Friday, 3 April 2026

" അപരൻ" ആര് ആർക്ക്...!!???

കേരളാ ഹൈക്കോടതിയുടെ ഒരു സമീപകാല നിരീക്ഷണം കണ്ടു... 

     'അപരന്മാർ' തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ വിമർശിക്കുന്ന തരത്തിലായിരുന്നു  ആ നിരീക്ഷണം... ഒന്നാമതായി ഉയരുന്ന ചോദ്യം ആരാണ് 'അപരൻ' എന്നതാണ്? രണ്ടാമത്തെ ചോദ്യം, ആർക്കാണ് അപരൻ? I മൂന്നാമത്തെ ചോദ്യം, ആരാണ് 'ആത്മൻ'?? അപരന്മാരെ കയ്യിൽ കിട്ടിയാൽ കണ്ഠ ഛേദം നടത്തിക്കളയും എന്നു വരെ തോന്നിപ്പോയി...

     ചാനലുകളിലെ ചർച്ചകൾ കണ്ടും, പത്രവാർത്തകൾ കണ്ട് ആവേശം കൊണ്ടും ഗ്യാലറികൾക്ക് വേണ്ടി ഉത്തരുവകൾ ഇറക്കുന്നതിന് വെമ്പൻ കൊണ്ടിരിക്കുന്ന ന്യായാധിപൻമാരുടെ എണ്ണം വർദ്ധിച്ചു വരുന്നതായി തോന്നുന്നു... അല്ലെങ്കിൽ ഒരു പൗരന് ഭരണഘടന നൽകുന്ന നിയമപരമായ/ ഭരണഘടനാ അവകാശങ്ങളെപ്പോലും മറന്നുകൊണ്ട് ഇപ്രകാരത്തിലുള്ള ഒരു പരാമർശം നടത്തുന്നതിന് മുതിരുമായിരുന്നോ!!??

     ഭരണ ഘടനയുടെ സംരക്ഷകരാണ് സുപ്രീം കോടതി എന്നാണ് അടിസ്ഥാന സങ്കൽപ്പം. ഭരണ ഘടനയുടെ അടിസ്ഥാന തത്വങ്ങളെ എവിടെയെങ്കിലും ലംഘിക്കപ്പെടുന്നു എന്ന അവസ്ഥ സംജാതമായാൽ അതിനെ പ്രതിരോധിക്കാൻ ഉത്തരവാദിത്വപ്പെട്ട കോടതിയിൽ നിന്നുതന്നെ ഇത്തരം പരാമർശങ്ങൾ ഉണ്ടാകുന്നത് അതിശയകരവും ആശങ്കാജനകവുമാണ്...

     ഭരണഘടന നൽകുന്ന തുല്യത എന്ന അവകാശം article. 14 മുതൽ ആരംഭിക്കുന്നു... [Equality before Law].​["The State shall not deny to any person equality before the law or the equal protection of the laws within the territory of India."] തെരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നത് നിയമപരമായ അവകാശമാണ് എന്ന് സുപ്രീം കോടതി മുൻപിനാലെ വിലയിരുത്തിയിട്ടുള്ളതിനാൽ ഈ provision വലിയ പ്രാധാന്യം അർഹിക്കുന്നു... ഈ തുല്യതാ സങ്കല്പത്തിന് വ്യതിയാനം ഉണ്ടാകാൻ ചില 'ഇളവുകൾ' മാത്രമാണ് ഭരണഘടന അനുവദിച്ചു തരുന്നത്... സ്ത്രീകളുടേയും കുട്ടികളുടെയും സുരക്ഷിത്വത്തിനായി നൽകുന്ന ഇളവുകൾ പോലെ ചിലത്... അവിടേയും ക്ഷേമത്തിനും സുരക്ഷിതത്വത്തിനും മാത്രമാണ്  ഇളവുകൾ അനുവദിച്ചു നൽകുന്നത്... ഒരിക്കലും രണ്ടു വ്യക്തികളെ തമ്മിൽ ഇകഴ്ത്തിയൊ, പുകഴ്ത്തിയൊ കാണിക്കുന്നതിന് ഭരണഘടനയിലെ യാതൊരു വ്യവസ്ഥയും അനുവദിക്കുന്നില്ല... സ്ഥാനാർത്ഥിക്ക് അക്ഷരങ്ങൾ കൂട്ടിവായിക്കാനുള്ള കഴിവുണ്ടോ എന്നതുപോലും വിവേചനത്തിന് കാരണമാകാൻ പാടില്ല എന്ന നിയമ സംവിധാനത്തിനുള്ളിലാണ് പേരിലെ സാമ്യം വിവേചനത്തിന് കാരണമാകുന്നത് എന്നതാണ് വലിയ തമാശ...

     ഒരു പ്രമുഖ രാഷ്ട്രീയ കക്ഷിയുടെ നേതാവ് മത്സര രംഗത്ത് ഉണ്ടെങ്കിൽ ആ നേതാവിന്റെ പേരുള്ള മറ്റൊരു ഇന്ത്യൻ പൗരൻ അതേ മണ്ഡലത്തിൽ മറ്റൊരു ചിഹ്നത്തിൽ മത്സരത്തിനായി വന്നാൽ ആ വ്യക്തി എങ്ങനെയാണ് പ്രമുഖ രാഷ്രീയ കക്ഷിയുടെ "അപരൻ" ആകുന്നത് എന്നതാണ് കാതലായ ചോദ്യം?? പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ സ്ഥാനാർത്ഥിക്ക് ഭരണഘടന നൽകുന്ന അതേ അവകാശം തന്നെയാണ് ഒരു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഈ രാജ്യത്തെ എല്ലാ പൗരന്മാർക്കും ഭരണഘടന നൽകുന്ന അവകാശം... ഒരു പൗരന് ഭരണഘടന അനുവദിച്ചു നൽകുന്ന പ്രീവിലേജ് ഇല്ലാതാക്കാനല്ല കോടതികൾ നില കൊള്ളേണ്ടത്,, മറിച്ച് അത് സംരക്ഷിക്കുന്നതിന് വേണ്ടിയാകണം...

     ഒരു മണ്ഡലത്തിൽ 'രാജേഷ് B' എന്ന പേരിൽ ഒരാൾ പ്രമുഖ രാഷ്ട്രീയ മുന്നണികളായ എൽഡിഎഫിൽ നിന്നോ യുഡിഎഫിൽ നിന്നോ എൻഡിഎ യിൽ നിന്നോ മത്സരിക്കുന്നുണ്ട് എങ്കിൽ ആ മണ്ഡലത്തിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറുള്ള എല്ലാ രാജേഷ് നാമധാരികളും അപരന്മാർ ആവുകയാണോ? മറിച്ച് രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടുകൂടി മത്സരിച്ചാൽ 'അപരൻ' പട്ടത്തിൽ നിന്നും മോചനം ലഭിക്കുമോ? സ്വതന്ത്ര സ്ഥാനാർത്ഥി മാത്രമാണോ 'അപരൻ' വിളി കേൾക്കേണ്ടി വരുന്നത്?? സ്വതന്ത്ര സ്ഥാനാർത്ഥികളായ അനേകം പേർ ജയിച്ചു കയറി വന്ന ചരിത്രമുള്ള ഇന്ത്യൻ തെരഞ്ഞെടുപ്പ് ഗോദയിൽ വിജയ സാധ്യത ഉള്ളവർ/ ഇല്ലാത്തവർ എന്ന നിലയിലുമല്ല ഈ വേർതിരവ് എന്ന് നിശ്ചയമാണ്... അല്ലെങ്കിൽ തന്നെ തെരഞ്ഞെടുപ്പിൽ ജയിക്കാൻ സാദ്ധ്യതയുള്ള സ്ഥാനാർത്ഥി അല്ലെങ്കിൽ ജയിക്കാൻ സാധ്യതയില്ലാത്ത സ്ഥാനാർത്ഥി എന്ന രീതിയിൽ പൗരന്റെ അവകാശങ്ങളെ വേർതിരിക്കാൻ ആർക്കാണ് അധികാരമുള്ളത്!?  ഏതെങ്കിലും പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ സ്ഥാനാർത്ഥിയായി ഒരു രാജേഷ് ബി വരുന്നതോടുകൂടി മറ്റെല്ലാ 'രാജേഷ്' നാമധാരികളും 'അപരൻ' പട്ടം സ്വന്തമാക്കുന്നവരായി മാറുകയാണോ!!?? അവർക്ക് സ്വന്തം വ്യക്തിത്വത്തിൻ്റെ അടിസ്ഥാനത്തിൽ മത്സര രംഗത്തേക്ക് ഇറങ്ങുന്നതിനുള്ള അവസരത്തെ റദ്ദു ചെയ്യുന്നത് എന്തുതരം ജനാധിപത്യമാണ്!? പ്രമുഖ രാഷ്രീയ കക്ഷിയുടെ പ്രതിനിധിയെ ഒന്നാമനായും രാഷ്രീയ കക്ഷിയുടെ പിൻതുണയില്ലാത്ത, ഒരേ ഭരണഘടനയുടെ കീഴിൽ വരുന്ന മറ്റൊരുവൻ രണ്ടാമനായും ചിത്രീകരിക്കപ്പെടുന്നതിലെ ഔചിത്യമെന്താണ്? നിയമ സാധുത എന്താണ്?? ഈ നിയമ വിരുദ്ധത ഒരു കോടതി തന്നെ എൻഡോഴ്‌സ് ചെയ്തു നൽകുക എന്നത് അങ്ങേ അറ്റം അപലപനീയമാണ്... 

     പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ സ്ഥാനാർത്ഥിക്കും 'അപരൻ' വിളിക്ക് വിധേയനാകേണ്ടിവന്ന സ്ഥാനാർത്ഥിക്കും ഒരേ ഇന്ത്യൻ പൗരത്വമല്ലേ ഉള്ളത്? ഒരേ ഇന്ത്യൻ പാസ്പോർട്ടല്ലേ ലഭ്യമാവുക? ഒരേ ഭരണഘടനയും നിയമങ്ങളും അല്ലേ ബാധകമാവുക... ഒരേ ഇലക്ഷൻ കമ്മീഷനല്ലേ ഇരുവരുടേയും തെരഞ്ഞെടുപ്പ് നിയന്ത്രിക്കുക? ഒരേ വരണാധികാരിയല്ലേ തെരഞ്ഞെടുപ്പ് നടപടികൾ നടത്തുക? അടിസ്ഥാനപരമായി ഒരേ ഇനം വോട്ടേഴ്സ് ലിസ്റ്റിലെ അംഗങ്ങളായിരിക്കില്ലെ ഇരുവരും? ഇരുവരും ഒരേ സംഖ്യയല്ലേ തെരഞ്ഞെടുപ്പിൽ കെട്ടിവെയ്ക്കുക? ഇരുവർക്കും ഒരേപോലെ ബാധകമല്ലാത്ത എന്ത് നിയമപരമായ വ്യവസ്ഥയാണ് നിലനിൽക്കുന്നത്?? കാര്യങ്ങൾ എല്ലാം ഇപ്രകാരമാണെങ്കിലും പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ സ്ഥാനാർത്ഥി അല്ലാത്ത അതേ നാമധാരി സ്ഥാനാർത്ഥി "അപരൻ" എന്ന വിളികേൾക്കേണ്ടി വരുന്നു എങ്കിൽ അതിന് ഒറ്റ ഉത്തരമേ ഉള്ളൂ... മാധ്യമ പ്രവർത്തകരും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രമുഖ രാഷ്രീയകക്ഷി അംഗങ്ങളും അവരെ "അപരൻ". എന്ന് വിളിക്കുന്നു... അത്രമാത്രം... പക്ഷേ കോടതികൾ അത് ഏറ്റ് വിളിക്കുന്നത് ലജ്ജാകരമാണ്...

     ജനങ്ങൾ തങ്ങൾ വോട്ടു ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥാനാർത്ഥിക്ക് ചെയ്യുന്ന വോട്ട് പേരിലെ സാമ്യം മൂലം മറ്റൊരുവനു പോകുന്നത് ജനഹിതത്തിന് എതിരായ കാര്യമാണെന്ന് സമ്മതിക്കുന്നു... എന്നാൽ സമാന നാമധാരിയായ ഏതൊരു സ്ഥാനാർത്ഥിയുടെയും നിയമപരമായ അവകാശങ്ങളെ ലംഘിച്ചുകൊണ്ട് ഈ വിഷയത്തിന് പരിഹാരം കാണുവാൻ സാധ്യമല്ല... ഓരോ സ്ഥാനാർത്ഥിയും വോട്ടിംഗ് മെഷീനിൽ വരുന്ന തങ്ങളുടെ സ്ഥാനവും ചിഹ്നവും കൃത്യമായി ജനങ്ങളെ / തങ്ങളുടെ വോട്ടർമാരെ പറഞ്ഞു മനസ്സിലാക്കുക എന്നതു മാത്രമാണ് പ്രതിവിധി. 

     തെരഞ്ഞെുപ്പിൽ മത്സരിക്കുന്ന ഒരേ നാമധാരികളായ രണ്ട് വ്യക്തികൾക്കിടയിൽ യാതൊരു വിധത്തിലുള്ള വേർതിരിവുകളും നിലനിൽക്കുന്നില്ല എന്നും, ആരേയും "അപരൻ" എന്ന് വിളിച്ച് ആക്ഷേപിക്കാൻ പാടില്ല എന്നും രാഷ്ട്രീയ പ്രവർത്തകർക്കും മാധ്യമങ്ങൾക്കും, ഇലക്ഷൻ കമ്മീഷനും സുപ്രീം കോടതിയും നിർദ്ദേശം നൽകണമെന്ന് തുല്യതയിൽ വശ്വസ്സിക്കുന്ന ജനാധിപത്യ വിശ്വാസികൾ ആഗ്രഹിക്കുന്നു എന്നതാണ് എൻ്റെ കാഴ്ചപ്പാട്.....

[Rajesh Puliyanethu

 Advocate, Haripad]