Friday, 24 January 2014

രാഹുകാലം കഴിയുമ്പോൾ രാജ്യം ആർക്കൊപ്പം?? യുവരാജന്റെ നമ്പരുകൾ നാട്ടിൽ ചിരിക്കാലം!!


       മമ്മീ, മമ്മീ .....

       എന്താ മോനേ ??

       മമ്മീ; ഞാൻ ഇന്ന് അങ്കിളമ്മാരടെ ദർബാരിനു പോവാതെ കൂട്ടുകാരടെകൂടെ കറങ്ങാൻ പൊക്കോട്ടെ....

       വേണ്ട മോനേ, നീ ദർബാരിനു പോയാമതി...

       മമ്മീ; അങ്കിളമ്മാരു പറയുന്നതൊക്കെ എനിച്ചു ഭയങ്കര ബോറാ... ഞാൻ കൂട്ടുകാരുടെ കൂടെ കളിച്ചാൻ പോവ്വാ...

       എന്താ മോനേ നീ ഇങ്ങനെ!!?? നെനക്ക് അച്ഛനെപ്പോലേം, അമ്മൂമ്മേപ്പോലേം, വല്യപ്പൂപ്പനെപ്പോലേം ഒക്കെ വലിയ രാജാവാകണ്ടേ...

       എനിച്ച് രാജാവാകുന്നതൊക്കെ ഇഷ്ട്ടമാ....

       എന്നാപ്പിന്നെ മോൻ ഫ്രിഡ്ജിന്ന് ഒരു ഐസ് ക്രീം എടുത്തു കഴിച്ചിട്ട് ദർബാരിനു പോ...

       എന്നാ ശരി മാമ്മീ...

       പിന്നെ മോനേ, നീ ഐസ് ക്രീം മുഴുവൻ കഴിച്ചു വാകഴുകി തോടച്ചിട്ടെ ദർബ്ബാരിനു പോകാവൂ.. അല്ലെങ്കിൽ അങ്ങേ ദര്ബ്ബാറിലെ മാമന്മാര് പറേം; എന്റെ മോൻ കൊച്ചു കുഞ്ഞാ, മോനെക്കൊണ്ടു രാജാവാകാൻ കൊള്ളത്തില്ലെന്ന്...

       അതൊക്കെ അത്രേ ഒള്ളമ്മേ....

       പിന്നെ മോനേ നീ ദർബ്ബാരിൽ ചെന്ന് വലിയ ഗൌരവക്കാരനായി ഇരിക്കണം, കേട്ടോ.... പിന്നെ പണ്ഡിറ്റ്‌ അങ്കിള് ഇന്നലെ പറഞ്ഞു തന്നതല്ലാതെ വേറൊന്നും എന്റെമൊൻ പറയരുത് കേട്ടോ; മമ്മീടെ പൊന്നല്ലെ!! പിന്നെ പണ്ഡിറ്റ് അങ്കിൾ പറഞ്ഞു തന്നതെല്ലാം മോന്റെ സ്വന്തമായിട്ടെ പറയാവൂ...

       അതൊക്കെ ഞാൻ ഏറ്റു മമ്മീ.. പിന്നൊരു കാര്യം

       എന്താ മോനേ??

       അത്, അത്...

       എന്തായാലും പറഞ്ഞോ യുവ രാജാ..

       അത് ഞാൻ ഫ്രിഡ്ജിന്ന് ഒന്നല്ല; രണ്ട് ഐസ്ക്രീം എടുക്കും..

       ഓ! ശരി ശരി യുവരാജാ; നിന്നെക്കൊണ്ട് ഞാൻ തോറ്റു....

       മമ്മി എന്താ എന്നെ യുവരാജാന്ന് വിളിക്കുന്നത്‌??

       അത് മോനെ; നെനക്ക് രാജാവാകാനോള്ളതാണെന്നുള്ള തോന്നല് വളരാനാ.. പണ്ഡിറ്റ്‌ അങ്കിൾ പറഞ്ഞുതന്ന ഐഡിയയാ....

       ക്ഹ; ആവിളി എനിച്ചിഷ്ട്ട്ടപ്പെട്ടു മമ്മി.... ഞാൻ ഇനി മമ്മിയെ മമ്മി റാണിന്നെ വിളിക്കൂ.....

       ഒന്നു പോടാ; നിൻറെ ഒരു കാര്യം...

       കുറച്ചു സമയത്തിനകം ദർബാർ ആരംഭിച്ചു... മഹാരാജാവ് എന്തെങ്കിലും പറയും എന്ന് എല്ലാവരും കരുതി... പക്ഷെ അദ്ദേഹം ഒന്നും മിണ്ടിയില്ല.. എന്തെങ്കിലും ഒന്നു മിണ്ടിയിരുന്നെങ്കിലെന്ന് പലരും ആശിച്ചു..  അദ്ദേഹം പറയുന്നതെന്താണെന്ന് കേട്ട് നാട്ടിൽ പാട്ടാക്കാൻ നിന്ന പാണന്മാരും നിരാശരായി... ഗതികെട്ട് സൈന്യാധിപൻ മഹാരാജാവിന്റെ അടുത്തുചെന്നു പറഞ്ഞു.... അവിടുന്നെന്തെങ്കിലും പറഞ്ഞിരുന്നെങ്കിൽ??

       മഹാരാജാവ് കൈചൂണ്ടി അകലേക്ക്‌ കാട്ടി മൌനം തുടർന്നു... എല്ലാവർക്കും കാര്യം മനസ്സിലായത്‌ പോലെ; ആരും അദ്ദേഹത്തെ പിന്നീട് നിർബന്ധിച്ചില്ല...

       പലരും പലതും പറഞ്ഞു.. യുവരാജാവ് അതൊന്നും ശ്രദ്ദിക്കുന്നില്ല... തനിക്ക് പറയാനുള്ളത് പണ്ഡിറ്റ്‌ അങ്കിൾ എഴുതിത്തന്നിട്ടുണ്ട്... എന്തായാലും അത് പറയാനുള്ള സമയമായില്ലാ....

     അപ്പോഴാണ് കിണർ കുഴിച്ച് വെള്ളവും ചെളിയുമേടുക്കുന്നവകുപ്പിലെ മന്ത്രിക്കെതിരെ അഴിമതി ആരോപണമുണ്ടായത്...

      അതിന് എന്നെമാത്രം പറയണ്ടാ... മഹാരാജാവിനും അതിൽ പങ്കോണ്ടെന്നു മുണ്ട് ആരോപണം... ചെളി വകുപ്പ് മന്ത്രി തിരിച്ചടിച്ചു... അതോടെ ആ ആരോപണം അവസ്സാനിച്ചു...

       പിന്നീട് ഉയർന്നുവന്ന ആരോപണം അടുപ്പിലെരിക്കാനുള്ള വിറകിന്റെ വില വർധനവായിരുന്നു.. വിറകിന്റെ വിലനിർണ്ണയിക്കാനുള്ള അവകാശം വിറകുവെട്ടുകാർക്കുതന്നെ നൽകികൊണ്ടുള്ള ദർബാർ തീരുമാനത്തെ പലരും വിമർശിച്ചു... വിറകിന്റെ വിലനിർണ്ണയിക്കാനുള്ള അധികാരം മഹാരാജാവിന്റെ ദർബാർ തന്നെ ഏറ്റെടുക്കണമെന്ന് അഭിപ്രായം ഉയർന്നുവന്നു...

       വിറകിന്റെ വിലയെക്കുറിച്ചുള്ള ചർച്ചകൾകേട്ട് സഹികെട്ട മഹാരാജാവ് വാതുറന്നു; അദ്ദേഹം ഗർജ്ജിച്ചു...  വെറകിന്റെ വെല എനിയും കൂട്ടും... പണം കായ്ക്കുന്ന മരമൊന്നും വെട്ടിയല്ലല്ലൊ തീയെരിക്കുന്നത്!! പിന്നെന്താ?? എൻറെ അത്രയും കണക്ക് പഠിച്ചവരോന്നും ഇവിടില്ല; കേട്ടല്ലോ!! പിന്നെ ഇവിടുത്തെ കാര്യങ്ങളെല്ലാം ഞാൻ വെളുത്തരാജ്യത്തെ കറുത്ത രാജാവിനോട് കൂടി ആലോചിച്ചാ ചെയ്യുന്നേ... വലിയറാണിക്കും അതുതന്നാ താൽപ്പര്യം!!

       കാര്യങ്ങൾ ഇത്രയുമായപ്പോൾ പണ്ഡിറ്റ്‌ജി യുവരാജാവിനെ നോക്കി; അവസ്സരമായി എന്ന് മുന്നറിയിപ്പ് നൽകുന്നവിധം കണ്ണിറുക്കി..

       മനസ്സിലായി എന്ന ഭാവത്തിൽ യുവരാജാവ് എഴുനേറ്റു... ദർബാർ നിശബ്ദമായി..... അദ്ദേഹം തുടങ്ങി!! അഴിമതി ഞാൻ വെച്ചുപൊറുപ്പിക്കില്ല... ഈ ദർബ്ബാറിൽ അഴിമതിക്കാർക്ക് സ്ഥാനമില്ല.... പിന്നെ വെറകിന്റെ കാര്യം;; വെറകിന്റെ വില കൊറക്കണം!! അല്ലെങ്കിൽ ഞാൻ നേരിട്ടിറങ്ങി മരംവെട്ടിക്കീറി വെറകാക്കി ഈ രാജ്യത്തെ എല്ലാ പാവപ്പെട്ടവരുടെയും വീട്ടിൽ കൊണ്ടുചെന്നുകൊടുക്കും....

       ഗംഭീരമായി എന്ന നിലയിൽ പണ്ഡിറ്റ്‌ജി കണ്ണിറുക്കി... കൂടുതൽ പറഞ്ഞ് കൊളമാക്കണ്ട എന്ന അടയാളം കൂടിയാണിതെന്നു മനസ്സിലാക്കിയ യുവരാജാ തന്റെ ഇരിപ്പിടത്തിലേക്ക് ഒരോറ്റയിരുപ്പ് വെച്ചുകൊടുത്തു... ഈ ബോറ് പരിപാടികൾ ഇപ്പോഴെങ്ങും അവസ്സാനിക്കില്ലെ!? എന്ന മട്ടിൽ അദ്ദേഹം ഇരിപ്പിടത്തിൽ ഞെളിപിരി കൊണ്ടു...

       ദർബ്ബാരു കഴിഞ്ഞു... പാണന്മാർ ആവേശത്തോടെ പറഞ്ഞു നടന്നു... യുവരാജാവ് അഴിമതിക്കെതിരെ ശക്തമായ നിലപാടെടുത്തു... അഴിമതിയിൽ മനം മടുത്ത അദ്ദേഹം ഇരിപ്പിടത്തിൽപ്പോലും അസ്വസ്ഥനായിരുന്നു!! വിറകിന്റെ വിലവർധനവിലെ എതിർപ്പും അദ്ദേഹം പ്രകടമാക്കി!!
     
        യുവരാജാവിന്റെ കീഴിലെ യുവജനസമിതി നാട്ടിൽ ഉൽസ്സവമാക്കി; ഇതാണ് അടുത്ത മഹാരാജാ!! ജനങ്ങൾക്ക്‌ വേണ്ടി മഹാരാജാവിനെപ്പോലും എതിർത്തുനിന്ന വീരയോദ്ധാവ്... യുവരാജാ മഹാരാജാവാകുന്നതിലെ തങ്ങളുടെ പുളകം അവർ നാട്ടിലും വിതറി....

       മമ്മീ, മമ്മിറാണീ.....

       എന്താ യുവരാജ് ??

       എനിക്കീപ്പണി വയ്യ; എന്തൊരു ബോറാ... പണ്ഡിറ്റ് അങ്കിള് പറഞ്ഞു തന്നില്ലാരുന്നെങ്കിൽ; ഞാനാകെ ചമ്മിപ്പോയേനേം... മമ്മി ഒടപ്പെറന്നോളെ പ്പിടിച്ച് രാജ്ഞിയാക്ക്; അല്ലെ അളിയനോട് പറ...

       അതൊന്നും വേണ്ടാ,, എന്റെ മോൻതന്നെ രാജാവായാൽ മതി.. അളിയനായാൽ ശരിയാവത്തില്ല... അവന് ആക്രാന്തം കൂടുതലാ.. ഒറ്റയടിക്ക് നാടു മുഴുവനും അങ്ങ് വിഴുങ്ങണം...  പൊന്മുട്ടയിടുന്ന താറാവിനെ റോസ്റ്റ് ചെയ്തടിക്കാനാ അവനു താൽപ്പര്യം... പിന്നെ മൊറ അനുസ്സരിച്ച് ഇതെന്റെ പൊന്നുമോന്റെ രാജ്യമല്ലേ??

       മമ്മിയെന്താ രാജ്ഞി ആകാതെ നമ്മടെ കണക്കപ്പിള്ളയങ്കിളിനെ രാജാവാക്കിയെ??

       ഓ! മമ്മയെ അച്ഛൻ അങ്ങേരാജ്യത്തൂന്ന് കെട്ടിക്കൊണ്ടു വന്നതാണെന്ന് പറഞ്ഞ് പലർക്കും മുറുമുറുപ്പ്... എന്റെ മോനെ നാളെ രാജാവാക്കാൻ വേണ്ടിയാ മമ്മി മാറിനിന്ന് കണക്കപ്പിള്ളയെ രാജാവാക്കിയത്...

       എനിച്ചും രാജാവാകുന്നതൊക്കെ ഇഷ്ട്ടമാ മമ്മി; പക്ഷേ എനിച്ചതിനോള്ള ബുദ്ധി ഒന്നുമില്ലെന്നാ എല്ലാവരും പറയുന്നത്... ആൾക്കാരൊക്കെ എന്നെ കാണുമ്പോൾ മാറിനിന്നു ചിരിക്കുവാ.... ഒരു ദിവസ്സം ഞാൻ കുളത്തിന്റെ കരയിൽ നിന്നപ്പോൾ കൊറേ ആള്ക്കാര് കൊളത്തീന്നു താമരയും പറിച്ചോണ്ട് കേറിപോകുന്നത്‌ കണ്ടു... അവരെന്നെ നോക്കി കൊറേ കളിയാക്കി... ഞാൻ രാജാവാകാൻ ഉടുപ്പും തൈച്ചിരിക്കുവാന്ന് അതിലോരുത്തൻ പറഞ്ഞു... അവരുടെ ദാദ ഒരു താടിക്കാരൻ എന്നെ ഗോദായിൽ മലർത്തിയടിച്ച് അടുത്ത രാജാവാകുമെന്നും പറഞ്ഞു.. ഈനാടെന്താടാ നിന്റെ അച്ഛന്റെ വകയാണോന്നും ഒരാള് ചോദിച്ചു... ഈ രാജ്യം ശരിക്കും എൻറെ അച്ഛന്റെ അല്ലേ മമ്മാ??

       പിന്നല്ലാതെ.... ഇതു നിന്റെ വല്യപ്പൂപ്പന്റെ രാജ്യമായിരുന്നു,, പിന്നെ നിന്റെ അമ്മൂമ്മേടെയായി,, പിന്നെ നിന്റെ അച്ഛന്റെയായി,, പിന്നെ നിന്റെ അമ്മേടെയായി, അമ്മ കണക്കപ്പിള്ള അങ്കിളിനെ രാജാവാക്കി,, അടുത്തതെന്റെ മോനാ രാജാവാകണ്ടത്...

       അമ്മ പറഞ്ഞതാ ശരി; ആ താമരക്കച്ചവടക്കാർക്ക് ഒന്നുമറിയില്ല... ഞാൻ രാജാവാകട്ടെ; അവരെയെല്ലാം ചൂലിനടിക്കും...

       ഡാ,, നീ മേലാൽ ചൂലെന്ന വാക്കുപോലും പറഞ്ഞു പോയേക്കരുത്‌... ഇവിടെ നാട്ടുകാര് ചൂലെടുക്കുന്നത് നമുക്കുവേണ്ടിയാണെന്നാ പല പാണന്മാരും പറയുന്നത്...

       മമ്മീ എന്നെ മിടുക്കനാണെന്ന് പറേപ്പിക്കാനെന്താ ഒരു വഴി?? നമ്മുടെ പണ്ഡിറ്റ്‌ അങ്കിൾ പറഞ്ഞുതരുന്ന ഐഡിയ ഒന്നും ഏശുന്നില്ല... മമ്മി എനിക്ക് ഐഡിയ പറഞ്ഞു തരാൻ വേറെ ബുദ്ധിഉള്ള ആരേലും കൂടി വെച്ചുതരണം...

      ശരിമോനെ... പക്ഷെ പണ്ഡിറ്റ്‌ അങ്കിൾ പറഞ്ഞുതന്നതെന്താ പാളിപ്പോയത്??

       ഒന്നും പറയണ്ടാ മമ്മീ; പണ്ഡിറ്റ്‌ അങ്കിള് പറഞ്ഞു ഞാൻ ജനകീയനാകണമെന്ന്... ഞാൻ അതിനെന്തെല്ലാം ചെയ്തു!! രഥത്തിൽ പോയപ്പോൾ കണ്ട ചായക്കടയിൽ ചാടിക്കയറി... കെട്ടിടം പണി നടക്കുന്നവരുടെ കൂടെ കല്ലു ചുമക്കാൻ പോയി... പപ്പടം ചുട്ടു വെച്ചിരിക്കുന്നത് കണ്ടപ്പം അവിടെച്ചാടിക്കേരി നാലെണ്ണം തിന്നു... പാടത്ത് പണിക്കുവരുന്ന ചിരുതേടെ വീട്ടിപ്പോയി പഴങ്കഞ്ഞി കുടിച്ചു;; അത് ചിരുതക്ക് പാടത്തുനിന്നു വന്നിട്ട് കഴിക്കാൻ വെച്ചിരുന്ന കഞ്ഞിയാരുന്നു; അത് ഞാനെടുത്തു കുടിച്ചു ചിരുത പട്ടിണിയായിപ്പോയി എന്ന് പലരും പറഞ്ഞു കളിയാക്കി... ഞാൻ കാണിച്ചുകൂട്ടിയതെല്ലാം പൊളിഞ്ഞു... മണ്ടനാണെന്നുള്ള പേരും കിട്ടി..  അതാ മമ്മിയോടു പറഞ്ഞത് ബുദ്ധിയുള്ള ഒരാളെ ഐഡിയ പറഞ്ഞുതരാൻ നിയമിക്കാൻ..

       യുവരാജ്.. പണ്ഡിറ്റ്‌ അങ്കിൾ നീ ജനകീയനാകണമെന്നല്ലേ പറഞ്ഞുള്ളൂ... അതിനൊള്ള വഴികൾ നീയല്ലേ കണ്ടു പിടിച്ചത്... നിനക്ക് തീറ്റിയുമായി ബന്ധപ്പെട്ട് ജനകീയനാകാനേ അറിയത്തോള്ളോ??

       എന്റെ സമയദൊഷമാ മമ്മേ... അല്ലേപ്പിന്നെ ഞാൻ നമ്മുടെ നാട്ടുരാജ്യത്ത് പോയപ്പോൾ അവിടുത്തെ ഭടന്മാരുടെ രഥത്തിന്റെ മുകളിൽകയറി എന്നും പറഞ്ഞ് എന്തൊരു പുകിലാരുന്നു...  ഞാൻ യുവജനസമിതിയുടെ ആവേശമാണെന്ന് കാണിക്കാൻ ചെയ്തതാ.. അതും ചീറ്റിപ്പോയി.. അതാ പറഞ്ഞേ എനിക്ക് സമയദോഷമാണെന്ന്...

       സത്യമാ,, എന്റെമോന് സമയദോഷവുമുണ്ട്..നിന്റെ പേരിട്ടു നൂലുകെട്ടിയപ്പോൾ മുതൽ ഒരു 'രാഹു' നിന്റെ ഒപ്പമുണ്ട്..

       പിന്നെ വേറൊരു കാര്യം മമ്മക്കു പറയാനുള്ളത്;; കുറച്ചുകൂടി അന്തസ്സുള്ള നമ്പരുകൾ എന്റെ മോൻതന്നെ കണ്ടു പിടിക്കണം...

       മമ്മ കണ്ടോ,, ഞാൻ കലക്കും... എന്റെ അടുത്ത നമ്പരിൽ നാട്ടുകാരെല്ലാം വീഴും... ഞാൻ തന്നെ രാജാവായാൽ മതിയെന്ന് അവരൊന്നിച്ചു പറയും...

       എന്റെമോൻ മിടുക്കനല്ലേ; മമ്മിക്കറിയാം മോൻ എല്ലാരേം വീഴ്ത്തുമെന്ന്... മോൻ മമ്മയോട് പറ;; എന്ത് നമ്പരാ മോൻ അടുത്തതായി എറക്കാൻ പോകുന്നേ??

       അതെനിച്ചും അറിയത്തില്ല മമ്മി... മമ്മി എനിച്ച്‌ രണ്ട് ഐസ് ക്രീം താ... ഞാൻ കഴിച്ചിട്ട് കേടന്നോറങ്ങിട്ട് നാളെ പുതിയ ഐഡിയ കണ്ടു പിടിക്കാം..

       ശരി മോനെ; മോൻ പോയിക്കിടന്നുറങ്ങിക്കൊ... നാളെ പറയണേ മോനെ..

       ഓക്കേ മമ്മി...............




{യുവരാജാവിന്റെ നമ്പരുകൾ അവസ്സാനിക്കുന്നതേ ഇല്ല... പുതിയ പുതിയ നമ്പരുകളുമായി അദ്ദേഹം നമ്മെ എന്നും ചിരിപ്പിച്ചു കൊണ്ടു തന്നെയിരിക്കും.
അടുത്ത നമ്പരിനായി നമുക്ക് കാത്തിരിക്കാം}


[[ ഈ വരികൾക്കിടയിൽ ജീവിച്ചിരിക്കുന്നതോ, മരിച്ചു പോയതോ, തലയിലുള്ളതോ, വാലിലുള്ളതോ, ഒളിഞ്ഞു നിൽക്കുന്നതോ, തെളിഞ്ഞു നിൽക്കുന്നതോ സ്വോദേശിയോ, വിദേശിയോ, രാജാവോ, പ്രജയൊ ആയ ആരൊടെങ്കിലും സാദ്രിശ്യമോ, സമാനതയോ തോന്നുന്നുവെങ്കിൽ അത് യാദ്രിശ്ചികം എന്ന് ഞാൻ പറയുന്നില്ല... നിങ്ങൾക്ക്ഉണ്ടാകുന്ന 'സമാനത' യുടെ തോന്നൽ എന്റെ ലക്ഷ്യമാണ് ]]


[Rajesh Puliyanethu
 Advocate, Haripad]

     

     

Tuesday, 14 January 2014

" ആം ആദ്മി പാർട്ടി" ഭാരത രാഷ്ട്രീയ അരാജകത്വത്തിന്റെ സന്തതി!! കാലത്തിന്റെ മറുപടി; ഒരു വീക്ഷണം....


       ഏതൊരു രാഷ്ട്രത്തിലും ഭരണത്തിൽ ജനങ്ങൾക്ക്‌ അതിയായ മടുപ്പ് ഉണ്ടാകുമ്പോൾ ജനങ്ങൾ ഭരണ മാറ്റത്തിന് ആഗ്രഹിക്കും.. ഒരു ജനാധിപത്യ  രാജ്യത്ത് ആ ഭരണമാറ്റം ജനങ്ങളെക്കൊണ്ട് വളരെ എളുപ്പത്തിൽ സാദ്ധ്യമാകുന്നു.. തങ്ങൾക്ക് അനഭിമതരായ നേതാക്കളെയും രാഷ്ട്രീയ പാര്ട്ടികളെയും ഭരണത്തിൽ നിന്നും അകറ്റി നിരത്തുന്നതിന് അവരുടെ കൈയ്യിൽ വോട്ട് എന്ന പ്രഹരശേഷിയുള്ള ആയുധം അഞ്ചു വർഷത്തിൽ ഒരിക്കലെങ്കിലും എത്തിച്ചേരും.. എന്നാൽ സ്വേശ്ചാതിപതികൾ ഭരിക്കുന്ന രാഷ്ട്രങ്ങളിൽ ജനങ്ങൾക്ക് അവർ ആഗ്രഹിക്കുന്ന ഭരണ മാറ്റം അത്ര അനയാസ്സമായി സാദ്ധ്യമാകുന്നില്ല.. അവിടെ ജനങ്ങളുടെ ഭരണകൂടത്തൊടുള്ള  ചെറിയ അപ്രീയങ്ങളിൽ ഒരു ഭരണമാറ്റം സാദ്ധ്യമാകുന്നില്ല.. ജനങ്ങളുടെ ചെറിയ അപ്രീയങ്ങൾ പരാതികളായും, ആ പരാതികൾ ഭരണ വർഗ്ഗത്തോടുള്ള വെറുപ്പായും ആവെറുപ്പ് സംഘടിത ശക്ത്തിക്ക്‌ വഴിവെയ്ക്കുകയും ആ സംഘടിത ശക്തി കലാപങ്ങൾക്ക് കാരണമാവുകയും ചെയ്തതിനെല്ലാം ശേഷം; ആ സംഘതിത ശക്തിക്ക് ഒരു വിജയം ലഭിച്ചാൽ മാത്രമാണ് അവിടെ ഒരു ഭരണ മാറ്റം സാധ്യമാകുന്നത്...

       ഭാരതത്തിലെ സ്ഥിതിവിശേഷം മറ്റൊന്നായിരുന്നു.. ഇവിടുത്തെ ജനത തങ്ങളുടെ വോട്ടവകാശത്തെ വിനിയോഗിച്ച് ദു:ർഭരണത്തെ പുറത്താക്കാൻ സന്നദ്ധരായിരുന്നു.. പക്ഷെ ഇവിടെ അവർക്ക് തെരഞ്ഞെടുപ്പുകൾക്കുള്ള അവസ്സരം ഇല്ലായിരുന്നു എന്നുതന്നെ പറയാം.. അഴിമതിയിൽ നിന്നും സ്വജന പക്ഷപാതത്തിൽ നിന്നും വിഭിന്നമായ ഒരു പാർട്ടിയെ സമീപഭൂതകാലത്തിൽ കാണുവാനേ സാധ്യമല്ലായിരുന്നു.. അതുപോലെ തന്നെ വിരളമായിരുന്നു അഴിമതി മുക്തരായ രാഷ്ട്രീയ നേതാക്കളും.. BJP യുടെ ഭൂതകാലഭരണത്തിലും അഴിമതിയുടെയും ചേരിപ്പൊരുകളുടെയും വർത്തമാനങ്ങൾ വിരളമല്ല.. കർണ്ണാടകയിലും മറ്റും അവർ നടത്തിയ അഴിമതിയും രാഷ്ട്രീയ വിലപേശലുകളും ആരിലും വെറുപ്പുളവാക്കുന്നതായിരുന്നു..  പക്ഷെ ആം ആദ്മി പാര്ട്ടിയുടെ ജനനത്തിന് വഴിവെച്ചത് ജനങ്ങളെ ത്രിണവത്ക്കരിച്ചു കൊണ്ട് UPA സര്ക്കാര് നടത്തിയ പ്രവർത്തനങ്ങളാണ്... അത് പലകൊടികളുടെ അഴിമതിയിൽ തുടങ്ങി ജനദ്രോഹപ്രവർത്തനങ്ങളിൽക്കൂടി മുന്നേറി കുടുംബവാഴ്ചയിൽ അസ്വസ്ഥമായി കേടുകാര്യസ്ഥതയിൽ മുങ്ങി;; ഇതിന്റെ യെല്ലാം വിപത്ത് ഓരോ പൌരനിലേക്കും വിതരണം ചെയ്യാൻ തുടങ്ങിയതിന്റെ പൊതുജന പ്രതികരണമായിരുന്നു..

       UPA സർക്കാർ സാധാരണക്കാരനെ വെറുപ്പിച്ച ഭരണരീതികളിലേക്കും, നയങ്ങളിലേക്കും, പ്രവർത്തനങ്ങളിലേക്കും ഒന്ന് കണ്ണോടിക്കേണ്ടതുണ്ട്.. UPA യുടെ ഹൈലൈറ്റ് ആയി പറയാനുള്ളത് അവർ നടത്തിയ പലകൊടികളുടെ അഴിമതിയാണ്.. ഒരു പൊതുസാമൂഹിക സംസ്സാര പ്രകാരം നമ്മുടെ ജനത കോണ്ഗ്രെസ്സ്കാർക്ക് അല്പ്പം അഴിമതി നടത്താനുള്ള സ്വാതന്ത്ര്യം ഒക്കെ കല്പ്പിച്ചു നൽകിയിട്ടുണ്ട്.. അതവരെക്കൊണ്ട് ഒഴിവാക്കാൻ കഴിയില്ല എന്ന തിരിച്ചറിവ് ഉള്ളതുകൊണ്ട് ആയിരിക്കാം!! എന്നാൽ രണ്ടാം UPA സര്ക്കാരിന്റെ അഴിമതി കഥകൾ ഏതൊരു പൌരനേയും അക്ഷരാർഥത്തിൽ ഞെട്ടിക്കുക തന്നെ ചെയ്തു.. ലക്ഷം കോടികളുടെ അഴിമതിക്കഥകൾ മാത്രം പിന്നീട് ജനങ്ങള് ശ്രദ്ധിക്കുവാൻ തുടങ്ങി..അപ്പോഴും ജനങ്ങളുടെ മുന്നിൽ അഴിമതി കഥകൾ മാത്രം നിരന്നു...

       രാജ്യത്തെ ജനങ്ങൾ അഴിമതികൾ കണ്ടില്ലെന്നും അത് രാഷ്ട്രീയത്തിന്റെ ഭാഗമായും അനുവദിച്ചു കൊടുത്ത് പ്രതികരണശേഷി നഷ്ട്ടപ്പെട്ടവരായി ജീവിച്ചു വരവേയാണ് രണ്ടു ലക്ഷത്തോളം കോടി രൂപയുടെ അഴിമതിയുമായി 2 G സ്പെക്ട്രം അഴിമതി രംഗത്ത് വരുന്നത്.. അതിന് മുൻപിലും പിന്നിലുമായി ലക്ഷം കോടികളുടെ കല്ക്കരി അഴിമതി, കോമണ്‍ വെൽത്ത് അഴിമതി, ഹെലികൊപ്റ്റെർ അഴിമതി, മുംബയിലെ ആദർശ് ഫ്ലാറ്റ് അഴിമതി, റോക്കറ്റ് അഴിമതി, ലക്ഷം കോടികൾ വരുന്ന രാഷ്ട്രീയ പ്രവര്ത്തകരുടെ വിദേശ കള്ളപ്പണനിക്ഷേപങ്ങൾ, കൊർപ്പറേറ്റ്കൾക്ക് വിടുവേല ചെയ്യുന്ന സമീപനങ്ങൾ, ലക്ഷം കോടികളുടെ ബാങ്ക് വായ്പ്പ കൊർപ്പറേറ്റുകൾക്ക് മാത്രം എഴുതിത്തള്ളിയത്, റിലയൻസ് പോലെയുള്ള കുത്തകൾക്ക് രാജ്യത്തിന്റെ പൊതു സ്വത്തുക്കളായ ധാതുക്കളുടെ നിക്ഷേപം തീറെഴുതി നൽകിയതിന്, പെട്രോളിയം ഉൽപ്പെന്നങ്ങളുടെ വില നിശ്ചയാവകാശങ്ങൾ എണ്ണ കമ്പിനികൾക്ക് നൽകി മാറിനിന്നത്, പലകൊടികൾ വരുന്ന ആയുധ കുംഭകോണങ്ങൾ, നിത്യോപയോഗ സാധനങ്ങൾ വിലവർധനവുകൊണ്ട് സാധാരണക്കാരന് അപ്രാപ്യമാക്കിയത്;; അങ്ങനെ നീളുന്നു UPA ഗവണ്‍മെന്റ് ജനമനസ്സുകളിലെ കരിഞ്ഞകഞ്ഞി യായതിനു പിന്നിലെ കാരണങ്ങൾ.. അഴിമതിയിലൂടെയും, കെടുകാര്യസ്ഥതയിലൂടെയും, സ്വജനപക്ഷപാതത്തിലൂടെയും, ധൂർത്തിലൂടെയും തങ്ങളുടെ രാജ്യത്തിന്റെ പൊതു സ്വത്ത് ചില പോക്കറ്റുകളിൽ മാത്രം ഒതുങ്ങിയതിനെ ജനങ്ങൾ തികഞ്ഞ അമർത്തോടെ  തന്നെ കണ്ടു.. ഈ പണം രാജ്യത്ത് ആകമാനം പൊതു ഖജനാവിന്റെ ഭാഗമായി വിതരണം ചെയ്തിരുന്നെങ്കിൽ ഇവിടെ ഉണ്ടാകുമായിരുന്ന ജനജീവിതത്തിലെ ഉയർച്ച നിരാശയോടെ ഒരു ജനത നോക്കിക്കണ്ടു..

       കോണ്‍ഗ്രസ്‌ രാഷ്ട്രീയ നേതാക്കന്മാരും ജനങ്ങളുടെ അവമതിപ്പ്‌ നേടിയെടുക്കുന്നതിൽ വിജയിച്ചു.. അതിൽ ഒന്നാമൻ നമ്മുടെ പ്രധാന മന്ത്രി തന്നെ ആയിരുന്നു.. കഴിവുകെട്ട പ്രധാനമന്ത്രിയാണ് നമുക്കുള്ളതെന്ന് അടക്കം പറച്ചിലുകളിൽ നിന്ന് കവലപ്രസ്സങ്ങങ്ങൾ ആയിമാറി.. പ്രധാനമന്ത്രി വായ തുറക്കുന്നത് രാജ്യത്ത് ആകമാനം അവധിനൽകി ആഘോഷിക്കേണ്ട സന്ദർഭമായി ജനം കാണാൻ തുടങ്ങി.. AK ആന്റണിയെപ്പോലെ ആദർശധീരനെന്ന ഇമേജുള്ളവരെ മുൻനിർത്തി നടത്തിയ ഭരണത്തിലെ പൊള്ളത്തരങ്ങൾ പൊതുജനം തിരിച്ചറിഞ്ഞു.. ഹെലികൊപ്റ്റെർ, ആയുധ ഇടപാടുകളിൽ അഴിമതി നേരിട്ട് നടത്തിയില്ലെങ്കിലും, അവ തടയാൻ കഴിയാഞ്ഞ പ്രതിരോധ വകുപ്പ് മന്ത്രി അഴിമതിയിൽ നേരിട്ട് പങ്കെടുത്തവർക്ക് തുല്യം തന്നെയെന്ന് പൊതുജനം നിരീക്ഷിച്ചു.. കപിൽ സിബിലിനെപ്പോലെയുള്ള പുത്തെൻകൂറ്റ് രാഷ്ട്രീയക്കാർ ധിക്കാരപരമായാണ് പലപ്പോഴും പൊതുജനങ്ങളോട് സംസ്സാരിച്ചിരുന്നത്.. നിത്യ ജീവിതം പോള്ളുന്നതാക്കിയ ഭരണാധികാരികളുടെ ധിക്കാരം നാടിനു പൊറുക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു...

       കോണ്‍ഗ്രസ്‌ നേതാക്കളെക്കുറിച്ച് പറയുമ്പോൾ കൂട്ടത്തിൽ പറയാതെ പ്രത്യേക സ്ഥാനം നൽകിത്തന്നെ പരാമർശിക്കേണ്ട ഒരാളുണ്ട്.. പ്രത്യേകിച്ചു കോണ്‍ഗ്രസ്‌ ഭരണത്തിന്റെ ച്യുതികളെക്കുറിച്ച് സംസ്സരിക്കുമ്പൊൽ!! കോണ്‍ഗ്രസ്സ് ഉപാധ്യ്ക്ഷനായ ശ്രീ രാഹുൽ ഗാന്ധി!! രാഹുൽ ഗാന്ധിയുടെ സ്ഥാനവും, പ്രവർത്തനവും എല്ലാം തന്നെ പൊതുജന സ്വീകാര്യത നേടാൻ കഴിയാത്തവയായിരുന്നു എന്ന് വേണം മനസ്സിലാക്കാൻ.. അതിൽ ഒന്നാമത്തേത് രാഹുലിന്റെ സ്ഥാനമായിരുന്നു.. നെഹ്‌റു കുടുംബത്തിലെ അംഗം എന്ന നിലയിൽ, നിലവിലെ കോണ്‍ഗ്രസിലെ സർവ്വാധികാരിയായ സോണിയാഗാന്ധിയുടെ മകനെന്ന നിലയിൽ;; പിന്തുടർച്ചാ അവകാശമായി കിട്ടിയതല്ലേ രാഹുലിന് ഈ സ്ഥാനമാനങ്ങൾ.. ഭാരതത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്ട്ടിയുടെ നേതൃത്വത്തെ കുടുംബ പിന്തുടർച്ചാവകാശ പ്രകാരമാണ് നിശ്ചയികുന്നതെന്നത് കോണ്‍ഗ്രസ്സ് പാർട്ടിക്ക് ആകമാനം നാണക്കേടുണ്ടാക്കുന്നതായി... ആ അപമാനത്തെ മറന്ന് സോണിയയേയും, രാഹുലിനെയും പുകഴ്ത്താൻ മുതിർന്ന കൊണ്ഗ്രെസ്സ് നേതാക്കൾ പോലും മൽസ്സരികുന്നതു ജുപുംസ്സാവകമായ കാഴ്ച്ചയായി.. മുൻകാലങ്ങളിലും കൊണ്ഗ്രസ്സിൽ പിൻതുടർച്ചാവകാശമാണ് വെച്ച് പുലർത്തിയിരുന്നതെങ്കിലും പാർട്ടിയുടെയും, ഭരണത്തിന്റെയും അമരത്ത് പ്രഗൽഭമതികളായിരുന്നു എന്നതിനാൽ പിൻതുടർച്ചാക്രമത്തെ ആരും കാര്യമാക്കിയില്ല എന്നതാണ് സത്യം.. രാഹുലിൽ കാണുന്ന മഹത്വത്തെയം, ഭരണ നിപുണതയെയും, സാമൂഹിക ജ്ഞാനത്തെയും, പുരോഗമന ആശയങ്ങളെയും, മതേതര നിലപാടുകളെയും, എല്ലാം കൊണ്ഗ്രെസ്സ് നേതാക്കൾ വാഴ്ത്തി പ്പറയുന്നതിനപ്പുറം  ഭൂത ക്കണ്ണാടി വെച്ചു നോക്കിയിട്ടും ആർക്കും കണ്ടെത്താനും കഴിഞ്ഞില്ല..

       അങ്ങനെ അഴിമതി കണ്ടു തങ്ങൾക്ക് മറ്റൊരു രാഷ്ട്രീയ അഭയം ഇല്ലാതെ നിൽക്കുന്ന ഒരു ജനതയുടെ മുൻപിലെക്കാണ് അണ്ണാ ഹസ്സാരെ http://rajeshpuliyanethu.blogspot.com/2011/08/blog-post_27.html?spref=fb അഴിമതിക്കെതിരെ ഒരു നിയമ നിർമ്മാണം തന്നെ ആവശ്യപ്പെട്ടുകൊണ്ട് സമരത്തിന് മുതിർന്നത്.. ആ സമരത്തിന് ലഭിച്ച ജനപിന്തുണ AA P യുടെ രാഷ്ട്രീയപ്രവേശനത്തിന് കാതലായ സംഭാവനകൾ നൽകി.. കെജ്രിവാൾ എന്ന ജനങ്ങൾ വിശ്വസ്സിക്കുന്ന സംശുദ്ധമായ കൈകളുള്ള നേതാവിന് രാജ്യത്തെ ജനങ്ങളെ വിശ്വാസ്സത്തിലെടുക്കാൻ കഴിയുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.. അത് ഡൽഹിയിൽ നിന്ന് ആരംഭിക്കുന്നു എന്നും കരുതാം..

       രാഷ്ട്രീയ പ്രവർത്തകർ എന്നത് അല്ലെങ്കിൽ അടിയുറച്ച ഒരു പാർട്ടി പ്രവർത്തകൻ എന്നത് ഭാരത രാഷ്ട്രീയത്തിൽ അന്യമായ ഒന്നായി മാറികഴിഞ്ഞിരുന്നു.. കാലുമാറ്റ രാഷ്ട്രീയത്തെയല്ല ഞാൻ ഉദ്ദേശിക്കുന്നത്.. ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്നാൽ ഒരു പ്രത്യയ ശാസ്ത്രത്തിലോ, നിലപാടുകളിലോ ആകൃഷ്ടരായി ആപാർട്ടിയൊടോപ്പം പൊതു ജന മധ്യത്തിൽ പ്രവർത്തിക്കുക എന്നതാണ്.. എന്നാൽ ഏതു പാർട്ടിയോട് ചേർന്നാണ് തൻറെ ഉപജീവനമാർഗ്ഗം കണ്ടെത്താൻ കഴിയുന്നത്‌, ഏതു പാർട്ടിയോട് ചേർന്നാണ് തൻറെ നേട്ടങ്ങളും പുരോഗതിയും സാധ്യമാകുന്നത് അത് തന്റെ പാർട്ടിയായും വിശ്വാസ്സമായും കാണുന്ന അവസ്ഥയിലേക്ക് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അധ:പ്പതിച്ച കാഴ്ചയും നമ്മൾ കണ്ടു.. അഴിമതിയെയും സ്വനേട്ട രാഷ്ട്രീയ വാദത്തെയും ചൂലുകൊണ്ടടിച്ച് പുറത്താക്കാൻ തയ്യാറായ രാഷ്ട്രീയ പ്രസ്ഥാനത്തിന് ജനശ്രദ്ധആകർഷിക്കാൻ കഴിഞ്ഞതിൽ അതിശയം ലവലേശമില്ല..

       ആം ആദ്മി പാർട്ടി യെ അരാഷ്ട്രീയം എന്ന് പറഞ്ഞ് പിൻതള്ളാൻ ശ്രമിക്കുന്നവരുണ്ട്.. പക്ഷെ ആം ആദ്മി പാർട്ടി എങ്ങനെ അരാഷ്ട്രീയമാകുന്നു എന്ന് തൃപ്തികരമായ വിശദീകരണം തരാൻ ആര്ക്കും കഴിയുന്നില്ല... പരമ്പര്യമില്ലാത്ത രാഷ്ട്രീയ പ്രസ്ഥാനമായതിനാൽ കാര്യക്ഷമമായ ഭരണം നടത്താൻ അവർക്ക് കഴിയില്ല എന്ന് ഒരു വിഭാഗം പറയുന്നു... അത് ആം ആദ്മി പാർട്ടിയുടെ ഭരണം കണ്ട് കാലം പറയേണ്ടതാണ്.. സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം കൊടുത്ത കൊണ്ഗ്രസ്സിനാണ് ഇന്ത്യ ഭരിക്കാൻ സർവഥാ യോഗ്യത എന്ന് അവർ കവലകൾ തോറും പ്രസ്സംഗിക്കുന്നു !! സ്വാതന്ത്ര്യസമരകാലത്തെ കൊണ്ഗ്രസ്സിൽ നിന്നും 'നാമം' മാത്രമാണ് ഇന്നത്തെ കൊണ്ഗ്രെസ്സിൽ വ്യത്യാസ്സപ്പെടാതെ നിലനിൽക്കുന്നതെന്ന് പൊതു ജനത്തിന് ഒന്നാകെ തിരിച്ചറിയാം... കോണ്‍ഗ്രസ്‌കാർ മാത്രം അത് തിരിച്ചറിയുന്നില്ല എന്ന് തോന്നുന്നു.. അല്ലെങ്കിൽ ജനം അത് തിരിച്ചറിയുന്നത്‌ അറിയുന്നില്ലെന്ന് തോന്നുന്നു.. അല്ലെങ്കിൽ അങ്ങനെ നടിക്കുന്നു..

       ഭരണകൂടത്തിലും, രാഷ്ട്രീയ പാർട്ടികളിലും ഉണ്ടായ ജനതയുടെ അമർഷമാണ്‌ ആം ആദ്മി പാർട്ടിയോട് അവരെ അടുപ്പിച്ചത്.. നിലവിലുള്ള ജീർണ്ണാവസ്ഥയിൽ നിന്നും പുതിയതോന്നിന്റെ നിർമ്മാണമല്ലേ അഭികാമ്യമായത്?? മറിച്ച് സ്വയം ജീർണിച്ച്‌ നാടിനെ ആകമാനം ജീർണ്ണിപ്പിക്കുന്നതിനെ പിന്നെയും ചുമലിലേറ്റി നടക്കുന്നതാണോ?? അതല്ലേ അരാഷ്ട്രീയ വാദം?? അങ്ങനെ നടക്കുന്ന ജനതയല്ലേ കഴിവുകെട്ട ജനത?? തങ്ങളുടെ കൈവശമുള്ള വിലപിടിച്ച ആയുധമായ 'വോട്ട്' ബുദ്ധിപൂർവ്വം വിനിയോഗിക്കാത്ത ജനതയായി നമ്മൾ മാറാൻ പാടില്ല..http://rajeshpuliyanethu.blogspot.com/2011/04/blog-post_12.html?spref=fb

       മുൻപ് പറഞ്ഞത് പോലെ ഒരു സംശുദ്ധമായ, ജനങ്ങൾ ആകമാനം ആഗ്രഹിക്കുന്ന വിധത്തിലുള്ള ഒരു ഭരണ മാറ്റത്തിലെക്കുള്ള സാദ്ധ്യത മങ്ങിയവരായിരുന്നു നമ്മൾ.. നിലനിന്നിരുന്ന ഏതു രാഷ്ട്രീയ പ്രസ്ഥാനമാണെങ്കിലും അഴിമതിയിലും മുൻപ് വിവരിച്ച ആരാജകത്വങ്ങളുടെയും മോത്തക്കച്ചവടക്കാരായിരുന്നു... ജീവിത ബുദ്ധിമുട്ടുകളും ഭരണ കൂടത്തോടുള്ള  തികഞ്ഞ അമർഷവും പൊതുവായി ജനങ്ങളെ കലാപത്തിനു പ്രേരിപ്പിക്കുന്നതാണ് ചരിത്രത്തിൽ നാം കണ്ടിട്ടുള്ലാത്.. ജനങ്ങളുടെ അമർഷത്തെ ഒരു ചെറിയ വിധമെങ്കിലും ലഘൂകരിക്കാൻ കഴിയുന്ന ഒരു രാഷ്ട്രീയ പാര്ട്ടിയുടെ ഉദയം രാജ്യത്തിനാകമാനം ശുഭദായകമാണെന്നെ കാണാൻ കഴിയൂ... 

       ഇവിടെ ജനങ്ങൾക്ക് ആകമാനം സന്തുഷ്ട്ടമായ ഒരു ഭരണം നിലനിന്നിരുന്നെങ്കിൽ ആം ആദ്മി പാർട്ടി മുന്നോട്ടു വെച്ച ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു പാര്ട്ടി രൂപം കൊള്ളുകയോ വളര്ച്ച നേടുകയോ ചെയ്യുമായിരുന്നില്ല!! അതാണ്‌  'ആം ആദ്മി പാർട്ടി ഭാരത രാഷ്ട്രീയ അരാജകത്വത്തിന്റെ സന്തതി' എന്ന് മുൻപേ ഞാൻ പറയാൻ കാരണം.. ഇങ്ങനെ ഒരു പാര്ട്ടിയുടെ ജനനം മറ്റു രാഷ്ട്രീയ പാര്ട്ടികളെ ഇരുത്തി ചിന്തിപ്പിക്കാനെങ്കിലും പ്രേരിപ്പിക്കും.. മറുവശമായി ആം ആദ്മി പാർട്ടിക്ക് ജനങ്ങളുടെ പ്രതീക്ഷക്ക് ഒത്ത് ഉയരാൻ കഴിയാതെ വന്നാൽ അഴിമതിപ്പാർട്ടികൾക്ക് അതൊരു ശുഭ വാർത്തയുമാകും..

       രാഷ്ട്രീയ സമവാക്യങ്ങൾ ചേർത്തു വെയ്ക്കാനുള്ള ശ്രമത്തിനിടെ ആം ആദ്മി പാർട്ടിയുടെ ആദർശങ്ങളും നിലപാടുകളും ചോര്ന്നു പോകില്ല എന്ന്‌ പ്രതീക്ഷിക്കാം.. ജനക്ഷേമത്തിനു വിരുദ്ധമായോ, ജനങ്ങളെ വിലകൽപ്പിക്കാതെയൊ നടത്തുന്ന ഏതൊരു ഭരണവും ശുഷ്ക്കമാവുകയും ജനപിന്തുണയോടെ മറ്റൊരു പ്രസ്ഥാനം ഉയർന്നു വരികയും ചെയ്യും... അത് ജനാധിപത്യത്തിന്റെ മഹത്വവും അനന്തസാധ്യതയുമാണ്‌.. അത് മറക്കാതെ പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങൾ  നിലനിൽക്കും..


[Rajesh Puliyanethu
 Advocate, Haripad]

Monday, 13 January 2014

ബഹുമാന്യനായ കേരള ആഭ്യന്തരവകുപ്പു മന്ത്രി; പ്രിയപ്പെട്ട ഹരിപ്പാട്ട് MLA; ഹരിപ്പാട്ട് അങ്ങ് ആരെയാണ് ഭയക്കുന്നത്??


       ഹരിപ്പാടിന്റെ പൊന്നോമന പുത്രനും, ഹരിപ്പാടിന്റെ ജനനായകനും, ഹരിപ്പാടിന്റെ വികസ്സന സാരഥിയും, ഹരിപ്പാട്ടുകാരിൽ ഒരുവനായി ജീവിക്കുന്ന നേതാവും ആയാണ് ശ്രീ രമേശ്‌ ചെന്നിത്തല അവരോധിതനായിരിക്കുന്നത്.. ഹരിപ്പാടും ഇവിടുത്തെ മനുഷ്യരും അദ്ദേഹത്തിന് അന്യരോ പുതുമുഖങ്ങളോ അല്ല എന്നാണ് ഹരിപ്പാട് നടക്കുന്ന പല പരിപാടികളിലും അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്.. ഹരിപ്പാടിന് ഒരു നേതാവിനൊടെന്നതിന് അപ്പുറമുള്ള വാത്സല്യവും സ്നേഹവുമാണ് തന്നോടെന്നു തിരിച്ചറിഞ്ഞ പോലെ അദ്ദേഹം പല വേദികളിലും പറഞ്ഞിട്ടുണ്ട്.. ഇരുപത്തിഅഞ്ചു വർഷങ്ങൾക്ക് മുൻപ് ഇവിടെനിന്നും ജയിച്ചു കയറി പോയതിനു ശേഷം നടത്തിയ തിരിച്ചുവരവിലും മുൻപത്തെ അതേ വാത്സല്യം ഇവിടുത്തെ ജനം അദ്ദേഹത്തോട് കാണിക്കുന്നതായും, തനിക്ക് ഇവിടുത്തെ മനുഷ്യരോട് അവർ തനിക്കു തന്ന സ്നേഹ- വാൽസല്യങ്ങക്ക് തുല്യമായി ഒന്നും തിരിച്ചു നൽകാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത് ഒരു വേള വിതുമ്പി പോവുകയും ചെയ്തിട്ടുണ്ട്..

       ഹരിപ്പാടിന്റെ വികസ്സനത്തിന് മുഖ്യ കാർമികത്വം വഹിക്കുകയും, ഹരിപ്പാട്ടുകാരുടെ ആവശ്യങ്ങൾക്ക് ഒരു അത്താണിയായും പ്രവർത്തനം നടത്തിവരവേ ഹരിപ്പാടിന് അഭിമാനമെന്നവണ്ണം അദ്ദേഹം കേരളത്തിന്റെ ആഭ്യന്തര വകുപ്പ് മന്ത്രി ആയിരിക്കുകയാണ്.. ഹരിപ്പാടിന്റെ പ്രതിനിധിയെ മുഖ്യമന്ത്രി കസ്സേരയിൽ പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശ ഒട്ടും പ്രകടമാക്കാതെ ഹരിപ്പാട്ടുകാർ ആഹ്ലാദം പങ്കുവെച്ചു.. ഹരിപ്പാടിന്റെ ജനനായകനെയാണ് അവർ മന്ത്രിക്കസ്സേരയിലും പ്രതീക്ഷിക്കുന്നത്...

      കേരളത്തിന്റെ പോലീസ് മന്ത്രി ആയതിൽപിന്നെ അദ്ദേഹത്തിന് ജനനായകൻ എന്ന ഭാവത്തിൽ നിന്നും ഒരു പോലീസ് മേധാവിയുടെ ഭാവപകർച്ച ഉണ്ടായോ എന്നൊരു സംശയം!! ഹരിപ്പാട്ട് ശ്രീ രമേശ്‌ ചെന്നിത്തല ഉള്ള ദിവസ്സങ്ങളെല്ലാംതന്നെ പോലീസ് സാഗരമാണ്... മുൻപിലും പിന്നിലുമായി ഏറ്റവും കുറഞ്ഞത്‌ നാലുവീതം പോലീസ് ജീപ്പുകൾ അദ്ദേഹത്തിന്റെ വാഹനത്തെ അനുഗമിക്കുന്നു.. മറ്റു വാഹനങ്ങൾ വേറെ.. പൈലറ്റ് ജീപ്പ് ലൈറ്റുകൾ പ്രകാശിപ്പിച്ച്‌ ഹോണുകൾ മുഴക്കി സ്ഥലം MLA യ്ക്ക് സുഗമ വീഥി ഒരുക്കുമ്പോൾ അത് കാഴ്ചക്കാരനിൽ അലൊസ്സരത സൃഷ്ടിക്കുന്നു.. "ഇന്നലെവരെ കണ്ടയാളുതന്നെ അല്ലേ ഇത്", "മന്ത്രി ആയേന്റെ പത്രാസ്സു കാണിക്കുവാ", "ഇങ്ങേരിതാരെ പെടിച്ചോടുവാ" തുടങ്ങിവിധ അടക്കം പറച്ചിലുകൾക്കും കാരണമാകുന്നു..

       ഇത്തരം അടക്കം പറച്ചിലുകളിൽ കഴമ്പൊടെ ആര്ക്കും തോന്നുന്ന ഒന്നുണ്ട്.. ആരെ ഭയക്കുന്നതിനാലാണ് എത്രയും പോലീസ് സന്നാഹങ്ങൾ എന്നത്!! സ്വന്തം മണ്ഡലത്തിൽ തന്നെ ആക്രമിക്കത്തക്ക വിധത്തിൽ ശത്രുക്കൾ ഉണ്ടെന്ന പ്രതീതി സൃഷ്ടിക്കുന്നത് തന്നെ അദ്ദേഹത്തിന് ഉചിതമാകില്ല.. പിന്നെയൊരു ചോദ്യമുള്ളത്; സോളാർ സമരത്തിന്റെ ഭാഗമായി പൊതുജന മധ്യത്തിൽ കുറ്റാരോപിതനായി പൊതുവഴിയിൽ ആക്രമിക്കപ്പെട്ട കേരളമുഖ്യന്റെ സ്ഥിതി തനിക്കുമുണ്ടാകുമോയെന്ന് ശ്രീ രമേശ്‌ ചെന്നിത്തല ഭയക്കുന്നുണ്ടോ എന്നതാണ്?? ഏതായാലും ഹരിപ്പാട് മണ്ഡലത്തിലെ പ്രതിനിധി തന്റെ മണ്ഡലവാസികളെ അക്രമികളെപ്പോലെ നോക്കികണ്ട് പോലീസ് സുരക്ഷയിൽ ഓടി രക്ഷപെടുന്ന കാഴ്ച ഒരു ഹരിപ്പാട് നിവാസ്സിക്ക് നയനസുഖം നൽകുന്ന ഒന്നാകാൻ തരമില്ല...

       ജനപ്രതിനിധികൾ ജനങ്ങളിൽ നിന്നും അകന്നു പൊയ്ക്കൊണ്ടിരിക്കുന്ന കാലമാണിത്.. ജനങ്ങളുടെ ഇടയിൽ നിന്നും ജനങ്ങളുടെ താൽപര്യത്തിൽ വിജയിക്കുന്നവൻ ദന്ദഗോപുരങ്ങളിലാണ് പിന്നീട് വസ്സിക്കുന്നതെന്നധാരണ ജനങ്ങളിലും, തങ്ങൾ അപ്രകാരം വസ്സിക്കേണ്ടവരാണെന്ന ധാരണ ജന പ്രതിനിധികളും വെച്ച് പുലർത്തുന്നു.. അധികാരവും പദവിയും ലാളിത്യത്തിന് വിലങ്ങുതടിയാണെന്ന് വിശ്വസ്സിക്കുന്ന പൊതു പ്രവർത്തകർ പിന്നീട് ജനമനസ്സുകളിലെ നിറം മങ്ങിയ ചിത്രങ്ങൾ മാത്രമാകുന്നു... 

     

[Rajesh Puliyanethu
 Advocate, Haripad]

Friday, 10 January 2014

സരിതേ നീ പാപിയാണ്; നീ സാരി ഉടുക്കരുത്, പൂചൂടരുത്, മുഖം മിനുക്കരുത്: ഹൈക്കോടതി!!



       സരിതയെക്കുറിച്ച് ആര് എന്ത് ശബ്ദിച്ചാലും കേരളത്തിൽ അത് വലിയ വാർത്തയാണ്.. രാഷ്ര്ടീയ പാർട്ടികൾക്കും പ്രവർത്തകർക്കും പങ്കുള്ള ഒരു തട്ടിപ്പുകേസ്സ്പ്രതി എന്നതിൽ ഉപരി എന്താണ് സരിതക്ക് പ്രാധാന്യവും, പ്രശസ്തിയും നേടിക്കൊടുത്തത്?? നിസ്സംശയം പറയാം സരിതയുമായി ചേർന്ന് ഉയർന്നുവന്ന കാമ കഥകളാണ് അതിനു കാരണം.. ഇക്കിളിപ്പെടുത്തുന്ന വാർത്തകൾക്ക് പുറകെ മലയാളിയുടെ പാച്ചിൽ തുടങ്ങിയിട്ട് കാലമധികമായിരിക്കുന്നു!! ഏതൊന്നിനും വാർത്താപ്രാധാന്യം ലഭിക്കണമെങ്കിൽ അവിടെ ഒരു പെണ്ണിന്റെ സാനിദ്ധ്യം അനിവാര്യമായിത്തീർന്നിരിക്കുകയാണ്.. മ്ലേശ്ചമായ സാമൂഹിക നിലവാരമെന്ന്തന്നെ അതിനെ വിശേഷിപ്പിക്കപ്പെടെണ്ടതുമുണ്ട്..  http://rajeshpuliyanethu.blogspot.in/2013/07/blog-post_8.html

       സരിതയുടെ ആര്ഭാട ജീവിതത്തെക്കുറിച്ചും മാധ്യമങ്ങൾ കൊണ്ടാടി.. ലക്ഷങ്ങൾ ചെലവഴിച്ചു അവർ നടത്തിയ ആഡംഭരപ്രവർത്തനങ്ങൾ തുടർക്കഥ എന്നവണ്ണം അവർ പ്രസിദ്ധീകരിച്ചു.. അഴിമതിയും, അതിലെ രാഷ്ട്രീയ പങ്കാളിത്തവും എല്ലാം മറന്ന് കേരള ജനത സരിതയുടെ സാരിയുടെയും, ചുണ്ടിലെ ലിപ്സ്റ്റിക്കിനും പുറകെ പാഞ്ഞു..

       സരിതയെ കോടതികളിൽ കൊണ്ട് വരുന്ന അവസ്സരങ്ങളിൽ അവർ ധരിച്ചിരുന്ന സാരിയും മേക്- അപ്പ്‌ കളുമായി രാഷ്ട്രീയ- സാംസ്ക്കാരിക- സാമൂഹിക കേരളത്തിൻറെ ചർച്ചാവിഷയം.. രാഷ്ട്രീയ നേതൃത്വങ്ങൾ സരിതയ്ക്ക് അമിത സൌകര്യങ്ങൾ ജയിലിൽ നൽകുന്നു എന്നും അതുവഴി രാഷ്ട്രീയ നേതൃത്വങ്ങൾക്ക്‌ സരിതയോടുള്ള ബന്ധവുമാണ് ചൂണ്ടിക്കാണിക്കാൻ ചിലർ ശ്രമിച്ചത്‌.. അപ്രകാരമുള്ള ഒരു രാഷ്ട്രീയ ആരോപണം നടത്തുന്നതിന് രാഷ്ട്രീയ പാർട്ടികൾക്ക് പ്രത്യേകിച്ച് തെളിവുകളുടെ ആവശ്യമില്ല.. സരിത ഒരുദിവസ്സം ഉടുത്തൊരുങ്ങി കോടതിയിൽ വന്നാൽ അത്രമാത്രം ധാരാളം.. പോതുജനത്തിനിടയിൽ സരിതയും രാഷ്ട്രീയനേതൃത്വവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒരു സംശയം സൃഷ്ടിക്കാൻ..

       സരിതക്കെന്താ ജയിലിൽ ബ്യൂട്ടിഷൻ ഉണ്ടോ? ഈ ചോദ്യം ആദ്യമായി ഉയർത്തിയത്‌ PC ജോർജജു് ആയിരുന്നു.. ഒരു ജോർജ്ജു ചോദ്യമായിരുന്നപ്പോൾ ആ ചോദ്യത്തിന് കേൾക്കാൻ ഒരു രസ്സമുണ്ടായിരുന്നു.. ഒരു രാഷ്ട്രീയ എതിരാളിയുടെ ചൂടൻ ചോദ്യം.. ഭരണപക്ഷത്തുതന്നെയുള്ള പ്രതിയോഗികളെ പ്രതിക്കൂട്ടിലാക്കാൻ ഉതകുന്ന ഒന്ന്; അത്രമാത്രം.. സരിത മുഖത്ത് പൌഡറിടുന്നതോ, സാരി ഉടുക്കുന്നതോ ഒക്കെയാണോ സോളാർ കേസ്സിലെ കാതലായ കാര്യങ്ങൾ??

       ഒരു ജോർജജുചോദ്യം കേരളഹൈക്കോടതി ആവർത്തിച്ചു ചോദിച്ചിരിക്കുകയാണ്.. സരിതയുടെ സാരിയിൽ ഹൈക്കോടതിക്ക് ആശങ്കപ്പെടാനെന്താണ് ഇത്രയുമുള്ളതെന്ന് മനസ്സിലാകുന്നതെ ഇല്ല.. ഒരു സെലിബ്രിറ്റി കുറ്റവാളി അല്ലായിരുന്നെങ്കിൽ; എത്ര സ്ത്രീ കുറ്റവാളികളുടെ സാരിയുടെ ഫാഷനും, വിലയും, പകിട്ടും മുഖത്തിട്ട പൗഡറിന്റെ ഘനവും കോടതികൾ വിലയിരുത്താൻ ശ്രമിച്ചിട്ടുണ്ട്??

       ഒരു രാഷ്ട്രീയ ആരോപണത്തിന്റെ ലാഘവത്തോടെ കോടതികൾ ആരോപണങ്ങൾ ഉന്നയിക്കാൻ മുതിരരുത്.. കോടതികൾ അഭിപ്രായങ്ങൾ പറയുമ്പോൾ അവയ്ക്ക് തീർച്ചയായും നിയമത്തിന്റെയും, തെളിവുകളുടെയും പിന്തുണയുള്ള ആധികാരികത ആവശ്യമുണ്ട്.. അപ്രകാരമുള്ള ആധികാരികത കോടതികളുടെ അഭിപ്രായങ്ങൾക്കുണ്ട് എന്നാ പൊതുജനത്തിന്റെ ധാരണയാണ് കോടതികൾ നടത്തുന്ന ചെറിയ പരാമർശങ്ങൾക്ക് പോലും വലിയ പൊതുജന ശ്രദ്ധ ലഭിക്കുന്നതിന് കാരണമാകുന്നത്... കോടതികളുടെ ആശങ്ക സാരിയിലും, പാവാടയിലും ഒക്കെ ആണെന്ന് വന്നാൽ രാഷ്ട്രീയക്കാർ നൽകുന്ന വാഗ്ദാനങ്ങളെക്കാൾ വിലകുറച്ചേ കോടതി പരാമർശങ്ങളെ പൊതുജനം കാണൂ!!

       സരിതയുടെ സാരി തന്നെ വിഷയമായി എടുക്കാം.. സരിതക്കുപുതിയ സാരികൾ ലഭിക്കുന്നു എന്ന് ഹൈക്കൊടതിക്ക് എങ്ങനെ മനസ്സിലായി?? ഏതെങ്കിലും അന്യേഷണ ഉദ്യോഗസ്ഥൻ സരിതയ്ക്ക് പുതിയ സാരികൾ ജയിലിൽ കിട്ടുന്നു എന്ന് റിപ്പോർട്ട്‌ ഹൈക്കൊടതിക്കുനല്കിയിട്ടുണ്ടോ??  സരിതയെ ഹാജരാക്കിയ കോടതികളിലെ ഓഫീസർമാർ ആരെങ്കിലും സരിത പലവിധസാരികൾ ഉടുത്താണ് കോടതിയിൽ എത്തുന്നതെന്ന് ഹൈക്കൊടതിക്ക് റിപ്പോർട്ട്‌ നൽകിയിട്ടുണ്ടോ?? പിന്നെ സരിത പലവിധ സാരികളാണ് ജയിലിലും, കോടതികളിൽ ഹാജരാക്കുന്ന വേളയിലും ധരിക്കുന്നത് എന്ന്  ഹൈക്കോടതി പറഞ്ഞതിന്റെ മാനദണ്ഡം എന്താണ്?? അതോ ജയിലിലെയും കോടതികളിൽ ഹാജരാക്കുന്ന അവസ്സരങ്ങളിലെയും സരിതയുടെ സാരികൾ ഹൈക്കോടതി നേരിട്ട് നിരീക്ഷിക്കുന്നുണ്ടായിരുന്നോ?? സരിത ജയിലിൽ മേക്- അപ്പ്‌ നടത്തുന്നു എന്നു തന്നെ ഹൈക്കോടതി എങ്ങനെ മനസ്സിലാക്കി?? ഏതെങ്കിലും വിധത്തിലുള്ള പരിശോധനകൾ സരിതയുടെ മുഖത്ത് കോടതി നടത്തിയിട്ടുണ്ടോ?? എന്തിന്; പത്രവാർത്തകൾക്കും, രാഷ്ട്രീയ ആരോപണങ്ങൾക്കും അപ്പുറം സരിതയ്ക്ക് ജയിലിൽ പ്രത്യേക സൌകര്യം ലഭിക്കുന്നു എന്നതിനു തന്നെ എന്ത് ആധികാരിക തെളിവാണ് ഹൈക്കൊടതിയുടെ മുന്നിലുള്ളത്??

       തീവ്രവാദികൾക്കു വരെ മനുഷ്യാവകാശവും സംരക്ഷണവും വാരിവിതരാൻ തയ്യാറുള്ള രാജ്യമാണ് നമ്മുടേത്‌.. സരിത എന്നത് ഒരു വാർത്താപ്രാധാന്യവുമില്ലാത്ത സാധാരണ ഒരു വിചാരണ തടവുകാരിയാണെന്ന് കരുതുക.. ആരാണ് സരിതയുടെ സാരിയെക്കുറിച്ച് ചിന്തിക്കുകതന്നെ ചെയ്യുന്നത്?? വിചാരണ തടവുകാരെ കുറ്റവാളികളായല്ല; കുറ്റം തെളിയിക്കുന്നതുവരെ ഏതൊരുവനെയും നിരപരാധിയായി മാത്രമേ കാണാൻ കഴിയൂ എന്നാണ് നമ്മുടെ നിയമം പറയുന്നത്.. വിചാരണതടവുകാർക്ക് പ്രത്യേക വേഷം നിയമം നിഷ്കർഷിക്കുന്നില്ല!! സ്വന്തം വേഷം ധരിക്കാം.. അങ്ങനെ എങ്കിൽ സരിത എന്ത് വേഷം ധരിക്കണമെന്നത് സരിതയുടെ സ്വാതന്ത്ര്യമാണ്!! അതിൽ കൊടതിക്കെന്തുകാര്യം?? വിചാരണതടവുകാരിയായി പോവുകയാണെല്ലോ, കുറച്ചു ലളിതമായ വസ്ത്രങ്ങൾ വാങ്ങിക്കൊണ്ട് പോയേക്കാം, എന്ന് ഏതെങ്കിലും വ്യക്തി ജയിലിലേക്ക് പോകുമ്പോൾ ചിന്തിക്കുമോ?? വിചാരണതടവുകാർക്ക് അവരെ സന്ദർശിക്കാൻ ജയിലിൽ വരുന്നവർ വസ്ത്രങ്ങൾ കൊണ്ടുവന്നു നൽകുന്നത് സർവസാർവര്ത്രികമാണ്.. ജയിലിൽ പ്രത്യേക വേഷനിയമങ്ങൾ നിലനിൽക്കാത്തടത്തോളം അതിനെ എങ്ങനെ തടയാൻ കഴിയും?? അറസ്റ്റ്‌ ചെയ്യുന്ന അവസ്സരത്തിലെ വേഷം മാത്രമേ ജയിലിൽ കൊണ്ടു വരാൻ പാടുള്ളൂ എന്നും പറയാൻ കഴിയില്ല.. ശരീരശുദ്ധി വരുത്തി വസ്ത്രം മാറുക ഏതു കൊലപുള്ളിയുടെയും അവകാശമാണ്..

      സരിത വിചാരണതടവുകാരിയാണ്.. അവരുടെമേൽ പത്രക്കാർരും,രാഷ്ട്രീയ പ്രവർത്തകർക്കും ഉപരി നിയമപരമായി കുറ്റം തെളിയിക്കപ്പെട്ടിട്ടില്ല.. അനധികൃതമായും കുറ്റകരമായും അവർ നേടിയതെല്ലാം കണ്ടുകെട്ടെണ്ടതുതന്നെയാണ്.. പക്ഷെ ഇന്നു കോടതി ചോദിച്ചത്; എന്തുകൊണ്ട് സരിതയുടെ സാരികൾ കണ്ടുകെട്ടുന്നില്ല?? എന്നാണ്.. സരിത കുറ്റകരമായി നേടിയപണം കൊണ്ടാണ് സാരിവാങ്ങിയത് എന്ന് ആദ്യം തെളിയിക്കണം എന്നത് അവിടെ നിൽക്കട്ടെ.. ഒരു സ്ത്രീയുടെ കെട്ടുതാലി, ഒരു വ്യക്തിയുടെ പെൻഷൻ ഇവയൊക്കെ കണ്ടുകെട്ടുന്നതിൽ നിന്നുള്ള നിയമപരമായ പരിരക്ഷനിലനിൽക്കുന്നത് പോലെ പരിരക്ഷ ആവശ്യമുള്ള ഒന്നല്ലേ; ഒരു സ്ത്രീയുടെ ഉടുതുണി കണ്ടുകെട്ടുന്നതിൽ നിന്നുള്ള പരിരക്ഷ?? അവർ എത്ര വലിയ കുറ്റവാളിയായാലും അതൊരു സ്ത്രീയോടുകാണിക്കേണ്ട മാന്യതയുടെ ഭാഗമല്ലേ?? ഒരു ചെറിയ സംശയവും എനിക്കുണ്ട്.. സരിത വാങ്ങിയ് സാരികളെല്ലാം കുറ്റകരമായ പണം കൊണ്ടാണെന്ന് കരുതുക.. സാരികൾ കണ്ടുകെട്ടാൻ കോടതി നിയോഗിച്ച  ഉദ്യോഗസ്ഥൻ ചെല്ലുന്നു.. സരിത തദ് അവസ്സരത്തിൽ ധരിച്ചിരിക്കുന്ന സാരിയും കണ്ടുകെട്ടുന്ന മുതലിൽ ഉൾപ്പെടുത്തുമോ??

       പത്രവാർത്തകളിൽ നിന്നും, രാഷ്ട്രീയക്കാരുടെ പ്രസ്ഥാവനകളിൽ നിന്നും ആവേശം ഉൾക്കൊണ്ടു നിയമപരമായി നിലനിൽക്കാത്ത ഒരു ചെറിയ വിഭാഗത്തിന്റെ മാത്രം കൈയ്യടി ലഭിക്കുവാൻ കാരണമാകുന്ന ഇത്തരം പരാമർശങ്ങൾ കോടതികൾ ഒഴിവാക്കേണ്ടത് തന്നെയാണ്.. പ്രത്യേകിച്ച് ഉന്നതമായ കോടതികൾ... കാരണം കീഴ്കോടതികളിൽ നിന്ന് ഇത്തരം അനാവശ്യമായ പരാമർശങ്ങൾ ഉണ്ടായാൽ മേൽക്കൊടതികൾ അതിനെ തിരുത്തുമെന്ന് കരുതാം..

       കോടതികൾ അമിതവികാരപ്രകടനം നടത്തുന്ന പ്രവണത തന്നെ ആശാസ്യമല്ല.. രാഷ്ര്ടീയ ആയുധങ്ങൾ ആകാനും മുതലെടുപ്പുകൾക്ക് കാരണമാകാനും തങ്ങളുടെ പരാമർശങ്ങൾ കാരണമാകാനിടയുണ്ടെന്ന ബോധം കോടതികൾ വെച്ച് പുലർത്തണം.. പത്രവാർത്തകൾക്കും, പോതുപ്രതികരണങ്ങൾക്കും അപ്പുറമായി നിയമപരമായും വസ്തുതാപരമായും നിലനിൽക്കുന്ന പരാമർശങ്ങൾ മാത്രമേ കോടതികൾ നടത്താവൂ..

        ഒരു കേസ്സ് പരിഗണിക്കുന്ന വേളയിൽ കെസ്സിനാസ്പദമായ ചില ചോദ്യങ്ങൾ കോടതികൾക്ക് ചോദിക്കേണ്ടി വരും.. അത് പലപ്പോഴും വസ്തുതകളെ വ്യക്തമായി നിർവചിക്കാൻ സഹായമാകാൻ വേണ്ടിയാണ്.. അത്തരം ചില ചോദ്യങ്ങൾ സമൂഹത്തിൽ ശ്രദ്ധിക്കപ്പെടാൻ സാദ്ധ്യത ഉണ്ടെന്നു കരുതി അമിത പ്രാധാന്യത്തോടെ കോടതി പരാമർശമെന്നനിലയിൽ പ്രസിദ്ധീകരിക്കുന്ന പ്രവണത വാർത്താമാധ്യമങ്ങൾക്കുണ്ട്‌.. മാധ്യമ യുദ്ധങ്ങളുടെ ഈകാലത്ത് അത് മാധ്യമങ്ങൾ സ്വയം ഒഴിവാക്കും എന്ന് കരുതുക വയ്യ.. ജഡീഷ്യറിക്ക് പൊതുജനമധ്യത്തിൽ അവമതിപ്പുണ്ടാകുന്ന രീതിയിൽ തെറ്റിധാരണാ പരമായരീതിയിൽ റിപ്പോർട്ട്‌ ചെയ്യുന്നതിനെ ചില ചട്ടങ്ങൾ നിർമിച്ച് നിയന്ത്രിക്കുന്നതും പരിഗണിക്കാവുന്നതാണ്..
http://rajeshpuliyanethu.blogspot.in/2013/07/blog-post_8.html

[Rajesh Puliyanethu
 Advocate, Haripad]  




Saturday, 4 January 2014

ൠഷി-- രാജ് --സിങ്ങ് MEGA STAR OF THE SEASON !!



       ഒരിക്കൽ കാലൻ തമ്പി അളിയന്റെ മുൻപിൽ പ്രത്യക്ഷപ്പെട്ടു, എന്നിട്ട് പറഞ്ഞു; തമ്പി, നിന്റെ കാലം അവസ്സാനിച്ചിരിക്കുന്നു.. തമ്പി കാലന്റെ കാൽക്കൽ വീണു കരഞ്ഞു.. കാലാ എന്നെ കൊണ്ട് പോകരുത്.. എനിക്ക് ഭാര്യയും കുഞ്ഞു പിള്ളാരുമേ ഉള്ളു... അവര്ക്ക് ജീവിക്കാൻ യാതൊരു ചുറ്റുപാടുമില്ലാ... എത്ര കരഞ്ഞു പറഞ്ഞിട്ടും കാലൻ തമ്പിയുടെ പ്രാരഥന കേട്ടില്ല.. പകരം  ഒരിളവ്‌ നൽകാമെന്ന് പറഞ്ഞു... 'ഏതു വിധത്തിൽ മരിക്കണമെന്ന് നിനക്ക് തെരഞ്ഞെടുക്കാം'... അതായിരുന്നു കാലന്റെ വക ഇളവ്‌.. തമ്പി ഇപ്രകാരം പറഞ്ഞു.. പ്രിയപ്പെട്ട കാലാ; എന്നെ ഏതുവിധത്തിലും അങ്ങ് കൊന്നേ തീരു എന്നുണ്ടെങ്കിൽ KSRTC ബസ്സ്‌ ഒഴികെയുള്ള മറ്റേതെങ്കിലും ഒരു വണ്ടിയിടിച്ചു ഞാൻ മരിച്ചോട്ടെ!!

       കാലൻ അത്ഭുതത്തോടെ ചോദിച്ചു; അതെന്താ തമ്പി നീ ഒരു വാഹന അപകട മരണം തെരഞ്ഞെടുക്കാൻ കാരണം?? അതിൽനിന്ന് KSRTC യെ ഒഴിവാക്കാനും??

       തമ്പി മറുപടി പറഞ്ഞു; കാലാ, എന്റെ കുടുംബത്തിന് ഞാൻ മരിച്ചു കഴിഞ്ഞാൽ പിന്നെ ജീവിക്കാൻ യാതൊരു മാര്ഗ്ഗങ്ങളുമില്ല.. വാഹനമിടിച്ച് ഞാൻ മരിച്ചാൽ അവർക്ക് ഇൻഷുറൻസ് തുകയെങ്കിലും കിട്ടും.. പിന്നെ ഞാൻ വാഹനമെന്നു പറയുകയും ചെയ്തു അങ്ങ് KSRTC ബസ്സിന്റെ രൂപത്തിൽ വരികയും ചെയ്‌താൽ എന്റെ കുടുംബം കേസ്സ് പറഞ്ഞു ഉള്ളതിലും ദാരിദ്ര്യത്തിൽ എത്തിപ്പെടുകയെ ഉള്ളു!! അവര്ക്ക് നയാപൈസ്സ കിട്ടാനും പോകുന്നില്ല.. കാരണം റോഡിലോടുന്ന KSRTC ബസ്സുകൾക്കൊന്നും ഇൻഷുറൻസ് ഇല്ല........

       റോഡിൽ ഓടുന്ന  KSRTC ബസ്സുകളുടെ ഈ സ്ഥിതി അറിയുന്നവനാണ് ഇപ്പോഴത്തെ ട്രാൻസ്പോർട്ട് കമ്മീഷണർ ഹൃഷിരാജ് സിങ്ങ് എന്ന് തോന്നുന്നു.. കേരളത്തിൽ ഓടുന്ന 3000 ൽ പരം ബസ്സുകൾക്ക് ഇൻഷുറൻസ് ഇല്ലാ എന്ന  ഞെട്ടിക്കുന്ന വിവരമാണ് നാം മനസ്സിലാക്കുന്നത്.. ലോ ഫ്ലോർ ബസ്സുകൾക്ക് മാത്രമാണത്രേ  KSRTC ഇൻഷുറൻസ് എടുക്കാറുള്ളത്.. ഇൻഷുറൻസ് ഇല്ലാത്ത  KSRTC ബസ്സുകൾ നിരത്തിലിറക്കാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനം  ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയിരിക്കുന്നു.. അതിന്റെ പ്രായോഗികത എത്രത്തോളമുണ്ടെന്നുള്ളത് കണ്ടു തന്നെ അറിയണം... കാരണം കടത്തിന്റെ വീലുകളിൽ ഓടുന്ന KSRTC യുടെ മേൽ ഒരു നിശ്ചിത ദിവസ്സത്തിനകം കോടികളുടെ ഇൻഷുറൻസ് തീർക്കാനുള്ള ബാധ്യത കെട്ടിവെച്ചാൽ KSRTC പൂർണ്ണമായും കട്ടപ്പുറത്താകും.. സർക്കാർ തന്നെ ഇടപെട്ട് ട്രാൻസ്പോർട്ട് കമ്മീഷണറുടെ തീരുമാനം മരവിപ്പിക്കാനാണ് സാദ്ധ്യത..

       റോഡ്‌ നിയമങ്ങളിൽ നിന്നും യാതൊരു പ്രത്യേക സംരക്ഷണവും ഇല്ലാത്ത KSRTC എന്ത് പരിരക്ഷയുടെ പേരിലാണ് ഇൻഷുറൻസ് ഇല്ലാതെ ബസ്സ്‌ നിരത്തിലിറക്കുന്നതെന്ന് എന്ന് മനസ്സിലാകുന്നില്ല.. സര്ക്കാര് ഗുണ്ടായിസ്സത്തിനെ ഭാഗം എന്ന് മാത്രമേ അതിനെ കാണാൻ കഴിയൂ.. ഫലമോ KSRTC ബസ്സ്‌ ഉള്പ്പെട്ട അപകടങ്ങളിൽപ്പെടുന്നവർക്ക് യാതൊരു വിധ നഷ്ടപരിഹാരവും ലഭിക്കാതെ വരുന്നു.. നഷ്ടപരിഹാരമായി അനുവദിക്കപ്പെടുന്ന തുക KSRTC സ്വന്തം ഫണ്ടിൽ നിന്നും നല്കേണ്ടി വരുന്നു.. നിത്യ ചെലവിനു കൈനീട്ടി നടക്കുന്ന നമ്മുടെ ട്രാൻസ്പോർട്ട് കോർപറേഷൻ എത്രത്തോളം നഷ്ട പരിഹാരം നൽകാനാണെന്ന് വിശദീകരിക്കേണ്ട ആവശ്യമില്ലല്ലോ!!

       അങ്ങനെ സര്ക്കാരിനെ വരെ വെട്ടിലാക്കുന്ന തീരുമാനങ്ങൾ സ്വന്തം അധികാരം ഉപയോഗിച്ച് നടപ്പിലാക്കാൻ തയ്യാറുള്ള ഒരു ഓഫീസർ ആയാണ്   ൠഷി-- രാജ് --സിങ്ങി നെ പൊതുജനം കാണുന്നത്.. ട്രാൻസ്പോർട്ട് നിയമങ്ങൾ മുഖം നോക്കാതെ നടപ്പിലാക്കാൻ കഴിയുന്ന ഉദ്യോഗസ്ഥനായും, പകർപ്പവകാശ നിയമത്തെ പ്രയോഗിച്ച് വീഡിയോ കാസ്സെറ്റ്‌ കടകളിൽ അധികാരത്തിന്റെ ഉഗ്രഭാവം കാണിച്ചും, മൂന്നാറിലെ ഇടിച്ചു നിരത്തലുകളിൽ എലിയെ കൊല്ലുന്ന പൂച്ചയായും; അങ്ങനെ കേരളത്തിലെ ജനങ്ങളുടെ ചർച്ചകളിൽ അദ്ദേഹം കടന്നുകൂടിയിട്ട് കുറച്ചധികം കാലമായിരിക്കുന്നു... അഴിമതിയിൽ നിന്നും കേടുകാര്യസ്തതയിൽ നിന്നും അൽപമെങ്കിലും വേറിട്ട്‌ നിൽക്കുന്നവരെ വംശനാശം സംഭവിക്കുന്ന അപൂര്വ്വ ജീവിയായി അത്ഭുതത്തോടെ കാണുന്ന പൊതുജനത്തിന് അവരോടു ആരാധനും ജനിക്കുന്നത് സ്വോഭാവികം.. ആ ആരാധന ഫാൻ അസ്സോസ്സിയെഷനുകളായും, സ്ലെക്സ് ബോർഡു കളായും ഉയർന്നതിൽ തെല്ലും അസ്വോഭാഗികതയില്ല!!

       വിമർശനങ്ങളെ മുഖം നോക്കാതെ നേരിടാനും, സ്വന്തം അധികാരം വിനിയോഗിക്കാനും കഴിവുള്ള ഉദ്യോഗസ്ഥനാണ് അദ്ദേഹം എന്ന് നമുക്ക് കാണാൻ കഴിയുന്നു.. അതുവഴി അദ്ദേഹത്തിൻറെ പേരിലെ 'രാജ്' അദ്ദേഹം അന്വര്ഥമാക്കുന്നു...

       രാജസ്ഥാനിലെ ലളിതമായ സാഹചര്യങ്ങൾ ഉള്ള കുടുംബത്തിൽ നിന്നും എത്തി കഠിനാദ്വാന൦ കൊണ്ട് ഉന്നതങ്ങളിൽ എത്തിയ വ്യക്തിയായാണ് അദ്ദേഹത്തെ മനസ്സിലാകുന്നത്‌.. ഇന്നും ചിട്ടയായ ജീവിതവും ലളിതമായ ശൈലിയും പിന്തുടരുന്ന; ലക്ഷ്യ ബോധവും, ചുമതലാ ബോധവുമുള്ള; സ്വാധീനങ്ങളിൽ വഴങ്ങാത്ത, അഴിമതി ലവലേശമില്ലാത്ത ഉദ്യോഗസ്ഥനായും അദ്ദേഹം ജനമനസ്സുകളിൽ അംഗീകാരം നേടുന്നു.. മറിച്ചൊരു മുഖം പൊതുജനത്തിന് ദൃശ്യമാകാത്തടത്തോളം കാലം അദ്ദേഹ൦ ആ സ്വോഭാവ മഹിമകളുടെ ബഹുമാനം അർഹിക്കുന്നു.. തന്റെ പേരിലെ 'ൠഷി' അർഥപൂർണ്ണം തന്നെ എന്ന് അദ്ദേഹം അടിവരയിടുന്നു...

       അധികാരവിനിയോഗം കയ്യടി വാങ്ങിത്തുടങ്ങിയാൽ ഭരണാധികാരികളും, ഉദ്യോഗസ്ഥരും, ന്യായാധിപരും എല്ലാം അതിനൊപ്പം തന്നെ വിമർശനങ്ങൾക്കും പാത്രീഭൂതരാകുന്ന കാഴ്ചകൾ നമ്മൾ പല അവസ്സരങ്ങളിൽ കണ്ടിട്ടുണ്ട്.. അത് പല രീതികളിലാണ് സംഭവിക്കുന്നത്‌.. അതിലൊന്ന്; ജനങ്ങൾക്ക്‌ നല്കിയ പ്രതീക്ഷയോളം പ്രസ്തുത വ്യക്തിയുടെ പ്രവർത്തനം പിൽക്കാലങ്ങളിൽ ഉണ്ടാകാതിരിക്കുക, കൈക്കൂലിക്കും സ്വാധീനങ്ങൾക്കും വശംവദനാകുക തുടങ്ങിയവയാണ്.. അത്പോലെ തന്നെ ജനങ്ങളിൽ നിരാശസൃഷ്ട്ടിക്കുന്നതും തികഞ്ഞ പോരായ്മയുമാണ് ഒരു അധികാരി തന്റെ അധികാരങ്ങളെ അമിതമായി വിനിയോഗിക്കുക എന്നത്.. തന്റെ നിലപാടുകൾ പ്രകീർത്തിക്കപ്പെടുന്നു എന്ന് തോന്നിത്തുടങ്ങിയാൽപ്പിന്നെ താൻ ചെയ്യുന്നതെല്ലാം ശരി ആയിരിക്കുമെന്നും, തന്റെ പ്രവർത്തനങ്ങൾ എല്ലാം അന്ഗീകരിക്കപ്പെടുമെന്നുമുള്ള അമിത വിശ്വാസ്സവും അതിനു പുറകിലുണ്ട്.. ഒരിക്കൽ ശ്രദ്ധിക്കപ്പെട്ട അധികാരി തനിക്കുമേലുണ്ടായ ആ ജനശ്രദ്ധ നിലനിൽക്കുവാൻ ചെയ്തുകൂട്ടുന്ന പ്രവർത്തികളാണ് അധികാരത്തിന്റെ അമിതവിനിയൊഗമായി നമ്മൾ ശ്രദ്ധിക്കുന്നത് എന്നും പറയപ്പെടുന്നു.. തന്റെ പ്രവർത്തികൾ അംഗീകാരം നേടുമ്പോൾ മറ്റ് ഭരണ മെഘലകളോടും അധികാരികളോടും തോന്നുന്ന പുശ്ചവും ഇത്തരം പ്രവർത്തികളിൽ നിന്നും വായിച്ചെടുക്കുന്നവരുണ്ട്.. ഏതു വിധേനയായാലും അധികാരത്തിന്റെ അമിത പ്രയോഗം അധികാരദുർവിനിയോഗത്തിന് സമമാണ്.. ഇത്തരം വിമർശനങ്ങൾക്ക് എന്നും പാത്രമായ ഉദ്യോഗസ്ഥനാണ്    ൠഷി-- രാജ് --സിങ്ങ്!!

       വളരെ അടുത്തായി അദ്ദേഹം നടത്തിയ ഒരു പ്രഖ്യാപനം നോക്കൂ.. സിനിമയിൽ ഹെൽമെറ്റ്‌ വെയ്ക്കാതെ ഇരുചക്രവാഹനം ഓടിക്കുന്നതായി ചിത്രീകരിച്ചാൽ നടപടി ഉണ്ടാകുമെന്നായിരുന്നു അത്!! അതിന് അദ്ദേഹം പറയുന്ന കാരണം ഹെല്മെറ്റില്ലാതെ യാത്ര ചെയ്യുന്നതായി സിനിമയിൽ കണ്ടാൽ പൊതുജനത്തിന് അത് തെറ്റായ സന്ദെശമാകുമെന്നാണ്.. അമേരിക്കയിലും യുറോപ്യൻ രാജ്യങ്ങളിലും അപ്രകാരം വിലക്കുകൾ നിലനിൽക്കുന്നതായും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.. സായിപ്പിന്റെ വിലക്കുകൾ ഇവിടെ പകർത്തി നടപ്പിലാക്കിക്കൊള്ളണമെന്നില്ലല്ലോ?? അതുകൊണ്ട് ആ ന്യായം അവിടെ നിൽക്കട്ടെ.. മദ്യപാനവും, പുകവലിയും സിനിമയിൽ നിബന്ധനകളോടെ പ്രദർശിപ്പിക്കാൻ പാടുള്ളൂ എന്ന ന്യായം മനസ്സിലാക്കാം.. കാരണം അത് ആസക്തികൾ സൃഷ്ടിക്കുന്ന പ്രവർത്തികളാണ്.. ആസക്തി ജനിപ്പിക്കുന്ന ഒന്നിനെ സമൂഹദ്രിഷ്ടിയിൽനിന്നും കഴിയുന്നത്ര ഒഴിവാക്കി നിര്ത്തുക എന്നതാണ് അതിന്റെ പിന്നിൽ.. മദ്യത്തിന്റെയും, സിഗർട്ടുകളുടെയും പരസ്യങ്ങളും നിരോധിക്കാനുള്ള കാരണവും അതാണ്‌.. ഒരു മദ്യാസക്തിയുള്ള വ്യക്തിക്ക് മദ്യക്കുപ്പിപോലും കാണുന്നത് അവനിൽ ആസക്തി ഉണര്ത്തുമെന്നത്‌ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.. അതുപോലെ ഒരു അവസ്ഥ ഹെൽമെറ്റ്‌ ധരിക്കാതെ ഒരു നടനെ സ്‌ക്രീനിൽ കണ്ടാൽ ഉണ്ടാകുമെന്ന് ചിന്തിക്കാൻ കഴിയുമോ?? ഹെൽമെറ്റുധരിക്കാതെ ഇരുചക്രവാഹനം ഓടിക്കുക എന്നത് നിയമം അനുവദിക്കാത്തതിനാൽ മാത്രം അത് കുറ്റകരമായ ഒരു പ്രവർത്തിയാണ്.. അത്രമാത്രം.. ആസക്തി ജനകമായി അതിൽ എന്താണുള്ളത്?? 

       ഒരു സിനിമ എന്നത് ഒരു ആവിഷ്ക്കാരമാണ്.. അതിനെ ഒരു സുവിശേഷവേദിയായി പുന: സംഘടിപ്പിക്കണം എന്ന് പറയുന്നത് പോലെയായി    ൠഷി-- രാജ് --സിങ്ങിന്റെ നടപടി.. സിനിമയിൽ സഹൂഹത്തിലെ തെറ്റായതോന്നും ചിത്രീകരിക്കാൻ കഴിയില്ല എന്ന് പറയുന്നതിലെ വിഡ്ഢിത്തം ഒന്ന് ചിന്തിച്ചു നോക്കൂ.. അങ്ങനെയെങ്കിൽ സിനിമയിൽ നിന്നും അധോലോകനായകന്മാർ അപ്രത്യക്ഷമാകണം!! അഴിമതിക്കാർ അപ്രത്യക്ഷമാകണം!! പിമ്പുകൾ അപ്രത്യക്ഷമാകണം!! എതിരാളിയെ അടിച്ചു വീഴ്ത്തുന്ന നായകൻ  അപ്രത്യക്ഷമാകണം!! മദ്യപിച്ചു നടക്കുകയും, വാഹനമോടിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങൾ അപ്രത്യക്ഷമാകണം!! അങ്ങനെ സിനിമയിൽ നിന്നും ക്രിമിനൽ സ്വഭാവമുള്ള എല്ലാവരും അപ്രത്യക്ഷമാകണം!! കാരണം ഹെൽമെറ്റ്‌ ഇല്ലാതെ ഇരുചക്ര വാഹനമോടിക്കുക എന്ന നിയമം അനുവദിക്കാത്ത ഒന്ന് സിനിമയിൽ കാണുന്നത് അനുകരണീയമായി പൊതുജനം കണ്ടാൽ നിയമമനുവദിക്കാത്ത എല്ലാ കാര്യങ്ങളും സിനിമയിൽനിന്നും ഒഴിവാക്കണം.. അങ്ങനെയെങ്കിൽ ബൈബിൾ പോലും സിനിമയാക്കാൻ കഴിയില്ല.. യൂദാസിന്റെ ചതി പൊതുജനം അനുകരണീയമായി കണ്ടാലോ!!!???

       സിനിമാപോലെയുള്ള മാദ്ധ്യമങ്ങൾ ഒരുസന്ദെശത്തെ നൽകിയാൽ നന്ന്.. അത്രമാത്രം.. സമൂഹത്തിൽ വെള്ളരിപ്രാവിനെ പറപ്പിക്കാനുള്ള വിക്ഷേപണത്തറകളായി കലാരൂപങ്ങളെല്ലാം മാറണം എന്ന ശാഠയം അനാവശ്യമാണ്..

       ഹെൽമെറ്റ്‌ ഇല്ലാതെ യാത്ര ചെയ്ത്  അത് ഒരു അപകടത്തിൽ ചെന്ന് കലാശിക്കുന്നതായും, ഹെൽമെറ്റ്‌ ഇല്ലാത്തതിനാൽ ദുരന്ത വ്യാപ്തി കൂട്ടുന്നതായുമുള്ള  ഒരു സദ്‌- സന്ദേശം സിനിമയിൽ കൂടി നല്കണമെന്ന് കരുതുക.. ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവനുസ്സരിച്ച് ഹെൽമെറ്റ്‌ ഇല്ലാത്ത യാത്ര തന്നെ ചിത്രീകരികുന്നത് തന്നെ കുറ്റകരമാവുകയാണ്.. പിന്നെ എങ്ങനെയാണ് അതിനുശേഷമുള്ള അപകടത്തിന്റെ ഭീകരതയും ഹെൽമെറ്റിൻറെ പ്രാധാന്യവും വെളിവാക്കുന്ന ഒരു സന്ദേശം സമൂഹത്തിനു നല്കുന്നത്?? ഇത്തരം പ്രായോഗികബുദ്ധി പ്രയോഗിക്കാത്ത ഉത്തരവുകൾ പുറപ്പെടുവിക്കുന്നത്  ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഇമേജിന് കൊട്ടമേ ഉണ്ടാക്കൂ.. അദ്ദേഹത്തിൻറെ പേരിലെ 'സിങ്ങ്' സർദാർ സിങ്ങ് ആണെന്ന് തെറ്റി ധരിക്കാനും ഇടവരുത്തും..

       അധികാരം ജനോപകാരപ്രദമായും കർശനമായും നടപ്പിലാക്കുന്ന ഭരണാധികാരികൾ എന്നും ജനങ്ങൾക്ക്‌ പ്രിയപ്പെട്ടവരും, ആരാധനാപാത്രങ്ങളുമാണ്.. തന്റെ അധികാരത്തെ ബുദ്ധിപൂർവ്വം വിനിയോഗിക്കാതെ അമിതപ്രയോഗങ്ങൾക്ക് മുതിർന്നാൽ അവരുടെ നല്ല പ്രവർതതനങ്ങൾ മറന്ന് പില്ക്കാലത്തെ പ്രധാനപരിഹാസ്സ കഥാപാത്രങ്ങളും അവർത്തന്നെ ആയിത്തീരും...


[Rajesh Puliyanethu
 Advocate, Haripad]  



Friday, 15 November 2013

ഹരിപ്പാട് കോടതി ഉത്ഘാടനം; ഒരു ജഡീഷ്യൽ സംഭാവവികാസ്സം മാത്രം.......!! ജനപ്രതിനിധികൾ പുറത്ത്.....!!!



       ഹരിപ്പാട് കോടതി സമുച്ചയത്തിന്റെ നിർമ്മാണം പൂർത്തിയായിരിക്കുന്നു.. നവംബർ 16 നു ഉത്ഘാടനവും നിശ്ചയിച്ചിരിക്കുന്നു.. ഹരിപ്പടിന്റെ വികസ്സനവഴിയിൽക്കൂടി നാം ഒരു ചുവടുകൂടി മുന്നോട്ട് പോയിരിക്കുന്നു എന്ന് സന്തോഷിക്കാം..  പുതിയ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലായി മുൻസ്സിഫ് കോടതിയും [മജിസ്റ്റ്രെട്ട് കോടതി 2 ] താഴത്തെ നിലയിലായി മജിസ്റ്റ്രെട്ട് കോടതി 1 ഉം പ്രവർത്തനം ആരംഭിക്കുന്നതാണ്.. കൂടാതെ മീഡിയേഷൻ സെന്റെർ, അഭിഭാഷകരുടെ അസ്സോസിയേഷൻ ഹാൾ എന്നിവയുടെ ഉൽഘാടനവും അനുബന്ധമായി നടക്കും.. MACT കോടതി, സബ് കോടതി എന്നിവയും കാലതാമസം കൂടാതെ ഹരിപ്പാട്ട്‌ പ്രവര്ത്തനം ആരംഭിക്കും എന്നും  കരുതാം..

       കേരള ഹൈക്കോടതി ചീഫ് ജുസ്റ്റിസ് ശ്രിമതി Dr. മഞ്ചുള ചെല്ലൂർ ആണ് കോടതി സമുശ്ചയത്തിന്റെ ഉൽഘാടക.. മറ്റു ഹൈക്കോടതി ജഡ്ജിമാരും, മന്ത്രിമാരും ജനപ്രതിനിധികളും ചേർന്ന് അനുബന്ധ സംവിധാനങ്ങളുടെ ഉത്ഘാടനങ്ങളും കാര്യപരിപാടികളിൽ പ്രാതിനിധ്യവും വഹിക്കുന്നു....

       ഇത്രയും വരെ എല്ലാവര്ക്കും സ്വീകാര്യമായ രീതിയിൽത്തന്നെ കാര്യങ്ങൾ മുന്നോട്ടു പോയി എന്ന്കരുതാം.. പക്ഷെ ഉത്ഘാടനപരിപാടിയുടെ ക്ഷണക്കത്ത് പുറത്തു വന്നതോട്കൂടി അസ്വാരസ്യങ്ങൾ മുളപൊട്ടാൻ തുടങ്ങി.. കേവലം അഭിഭാഷകർക്ക് ക്യാൻസർ രോഗം വന്നാൽ ചികിൽസ്സ നൽകുന്നതിന് RCC നടപ്പിലാക്കുന്ന ഇൻഷുറൻസ് പദ്ധതിയുടെ ഉത്ഘാടനത്തിലേക്ക് മാത്രമായി രമേശ്‌ ചെന്നിത്തലയുടെ സ്ഥാനം ചുരുക്കിയതായിരുന്നു അവയുടെ ആരംഭകാരണം.. തുടർന്നു ജനപ്രതിനിധികൾക്ക് അര്ഹമായ പ്രാധാന്യം ചടങ്ങിൽ ലഭിക്കാനിടയില്ല എന്നാ ആരോപണം ശക്തമാകുകയും ജനപ്രതിനിധികൾ ഒന്നടങ്കം ചടങ്ങിൽ നിന്ന് വിട്ടു നില്ക്കുന്ന തീരുമാനത്തിൽ വരെ കാര്യങ്ങൾ എത്തി നിൽക്കുകായും ചെയ്യുന്നു..

      ഹരിപ്പാടിന് പുതിയ കോടതി സമുച്ചയം അനുവദിച്ചതിൽ സ്ഥലം MLA കൂടിയായ രമേശ്‌ ചെന്നിത്തലയുടെ സംഭാവന എല്ലാവരും അന്ഗീകരിച്ചതുതന്നെയാണ്‌.. അപ്രകാരം അദ്ദേഹത്തിൻറെ ഭരണസമ്മർദ്ദവും കൂടി ഉപയോഗിച്ച് വളരെ വേഗത്തിൽ യാധാര്ധ്യമാക്കിയ ഹരിപ്പാട് കോടതി സമുശ്ചയത്തിന്റെ ഉൽഘാടന ചടങ്ങിൽ നിന്ന് അർഹമായ സ്ഥാനം നല്കാതെ MLA യെ അവഗണിച്ചത് ന്യായീകരണമില്ലാത്ത തെറ്റായിപ്പോയി എന്ന് തന്നെയാണ് എന്റെ പക്ഷം.. അത് വിമർശനാത്മകവും, പരസ്യമായിത്തന്നെ അതിലുള്ള പ്രതിഷേധം അറിയിക്കേണ്ടതുമാണ്.. അതിനു പാർട്ടിയുടെ നിലപാടുകളോ കോടിയുടെ നിറമോ ഒന്നും തന്നെ കാരണമാക്കുന്നതിനും പാടില്ല.. ഹരിപ്പാട് MLA യാണ് അവഗണിക്കപ്പെട്ടിരിക്കുന്നത്.. അത് ഹരിപ്പാട്ടെ ആകമാനം ജനങ്ങളെ ത്രിണവത്ക്കരിച്ചതിന് തുല്യമായിപ്പോയി..

       ഒരു കോടതി നടപടിയിൽ ജനപ്രതിനിധി ഇടപെടേണ്ട ആവശ്യമില്ല എന്ന് പറയുന്നത് പോലെയായിപ്പോയി ഹരിപ്പാട് കോടതി സമുച്ചയ ഉത്ഘാടന ചടങ്ങും എന്ന് തോന്നിപ്പോകും.. എല്ലാം ജഡീഷ്യൽമയം.. എന്തിനായിരുന്നു ഈ കോടതി ഉത്ഘാടനത്തിന് ഇത്ര അധികം ഹൈക്കോടതി ജഡ്ജിമാർ?? ജഡീഷ്യൽ ഓഫീസ്സർമാരെയും ജനപ്രതിനിധികളെയും തുല്യമായി പങ്കെടുപ്പിച്ചു കൊണ്ടുള്ള ആരോഗ്യകരമായ പരിപാടി ആയിരുന്നു സംഘടിപ്പിക്കേണ്ടത്‌.. ഉൽഘാടനചടങ്ങിന്റെ മുഴുവൻ സാരഥ്യം ഏറ്റെടുക്കുന്നതിന് ഇവിടുത്തെ ജഡീഷ്യൽ സംവിധാനം വല്ലാത്ത വ്യഗ്രത കാണിച്ചു എന്ന് വേണം കരുതാൻ.. എന്നാൽ ഉൽഘാടനചടങ്ങിലെ പ്രാതിനിധ്യങ്ങളിലെ ചർച്ചകളിൽ വ്യക്തമായി ഇടപെട്ട് ആക്ഷേപങ്ങൾക്ക് വഴി വെയ്ക്കാതെ കാര്യങ്ങൾ കൊണ്ട് ചെന്നെത്തിക്കുന്നതിൽ അഭിഭാഷക അസ്സോസ്സിയേഷനും പരാജയപ്പെട്ടുപോയി അല്ലെങ്കിൽ അതിനുള്ള ആർജ്ജവം കാട്ടിയില്ല എന്ന് സമ്മതിക്കേണ്ടി വരും.. ഹരിപ്പാട് ബാറിലെ ഒരംഗമെന്ന നിലയിൽ വിമർശനത്തോടെ പ്രസ്തുത വിഷയത്തെ കാണുന്നതിനാണ് ഞാൻ താല്പ്പര്യപ്പെടുന്നത്..

       കോടതി കെട്ടിടനിർമ്മാണത്തിന് സ്ഥലം കൈമാറുന്നത്, കെട്ടിടനിർമ്മാണത്തിന് ഭരണപരമായ അംഗീകാരം നൽകുന്നത്, അതിനുള്ള പണം അനുവദിക്കുന്നത്, ടി പണം കണ്ടെത്തുന്നത്, ടി നിർമ്മാണം സർക്കാർ സംവിധാനമായ PWD യെ ഏൽപ്പിക്കുന്നത്, തുടർന്നു ടെണ്ടർ- നിർമ്മാണ മേൽനോട്ട നടപടികളിൽ തുടർന്നു ഉൽഘാടനം ചെയ്തു പ്രവർത്തനസ്സജ്ജമാകുന്നതുവരെ; സർക്കാർ ഭരണസംവിധാനങ്ങളാണ് ഇവിടെ പ്രവർത്തിക്കുന്നത്.. ചില ടെക്നിക്കൽ നടപടികൾ പൂർത്തിയാക്കുക എന്നതിനപ്പുറം ജഡീഷ്യറിയല്ല.. ലജിസ്ലെടിവ് സംവിധാനങ്ങൾക്ക് മേലുള്ള ജഡീഷ്യൽ കടന്നു കയറ്റങ്ങളിൽ പലതും ഇതൊക്കെ വിസ്മരിച്ചാണെന്നു തോന്നും..

       സ്ഥാനം കിട്ടുകയാണോ വലുത്,, നാടിനു നല്ലത് വരുന്ന ഒരു ചടങ്ങിൽ ആലോസ്സരങ്ങൾ ഒന്നുമില്ലാതെ പങ്കെടുത്തു വിജയിപ്പിക്കുകയല്ലേ ഒരു ജനപ്രതിനിധിയുടെ കടമ?? എന്ന് അടക്കം ചോദിക്കുന്നവരുമുണ്ട.. ജനപ്രതിനിധികൾക്ക് അർഹമായ സ്ഥാനം നല്കാതെ എന്തിന് ഇപ്രകാരം ഒരു ചടങ്ങ് സംഘടിപ്പിക്കണം എന്ന മറുചോദ്യമല്ലേ ഉചിതം?? അർഹമായ സ്ഥാനമില്ലാതെ ഹരിപ്പാടിന്റെ MLA ശ്രി രമേശ്‌ ചെന്നിത്തല കോടതി ഉത്ഘാടന ചടങ്ങിൽ രണ്ടാം നിരയിൽ ഒരു മൂലക്ക് വന്നിരുന്നാൽ അത് സ്വയം അവഹേളിതനാകുന്നതിനോപ്പം ഹരിപ്പാട് ജനതയെ ഒന്നാകെ ലജ്ജിപ്പിക്കുന്നതുമാകും എന്നേ കാണാൻ കഴിയൂ.,..

       ഹരിപ്പാട് MLA യെ ഒതുക്കി മൂലയിലിരുത്താൻ ശ്രമിച്ചതിൽ രാഷ്ട്രീയനിറവുമുണ്ട് കാരണമായി എന്ന അനുപല്ലവിയുമുണ്ട്.. എന്നാൽ ജന പ്രതിനിധികളെ ആകമാനം തന്നെ വിലകുറച്ച് കാണുന്ന അത്തരം പ്രവർത്തനങ്ങൾക്ക്പൊതുജനമധ്യത്തിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയപാർട്ടികൾ മുതിരുമെന്ന് വിശ്വസ്സിക്കുക വയ്യ..

       അർഹമായ സ്ഥാനം ലഭിക്കാത്തതിനാലാണ് താൻ പരിപാടിയിൽ നിന്ന് വിട്ട് നിൽക്കുന്നതെന്ന് പരസ്യമായി MLA സമ്മതിക്കാൻ തരമില്ല.. ഹരിപ്പാടിന് അനുവദിച്ച സബ് കോടതിയുടെയും, MACT കോടതിയുടെയും, MLA ഫണ്ടിൽ നിന്ന് അനുവദിച്ച് നിർമ്മിക്കാം എന്ന് വാക്ദാനമുള്ള നിയമ ലൈബ്രറിയും യാഥാർത്യമാകുന്നതിന് ഉത്ഘാടന ചടങ്ങിലെ അവഗണനകൾ കാരണമായി എടുക്കത്തക്ക രാഷ്ട്രീയ ബാല്യം കടന്നു പോയ വ്യക്തിയാണ് അദ്ദേഹമെന്നതിനാൽ അത്രയും ആശ്വാസം..

[Rajesh Puliyanethu
 Advocate, Haripad]


Monday, 11 November 2013

അനാഥരെന്നു വിളിച്ചു വിളിച്ചു നാം അനാഥത്വമെന്നമന്നമുരുട്ടി നൽകുന്നു!!


       കഴിഞ്ഞ ദിവസ്സം എറണാകുളം MG റോഡിൽക്കൂടി ബസ്സ്‌ഇറങ്ങി നടന്ന് അടുത്തൊരു സ്ഥലം വരെ പോകേണ്ട  ആവശ്യമുണ്ടായി.. ട്രാഫിക് ബ്ലോക്കിൽപ്പെട്ട് ഒരു വാൻ നിർത്തിയിട്ടിരിക്കുന്നത് എന്റെ ശ്രദ്ദയിൽപ്പെട്ടു.. ഒരു ടെമ്പോ ട്രാവലർ വാൻ.. അതിന്റെ ബോണറ്റ് ഉൾപ്പടെ; അതായത് നാല് വശങ്ങളിലും കുട്ടികളുടെ ചിത്രങ്ങൾ.. വാനിന്റെ പേര് എന്ന് തോന്നിക്കുന്ന വിധത്തിൽ 'സാന്ത്വനം' എന്ന് എഴുതിയിരിക്കുന്നു.. വനിനുള്ളിൽ ആറേഴു കുട്ടികളും.. അവരെന്തോക്കെയോ കളികളിലാണ്..  അവരിലാരുടെയും പ്രായം പതിനഞ്ചുകടക്കുന്നില്ല എന്നത് വ്യക്തം!! ട്രാഫിക്‌ ലൈറ്റ് അനുവാദം നല്കി, ആ വാഹനം പോയി....

       കാണുന്ന ഏതൊരുവനുംവ്യക്തമാണ്; അതൊരു അനാഥാലയത്തിന്റെ വാഹനമാണ്.. അനാഥബാല്യങ്ങളെ സൃഷ്ടിക്കുന്ന സാമൂഹിക കാരണങ്ങളെ തേടലുകൾ അവരുടെ പ്രശ്നങ്ങൾക്ക് പരിഹാര മാർഗ്ഗങ്ങളല്ല, മറിച്ച് അവർക്ക് വേണ്ടി എന്ത് തനിക്ക് ചെയ്യാൻ കഴിയും എന്ന് ചിന്തിക്കുകയാണ് വേണ്ടത്.. ഉത്തരം ശൂന്യതയുടെ സീമകൾക്ക് അപ്പുറമെവിടെയോ ഉണ്ട് എന്ന് മാത്രമാണെങ്കിൽ ഒന്ന് മാത്രമേ ചെയ്യാൻ കഴിയൂ!! അനാഥത്വത്തിന്റെ കാരണമന്യേഷിക്കാതെ അവരെ സംരക്ഷിക്കാനും മാർഗനിർദ്ദേശം നൽകാനും, പണവും അധ്വാനവും മുടക്കുവാനും സന്മനസ്സുകാണിക്കുന്നവരോട് കൂപ്പുകൈകളോടെ അപേക്ഷിക്കുക.. പൊതു സമൂഹത്തിലെ ഏതൊരുവനും അതേ കഴിയൂ ..

       നിങ്ങൾക്ക് സമൂഹത്തിനോടുള്ള പ്രതിഭധതയോ, സാമൂഹിക ബോധമോ, ദയയോ അങ്ങനെ എതെങ്കിലുമൊക്കെവിധത്തിലുള്ള നന്മയുടെ കണങ്ങളാണ് ഇത്തരം ബാല്യങ്ങളെ സംരക്ഷിക്കുക എന്നാ മഹത്തായ സംരംഭത്തിലേക്ക് നിങ്ങളെ നയിച്ചത്.. വിമർശകർ പറയുന്നത് പോലെ ടാക്സ്സിൽ നിന്ന് ഒഴിവാകുക എന്നൊക്കെയുള്ള കച്ചവടതാൽപ്പര്യത്തിന്റെ മറയാണ് ഇത്തരം ചാരിറ്റി പ്രവർത്തനങ്ങൾ എന്ന് പറയുന്നവരോടും ഞാൻ യോജിക്കുന്നില്ല.. കാരണം ടാക്സ്സിൽ നിന്ന് രക്ഷപ്പെടാൻ ഉദ്ദേശിക്കുന്ന കള്ളപ്പണക്കാർ ഒന്നാകെ 'ചാരിറ്റി' എന്നതിനെ അതിനെതിർ മാര്ഗ്ഗമായി കണ്ടിരുന്നെങ്കിൽ ഇവിടെ കഷ്ട്ടപ്പെടുന്നവന്റെ ജീവിതനിലവാരം എത്ര മെച്ചപ്പെട്ടെനേം!! കൈവശം വെയ്ക്കാൻ കഴിയാത്ത കള്ളപ്പണം കത്തിച്ചു കളയാൻ കാണിക്കുന്നതിലും നന്മയുണ്ട് ആപ്പണം അനാഥാലയത്തിന്റെ ഭണഡാരത്തിൽ ഉപേക്ഷിക്കുന്നവന്..

       നന്മയെ ഉദ്ദേശിച്ചു ചെയ്യുന്ന ഒരു പ്രവർത്തിക്ക് കൂടുതൽ തിളക്കമുണ്ടാക്കണമെന്ന അപേക്ഷയെ എനിക്കുള്ളൂ.. എന്തായാലും അനാഥത്വത്തിന്റെ കുപ്പായമണിഞ്ഞ്‌ സമൂഹത്തിന്റെ മുൻപിൽ നിൽക്കേണ്ടിവന്നത് അവരുടെ തെറ്റല്ല.. അവര്ക്ക് ഭക്ഷണവും, താമസ്സവും, വിദ്യാഭ്യാസ്സവും, മരുന്നും എല്ലാം നൽകാൻ തയ്യാറാകുന്നവർ അനാഥത്വം എന്നാലേബലിൽ നിന്നുകൂടി ഒരു മോചനം അവർക്ക് നൽകിക്കൂടെ?? എന്തിനാണ് ഒരു അനാഥസംരക്ഷണ കേന്ദ്രത്തിന് സാന്ത്വനം, കനിവ്, തണൽ, കാരുണ്യം തുടങ്ങിയ പേരുകൾ?? എന്തിനാണ് അവർക്ക് സഞ്ചരികാനുള്ള വാഹനത്തിൽ ഇത്രയും കുട്ടികളുടെ ചിത്രങ്ങൾ?? അങ്ങനെയെങ്കിൽ അവര്ക്ക് എന്ത് തണൽ നൽകിയാലും അനാഥത്വത്തിന്റെ തീഷ്ണമായ ചൂട് അവരെ പൊള്ളിച്ചു കൊണ്ടുതന്നെയിരിക്കും!!

       അനാഥബാല്യങ്ങൾ നാളത്തെ ഉത്തമ പൗരന്മാരായി വളര്ന്നു വരുകയാണ് സംരക്ഷകരുടെ ലക്ഷ്യമെങ്കിൽ അവരെ 'അനാഥർ' എന്ന ചിന്തയിൽ നിന്ന് പുറത്തു കൊണ്ട് വരികയാണ് ആദ്യം ചെയ്യേണ്ടത്.. അനാഥർ എന്ന അപകർഷതാബോധം എന്നും അവരിൽ എതിർവികാരമായി മാത്രം പ്രവർത്തിക്കാനെ തരമുള്ളൂ..

       ഒരു പുണ്യപ്രവര്ത്തിയുടെ പരിപൂർണ്ണ ഫലത്തിന് വിഘാതമാണ് ഇത്തരം സമീപനങ്ങൾ എന്നത് വ്യക്തം.. ഇവിടെ കാര്യങ്ങൾ നന്മയുടെ ഒരു വലിയ പങ്കിനെ ആഗീരണം ചെയ്യുന്നതായി കാണാം.. " എടാ അനാഥാ, നിനക്ക് എന്റെ കനിവിൽ ഭക്ഷണം കഴിക്കുകയും ജീവിക്കുകയുമാകാം.. നിനക്ക് എന്റെ കനിവിൽ വസ്ത്രവും വിദ്യാഭ്യാസ്സവും നൽകാം... പക്ഷെ നീ ഒന്നോർക്കണം; ഇതെല്ലാം എന്റെ വലിയ മനസ്സാണ്.. നീ അനാഥൻ തന്നെയാണ്" എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് അവനു നേരെ അന്നം നീട്ടുന്ന പ്രതീതി ഇവിടെ ജനിക്കുന്നു...

       എന്ത് ശകാരങ്ങൾ പൊഴിച്ച് കൊണ്ട് ഒരു അനാഥബാലകന് നേരെ ഒരുവൻ അന്നം നീട്ടിയാലും അതിനെതിരെ അഭിപ്രായം പറയാനുള്ള ധാർമികാമായ ശക്തി സമൂഹത്തിന് ഇല്ല എന്നുതന്നെ പറയാം.. കാരണം ആബാലകനെ ചൂഷണം ചെയ്യുക എന്നാ ഉദ്ദേശം അന്നദാദാവിന് ഇല്ലാത്തടത്തോളം കാലം അവിടെ വിശപ്പകറ്റുന്ന ഒരു പുണ്യം തന്നെയാണത്.. എന്നാൽ പൊതു സമൂഹമോ?? കണ്ണും കാതും മൂടി ഇടക്കിടക്ക് വിമർശനത്തിന്റെ വായ മാത്രം തുറക്കുന്ന വിചിത്ര ജീവിയും!!

       എന്നാൽ ഈ ഉത്തരവാദിത്വങ്ങൽ നിർവഹിക്കാൻ സർക്കാർ മുന്നോട് വരേണ്ടതും അവിടെ ഈ  അനാഥത്വങ്ങൾക്ക് ലഭിക്കുന്നത് ഔദാര്യം എന്ന സ്ഥാനത്ത് അവകാശം എന്ന് സ്ഥാപിക്കേണ്ടാതുമാണ്.. അങ്ങനെയെങ്കിൽ ഇപ്രകാരമൊക്കെമാത്രമേ ഇവരോട് പെരുമാറാൻ പാടുള്ളൂ എന്ന് ആവശ്യപ്പെടാനുള്ള അവകാശം പോതുജനതക്ക് കൈ വരുന്നതാണ്.. അതിനു സർക്കാരുകൾ മുന്നോട്ടു വരികതന്നെ വേണം.. കൂടാതെ സ്വന്തം ആവശ്യത്തിനപ്പുറം പണം തനിക്കുണ്ടെന്ന് കരുതുന്നവരെങ്കിലും ചാരിറ്റി തങ്ങളുടെ പ്രവർത്തി മണ്ഡലത്തിന്റെ ഒരു ഭാഗമാക്കാൻ ശ്രമിക്കണം.. അങ്ങനെ തുടങ്ങി എല്ലാ മനുഷ്യരിലേക്കും  വളരുന്ന ഒരു വികാരമായി അത് മാറുകയും വിളംബരം ചെയ്യാത്ത ചാരിറ്റി ഒരു ശീലമാകുകയും ചെയ്യും... അങ്ങനെ വരുമ്പോൾ ചുരുക്കം ചിലര് ചെയ്യുന്ന നന്മ എന്ന സ്ഥാനത്തു നിന്ന് മാറി അതൊരു പൊതു സമൂഹസ്വഭാവമായി മാറുകയും അതിന്റെ ഗുണഫലം ഏറ്റു വാങ്ങേണ്ടി വരുന്നവരോട് ഇപ്രകാരമോക്കെമാത്രമേ പെരുമാറാൻ പാടുള്ളൂ എന്ന് ശക്തമായി ആവശ്യപ്പെടാൻ ഏതൊരുവനും കഴിയുകയും ചാർത്തപ്പെട്ട് നൽകിയ അവരുടെ നെറ്റിയിലെ 'അനാഥർ'  എന്നാ ലേബൽ അഴിച്ചുമാറ്റുവാനും കഴിയും...


[Rajesh Puliyanethu
 Advocate, Haripad]

Thursday, 7 November 2013

സച്ചിൻ ടെണ്ടുൽക്കർ എന്ന വിസ്മയ പ്രതിഭയുടെ വിടവാങ്ങൽ!!


       സച്ചിൻ ടെണ്ടുൽക്കർ എന്ന എല്ലാ ഭാരതീയനും അറിയുകയും ഇഷ്ട്ടപ്പെടുകയും, ആരാധിക്കുകയും ചെയ്യുന്ന മഹാനായ ക്രിക്കറ്റർ തന്റെ ഇരുപത്തിഅഞ്ചു വർഷത്തെ മഹത്തായതും കളങ്കരഹിതവുമായ കർത്തവ്യനിർവഹണത്തിന്റെ ക്രീസ് വിടുന്നു.. സച്ചിനെ അറിയുന്നവർ എല്ലാം തന്നെ അദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലുമൊക്കെ നല്ലത് പറയുന്നതിനായി  ആവേശം കാണിക്കുന്നതും നമ്മൾ കാണുന്നു.. ഏതു കോഹിനൂർ രത്നത്തിന്റെ മാറ്റിലും സംശയം പ്രകടിപ്പിക്കുന്നവർ ഉണ്ടെങ്കിലും ബഹുഭൂരിപക്ഷം അങ്ങനെ അല്ലെന്നത് ആശ്വാസം നൽകുന്നു.. നമുക്ക് അടുത്തറിയുന്ന, ഒരുപാടിഷ്ട്ടപ്പെടുന്ന ഒരുവനെക്കുറിച്ച് അറിയാവുന്ന ആരൊടെങ്കിലുമൊക്കെ പത്തു നല്ലവർത്തമാനം പറയുമ്പോൾ കിട്ടുന്ന മനുഷ്യസഹജമായ മനോസുഖമാണ് സച്ചിനെപ്പറ്റി സംസ്സാരിക്കുന്നവർക്കുണ്ടാകുന്നതെന്ന്പറയാം.. ഒരു മനുഷ്യൻ പ്രതിഭകൊണ്ടും, സ്വോഭാവഗുണം കൊണ്ടും നേടിയെടുത്ത ജനഹ്രിദയങ്ങളിലെ സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്.. ഈശ്വരദത്തമായ കഴിവുകളിൽ അഹങ്കരിച്ചു സ്വന്തം കുഴി തോണ്ടുന്നവർക്കും, തന്റെ അംഗീകാരം രാജ്യത്തിന്റെ അതിർവരമ്പുകളും ഭേദിച്ച് സഞ്ചരിക്കുമ്പോൾ ഒരുവൻ എങ്ങനെ വിനയാന്വിതനാകണം എന്നതിനുമോക്കെയുള്ള ഒരു പഠന പുസ്തകമായി സച്ചിന്റെ ക്രിക്കറ്റ് ജീവിതം..

       സച്ചിൻ നേടിയെടുത്തത് അദരവുകളും, അങ്ങീകാരങ്ങളും മാത്രമായിരുന്നില്ല; മറിച്ച് വിശ്വാസ്സം കൂടിയായിരുന്നു.. ആ വിശ്വാസ്സങ്ങൾ 'സച്ചിൻ ഇപ്രകാരം ആയിരിക്കും' എന്ന ഒരു ജനതയുടെ വിശ്വാസ്സമായിരുന്നു.. 'സച്ചിൻ ഇപ്രകാരം ആയിരിക്കും' എന്നാ വിശ്വാസ്സത്തിന്റെ ശീർഷകത്തിൽ ഒരുപാടു കാര്യങ്ങൾ ഉൾക്കൊണ്ടിരുന്നു.. അതിലൊന്ന് ഇന്ത്യൻ ക്രിക്കറ്റിനെ താങ്ങിനിര്ത്തുന്നതിനുള്ള കരുത്ത് സച്ചിന്റെ ചുമലുകൾക്ക് ഉണ്ടെന്നതായിരുന്നു.. കേവലം കുറച്ചു വർഷങ്ങൾക്ക് മുന്പുവരെ സച്ചിന്റെ വിക്കറ്റ് വീണാൽ ഉടനെ TV ഓഫ്‌ ചെയ്തു എഴുനേറ്റു പോകുന്ന ലക്ഷക്കണക്കിന്‌ ക്രിക്കറ്റ് പ്രേമികൾ അതിന്റെ ചെറിയ ഉദാഹരണം മാത്രം.. സച്ചിൻ ക്രിക്കറ്റിനെ ഒറ്റുകൊടുക്കില്ല എന്ന വിശ്വാസ്സം,  തങ്ങളുടെ ആരാധനാ പുരുഷൻ അഹങ്കാരത്താൽ വികൃതരൂപം പ്രാപിക്കില്ല എന്നാ വിശ്വാസ്സം... അങ്ങനെ നീളുന്നു അവ.. ആവിശ്വാസ്സങ്ങളെയെല്ലാം പൂർത്തീകരിച്ചുതന്നെയാണ് തന്റെ വിടവാങ്ങൽ മൽസ്സരത്തിനു പാടുകെട്ടുന്നതിന് അദ്ദേഹം തയ്യാറെടുക്കുന്നത്.. 

       റെക്കോർഡ്‌ കൾ കൊണ്ട് ഒരു പെരുമല സൃഷ്ടിച്ചാണ് സച്ചിൻ വിടവാങ്ങുന്നത്.. റെക്കോർഡ്കൾ ഭെദിക്കപ്പെടുവാനുള്ളയാണ് എന്നതിനാൽ അവയൊക്കെ തിരുത്തി എഴുതപ്പെടുമെന്നും കരുതാം.. അന്ന് ഈ റെക്കോർഡ്‌കൾ തിരുത്തിയെഴുതുന്ന പ്രതിഭയ്ക്ക് സച്ചിന്റെ റെക്കോർഡ്കൾ ആണ് താൻ തിരുത്തിയെഴുതിയതെന്നത് കൂടുതൽ അഭിമാനത്തിനും വഴി നൽകിയേക്കാം.. പക്ഷെ സച്ചിൻ ഒഴിച്ചിട്ടുപോകുന്ന സ്ഥാനം നികത്താൻ മറ്റൊരാൾക്ക് കഴിയും എന്നെനിക്ക് തോന്നുന്നില്ല... കാരണം കഴിഞ്ഞ ഇരുപത്തി അഞ്ചു വർഷക്കാലമായി ഓരോ ഭാരതീയന്റെയും മനസ്സിലാണ് ഈ ഇതിഹാസ്സം സ്ഥാനം പിടിച്ചാത്.. അവിടെ മറ്റൊരുവനെയും പകരം സ്ഥാപിക്കാൻ അവർ തയ്യാറല്ല എന്നതാണ് സത്യം...

       സച്ചിന്റെ കാലഘട്ടത്തിന് അപ്പുറമെന്നും ഇപ്പുറമെന്നും ഇനിയും ക്രിക്കറ്റിന്റെ ചരിത്രത്തെ വിശേഷിപ്പിച്ചു എന്ന് വരാം.. പക്ഷെ സച്ചിന്റെ കാലത്തിനെയാണ് ക്രിക്കറ്റിന്റെ ഒരു കാലഘട്ടം എന്ന് വിശേഷിപ്പിക്കപ്പെടെണ്ടത് എന്നാണ് എന്റെ പക്ഷം..

       സച്ചിന് ശേഷം ഇന്ത്യൻ ടീം ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ ഏതൊരു ക്രിക്കെറ്റ് പ്രേമിയുടെയും മനസ്സില് ഒരു ശൂന്യത അനുഭവിക്കുന്നുണ്ടാകും.. പലരും യാഥാർത്യത്തെ ഉൾക്കൊള്ളാതെ ഒരു നിമിഷം മൈതാനത്ത് തിരയുന്നുണ്ടാകും; തങ്ങളുടെ പ്രിയതാരത്തെ!! ക്രിക്കറ്റിന്റെ ഏതെങ്കിലും ഒരു സജീവ മേഘലയിൽ അദ്ദേഹം ഉണ്ടാകും തീർച്ച.. തന്റെ ക്രിക്കെറ്റ് ജീവിതത്തിന്റെ രണ്ടാം ഇന്നിങ്ങ്സ്സിൽ കൂടുതൽ ജ്വലിച്ചുതന്നെ..........

[Rajesh Puliyanethu
 Advocate, Haripad]

Monday, 14 October 2013

ശൈശവ വിവാഹം തടയുന്നതിനുള്ള UN പ്രമേയം; ഭാരതത്തിന്‌ താൽപ്പര്യമില്ല !!



       ഭാരതം പിന്നോട്ട് നടക്കുകയാണെന്ന് തോന്നുന്നു.. പിന്നോട്ട് നടന്ന് ഭാരതത്തിന്റെ വിസ്തൃതമായ സംസ്കൃതിയിലേക്കും, മഹത്വത്തിലേക്കും എത്തി അവയെ പുനരുജ്ജീവിപ്പിക്കുകയല്ല ലക്‌ഷ്യം; മറിച്ച് പ്രാചീന ഭാരതത്തിന്റെ ദുഷിപ്പുകളെ കണ്ടെത്തി അവക്ക് 'മതപരം' എന്ന ലേബൽ നൽകി ആധുനിക സമൂഹത്തിൽ ലയിപ്പിക്കാനാണ് ഒരു വിഭാഗം ശ്രമിച്ചു വരുന്നത്.. അതിന് പൊതു സമൂഹത്തിന്റെ മുഴുവൻ പിന്തുണ ഉണ്ടാകുന്നു എന്ന് കരുതുക വയ്യ.. എന്നാൽ ഒരു വിഭാഗം ഒന്നിച്ചു നിന്ന് അപ്രകാരം ശ്രമിക്കുന്നതിനാലും, അവര്ക്ക് ഒറ്റക്കെട്ടായി നിന്ന് വോട്ട് ചെയ്യാനുള്ള ശക്തിയുണ്ടെന്നുള്ള തോന്നൽ ഉള്ളതിനാലും ഭാരത സർക്കാരിന്റെ പിന്തുണ അവർക്കുണ്ട് !! കോണ്ഗ്രസ് നേതൃത്വം നൽകുന്ന സര്ക്കാരിന്റെ മ്ലേശ്ചമായ വോട്ട് രാഷ്ട്രീയത്തെയും, പിടിപ്പുകേടിനെയും, മതപ്രീണനനയങ്ങളെയും ലോകത്തിന്റെ മുന്നിൽ യാതൊരു മടിയും കൂടാതെ പ്രദർശിപ്പിച്ച് നമ്മുടെ രാജ്യത്തെ ആകമാനം നാണം കെടുത്തുന്ന രീതിയിൽ വരെ കാര്യങ്ങൾ എത്തിനിൽക്കുന്നു...  

        വിവാഹ പ്രായം കുറയ്ക്കുക എന്നാ രാജ്യത്തിന്‌ യാതൊരു താൽപ്പര്യവും ഇല്ലാത്ത വിഷയത്തിനു വേണ്ടിയാണ് നമ്മുടെ രാജ്യത്തിന്റെ സമയവും, ഉർജ്ജവും കഴിഞ്ഞ കുറച്ചു നാളുകളായി നഷ്ട്ടപ്പെട്ടു കൊണ്ടിരിക്കുന്നത്.. മുസ്ലിം മതവിഭാഗത്തിലെതന്നെ ഒരു വിഭാഗത്തിൽ നിന്ന് മാത്രമാണ് അപ്രകാരമുള്ള ഒരു ആവശ്യം ഉയർന്നു വന്നിരിക്കുന്നത്.. പല മുസ്ലീം വിഭാഗങ്ങളും, പുരോഗമന പ്രസ്ഥാനങ്ങളും വിവാഹപ്രായം കുറയ്ക്കുക എന്ന ആശയത്തെ എതിർക്കുന്നു എന്നത് ആശാവഹമായ ലക്ഷണമാണ്. മുസ്ലിം വ്യക്തി നിയമങ്ങൾ വിവാഹപ്രായത്തിന് വ്യക്തമായ ഒരു പ്രായം നിശ്ചയിച്ചിരിക്കുന്നില്ല; അതിനാൽ ഏതു പ്രായത്തിലും വിവാഹമാകാം എന്നാണ് അവർ പറഞ്ഞു വെയ്ക്കുന്നത്.. വിവാഹപ്രായം '18' എന്ന് നിശ്ചയിച്ചിരിക്കുന്നത് ഏതു പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് എന്നും അവർ ചോദിക്കുന്നു.. 

       ശൈശവവിവാഹം, സതി എന്നിവ ഭാരതത്തിൽ നിന്നും പണ്ട് പുരാതനകാലത്തുതന്നെ ഇവിടുത്തെ മഹാരധന്മാരായ സാമൂഹിക പരിഷ്ക്കർത്താക്കളുടെ പുരോഗമനപരവും, ദീർഘവീക്ഷണപരവുമായ ചിന്തകളുടെയും, പ്രവർത്തനങ്ങളുടെയും അവയ്ക്ക് പൊതു സമൂഹത്തിൽ ഉണ്ടായ അന്ഗീകാരത്തിന്റെയും ഒക്കെ ഫലമായി തൂത്തെറിയപ്പെട്ടിട്ടുള്ളവയാണ്.. അവയിലോന്നിനെത്തന്നെ പൊടിതട്ടിയെടുത്ത് ഈ ആധുനിക സമൂഹത്തിൽ നടപ്പിലാക്കാൻ ഇറങ്ങിത്തിരിച്ചവരുടെ ബോധമണ്ഡലം എന്തുകൊണ്ട് നിര്മ്മിച്ചിരിക്കുന്നു എന്നാണ് മനസ്സിലാക്കാൻ കഴിയാത്തത്.. മതത്തിന്റെ പശ്ചാത്തലത്തിൽ ഉയരുന്ന കലുഷിതമായ ഒരു തർക്കം ഇവിടെനിന്നും ഒഴിഞ്ഞുപോകാൻ പാടില്ല എന്ന് അവർ ആഗ്രഹിക്കുന്നു എന്ന് തോന്നുന്നു!!

       ഒരു പെണ്‍കുട്ടിക്ക് കുടുംബ ജീവിതത്തിലേക്ക് കടക്കുന്നതിനു മുൻപ് ശാരീരികമായും, മാനസികമായും ഉള്ള വളര്ച്ചയും, പക്വതയും നേടണമെന്നും അവൾ സാമൂഹികപരമായും, രാഷ്ട്രീയപരമായും സ്വതന്ത്രമായ ചിന്തയും അവബോധവും ഉള്ളവളാകണമെന്നും കുടുംബജീവിതത്തെക്കുറിച്ച് സ്വന്തമായ കാഴ്ചപ്പാടുകൾ രൂപീക്രിതമായവൾ ആകണമെന്നും, അവൾ സാമാന്യമായെങ്കിലും വിദ്യാഭ്യാസം നേടിയിരിക്കണമെന്നും ഒക്കെയുള്ള പൊതു ചിന്താഗതികളിൽ നിന്നും രൂപം കൊണ്ടതാണ് ശൈശവ വിവാഹം  നിയന്ത്രിക്കുക എന്നാ ലോകവ്യാപകമായി അന്ഗീകരിക്കപ്പെട്ട ആശയം.. ഭാരതം ഇത്തരം പുരോഗമനപരമായ ആശയങ്ങൾക്ക് നേതൃത്വം കൊടുക്കണമെന്നാണ്  ഓരോ ഭാരതീയനും ആഗ്രഹിക്കുന്നത്..എന്നാൽ ഭാരതത്തെ നാണം കെടുത്തുന്ന രീതിയിലാണ് ശൈശവ വിവാഹം പുന:സ്ഥാപിക്കണം എന്ന രീതിയിൽ ഒരു വിഭാഗം മുറവിളി കൂട്ടുന്നത്‌........`..

       സ്ത്രീകളുടെ വിവാഹപ്രായം 18 ൽ നിന്നും കുറയ്ക്കുക എന്നതാണ് ആവശ്യം.. ശ്രദ്ദേയമായ വസ്തുത പ്രസ്തുത ആവശ്യവുമായി ഒരു സ്ത്രീപോലും രംഗത്ത് വന്നില്ല എന്നതാണ്.. അതിൽ നിന്നും മനസ്സിലാക്കേണ്ടത് സ്ത്രീക്ക് 18 വയസ്സിന് താഴെ വിവാഹിതയാകാൻ താൽപ്പര്യമില്ല, എന്നാൽ ഒരു കൂട്ടം പുരുഷന്മാര്ക്ക് 18 ൽ താഴെ പ്രായമുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കാൻ താല്പ്പര്യമുണ്ട് എന്നല്ലേ?? അതിനു തയ്യാറല്ലാത്ത പെണ്‍കുട്ടികളെ നിയമത്തിന്റെയും, മതത്തിന്റെയും പേര് പറഞ്ഞു വിവാഹത്തിൽ കൊണ്ടുചെന്നെത്തിക്കുക... അതുവഴി മുസ്ലിം മതത്തിലെ പെണ്‍കുട്ടികൾക്ക് ഭൂമിയും ആകാശവും സ്വതന്ത്രമായ ചിന്തയോടെ കാണുവാനുള്ള സ്വാതന്ത്ര്യത്തെ നിഷേധിക്കുകയും ആവർ എന്നും ഒരു വിഭാഗം മതമേലാളൻമാരുടെ ആഗ്രഹത്തിനപ്പുറം വളരാൻ ശേഷിയില്ലാത്തവരുമായി നിലനിർത്തുക എന്നതുമാണ്.. ഇത്തരം സഹൂഹത്തിൽ ഇരുൾ വീഴ്ത്തുന്ന ചിന്തകൾക്കെതിരെയുള്ള പോരാട്ടങ്ങൾക്കാണ്  ഭാരതം പോയകാലങ്ങളിൽ വേദിയായതും തെളിമയാർന്ന പുരോഗമന ചിന്തകൾ  വിജയം കൈവരിച്ചതും.. ഇവിടെ നടന്ന പഠനങ്ങൾ സമൂഹത്തിൽനിന്നുമാണ്, ജനമനസ്സുകളിൽ നിന്നുമാണ്.. ഒരു മനസ്സിൽ  നിന്നും മറ്റൊരു മനസ്സിലേക്ക് എത്തിയ നന്മയുള്ള  ഒരേ ആശയത്തിന്റെ കൂട്ടായ്മയാണ്.. അതുതന്നെയാണ് പില്ക്കാലത്ത് ഭാരതത്തിൽ ശൈശവ വിവാഹം നിയമം മൂലം തന്നെ നിരോധിക്കുന്ന നിലയിലേക്ക് എത്തിയതും.. ഭാരതത്തിലെ നിയമത്തിനു അതീതമായി വ്യക്തിനിയമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനങ്ങളും ഇല്ലാതെയാകണം.. ഏതു പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ശൈശവവിവാഹം നിർത്തലാക്കിയതെന്ന് ചോദിക്കുന്നവരോട് ഒരു മറുചോദ്യം ചോദിക്കട്ടെ.. ഏതു പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സതി നിർത്തലാക്കിയത്?? സതി നിർത്തലാക്കിയത്തിനു പിന്നിൽ പഠനങ്ങൾ ഒന്നും നടന്നിരുന്നില്ല എന്നും അതിനാൽ പഠനങ്ങൾക്ക് അടിസ്ഥാനമില്ലാതെ നിർത്തലാക്കിയ സതി പുന:സ്ഥാപിക്കേണ്ടതുമാണെന്ന് വാദിക്കത്തക്ക മൌഡ്യം ആർക്കെങ്കിലുമുണ്ടാകുമെന്നു കരുതാമോ?? 

       വിവാഹപ്രായം പെണ്ണിന് 18 ൽ നിന്നും താഴ്ത്തി ഒരു 2 ഓ 3 ഓ വയസ്സിനു ശേഷം എപ്പൊളുമാകാം എന്നനിലയിൽ വിധിക്ക ണമെന്നുമുള്ള നിലയിലാണ് ഒരു വിഭാഗം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.. അതിന് ശരിയത്ത് നിയമങ്ങളുടെ പിന്തുണയുണ്ട് എന്ന നിലയിലാണ് അവർ വാദിക്കുന്നത്... ടി ആവശ്യം നേടിയെടുത്തിയത്തിനു ശേഷം വേണം 18 നു താഴെ പ്രായത്തിൽത്തന്നെ പെണ്‍കുട്ടികളെ  വിവാഹം കഴിച്ചയച്ചേ  മതിയാകൂ എന്നാ ആവശ്യം ഉന്നയിക്കാൻ.. അപ്പോഴാണ്‌ അത് തികഞ്ഞ താലിബാൻ നിയമമാകുന്നത്..ഇപ്പോഴത്തെ നിലപാട് താലിബാനിസ്സത്തിലെക്കുള്ള യാത്രയും!!

       എല്ലാക്കാലത്തും സ്വന്തമായ നിലപാടുകളും താല്പ്പര്യങ്ങളും സമൂഹത്തിൽ അടിച്ചേൽപ്പിക്കാനും അതിൽ നിന്നും മുതലെടുക്കുവാനും ശ്രമിക്കുന്നവർ ഉണ്ടാകും., അതിനെ തിരിച്ചറിഞ്ഞു പരാജയപ്പെടുത്തുന്നതാണ് ശക്തമായ ഒരു സമൂഹത്തിന്റെ കർത്തവ്യവും.. പക്ഷെ സമൂഹം നടത്തുന്ന അത്തരം പ്രവർത്തനങ്ങൾക്ക്  ആഘാതമേൽപ്പിക്കുകയും നാടിനെ ആകമാനം നാണം കെടുത്തുന്നതുമായ നടപടിക്രമങ്ങളാണ് കേന്ദ്ര ഗവണ്മെൻറ്റ്‌ സ്വീകരിക്കുന്നത് എന്നത് നിരാശാജനകമാണ്.. ഇവിടെ ന്യൂനപക്ഷത്തിലെ ന്യൂനപക്ഷത്തിനെ പ്രീണിപ്പിക്കുക എന്ന ഉദ്ദേശത്തിലാണെന്നു തോന്നുന്നു UN പ്രമേയത്തെ അനുകൂലിച്ചു വോട്ടു ചെയ്യാൻ ഭാരതം മടിച്ചു നിന്നത്.. ശൈശവ വിവാഹം ഇല്ലാതാക്കുക, ബലപ്രയോഗത്തിലൂടെയുള്ള വിവാഹം തടയുക എന്നതായിരുന്നു പ്രമേയത്തിന്റെ ഉള്ളടക്കം.. എന്തുകൊണ്ടാണ് പുരോഗമനപരമായ ഈ ആശയത്തിന് നേരെ ഭാരതം മുഖം തിരിച്ചു  നിന്നത്?? 107 രാജ്യങ്ങൾ പിന്തുണച്ച ആ പ്രമെയത്തിൽ ഭാരതം കണ്ട പോരായ്മ എന്തായിരുന്നു?? ആരുടെ ക്ഷേമമാണ് അതുവഴി ഇവിടുത്തെ ഭരണാധികാരികൾ ലക്ഷ്യമാക്കുന്നത്?? ക്ഷേമത്തെ സംരക്ഷിക്കുന്നതിലുപരി താൽപ്പര്യം സംരക്ഷിക്കുന്ന ഒരു തീരുമാനമായിപ്പോയി അതെന്നു പറയേണ്ടി വരും.. അതുവഴി ലോകരാജ്യങ്ങളുടെ മുൻപിൽ ഭാരതത്തിന്റെ ചേതനക്ക് വിഘാതം സംഭവിച്ചു എന്നേ കാണുവാൻ കഴിയൂ..

       സാമൂഹികമായും, ആശയപരമായും, മതപരമായും എല്ലാം ഭാരതം ആര്ജ്ജിക്കാൻ ശ്രമിക്കുന്ന മുന്നെറ്റങ്ങൾക്ക്  തീര്ച്ചയായും വിഘാതമാണ് മതത്തിൽ അടിസ്ഥാനത്തിൽ ഒരു വിഭാഗം ആവശ്യപ്പെടുന്ന ശൈശവ വിവാഹം.. അത് സമൂഹത്തിൽ ചർച്ച പോലും ചെയ്യാതെ തള്ളിക്കളയണം.. ശൈശവ വിവാഹത്തെക്കുറിച്ച് പഠനം നടത്തിയ ഒരു മെഡിക്കൽ സംഘം ആയിരുന്നു കുറഞ്ഞ പ്രായമാണ് പെണ്കുട്ടികൾക്ക് വിവാഹത്തിനു അനുയോജ്യം എന്ന് നിർദ്ദേശിച്ചിരുന്നത് എങ്കിൽ ചർച്ചക്കെങ്കിലും വിധേയമാകത്തക്കപ്രാധാന്യം അതിനു നൽകാമായിരുന്നു.. സാമൂഹിക സ്ഥിതികളെ അട്ടിമറിക്കത്തക്ക നിർദ്ദേശങ്ങൾ മതത്തിന്റെ പിന്തുണയിൽ വന്നാൽ അവ ഒട്ടും തന്നെ സ്വീകരിക്കപ്പെടാൻ പാടില്ല എന്നതാന് എന്റെ പക്ഷം... പക്ഷെ ഖേദകരമായ വസ്തുത മത പ്രീണനത്തിനു വേണ്ടിയും, വല്ല വിധേനയും അടുത്ത തെരഞ്ഞെടുപ്പിനെ അതിജീവിക്കുക എന്ന ഉദ്ദേശത്തിലും കേന്ദ്ര സര്ക്കാർ തന്നെ പിന്തിരിപ്പൻ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നു എന്നതാണ്....


[Rajesh Puliyanethu
 Advocate, Haripad]

Wednesday, 9 October 2013

ഹരിപ്പാട് ബോയ്സ് ഹൈസ്കൂൾ ഗ്രൌണ്ട് സംരക്ഷണം; ഒരു സാമൂഹിക ആവശ്യകത...!!!

       ഒരു പ്രദേശത്തെക്കുറിച്ച് ഓർമ്മപ്പെടുത്തുംപോൾത്തന്നെ ഒരുവന്റെ മനസ്സിലേക്ക് ആ പ്രദേശത്തിന്റെ തനതായ ചില പ്രത്യേകതകൾ കടന്നു വരും.. അത് ആ പ്രദേശത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തിൽ, ഒരു പ്രത്യേക സംഭവത്തിനു വേദിയായി എന്ന നിലയിൽ, ചില പ്രശസ്തമായതും പ്രാധാന്യമർഹിക്കുന്നതുമായ സ്മാരകങ്ങൾ, സ്ഥാപനങ്ങൾ എന്നിവ നിലനിൽക്കുനതിന്റെ പേരിൽ, ചില മഹത് വ്യക്തികൾക്ക് ജന്മം നൽകിയിടം എന്നാ പേരിൽ  അങ്ങനെ പലതിന്റെയും പേരിലാണ് ഒരു ദേശം മഹത്തരമാകുന്നതും, പ്രശസ്തമാകുന്നതും..ഒരു ദേശം ഉൾക്കൊള്ളുന്ന ഇത്തരം ചില പ്രാധാന്യങ്ങൾ ആ പ്രദേശത്തിന്റെ അസ്തിത്വവും, ആ നാട്ടുകാരുടെ അഭിമാനവുമാണ്.. സംഭവങ്ങളുടെയും, സ്ഥാപനങ്ങളുടെയും പ്രാധാന്യവും പ്രശസ്തിയും അതിലെ ഏറ്റക്കുറച്ചിലുകളും പലയിടങ്ങളിൽ പലതായിരിക്കുമെങ്കിലും തന്റെ ദേശത്തെ സ്നേഹിക്കുകയും, അതിന്റെ പ്രത്യേകതകളിൽ അഭിമാനിക്കുകയും ചെയ്യുന്നവർക്ക് വിലമതിക്കാൻ കഴിയാത്ത വൈകാരിക മുഖങ്ങളാണ് ഇത്തരം കാലത്തിന്റെ ശേഷിപ്പുകൾ..

       മയൂര സന്ദേശത്തിന്റെ നാടായ ഹരിപ്പാടിനും ഇവിടുത്തെ നാട്ടുകാർക്കും ഉണ്ട്; വൈകാരികമായ ചില ബന്ധങ്ങൾ!! സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ചരിത്രമുറങ്ങുന്ന കൊട്ടാരങ്ങൾ, പായിപ്പാട് വള്ളം കളി, ആരാധനാലയങ്ങൾ, ആചാരങ്ങൾ, ചടങ്ങുകൾ അങ്ങനെ നീളുന്നു അവ,, ഈ ശ്രേണിയിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ടു സ്ഥാപനങ്ങൾ ഉണ്ട്.. ഹരിപ്പടിന്റെ തലമുറകളെ അക്ഷരം പഠിപ്പിച്ച രണ്ടു സ്കൂളുകൾ.. ഹരിപ്പാട് ഗവ: ബോയ്സ് ഹൈസ്കൂൾ, ഹരിപ്പാട് ഗേൾസ്‌ ഹൈസ്കൂൾ എന്നിവ..അതിൽ ഹരിപ്പാടിന്റെ തലമുറകളെ കായികമായിക്കൂടി പ്രാപ്തരാക്കി എന്ന പ്രശംസ ഹരിപ്പാട് ഗവ: ബോയ്സ് ഹൈസ്കൂളിന് അർഹമായതാണ്.. അനവധി ഉന്നത വിജയങ്ങൾ കരസ്ഥമാക്കുകയും പല പ്രതിഭകളെയും രാജ്യത്തിന്‌ സംഭാവനചെയ്യുകയും ചെയ്ത ഈ സ്ഥാപനങ്ങൾ ഇന്ന് അതീവ ജീർണ്ണതയിലേക്കാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്.. അധികാരികളുടെ കേടുകാര്യസ്തതയിലും, അലംഭാവത്തിലും തുടങ്ങി വ്യക്തിതാല്പ്പര്യങ്ങളും, മുതലെടുപ്പുകളും, ലാഭേശ്ച്യയും എല്ലാം ഇത്തരം ജീർണ്ണതകൾക്ക് കാരണമായിട്ടുണ്ട്..

       അവഗണിച്ചു നശിപ്പിക്കുക എന്നതിൽ തുടങ്ങി തല്ലിത്തകർക്കുക എന്നതിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്‌ എന്ന് തോന്നുന്നു.. ടൌണ്‍ ഹാൾ - എഴിക്കകത്ത് ജങ്ങ്ഷൻ റോഡിനെ നാഷണൽ ഹൈവേയുമായി ബന്ധിപ്പിക്കുന്ന ഒരു റോഡ്‌ ഹരിപ്പാട് ഗവ: ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽക്കൂടി നിര്മ്മിക്കുക എന്താണ് ഹരിപ്പാടിന്റെ വികസ്സനത്തിനായി കണ്ടെത്തിയിരിക്കുന്ന പുതിയ മാർഗ്ഗം.. ഒരു സുരേഷ് ഗോപി ചിത്രത്തിലെ ഡയലൊഗ് കടമെടുത്തു പറഞ്ഞാൽ- വികസ്സനമെന്ന് പറയുന്നതാണെല്ലോ ജനങ്ങളുടെ കണ്ണിൽ പോടിയിടാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗ്ഗം!! ഹരിപ്പടിന്റെ ട്രാഫിക് ബ്ലോക്കിന് ശാശ്വത പരിഹാരം എന്നതാണ് പ്രഖ്യാപനം.. എന്നാൽ ചില വ്യക്തികളുടെ മാത്രം താല്പ്പര്യങ്ങളെയും, ചില വാക്ദാനങ്ങളുടെയും പൂർത്തീകരണത്തിനാണ് യാതൊരു മനസാക്ഷിക്കും നിരക്കാത്ത ഈ പ്രവർത്തനം എന്ന് സ്പഷ്ട്ടം..  

       നിലവിലെ ഹരിപ്പാട് ഗവ: ബോയ്സ് ഹൈസ്കൂൾ ഗ്രൌണ്ടിന്റെ കിഴക്കെ അതിരിൽക്കൂടിയായിരിക്കും പ്രസ്തുത റോഡ്‌ കടന്നു പോകുന്നതെന്നാണ് ടി തീരുമാനം കൈക്കൊണ്ട കാർത്തികപ്പള്ളി താലൂക്ക് വികസ്സനസമിതിയുടെ വിശദീകരണം.. എന്നാൽ അതുതന്നെ എതിർപ്പുകൾ കുറക്കാനുള്ള അടവായി മാത്രമേ കാണാൻ കഴിയൂ..   ടൌണ്‍ ഹാൾ - എഴിക്കകത്ത് ജങ്ങ്ഷൻ റോഡിൽ നിന്നും ആരംഭിച്ച്  ഗ്രൌണ്ടിന്റെ വടക്ക് വശം എത്തി നില്ക്കുന്ന റോഡ്‌  ഗ്രൌണ്ടിന്റെ കിഴക്കെ അതിരിൽ നിന്നും ഏകദേശം 10 മീറ്റർ പടിഞ്ഞാറോട്ട് മാറിയാണ് നിലകൊള്ളുന്നത്.. ആ റോഡ്‌ ഹൈവേയുമായി ബന്ധിപ്പിക്കുമ്പോൾ ടി റോഡിന്റെ തുടർച്ചയായി മാത്രമേ സാധ്യമാകുകയുള്ളു... അങ്ങനെ വന്നാൽ നിലവിലെ  ഗ്രൌണ്ട് കിഴക്കേഅതിർത്തിയിൽ നിന്നും പ്രസ്തുത റോഡിന്റെ വീതിസഹിതം 12  മീറ്റർ കുറവ് വരുന്നതാണ്.. നിലവിലെ  ഗ്രൌണ്ടിന് തന്നെ 70 മീറ്ററിൽ താഴെമാത്രമേ വീതിയുള്ളൂ.. ഒരു സ്റ്റാൻഡേർഡ് ഗ്രൌണ്ടിന്റെ വീതി 140 മീറ്റർ വേണമെന്നിരിക്കെ  ഗ്രൌണ്ട് നിലവിൽത്തന്നെ അനുഭവിക്കുന്ന സ്ഥലപരിമിതി വ്യക്തമാണ്..  ഗ്രൌണ്ടിന്റെ കിഴക്കേ അതിർത്തിയിൽക്കൂടി മാത്രമാണ് റോഡ്‌ കടന്നുപോകുന്നതെന്ന കാർത്തികപ്പള്ളി താലൂക്ക് വികസ്സനസമിതിയുടെ കണ്ണിൽ പൊടിയിടാനുള്ള വാദം അങ്ങീകരിച്ചാൽ; അതുതന്നെ  ഗ്രൌണ്ടിനെ നശിപ്പിക്കുന്നതാണ്.. 

       . ടൌണ്‍ ഹാൾ - എഴിക്കകത്ത് ജങ്ങ്ഷൻ റോഡിനെ നാഷണൽ ഹൈവേയുമായി ബന്ധിപ്പിക്കുന്ന ഒരു റോഡ്‌ ഹരിപ്പാട്ട് അനിവാര്യമാണ് എന്നുതന്നെ കരുതുക.. ഹരിപ്പാടിന്റെ ഒരു ഐഡെൻടിറ്റിയായ  ഗവ: ബോയ്സ് ഹൈസ്കൂൾ ഗ്രൌണ്ടിനെ നശിപ്പിച്ചുകൊണ്ട് തന്നെ അത് നടപ്പിലാക്കണമെന്ന് എന്താണ് നിര്ബന്ധം?? നിലവിൽത്തന്നെ ടൌണ്‍ ഹാൾ - എഴിക്കകത്ത് ജങ്ങ്ഷൻ റോഡിൽ നിന്നും ആരംഭിച്ച്  ഗ്രൌണ്ടിന്റെ വടക്ക് വശം എത്തി നില്ക്കുന്ന റോഡ്‌ കിഴക്കോട്ട്തിരിഞ്ഞ്  ഹൈവേയിലേക്ക് ബന്ധപ്പെടുന്നുണ്ട്.. ടി റോഡ്‌ വികസിപ്പിച്ച് ഗതാഗതത്തിന് ഉപയുക്തമാക്കിയാൽ താലൂക്ക് ആഫീസ്, പോലീസ് സ്റ്റേഷൻ തുടങ്ങിയിടങ്ങളിൽ എത്തുന്നവർക്കും വളരെ അധികം പ്രയോജനകരമായിരിക്കും.. അത് ഹരിപ്പാട്ട്‌ ഭാവിയിൽ വരാനിരിക്കുന്ന റെവന്യൂ ടവറിനും പ്രയോജനകരമാകുന്നതാണ്.. വസ്തുതകൾ ഇങ്ങനെയിരിക്കെ ഗ്രൌണ്ടിൽക്കൂടിയുള്ള റോഡ്‌ നിർമ്മാണപദ്ധതി ദുരൂഹവും സ്വാർഥതാല്പ്പര്യങ്ങളെമാത്രം മുൻനിർത്തിയുള്ളതാണെന്നും കാണാവുന്നതുമാണ്.. 

       ഹരിപ്പാട്‌ ബോയ്സ് ഹൈസ്കൂൾ ഗ്രൌണ്ടിന് പ്രത്യേകതകൾ പലതാണ്.. ഇത് സർക്കാർ ഉടമസ്ഥതയിലുള്ള സമീപപ്രദേശത്തിലെ ഏകഗ്രൗണ്ടാണ്.. മറ്റ് സർക്കാർ സ്കൂളുകളിലെ സഹിതം കായിക പരിപാടികൾ അരങ്ങേറുന്നത്  ഹരിപ്പാട്‌ ബോയ്സ് ഹൈസ്കൂൾ ഗ്രൌണ്ടിൽ വെച്ചാണ്.. പഞ്ചായത്ത്- ബ്ലോക്ക് തലങ്ങളിലെ കായിക മത്സ്സരങ്ങളും അരങ്ങേറുന്നതിനുള്ള ഏകവേദിയാണിത്.. ഇവിടെ വർഷങ്ങളായി നടന്നു വരുന്ന ക്രിക്കറ്റ് ടൂർണമെന്റുകൾ നാട്ടിലെ ആയിരക്കണക്കിന് കായികപ്രേമികളുടെ താല്പ്പര്യമാണ്.. ഒളിമ്പ്യൻ അനിലിനെപ്പോലെയുള്ള പ്രതിഭാശാലികളെ രാജ്യത്തിന്‌ ലഭിച്ചതിനുപിന്നിലും ഹരിപ്പാട്‌ ബോയ്സ് ഹൈസ്കൂൾ ഗ്രൌണ്ടിന് വ്യക്തമായ പങ്കുനിർവഹിക്കാൻ കഴിഞ്ഞിരുന്നു എന്നത് ഓരോ ഹരിപ്പാട്ടുകാരനിലും അഭിമാനത്തെ ഉണർത്തുന്നു.. ഹരിപ്പാട്ടുനിന്നോ വളരെ വിസ്തൃതമായ സമീപപ്രദെശത്തുനിന്നൊ കഴിഞ്ഞ അൻപത് വർഷത്തിനിടയിൽ ഒരു കായിക പ്രതിഭ ഉയർന്നു വന്നിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ  ഹരിപ്പാട്‌ ബോയ്സ് ഹൈസ്കൂൾ ഗ്രൌണ്ട് വ്യക്തമായ പങ്ക് വഹിച്ചിട്ടുണ്ടാകും; നിസ്സംശയം!

        ഹരിപ്പാട്‌ ബോയ്സ് ഹൈസ്കൂൾ ഗ്രൌണ്ട് നശിപ്പിച്ചുകൊണ്ട് ഒരു റോഡ്‌ വരുന്നു എന്ന് കേട്ടപ്പോൾത്തന്നെ വളരെ നിരാശാകരമായ ഒരു വികാരമാണ് ഉണർന്നത്..  ഹരിപ്പാട്‌ ബോയ്സ് ഹൈസ്കൂളിലെ ഒരു പൂർവ്വ വിദ്യാർഥി എന്ന നിലയിലും, ഹരിപ്പാട്‌ ബോയ്സ് ഹൈസ്കൂൾ ഗ്രൌണ്ടിൽ കളിച്ചുവളർന്ന ഒരുവനെന്ന നിലയിലുമാണ് എനിക്കപ്രകാരം അനുഭവപ്പെട്ടതെന്ന് തോന്നി.. പക്ഷെ ടി റോഡിന് എതിരെയുള്ള പ്രചാരവേലകളുമായി പല മുതിർന്ന വ്യക്തികളുമായി സംസ്സാരിക്കേണ്ടി വന്നപ്പോളാണ്; ഈ ഗ്രൌണ്ടുമായി നിലവിൽ യാതൊരുവിധത്തിലും ബന്ധപ്പെട്ടു നിൽക്കാത്ത അവർക്ക് പോലും വൈകാരികമായി അതിനോടുള്ള ബന്ധം മനസ്സിലാക്കാൻ കഴിഞ്ഞത്.. പത്തു പൈസ്സക്കും, ഇരുപത്തി അഞ്ചു പൈസക്കും വരെ കളം വെട്ടിയും, കാർഡു വിറ്റും പണം സമ്പാദിച്ച്  ഗ്രൌണ്ട് അവർ യാഥാർഥയമാക്കിയ കഥകൾ, അതിനൊപ്പം മണ്ണുചുമന്നും നിരത്തിയും തങ്ങളുടെ അധ്വാനവും സമർപ്പിചതിന്റെ ഓർമ്മകൾ; അവരൊക്കെ ശരിക്കും വാചാലരാകുന്നത് കാണാമായിരുന്നു..!! പോതുജനത്തിന്റെ വികാരത്തെയും, നാടിന്റെ താൽപ്പര്യത്തെയും, യുവജനതയുടെ ക്ഷേമത്തെയും ഒന്നും മനസ്സിലാക്കുകയോ തിരിച്ചറിയുവാൻ ശ്രമിക്കുകയോ ചെയ്യാതെ എന്തും നശിപ്പിച്ച് തന്റെ നേട്ടങ്ങൾക്ക്‌ വേണ്ടി മാത്രം പ്രവർത്തിക്കാൻ മടിയില്ലാത്ത രാഷ്ട്രീയ ഭരണ നേതൃത്വങ്ങളെ പഴിക്കുന്നവരും, ശപിക്കുന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു... 

       നമ്മുടെ നാട്ടിൽനിന്നും എന്തുകൊണ്ട് കായികപ്രതിഭകൾ ഉയർന്നു വരുന്നില്ല, എന്തുകൊണ്ട് ലോകത്തിൽ ഭാരതം ഒരു നിർണ്ണായക കായികശക്തി ആകുന്നില്ല എന്നൊക്കെ വിലപിക്കാൻ ഇവിടെ രാഷ്ട്രീയക്കാരുണ്ട്.. സ്വന്തം താൽപ്പര്യത്തിനുവേണ്ടിയും നേട്ടങ്ങൾക്ക്‌ വേണ്ടിയും ഇവിടുത്തെ കായികപ്രതിഭാകളുടെ സാദ്ധ്യതകളെ മുളയിലെനുള്ളുന്ന സ്വാർഥമതികൾ തന്നെയാണ് ഈ ദുരവസ്ഥക്ക് പിന്നിൽ.. 

         ഹരിപ്പാട്‌ ബോയ്സ് ഹൈസ്കൂൾ ഗ്രൌണ്ട് നശിപ്പിച്ചുകൊണ്ടുള്ള ഏതു പ്രവർത്തനത്തെയും പരാജയപ്പെടുത്തെണ്ടത് തന്നെയാണ്..    ഹരിപ്പാട്‌ ബോയ്സ് ഹൈസ്കൂൾ ഗ്രൌണ്ട് ഇല്ലാതാകുന്നത് നാടിന്റെ പൊതു നഷ്ടമാണ്.. അപ്രകാരം പ്രവർത്തിക്കുന്നതാരായാലും അവരെ നാടിന്റെ പൊതുശത്രു വായിക്കണ്ട് ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയും ചെയ്യേണ്ടതാണ്.. ഒരു മൈതാനം നിർമ്മിക്കുക എന്നത് നമ്മുടെ ഹരിപ്പാട്ട്‌ അസംഭവ്യമാണ്.. ഉള്ളത് നിലനിർത്തുകയാണ് അഭികാമ്യം.. ഹരിപ്പടിന്റെ സന്തതികളിൽ ഹരിപ്പാട്‌ ബോയ്സ് ഹൈസ്കൂൾ ഗ്രൌണടിൽ ഓടിക്കളിച്ചിട്ടില്ലാത്ത എത്രപേർ?? നമ്മുടെ വരും തലമുറക്കും പ്രയോജന മാകത്തക്ക വിധത്തിൽ അതിനെ നിലനിർത്തുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കർത്തവ്യമാണ്.. ഈ നാടിനെ സ്നേഹികുകയും ഈ നാടിന്റെ സ്വത്ത് സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവർ ഹരിപ്പാട്‌ ബോയ്സ് ഹൈസ്കൂൾ ഗ്രൌണ്ട് സംരക്ഷണസമിതിക്ക് എല്ലാ വിധപിന്തുണയും നൽകണമെന്നും, അതിനായുള്ള പരമാവധി പ്രചാരണങ്ങൾ നൽകണമെന്നും അഭ്യർഥിച്ചുകൊള്ളുന്നു....


[Rajesh Puliyanethu
 Advocate, Haripad]