Thursday 22 August 2024

ഹേമാ കമ്മറ്റി റിപ്പോർട്ട്,, പക്ഷം പറയാതെ ചില വർത്തമാനങ്ങൾ...

 ✍️ Adv. Rajesh Puliyanethu 

ചന്ദ്രനും നക്ഷത്രങ്ങൾക്കും എല്ലാം കാണുന്ന തിളക്കമില്ല, തിളക്കം ഉണ്ടെന്ന് നമുക്ക് തോന്നുന്നതാണ്...

തിളക്കം അന്വേഷിച്ച് ഇറങ്ങുന്നവർക്ക്, നക്ഷത്രങ്ങളുടെ തിളക്കം കണ്ണുകളെ അലോസരപ്പെടുത്തുന്നതാണ് എന്ന ചിന്തയുണ്ടാകുവാനും പാടില്ല...

ഹേമ കമ്മിറ്റി റിപ്പോർട്ട് പല തലങ്ങളിൽ ചർച്ച ആവശ്യപ്പെടുന്ന ഒന്നാണ്... ഹേമ കമ്മിറ്റി രൂപീകരിക്കപ്പെടാനുണ്ടായ സാഹചര്യം മുതൽ കമ്മറ്റിയുടെ തെളിവെടുപ്പ് നടപടികൾ, കമ്മറ്റിയുടെ കണ്ടെത്തലുകൾ, കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ, കമ്മറ്റിയുടെ കണ്ടെത്തലുകളുടെ സുതാര്യത, അന്വേഷണ വിധേയമായ തൊഴിലിടത്തിന്റെ പ്രത്യേകതകൾ, കമ്മറ്റിയുടെ റിപ്പോർട്ടിന്റെ നിയമ സാധുത, കമ്മറ്റി റിപ്പോർട്ടിന്റെ തുടർ നടപടികൾക്കുള്ള സാധ്യത, കമ്മറ്റി റിപ്പോർട്ടിന്റെ രാഷ്ട്രീയ പ്രാധാന്യം, കമ്മറ്റി റിപ്പോർട്ട് സമൂഹത്തെ എങ്ങനെ ബന്ധപ്പെടുത്തുന്നു എന്ന് തുടങ്ങി ഹേമ കമ്മിറ്റി അധ്യക്ഷക്കും അംഗങ്ങൾക്കും ഏതെങ്കിലും വിധത്തിലുള്ള നിക്ഷിപ്ത താല്പര്യമുണ്ടായിരുന്നോ എന്നു വരെ പരിശോധിച്ചാൽ മാത്രമേ ഹേമ കമ്മിറ്റി റിപ്പോർട്ട് ശരിയായ വിധത്തിൽ ചർച്ച ചെയ്യപ്പെട്ടു എന്ന് കരുതുവാൻ കഴിയുകയുള്ളൂ...

മലയാളത്തിലെ ഒരു പ്രമുഖ നടി ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിലും, മലയാള സിനിമാ വ്യവസായത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് പലവിധത്തിലുള്ള ആക്രമങ്ങൾക്കും, ലൈംഗിക ചൂഷണങ്ങൾക്കും വിധേയമാകേണ്ടി വന്നു എന്ന വെളിപ്പെടുത്തലുകൾക്കും ശേഷമാണ് മലയാള സിനിമയിലെ സ്ത്രീകൾ നേരിടുന്ന ലൈംഗിക ചൂഷണങ്ങൾ, തൊഴിലിടത്തിലെ ലിംഗ വേർതിരിവുകൾ, അവകാശ സംരക്ഷണങ്ങൾ, വേതന വ്യതിയാനങ്ങൾ തുടങ്ങി പലവിധ പ്രശ്നങ്ങളെ കുറിച്ച് പഠിക്കുന്നതിന് കേരള സർക്കാർ മുൻകൈയെടുത്ത് ഹേമ കമ്മിറ്റി എന്ന "പഠന" കമ്മിറ്റിയെ നിയോഗിക്കുന്നത്... ഈ നാട്ടിൽ നടക്കുന്ന ഏറ്റവും വലിയ അന്വേഷണ പ്രഹസനമാണ് "ജുഡീഷ്യൽ അന്വേഷണം" എന്നിരിക്കെ ജുഡീഷ്യൽ അന്വേഷണം എന്ന നിയമ പരിധിക്കുള്ളിൽ പോലും വരാത്ത കേവലം ഒരു "കമ്മറ്റി" യുടെ കണ്ടെത്തലുകളുടെ നിയമ സാധുത എത്രത്തോളം ഉണ്ടെന്ന് കൂടുതൽ വിശദീകരിക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല... പ്രസ്തുത കമ്മിറ്റിയുടെ അധ്യക്ഷ ഒരു റിട്ടയേഡ് ഹൈക്കോടതി ജഡ്ജി ആണെന്നുള്ളതും ആ കമ്മറ്റിക്ക് വേണ്ട ചിലവുകൾ വഹിച്ചത് കേരള സർക്കാർ ആണെന്നതും മാത്രമാണ് ഹേമ കമ്മിറ്റി എന്ന പഠന കമ്മിറ്റിക്ക് എന്തെങ്കിലും പ്രത്യേകത കൽപ്പിച്ചു നൽകുന്നത്... മുൻ ഹൈക്കോടതി ജഡ്ജി കമ്മിറ്റിയുടെ അധ്യക്ഷയായതും റിട്ടയേഡ് ഐഎഎസ് ഓഫീസർ ശ്രീമതി വത്സലാകുമാരിയും, സീനിയർ അഭിനയത്രി ശ്രീമതി ശാരദയും കമ്മറ്റി അംഗങ്ങളായതും നിയമപരമായ യാതൊരു പ്രത്യേകതയും ആ കമ്മിറ്റിക്ക് നൽകുന്നില്ല എന്നതാണ് വസ്തുത... ഈ കമ്മിറ്റിക്ക് ജനങ്ങളുടെ മുന്നിൽ എന്തെങ്കിലും ഒരു അംഗീകാരം ലഭിക്കുക എന്ന ഉദ്ദേശത്തിൽ മാത്രമാണ് ഉന്നത പദവികൾ വഹിച്ചു വന്നിരുന്ന വനിതകളെ ഉൾക്കൊള്ളിച്ചുകൊണ്ട് കമ്മിറ്റി രൂപീകരിക്കാൻ കാരണം എന്നു മാത്രമാണ് മനസ്സിലാകുന്നത്... അധികാരമൊഴിഞ്ഞ ഒരു പഞ്ചായത്ത് പ്രസിഡൻ്റും, പതിവായി സിനിമ കാണാറുള്ള ഒരു വനിതയും, ഒരു വക്കീൽ ഗുമസ്തയും ചേർന്ന് ഇപ്രകാരം ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നെങ്കിലും അധികാരത്തിലും, നിയമ സാധുതയിലും തുല്യമായിരുന്നു എന്ന് കാണാം... ഉന്നത വ്യക്തികൾ ചേർന്നു രൂപീകരിക്കപ്പെട്ട കമ്മിറ്റി എന്ന മേനി പറച്ചിൽ  ഉണ്ടാകുമായിരുന്നില്ല എന്നു മാത്രം...

ഹേമാ കമ്മിറ്റി റിപ്പോർട്ട് പരസ്യപ്പെടുത്തിയതാണ് ഏറ്റവും അനുചിതമായ കാര്യം എന്നാണ് എന്റെ പക്ഷം... അങ്ങനെയൊരു അഭിപ്രായം പറയുന്നതിന് പിന്നിൽ പല കാരണങ്ങൾ ഉണ്ട്... ഹേമാ കമ്മിറ്റി റിപ്പോർട്ട് പരസ്യപ്പെടുത്തുന്നതിന് പകരം ആ റിപ്പോർട്ടിൽ കണ്ടെത്തിയ കാര്യങ്ങൾ സർക്കാർ ഗൗരവപൂർവ്വം പരിഗണിക്കുകയും പരിഹാരങ്ങൾക്ക് വേണ്ടി ചട്ടങ്ങളും, , നിയമനിർമ്മാണങ്ങളും, പരാതി പരിഹാര സംവിധാനങ്ങളും, മോണിറ്ററിംഗ് സംവിധാനങ്ങളും ഏർപ്പെടുത്തുകയും ആയിരുന്നു വേണ്ടിയിരുന്നത്... ചുരുക്കിപ്പറഞ്ഞാൽ ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ ഉള്ളടക്കം സർക്കാർ സംവിധാനങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുകയും ഉചിതമായ പരിഹാരങ്ങൾ സർക്കാർ ഇടപെട്ട് നടപ്പിലാക്കുകയും മാത്രമായിരുന്നു ചെയ്യേണ്ടിയിരുന്നത്... റിപ്പോർട്ട് ലഭിച്ച് കഴിഞ്ഞ അഞ്ചുവർഷങ്ങൾക്കുള്ളിൽ സർക്കാർ കമ്മറ്റി റിപ്പോർട്ടിലെ പരാമർശങ്ങൾക്ക് അനുസൃതമായ പരിഹാരമാർഗ്ഗങ്ങൾ എന്തൊക്കെ ചെയ്തു എന്ന ചോദ്യവും പ്രസക്തമാണ്... 

ഹേമ കമ്മിറ്റി റിപ്പോർട്ട് പരസ്യപ്പെടുത്തുന്നതിനായിരുന്നു എല്ലാവർക്കും താൽപര്യം... ഈ നാട്ടിൽ ഏതുതരത്തിൽ ഉള്ള വിവാദങ്ങൾ ഉണ്ടായാലും അതിൽ ഒരു ചേരുവയായി 'ലൈംഗികത' ഉണ്ടെങ്കിൽ വിവാദം സൂപ്പർ ഹിറ്റാണ്... കാരണം നമ്മുടെ സമൂഹത്തിന് ലൈംഗിക വിഷയങ്ങൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നതിന് വലിയ താല്പര്യമാണുള്ളത്... മറ്റുള്ളവന്റെ ബെഡ്റൂമിൽ പോലും ക്യാമറ വെച്ച് സ്വകാര്യത മനസ്സിലാക്കാൻ ഉത്സുകത കാണിക്കുന്ന ഒരു മാനസിക വൈകല്യത്തിന്റെ ഭാഗമാണ് ഈ താൽപര്യങ്ങൾ എന്ന് പറയാതിരിക്കാൻ കഴിയില്ല...

ഹേമാ കമ്മിറ്റി റിപ്പോർട്ട് പരസ്യപ്പെടുത്തിയത് കൊണ്ട് സമൂഹത്തിനോ, സിനിമാ മേഘലയ്ക്കോ, സിനിമാരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾക്കോ എന്തു പ്രയോജനമാണ് ഉണ്ടായത്!?  മലയാള സിനിമ മേഘലയിൽ "കാസ്റ്റിംഗ് കൗച്ച്" സജീവമാണ് എന്ന് ഹേമ കമ്മറ്റി കണ്ടെത്തിയിരിക്കുകയാണ്... ഹേമാ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കപ്പെട്ടത് കൊണ്ട് സിനിമ മേഖലയിലെ കാസ്റ്റിംഗ് കൗച്ച് ഇല്ലാതാകുന്നതിന് ഏതെങ്കിലും തരത്തിൽ സഹായകരമാകുമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്... സിനിമാ മേഘലയിൽ അവസരങ്ങൾ ലഭിക്കുന്നതിന് കാസ്റ്റിംഗ് കൗച്ചാണ് റിക്രൂട്ട്മെൻറ് മാർഗ്ഗം എന്ന് സ്ഥാപിക്കപ്പെട്ടാൽ ഇന്ന് സിനിമാ മേഘലയിൽ നിൽക്കുന്ന എല്ലാ സ്ത്രീകളെയും അടച്ചാക്ഷേപിക്കുന്നതിന് അത് കാരണമാകും എന്നതിൽ സംശയമില്ല... സിനിമയുടെ ഭാഗമായി നിൽക്കുന്ന സ്ത്രീകളെല്ലാം തന്നെ ഈ റിക്രൂട്ട്മെൻറ് മാർഗ്ഗം വിജയിച്ചവരാണെന്ന് വിളിച്ചു പറയുന്നതിനു തുല്യമാണത്... 

സിനിമാരംഗത്ത് തങ്ങളോട് മോശമായി പെരുമാറിയ ആൾക്കാരെ കുറിച്ചും സന്ദർഭങ്ങളെ കുറിച്ചും വിവരിച്ചുകൊണ്ട് പല സ്ത്രീകളും രംഗത്തുവരുന്നുണ്ട്... അതിലൊരു ഉദാഹരണം മാത്രമാണ് ലൂസിഫർ എന്ന സിനിമയിൽ മഞ്ജു വാര്യരുടെ മകളായി അഭിനയിക്കാൻ ആദ്യം നിശ്ചയിച്ചിരുന്ന പെൺകുട്ടിയുടെ വെളിപ്പെടുത്തൽ... 'ഒന്നു വഴങ്ങി തന്നാൽ മഞ്ജുവാര്യരുടെ മകളായാണ് വേഷം ലഭിക്കാൻ പോകുന്നത്' എന്ന് സിനിമാ മേഘലയിലെ ഒരുവൻ പ്രലോഭിപ്പിച്ചു എന്നാണ് ആ കുട്ടി പറയുന്നത്... താൻ അതിനു വഴങ്ങാതെ രക്ഷപ്പെട്ടുവെന്നും അവർ പറയുന്നു... അതിനു മറ്റൊരാന്തരാർത്ഥം കൂടിയുണ്ട്... അതേ സിനിമയിൽ മഞ്ജു വാര്യരുടെ മകളായി വേഷമിട്ടവൾ അതേ ആവശ്യത്തിന് വഴങ്ങി കൊടുത്തു എന്ന്... ആ സിനിമയിൽ മഞ്ജുവാര്യരുടെ മകളായി വേഷമിട്ട പെൺകുട്ടിയെ ഇപ്രകാരം അപമാനിതയാക്കി നിർത്തിയത് കൊണ്ട് എന്ത് പ്രയോജനം?? സ്വമനസ്സാലെയൊ, ഒരു ഓഫർ സ്വീകരിച്ചു എന്ന നിലയിലോ സ്വന്തം ശരീരം കൊണ്ട് മറ്റൊരുവനെ സന്തോഷിപ്പിച്ച് ഒരു പെൺകുട്ടി സിനിമയിൽ അവസരം വാങ്ങി എന്നു തന്നെ കരുതുക...! ആ പെൺകുട്ടിയെയും അപമാനിതയാക്കി സമൂഹത്തിനു മുന്നിൽ നിർത്തുന്നത് കൊണ്ട് എന്തു പ്രയോജനം!!?? അവിടെ ഒരു ഓഫറും ആ ഓഫറിന് ഒരു അക്സെപ്റ്റൻസും ഉള്ള സ്ഥിതിക്ക് മൂന്നാമന് എന്ത് റോളാണുള്ളത്? ബലം പ്രയോഗിച്ചോ, ഒരു ട്രാപ്പിൽ പെടുത്തിയോ, ഭീഷണിപ്പെടുത്തിയോ, ബോധം കെടുത്തിയൊ അല്ലാതെ, പെൺകുട്ടിയുടെ ഇംഗിതത്തിന് വിപരീതമല്ലാതെ നടക്കുന്ന ലൈംഗിക വേഴ്ചകൾക്ക് നിയമം എന്തു തടസ്സമാണ് പറയുന്നത്!? 376 (a) (b) തുടങ്ങിയ വകുപ്പുകൾക്കും പരാതിക്കാരി ഇല്ലാത്തതിനാൽ നിലനിൽപ്പില്ല എന്ന് കാണാം... നടൻ വിജയ് ബാബുവിനെതിരെ അല്ലാതെ ഒരു പെൺകുട്ടിയും ഒരു അന്വേഷണ ഏജൻസിക്ക് മുൻപാകെയോ അധികാര സ്ഥാനങ്ങളിലോ പരാതി നൽകിയതായി നാളിതുവരെ നമുക്കറിയില്ല... പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായതായി നിലവിൽ പരാതികളും ഇല്ല... അതിനാൽ തന്നെ പരാതിക്കാരിയില്ലാതെ ഈ വിഷയത്തിലെ കേസുകൾ ഒന്നും മുന്നോട്ടു പോവില്ല... ഒരു കൊഗ്നിസിബിൾ ഒഫൻസിനെ കുറിച്ച് എപ്രകാരം വിവരം ലഭിച്ചാലും എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന സുപ്രീം കോടതി വിധിയാണ് പോലീസ് നടപടിക്കുള്ള വഴിമരുന്ന്... അങ്ങനെ സിനിമ മേഘലയിൽ നടക്കുന്ന ലൈംഗിക ചൂഷണങ്ങൾ ആകമാനം ഒരു കുറ്റകൃത്യമായി കണ്ടു എഫ്ഐആർ രജിസ്റ്റർ ചെയ്താൽ തന്നെ ചൂഷണങ്ങൾക്ക് ഇരയായവർ മൊഴി തരാൻ തയ്യാറാകാതെ ആ കേസ് എങ്ങനെ മുന്നോട്ടു പോകും എന്നതാണ് പ്രായോഗിക വശത്തെ ചോദ്യം... എങ്കിലും ഈ വിഷയത്തിൽ ഒരു എഫ് ഐ ആർ രജിസ്റ്റർ ചെയ്യണം എന്ന് തന്നെയാണ് എൻറെ അഭിപ്രായം... കാരണം ഒരു പെൺകുട്ടി താൻ സ്വയം മുന്നിട്ടിറങ്ങി പരാതി നൽകി മുന്നോട്ടു പോകുവാൻ മടിച്ചു നിൽക്കുകയും, എന്നാൽ വ്യക്തമായ പരാതി ഉള്ളതുമായ സാഹചര്യം ഉണ്ടെങ്കിൽ അവർക്ക് ആ എഫ് ഐ ആറി ൽ മൊഴി കൊടുക്കുന്നതിന് ഒരു അവസരം ലഭിക്കുന്നതാണ്... അങ്ങനെ ഒരു അവസരം തുറന്നു കൊടുക്കുക എന്നത് മാത്രമാകും ആ എഫ് ഐ ആർ ൻ്റെ പ്രസക്തി... ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ഈ അവസരം പലർക്കും വില വേശലുകളുടെ അവസരം കൂടിയാണോ എന്ന സ്വാഭാവിക സംശയത്തിനും വേദിയുണ്ട്...

ഹേമ കമ്മിറ്റി രൂപീകരിച്ചത് തന്നെ സിനിമാ രംഗത്തെ സ്ത്രീകളുടെ അനുഭവിക്കുന്ന പലവിധമായ ബുദ്ധിമുട്ടുകളെക്കുറിച്ച് പഠിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുന്നതിന് വേണ്ടി മാത്രമാണ്... തങ്ങളുടെ മൊഴികൾ ഒരിക്കലും പുറത്തു വരില്ല എന്ന ഉറപ്പിൻമേലാണ് പല പെൺകുട്ടികളും മൊഴി കൊടുക്കുന്നതിന് തയ്യാറായിട്ടുള്ളത്... ഹേമാ കമ്മറ്റിയുടെ പ്രൊസീഡിങ്സ് തന്നെ ശ്രദ്ധിക്കുക... മൊഴികൾ എല്ലാം  ഇൻ ക്യാമറ പ്രൊസീഡിങ്സ്ൽ കൂടിയാണ് രേഖപ്പെടുത്തിയിരിക്കുന്നത് ... അതർത്ഥമാക്കുന്നത് തന്നെ ഈ മൊഴികൾക്ക് രഹസ്യ സ്വഭാവം ആവശ്യമുണ്ടെന്നും ആ മൊഴികൾ കമ്മറ്റിയും സർക്കാരിലെ ഉത്തരവാദിത്തപ്പെട്ടവരും മാത്രം അറിയേണ്ടവയാണ് എന്നുമാണ്... കമ്മറ്റിയുടെ പഠന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഏതൊക്കെ വ്യക്തികൾക്കെതിരെ നടപടിയെടുത്തു എന്ന ചോദ്യത്തിന് തന്നെ പ്രസക്തിയില്ല... കാരണം ഹേമ കമ്മിറ്റി കുറ്റകൃത്യം കണ്ടുപിടിക്കുന്നതിനുള്ള ഒരു അന്വേഷണ ഏജൻസി അല്ല... ഹേമ കമ്മിറ്റിക്ക് മുൻപാകെ സ്ത്രീകൾ മൊഴികൾ കൊടുത്തിട്ടുള്ളത് ആരെയും ശിക്ഷിക്കാൻ വേണ്ടിയായിരുന്നില്ല... സിനിമാ മേഘലയിലെ നിലവിലെ അവസ്ഥ, സിനിമാ മേഘലയിൽ വരുത്തേണ്ട മാറ്റങ്ങൾ, പുതിയതായി കൊണ്ടുവരേണ്ട സൗകര്യങ്ങൾ, നിയമങ്ങൾ, ചട്ടങ്ങൾ എന്നിവയെ കുറിച്ച് സർക്കാരിന് അറിവ് നൽകുക എന്നതായിരുന്നു കമ്മിറ്റിയുടെ ഉത്തരവാദിത്വം എന്ന് നമ്മൾ മനസ്സിലാക്കണം... സത്യത്തിൽ കമ്മറ്റിയുടെ രഹസ്യ സ്വഭാവത്തെ വിശ്വസിച്ച് മൊഴി നൽകിയ വനിതകളോട് കാണിച്ച വഞ്ചനയായിരുന്നു കമ്മറ്റി റിപ്പോർട്ട് പ്രസിദ്ധീകരിച്ച നടപടി എന്ന് പറയേണ്ടിവരും...

മലയാളസിനിമാരംഗത്ത് കാസ്റ്റിംഗ് കൗച്ചും, ലൈംഗിക ചൂഷണവും എല്ലാം ചർച്ച ചെയ്യപ്പെടുമ്പോൾ ചില ചോദ്യങ്ങൾ ചോദിക്കാതിരിക്കാൻ കഴിയില്ല... മലയാള സിനിമ ഇൻഡസ്ട്രിയിലെ മാത്രം ഒരു അവസ്ഥയാണോ വിവരിക്കപ്പെട്ടതെല്ലാം?? മലയാള സിനിമയിൽ തന്നെ അടുത്ത കാലത്ത് ഉണ്ടായതാണോ ഈ വക ലൈംഗികതയിൽ അടിസ്ഥാനപ്പെടുത്തിയുള്ള അവസര വിതരണങ്ങളും എല്ലാം?? മലയാള സിനിമയിൽ മാത്രമാണോ പവർ മാഫിയ നിലനിൽക്കുന്നത്?? മലയാള സിനിമ മാത്രമാണോ ലോബികൾ നിലനിൽക്കുന്നത്?? മലയാള സിനിമയിൽ മാത്രമാണോ ഗ്രൂപ്പ് പ്രവർത്തനങ്ങൾ നിലനിൽക്കുന്നത്?? സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി പദവിയിൽ ഇരിക്കെത്തന്നെ രഞ്ജൻ ഗോഗോയ് ലൈംഗിക ആരോപണത്തിന് വിധേയനായ ചരിത്രം ഈ രാജ്യത്തിന് ഉണ്ടെന്ന് മറക്കരുത്... അമേരിക്കൻ പ്രസിഡൻറ് ആയിരിക്കെ ബിൽ ക്ലിൻ്റെൺ ലൈംഗിക ആരോപണത്തിന് വിധേയമായ ചരിത്രം ഈ ലോകത്തിനുമുണ്ടെന്ന് നമ്മൾ ഓർക്കണം... പിച്ചക്കാരൻ ആയാലും സുപ്രീം കോടതി ജഡ്ജി ആയാലും അമേരിക്കൻ പ്രസിഡണ്ട് ആയാലും ഒരു പോലെ ഉൾപ്പെട്ടിട്ടുള്ളത് ലൈംഗിക ആരോപണങ്ങളിൽ ആയിരിക്കും... രാഷ്ട്രീയത്തിലും, ക്രിക്കറ്റിലും, ഫുട്ബോളിലും, വ്യവസായ രംഗത്തും, മറ്റ് കലാരംഗത്തും എല്ലാം നിലനിൽക്കുന്ന പവർ പൊളിറ്റിക്സും, ഗ്രൂപ്പ് പ്രവർത്തനങ്ങളും, ലോബിയിഗും മലയാള സിനിമയിലെ മാത്രം പ്രത്യേകതയായി അവതരിപ്പിക്കപ്പെടുന്നതിലും നിക്ഷിപ്തതാത്പര്യങ്ങൾ ഉണ്ടോ എന്ന് സംശയിക്കേണ്ടി വരും... അവിടെയും എന്തു കൊണ്ട് ലോക സിനിമാ മേഘലയിൽ ലൈംഗികത ഒരു പ്രധാന വിനിമയ ഉപാധിയാകുന്നു എന്നും അപ്രകാരം വിനിയോഗിക്കപ്പെടുന്നതിനെ തടയാൻ കഴിയാതെ പോകുന്നു എന്നും ചിന്തിക്കേണ്ടതാണ്...

മറ്റെല്ലാ തൊഴിൽ മേഘലയും പോലെ തന്നെയല്ലേ സിനിമാ മേഘലയും, ഇവിടെ മാത്രം എന്താണ് ലൈംഗികതയ്ക്ക് ഇത്ര അതിപ്രസരം കാണുന്നത് എന്ന ചോദ്യം ഉയരുന്നുണ്ട്... ഒന്നാമതായി സിനിമാ മേഘല ഒഴികെ മറ്റു മേഘലകളിൽ ലൈംഗിക ചൂഷണം ഇല്ല എന്ന വാദം അംഗീകരിക്കാൻ കഴിയില്ല... ഒപ്പം തന്നെ സിനിമ മേഘലയിൽ അത് വളരെയധികം ആണെന്നും സമ്മതിക്കേണ്ടി വരും... അത് അപ്രകാരമാകാനുള്ള കാരണം ആ തൊഴിൽ മേഘലയുടെ സവിശേഷതയാണ്... മറ്റു തൊഴിൽ മേഘലകളിൽ അവസരങ്ങൾ ലഭിക്കുന്നത് ഏറെക്കുറെ വിദ്യാഭ്യാസ യോഗ്യതയുടെയൊ, മറ്റ് ടെക്നിക്കൽ സ്കില്ലുകളുടേയോ അടിസ്ഥാനത്തിലാണ്... സിനിമ ഇതര തൊഴിൽ മേഘലകളിൽ അവസരം ലഭിക്കുന്നതിനുള്ള മാനദണ്ഡം ബാഹ്യ സൗന്ദര്യമൊ, ശരീരവടിവൊ ഒന്നുമല്ല... എന്നാൽ സിനിമയിൽ ലൈംഗികതയുമായി ചേർന്ന് നിൽക്കുന്ന ഈ വിശേഷങ്ങൾ എല്ലാം പ്രാധാന്യമുള്ളതാണ്... സിനിമ ഇതര തൊഴിൽ മേഘലയിലെ ഒരു തൊഴിൽ ദാദാവിന് തൻറെ സഹപ്രവർത്തകയോടോ , കീഴ് ജീവനക്കാരിയോടോ തന്റെ ലൈംഗിക ആവശ്യം ഉന്നയിക്കുന്നതിനേക്കാൾ സ്വാതന്ത്ര്യമുണ്ട് ഒരു നടന് പാടിയും, ആടിയും, കെട്ടിപ്പിടിച്ചും, പ്രണയം അഭിനയിച്ചും തൊഴിൽപരമായി തന്നെ കൂടുതൽ ബോഡി കോൺടാക്ടിൽ അഭിനയിക്കുന്ന തന്റെ സഹപ്രവർത്തിയായ നടിയോട് തൻറെ ലൈംഗിക ആവശ്യം ഉന്നയിക്കാൻ എന്ന് കാണാം... അതു മാത്രമല്ല, സിനിമ ഒരു ചെറിയ കൂട്ടം ആൾക്കാരുടെ സൃഷ്ടിയാണ്... കഥയും, തിരക്കഥയും ഒരു സംവിധായകനും, പണം മുടക്കാൻ ഒരു പ്രൊഡ്യൂസറും ചേർന്നാൽ സിനിമയാഥാർത്ഥ്യത്തിന്റെ വഴിക്കെത്തി എന്നു പറയാം... പിന്നീട് നടീനടന്മാരും, അണിയറ പ്രവർത്തകരും അവരുടെ തിരഞ്ഞെടുക്കലാണ്... അതിനുള്ള പരിപൂർണ്ണ സ്വാതന്ത്ര്യം അവർക്കുണ്ട്... ഒരു നടി ഇക്കൂട്ടരുടെ ലൈംഗിക താൽപര്യങ്ങൾക്ക് വശപ്പെടാതെ നിൽക്കുന്നതു കൊണ്ട് തിരസ്കരിക്കപ്പെട്ടാലും സിനിമ/ കഥ ഉദ്ദേശിക്കുന്ന വേഷത്തിന് നന്നല്ല എന്ന് പറഞ്ഞാകും അവൾ പുറത്താക്കപ്പെടുക... ഒരു സിനിമ നിർമാണത്തിലെ പ്രമുഖർക്ക് അവരിൽ അന്തർലീനമായ മുൻപ് പറഞ്ഞ സ്വാതന്ത്ര്യത്തെ വിനിയോഗിക്കപ്പെടാൻ കഴിയുന്നിടത്തോളം കാലം ഈ രീതിയിൽ നടിമാർ പുറത്താക്കപ്പെടും... അതേ പ്രമുഖരുടെ ഇംഗിതങ്ങൾക്ക് വഴങ്ങി അവസരങ്ങൾ സൃഷ്ടിക്കാൻ തയ്യാറുള്ള സ്ത്രീകൾ അനേകം ഉള്ളപ്പോൾ എതിർപ്പ് പ്രകടിപ്പിക്കുന്നവർ സിനിമ എന്ന മേഘലയെ തന്നെ എന്നെന്നേക്കുമായി ഉപേക്ഷിച്ച് പോകേണ്ടിവരും... ഇവിടെ തുടർച്ചയായ പരാതികളുമായി അധികാര സ്ഥാനങ്ങളിൽ സ്ത്രീകൾ എത്താത്തിടത്തോളം കാലം ഈ വക പെരുമാറ്റങ്ങൾ മലയാള സിനിമയിൽ നിന്നെന്നല്ല ലോക സിനിമയിൽ നിന്നു തന്നെ മാറ്റപ്പെടില്ല...

സിനിമാ മേഘലയിൽ പ്രവർത്തിക്കുന്ന ഏതെങ്കിലും സ്ത്രീകൾ അതേ മേഘലയിൽ പ്രവർത്തിക്കുന്ന പുരുഷന്മാരുമായി ലൈംഗിക ആസ്വാദനം നടത്തുന്നതിനെയെല്ലാം ലൈംഗിക ചൂഷണമായി കാണാൻ കഴിയില്ല... പുരുഷന്മാർ ആവശ്യപ്പെടുന്ന അതേ ലൈംഗിക ആസ്വാദനം ആവശ്യപ്പെടാനുള്ള സ്വാതന്ത്ര്യം സ്ത്രീക്കുമുണ്ട്... തൻറെ കൂടെ ഏതു നായകൻ അഭിനയിക്കണം എന്ന് സജസ്റ്റ് ചെയ്യാൻ തക്കതായ പ്രാധാന്യമുള്ള അഭിനയത്രികളും സിനിമാ ലോകത്തുണ്ട്... ആ അഭിനയത്രി അതേ നായകനോട് ഒന്നിച്ച് ലൈംഗിക ആസ്വാദനം നടത്തിയാൽ ആ നടി ഒരു നടനെ ലൈംഗികമായി ചൂഷണം ചെയ്തു എന്ന് നമ്മൾ പറയുമോ?? ഒരു നടിക്ക് ലൈംഗികമായി കൂടി അടുപ്പമുള്ള ഒരു നായക നടനൊ, സംവിധായകനോ, പ്രൊഡ്യൂസറൊ ഉണ്ടെങ്കിൽ അവർക്കിടയിൽ അടുപ്പവും ബന്ധവും സൗഹൃദവും കൂടുതലായി ഉണ്ടായിട്ടുണ്ടാകും... അങ്ങനെയുള്ള ഒരാൾ ഒരു സിനിമ ചെയ്താൽ സ്വാഭാവികമായും ഒരു കഥാപാത്രത്തിന് വേണ്ടി ആദ്യം ചിന്തിക്കുക താനുമായി എല്ലാവിധത്തിലും അടുപ്പവും സൗഹൃദവും ഉള്ള ആ നടിയെ ആയിരിക്കും... അപ്രകാരം ആ നടിക്ക് ലഭിക്കുന്ന അവസരത്തെ ലൈംഗിക ചൂഷണം എന്ന ഗണത്തിൽപ്പെടുത്താൻ കഴിയുമോ!? 

സിനിമ മേഘലയിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകുന്നതിന് നിയമിച്ച കമ്മിറ്റിയുടെ അധ്യക്ഷയായി ജസ്റ്റിസ് ഹേമയെ തിരഞ്ഞെടുത്തത് ഒരു തെറ്റായ തീരുമാനമായിരുന്നോ എന്ന സംശയവും ഉയർത്തേണ്ടതാണ്... ഇപ്രകാരം ഒരു പഠന റിപ്പോർട്ട് തയ്യാറാക്കുവാൻ ചുമതലപ്പെടുത്തുന്ന മേധാവിയുടെ ട്രാക്ക് റെക്കോർഡ് കൂടി പരിശോധിക്കപ്പെടേണ്ടതാണ് എന്നതാണ് എൻറെ പക്ഷം... ജസ്റ്റിസ് ഹേമ എന്നും ഒരു പുരുഷ വിരുദ്ധ ചേരിയിലെ അംഗമെന്ന് തോന്നിക്കും വിധം പ്രവർത്തിച്ചിരുന്ന വനിതയാണ്... കേരള ഹൈക്കോടതിയിൽ ജഡ്ജിയായിരിക്കെ തന്നെ പുരുഷ ജഡ്ജിമാരോട് അവർ നടത്തിയിരുന്ന പരസ്യ കലഹങ്ങൾ പലതും കോടതിയുടെ മതിൽക്കെട്ടുകൾക്ക് പുറത്തേക്ക് പോലും സഞ്ചരിച്ചിരുന്നു എന്നത് ഈ അവസരത്തിൽ ഓർത്തു വിടേണ്ടതാണ്... നായക നടനും, സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടിക്കും ഒരേ പ്രതിഫലം നൽകണം എന്നു തുടങ്ങിയ അപ്രയോഗികമായ കമ്മിറ്റി നിർദ്ദേശങ്ങൾ എൻറെ ആരോപണത്തെ ശരിവെക്കുന്നു... 

സിനിമയിലെ മേലാളന്മാരുടെ ലൈംഗിക താല്പര്യങ്ങൾക്ക് വഴങ്ങാത്ത വനിതാ പ്രവർത്തകർക്ക് ശുചിമുറികൾ അനുവദിക്കുന്നില്ല, നല്ല ഭക്ഷണം നൽകുന്നില്ല, അവർ മന:പ്പൂർവമായ സൈബർ ആക്രമണങ്ങൾക്ക് വിധേയമാകേണ്ടി വരുന്നു, അവർക്ക് വേതനം ലഭിക്കുന്നില്ല, അവരെ അശ്ലീല ചുവയുള്ള ദ്വയാർത്ഥ പ്രയോഗങ്ങൾ കൊണ്ട് അപമാനിക്കുന്നു തുടങ്ങിയ മറ്റു കണ്ടത്തലുകളും ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ഉൾപ്പെട്ടിരിക്കുന്നു... സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾ ഈ വിധമായ പീഡനങ്ങൾ അനുഭവിക്കുന്നു എന്ന് കമ്മിറ്റി കണ്ടെത്തി സർക്കാരിനെ അറിയിച്ചിട്ടും കഴിഞ്ഞ അഞ്ചുവർഷമായി ഒരു ചെറുവിരൽ പോലും അനക്കാൻ തയ്യാറാകാതെ കമ്മറ്റി റിപ്പോർട്ടിന്മേൽ അടയിരുന്ന കേരള സർക്കാർ അതേ പീഡകർക്കൊപ്പം കുറ്റക്കാരാണ്... കമ്മറ്റി റിപ്പോർട്ടിൻ്റെ അറ്റവും മൂലയും പുറത്തുവിട്ട് സമൂഹത്തിൽ പലയിടങ്ങളിലായി ഇക്കിളി ചർച്ചകൾക്ക് വഴിവെച്ച് നിശബ്ദമായി തുടരാനാണ് സർക്കാരിൻറെ ഉദ്ദേശം എന്നാണ് തോന്നുന്നത്... 

സർക്കാരിന് നിശബ്ദതയെ വിമർശിക്കുന്നതിനോടൊപ്പം തന്നെ സിനിമാ വിഷയങ്ങളിൽ ഇടപെടുന്നതിനുള്ള സർക്കാറിന്റെ പരിമിതികളെയും മനസ്സിലാക്കണം... പണം മുടക്കുന്നവന്റെ സ്വാതന്ത്ര്യത്തിൻ്റെയും,, സംവിധായകന്റെയും, കഥാ/തിരക്കഥാകൃത്തിന്റെയും ഇന്റലക്ച്വൽ പ്രോപ്പർട്ടിയാണ് സിനിമയെന്നുമുള്ള അവകാശത്തിന്റെയും മറവിൽ നിന്നു കൊണ്ടാണ് സിനിമാ മേഖലയിലെ "പ്രമുഖർ" കാസ്റ്റിങ്ങിന് പിന്നിലെ വഴിവിട്ട പ്രവർത്തനങ്ങൾക്ക് മുതിരുന്നത്... ചൂഷണങ്ങൾക്കോ, അപമാനങ്ങൾക്കോ വിധേയാകുന്ന ഒരു സ്ത്രീ അധികാരസ്ഥാനങ്ങൾക്ക് മുന്നിൽ ശരിയായ വിധത്തിൽ പരാതികൾക്ക് മുതിരാതിരിക്കുന്നത് ഭീഷണികൾ കാരണം മാത്രമാണ് എന്നും വിശ്വസിക്കുക ബുദ്ധിമുട്ടാണ്... ഭീഷണികൾ മൂലം പരാതികൾക്ക് മുതിരുന്നില്ല എന്നു പറയുന്നവർ പരോക്ഷമായി പറയുന്നത് ഇവിടുത്തെ സർക്കാരിലും, പോലീസ്/ കോടതി നിയമ സംവിധാനങ്ങളും അവർക്ക് വിശ്വാസമില്ല എന്നു കൂടിയാണ്... ഈ മഹാരാജ്യത്തെ മറ്റ് എല്ലാ സ്ത്രീകളും സുരക്ഷിതരായി കഴിയുന്നത് ഇതേ സർക്കാർ, പോലീസ്/കോടതി നിയമ സംവിധാനങ്ങളുടെ പരിരക്ഷയിലാണ്... സിനിമാ വനിതകൾക്ക് മാത്രമായി ഇവിടെ യാതൊരു പ്രീവിലേജും ഇല്ല... എങ്കിലും നിങ്ങൾ ഒരു പരാതി ഉന്നയിച്ചാൽ അത് വാർത്താമാധ്യമങ്ങൾ ഏറ്റെടുക്കും... സമൂഹം ചർച്ച ചെയ്യും... പൊതു സമൂഹവും രാഷ്ട്രീയ പ്രസ്ഥാനങ്ങളും പരസ്യ പിന്തുണയുമായി രംഗത്തുവരും... ഇത്രയുമൊക്കെ സൗകര്യങ്ങൾ ലഭിക്കുമെന്ന് ഇരിക്കെ പോലും നിങ്ങൾ പരാതികൾക്ക് മുതിരുന്നില്ലെങ്കിൽ നിങ്ങൾക്ക് പരാതിയില്ല,, നിങ്ങൾഈ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ തയ്യാറാണ് എന്നാണ് അർത്ഥം... ഇത്രയും പരിഗണനകൾ ഒന്നും ലഭിക്കാത്ത ഇവിടുത്തെ സാധാരണക്കാരായ സ്ത്രീകൾ തങ്ങൾക്കെതിരെ ഉണ്ടാകുന്ന പ്രവർത്തനങ്ങളെ ഇതേ നിയമ സംവിധാനങ്ങളെ പ്രയോജനപ്പെടുത്തി സ്വന്തം ആർജ്ജവത്താൽ പ്രതിരോധിച്ച് അന്തസ്സോടെ ഇവിടെ ജീവിക്കുന്നു എന്നും കാണാതെ പോകരുത്... സിനിമാ വനിതകൾ പരാതികൾക്ക് മുതിരാതിരിക്കുന്നത് അവർ തന്നെ 'പീഡനങ്ങൾ' എന്ന് വിളിക്കുന്ന ആൺ പ്രവർത്തികളെ വിസ്മരിക്കാൻ പാകത്തിന് അവർ മനസ്സിൽ കൊണ്ടു നടക്കുന്ന സിനിമ മോഹങ്ങളാണ് കാരണം...!! ആ മേഘലയിൽ അവർ കാണുന്ന പ്രശസ്തിയും, പണവും, അംഗീകാരങ്ങളും, സ്വാധീനവും എല്ലാം ചേർന്ന "ക്രീം ലൈഫ്" അവരെ പരാതികൾ Waive ചെയ്യാൻ സ്വയം പ്രേരിപ്പിക്കുന്നു എന്നും മനസ്സിലാക്കാൻ കഴിയും...

WCC എന്ന പെൺപക്ഷ സംഘടനയുടെ ഉദ്ദേശ ശുദ്ധിയും സംശയത്തിൽ തന്നെയാണ്... സിനിമയിലെ മോശം പ്രവണതകൾക്കെതിരെയല്ല മറിച്ച് ചില വ്യക്തികളെ ടാർഗറ്റ് ചെയ്ത് പ്രവർത്തിക്കുന്ന ഒരു സംഘടനയാണോ അത് എന്ന് പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്... ഹേമാ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയത് കൊണ്ട് ഡബ്ല്യു സി സി ക്ക് എന്ത് അഭിമാനകരമായ നേട്ടം കൈവന്നു എന്ന് മനസ്സിലാകുന്നില്ല..! സിനിമാ രംഗത്തെ തങ്ങളുടെ സഹപ്രവർത്തകർക്ക് എന്ത് അഭിമാനമാണ് WCC നേടിക്കൊടുത്തതെന്നും മനസ്സിലാകുന്നില്ല... WCC യുടെ രൂപീകരണ സമയത്ത് ഉണ്ടായിരുന്ന പ്രവർത്തകരിൽ ആരൊക്കെ ഇന്ന് ആ സംഘടനയുടെ സജീവ പാതയിൽ ഉണ്ട് എന്നു കൂടി പരിശോധിക്കുന്നത് ഈ അവസരത്തിൽ ഉചിതമാകും!!?

സ്ത്രീ ഒരു നോട്ടം കൊണ്ട് അപമാനിത ആയാൽ പോലും ഈ സമൂഹവും നിയമവും അത് ചോദ്യം ചെയ്തു കൊണ്ട് രംഗത്ത് വരണം... പക്ഷേ അപമാനിതയായതായി ആദ്യം തോന്നേണ്ടത് ആ സ്ത്രീക്കാണ്... തന്നെ അപമാനിക്കാൻ ശ്രമിച്ചു എന്നും അതിനെതിരെ നടപടി വേണമെന്നും മുന്നിൽ നിന്ന് ആവശ്യപ്പെടേണ്ടത് അവൾ തന്നെയാണ്... (അവൾ 18 വയസ്സ് പൂർത്തിയായവൾ ആണെങ്കിൽ)... അവൾ അതിനു തയ്യാറായില്ലെങ്കിൽ നിയമവും, സമൂഹവും നിസ്സഹാരായി നിൽക്കാനെ സാധിക്കുകയുള്ളൂ... അവൾ അതിനു തയ്യാറാകാതെ നിയമത്തെയും സമൂഹത്തെയും പഴിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല... 

പരാതിയുള്ള സ്ത്രീകൾക്ക് പരിഹാരം നൽകാനുള്ള സംവിധാനങ്ങളാണ് കൊണ്ടുവരേണ്ടത്... ആ സംവിധാനങ്ങളുടെ അപര്യാപ്ത സിനിമാരംഗത്ത് നിഴലിച്ചു കാണുന്നുണ്ട് എന്നും സമ്മതിക്കേണ്ടി വരും... അതിന് നിയമങ്ങളും ചട്ടങ്ങളും രൂപീകരിക്കുകയും സർക്കാർ/ കോടതി നിയന്ത്രണങ്ങളിലും മേൽനോട്ടങ്ങളിലും ഉള്ള അധികാരമുള്ള സ്ഥിരം സംവിധാനങ്ങൾ കൊണ്ടുവരികയാണ് വേണ്ടത്... ഒപ്പം തന്നെ പരാതിയുള്ളവർ മുൻപോട്ടു വന്നാൽ നിയമവും സമൂഹവും അവരെ സംരക്ഷിക്കും എന്ന ഉറപ്പും നൽകേണ്ടതുണ്ട്... അപ്പോഴും പരിഹാരം ലഭിക്കുക അവസരത്തിനനുസരിച്ച് STUNT കൾ പടച്ചു വിടുന്നവർക്ക് ആകില്ല എന്നു മാത്രം...

"ഹേമാ കമ്മിറ്റി റിപ്പോർട്ട് എങ്ങനെയുണ്ട്,

പത്തറുപത്തഞ്ചു പേജ് കൊള്ളാം" 


എന്ന തമാശയ്ക്ക് അപ്പുറം ഒന്നുമില്ല... 


[Rajesh Puliyanethu 

 Advocate, Haripad]

Monday 5 August 2024

ദുരിതാശ്വാസ ഫണ്ടിന് സുതാര്യത ആവശ്യമില്ലേ!!???

 ✍️Adv. Rajesh Puliyanethu 

"ഭാരതം എന്ന ജനാധിപത്യ രാഷ്ട്രത്തിൽ ജീവിക്കുന്നു" എന്ന് അഭിമാനത്തോടെയും വടക്കൻ കൊറിയ പോലെയുള്ള ഏകാധിപത്യ രാജ്യങ്ങളെ കാണുമ്പോൾ ആശ്വാസത്തോടെയും നമ്മൾ പറയാറുണ്ട്... ഈ രാജ്യത്തിൻ്റെ അനവധി പ്രത്യേകതകളിൽ എടുത്തു പറയേണ്ട ഒരു സവിശേഷതയാണ് ഈ രാജ്യത്ത് "വിമർശന വിധേയമല്ലാത്തത് ഒന്നും തന്നെ ഇല്ല" എന്നത്... ഈ രാജ്യത്തെ ജീവിച്ചിരിക്കുന്നതും മൺമറഞ്ഞു പോയതുമായ വ്യക്തികൾ, കോടതികൾ, ഭരണസംവിധാനങ്ങൾ, മതങ്ങൾ, ദൈവീക സങ്കല്പങ്ങൾ അങ്ങനെ തുടങ്ങി ഈ രാജ്യത്തിൻറെ ഭരണഘടനവരെ വിമർശനങ്ങൾക്ക് വിധേയമാണ്... വിമർശനങ്ങളിൽ കൂടിയും, ചർച്ചകളിൽ കൂടിയും നൂതനമായതും, കുറ്റമറ്റതുമായ ആശയങ്ങളും, സംവിധാനങ്ങളും ഉയർന്നുവരും എന്നതാണ് അടിസ്ഥാന ചിന്താഗതി... 

വിമർശനങ്ങൾക്ക് സ്വാതന്ത്ര്യം ഉണ്ടെന്ന് വിശ്വസിക്കുമ്പോൾ നമ്മൾ മനസ്സിലാക്കേണ്ട ചില എക്സപ്ഷനുകൾ ഉണ്ട്... ആ എക്സപ്ഷനുകളെ മനസ്സിലാക്കാത്തവൻ കേസും കൂട്ടവുമായി കോടതി വരാന്തകളിലും, ജയിലിലും ഒക്കെയായി കാലം കഴിക്കേണ്ടി വരും... വിമർശനത്തിനുള്ള സ്വാതന്ത്ര്യത്തെ അനുവദിച്ചു തന്ന ഭാരതത്തിൻറെ ഭരണഘടനയെ പോലും നമ്മൾ പഴിച്ചു പോയി എന്നു വരും... ആ എക്സപ്ഷനുകൾ എന്താണെന്നല്ലേ!?? അത് അധികമൊന്നുമില്ല...

ഒരു വരിയിൽ പറഞ്ഞാൽ...

"മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെയും, അദ്ദേഹത്തിൻറെ അന്ധസേവകരായ അനുചരന്മാരുടെയും ചെയ്തികളെ ചോദ്യം ചെയ്യാനോ വിമർശിക്കാനോ പാടില്ല... അതെന്തു തന്നെയായാലും കൊള്ളാം...!! നിങ്ങൾ നിങ്ങളുടെ അധ്വാനവും,  പണവും പോലും ഇക്കൂട്ടരുടെ ഇഷ്ടങ്ങൾക്കും വിധേയങ്ങൾക്കും അനുസരിച്ചല്ലാതെ വിനിയോഗിക്കാൻ പാടില്ല... മറിച്ച് ഒരു ചെറിയ വാക്ക് നിങ്ങളുടെ ഭാഗത്തുനിന്നുണ്ടായാൽ പാർട്ടി സൈന്യത്തിന്റെ ഭേദ്യം നിങ്ങൾ പൊതുവഴിയിലും, സാലറീഡ് യൂണിഫോം അടിമകൾ ചുമത്തുന്ന കേസു കൂട്ടങ്ങളെ കോടതികളിലും നേരിടേണ്ടി വരും...

ഉദാഹരണത്തിന്; നാട്ടിൽ ഒരു ആപത്ത് സംഭവിച്ചാൽ,, ആപത്തിൽപ്പെട്ടവരെ എങ്ങനെ സഹായിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നമുക്കില്ല... അത് എപ്രകാരം വേണമെന്ന് പാർട്ടി അനുചരന്മാർ നമ്മോടു കൽപ്പിക്കും... കോടതികളും, ഭരണഘടന പോലും വിമർശന വിധേയമായ ഈ രാജ്യത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെയൊ, ആ സംവിധാനത്തിന്റെ സുതാര്യമില്ലായ്മയെയോക്കുറിച്ചോ സംസാരിച്ചു പോയാൽ അങ്ങനെ സംസാരിക്കുന്നയാൾ വലിയ രാജ്യദ്രോഹിയും, കൊടും ക്രിമിനലുമായി പ്രഖ്യാപിക്കപ്പെടുന്നതും ജയിലിൽ അടക്കപ്പെടുന്നതും ആയിരിക്കും... ""ജനാധിപത്യത്തിന്റെയും, സ്വാതന്ത്ര്യത്തെയും, ഏറ്റവും മനോഹരമായ ഏടുകൾ ഇവിടെ എഴുതിച്ചേർക്കപ്പെടുകയാണ്... നമ്മുടെ ജനാധിപത്യം വിപുലപ്പെടുകയാണ്""... നമ്മൾ അപ്രകാരമേ ചിന്തിക്കാൻ പാടുള്ളൂ... കാരണം അവർ അങ്ങനെ ചിന്തിക്കാനാണ് നമ്മോട് കൽപ്പിക്കുന്നത്... മറിച്ചായാൽ;; മറക്കണ്ട,🤗🤗 

   😱😱""ജയിൽ""😱😱

ജനങ്ങൾക്ക് ഒന്നാകെ ഒരു ആപത്ത് സംഭവിച്ചാൽ ജനങ്ങളിൽ നിന്നു തന്നെ പിരിവ് എടുക്കാതെ ""ആപത്തിൽപ്പെട്ടവരെ സംരക്ഷിക്കാനും, പുനരധിവസിപ്പിക്കാനുമുള്ള കരുത്തും, ഉത്തരവാദിത്വബോധവും, സാമ്പത്തിക ഭദ്രതയും ഉള്ള ഒരു സർക്കാരിയുടെയുണ്ട്"" എന്ന് എന്തുകൊണ്ട് നിങ്ങൾക്ക് പറയാൻ കഴിയുന്നില്ല ഭരണക്കാരെ,?? എന്ന് ചോദിക്കാനുള്ള സ്വാതന്ത്ര്യം നമുക്കില്ല... ചോദിച്ചാൽ ഇന്നത്തെ സാഹചര്യത്തിൽ മറുപടി വിലങ്ങുകളായിരിക്കും...⛓️ 2018 ലെ പ്രളയത്തോട് അനുബന്ധിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച തുകകൾ സുതാര്യമല്ലാതെ വിനിയോഗിക്കപ്പെട്ടതിനുശേഷം മാത്രമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് എതിരെ സംശയങ്ങളും, വിമർശനങ്ങളും ഉയർന്നു തുടങ്ങിയത് എന്നത് പലരും വിസ്മരിച്ചു പോകുന്നു... എത്ര തുകകൾ ആർക്കൊക്കെ,, ഏതൊക്കെ വിധത്തിൽ വിനിയോഗിക്കപ്പെട്ടു എന്ന വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ തയ്യാറാകാതിരുന്നപ്പോൾ മാത്രമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി സംശയത്തിൻ്റെ നിഴലിലേക്ക് വന്നത്... മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്ന സംവിധാനത്തെ ഈ വിമർശനമുന്നയിക്കുന്നവരും മതിപ്പോടെയാണ് കാണുന്നത്... മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്ന ആൾക്കാർക്കെങ്കിലും അവർ നൽകിയ സംഭാവനകൾ എപ്രകാരം വിനിയോഗിക്കപ്പെട്ടു എന്നറിയാനുള്ള സ്വാതന്ത്ര്യമില്ലേ??? അങ്ങനെ സംഭാവന നൽകിയവർക്കെങ്കിലും സർക്കാർ ഒരു വിശദീകരണവും, തുകകൾ വിനിയോഗിക്കപ്പെട്ട രീതികളും നൽകാൻ തയ്യാറുണ്ടോ?? ഉഴവൂർ വിജയനും, കോടിയേരി ബാലകൃഷ്ണന്റെ ഗണ്മാനും, നൽകാനുള്ളതാണോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്ന് ചോദിക്കുന്നതാണോ തെറ്റ്??? ഭരണക്കാരേ, നിങ്ങളുടെ കണ്ണിൽ ഈ ചോദ്യങ്ങളാണ് തെറ്റ്!! നിങ്ങൾ ഈ ചോദ്യങ്ങളെ തെറ്റായും, മഹാപാതകങ്ങളായും, ക്രൈം ആയും അവതരിപ്പിക്കുന്നത് നിങ്ങളുടെ നിലനിൽപ്പിന് വേണ്ടിയാണ്... കാരണം കൂടുതൽ ചോദ്യങ്ങൾ ഉയർന്നാൽ നിങ്ങൾ കാണിച്ച അഴിമതിയും, കെടുകാര്യസ്ഥതയും പൊതുജനം മനസ്സിലാക്കും... ചോദ്യങ്ങൾ ഉയരുന്നതിൻ്റെ കാരണങ്ങളെ പരിഹരിക്കാതെ ചോദ്യങ്ങൾക്ക് നേരെ കല്ലെറിയുന്ന ഈ രീതി അഭിനവ കമ്മ്യൂണിസ്റ്റുകൾക്ക് പോലും ചേർന്നതാണോ എന്ന ആത്മപരിശോധന നന്നായിരിക്കും... 

""ഒരാപത്ത് സംഭവിക്കുമ്പോഴാണോ വിമർശനങ്ങൾ ഉയർത്തുന്നത്"" എന്ന മറുചോദ്യമാണ് ഈ വിഭാഗക്കാർ സ്വയം സംരക്ഷണർത്ഥം നടത്തുന്ന ഏറ്റവും ഫലവത്തായ മറു ചോദ്യം... അത് ഉയരുന്ന ചോദ്യങ്ങൾക്ക് ഉത്തരമാകുന്നില്ല എന്ന് മാത്രമല്ല അഴിമതിക്കാർ സാഹചര്യങ്ങളെ മുതലെടുത്ത് പ്രയോഗിക്കുന്ന പരിചയാണ്... അർഹരായ വ്യക്തികളിലേക്ക് സുമനസ്സുകളിൽ നിന്ന് പ്രവഹിക്കുന്ന സഹായങ്ങൾ ശരിയായ വിധത്തിൽ എത്തിച്ചേരുന്നതിന് യോഗ്യമായത് പൊതുജനങ്ങളിൽ നിന്നും ഒന്നായി ഉയരുന്ന ചോദ്യങ്ങളാണ്... 

ചോദ്യം ചോദിക്കുന്നവനെ ആക്ഷേപിക്കുക, കയ്യേറ്റം ചെയ്യുക, കേസുകളിൽ കുടുക്കുക തുടങ്ങിയ മാർഗ്ഗങ്ങളിൽ കൂടി നേരിടുന്നത് തന്നെ എന്തൊക്കെയോ മറക്കാനുള്ളവരുടെ ലക്ഷണമാണ്... 

ദുരിതമനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് സഹായങ്ങൾ എത്തിക്കുന്നതുപോലെ തന്നെ ഉത്തരവാദിത്വമുള്ള കാര്യമാണ് ആ സഹായങ്ങൾ അവരിലേക്ക് എത്തിച്ചേരുന്നു എന്ന് ഉറപ്പുവരുത്തുന്നതും... ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കും, മടിയിൽ കനമുള്ളവർ ഉത്തരം പറയേണ്ട... 

""വിലങ്ങുകൾ പൊട്ടിച്ചെറിയുന്നതു മാത്രമല്ല,, വിലങ്ങുകൾ അണിയുന്നതും ചില അവസരങ്ങളിൽ വലിയ സമരമാർഗ്ഗമാണ്""...

""ദുരിതാശ്വാസ നിധി വിനിയോഗങ്ങളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിക്കൊണ്ട് പത്രമാധ്യമങ്ങളിൽ മുൻപ് വന്ന വാർത്തകളെല്ലാം നമുക്ക് ഓർമ്മയുണ്ട്... സർക്കാർ ആദ്യം ചെയ്യേണ്ടത് ഈ വാർത്തകൾ ഉയർത്തുന്ന ചോദ്യങ്ങൾക്ക് മറുപടി പറയണം... ഇതെല്ലാം തെറ്റായ വാർത്തകൾ ആണെങ്കിൽ ഈ വാർത്തകൾ നൽകിയ പത്രമാധ്യമങ്ങൾക്കെതിരെ നടപടിയെടുക്കണം... ഇതിനു രണ്ടിനും കഴിയില്ലെങ്കിൽ ഇപ്പോൾ ചെയ്യുന്നതുപോലെ ചോദ്യങ്ങൾ ഉയർത്തുന്നവരെ ആക്ഷേപിക്കും ആക്രമിച്ചും കഴിഞ്ഞു കൊള്ളുക"""...

[Rajesh Puliyanethu 

 Advocate, Haripad]

Sunday 14 July 2024

ജെസ്നയുടെ ശ്രീകൃഷ്ണ ചിത്രങ്ങൾ!

 ✍️Adv. Rajesh Puliyanethu 

"കൃഷ്ണഭക്തയായ ജസ്ന എന്ന മുസ്ലിം പെൺകുട്ടി" ഇന്ന് സ്വന്തം മതത്തിൽ നിന്നും ഒപ്പം തന്നെ സംഘികളിൽ നിന്നും അധിക്ഷേപങ്ങൾ ഏൽക്കേണ്ടി വരുന്നു എന്ന വിഷയത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ മുറുകുകയാണ്... സ്വന്തം മതത്തിൽ നിന്നും വ്യക്തിഹത്യകൾ ഏറ്റുവാങ്ങേണ്ടി വന്നതിൽ കൂടുതൽ ഹിന്ദുമതത്തിൽ നിന്നും കേൾക്കേണ്ടി വന്നു എന്ന് ജസ്നയുടെ അടുത്ത വൃത്തങ്ങൾ ആരോപിക്കുന്നു... ജസ്നയുടെ പ്രവർത്തികളെ വിമർശനാത്മകമായി കണ്ട ഹിന്ദുമത വിഭാഗത്തിലെ ചിലരിൽ നിന്നും എതിർപ്പുകളെ നേരിടേണ്ടി വന്നത് മഹാപാതകമായി ചിലർ വിവരിക്കുന്നു... ജെസ്ന എന്തുകൊണ്ട് ചർച്ച ചെയ്യപ്പെടുന്നു എന്ന് നമ്മൾ മനസ്സിലാക്കിയാൽ ജസ്ന അനുകൂലിക്കപ്പെട്ടതിൻ്റേയും എതിർക്കപ്പെട്ടതിൻ്റേയും കാരണങ്ങൾ വെളിവാകുന്നതാണ്...

     'കൃഷ്ണ ഭക്തയായ മുസ്ലീം പെൺകുട്ടി' എന്നതിൽ നിന്നും തിരുത്തി 'ശ്രീകൃഷ്ണൻറെ ചിത്രം വരച്ച മുസ്ലിം പെൺകുട്ടി' എന്നു വായിച്ചു തുടങ്ങുമ്പോൾ തന്നെ കാര്യങ്ങൾ വ്യക്തമാകുന്നതാണ്... ആദ്യമായി ജസ്ന ശ്രീകൃഷ്ണൻറെ ചിത്രം വരച്ച് ഗുരുവായൂരമ്പല നടയിൽ സമർപ്പിക്കുകയും പിന്നീട് മറ്റു കൃഷ്ണ ഭക്തരായ ആൾക്കാർക്ക് വേണ്ടി വരച്ച് സമർപ്പിക്കുകയും ചെയ്തു വന്നിരുന്നു... അതിനായി സാധാരണ ഗതിയിൽ നാട്ടിൽ നിലനിൽക്കുന്ന ഭേദപ്പെട്ട പ്രതിഫലവും അവർ കൈപ്പറ്റുന്നുണ്ടായിരുന്നു... ഈ കച്ചവടത്തിൽ വന്ന വർധനവും, നിരന്തരമായി സോഷ്യൽ മീഡിയയിൽ കൂടിയും മറ്റു ചില മാധ്യമങ്ങളിൽ കൂടിയും ജസ്ന നടത്തിയ ചിത്രത്തിൻറെ പ്രമോഷൻ പരിപാടികളും, ചിത്രം വാങ്ങുവാൻ നടത്തിയ അഹ്വാനങ്ങളും ഹിന്ദു സമൂഹത്തേയും വിശ്വാസികളേയും ചൂഷണം ചെയ്യുന്നതാണോ എന്ന സ്വാഭാവിക സംശയം ഉയരുന്നതിനു കാരണമായി... അവിടെയും അന്തരീക്ഷത്തിൽ നിലനിൽക്കുന്ന പ്രസക്തമായ ഒരു ചോദ്യമുണ്ട്; എന്തിനാണ് ഹിന്ദു സമൂഹത്തിലെ കുറേയേറെ ആൾക്കാരെങ്കിലും ജെസ്നയെ പിന്തുണച്ചത് എന്നത്...!!??

     ശ്രീകൃഷ്ണൻറെ ചിത്രം നാട്ടിൽ ലഭിക്കാൻ വിരളമായ ഒന്നല്ല... ശ്രീകൃഷ്ണന്റെ ചിത്രം വരയ്ക്കുന്ന പെൺകുട്ടികളും കുറവല്ല... പക്ഷേ എന്തുകൊണ്ട് ജെസ്ന ശ്രദ്ധിക്കപ്പെട്ടു!? ജസ്ന ഒരു മുസ്ലിം പെൺകുട്ടി ആയത് കൊണ്ടും, ഇസ്ലാമിനെ നയിക്കുന്ന ശരിയത്ത് നിയമങ്ങൾ ഒരു മുസ്ലിം അന്യമത ദൈവത്തിൻറെ ചിത്രം വരയ്ക്കുന്നത് ശക്തമായി എതിർക്കുന്നത് കൊണ്ടും, അത്തരം എതിർപ്പുകളെ ചില മത പ്രഭാഷകർ ശിർക്കുകൾ രൂപത്തിൽ പൊതു ജനമധ്യത്തിൽ വിളിച്ചു പറയാറുള്ളതു കൊണ്ടുമാണ്... അതേ ഇസ്ലാം മതത്തിനുള്ളിൽ നിന്നു തന്നെ ഒരു പെൺകുട്ടിയെ ഈ വിധമായ മത നിയമങ്ങൾക്കും അപരിഷ്കൃതമായ നിയന്ത്രണങ്ങൾക്കും എതിരെ നിർത്താൻ കിട്ടി എന്നതാണ് ജസ്ന നേടിയ പ്രാധാന്യം... ജിസ്നയുടെ ആ പ്രാധാന്യത്തെ മുതലെടുക്കാൻ വേണ്ടിയാണ് ഹിന്ദു മതത്തിലെ പലരും ജസ്നയിൽ നിന്നും ചിത്രങ്ങൾ വാങ്ങിയത്... അവിടെ ഒരു ഹിന്ദുവും ജസ്നയാൽ കമ്പളിപ്പിക്കപെട്ടിട്ടില്ല... ജെസ്നയുടെ ചിത്രങ്ങൾ വിറ്റഴിക്കപ്പെട്ടത് ഗുരുവായൂരപ്പനോടുള്ള ഭക്തി കാരണവുമല്ല... ഇവിടുത്തെ ഹിന്ദു വിഭാഗങ്ങൾക്ക് ഗുരുവായൂരപ്പനോടുള്ള ഭക്തി അനുഷ്ഠിക്കുന്നതിന് ജസ്നയുടെ ചിത്രങ്ങൾ ആവശ്യമില്ല... ജസ്ന ജസ്നയിൽ കണ്ട വിപണന മൂല്യവും ഇതുതന്നെയാണ്... ജെസ്ന ആ വിപണ മൂല്യത്തെ മുതലെടുത്തു എന്ന് മാത്രം... അവിടെ ജിസ്നയും കബളിപ്പിക്കപ്പെട്ടിട്ടില്ല... ജസ്നയുടെ ചിത്രങ്ങൾ വിറ്റതിനും, വാങ്ങിയതിനും പിന്നിൽ ഒറ്റക്കാരണമേയുള്ളൂ... അത് എംഎൽഎ ഷാജിയുടെ ഭാഷയിൽ തന്നെ പറയണം... അതിൻറെ കാരണം മതമാണ് മതമാണ് മതമാണ്... ഇവിടെ ചിത്രങ്ങൾ വിറ്റ ജസ്നയും വാങ്ങിയ ഹിന്ദുക്കളും മണ്ടന്മാരായിട്ടില്ല... ഉണ്ടായിട്ടുണ്ടെങ്കിൽ അത് ആറാം നൂറ്റാണ്ടിലെ നിയമങ്ങൾ പറഞ്ഞ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെയും ഇരുളടഞ്ഞതാക്കാൻ ശ്രമിക്കുന്ന ചില മത പ്രഭാഷകർ മാത്രമാണ്...

     കാര്യങ്ങൾ ഇവിടെ വരെ ഏതാണ്ട് ആരോഗ്യകരമാണ് എന്നാണ് എൻറെ പക്ഷം... ജസ്ന ഇപ്പോൾ നടത്തുന്ന സോഷ്യൽ മീഡിയ വിലാപങ്ങളും ജസ്ന മുതലെടുപ്പ്കാരിയാണ് എന്ന നിലയിൽ ഹിന്ദു വിഭാഗങ്ങളിൽ നിന്നുണ്ടാകുന്ന വിമർശനങ്ങളും ഇതു വരെ ജസ്നയും ചിത്രങ്ങൾ വാങ്ങിയവരും ഒരുപോലെ വഹിച്ചിരുന്ന വിജയക്കൊടിയെ താഴെ വെയ്പ്പിക്കുന്നത് ആയിരിക്കും... 

     പൊതു സമൂഹത്തിന്റെയോ നിയമത്തിന്റെയോ പിന്തുണ ലഭിക്കാതെ ജെസ്നയെ പിച്ചിച്ചീന്തണം എന്ന ആഹ്വാനം മാത്രം നടത്തി കോപം കടിച്ചമർത്തിയ ഒരു വിഭാഗമുണ്ട്... അവർ എനിയും ജസ്നക്കെതിരെ വീശാനുള്ള കത്തിയുടെ മൂർച്ചകൂട്ടും എന്ന കാര്യത്തിൽ സംശയമില്ല... അവിടെയും ജസ്ന സംരക്ഷിക്കപ്പെടണം... മുൻപ് ശ്രീകൃഷ്ണ ചിത്രങ്ങൾ വാങ്ങിയ അതേ മനസ്സോടെ ജസ്നയെ സംരക്ഷിച്ചു പിടിക്കണം... കാരണം ജസ്ന ഒരു പ്രചോദനമാണ്... ബന്ധിക്കപ്പെട്ടിരിക്കുന്ന ഒരു ചരടെങ്കിലും അറുത്തു മാറ്റാൻ ഒരുപാട് പെൺകുട്ടികൾക്ക് ധൈര്യം നൽകേണ്ട പ്രചോദനം...


[Rajesh Puliyanethu 

Advocate, Haripad]

Wednesday 10 July 2024

കൂടോത്രത്തിന്റെ രാഷ്ട്രീയ/ സാമൂഹിക കൊച്ചു വർത്തമാനങ്ങൾ

ഇന്നത്തെ രാഷ്ട്രീയത്തിൽ കെപിസിസി പ്രസിഡണ്ട് ശ്രീ കെ സുധാകരൻ്റെ വീട്ടിൽ നിന്നും കൂടോത്രം കണ്ടെടുത്തതാണ് കൂടോത്രം ഒരു സജീവ ചർച്ചയാകാൻ കാരണം... ദിവസങ്ങൾക്ക് മുൻപ് ശ്രീ ഡി കെ ശിവകുമാർ തനിക്കെതിരെ ചിലർ കൂടോത്രം ചെയ്തിരുന്നു എന്ന പ്രസ്താവന നടത്തിയത് ആയിരുന്നു സുധാകരന് മുൻപുള്ള പ്രധാന കൂടോത്ര ചർച്ചാവിഷയം... 2018 ൽ ശ്രീ വി എം സുധീരൻ തനിക്കെതിരെ നടന്ന കൂടോത്ര ആക്രമണങ്ങളെ വെളിപ്പെടുത്തിയതും പുച്ഛിച്ചതും സമീപകാല സംഭവങ്ങൾ... ശ്രീ കൊടിയേരി ബാലകൃഷ്ണന്റെ ഏലസ്സ് കഥകളും,, പൂമൂടൽ കഥകളും മലയാളികൾ സംസാരിച്ച കഥകളിൽ ചിലതുമാത്രം...


കൂടോത്രം മുൻപ് ചർച്ചാവിഷയമായിരുന്നത് ശ്രീമതി ഇന്ദിരാഗാന്ധിയുടെ കാലത്തായിരുന്നു... നെഹ്റു ഒരു തികഞ്ഞി യുക്തിവാദിയായിരുന്നു എങ്കിലും മകൾ ശ്രീമതി ഇന്ദിരാഗാന്ധി മന്ത്ര തന്ത്രാദികളുടെയും ബ്ലാക്ക് മാജിക്കിന്റെയും ഒരു വിശ്വാസിയായിരുന്നു എന്നത് കാലത്തിൻറെ ഏടുകളിൽ ജീവനോടെ അവശേഷിക്കുന്ന വസ്തുതയാണ്... മലയാളികൾ കൂടോത്രം എന്നും ഇംഗ്ലീഷുകാരൻ ബ്ലാക്ക് മാജിക് എന്നും വിളിക്കുന്ന ഈ ഒരു ചര്യയുടെ സീമകൾ ഭൂഗോളത്തിന്റെതിന് തുല്യമായതാണ്...


കൂടോത്രത്തിന് എന്ത് രാഷ്ട്രീയമാനമാണ് ഉള്ളത് എന്ന ചോദ്യം ഉയരുക സ്വാഭാവികമാണ്... കൂടോത്രത്തിന് പ്രഥമമായി രാഷ്ട്രീയ മാനമില്ല... രണ്ടാമതായി മാത്രമേ കൂടോത്രത്തിന് രാഷ്ട്രീയ പ്രസക്തിയുള്ളൂ... ഒന്നാമതായി ഉള്ള വിഷയം വ്യക്തിപരവും ശത്രുതാപരവും ആണ്... കൂടോത്രം അന്ധവിശ്വാസമൊ, അനാചാരമോ, അതല്ല ഏതെങ്കിലും വിധത്തിൽ ശക്തിമത്തായതോ എന്ന ചോദ്യങ്ങളൊക്കെ ഉന്നയിക്കുന്നതിനു മുൻപ് ചോദിക്കേണ്ട ചോദ്യം ഇത് ചെയ്തത് ആരാണ് എന്നാണ്... കാരണം കൂടോത്രം ഫലവത്തായ ഒരു കർമ്മമാണോ എന്നതിന് രണ്ടാമതായി മാത്രമേ പ്രസക്തിയേ ഉള്ളൂ... അവിടെ കൂടോത്രത്തിൽ വിശ്വസിക്കുന്ന,, കൂടോത്രം ചെയ്താൽ ഒരാളെ നശിപ്പിക്കാൻ കഴിയും എന്ന് വിശ്വസിക്കുന്ന,, ആ വ്യക്തിയോട്, 'കൊന്നുകളയാൻ' തക്കവിധത്തിൽ ശത്രുതയുള്ള ഒരു വ്യക്തിയുണ്ട് എന്നതാണ് കാര്യം... ആ വ്യക്തിയെയാണ് ആദ്യം പുറത്തുകൊണ്ടുവരേണ്ടത്... കൂടോത്രം

 വിഷയത്തിൽ അയാൾക്ക് കടുത്ത നിയമ നടപടികളെ അഭിമുഖീകരിക്കേണ്ടി വരില്ല എന്നത് സത്യമാണെങ്കിലും സമൂഹമധ്യത്തിൽ പ്രസക്തരായവരെ ഉന്മൂലനം ചെയ്യാൻ ആഗ്രഹിക്കുന്നവരെ തിരിച്ചറിയാൻ സമൂഹത്തിന് അവകാശം ഉണ്ട്... അതാണ് കൂടോത്രം വിഷയത്തിന്റെ സാമൂഹിക പ്രാധാന്യം...


കൂടോത്രത്തിന് തുല്യമായി മറ്റൊരാളെ ഇല്ലായ്മ ചെയ്യുക അല്ലെങ്കിൽ ദുർബലപ്പെടുത്തുക എന്ന ഉദ്ദേശത്തിൻ ചെയ്തു വരുന്നത് എന്ന ഖ്യാതിയുള്ള കർമ്മമാണ് "കൈവിഷം" എന്ന് പറയാറുണ്ട്... യുക്തിവാദികൾ എന്നും, പുരോഗമനവാദികളെന്നും, ആധുനിക കാലഘട്ടത്തിലെ അംഗങ്ങൾ എന്നും ഊറ്റം കൊള്ളുന്നവർ ഈ വക കർമ്മങ്ങളെ വിശകലനം ചെയ്യാതെ തന്നെ തള്ളിക്കളയുന്നതാണ് കണ്ടിട്ടുള്ളത്... പക്ഷേ ഈ വക കർമ്മങ്ങളിലും വിശകലനം ചെയ്യത്തക്ക ചിലതുണ്ട് എന്നാണ് എൻറെ പക്ഷം... ഉദാഹരണത്തിന് "കൈവിഷം" എന്ന വാക്ക് ഒറ്റ വാക്കായി പറയുമ്പോഴാണ് അത് ബ്ലാക്ക് മാജിക്കിന്റെ ഭാഗമാകുന്നത്... അതിലെ "വിഷം" മാത്രം അടർത്തിയെടുക്കൂ... അത് ശാസ്ത്രം അംഗീകരിക്കുന്ന, ജീവനൊ ആരോഗ്യത്തിനൊ ഹാനികരമായ ഒരു പദാർത്ഥമാണ്... ആ വിഷ പദാർത്ഥത്തെ മറ്റൊരുവനെ അപായപ്പെടുത്തുകയൊ, ദുർബലപ്പെടുത്തുകയൊ ചെയ്യുക എന്ന  ഉദ്ദേശത്തിൽ അയാളുടെ അറിവൊ സമ്മതമോ ഇല്ലാതെ നൽകുമ്പോൾ അത് 

"കൈവിഷം" ആയി... അത് കത്തിയെടുത്ത് കുത്തുന്നതുപോലെ ഒരു അപായ പ്രവർത്തിയാണ്... അതിനെയാണ് യാതൊരു വിശകലനവും നടത്താതെ യുക്തിവാദികൾ "അസംബന്ധം" എന്നു പറഞ്ഞു തള്ളിക്കളയുന്നത്... "SLOW POISONING" എന്ന ഇംഗ്ലീഷ് പദം പകരമായി ഉപയോഗിച്ചാൽ "കൈവിഷം" അസംബന്ധമല്ലെന്നും, അത് ദോഷകരമായ ഫലമുണ്ടാക്കുന്ന ഒരു കുറ്റകരമായ പ്രവർത്തിയാണെന്നും മനസ്സിലാക്കാവുന്നതാണ്... അവിടെയും ആ പ്രവർത്തി ചെയ്യുന്ന ദുഷ്ട മനസ്സിൻറെ ഉടമയെ കണ്ടെത്തുക എന്നതാണ് കാമ്പുള്ള വിഷയം... 


ബ്ലാക്ക് മാജിക്കിന് തുല്യമായ കർമ്മങ്ങൾ ചരിത്രാതീത കാലം മുതൽ ലോകത്തിൻറെ എല്ലാ ഭാഗങ്ങളിലും അനുഷ്ഠിച്ചു വന്നിരുന്നതായി രേഖകൾ വിശദീകരിക്കുന്നു... ബ്ലാക്ക് മാജിക്കിൻ്റെ ഏറ്റവും ക്രൂരമായ ഭാവമായി നമ്മൾ മനസ്സിലാക്കിയിരുന്നത് "ബലി" ആയിരുന്നു... മനുഷ്യനോ, മൃഗമോ, പക്ഷിയോ ആയ ഒരു ജീവനെ സ്വന്തം നേട്ടത്തിനായി കൊല്ലുന്നു എന്നതാണ് ബലി കർമമത്തെ വിമർശനാത്മകമാക്കിയതിന് കാരണം എന്നാണ് പലരും വിശദീകരിക്കുന്നത്... എന്നാൽ "കൊല്ലുന്നു"  എന്ന ക്രൂര കൃത്യത്തെ എതിർക്കുന്നതല്ല ബലികർമ്മങ്ങളെ എതിർക്കാൻ കാരണം... വിശ്വാസത്തിൻറെ മാത്രം അടിസ്ഥാനത്തിൽ ഒരു ജീവിയെ കൊല്ലുന്നു എന്നതാണ് ബലി കർമ്മങ്ങൾ എതിർക്കപ്പെടാൻ കാരണമായത്... അതിനൊപ്പം തന്നെ ഇത്തരം പ്രവർത്തികൾ ആധുനിക സമൂഹത്തിന് അപമാനമാണെന്നുള്ള പ്രചരണവും ഫലപ്രദമായി ഉണ്ടായി... ഭക്ഷണത്തിനും, മരുന്നിനും, ചർമ്മത്തിനും, വളത്തിനും, അങ്ങനെ മനുഷ്യൻറെ പലവിധമായ ആവശ്യങ്ങൾക്ക് വേണ്ടി "കൊല്ലുന്നത്" നെ ഒരു മനസ്ഥാപവുമില്ലാതെ നടപ്പിലാക്കുന്ന പൊതു സമൂഹം വിശ്വാസത്തിൻറെ പേരിൽ ആയതുകൊണ്ട് മാത്രം "ബലി" ഒരു ഹീന കർമ്മമായി അവതരിപ്പിക്കുന്നു... അത് സാമൂഹികമായ ഒരു വിരോധാഭാസം എന്ന് കാണാം... യുക്തി ബോധാവതരണങ്ങളായ ഇത്തരം എതിർപ്പുകളെ എല്ലാം അവഗണിച്ചു ബലി കർമ്മങ്ങളെ പെരുന്നാൾ ആക്കി ആഘോഷിക്കുന്നവരും ഇതേ ആധുനിക സമൂഹത്തിൻറെ ഭാഗമായിത്തന്നെയുണ്ട്...


ബലി കർമ്മങ്ങൾ ഉൾപ്പെടുന്ന ബ്ലാക്ക് മാജിക് അപരിഷ്കൃത വിഭാഗത്തിന്റെ മാത്രം പ്രവർത്തനങ്ങളാണ് എന്നാണ് ആക്ഷേപകർ വിളിച്ചു പറയുന്നത്... പക്ഷേ പരിഷ്കൃത സമൂഹം എന്ന് ഊറ്റം കൊള്ളുന്ന പാശ്ചാത്യരും, അമേരിക്ക ഉൾപ്പെടുന്ന വികസിത രാജ്യത്തിലെ പ്രമുഖ വ്യക്തികൾ  ഉൾപ്പെടുന്നവരും ബ്ലാക്ക് മാജിക് എന്ന വിളിപ്പേരുള്ള കർമ്മങ്ങളും അതിൻറെ മകുടമായ ബലികർമ്മങ്ങളും അനുഷ്ഠിച്ചിരുന്നു എന്നതിന് തെളിവുകളുണ്ട്... വർത്തമാനകാലത്തിലും അവർ അതിനെ പിന്തുടരുന്നു എന്നതിന്റെ ഉദാഹരണമാണ് ഇസ്രയേൽ നടത്താൻ ഉദ്ദേശിച്ചിരുന്ന "Red Heipher Sacrifice" ... Texas എന്ന അമേരിക്കൻ പ്രവിശ്യയിൽ നിന്നും ബലിക്ക് അനുയോജ്യമായ ചുവന്ന കിടാവിനെ നൽകി എന്ന് പറയുമ്പോഴും, ആ  ബലിക്കു ശേഷം "Third Temple Moment" ൽ ക്കൂടി അതിശക്തമാകാൻ പോകുന്ന ഇസ്രായേലിനെ നേരിടാൻ കഴിയാതെ പോകും എന്ന് വിശ്വസിച്ച് ആക്രമണം അഴിച്ചുവിട്ട ഹമാസും എല്ലാം തന്നെ ഈ ബ്ലാക്ക് മാജിക്കൽ വിശ്വാസപ്പട്ടികയിലെ സമാനരാണ്...


കൂടോത്ര or Black Magic ൻ്റെ ചെറിയ versions ആയി വരുന്നതാണ് ഈ ലോകത്ത് നടക്കുന്ന എല്ലാ ആരാധനാക്രമങ്ങളും എന്നതിൽ യാതൊരു തർക്കവുമില്ല... ഈ പറയുന്ന "ഹിന്ദു" ആരാധനാക്രമങ്ങളിൽ നിന്നും  "ബലി" നിയമം മൂലം ഒഴിവാക്കി എന്നത് കൊണ്ടു മാത്രം പുരോഗമനം സാധ്യമായി എന്ന് വിചാരിക്കുന്ന പൊതു ബോധവും നിലനിൽക്കുന്നു ... വെഞ്ചിരിപ്പും, റാത്തീബും, മൃത്യുഞ്ജയഹോമവും ഫലപ്രാപ്തിയിലെത്തുന്ന കർമ്മങ്ങൾ എന്ന് കരുതുന്ന സ്വതന്ത്ര വിശ്വാസ സമൂഹത്തിന് അതേപോലെയുള്ള മറ്റൊരു കർമ്മം കൊണ്ട് ദോഷ ഫലം ഉണ്ടാകും എന്ന് എന്തുകൊണ്ട് വിശ്വസിക്കാൻ കഴിയില്ലാ!!? ഈശ്വര വിശ്വാസങ്ങളിലും ഈശ്വര പൂജകളിലും വിശ്വസിക്കുന്നവർക്ക് കൂടോത്രത്തെയും ബ്ലാക്ക് മാജിക്കിനേയും എന്തുകൊണ്ട് വിശ്വസിക്കാൻ കഴിയാതെ  പോകുന്നു എന്ന് മനസ്സിലാകുന്നില്ല...  ഒരു ഈശ്വര സങ്കല്പത്തെ വിശ്വസിക്കാൻ തയ്യാറാകുന്നവർ അനുഗ്രഹിക്കാനും, ശിക്ഷിക്കാനും, അലോസരപ്പെടുത്താനും ആ ഈശ്വര ശക്തിക്ക് കഴിവുണ്ടെന്ന് വിചാരിക്കണം...


നമ്മൾ എങ്ങനെ ചർച്ച ചെയ്താലും അനുഗ്രഹവും നിഗ്രഹവും ഉണ്ടെന്ന് കണ്ടേ പറ്റൂ... പാപവും പുണ്യവും ഉണ്ടെന്നു കണ്ടേ പറ്റൂ... അനുഗ്രഹവും നിഗ്രഹവും ഉണ്ടെങ്കിൽ നിഗ്രഹത്തിന്റെ കർമ്മമായ ബ്ലാക്ക് മാജിക് or കൂടോത്രം എങ്ങനെ ഇല്ലെന്ന് കാണും, ഒരു സങ്കല്പമായെങ്കിലും!!??


കൂടുതലൊന്നും ആലോചിക്കാനില്ല;; കൂടോത്രം or ബ്ലാക്ക് മാജിക് ഉണ്ടോ ഇല്ലയോ, അതിന് പ്രവർത്തന യോഗ്യമായ ശക്തിയുണ്ടോ, എന്നത് ഒന്നുമല്ല ചോദ്യം, ഒരു വ്യക്തിക്ക് എതിരെ ആ കർമ്മം ചെയ്യാൻ സന്നദ്ധനായ മറ്റൊരു വ്യക്തിയുണ്ടോ എന്നതാണ് ചോദ്യം... ആ ശത്രുവിനെയാണ് തിരിച്ചറിയേണ്ടത്... ആ ശത്രുവിനെതിരെ പ്രതിരോധം തീർക്കുകയാണ് വേണ്ടത്... ഒരു കത്തിയെടുത്ത് കുത്തിക്കൊല്ലാൻ വാശി കൊണ്ട് നടക്കുന്ന, അതിന് ധൈര്യം ഇല്ലാത്ത ഒരു എതിരാളിയാണ് കൂടോത്രങ്ങൾക്ക് പുറകിൽ ഉള്ളത്... 


കൂടോത്രം അന്ധവിശ്വാസമോ മറ്റെന്തോ ആയിക്കോട്ടെ; അതിനു പിന്നിലെ ചിന്തിക്കുന്ന മനുഷ്യൻ യാഥാർത്ഥ്യമാണ്.... അതുമാത്രം മനസ്സിലാക്കുക...


[Rajesh Puliyanethu 

 Advocate, Haripad]

Wednesday 26 June 2024

വൃദ്ധസദനങ്ങൾ;; Recreation Centre For Top Experienced Men...

     വൃദ്ധ സദനങ്ങൾ എന്നത് എന്നും ദൈന്യമായ വികാരമാണ് കൊണ്ടു വരുന്നത്.... ജീവിത സായാഹ്നത്തിൽ ആരോരുമില്ലാത്തവരുടെ ഇടം.. അല്ലെങ്കിൽ എല്ലാവരും ഉണ്ടായിട്ടും ഉപേക്ഷിക്കപ്പെടുന്നവരുടെ ഇടം... എങ്ങനെ ആയാലും വൃദ്ധ സദനത്തിലെ അന്തയവാസികൾ എല്ലാവർക്കും ഈറൻ കാഴ്ചകളാണ്... ഒരായുസ്സിന്റെ പ്രവർത്തിക്ക് പ്രതിഫലം പറ്റാൻ കഴിയാതെ പോയവർ എന്ന വിലാപവും വൃദ്ധസദനത്തിലെ ഒരോ അന്തയവാസികളുടെയും മൂളലിൽ പോലും ഉണ്ടായിരുന്നു... 

     സമൂഹത്തിന് ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റവുമായി വിദൂരമല്ലാത്ത ഒരു ബന്ധം വൃദ്ധസദനങ്ങൾ എന്ന സ്ഥാപനത്തിനും സങ്കല്പങ്ങൾക്കും പിന്നിലുണ്ട്... സമൂഹത്തിൽ കൂട്ടുകുടുംബ വ്യവസ്ഥിതി നിലനിന്നിരുന്ന മുൻകാലങ്ങളിൽ വൃദ്ധസദനങ്ങൾ എന്ന സങ്കല്പങ്ങൾ പോലും ഉണ്ടായിരുന്നില്ല... എല്ലാ വീടുകളിലും എഴുപത്തി അഞ്ചോ, എൺപതോ വയസ്സിന് മുകളിൽ പ്രായമുള്ള ഒന്നിലധികം ആൾക്കാർ ഉണ്ടാകുമായിരുന്നു... ഒട്ടുമിക്ക വീടുകളിലും പ്രായാധിക്യത്താൽ കിടപ്പുരോഗികളും ഉണ്ടാവുമായിരുന്നു... പക്ഷേ ആ കാലഘട്ടത്തിൽ ഒന്നും തന്നെ വൃദ്ധ ജനങ്ങളോ, വൃദ്ധ രോഗികളോ ആ ഭവനങ്ങളിൽ നിന്നു നീക്കം ചെയ്യപ്പെടേണ്ടവരാണ് എന്ന് ആരും ചിന്തിച്ചിരുന്നില്ല... കൂട്ടുകുടുംബ വ്യവസ്ഥയിൽ അവരെ പരിചരിക്കാൻ ആരെങ്കിലുമൊക്കെ ഉണ്ടാകുമായിരുന്നു... അവരുടെ പരിചരണ ചുമതല പല വ്യക്തികൾക്കിടയിൽ വികേന്ദ്രീകരിച്ച് നടപ്പിലാക്കപ്പെട്ടിരുന്നതിനാൽ ആർക്കും തന്നെ വൃദ്ധജനങ്ങളുടെ പരിചരണന ജോലി ഒരു അമിത ഭാരമായി തോന്നിയിരുന്നില്ല... അതുമാത്രമല്ല മുൻകാലങ്ങളിൽ സ്വന്തം നാട്ടിൽ നിന്നും വിദൂരത്തിലേക്ക് ജീവിതമാർഗം തേടി പോകുന്നവർ കുറവായിരുന്നു... ഒരു കുടുംബത്തിലെ ചിലർ മാത്രം മറ്റു സംസ്ഥാനങ്ങളിലേക്കോ വിദേശങ്ങളിലേക്കോ ജോലി തേടി പോയിട്ടുണ്ടായിരുന്നെങ്കിലും ഈ വൃദ്ധജനങ്ങളെ പരിചരിക്കാൻ സന്നദ്ധരായ ആൾക്കാർ വീടുകളിൽ അവശേഷിച്ചിരുന്നു... വൃദ്ധരായ മനുഷ്യർക്ക് ഒന്നിലധികം മക്കൾ സാധാരണ ഗതിയിൽ ഉണ്ടായിരുന്നതിനാൽ പരിചരണ ചുമതല ഒരു ദൈനംദിന കർമ്മം എന്നതിനപ്പുറം ആരും തന്നെ ഒരു ഭാരമായി കണ്ടിരുന്നില്ല...

     ഒരു കുടുംബത്തിലെ ചെറുപ്പക്കാരായവർ, സാധാരണഗതിയിൽ വൃദ്ധരായ മനുഷ്യരുടെ മക്കൾ എല്ലാവരും തന്നെ ദൂരദേശങ്ങളിലേക്ക് സ്വന്തം ജീവിതമാർഗം തേടി പോയപ്പോഴാണ് വൃദ്ധസദനങ്ങൾ എന്ന സങ്കല്പം ജനിച്ചു തുടങ്ങിയത്... തൊഴിൽ ഇടങ്ങളിൽ തന്നെ സൗകര്യപ്രദമായി താമസമാക്കുക, പട്ടണങ്ങളിൽ ആധുനിക ജീവിത സൗകര്യങ്ങളോടൊപ്പം ചേർന്ന് ജീവിക്കുക തുടങ്ങിയ മനുഷ്യ ജന്യമായി ഇഷ്ടങ്ങൾ വൃദ്ധസദനങ്ങൾ എന്ന സങ്കൽപ്പത്തിന് ആക്കം കൂട്ടി... പട്ടണങ്ങളിലെ ആധുനിക ജീവിത സൗകര്യങ്ങളെ കൂടെക്കൂട്ടിയവർ ഗ്രാമങ്ങളിലെ തങ്ങളുടെ വീടുകളും അതിലെ അന്തേവാസികളായ വൃദ്ധജനങ്ങളെയും ഒരേപോലെ ""ഒഴിവാക്കപ്പെടേണ്ടതാണ്"" എന്നു കണ്ടു... മണ്ണും വീടും വിലക്ക് വാങ്ങിയവർ കൊണ്ടു പോയപ്പോൾ വൃദ്ധജനങ്ങൾ നിസ്സഹായരായി വെയിലേറ്റു നിന്നു... 

     എഴുപത്കളുടെ ആരംഭത്തില് ആണ് വൃദ്ധസദനങ്ങൾ സമൂഹത്തിന് അന്യമല്ലാത്ത ഒരു കാഴ്ചയായി വളർന്നു വരാൻ തുടങ്ങിയത്... മലയാളത്തിൻറെ പ്രിയപ്പെട്ട സംവിധായകൻ ശ്രീ പത്മരാജനാണ് 'തിങ്കളാഴ്ച നല്ല ദിവസം' എന്ന സിനിമയിൽ കൂടി വൃദ്ധസദനത്തിലേക്ക് ഒരു മാതാവ് എത്തിച്ചേരുന്നതിൻ്റെ സാമൂഹിക കുടുംബ പശ്ചാത്തലം മലയാളിക്ക് മുൻപിൽ വരച്ചുകാട്ടിയത്... മണ്ണും വീടും വിലക്ക് വാങ്ങിയവർ കൊണ്ടു പോകുമ്പോൾ വെയിലേറ്റ് നിൽക്കുന്നവർക്ക് വൃദ്ധസദനം ഏക അഭയ കേന്ദ്രമായി ഉയർന്നു വന്നു... വൃദ്ധസദനത്തിന്റെ പടിവാതിൽ കടന്ന് അകത്തേക്ക് പ്രവേശിക്കുന്ന നിമിഷം വരെ എല്ലാവരും ഉണ്ടായിരുന്ന ഒരുവന്, ഒരു പടിവാതിലിനപ്പുറം ആരോരുമില്ലാത്തതിന്റെ അന്യതാബോധവും, ഏകാന്തതയുമാണ് അവിടെ കാത്തുവെച്ചിരുന്നത്... എല്ലാവരും ഉണ്ടായിരുന്നിട്ടും 'ഉപേക്ഷിക്കപ്പെടുന്ന' ജീവിത സായാഹ്നങ്ങളെ നിരത്തി ആയിരുന്നു വൃദ്ധസദനങ്ങളെക്കുറിച്ചുള്ള സംഭാഷണങ്ങൾ മുന്നേറിയത്...

     എല്ലാവരും ഉണ്ടായിരുന്നിട്ടും ഉപേക്ഷിക്കപ്പെടുന്ന ജരാനരകളുടെ മാത്രമല്ല,, യൗവനാരംഭം മുതലേ ആരുമില്ലാത്തവരുടെ കൂടി സമൂഹമാണിത്... അങ്ങനെയുള്ളവർക്ക് ജീവിത സന്ധ്യയിൽ വൃദ്ധസദനങ്ങൾ ദൈന്യതയുടെ കാഴ്ചകൾ അല്ല; മറിച്ച് അഭയ സ്ഥാനങ്ങളാണ്... പക്ഷേ എന്തുകൊണ്ടോ ഉപേക്ഷിക്കപ്പെടുന്ന വൃദ്ധജനങ്ങളെ വൃദ്ധസദനങ്ങളോട് ചേർത്തുവെച്ചു സംസാരിക്കുവാനാണ് പൊതുവേ നമുക്ക് താല്പര്യം...

     വർത്തമാനകാലത്ത് ഒരു അറുപത്തി അഞ്ച് വയസ്സിനു മുകളിലുള്ള ആൾക്കാർക്കും വൃദ്ധസദനങ്ങൾ തഴയപ്പെട്ടതിന്റെയും, ഉപേക്ഷിക്കപ്പെതിന്റെയും അടയാളപ്പെടുത്തലുകളാണ്... പക്ഷേ ഇന്ന് ഏകദേശം അൻപത്തി അഞ്ച് വയസ്സിന് താഴെ നിൽക്കുന്നവർക്ക് അവരുടെ വാർധക്യത്തിൽ വൃദ്ധസദനങ്ങൾ ഒരിക്കലും തഴയപ്പെടലിന്റെയോ ഉപേക്ഷിക്കപ്പെട്ടതിൻ്റെയോ ശീർഷകങ്ങൾ പേറുന്നത് ആകില്ല... ആകാൻ കഴിയില്ല എന്നതാണ് സത്യം... അണു കുടുംബങ്ങൾക്ക് സാധ്യമായ ഏറ്റവും ചെറുതിലേക്ക് കുടുംബം എന്ന സങ്കല്പം ചുരുങ്ങിയിരിക്കുന്നു... അച്ഛൻ അമ്മ ഏക സന്താനം എന്ന കാഴ്ച വളരെ വളരെ ഏറി വരുന്നു... മുൻകാലങ്ങളെ അപേക്ഷിച്ചു വന്ധ്യത എന്ന അവസ്ഥ അനുഭവിക്കുന്ന ദമ്പതികളുടെ നിരക്ക് വർദ്ധിക്കുന്നു... സാമൂഹികവും, സാമ്പത്തികവും, തൊഴിൽപരവും, വിദ്യാഭ്യാസപരവുമായ നമ്മുടെ സംസ്ഥാനത്തിന്റെ പരാധീനതകൾ കാരണം യുവത്വം കടൽ കടക്കുന്നു... അങ്ങനെ പലവിധമായ കാരണങ്ങൾ കൊണ്ട് ഇന്ന് ഏകദേശം 55 വയസ്സിൽ താഴെ പ്രായത്തിൽ ജീവിക്കുന്നവരുടെ വാർധക്യ കാലത്ത് ബന്ധു രഹിതമായ ചുറ്റുപാടും, ഏകാന്തതയും, ഒറ്റപ്പെടലും ആയിരിക്കാനാണ് സാധ്യത... അവിവാഹിതരായി വാർധക്യത്തിൽ എത്തുന്നവരേയും, ദമ്പതികളിൽ ഒരാൾ മരണപ്പെട്ടു പോവുകയോ, പിരിഞ്ഞു പോവുകയൊ ചെയ്യുന്നവരെയും കൂടി പരിഗണിക്കുമ്പോൾ വാർദ്ധക്യത്തിൽ മുൻപ് പറഞ്ഞ ഏകാന്തതയും ഒറ്റപ്പെടലും അനുഭവിക്കുന്നവരുടെ എണ്ണം ഭാവിയിൽ വളരെ വളരെ വലുതായിരിക്കും എന്ന് കാണാം... ആ ഭാവിയിൽ, ആ മനുഷ്യരുടെ അഭയസ്ഥാനം എന്നത് മാത്രമല്ല ഏറ്റവും അനിവാര്യമായ പാർപ്പിടമായിരിക്കും ഇന്ന് വൃദ്ധസദനങ്ങൾ എന്ന അത്രകണ്ട് ഗ്ലോറിഫൈഡ് വിളിപ്പേരില്ലാത്ത സ്ഥാപനങ്ങൾ...

     ഇന്നത്തെ യുവത്വവും, മധ്യവയസ്കരും ആദ്യമായി ചെയ്യേണ്ടതെന്തന്നാൽ വൃദ്ധസദനങ്ങൾ എന്ന മുഷിഞ്ഞ വിളിപ്പേരും ആ പാർപ്പിടങ്ങളിലെ ദൈന്യതയും എടുത്തു കളയുക എന്നതാണ്... ഇന്നത്തെ യുവത്വവും, ഒരു അൻപത്തി അഞ്ചിൽ താഴെ പ്രായമുള്ളവരും അവരുടെ ജീവിത സായാഹ്നങ്ങളെ ആഹ്ലാദിക്കാനും, അർമ്മാദിക്കാനും ഈ കാലം മുതൽ തന്നെ സർവ്വ സൗകര്യങ്ങളും നിറഞ്ഞ റിക്രിയേഷൻ സെൻററുകളിലേക്ക് ഇൻവെസ്റ്റ് ചെയ്യണം... [Recreation Centre For Top Experienced Men]... ഒരല്പം പോലും ലഹരിയുടെ സൗന്ദര്യം ആസ്വദിക്കാതെയും, അല്പം മധുരം കഴിക്കാതെയും, വറ്റെണി കഴിച്ചും, ഘടികാര സൂചിയുടെ ചലനങ്ങൾക്ക് ഒപ്പിച്ചു ജീവിത താളം ക്രമീകരിച്ച്, ആയുസ്സിന്റെ അവസാന ബിന്ദു എത്രത്തോളം അകലങ്ങളിലേക്ക് നീക്കാം എന്ന ചിന്തയിൽ കഠിനവൃതം നോക്കുന്നവർ പ്രത്യേകിച്ചും...!

     വർത്തമാനകാലത്തെ പ്രായമായ മനുഷ്യരുടെ ദുഃഖ ചിന്തയാണ് വൃദ്ധസദനങ്ങൾ എങ്കിൽ വർത്തമാനകാലത്തെ യുവജനതയുടെ വാർദ്ധകൃ കാലത്തെ സുരക്ഷിതവും, ആഹ്ലാദകരവും, അഭിമാനകരവുമായ പാർപ്പിടങ്ങൾ ആകണം ഭാവിയിലെ "Recreation Centre For Top Experienced Men"... ബന്ധങ്ങളുടെയും, സൗകര്യങ്ങളുടെയും പേരിലെ ബന്ധനങ്ങളും, പരിമിതികളും അവിടെ ഉണ്ടാകരുത്... നാളത്തെ വാർദ്ധക്യങ്ങൾക്ക് അവരുടെ മക്കളോട് കടമകളെക്കുറിച്ച് ഓർമ്മപ്പെടുത്തേണ്ടി വരരുത്... ഒരു മുപ്പത് വർഷത്തിനുശേഷം വാർദ്ധക്യത്തിലെത്തുന്ന ഏതൊരുവരുടേയും പിൻതലമുറയ്ക്ക് തങ്ങളുടെ മുൻതലമുറയോടുള്ള ഉത്തരവാദിത്വങ്ങളെ കുറിച്ച് ഓർത്ത് വ്യാകുലപ്പെടുകയൊ, പരിതപിക്കപ്പെടുകയോ ചെയ്യേണ്ട അവസ്ഥ ഉണ്ടാകരുത്... 

     വാർദ്ധക്യ കാലത്തെ പെൻഷൻ സ്‌കീമുകളെ മുൻനിർത്തി പല ഇൻഷുറൻസ് കമ്പനികളും പദ്ധതികൾ തയ്യാറാക്കുന്നതുപോലെ ഒരു നിശ്ചിത പ്രായത്തിനു ശേഷം ഫൈസ്റ്റാർ അക്കോമഡേഷനോടു കൂടിയ Recreation Centre For Top Experienced Men സ്ഥാപനങ്ങളിലേക്കുള്ള അഡ്മിഷൻ പ്രോഗ്രാമുകൾ ഇന്നേ പ്ലാൻ ചെയ്തു നടപ്പിലാക്കേണ്ടതുണ്ട്... ഇന്ന് ആരോഗ്യത്തോടെ ജോലി ചെയ്യുന്ന യുവ ജനങ്ങളിൽ നിന്നും മധ്യവയസ്കരിൽ നിന്നും ഇക്കാലം മുതൽ തന്നെ പ്രീമിയം തുക പോലെ ഈടാക്കാവുന്നതാണ്... 

     ഭാവിയിലെ അത്തരം സ്ഥാപനങ്ങൾ ""RECREATION"" എന്ന വാക്കിൻറെ സമസ്ത ഭാവങ്ങളെയും ഉൾക്കൊള്ളുന്നതായിരിക്കണം... ഒപ്പം തന്നെ സ്ഥിരമായ വൈദ്യ പരിശോധനകൾക്കുള്ള സൗകര്യം, ഓരോ വ്യക്തിയേയും കസ്റ്റമൈസ്ഡ് ആയി പരിചരിക്കുന്നതിനുള്ള സൗകര്യം,, ഒപ്പം കലാപരമായ എല്ലാ വാസനകളെയും ആസ്വദിക്കാനും പരിപോഷിപ്പിക്കാനും ഉള്ള സൗകര്യം, എഴുതാനും വായിക്കാനുള്ള സൗകര്യം, വിനോദയാത്രയ്ക്കും തീർത്ഥയാത്രയ്ക്കും ഉള്ള സൗകര്യം, അങ്ങനെ ദൈന്യതയുടെ എല്ലാ നിറങ്ങളെയും തുടച്ചുനീക്കി ഉള്ളതാകണം ഭാവി കാലത്തെ Recreation Centre For Top Experienced Men...

     അമേരിക്കയിൽ നിന്നോ, ഇംഗ്ലണ്ടിൽ നിന്നോ മക്കൾ മാസത്തിലൊരിക്കൽ പോലും വിളിക്കുന്നില്ലെന്നോ, അങ്ങോട്ട് വിളിച്ചാൽ എടുക്കുന്നില്ലന്നോ പരിതപിക്കുന്ന മാതാപിതാക്കൾ അടുത്ത 30 വർഷത്തിനു ശേഷം ഉണ്ടാകരുത്... അമേരിക്കയിൽ നിന്നും മകൻ വിളിച്ചാൽ ""ഞങ്ങൾ ഇവിടെ റമ്മി കളിച്ചു കൊണ്ടിരിക്കുകയാണ്, കുറച്ചു കഴിഞ്ഞു വിളിക്ക്"" എന്നു പറയുന്ന മാതാപിതാക്കൾ ഉണ്ടാകണം... ദൃഢവും സുരക്ഷിതമായ ഒരാലയം ഭാവികാല വൃദ്ധജനങ്ങൾക്ക് ആവശ്യമാണ്... അതിനായുള്ള പ്രവർത്തനങ്ങളും, മുതൽ മുടക്കുകളും ഇന്നേ ആരംഭിക്കേണ്ടിയിരിക്കുന്നു... 

     കാലത്തെ ഉൾക്കൊണ്ടും, അതിനനുസരിച്ചുള്ള മാറ്റങ്ങൾക്ക് വിധേയമായും തന്നെ ഒരു കാലഘട്ടത്തെ വലിയ കൂട്ടം ജനതയുടെ കംഫർട്ടബിൾ സോൺ സൃഷ്ടിക്കാൻ "Recreation Centre For Top Experienced Men" ന് കഴിയും... ഒന്നാലോചിച്ചു നോക്കൂ; വീടും, പണവും ചുറ്റുപാടുകളും എല്ലാം ഉണ്ടെങ്കിലും ഒരു ദിവസം രണ്ടു മനുഷ്യരുടെ എങ്കിലും മുഖം കാണാതെയും രണ്ടാളോടെങ്കിലും സംസാരിക്കാൻ കഴിയാതെയും ഒരുപാട് പരിമിതികളുടെ ചുവരുകൾക്കുള്ളിൽ കഴിയുന്നതിനേക്കാൾ എത്രയോ പോസിറ്റീവ് ആണ് ഒരേ വൈബുള്ള കുറെയധികം ആൾക്കാരോടൊപ്പം അടിച്ചു പൊളിച്ചു ജീവിക്കുന്നത്...

     ""ഭാവികാല ലോകത്ത് നരച്ച വാർദ്ധക്യങ്ങളായല്ല,, മറിച്ച് നരച്ച യൗവനങ്ങളായി ജീവിക്കാൻ കഴിയണം""

'     നര' ഒരു യാഥാർത്ഥ്യവും, 'ജീവിക്കുക' എന്നത് ഒരു അനിവാര്യതയും ആകുമ്പോൾ  നവീനമായ പലതിനെയും നമ്മൾ പരിണയിക്കും...

[Rajesh Puliyanethu 

 Advocate, Haripad]

Tuesday 4 June 2024

2024 ഒരു സോൾട്ട് ആന്റ് പെപ്പർ ജനവിധി!

 രാഷ്ട്രീയം വീക്ഷിക്കുന്നത് ഇഷ്ടപ്പെടുന്ന ഒരു വ്യക്തി എന്ന നിലയിൽ 2024 ലോക്സഭ തെരഞ്ഞെടുപ്പ് ഫലം ചെറിയ അനിഷ്ഠങ്ങളും വലിയ സന്തോഷങ്ങളും നൽകുന്നു... എൻ ഡി എ സർക്കാർ മൂന്നാമതും കേന്ദ്രത്തിൽ അധികാരത്തിൽ വരുന്നു എന്നുള്ളതും ശ്രീ നരേന്ദ്ര മോദി വീണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്നു എന്നതും സന്തോഷത്തിന് വക നൽകുന്നു... ഒപ്പം തന്നെ ബി ജെ പി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷത്തിലേക്ക് എത്താതിരുന്നത് അല്പം വിഷമത്തിനും കാരണമാകുന്നു... എൻ ഡി എ യിലെ ഒരു ഘടകകക്ഷിയുടെ പ്രവർത്തകൻ എന്ന നിലയിൽ ഘടകകക്ഷികൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന ഒരു മുന്നണി സംവിധാനം ആയിരിക്കും ഇനി ഉണ്ടാകുന്നത് എന്ന നിലയിൽ സന്തോഷമുണ്ട്... ഒരു ജനാധിപത്യ വിശ്വാസി ഏറ്റവുമധികം ഇഷ്ടപ്പെടുന്നത് ശക്തനായ ഒരു ഭരണാധികാരി നയിക്കുന്ന ഭരണ സംവിധാനവും ഒപ്പം ചോദ്യം ചെയ്യാൻ കെൽപ്പുള്ളതും അതിനാവശ്യമുള്ള അംഗബലവും ഉള്ള ഒരു പ്രതിപക്ഷവും ചേർന്ന പാർളമെൻറ് വിന്യാസത്തെയാണ്...  ഈ തെരഞ്ഞെടുപ്പിൽ അതുണ്ടായിരിക്കുന്നു എന്നത് പോസിറ്റീവായി കാണാവുന്നതാണ്... ചന്ദ്ര ബാബു നായിഡുവിനെ പോലെയും നിതീഷ് കുമാറിനെ പോലെയും രാഷ്ട്രീയ നൈതികതയ്ക്ക് വില കൽപ്പിക്കാത്തതും അഴിമതിക്ക് മടിക്കാത്തതും ഒപ്പം രാഷ്ട്രീയ താപ്പാനകളെന്ന് പേരെടുത്തിട്ടുമുള്ള വ്യക്തിത്വങ്ങൾ എപ്രകാരം ഭരണകാര്യങ്ങളിൽ ഇടപെടാൻ തുടങ്ങും എന്നുള്ളതും, സ്വതന്ത്രമായ തീരുമാനങ്ങൾ എടുത്തു മുന്നോട്ടു പോകാനുള്ള ഒരു സർക്കാരിൻ്റെ കെൽപ്പിനെ ഏതു വിധത്തിൽ ബാധിക്കും എന്നതും ആശങ്ക ഉളവാക്കുന്നു... ശ്രീ സുരേഷ് ഗോപി മിന്നുന്ന വിജയം കൈവരിച്ചതും അതുവഴി കേരള ജനതയ്ക്ക് എൻഡിഎ സഖ്യത്തിനോട് തൊട്ടുകൂടായ്മ ഇല്ല എന്ന സന്ദേശം നൽകിയതും സന്തോഷകരമായ കാര്യങ്ങളാണ്… കേരള സർക്കാരിൻറെ അങ്ങേയറ്റത്തെ ജനദ്രോഹ നടപടികൾക്കെരെയും, കെടുകാര്യസ്ഥതയുടെയും, അഴിമതിയുടെയും, അഹങ്കാരത്തിന്റെയും , ധാർഷ്ട്യത്തിന്റെയും, പര്യായമായ ഭരണ രീതികൾക്കെതിരെ ജനങ്ങൾ വിധി എഴുതിയത് ഏതു രാഷ്ട്രീയ പാർട്ടികൾക്കും മനസ്സിൽ സൂക്ഷിക്കാവുന്നതാണ്... കനൽ ഒരു തരിയായി തന്നെ ഇടം മാറി അവശേഷിക്കുന്നത് അലോസരപ്പെടുത്തുന്നതുമാണ്... എല്ലാം കൂട്ടി വായിക്കുമ്പോൾ ഒരു ""സോൾട്ടാൻ ആൻഡ് പെപ്പർ"" ജനവിധിയായിരുന്നു ഉണ്ടായതെന്ന് മനസ്സിലാക്കുന്നു...


വിജയിച്ച 543 എംപിമാരും രാജ്യത്തിൻറെ താൽപര്യത്തിനും അഭിവൃദ്ധിക്കും സുരക്ഷിതത്വത്തിനും വേണ്ടി പ്രവർത്തിക്കും എന്ന് നമുക്ക് വിശ്വസിക്കാം

...

മൂന്നാം എൻ ഡി എ സർക്കാരിന് എല്ലാവിധ ആശംസകളും...

Monday 22 January 2024

രാജ്യം ചിരിക്കുമ്പോൾ കമ്മ്യൂണിസ്റ്റുകൾ കരയുന്നു!!!

     ഇന്ന് രാമ ജന്മഭൂമിയിൽ ശ്രീരാമചന്ദ്ര ഭഗവാൻറെ പ്രാണ പ്രതിഷ്ഠ നടക്കുമ്പോൾ രാജ്യം ഒന്നാകെ   ഉത്സവാഘോഷത്തിലാണ്... 

     വിഭിന്നങ്ങളായ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, കലാ, കായിക, ബിസിനസ് രംഗങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാവരുടെയും ഉള്ളിന്റെയുള്ളിൽ ഒരു രാമനുണ്ടായിരുന്നു എന്ന സത്യം പുറത്തുകൊണ്ടുവന്ന സംഭവമായിരുന്നു പ്രാണപ്രതിഷ്ഠ... കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യയിൽ ഏറ്റവും അധികം ഉച്ചരിക്കുന്ന നാമം രാമന്റെതാണ്... ചിലർ രാമൻ എന്ന ദൈവത്തെക്കുറിച്ച് സംസാരിക്കുന്നു... മറ്റു ചിലർ രാമന്റെ സ്വഭാവ സവിശേഷതകളെക്കുറിച്ച് സംസാരിക്കുന്നു... മറ്റു ചിലർ രാമൻറെ പോരായ്മകളെ കണ്ടെത്താൻ തലച്ചോറ് പഴുപ്പിക്കുന്നു... മറ്റു ചിലർ രാമൻറെ രാഷ്ട്രീയ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുന്നു... ഏതു സംസാരവും രാമനിൽ തുടങ്ങി രാമനിൽ അവസാനിക്കുന്നു... അതാണ് ഈ ദിവസങ്ങളിലെ ഭാരതം... 

     രാജ്യം ഒന്നാകെ ഉത്സവാഘോഷങ്ങളിൽ രമിക്കുമ്പോൾ ഇവിടെ കണ്ണീർ കുടിക്കുന്ന ഒരു വിഭാഗമുള്ളത് കമ്മ്യൂണിസ്റ്റുകൾ ആണ്... അവർ എന്നും അങ്ങനെയാണ്, ഒന്നുകിൽ അവർ രാജ്യം ചിരിക്കുമ്പോൾ മൂക്ക് മുറിച്ചും ശകുനപ്പിഴ കാട്ടും എന്ന പോലെ കരഞ്ഞു കാട്ടും.. അല്ലെങ്കിൽ അവർ ഏതു വിധേനയും രാജ്യം കരഞ്ഞു കാണാൻ വേണ്ട പ്രവർത്തികൾ ചെയ്യും...

     രാജ്യത്തിന് പുറത്ത് ഉള്ള ശത്രുക്കളെക്കാളും രാജ്യത്തിൻ്റെ ഉള്ളിൽ നിന്നു കൊണ്ടു തന്നെ ഭാരതത്തിൻറെ വിഘടനമാണ് തങ്ങളുടെ ലക്ഷ്യം എന്ന് പ്രഖ്യാപിത നയത്തോടെ പ്രവർത്തിക്കുന്ന സംഘടനകളെക്കാളും അപകടകാരികളാണ് രാജ്യത്തിനുള്ളിലെ കമ്മ്യൂണിസ്റ്റുകൾ... ഇന്ത്യ ചൈന യുദ്ധം ഉണ്ടായപ്പോൾ പരസ്യമായി ചൈനയെ അനുകൂലിച്ചവരാണ് ഈ കമ്മ്യൂണിസ്റ്റുകൾ എന്ന് നമ്മൾ മറക്കരുത്... പരിക്കേൽക്കുന്ന ഇന്ത്യൻ സൈനികർക്ക് രക്തം കൊടുക്കണമെന്ന് ആഹ്വാനം ചെയ്തതിന്റെ പേരിലാണ് ശ്രീ വി എസ് അച്യുതാനന്ദനെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടി നടപടി സ്വീകരിച്ചത് എന്നും നമ്മൾ മറക്കരുത്... ഭാരതം ഒരു ആണവശക്തിയായപ്പോൾ ആദ്യം വിമർശിച്ചത് കമ്മ്യൂണിസ്റ്റുകളാണ്... ഭാരതത്തിൻറെ പാർലമെൻറിൽ ആക്രമണം നടത്തിയ അഫ്സൽ ഗുരുവിന് വേണ്ടി ശബ്ദമുയർത്തിയത് കമ്മ്യൂണിസ്റ്റുകളാണ്... മുംബൈ ആക്രമണ കേസിലെ അജ്മൽ കസബ് ആയിരുന്നു കമ്മ്യൂണിസ്റ്റുകളുടെ പ്രിയപ്പെട്ടവൻ... കസബിന്റെ മനുഷ്യാവകാശങ്ങളും, കസബിനെ തൂക്കിക്കൊല്ലാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങളുമായിരുന്നു കമ്മ്യൂണിസ്റ്റുകളുടെ മുൻഗണന... ഈ വിധം പിന്തുണകൾ നൽകാൻ കമ്മ്യൂണിസ്റ്റുകളെ പ്രേരിപ്പിച്ചത് യാതൊരുവിധ മനുഷ്യാവകാശ ചിന്തകളുമായിരുന്നില്ല; മറിച്ച് ഇവരെല്ലാം ഭാരതത്തിനെതിരെ പോരാടിയവരായിരുന്നു എന്ന മെറിറ്റ് മാത്രമായിരുന്നു കാരണം... സമീപകാലത്ത് ചൈന ഇന്ത്യൻ അതിർത്തിയിൽ കടന്നുകയറ്റം നടത്തിയപ്പോൾ, ഇന്ത്യൻ സൈനികരുടെ മരണത്തിന് കാരണമായപ്പോൾ ഒരു പ്രസ്താവന കൊണ്ടു പോലും ചൈനയെ എതിർക്കാൻ തയ്യാറാകാത്തവരാണ് ഇവിടുത്തെ കമ്മ്യൂണിസ്റ്റുകൾ... ഇന്ത്യ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ തകർത്തുകൊണ്ട് സർജിക്കൽ സ്ട്രൈക്ക് നടത്തിയപ്പോൾ വിമർശനവുമായി രംഗത്തു വന്നവരാണ് കമ്മ്യൂണിസ്റ്റുകൾ... കാനഡയും ഇന്ത്യയുമായി നയതന്ത്ര ബന്ധങ്ങളിൽ ഉലച്ചിൽ സംഭവിച്ചപ്പോൾ കാനഡയുടെ പക്ഷം പിടിച്ച് പരോക്ഷമായി ഇന്ത്യയെ വിമർശിച്ചവരാണ് കമ്മ്യൂണിസ്റ്റുകൾ... മുൻപ് പറഞ്ഞതുപോലെ കമ്മ്യൂണിസ്റ്റുകൾക്ക് ഭാരതം സന്തോഷിക്കുന്നത് ഇഷ്ടമല്ലാത്തവരാണ്...  

     നമ്മളെല്ലാവരും ശ്രദ്ധിച്ചിട്ടുള്ള കാര്യമാണ്, ഏതൊരു വിദേശരാജ്യവും ഇന്ത്യയുടെ തകർച്ചയെക്കുറിച്ചൊ ഇന്ത്യ ഏതെങ്കിലും വിഷയത്തിൽ പിന്നോട്ട് നിൽക്കുന്നു എന്ന വിധമൊ സംസാരിക്കുകയോ, പ്രസ്താവനകൾ നടത്തുകയോ ചെയ്താൽ തീർച്ചയായും ഇവിടത്തെ കമ്മ്യൂണിസ്റ്റുകൾ പിന്തുണയ്ക്കുന്നതും ചർച്ചകൾ നയിക്കുന്നതും ആ വിദേശീയ രാജ്യത്തിനെയോ, ഏജൻസിയെയൊ മാധ്യമത്തിനെയോ പിന്തുണച്ചു കൊണ്ടായിരിക്കും... സോഷ്യൽ മീഡിയയിലെ ഇടതുപക്ഷ വെട്ടുകിളികൾ ഈ അവസരങ്ങൾ എല്ലാം എപ്രകാരം "ഭാരതത്തെ പരിഹസിക്കാം" എന്ന ചിന്തയോടെ ഉപയോഗപ്പെടുത്തുന്നത് കാണാം... ഭാരതത്തിൻറെ സമാധാന അന്തരീക്ഷം നിരന്തരം തകർത്തു കൊണ്ടിരിക്കാൻ വൈദേശികർ കടത്തിവിട്ട വിഷമാണ് കമ്മ്യൂണിസം... ഭാരതത്തിൻറെ സമാധാന അന്തരീക്ഷം തകർക്കുന്നതിന് വേണ്ടി കമ്മ്യൂണിസ്റ്റുകൾ ഏറ്റവും ഫലപ്രദം എന്ന് കണ്ട വഴി ഈ നാട്ടിലെ ഹിന്ദുക്കളെയും മുസ്ലീങ്ങളെയും രണ്ട് ചേരികളിൽ നിർത്തി തമ്മിലടിപ്പിക്കുക എന്നതാണ്... മതത്തിൻറെ പേരിൽ വെട്ടി മുറിക്കപ്പെട്ട ഒരു രാജ്യമാണ് നമ്മുടേത്... അതിനാൽ തന്നെ മത സംഘർഷങ്ങൾക്ക് ഈ മഹാരാജ്യത്ത് സാധ്യതകൾ ഏറെയാണ്... വിഭജനത്തിന്റെ മുറിവ് ഒരിക്കലും ഉണങ്ങാത്തതാണെന്ന തിരിച്ചറിവുള്ളവനാണ് കമ്മ്യൂണിസ്റ്റുകൾ.. അതുകൊണ്ടുതന്നെ അവർ ആ മുറിവിലേക്ക് നിരന്തരം ഉപ്പുവാരി പുരട്ടിക്കൊണ്ടിരിക്കും... ഭാരതത്തിൽ മുൻപ് സംഭവിച്ചിട്ടുള്ള മതപരമായ സംഘർഷങ്ങളെ എപ്പോഴും സമൂഹത്തിൽ ഓർമിപ്പിച്ചു നിർത്തി ആ മുറിവുകൾ ചോരയിറ്റ് വീഴുന്ന മുറിവുകളായി നിലനിർത്തുന്നത് കമ്മ്യൂണിസ്റ്റുകളാണ്... ബാബറി മസ്ജിദിന്റെ പതനവും തുടർന്ന് മുൻപോട്ട് സംഭവിച്ച കലഹങ്ങളും, സമാധാന ശ്രമങ്ങളും,  നിയമ പോരാട്ടങ്ങളും എല്ലാം കഴിഞ്ഞ് നിയമ പരിഹാരമായി തന്നെ ഉയർന്നുവന്ന രാമക്ഷേത്രവും പ്രാണ പ്രതിഷ്ഠയും; അങ്ങനെ എല്ലാ സംഭവങ്ങളോടും ഇവിടുത്തെ പൊതു സമൂഹവും മതവിഭാഗങ്ങളും സമരസപ്പെട്ട് സമാധാനപ്പെട്ടിരിക്കുന്നു... പക്ഷേ സസൂക്ഷ്മം നോക്കിയാൽ മനസ്സിലാകും ഭാരത രാജ്യത്തെ പൊതുസമൂഹവും മതവിഭാഗങ്ങളും സമരസപ്പെട്ട് സമാധാനത്തിൽ ആകാതിരിക്കാൻ ഇവിടെ ഏറ്റവും അധികം പ്രയത്നിക്കുന്നത് കമ്മ്യൂണിസ്റ്റുകളാണെന്ന സത്യം... ഈ സംഭവങ്ങൾക്കെല്ലാം സാക്ഷിയായ പഴയ തലമുറ വാർധക്യത്തിലെത്തപ്പെട്ടു പോവുകയോ കാലത്തിനു പിന്നിലേക്ക് മറഞ്ഞു പോവുകയോ ചെയ്തിട്ടുണ്ടെങ്കിൽ പോലും ഇവിടെ കമ്മ്യൂണിസ്റ്റുകൾ വൈരം പുതുതലമുറയിലേക്ക് പരമാവധി വളർത്താൻ ശ്രമിക്കുന്നു... ഇന്ത്യ മഹാരാജ്യത്തിൽ ഏറ്റവും അപകടകരമായ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത് കമ്മ്യൂണിസ്റ്റുകളാണ്... കമ്മ്യൂണിസ്റ്റുകളുടെ ഈ ഗൂഢ ലക്ഷ്യങ്ങളെ മനസ്സിലാക്കാതെ കേരളത്തിൽ മാത്രമെങ്കിലും അനേകം ആൾക്കാർ അവരെ പിന്തുണയ്ക്കുന്നു... മറ്റു ചില വിഭാഗം തങ്ങളുടെ കാര്യസാധ്യങ്ങൾ കേരളത്തിൽ പ്രബലമായ പാർട്ടിയെ പിന്തുണച്ചാൽ സാധിക്കും എന്ന ഉദ്ദേശത്തോടെ കമ്മ്യൂണിസ്റ്റുകളെ പിന്തുണയ്ക്കുന്നു... ഏതുവിധേനയുമുള്ള കമ്മ്യൂണിസ്റ്റ് പിന്തുണയും പ്രത്യക്ഷമായും പരോക്ഷമായും ഭാരതം എന്ന മഹാരാജ്യത്തിന് വിനയായിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല...

     അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ദിവസം ബാബറി മസ്ജിദിനെ കുറിച്ച് ഏറ്റവും അധികം സംസാരിച്ചുകൊണ്ടിരുന്നത് കമ്മ്യൂണിസ്റ്റ് നേതാക്കളാണ്... ബാബറി മസ്ജിദിന്റെ ചിത്രങ്ങൾ അടക്കം ഇസ്ലാം മത വിശ്വാസികളുടെ വിരോധവും, വൈരാഗ്യവും ഹിന്ദു സമൂഹത്തിനുമേൽ പടർന്നുകയറണം എന്ന ഉദ്ദേശത്തോടുകൂടി സോഷ്യൽ മീഡിയ ഹാൻ്റിലുകൾ കൈകാര്യം ചെയ്തത് കമ്മ്യൂണിസ്റ്റ് വെട്ടുകിളി കൂട്ടങ്ങളാണ്... പ്രാണ പ്രതിഷ്ഠാ സമയത്ത് രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും രാമമന്ത്രങ്ങളുമായി വണങ്ങി നിന്നപ്പോൾ "'പള്ളിപ്പറമ്പിലെ രാമനാണ് അയോധ്യയിലുള്ളത്"' അതാണ് രാമൻ്റെ മേൽവിലാസം എന്നു പറഞ്ഞു പരിഹസിച്ചത് കമ്മ്യൂണിസ്റ്റുകളാണ്... ഭാരത രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ഇസ്ലാമിക വിശ്വാസികളാരും തന്നെ കമ്മ്യൂണിസ്റ്റുകൾക്കൊപ്പം ചേർന്നു കൊണ്ട് രാമനെ പരിഹസിക്കുന്നതിനൊ, കമ്മ്യൂണിസ്റ്റുകൾ ആഗ്രഹിക്കുന്നതുപോലെ ഒരു മത ചേരിതിരിവിന് കല്ലുകൾ പാകുന്നതിന് തയ്യാറാകുന്നില്ല എന്നതാണ് നാടിൻറെ സമാധാനവും, കമ്മ്യൂണിസ്റ്റുകളുടെ ആശങ്കയും... ഭീഷണി ഉയർത്താൽ ശ്രമിക്കുന്നത് കമ്മ്യൂണിസ്റ്റുകൾക്കൊപ്പം പോന്ന ചില ഇസ്ലാമിക ഭീകര സംഘടനകൾ മാത്രമാണ്... അവരെ നേരിട്ട് പരാജയപ്പെടുത്തുക എന്നത് നാടിൻറെ ആവശ്യവുമാണ്...

     ഹിന്ദു മുസ്ലിം സംഘർഷങ്ങൾ എങ്ങനെയൊക്കെ സാധ്യമാക്കാം എന്ന നിദാന്ത പരിശ്രമത്തിനൊപ്പം തന്നെ ഹിന്ദുവിലെ പല ജാതീയ വിഭാഗങ്ങളെ തമ്മിലടിപ്പിച്ചു ഹിന്ദുവിന്റെ ഐക്യം ഒരിക്കലും സാധ്യമാകാതിരിക്കാൻ വേണ്ട പ്രവർത്തനങ്ങളും കമ്മ്യൂണിസ്റ്റുകൾ ചെയ്തുകൊണ്ടിരിക്കുന്നു... പല വിഭാഗങ്ങൾ തമ്മിൽ പലതരത്തിൽ നിൽക്കുന്ന സ്പർധയിൽ മാത്രമാണ് തങ്ങളുടെ രാഷ്ട്രീയ നിലനിൽപ്പ് എന്നു മാത്രം കരുതി പ്രവർത്തിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകൾ... ആശയ ശുദ്ധി കൊണ്ടോ പ്രവർത്തി ശുദ്ധി കൊണ്ടോ യാതൊരു നിലനിൽപ്പും ഇല്ലാത്ത വിഭാഗമാണ് തങ്ങൾ എന്ന സ്വയം തിരിച്ചറിവോടെ തന്നെയാണ് കമ്മ്യൂണിസ്റ്റുകൾ പ്രവർത്തിക്കുന്നത്... അതേ തിരിച്ചറിവോടെ തന്നെ പൊതു സമൂഹവും കമ്മ്യൂണിസ്റ്റുകളെ അകറ്റി നിർത്തേണ്ടതും അവരുടെ പ്രചാരവേലകളിൽ അകപ്പെട്ടു പോകാതിരിക്കേണ്ടതും ഈ രാജ്യത്തിൻറെ നിലനിൽപ്പിനും പരമാധികാരം കാത്തുസൂക്ഷിക്കുന്നതിനും ജനങ്ങളുടെ സൗഹാർദ്ദപരമായ ജീവിതത്തിനും ആവശ്യമാണ്...

     രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ കർമ്മങ്ങളോടനുബന്ധിച്ചുള്ള എല്ലാ കാര്യങ്ങളിലും മതസ്പർദ്ധ വളർത്തുന്നതിന് വിവിധങ്ങളായ രീതികളിൽ കമ്മ്യൂണിസ്റ്റുകൾ പരമാവധി പ്രയത്നിച്ചു... മുസ്ലിം സഹോദരങ്ങളുടെ കണ്ണീരാണ് തങ്ങളുടെ കണ്ണുകളിൽ കൂടി വരുന്നതെന്ന് തോന്നുവിതം അവർ കള്ളക്കണ്ണീർ പൊഴിച്ചു... അവർ ആക്രോശിച്ചു കാണിച്ചു... അവർ പലവിധമായ നാടകങ്ങൾ കളിച്ചു കാണിച്ചു... നമ്മൾ മനസ്സിലാക്കണം കമ്മ്യൂണിസ്റ്റുകൾ ലക്ഷ്യം ജനങ്ങൾക്കിടയിൽ സ്പർധ വളർത്തുകയും രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും അതിനിടയിൽ സ്വന്തം രാഷ്ട്രീയവും,, ലക്ഷ്യങ്ങളും നടപ്പിലാക്കുകയും മാത്രമാണെന്ന്... മുൻപ് വിവരിച്ചതുപോലെ രാജ്യത്തിൻറെ എല്ലാ നിർണായക ഘട്ടങ്ങളിലും രാജ്യത്തെ തള്ളിപ്പറയുകയും, രാജ്യത്തിനെതിരെ പ്രവർത്തിക്കുകയും, രാജ്യത്തിന് അനുകൂലമായി സംസാരിക്കേണ്ട അവസരങ്ങളിൽ അതൊന്നും ചെയ്യാതിരിക്കുകയും ചെയ്ത ഒരു പ്രസ്ഥാനമാണ് രാമ ജന്മഭൂമിയിലെ പ്രാണപ്രതിഷ്ഠയുമായി നിബന്ധിച്ചു മുതലക്കണ്ണീരും, നീതിബോധവുമായി വന്നിരിക്കുന്നത് എന്ന് നമ്മൾ മനസ്സിലാക്കണം...

     കമ്മ്യൂണിസ്റ്റുകൾ ഈ രാജ്യത്ത് നടത്തിയ സമരങ്ങൾക്ക് എല്ലാം എതിരെ നേടിയ നേട്ടങ്ങളാണ് ഈ രാജ്യത്തിൻറെ വികസനവും നമ്മൾ അനുഭവിക്കുന്ന സൗകര്യങ്ങളും എന്ന സത്യവും ലഘുവാ യെങ്കിലും നമ്മൾ മനസ്സിലാക്കിയാൽ കമ്യൂണിസ്റ്റ് ആഹ്വാനങ്ങളുടെയും പരിഹാസങ്ങളുടെയുംപൊള്ളത്തരവും വഞ്ചനയും നമുക്ക് മനസ്സിലാക്കാൻ സാധിക്കും...

     ഒരിക്കലും രാജ്യത്തിനൊപ്പം ചിരിക്കാനോ രാജ്യം സന്തോഷിക്കുന്നത് കണ്ടുനിൽക്കാനോ താല്പര്യം ഇല്ലാത്തവരാണ് കമ്മ്യൂണിസ്റ്റുകൾ

     ആ തിരിച്ചറിവ് നമുക്ക് ഉണ്ടായാൽ നമ്മുടെ രാജ്യം എന്നും തലയുയർത്തി പുഞ്ചിരി തൂകിനിൽക്കും

[Rajesh Puliyanethu

 Advocate, Haripad]

State Secratary, Nationalist Kerala Congress (NDA)


     

Tuesday 5 September 2023

സനാതന ധർമ്മ ഉന്മൂലനം,, തുടക്കം ചരിത്രാതീതം...

 ✍️ Adv Rajesh Puliyanethu...

ആദ്യമവർ ഋഷി വര്യന്മാരെ തള്ളിപ്പറഞ്ഞു... പിന്നീടവർ സ്മൃതികളെ വളച്ചൊടിച്ചു.... കൂടാതെ സമൃതികളെ കൂട്ടുപിടിച്ചു കൊണ്ട് ധർമ്മത്തെ വികലമാക്കി അവതരിപ്പിച്ചു... ശേഷം അവർ ഹിന്ദു മതത്തെ വിഘടിപ്പിച്ചു... കലഹിച്ച ഹിന്ദു വിഭാഗങ്ങളെ പ്രലോഭിപ്പിച്ച് അടർത്തിമാറ്റി തങ്ങളുടെ ചാവേറുകളാക്കി... അവർ ഭാരത സംസ്കാരത്തെ പുശ്ചിച്ചു തള്ളി... അവർ രാജ്യ സ്നേഹത്തെ പരിഹസ്സിച്ചു... അവർ ആചാരങ്ങളെ അപമാനിച്ചു... പുരാണങ്ങളേയും ഇതിഹാസങ്ങളേയും കെട്ടുകഥകൾ എന്ന് ചിത്രീകരിച്ച് അപ്രസക്തമാക്കാൻ ശ്രമിച്ചു... ആരാധനാ മൂർത്തികൾ മിത്തുകളാണെന്ന് വിളിച്ചു പറഞ്ഞു... ഇതിനെല്ലാമൊപ്പം കിട്ടിയ അവസരങ്ങളിലെല്ലാം അവർ ഹിന്ദു ധർമ്മം പേറുന്നവരെ വംശഹത്യ ചെയ്തുകൊണ്ടേയിരുന്നു... അവസാനം ഭാരതത്തിന്റെ ചൈതന്യമായ ""സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്നും"' അവർ പറഞ്ഞു...

മാനായും മാരീചനായും വന്നവൻ ഒറ്റക്കായിരുന്നില്ല... ശക്തരായ രാക്ഷസ്സ രാജാക്കന്മാരുടെ പിൻതുണയും, അഭിലാഷവും, ശക്തിയും ഒപ്പം മായാവിദ്യകളുടെ കരവടക്കവും അവർക്കുണ്ടായിരുന്നു...

വർത്തമാനകാല മാരിചന്മാർക്ക് ലക്ഷ്യം ഭാരതമാണ്... ഭാരതത്തെ തകർക്കാനും, സ്വന്തം  ഭരണക്രമത്തിനുള്ളിലാക്കാനും തടസ്സം ഭാരതത്തിന്റെ ആത്മാവും ചൈതന്യവുമായ "സനാതന ധർമ്മമാണ്" എന്ന തിരിച്ചറിവ് ഭാരത പുത്രന്മാരേക്കാളേറെ ഒറ്റുകാർക്കും വിഘടന വാദികൾക്കുമുണ്ട്...

അവർക്കൊപ്പം ഇന്നും ഹിന്ദു മതത്തിൽ നിന്നും അടർത്തിയെടുത്ത നാലാം കിട ചാവേറുകൾ അനേകമുണ്ട്...

ആ വിധം നമ്മൾ തിരിച്ചറിഞ്ഞ അവസാനത്തെ ചാവേറാണ് ഉദയനിധി സ്റ്റാലിൻ...

""സ്റ്റാലിന്റെ"" അനുചരന്മാർ ഒന്നു മനസ്സിലാക്കണം...

""വെളിച്ചമുള്ളടത്തോളം കാലം സനാതന ധർമ്മം നിലനിൽക്കും"...

Saturday 2 September 2023

ഭരണ പാർട്ടിയെ വിമർശിക്കാൻ...

 ✍️ Adv Rajesh Puliyanethu 

കേരള ഭരണത്തെയൊ ഭരണ പാർട്ടിയേയോ വിമർശിക്കണമെങ്കിൽ കുറഞ്ഞത് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം??

1) സ്വന്തം പേരിലൊ ഭാര്യ, മക്കൾ തുടങ്ങിയ അടുത്ത ബന്ധത്തിലുള്ളവരുടെ പേരിലൊ ഒരു തുണ്ട് ഭൂമി പോലും ഏറ്റവും കുറഞ്ഞത് കഴിഞ്ഞ ഇരുപത്തി അഞ്ചു വർഷത്തിനിടയിൽ ഉണ്ടാകാൻ പാടില്ല... ((നിങ്ങൾ ആ ഭൂമിയിൽ ഒരു തെങ്ങിൽ തൈ വെയ്ക്കാനെടുത്ത കുഴി വരെ നിങ്ങളെ കുറ്റക്കാരനാക്കാൻ സാദ്ധ്യതയുണ്ട്...))

2)) കഴിഞ്ഞ ഇരുപത്തി അഞ്ചു വർഷത്തിനിടയിൽ നിങ്ങൾ യാതൊരു കച്ചവട മൊ വ്യവസായമൊ ചെയ്തിരിക്കാൻ പാടില്ല... ((നിങ്ങൾ ആക്രി വിറ്റ വെള്ളക്കുപ്പികൾ വരെ കണക്കു ചോദിച്ചു കൊണ്ട് നിങ്ങളുടെ പിറകെ വരും))

3)) നിങ്ങൾ ജീവിത കാലത്ത് ഒരു സ്ത്രീയുമായും സംസാരിച്ചിരിക്കാനൊ ആശയവിനിമയം നടത്തിയിട്ടുണ്ടാകാനൊ, സമീപത്ത് പോയിട്ടുണ്ടാകാനോ പാടില്ല... ((നിങ്ങൾ നായകനായ പൈങ്കിളി കഥകൾ വെട്ടുകിളികൾ ആഘോഷിക്കുന്നത് കാണേണ്ടിവരും))

4)) നിങ്ങൾ നിലവിൽ ഒരു ഉദ്യോഗസ്ഥനോ, കച്ചവടക്കാരനൊ, കലാകാരനൊ ഒന്നുമാകാൻ പാടില്ല... ((അവയെല്ലാം വെച്ചു പൂട്ടി വീട്ടിലിരിക്കാൻ മാനസീകമായി തയ്യാറാണെങ്കിൽ കുഴപ്പമില്ല))

5)) നിങ്ങൾ ഒരിക്കലും നല്ല വസ്ത്രങ്ങൾ ധരിച്ചിട്ടുണ്ടാവുകയൊ, നല്ല ഭക്ഷണം കഴിച്ചിട്ടുണ്ടാവുകയൊ ചെയ്തിരിക്കാൻ പാടില്ല... ഉണ്ടെങ്കിൽ തന്നെ അതിന്റെ ഒരു ഫോട്ടോ പോലും ഉണ്ടാകാൻ പാടില്ല... ((ഉണ്ടെങ്കിൽ നിങ്ങൾ പാവപ്പെട്ടവന്റെ പാർട്ടിനെതിരെ സംസാരിക്കാൻ യോഗ്യനല്ലാതാകുന്ന ഒരു ആർഭാടക്കാരൻ ആകുന്നതാണ്))

6)) നിങ്ങൾ ഒരിക്കലും ഒരു ക്ഷേത്രനടയിൽ പോവുകയൊ, തൊഴുകയൊ, നമസ്കരിക്കുകയൊ, വഴിപാടുകൾ നടത്തുകയൊ ചെയ്തിട്ടുണ്ടാകാൻ പാടില്ല... ((നിങ്ങൾ അന്ധവിശ്വാസിയും, പുരോഗമന വിരുദ്ധനും, പ്രാകൃതനും, ശാസ്ത്ര വിരുദ്ധനുമായി ചിത്രീകരിക്കപ്പെടും))

7)) നിങ്ങൾ ഒരിക്കൽ പോലും ഗുരുക്കന്മാരേയൊ, ആചാര്യന്മാരേയോ വണങ്ങുകയാ, പാദം തൊട്ടു തൊഴുകയൊ ചെയ്തിരിക്കാൻ പാടില്ല... ((നിങ്ങൾ നട്ടെല്ലില്ലാത്തവനും നാറിയും പാദസേവകനുമായി മാറുന്നതായിരിക്കും))

8)) നിങ്ങൾ കേന്ദ്ര സർക്കാരിന്റെ മുൻ കാല തീരുമാനങ്ങളെ വിമർശിച്ചിട്ടുണ്ടാകണം... നിങ്ങൾക്ക് കേന്ദ്ര തീരുമാനങ്ങളോട് മതിപ്പായിരുന്നോ എന്ന നിങ്ങളുടെ സ്വതന്ത്ര നിലപാടുകൾക്ക് യാതൊരു പ്രാധാന്യവുമില്ല... ((അല്ലെങ്കിൽ നിങ്ങൾ ഫാസിസ്റ്റും വർഗ്ഗീയ വാദിയും ആയി മാറുന്നതാണ്...))

9)) നിങ്ങൾ യോഗി ആദിത്യനാഥിന്റെയും UP യിലെ സംഭവവികാസങ്ങളുടേയും നിരന്തര വിമർശകൻ ആയിരുന്നിരിക്കണം... ((അല്ലെങ്കിൽ നിങ്ങൾ ആർക്കെതിരെയും വിമർശനം ഉന്നയിക്കാൻ യോഗ്യനല്ലാതാകുന്നതാണ്))

10)) പ്രളയ കാലവും, കോവിഡ് കാലവും അതിജീവിച്ചത് പിണറായിയുടെ പ്രത്യേക വൈഭവവും ഏക്ഷനും കൊണ്ടാണെന്ന് നിങ്ങൾ സോഷ്യൽ മീഡിയയിൽ നിരന്തരം പോസ്റ്റിട്ടിട്ടുണ്ടാകണം... ((അല്ലെങ്കിൽ നിങ്ങൾ സംസ്ഥാന ദ്രേഹിയായി വാഴ്ത്തപ്പെടുന്നതാണ്))

നിങ്ങൾ ഇത്രയും ഇത്രത്തോളം വരുന്ന മറ്റു നൂറു നിബന്ധനകളും പൂർത്തീകരിച്ചിട്ടുള്ളവനും, അല്പം പോലും മരണഭയമില്ലാത്തവനും ആണെങ്കിൽ ""ധൈര്യപൂർവ്വം" കേരള സർക്കാരിന്റെ പോരായ്മകളെ വിമർശിച്ചു കൊള്ളുക...

Saturday 1 July 2023

ഏകീകൃത സിവിൽ നിയമങ്ങൾ [Uniform Civil Code] കാണാത്തതും കാണേണ്ടതും....

     ഭാരതം വലുതായി ചർച്ചചെയ്തു കൊണ്ടിരിക്കുന്ന ഒരു വിഷയമാണ് ഏകീകൃത സിവിൽ നിയമങ്ങൾ... സ്വാതന്ത്രാനന്തര ഭാരതം ആദ്യം ചർച്ച ചെയ്തു തുടങ്ങിയ വിഷയങ്ങളിൽ ഒന്ന് തന്നെയാണ് 'ഏകീകൃത സിവിൽ നിയമങ്ങൾ'... സ്വാതന്ത്ര്യാനന്തരം ഭരണഘടനയുടെ നിർമ്മാണ ഘട്ടം മുതൽ കഴിഞ്ഞ എഴുപത്തി അഞ്ചു വർഷങ്ങളിലും രാജ്യം ഏകീകൃത സിവിൽ നിയമങ്ങളെക്കുറിച്ചു സംസാരിച്ചിട്ടുണ്ട്... ആ  ചർച്ചകൾ നടന്നിരുന്നത് പലപ്പോഴും ഏകീകൃത സിവിൽ നിയമങ്ങളെ ക്കുറിച്ചു ചർച്ചകൾ നടത്തണം എന്ന മനഃപ്പൂർവ്വമായ  തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ ആയിരുന്നില്ല... മറിച്ചു കാലികമായ സംഭവങ്ങൾ ഏകീകൃത സിവിൽ നിയമങ്ങളെക്കുറിച്ചുള്ള ചർച്ചകൾ സമൂഹത്തിനോട് ആവശ്യപ്പെടുകയായിരുന്നു... മതപരമായും,, രാഷ്ട്രീയപരമായും,, സാമൂഹീകപരമായും,, നിയമപരമായും ചലനങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള ഒന്നു തന്നെയാണ് 'ഏകീകൃത സിവിൽ നിയമങ്ങൾ' എന്ന വിഷയം എന്നകാര്യത്തിൽ യാതൊരു സംശയവുമില്ല... 

     'ഏകീകൃത സിവിൽ നിയമങ്ങൾ' നടപ്പിലാകുന്നതിലൂടെ എന്താണ് വിഭാവനം ചെയ്യുന്നതെന്ന് നിയമത്തെ അനുകൂലിക്കുന്നവരും, എതിർക്കുന്നവരും ശരിയായി മനസ്സിലാക്കിയിട്ടില്ല എന്നാണ് പല കോണുകളിൽ നിന്നുമുള്ള പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്... ഏകീകൃത സിവിൽ നിയമങ്ങൾ എന്ന ചിന്ത തന്നെ സമൂഹത്തിനു മുൻപിലേക്ക് ആധികാരികമായി അവതരിപ്പിക്കുന്നത് നമ്മുടെ ഭരണഘടന തന്നെയാണ്...  രാജ്യത്തിന്റെ ശോഭനമായ ഭാവിയെ നോക്കിക്കണ്ടുകൊണ്ടും രാജ്യത്തിന്റെ സാമ്പത്തികം, സാമൂഹികം, രാഷ്ട്രീയം, ഭരണപരം, നീതി, നിയമം, സുരക്ഷിതത്വം, സമാധാനം എന്നിവയെ എല്ലാം മുൻനിർത്തിയും ഭരണഘടനാ ശില്പികൾ തന്നെയാണ് ഭരണഘടനയിൽ നിർദ്ദേശക തത്വങ്ങൾ [Directive Principles] ((ആർട്ടിക്കിൾ 36 മുതൽ 51 വരെ)) ഉൾക്കൊള്ളിച്ചിരിക്കുന്നതും നിർദ്ദേശക തത്വങ്ങളുടെ 44 ആം അനുഛേദത്തിൽ ഏകീകൃത സിവിൽ നിയമങ്ങൾ രാജ്യത്ത് നടപ്പിലാക്കേണ്ടവയാണ് എന്ന അർത്ഥത്തിൽ പ്രതിബാധിച്ചിരിക്കുന്നതും... ഇത്രയും സുവ്യക്തവും, കർക്കശവുമായി മതസ്വാതന്ത്ര്യവും, മൗലീക അവകാശങ്ങളും, വ്യക്തി സ്വാതന്ത്ര്യങ്ങളും, സമത്വവും, തുല്യതയും, ജനാധിപത്യവും, നീതിയും ഉറപ്പുവരുത്തുന്ന, ലോകത്തെതന്നെ മഹത്തരമായ ഭരണഘടനകളിൽ ഒന്ന് എന്ന് വിശേഷിപ്പിക്കുന്ന ഭാരതത്തിന്റെ ഭരണഘടനയിൽ, നിർദ്ദേശക തത്വങ്ങളിലെ ആർട്ടിക്കിൾ 44 മാത്രം പിഴവായിപ്പോയി എന്ന് കാണാനും കഴിയില്ലല്ലോ...!!?

     'ഏകീകൃത സിവിൽ നിയമങ്ങൾ' മതത്തിന്റെ അടിസ്ഥാനത്തിലാണ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് എങ്കിലും അതിനു രാഷ്ട്രീയമാനങ്ങളും ഏറെയാണ്... ഭാരതത്തിന്റെ ഭരണഘടന ഭാവിയിലേക്കുള്ള ചൂണ്ടു പലകയായി  ഉൾപ്പെടുത്തിയ പല നിർദ്ദേശക തത്വങ്ങളിൽ കേവലം ഒന്ന് മാത്രമല്ല ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തിൽ 'ഏകീകൃത സിവിൽ നിയമങ്ങൾ'... ഹിന്ദുത്വത്തെ മുൻനിർത്തി പ്രവർത്തനം നടത്തുന്ന ബി ജെ പി യെ നയിക്കുന്ന നരേന്ദ്ര മോഡി ഭരിക്കുന്ന കേന്ദ്ര സർക്കാർ, രാജ്യത്തെ ഇസ്‌ളാമിക ജനവിഭാഗത്തോട് നടത്തുന്ന വെല്ലുവിളിയായാണ് ബി ജെ പി യുടെ രാഷ്ട്രീയ എതിരാളികൾ 'ഏകീകൃത സിവിൽ നിയമങ്ങൾ' എന്ന ആശയത്തെ സമൂഹത്തിനു മുൻപിൽ അവതരിപ്പിക്കുന്നത്... "ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തിൽ" എന്ന് എടുത്തു പറയേണ്ട അവസ്ഥാവിശേഷം നില നിൽക്കുന്നു എന്നതാണ് സത്യം... കാരണം ഭാരതത്തിന്റെ സ്വാതന്ത്ര്യാനന്തര ചരിത്രത്തിൽ കൊണ്ഗ്രെസ്സ് ഏകീകൃത സിവിൽ നിയമങ്ങൾ രാജ്യത്ത് നടപ്പിലാക്കുന്നതിന് പ്രത്യക്ഷമായി എതിരല്ലായിരുന്നു എന്നും ഇടതു പക്ഷ പാർട്ടികൾ ശക്തമായി ഏകീകൃത സിവിൽ നിയമങ്ങൾ രാജ്യത്തു നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നവർ ആയിരുന്നു എന്നും കാണാം... ഇന്ന് പ്രതിപക്ഷ ചേരി ഒന്നടങ്കം ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാക്കുന്നതിനെ എതിർക്കുന്നുണ്ടെങ്കിൽ അതിനു കാരണം ബി ജെ പി സർക്കാരിനെതിരെ രാഷ്ട്രീയമായി ഉപയോഗിക്കാൻ കഴിയുന്ന ആയുധമാണ് 'ഏകീകൃത സിവിൽ നിയമങ്ങൾ' എന്ന തിരിച്ചറിവ് തന്നെയാണ്... പക്ഷെ ആപത്കരമായി അവസ്ഥ എന്നത്, പ്രതിപക്ഷ കക്ഷികൾ രാഷ്ട്രീയമായി മോഡി സർക്കാരിനെതിരെ ഏകീകൃത സിവിൽ നിയമങ്ങളെ ഉപയോഗിക്കുന്നത് രാജ്യത്ത് മതപരമായ ചേരിതിരിവും, വിദ്വെഷവും പരത്തിക്കൊണ്ടാണ് എന്നതാണ്... രാജ്യത്തെ പല ഇസ്ളാമിക സംഘടനകളും 'ഏകീകൃത സിവിൽ നിയമങ്ങൾ' എന്ന ആശയം ഉദിച്ചപ്പോൾത്തന്നെ അതിനെ എതിർക്കുന്നവരാണ്... ശരീയത്ത് നിയമങ്ങൾ മാത്രമാണ് ലോകത്തിനു അഭികാമ്യം എന്ന് വിശ്വസിക്കുന്ന ഒരു വിഭാഗമാണത്... എന്ത് തന്നെ ആയാലും അത് അവരുടെ നിലപാടാണ്... ആ നിലപാടുകൾ മാനിക്കപ്പെടേണ്ടതുണ്ടോ എന്നത് മറ്റൊരു ചോദ്യമായി പരിഗണിക്കപ്പെടാം... എന്നാൽ മുൻപ് ഏകീകൃത സിവിൽ നിയമങ്ങൾ രാജ്യത്ത് നടപ്പിലാക്കണം എന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്ന സി പി എം നെ പോലെയുള്ള കക്ഷികളുടെ രാഷ്ട്രീയ അസ്തിത്വമില്ലായ്മയാണ് ഈ വിഷയത്തിൽ ഏറെ പ്രകടമാകുന്നത്... നരേന്ദ്ര മോഡി നയിക്കുന്ന ബി ജെ പി യെ മുസ്ളീം വോട്ടുകൾ ഒന്നിപ്പിച്ചു നിർത്തിക്കൊണ്ട് നേരിടാൻ കഴിയുമോ എന്ന രാഷ്ട്രീയ പരീക്ഷണം മാത്രമാണ് പ്രതിപക്ഷനിര നടത്തുന്നത്... അതേ നാണയത്തിൻ്റെ മറുപുറമാണ് ഹിന്ദുത്വ അജണ്ടയെ മുറുകെപ്പിടിക്കുന്ന ബി ജെ പി നേട്ടമായി കാണുന്നത്... 'ഏകീകൃത സിവിൽ നിയമങ്ങൾ' അവതരിപ്പിക്കുക വഴി ഹിന്ദു സമൂഹത്തിന് നേട്ടം ഉണ്ടാക്കുന്ന ഒന്ന് അവതരിപ്പിക്കപ്പെടുന്നു എന്ന പ്രതീതി വളർത്തുകയും അതുവഴി ഹിന്ദു വോട്ടുകളുടെ ഏകീകരണം സാധ്യമാക്കുകയും ചെയ്യുക  എന്നതാണ് ബി ജെ പി യുടെയും രാഷ്ട്രീയ അജണ്ട...  രാഷ്ട്രീയമായി മതത്തെ ഉപയോഗിച്ചുകൊണ്ട് പരസ്പരം മുതലെടുക്കാനുള്ള ഭരണ പ്രതിപക്ഷങ്ങളുടെ ഒരു ഗോദാ തയ്യാറാക്കലാണ് ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാക്കാൻ മുതിരുന്നതിൽക്കൂടി സംജാതമാകുന്ന രാഷ്ട്രീയ അവസ്ഥ... വളരെ നിസ്സാരമായ ഒരു രാഷ്ട്രീയ സമസ്യയുടെ ഉത്തരം കണ്ടെത്തുന്ന വലിയ വിജയി ആരായിരിക്കുമെന്നത് മാത്രമാണ് രാഷ്ട്രീയപരമായി നോക്കിക്കാണാനുള്ളത്..

     സാമൂഹീകമായി ചിന്തിച്ചാൽ ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാക്കുന്നതിലെ പ്രധാന അപാകത എന്ന് പറയുന്നത്, പ്രസ്തുത നിയമത്തെ അനുകൂലിക്കുന്നവരും, എതിർക്കുന്നവരും ആയ വലിയ വിഭാഗം ഈ നിയമത്തെ ശരിയായി മനസ്സിലാക്കുന്നില്ല എന്നതാണ്... നിയമത്തെ ശരിയായി പഠിച്ചവർ തങ്ങളുടെ രാഷ്ട്രീയ- മത താല്പര്യങ്ങൾക്കനുസൃതമായി പരമാവധി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു നേട്ടം കൈപ്പറ്റാൻ ശ്രമിക്കുന്നുമുണ്ട്... സമീപകാലത്ത് പൗരത്വ നിയമത്തിൻ്റെ അവതരണ വേളയിലും നമ്മൾ ഇതേ അവസ്ഥ കണ്ടു... പൗരത്വ നിയമം അവതരിപ്പിക്കപ്പെടുന്നതോടെ മുസ്ളീം മത  വിഭാഗക്കാരെ മുഴുവൻ നാടുകടത്തും എന്ന് തെറ്റിദ്ധരിച്ചു നിയമത്തെ അനുകൂലിച്ചവരുമുണ്ട്,, തങ്ങൾ നാടുകടത്തപ്പെടുവാൻ പോവുകയാണെന്ന് തെറ്റിദ്ധരിച്ചു നിയമത്തെ എതിർത്തവരുമുണ്ട്... ഏകീകൃത സിവിൽ നിയമങ്ങൾ വിഷയത്തിലെന്നപോലെതന്നെ രാഷ്ട്രീയ കക്ഷികൾ തങ്ങളുടെ താല്പര്യങ്ങൾക്കും നേട്ടങ്ങൾക്കും ഉതകും വിധം പരമാവധി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിട്ടുമുണ്ട്... പ്രാഥമിക വിദ്യാഭ്യാസകാലഘട്ടത്തിൽ ഒരിക്കലും നിയമത്തെക്കുറിച്ചും, നിയമത്തിൻ്റെ കാഴ്ചപ്പാടുകളെക്കുറിച്ചും കാൽ അക്ഷരം പഠിപ്പിക്കില്ലെന്ന ഭരണ കർത്താക്കളുടെ പിടിവാശിയുടെ ദുർഫലമാണ് പൗരൻ നിയമങ്ങളെ ശരിയായി മനസ്സിലാക്കാൻ ക്ഷമത ഇല്ലാത്തവനാകുന്നതിനും നിസ്സാരമായി തെറ്റിദ്ധരിപ്പിക്കാൻ ഇര ആകുന്നതിനും കാരണം... രാഷ്ട്രീയ പ്രഭുക്കളുടെ വഴി വിശാലമാക്കാൻ പൗരന്റെ ഈവിധമായ നിയമ നിരക്ഷത അനിവാര്യമാണെന്നത്‌ തമസ്ക്കരിക്കുന്ന ഒരു സത്യമായി അവശേഷിക്കുകയും ചെയ്യുന്നു...

     ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാക്കുന്നത് ഏതൊക്കെ മേഘലയിൽ എന്ന് തിരിച്ചറിയുന്നത് പ്രസ്തുത നിയമത്തിൻ്റെ നിയമപരമായ ചോദ്യങ്ങളുടെ  ഉത്തരമാണ്... "വ്യക്തി നിയമങ്ങൾ" ഒഴികെ നിയമത്തിൻ്റെ മറ്റു സമസ്തമേഘലകളിലും ഏകീകൃത സ്വഭാവം നിലനിൽക്കുന്ന ഒരു രാജ്യമാണ് നമ്മുടേത്... 'വ്യക്തി നിയമങ്ങൾ' നില നിൽക്കുന്നത് മതത്തിന്റെ അടിസ്ഥാനത്തിലാണ്... വ്യക്തി നിയമങ്ങൾ പ്രവർത്തിക്കുന്നത്, വിവാഹം, വിവാഹ മോചനം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ, സ്വത്തവകാശം, കുട്ടികളുടെ കസ്റ്റഡി അവകാശം, മെയിന്റനൻസ് തുടങ്ങിയ മേഘലകളിലാണ്... ക്രിമിനൽ നിയമങ്ങളും മറ്റെല്ലാ നിയമങ്ങളും എല്ലാ പൗരന്മാർക്കിടയിലും ഏകീകൃത സ്വഭാവം പുലർത്തുമ്പോൾ എന്തുകൊണ്ട് വ്യക്തിനിയമങ്ങളും ഏകീകരിച്ചുകൊണ്ട് ഏകരാജ്യം ഏകനിയമം എന്ന തത്വം നടപ്പിലാക്കിക്കൂടാ എന്ന ന്യായമായ ചോദ്യമാണ് ഭരണഘടനാ ശില്പികൾ മുതൽ ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാക്കുന്നതിനെ ഇന്ന് പിന്തുണക്കുന്നവർ വരെ ചോദിക്കുന്നത്... ഭാരതം ഒരു മതേതര രാജ്യമാണെന്ന് പ്രീആമ്പിൾ മുതൽ ഉറപ്പിക്കുന്ന ഒരു ഭരണഘടനയാൽ നയിക്കപ്പെടുന്ന ഒരു രാജ്യത്ത് മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിവ് നിയമം തന്നെ സാധൂകരിച്ചു നൽകുന്നു എന്നത് ഭാരതത്തിൻ്റെ മതേതര മുഖത്തിന്റെ ശോഭകെടുത്തുന്നു എന്നതാണ് എൻ്റെ നിഗമനം... ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാക്കുമ്പോൾ അത് ഏതെങ്കിലും ഒരു പ്രത്യേക മത വിഭാഗങ്ങൾക്കെതിരെയുള്ള ഒരു നീക്കമായല്ല, മറിച്ച്‌ നിലവിൽ നിലനിൽക്കുന്ന എല്ലാ വ്യക്തിനിയമങ്ങളിലെയും പരാധീനതകൾ പരിഹരിച്ച്‌ കാലോചിതമായ പുരോഗമനങ്ങൾ കൊണ്ടുവന്ന് പരിഷ്‌കരിച്ച്‌, മത ചിന്തകൾക്കതീതമായി നിയമം മാത്രം ചർച്ചചെയ്യുന്ന ഏകീകൃത സ്വഭാവം ഉണ്ടാക്കണം... 

     കാലോചിതമായ പരിഷ്‌ക്കാരങ്ങൾ ആവശ്യമായി വരുമ്പോൾ ബഹു ഭാര്യാത്വം, സ്ത്രീകൾക്ക് സ്വത്തവകാശത്തിൽ വിവേചനം തുടങ്ങിയ പ്രാകൃത വ്യവസ്ഥകൾ ഒഴിവാക്കേണ്ടി വരും... അത് നിലവിലെ ഏത് വ്യക്തി നിയമങ്ങളിലാണോ നിലനിൽക്കുന്നത് അവിടെ നിന്നും ഒഴിവാക്കപ്പെടണം... നിലവിൽ ഈ വിധമായ; ആധുനിക സമൂഹത്തിന് ചേർന്നുപോകാത്ത ഇത്തരം രീതികൾ ഇസ്‌ലാം വ്യക്തി നിയമങ്ങളിലാണ് ഉൾക്കൊണ്ടിരിക്കുന്നത്... ആ വ്യവസ്ഥകൾ ഒഴിവാക്കപ്പെടുമ്പോൾ അത് പരിഷ്ക്കരണമായാണ് വായിക്കേണ്ടത്... ഒരിക്കലും കടന്നു കയറ്റമായല്ല... 

     ബഹു ഭാര്യാത്വവും, പിന്തുടർച്ചാ നിയമങ്ങളിൽ സ്ത്രീകളോടുള്ള അവഗണനയും ഹിന്ദു വ്യക്തി നിയമങ്ങളിലും നിലനിന്നിരുന്നു... പക്ഷെ 1955 ൽ നിലവിൽ വന്ന ഭേദഗതിയിലൂടെ കാലാനുസൃതമായ പരിഷ്കരണങ്ങൾ ഹിന്ദു വ്യക്തി നിയമങ്ങളിൽ കൊണ്ടുവരാൻ സാധിച്ചു... ഹിന്ദു വ്യക്തി നിയമങ്ങൾ തന്നെ ബാധകമായ ബുദ്ധാ, ജയിൻസ്, സിക്ക്സ് എന്നിവരുടെ വ്യക്തി നിയമങ്ങളും അതുവഴി കാലോചിതമായി പരിഷ്കരിക്കപ്പെട്ടു... അതിനും പുറമെ 2018 ൽ വീണ്ടും ഹിന്ദു വ്യക്തി നിയമങ്ങൾ പരിഷ്‌ക്കരിക്കപ്പെട്ടു... കുഷ്ഠം പോലെയുള്ള രോഗങ്ങൾ വിവാഹമോചനത്തിനുള്ള കാരണങ്ങളിൽ നിന്നും പുറം തള്ളപ്പെട്ടു... ഹിന്ദു ദത്തവകാശം, മെയ്ന്റനൻസ് നിയമങ്ങളും പരിഷ്‌ക്കരിക്കപ്പെട്ടു... ഒരിക്കലും മാറ്റപ്പെടാൻ കഴിയാത്ത ദൈവീകമായ നിയമങ്ങളാണ് തങ്ങളുടേതെന്ന് അവകാശപ്പെടുന്ന ഇസ്ളാം വിഭാഗത്തെപ്പോലെ തങ്ങളുടെ വ്യക്തി നിയമങ്ങൾ ഉപനിഷത്തുക്കളിൽ നിന്നും ഉൾക്കൊണ്ടാണ് അതിനാൽ ഭേദഗതി സാധ്യമല്ല എന്ന് കടും പിടുത്തം നടത്താതിരുന്നതാണ് ഹിന്ദുവിന്റെ മേന്മ എന്ന് കാണാം... ഏകീകൃത സിവിൽ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ ഗോവൻ സിവിൾ കോഡ് ഉം സ്വോഭാവീകമായും അസ്ഥിരപ്പെടും... ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാക്കുന്നത് തങ്ങൾക്കെതിരെയുള്ള കടന്നുകയറ്റമാണെന്നോ, തങ്ങളുടെ പോർട്ടുഗീസ് സ്മരണകളെ തകർക്കുന്നതാണെന്നോ ഗോവാക്കാർ വിമർശനം ഉന്നയിക്കാതിരുന്നത് അവരുടെ പുരോഗമന ചിന്താരീതിയായി വിലയിരുത്തപ്പെടും... 

     ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാക്കുന്നത് ആർട്ടിക്കിൾ 25 ന്റെ violation ആണെന്ന നിലയിൽ വാദിക്കുന്നവരെയും കണ്ടു... എന്താണ് ആർട്ടിക്കിൾ 25 പറയുന്നത്? മനഃസാക്ഷിക്കനുസ്സരിച്ചു തൻ്റെ മതത്തെ പ്രചരിപ്പിക്കുന്നതിനും, പ്രഖ്യാപിക്കുന്നതിനും, അനുവർത്തിക്കുന്നതിനും ഉള്ള സ്വാതന്ത്യ്രം ഉറപ്പുവരുത്തുന്നു... ഇത്രമാത്രമാണ് ആർട്ടിക്കിൾ 25 പറയുന്നതും ഉറപ്പുവരുത്തുന്നതും... ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാക്കുന്നത് വഴി ഭരണഘടന ആർട്ടിക്കിൾ 25 ൽക്കൂടി നൽകുന്ന ഏത് സ്വാതന്ത്ര്യമാണ് ഇല്ലാതാകുന്നത്!!??? മതപരമായ ഒരു ചടങ്ങിനെയും ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാകുന്നതുവഴി ഇല്ലാതാകുന്നില്ല എന്നതാണ് വാസ്തവം... ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാകുന്നതുവഴി, പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും അഭികാമ്യമല്ലാത്ത പ്രാക്ടീസുകൾ ഏതൊക്കെ വ്യക്തി നിയമങ്ങളിൽ നിൽക്കുന്നുണ്ടോ അവയെ കാലാനുസൃതവുമായി പുനഃ ക്രമീകരിക്കുക മാത്രമാണ് ചെയ്യുന്നത്... അവയ്ക്കൊന്നും തന്നെ മതപരമായ ആചാരങ്ങളുമായി [Religious Practices] യാതൊരു ബന്ധവുമില്ല എന്നതാണ് സത്യം...

     ഹിന്ദു  നിയമങ്ങളും, മുസ്ളീം, ക്രിസ്ത്യൻ, പാഴ്‌സി വ്യക്തിനിയമങ്ങളും കാലാനുസൃതമായി പരിഷ്‌ക്കരിച്ചു ഏകീകൃത സ്വഭാവത്തോടെ എല്ലാവര്ക്കും ബാധകമായ ഒരു സിവിൽ നിയമം കൊണ്ടുവരിക എന്നതാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്... അവിടെ മുസ്ലീമിന് മാത്രം എന്തുകൊണ്ടാണ് ഈ മാറ്റങ്ങളെല്ലാം തങ്ങൾക്കെതിരെയുള്ള ആക്രമണമായി തോന്നുന്നത്?? കോടതി നിർദ്ദേശങ്ങളിൽക്കൂടിയും ഇസ്ളാമിലെ പ്രാകൃത - സ്ത്രീവിരുദ്ധ രീതികൾക്ക് മുൻപും ചിലമാറ്റങ്ങൾ ഉണ്ടായിട്ടില്ലേ?? അതിൻ്റെ ഉദാഹരണമല്ലേ "മുത്താഹ്‌ മാര്യേജ്"?? "Marriage For Enjoyment" എന്നായിരുന്നു ആ വിവാഹത്തിന്റെ സങ്കല്പം തന്നെ.. പഴയ കാലങ്ങളിൽ മലബാറിൽ നടന്നിരുന്ന "അറബി കല്യാണങ്ങൾ " മുത്താഹ്‌ മാര്യേജ് ന്റെ വെളിച്ചത്തിൽ നടന്നിരുന്നവയാണ്...  മുത്താഹ്‌ മാര്യേജ് കാലയളവിൽ സ്ത്രീയെ ലൈംഗീകമായി ആസ്വദിച്ചശേഷം പുരുഷൻ ഉപേക്ഷിച്ചു പോകുന്നു... തുടർന്ന് ആ സ്ത്രീക്ക് ജീവനാംശം നൽകുന്നതിനോ, ആ ബന്ധത്തിൽ കുട്ടികൾ ഉണ്ടായാൽ സംരക്ഷിക്കുന്നതിനോ പുരുഷൻ ബാധ്യസ്ഥൻ ആയിരുന്നില്ല... ഇസ്‌ളാമിക വ്യക്തി നിയമം [സുന്നി] ഈ സമ്പ്രദായത്തിന് സാധുത നൽകിയിരുന്നു... ഈ സമ്പ്രദായം സ്ത്രീ വിരുദ്ധമല്ല എന്ന് തോന്നുന്നത് ആർക്കൊക്കെയാണ്?? ഈ സമ്പ്രദായത്തിന്റെ നിയമ സാധുത നഷ്ട്ടപ്പെട്ടതുകൊണ്ട് ഇസ്ളാമിന് എന്ത് നഷ്ട്ടമാണുണ്ടായത്?? മൂന്ന് വിവാഹം കഴിച്ചേ മതിയാകൂ എന്ന് ശഠിക്കുന്ന എത്ര ഇസ്‌ലാം മത വിശ്വാസ്സികൾ ഇന്നുണ്ട്?? തൻ്റെ ഭർത്താവ് മറ്റു രണ്ടുപേരുടെകൂടി ഭർത്താവായിരിക്കണം എന്ന് ആഗ്രഹിക്കുന്ന എത്ര സ്ത്രീകളുണ്ട്?? തന്റെ മകൾ ഒരുവന്റെ മൂന്നാമത്തെ ബീവിയായിരിക്കണം എന്ന് ആഗ്രഹിക്കുന്ന എത്ര വാപ്പമാരുണ്ട്? വിവാഹമോചനം അനിവാര്യമായി വന്നാൽ തൻ്റെ സംരക്ഷണം ബന്ധുക്കളുടെയും, വക്കഫ് ബോർഡിന്റെയും മാത്രം ഉത്തരവാദിത്വമായി ചുരുങ്ങണം എന്ന് ആഗ്രഹിക്കുന്ന എത്ര മുസ്‌ലിം സ്ത്രീകളുണ്ട്?? തൻ്റെ മകളുടെ സ്ഥിതി അപ്രകാരമായിരിക്കണം എന്ന് കരുതുന്ന എത്ര പിതാക്കന്മാരുണ്ട്?? തൻ്റെ മകളെ മൂന്നുതവണ വിളിച്ചുപറഞ്ഞു വിവാഹബന്ധത്തിൽ നിന്നും വിടുതൽ ചെയ്യിക്കുകയും തുടർന്ന് പുരുഷന് അവൾക്ക് ജീവനാംശം പോലും നല്കാൻ ബാദ്ധ്യസ്ഥനല്ലാതെ അവൾ നിസ്സഹായാവസ്ഥയിൽ എത്താൻ ഏതു പെൺകുട്ടിയോ അവളുടെ പിതാവോ പ്രിയപ്പെട്ടവരോ ആണ് ഇഷ്ടപ്പെടുന്നത്?? Illegitimate ആയി ജനിച്ചുപോയി എന്ന കാരണത്താൽ ഒരു കുട്ടി തൻ്റെ മുൻഗാമികളുടെ സ്വത്തിൽ യാതൊരു അവകാശവും ഇല്ലാതാകുന്നവനാകുന്നതിലെ നീതി എന്താണ്?? പിതാവിൻെറ സ്വത്തിൽ മകനുള്ളതിന്റെ പാതി അവകാശത്തിനു പോലും മകൾക്ക് അവകാശമില്ലാത്ത അവസ്ഥയെ എങ്ങനെ ന്യായീകരിക്കപ്പെടും?? തൻ്റെ സ്വത്തിൽ പിതാവിനോ, മാതാവിനോ, മകനോ, മക്കൾക്കോ അപ്പുറം ബന്ധു ജനങ്ങളുടെ നീണ്ട നിര അവകാശികളാകുന്നതിനെ എത്ര ഇസ്ളാം വിഭാഗക്കാർ ഇഷ്ട്ടപ്പെടുന്നുണ്ട്?? അനേകം ഇസ്‌ലാമിക ദമ്പതികൾ 'സ്പെഷ്യൽ മാര്യേജ് ആക്ട്' പ്രകാരം വീണ്ടും വിവാഹം നടത്തുന്ന നിരന്തരമായ കാഴ്ച മുസ്ളീം പിന്തുടർച്ചാനിയമങ്ങളിലെ സമുദായത്തിനുള്ളിൽ നിന്നുതന്നെയുള്ള അപ്രീയമാണ് വെളിവാക്കുന്നത്... സംഭവിക്കേണ്ടിയിരുന്നത് ഇസ്ളാം വിഭാഗത്തിൽ നിന്നുതന്നെ ആത്മാഭിമാനമുള്ള സ്ത്രീകളും, വ്യക്തിത്വങ്ങളും  മുന്നോട്ടുവന്ന് വ്യക്തി നിയമങ്ങൾ പരിഷ്‌ക്കരിക്കണമെന്നും, ഏകീകരിക്കപ്പെടണമെന്നും ആവശ്യപ്പെടുകയായിരുന്നു വേണ്ടിയിരുന്നത്... എന്നാൽ അതുണ്ടാകുന്നില്ല എന്ന് മാത്രമല്ല മതത്തിന്റെ പേരിൽ സർവാധീശത്വവും തങ്ങളിലായിരിക്കണം എന്ന് ആവശ്യപ്പെടുന്ന മത - രാഷ്ട്രീയ കൂട്ടുകെട്ടുകളുടെ പിടിയിലേക്ക് വീണ്ടും വീണ്ടും അവർ നിശബ്ദരായി ഒതുങ്ങി ഇരുന്നു കൊടുക്കുന്ന കാഴ്ച്ച അത്ഭുതം ഉളവാക്കുന്നു... ഇപ്രകാരമുള്ള ഒരുപാട് സ്വാഭാവീക നീതിയുടെ നഗ്നമായ ലംഘനങ്ങൾ വ്യക്തി നിയമങ്ങൾ എന്ന പേരിൽ വെച്ച് പുലർത്തുന്നു എങ്കിൽ അവയെല്ലാം തൂത്തറിയാൻ നമ്മൾ എഴുപത്തി അഞ്ചു വര്ഷം വൈകി എന്നാണ് കാണേണ്ടത്... വ്യക്തി നിയമങ്ങളുടെ അടിമച്ചങ്ങലയിൽ കോർത്തുവലിക്കാൻ വെമ്പിനിൽക്കുന്ന മത- രാഷ്ട്രീയ കൂട്ടുകെട്ടുകൾക്ക് ലക്‌ഷ്യം സ്വന്തം താല്പര്യങ്ങളുടെ സംരക്ഷണം മാത്രമാണ്... ഇക്കൂട്ടർക്ക് സമൂഹത്തിന്റെ ഉന്നമനമോ രാഷ്ട്രത്തിന്റെ പുരോഗതിയൊ ഒന്നും തന്നെ ഒരു വിഷയമേ അല്ല... 

     രാഷ്ട്രീയമായ നിലനിൽപ്പ് മാത്രമാണ് തങ്ങൾക്ക് പ്രധാനമെന്ന് കോൺഗ്രസ് ഒരിക്കൽ തെളിയിച്ചതാണ്... സെക്ഷൻ 125 CrPC എല്ലാവർക്കും ബാധകമാണെന്ന നിലയിൽ 1985 ൽ ഷാഹ് ബാനോ കേസ്സിൽ സുപ്രീം കോടതി മുസ്ളീം ഡിവോഴ്സ്ഡ് വനിതയായ  ഷാഹ് ബാനോവിന് ജീവനാംശം അനുവദിച്ചുകൊണ്ട് ഉത്തരവായതിനെ കൊണ്ഗ്രെസ്സ് നേരിട്ടത് എങ്ങനെയായിരുന്നു എന്ന് നമ്മൾ കണ്ടതാണ്... കോടതി വിധിയെ മറികടക്കാൻ വേണ്ടി നിയമനിർമ്മാണം തന്നെ നടത്തി,  മുസ്‌ലിം വനിത വിവാഹ മോചനത്തിന് ശേഷം ജീവനാംശത്തിന് അർഹതയില്ല എന്ന മത നിയമത്തെ കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചു കൊടുത്തു...  മുസ്‌ലിം വനിത വിവാഹ മോചനത്തിന് ശേഷം മൂന്നുമാസ്സം മാത്രം ഭർത്താവിൽ നിന്നും ജീവനാംശത്തിന് അർഹത ഉള്ളൂ എന്നും അതിനു ശേഷം ബന്ധുക്കളോ അതല്ല വക്കഫ് ബോർഡോ സംരക്ഷണം നൽകണം എന്നും നിയമത്തിൽ വിവക്ഷിച്ചു... അന്ന് മുസ്ളീം വോട്ടുബാങ്ക് മാത്രം മുൻനിർത്തി രാജീവ് ഗാന്ധി അങ്ങനെ ഒരു നിയമ നിർമ്മാണം നടത്തി കോടതി വിധിയെ അസ്ഥിരപ്പെടുത്തിയില്ലായിരുന്നു എങ്കിൽ മുസ്ളീം വനിതകളുടെ സംരക്ഷണത്തിലേക്ക് നടത്തുന്ന വലിയ ഒരു ചുവട് വെയ്പ്പ് ആകുമായിരുന്നു ആ വിധി... കോടതി വിധിയെ നിയമനിർമ്മാണം കൊണ്ട് മറികടന്നതുവഴി എന്ത് ഉന്നമനമാണ് മുസ്ളീം വനിതകൾക്ക് ഉണ്ടായത് എന്ന ചോദ്യത്തിന് കൊണ്ഗ്രെസ്സ് എന്ത് ഉത്തരം പറയും...?? തങ്ങൾക്ക് മുസ്ളീം മതപ്രഭുക്കന്മാരെ പ്രീണിപ്പിച്ചു വോട്ടുനേടി അധികാരം നിലനിർത്തണം എന്നതിനപ്പുറം കാതലായ ഒരു വിശദീകരണവും കോൺഗ്രസിന് തരാനുണ്ടാകില്ല എന്നതാണ് വസ്തുത... നീണ്ട മുപ്പത്തി അഞ്ചു വർഷങ്ങൾക്കിപ്പുറം ചില കോടതി വിധികളുടെ അടിസ്ഥാനത്തിൽ അല്പ്പം നിലാവെളിച്ചം കടന്നു കൂടിയതല്ലാതെ ജനപ്രതിനിധി സഭകൾ എന്ത് പുരോഗമനപരമായ നിയമനിർമ്മാണമാണ്‌ മുസ്‌ളീം വനിതകൾക്കായി നടത്തിയിട്ടുള്ളത്?? ഒരു സമൂഹത്തിലെ വനിതകളോട് ആകമായി ചെയ്ത ചതിക്ക് മാപ്പു പറയുന്നതിന് പകരം അതേ മതനിയമങ്ങൾക്കുള്ളിൽ ഒരു സമുദായത്തിലെ സ്ത്രീകളെ ആകമാനം തളച്ചിടാനാണ് കോൺഗ്രസ്സും പ്രതിപക്ഷപാർട്ടികളും ഇന്നും ശ്രമിക്കുന്നത്...

     ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാകുന്നതോടെ Marriage, Adoption, Succession എന്നതിനപ്പുറവും മറ്റു ചില കാര്യങ്ങളിൽക്കൂടി സമഗ്രമായ മാറ്റങ്ങൾ വന്നുചേരാൻ സാധ്യതയുണ്ട്... അതിൽ ഒരു ഉദാഹരണമാണ് PROHIBITED DEGREE OF RELATIONSHIP... [വിവാഹം കഴിക്കുന്നതിന് നിയമപരമായ വിലക്കുകളുള്ള ബന്ധങ്ങൾ] സഹോദരൻ സഹോദരിയെ, സഹോദരന്റെ മകളെ, ഗ്രാൻഡ് മകളെ, മാതാവിന്റെ സഹോദരങ്ങളുടെ മക്കളെ, പിതാവിന്റെ സഹോദരങ്ങളുടെ മക്കളെ, അനന്തരവളെ, അങ്ങനെ അടുത്ത രക്ത ബന്ധത്തിൽ ഉള്ള ആൾക്കാരുമായുള്ള വിവാഹം നിലവിലെ വ്യക്തി നിയമങ്ങൾ തന്നെ അനുവദിക്കുന്നില്ല... എന്നാൽ CUSTOM നിലനിൽക്കുന്നുണ്ടെങ്കിൽ സാധുത നല്കുന്നുമുണ്ട്... ഉദാഹരണമായി പറഞ്ഞാൽ  സഹോദരന്റെയും സഹോദരിയുടെയും മക്കൾ തമ്മിലുള്ള വിവാഹം  PROHIBITED DEGREE OF RELATIONSHIP പരിധിയിൽ വരുന്നതാണ്... എന്നാൽ കേരളത്തിൽ മുറപ്പെണ്ണ് സമ്പ്രദായം നിലനിക്കുന്നതിനാൽ നിയമപരമായി തെറ്റാകുന്നില്ല... അതുപോലെതന്നെ സഹോദരിയുടെ മകൾ  PROHIBITED DEGREE OF RELATIONSHIP പരിധിയിൽ വരുന്നതാണ്... പക്ഷെ തമിഴ് നാട്ടിലെ CUSTOM അനുസരിച്ചു 'മുറൈ മാമൻ' സമ്പ്രദായം നിലനിൽക്കുന്നതിനാൽ അവിടെ  PROHIBITED DEGREE OF RELATIONSHIP അടിസ്ഥാനത്തിൽ വിവാഹം തടയപ്പെടുന്നില്ല... ക്രിസ്ത്യൻ വ്യക്തി നിയമത്തിൽ PROHIBITED DEGREE OF RELATIONSHIP നുള്ളിൽ വരുന്ന യാതൊരു വിവാഹവും അനുവദിക്കുന്നില്ല...  ഇത്തരം കാര്യങ്ങളിൽ ഏകീകൃത സിവിൽ നിയമങ്ങൾ എപ്രകാരമാണ് ഏകീകൃത സ്വഭാവം കൊണ്ട് വരുന്നത് എന്നത് കാത്തിരുന്നു തന്നെ കാണേണ്ടതാണ്... ഏകീകൃതമായി PROHIBITED DEGREE OF RELATIONSHIP ന് നിയമനിർമ്മാണം നടത്തിയാൽ CUSTOM അനുവദിക്കാൻ കഴിയാതെ വരും... CUSTOM അനുസരിച്ചു ഇളവുകൾ അനുവദിച്ചാൽ നിയമത്തിന് ഏകീകൃത സ്വഭാവം ഇല്ലാതെവരും... PROHIBITED DEGREE OF RELATIONSHIP നുള്ളിൽ വരുന്ന വിവാഹങ്ങൾക്കെല്ലാം നിയമ പ്രാബല്യം ഇല്ല എന്ന് വന്നാൽ ആ ഒരു ഭാഗം നടപ്പിലാക്കുന്നതിന് കുറഞ്ഞത് പത്തുവർഷത്തെ കാലതാമസം എങ്കിലും അനുവദിക്കേണ്ടിവരും... വിവാഹം നിശ്ചയിച്ചവരും, പ്രണയബന്ധത്തിൽ തുടരുന്നവരും ഏകീകൃത സിവിൽ നിയമങ്ങൾ നിലവിൽ വന്നതിനാൽ പിന്മാറാൻ നിർദ്ദേശിക്കാൻ കഴിയില്ലല്ലോ? നിയമം  PROHIBITED DEGREE OF RELATIONSHIP ഉള്ളിൽ ഉള്ളവർ തമ്മിൽ വിവാഹം കഴിച്ചേതീരൂ എന്ന് നിർബന്ധിക്കാത്തിടത്തോളം കാലം ഈ വിലക്ക് കർശനമായി പാലിക്കുന്ന മതവിഭാഗങ്ങൾക്ക് അതൊരു വിഷയവും ആകുന്നില്ല...

     ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പിലാകുന്നതോടെ മതപരമായ ആചാരങ്ങൾക്ക് യാതൊരു മാറ്റവും വരുന്നില്ല എന്ന് തീർച്ചയായും മനസ്സിലാക്കേണ്ടതുണ്ട്... ഉദാഹരണത്തിന് വിവാഹത്തിന്റെ നിയമപരമായ വശങ്ങളാണ് നിയമം സംസാരിക്കുന്നത്... മറിച്ചു വിവാഹത്തിന്റെ ആചാരങ്ങളെ അല്ല... ഉദാഹരണത്തിന് മുസ്ളീം വിവാഹത്തിൽ "മഹർ" നൽകുന്നതിനെ നിയമം എതിർക്കില്ല... താലികെട്ടിയോ, മിന്നു കെട്ടിയോ, മറ്റേതെങ്കിലും നിലനിൽക്കുന്ന CUSTOM മുഖേനയോ SOLAMNIZE ചെയ്യുന്ന മതാചാര വിവാഹങ്ങളിലേക്ക് ഏകീകൃത സിവിൽ നിയമങ്ങൾ കൈകടത്താനേ പോകുന്നില്ല... പക്ഷേ ഈ വിധമായ RELIGIOUS CUSTOM അനുവർത്തിക്കാത്ത വിവാഹങ്ങൾക്കും നിയമ പ്രാബല്യം ഉണ്ടായെന്നു വരാം... മഹർ നൽകിയുള്ള വിവാഹത്തെ ഏകീകൃത സിവിൽ നിയമങ്ങൾ എതിർക്കില്ല പക്ഷെ മഹർ നല്കാതെയുള്ള വിവാഹത്തിനും നിയമപ്രാബല്യം ഉണ്ടായെന്നു വരാം...  

     ഒരു രാജ്യം ഒരൊറ്റ നിയമം എന്നത് രാജ്യത്തിന്റെ ശോഭയെ വര്ധിപ്പിക്കുകയേ ഉള്ളൂ എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല... മതം വിശ്വാസ്സങ്ങൾക്കും, ആചാരങ്ങൾക്കും, അനുഷ്ഠാനങ്ങൾക്കും വേണ്ടിയുള്ളതാണ്... മതം ഒരിക്കലും നിയമത്തിലേക്കും ഭരണ നിർവഹണത്തിലേക്കും കടന്നുവരരുത്... മതം നിയമ പ്രാബല്യമുള്ള ഒന്നിന്റെയും സ്വാധീനശക്തി ആകാൻ പാടില്ല... ഭരണഘടനയുടെ നിർദ്ദേശക തത്വങ്ങളെ ബഹുമാനിച്ചുകൊണ്ട്ഏകീകൃത സിവിൽ നിയമങ്ങളെ സർവാത്മനാ നമുക്ക് സ്വാഗതം ചെയ്യാം...

[Rajesh Puliyanethu

 Advocate, Haripad]