലെ വിഷയങ്ങളാണ് അവരെ എൻറെ ഓഫീസിൽ എത്തിച്ചത്... ഈ രണ്ടു വനിതകൾക്കും അവർ ഒത്തുചേർന്നുള്ള ജീവിതമാണ് ഏറ്റവും സന്തോഷം നൽകുന്നത്... വീട്ടുകാരുടെ നിർബന്ധപ്രകാരമുള്ള വിവാഹ ബന്ധങ്ങളിൽ നിന്ന് അവർ പുറത്തുവന്ന് സ്വന്തം താല്പര്യങ്ങൾക്ക് അനുസരിച്ച് ജീവിക്കുന്നു... അവരുടെ താൽപര്യങ്ങൾക്കു വിരുദ്ധമായി നിർബന്ധപൂർവ്വം അവരെ വിവാഹബന്ധത്തിൽ എത്തിച്ചതുകൊണ്ട് സമൂഹത്തിനോ, വീട്ടുകാർക്കോ, അവരെ വിവാഹം കഴിച്ചവർക്കോ, ഈ വനിതകൾക്ക് തന്നെയൊ എന്തു മേന്മയാണ് ഉണ്ടായത്?? ഒരു അളവുകോൽ ലഭ്യമാണെങ്കിൽ കുറേയധികം കോട്ടങ്ങൾ അളന്നെടുക്കാൻ കഴിയും എന്നു മാത്രം... ഈ വനിതകളുടെ ജീവിതത്തിനും സന്തോഷത്തിനും ഇടയിലേക്ക് 'കടന്നു കയറി' സദാചാരം പുലമ്പാൻ മൂന്നാമതൊരുവന് എന്ത് അധികാര അവകാശങ്ങളാണുള്ളത്??

     ഇന്ത്യ മഹാരാജ്യത്ത് ഭരണഘടന അവകാശങ്ങൾ വിഭജിച്ചു നൽകുന്നത് പൗരന്മാർക്കാണ്... സ്ത്രീക്കോ, പുരുഷനോ, ട്രാൻസ്ജെൻഡറിനൊ എന്ന വേർതിരിവിന് യാതൊരു പ്രസക്തിയുമില്ല... പൗരനാണ് പ്രസക്തി... ഭരണഘടന അനുവദിച്ചു നൽകുന്ന അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും അതിൻ്റെ മഹത്വത്തെ ഉൾക്കൊണ്ടു തന്നെ നടപ്പിലാക്കിയാൽ, സ്വവർഗാനുരാഗികൾക്കിടയിലുള്ള വിവാഹം ഒരു നിയമനിർമാണം നടത്തി നിയമ ബലത്തോടെ തന്നെ സാധ്യമാക്കണം... 'ദ്വിലിംഗാനുരാഗിയുടെ താല്പര്യത്തിനനുസരിച്ച് സ്വവർഗ്ഗാനുരാഗി ജീവിച്ചു കൊള്ളണം' എന്ന തീട്ടൂരം ഭാരതം പോലെ ഒരു വലിയ ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ല...

     സ്വവർഗ്ഗാനുരാഗം ഒരു 'ജനിതക വൈകല്യമായി' ചിത്രീകരിച്ചു തുടങ്ങുന്നിടത്താണ് ദോഷ ചിന്തകൾ ആരംഭിക്കുന്നത്... വ്യത്യസ്തങ്ങളായ ജനിതക അവസ്ഥകളായി ദ്വിലിംഗാനുരാഗത്തേയും, സ്വവർഗ്ഗാനുരാഗത്തെയും കണ്ടു തുടങ്ങിയാൽ സ്വവർഗ്ഗാനുരാഗികൾ സമൂഹത്തിന്റെ ദോഷങ്ങൾ ആണെന്നുള്ള ചിന്തയ്ക്ക് മാറ്റങ്ങൾ വന്നു തുടങ്ങും... സ്വവർഗ്ഗാനുരാഗികൾക്ക് ചിന്തിച്ചോ,  സ്വയം പരിവർത്തനം സംഭവിപ്പിച്ചോ ദ്വിലിംഗാനുരാഗികൾ ആകുന്നതിനൊ, ദ്വിലിംഗാനുരാഗികൾക്ക് ചിന്തിച്ചോ സ്വയം പരിവർത്തനം സംഭവിപ്പിച്ച് സ്വവർഗ അനുരാഗികൾ ആകാനോ സാധ്യമല്ല... തുല്യ പരിഗണന നൽകേണ്ട രണ്ടു താല്പര്യക്കാർ എന്ന് മാത്രം ചിന്തിക്കുകയും,, മറ്റൊരുവന്റെ സ്വകാര്യതയിലേക്ക് ചുഴിഞ്ഞു നോക്കുന്നതിനുള്ള താല്പര്യം നിയന്ത്രിക്കുകയും,, തൻറെ ഇഷ്ടങ്ങൾക്കും, താല്പര്യങ്ങൾക്കും,  സുഖങ്ങൾക്കും ഒപ്പം തന്നെ മറ്റൊരുവന്റെ ഈ വക വികാരങ്ങൾക്ക് എല്ലാം പ്രാധാന്യമുണ്ടെന്നും ചിന്തിച്ചു തുടങ്ങിയാൽ പൊതുസമൂഹത്തിടയിലെ ഈ വക ചർച്ചകൾ തന്നെ അസ്തമിക്കുന്നതായിരിക്കും...

[Rajesh Puliyanethu

 Advance, Haripad]

Monday, 11 August 2025

മദ്യം ഓൺലൈൻ വിതരണം.!!??.

 ✍️ Adv Rajesh Puliyanethu 

     ഓൺലൈൻ വഴി മദ്യം വിൽപ്പന ചെയ്യുന്ന പദ്ധതി BEVCO വിഭാവനം ചെയ്യുന്നു എന്നറിയുന്നു... സ്വാഭാവികമായും എതിർപ്പുകൾ ഉയരുന്നുണ്ട്... അതിന് രാഷ്ട്രീയവും മതപരവുമായ കാരണങ്ങൾ ഉണ്ടാകാം... എന്നാൽ ഒരു സ്വതന്ത്ര പൗരൻ എന്ന നിലയിൽ എങ്ങനെയൊക്കെ ഈ ആശയത്തെ നോക്കി കാണാൻ കഴിയും?

     ഓൺലൈൻ വഴി മദ്യം വിൽപ്പന ചെയ്യുന്ന സമ്പ്രദായം പുരോഗമനപരമാണ് എന്ന ആമുഖത്തോടെ തന്നെ പറഞ്ഞു തുടങ്ങട്ടെ... മദ്യലഭ്യത പരമാവധി കുറയ്ക്കുക എന്ന പ്രഖ്യാപിത നയത്തോടെ അധികാരത്തിൽ കയറിയ കമ്മ്യൂണിസ്റ്റ് സർക്കാർ നിയമിച്ച BEVCO എംഡി 500 കോടി രൂപയുടെ അധിക വരുമാനം ഉണ്ടാകുമെന്നും വരുംകാലങ്ങളിൽ 2500 കോടി രൂപയോളം വരുമാനവർദ്ധനം ഉണ്ടാകുമെന്നും പറഞ്ഞതാണ് പദ്ധതിയിലെ ഒരു പാളിച്ചയായി ഞാൻ കാണുന്നത്...

     ഈ പദ്ധതിയെ ഏറ്റവും കൂടുതൽ എതിർക്കാൻ കാരണമുണ്ടായിരുന്നത് ബാറുകാർക്കാണ്... സർക്കാർ മദ്യ കൗണ്ടറുകൾ വഴി വാങ്ങിപ്പോകുന്ന മദ്യം സ്വകാര്യ സ്ഥലങ്ങളിൽ ഇരുന്ന് മാത്രം ഉപയോഗിക്കുന്നതിനാണ് എന്നതാണ് നിയമം കരുതുന്നത്... സ്വകാര്യമായ വീടോ മറ്റേതെങ്കിലും സ്ഥലവും ഒഴികെ ബാറുകൾ മാത്രമാണ് പൊതുവായി മദ്യപിക്കാനുള്ള ഇടങ്ങൾ... സർക്കാർ വിതരണ കേന്ദ്രങ്ങളിൽ പോയി ക്യു നിന്നു വാങ്ങാൻ വിമുഖതയുള്ളവർ ബാറുകളെ ആയിരുന്നു ആശ്രയിച്ചുകൊണ്ടിരുന്നത്... അത്തരം ഉപഭോക്താക്കൾ ഓൺലൈൻ വഴി മദ്യം വാങ്ങി വീട്ടിലിരുന്ന് മദ്യപിക്കുന്നത് ബാറുകളുടെ കച്ചവടത്തെ ദോഷമായി ബാധിക്കുന്നതാണ്... അതുകൊണ്ടാണ് ബാറുകൾ ഈ പദ്ധതിയെ എതിർക്കാൻ കാരണമുണ്ട് എന്നു പറഞ്ഞത്... അപ്രകാരമുള്ള മറ്റു ചില കാരണങ്ങളുമുണ്ട്... ബാറുകളിൽ ലഭിക്കേണ്ട വരുമാനമാണ് ഡൈവർട്ട് ചെയ്തത് ഈ പദ്ധതി മൂലം സർക്കാർ ഔട്ട്ലെറ്റുകളിൽ എത്തി വരുമാനം വർദ്ധിക്കുന്നതെന്ന് BEVCO MD പറഞ്ഞിരുന്നെങ്കിൽ അത് ന്യായീകരിക്കപ്പെടുമായിരുന്നു...

     ഈ പദ്ധതിയെ എതിർക്കുന്നവർ പറയുന്നത് വീടുകളിൽ മദ്യ ഉപഭോഗം കൂടും എന്നുള്ളതാണ്... നിലവിലെ സർക്കാർ ഔട്ട്ലെറ്റുകൾ വഴി വാങ്ങുന്ന മദ്യവും വീടുകളിലൊ മറ്റ് സ്വകാര്യ ഇടങ്ങളിലോ മാത്രം ഉപഭോഗം ചെയ്യാൻ കഴിയുന്നവയാണ്... അങ്ങനെയെങ്കിൽ സർക്കാർ ഔട്ട് ലെറ്റുകളും പൂട്ടേണ്ടവയാണ്... വീട്ടിലിരുന്ന് മദ്യ ഉപഭോഗം ചെയ്യുന്നവർക്ക് പല മേന്മകളോടെ ഒരു സൗകര്യ വർദ്ധനവ് ഉണ്ടായി എന്നതാണ് ഓൺലൈൻ മദ്യ വിതരണ ആശയത്തെ കാണേണ്ടത്...

     സമൂഹത്തിൽ വളരെ അച്ചടക്കത്തോടെ ജീവിക്കുന്ന പല ആൾക്കാർക്കും ചെറിയതോതിൽ മദ്യപിക്കുന്ന സ്വഭാവം ഉണ്ടാകാം... അവർ സമൂഹത്തിലെ പലവിധമായ ഉത്തരവാദിത്വങ്ങൾ വഹിക്കുന്നവരും ആകാം... അവർക്ക് ബാറിൽ പോയി മദ്യപിക്കുക എന്നതു പോലും സ്വയം ആക്ഷേപകരമായി കരുതുന്നവർ ആയിരിക്കാം... അവർ തങ്ങളുടെ പദവികളെ പോലും മറന്ന് മദ്യം വാങ്ങിക്കാൻ വേണ്ടി മറ്റു പലരെയും ആശ്രയിക്കേണ്ടി വരും... അവരോട് അനാവശ്യമായ ഒരു വിധേയത്വം കൊടുക്കേണ്ടി വരുന്നത് മദ്യം വാങ്ങി നൽകുന്ന ആൾ എന്ന നിലയിലാണ്... മദ്യം ഉപയോഗിക്കുന്നത് നിഷിദ്ധമല്ലാത്ത ഈ മണ്ണിൽ അപ്രകാരം ഒരു അവസ്ഥയിലേക്ക് അവരെ എത്തിച്ചു നിർത്തുന്നത് അനീതിയാണ്... കേൾക്കുമ്പോൾ നിസ്സാരമായ ഒരു വിധേയത്വം എന്ന് തോന്നിയാലും ആ വിധേയത്വം മൂലം പല ഉത്തരവാദിത്ത പദവികൾ വഹിക്കുന്നവരും ചെയ്തു പോകുന്ന പാതകങ്ങൾ വിവരണാതീതമാണ് എന്നും കാണണം...

     മദ്യം ഓൺലൈനിൽ വിതരണം ചെയ്താൽ അത് പ്രായപൂർത്തിയാകാത്ത ആൾക്കാരിൽ എത്തിച്ചേരും എന്നതാണ് മറ്റൊരു എതിർവാദം... വളരെ ദുർബല ഒരു വാദമായാണ് ഞാൻ അതിനെ കാണുന്നത്... കാരണം നിലവിൽ തന്നെ വെബ്കോയിൽ നിന്നും പ്രായപൂർത്തിയായ ഒരാൾ വാങ്ങുന്ന മദ്യക്കുപ്പി പ്രായപൂർത്തിയാകാത്ത ഒരാളിൽ എത്തിച്ചേരുന്നതിനെ തടയുന്ന മാർഗങ്ങളില്ല എന്നതുകൊണ്ടാണ്... പ്രായോഗികമായി സർക്കാർ ഔട്ട്ലെറ്റുകളിൽ നിന്ന് വാങ്ങുന്ന മദ്യവും ഓൺലൈൻ വഴി വാങ്ങുന്ന മദ്യവും പ്രായപൂർത്തിയാകാത്ത ഒരാളിൽ എത്തിച്ചേരുന്നതിനുള്ള മാർഗങ്ങൾ സമാനങ്ങളാണ്...

     സർക്കാർ ഔട്ട്ലെറ്റുകളിൽ പോയി മദ്യം വാങ്ങാൻ മടിയുള്ള ആൾക്കാരുടെ സംഖ്യ, മദ്യം ഉപയോഗിക്കുന്നവർക്കിടയിൽ ചെറുതാണെന്ന് കരുതാതെ ഇരിക്കുകയാണ് വേണ്ടത്... അങ്ങനെയുള്ള മദ്യ ഉപഭോക്താക്കൾ ബാറുകളെയാണ് ആശ്രയിക്കുന്നത്... അവർക്ക് ഓൺലൈൻ വഴി സ്വകാര്യമായി മദ്യം വീട്ടിൽ ലഭിച്ചാൽ ആ സമ്പ്രദായത്തെ ആശ്രയിക്കും... അങ്ങനെ ബാറുകളിൽ മദ്യപിച്ച് വാഹനമോടിച്ച് വീടുകളിലേക്ക് പോകാൻ നിർബന്ധിതരായ അനേകം ഉപഭോക്താക്കളെ നിയമലംഘനങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും രക്ഷിക്കാൻ സാധിക്കും... മദ്യ ഓൺലൈൻ വിതരണ പദ്ധതി അപകടങ്ങളെ കുറയ്ക്കും എന്നുകൂടി പറയട്ടെ... 

     നമ്മുടെ നാട്ടിൽ ജോലി കഴിഞ്ഞ് ഫ്രീ ആകുന്നതിന് വൈകിട്ട് 5:00 മണി മുതൽ മുകളിലേക്ക് പത്തുമണി കഴിഞ്ഞും പോകുന്ന തൊഴിലുകൾ ഉണ്ട്... അവരിൽ പലരും മദ്യപിക്കുന്നവരാണ്... അവർ ബാറുകളെയും സർക്കാർ ഔട്ട്ലെറ്റുകളിൽ നിന്നും മദ്യം വാങ്ങി നൽകുന്നവരെയും ആശ്രയിക്കുന്നു... തൊഴിൽ കഴിഞ്ഞ് ബാറുകളിൽ പോയി മദ്യപിക്കുന്നതിനേക്കാൾ ഗുണകരമായ സാമൂഹിക, കുടുംബ അന്തരീക്ഷം അയാൾക്ക് നൽകുന്നത് ഓൺലൈനിൽ വീട്ടിലെത്തിയ മദ്യം വീട്ടിലിരുന്ന് മദ്യപിക്കുന്നതാണ്... കാരണം അയാൾ മദ്യപാനം തുടങ്ങുന്നത് തന്നെ കുടുംബ അന്തരീക്ഷത്തിന്റെ മുൻപിലോ, അല്പം മറവിലോ ആയ അന്തരീക്ഷത്തിലാണ്... ഞാൻ കുടുംബത്തിനുള്ളിലാണ് എന്ന ബോധം അയാളെ സ്വയം ഒരുപാട് പരിമിതികളിലേക്ക് ചുരുക്കും.. അത് അയാളുടെ മദ്യ ഉപഭോഗത്തെയും, വീടിന് പുറത്തുള്ള സുരക്ഷിതമല്ലാത്ത മറ്റൊരു ഇടത്തിൽ ഇരുന്നു മദ്യപിച്ചതിനുശേഷം ഉള്ള പലവിധമായ മോശം അനുഭവങ്ങളെയും ഇല്ലാതാക്കും... അത് കുടുംബത്തോടൊപ്പം ചെലവാക്കുന്ന സമയത്തെയും വർദ്ധിപ്പിക്കും... 

     ഓൺലൈൻ വഴി മദ്യം വിതരണം ചെയ്താൽ ഉപഭോഗത്തെ വലുതായി വർധിപ്പിക്കുകയും എന്ന് കരുതാൻ കഴിയില്ല... 'സർക്കാർ ഔട്ട്ലെറ്ററിൽ പോയി Q നിന്ന് വാങ്ങേണ്ടല്ലോ,, അതിനാൽ മദ്യപാനം തുടങ്ങിയേക്കാം' എന്നാരും കരുതില്ലല്ലോ? ബാറുകളിൽ കച്ചവടം കുറയും, ബാറുകളിൽ നിന്നും സർക്കാരിന് ലഭിക്കുന്ന വരുമാനത്തിൽ കുറവ് ഉണ്ടാവും... ബാറുകളിൽ ലഭ്യമായ സേവനങ്ങൾ കൂടുതലായി ഉപഭോക്താവിന് നൽകിക്കൊണ്ട് ഉപഭോക്താക്കളെ ആകർഷിക്കാനും പിടിച്ചു നിർത്താനും അവർ ശ്രമിക്കും... 

     മദ്യപിക്കുന്നവരിൽ വലിയ ഒരു വിഭാഗം ഓൺലൈൻ പർച്ചേസിലേക്ക് മാറിയാൽ തന്നെ ഒരു സമൂഹത്തിനെ ആകമാനം നാണം കെടുത്തും വിധമുള്ള ക്യു സർക്കാർ മദ്യ ഔട്ട്ലെറ്റുകളുടെ മുൻപിൽ നിന്നും ഒഴിവാകും എന്നത് തന്നെ ഈ പദ്ധതിയുടെ വലിയൊരു നന്മയായി കാണണം...

     മദ്യത്തിനെ സംബന്ധിക്കുന്ന എന്ത് ആശയങ്ങൾ വന്നാലും ഉടനെ എതിർക്കണം എന്ന് കർത്താവിൻറെ അരുളപ്പാട് ഉള്ളതുപോലെയാണ് ക്രിസ്ത്യൻ സഭകൾ മദ്യ വിതരണത്തെ കുറിച്ചുള്ള ഏതൊരു ആശയത്തെയും എതിർക്കുന്നത്... ബാറുകൾ അനവധി നടത്തുന്ന സമൂഹങ്ങളിൽ നിന്നും സമുദായങ്ങളിൽ നിന്നും സർക്കാർ എതിർപ്പുകൾ നേരിടേണ്ടി വരും എന്നതും നിശ്ചയമാണ്...

     ഓൺലൈൻ വഴി മദ്യ വിതരണം നടത്തുന്നതിന് നിയമപരമായ വഴികൾ കൂടി തെളിക്കേണ്ടതുണ്ട്...  ഈ ആശയം പ്രാവർത്തികമാകുന്നതിന് അബ്കാരി നിയമം ഭേദഗതി ചെയ്യേണ്ടിവരും എന്നാണ് എൻറെ നിഗമനം... മദ്യ വില്പന,  വിതരണം ഈ വക കാര്യങ്ങളിൽ കേരള അബ്കാരി നിയമം ഓൺലൈൻ വിതരണത്തെ പിന്തുണയ്ക്കുന്നില്ല... അതുമാത്രമല്ല ഓൺലൈൻ വിതരണക്കാരന് ക്യാരി ചെയ്യാവുന്ന മദ്യത്തിൻറെ അളവിൽ വ്യക്തതയോ, വ്യതിയാനമൊ വരുത്തണം... ഓൺലൈൻ അംഗീകൃത വിതരണക്കാരന് Exception കൊടുക്കണം... അങ്ങനെ നിയമപരമായി പൂർത്തീകരിക്കേണ്ട ആവശ്യങ്ങൾ പലതുണ്ട്...

     മദ്യം ആപത്കരമാണെന്ന തത്വത്തെ ഉൾക്കൊണ്ടുതന്നെ മദ്യത്തിൻറെ ഉല്പാദനത്തെയും വിതരണത്തെയും നിയമവും, വ്യവസ്ഥിതിയും അനുകൂലിക്കുമ്പോൾ അതിൻറെ വിതരണത്തിലെ ശോഷത്വമാണ് ഏറ്റവും വലിയ മദ്യവർജന മാർഗം എന്ന് ചിന്തിക്കുന്നത് ഭോഷ്കാണ് എന്നതാണ് എൻറെ പക്ഷം...

[Rajesh Puliyanethu 

 Advocate, Haripad]

     നിയമം വിലക്കാത്താടത്തോളം കാലം നിയമപരമായി മദ്യപിക്കുന്നവനും സൗകര്യങ്ങൾക്ക് അവകാശമുണ്ട്...


Healthy Drinking May Be A Concept 

                            But

Wealthy Drinking Is Reality....

Tuesday, 1 September 2020

ശ്രീനാരായണ ഗുരു ജയന്തി ആശംസകൾ..

 ഇന്ന് ശ്രീനാരായണ ഗുരു ജയന്തി.. മതത്തിനും, ജാതിക്കും, സമൂഹത്തിനും, വിശ്വാസങ്ങൾക്കും, ദൈവീകതക്കും, ചിന്തകൾക്കും, സ്വാതന്ത്ര്യബോധത്തിനും, അഭിമാനത്തിനും, വ്യക്തിത്വത്തിനും, കാവ്യാത്മകമായ ചേതനകൾ കൊണ്ട് സമൃദ്ധമാക്കിയ യുഗപ്രഭാവൻ്റെ ജന്മദിനം.. 

ആശംസകൾ.. 

ഗുരുദേവ ജന്മദിനങ്ങളിൽ ആശംസകൾ അർപ്പിച്ചു പോകുമ്പോൾ അദ്ദേഹം തുറന്നു വെച്ച ചിന്തയുടെ അനേകം ജാലകങ്ങളിൽ ചിലതെങ്കിലും നമുക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ!?.. 

ഗുരുദേവനെ ഈ വിധം മഹാ പ്രഭാവത്തോടെ ഈ ലോകത്തിനു സമ്മാനിച്ചതിൽ ആ കാലത്തിനും സമൂഹത്തിനും അഭിമാനാർഹമായ പങ്കുണ്ടായിരുന്നു.. ഗുരുവിനെ കേൾക്കാനും, അനുസരിക്കാനും ആക്കാല സമൂഹം തയ്യാറായിരുന്നു.. അദ്ദേഹത്തിൻ്റെ ഉദ്ബോധനങ്ങളെ ബഹുമാനത്തോടെ ഏറ്റെടുത്തിരുന്നു.. ഗുരു ജീവിച്ചിരുന്നത് ഇന്നായിരുന്നെങ്കിലൊ?? ഒരു ഹിന്ദു സന്യാസി എന്ന പേരിൽ അദ്ദേഹത്തെ അവഗണിക്കാനും, പരിഹസിക്കാനുമല്ലേ ഒരു വലിയ സമൂഹം ശ്രമിക്കുമായിരുന്നുള്ളൂ..!?? നിങ്ങൾ പ്രതിഷ്ഠിച്ച ഈഴവ ശിവൻ ജാതി വെറിയുടെ ശിവനാണെന്നു വിളിച്ചു പറഞ്ഞ് അദ്ദേഹത്തിൻ്റെ ആശ്രമത്തിലേക്ക് മാർച്ചു നടത്താനും, തല്ലിത്തകർക്കാനും എത്രയോ വിപ്ലവ യുവജന സംഘടനകൾ ഉണ്ടാകുമായിരുന്നു? റാം, റാം എന്നുരുവിടുന്ന ജീവനുള്ള ഒരു ഗാന്ധിക്ക് വർത്തമാനകാല ഇന്ത്യയിൽ വിദ്വേഷത്തിൻ്റെ വക്താവ് എന്ന ലേബൽ ചാർത്തി നൽകാതെ ഒരു സ്വീകാര്യത ലഭിക്കുമായിരുന്നോ?? ചാനൽ ചർച്ചകളിലെ സൊ കോൾഡ് പുരോഗമന വാദികളുടെ അലർച്ചകളിൽ ഗുരുവിൻ്റേയും, ഗാന്ധിയുടേയും അർത്ഥസമ്പുഷ്ടമായ മൃദുസ്വരങ്ങൾ കേൾക്കാൻ സാധാരണക്കാരന് കഴിയുമായിരുന്നോ?? 

അന്നത്തെ കാലഘട്ടത്തെ ചിന്തയിലും, പ്രവർത്തിയിലും ശരിയായ രീതിയിൽ അഡ്രസ്സ് ചെയ്തിരുന്ന ഗുരുദേവൻ തിരികെ വന്ന് ഇന്നത്തെക്കാലത്തെ അഡ്രസ്സ് ചെയ്യാൻ തയ്യാറായാൽ കേൾക്കാനും, അനുസ്സരിക്കാനും എത്ര ആൾക്കാർ ഉണ്ടാകും.. തീർച്ചയാണ്, ഇന്നത്തെ സമൂഹം പക്ഷപാതിയല്ലാത്ത ഗുരുവിനെ ജീവനോടെ തന്നെ കുരിശിൽ തറക്കും.. പ്രതീകാത്മകമായി കുരിശിൽ തറച്ചവർ അതിനു മടിക്കില്ലല്ലോ.. അതാണ് സമൂഹത്തിനു സംഭവിച്ച മൂല്യച്യുതി... 

ഇന്ന് നിറങ്ങൾക്കാണ് പ്രാധാന്യം.. വേഷത്തിൻ്റെയും, കൊടിയുടേയും, തൊലിയുടേയും നിറങ്ങൾക്ക്... പ്രാധാന്യമില്ലാതെ പോകുന്നത് ചോരയുടെ നിറത്തിനു മാത്രവും.. വ്യത്യസ്തയില്ലാത്തതു കൊണ്ട് വിലപോയ നിറമാണല്ലോ ചോരക്കുള്ളത്.. വാക്കുകൾക്കും, ആശയങ്ങൾക്കും ഉണ്ടായ വിലയിടിവുമായി തുലനം ചെയ്യുമ്പോൾ ചോരക്ക് കറുകനാമ്പോളം വില കൂടുതലുണ്ടെന്നു തോന്നുമെന്നു മാത്രം..

അറിവുള്ളവനേയും, ആദർശധീരനേയും അംഗീകരിക്കാൻ തയ്യാറല്ലാത്ത എന്നാൽ പരിഹസ്സിക്കാൻ മാത്രം തയ്യാറായ വർത്തമാനകാലത്തിൽ ഇനിയുമൊരു ഗുരവോ ഗാന്ധിയോ ഉണ്ടാകില്ല.. ഗുരുവിനെ വന്ദിക്കുമ്പോൾ ഗുരുവിൻ്റെ ഉദ്ബോധനങ്ങളെ നമ്മൾ തമസ്കരിക്കുന്നു എന്നതിൻ്റെ തെളിവുകൂടിയാണത്..

ഗുരുദേവ ദർശനങ്ങൾ പ്രാവർത്തികമാക്കാൻ പ്രാപ്തമായ ഒരു സമൂഹം ഇവിടെ ഉണ്ടാകുമെന്ന പ്രത്യാശയോടെ ഒരിക്കൽക്കൂടി ഗുരുദേവ ജയന്തി ആശംസകൾ...

[Rajesh Puliyanethu 

Advocate, Haripad]


Monday, 5 June 2017

""മരം"" എന്റെ ജീവന്റെ കാവൽ!!

ഒരു മരം നട്ടു ഞാൻ ഭൂമിക്കു കുടയായ്,,
ഒരു മരം നട്ടു ഞാൻ നാളേക്കു തണലായ്‌.... 

ഒരു മരം നട്ടു ഞാൻ കിളികൾക്കു പാർക്കാൻ,,
ഒരു മരം നട്ടു ഞാൻ പ്രണയത്തിന് നിഴലായ്....  

ഒരു മരം നട്ടു ഞാൻ അമ്മതൻ സ്നേഹമായ്,,
ഒരു മരം നട്ടു ഞാൻ മകനുള്ള വഴിയായ്....

ഒരു മരം നട്ടു ഞാൻ ജീവന്റെ ജീവനായ്,,
ഒരു മരം നട്ടു ഞാൻ പ്രാണന്റെ നേരിനായ്...

ഒരു മരം നട്ടു ഞാൻ വിരഹത്തിനു കൂട്ടായ്,,
ഒരു മരം നട്ടു ഞാൻ ഏകാന്ത ബലിയായ്...

ഒരു മരം നട്ടു ഞാൻ എൻ നോവു കേൾക്കാൻ,,
ഒരു മരം നട്ടു ഞാൻ എൻ നോവു തീർക്കാൻ.....

     പ്രകൃതി ഇല്ലെങ്കിൽ ജീവനും, ജീവിതങ്ങളും ഇല്ല.... മരങ്ങൾ ഇല്ലെങ്കിൽ പ്രകൃതിയുമില്ല....  നമ്മൾ നമുക്കൊരു ഭവനം നിർമ്മിക്കാൻ ഒരു മരം വെട്ടുമ്പോൾ ഇന്നേക്കും നാളേക്കും എത്തറെത്രയോ ജീവജാലങ്ങളുടെ ഭവനമാണ് ഇല്ലാതാക്കുന്നതെന്ന് ഓർക്കുന്നുണ്ടോ...!? ഓർത്താൽത്തന്നെ നമ്മൾ നമ്മുടെ സ്വാർത്ഥ താൽപര്യത്തിൽ നിന്ന് പിന്മാറാൻ തയ്യാറാകാറുണ്ടോ!??  ഈ പ്രകൃതി സംരക്ഷണ ദിനത്തിലെങ്കിലും നമ്മൾ ഒരു പ്രതിജ്ഞ എടുക്കണം... 

"എന്റെ ഭവനം നിർമ്മിക്കാൻ വേണ്ടി ഒരു മരം നിലംപൊത്തില്ല" എന്ന്.... 

     ആധുനിക സംവിധാനങ്ങൾ ഒരുപാട് വന്നിട്ടും നാമെന്തിന് മരത്തിൽ തീർത്ത ജനൽപ്പടികൾക്കും,, വാതിൽപ്പടികൾക്കും വേണ്ടി വാശി പിടിക്കുന്നു?? 

     മരത്തെ മൃതമാക്കി മിനുക്കി വെയ്ക്കുന്നതിലും എത്രയോ ഭംഗിയാണ് മരം ഒരു തണലായ്‌ വിളങ്ങി നിൽക്കുന്നത്??

     ഓരോ ദിനങ്ങളും ഓരോ ഓർമ്മപ്പെടുത്തലുകളാണ്....  നമ്മൾ സ്വീകരിക്കേണ്ട തിരുത്തലുകളുടെ ഓർമ്മപ്പെടുത്തലുകൾ.....! 

 [Rajesh Puliyanethu
 Advocate, Haripad] 

Wednesday, 1 October 2014

ആയുധപൂജ ചെയ്യൂ!! നവരാത്രി പൂർണ്ണതക്ക്.........


       ഒൻപതു ദിവസ്സത്തെ പൂജാ സപര്യക്ക് പര്യവസ്സാനമായി മാഹാനവമിയും വിജയ ദശമിയും എത്തിചേർന്നിരിക്കുന്നു... ശ്രീ പാർവ്വതിയെയും, ദുർഗ്ഗയെയും, സാരസ്വതിയെയും ആരാധിച്ച് വിദ്യയുടെ പൂർണ്ണതക്കായി ഭാരതമാകമാനം വൃതമെടുക്കുന്നു.. വിദ്യയുടെ പൂർണ്ണതക്കായി അനുഷ്ട്ടിക്കുന്ന ഈ വൃതത്തിന് മനുഷ്യന്റെ ആത്മതേജസ്സിനെ ഉയർത്തുക എന്ന ഫലപ്രാപ്ത്തികൂടി പറയുന്നു... അതിന് നിഷ്ക്കർഷികപ്പെട്ടിരിക്കുന്ന പ്രാർഥനാചര്യയാണ് മഹാനവമി ദിനത്തിലെ ആയുധപൂജ അഥവാ ശസ്ത്രപൂജ... ഭാരതമാകമാനം ശസ്ത്രപൂജ മഹാനവമി ദിനത്തിൽ നടന്നു വരുന്നുവെങ്കിലും കേരളത്തിൽ അത്ര വ്യാപകമായി കാണുന്നില്ല... അതിനാൽ ഹിന്ദു ഐക്യവേദി ശസ്ത്രപൂജയുടെ പ്രാധാന്യം പ്രചരിപ്പിക്കുകയും, ശസ്ത്രപൂജ നടത്തിന്നതിന് എല്ലാ വിശ്വാസ്സികളെയും പ്രേരിപ്പിക്കുകയും ചെയ്യുവാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുന്നു...

       ഒരുവനിൽ അന്തർലീന മായിരിക്കുന്ന ആത്മവിശ്വാസ്സം, ആത്മധൈര്യം, ആത്മബോധം എന്നിവയെ ഉത്ദീപിപ്പിക്കുക എന്നതാണ് ശസ്ത്ര പൂജ കൊണ്ട് ഉദ്ദേശിക്കുന്നത്...

       'ശസ്ത്രം'  മനുഷ്യന്റെ നിലനില്പ്പിന്റെയും, വളർച്ചയുടെയും, നേട്ടങ്ങളുടെയും,  ആത്മവിശ്വാസ്സത്തിന്റേയും, ആത്മധൈര്യത്തിന്റേയും, ആത്മബോധത്തിന്റേയും, സുരക്ഷിതത്വത്തിന്റെയും മാത്രമല്ല, കാലത്തിന്റെയും വിവരണം നൽകുന്നു...

       മനുഷ്യൻ സാമൂഹികമായും, ആധുനികമായും വളർന്നു തുടങ്ങിയ കഥ പോലും നമ്മൾ പറഞ്ഞു തുടങ്ങിയത് ശസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ്.. അന്ന് പുരാതന മനുഷ്യൻ കല്ലുകളെയായിരുന്നു ആയുധങ്ങളാക്കിയിരുന്നത്.. അങ്ങനെ ചരിത്രാതീത കാലത്ത് അതായത് ശിലായുഗത്തിൽ ശിലകളെ ആയുധമാക്കിക്കൊണ്ട് മനുഷ്യൻ ആരംഭിച്ച പുരോഗമനത്തിന്റെയും, കീഴടക്കലുകളുടെയും തുടർച്ചയാണ് ആധുനികതയുടെ ഇന്നത്തെ ലോകത്തേക്ക് അവനെ കൊണ്ടു ചെന്നെത്തിച്ചത്... അന്ന് അവൻ കീഴടക്കിയത് തനിക്കെതിരെ നിന്ന പ്രകൃതിയിലെ പ്രതിബന്ധങ്ങളെ ആയിരുന്നു... ഇതേ ആയുധം തന്നെ അവന് ഭക്ഷണവും നൽകി.. കൈയ്യിൽ ആയുധമേന്തിയ മനുഷ്യൻ പ്രവർത്തന സജ്ജതയുടെ പര്യായമായി... കൈയ്യിലെ ആയുധം അവനെ എത്രത്തോളം പ്രാപ്തനാക്കുന്നു എന്നത് മനസ്സിലാക്കുന്നതിന് 'നിരായുധനായ ഒരുവൻ' എന്ന് മനസ്സിൽ ചിന്തിച്ചാൽ മതി...

       ഈ ഭൂമിയിൽ ഏതൊരു മൃഗത്തെയും പോലെ നഗ്നനായി, ഒന്നും ഇല്ലാതെയാണ് മനുഷ്യനും പിറവി കൊണ്ടത്‌... അവിടെ മനുഷ്യനെ അജയ്യനാക്കിയത് അവൻ കണ്ടെത്തിയ വിവിധങ്ങളായ ആയുധങ്ങളാണ്... മനുഷ്യന് ഇന്നത്തെ നേട്ടങ്ങളെല്ലാം സമ്മാനിച്ചത്‌ നിസ്സംശയം അവൻ കയ്യിലേന്തിയ ആയുധങ്ങളാണെന്ന് പറയാം!!  

       പ്രകൃതിയെയും, ജീവജാലങ്ങളെയും നേരിട്ട് വിജയം കൊയ്ത മനുഷ്യൻ ആധുനികതയിലേക്ക് ചുവടുകൾ വെച്ചു.. അവിടെ അവൻ നേരിട്ടത് മറ്റൊരു മനുഷ്യനെത്തന്നെയായിരുന്നു... അവിടെയും വിജയേഷുവിന് തന്റെ ആയുധങ്ങളോട് തീർച്ചയായും നന്ദി പറയാനുണ്ടായിരുന്നു... രാജ്യങ്ങൾക്ക് പോലും നിലനിൽപ്പ്‌ ആയുധങ്ങളുടെ ശേഖരത്തിൻറെ കണക്കുകളുടെ അടിസ്ഥാനത്തിലായി മാറി.. കൌടില്യൻ തന്റെ അർഥ ശാസ്ത്രത്തിൽ ഇങ്ങനെ പറയുന്നു..' രാജ്യത്ത് സമാധാനം ഉണ്ടാകണമെങ്കിൽ സമ്പത്തോ, നല്ല ഭരണാധികാരിയോ മാത്രം പോരാ!! ആവനാഴി നിറയെ അസ്ത്രങ്ങളും ഉണ്ടാകണം' എന്ന്.. രാജ്യ സമാധാനത്തെപ്പോലും ആയുധങ്ങൾ സ്വാധീനിക്കുന്നു എന്ന വൈരുധ്യത നിറഞ്ഞ ഒരു ശാസ്ത്രമാണ് ആ വരികളിൽക്കൂടി അദ്ദേഹം അവതരിപ്പിച്ചത്...   ഭാരതം അണുവായുധ ശക്തിയായപ്പോൾ ഭാരതജനതയുടെ സമാധാനവും സുരക്ഷിതത്വവും വർദ്ധിക്കുകയാണ് ഉണ്ടായത് എന്നത് ചാണക്യ തത്വത്തിന്റെ സമീപകാല ഉദാഹരണം മാത്രം..


       ശസ്ത്രത്തിന് അങ്ങനെ വിപുലമായ മാനങ്ങളാണ് ഉള്ളത്... 'ഒരുവന് തന്റെ തൊഴിൽ കൃത്യമായി ചെയ്യാൻ അറിഞ്ഞാൽ അയാൾ വിദ്യാസമ്പന്നനാണ്' എന്ന് മഹാത്മാ ഗാന്ധി തന്റെ സത്യാന്യേഷണ പരീക്ഷണങ്ങളിൽ പറഞ്ഞിരിക്കുന്നത് പോലെ 'ഇതൊന്നിനെയും തന്റെ ഉപയുക്തതക്ക് അനുസൃതമായി ഉപയോഗിക്കാൻ ഒരുവന് കഴിയുന്നു വെങ്കിൽ അവൻ ശസ്ത്രവിദ്യ സ്വായത്വമാക്കിയവനാണ്.. അവന്റെ കൈയ്യിലുള്ളത് ശസ്ത്രമാണ്, അവൻ ശസ്ത്രധാരിയാണ്... ആ ശസ്ത്രമാണ് പൂജിക്കപ്പെടേണ്ടത്..

       മനുഷ്യന്റെ വളർച്ചക്കും, വികാസ്സതിനും, നിലനില്പ്പിനും അനിവാര്യമായ 'ശസ്ത്രം' തെറ്റായ ഉപയോഗത്താൽ നാശവും വിതയ്ക്കുന്നു.. ശസ്ത്രത്തിന്റെ ശരിയായ ഉപയോഗത്തിനുള്ള ഈശ്വര കടാക്ഷമാണ് നാം മഹാനവമി ദിവസ്സത്തെ ദുർഗ്ഗാ പൂജയിൽക്കൂടി ഉദ്ദേശിക്കുന്നത്.. ഭാരതത്തിന്റെ സംസ്ക്കാരത്തിന്റെയും, പൈതൃകത്തിന്റെയും, വിശ്വാസ്സങ്ങളുടെയും പുനരവതരണം കൂടിയാണ് ശസ്ത്രപൂജയിൽക്കൂടി സംഭവിക്കുന്നത്‌...

       നാം എല്ലാവരും തന്നെ മഹാനവമി ദിനത്തിൽ ശസ്ത്ര പൂജ നടത്തണമെന്നും, കഴിയുന്നത്ര ആൾക്കാരെ ശസ്ത്രപൂജയുടെ പ്രാധാന്യം പറഞ്ഞുകൊടുത്ത് ശസ്ത്ര പൂജക്ക്‌ പ്രേരിപ്പിക്കണമെന്നും അഭ്യർഥിച്ചു കൊള്ളുന്നു..

      എല്ലാവർക്കും മഹാനവമി, വിജയദശമി ആശംസ്സകൾ.... 

(ഈ പോസ്റ്റ്‌ ഷെയർ ചെയ്ത് പരമാവധി ആൾക്കാരിൽ ഈ സന്ദേശം എത്തിക്കണമെന്ന് താൽപ്പര്യപ്പെടുന്നു)

         
[Rajesh Puliyanethu
 Advocate, Haripad]

Friday, 31 December 2010

പുതുവത്സര ആശംസകള്‍

വീണ്ടും ഒരു പുതുവത്സരം കൂടി. ...എന്‍റെ രംഗവേദിയുടെ പച്ച്ചാത്തലചിത്രം പോലെ വര്‍ഷങ്ങള്‍ അങ്ങനെ കടന്നു പോകുന്നു. എനിക്ക് പിന്നില്‍ ഒരു scroll പോലെ.!!      ഞാന്‍ നില്‍ക്കുന്ന തറയും ഞാനും മാറ്റമില്ലാതെ അങ്ങനെ തന്നെ തുടരുന്നു.   പക്ഷെ എനിക്ക് പിന്നില്‍ ഒരു SCROLL പോലെ കടന്നു പോകുന്ന വര്‍ഷങ്ങളില്‍ ഒന്നില്‍ ഒരു "ഹുക്ക്" ഉണ്ടാകും. അതില്‍ തൂങ്ങി ആ വര്‍ഷത്തോടൊപ്പം ഞാനും അങ്ങ് പോകും............ അതുവരെ എല്ലാ പുതുവത്സര ദിനങ്ങളിലും എന്‍റെ പ്രിയപ്പെട്ടവരോടായി ആത്മാര്‍ഥമായിത്തന്നെ ഞാന്‍ പറയും.


" HAPPY NEW YEAR"


[Rajesh Puiyanethu
 Advocate, Haripad]