Sunday, 2 April 2017

ആധുനികം,, പുരാതനം.....


     മനുഷ്യൻ ആധുനിക കാലത്ത് മാത്രം ജീവിക്കുന്നവനാണ്... പുരാതന കാലത്ത് ഒരുവനും ജീവിച്ചിട്ടില്ല... പൂർവ്വകാലത്തു ജീവിച്ചവർ എല്ലാം മരിച്ചവരാണ്... ജീവിത സൗകര്യങ്ങൾ മാറ്റി നിർമ്മിച്ചതു മാത്രമാണ് പുരാതവും, ആധുനികവും എന്ന വേർതിരിവിന് അടിസ്ഥാനം... തനിക്ക് സമ്മതിച്ചു തരാൻ ബുദ്ധിമുട്ടുള്ള ഒന്നിനെതിരെ ഉയർത്തുന്ന പ്രതിരോധ മാർഗ്ഗമാണ് പലപ്പോഴും '' ഈ നൂറ്റാണ്ടിലാണോ ഇതൊക്കെ?'' എന്ന ചോദ്യം...! പക്ഷെ ചിന്താഗതികൾക്കും,, വിശ്വാസങ്ങൾക്കും,, ആശയങ്ങൾക്കും,, പ്രതിഭാസ്സങ്ങൾക്കും,, അനുഭവങ്ങൾക്കും എല്ലാക്കാലത്തും സമാനതകളുണ്ട്..!! ഇതിനെല്ലാം തന്നെ എല്ലാക്കാലവും വിരുദ്ധ ചേരികളുമുണ്ട്... 

''ആധുനികമെന്നും പുരാതനമെന്നും നിർവ്വചിക്കപ്പെടുന്ന വിരുദ്ധ സമീപനങ്ങളുടെ തനിയാവർത്തനമാണ് കാലാകാലങ്ങളിൽ സംഭവിക്കുന്നത്...''  

 [Rajesh Puliyanethu
  Advocate, Haripad]

Wednesday, 29 March 2017

ലൈംഗീക ഇര സ്ത്രീയോ,, പുരുഷനൊ??


     സ്ത്രീ - പുരുഷ ലൈംഗീക വിഷയങ്ങളിൽ പൊതു സമൂഹം കാട്ടുന്ന അമിത താല്പര്യമാണ് യഥാർഥ അശ്ലീലത...

     ലൈംഗീക വിഷയങ്ങൾക്ക് ഇത്രയധികം വിനിമയമൂല്യമുണ്ടാകുന്നത് സമൂഹത്തിന്റെ മൂല്യച്യുതിയാണ് വെളിവാക്കുന്നത് ...

ലൈംഗീക വിഷയങ്ങൾ ഇത്രയധികം താല്പര്യത്തോടെ ചർച്ച ചെയ്യുന്നവർ ലൈംഗിക പാപ്പരത്തം അനുഭവിക്കുന്ന മനോരോഗികളാണ്... മറ്റൊരുവന്റെ കിടപ്പറയിലേക്ക് ഒളിഞ്ഞുനോക്കുന്നവന്റെ മനസ്സിന്റെ പകർപ്പു തന്നെയാണിതും....!!

ലൈംഗീകതയുമായി ബന്ധപ്പെട്ട ഏതൊന്നും എന്തുകൊണ്ടാണ് പൊതുസമൂഹത്തിന് ഇത്രയധികം ഉത്തേജനം ശ്രൃഷ്ടിക്കുന്നത്...?? പൊതു സമൂഹത്തിന്റെ ഈ അനാവശ്യ താല്പര്യമാണ് ലൈംഗികതയെ ഒരു സ്വകാര്യ വികാരം എന്നതിനപ്പുറത്ത് സമൂഹത്തിൽ വിനിമയം ചെയ്യാൻ പലരേയും പ്രേരിപ്പിക്കുന്നത്....!?

ലൈംഗികത എതിർലിംഗത്തിന്റെ ഇച്ഛക്ക് വിപരീതമായി നടക്കുന്ന അവസ്സരത്തിൽ മാത്രമാണ് നിയമത്തിനും പൊതു സമൂഹത്തിനും അതിൽ ഇടപെടാൻ അർഹത ഉണ്ടാകുന്നത്...

ലൈംഗീകചൂഷണമാണ് അപരാധം... എതൃകക്ഷി സ്ത്രീ ആയാലും പുരുഷനായാലും...!

[Rajesh Puliyanethu
 Advocate, Haripad]

Monday, 20 March 2017

അതിരപ്പള്ളിയുടെ ആസന്ന മൃതി..!!

     
     മരണാസ്സന്നയായി കിടക്കുന്ന ഒരു പ്രിയ ബന്ധുവിനെ കാണാനും അല്പനേരം അടുത്തിരിക്കാനും പോകുന്നതുപോലെ നമുക്ക് അതിരപ്പള്ളിയിലേക്ക് പോകാം... നമ്മുടെ മനസ്സിന്റെ വിങ്ങലും, തേങ്ങലുമായി അവളെ അല്പനേരം നോക്കി നിൽക്കാം... ഈ യൗവ്വനം വിട്ടൊഴിയാത്ത പ്രായത്തിൽ സംഭവിച്ച ദുർഗ്ഗതിയെ ഓർത്ത് വിലപിക്കാം... നിസ്സഹായതയോടെ നമ്മെ നോക്കുന്ന അവളുടെ കണ്ണുകളിൽ നിന്നും നമുക്ക് നോട്ടം പറിച്ചു മാറ്റാം... തിരിഞ്ഞു നടക്കുമ്പോൾ സഹായത്തിനായി അവൾ നടത്തുന്ന പിൻ വിളികൾ കേട്ടില്ലെന്നും നടിക്കാം... ഒടുവിൽ അവളുടെ ദൃഷ്ടിയുടെ സീമകൾക്കപ്പുറമെത്തി നമ്മുടെ നിസ്സഹായതകളെ ഏറ്റു പറഞ്ഞ് ഒരു നെടുവീർപ്പിടാം. തിരികെ നമ്മുടെ ചുട്ടുപഴുത്ത കോൺക്രീറ്റ് കെട്ടിടങ്ങളിലെത്താം... കാട്ടാള ഭരണാധികാരികൾക്കെതിരെ ഒറ്റക്കിരുന്നു സംസ്സാരിക്കാം... ഉറങ്ങാം.... വീണ്ടുമുണരാം... മൂന്നാം ദിവസ്സം ഉയർത്തെഴുനേൽക്കാത്ത അതിരപ്പള്ളിയെ ഓർത്ത് കവിതകളെഴുതാം....

വരൂ,, നമുക്ക് അതിരപ്പള്ളിയിലേക്ക് പോകാം.......

[Rajesh Puliyanethu
 Advocate, Haripad] 

Thursday, 16 March 2017

വേഴാമ്പൽ കാണാത്ത മഴ...!!.


മീനമാസ്സച്ചൂടിതേറെ കനത്തുപോയ് തെളിനീരിതല്പം തരണെയഛ്ചാ...

ഒരു കുഞ്ഞു വേഴാമ്പൽ പടുദാഹ നോവിനാൽ തന്നഛ്ചനോടിങ്ങനെ കേണിടുന്നു...

മഴയെത്തും കാലമതെനിയു മകലെയാണെൻ കുഞ്ഞു ദാഹം സഹിച്ചിടേണം...

കാർമേഘം മൂടുമ്പോൾ,, മാനം കറക്കുമ്പോൾ നിന്നഛ്ചൻ കൂകി പറഞ്ഞു നൽകാം...

മഴ കാത്തുകഴിയുന്ന വേഴാമ്പൽ നാമല്ല,, 
അത് നീ കാണുമീ  ഭൂമിയല്ലൊ?

ഇത്രയും ചൊല്ലീട്ട് മിഴികൾക്കു പൂട്ടിട്ട് അഛ്ചൻ പുള്ളൊന്നമർന്നിരിക്കെ

നെറുകയിലൊരുതുള്ളി ജീവനായ് വീണത് മഴത്തുള്ളിയെന്നൊ നിനച്ചനേരം,,

ഒരു തുള്ളി പലതുള്ളി ചറപറാ തുള്ളികൾ,, ഒരു നൃത്തം വെച്ചിതാ കുഞ്ഞു പുള്ള്....

കാറില്ല, കോളില്ല, ഇടിയില്ല, പിണരില്ല
കാറ്റില്ല കാനന സീമയിലും....

അഛ്ചൻ പറഞ്ഞപോൽ കൂകിപ്പറഞ്ഞില്ല, മഴയെത്തും നേരമണഞ്ഞിതെന്ന്...

മഴകണ്ട കാലവും, മഴ കാത്തകാലവും
എത്രയുണ്ടീനെടു ജീവിതത്തിൽ...

മകനെ നനയല്ലെ, കുളിരല്ല ഈ മഴ
ഈ മഴ, മാനുഷ രാസമഴ....

ഈ മഴ നിൻ ദാഹമകറ്റിടില്ല,, ഈ മഴനിന്നെ കുളിർത്തിടില്ല...
ഈ മഴ കൊന്നിടും എന്നെയും നിന്നെയും, രാസപ്രവാഹ പ്രതിഫലനം...

മാമല കൊന്നവർ, കാനനം കൊന്നവർ, ജീവൻ തുടിക്കുമിടത്തിലെല്ലാ-
മെത്തി കൊല ചെയ്തു, തന്നെ കൊല ചെയ്തു തീരുമീ കൂട്ടം വിഷമഴയിൽ...

മകനേ വനം കൊന്ന, മലകൊന്ന കൂട്ടരീ,, മഴകൊല്ലും പുതിയ കൊല കുതന്ത്രം... 
മകനേ, കുളിക്കൊല്ല,, കുടിക്കൊല്ല നീയീ,, മഴകൊല്ലും പുതിയ കൊലകുതന്ത്രം... 


[Rajesh Puliyanethu
 Advocate, Haripad]

Monday, 27 February 2017

ആമിയിൽ കമൽ തേടുന്നതെന്ത്??

     കമാലുദ്ദീൻ എന്ന സിനിമ സംവിധായകൻ രാഷ്ട്രീയ- വർഗ്ഗീയ രംഗങ്ങളിൽ ഇത്രകണ്ട്  സജീവമായി ഇടപെടാൻ തുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല... നരേന്ദ്ര മോഡി അധികാരത്തിൽ വന്നതിനു ശേഷം രാജ്യത്ത് അസഹിഷ്ണത നിലനിൽക്കുന്നു എന്ന പ്രചാരണത്തിന് പങ്കാളിയായിക്കോണ്ടായിരുന്നു കമലിന്റെ രംഗപ്രവേശം... സി പി എം നെയും ഇസ്ളാമിക തീവ്രവാദികളെയും ഒരുപോലെ പ്രീതിപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്ഥാവനകളും, പ്രവർത്തികളുമായാണ് അദ്ദേഹം മുന്നോട്ടു പോകുന്നതെന്നത് ശ്രദ്ധേയമാണ്... സംഘ്പരിവാറിനെയും, ബിജെപി യെയും, നരേന്ദ്രമോദിയെയും ഒരുപോലെ ആക്രമിക്കുന്നതിൽ അദ്ദേഹം അതീവ ശ്രാദ്ധാലുവാണെന്നും കാണണം... ദേശീയതയിൽ ഊന്നിയ വിഷയങ്ങളിലും, ദേശീയഗാനാലാപന വിഷയങ്ങളിലും സുപ്രീം കോടതി ഉത്തരവിനെപ്പോലും വിമശിക്കുകയും, തള്ളിപ്പറയുകയും ചെയ്യുന്നതിലൂടെ തന്റെ അജണ്ട എന്താണെന്ന് വ്യക്തമാക്കിയ ആളാണ് അദ്ദേഹം ... നരേന്ദ്രമോദിയെ നരാധമാണെന്നു വിളിച്ചുകൊണ്ടും, എം ടി വാസുദേവൻ നായരുടെ വിമർശനസ്വാതന്ത്ര്യത്തെ വിമർശിക്കാൻ ബിജെപി ക്കോ സംഘപരിവാറിനോ അവകാശമില്ല എന്ന് പ്രഖ്യാപിക്കുന്നതിനായി സായാഹ്നധർണകൾ സംഘടിപ്പിക്കുകയും ചെയ്യുകവഴി താൻ ഒരു വിമർശകൻ മാത്രമല്ല ബിജെപി  സംഘപരിവാർ സംഘടനകളോടും പൊതുവായി ഹിന്ദു സമൂഹത്തോടും യുദ്ധപ്രഖ്യാപനത്തിലാണെന്നു കൂടി അദ്ദേഹം വെളിവാക്കി..

     ബിജെപി, സംഘപരിവാർ ഉൾപ്പെടുന്ന ഹിന്ദു സമൂഹത്തെ തള്ളിപ്പറയാത്ത പ്രസ്ഥാനങ്ങളെ ആക്രമിക്കുന്നതിൽ കമൽ കാട്ടുന്ന ജാഗ്രത സ്വോഭാവികമെന്ന് കരുതുക വയ്യ... നിരന്തരം ഈ വിഭാഗങ്ങളോട് സംഘർഷം നിലനിർത്താൻ അദ്ദേഹം കരുതിക്കൂട്ടിയുള്ള പ്രവർത്തനങ്ങൾതന്നെ നടത്തുന്നു എന്ന് കാണണം... അതുവഴി തീവ്രനിലപാടുകൾ സ്വീകരിക്കുന്ന മുസ്ളീം സംഘടനകളെയും, അവർക്ക് കുഴലൂത്തു നടത്തുന്ന സി പി എം നേയും ഒരുപോലെ തന്റെ വർഗ്ഗീയ അജണ്ടകൾക്ക് പിന്നിൽ അണിനിരത്താൻ സാധിക്കുമെന്ന് അദ്ദേഹം കരുതുന്നു...  ബോണസ്സായി സ്ഥാനമാനങ്ങൾ വന്നുചേരുകയും ചെയ്യും..

     ഹിന്ദു വിരുദ്ധൻ എന്ന മേലങ്കി സ്വയം എടുത്തണിഞ്ഞ ആളാണ് കമൽ... അദ്ദേഹം സ്വയം അപ്രകാരം അവരോധിതനാകുന്നതിനുമുൻപ് 'കമൽ' എന്ന പൊയ്‌നാമത്തിനപ്പുറം കമാലുദ്ദീൻ എന്ന യഥാർത്ഥനാമത്തെ തെരഞ്ഞു ആരും പോയിട്ടില്ല... കമലിന്റെ ജാതിയും മതവും തെരഞ്ഞു അദ്ദേഹത്തെ ആക്രമിക്കുക എന്നഅവസ്ഥ സംജാതമാകണമെന്ന് അദ്ദേഹംതന്നെ കണക്കുകൂട്ടിയിരുന്നു...  കമൽ പ്രത്യക്ഷമായും പരോക്ഷമായും നടത്തുന്ന ഹിന്ദുവിരുദ്ധ പ്രവർത്തനങ്ങളോടും പ്രസ്ഥാവനകളോടും ഉള്ള ഹിന്ദു അനുകൂല സംഘടനകളുടെ പ്രതികരണം മതപരമായി തനിക്കെതിരെയുള്ള ആക്രമണങ്ങളായി  വ്യാഖ്യാനിക്കാൻ കഴിയുമെന്ന കണക്കുകൂട്ടലിൽത്തന്നെയാണ് അദ്ദേഹം പ്രവർത്തിക്കുന്നത്... അതിനായി 'മതേതരവാദം' എന്ന പൊയ്മുഖം ധരിച്ച രാഷ്ട്രീയ കക്ഷികളുടെ പിന്തുണ ആർജ്ജിക്കുകയും ചെയ്തതോടെ കമൽ തന്റെ ഉദ്ദേശങ്ങൾ നടപ്പിലാക്കുന്നു എന്നു വേണം കാണാൻ.... ഹിന്ദുവിനെയും മുസ്ലീമിനെയും ഭിന്നിപ്പിച്ചു  സംഘർഷം നിലനിർത്തി മുതലെടുക്കുന്ന ഇപ്പോഴും വിനിമയ സാദ്ധ്യതയുള്ള പഴയ ബ്രട്ടീഷ് തന്ത്രം തന്നെയാണ് കമൽ പയറ്റിക്കൊണ്ടിരിക്കുന്നത്..... അതിനായി ഒന്നു കെട്ടടങ്ങുമ്പോളേക്കും ആളുന്ന മറ്റൊന്ന് നിർമ്മിക്കുന്നതിൽ അദ്ദേഹം സാദാ ജാഗരൂകനാണ്.....

     കമലിന്റെ ഇപ്രകാരമുള്ള സമീപനത്തിന്റെയും പ്രവർത്തനങ്ങളുടെയും തുടർച്ചയിൽ ഇപ്പോൾ എത്തിനിൽക്കുന്നത് മാധവിക്കുട്ടിയുടെ ജീവിതം സിനിമയാക്കുന്നതിലാണ്... ഇവിടെ ഹിന്ദു- മുസ്ളീം വിരുദ്ധചേരി സജീവമാക്കി നിർത്തുന്നതിൽ എത്രമാത്രം കുടില ബുദ്ധിയോടെയാണ് അദ്ദേഹം കരുക്കൾ നീക്കുന്നതെന്ന് നമ്മൾ ശ്രദ്ധിക്കണം.... മാധവിക്കുട്ടി എന്ന വ്യക്തിയെ ഊന്നി പാത്രസൃഷ്ടി നടത്തുന്നതിലൂടെ അദ്ദേഹത്തിൻറെ അജണ്ട നടപ്പിലാക്കുന്നതിന് വിശാലമായ ഒരു വേദി ലഭിക്കുകയാണ്... കമൽ ആഗ്രഹിക്കുന്ന രീതിയിൽ രണ്ടുവിരുദ്ധ ചേരിയിൽ ആൾക്കാരെ നിർത്തി പോരടിപ്പിക്കുന്നതിന് മാധവിക്കുട്ടിയുടെ ജീവിതകഥ തിരഞ്ഞെടുക്കുന്നിടത്തോളം അനുയോജ്യമായ മറ്റൊന്ന് ലഭിക്കാനില്ല... കാരണം പലതാണ്... മാധവിക്കുട്ടിയുടെ ജീവിതം കാണുകയും മനസ്സിലാക്കുകയും ചെയ്ത തലമുറ കാലഹരണപ്പെട്ടു പോകുന്നതിന് കാലമായിട്ടില്ല എന്നത് അതിൽ പ്രഥമമായത്.... അതിനാൽ കമലയെക്കുറിച്ചും, കമലാസുരയ്യയിലേക്ക് അവർ നടത്തിയ പരകായ പ്രവേശനവും ചർച്ചചെയ്തതിന്റെ ചൂടാറിയിട്ടില്ല...  മുസ്ളീം ലീഗിന്റെ നേതാവായ അബ്ദുൾ സമദ് സമദാനിയോട് അവർക്കുണ്ടായിരുന്നു എന്ന് പറയപ്പെടുന്ന ബന്ധം വീണ്ടും ചർച്ചയിലേക്ക് കൊണ്ടുവരുന്നതിന് ഒരു ചെറു തീപ്പൊരി മാത്രമേ ആവശ്യമുള്ളു... ലൈംഗീക വിഷയങ്ങൾ ഏറെ താൽപ്പര്യത്തോടെ സംസ്സാരിക്കുന്ന സമൂഹമാണ് നമ്മുടേത് എന്നതിനാൽ,, ലൈംഗീക തൃഷ്ണ കെടാതെ സൂക്ഷിച്ച എഴുത്തുകാരി എന്ന നിലയിൽ മാധവിക്കുട്ടി ശ്രദ്ധേയയാണ്... തന്റെ കൃഷ്ണനെത്തേടിയുള്ള അലച്ചിലിൽ അനുവാചക ഹൃദയങ്ങളിൽ കാമത്തിന്റെ ഒരു സ്പന്ദനം സൃഷ്ട്ടിക്കാൻ അവർക്കു കഴിഞ്ഞിട്ടുണ്ടെന്ന തോന്നൽ കമലയുടെ ഓർമ്മകളെ തിരികെക്കൊണ്ടുവരാൻ എളുപ്പമാക്കുന്ന ഘടകങ്ങളാണ്...

     മാധവിക്കുട്ടി എന്ന നമ്മൾ അറിയുന്ന എഴുത്തുകാരിയുടെ ജീവചരിത്രത്തിൽ കമൽ കാണുന്ന വിനിമയമൂല്യം അവർ കമലാ സുരയ്യയായി മതംമാറിയ സ്ത്രീയായിരുന്നു എന്നതാണ്... ഹിന്ദു മതത്തേക്കാൾ സുരക്ഷിതത്വം അവർ മുസ്ളീം മതത്തിൽ അനുഭവിക്കുന്നു എന്ന ഏറെ ചർച്ചചെയ്യപ്പെട്ട വാക്കുകളും കമലിന്റെ വഴിയിലെ മൃദു ദളങ്ങളാണ്... ഹിന്ദു നലപാടുകളിൽ ഊന്നി പ്രവർത്തിച്ചിരുന്ന സംഘടനകളെ വളരെ അധികം ചൊടിപ്പിച്ച ഈ വാചകം കമല തിരുത്തിയിരുന്നു എന്നും അവർ തിരികെ ഹിന്ദു മതത്തിലേക്ക് വന്നിരുന്നു എന്നും മറ്റുമുള്ള വാർത്തകളെ സ്ഥിതീകരിക്കാത്തിടത്തോളം  അത് ചർച്ചകൾക്കപ്പുറം കലഹത്തിന് മരുന്നു നിറച്ചവയാണ്.... കമലയുടെ ഭൗതിക ശരീരം ഹിന്ദു മതാചാര പ്രകാരം അടക്കം ചെയ്തിട്ടില്ലാത്തതിനാൽ മുസ്ളീം അനുകൂല വാദഗതികൾ നിലനിൽക്കും.... എന്നാൽ കമലയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന, അവർ ഹിന്ദുമതത്തിലേക്ക് തിരികെ വന്നിരുന്നു എന്ന സാക്ഷ്യപ്പെടുത്തലുകൾ ഹിന്ദു സംഘടനകളുടെ വാദഗതികൾക്കും ബലം നൽകും... അങ്ങനെ പലവിധമായ വഴികളിൽ മാധവിക്കുട്ടിയുടെ ശവക്കല്ലറ തുറക്കുന്നത് കമലിനെപ്പോലുള്ളവർക്ക് സംഘർഷത്തിന്റെ ആസ്വാദനം നൽകും..!!

     മാധവിക്കുട്ടിയുടെ ചരിത്രം ആമിയിൽക്കൂടി അവതരിപ്പിക്കുമ്പോൾ ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിന്റെ എല്ലാ പരിരക്ഷയും കമലിന് ലഭിക്കും... ആമിക്ക് ഹിന്ദു സംസ്ക്കാരത്തെ എത്രവേണമെങ്കിലും തള്ളിപ്പറയാം... മതം മാറ്റത്തിനു പ്രേരിപ്പിച്ച കാരണങ്ങൾ എത്ര അധികം ഹിന്ദു വിരുദ്ധമായും അവതരിപ്പിക്കാം.. ഇസ്‌ലാമിന്റെ മേന്മയെക്കുറിച്ചു എത്രവേണമെങ്കിലും പ്രകീര്ത്തിക്കാം... ഹിന്ദു സമൂഹത്തിൽ ലഭിക്കാതിരിക്കുകയും എന്നാൽ ഇസ്ളാമിൽ എത്തിച്ചേർന്നപ്പോൾ ലഭിക്കുകളും ചെയ്ത സ്വാതന്ത്രവും, സുരക്ഷിതത്വവും അക്കമിട്ടു നിരത്താം... സമദാനി എന്ന കഥാപാത്രത്തെ കമലിന്റെ താല്പര്യങ്ങൾക്കനുസ്സരിച്ചു വിവരിക്കാം.. ഹിന്ദു മതത്തിലേക്ക് കമല മടങ്ങിയിരുന്നു എന്നും അവർ മുസ്ളീം വേഷഭൂഷാതികളെ പാടെ ഉപേക്ഷിച്ചിരുന്നു എന്നുമുള്ള വാദഗതികളെ തള്ളിക്കളയാം;; ഇവയെല്ലാം കലാകാരന്റെയും, എഴുത്തുകാരന്റെയും സ്വാതന്ത്ര്യത്തിന്റെ സീമകൾക്കുള്ളിലായതിനാൽ കമൽ സുരക്ഷിതൻ  ആയിരിക്കും...

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്മാർ കമലിനുവേണ്ടി അണിനിരക്കും.. പൊതുസമൂഹത്തിനു മുൻപിൽ കമലിന്റെ സ്വാതന്ത്ര്യങ്ങൾ ന്യായീകരിക്കപ്പെടുകയും ചെയ്യും... ഹിന്ദു മതത്തെ ഇകഴ്ത്തിക്കാട്ടുന്നതിൽ രോഷാകുലരാകുന്ന ഹിന്ദു മത നേതാക്കളേയും സംഘടനകളെയും ഒറ്റപ്പെടുത്തുകയും സമൂഹമധ്യത്തിൽ അവരെ വിലകുറച്ചു കാണിക്കുകയും പരാജയപ്പെടുത്തുകയും ചെയ്യാം... അതെല്ലാം ആമിയുടെ താൻ പറഞ്ഞ സത്യ സന്ധമായ കഥയുടെ പ്രത്യധ്വനി മാത്രമാണെന്ന് കമലിനു അവകാശപ്പെടാം..! അതിനൊപ്പം ഇടതുപക്ഷത്തിന്റെയും ഇസ്‌ലാമിക സംഘടനകളുടെയും കൈയടിയും വാങ്ങാം...തദ്വാരാ കമലിന്റെ ആത്യന്തിക ലക്ഷ്യമായ ഹിന്ദു- മുസ്ളീം സംഘർഷം ഇവിടെ അയവില്ലാതെ നിലനിർത്തുകയും ചെയ്യാം...

     ഒരു കലാകാരന്റെ മനസ്സിൽ മാത്രമിരിക്കുന്ന ആവിഷ്ക്കാരത്തെക്കുറിച്ചു എന്തിനു പ്രവചനങ്ങൾക്കു മുതിരുന്നു എന്നാണ്  മാധവിക്കുട്ടിയുടെ ചരിത്രം കമൽ സിനിമ ആക്കാൻ പോകുന്നു എന്ന വാർത്തയോട് പ്രതികരിച്ച ഹിന്ദു സംഘടനാ നേതാക്കളോട് മാധ്യമങ്ങൾ ഉൾപ്പെടെ ചിലർ ചോദിച്ചത്... അതിന്റെ ഉത്തരം 'കമലാണ് ആ സിനിമയുടെ ശില്പി' എന്നതാണ്... മുൻപ് വിവരിച്ചതുപോലെയുള്ള ഇരുണ്ട നേട്ടങ്ങളെ കണ്ടുകൊണ്ടു മാത്രമേ കമൽ ഈ സംരംഭത്തിന് ഇറങ്ങിത്തിരിക്കൂ എന്ന് അവർക്ക് ഉറപ്പുണ്ട്... അതിന്റെ ആകുലതകളാണ് അവർ പങ്കുവെയ്ക്കുന്നത്.... അതിൽ എന്താണ് തെറ്റ്?? കമൽ ചിത്രീകരിക്കാൻ പോകുന്ന കമലയുടെ ജീവിതത്തിൽ ഹിന്ദുമതത്തെ  അവഹേളിക്കുന്നതൊന്നുമില്ലെങ്കിൽ ഈ ചർച്ചകൾക്ക് പ്രാധാന്യമില്ല... ഇന്നു നടത്തിയ ചർച്ചകളുടെ പ്രാധാന്യം അവിടെ അവസ്സാനിച്ചുകൊള്ളും... പക്ഷെ അത്ര നല്ല ഒരു പര്യവസ്സാനം കമലിൽ നിന്നും ആരും പ്രതീക്ഷിക്കുന്നില്ല എന്നതാണ് സത്യം...

     കമലിന്റെ ആമിക്കു ജീവൻ പകരാൻ ആദ്യം വിദ്യാബാലനും, പിന്നീട് മഞ്ജു വാരൃരും തെരഞ്ഞെടുക്കപ്പെട്ടു... ഇരുവരുടെയും ആഗമനവും, പിന്മാറ്റവും ചർച്ച ചെയ്യപ്പെട്ടു... വിദ്യാബാലൻ പിന്മാറിയത് 'തന്റെ പ്രധാനമന്ത്രിയെ അവഹേളിക്കുന്നയാളുടെ സിനിമ ചെയ്യുന്നതിന് താനില്ല' എന്ന മട്ടിൽ പ്രസ്ഥാവന നടത്തിക്കൊണ്ടാണ്... മഞ്ജു വാരൃർ അരങ്ങേറുന്ന വാർത്ത പുറത്തുവന്നപ്പോൾത്തന്നെ ചർച്ചകൾ രൂപംകൊണ്ടു... സംഘപരിവാർ സംഘടനകൾ ആവിഷ്ക്കാരസ്വാതന്ത്ര്യത്തിനും, കലാകാരന്മാരുടെ സ്വാതന്ത്യ്രത്തിനും എതിരായ ഫാസിസ്റ്റുകളാണെന്ന് വരുത്തിത്തീർക്കും വിധം വീണ്ടും ചർച്ചകൾക്ക് അവസ്സരം കമലിന് ലഭിച്ചു... മഞ്ജു വാരൃർ നിർദ്ദോഷമായി 'തന്നോട് പ്രത്യേകിച്ച് ആരും വിരോധിക്കേണ്ട, ഞാൻ ഒരു കലാകാരി മാത്രം' എന്ന് ധ്വാനിപ്പിക്കും വിധം സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചതു പോലും വിവാദമാക്കി.... 'എന്റെ രാജ്യമാണ് എന്റെ രാഷ്ട്രീയം' എന്നവർ പറഞ്ഞതിനെ അടർത്തി ഒടിച്ചു ചർച്ചചെയ്തു... ഒരുകാലാകാരിക്ക് തന്റെ സർഗ്ഗ വാസ്സനകളുടെ ഭാഗമായി പ്രവർത്തിക്കുന്നതിന് അപ്രകാരം സത്യപ്രസ്ഥാവന നടത്തേണ്ട ഗതികേടിൽ എത്തിച്ചത് സംഘ്പരിവാറാണെന്ന് പൊതുജനത്തെ ധരിപ്പിക്കാൻ മാധ്യമങ്ങൾ കിണഞ്ഞു പരിശ്രമിച്ചു... ഇവിടെയൊക്കെ ബി ജെ പി യെയും, ഹിന്ദു- സംഘപരിവാർ സംഘടനകളെയും പ്രതിക്കൂട്ടിൽ നിർത്തിചർച്ചചെയ്യാൻ കമലിന് മാധ്യമങ്ങളുടെയും, അവസ്സരവാദി സാസ്‌കാരിക പ്രവർത്തകരുടെയും പിന്തുണയോടെ കഴിയുന്നു എന്ന് നമ്മൾ മനസ്സിലാക്കണം... കമൽ ആഗ്രഹിക്കുന്നതും അതുതന്നെയാണ്... വരാൻ പോകുന്ന ഒരു സിനിമക്ക് ഹിന്ദു സംഘടനകളുടെ ചെലവിൽ പരമാവധി പരസ്യവും... നമ്മൾ ചർച്ചകളിൽ പങ്കെടുക്കുമ്പോളെല്ലാം കമൽ നേട്ടം കൊയ്യുകയാണ്..

നടികൾക്ക് യാതൊരു പഞ്ഞവുമില്ലാത്ത നമ്മുടെ രാജ്യത്ത് വിദ്യാബാലനും, മഞ്ജു വാരൃരും എന്നല്ല ആരു പിന്മാറിയാലും മറ്റു നൂറുപേർ വരും... കമലിന്റെ ഡയലോഗ് പറയുന്ന ആമി അഭ്രപാളികളിൽ വരുന്നത് അദ്ദേഹത്തിന് അധികം ആയാസ്സപ്പെട്ട കാര്യമല്ല... പക്ഷെ ഹിന്ദു സംഘടനകൾ ഈ വിഷയത്തിൽ ചർച്ചകളും പ്രതികരണങ്ങളും അവസാനിപ്പിക്കണമെന്നാണ് എന്റെ പക്ഷം... കാരണം ഹിന്ദു സംഘടനകളെ അവഹേളിക്കുന്ന ഒന്ന് അവരുടെ തന്നെ ചെലവിൽ വിജയിക്കാൻ അനുവദിക്കരുത്... ഒപ്പം ഹിന്ദു- മുസ്ളീം സംഘർഷം അയവില്ലാതെ നിലനിൽക്കണമെന്നാഗ്രഹിക്കുന്ന കമലിന് അതിനവസ്സരവും നൽകരുത്...  

[Rajesh Puliyanethu
 Advocate, Haripad]  

Saturday, 25 February 2017

രുചിയിലെ സത്യം...




     നമ്മൾ ഭക്ഷണം കഴിച്ചാൽ അതിന്റെ രുചിയെപ്പറ്റി സത്യസന്ധമായി അത് വെച്ചു വിളമ്പിത്തന്നർ ചോദിച്ചാൽ പറയണം...ഒരിക്കലും മനഃസാക്ഷിക്കു വിരുദ്ധമായി ഇകഴ്ത്തിയോ പുകഴ്ത്തിയോ പറയരുത്..... സത്യസന്ധമായ ജീവിതത്തിന്റെ തുടക്കം അന്നത്തിൽ നിന്നുമാകണം...... ഏറ്റവും കുറഞ്ഞത് അത് കഴിച്ച അന്നത്തിലെങ്കിലും കാട്ടണം...
[Rajesh Puliyanethu
 Advocate, Haripad] 

Thursday, 23 February 2017

പൾസർ സുനിപിടിയിൽ,, പൊലീസിന് അഭിമാനിക്കാൻ എന്ത്???

     എറണാകുളത്ത് മലയാളം സിനിമാ നടി പീഡിപ്പിക്കപ്പെട്ടതിലെ മുഖ്യകുറ്റവാളി പിടിയിലായിരുന്നു... സന്തോഷകരമായ കാര്യം തന്നെ... പക്ഷെ പ്രതിയെ കസ്റ്റഡിയിൽ കിട്ടിയ രീതി കേരളാ പൊലീസിന് അപമാനകരം എന്ന് പറയാതെ വയ്യ..  കഴിഞ്ഞ ആറു ദിവസങ്ങളായി കേരളാ പോലീസ്സ് എന്തു ചെയ്യുകയായിരുന്നു എന്ന് കൂടി ആലോചിക്കണം... പൾസർ സുനി പോകുന്നിടത്ത് അകമ്പടി പോവുകയായിരുന്നു അവർ..  പൾസർ സുനി അപ്പാർട്ട്‌മെന്റിൽ നിന്നും തിരികെ പോയ്ക്കഴിയുമ്പോൾ പോലീസ്സ് അവിടെ എത്തുന്നു... അമ്പലപ്പുഴയിൽ നിന്നും  പൾസർ സുനി ചായ കുടിച്ചിറക്കി കഴിയുമ്പോൾ പോലീസ്സ് അവിടെ എത്തി കപ്പ് പരിശോധിച്ച് കഴുകി വെയ്ക്കുന്നു....  പൾസർ സുനി അഭിഭാഷകന്റെ അടുത്തുനിന്നും തിരികെ പോയികഴിയുമ്പോൾ അയാൾ ഏൽപ്പിച്ച ഫോൺ എടുത്തു കൊണ്ട് പോയി സുനി കളിച്ച ഗെയിം ഏതാണെന്ന് പരിശോധിക്കുന്നു.... എന്തിനും എവിടെയും വൈകി എത്തുന്ന ഒരു അലംഭാവം നിറഞ്ഞ ഏജൻസി ആയി മാത്രമാണ് കേരളാ പോലീസ്സ് പ്രവർത്തിച്ചത്... ഇതൊന്നും  പൾസർ സുനിയുടെ പുറകെത്തന്നെ പോലീസ്സ് ഉണ്ടായിരുന്നു എന്നതിന്റെ തെളിവുകളല്ല... കാരണം  പൾസർ സുനി അയാളുടെ ആവശ്യങ്ങൾക്കായി സ്വര്യവിഹാരം നടത്തുന്നതായാണ് മനസ്സിലാക്കാൻ കഴിഞ്ഞത്...

     എറണാകുളം കോടതിയിൽ കീഴടങ്ങാനായാണ്  പൾസർ സുനി  എത്തിയതെന്നത് വ്യക്തം.. അതായത് സ്വമേധയാ നിയമത്തിനു മുൻപിൽ കീഴടങ്ങുന്നു.... അതിന് അയാളെ അനുവദിക്കാതെ തെരുവ് ഗുണ്ടകളുടെ പ്രവർത്തനങ്ങളെ ഓർമ്മിപ്പിക്കും വിധം പോലീസ്സ് പ്രവർത്തിച്ചതെന്തിന്?? ആ പ്രവർത്തികൊണ്ട് കേസ്സിനും ഇരക്കു നീതി വാങ്ങി നൽകുന്നതിലും എന്ത് ഗുണമാണ് ഉണ്ടായത്?? യാതൊന്നും ഇല്ലാ എന്ന് നിസ്സംശയം പറയാം.. കഴിഞ്ഞത്;; തങ്ങൾ അതി വിദക്തമായി പ്രതിയെ കീഴടക്കി എന്ന് പൊലീസിന് മേനി പറയാൻ കഴിഞ്ഞു... സർക്കാരിന് അഭിമാനത്തിന്റെ പുളകങ്ങൾ പൊതുജനത്തെ കാണിക്കാനും കഴിഞ്ഞു... അത്രമാത്രം....പക്ഷെ കണ്ടുനിന്നവന് തോന്നിയത് ചാവാൻ തൂങ്ങി നിൽക്കുന്നവനെ തലക്കടിച്ചു കൊന്നതുപോലെയാണ്...

      കുറ്റകൃത്യത്തിനു ശേഷം  പൾസർ സുനി  ആറുദിവസ്സം സ്വൈര്യ വിഹാരം നടത്തി... എന്തിന്, കോടതിവളപ്പിൽ കയറുന്നതിന് മുൻപെങ്കിലും പിടികൂടാൻ സാധിച്ചിരുന്നെങ്കിൽ അത് കേരളാ പോലീസിന്റെ മികവായി അംഗീകരിക്കാമായിരുന്നു...  പൾസർ സുനി കോടതിയിൽ പ്രവേശിക്കുന്നതിന് മിനിറ്റുകൾക്കുമുൻപ് മാത്രമാണ് കോടതി പിരിയുന്നത് എന്നാണ് മനസ്സിലാകുന്നത്... അപ്പോൾ ഏതാനും മിനിറ്റുകൾ കൂടി കഴിഞ്ഞാണ് കോടതി പിരിഞ്ഞിരുന്നതെങ്കിൽ പോലീസ്സിനു മേനി പറയാൻ എന്തായിരുന്നു ഉണ്ടാവുക.... കോടതിഹാളിൽ നിന്ന  പൾസർ സുനിയെ തിരിച്ചറിഞ്ഞ അഭിഭാഷകർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ്സ് അവിടെ എത്തി പിടികൂടിയതെന്ന സത്യം ആരും വിസ്മരിക്കരുത്... പക്ഷെ അതിന്റെ ക്രിഡിറ്റ് ജന്മശത്രുക്കളായ അഭിഭാഷകർക്കു ലഭിക്കണ്ട എന്നു കരുതി മാധ്യമങ്ങൾ ആഭാഗം സൗകര്യപൂർവ്വം വിഴുങ്ങി... ഇതെടുത്തു പറഞ്ഞത് ഒരു തരി പോലും മേന്മ അവകാശപ്പെടാൻ പോലീസ്സിനില്ല എന്ന് സൂചിപ്പിക്കാനാണ്....

     പോലീസിനു മുൻപിലോ കോടതിയിലോ കീഴടങ്ങിയാൽ കേസ്സിൽ യാതൊന്നും സംഭവിക്കാൻ പോകുന്നില്ല.... പോലീസ്സ് പുറത്തെവിടെവെച്ചെങ്കിലും അറസ്റ്റ് ചെയ്തിരുന്നെങ്കിൽ പ്രതിയെ കോടതിയിൽ ഹാജരാക്കാതെയും, അറസ്റ്റ് രേഖപ്പെടുത്താതെയും കുറച്ചു ദിവസ്സം കസ്റ്റഡിയിൽ സൂക്ഷിക്കാമായിരുന്നു.... ഭേദ്യം ചെയ്യാൻ ഉദ്ദേശമുണ്ടെങ്കിൽ അതിനുള്ള സൗകര്യവും ലഭിക്കും... കോടതിയിൽ കീഴടങ്ങിയാൽ ഇതിനുള്ള സാദ്ധ്യതകൾ കുറയും... പക്ഷെ പ്രതിയെ ചോദ്യം ചെയ്യുന്നതിനോ, തെളിവുകൾ സ്വീകരിക്കുന്നതിനോ തടസ്സങ്ങൾ ഉണ്ടാകുന്നില്ല... കോടതിയിൽ കീഴടങ്ങിയാൽ കസ്റ്റഡിയിൽ വാങ്ങുന്നതും മറ്റും കോടതിയുടെ അനുമതിയോടെ ആയിരിക്കുമെന്ന് മാത്രം... പോലീസ്സ് പിടികൂടിയായാലും തെളിവുകൾ ശേഖരിക്കുന്നതിനായി കോടതി അനുമതിയോടെ കസ്റ്റഡിയിൽ വാങ്ങേണ്ടി വരും.... അപ്പോൾ ഫലത്തിൽ വ്യത്യാസം കോടതിയിൽ കീഴടങ്ങിയാൽ നിയമവിരുദ്ധമായ ശാരീരിക അതിക്രമങ്ങളും,, കസ്റ്റഡിയും നടക്കില്ല എന്ന് മാത്രം... പ്രതികൾ കോടതിയിൽ കീഴടങ്ങാൻ തീരുമാനിച്ചതും ഇവ ഒഴിവാക്കാൻ മാത്രമാണ്... പക്ഷെ പോലീസ്സിന്റെ പിടിപ്പുകേടുകൊണ്ട് കോടതിക്ക് ഉള്ളിൽ എത്തിയ പ്രതികൾക്ക് അവരുടെ ഉദ്ദേശം നടന്നു എന്ന് വേണം കരുതാൻ... ഇത്രയും പൊതുജന ശ്രദ്ധയും, കോടതി- മാധ്യമ ശ്രദ്ധയും നേടിയ ഒരു അറസ്റ്റിൽ നിയമ വിരുദ്ധമായ കസ്റ്റഡിയും ഒരു നിലയിൽ കവിഞ്ഞ ദേഹോപദ്രവവും സാദ്ധ്യമല്ല... അപ്പോൾ ആരാണ് ജയിച്ചത്... തീർച്ചയായും പ്രതികളാണ്.... പോലീസ്സ് തങ്ങളുടെ കഴിവുകൊണ്ട് പ്രതികളെപിടികൂടി എന്ന വെറും വീമ്പു പറച്ചിൽ നടത്തുന്നു എന്ന് കാണണം...

     നിയമത്തെയും, കോടതിയെയും വേലവെയ്ക്കാത്ത പോലീസ്സ് എന്നുകൂടി പറയേണ്ടി വരും... കോടതിമുറിയിൽ മജിസ്‌ട്രേറ്റ് ഇല്ലാത്തതിനാൽ അത് മറ്റേതൊരിടം പോലെ മാത്രം എന്നാണ് ചിലരുടെ വിചിത്രമായ വാദം.... മജിസ്‌ട്രേറ്റ് അവധിയിൽ ആയിരുന്നെങ്കിൽ ആ വാദം അംഗീകരിക്കാമായിരുന്നു... പക്ഷെ മജിസ്‌ട്രേറ്റ് ചേമ്പറിൽ ഉണ്ട്... ആ കോടതിയുടെയും ഓഫീസ്സിന്റെയും എല്ലാ പ്രവർത്തനങ്ങളുടെയും അധികാരി അദ്ദേഹമാണ്.. കോടതി മുറിയിൽ പ്രതികൾക്ക് പ്രവേശിക്കാൻ കഴിഞ്ഞ സ്ഥിതിക്ക് തുടർതീരുമാനങ്ങൾ മജിസ്‌ട്രേട്ടിനു വിട്ടുനൽകുകയായിരുന്നു ഏറ്റവും ഉചിതവും മാന്യവുമായ തീരുമാനം...

     ചാനലുകാർക്ക് പൾസർ സുനി ആട്ടക്കഥ ആടിത്തിമിർത്ത് അവന്റെ ബുദ്ധിയും കൗശലതയും വിവരിച്ചു ഏറ്റവും കുറഞ്ഞത് ആയിരം ഫാൻസിനെയെങ്കിലും  സൃഷ്ട്ടിച്ചു ഇറങ്ങിപ്പോകേണ്ട സായാഹ്നമാണിത്... അതിന്റെ വിളക്ക് ഉച്ചക്ക് തന്നെ തെളിയിച്ചു വെച്ചിട്ടുണ്ട്... പിന്നെ പോലീസ്സ് നടപടിയിലെ നിയമ വശവും, സാങ്കേതികതയും ആരായൽ സിനിമയിൽ മേക്കപ്പിടാനും, ഡബ്ബിങ്‌ നടത്താനും, തുണി അലക്കാനും വരുന്നവരിൽ തുടങ്ങി സെറ്റിൽ ചായ കൊടുക്കുന്നവനിൽ വരെ എത്തി നിൽക്കുന്നുണ്ട്... ചാനൽ ക്യാമറ കാണുമ്പോൾ സ്ത്രീയുടെ മാന്യതയും,, അവകാശബോധവും സടകുടഞ്ഞെഴുനേൽക്കുന്ന ചില കൂട്ടങ്ങൾ പോലീസ്സ് നടപടിയെ പ്രകീർത്തിച്ചു രംഗത്തു വന്നിട്ടുണ്ട്... പ്രതിയെ പോലീസ്സ് തല്ലും എന്ന ദിവാ സ്വപ്നമാണ് പറഞ്ഞു പറഞ്ഞു ഈ പോലീസ്സ് നടപടിയുടെ ആകെ മേന്മയായി അവർക്ക് അവതരിപ്പിക്കാനുള്ളത്....

     പൾസർ സുനിയെ കോടതി മുൻപാകെ ഹാജരാക്കാൻ ശ്രമിച്ച അഭിഭാഷകനു നേരെയാണ് ചിലരുടെ രോഷ പ്രകടനം... അഭിഭാഷകൻ പൾസർ സുനിയെ വീട്ടിൽ കൊണ്ട് പോയി താമസിപ്പിക്കാനല്ല മുതിർന്നത്.. കോടതിയുടെ മുൻപാകെ കീഴടക്കാനാണ്.... നിയമത്തിനു മുൻപിൽ കൊണ്ട് വരിക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കോടതി മുൻപാകെ വിചാരണക്ക് വിധേയനാവുക എന്നതാണ്... മറിച്ചു് പോലീസിന്റെ ഉരുട്ടലിന് വിധേയനാവുക എന്നല്ല.... കോടതിമുന്പാകെ ഹാജരാക്കിയാൽ പ്രതി രക്ഷപ്പെടും എന്നുവരെ ചില സർവ്വകാര്യ വിദക്തർ അഭിപ്രായപ്പെടുന്നു കേട്ടു.. കോടതി പ്രതികളെ രക്ഷപ്പെടുത്തുന്ന സ്ഥലമാണോ?? എത്ര മോശമായ സന്ദേശമാണ് സമൂഹമദ്ധ്യത്തിൽ നൽകുന്നത്?? ഇവിടുത്തെ നിയമ സംവിധാനത്തിൽക്കൂടി മുൻപോട്ടു പോയാൽ കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടില്ല എന്ന് ഇക്കൂട്ടർ വിശ്വസ്സിക്കുന്നുണ്ടോ?? അങ്ങനെ എങ്കിൽ അവർ അത് തുറന്നു പറയണം... ഇവിടുത്തെ പൊതുജനത്തിന് കോടതികളെക്കാൾ കൂടുതൽ പോലീസിനെ വിശ്വാസ്സമായത് എന്ന് മുതലാണെന്നാണ് എത്ര ആലോചിച്ചിട്ടും മനസ്സിലാകാത്തത്... കോടതി മുൻപാകെ കീഴടങ്ങിയിരുന്നെങ്കിൽ പോലീസ്സിന്റെ സാന്നിദ്ധ്യത്തിൽ നടക്കാൻ സാധ്യതയുള്ള നെഗോഷിയേഷനെ ഒരു പരിധിവരെ തടയാൻ കഴിയുമായിരുന്നു എന്നാണ് എന്റെ പക്ഷം....

     പോൾ മുത്തൂറ്റ് വധവും,, ടി പി വധവും അങ്ങനെ എടുത്തു പറയത്തക്ക പല കുറ്റ കൃത്യങ്ങളിലും കൃത്യം നിർവഹിച്ച കരങ്ങൾ മാത്രമേ പിടിക്കപ്പെട്ടുള്ളൂ... പിന്നിൽ പ്രവർത്തിച്ച തലകൾ ഇതുവരെ വെളിച്ചത്തു വന്നിട്ടില്ല... നടി പീഡന കേസ്സിലും മറിച്ചൊന്നും പ്രതീക്ഷിക്കുക വയ്യ... ഇവിടെയും കൃത്യം ചെയ്ത കരങ്ങളെ വിലങ്ങണിയിച്ച വീര സാഹസികരായി പോലീസ്സും ഭരണകൂടയും മേനി നടിക്കും... അതുകണ്ട് ചില സ്തുതിപാഠകർ രോമാഞ്ചം കൊള്ളും...

     നിയമ വ്യവസ്ഥയിൽക്കൂടിത്തന്നെ കുറ്റവാളികളെ ശിക്ഷിക്കാൻ കഴിയും... അതിന് പോലീസ്സും ഭരണകൂടവും ഒന്നായി ബാഹ്യപ്രേരണകൾക്ക് അതീതമായി പ്രവർത്തിച്ചാൽ മതി... ഇരുമ്പഴിക്കുള്ളിൽ ജീവിക്കേണ്ടി വരുന്ന കുറ്റവാളികളെ പുറത്തെത്തിക്കാൻ ഭരണകൂടവും ശ്രമിക്കരുത്... പോലീസിൽ നിന്നു കിട്ടുന്ന നാലു തല്ലല്ല ശിക്ഷ എന്ന് പൊതുജനവും പോലീസ്സും തിരിച്ചറിയണം... 

     തിരക്കഥകൾ നിർമ്മിക്കുന്നത് പ്രൊഫഷനാക്കിയവർ കേരളാ പോലീസിനെ ഉപേയോഗിച്ചു ഉദ്വെഗത്തോടെ അവതരിപ്പിച്ച ഒന്നല്ലേ ഇത് എന്ന് ഇവിടുത്തെ സാധാരണ മനുഷ്യർ ചിന്തിച്ചാൽ ആ ചോദ്യം തീർച്ചയായും ന്യായീകരിക്കപ്പെടും...

[Rajesh Puliyanethu  
 Advocate, Haripad]

Monday, 13 February 2017

Happy Valentine's Day........... 2017






"എൻ ഹൃദയ ഉലയിലൂതിക്കാച്ചി 
ഒരു പൊൻ നാണയം തീർത്തു-
നൽകിടാം നിനക്കായ്;; 
നിൻ പ്രണയത്തിൻ പ്രതിഫലമായ്".....!!



 പ്രണയം ചിലർക്ക് മോഹമാണ്,, ചിലർക്ക് ലക്ഷ്യമാണ്,, ചിലർക്ക് സങ്കൽപ്പമാണ്,, ചിലർക്ക് നിരാശയാണ്,, ചിലർക്ക് അനുഭവമാണ്,, ചിലർക്ക് വിദ്വെഷമാണ്.... ഏതുവിധത്തിലായാലും പ്രണയത്തെ മനസ്സിലേക്ക് കൊണ്ടുവരാത്തവർ ഉണ്ടാകുമെന്ന് കരുതുന്നില്ല... ""പ്രണയം"" എന്ന ചിന്തക്കായി ജീവിതത്തിലെ ഒരു നിമിഷമെങ്കിലും ചെലവഴിച്ചവർക്ക് ഹൃദയം നിറഞ്ഞ പ്രണയദിന ആശംസകൾ...........


Happy Valentine's Day........... 

[Rajesh Puliyanethu
 Advocate, Haripad]

Saturday, 24 December 2016

മദ്യത്തെയും പാപിയാക്കിയ മൊബൈൽ ഫോൺ!!!

ഒരിക്കൽ മദ്യം പാപിയായി ദൈവസന്നിധിയിലെത്തി... മദ്യത്തെ ശിക്ഷിക്കാൻ ദൈവം തീരുമാനിച്ചു... മദ്യം ചോദിച്ചു... തമ്പുരാനെ അങ്ങുണ്ടായ കാലം മുതൽ ഞാനുണ്ട്.... പിന്നെ ഇപ്പോൾ മാത്രം ശിക്ഷിക്കാൻ കാരണമെന്ത്?? ദൈവം പറഞ്ഞു; "" ജനങ്ങൾക്ക് ദോഷം ചെയ്യുന്ന സ്വഭാവം ഉണ്ടെങ്കിലും അതിലും ചില നന്മ പ്രവർത്തികളുണ്ടെങ്കിൽ ഞാൻ ക്ഷമിക്കും"" അതാണ് നിന്നെ ഞാൻ ഇത്രയും കാലം ശിക്ഷിക്കാതിരുന്നത്...

മദ്യം പറഞ്ഞു;; ദൈവമേ,, ഞാൻ പഴയതുപോലെതന്നെ ഗുണവും ദോഷവും ഇപ്പോളും ചെയ്യുന്നു....  

ദൈവം പറഞ്ഞു.... നീപറയുന്ന ഗുണവും ദോഷവും ഒന്നു വിവരിക്കാമോ?? 

ഞാൻ ചെയ്യുന്ന ഗുണവും ദോഷവും അങ്ങേക്ക് അറിവുള്ളതല്ലേ... എന്നെ കുടിക്കുന്നവർക്ക് ഞാൻ റിലാക്സേഷൻ നൽകും,, സൗഹൃദങ്ങളെ കൂട്ടി ഉറപ്പിക്കും,, സുഹൃത്തുക്കൾ തമ്മിൽ മനസുതുറന്നു സംസാരിക്കാനുള്ള അവസ്സരം ഞാൻ ഉണ്ടാക്കും,, എന്നെ ഒന്നിച്ചിരുന്നു സേവിക്കുന്നവർക്കിടയിൽ മാനസ്സിക സംഘർഷങ്ങൾ കുറക്കും... ഇങ്ങനെ ചില ഗുണങ്ങളാണ് ഞാൻ ചെയ്യുന്നത്...

അപ്പോൾ ദോഷങ്ങളോ??

ഞാൻ ലിവറിനെ കാർന്നുതിന്നും... പാൻക്രിയാസിനെ നശിപ്പിക്കും... ഒരുവനെ രോഗിയാക്കും.. അവന്റെ ധനത്തെ നശിപ്പിക്കും,, കുടുംബബന്ധം തകർക്കും,, ചിലപ്പോഴൊക്കെ അവനു മാനഹാനിയും കൊടുക്കും... ഇങ്ങനെ ചില ദോഷങ്ങളാണ് ഞാൻ ചെയ്യുന്നത്...

ശരി,, നീ വരൂ... ദൈവം മദ്യത്തെ വിളിച്ചു ഒരു കാഴ്ച കാണിച്ചു കൊടുത്തു ... നാലു സുഹൃത്തുക്കൾ മദ്യപിക്കാൻ തയാറെടുക്കുന്നു... അവർ മദ്യം ഗ്ലാസ്സുകളിലേക്ക് പകർന്നു... ഒന്നിച്ചു ചേർന്ന് ചിയേർസ് പറഞ്ഞു... ഒന്നു നുണഞ്ഞു താഴെവെച്ചു.. മൊബൈൽ ഫോൺ കൈയ്യിലെടുത്തു... അവർ ആ മദ്യപാന പരിപാടി പൂർത്തീകരിക്കുന്നതുവരെ ദൈവവും, മദ്യവും ആ കാഴ്ച നോക്കി നിന്നു.... ഒരാൾ മറ്റാരോടോ ചാറ്റുകയാണ്... മറ്റൊരാൾ ഗെയിം കളിക്കുന്നു... മൂന്നാമൻ ഫെയിസ് ബുക്കിലാണ്.... നാലാമൻ വാട്ട്സ് ആപ്പിലും... അവർ പിരിയുന്നതിനിടയിൽ ഉണ്ടായ ശബ്ദം എന്നത് "" ഒന്നൂടോഴിക്കടാ"" എന്നത് മാത്രമായിരുന്നു... 

ഇപ്പോൾ മനസ്സിലായോ ഞാൻ എന്തുകൊണ്ടാണ് നിന്നെ ശിക്ഷിക്കാൻ പോകുന്നതെന്ന്?? ഈ സുഹൃത്തുക്കൾക്ക് നിന്റെ ഗുണമെന്ന് നീ തന്നെ അവകാശപ്പെടുന്ന എന്തെങ്കിലും ഗുണം ലഭിച്ചോ?? എന്നാൽ നിന്നെ കൊണ്ടുള്ള ദോഷങ്ങൾ ഒന്നൊഴിയാതെ കിട്ടുന്നുമുണ്ടല്ലോ?? ഇതല്ലേ ഇന്നത്തെ നിന്റെ ഉപയോഗത്തിലെ മുഴുവൻ സീൻ??  ""സോഷ്യൽ ലൂബ്രിക്കൻറ്"" എന്ന നിന്റെ ഗുണം നിനക്ക് നഷ്ടപ്പെട്ടിരിക്കുന്നു.. നിന്റെ ആ മേന്മയെ മൊബൈൽ ഫോൺ നശിപ്പിച്ചു... നീ ഇന്ന് ദോഷങ്ങൾ മാത്രമുള്ളവനാണ്.... 

ഇത്രയും കാലം ഇങ്ങനൊരുപണി തനിക്കു കിട്ടിയിട്ടില്ല... അതിനും ഒരു മൊബൈൽ ഫോൺ വരേണ്ടി വന്നു... മദ്യം വിലപിച്ചു....   

[Rajesh Puliyanethu
 Advocate, Haripad]

Tuesday, 13 December 2016

ദേശീയ ഗാനം,, സിനിമ ശാലകളിൽ...!!


     ഏതൊന്നിനെയും കണ്ണുമടച്ചു എതിർത്താൽ വിപ്ലവമാണ് എന്ന് കരുതുന്ന ചിലരുണ്ട്... പ്രത്യേകിച്ചു നാളിതുവരെ നല്ലതെന്നു പറഞ്ഞു കേട്ടതിനെ എല്ലാം... സംസ്ക്കാരം, ദേശീയത, രാജ്യസ്നേഹം ഇവയെയെല്ലാം മനഃപൂർവ്വം എതിർ ചേരിയിൽ നിർത്തി പുലഭ്യം പറയാനുള്ള പ്രവണത... എന്തിനുവേണ്ടിയാണ് ഇപ്രകാരം ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.. വന്ദേമാതരത്തെ ചില മുസ്ളീം സംഘടനകൾ എതിർത്തതോടെ ദേശീയമായി കരുതിയിരുന്നതിനെയെല്ലാം എതിർക്കുന്നവർ ഇസ്ളാം ജനതയെ പ്രീണിപ്പിക്കാനാണ് അപ്രകാരം ചെയ്യുന്നതെന്ന് ചിലർ ആരോപിക്കുന്നു... ഈ ആരോപണത്തെ പരസ്യമായി എതിർക്കേണ്ടത് ഇസ്ളാം ജനതയാണ്... ദേശീയതയ്ക്ക് വിരുദ്ധമായി പ്രവർത്തിച്ചാൽ തങ്ങളുടെ പിന്തുണ ലഭിക്കില്ല എന്നവർ ഉച്ചത്തിൽ പ്രഖ്യാപിക്കണം..... 

     ഇപ്പോഴത്തെ ചർച്ചാവിഷയം ദേശീയ ഗാനത്തെ ബന്ധപ്പെടുത്തിയാണ്... സുപ്രീം കോടതി സിനിമാ ശാലകളിൽ ദേശീയഗാനം നിര്ബന്ധമാക്കിയതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്... ദേശീയഗാനം ആലപിക്കണം എന്ന ഉത്തരവ് ഉണ്ടായ സ്ഥിതിക്ക് അത് പാലിക്കുക എന്നതാണ് മാന്യത....  സിനിമ ശാലകളിൽ ദേശീയ ഗാനം കേട്ടാൽ എന്ത് ദേശസ്നേഹമാണ് ഉണ്ടാകുന്നതെന്ന ചോദ്യമല്ല പ്രധാനം... ഒരു പാട്ടോ കൊടിയോ ഒന്നും നമ്മിൽ ദേശസ്നേഹം വളർത്തില്ല എന്നുതന്നെ കരുതിക്കോളൂ...! പക്ഷെ അതിനെയെല്ലാം ദേശീയതയുടെ ചിഹ്നങ്ങളായി കാണുമ്പോൾ ബഹുമാനിക്കപ്പെടേണ്ടവയാകുന്നു... ദേശീയതയുടെ ചിഹ്നങ്ങളെ ബഹുമാനിക്കുമ്പോൾ അതുവഴി നാം നമ്മുടെ രാജ്യത്തെയും അതിന്റെ പരമാധികാരത്തെയുമാണ് ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നത്... പരമാധികാരത്തെ ബലപ്രയോഗത്താൽ പോലും അംഗീകരിപ്പിക്കണം.. രാജ്യത്തിന്റെ പരമാധികാരത്തെ അംഗീകരിക്കുന്നതിൽ നിന്നുമുള്ള സ്വാതന്ത്ര്യം തേടൽ സ്വാതന്ത്യം തേടലല്ല.. മറിച്ചു് ദുഃസ്വാതന്ത്ര്യത്തിനുള്ള ദുർവാശിയാണ്..... 

     ബഹുമാനം ഹൃദയത്തിലാണ് ഉണ്ടാകേണ്ടത്, അത് പ്രകടിപ്പിക്കേണ്ടതല്ല എന്ന വാദഗതിക്കാരുമുണ്ട്... പക്ഷെ ഭൗതീക തലത്തിൽ അതിനു പരിമിതികളുണ്ട്... ഹൃദയത്തിൽ ബഹുമാനമുണ്ടെങ്കിലും ബഹുമാനത്തിന്റേതെന്നു പൊതുസമൂഹം അംഗീകരിക്കപ്പെടുന്ന പ്രവർത്തികളെ ഒഴിവാക്കിയാൽ ബഹുമാനിക്കപ്പെടേണ്ട ഒന്ന് ബഹുമാനിക്കപ്പെടുന്നതായി പൊതുസമൂഹത്തിന് തോന്നില്ല... അത് പ്രകടമായ അനാദരവായി ചിത്രീകരിക്കപ്പെടും...അതനുവദിച്ചുകൂടാ.. അതിനാലാണ് ദേശീയഗാനം ആലപിക്കുമ്പോൾ എഴുനേറ്റു നിൽക്കണം എന്ന് പറയുന്നത്....

     ബഹുമാനിക്കപ്പെടേണ്ട ചിലതൊക്കെ ഉണ്ട് എന്ന് സമൂഹം പരക്കെപ്പറയുന്നു... നമ്മുടെ രാജ്യത്തെ,, ഭരണഘടനയെ,, നിയമവ്യവസ്ഥിതിയെ,, ദേശീയ പതാകയെ,, ദേശീയഗാനത്തെ,, വിശ്വസ്സിച്ചില്ല എങ്കിൽപ്പോലും മതഗ്രന്ഥങ്ങളെ,, ഗുരുക്കന്മാരെ,, ഭരണാധികാരികളെ,, മുതിർന്നവരെ,, മൃതശരീരത്തെ അങ്ങനെ പലതിനെയും നാം ബഹുമാനത്തിന്റേതായ ചിഹ്നങ്ങൾ കാട്ടിത്തന്നെ ബഹുമാനിക്കണം... അതിന് ഓരോന്നിനോടും അതാതിനർഹമായത് എന്ന് പൊതുസമൂഹം അംഗീകരിക്കപ്പെടുന്ന രീതിയിൽത്തന്നെ പ്രകടിപ്പിക്കുന്നതിന് നമ്മൾ ബാധ്യസ്ഥരാണ്.... അതാണ് സിനിമാ ശാലകളിൽ സുപ്രീം കോടതി ദേശീയഗാനം നിർബന്ധമായും ആലപിക്കണം എന്ന ഉത്തരവ് വന്ന സ്ഥിതിക്ക് അത് പാലിക്കുകയാണ് മാന്യത എന്ന് പറഞ്ഞത്... കാരണം ഇവിടെ ദേശീയഗാനാലാപനം വേണ്ട എന്ന രീതിയിൽ ദേശീയഗാനത്തെ തിരസ്ക്കരിച്ചാൽ അത് പലവിധത്തിൽ ദേശീയഗാനത്തെ അപമാനിക്കുന്ന ഫലം ഉണ്ടാക്കും.... 

     ഏതെങ്കിലും ഒരു പാർട്ടിയുടെയോ, മതത്തിന്റെയോ, വിഭാഗത്തിന്റെയോ, മാത്രം സ്വന്തമല്ലാത്ത; എല്ലാവരുടെയും സ്വന്തവും, രാജ്യത്തിന്റെ അന്തസ്സിന്റെ പ്രതീകമെന്നു കരുതുകയും ചെയ്യുന്ന ദേശീയഗാനത്തെച്ചൊല്ലി ഇത്രയേറെ വിവാദങ്ങൾക്കു കാരണമുണ്ടോ!?  അവസ്സരമേതും ആകട്ടെ.... അമ്പത്തിരണ്ട് സെക്കൻഡ് സമയം രാജ്യത്തിനു വേണ്ടിയുള്ള പ്രാർഥന ആണന്നുകരുതി നമുക്കു നിൽക്കാം... ദേശീയഗാനം മുഴങ്ങുമ്പോളെല്ലാം.... 

[Rajesh Puliyanethu
 Advocate, Haripad]