Tuesday, 4 August 2026

പ്രിയദർശിനി സൗജന്യ യാത്രയോട് പരിഹാസം!?

      യുഡിഎഫ് സർക്കാരിനെ അധികാരത്തിലേക്ക് എത്തിച്ച കാരണങ്ങളിൽ പ്രമുഖമായ ഒന്ന് 'ഇന്ദിരാ ഗ്യാരണ്ടി' എന്ന പേരിൽ അവർ നൽകിയ കെഎസ്ആർടിസി ബസ്സിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എന്ന വാഗ്ദാനമായിരുന്നു... സൗജന്യ യാത്ര ആഗ്രഹിച്ച സ്ത്രീകൾ യുഡിഎഫിന് വോട്ട് ചെയ്തിരുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല... എന്നാൽ വാഗ്ദാന പാലനത്തിൽ സൗജന്യ യാത്ര പ്രതീക്ഷിച്ച് വോട്ട് ചെയ്ത സ്ത്രീകൾ വഞ്ചിതരായി എന്നാണ് കാണുവാൻ കഴിഞ്ഞത്... കെഎസ്ആർടിസിയുടെ ഏത് ഗ്രേഡിലുള്ള ബസ്സിലും എത്ര ദൂരവും സൗജന്യ യാത്രയായിരിക്കും എന്നാണ് തെരഞ്ഞെടുപ്പിൽ മുൻപുള്ള വാഗ്ദാനത്തിൽ പറഞ്ഞിരുന്നത്... നടപ്പിലാക്കിയാൽ അപാകതകൾ മാത്രമുള്ള ഒരു പദ്ധതിയായിരിക്കും എന്ന തിരിച്ചറിവോടെ തന്നെയാണ് യുഡിഎഫ് ആ വാഗ്ദാനം നൽകിയത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്... 'തൽക്കാലം വാഗ്ദാനം നൽകി വോട്ട് വാങ്ങി ജയിക്കാം, പിന്നീട് ചതിച്ചാലും അഞ്ചുവർഷം ഭരണത്തിൽ തുടരാമല്ലോ' എന്നതായിരുന്നു ചിന്തയുടെ കാമ്പ് എന്ന് സാരം... 

     കേരളം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പോകുന്നതിന് കേവലം രണ്ടു വർഷങ്ങൾക്കു മുൻപ് മുതൽ മാത്രമാണ് കെഎസ്ആർടിസി ജീവനക്കാർ മുടങ്ങാതെ ശമ്പളവും പെൻഷനും വാങ്ങാൻ തുടങ്ങിയത് എന്ന് എല്ലാവർക്കും അറിയാം... ശ്രീ ഗണേഷ് കുമാറിൻ്റെ നടപടികൾ ആയിരുന്നു ആ വിജയത്തിന് പിന്നിൽ എന്ന സത്യവും ആരും നിരാകരിക്കാൻ ഇടയില്ല... ആ ക്രെഡിറ്റ് ഗണേഷിന് മാത്രം നൽകണമെന്ന പക്ഷക്കാരനാണ് ഞാൻ... ഗണേഷ് കൊണ്ടുവന്ന നടപടികൾക്കെതിരെ കൊടിപിടിച്ചില്ല എന്ന സഹായം മാത്രമാണ് ഇടതുപക്ഷ പാർട്ടികൾ ചെയ്തുകൊടുത്തത്... ഇടതുപക്ഷത്തിൻ്റെ ഭരണമികവു കൊണ്ടാണ് ശമ്പളം മുടങ്ങാതെ കൊടുത്തത് എന്ന് പറയാൻ കഴിയില്ല... ആൻറണി രാജുവിന്റെ കാലത്ത് ജീവനക്കാർ മുഴുപ്പട്ടിണിയിലായിരുന്നല്ലോ?😥

     നിയമസഭാ ഇലക്ഷനെ നേരിടുന്ന അവസരത്തിൽ ജീവനക്കാർ മുടങ്ങാതെ ശമ്പളം വാങ്ങി തുടങ്ങി എന്നല്ലാതെ കെഎസ്ആർടിസി നഷ്ടമില്ലാത്ത ഒരു കോർപ്പറേഷൻ ആയി മാറിയിരുന്നില്ല... സൗജന്യങ്ങൾ നൽകാതെ തന്നെ നഷ്ടമില്ലാതെ മുന്നോട്ടു പോകാൻ കഴിയില്ല എന്ന തിരിച്ചറിവോടെ തന്നെയാണ് യുഡിഎഫ് ഇപ്രകാരം ഒരു സൗജന്യ വാഗ്ദാനം നൽകാൻ മുതിർന്നത് എന്നതാണ് അവരുടെ രാഷ്ട്രീയ കാപട്യത്തെ വെളിവാക്കുന്നത്... ദിവസം മൂന്നര കോടിയുടെ അധിക ബാധ്യത കേരള ഖജനാവിന് ഉണ്ടാക്കി നൽകിയത് എന്തിനുവേണ്ടിയാണ്?? യു ഡി എഫ് സർക്കാരിനെ അധികാരത്തിൽ കൊണ്ടുവരുന്നതിന് കേരള ജനത എന്തിനാണ് മൂന്നര കോടി രൂപയുടെ അധിക ബാധ്യത വഹിക്കുന്നത്?? കേരള ജനത വോട്ട് കൊടുത്താണോ, പണം കൊടുത്താണോ യുഡിഎഫ് സർക്കാരിനെ അധികാരത്തിൽ കൊണ്ടുവന്നത്?? മാസാമാസം മൂന്നര കോടി രൂപ അധിക ബാധ്യത ഏറ്റെടുത്ത് യുഡിഎഫ് സർക്കാരിനെ അധികാരത്തിൽ കൊണ്ടുവന്നു നിലനിർത്തുന്നു എങ്കിൽ ഞാൻ പറയുന്നു 'കേരള ജനത മാസ വാടകയ്ക്ക് എടുത്ത സർക്കാർ ആണ് യുഡിഎഫ് സർക്കാർ' എന്ന്...

     സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച നടപടി അവശ്യമായ ഒരു ജനക്ഷേമ പദ്ധതിയായിരുന്നോ എന്നും,, അർഹരായവരാണോ ഉപഭോക്താക്കൾ എന്ന രണ്ട് ചോദ്യങ്ങൾക്കും,, ""അല്ല"" എന്ന ഒറ്റ മറുപടി മാത്രമേ നൽകാൻ കഴിയുകയുള്ളൂ... സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്ക്,, ഒരു നിശ്ചിത വരുമാനത്തിൽ താഴെയുള്ള സ്ത്രീകൾക്ക്,, സൗജന്യ യാത്ര ലഭിച്ചാൽ മാത്രമേ ഒരു ജോലി ചെയ്തു തുടർന്നു പോകാൻ കഴിയൂ എന്ന പരിതസ്ഥിതിയുള്ള സ്ത്രീകൾക്ക്,, അംഗപരിമിതർക്ക്,, വിധവകൾക്ക് അങ്ങനെ അർഹരായവരെ വിഭാഗീകരിച്ച് കണ്ടെത്തി ഈ പദ്ധതി നടപ്പിലാക്കിയിരുന്നുവെങ്കിൽ അതിനൊരു അർത്ഥം ഉണ്ടായിരുന്നു... ഒരു ലക്ഷത്തിൽ പരം മാസശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥകളും ഇന്ന് സൗജന്യ യാത്ര ആസ്വദിക്കുന്നു... ഇന്ത്യൻ പ്രസിഡൻറ് നടത്തുന്ന വിമാനയാത്രയുടെ ചെലവിന്റെ ഒരു പങ്കിൽ ചേരിയിൽ കിടന്നുറങ്ങുന്ന ഒരുവനിൽ നിന്നും ഈടാക്കുന്ന നികുതിയുടെ ഒരംശം അടങ്ങിയിരിക്കുന്നു എന്നു പറയുന്നതുപോലെ, ഒരു ലക്ഷത്തിൽ പരം രൂപ മാസശമ്പളം വാങ്ങുന്ന വനിത നടത്തുന്ന സൗജന്യ യാത്രയുടെ ഒരു പങ്കിൽ കടത്തിണ്ണയിൽ കിടന്നുറങ്ങുന്ന ഒരുവനിൽ നിന്നും പ്രത്യക്ഷമായോ പരോക്ഷമായോ ഈടാക്കുന്ന നികുതിയുടെ ഒരംശവും അടങ്ങിയിരിക്കുന്നു എന്ന് യുഡിഎഫ് മനസ്സിലാക്കണം... പൊതുജനങ്ങളുടെ പണത്തിൻറെ ശരിയായ വിനിയോഗം സർക്കാരിൻറെ വലിയ ഉത്തരവാദിത്തങ്ങളിൽ ഒന്നാണ്... നിങ്ങളെ അധികാരത്തിലെത്തിക്കുന്നതും നിലനിർത്തുന്നതും ജനങ്ങളുടെ ഉത്തരവാദിത്തമല്ല... മാസം ഏകദേശം 115 കോടി രൂപയോളം അധിക ബാധ്യത ഖജനാവിന് ഉണ്ടാക്കിയ ഒരു പദ്ധതിയിൽ, ആ തുകയുടെ പകുതിയിൽ താഴെ മാത്രം ഉപഭോക്താക്കളായ സ്ത്രീകളാണ് അർഹരായവർ എങ്കിൽ ആ പദ്ധതി എത്രയധികം നിരർത്ഥകമായിരുന്നു എന്ന് മനസ്സിലാക്കാൻ മറ്റു വിവരണങ്ങൾ ആവശ്യമില്ല...

     കേരളത്തിൽ ആയിരക്കണക്കിന് ആൾക്കാർ ഉപജീവനമാർഗമായി കാണുന്ന വലിയ വ്യവസായ മേഖലയാണ് 'പ്രൈവറ്റ് ബസ്സുകൾ'... ആ മേഖല വലിയ രീതിയിൽ തകർന്നുകൊണ്ടിരിക്കുകയാണ് എന്ന് യുഡിഎഫ് സർക്കാർ മനസ്സിലാകുന്നുണ്ടോ എന്നറിയില്ല... പ്രിയദർശിനി ബസുകളിൽ ഉൾക്കൊള്ളാൻ കഴിയാത്തത്ര സ്ത്രീ യാത്രക്കാർ വന്നുചേരുന്നുവെങ്കിൽ അതിൽ 90% വും പ്രൈവറ്റ് ബസ്സുകളെ ആശ്രയിച്ചവരാണ്... സൗജന്യ യാത്ര വരുന്നതിനു മുൻപുതന്നെ ഭീമമായ ലാഭത്തിൽ പ്രവർത്തിച്ചിരുന്ന ഒരു വ്യവസായ മേഖല ആയിരുന്നില്ല പ്രൈവറ്റ് ബസുകൾ... 'നഷ്ടത്തിലും ലാഭത്തിലും ഒക്കെയായി ബസ് മുതലാളിമാരും ഒപ്പം കുറെയധികം കുടുംബങ്ങൾക്ക് ജീവിതമാർഗ്ഗമായി തൊഴിലാളികളും' എന്ന സമവാക്യത്തിൽ മുന്നോട്ടുപോയിരുന്ന വലിയൊരു ജനവിഭാഗത്തിന്റെ ജീവിതത്തെ യുഡിഎഫ് എന്ന രാഷ്ട്രീയ കക്ഷിയുടെ സ്വാർത്ഥത ഇരുട്ടിലാക്കി എന്നു പറയാതിരിക്കാൻ കഴിയില്ല... പ്രൈവറ്റ് ബസ്സുകളെ ആശ്രയിച്ച് ജീവിച്ചു വന്ന ആയിരക്കണക്കിന് ആൾക്കാർ യുഡിഎഫിന്റെ അക്കൗണ്ടിലുള്ള ജനങ്ങളല്ലേ!!???

     സൗജന്യ ബസ് യാത്രയുടെ ഉപഭോക്താക്കളിൽ അനർഹരായവർ ഉണ്ടെന്ന ആക്ഷേപം ഉയർത്തുമ്പോൾ തന്നെ മറ്റൊരു കാര്യം അടിവരയിട്ട് പറയാൻ കഴിയും... സർക്കാർ പ്രഖ്യാപിച്ച പദ്ധതിയുടെ ഗുണഭോക്താക്കൾ ആരൊക്കെ തന്നെയാണെങ്കിലും അവരാരും തന്നെ ഒരു മുന്നണിയുടെയോ പാർട്ടിയുടെയോ സർക്കാരിന്റെയോ ഔദാര്യം കൈപ്പറ്റുന്നവർ അല്ല... അവർ പരിഹാസത്തിന് വിധേയരാകേണ്ട വരും അല്ല... സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകിയത് കൊണ്ട് അധിക ബാധ്യത ഏറ്റെടുക്കേണ്ടി വന്നത് കേരള ഖജനാവിനാണ്... കോൺഗ്രസിന്റെ അല്ല... സൗജന്യ യാത്ര ആസ്വദിക്കുന്നവരെ പരിഹസിക്കാൻ ശ്രീ ജോൺ ആരാണ്? നിങ്ങൾ നടപ്പിലാക്കിയ പദ്ധതി അനാവശ്യമായിരുന്നു എന്നും അത് അനർഹരും ആസ്വദിക്കാൻ വഴിവെക്കുന്നതായിക്കും എന്നുമാണ് വിമർശകർ ചൂണ്ടിക്കാട്ടിയത്... പഴി കേൾക്കാൻ അർഹരായവർ നിങ്ങൾ യുഡിഎഫുകാർ മാത്രമാണ്... സൗജന്യ യാത്രാ സൗകര്യം ഉപയോഗിക്കുന്ന വനിതകൾ ആരും തന്നെയല്ല എന്ന് നിങ്ങൾ മനസ്സിലാക്കണം... സൗജന്യ യാത്രാ സൗകര്യം ഉപയോഗിക്കുന്ന സ്ത്രീകളെ പരിഹസിക്കുന്നതിനൊപ്പം തന്നെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നവരെയും ബഹുമാനപ്പെട്ട മന്ത്രി പരിഹസിച്ചു... നാളെ നിങ്ങൾ റേഷൻ വാങ്ങുന്നവരെയും പരിഹസിക്കും... ദുരിതാശ്വാസ സഹായം വാങ്ങുന്നവരെയും പരിഹസിക്കും... കാരണം ബഹുമാനപ്പെട്ട മന്ത്രിക്ക് ജനാധിപത്യ മര്യാദകൾ അറിയില്ല എന്ന് സാരം... വോട്ടിന്റെ വിലയും അറിയില്ല എന്നർത്ഥം...

     ഇന്ദിരാ ബസ്സുകൾ യുഡിഎഫ് സർക്കാരിനെ വലിയ രീതിയിൽ പ്രതിസന്ധിയിലാക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട... മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്ന ഒരു പദ്ധതിയല്ല എന്ന് അവർക്ക് പണ്ടുമറിയാം, ഇപ്പോഴും അറിയാം... പദ്ധതി പിൻവലിച്ചാൽ സ്ത്രീകൾ എതിരാകും, വലിയ സമരങ്ങളെ നേരിടേണ്ടി വരും... പദ്ധതി തുടർന്നുകൊണ്ടുപോകണം എങ്കിൽ പണ്ട് തോമസ് ഐസക് പറഞ്ഞതുപോലെ റിസർവ് ബാങ്കിനോട് പറഞ്ഞ് കുറച്ചു കൂടുതൽ നോട്ടുകൾ കേരളത്തിനു വേണ്ടി പ്രത്യേകമായി അടിപ്പിക്കേണ്ടി വരും... പ്രിയദർശിനി ബസുകൾ ഭരണഘടനാ വിരുദ്ധമാണെന്നും അനുവദിക്കാൻ പാടില്ല എന്നും ആവശ്യപ്പെട്ടുകൊണ്ട് ചിലർ കോടതിയെ സമീപിച്ചിട്ടുണ്ട്... പ്രിയദർശിനി ബസുകൾ നിയമവിരുദ്ധമാണെന്ന് എങ്ങനെ കോടതിയെ കൊണ്ട് പറയിപ്പിക്കാം എന്ന് ആയിരിക്കും വി ഡി സതീശന്റെയും സംഘത്തിന്റെയും അടുത്ത ആലോചന... കാത്തിരുന്നു കാണാം...

✍️ [Rajesh Puliyanethu

       Advocate, Haripad]

രാഷ്ട്രീയത്തിൽ മുങ്ങുന്ന മഴക്കെടുതി...

      2018 ൽ ഉണ്ടായ വലിയ പ്രളയം മുതൽ മഴയും വെള്ളപ്പൊക്കവും കെടുതികളും രാഷ്ട്രീയ വിനിമയ വിഷയങ്ങളായി മാറിയിരിക്കുന്നു... രാഷ്ട്രീയപാർട്ടികൾക്ക് തങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ച് രാഷ്ട്രീയം വരച്ചു കാണിക്കാൻ ഉചിതമായ ക്യാൻവാസ് ആയാണ് മഴയെ കാണുന്നത്... പ്രളയത്തിൽ കര മുങ്ങിപ്പോകുന്ന കാഴ്ചയല്ല മറിച്ച് പ്രളയം രാഷ്ട്രീയത്തിൽ മുങ്ങിപ്പോകുന്ന കാഴ്ചയാണ് കാണുന്നത്...

     2018 ൽ ഉണ്ടായ വെള്ളപ്പൊക്കം അത്രയധികം രൂക്ഷമായത് ഡാം മാനേജ്മെൻറ് ഉണ്ടായ വീഴ്ചയാണെന്ന് പറഞ്ഞത് ഐഐടിയിലെ വിദഗ്ധരാണ്... തുടർന്ന് ഒരു സംസ്ഥാനമാകെ വെള്ളത്തിൽ മുങ്ങി പോയപ്പോൾ പിണറായി വിജയൻ മുഖ്യമന്ത്രി അല്ലായിരുന്നുവെങ്കിൽ കേരളം ഒരിക്കലും ആ പ്രളയത്തിൽ നിന്ന് മോചിതമാകുമായിരുന്നില്ല എന്ന പി ആർ വർക്ക് പ്രചരണമാണ് ഇടതുപക്ഷ ഹാൻറിലുകൾ നടത്തിയത്... സാധാരണയിൽ കവിഞ്ഞ മഴ ലഭിച്ച ഒരു വർഷം എന്നതിനപ്പുറം അത്രയധികം പ്രളയം ഡാം മാനേജ്മെൻറ് കൃത്യമായി ചെയ്തിരുന്നുവെങ്കിൽ ഉണ്ടാകുമായിരുന്നില്ല എന്ന് കാര്യങ്ങളെ പഠിച്ചു മനസ്സിലാക്കുന്നവർക്ക് ബോധ്യമുള്ളതാണ്... 2026 ൽ വെള്ളപ്പൊക്കം ഉണ്ടാകുന്നത് ഏത് ഡാം മാനേജ്മെന്റിന്റെ വീഴ്ചയാണ് എന്ന് ചോദിച്ചു കൊണ്ട് 2018ലെ വെള്ളപ്പൊക്കത്തെ സാധൂകരിക്കുക എന്നതാണ് ആ വിഷയത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തനം...

     കേരള മുഖ്യമന്ത്രിയായിരിക്കാൻ പിണറായി വിജയൻ അല്ലാതെ യോഗ്യനായ മറ്റൊരു മനുഷ്യനും ജനിച്ചിട്ടും ഇല്ല ജനിക്കാനും പോകുന്നില്ല എന്ന രീതിയിൽ ശ്രീ വി ഡി സതീശനുമായി താരതമ്യം ചെയ്ത് പ്രചരണങ്ങൾ നടത്തുക എന്നതാണ് വെള്ളപ്പൊക്കത്തിലെ മറ്റൊരു രാഷ്ട്രീയം... വെള്ളപ്പൊക്ക സമയത്ത് മുഖ്യമന്ത്രി ഭക്ഷണം കഴിക്കുന്നത് വരെ രാഷ്ട്രീയ വിഷയങ്ങളായി ഉന്നയിച്ച് കേരള രാഷ്ട്രീയ രംഗത്ത് ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളുടെ പ്രാധാന്യത്തെ നശിപ്പിക്കുകയാണ് ഇടതുപക്ഷം ചെയ്യുന്നത്... കേന്ദ്രത്തിൽ I. N. D. I സഖ്യം നരേന്ദ്രമോദിക്കെതിരെയുള്ള വിമർശന വിഷയങ്ങളായി തെരഞ്ഞെടുത്തത് നരേന്ദ്രമോദിയുടെ കോട്ട്, കൂൺ ഭക്ഷണം, മുതല, മയിൽ, ഫോട്ടോ, കുഞ്ഞൻ പശു തുടങ്ങിയവയായിരുന്നു... ഇത്തരം അപ്രധാന വിഷയങ്ങൾ ചർച്ചയ്ക്ക് എടുക്കുന്നത് പ്രതിപക്ഷത്തെ കൂടുതൽ കൂടുതൽ ദുർബലമാക്കുകയും നരേന്ദ്രമോദിയെ തുടർ തെരഞ്ഞെടുപ്പുകളിൽ എല്ലാം വിജയിപ്പിക്കുകയും ചെയ്യുന്നതാണ് രാജ്യം കണ്ടത്... വി ഡി സതീശൻ കഴിച്ച ഭക്ഷണത്തിലെ കറികൾ എണ്ണി പ്രതിപക്ഷ കക്ഷികൾ സ്വയം ദുർബലമാകാനും വി ഡി സതീശനെ ഒരു രാഷ്ട്രീയ ശക്തികേന്ദ്രം ആക്കാനും തീരുമാനിച്ചോ ആവോ!!? കേരളത്തിലെ ബിജെപി നേതാക്കന്മാരും ആ വഴിക്ക് തന്നെ സഞ്ചരിക്കുന്നത് ആശങ്കാവഹം എന്നല്ല, നിന്ദ്യമാണ് എന്നാണ് പറയേണ്ടത്... മുഖ്യമന്ത്രി വെള്ളപ്പൊക്ക ദുരിതബാധിതർക്ക് സഹായം എത്തിക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും ആശ്വാസ പദ്ധതികൾ പ്രഖ്യാപിക്കുന്നതിലും എന്തു വീഴ്ച വരുത്തി എന്നു ചൂണ്ടിക്കാണിച്ചു വിമർശിക്കൂ... അതാണ് ശരിയായ രാഷ്ട്രീയ പ്രവർത്തനം... പക്ഷേ അങ്ങനെ വീഴ്ചകൾ പറഞ്ഞു വിമർശിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തിയാൽ 2018 ൽ ഇടതുപക്ഷ സർക്കാരിന് ഡാം മാനേജ്മെൻ്റിൽ സഹിതം ഉണ്ടായ വീഴ്ചകളും തുടർന്ന് ഇടതുപക്ഷ പ്രവർത്തകർ നടത്തിയ ദുരിതാശ്വാസക്യാമ്പുകളിലെ കൊള്ളയും ഭരണപക്ഷം തിരിച്ചു പറയും... ആ വിഷയങ്ങൾ പൊതുജനമധ്യത്തിൽ ഇപ്പോൾ ചർച്ചയ്ക്ക് വരുന്നത് ഇടതുപക്ഷ പ്രതിപക്ഷം ഇഷ്ടപ്പെടുന്നില്ല എന്നതുകൊണ്ടാണോ സാമൂഹിക പ്രസക്തമായ വിഷയങ്ങൾ ഉന്നയിച്ച് ഭരണപക്ഷത്തെ വിമർശിക്കാൻ തയ്യാറാകാത്തത്?? ബിജെപി ഉൾപ്പെടെയുള്ള പ്രതിപക്ഷം അപ്രധാന വിഷയങ്ങളെ പർവതീകരിച്ച് വിമർശങ്ങൾ ഉന്നയിച്ചുകൊണ്ട് മുന്നോട്ടുവരുന്നത്   രാഷ്ട്രീയ പ്രവർത്തനമല്ല മറിച്ച് രാഷ്ട്രീയ പാപ്പരത്തമാണ്... 

     മലയാള വാർത്താ മാധ്യമങ്ങളും വെള്ളപ്പൊക്കത്തിൽ നല്ല രീതിയിൽ രാഷ്ട്രീയം കലർത്തുന്നുണ്ട്... "ഭയം വേണ്ട ജാഗ്രത മതി" എന്ന പിണറായി വിജയൻ സർക്കാരിന്റെ 'ഔദ്യോഗിക' മുദ്രാവാക്യം ഇടതുപക്ഷ നാവുകളായ മാധ്യമങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു... കഴിഞ്ഞ ദിവസം 'വെള്ളപ്പൊക്കക്കെടുതികളെ എല്ലാം നമ്മൾ നേരിടും' എന്ന വിവരണത്തോടെ റിപ്പോർട്ടർ ചാനലിലെ അരുൺ പറയുന്നത് കേട്ടു, "മുൻപ് ഒരു മുഖ്യമന്ത്രി പറഞ്ഞപോലെ, നമ്മൾ ഒരുമിച്ച് അങ്ങ് ഇറങ്ങുകയല്ലേ" എന്ന്... മറ്റൊരു വാചകമാണ് "ഈ നാട്ടിലെ 'ജെൻസികൾ' എല്ലാം ചേർന്ന് കഴിഞ്ഞ പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയത് ഓർമ്മയില്ലേ" എന്ന്... 2018ൽ പ്രളയം നടന്ന അവസരത്തിൽ ഇവിടുത്തെ ചെറുപ്പക്കാർ രക്ഷാപ്രവർത്തനം നടത്തിയ അവസരത്തിൽ പോലും അവരെ "ജെൻസികൾ" എന്ന് സംബോധന ചെയ്തു കേട്ടിട്ടില്ല... പക്ഷേ വർത്തമാനകാലത്ത്; നേപ്പാൾ, ബംഗ്ലാദേശ് കലാപങ്ങൾ മുതൽ പാറ്റ സമരം വരെ നടന്നുകഴിഞ്ഞപ്പോൾ ഉണ്ടായ രാഷ്ട്രീയ മൂല്യമാണ് 2018 രക്ഷാപ്രവർത്തനം നടത്തിയ ചെറുപ്പക്കാരെ 2026ൽ "ജെൻസികൾ" എന്ന് സംബോധന ചെയ്യാൻ കാരണം... നിഷ്കളങ്കമായ മാധ്യമ പ്രവർത്തനം അല്ല മറിച്ച് വെള്ളപ്പൊക്കത്തെ മറയാക്കി നടത്തുന്ന മാധ്യമ രാഷ്ട്രീയ പ്രവർത്തനമാണ് ഇവർ നടത്തുന്നത്...

     2026 കാലവർഷം ശരിയായ സമയത്ത് പെയ്തു തുടങ്ങിയില്ല എന്നു മാത്രമല്ല വളരെ ദുർബലവും ആയിരുന്നു... ഏകദേശം 35 മണിക്കൂർ സമയം കൊണ്ടാണ് സ്ഥിതിഗതികൾ മാറുന്നത്... കുട്ടനാട്, റാന്നി, ആറന്മുള, വയനാട്, പാണക്കാട് തുടങ്ങിയ വിവിധങ്ങളായ സ്ഥലങ്ങളിൽ ആളപായം ഉണ്ടാവുകയും പതിവ് വർഷങ്ങളിൽ കൂടുതൽ കെടുതുകൾ ഉണ്ടാവുകയും ചെയ്തു എന്നത് സമ്മതിക്കുകയും, ആ സംഭവങ്ങളുടെ വിഷമതകളോട് ചേർന്നുനിൽക്കുകയും ചെയ്തുകൊണ്ടുതന്നെ മറ്റൊരു യാഥാർത്ഥ്യവും നമ്മൾ കാണണം... കുട്ടനാട്, ആറന്മുള പോലെയുള്ള പല സ്ഥലങ്ങളും എല്ലാ കാലവർഷ കാലത്തും കെടുതികൾ അനുഭവിക്കുന്ന സ്ഥലങ്ങളാണ്... അവിടെയൊക്കെ സ്ഥിരമായ മാനേജ്മെൻറ് സംവിധാനങ്ങൾ തയ്യാറാക്കാതിരിക്കുന്നത് കേരളപ്പിറവി മുതൽ ഇന്നുവരെ ഭരിക്കുന്ന എല്ലാ സർക്കാരുകളുടെയും വീഴ്ചയാണ്... കൂടാതെ ആട് വന്നു എന്ന് പറയേണ്ടിടത് ആന വന്നു എന്നു പറയുന്ന മാധ്യമപ്രവർത്തനം പൊതുജനങ്ങൾക്ക് അല്പം പോലും സമാധാനം നൽകുന്നില്ല എന്ന് പറയാതെ വയ്യ...

     രാഷ്ട്രീയത്തിന്റെ കണ്ണടയിൽ കൂടെ അല്ലാതെ മഴക്കെടുതികളെ കാണുന്നവർ മഴക്കെടുതികൾ നേരിട്ട് അനുഭവിക്കുന്നവർ മാത്രമാണ്... അവരുടെ നഷ്ടങ്ങൾ പരിഹരിക്കാനും അവരുടെ ദുരവസ്ഥയിൽ ഒരു താങ്ങായി നിൽക്കാനും എങ്ങനെ കഴിയും എന്ന് ഒന്നായി ചിന്തിക്കുമ്പോൾ മാത്രമാണ് "കേരളം ഒറ്റക്കെട്ടായി നേരിട്ടു" എന്നത് വെറുമൊരു മേനി പറച്ചിൽ അല്ലാതെ അർത്ഥവത്തായ ഒരു വാചകം ആകുന്നത്... അല്ലെങ്കിൽ എല്ലാം വെറും രാഷ്ട്രീയ നേട്ടങ്ങൾക്കുള്ള പ്രവർത്തനങ്ങൾ മാത്രം...✍️ 

[Rajesh Puliyanethu

 Advocate, Haripad]

Sunday, 31 May 2026

ഹിന്ദുമത ചിഹ്നങ്ങൾ അനഭിമതമോ!!??

      ഐപിഎൽ ഫൈനൽ മത്സരത്തിന്റെ സമാപന വേളയിൽ നടന്ന ഡ്രോൺ ഷോയിൽ ഹിന്ദു ആരാധനാ ചിഹ്നങ്ങൾ പ്രദർശിപ്പിച്ചതാണ് ഇന്നത്തെ ഒരു വിവാദ വിഷയം... 

     ഒരു ഡ്രോൺ ഷോയിൽ വർണ്ണമനോഹരമായി ശിവതാണ്ഡവ ചിത്രമോ, തൃശൂലത്തിന്റെ ചിത്രമോ പ്രദർശിപ്പിച്ചാൽ ചിലർക്ക് ഇത്രയധികം അസ്വസ്ഥത ഉണ്ടാകാൻ കാരണം എന്ത് എന്നാണ് ആദ്യം തിരിച്ചറിയേണ്ടത്... നയന മനോഹരമായ ഒരു കാഴ്ച എന്നതിനപ്പുറം നിങ്ങൾ ഉയർത്തുന്ന അസ്വസ്ഥതയും പ്രതിഷേധവുമാണ് ഇത്തരം സംഭവങ്ങൾക്ക് മതത്തിന്റെയും, വേർതിരിവിന്റെയും നിറങ്ങൾ നൽകുന്നതിന് കാരണമാകുന്നത്... ശിവതാണ്ഡവ ചിത്രം ആകാശത്ത് വിരിഞ്ഞു എന്ന് കരുതി കണ്ടു നിൽക്കുന്നവരെല്ലാം എഴുന്നേറ്റുനിന്ന് വണങ്ങണമെന്ന് ആരും ശാഠ്യം പിടിക്കുന്നില്ലല്ലോ? പിന്നെ എന്താണ് പ്രശ്നം?? 

     ഒരു ഡ്രോൺ ഷോ മനോഹരമാക്കാൻ എന്തെല്ലാം ചിത്രങ്ങൾ ഉപയോഗിക്കാൻ സാധിക്കും?? ഇന്ത്യയുടെ ഭൂപടം കാണിക്കാം... പക്ഷേ ആ ഭൂപടം ഒരു ഡ്രോൺ ഷോയിൽ ഭാരതാംബയുടെ ചിത്രവും ചേർത്ത് പ്രദർശിച്ചാൽ മാത്രമാകും കൂടുതൽ ആകർഷണീയത ഉണ്ടാകുന്നത്... ചൊറിച്ചിൽ ഗ്രൂപ്പുകൾക്ക് അങ്ങനെ ആകണമെന്നില്ല... അതിനാൽ അവരുടെ താൽപര്യങ്ങളെ കുറിച്ച് തർക്കങ്ങൾക്കും മുതിരുന്നില്ല...  ഭാരതാംബയുടെ ചിത്രം ചേർത്ത് പ്രദർശിപ്പിച്ചാൽ അതും സ്വീകാര്യമല്ല... പിന്നെ വാഹനങ്ങളുടെ ചിത്രങ്ങൾ,, മൃഗങ്ങളുടെയും, പക്ഷികളുടെയും ചിത്രങ്ങൾ,, പ്രകൃതിയുടെ സീനറികൾ,, കലാകാരന്മാരുടെയും പ്രശസ്ത വ്യക്തിത്വങ്ങളുടെയും ചിത്രങ്ങൾ,, സ്പോർട്സ് ചിത്രങ്ങൾ,, മത ദൈവങ്ങളുടെ ചിത്രങ്ങൾ എന്നിവയൊക്കെയാണ് സാധ്യതകൾ... [[[[[മത ദൈവങ്ങളുടെ ചിത്രങ്ങളിൽ ഹിന്ദുവിന്റെയും, ക്രൈസ്തവന്റെയും, ബുദ്ധന്റെയും ഒഴികെ മറ്റു മതസ്ഥരുടെ ചിത്രങ്ങൾ ചേർത്ത് വെച്ച് പ്രദർശനത്തെ തുല്യത പെടുത്താൻ കഴിയുമെന്നും കരുതാൻ കഴിയില്ലല്ലോ? ഞങ്ങൾക്ക് ചിത്രങ്ങൾ ഇല്ലാത്തതിനാൽ മറ്റാർക്കും വേണ്ട എന്ന് ചിന്തിക്കത്തക്ക വിധത്തിൽ 2047 ലെ ചിലരുടെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കപ്പെട്ടിട്ടുമില്ലല്ലോ?]]]]]

     സത്യത്തിൽ ഒരു തൃശ്ശൂലമോ, ശിവതാണ്ഡവ ചിത്രമോ തികഞ്ഞ വർഗീയത മനസ്സിൽ സൂക്ഷിക്കാത്ത ആരെയും അലോസരപ്പെടുത്തേണ്ട കാര്യമില്ല... ഒരു ഡ്രോൺ ഷോയിൽ മനോഹരമായ പ്രദർശിപ്പിക്കാൻ കഴിയുന്ന രൂപ സൗകുമാര്യം ഈ ചിത്രങ്ങൾക്കുണ്ട് എന്ന് മാത്രം കരുതിയാൽ മതി... അത് ക്രിക്കറ്റുമായി ചേർന്ന ഒരു ഇവൻ്റിൽ പ്രദർശിപ്പിച്ചാലും വിമർശിക്കേണ്ട കാര്യമില്ല, കാരണം ഡ്രോൺ പ്രദർശനത്തിന്റെ വിജയം ആ പ്രദർശനത്തിന്റെ ആകർഷണീയത മാത്രമാണ്... ഷോയുടെ സംഘാടകർ ആ ഷോയുടെ പ്രദർശന വിജയത്തിനാണ് മുൻഗണന നൽകുന്നത്... അത്രമാത്രം... ഹിന്ദുവിന്റെ ചിത്രങ്ങൾ ആകാശത്ത് തെളിയുമ്പോൾ ഇത്രയധികം അലോസരപ്പെടുന്നവർ;; സ്പോർട്സ് ഇവൻ്റിൽ അവ പ്രദർശിപ്പിക്കപ്പെട്ടു എന്ന പേരിൽ വിമർശിക്കുന്നു എന്ന് മാത്രമല്ല കാണേണ്ടത്... ഈ ചിത്രങ്ങളെയും അത് പ്രതിനിധാനം ചെയ്യുന്ന സകലതിനെയും വെറുപ്പോടെ കാണുന്നു എന്നാണ് മനസ്സിലാക്കേണ്ടത്... കലിമ ചൊല്ലാൻ അറിയാത്തവനെ കൊല്ലാൻ തോന്നുന്ന പെഹൽഗാം വെറുപ്പിന്റെ ചെറിയ വെർഷനുകൾ... അത്രമാത്രം... 

     പ്രബുദ്ധൻ എന്ന മുഖംമൂടി അണിഞ്ഞ് മതേതരത്വം എന്ന ലേപനവും പുരട്ടി ഉള്ളിൽ ക്രൂരതയും, പല്ലുകളിലും നഖങ്ങളിലും വിഷവും ഒളിപ്പിച്ചുവെച്ചു നടക്കുന്ന;; ഏതൊരു വിഷയത്തിൽ നിന്നും വിഭജനത്തിന്റെ ബീജങ്ങളെ തിരഞ്ഞെടുത്തു വളർത്തിയെടുക്കാൻ കഴിവുള്ള പൊളിറ്റിക്കൽ ഇസ്ലാമിൻ്റെ പ്രോക്താക്കള്‍ക്ക് മാത്രമാണ്  ഐ പി എൽ ഫൈനലിലെ ഡ്രോൺ ഷോയിൽ പോലും വെറുപ്പിന്റെ സാധ്യതകൾ തിരഞ്ഞെടുത്തു പ്രചരിപ്പിക്കാൻ കഴിയുന്നത്... രാജ്യത്ത് നടക്കുന്ന ഓരോ സംഭവങ്ങളെയും അടിസ്ഥാനമാക്കി മതനിരപേക്ഷതയ്ക്ക് വേണ്ടി നടത്തുന്ന വിമർശനം എന്ന പേരിൽ വെറുപ്പു വമിപ്പിക്കുന്ന ഇക്കൂട്ടരുടെ പ്രവർത്തനരീതികൾ ഒരല്പം പോലും നിഷ്കളങ്കമാണെന്ന് കാണുവാൻ കഴിയില്ല... ഈ രാജ്യത്തെ ഭൂരിപക്ഷ സമുദായമായ ഹിന്ദു സമൂഹത്തിന്റെ എല്ലാ അടയാളങ്ങളും നിഷ്കാസനം ചെയ്യപ്പെടേണ്ടവ ആണെന്നും ആ അടയാളങ്ങളെ പ്രദർശിപ്പിക്കാൻ തയ്യാറാക്കുന്നവൻ വേട്ടയാടപ്പെടുമെന്നുമുള്ള സന്ദേശമാണ് ഇവിടെ നൽകപ്പെടുന്നത്... സനാതന ധർമ്മം ഉന്മൂലനം ചെയ്യപ്പെടേണ്ടതാണെന്ന് ഉദയനിധി പറഞ്ഞതിന്റെ മറ്റൊരുവശം...

     സംഘപരിവാറിനെ പഴി പറയുന്നു എന്ന വ്യാജേന ഹിന്ദു സമൂഹത്തിന് നേരെയാണ് ഇവിടെ നിശബ്ദമായതും ഒപ്പം വിനാശകരമായ സ്ഫോടന ശേഷിയും ഉള്ള പ്രവർത്തനങ്ങൾ നടക്കുന്നത്... ആ പ്രവർത്തനങ്ങൾക്ക് പ്രതിരോധം തീർക്കുന്നു എന്നത് മാത്രമാണ് സംഘപരിവാറിനോടുള്ള വിരോധ കാരണം... 

     അപഗ്രഥിച്ച് മനസ്സിലാക്കാനും തിരിച്ചറിവോടെ പ്രവർത്തിക്കാനും കഴിവുള്ള ഒരു ജനത ഇവിടെ ഉണ്ട് എന്നത് മാത്രമാണ് ആശ്വാസം...

✍️ Adv. Rajesh Puliyanethu

Friday, 3 April 2026

" അപരൻ" ആര് ആർക്ക്...!!???

കേരളാ ഹൈക്കോടതിയുടെ ഒരു സമീപകാല നിരീക്ഷണം കണ്ടു... 

     'അപരന്മാർ' തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ വിമർശിക്കുന്ന തരത്തിലായിരുന്നു  ആ നിരീക്ഷണം... ഒന്നാമതായി ഉയരുന്ന ചോദ്യം ആരാണ് 'അപരൻ' എന്നതാണ്? രണ്ടാമത്തെ ചോദ്യം, ആർക്കാണ് അപരൻ? I മൂന്നാമത്തെ ചോദ്യം, ആരാണ് 'ആത്മൻ'?? അപരന്മാരെ കയ്യിൽ കിട്ടിയാൽ കണ്ഠ ഛേദം നടത്തിക്കളയും എന്നു വരെ തോന്നിപ്പോയി...

     ചാനലുകളിലെ ചർച്ചകൾ കണ്ടും, പത്രവാർത്തകൾ കണ്ട് ആവേശം കൊണ്ടും ഗ്യാലറികൾക്ക് വേണ്ടി ഉത്തരുവകൾ ഇറക്കുന്നതിന് വെമ്പൻ കൊണ്ടിരിക്കുന്ന ന്യായാധിപൻമാരുടെ എണ്ണം വർദ്ധിച്ചു വരുന്നതായി തോന്നുന്നു... അല്ലെങ്കിൽ ഒരു പൗരന് ഭരണഘടന നൽകുന്ന നിയമപരമായ/ ഭരണഘടനാ അവകാശങ്ങളെപ്പോലും മറന്നുകൊണ്ട് ഇപ്രകാരത്തിലുള്ള ഒരു പരാമർശം നടത്തുന്നതിന് മുതിരുമായിരുന്നോ!!??

     ഭരണ ഘടനയുടെ സംരക്ഷകരാണ് സുപ്രീം കോടതി എന്നാണ് അടിസ്ഥാന സങ്കൽപ്പം. ഭരണ ഘടനയുടെ അടിസ്ഥാന തത്വങ്ങളെ എവിടെയെങ്കിലും ലംഘിക്കപ്പെടുന്നു എന്ന അവസ്ഥ സംജാതമായാൽ അതിനെ പ്രതിരോധിക്കാൻ ഉത്തരവാദിത്വപ്പെട്ട കോടതിയിൽ നിന്നുതന്നെ ഇത്തരം പരാമർശങ്ങൾ ഉണ്ടാകുന്നത് അതിശയകരവും ആശങ്കാജനകവുമാണ്...

     ഭരണഘടന നൽകുന്ന തുല്യത എന്ന അവകാശം article. 14 മുതൽ ആരംഭിക്കുന്നു... [Equality before Law].​["The State shall not deny to any person equality before the law or the equal protection of the laws within the territory of India."] തെരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നത് നിയമപരമായ അവകാശമാണ് എന്ന് സുപ്രീം കോടതി മുൻപിനാലെ വിലയിരുത്തിയിട്ടുള്ളതിനാൽ ഈ provision വലിയ പ്രാധാന്യം അർഹിക്കുന്നു... ഈ തുല്യതാ സങ്കല്പത്തിന് വ്യതിയാനം ഉണ്ടാകാൻ ചില 'ഇളവുകൾ' മാത്രമാണ് ഭരണഘടന അനുവദിച്ചു തരുന്നത്... സ്ത്രീകളുടേയും കുട്ടികളുടെയും സുരക്ഷിത്വത്തിനായി നൽകുന്ന ഇളവുകൾ പോലെ ചിലത്... അവിടേയും ക്ഷേമത്തിനും സുരക്ഷിതത്വത്തിനും മാത്രമാണ്  ഇളവുകൾ അനുവദിച്ചു നൽകുന്നത്... ഒരിക്കലും രണ്ടു വ്യക്തികളെ തമ്മിൽ ഇകഴ്ത്തിയൊ, പുകഴ്ത്തിയൊ കാണിക്കുന്നതിന് ഭരണഘടനയിലെ യാതൊരു വ്യവസ്ഥയും അനുവദിക്കുന്നില്ല... സ്ഥാനാർത്ഥിക്ക് അക്ഷരങ്ങൾ കൂട്ടിവായിക്കാനുള്ള കഴിവുണ്ടോ എന്നതുപോലും വിവേചനത്തിന് കാരണമാകാൻ പാടില്ല എന്ന നിയമ സംവിധാനത്തിനുള്ളിലാണ് പേരിലെ സാമ്യം വിവേചനത്തിന് കാരണമാകുന്നത് എന്നതാണ് വലിയ തമാശ...

     ഒരു പ്രമുഖ രാഷ്ട്രീയ കക്ഷിയുടെ നേതാവ് മത്സര രംഗത്ത് ഉണ്ടെങ്കിൽ ആ നേതാവിന്റെ പേരുള്ള മറ്റൊരു ഇന്ത്യൻ പൗരൻ അതേ മണ്ഡലത്തിൽ മറ്റൊരു ചിഹ്നത്തിൽ മത്സരത്തിനായി വന്നാൽ ആ വ്യക്തി എങ്ങനെയാണ് പ്രമുഖ രാഷ്രീയ കക്ഷിയുടെ "അപരൻ" ആകുന്നത് എന്നതാണ് കാതലായ ചോദ്യം?? പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ സ്ഥാനാർത്ഥിക്ക് ഭരണഘടന നൽകുന്ന അതേ അവകാശം തന്നെയാണ് ഒരു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഈ രാജ്യത്തെ എല്ലാ പൗരന്മാർക്കും ഭരണഘടന നൽകുന്ന അവകാശം... ഒരു പൗരന് ഭരണഘടന അനുവദിച്ചു നൽകുന്ന പ്രീവിലേജ് ഇല്ലാതാക്കാനല്ല കോടതികൾ നില കൊള്ളേണ്ടത്,, മറിച്ച് അത് സംരക്ഷിക്കുന്നതിന് വേണ്ടിയാകണം...

     ഒരു മണ്ഡലത്തിൽ 'രാജേഷ് B' എന്ന പേരിൽ ഒരാൾ പ്രമുഖ രാഷ്ട്രീയ മുന്നണികളായ എൽഡിഎഫിൽ നിന്നോ യുഡിഎഫിൽ നിന്നോ എൻഡിഎ യിൽ നിന്നോ മത്സരിക്കുന്നുണ്ട് എങ്കിൽ ആ മണ്ഡലത്തിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറുള്ള എല്ലാ രാജേഷ് നാമധാരികളും അപരന്മാർ ആവുകയാണോ? മറിച്ച് രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടുകൂടി മത്സരിച്ചാൽ 'അപരൻ' പട്ടത്തിൽ നിന്നും മോചനം ലഭിക്കുമോ? സ്വതന്ത്ര സ്ഥാനാർത്ഥി മാത്രമാണോ 'അപരൻ' വിളി കേൾക്കേണ്ടി വരുന്നത്?? സ്വതന്ത്ര സ്ഥാനാർത്ഥികളായ അനേകം പേർ ജയിച്ചു കയറി വന്ന ചരിത്രമുള്ള ഇന്ത്യൻ തെരഞ്ഞെടുപ്പ് ഗോദയിൽ വിജയ സാധ്യത ഉള്ളവർ/ ഇല്ലാത്തവർ എന്ന നിലയിലുമല്ല ഈ വേർതിരവ് എന്ന് നിശ്ചയമാണ്... അല്ലെങ്കിൽ തന്നെ തെരഞ്ഞെടുപ്പിൽ ജയിക്കാൻ സാദ്ധ്യതയുള്ള സ്ഥാനാർത്ഥി അല്ലെങ്കിൽ ജയിക്കാൻ സാധ്യതയില്ലാത്ത സ്ഥാനാർത്ഥി എന്ന രീതിയിൽ പൗരന്റെ അവകാശങ്ങളെ വേർതിരിക്കാൻ ആർക്കാണ് അധികാരമുള്ളത്!?  ഏതെങ്കിലും പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ സ്ഥാനാർത്ഥിയായി ഒരു രാജേഷ് ബി വരുന്നതോടുകൂടി മറ്റെല്ലാ 'രാജേഷ്' നാമധാരികളും 'അപരൻ' പട്ടം സ്വന്തമാക്കുന്നവരായി മാറുകയാണോ!!?? അവർക്ക് സ്വന്തം വ്യക്തിത്വത്തിൻ്റെ അടിസ്ഥാനത്തിൽ മത്സര രംഗത്തേക്ക് ഇറങ്ങുന്നതിനുള്ള അവസരത്തെ റദ്ദു ചെയ്യുന്നത് എന്തുതരം ജനാധിപത്യമാണ്!? പ്രമുഖ രാഷ്രീയ കക്ഷിയുടെ പ്രതിനിധിയെ ഒന്നാമനായും രാഷ്രീയ കക്ഷിയുടെ പിൻതുണയില്ലാത്ത, ഒരേ ഭരണഘടനയുടെ കീഴിൽ വരുന്ന മറ്റൊരുവൻ രണ്ടാമനായും ചിത്രീകരിക്കപ്പെടുന്നതിലെ ഔചിത്യമെന്താണ്? നിയമ സാധുത എന്താണ്?? ഈ നിയമ വിരുദ്ധത ഒരു കോടതി തന്നെ എൻഡോഴ്‌സ് ചെയ്തു നൽകുക എന്നത് അങ്ങേ അറ്റം അപലപനീയമാണ്... 

     പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ സ്ഥാനാർത്ഥിക്കും 'അപരൻ' വിളിക്ക് വിധേയനാകേണ്ടിവന്ന സ്ഥാനാർത്ഥിക്കും ഒരേ ഇന്ത്യൻ പൗരത്വമല്ലേ ഉള്ളത്? ഒരേ ഇന്ത്യൻ പാസ്പോർട്ടല്ലേ ലഭ്യമാവുക? ഒരേ ഭരണഘടനയും നിയമങ്ങളും അല്ലേ ബാധകമാവുക... ഒരേ ഇലക്ഷൻ കമ്മീഷനല്ലേ ഇരുവരുടേയും തെരഞ്ഞെടുപ്പ് നിയന്ത്രിക്കുക? ഒരേ വരണാധികാരിയല്ലേ തെരഞ്ഞെടുപ്പ് നടപടികൾ നടത്തുക? അടിസ്ഥാനപരമായി ഒരേ ഇനം വോട്ടേഴ്സ് ലിസ്റ്റിലെ അംഗങ്ങളായിരിക്കില്ലെ ഇരുവരും? ഇരുവരും ഒരേ സംഖ്യയല്ലേ തെരഞ്ഞെടുപ്പിൽ കെട്ടിവെയ്ക്കുക? ഇരുവർക്കും ഒരേപോലെ ബാധകമല്ലാത്ത എന്ത് നിയമപരമായ വ്യവസ്ഥയാണ് നിലനിൽക്കുന്നത്?? കാര്യങ്ങൾ എല്ലാം ഇപ്രകാരമാണെങ്കിലും പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ സ്ഥാനാർത്ഥി അല്ലാത്ത അതേ നാമധാരി സ്ഥാനാർത്ഥി "അപരൻ" എന്ന വിളികേൾക്കേണ്ടി വരുന്നു എങ്കിൽ അതിന് ഒറ്റ ഉത്തരമേ ഉള്ളൂ... മാധ്യമ പ്രവർത്തകരും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രമുഖ രാഷ്രീയകക്ഷി അംഗങ്ങളും അവരെ "അപരൻ". എന്ന് വിളിക്കുന്നു... അത്രമാത്രം... പക്ഷേ കോടതികൾ അത് ഏറ്റ് വിളിക്കുന്നത് ലജ്ജാകരമാണ്...

     ജനങ്ങൾ തങ്ങൾ വോട്ടു ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥാനാർത്ഥിക്ക് ചെയ്യുന്ന വോട്ട് പേരിലെ സാമ്യം മൂലം മറ്റൊരുവനു പോകുന്നത് ജനഹിതത്തിന് എതിരായ കാര്യമാണെന്ന് സമ്മതിക്കുന്നു... എന്നാൽ സമാന നാമധാരിയായ ഏതൊരു സ്ഥാനാർത്ഥിയുടെയും നിയമപരമായ അവകാശങ്ങളെ ലംഘിച്ചുകൊണ്ട് ഈ വിഷയത്തിന് പരിഹാരം കാണുവാൻ സാധ്യമല്ല... ഓരോ സ്ഥാനാർത്ഥിയും വോട്ടിംഗ് മെഷീനിൽ വരുന്ന തങ്ങളുടെ സ്ഥാനവും ചിഹ്നവും കൃത്യമായി ജനങ്ങളെ / തങ്ങളുടെ വോട്ടർമാരെ പറഞ്ഞു മനസ്സിലാക്കുക എന്നതു മാത്രമാണ് പ്രതിവിധി. 

     തെരഞ്ഞെുപ്പിൽ മത്സരിക്കുന്ന ഒരേ നാമധാരികളായ രണ്ട് വ്യക്തികൾക്കിടയിൽ യാതൊരു വിധത്തിലുള്ള വേർതിരിവുകളും നിലനിൽക്കുന്നില്ല എന്നും, ആരേയും "അപരൻ" എന്ന് വിളിച്ച് ആക്ഷേപിക്കാൻ പാടില്ല എന്നും രാഷ്ട്രീയ പ്രവർത്തകർക്കും മാധ്യമങ്ങൾക്കും, ഇലക്ഷൻ കമ്മീഷനും സുപ്രീം കോടതിയും നിർദ്ദേശം നൽകണമെന്ന് തുല്യതയിൽ വശ്വസ്സിക്കുന്ന ജനാധിപത്യ വിശ്വാസികൾ ആഗ്രഹിക്കുന്നു എന്നതാണ് എൻ്റെ കാഴ്ചപ്പാട്.....

[Rajesh Puliyanethu

 Advocate, Haripad]

                  

Saturday, 8 November 2025

ഗണഗീതത്തിൽ അസ്വസ്ഥത ആർക്ക്??

 ✍️ Rajesh Puliyanethu ദേശീയ ഗാനമായ 'ജനഗണമനയും' ദേശീയ ഗീതമായ 'വന്ദേ മാതരവും' അടിസ്ഥാനപരമായി ദേശഭക്തി ഗാനങ്ങളാണ്.... ഭാരതത്തിൽ അനേകം ദേശ ഭക്തിഗാനങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്... എന്നാൽ മഹത്തായ ഈ സ്ഥാനങ്ങൾ മറ്റ് ദേശഭക്തി ഗാനങ്ങൾക്ക് ലഭിച്ചിട്ടില്ല എന്നു മാത്രം.... എല്ലാ ദേശഭക്തി ഗാനങ്ങളുടെയും ഉദ്ദേശം ഭാരതത്തെ അഭിമാനത്തോടെയും, ആദരവോടെയും, സ്നേഹത്തോടെയും, ഉർത്തിക്കാട്ടുക എന്നതാണ്... 

     ഏതെങ്കിലും ഒരു പ്രത്യേക സംഘടന ഒരു ഗീതത്തെ അവരുടെ ഔദ്യോഗിക പരിപാടികളിൽ നിരന്തരമായി ഉപയോഗിക്കുന്നു എന്നു കരുതി ആ ഗീതം അനഭിമതമാകുന്നത് എങ്ങനെയാണ്!!! ??

     ആ ഗീതം ഏതെങ്കിലും ഒരു സംഘടനയ്ക്ക് വേണ്ടി രചിച്ചതാണെങ്കിൽ കൂടി ആ ഗീതത്തിൽ വിമർശനാത്മകമായ വരികൾ ഒന്നും തന്നെയില്ല എങ്കിൽ ആ ഗീതത്തെ എങ്ങനെ അകറ്റി നിറുത്താൻ കഴിയും?

     വന്ദേ ഭരത് ട്രെയിനിൽ RSS അവരുടെ പരിപാടികളിൽ തുടർച്ചയായി ഉപയോഗിക്കാനുള്ള ""പരമ പവിത്രമതാമീ മണ്ണിൽ ഭാരതാംബയെ പൂജിക്കാൻ"" എന്ന ഗാനം സ്കൂൾ വിദ്യാർത്ഥികൾ ആലപിച്ചു എന്നതാണ് ഇന്നത്തെ വിവാദ കാരണം... അത് തെറ്റായിപ്പോയി എന്നുപറയുന്നവർക്ക്  'അവരുടെ സ്വന്തം രാഷ്ട്രീയ താല്പര്യങ്ങൾക്ക് ഇഷ്ടമല്ല' എന്നതിനപ്പുറം എന്ത് ന്യൂനതയാണ് ചൂണ്ടിക്കാട്ടാനുള്ളത്?? ഈ ഗീതം എവിടെയെങ്കിലും പാടുന്നതിന് നിയമപരമായ വിലക്കുകൾ ഉണ്ടോ?? ദേശീയ ഗാനവും, ദേശീയ ഗീതവും അല്ലാതെ മറ്റൊരു ഗാനവും പൊതുവിടങ്ങളിലോ, നികുതിപ്പണം വിനിയോഗിച്ച് സ്ഥാപിതമായ ഇടങ്ങളിലോ ആലപിക്കാൻ പാടില്ല എന്ന നിയമം നിലനിൽക്കുന്നുണ്ടോ?? നിയമം നിലനിൽക്കുന്നില്ല എങ്കിൽ പോലും ആ പാട്ടിലെ വരികൾക്കിടയിൽ സമൂഹത്തിനെ തെറ്റിദ്ധരിപ്പിക്കുന്നതോ, തലമുറകളെ വഴിതെറ്റിക്കുന്നതോ ആയ എന്തെങ്കിലും ഉണ്ടോ??  അപ്രകാരമുള്ള ഒന്നും തന്നെ ഇല്ല എന്നിരിക്കെ ഈ ഗാനം നിഷിദ്ധമാകുന്നത്  നിങ്ങളുടെ തീട്ടൂരം എന്നതിനപ്പുറം മറ്റെന്താണ്??

     'ഗണഗീതം' എന്നാൽ ആളുകൾ ഒത്തുചേർന്ന് പാടുന്നത് എന്ന അർത്ഥമാണുള്ളത്... ഏതു ദേശഭക്തിഗാനവും/ഗാനവും ആളുകൾ ഒത്തുചേർന്ന് പാടിയാൽ അത് ഗണഗീതമാണ്... ദേശഭക്തിഗാനം അടച്ചിട്ട മുറികൾക്കുള്ളിൽ ആലപിക്കാനുള്ളതല്ല... ഭാരതമെന്ന ആവേശത്തെ ഉയർത്തുന്നതിനും ഒപ്പം ഈ രാജ്യത്തിനോടുള്ള ഭക്തിയും, കർത്തവ്യ ബോധവും വളർത്തുവാൻ വേണ്ടിയാണ് ദേശഭക്തിഗാനങ്ങൾ രചിക്കപ്പെട്ടിട്ടുള്ളത്... ആ ഗാനങ്ങൾ ഈ രാജ്യത്തിൻറെ ഓരോ മുക്കിലും മൂലയിലും ഉറക്കെ ഉറക്കെ ആലപിക്കപ്പെടും... കുരിശു കണ്ട ചെകുത്താനെപ്പോലെ ഈ ദേശത്തിനും, ദേശത്തിൻറെ ശക്തിയായ ദേശീയതയ്ക്കും എതിരെ യുദ്ധം ചെയ്യുന്നവർക്ക് ഇത്തരം ദേശഭക്തിഗാനങ്ങൾ അലോസരതയുണ്ടാക്കും എന്ന കാര്യത്തിൽ യാതൊരു അതിശയവുമില്ല... സംഘപരിവാറിന്റെ പേര് പറഞ്ഞ് ഇക്കൂട്ടർ യഥാർത്ഥത്തിൽ ദേശത്തിനും, ദേശീയതയ്ക്കും എതിരെയാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്... രാഷ്ട്രീയ സ്വയം സേവക സംഘം പോലെ കഴിവും, പഴക്കവും, അധികാരവും, ആത്മാഭിമാനവും, കരുത്തും, ഉറച്ച നിലപാടുകളും ഉള്ള ഒരു സംഘടന നിങ്ങളുടെ തീട്ടൂരങ്ങൾക്ക് കഴഞ്ചം വില വെച്ച് തരുമെന്ന് കരുതുന്നുണ്ടോ??

     ഭാരതാംബയെ പൂജിക്കാൻ പുണ്യവാഹിനി സേചന മേൽക്കും പൂങ്കാവനങ്ങളുണ്ട് എന്നു പറയുന്നതും, അടിമുടി സേവന സന്നദ്ധതയോടെ ഇലയും, പൂവും, മൊട്ടുകളും ഇറുത്തർപ്പിക്കാൻ തയ്യാറായവർ തഴച്ചു വളരുന്നുണ്ട് എന്ന് കേൾക്കുന്നതും നിങ്ങളെ ദേഷ്യം പിടിപ്പിക്കുന്നതാകാം...

     ഭഗത് സിംഹനും,  ഝാൻസിയും ഭേരി മുഴക്കുന്ന,, ശ്രീനാരായണ ഗുരുവും അരവിന്ദ മഹർഷിയും ശ്രീകോവികൾ തുറക്കുന്ന,, ശ്രീരാമകൃഷ്ണ പരമഹംസരും, തുളസീദാസും നിവേദ്യമർപ്പിക്കുന്ന,, സ്വാമി വിവേകാനന്ദൻ ബലിഹവ്യം തൂകുന്നതെന്ന് വർണ്ണിക്കുന്ന വരികൾ നിങ്ങളെ അസ്വസ്ഥമാക്കുന്നുണ്ടാകാം... അല്ലെങ്കിൽ ഈ മഹാ വ്യക്തിത്വങ്ങൾ നിങ്ങളുടെ വിധ്വംസകവഴികളിലെ മൈനാകങ്ങൾ ആകുന്നുണ്ടാകാം...

     ഈ മഹാത്മാക്കളുടെ ശ്രീ പീഠത്തിൽ ആദ്യ കർമ്മമായ നിർമാല്യം തൊട്ടുണരുന്ന ഒരു ജീവ മുകുളം പോലും വാടി കൊഴിഞ്ഞു പോകില്ല എന്ന ആത്മവിശ്വാസവും, ഈ മഹാത്മാക്കളുടെ ചിന്താമാരുതനേൽക്കാൻ അഖില ജനങ്ങളെയും ക്ഷണിക്കുന്നതും, ഇവിടെയാണ് ഭാരതം ഉണരുന്നത് എന്ന് ഉത്ഘോഷിക്കുന്നതും നിങ്ങളെ വെറളി പിടിപ്പിക്കുന്നുണ്ടാകാം...

     ഈ ഗാനം നിങ്ങളെ ഈ വിധമൊക്കെ അസ്വസ്ഥമാക്കുന്നുവെങ്കിൽ അത് ഈ ഗാനത്തിൽ അടങ്ങിയിരിക്കുന്ന ഊർജത്തെയാണ് അടയാളപ്പെടുത്തുന്നത്... അത്രയധികം ഊർജ്ജം ഉൾക്കൊള്ളുന്ന ഒരു സംഘടന ഹൃദയത്തിൽ തൊട്ട് ആലപിക്കുന്നതു കൊണ്ടാകാം അത് സാദ്ധ്യമായതും.... അണപൊട്ടി ഒഴുകുന്ന ജലത്തെ കീറ് വാഴയില കൊണ്ട് തടയാൻ ശ്രമിക്കുന്നതു പോലെയാണ് നിങ്ങൾ ഈ ഗാനത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്നത്... പാഴ്ശ്രമത്തിനും അഭിവാദ്യങ്ങൾ...


വന്ദേമാതരം

ഭാരത് മാതാ കീ ജയ്


[Rajesh Puliyanethu 

 Advocate, Haripad]

Thursday, 6 November 2025

പറഞ്ഞതു കേട്ടതിലെ അംഗീകാരം...!?

✍️ Adv Rajesh Puliyanethu നമ്മളോട് 'അഭിമുഖമായി' ഇരുന്നു കൊണ്ടു തന്നെ സംസാരിക്കുന്ന ഒരു വ്യക്തി നൂറു കാര്യങ്ങൾ ഒരു പക്ഷേ നമ്മളോട് പറഞ്ഞിട്ടുണ്ടാകും.. അതിൽ ചില വിഷയങ്ങളെക്കുറിച്ച് മാത്രമായിരിക്കും നമ്മൾ പൂർണ്ണമായോ, ഭാഗീകമായോ ആയ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുള്ളത്... എന്നാൽ തൊണ്ണൂറ്റി അഞ്ച് കാര്യങ്ങളിലും പൂർണ്ണമായോ, ഭാഗികമായോ ആയ അഭിപ്രായ വ്യത്യാസങ്ങൾ നമുക്കുണ്ടാകാം... ചിലതിൽ യാതൊരു ധാരണയും ഉണ്ടായെന്നും വരില്ല...

ഒരു വ്യക്തി ഒരു വിഷയത്തെക്കുറിച്ച് ശ്രവിച്ചു കൊണ്ടിരിക്കുമ്പോൾ അയാളുടെ മനസ്സ്;; വിഷയത്തെക്കുറിച്ചുള്ള യോജിപ്പുകളും, വിയോജിപ്പുകളും, അർധ അംഗീകാരങ്ങളും, സമാനമായ മറ്റു വിഷയങ്ങളെക്കുറിച്ചും, പ്രസ്തുത വിഷയത്തെക്കുറിച്ച് മറ്റാരെങ്കിലും മുൻപ് പറഞ്ഞിട്ടുള്ള കമൻ്റുകളും, സ്വന്തം ധാരണകളും, ആ വിഷയത്തെക്കുറിച്ച് കേട്ട തമാശകളും, വിമർശനങ്ങളും,, പരാമർശങ്ങളും  എല്ലാം നിമിഷാർധങ്ങൾക്കുള്ളിൽ വിശകലനം ചെയ്യുന്ന തിരക്കിലായിരിക്കും...  കേട്ട വിഷയത്തെക്കുറിച്ച് വിമർശനാത്മകമായ  എന്തെങ്കിലും മനസ്സിലുണ്ടെങ്കിൽ പോലും 'പ്രകടിപ്പിക്കേണ്ടതില്ല' എന്ന തീരുമാനവുമാകാം അയാൾ യാതൊരുവിധത്തിലുള്ള പ്രതികരണവും നടത്താതെ മൗനമായി കേട്ടിരിക്കുന്നതിനുള്ള കാരണം...

പക്ഷെ പ്രകടമായി വിമർശനം ഉന്നയിക്കാത്ത വിഷയത്തിൽ തൻ്റെ വാക്കുകളെ ശ്രോതാവ് അംഗീകരിച്ചതായാണ് സംസാരകൻ അധിഭാഗവും മനസ്സിലാക്കുന്നത്...😔🤔

[Rajesh Puliyanethu

 Advocate, Haripad]

Monday, 27 October 2025

Right To Disconnect...

] ✍️Adv. Rajesh Puliyanethu [Right To Disconnect

     റൈറ്റ് ടു ഡിസ്കണക്ട്, എന്താണ് ഈ നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്? ഒരു വ്യക്തിയുടെ ജോലിസമയത്തിനുശേഷം അയാളെ തൊഴിലുടമയോ, മേലധികാരികളോ തൊഴിൽപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിൽ നിന്നും അയാളെ (Employee) യെ സംരക്ഷിക്കുന്ന അല്ലെങ്കിൽ,, ജോലിസമയത്തിനുശേഷം തൊഴിലുടമയുടെ ആവശ്യങ്ങളെ നിരാകരിക്കുന്നതിനുമുള്ള അവകാശങ്ങൾ എംപ്ലോയിക്ക് നൽകുന്നതാണ് ഈ നിയമം... അതായത് ജോലിസമയത്തിനുശേഷം സ്ഥാപനത്തിൽ നിന്നുള്ള കോളുകക്ക് ഉത്തരം നൽകാതിരിക്കുന്നതിന്, ഈമെയിലുകൾക്ക് മറുപടി കൊടുക്കാതിരിക്കുന്നതിന് അങ്ങനെ പലവിധമായ തൊഴിൽപരമായ ഉത്തരവാദിത്തങ്ങൾ തൊഴിൽ സമയത്തിന് ശേഷം ചെയ്യേണ്ടതില്ല എന്നും അപ്രകാരം തൊഴിൽ സമയത്തിന് ശേഷം മേൽപ്പറഞ്ഞ പ്രകാരമുള്ള സേവനങ്ങൾ നൽകിയില്ല എന്ന കാരണത്താൽ എംപ്ലോയിക്ക് എതിരെ നടപടികൾ സ്വീകരിക്കാൻ എംപ്ലോയർക്ക് സാധിക്കുന്നതല്ല എന്നും ഈ നിയമം പറയുന്നു...

     ഈ നിയമം ലോകത്ത് നടപ്പിലാക്കിയിരിക്കുന്നത് ഇറ്റലി സ്പെയിൻ തുടങ്ങിയ ചില രാജ്യങ്ങൾ മാത്രമാണ്... തൊഴിൽ ഭാരം ലഘൂകരിക്കുക, തൊഴിലാളികളുടെ മാനസിക സംഘർഷം കുറയ്ക്കുക, തൊഴിലാളികൾക്ക് വിനോദങ്ങൾക്ക് അവസരം കൊടുക്കുക, തൊഴിൽ ചൂഷണം ഒഴിവാക്കുക തുടങ്ങിയവയാണ് ഈ നിയമത്തിൻറെ ഉദ്ദേശലക്ഷ്യങ്ങൾ... 

     ഭാരതം പോലെ ഒരു രാജ്യത്ത് ഈ നിയമം പ്രായോഗികമല്ല എന്നതാണ് എൻറെ പക്ഷം... വളരെയധികം തൊഴിൽ അന്വേഷകർ ഉള്ള ഈ രാജ്യത്ത് 'നിയമത്തിന്റെ സംരക്ഷണം ഉണ്ട്' എന്ന കാരണത്താൽ ബഹുഭൂരിപക്ഷം വരുന്ന എംപ്ലോയിസിനും തൊഴിൽപരമായ മറുപടി ആവശ്യപ്പെടുന്ന തൊഴിലുടമയുടെ കോളുകളോ, ഈമെയിലുകളോ അവഗണിക്കാൻ കഴിയില്ല... ഗവൺമെൻറ് സെക്ടറിൽ ഈ നിയമം ഒരു കാരണവശാലും നടപ്പാക്കാൻ സാധ്യമല്ല... തൊഴിൽ സമയത്തിന് ശേഷം തൊഴിൽപരമായ കാര്യങ്ങൾക്ക് മറുപടി കൊടുക്കേണ്ട ബാധ്യത ഇല്ല എന്ന് പറയുന്നത് തന്നെ രാജ്യത്ത് നിലനിൽക്കുന്ന സർവീസ് നിയമങ്ങൾക്ക് എതിരാണ്... 

     കേരള നിയമസഭ 'Right To Disconnect' നിയമം പാസാക്കിയതായാണ് ചില വാർത്താചാനലുകളിൽ കൂടിയും, സോഷ്യൽ മീഡിയയിൽ കൂടിയും പ്രചരിക്കുന്ന വാർത്ത... ഒരു ഇടതുപക്ഷ സർക്കാർ ഭരണത്തിൽ ഇരിക്കുന്നതുകൊണ്ട് തൊഴിലാളികൾക്ക് അനുകൂലമായ നിയമങ്ങൾ പാസാക്കാൻ സാധ്യതയുണ്ട് എന്ന ചിന്തയുടെ അടിസ്ഥാനത്തിൽ ആകാം ഈ വാർത്തയ്ക്ക് സമൂഹത്തിൽ വലിയ സ്വീകാര്യതയും വിശ്വാസ്യതയും ലഭിച്ചിരിക്കുന്നതിന് കാരണം... എന്നാൽ കേരളത്തിൽ എന്നല്ല ഇന്ത്യയിലെ ഒരു സംസ്ഥാനത്തിലും ഈ നിയമം നാളിതുവരെ പാസാക്കിയിട്ടില്ല എന്നതാണ് സത്യം... ആയതിനാൽ നിയമത്തിന്റെ പരിരക്ഷ ഉണ്ടെന്നു തെറ്റിദ്ധരിച്ച് തൊഴിലധികാരികളുടെ കോളുകൾക്കും, ഈമെയിലുകൾക്കും മറുപടി നൽകാതിരിക്കുന്നത് ഉചിതം ആകില്ല എന്നു പറഞ്ഞുകൊള്ളട്ടെ...

     മികച്ച തൊഴിൽ സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നിയമങ്ങൾ പ്രാബല്യത്തിൽ വരട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം... പക്ഷേ നിലനിൽക്കാത്ത നിയമങ്ങളുടെ പേരിൽ സംരക്ഷണങ്ങൾ ആവശ്യപ്പെടരുത്...


[Rajesh Puliyanethu

 Advocate, Haripad]

Monday, 22 September 2025

Big Boss ൽ ഉയർന്ന സ്വവർഗ്ഗാനുരാഗ ന്യായവാദങ്ങൾ...

 ✍️Adv. Rajesh Puliyanethu

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബിഗ് ബോസ് എന്ന ടെലിവിഷൻ പ്രോഗ്രാമിലെ ഒരു സംഭവം വളരെയധികം ചർച്ചയായി കാണുന്നു... പ്രോഗ്രാമിലെ സംഭവ വികാസങ്ങൾ എന്താണെന്ന് വലിയ ധാരണയിലെങ്കിലും വിഷയം പൊതുരംഗത്തേക്ക് വികസിച്ചിരിക്കുന്നത് സ്വവർഗ്ഗാനുരാഗികളെ സമൂഹം ഏതുവിധത്തിൽ സ്വീകരിക്കുന്നു എന്നത് സംബന്ധിച്ചാണ് എന്ന് മനസ്സിലാക്കാൻ കഴിയുന്നു... ഒരു ടെലിവിഷൻ പ്രോഗ്രാമിന്റെ പ്രാധാന്യത്തിനപ്പുറം ഈ വിഷയം സമൂഹത്തിൽ പ്രസക്തമായതുകൊണ്ട് ആ വിഷയം മാത്രം പ്രോഗ്രാമിന് പുറത്തേക്ക് എടുത്ത് നമ്മൾ സംസാരിക്കേണ്ടതുണ്ട്...

     സ്വവർഗ അനുരാഗികൾക്കിടയിലെ ബന്ധം ചർച്ച ചെയ്യുമ്പോൾ ഒരിക്കലും Platonic Love ന് അവിടെ പ്രാധാന്യമില്ല... Romantic Love ന് മാത്രമാണ് അവിടെ പ്രസക്തമായി നിൽക്കാൻ കഴിയുന്നത്... അതുകൊണ്ടു തന്നെ ഈ വിഷയം തികച്ചും ലൈംഗികതയിൽ  അടിസ്ഥാനപ്പെടുത്തിയുള്ളതാണ്... അതുകൊണ്ടുതന്നെയാണ് സമൂഹം ഈ വിഷയത്തെ 'പ്രത്യേക' താല്പര്യത്തോടെ സമീപിക്കുന്നതിനും കാരണം... രാഷ്ട്രീയമൊ, സാമൂഹീകമൊ ആയ വിഷയങ്ങളിൽ 'ലൈംഗികത' കടന്നു കൂടുമ്പോൾ അത് എത്രത്തോളം വലിയ ഒരു ചർച്ചാവിഷയമായി മാറുന്നു എന്നത് കാലങ്ങളായി നമ്മൾ കണ്ടു വരുന്നതാണ്!?

     ഒരു വ്യക്തി ലൈംഗികമായി ആകർഷിക്കപ്പെടേണ്ടത് എതിർ ലിംഗത്തോട് മാത്രമാണെന്നതാണ് പ്രകൃതി നിയമം എന്നാണ് ചിലരുടെ ഭാഷ്യം... എതിൽ ലിംഗങ്ങൾക്കിടയിൽ ഉണ്ടാകുന്ന ലൈംഗികതയിൽ മാത്രമാണ് സന്താനോൽപാദനം സാധ്യമാകുന്നതെന്നും അതിനാൽ ഈ രീതി മാത്രമാണ് പ്രകൃതി കൽപ്പിച്ചു തരുന്നത് എന്നും സമർത്ഥിക്കപ്പെടുന്നു... ഈ വാദത്തിന്റെ അടിസ്ഥാനത്തിലാണ് സമാന ലിംഗങ്ങൾക്കിടയിലുള്ള ബന്ധത്തിന് 'പ്രകൃതിവിരുദ്ധ ബന്ധം' എന്ന ഒരു പേരു പോലും വീണു പോയത്... എന്നാൽ എതിർ ലിംഗങ്ങൾക്കിടയിൽ ഉണ്ടാകുന്ന ലൈംഗികത 'പ്രകൃതി നിയമം' എന്നതിലുപരി 'ഭൂരിപക്ഷ നിയമം' എന്ന പേരിട്ടു വിളിക്കണം എന്നാണ് എൻറെ പക്ഷം...

     ഈ സമൂഹത്തിലെ ഇന്നുവരെയുള്ള മനുഷ്യരിൽ 95% ആൾക്കാരും വിപരീത ലിംഗ അനുരാഗികളാണ്... (Hetero Sexual). ഈ ഭൂരിപക്ഷം വരുന്ന ആൾക്കാരുടെ കാലാകാലങ്ങളായ ലൈംഗിക തൃഷ്ണക്ക് വിപരീതമായി കണ്ട സ്വവർഗ അനുരാഗികളായ വളരെ വളരെ ചെറിയ സമൂഹത്തിൽപ്പെട്ട ആൾക്കാരെ മോശപ്പെട്ടവരും വെറുക്കപ്പെട്ടവരുമായി ഭൂരിപക്ഷ സമൂഹം ചിത്രീകരിച്ചു എന്നതാണ് വാസ്തവം... സ്വവർഗ്ഗാനുരാഗത്തെ വെറുക്കപ്പെടേണ്ടത് എന്നു പറയാൻ വിപരീത ലിംഗ അനുരാഗികൾക്ക് മറ്റെന്തു കാരണമാണുള്ളത്!!? "ഇത് തങ്ങളുടെ താല്പര്യ പ്രകാരമുള്ളതല്ല" എന്നതിനപ്പുറം!!?

     ലൈംഗികതയിൽ അടിസ്ഥാനപ്പെടുത്തിയുള്ള പ്രണയം (Romantic Love) എതിൽ ലിംഗത്തിനോട് മാത്രം തോന്നേണ്ടതാണ് എന്ന് പറയുന്നതിൽ ന്യായം മറ്റെന്താണുള്ളത്?? മതങ്ങൾ പറയുന്നു ന്യായങ്ങൾക്കപ്പുറം?? സ്വലിംഗത്തിൽപ്പെട്ട മറ്റൊരു വ്യക്തിയോട് റൊമാൻറിക് ലവ് തോന്നുകയും രണ്ടാമത്തെ വ്യക്തി അതിനെ അംഗീകരിക്കുകയും ആ രണ്ടു പേരും തങ്ങളുടെ താൽപര്യങ്ങൾക്ക് അനുസൃതമായ ഒരു ജീവിതം നയിക്കാൻ തയ്യാറെടുക്കുകയും ചെയ്യുമ്പോൾ അതിനെ സാമൂഹ്യ വിരുദ്ധമെന്നും, നിയമ വിരുദ്ധമെന്നും വ്യാഖ്യാനിക്കേണ്ട ആവശ്യകത എന്താണ്?? അത് രണ്ടു വ്യക്തികൾക്കിടയിലുള്ള സ്വകാര്യമായ താല്പര്യം മാത്രമായി കാണുകയല്ലേ വേണ്ടത്?? അതിനിടയിലേക്ക് വ്യക്തിക്കോ സമൂഹത്തിനോ മാത്രമല്ല, നിയമത്തിനു പോലും കടന്നു ചെല്ലാൻ അവകാശമില്ല എന്നാണ് കാണേണ്ടത്... സ്വലിംഗത്തിൽപ്പെട്ട അനുരാഗ ബദ്ധരായ രണ്ടു പേരോട് "നിങ്ങൾ എതിർലിംഗത്തിൽ പെട്ടവരോട് പോയി അനുരാഗ ബദ്ധരാകൂ,, അല്ലെങ്കിൽ നിങ്ങളുടെ അനുരാഗത്തെ ഉപേക്ഷിക്കുക" എന്ന് കൽപ്പിക്കാൻ നീതിബോധമുള്ള ഒരു സമൂഹത്തിന് എങ്ങനെയാണ് കഴിയുന്നത്!? 

     ഏകദേശം 14 വർഷങ്ങൾക്ക് മുൻപ് എൻറെ ഓഫീസിൽ രണ്ടു വനിതകളായ കക്ഷികൾ വരുമായിരുന്നു... അവർ സ്വവർഗ്ഗാനുരാഗികൾ ആണെന്നുള്ളത് അവർ തന്നെ സമ്മതിക്കുന്ന കാര്യമായിരുന്നു... സമൂഹത്തിനു മുൻപിലും അവർ അധികമൊന്നും മറച്ചുവെക്കാൻ ശ്രമിച്ചിരുന്നതായി തോന്നിയിട്ടില്ല... എൻറെ ഓഫീസിൽ വരുന്ന കാലത്ത് അവർക്ക് 25 വയസ്സിൽ താഴെയാണ് പ്രായം... ആ പ്രായത്തിനുള്ളിൽ തന്നെ അവർ ഇരുവരും വീട്ടുകാരുടെ സമ്മർദ്ദ പ്രകാരം വിവാഹിതരാവുകയും ആ വിവാഹ ബന്ധങ്ങൾ ഇരുവരും വേർപെടുത്തുകയും ചെയ്തിരുന്നു... കുടുംബ കോടതിയിലെ വിഷയങ്ങളാണ് അവരെ എൻറെ ഓഫീസിൽ എത്തിച്ചത്... ഈ രണ്ടു വനിതകൾക്കും അവർ ഒത്തുചേർന്നുള്ള ജീവിതമാണ് ഏറ്റവും സന്തോഷം നൽകുന്നത്... വീട്ടുകാരുടെ നിർബന്ധപ്രകാരമുള്ള വിവാഹ ബന്ധങ്ങളിൽ നിന്ന് അവർ പുറത്തുവന്ന് സ്വന്തം താല്പര്യങ്ങൾക്ക് അനുസരിച്ച് ജീവിക്കുന്നു... അവരുടെ താൽപര്യങ്ങൾക്കു വിരുദ്ധമായി നിർബന്ധപൂർവ്വം അവരെ വിവാഹബന്ധത്തിൽ എത്തിച്ചതുകൊണ്ട് സമൂഹത്തിനോ, വീട്ടുകാർക്കോ, അവരെ വിവാഹം കഴിച്ചവർക്കോ, ഈ വനിതകൾക്ക് തന്നെയൊ എന്തു മേന്മയാണ് ഉണ്ടായത്?? ഒരു അളവുകോൽ ലഭ്യമാണെങ്കിൽ കുറേയധികം കോട്ടങ്ങൾ അളന്നെടുക്കാൻ കഴിയും എന്നു മാത്രം... ഈ വനിതകളുടെ ജീവിതത്തിനും സന്തോഷത്തിനും ഇടയിലേക്ക് 'കടന്നു കയറി' സദാചാരം പുലമ്പാൻ മൂന്നാമതൊരുവന് എന്ത് അധികാര അവകാശങ്ങളാണുള്ളത്??

     ഇന്ത്യ മഹാരാജ്യത്ത് ഭരണഘടന അവകാശങ്ങൾ വിഭജിച്ചു നൽകുന്നത് പൗരന്മാർക്കാണ്... സ്ത്രീക്കോ, പുരുഷനോ, ട്രാൻസ്ജെൻഡറിനൊ എന്ന വേർതിരിവിന് യാതൊരു പ്രസക്തിയുമില്ല... പൗരനാണ് പ്രസക്തി... ഭരണഘടന അനുവദിച്ചു നൽകുന്ന അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും അതിൻ്റെ മഹത്വത്തെ ഉൾക്കൊണ്ടു തന്നെ നടപ്പിലാക്കിയാൽ, സ്വവർഗാനുരാഗികൾക്കിടയിലുള്ള വിവാഹം ഒരു നിയമനിർമാണം നടത്തി നിയമ ബലത്തോടെ തന്നെ സാധ്യമാക്കണം... 'ദ്വിലിംഗാനുരാഗിയുടെ താല്പര്യത്തിനനുസരിച്ച് സ്വവർഗ്ഗാനുരാഗി ജീവിച്ചു കൊള്ളണം' എന്ന തീട്ടൂരം ഭാരതം പോലെ ഒരു വലിയ ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ല...

     സ്വവർഗ്ഗാനുരാഗം ഒരു 'ജനിതക വൈകല്യമായി' ചിത്രീകരിച്ചു തുടങ്ങുന്നിടത്താണ് ദോഷ ചിന്തകൾ ആരംഭിക്കുന്നത്... വ്യത്യസ്തങ്ങളായ ജനിതക അവസ്ഥകളായി ദ്വിലിംഗാനുരാഗത്തേയും, സ്വവർഗ്ഗാനുരാഗത്തെയും കണ്ടു തുടങ്ങിയാൽ സ്വവർഗ്ഗാനുരാഗികൾ സമൂഹത്തിന്റെ ദോഷങ്ങൾ ആണെന്നുള്ള ചിന്തയ്ക്ക് മാറ്റങ്ങൾ വന്നു തുടങ്ങും... സ്വവർഗ്ഗാനുരാഗികൾക്ക് ചിന്തിച്ചോ,  സ്വയം പരിവർത്തനം സംഭവിപ്പിച്ചോ ദ്വിലിംഗാനുരാഗികൾ ആകുന്നതിനൊ, ദ്വിലിംഗാനുരാഗികൾക്ക് ചിന്തിച്ചോ സ്വയം പരിവർത്തനം സംഭവിപ്പിച്ച് സ്വവർഗ അനുരാഗികൾ ആകാനോ സാധ്യമല്ല... തുല്യ പരിഗണന നൽകേണ്ട രണ്ടു താല്പര്യക്കാർ എന്ന് മാത്രം ചിന്തിക്കുകയും,, മറ്റൊരുവന്റെ സ്വകാര്യതയിലേക്ക് ചുഴിഞ്ഞു നോക്കുന്നതിനുള്ള താല്പര്യം നിയന്ത്രിക്കുകയും,, തൻറെ ഇഷ്ടങ്ങൾക്കും, താല്പര്യങ്ങൾക്കും,  സുഖങ്ങൾക്കും ഒപ്പം തന്നെ മറ്റൊരുവന്റെ ഈ വക വികാരങ്ങൾക്ക് എല്ലാം പ്രാധാന്യമുണ്ടെന്നും ചിന്തിച്ചു തുടങ്ങിയാൽ പൊതുസമൂഹത്തിടയിലെ ഈ വക ചർച്ചകൾ തന്നെ അസ്തമിക്കുന്നതായിരിക്കും...

[Rajesh Puliyanethu

 Advance, Haripad]

Monday, 11 August 2025

മദ്യം ഓൺലൈൻ വിതരണം.!!??.

 ✍️ Adv Rajesh Puliyanethu 

     ഓൺലൈൻ വഴി മദ്യം വിൽപ്പന ചെയ്യുന്ന പദ്ധതി BEVCO വിഭാവനം ചെയ്യുന്നു എന്നറിയുന്നു... സ്വാഭാവികമായും എതിർപ്പുകൾ ഉയരുന്നുണ്ട്... അതിന് രാഷ്ട്രീയവും മതപരവുമായ കാരണങ്ങൾ ഉണ്ടാകാം... എന്നാൽ ഒരു സ്വതന്ത്ര പൗരൻ എന്ന നിലയിൽ എങ്ങനെയൊക്കെ ഈ ആശയത്തെ നോക്കി കാണാൻ കഴിയും?

     ഓൺലൈൻ വഴി മദ്യം വിൽപ്പന ചെയ്യുന്ന സമ്പ്രദായം പുരോഗമനപരമാണ് എന്ന ആമുഖത്തോടെ തന്നെ പറഞ്ഞു തുടങ്ങട്ടെ... മദ്യലഭ്യത പരമാവധി കുറയ്ക്കുക എന്ന പ്രഖ്യാപിത നയത്തോടെ അധികാരത്തിൽ കയറിയ കമ്മ്യൂണിസ്റ്റ് സർക്കാർ നിയമിച്ച BEVCO എംഡി 500 കോടി രൂപയുടെ അധിക വരുമാനം ഉണ്ടാകുമെന്നും വരുംകാലങ്ങളിൽ 2500 കോടി രൂപയോളം വരുമാനവർദ്ധനം ഉണ്ടാകുമെന്നും പറഞ്ഞതാണ് പദ്ധതിയിലെ ഒരു പാളിച്ചയായി ഞാൻ കാണുന്നത്...

     ഈ പദ്ധതിയെ ഏറ്റവും കൂടുതൽ എതിർക്കാൻ കാരണമുണ്ടായിരുന്നത് ബാറുകാർക്കാണ്... സർക്കാർ മദ്യ കൗണ്ടറുകൾ വഴി വാങ്ങിപ്പോകുന്ന മദ്യം സ്വകാര്യ സ്ഥലങ്ങളിൽ ഇരുന്ന് മാത്രം ഉപയോഗിക്കുന്നതിനാണ് എന്നതാണ് നിയമം കരുതുന്നത്... സ്വകാര്യമായ വീടോ മറ്റേതെങ്കിലും സ്ഥലവും ഒഴികെ ബാറുകൾ മാത്രമാണ് പൊതുവായി മദ്യപിക്കാനുള്ള ഇടങ്ങൾ... സർക്കാർ വിതരണ കേന്ദ്രങ്ങളിൽ പോയി ക്യു നിന്നു വാങ്ങാൻ വിമുഖതയുള്ളവർ ബാറുകളെ ആയിരുന്നു ആശ്രയിച്ചുകൊണ്ടിരുന്നത്... അത്തരം ഉപഭോക്താക്കൾ ഓൺലൈൻ വഴി മദ്യം വാങ്ങി വീട്ടിലിരുന്ന് മദ്യപിക്കുന്നത് ബാറുകളുടെ കച്ചവടത്തെ ദോഷമായി ബാധിക്കുന്നതാണ്... അതുകൊണ്ടാണ് ബാറുകൾ ഈ പദ്ധതിയെ എതിർക്കാൻ കാരണമുണ്ട് എന്നു പറഞ്ഞത്... അപ്രകാരമുള്ള മറ്റു ചില കാരണങ്ങളുമുണ്ട്... ബാറുകളിൽ ലഭിക്കേണ്ട വരുമാനമാണ് ഡൈവർട്ട് ചെയ്തത് ഈ പദ്ധതി മൂലം സർക്കാർ ഔട്ട്ലെറ്റുകളിൽ എത്തി വരുമാനം വർദ്ധിക്കുന്നതെന്ന് BEVCO MD പറഞ്ഞിരുന്നെങ്കിൽ അത് ന്യായീകരിക്കപ്പെടുമായിരുന്നു...

     ഈ പദ്ധതിയെ എതിർക്കുന്നവർ പറയുന്നത് വീടുകളിൽ മദ്യ ഉപഭോഗം കൂടും എന്നുള്ളതാണ്... നിലവിലെ സർക്കാർ ഔട്ട്ലെറ്റുകൾ വഴി വാങ്ങുന്ന മദ്യവും വീടുകളിലൊ മറ്റ് സ്വകാര്യ ഇടങ്ങളിലോ മാത്രം ഉപഭോഗം ചെയ്യാൻ കഴിയുന്നവയാണ്... അങ്ങനെയെങ്കിൽ സർക്കാർ ഔട്ട് ലെറ്റുകളും പൂട്ടേണ്ടവയാണ്... വീട്ടിലിരുന്ന് മദ്യ ഉപഭോഗം ചെയ്യുന്നവർക്ക് പല മേന്മകളോടെ ഒരു സൗകര്യ വർദ്ധനവ് ഉണ്ടായി എന്നതാണ് ഓൺലൈൻ മദ്യ വിതരണ ആശയത്തെ കാണേണ്ടത്...

     സമൂഹത്തിൽ വളരെ അച്ചടക്കത്തോടെ ജീവിക്കുന്ന പല ആൾക്കാർക്കും ചെറിയതോതിൽ മദ്യപിക്കുന്ന സ്വഭാവം ഉണ്ടാകാം... അവർ സമൂഹത്തിലെ പലവിധമായ ഉത്തരവാദിത്വങ്ങൾ വഹിക്കുന്നവരും ആകാം... അവർക്ക് ബാറിൽ പോയി മദ്യപിക്കുക എന്നതു പോലും സ്വയം ആക്ഷേപകരമായി കരുതുന്നവർ ആയിരിക്കാം... അവർ തങ്ങളുടെ പദവികളെ പോലും മറന്ന് മദ്യം വാങ്ങിക്കാൻ വേണ്ടി മറ്റു പലരെയും ആശ്രയിക്കേണ്ടി വരും... അവരോട് അനാവശ്യമായ ഒരു വിധേയത്വം കൊടുക്കേണ്ടി വരുന്നത് മദ്യം വാങ്ങി നൽകുന്ന ആൾ എന്ന നിലയിലാണ്... മദ്യം ഉപയോഗിക്കുന്നത് നിഷിദ്ധമല്ലാത്ത ഈ മണ്ണിൽ അപ്രകാരം ഒരു അവസ്ഥയിലേക്ക് അവരെ എത്തിച്ചു നിർത്തുന്നത് അനീതിയാണ്... കേൾക്കുമ്പോൾ നിസ്സാരമായ ഒരു വിധേയത്വം എന്ന് തോന്നിയാലും ആ വിധേയത്വം മൂലം പല ഉത്തരവാദിത്ത പദവികൾ വഹിക്കുന്നവരും ചെയ്തു പോകുന്ന പാതകങ്ങൾ വിവരണാതീതമാണ് എന്നും കാണണം...

     മദ്യം ഓൺലൈനിൽ വിതരണം ചെയ്താൽ അത് പ്രായപൂർത്തിയാകാത്ത ആൾക്കാരിൽ എത്തിച്ചേരും എന്നതാണ് മറ്റൊരു എതിർവാദം... വളരെ ദുർബല ഒരു വാദമായാണ് ഞാൻ അതിനെ കാണുന്നത്... കാരണം നിലവിൽ തന്നെ വെബ്കോയിൽ നിന്നും പ്രായപൂർത്തിയായ ഒരാൾ വാങ്ങുന്ന മദ്യക്കുപ്പി പ്രായപൂർത്തിയാകാത്ത ഒരാളിൽ എത്തിച്ചേരുന്നതിനെ തടയുന്ന മാർഗങ്ങളില്ല എന്നതുകൊണ്ടാണ്... പ്രായോഗികമായി സർക്കാർ ഔട്ട്ലെറ്റുകളിൽ നിന്ന് വാങ്ങുന്ന മദ്യവും ഓൺലൈൻ വഴി വാങ്ങുന്ന മദ്യവും പ്രായപൂർത്തിയാകാത്ത ഒരാളിൽ എത്തിച്ചേരുന്നതിനുള്ള മാർഗങ്ങൾ സമാനങ്ങളാണ്...

     സർക്കാർ ഔട്ട്ലെറ്റുകളിൽ പോയി മദ്യം വാങ്ങാൻ മടിയുള്ള ആൾക്കാരുടെ സംഖ്യ, മദ്യം ഉപയോഗിക്കുന്നവർക്കിടയിൽ ചെറുതാണെന്ന് കരുതാതെ ഇരിക്കുകയാണ് വേണ്ടത്... അങ്ങനെയുള്ള മദ്യ ഉപഭോക്താക്കൾ ബാറുകളെയാണ് ആശ്രയിക്കുന്നത്... അവർക്ക് ഓൺലൈൻ വഴി സ്വകാര്യമായി മദ്യം വീട്ടിൽ ലഭിച്ചാൽ ആ സമ്പ്രദായത്തെ ആശ്രയിക്കും... അങ്ങനെ ബാറുകളിൽ മദ്യപിച്ച് വാഹനമോടിച്ച് വീടുകളിലേക്ക് പോകാൻ നിർബന്ധിതരായ അനേകം ഉപഭോക്താക്കളെ നിയമലംഘനങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും രക്ഷിക്കാൻ സാധിക്കും... മദ്യ ഓൺലൈൻ വിതരണ പദ്ധതി അപകടങ്ങളെ കുറയ്ക്കും എന്നുകൂടി പറയട്ടെ... 

     നമ്മുടെ നാട്ടിൽ ജോലി കഴിഞ്ഞ് ഫ്രീ ആകുന്നതിന് വൈകിട്ട് 5:00 മണി മുതൽ മുകളിലേക്ക് പത്തുമണി കഴിഞ്ഞും പോകുന്ന തൊഴിലുകൾ ഉണ്ട്... അവരിൽ പലരും മദ്യപിക്കുന്നവരാണ്... അവർ ബാറുകളെയും സർക്കാർ ഔട്ട്ലെറ്റുകളിൽ നിന്നും മദ്യം വാങ്ങി നൽകുന്നവരെയും ആശ്രയിക്കുന്നു... തൊഴിൽ കഴിഞ്ഞ് ബാറുകളിൽ പോയി മദ്യപിക്കുന്നതിനേക്കാൾ ഗുണകരമായ സാമൂഹിക, കുടുംബ അന്തരീക്ഷം അയാൾക്ക് നൽകുന്നത് ഓൺലൈനിൽ വീട്ടിലെത്തിയ മദ്യം വീട്ടിലിരുന്ന് മദ്യപിക്കുന്നതാണ്... കാരണം അയാൾ മദ്യപാനം തുടങ്ങുന്നത് തന്നെ കുടുംബ അന്തരീക്ഷത്തിന്റെ മുൻപിലോ, അല്പം മറവിലോ ആയ അന്തരീക്ഷത്തിലാണ്... ഞാൻ കുടുംബത്തിനുള്ളിലാണ് എന്ന ബോധം അയാളെ സ്വയം ഒരുപാട് പരിമിതികളിലേക്ക് ചുരുക്കും.. അത് അയാളുടെ മദ്യ ഉപഭോഗത്തെയും, വീടിന് പുറത്തുള്ള സുരക്ഷിതമല്ലാത്ത മറ്റൊരു ഇടത്തിൽ ഇരുന്നു മദ്യപിച്ചതിനുശേഷം ഉള്ള പലവിധമായ മോശം അനുഭവങ്ങളെയും ഇല്ലാതാക്കും... അത് കുടുംബത്തോടൊപ്പം ചെലവാക്കുന്ന സമയത്തെയും വർദ്ധിപ്പിക്കും... 

     ഓൺലൈൻ വഴി മദ്യം വിതരണം ചെയ്താൽ ഉപഭോഗത്തെ വലുതായി വർധിപ്പിക്കുകയും എന്ന് കരുതാൻ കഴിയില്ല... 'സർക്കാർ ഔട്ട്ലെറ്ററിൽ പോയി Q നിന്ന് വാങ്ങേണ്ടല്ലോ,, അതിനാൽ മദ്യപാനം തുടങ്ങിയേക്കാം' എന്നാരും കരുതില്ലല്ലോ? ബാറുകളിൽ കച്ചവടം കുറയും, ബാറുകളിൽ നിന്നും സർക്കാരിന് ലഭിക്കുന്ന വരുമാനത്തിൽ കുറവ് ഉണ്ടാവും... ബാറുകളിൽ ലഭ്യമായ സേവനങ്ങൾ കൂടുതലായി ഉപഭോക്താവിന് നൽകിക്കൊണ്ട് ഉപഭോക്താക്കളെ ആകർഷിക്കാനും പിടിച്ചു നിർത്താനും അവർ ശ്രമിക്കും... 

     മദ്യപിക്കുന്നവരിൽ വലിയ ഒരു വിഭാഗം ഓൺലൈൻ പർച്ചേസിലേക്ക് മാറിയാൽ തന്നെ ഒരു സമൂഹത്തിനെ ആകമാനം നാണം കെടുത്തും വിധമുള്ള ക്യു സർക്കാർ മദ്യ ഔട്ട്ലെറ്റുകളുടെ മുൻപിൽ നിന്നും ഒഴിവാകും എന്നത് തന്നെ ഈ പദ്ധതിയുടെ വലിയൊരു നന്മയായി കാണണം...

     മദ്യത്തിനെ സംബന്ധിക്കുന്ന എന്ത് ആശയങ്ങൾ വന്നാലും ഉടനെ എതിർക്കണം എന്ന് കർത്താവിൻറെ അരുളപ്പാട് ഉള്ളതുപോലെയാണ് ക്രിസ്ത്യൻ സഭകൾ മദ്യ വിതരണത്തെ കുറിച്ചുള്ള ഏതൊരു ആശയത്തെയും എതിർക്കുന്നത്... ബാറുകൾ അനവധി നടത്തുന്ന സമൂഹങ്ങളിൽ നിന്നും സമുദായങ്ങളിൽ നിന്നും സർക്കാർ എതിർപ്പുകൾ നേരിടേണ്ടി വരും എന്നതും നിശ്ചയമാണ്...

     ഓൺലൈൻ വഴി മദ്യ വിതരണം നടത്തുന്നതിന് നിയമപരമായ വഴികൾ കൂടി തെളിക്കേണ്ടതുണ്ട്...  ഈ ആശയം പ്രാവർത്തികമാകുന്നതിന് അബ്കാരി നിയമം ഭേദഗതി ചെയ്യേണ്ടിവരും എന്നാണ് എൻറെ നിഗമനം... മദ്യ വില്പന,  വിതരണം ഈ വക കാര്യങ്ങളിൽ കേരള അബ്കാരി നിയമം ഓൺലൈൻ വിതരണത്തെ പിന്തുണയ്ക്കുന്നില്ല... അതുമാത്രമല്ല ഓൺലൈൻ വിതരണക്കാരന് ക്യാരി ചെയ്യാവുന്ന മദ്യത്തിൻറെ അളവിൽ വ്യക്തതയോ, വ്യതിയാനമൊ വരുത്തണം... ഓൺലൈൻ അംഗീകൃത വിതരണക്കാരന് Exception കൊടുക്കണം... അങ്ങനെ നിയമപരമായി പൂർത്തീകരിക്കേണ്ട ആവശ്യങ്ങൾ പലതുണ്ട്...

     മദ്യം ആപത്കരമാണെന്ന തത്വത്തെ ഉൾക്കൊണ്ടുതന്നെ മദ്യത്തിൻറെ ഉല്പാദനത്തെയും വിതരണത്തെയും നിയമവും, വ്യവസ്ഥിതിയും അനുകൂലിക്കുമ്പോൾ അതിൻറെ വിതരണത്തിലെ ശോഷത്വമാണ് ഏറ്റവും വലിയ മദ്യവർജന മാർഗം എന്ന് ചിന്തിക്കുന്നത് ഭോഷ്കാണ് എന്നതാണ് എൻറെ പക്ഷം...

[Rajesh Puliyanethu 

 Advocate, Haripad]

     നിയമം വിലക്കാത്താടത്തോളം കാലം നിയമപരമായി മദ്യപിക്കുന്നവനും സൗകര്യങ്ങൾക്ക് അവകാശമുണ്ട്...


Healthy Drinking May Be A Concept 

                            But

Wealthy Drinking Is Reality....

Saturday, 19 July 2025

നിമിഷ പ്രിയ ഒരു യമനീസ് ദു:ഖം...

     നിമിഷപ്രിയ എന്ന ഇന്ത്യൻ യുവതിയുടെ വധശിക്ഷ യമനിൽ നടപ്പാക്കുന്നതിനെ കുറിച്ചും അത് എങ്ങനെ തടയാം, നിമിഷപ്രിയയെ മോചിപ്പിക്കാം എന്നതിനെക്കുറിച്ചും ചർച്ചകൾ സജീവമായി നടക്കുന്നു... നിമിഷ പ്രിയ നടത്തിയ കുറ്റകൃത്യത്തെക്കുറിച്ചും അനന്തര നടപടിക്രമങ്ങളെക്കുറിച്ചും വളരെ അടുത്ത സമയത്താണ് ഇത്രയധികം ആളുകൾ മനസ്സിലാക്കി തുടങ്ങിയതും ചർച്ച ചെയ്യുന്നതും... 

     നിമിഷ പ്രിയയുടെ വിഷയം പല തലങ്ങളായി തരംതിരിച്ച് ആലോചിക്കേണ്ടതാണ്... ഒന്നാമത്തെ ചോദ്യം എന്താണ് നിമിഷ പ്രിയ ചെയ്ത കുറ്റം?? അതേ കുറ്റം ഇന്ത്യ മഹാരാജ്യത്തിന്റെ ടെറിറ്ററി ക്കുള്ളിൽ ആയിരുന്നു എങ്കിൽ എന്തായിരുന്നു പരമാവധി ശിക്ഷ?? നിമിഷ പ്രിയക്ക് ഫെയർ ട്രയൽ ലഭിച്ചോ?? നിമിഷപ്രിയ ഈ രാജ്യത്തിന് വേണ്ടി നടത്തിയ ഏതെങ്കിലും പ്രവർത്തനത്തിന്റെ ഭാഗമായാണോ ജയിലിലായത്?? നിമിഷപ്രിയ മനസ്സറിവില്ലാതെ അബദ്ധത്തിൽ ചെയ്തുപോയ ഒരു തെറ്റിന്റെ പേരിലാണോ ശിക്ഷ അനുഭവിക്കുന്നത്?? ഭാരത സർക്കാരും ഇവിടുത്തെ ജനങ്ങളും എന്തുകൊണ്ട് നിമിഷ പ്രിയ മോചിപ്പിക്കപ്പെടണം എന്ന ചിന്തയിൽ പ്രവർത്തിക്കണം?? ഭാരത സർക്കാറിനോ, മറ്റാർക്കെങ്കിലുമൊ നിമിഷ പ്രിയ വിഷയത്തിൽ എന്തുചെയ്യാൻ കഴിയും?? ആർക്കായാലും ചെയ്യാൻ സാധ്യമായ പരിഹാരം എന്താണ്?? ഈ ചോദ്യങ്ങൾക്ക് എല്ലാം ഉത്തരം ലഭിക്കുന്നതോടെ നിമിഷ പ്രിയ വിഷയം ജനങ്ങളുടെ മുന്നിൽ വസ്തു നിഷ്ഠമായും വികാരങ്ങൾക്ക് അതീതമായും വിവരിക്കപ്പെടും...

     ഒന്നാമത്തെ ചോദ്യമാണ് പ്രധാനം... എന്തായിരുന്നു നിമിഷ പ്രിയ ചെയ്ത കുറ്റം??

     നിമിഷ പ്രിയ വിവാഹിതയായ ഒരു ക്രിസ്ത്യൻ മലയാളി വനിതയാണ്... അവർ നഴ്സിംഗ് മേഖലയിൽ ഉൾപ്പെടുന്ന ഒരു ജോലിയുമായി യമനിൽ എത്തിച്ചേരുന്നു... അവിടെ തലാൽ അബ്ദോ മഹ്ദി എന്നയാളുമായി ചേർന്ന് ഒരു ലാബ് നടത്തുന്ന ബിസിനസ്സിൽ ഏർപ്പെടുന്നു... യമനിലെ നിയമപരമായ ചില ആനുകൂല്യങ്ങൾ ലഭിക്കാനായി നിമിഷ പ്രിയ തലാലിനെ വിവാഹം കഴിച്ചതാണ് എന്ന മട്ടിൽ പെരുമാറുന്നു... അവർ വിവാഹിതരായി എന്നും അതല്ല അപ്രകാരം പെരുമാറുക മാത്രമായിരുന്നു എന്ന രണ്ടു പക്ഷവും ഉണ്ട്... അത് കേസിന്റെ മെറിറ്റിൽ കൂടുതലായി ബാധകമാകുന്ന കാര്യമല്ല... ഏകദേശം മൂന്നു വർഷത്തോളം കാര്യങ്ങൾ ഇപ്രകാരം മുന്നോട്ടു പോകവെ തലാൽ നിമിഷ പ്രിയയെ ക്രൂരമായി ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും നിമിഷ പ്രിയയുടെ പാസ്പോർട്ട് കൈക്കലാക്കി തടഞ്ഞു വെയ്ക്കുകയും അവരെ സാമ്പത്തികമായി ചൂഷണം ചെയ്യുകയും ചെയ്തുകൊണ്ടിരുന്നു... നിവൃത്തികെട്ട നിമിഷ പ്രിയ മറ്റൊരു  സുഹൃത്തിൻ്റെ സഹായത്തോടെ തലാലിനെ അബോധാവസ്ഥയിലാക്കി പാസ്പോർട്ട് കൈക്കലാക്കി രക്ഷപ്പെടാൻ തീരുമാനിക്കുന്നു... അതിനായി തലാലിന് ഒരു ഡോസ് ഉറക്കമരുന്ന് നൽകുന്നു... ആ ഡോസിൽ തലാൽ നിമിഷ പ്രിയയും കൂട്ടാളിയും വിചാരിച്ച വിധത്തിൽ ഉറങ്ങുന്നില്ല... അതിനാൽ നിമിഷ പ്രിയ തലാലിന് മറ്റൊരു ഡോസ് ഉറക്ക മരുന്നു കൂടി നൽകുന്നു... അത് അധിക ഡോസ് ആയി തീരുകയും ആ കാരണത്താൽ തലാൽ മരണപ്പെടുകയും ചെയ്യുന്നു... തലാൽ മരണപ്പെട്ടു എന്ന് മനസ്സിലാക്കിയ നിമിഷ പ്രിയയും കൂട്ടാളിയും കൂടിച്ചേർന്ന് തലാലിന്റെ മൃതശരീരം പല കഷ്ണങ്ങളാക്കി വാട്ടർ ടാങ്കിൽ നിക്ഷേപിക്കുന്നു... അതിനുശേഷം പാസ്പോർട്ട് കൈക്കലാക്കി രാജ്യം വിടാൻ ശ്രമിക്കുന്നു... എയർപോർട്ടിൽ വച്ച് നിമിഷ പ്രിയ പോലീസ് പിടിയിലാകുന്നു... 

     ഇതാണ് നിമിഷ പ്രിയ ചെയ്ത കുറ്റകൃത്യത്തിന്റെ സംക്ഷിപ്ത രൂപം...

     നിമിഷ പ്രിയ ചെയ്ത കുറ്റകൃത്യത്തിന് മോട്ടീവുണ്ട്... കോൺസ്പിറസ്സി ഉണ്ട്... പ്രിപ്പറേഷൻ ഉണ്ട്... ആക്ഷൻ ഉണ്ട്... 

     ഇന്ത്യൻ നിയമ പ്രകാരം പോലും ഒരു ക്രിമിനൽ ആക്ടിന്റെ എല്ലാവിധ ചേരുവകളും നിമിഷപ്രിയ പൂർത്തീകരിച്ചിട്ടുണ്ട്... ഉറക്ക മരുന്നു നൽകി ഉറക്കി കിടത്തി പാസ്പോർട്ട് എടുത്ത് രക്ഷപ്പെടാൻ മാത്രമല്ലേ ശ്രമിച്ചിരുന്നുള്ളൂ,, കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലല്ലോ? എന്ന ഒരു ചോദ്യം മാത്രമാണ് അവശേഷിക്കുന്നത്... അപ്പോഴും യാതൊരു ഇൻ്റെൻഷനും ഇല്ലാതെ ഒരശ്രദ്ധ കൊണ്ടു മാത്രം സംഭവിച്ച മനപ്പൂർവമല്ലാത്ത നരഹത്യ എന്ന വിഭാഗത്തിലും നിമിഷ പ്രിയയുടെ കേസ് ഉൾപ്പെടുമെന്ന് തോന്നുന്നില്ല... ഒരാളെ അയാൾ അറിയാതെ ഉറക്കമരുന്നു നൽകി ഉറക്കി കിടത്തി അയാളുടെ കസ്റ്റഡിയിൽ ഇരുന്ന ഒരു വസ്തു അപഹരിക്കാൻ ശ്രമിച്ചപ്പോൾ നടന്ന മരണമാണ്... അതൊരു കുറ്റകൃത്യത്തിന്റെ ഭാഗമായി നടന്ന മരണമാണ്... ഭാരതത്തിലെ ക്രിമിനൽ വിചാരണ പോലെ പ്രതിയുടെ ഉദ്ദേശവും, ഉദ്ദേശത്തിൻറെ ആഴവും, പരപ്പും, ഭാരവും എല്ലാം തലനാരിഴ കീറി പരിശോധിച്ച് ശിക്ഷ വിധിക്കുക എന്നത് ശരിയത് നിയമങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ഒരു രാജ്യത്ത് സാധ്യമാണെന്ന് തോന്നുന്നതുമില്ല...

     നിമിഷപ്രിയ ചെയ്ത കുറ്റകൃത്യത്തിന്റെ സ്വഭാവം ഇപ്രകാരമല്ല എന്നോ നിമിഷ പ്രിയ പ്രകാരം ഒരു കുറ്റകൃത്യം ചെയ്തില്ല എന്നോ നിമിഷയുടെ മോചനത്തിനു വേണ്ടി ശ്രമിക്കുന്നവർക്ക് പോലും ആക്ഷേപമില്ല... നിമിഷ പ്രിയക്ക് വിചാരണയെ നേരിടാനുള്ള അവസരം ലഭിച്ചില്ല എന്ന ആക്ഷേപവും ഇല്ല... ISIS  തീവ്രവാദികളോ താലിബാനികളൊ ചെയ്യുന്നതുപോലെ ഒരു വിചാരണയും കൂടാതെ കഴുത്തറക്കുന്ന രീതി ഈ വിഷയത്തിൽ കണ്ടില്ല... നിൽക്കുന്ന മണ്ണിൻറെ നിയമമാണല്ലോ അറിയേണ്ടതും അനുസരിക്കേണ്ടതും... യമനിലെ നിയമ കുറ്റ വിചാരണാ നടപടികൾക്ക് വിധേയ ആകാനും പ്രതിരോധിക്കാനും നിമിഷ പ്രിയക്ക് അവസരം ലഭിച്ചു എന്നു വേണം മനസ്സിലാക്കാൻ...

     നിമിഷ പ്രിയയുടെ മോചനം രാജ്യം ഒന്നടങ്കം ആവശ്യപ്പെടത്തക്ക വിധത്തിൽ നിമിഷ പ്രിയ ഈ രാജ്യത്തിൻറെ പൊതുവായ ആവശ്യത്തിന് വേണ്ടി ഏതെങ്കിലും സേവനം ചെയ്തപ്പോൾ ആയിരുന്നോ പിടിയിലാവുകയും ശിക്ഷയേറ്റു വാങ്ങേണ്ടി വരികയും ചെയ്തത്?? ഒരിക്കലുമല്ല... പട്ടാള സേവനം നടത്തുന്നതിനിടയിലോ, രാജ്യത്തിനുവേണ്ടി ചാര പ്രവർത്തി നടത്തിയതിന്റെ പേരിലോ, ഏതെങ്കിലും നിരീക്ഷണ പരീക്ഷണങ്ങൾ നടത്തിയതിന്റെ പേരിലോ ഒന്നുമല്ലല്ലോ നിമിഷ പ്രതി ചേർക്കപ്പെട്ടത്!? 

     കുറ്റകരമായ ലക്ഷ്യങ്ങളോ മനസ്സോ ഇല്ലാത്ത ഏതെങ്കിലും ഒരു പ്രവർത്തി ചെയ്യുന്നതിന്റെ ഇടയിൽ അബദ്ധത്തിൽ നിമിഷപ്രിയ ഒരു കുറ്റകൃത്യം ചെയ്തു പോയതാണോ?? ഉദാഹരണത്തിന് കാലി മെയ്ക്കാൻ പോകുന്നവർ, കടലിൽ മീൻ പിടിക്കാൻ പോകുന്നവർ തുടങ്ങിയവർ അബദ്ധത്തിൽ കര/ കടൽ അതിർത്തികൾ ഭേദിച്ചതിന്റെ പേരിൽ മറ്റു രാജ്യങ്ങളുടെ പിടിയിലാകാറുണ്ട്... വാഹനമോടിച്ച് അബദ്ധത്തിൽ ആരെങ്കിലും മരണപ്പെട്ടു പോകുന്നതിന്റെ ഭാഗമായി വലിയ ശിക്ഷകൾ ഏറ്റുവാങ്ങേണ്ടി വന്നവരുണ്ട്... അപ്രകാരം അബദ്ധത്തിൽ ചെയ്തുപോയ കുറ്റകൃത്യത്തിന്റെ ഗണത്തിലും നിമിഷ പ്രിയയുടെ കുറ്റകൃത്യത്തെ ഉൾക്കൊള്ളിക്കാൻ കഴിയുന്നില്ല എന്ന സത്യവും ആവശേഷിക്കുന്നു...

     യമനിൽ വിചാരണ കോടതി നിമിഷ പ്രിയയിൽ കണ്ടെത്തിയ കുറ്റകൃത്യം കൊലപാതകമാണ്... അതേ കുറ്റകൃത്യം ഇന്ത്യൻ കോടതി മുമ്പാകെ തെളിയിക്കപ്പെട്ടിരുന്നു എങ്കിലും കിട്ടാവുന്ന പരമാവധി ശിക്ഷ എന്നു പറയുന്നത് വധശിക്ഷ തന്നെയാണ്... വധശിക്ഷ വിധിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന നമ്മുടെ രാജ്യത്തിന്, സമാനമായ കുറ്റത്തിന് സമാനമായ ശിക്ഷാ വിധി നടപ്പിലാക്കുന്ന മറ്റൊരു രാജ്യത്തോട് അപേക്ഷാ സ്വരമല്ലാതെ വിമർശന സ്വരം അല്പം പോലും സാദ്ധ്യമല്ല...

     കാര്യങ്ങൾ ഇപ്രകാരമാണെന്നിരിക്കെ ഇന്ത്യാ ഗവൺമെൻ്റും, ജനങ്ങളും എന്തിൻറെ അടിസ്ഥാനത്തിൽ നിമിഷ പ്രിയയുടെ മോചനത്തിനായി ശ്രമിക്കണം എന്ന പ്രസക്തമായ ഈ ചോദ്യമുണ്ട്... 


     അതിനുള്ളിൽ ഉത്തരം നിമിഷപ്രിയയോടുള്ള സെന്റിമെന്റ്സിന്റെ പേരിലോ, അവർ ഒരു സ്ത്രീയാണ്, സഹോദരിയാണ്, അമ്മയാണ്, ഭാര്യയാണ്, നിർധനയാണ്, എന്നതിന്റെ ഒന്നും പേരിലോ ആകരുത്...

അവർ ഒരു ഭാരത പൗരയാണ്... ഈ മഹാരാജ്യത്തിലെ ഒരു അംഗത്തെയും മറ്റൊരു രാജ്യത്തിന് കൊല്ലാനോ പീഡിപ്പിക്കാനോ വിട്ടു നൽകില്ല എന്നതാണ് ഈ രാജ്യത്തിൻറെ ഒറ്റക്കെട്ടായി തീരുമാനം... അതുകൊണ്ട് മാത്രം നിമിഷ പ്രിയയുടെ മോചനത്തിനായി ഈ രാജ്യം ഒന്നായി ശ്രമിക്കുന്നു... അപ്രകാരം വിദേശ രാജ്യങ്ങളിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ ഈ രാജ്യത്തിൻറെ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുത്തി ഈ മണ്ണിൽ കൊണ്ടുവന്നാൽ അവരെ ഇവിടെ വിചാരണ ചെയ്ത് ശിക്ഷ ഉറപ്പാക്കാനുള്ള നിയമ നിർമാണങ്ങൾ നടത്തണമെന്നാണ് എൻറെ പക്ഷം... 

     നിമിഷ പ്രിയയുടെ മോചനത്തിനായി ക്രിയാത്മകമായി എന്തു ചെയ്യാൻ കഴിയും എന്നുള്ളതാണ് കാതലായ കാര്യം... ഭാരത സർക്കാരിനോ, ശ്രീ കാന്തപുരം അബൂബക്കർ മുസ്‌ലിയാരെ പോലെയുള്ള മത നേതാക്കൾക്കോ ചെയ്യാൻ കഴിയുന്നതിന് പരിമിതികൾ ഉണ്ടെന്നതാണ് സത്യം... കാരണം നിമിഷ പ്രിയയുടെ മോചനത്തിനായി സംസാരിക്കാനോ, തലാലിൻ്റെ രക്തബന്ധുക്കൾക്ക് അവർ ആവശ്യപ്പെടുന്ന ചോരപ്പണം സംഘടിപ്പിച്ചു നൽകാനോ മാത്രമേ ആർക്കും കഴിയുകയുള്ളു... തലാലിൻ്റെ രക്ത ബന്ധുക്കൾ ചോരപ്പണം കൈപ്പറ്റി നിമിഷ പ്രിയക്ക് മാപ്പു നൽകാൻ തയ്യാറുണ്ടോ എന്നതാണ് നിമിഷ പ്രീയയുടെ മോചനത്തിലെ പ്രസക്ത ചോദ്യം... ഒരു സമ്മർദ്ദത്തിലൂടെ അവരെ എത്രത്തോളം നിമിഷ പ്രിയക്ക് മാപ്പ് നൽകാൻ പ്രേരിപ്പിക്കാൻ കഴിയും എന്നുള്ളതും അവർക്ക് മേൽ ഒരു സമ്മർദ്ദം ചെലുത്താൻ യമൻ അധികാരികൾ അനുമതി നൽകുമോ എന്നതും കാത്തിരുന്നു കാണുക തന്നെ വേണം...

     നിമിഷ പ്രിയയുടെ മോചനം സാധ്യമാകണം എന്ന കാര്യത്തിൽ രാഷ്ട്രീയ മത നേതൃത്വങ്ങൾ ഒരേ ശബ്ദം വെച്ചു പുലർത്തുന്നതുകൊണ്ടാണ് ഈ രാജ്യത്തെ ജനങ്ങളുടെ ഒന്നായ താൽപര്യം നിമിഷ പ്രിയയുടെ മോചനമാണ് എന്ന നിലയിൽ രാജ്യത്തിന് പുറത്തേക്ക് സ്പുരിക്കുന്നത് എന്നുകൂടി ഈ രാജ്യത്തെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെ വിലയിരുത്തി പറയുക കൂടി വേണം... മറിച്ച് ധ്വനിക്കും വിധം ഏതെങ്കിലും ഒരു പ്രമുഖ രാഷ്ട്രീയ നേതൃത്വം ഒരു പ്രസ്താവന ഇറക്കിയാൽ നിമിഷ പ്രിയയുടെ മോചനത്തെ സംബന്ധിക്കുന്ന അഭിപ്രായം വിവിധ ചേരികൾ ആയി നിന്ന് തർക്കിക്കുന്നത് നമുക്ക് കാണാം... നിമിഷ പ്രിയയോട് കാണിക്കുന്ന സെന്റിമെൻസിന്റെയൊക്കെ ആഴവും പരപ്പുമൊക്കെ അത്രത്തോളമേയുള്ളൂ എന്നുകൂടി പറയാതിരിക്കാൻ കഴിയില്ല...

     നിമിഷ പ്രിയ കുറ്റവാളിയാണെന്നും അവർ ശിക്ഷക്ക് അർഹയാണെന്നും അഭിപ്രായപ്പെടുന്നവരെ ക്രൂരമായി ആക്രമിക്കുന്ന പ്രവണതയും നമ്മൾ കണ്ടു... മുൻപ് പറഞ്ഞതുപോലെ ഒരു ഇന്ത്യൻ പൗരയെ വിദേശ രാജ്യത്തിന് കൊല്ലാൻ കൊടുക്കാൻ തയ്യാറല്ല എന്നതു മാത്രമാണ് നിമിഷ പ്രിയ വിഷയത്തിൽ അവരുടെ മോചനത്തിനായി പ്രയത്നിക്കേണ്ടതിന്റെ ഏക അടിസ്ഥാന കാരണം... കൂടത്തായി ജോളി ശിക്ഷിക്കപ്പെടണമെന്നാണ് പൊതു സമൂഹം ആഗ്രഹിച്ചത്... കാരണവർ കൊലക്കേസ് പ്രതി ഷെറിൻ ഇത്രവേഗം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതിനെയാണ് പൊതുസമൂഹം വിമർശിച്ചത്... ഷാരോൺ രാജിന് കഷായത്തിൽ വിഷം കലർത്തി കൊടുത്തു കൊന്ന ഗ്രീഷ്മ ശിക്ഷിക്കപ്പെടണമെന്ന് ആരാണ് ആഗ്രഹിക്കാതിരുന്നത്... ഏകദേശം സമാനമാണ് നിമിഷ പ്രിയയുടെയും കുറ്റകൃത്യം... മരണത്തിനുശേഷം തലാലിന്റെ ശരീരത്തെ അനേകം കഷ്ണങ്ങൾ ആക്കി വെട്ടി നുറുക്കാൻ അവർക്കു കഴിഞ്ഞത് അവരുടെ ക്രിമിനൽ മനസ്സാന്നിധ്യം വെളിപ്പെടുന്നതാണ്... നമ്മുടെ അതിർത്തിക്കുള്ളിൽ നടക്കുന്ന കുറ്റകൃത്യങ്ങൾക്ക് പ്രതികൾ ശിക്ഷ വാങ്ങണമെന്ന് നാം ആഗ്രഹിക്കുകയും, അതേ കുറ്റകൃത്യം അതിർത്തിക്കപ്പുറത്ത് നടത്തിയാൽ മോചിപ്പിച്ചു വിടുകയാണ് വേണ്ടത് എന്നും എങ്ങനെ പറയാൻ കഴിയും!!??

     നിമിഷപ്രിയ ഒരു വിദേശ രാജ്യത്ത് വധശിക്ഷയ്ക്ക് വിധേയയാകുന്നത് വ്യക്തിപരമായി എനിക്ക് അല്പം പോലും സന്തോഷമോ ആശ്വാസമോ നൽകുന്ന ഒരു കാര്യമല്ല... ഒരേ ഒരു കാരണം അവർ ഒരു ഇന്ത്യൻ പൗരയാണ്... അവർ വിദേശത്ത് ഒരു വധശിക്ഷയ്ക്ക് വിധേയമാകുന്നത് നമ്മുടെ രാജ്യത്തിന് ഭൂഷണമല്ല... അതുകൊണ്ട് നിമിഷ പ്രിയയുടെ മോചനം ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു... 


[Rajesh Puliyanethu

 Advocate, Haripad]